Tuesday, December 20, 2011

‘ജീവകാരുണ്യ’െന്‍റ നോവും ഗുണഭോക്താവിെന്‍റ ചിരിയും

കാര്‍ട്ടൂണ്‍: നൗഷാദ് അകമ്പാടം

പ്രവാസ ലോകത്തെ സൌഹൃദവലയത്തിലുള്ള ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ഹൃദയനോവ്‌ വെളിപ്പെടുത്താതെ തമാശഭാവത്തില്‍ അവതരിപ്പിച്ച ഒരു യാഥാര്‍ഥ്യം പ്രവാസ ജീവിതത്തിെന്‍റ ഭാഗമായി മാറിക്കഴിഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തനത്തെ കുറിച്ച്‌ ചില വീണ്ടു വിചാരങ്ങളുണര്‍ത്തുന്നു.
ഹൃദയസ്തംഭനം മൂലം മരിച്ച ഒരു മലയാളിയുടെ മരണാനന്തര നടപടിക്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്‌ നടേപറഞ്ഞ നേരിെന്‍റ പൊള്ളുന്ന അനുഭവമുണ്ടായത്‌. മൃതദേഹം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാണ്‌ കുടുംബാംഗങ്ങളില്‍ ചിലര്‍ മരണം സംഭവിച്ച തൊട്ടടുത്ത ദിവസങ്ങളില്‍ നാട്ടില്‍ നിന്ന്‌ വിളിച്ച്‌ അഭ്യര്‍ഥിച്ചുകൊണ്ടിരുന്നത്‌.
നടപടിക്രമങ്ങള്‍ എന്തായി എന്ന്‌ ദിവസവും വിളിച്ച്‌ അന്വേഷിച്ചിരുന്ന അവരുടെ സ്വരത്തിലെ നനവ്‌ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. പല പല നിയമ തടസങ്ങളാല്‍ രേഖകള്‍ ശരിയായി വരാന്‍ ദിവസങ്ങളെടുത്തു. നാട്ടില്‍ നിന്നുള്ള വിളികള്‍ ക്രമേണ ‘മിസ്ഡ്‌’ കാളുകളായി മാറി. അങ്ങോട്ട്‌ വിളിക്കുമ്പോള്‍ മറു ഭാഗത്തെ സ്വരത്തിന്‌ നനവ്‌ വറ്റിത്തുടങ്ങിയത്‌ പോലെ. എന്നിരുന്നാലും ഇരട്ട ഹൃദയമുള്ള ജീവകാരുണ്യ പ്രവര്‍ത്തകന്‍ ദയാവായ്പോടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ കൊണ്ടുപോയി. ദോഷം പറയരുതല്ലൊ, മിസ്ഡ്‌ കോളുകള്‍ കൃത്യമായി വന്നുകൊണ്ടിരുന്നു. ഒടുവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി മൃതദേഹം നാട്ടിലയക്കാന്‍ തയ്യാറെടുപ്പ്‌ നടത്തിക്കൊണ്ടിരിക്കെ ദേ വീണ്ടും വരുന്നു, മിസ്ഡ്‌ കാള്‍. പ്രവര്‍ത്തനങ്ങള്‍ ഫലവത്തായ സന്തോഷാതിരേകത്താലായിരുന്ന ‘ജീവകാരുണ്യന്‍’ വേഗം ആ മൊബൈല്‍ നമ്പറിലേക്ക്‌ തിരിച്ചുവിളിച്ചു. രണ്ട്‌ ദിവസത്തിനകം അയക്കാന്‍ കഴിയുമെന്ന’സന്തോഷ’ വാര്‍ത്ത അറിയിച്ചു. മറുഭാഗത്തെ സ്വരത്തിനും സന്തോഷത്തിെന്‍റ നനവ്‌.
കുശലാന്വേഷണമെന്ന നിലയില്‍ സ്വാഭാവികമായും ‘ജീവകാരുണ്യന്‍’ ചോദിച്ചു, ‘ഇപ്പോള്‍ എവിടെയാണ്‌, വീട്ടിലാണോ?’ ‘അല്ല, എല്ലാവരും കൂടി ഒന്ന്‌ വീഗാലാന്‍റില്‍ വന്നതാണ്‌, അപ്പോള്‍ ഒന്ന്‌ വിളിച്ചുനോക്കിയതാണ്‌’
ജീവകാരുണ്യത്തിെന്‍റ ഒരു ഹൃദയം അതോടെ ഫീസായെന്ന്‌ അദ്ദേഹം പറയുന്നു.സ്വന്തം കുടുംബത്തെ പോറ്റാനുള്ള ഏകമാര്‍ഗമെന്ന നിലയില്‍ സ്വന്തമായി നടത്തുന്ന ചെറിയ ബിസിനസ്‌ മാറ്റിവെച്ച്‌ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ സമയം കണ്ടെത്തുന്ന തെന്‍റ വിഡ്ഢിത്തമോര്‍ത്ത്‌ അദ്ദേഹം തലക്കടിച്ചുപോയത്രെ.
മരണം എന്ന യാഥാര്‍ഥ്യത്തെ കുറിച്ചോര്‍ത്ത്‌ ബാക്കി കിടക്കുന്ന ജീവിതത്തിെന്‍റ കരയിലിരുന്നു വിലപിച്ചിട്ട്‌ കാര്യമില്ലെന്നത്‌ നേര്‌. പോകുന്നവര്‍ പോകും. വിലപിച്ചിരുന്നാല്‍ പോയവര്‍ തിരിച്ചുവരില്ലല്ലൊ. അതുകൊണ്ട്‌ തന്നെ കുടുംബനാഥന്‍ മരിച്ച ദുഃഖമകറ്റാന്‍ വീഗാലാന്‍റിെന്‍റ നേരംപോക്കിലേക്ക്‌ കുടുംബാംഗങ്ങള്‍ ഇറങ്ങിയിരുന്നതിനെ കുറ്റം പറയാന്‍ വയ്യ. പക്ഷെ നേരംപോക്കുകള്‍ക്കിടയില്‍ ഒരു നേരംപോക്കായി തങ്ങളുടെ പ്രിയപ്പെട്ടവെന്‍റ മൃതദേഹം എന്നെത്തിച്ചുതരുമെന്ന്‌ ചോദിക്കാന്‍ അതിനുവേണ്ടി നിഷ്കാമ കര്‍മ്മിയായി പണിയെടുക്കുന്നവന്‌ മിസ്ഡ്‌ കോളടിക്കുകയും തങ്ങളിപ്പോള്‍ വീഗാലാന്‍റിലാണെന്ന്‌ പറയുകയും ചെയ്യുന്ന ഉളുപ്പില്ലായ്മയെ എന്തുവിളിക്കും?

മറ്റൊരു സാമൂഹ്യ പ്രവര്‍ത്തകന്‍ വിവരിച്ച അനുഭവം ഇതിലും തീക്ഷ്ണവും പ്രകോപനപരവുമാണ്‌. റിയാദില്‍ അപകടത്തില്‍ മരിച്ച ഒരു തമിഴെന്‍റ മൃതദേഹം തങ്ങള്‍ക്ക്‌ വേണ്ടെന്ന്‌ ഭാര്യയും അയാളോളം പോന്ന മക്കളും. ഇതര മതവിശ്വാസിയായതുകൊണ്ട്‌ റിയാദില്‍ മറമാടാന്‍ നിയമപരമായ സാങ്കേതിക തടസങ്ങളും. മൃതദേഹം മോര്‍ച്ചറിയിലെത്തിച്ച പോലീസുകാര്‍ക്കും വിഷയത്തിലിടപെട്ട സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും മുന്നില്‍ മാസങ്ങ ളോളം പ്രഹേളികയായി മാറി ഈ മൃതദേഹം.
ചെന്നൈയിലെത്തിച്ചുകൊടുക്കാമെന്ന്‌ പറഞ്ഞിട്ടും അത്രടം വരെ ചെന്നതൊന്നു ഏറ്റുവാങ്ങാന്‍ കുടുംബം തയ്യാറല്ല. സാമൂഹ്യപ്രവര്‍ത്തകരുടെ നിരന്തരമായ നിര്‍ബന്ധത്തിനൊടുവില്‍ തങ്ങളുടെ നാടായ തഞ്ചാവൂരില്‍ നിന്ന്‌ ചെന്നൈയിലെത്തി മൃതദേഹം ഏറ്റുവാങ്ങി തിരിച്ചുപോരാന്‍ 15000 രൂപ ചെലവാകുമെന്നും അത്രയും തന്നാല്‍ ആലോചിക്കാമെന്നും ഒരു വാദമുയര്‍ത്തി കുടുംബം. കുടുംബത്തിെന്‍റ നിര്‍ദ്ധനാവസ്ഥയെ പ്രതിയാക്കി കുടുംബത്തെ മാപ്പുസാക്ഷിയാക്കാം. പക്ഷെ ആ മുതിര്‍ന്ന മക്കള്‍ കുറഞ്ഞ വേതനത്തിനെങ്കിലും ജോലി ചെയ്യുന്നവരാണെന്നത്‌ കുടുംബത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോഴും ദഹിക്കാത്ത വസ്തുതയായി പുളിച്ചു തികട്ടുന്നു.
സ്വന്തം കുടുംബത്തെ പോറ്റാനുള്ള പണം ടെലിഫോണിനും മറ്റും ചെലവഴിച്ച്‌ കുടുംബത്തെ വിളിച്ച്‌ മൃതദേഹമൊന്ന്‌ ഏറ്റുവാങ്ങൂ എന്ന്‌ കെഞ്ചുന്ന സാമൂഹ്യപ്രവര്‍ത്തകന്‌ ആ മക്കള്‍ക്കില്ലാത്ത ബാദ്ധ്യത എന്താണ്‌ അധികമായി ആ മൃതദേഹത്തോട്‌? തങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായതിനാല്‍ മൃത ദേഹം ഏറ്റുവാങ്ങാന്‍ നിവൃത്തിയില്ല എന്ന ഒരുത്തരം കൊണ്ട്‌ ആ കുടുംബത്തിെന്‍റ കടമ കഴിഞ്ഞു. പക്ഷെ വിഷയത്തിലിടപെട്ട സാമൂഹ്യ പ്രവര്‍ത്തകനൊ, മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയധികൃതരുടെയും പോലീസ്‌ അതോറിറ്റിയുടെയും സ്വന്തം മനസാക്ഷിയുടെയും ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ കൃത്യമായ ഒരുത്തരം കണ്ടെത്താനാകാതെ കുഴയുന്നു.
എന്തു ചെയ്യണമെന്ന്‌ ചോദിക്കുന്ന അധികൃതര്‍ക്ക്‌ മുമ്പില്‍ മറ്റൊരു പോംവഴി അവതരിപ്പിച്ച്‌ പരിഹാരം കാണാന്‍ ശ്രമിച്ചില്ലെങ്കില്‍ മറ്റൊരു വിഷയവുമായി ഇനി സമീപിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും എന്ന ഭീതി. ഏറ്റെടുത്ത കര്‍മ്മം പൂര്‍ണമാക്കാന്‍ കഴിയാത്തതിെന്‍റ മനോവിഷമം വേറെയും. ഒടുവില്‍ സ്വന്തം കീശയില്‍ നിന്നെടുത്ത്‌ അല്ലെങ്കില്‍ സംഘടനയുടെ ഫണ്ടില്‍ നിന്നെടുത്ത്‌ ആ കുടുംബത്തെ ചെന്നൈയില്‍ കൊണ്ടുവന്ന്‌ മൃതദേഹം ഏല്‍പിച്ചുവിടേണ്ട ഗതികേട്‌.
വേലിയില്‍ കിടന്ന പാമ്പിനെ തോളത്ത്‌ എടുത്തുവച്ച അവസ്ഥയെന്ന്‌ ഒരിക്കലെങ്കിലും ചിന്തിച്ചുപോകാത്ത ജീവകാരുണ്യപ്രവര്‍ത്തകന്‍ ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലുണ്ടാവാന്‍ തരമില്ല. ജീവകാരുണ്യപ്രവര്‍ത്തനത്തിെന്‍റ ഗുണഭോക്താക്കളായ വ്യക്തികളും കുടുംബങ്ങളും സമൂഹം മുഴുവനും തന്നെയും പലപ്പോഴും ഇത്തരം നെറികേടുകള്‍ ഈ ജീവകാരുണ്യപ്രവര്‍ത്തകരോട്‌ കാട്ടാറുണ്ട്‌.
സാമൂഹ്യ പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവുമൊക്കെ ചിലരുടെ മാത്രം ബാദ്ധ്യതയാണെന്ന്‌ വല്ലാതെ ഉറച്ചുപോയ ധാരണ സമൂഹത്തിലെ അവനവന്‍ചേരിക്കാരായ ഓരോരുത്തര്‍ക്കുമുണ്ട്‌. മനുഷ്യെന്‍റ ഒരു ക്ളേശാവസ്ഥ കാണുമ്പോള്‍ ഹൃദയാലുത്വമുള്ള ആള്‍ ഇടപെടും. സ്വാഭാവികം. ജന്‍മസഹജമായ ചില ഗുണങ്ങള്‍ അതിന്‌ അന്തര്‍പ്രേരണയാകു മെന്നതും നേര്‌. അങ്ങനെയൊരാളെ ഒത്തു കിട്ടിയാല്‍ അയാളുടെ ചുമലില്‍ മുഴുവന്‍ ഉത്തരവാദിത്തവും ഇരുമുടികെട്ടന്നപോലെ കെട്ടി യേല്‍പിച്ച്‌ മലകയറ്റിവിടുന്ന ലാഘവത്വം സമൂഹത്തിെന്‍റ പൊതുസ്വഭാവമായി മാറിയിരിക്കുകയാണ്‌. മലകയറ്റത്തിെന്‍റ ഭാരവും തിരിച്ചിറങ്ങുന്നതിെന്‍റ ബദ്ധപ്പാടും അളന്നു മാര്‍ക്കിട്ട്‌ പുരസ്കാരം നല്‍കി തങ്ങളുടെ കടമ നിറവേറ്റുകയാണ്‌ പിന്നീട്‌ സമൂഹം.
ഗള്‍ഫ്‌ പ്രവാസി സമൂഹത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ വര്‍ത്തമാനകാലാവസ്ഥ ഇത്രയും കൊണ്ട്‌ പൂര്‍ണമാകുന്നില്ല. സമൂഹം ചിലരെ ജീവകാരുണ്യപ്രവര്‍ത്തകരാക്കി (വി.കെ.എന്‍. ഭാഷാ ശൈലിയില്‍ ‘ജീവകാരുണ്യന്‍മാരായി’) ആദരിച്ച്‌ നിലനിര്‍ത്തു ന്നത്‌ സാമൂഹ്യ ബാദ്ധ്യതകള്‍ അവരുടെ ശിരസിലേല്‍പിച്ചുകൊടുത്ത്‌ ബുദ്ധിമുട്ടുകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാനുള്ള ഭൂരിപക്ഷ ത്തിെന്‍റ തന്ത്രമാണ്‌.
നല്ല മനസുണ്ടായിപ്പോയതുകൊണ്ട്‌ ജീവകാരുണ്യരെന്ന ന്യൂനപക്ഷം എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചുകൊള്ളണമെന്നാണ്‌ സമൂഹത്തിെന്‍റ മനസിലിരുപ്പ്‌.
ഇടക്കിടയ്ക്ക്‌ പുരസ്കാരമെന്ന പട്ടു വളയും പൊന്നാടയും കാട്ടി പ്രലോഭനങ്ങള്‍ തുടരുന്നതില്‍ മാത്രം സമൂഹം ജാഗ്രത പാലി ക്കും. ജീവകാരുണ്യ പ്രവര്‍ത്തനവുമായി രാവും പകലും ഓടിനടക്കുന്നതിനിടയില്‍ സ്വന്തം ജീവിതത്തെ ബാധിച്ച ക്ഷീണം കാരണം ഒന്നി രുന്നുപോകുമ്പോള്‍ ദേ വരുന്നു സാമൂഹ്യ വിമര്‍ശനം, കളിയാക്കലുകളും, ‘അതുശെരി, അവാര്‍ഡൊക്കെ കിട്ടിയപ്പോള്‍ നിര്‍ത്തിയല്ലെ പണി’.
ഇതേ അവസ്ഥ തന്നെയാണ്‌ സംഘടനകള്‍ക്കുമുള്ളത്‌. ഒരുപാട്‌ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടനയും ഇടക്കൊന്ന്‌ വിശ്രമത്തിലായാല്‍ പിന്നെ വിമര്‍ശനത്തിെന്‍റ ക്രൂരമ്പുകളാണ്‌ ഏല്‍ക്കേണ്ടിവരിക.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മൂലം സ്വന്തം ജീവിതത്തില്‍ തളര്‍ന്നുപോയ ഒരു ജീവകാരുണ്യ പ്രവര്‍ത്തകനെ സഹായിക്കേണ്ട ബാദ്ധ്യതയെ കുറിച്ചോര്‍മ്മപ്പെടുത്തിയപ്പോള്‍ ചില ഗുണഭോക്താക്കളുടെയും സാമൂഹ്യ ജീവികളുടെയും കമന്‍റുകളുടെ സാമ്പിള്‍ വെടിക്കെട്ടിതാ, ‘അവന്‌ അങ്ങനെത്തന്നെ വേണം, ആവശ്യമില്ലാത്ത പണിക്ക്‌ നടന്ന്‌ വെറുതെ ജീവിതം പാഴാക്കരുതെന്ന്‌ ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാ’, ‘എന്തര്‍്‌, സ്വന്തം കുടുമ്മങ്ങള്‌ നോക്കാതെ സമൂഹത്തെ നന്നാക്കാന്‍ നടക്കണോന്‍ അനുഫവിക്കട്ടെന്ന്‌’, ‘ഓനെന്തിെന്‍റ കേടാ, സ്വയം വരുത്തിവെച്ചതല്ലെ, അനുബവിക്കുമ്പോള്‍ പടിച്ചോളും. ‘

കേളി ത്രൈമാസിക, ഒക്ടോബര്‍ 31, 2007

Saturday, December 3, 2011

അപൂര്‍വതകളുടെ അരിപ്പ

അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷി വര്‍ഗങ്ങളുടെ സങ്കേതമാണ് തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അതിരില്‍ കുളത്തുപ്പുഴ റേഞ്ചിലുള്ള അരിപ്പ വനം പ്രദേശം.
നാലു പതിറ്റാണ്ടോളമായി പ്രധാന പക്ഷി നിരീക്ഷകരുടെയെല്ലാം പറുദീസയാണ് അരിപ്പ. കേരളത്തിലെ ഏറ്റവും പ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതത്തോളമോ അതിലുപരിയോ പ്രാധാന്യം അര്‍ഹിക്കുന്ന സങ്കേതമാണ് അരിപ്പയെന്നാണ് പ്രധാന പക്ഷിനിരീക്ഷകരുടെയെല്ലാം വിലയിരുത്തല്‍.
എപ്പോഴും അപൂര്‍വമായതെന്തെങ്കിലും സന്ദര്‍ശകര്‍ക്കായി കരുതിവെക്കുന്ന അത്യപൂര്‍വമായൊരു ജൈവ കേന്ദ്രമാണ് അരിപ്പയിലെ പച്ചിലക്കാടുകളെന്ന് പ്രശസ്ത പക്ഷി നിരീക്ഷകനും കേരള നേച്ചറല്‍ ഹിസ്റ്ററി സൊസൈറ്റി സ്ഥാപകനുമായിരുന്ന ഇന്ദുചൂഡന്‍ പറഞ്ഞുകേള്‍ക്കാറുണ്ടായിരുന്നെന്ന് യുവനിരയിലെ പ്രമുഖ പക്ഷി നിരീക്ഷകന്‍ സി. സുശാന്ത് ഓര്‍ക്കുന്നു.
കഴിഞ്ഞ മുപ്പത് വര്‍ഷമായി മാസത്തില്‍ രണ്ടു തവണ ഒരു തീര്‍ഥാടനം പോലെ അരിപ്പ വനമേഖല സന്ദര്‍ശിക്കാറുള്ള സുശാന്തിന് അരിപ്പയിലേക്ക് വഴികാട്ടിയായതും ഗുരുവായ ഇന്ദുചൂഡനാണ്. സുശാന്ത് മാത്രമല്ല കേരളത്തില്‍ ഇന്നറിയപ്പെടുന്ന പക്ഷി നിരീക്ഷകരെല്ലാം തട്ടേക്കാട് പോലെ പ്രാധാന്യത്തോടെ കാണുകയും പതിവായി സന്ദര്‍ശനം നടത്തുകയും ചെയ്യുന്ന മേഖലയാണ് 'അരിപ്പ അമ്മയമ്പലം പച്ച' എന്ന പേരില്‍ അറിയപ്പെടുന്ന ഈ സങ്കേതം.
സാധാരണ പ്രകൃതിയില്‍നിന്ന് അപൂര്‍വതയെ അരിച്ചുമാറ്റുന്ന കാടിന്റെ ശേഷിപ്പാണ് അരിപ്പ മേഖല. അതുകൊണ്ടുതന്നെ നിത്യഹരിത വനങ്ങളാല്‍ രമണീയമായ ഇവിടം സ്വന്തം പേരിനെ അന്വര്‍ഥമാക്കുന്നു. സുശാന്തിന്റെ അഭിപ്രായത്തില്‍ തട്ടേക്കാടിനെക്കാള്‍ പ്രകൃതിയുടെ അനുഗ്രഹം സിദ്ധിച്ചിട്ടുള്ള സങ്കേതമാണ് അരിപ്പ.

സമതല നിത്യഹരിത വനമാണ് (Low Land Evergreen Forset) ഇവിടെയുള്ളത്. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൌകര്യപ്രദമാണ് ഇവിടം. കേരളത്തിലെ തന്നെ മറ്റ് കേന്ദ്രങ്ങള്‍ക്കില്ലാത്ത ഒരു സവിശേഷത കൂടിയാണിത്.
തട്ടേക്കാടിന്റെ ഏറ്റവും വലിയ സവിശേഷതയായി പറയാറുള്ള മാക്കാച്ചി കാടയെന്ന അപൂര്‍വ പക്ഷിവര്‍ഗമായ ശ്രീലങ്കന്‍ ഫ്രോഗ്മൌത്തിനെ ആദ്യമായി കണ്ട് കേരളത്തിലെ ഈ പക്ഷിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത് അരിപ്പയിലാണ്. ഇതിന് ശേഷമാണ് തട്ടേക്കാട് ഈ പക്ഷിയെ കണ്ടെത്തുന്നത്. എന്നാല്‍ അരിപ്പയില്‍ ഇതിനെ കണ്ട വിവരം വനംവകുപ്പിന്റെ ഔദ്യോഗിക രേഖകളില്ല. സുശാന്തിന്റെ നേതൃത്വത്തില്‍ ഒരു പറ്റം പക്ഷി നിരീക്ഷകര്‍ അരിപ്പയില്‍ കണ്ടെത്തിയിട്ടും ക്രഡിറ്റ് തട്ടേക്കാടിനാണ് പോയത്. രാത്രിഞ്ചരനായ മാക്കാച്ചി കാടയെ അരിപ്പയിലെ ഈറ്റക്കാടുകളിലാണ് കൂടുതലായി കാണുന്നത്. കരിയില വര്‍ണത്തിലുള്ള ഇവയെ വളരെ അപൂര്‍വമായി മാത്രമേ കാണാന്‍ കഴിയൂ.
അരിപ്പയില്‍ 270ലേറെ പക്ഷിവര്‍ഗങ്ങളുണ്ട്. കേരളത്തില്‍ കാണുന്ന ഏറ്റവും വലിയ മരങ്കൊത്തിയായ ബ്ലാക്ക് വുഡ് പെക്കര്‍ എന്ന കാക്ക മരങ്കൊത്തി അരിപ്പയില്‍ 90കളില്‍ ഇഷ്ടം പോലെ കണ്ടിരുന്നതായും ഇപ്പോള്‍ കാണറേയില്ലെന്നും ശുശാന്ത് പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ഇനമാണ് ഇത്. പക്ഷികളിലെ ഗാനഗന്ധര്‍വനായ ഷാമക്കിളി എന്ന ഇന്ത്യന്‍ ഷാമയേയും അരിപ്പ വനത്തില്‍ ധാരാളമായി കണ്ടിരുന്നു. മറ്റ് പല പക്ഷിവര്‍ഗങ്ങള്‍ക്കും സംഭവിച്ചപോലൊരു എണ്ണക്കുറവ് ഈ കിളിയുടെ കാര്യത്തിലുമുണ്ടെന്ന് മൂന്ന് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തോടെ സുശാന്ത് പറയുന്നു.

അരിപ്പ പക്ഷിസങ്കേതമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാതിരിക്കുകയും ആ വകയില്‍ കിട്ടേണ്ടതായ സംരക്ഷണം കിട്ടാതിരിക്കുകയും ചെയ്യുന്നതിനാല്‍ അപൂര്‍വയിനം ദേശാടന കിളികളുടേതുള്‍പ്പെടെ ഈ പറുദീസ നാള്‍ക്കുനാള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ ഇടപെടലാണ് പ്രധാന കാരണം. കാട്ടുവഴികളിലൂടെ വാഹനങ്ങളില്‍ കടന്നെത്തുന്നവര്‍ ഈ പച്ചിലക്കാടുകള്‍ മദ്യപിച്ച് കൂത്താടാനുള്ള വേദിയാക്കി മാറ്റിയിരിക്കുകയാണ്. വനംവകുപ്പിന്റെ ദുര്‍ബലമായ പ്രതിരോധങ്ങളെ പോലും ഭേദിച്ച് ബാഹ്യ കൈകടത്തലുകളും മറ്റുമായി അപൂര്‍വ പ്രകൃതിയുടെ 'അരിപ്പ'യെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വന മേഖലയിലെവിടെയും പ്ലാസ്റ്റിക് മാലന്യങ്ങള്‍ നിറഞ്ഞിട്ടുണ്ട്.
വനവികസന കോര്‍പ്പറേഷന്‍ തനത് പ്രകൃതിക്കിണങ്ങാത്ത പള്‍പ്പ് വുഡ് വൃക്ഷങ്ങള്‍ പ്ലാന്റ് ചെയ്തും പിന്നെ വെട്ടിയൊഴിച്ചും ഇപ്പോള്‍ ഇക്കോ ടൂറിസം എന്ന പേരില്‍ കാട്ടിക്കൂട്ടലുകള്‍ നടത്തിയും വനനശീകരണത്തില്‍ തങ്ങളുടെ പങ്ക് കൂടി വഹിക്കുകയാണ്.
കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രൈനിങ് കോളജ് സ്ഥിതി ചെയ്യുന്നത് ഈ പച്ചിലക്കാടിനോട് ചേര്‍ന്നാണ്. ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും ഫോസ്റ്റ് അക്കാദമിക്ക് തറക്കല്ലിട്ടിരിക്കുന്നതും ഇവിടെയാണ്. ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന കേന്ദ്രമായിട്ടും മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇവിടെയില്ല. ബാഹ്യ ഇടപെടലുകള്‍ അത്ര ബഹുലമാണ്. ഈ പച്ചപ്പ് നിലനിര്‍ത്താന്‍ അടിയന്തര ശ്രദ്ധ ആവശ്യമാണ്.
കൊല്ലം തിരുവനന്തപുരം ജില്ലകളുടെ കിഴക്കേ അതിരിനോടു ചേര്‍ന്നുള്ള പ്രസിദ്ധ വിനോദ സഞ്ചാരമേഖലയില്‍ അരിപ്പയും ഉള്‍പ്പെടുന്നുണ്ട്. ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം, കുളത്തുപ്പൂഴ ലൈവ് സ്റ്റോക്ക്, പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പൊന്മുടി ഹില്‍ റിസോര്‍ട്ട് തുടങ്ങി പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അമ്പത് കിലോമീറ്റര്‍ ചുറ്റളവിലുള്ളതിനാല്‍ അരിപ്പ പക്ഷി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടാല്‍ വിനോദ സഞ്ചാരത്തിന്റെ നേട്ടം കൂടി കൊയ്യാം. എന്നാല്‍ ആ നിലയില്‍ കിട്ടേണ്ട സംരക്ഷണവും പ്രാധാന്യവും കൂടി കിട്ടുന്നില്ല.

ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാന്‍, പുലി, മലയണ്ണാന്‍, മരപ്പട്ടി, ചെന്നായ, കാട്ടുപൂച്ച, കൂരമാന്‍, മുയല്‍ തുടങ്ങി നിരവധി വന്യമൃഗങ്ങളും ഈ വനമേഖലയിലുണ്ട്. കമ്പക വൃക്ഷങ്ങള്‍ പ്രത്യേകം പ്ലാന്റ് ചെയ്ത വലിയൊരു തോട്ടവും ഈ മേഖലയിലുണ്ട്. ഉയരം കൂടിയ വിവിധയിനം വൃക്ഷങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. വലിയ മരങ്ങളുടെ ഉയരമുള്ള ചില്ലകളിലാണ് അധികം പക്ഷികളും കൂടുകൂട്ടാറ്.
താടിക്കാരന്‍ വേലിതത്ത (Blue Beared Be eater), കാട്ടുമൂങ്ങ (Forest Eagle Owl), ചാരത്തലയന്‍ ബുള്‍ബുള്‍ (Greyheaded Bul bul), ചാരത്തലയന്‍ മീന്‍ പരുന്ത് (Grey Headed Fishing Eagle), മേനിപൊന്മാന്‍ (Threetoed King fisher), കാട്ടുപൊടി പൊന്മാന്‍ (Blue eared King fisher), കിന്നരിപ്പരുന്ത് (Black baza), മീന്‍ കൂമന്‍ (Brown Fish owl), മേനിപ്രാവ് (Green Imperial Pigeon), കോഴി വേഴാമ്പല്‍ (Malabar Grey Hornbill), ഉപ്പന്‍കുയില്‍ (Red wriged Crested Cuckoo), കാട്ടുതത്ത (Malabar Parakeet) തുടങ്ങിയ 270ലേറെ പക്ഷി വര്‍ഗങ്ങളാണ് അരിപ്പയുടെ സവിശേഷത.
ചെവി പോലെ നീണ്ട തൂവലുകള്‍ ഉള്ള കാട്ടുമൂങ്ങ, സഹ്യാദ്രിയിലെ തനത് പക്ഷിയായ അപൂര്‍വയിനം ചാരത്തലയന്‍ ബുള്‍ബുള്‍ എന്നിവ വംശനാശ ഭീഷണി നേരിടുന്ന വര്‍ഗങ്ങളാണ്. കാട്ടുപൊടി പൊന്മാന്‍, മേനി പൊന്മാന്‍, മീന്‍ കൂമന്‍ എന്നിവയെ അരിപ്പയിലെ കാട്ടരുവികളോട് ചേര്‍ന്നുള്ള വനഭാഗത്താണ് കാണുന്നത്. ദേശാടന പക്ഷികളായ കിന്നരിപ്പരുന്ത്, ഉപ്പന്‍ കുയില്‍ എന്നിവയേയും അരിപ്പയില്‍ കാണാറുണ്ട്. സഹ്യാദ്രിയിലെ തനതു പക്ഷികളായ കാട്ടുതത്ത, കോഴി വേഴാമ്പല്‍ എന്നിവയെ അരിപ്പയില്‍ സംഘമായാണ് കാണാറുള്ളത്.
അരിപ്പ പക്ഷിസങ്കേതത്തില്‍ ഏറ്റവും കൂടുതല്‍ പക്ഷികളെ കാണാറുള്ളത് മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയാണെന്ന് സുശാന്ത് പറയുന്നു. എന്നാല്‍ പക്ഷികളുടെ എണ്ണം ചില സമയങ്ങളില്‍ വളരെ കുറയാറുണ്ടത്രെ. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പക്ഷികളുടെ എണ്ണം ക്രമാതീതമായാണ് കുറവു വന്നിരിക്കുന്നത്. അധികൃതരുടെ സത്വരശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ ഈ അപൂര്‍വ ജൈവ സങ്കേതം വൈകാതെ നാശമടയുമെന്നും അദ്ദേഹം പറയുന്നു. വനംവകുപ്പിന്റെ കാര്യമായ ശ്രദ്ധ ഈ ജൈവ മേഖല ആവശ്യപ്പെടുന്നുണ്ട്.

നജിം കൊച്ചുകലുങ്ക്

പ്രശസ്ത വനം വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോട് അരിപ്പയില്‍നിന്ന് പകര്‍ത്തിയ വിവിധ പക്ഷികളുടേയും അരിപ്പ പച്ചിലക്കാടിന്റേയും ദൃശ്യങ്ങള്‍.

(വാരാദ്യ മാധ്യമം-നവംബര്‍ 27, 2011 & ചെപ്പ്-ഗള്‍ഫ് മാധ്യമം-02-11-2011)

Friday, November 18, 2011

വാഴ്വാന്തോല്‍: കാഴ്ചയുടെ ആനന്ദം

പുഴയുടെ സ്വഛന്ദ ജീവിതത്തിന് ഇളകിമറിയുന്ന ഒരു 'പെണ്‍കുട്ടി കാല'മുണ്ടെന്ന് അറിയണമെങ്കില്‍ കാട് കയറണം. കാട്ടുപച്ചയുടെ ഇരുളന്‍മേനിയോടൊട്ടി ഇരമ്പി വീഴുന്ന ജലപാതങ്ങള്‍ കാണണം. തൃഷ്ണയുടെ കരിമ്പാറക്കൂട്ടങ്ങളില്‍ തലതല്ലി ആര്‍ത്തലച്ച് താഴേക്ക് ചിന്നിച്ചിതറുന്നതിനിടയിലെവിടെയോ വെച്ചാണ് പുഴ രജസ്വലയാകുന്നത്. ഋതുമതിയുടെ അംഗലാവണ്യത്തോടെ പുഴ അതിന്റെ മുഴുവന്‍ സൌന്ദര്യവും പുറത്തെടുത്ത് മിന്നിത്തിളങ്ങുന്നു. പ്രകൃതിയെന്ന മഹാചിത്രകാരന്‍ കടും വര്‍ണക്കൂട്ടുകളാല്‍ വരഞ്ഞിട്ട കാടിനുള്ളിലെ ജലപാതങ്ങള്‍ എന്നും കാഴ്ചയിലെ കൌതുകമാണ്.

പശ്ചിമ ഘട്ടത്തിന്റെ കേരളീയ ആകാര വടിവിനുള്ളില്‍ ഇത്തരത്തില്‍ പതിനായിരത്തിലേറെ വെള്ളച്ചാട്ടങ്ങളാണുള്ളത്. വര്‍ഷത്തില്‍ 365 ദിവസവും നീരൊഴുക്കുള്ളതും മഴക്കാലത്തുമാത്രം സജീവമാകുന്നതുമായി രണ്ട് വിഭാഗങ്ങളുണ്ട് ഇവയില്‍. സഹ്യാദ്രി മലനിരകളിലെ പാറയിടുക്കുകളില്‍നിന്ന് ഉത്ഭവിക്കുന്ന നദികള്‍ കുത്തനെ താഴേക്ക് പതിക്കുന്ന ജലപാതങ്ങളിലാണ് 365 ദിവസവും ഒരേപോലെ നീരൊഴുക്കുണ്ടാവുക. ഈ വിഭാഗത്തില്‍ ഏറ്റവും ഭംഗിയുള്ള വെള്ളച്ചാട്ടങ്ങളിലൊന്നാണ് വാഴ്വാന്തോല്‍. തിരുവനന്തപുരം ജില്ലയുടെ തെക്ക് കിഴക്ക്, വിതുരയെന്ന ഉള്‍നാടന്‍ പട്ടണത്തിന് സമീപം പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ പേരില്‍ രണ്ട് ജലപാതങ്ങള്‍.

തലസ്ഥാന നഗരിയില്‍നിന്ന് 40 കിലോമീറ്റര്‍ സഞ്ചരിക്കണം വിതുരയിലെത്താന്‍. അവിടെനിന്ന് ബോണക്കാട്ടേക്കുള്ള 'മുടിപ്പിന്‍' വളവുകള്‍ കയറുമ്പോള്‍ എട്ടാം കിലോമീറ്ററില്‍ പെട്ടെന്ന് വലതുവശത്തേക്ക് തിരിഞ്ഞ് താഴേക്ക് ഒടിഞ്ഞിറങ്ങിയാല്‍ വാഴ്വാന്തോലിലേക്ക് പോകാം. പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പാലോട് റിസര്‍വില്‍ തോടയാര്‍ ഡിവിഷന്റെ ചെക്ക്പോസ്റ്റില്‍നിന്നാണ് വിതുര^ബോണക്കാട് റൂട്ടില്‍ വാഴ്വാന്തോലിലേക്കുള്ള വഴി പിരിയുന്നത്. പേപ്പാറയിലെ 13 ആദിവാസി സെറ്റില്‍മെന്റുകളിലൊന്നായ ചാത്തന്‍കോട്ടേക്കുള്ള മെറ്റലിളകി അലങ്കോലപ്പെട്ട വഴിയെ രണ്ട് കിലോമീറ്റര്‍ വാഹനത്തില്‍ സഞ്ചരിച്ചാല്‍ തോടയാറെത്തി. ആറിന്റെ തീരത്ത് വാഹനം ഒതുക്കിയിട്ട് പിന്നീട് കാട്ടുവഴിയെ നടത്തമാണ് ശരണം. മുള്‍പ്പടര്‍പ്പുകള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും ഇടയിലൂടെ കല്ലും മുള്ളും മരവേരുകളും ചവിട്ടി 2.200 കിലോമീറ്റര്‍ നടക്കണം. ആനയും കാട്ടുപോത്തും ഇടക്കെപ്പോഴെങ്കിലും നടത്താറുള്ള കവാത്തും പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ കുത്തനെയുള്ള കയറ്റിറക്കങ്ങളും ഈ വഴിയെയുള്ള നടത്തം അല്‍പം സാഹസം നിറഞ്ഞതാക്കുന്നു. പഥികന്റെ മനസിലാകട്ടെ കാടിന്റെ ഇരുട്ടും അകലെ നിന്നേ കാതുകളില്‍ അലച്ചുവീഴുന്ന ജലപാതത്തിന്റെ ഹുങ്കാര ശബ്ദവും നേരിയൊരു ഉള്‍ക്കിടിലത്തിന്റെ ചെണ്ട പെരുപ്പിക്കുന്നുണ്ടാവും.

കല്ലുകളില്‍ ചവിട്ടിക്കയറിയും ഉയര്‍ന്നിരിക്കുന്ന മരവേരുകളില്‍ പിടിച്ചിറങ്ങിയും വഴിക്ക് കുറുകെ വീണുകിടക്കുന്ന വലിയ വൃക്ഷങ്ങള്‍ക്കടിയിലൂടെ പുനര്‍ജനി നൂഴ്ന്നും ദുര്‍ഘടങ്ങള്‍ താണ്ടിയുള്ള നടത്തയുടെ ക്ഷീണം കണ്ണുകളില്‍ നിറയുന്ന വെള്ളച്ചാട്ടത്തിന്റെ ഉടലഴകും അന്തരീക്ഷത്തില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന ജലകണികകളുടെ സുഖകരമായ സ്പര്‍ശവും ഞൊടിയിട കൊണ്ട് മാറ്റും. പ്രകൃതിയെന്ന ശില്‍പി പല അടുക്കുകളാക്കി ഒടിച്ചുമടക്കി ചെത്തിമിനുക്കി നിര്‍ത്തിയ കരിമ്പാറ ശില്‍പങ്ങളില്‍ തട്ടി ചിന്നിച്ചിതറുന്ന ജലധാരയുടെ ദൃശ്യവിസ്മയം എത്ര നോക്കിനിന്നാലും മതിവരില്ല. പച്ചിലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യന്‍ കുലക്കുന്ന മാരിവില്ല് ഒടിച്ചുവേണം പാറയടുക്കുകള്‍ ചവിട്ടിക്കയറി ജലപാതത്തിനടുത്തെത്താന്‍. ഹുങ്കാരത്തിനുള്ളിലെ ജലമര്‍മ്മരത്തിന്റെ ശാന്തിമന്ത്രം കേട്ടും ഉള്ളം കുളിര്‍ക്കുന്ന ജലസ്പര്‍ശമറിഞ്ഞും പാറക്കെട്ടുകളിലിരുന്നാല്‍ ഉദയാസ്തമയങ്ങള്‍ അറിഞ്ഞെന്നുവരില്ല. നിലാവുദിച്ചാല്‍ പകലിനെക്കാള്‍ പലമടങ്ങ് വെട്ടിത്തിളങ്ങും ജലപാതം. പാറക്കൂട്ടത്തിന്റെ മേലടുക്കിലും താഴെയുമായി രണ്ട് ജലപാതങ്ങള്‍. ഉയരം കൂടുതല്‍ മുകളിലുള്ളതിനാണ്. എന്നാല്‍ കാണാന്‍ ചന്തമേറെ താഴത്തേതിനും.

ആദിവാസി വാമൊഴി ഭാഷയിലാണ് 'വാഴ്വാന്തോല്‍' എന്ന പേര്. വായുഭഗവാന്റെ പേരാണത്രെ ഇത്. ആദിവാസി വാമൊഴി വഴക്കത്തില്‍ വായു ഭഗവാന്‍ വാഴ്വനും തോലനും (തമാശക്കാരനും) ആയപ്പോള്‍ 'വാഴ്വാന്തോല്‍' എന്ന പേരുണ്ടായി. അങ്ങിനെ വായു ദേവന്റെ പേരിലും ഭൂമിയില്‍ ഒരു വെള്ളച്ചാട്ടം.  

ഇതൊരു വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ പ്രദേശത്തെ ആദിവാസികളുടെ സഹകരണത്തോടെ ഇക്കോ ഡവലപ്മെന്റ് സൊസൈറ്റിയുണ്ടാക്കി വനംവകുപ്പ് എന്തൊക്കയൊ ചെയ്യുന്നുണ്ട്. എന്നാല്‍ ആതിരപ്പള്ളി കഴിഞ്ഞാല്‍ ഒരുപക്ഷെ കേരളത്തിലെ ഏറ്റവും ഭംഗിയുള്ള ഈ വെള്ളച്ചാട്ടത്തെ കുറിച്ച് ജനങ്ങള്‍ വേണ്ടത്ര കേട്ടിട്ടില്ല. ആഴ്ചവട്ട അവധിക്ക് മദ്യവും തീറ്റയുമായെത്തി വെള്ളച്ചാട്ടത്തെക്കാള്‍ വെള്ളം അകത്താക്കി ആമോദിച്ച് ആര്‍ത്തട്ടഹസിച്ച് മടങ്ങുന്ന ആവേശ ചെറുപ്പങ്ങളല്ലാതെ വിനോദ സഞ്ചാരികള്‍ അധികം പേര്‍ ഈ വഴിക്കുണ്ടാവാറില്ല. കണ്ണും കാതുമില്ലാത്ത അമിതാഘോഷക്കാര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അങ്ങിങ്ങ് കൂടിക്കിടന്ന് പരിസ്ഥിതിയെ വെല്ലുവിളിക്കാനും തുടങ്ങിയിട്ടുണ്ട്.  

നജിം കൊച്ചുകലുങ്ക്

ഫോട്ടോകള്‍: സാലി പാലോട്

Tuesday, August 30, 2011

ഒറ്റാന്തടികളുടെ പെരുന്നാള്‍

'രാവിലെയെഴുന്നേറ്റ് ഒരു കിലോമീറ്റര്‍ നടന്നുപോയി പെരുന്നാള്‍ നിസ്കരിക്കും. തിരിച്ചെത്തി മത്തി മുളകിട്ടതും ഖുബുസും കഴിക്കും. പിന്നെ ദേ ഈ ടീഷര്‍ട്ടിട്ട് അങ്ങിറങ്ങും. കഫീലും കുടുംബവും രാവിലെ തന്നെയെത്തും. പിന്നെ പെരുന്നാള്‍ അവധിയൊക്കെ കഴിഞ്ഞ് അവര്‍ പോകുന്നതുവരെ ഒന്ന് മൂടൂന്നാന്‍ പറ്റാത്ത പണിയാണ്.' കൊല്ലം അയത്തില്‍ സ്വദേശി ശംസുദ്ദീനും മലപ്പുറം അരീക്കോട്ടുകാരന്‍ സുലൈമാനും പറഞ്ഞത് ഒരേ കാര്യം. മരുഭൂ മനുഷ്യരായ ഒറ്റാന്തടികളുടെ പെരുന്നാളാഘോഷം എങ്ങിനെയാവുമെന്നറിയാന്‍ ഇറങ്ങിപുറപ്പെട്ടതാണ്. കേട്ടതൊക്കെ ഒരേ കഥ. 'ഈ ചുറ്റുഭാഗത്ത് ഇതുപോലെ ഇസ്തിരാഹകള്‍ ഒരുപാടുണ്ട്. എല്ലാറ്റിലും നോട്ടക്കാരായി ഒന്നോ രണ്ടോ പേരുണ്ടാവും. കൂടുതലും മലയാളികള്‍ തന്നെയാണ്. അവരെ കണ്ടാലും പെരുന്നാളാഘോഷത്തെ കുറിച്ച് ഇത്രയൊക്കയേ അവര്‍ക്കും പറയാനുണ്ടാവൂ.' തെക്ക് ദേശിങ്ങനാടിന്റേയും വടക്ക് വള്ളുവനാടിന്റേയും ശൈലീ വ്യത്യാസം മാറ്റിനിറുത്തിയാല്‍ ഇരുവരും തങ്ങളുടെ ജീവിതത്തെ വരച്ചിട്ട ഭാഷക്ക് ഒരേ സ്വരം, ഒരേ താളം.

ബന്‍ബാന്‍, വിശ്രമ സങ്കേതങ്ങളുടെ ഗ്രാമം

റിയാദ് നഗരത്തില്‍നിന്ന് വടക്കോട്ട് പോകുന്ന ഹൈവേയില്‍ 60കിലോമീറ്റര്‍ പിന്നിടുമ്പോള്‍ മുന്നിലെ ഫ്ലൈ ഓവറിലേക്ക് ഓടിക്കയറുന്ന വഴി വലതുഭാഗത്തേക്ക് ഒടിഞ്ഞിറങ്ങുന്നത് ബന്‍ബാന്‍ ഗ്രാമത്തിലേക്കാണ്. സ്വദേശികളുടെ ഒഴിവുകാല വിശ്രമസങ്കേതങ്ങള്‍ക്ക് മാത്രമായൊരു ഗ്രാമമാണ് ബന്‍ബാന്‍. കണ്ണെത്താ ദൂരത്തേക്ക് പടര്‍ന്നുപോകുന്ന മരുഭൂ കാഴ്ചക്ക് അതിരുടുന്നത് ഇത്തരം ഇസ്തിരാഹകളുടെ അഥവാ വിശ്രമ, വിനോദ സങ്കേതങ്ങളുടെ എടുപ്പുകളും ചുറ്റുമതില്‍കെട്ടുകളുമാണ്. ഈ ഓരോ ചുറ്റുമതില്‍ക്കെട്ടുകള്‍ക്കുള്ളിലും വിജനതയെ ഭഞ്ജിച്ചുകൊണ്ട് ഒന്നോ രണ്ടോ മനുഷ്യ ജീവിതങ്ങളുണ്ടാവും. 24 മണിക്കൂറും ജാഗ്രതയോടെ കാവല്‍ക്കാരായി. അവര്‍ക്ക് അറബി ഭാഷയില്‍ ഒരേ പേര്, ഹാരിസ്. കാവല്‍ക്കാരനെന്നോ കാര്യസ്ഥനെന്നോ നിങ്ങള്‍ക്ക് മനസിലാവുന്ന ഭാഷയില്‍ മനസിന്റെ വലിപ്പം പോലെ വിളിച്ചോളൂ എന്ന് അവര്‍ ചിരിയോടെ പറയും.

ബന്‍ബാനിലൂടെയുള്ള യാത്രയില്‍ വഴികാട്ടാനെത്തിയ സുലൈമാന്‍ തന്നെ കഥാപാത്രമായി മാറിയ കഥയാണ് ആദ്യം. മുന്നില്‍ പെട്ടെന്ന് വഴിമുടക്കിയ റോഡിന്റെ പിരിവുകളില്‍ ഏതിലേക്ക് പോകണം എന്ന് അന്തിച്ചുനില്‍ക്കുമ്പോള്‍ 'സീഡ്' എന്ന ഇനിയും കേള്‍ക്കാത്ത ഒരു കമ്പനിയുടെ മോട്ടോര്‍ സൈക്കിളോടിച്ച് നിറഞ്ഞ ചിരിയോടെ സുലൈമാനെത്തി. മരുഭൂ ജീവിതങ്ങളെ പരിചയപ്പെടുത്തിത്തരാമെന്നേറ്റ സുലൈമാന്‍ ആരെയാണ് ആദ്യം കാണേണ്ടതെന്ന് വിചാരപ്പെട്ടു നില്‍ക്കുമ്പോള്‍ വെറുതെ ചോദിച്ചു:
'സുലൈമാന്‍ എത്ര വര്‍ഷമായി ഇവിടെ?'
'...പത്തൊമ്പത്.'
'ഈ കാലത്തിനിടക്ക് നാട്ടില്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ കൂടിയിട്ടുണ്ടോ?'
'ഉവ്വ്, ഒരു തവണ മാത്രം. പക്ഷേ, അത് 17വര്‍ഷം മുമ്പാണ്.'
മുഖം നിറഞ്ഞുനിന്ന ചിരിയില്‍ പോക്കുവെയിലിന്റെ ഛായ പടര്‍ന്നുകയറിയത് പെട്ടെന്നാണ്.
ഒറ്റാന്തടികളുടെ പെരുന്നാള്‍ വിശേഷമറിയാനുള്ള യാത്രയില്‍ ഒപ്പം വന്ന റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ എസ്.വി അര്‍ശുല്‍ അഹ്മദും നാസര്‍ മാങ്കാവും ഒരേ സ്വരത്തില്‍ ചോദിച്ചു, എങ്കില്‍ എന്തുകൊണ്ട് സുലൈമാന്റെ കഥയില്‍നിന്നുതന്നെ തുടങ്ങിക്കൂടാ...




സുലൈമാന്റെ കഥ, ശംസുദ്ദീന്റേയും

1994ലാണ് സുലൈമാന്‍ റിയാദില്‍ സര്‍ക്കാര്‍ വകുപ്പില്‍ ഉന്നതോദ്യോഗസ്ഥനായ സ്വദേശിയുടെ വിശ്രമ സങ്കേത കാവല്‍ക്കാരനായി സൌദിയിലെത്തിയത്. അന്നുമുതല്‍ ബന്‍ബാനിലെ ഈ മനോഹര വിശ്രമ മന്ദിരത്തിന്റെ കാവല്‍ക്കാരനും കാര്യസ്ഥനുമാണ്. 1996ല്‍ ആദ്യ അവധി കിട്ടി നാട്ടിലെത്തിയത് റമദാനില്‍. വീട്ടുകാരോടൊപ്പം ചെലവിട്ട പെരുന്നാളുകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസില്‍ നിറഞ്ഞുനിന്നതിനാല്‍ എങ്ങിനേയും പെരുന്നാളിന് നാട്ടിലെത്തണമെന്ന ആഗ്രഹം പിറ്റേ വര്‍ഷമായതോടെ കലശലാവുകയും സമയവും കാലവും കഫീലിന്റെ സന്മനസും ഒത്തുവന്നപ്പോള്‍ സഫലമാവുകയും ചെയ്തു. ചെറിയ പെരുന്നാളും വലിയ പെരുന്നാളും കുടുംബത്തോടൊപ്പം കൂടിയിട്ടാണ് തിരിച്ചെത്തിയത്. പിന്നെ ഒരു പെരുന്നാളിനും നാട്ടിലെത്താനായില്ല. കാലം തെറ്റിയത് പെരുന്നാളുകള്‍ക്കോ തന്റെ അവധികള്‍ക്കോ എന്ന കാര്യത്തിലാണ് നിശ്ചയമില്ലാത്തത്.
രണ്ടുവര്‍ഷം കൂടുമ്പോഴാണ് അവധി. വിമാന ടിക്കറ്റുള്‍പ്പെടെയെത്തുന്ന അവധി ഒഴിവാക്കാറില്ല. എന്നാല്‍ പിന്നീട് ഒരു അവധിയും പെരുന്നാളുകളും ഒരുമിച്ചു വന്നില്ല. ഇപ്പോള്‍ അതൊക്കെ ശീലമായിരിക്കുന്നു.

പെരുന്നാള്‍ സദ്യയെന്നാല്‍ ബിരിയാണിയുടെ മണം മനസിലുണ്ടെങ്കിലും മത്തിക്കറിയും ഖുബുസുമാണെന്ന യാഥാര്‍ഥ്യം സുലൈമാനുള്‍ക്കൊള്ളാന്‍ ഇന്നു പ്രയാസമില്ല. റിയാദില്‍നിന്ന് ആഴ്ചയിലൊരിക്കല്‍, അതായത് വെള്ളിയാഴ്ച തൊട്ടടുത്തുള്ള ജുമുഅ മസ്ജിദിന്റെ സമീപം അണിനിരക്കുന്ന വഴിവാണിഭക്കാരില്‍നിന്നുവാങ്ങുന്ന മീനാണ് പിന്നീടുള്ള ഒരാഴ്ച ഊട്ടു വിഭവങ്ങളില്‍ പ്രധാനപ്പെട്ടത്. പെരുന്നാള്‍ വെള്ളിയാഴ്ചയോ അതിനോടടുത്ത ദിവസങ്ങളിലോ ആയാല്‍ പെരുന്നാളൂണ് കറുച്ചുകൂടി 'ഫ്രഷ്' ആവും എന്ന് മാത്രം.

തൊട്ടടുത്തുള്ള ഇസ്തിറാഹയുടെ കാര്യസ്ഥനായ ശംസുദ്ദീനും പറയാനുള്ള വിശേഷങ്ങള്‍ ഇതൊക്കെ തന്നെയാണ്. 1997 ഡിസംബറില്‍ റിയാദിലെ ഒരു വ്യവസായ പ്രമുഖന്റെ കമ്പ്യൂട്ടര്‍ കമ്പനിയുടെ വിസയിലാണ് ശംസുദ്ദീന്‍ റിയാദിലെത്തിയത്. കമ്പനിയില്‍ എന്തെങ്കിലും ജോലിയാവുമെന്നാണ് കരുതിയത്. എന്നാല്‍ ബന്‍ബാനിലെ വിശ്രമസങ്കേതത്തില്‍ തല്‍ക്കാലം ഹാരിസിന്റെ ഒഴിവുണ്ടെന്നും പകരം ആളെത്തിയാല്‍ താമസിയാതെ കമ്പനിയിലേക്ക് മാറ്റിനിയമിക്കാമെന്നും പറഞ്ഞാണ് സങ്കേതത്തിലെത്തിച്ചത്. പറഞ്ഞപോലൊന്നും ആരും പകരമായെത്തിയില്ല. ബന്‍ബാനിലെ ജീവിതം സ്ഥിരപ്പെട്ടു. ആറു വര്‍ഷം മുമ്പ് ചെറിയ പെരുന്നാളും വലിയ പെരുന്നാളും കുടുംബത്തോടൊപ്പം കൂടാനായി. എന്നാല്‍ അതിന് മുമ്പും ശേഷവും നീണ്ടകാലം അനുഭവിച്ച ബന്‍ബാനിലെ പെരുന്നാളിനോളം അതായില്ലെന്ന് വെറുതെ തോന്നി.

'പെരുന്നാളിന് പുതുവസ്ത്രങ്ങളെടുക്കാറുണ്ടോ?' രണ്ടുപേരോടും ചോദിച്ചത് ഒരേ ചോദ്യങ്ങള്‍. ഉത്തരങ്ങളും ഒന്നായിരുന്നു.
'ദേ ഈ ടീഷര്‍ട്ടും പാന്റ്സും. അതാണ് ഞങ്ങളുടെ വേഷം. പുതുവസ്ത്രങ്ങള്‍ നാട്ടില്‍ പോകുമ്പോള്‍ മാത്രം. അല്ലെങ്കില്‍ ഉള്ളത് കീറിപ്പോയാല്‍.'

'എന്നാല്‍ ഇവിടെ ഞങ്ങള്‍ മലയാളികള്‍ ചേര്‍ന്ന് പെരുന്നാളാഘോഷിക്കാറുണ്ട്.... പറഞ്ഞത് ശംസുദ്ദീന്‍. 'പെരുന്നാള്‍ അവധിയൊക്കെ തീര്‍ന്ന് കഫീലും കുടുംബവുമൊക്കെ പോയിക്കഴിഞ്ഞ് വിശ്രമ സങ്കേതങ്ങള്‍ വിശ്രമത്തിലാവുമ്പോള്‍ ഞങ്ങള്‍ ഏതെങ്കിലും ഒരാളുടെ ഇസ്തിരാഹയില്‍ ഒരുമിച്ചുകൂടി ബിരിയാണിയൊക്കെ വെച്ച് പെരുന്നാള്‍ ആഘോഷിക്കും. ആ രാത്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണിനി...' ശംസുദ്ദീന്റെ മുഖത്ത് വിടര്‍ന്ന ശവ്വാല്‍ അമ്പിളിക്ക് 14ാം രാവിന്റെ പൂര്‍ണവളര്‍ച്ച.

മാസത്തിലൊരു തവണ റിയാദിലേക്ക് വണ്ടി കയറാറുണ്ട്. ശമ്പളം കിട്ടുന്ന ദിവസം. ബത്ഹയിലെത്തി പണം വീട്ടിലേക്ക് അയക്കും. മുടിവെട്ടാനായിട്ടുണ്ടെങ്കില്‍ അതു ചെയ്യും. ആവശ്യ സാധനങ്ങളെന്തെങ്കിലും വാങ്ങാനുണ്ടെങ്കില്‍ അതു ചെയ്യും. എന്നാല്‍ പെരുന്നാളിന് ബത്ഹയിലെത്താനാവില്ല. അന്ന് കഫീലും ആള്‍ക്കാരും ഉള്ളതുകൊണ്ട് അവര്‍ക്ക് സേവനം ചെയ്ത് ഇവിടെ തന്നെയുണ്ടാവണമെന്നതിനാല്‍ ബത്ഹയിലേക്കുള്ള യാത്ര രണ്ടാഴ്ചയെങ്കിലും കഴിഞ്ഞിട്ടാണ്.

ബന്‍ബാനില്‍ ജീവിതം സുരക്ഷിതമാണെന്ന് പറയുന്ന ഇരുവര്‍ക്കും നഗരത്തില്‍ ഒട്ടും സുരക്ഷിതമല്ലെന്ന് പറയാന്‍ രണ്ട് അനുഭവ കഥകളുടെ തെളിവുണ്ട് കൈയ്യില്‍. നാട്ടില്‍ മകളുടെ കല്യാണത്തിന് വേണ്ടി കടംവാങ്ങിയ ഇനത്തില്‍ കൊടുക്കാനുള്ള പണം അയക്കാന്‍ ബത്ഹയിലെത്തിയതാണ് സുലൈമാന്‍. ചിട്ടിപിടിച്ച 4200 റിയാല്‍ കൈയിലുണ്ടായിരുന്നു. ബത്ഹയില്‍ വെച്ച് ഏഴുമാസം മുമ്പ് അത് രണ്ട് കറുത്ത വംശജര്‍ തട്ടിയെടുത്തു. അന്ന് കരഞ്ഞതിന് കണക്കില്ല. തുച്ഛ വരുമാനത്തില്‍നിന്ന് മിച്ചം പിടിച്ചതാണ്. 2000ത്തിലാണ് ശംസുദ്ദീന്‍ പിടിച്ചുപറിക്കിരയായത്. ശമ്പളം കിട്ടിയയിനത്തില്‍ തുക കൈയിലുണ്ടായിരുന്നതു മുഴുവന്‍പോയി.

ഇരുവരും കിട്ടിയ ജീവിതം കൊണ്ട് തൃപ്തരാണ്. ശമ്പളം വളരെ കുറവാണ്. എന്നാല്‍ മനസമാധാനമുണ്ട്. കഫീല്‍മാര്‍ക്ക് തങ്ങളോട് നിറഞ്ഞ സ്നേഹമാണ്. ഇസ്തിരാഹകള്‍ വെടിപ്പും വൃത്തിയുമായിരിക്കണം, അന്യര്‍ പ്രവേശിച്ച് അക്രമണം കാട്ടാതെ  സൂക്ഷിക്കണം, പഴത്തോട്ടങ്ങള്‍ പിഴപറ്റാതെ പരിപാലിക്കണം. അത്രയും പിഴവില്ലാതെ ചെയ്താല്‍ പിന്നെ തൊഴിലുടമകള്‍ക്ക് ഇവരോട് എന്തിന് സ്നേഹകുറവുണ്ടാകണം? സുലൈമാന്റെ ഇസ്തിരാഹയില്‍ ആപ്പിള്‍, മുന്തിരി, ഓറഞ്ച്, ഇന്തപ്പന തോട്ടങ്ങളുണ്ട്. ശംസുദ്ദീന്റെ തോട്ടത്തില്‍ ഈന്തപ്പനകള്‍ മാത്രവും.

സുലൈമാന്റെ ഭാര്യ ആമിന. ഏക മകള്‍ ശമീനയുടെ വിവാഹം കഴിഞ്ഞു. ആണ്‍മക്കളായ മുഹമ്മദ് ശഫീഖും മുഹമ്മദ് സനുവും വിദ്യാര്‍ഥികളാണ്. ശംസുദ്ദീന് മൂന്നു മക്കളാണ്. ബികോം വിദ്യാര്‍ഥിയായ മകള്‍ സുറുമിയുടെ വിവാഹം നടത്തലാണ് ഇനിയുള്ള ലക്ഷ്യങ്ങളില്‍ ആദ്യത്തേത്. ഓട്ടൊമൊബൈല്‍ കോഴ്സിന് പഠിക്കുന്ന മൂത്ത മകന്‍ ഷംസാദിനും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഇളയ മകന്‍ ഷംനാദിനും ഓരോ ജീവിതവും തരപ്പെടുത്തണം. അതുവരെ ബന്‍ബാനിലെ ഒറ്റാന്തടി ജീവിതവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം.

ഈ പ്രദേശത്തെ വിവിധ ഇസ്തിരാഹകളിലുള്ള ഇബ്രാഹിം, കബീര്‍, അയ്യൂബ്, അബ്ദുല്‍ സലാം തുടങ്ങി 25ഓളം വരുന്ന മലയാളി ഹാരിസുമാര്‍ക്കും ഒരേ ജീവിതമാണെന്ന് അവര്‍ സ്വന്തം ജീവിത കഥകള്‍ കൊണ്ട് സാക്ഷ്യം പറയുന്നു.

Friday, August 19, 2011

ഇന്ത്യന്‍ നഴ്സുമാര്‍, കാരുണ്യത്തിന്റെ വെള്ളപ്പറവകള്‍

'റഷ്യന്‍ അധിനിവേശ കാലത്ത് തുര്‍ക്കിയില്‍ യുദ്ധത്തിന്റെ കൊടുമ്പിരിയിലും കോളറ പോലുള്ള മഹാമാരികളുടെ പിടിയിലകപ്പെട്ട മനുഷ്യരെ വിശ്രമമെന്തന്നറിയാതെ ശുശ്രൂഷിച്ച ഫ്ലോറന്‍സ് നൈറ്റിംഗേല്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത കാരുണ്യത്തിന്റെ അതേ അടയാളങ്ങളാണ് സൌദി അറേബ്യയിലെ ഇന്ത്യന്‍ നഴ്സുമാര്‍ മൂന്നരപതിറ്റാണ്ട് പിന്നിട്ട ചരിത്രത്തിന്റെ പിന്‍തുടര്‍ച്ചയില്‍ പതിപ്പിച്ചിടുന്നതും. തുര്‍ക്കിയില്‍ പ്രവാസിയായി കഴിഞ്ഞുകൊണ്ടാണ് പ്രവാസികളായ ബ്രിട്ടീഷ് പട്ടാളക്കാരെ ശുശ്രൂഷിച്ച് നൈറ്റിംഗേല്‍ ചരിത്രത്തിലെ ആ മഹനീയ അധ്യായം രചിച്ചതെങ്കില്‍ വരണ്ട മണല്‍നിലങ്ങളില്‍ ഒരു തുണ്ട് ആയുസും കൈയ്യില്‍പിടിച്ചുഴലുന്ന ഹതാശരായ മനുഷ്യര്‍ക്ക് താങ്ങും തണലുമേകിയും ഔഷധത്തിനൊപ്പം സ്നേഹവും കാരുണ്യവും ചാലിച്ചും ഇന്ത്യന്‍ വെള്ള പറവകള്‍ തലമുറകള്‍ കൈമാറി ആ ദീപശിഖ ഉയര്‍ത്തിപിടിച്ച് ദൌത്യം തുടരുകയാണ്്.'

1853ലെ ശിശിരകാലത്ത് തുര്‍ക്കിയില്‍ അധിനിവേശം നടത്തിയ റഷ്യന്‍ പടയെ തുരത്താനെത്തിയ ബ്രിട്ടീഷ് പട്ടാളക്കാര്‍ പകര്‍ച്ച വ്യാധിയുടെ പിടയിലായി. ഏതാനും നാളുകള്‍ക്കുള്ളില്‍ 8000 യോദ്ധാക്കളാണ് മഹാമാരി മൂലം കിടപ്പിലായത്. ദിനേനെ മരണം ആറിനൊന്നെന്ന നിലയില്‍ വളരുകയാണ്. യാഥാര്‍ഥ ശത്രു റഷ്യന്‍ സൈന്യമല്ല, രോഗാണുക്കളാണെന്നു വന്നു. ലണ്ടന്‍ ഹാര്‍ലി തെരുവിലെ ആതുരാലയത്തില്‍ നഴ്സിങ് സൂപ്രണ്ടായിരുന്ന ഫ്ലോറന്‍സ് നൈറ്റിംഗേല്‍, തുര്‍ക്കിയിലേക്ക് പോയി രോഗബാധിതരായ പട്ടാളക്കാരെ ശുശ്രൂഷിക്കാനുള്ള തന്റെ സന്നദ്ധത അധികൃതരെ അറിയിച്ചു. എന്നാല്‍ യാഥാസ്ഥിതികത്വം പുരികക്കൊടി വളച്ചു. പട്ടാളക്കാര്‍ മരിച്ചോട്ടെ, എങ്കിലും ഒരു പെണ്ണ് പട്ടാള ബാരക്കിനുള്ളില്‍ ശുശ്രൂഷകയായി കടന്നെത്താന്‍ പാടില്ലെന്ന് പട്ടാള നേതൃത്വം വാശിപിടിച്ചു. ലണ്ടനിലെ 'ദ ടൈംസ്' പത്രം ഈ മനോഭാവത്തിനെതിരേയും കോളറ പിടിപെട്ട് ബ്രിട്ടീഷ് പട്ടാളക്കാര്‍ മരിച്ചുവീഴുന്നതിനെയും കുറിച്ച് റിപ്പോര്‍ട്ടുകളെഴുതി. ജനവികാരം ഗവണ്‍മെന്റ് നിലപാടിനെതിരായി. ഒടുവില്‍ അധികൃതര്‍ മുട്ടുമടക്കി. നൈറ്റിംഗേലിന്റെ നേതൃത്വത്തില്‍ 38 അംഗ വൈദ്യ പരിചാരക സംഘം തുര്‍ക്കിയിലെത്തി. കാരുണ്യത്തിന്റെ വെള്ള പറവകളുടെ ചരിത്രം തിളങ്ങുന്ന ഒരു കാലത്തിലേക്ക് ചിറകുവിരിച്ച് പറക്കാന്‍ തുടങ്ങിയത് അങ്ങിനെ.

അന്ന് തുര്‍ക്കിയിലെ ബ്രിട്ടീഷ് പട്ടാള ക്യാമ്പില്‍ നൈറ്റിംഗേല്‍ തെളിച്ചുവെച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ തിരിനാളം അവര്‍ക്ക് മുമ്പേ ബ്രിട്ടനിലെത്തി ജനങ്ങളുടെ മനസുകളെ പ്രഭാപൂരിതമാക്കി കഴിഞ്ഞിരുന്നു. 1856ല്‍ നൈറ്റിംഗേല്‍ ബ്രിട്ടനില്‍ തിരിച്ചെത്തുന്നത് ഒരു ദേശീയ നായികയുടെ പരിവേഷത്തോടെയായിരുന്നു.
ലോകത്തിന്റെ മുക്കുമൂലകളില്‍ പുതിയ പുതിയ നൈറ്റിംഗേലുകള്‍ ആവര്‍ത്തിക്കപ്പെടുകയും അടയാളപ്പെടുത്തലുകള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്. സൌദി അറേബ്യയില്‍ ഇന്ത്യന്‍ അടയാളങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ ഏറ്റവും തിളക്കത്തോടെ തെളിയുന്നത് ഇന്ത്യന്‍ ആതിഥേയത്വത്തിന്റെയും കാരുണ്യത്തിന്റെയും പ്രസന്നത സ്ഫുരിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ നഴ്സുമാരുടെ മുഖഭാവങ്ങളാവാം.

നിറ കാരുണ്യത്തിന്റെ വാല്‍സല്യ സ്പര്‍ശങ്ങള്‍
സൌദി ആരോഗ്യ ശുശ്രൂഷാ രംഗത്ത് ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ഇന്ന് നിര്‍ണായക പങ്കാളിത്തമാണുള്ളത്. സൌദിയിലെ വിദേശ നഴ്സുമാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. മൊത്തം വിദേശ നഴ്സുമാരില്‍ പകുതിയിലേറെ വരുമിത്. രണ്ടാം സ്ഥാനത്ത് ഫിലിപ്പൈന്‍സും. തൊഴില്‍ എന്നതിലുപരി ഏറ്റെടുത്തത് ദൈവീക സേവനമാണെന്ന ബോധ്യത്തോടെയാണ് സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഇവരുടെ പ്രവര്‍ത്തനം. ആരോഗ്യമേഖലയുള്‍പ്പടെ സൌദിയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുമ്പോഴും ഇന്ത്യന്‍ നഴ്സുമാരുടെ സാന്നിധ്യം ഒഴിവാക്കാനാവാത്തതായിട്ടുണ്ട്.


സൌദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലും യൂണിവേഴ്സിറ്റികള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവക്ക് കീഴിലും സ്വകാര്യ മേഖലയിലുമുള്ള ആയിരത്തിലേറെ ആതുരാലയങ്ങളില്‍ ഇന്ത്യന്‍ നഴ്സുമാരുടെ കാരുണ്യ സ്പര്‍ശമുണ്ട്. 18 വര്‍ഷത്തോളം നാട്ടില്‍ പോകാതെ പ്രവാസിയായി ജീവിച്ച്, ഒടുവില്‍ ഒരു ചുമയില്‍ അടിപതറി വീണ് ആരാലോ ആശുപത്രി വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലെത്തിയ മലയാളി മധ്യവയസ്കനെ താങ്ങിയെടുത്ത് വാര്‍ഡിലേക്കെത്തിച്ച് താങ്ങും തണലുമായി നിന്ന മലയാളി നഴ്സുമാര്‍ അദ്യത്തേയോ അവസാനത്തേയോ പത്ര വാര്‍ത്തയിലെ കഥാപാത്രങ്ങളല്ല. റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍സിറ്റിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ അജ്ഞാതനായി കിടന്ന അയാളെ കുറിച്ച് അതേ ആശുപത്രിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ മലയാളി ഡോക്ടര്‍ മുഖാന്തിരം മാധ്യമങ്ങളിലൂടെ പുറംലോകത്തെത്തിച്ച് ഊരും പേരും കണ്ടുപിടിക്കാന്‍ വഴിയൊരുക്കിയതും പ്രചോദനമായതും അവര്‍ തന്നെ. ഇതുപോലെ എത്രയെത്ര നൈറ്റിംഗേല്‍മാരാണ് സൌദിയിലുടനീളം പച്ചപ്പിന്റെ പുതിയ പുതിയ തുരുത്തുകള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നത്.

സൌദി ആരോഗ്യ മന്ത്രാലയത്തിന്റെ 2009ലെ  കണക്കുപ്രകാരം സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെല്ലാം കൂടി 110858 നഴ്സുമാര്‍ സേവനം അനുഷ്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ 63297 ഉം അര്‍ദ്ധ സര്‍ക്കാര്‍ മേഖലയില്‍ 24253 ഉം സ്വകാര്യ മേഖലയില്‍ 23308 ഉം എന്നാണ് കണക്ക്. സൌദി മെഡിക്കല്‍ കൌണ്‍സില്‍ ലൈസന്‍സ് നേടിയവരുടെ ഔദ്യോഗിക കണക്കാണിത്. ലൈസന്‍സ് നേടാത്തവരും സ്വകാര്യ മേഖലയില്‍ സമാന തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഹൌസ് വൈഫ് വിസയിലും മറ്റും എത്തിയവരാണിവര്‍. അനധികൃതമാണ്  പ്രവര്‍ത്തനമെങ്കിലും ആരോഗ്യ മേഖലയിലെ ഇവരുടെ പങ്കാളിത്തവും കണക്കിലെടുക്കേണ്ടതുണ്ട്. സ്വകാര്യ മേഖലയില്‍ നിലവിലുള്ള ഔദ്യോഗിക കണക്കിനോടൊപ്പം ഇതും കൂടി കൂട്ടുമ്പോള്‍ ഇന്ത്യന്‍ പങ്കാളിത്തത്തിന്റെ തോത് വര്‍ധിക്കും.
സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളിലായി മൊത്തം 35000ത്തോളം ഇന്ത്യന്‍ നഴ്സുമാരുണ്ടെന്നാണ് കണക്ക്. ഈ കണക്കെടുക്കുന്ന കാലത്തെ സൌദിയിലെ ആകെ ജനസംഖ്യ രണ്ടേകാല്‍ കോടിയാണ്. അത്രയും പേര്‍ക്ക് വേണ്ടി ആകെയുള്ള 110858 നഴ്സുമാരില്‍ 35000പേര്‍ ഇന്ത്യക്കാരാവുന്നത് അത്ര ചെറിയ പങ്കാളിത്തമല്ലല്ലൊ. അത്രമേല്‍ നിര്‍ണായകമാണ് സൌദിയില്‍ ഇന്ത്യന്‍ നഴ്സുമാരുടെ സാന്നിദ്ധ്യമെങ്കില്‍ ഇന്ത്യക്ക് എന്നും അഭിമാനത്തോടെ ഉയര്‍ത്തികാട്ടാവുന്ന ഏറ്റവും മികച്ച അടയാളം തന്നെയാണിത്.

'ഗള്‍ഫ് മാധ്യമം' ഇന്ത്യന്‍ സ്വാതന്ത്യ്രദിന പതിപ്പ് (15-08-2011)

Saturday, July 9, 2011

കല്ലാന (Mathrubhumi copy)


ആമുഖ ലേഖനം ഇവിടെ വായിക്കാം. 
സാലി പാലോടുമായുള്ള അഭിമുഖം ഇവിടെ വായിക്കാം.








തെളിവുകളുടെ ദൌര്‍ലഭ്യതയല്ല, താത്പര്യമില്ലായ്മയാണ് കാരണം...

ആമുഖ ലേഖനം ഇവിടെ വായിക്കാം.
പ്രിന്റഡ് കോപ്പിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

അഭിമുഖം 



താങ്കള്‍ പലതവണ കല്ലാനയെ കാണുകയും രണ്ടുതവണ ഫോട്ടോ എടുക്കുകയും ചെയ്തിട്ടും വനംവകുപ്പിനും ശാസ്ത്രജ്ഞര്‍ക്കും മാത്രമെന്താണ് തെളിവുകള്‍ കിട്ടാന്‍ പ്രയാസം?

തെളിവുകള്‍ ഇല്ലാത്തതല്ല. അങ്ങിനെ തെളിയിക്കാനുള്ള താത്പര്യമില്ലായ്മയാണ് കാരണമെന്നാണ് ഞാന്‍ കരുതുന്നത്. ലോകത്ത് വംശനാശം നേരിടുന്ന അത്യപൂര്‍വ ജീവിവര്‍ഗമാണ് കുള്ളനാനകളുടേത് എന്നാണ് ശാസ്ത്രലോകം പറയുന്നത്. അവര്‍ കണ്ടെത്തി ഉറപ്പിച്ച ഭൂഭാഗങ്ങളിലല്ലാതെ പുതിയൊരു സ്ഥലത്തുകൂടിയുണ്ടെന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ആവേശവും താല്‍പര്യവുമുണ്ടാവേണ്ടതാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് അത്തരത്തിലൊരു ഉല്‍സാഹം പ്രകടമല്ല.

കുള്ളനാനകളുടെ കേരളത്തിലെ സാന്നിദ്ധ്യത്തെ തിരിച്ചറിയാന്‍ ഒട്ടേറെ സാധ്യതകളാണുള്ളത്. തുനിഞ്ഞിറങ്ങിയാല്‍ മതിയായ തെളിവുകള്‍ കിട്ടാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരില്ല. പക്ഷെ, എല്ലാറ്റിനും പ്രധാന പ്രേരകഘടകം താല്‍പര്യമാണല്ലൊ. അത് ഇക്കാര്യത്തിലില്ല എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. ഒന്നു മനസുവെച്ചാല്‍ ആകെ 53ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളില്‍നിന്ന് വനംവകുപ്പിനും ശാസ്ത്രലോകത്തിനും ആവശ്യമായ തെളിവുകള്‍ ശേഖരിക്കാവുന്നതെയുള്ളൂ. എന്നാല്‍ അതല്ല കാര്യം, ഇങ്ങിനെ നെല്ലും പതിരും തിരിയുന്നതില്‍ ആര്‍ക്കൊക്കെയൊ താല്‍പര്യക്കുറവുണ്ട്. 
ആദ്യമായി കല്ലാനച്ചിത്രങ്ങളെടുത്ത 2005ല്‍ അന്നത്തെ പേപ്പാറയിലെ ഡി.എഫ്.ഒ തന്നെ കാണാന്‍ വന്നിരുന്നു. ഒരുതരം പുശ്ചഭാവത്തോടെ അദ്ദേഹം എന്നോട് ചോദിച്ചത്: 'ചെറിയ ലെന്‍സ് വെച്ച് ഫോട്ടോയെടുത്ത് കാണിച്ചാല്‍ അത് കുള്ളനാന ആവുമോ?' എന്നാണ്. ഈ ചോദ്യം കേട്ടു ഞാന്‍ അമ്പരന്നു.

ഡി.എഫ്.ഓയെപോലെ ഉയര്‍ന്ന ഒരുദ്യോഗസ്ഥന്‍ വെറും വിവരക്കേട് ചോദിക്കില്ല. ലെന്‍സും കാമറയും വലുതായാലും ചെറുതായാലും ഒബ്ജക്ടില്‍ മാറ്റം വരില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. അപ്പോള്‍ വിവരക്കേടല്ല, തന്റെ കണ്ടെത്തലിനെ പരിഹസിക്കലാണ് ഉദ്ദേശം. തന്നോട് ഏതെങ്കിലും തരത്തില്‍ വ്യക്തിവൈരാഗ്യമുണ്ടായിട്ടല്ല. പിന്നെ എന്തിന്? ഇപ്പോഴും പിടികിട്ടാത്തത് അതാണ്. വനംവകുപ്പില്‍തന്നെ ചിലര്‍ക്കുള്ള താല്‍പര്യക്കുറവാണ് ഇതിന് പിന്നില്‍.  അതേസമയം അതേ വകുപ്പിലെ തന്നെ ഉന്നതോദ്യോഗസ്ഥരും താഴെക്കിടയിലെ ജീവനക്കാരുമടക്കം പലരും ഇക്കാര്യത്തില്‍ ഏറെ താല്‍പര്യം കാട്ടിയിട്ടുണ്ട്. തന്റെ ശ്രമങ്ങളെ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. ശക്തമായ പിന്തുണ തന്നിട്ടുണ്ട്. ഏറെ താല്‍പര്യത്തോടെ അന്വേഷണ പുരോഗതിയെ കുറിച്ച് ആരായാറുണ്ട്. പക്ഷെ ഒന്നും ഔദ്യോഗികതലത്തിലല്ല എന്നതാണ് രസകരം. ഔദ്യോഗികതലത്തില്‍ സ്ഥിരീകരണം ഉണ്ടായാലും ഇല്ലെങ്കിലും നേച്ചര്‍ ആന്റ് വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫറെന്ന നിലയില്‍ അന്വേഷണം തുടരാന്‍ തന്നെയാണ് താല്‍പര്യം.

കല്ലാനയെ കുറിച്ച് ആദ്യം കേള്‍ക്കുന്നത്?

1985ലാണ് ആദ്യമായി ഞാന്‍ കല്ലാനയെ കുറിച്ച് കേള്‍ക്കുന്നത്. കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ ഉയരത്തില്‍ രണ്ടാം സ്ഥാനത്തുള്ള  അഗസ്ത്യാര്‍മേഖലയില്‍ വെച്ചായിരുന്നത്. ആദ്യമായി അഗസ്ത്യകൂടം കാണാനെത്തിയതായിരുന്നു. അവിടെ ഉയര്‍ന്ന ഒരു ഭാഗത്ത് ആനപ്പിണ്ഡം കിടക്കുന്നത് കണ്ട് സഹയാത്രികനായ കാണിവര്‍ഗക്കാരനോട് ചോദിച്ചപ്പോഴാണ് കല്ലാന എന്നൊരു ആന വര്‍ഗമുണ്ടെന്ന് ആദ്യമായി കേള്‍ക്കുന്നത്. സാധാരണ വര്‍ഗത്തില്‍പ്പെട്ട ആന ഇത്ര ഉയരമുള്ള ഭാഗങ്ങളില്‍ എത്താറില്ല. അതറിയാവുന്ന എനിക്ക് ആ ആനപ്പിണ്ഡം കണ്ടപ്പോള്‍ സ്വാഭാവികമായി ഉദിച്ച സംശയമായിരുന്നു അത്.

പിന്നീടുള്ള കാനനയാത്രകള്‍ക്കിടയില്‍ പലപ്പോഴും കല്ലാനയെ കണ്ടിട്ടുണ്ട്. എന്നാല്‍ ഫോട്ടോയെടുക്കാനൊക്കെ തോന്നിയത് പിന്നീടാണ്. പില്‍ക്കാലത്ത്, പ്രശസ്ത വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫറായ എന്‍.എ. നസീര്‍ (അന്ന് അദ്ദേഹം ദുബായിയില്‍ ജോലി ചെയ്യുകയാണ്) എനിക്കൊരു കത്തെഴുതി. 'കല്ലാന' എന്ന കുള്ളനാന പേപ്പാറയിലുണ്ടെന്ന് അറിഞ്ഞു. അവധിക്ക് നാട്ടില്‍ വരുമ്പോള്‍ നമുക്ക് അവിടെ പോണം. ഫോട്ടോയെടുക്കണം.

നസീര്‍ എഴുതിയതിനെ കുറിച്ച് മല്ലന്‍ കാണിയോട് സംസാരിച്ചപ്പോള്‍, ഇനി വനത്തില്‍ ആനയെ കാണാനിടയായാല്‍ അപ്പോള്‍ തന്നെ അറിയിക്കാമെന്ന് അയാള്‍ ഏറ്റു. ആന വന്നിട്ടുണ്ടെന്ന് മല്ലന്‍ കാണി അറിയിച്ചതനുസരിച്ചാണ് 2005ല്‍ കാമറയുമായി 'കല്ലാന ദൌത്യ'ത്തിനിറങ്ങുന്നത്. വനത്തില്‍ തങ്ങി രണ്ടാം ദിവസം ആനയെ കണ്ടു. ഫോട്ടോയെടുക്കാനും പറ്റി. ഫോട്ടോ കിട്ടിയ ഉടന്‍ നസീറിനെ ദുബായിലേക്ക് വിളിച്ചറിയിച്ചു. അദ്ദേഹത്തിനും അത് ഏറെ സന്തോഷം നല്‍കി. അദ്ദേഹത്തില്‍നിന്നും തുടര്‍ന്ന് നല്ല പിന്തുണയാണ് കിട്ടിക്കൊണ്ടിരുന്നത്.

വനത്തില്‍ രണ്ടുദിവസം താമസിച്ചപ്പോള്‍ തന്നെ തനിക്ക് ആനയെ കാണാനും ഫോട്ടോയെടുക്കാനും കഴിഞ്ഞെങ്കില്‍, വലിയ സാങ്കേതികസൌകര്യങ്ങളും മറ്റുമുള്ള വനംവകുപ്പിനും ശാസ്ത്രവിഭാഗത്തിനും എത്രയെളുപ്പത്തില്‍ തെളിവുശേഖരണം സാധിക്കുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. സാമ്പിളുകള്‍ ശേഖരിച്ച് ഡി.എന്‍.എ. ടെസ്റ്റൊക്കെ നടത്തിയാല്‍ തീര്‍പ്പാകുന്ന പ്രശ്നമെയുള്ളൂ.

ഏതായാലും അതൊന്നും എന്റെ വിഷയമല്ല. കാരണം ഞാനൊരു സയന്റിസ്റ്റല്ല. ഫോട്ടോഗ്രാഫറാണ്. മുന്നില്‍ കാണുന്നതെല്ലാം ഒബ്ജക്ടാണ്. ആവശ്യമുള്ളത് കാമറയില്‍ പകര്‍ത്തുന്നു. അത് പുറത്തുകാണിക്കുന്നു. ഇഷ്ടപെടുന്നവര്‍ കണ്ടോട്ടെ, അല്ലാത്തവര്‍ തള്ളിക്കളയട്ടെ. ഇഷ്ടവിനോദമെന്ന നിലയില്‍ നേച്ചര്‍ ഫോട്ടോഗ്രാഫി ചെയ്യുന്നു. അതില്‍നിന്ന് കിട്ടുന്ന ആനന്ദം ജീവിതത്തിന് സംതൃപ്തി നല്‍കുന്നു. അതുമതി. 

ചിത്രകലയില്‍നിന്ന് ഫോട്ടോഗ്രാഫിയിലേക്കും നേച്ചര്‍ എന്ന സ്പെഷ്യലൈസേഷനിലേക്കുമുള്ള ചുവടുമാറ്റം എങ്ങിനെയായിരുന്നു?

തിരുവനന്തപുരം ജില്ലയിലെ പാലോടിന് സമീപം ജവഹര്‍ കോളനിയാണ് എന്റെ ജന്മദേശം. സഹ്യന്റെ താഴ്വരയില്‍ വളരെ മനോഹരമായ ചുറ്റുപാടിലാണ് ജനിച്ചുവളര്‍ന്നത്. അതുകൊണ്ടുതന്നെ പ്രകൃതി അന്നേ ഒരാകര്‍ഷണ ഘടകമായിരുന്നു. പ്രകൃതിയും വനവുമെല്ലാം വലിയ ഇഷ്ടമായിരുന്നു. കുട്ടിക്കാലത്തുതന്നെ ചിത്രംവര തുടങ്ങിയിരുന്നു. പ്രകൃതിയായിരുന്നു പ്രധാന വിഷയം.

ചിത്രകല അഭ്യാസത്തിന് ശേഷം ചിത്രകലാധ്യാപകനായി ജോലി ലഭിച്ചു. പിന്നീടാണ് ചിത്രകലയില്‍നിന്ന് ഫോട്ടോഗ്രാഫിയിലേക്ക് തിരിയുന്നത്. എന്നാല്‍ അതൊരു വലിയ ചുവടുമാറ്റമാണെന്ന് കരുതുന്നില്ല. ഫലത്തില്‍ പരസ്പര പൂരകങ്ങളാണ് രണ്ടും. ഫോട്ടോയെടുക്കാന്‍ കാമറ വേണ്ടല്ലൊ? ചിത്രം വരക്കാന്‍ കാന്‍വാസും. രണ്ടും യഥാര്‍ഥത്തില്‍ മനസിലാണ് ആദ്യം സംഭവിക്കുന്നത്. അവ മറ്റുള്ളവരെ കാണിക്കാനാണ് ബ്രഷും കാമറയും ഉപയോഗിക്കുന്നത്. ബ്രഷും കാമറയും ഉപകരണങ്ങള്‍ മാത്രമാണ്.

ഒരു ദൃശ്യം കാണുമ്പോള്‍ മനസാണ് അത് ആദ്യം പകര്‍ത്തുന്നത്. പിന്നീട് ചിത്രമായി കാന്‍വാസിലേക്കൊ മറ്റ് മീഡിയകളിലേക്കൊ അത് പകര്‍ന്നുവെക്കുന്നു. ഫോട്ടോഗ്രാഫിയും അതുതന്നെയാണ്. എന്നാല്‍ ഉള്ള ഒന്നിന്റെ പ്രതിബിംബമെ കാമറയ്ക്ക് പകര്‍ത്താനാവൂ. ചിത്രരചന അങ്ങിനെയല്ലല്ലൊ. ഇല്ലാത്ത ഒന്നിനെയും ഭാവനയില്‍ വരുത്താം. ചിത്രീകരിക്കാം. ഇതാണ് രണ്ടും തമ്മിലെ കാര്യമായ വ്യത്യാസം. ഭാവന മനസില്‍ ഒരു ചിത്രം കോറിയിട്ടാല്‍ അത് പിന്നെ എപ്പോഴെങ്കിലും കടലാസിലേക്ക് പകര്‍ത്തിയാല്‍ മതി. ഫോട്ടോഗ്രാഫിയുടെ കാര്യത്തില്‍ അതല്ലല്ലൊ. സമയമാണ് പ്രധാനം. നിമിഷത്തിന്റെ നൂറിലൊരു അംശം പോലും പ്രധാനപ്പെട്ടതാണ്. യഥാര്‍ഥത്തില്‍ സമയത്തിന്റെ കലയാണ് ഫോട്ടോഗ്രാഫി.

ചിത്രകലയില്‍ വാസനയുണ്ടെങ്കില്‍ ഛായാഗ്രഹണകലയില്‍ ശോഭിക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. ഫോട്ടോഗ്രാഫിയില്‍ മുഴുകിയതോടെ അറിയാതെ തന്നെ ബ്രഷ് താഴെവെച്ചു. ചിത്രകലാധ്യാപകന്‍ എന്ന നിലയില്‍ മാത്രമാണ് ഇപ്പോള്‍ ചിത്രകലയുമായുള്ള എന്റെ ബന്ധം.
ഏതൊരു മാറ്റത്തിനും പിന്നില്‍ ക്രമേണ സംഭവിക്കുന്ന ചില കാരണങ്ങളുണ്ടാകാം. അതിനുപുറമെ പെട്ടന്നുണ്ടാകുന്ന ഒരു കാരണവുമുണ്ടാകും. ഫോട്ടോഗ്രാഫിയിലേക്ക് പൂര്‍ണാര്‍ഥത്തിലുള്ള  എന്റെ വഴിതിരിയലിന് പിന്നില്‍ അത്തരത്തിലൊരു കാരണം കൂടിയുണ്ട്.

അതൊരുതരത്തില്‍ രാഷ്ട്രീയ കാരണവുമാണ്. ഞാന്‍ അടിയുറച്ച ഒരു സി.പി.എം പാര്‍ട്ടിപ്രവര്‍ത്തകനായിരുന്നു. എണ്‍പതുകളുടെ അവസാനം വരെ  പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ലോക്കല്‍ കമ്മിറ്റിയിലേക്ക് പോകാനൊരുങ്ങുന്ന സന്ദര്‍ഭത്തിലാണ് ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്. അതുവരെ കുടുംബപ്രശ്നങ്ങള്‍ പോലും പാര്‍ട്ടിതലത്തിലാണ് ചര്‍ച്ച ചെയ്തിരുന്നതും പരിഹാരം തേടിയിരുന്നതും. അത്രമാത്രം ചോരയോട്ടമുള്ള ബന്ധമാണ് പാര്‍ട്ടിയുമായുണ്ടായിരുന്നത്. ഏതുകാര്യവും പാര്‍ട്ടിയുമായി ആലോചിച്ചെ തീരുമാനിച്ചിരുന്നുള്ളൂ.
കുടുംബത്തില്‍ കുഴമറിച്ചിലുണ്ടാക്കിയ ഒരു പ്രശ്നത്തില്‍ പാര്‍ട്ടിയുടെ ഇടപെടല്‍ പക്ഷപാതപരവും അതുവരെ കാത്തുസൂക്ഷിച്ച ബന്ധത്തിന് കളങ്കമേല്‍പ്പിക്കുന്ന തരത്തിലുള്ളതുമായിരുന്നു. അത് മനസില്‍ ആഴത്തിലുള്ള മുറിവുകളേല്‍പ്പിച്ചു. പാര്‍ട്ടിക്ക് വളരെ പെട്ടന്ന് ഞാനും കുടുംബവും ശത്രുക്കളായി. ഒടുവില്‍ മനസുമടുത്തു, ജന്മനാട്ടില്‍നിന്ന്പോലും അകന്നുതാമസിക്കേണ്ടിവന്നു.

അതുവരെ നിത്യജീവിതചര്യയുടെ ഭാഗമായിരുന്ന പാര്‍ട്ടിപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നപ്പോള്‍ വല്ലാതൊരു ഒറ്റപ്പെടല്‍ അനുഭവപ്പെടാന്‍ തുടങ്ങി. അപ്പോള്‍ ഒരാശ്വാസത്തിനാണ് കാമറ കയ്യിലെടുത്തത്. സുഹൃത്തിന്റെ 'യാഷിക ഇലക്ട്രോ 35' എന്ന കാമറയുമായി ചുറ്റുപാടുള്ള പ്രകൃതിയിലേക്ക് ഇറങ്ങിനടന്നു. പതിയെ, പതിയെ ആ യാത്രകള്‍ ഹരമായി മാറി. നിത്യജീവിതത്തിന്റെ ഭാഗമായി.

വന്യജീവിതങ്ങളുടെ നേര്‍ക്ക് കാമറ തിരിച്ചപ്പോഴുണ്ടായ ആദ്യാനുഭവങ്ങള്‍?

അതു വളരെ രസകരമായിരുന്നു. പറഞ്ഞല്ലോ തൊണ്ണൂറുകളുടെ തുടക്കത്തിലാണ് കാമറയുമെടുത്തു പ്രകൃതിയിലേക്കും അതിന്റെ ഹൃദയമായ വനത്തിലേക്കും ഇറങ്ങിയത്. അന്നൊക്കെ വൈല്‍ഡ് ലൈഫിന്റെ ഫീല്‍ഡില്‍ ഇന്ന് കാണുന്നത്ര ഫോട്ടോഗ്രാഫര്‍മാരൊന്നുമില്ല. ഉള്ളവരാകട്ടെ, അങ്ങിനെ മിനക്കെട്ട് വനം കയറി നടക്കാറുമില്ല.

ഞാന്‍ ആദ്യമായി പോയത് പേപ്പാറ വൈല്‍ഡ്ലൈഫ് സാങ്ച്വറിയിലേക്കാണ്. വനംവകുപ്പിന്റെ അനുമതി വാങ്ങി പോകുമ്പോള്‍ അന്ന് അവിടെയുണ്ടായിരുന്ന വൈല്‍ഡ്ലൈഫ് അസിസ്റ്റന്റ് വാര്‍ഡന്‍ പറഞ്ഞത് രസകരമായ കാര്യമായിരുന്നു. 'വന്യജീവിസങ്കേതത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഫോട്ടോ പിടിക്കാന്‍ തക്ക മൃഗങ്ങളുണ്ടോ എന്ന് എനിക്കറിയില്ല. ഇവിടെ കോര്‍ട്ടേഴ്സില്‍ ഇരിക്കുമ്പോള്‍ വല്ലപ്പോഴും മ്ലാവിന്റെ ശബ്ദം കേള്‍ക്കാറുണ്ട്. അല്ലാതെ ആനയൊ, കാട്ടുപോത്തോ ഒക്കെ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.' ആനയുടെയും കാട്ടുപോത്തിന്റെയും മറ്റു മൃഗങ്ങളുടെയുമൊക്കെ ഫോട്ടോകള്‍ എടുത്ത് ഞാന്‍ പിന്നീട് അദ്ദേഹത്തെ കാട്ടിയിട്ടുണ്ട്. വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെ വാര്‍ഡന്‍ അങ്ങിനെയാണ് കാട്ടുമൃഗങ്ങളെ കണ്ടത്.

അഗസ്ത്യാര്‍കൂടത്തോട് ചേര്‍ന്നുള്ള മറ്റൊരു മലയായ ചെമ്മുഞ്ചിയിലെ പാണ്ടിപ്പത്ത് വനമേഖലയിലേക്ക് മാര്‍ഗദര്‍ശികളായ മല്ലന്‍കാണിയോടും ചന്ദ്രന്‍കാണിയോടുമൊപ്പം ആദ്യമായി മലകയറുമ്പോള്‍ നടപ്പിന് വേഗത പോരെന്ന് മല്ലന്‍കാണി പരിതപിച്ചു. അപ്പോള്‍ ഞാന്‍ ചന്ദ്രനോട് പറഞ്ഞു. മല്ലന്‍ വേഗത്തില്‍ പോകുന്നെങ്കില്‍ പൊയ്ക്കോട്ടെ, നമുക്കുള്ളത് അവിടെ നില്‍ക്കുമെന്ന്. മല്ലന്‍ വേഗത്തില്‍ മലകയറി പാണ്ടിപ്പത്തിന്റെ മുകളില്‍ പോയിനിന്നിട്ടും മൃഗങ്ങളെയൊന്നും കണ്ടില്ല. ഞങ്ങള്‍ പതിയെ നടന്ന് മലകയറി മുകളിലെത്തുമ്പോള്‍ മലയുടെ അടിവാരത്തില്‍നിന്ന് ഒരു കാട്ടുപോത്ത് മുകളിലേക്ക് കയറിവരുന്നു. ഒരു നിമിഷം പോലും കളയാതെ ഞാനത് പകര്‍ത്തി. 1997ലെ സംസ്ഥാന വനം-വന്യജീവി ഫോട്ടോഗ്രാഫി മല്‍സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായത് ആ ഫോട്ടോ ആയിരുന്നു.

കാട്ടാനയും കാട്ടുപോത്തും കടുവയും പുലിയുമെന്നൊക്കെ കേള്‍ക്കുമ്പോള്‍ ആളുകള്‍ പേടിച്ചുവിറക്കാറുണ്ട്. എന്നാല്‍ അതിന്റെയൊന്നും ആവശ്യമില്ലന്നാണ് എന്റെ അനുഭവം. മൃഗങ്ങള്‍ വിഹരിക്കുന്ന കേരളത്തിലെയും തമിഴ്നാട്ടിലേയും കര്‍ണാടകത്തിലെയും വനങ്ങളില്‍ കയറി നടന്നിട്ടുള്ള എനിക്കൊ, കൂടെയുള്ളവര്‍ക്കൊ രണ്ട് പതിറ്റാണ്ടിനിടയില്‍ ഒരിക്കല്‍ പോലും ഒരാക്രമണവും നേരിടേണ്ടിവന്നിട്ടില്ല. ഒരിക്കല്‍ മാത്രം, ഫോട്ടോ എടുക്കുന്നതിനിടയില്‍ ഒരു ഒറ്റയാന്‍ ഒന്ന് വിരട്ടിയോടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഓടുന്നതിനിടയിലും തിരിഞ്ഞുനിന്ന് ഫോട്ടോ എടുക്കാന്‍ ഞാന്‍ സമയം കണ്ടെത്തി.

യഥാര്‍ഥത്തില്‍ ഞാന്‍ വലിയ മൃഗങ്ങളെ മാത്രം ഫോക്കസ് ചെയ്യുന്നയാളല്ല. ആനയും കാട്ടുപോത്തും പോലെ തന്നെ അതിസൂക്ഷ്മപ്രാണികളുടെ നേര്‍ക്കും കാമറ തുറന്നുവെച്ച് ക്ഷമാപൂര്‍വം കാത്തിരിക്കാറുണ്ട്. പശ്ചിമഘട്ടത്തിന്റെ തെക്കേമുനമ്പുതന്നെ മതി നൂറുകണക്കിന് ജീവിവര്‍ഗങ്ങളുടെ അപൂര്‍വ വൈവിധ്യത്തെ കണ്ടറിയാന്‍. 
ജൈവവൈവിധ്യത്തിന്റെ ഉദ്യാനപെരുമ വിളിച്ചറിയിക്കുന്ന, ശബരിമലയോട് ചേര്‍ന്നുള്ള 'ഗവി' ജൈവമേഖല ഇക്കോ ടൂറിസത്തില്‍ പെടുത്തി സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍ ബ്രോഷറിനും മറ്റുംവേണ്ടി അതിന്റെ ചിത്രങ്ങളെടുക്കാന്‍ വനംവകുപ്പ് ചുമതലയേല്‍പിച്ചത് എന്നെയായിരുന്നു.

വനംവകുപ്പിന്റെ 'ആരണ്യം' എന്ന പ്രസിദ്ധീകരണത്തിലും, തേക്കടിയെ കുറിച്ച് വനംവകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളിലും ബ്രോഷറുകളിലും സാങ്ച്വറി ഏഷ്യ മാഗസിന്‍ പ്രസിദ്ധീകരിച്ച 'തേക്കടിയുടെ പൈതൃകം' എന്ന പുസ്തകത്തിലും സൈലന്റ് വാലിയെ കുറിച്ചുള്ള വനംവകുപ്പിന്റെ പുസ്തകത്തിലുമൊക്കെ എന്റെ ഫോട്ടോകള്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. മലയാളത്തിലെ മറ്റ് പ്രസിദ്ധീകരണങ്ങളെല്ലാം എന്റെ ചിത്രങ്ങള്‍ ആവശ്യപ്പെട്ടുവാങ്ങി പ്രസിദ്ധീകരിക്കാറുണ്ട്.

അഗസ്ത്യാര്‍കൂടത്തില്‍നിന്ന് ധാരാളം അത്യപൂര്‍വസസ്യങ്ങളുടെയും ജീവിവര്‍ഗങ്ങളുടെയും ഫോട്ടോകള്‍ പകര്‍ത്താനായിട്ടുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ 'ഡ്രൂറിയം ഓര്‍ക്കിഡി'ന്റെ ഫോട്ടോ അഗസ്ത്യ മലയില്‍നിന്നാണ് ഞാനെടുത്തത്. അപൂര്‍വ പ്രാണിവര്‍ഗമായ മൂന്നുതരം കടുവച്ചിലന്തി, മരഞ്ഞണ്ട്, പലതരം മരത്തവളകള്‍ തുടങ്ങി വംശംനാശം നേരിടുന്നതടക്കമുള്ള വിവിധതരം ജീവിവര്‍ഗങ്ങളുടെ ചിത്രങ്ങള്‍ എന്റെ ശേഖരത്തിലുണ്ട്്.
വലിയ ഫോട്ടോ ശേഖരത്തില്‍നിന്ന് തെരഞ്ഞെടുത്ത കുറച്ചു ഫോട്ടോകളുടെ പ്രദര്‍ശനം 2006 ഫെബ്രുവരിയില്‍ 'ഫ്രാക്ഷന്‍ ഓഫ് എറ്റേര്‍ണിറ്റി' എന്ന പേരില്‍ തിരുവനന്തപുരത്ത് മ്യൂസിയം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരുന്നു. സുഗതകുമാരിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനം കാണാന്‍ ഏറെ താല്‍പര്യത്തോടെ വി.എസ് എത്തിയിരുന്നു.

ഏതു തരം കാമറകളാണ് ഉപയോഗിക്കുന്നത്?

പറഞ്ഞല്ലൊ ആദ്യമായി ഉപയോഗിച്ചത് സുഹൃത്തിന്റെ 'യാഷിക ഇലക്ട്രോ 35' എന്ന കാമറയാണ്. പിന്നീട് 'മിനാള്‍ട്ട', തുടര്‍ന്ന് 'ഒളമ്പസ്'. ഇതെല്ലാം സുഹൃത്തുക്കളുടെ കാമറകളായിരുന്നു. ആദ്യമായി സ്വന്തമാക്കുന്ന കാമറ 'നിക്കോണ്‍ എഫ്.ഇ-2' ആണ്. അത് 1994ലായിരുന്നു. തുടര്‍ന്ന് 'നിക്കോണ്‍ 90 എക്സ്', 'നിക്കോണ്‍ എഫ്-100'.

2006 ആയപ്പോള്‍ പൂര്‍ണമായും ഡിജിറ്റലിലേക്ക് മാറി. നിക്കോണ്‍ ഡി-200ലാണ് തുടങ്ങിയത്. ഇപ്പോള്‍ ഉപയോഗിക്കുന്നത് 'കാനണ്‍-500' ആണ്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് ഏറ്റവും ഇണങ്ങുന്ന സ്പീഡും സുഗമമായ പ്രവര്‍ത്തന രീതിയുമുള്ള ഈ കാമറ കൂടുതല്‍ ഫ്രണ്ട്ലിയായി തോന്നി. കാമറയും അനുബന്ധഘടകങ്ങളും ചേര്‍ത്ത് മൂന്നുലക്ഷത്തോളം രൂപ ചെലവായി.
പഴയപോലെ ഫിലിം വാങ്ങിയും വാഷ് ചെയ്തും പണം കളയേണ്ടല്ലൊ എന്ന ലാഭവും സ്നാപ്പുകളുടെ കാര്യത്തില്‍ ലുബ്ധ് പിടിക്കേണ്ടതില്ലാത്ത ഉദാരതയും എടുത്ത ചിത്രം അപ്പോള്‍ തന്നെ കാണാനുള്ള സൌകര്യവും ചേരുമ്പോള്‍ ഡിജിറ്റല്‍ യുഗത്തിലെ ഫോട്ടോഗ്രാഫി കൂടുതല്‍ ലളിതമായിരിക്കുകയാണ്.

പുരസ്കാരങ്ങള്‍?

യഥാര്‍ഥത്തില്‍ പുരസ്കാരങ്ങള്‍ ഒരു പ്രേരകഘടകമാണ്. ഓരോ തവണ കാമറ കയ്യിലെടുക്കുമ്പോഴും ഒരു മല്‍സര ബുദ്ധി ഉണരാറുണ്ട്. മല്‍സരങ്ങള്‍ മുന്നില്‍ കണ്ടുതന്നെയാണ് പലപ്പോഴും കാമറ തുറന്നുപിടിക്കാറ്. 1994 മുതലാണ് മല്‍സരങ്ങള്‍ക്ക് ഫോട്ടോകള്‍ അയച്ചുതുടങ്ങിയത്. ആദ്യമല്‍സരത്തില്‍ തന്നെ സമ്മാനം കിട്ടി.

തുടര്‍ച്ചയായി ഏഴുതവണ (1997-2003) സംസ്ഥാന വനംവകുപ്പിന്റെ വന്യജീവി ഫോട്ടോഗ്രാഫി മല്‍സരത്തില്‍ സമ്മാനിതനായി. ജിം കോര്‍ബാറ്റ് ഇന്റര്‍ നാഷണല്‍ എക്സിബിഷന്‍ ഓഫ് നേച്ചര്‍ ആന്റ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡ്, സാങ്ച്വറി മാഗസിന്‍ നാഷണല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്, ഫോട്ടോ വൈഡ് ഫോട്ടോഗ്രാഫി അവാര്‍ഡ്, വെസ്റ്റ് കോസ്റ്റ് ആള്‍ ഇന്ത്യാ ഫോട്ടോഗ്രാഫി അവാര്‍ഡ്, ഗ്രീന്‍സ് അവാര്‍ഡ്, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ പുരസ്കാരം തുടങ്ങി ദേശീയ^അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതുള്‍പ്പടെ ചെറുതും വലുതുമായ എഴുപതിലധികം പുരസ്കാരങ്ങള്‍ക്ക് അര്‍ഹത നേടാനായി.

സ്വകാര്യ ജീവിതം, ജോലി, കുടുംബം?

ചിത്രകല അഭ്യസിച്ചശേഷം 1983ല്‍ പെരിങ്ങമല ഇഖ്ബാല്‍ ഹൈസ്കൂളില്‍ ചിത്രകലാദ്ധ്യാപകനായി ചേര്‍ന്നു. 1987ല്‍ സര്‍ക്കാര്‍ സ്കൂളിലേക്ക് മാറി. ഇപ്പോള്‍ ഭരതന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലാണ്.

ജോലി കഴിഞ്ഞുകിട്ടുന്ന സമയത്തും അവധിദിവസങ്ങളിലുമാണ് യാത്രകള്‍. ശമ്പളത്തിന്റെ നല്ലൊരു പങ്ക് ഫോട്ടോഗ്രഫി എന്ന കമ്പം തിന്നുതീര്‍ക്കുന്നുണ്ട്. എങ്കിലും പരാതിയില്ല. കുടുംബത്തിനും. കാരണം ഇതൊന്നില്‍നിന്ന് കിട്ടുന്ന ആത്മസായൂജ്യം ജീവിതത്തിന് നല്‍കുന്ന സംതൃപ്തി അത്ര വലുതാണ്.
തിരുവനന്തപുരം ജില്ലയിലെ പാലോടിനടുത്ത് എക്സ് സര്‍വീസ്മെന്‍സ് കോളനി, ദില്‍ഷാദ് നഗറില്‍ 'ദീപ്തി'യിലാണ് താമസം. റംലയാണ് ഭാര്യ. ശബ്ന, ഷെര്‍ന എന്നിവര്‍ മക്കള്‍.

നജിം കൊച്ചുകലുങ്ക് 
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ലക്കം: 17, ജൂലൈ 3-9, 201)

Thursday, July 7, 2011

'കല്ലാന' കെട്ടുകഥയല്ല...



'കല്ലാന' കല്ലുവെച്ച നുണയൊ, കല്ലുറപ്പുള്ള സത്യമൊ എന്ന അന്വേഷണം കേരളത്തെ സംബന്ധിച്ചിടത്തോളം കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ടും തുപ്പാനും വയ്യാത്ത ഒന്നായി മാറിയിട്ടുണ്ട്. ലോകത്തെ അപൂര്‍വ ജീവിവര്‍ഗങ്ങളിലൊന്നായ 'പിഗ്മി' ആനകളില്‍പെട്ടതെന്ന് കരുതുന്ന കല്ലാന സഹ്യാദ്രി വനാന്തരങ്ങളിലുണ്ടെന്ന് തെളിഞ്ഞാല്‍ കേരളത്തിന്റെ അത്യപൂര്‍വ ജൈവവൈവിധ്യപ്രകൃതിയുടെ യശസിന് അതുമൂലം ലഭിച്ചേക്കാവുന്ന തിളക്കം ചെറുതല്ല. സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമായ ആന ഇന്ത്യയുടെ ദേശീയ പൈതൃകമൃഗമാവുകയും കേരളത്തിന്റെകൂടി അഭിമാനഗിരിമകുടമായ പശ്ചിമഘട്ടം യുനസ്കോയുടെ പ്രകൃതിദത്ത ലോകപൈതൃകങ്ങളുടെ പട്ടികയിലുള്‍പ്പെടാന്‍ സമയത്തിനുവേണ്ടി കാത്തുനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലം കൂടിയാവുമ്പോള്‍ പ്രത്യേകിച്ചും.

എന്നിട്ടുമെന്തേ വനംവകുപ്പിനും ശാസ്ത്രത്തിനും 'കല്ലാന'യെ കുറിച്ചുള്ള അന്വേഷണം കല്ലുകടിയാകുന്നു? ഒരു വനരോദനം പോലെ ഈ ചോദ്യം ഉത്തരം കിട്ടാതെ ഒടുങ്ങുമ്പോള്‍ അടങ്ങാത്ത സംശയത്തിന്റെ മുള്‍പ്പടര്‍പ്പുകള്‍ വലിച്ചൊടിച്ച് കല്ലാന കലമ്പല്‍കൂട്ടി ശ്രദ്ധക്ഷണിക്കുന്നത്, അധികാര കേന്ദ്രങ്ങളുടെ മൂക്കിന് കീഴെ, തലസ്ഥാനനഗരിക്ക് ഏതാനും കിലോമീറ്ററകലെ, പേപ്പാറ വന്യജീവി സങ്കേതത്തില്‍നിന്ന് തന്റെ വര്‍ഗത്തെ കണ്ടെത്തി അത് കാമറയില്‍ പകര്‍ത്തി ലോകത്തെ കാണിച്ച പ്രഗത്ഭ പ്രകൃതി ഛായാഗ്രഹകനായ സാലിപാലോടിലേക്കും സഹായി മല്ലന്‍കാണിയിലേക്കുമാണ്.

കല്ലാനയെകുറിച്ചുള്ള കേരള വനംവകുപ്പിന്റെ ഔദ്യോഗികമതത്തെ കുറിച്ച് ചോദിച്ചാല്‍ ഫോട്ടോഗ്രാഫര്‍ എന്തിന് സ്വന്തം കണ്ണിനെയും കാമറയെയും അവിശ്വസിക്കണം എന്നാണ്  സാലി പാലോട് മറുചോദ്യമുന്നയിക്കുക. കാമറയുണ്ടെന്ന് വെച്ച് ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കാനാവില്ലല്ലൊ. കണ്ണുറച്ചിടത്താണ് കാമറ മിഴി തുറക്കുന്നത്.

കല്ലാനയെ കണ്ടെത്തുന്നതില്‍ സാലിയെ സഹായിച്ച ആദിവാസി വിഭാഗക്കാരനായ മല്ലന്‍ കാണി ഉയര്‍ത്തുന്ന ചോദ്യവും മറ്റൊന്നല്ല. ആനകളെ കണികണ്ടുണരുകയും ആനച്ചൂരേറ്റുറങ്ങുകയും ചെയ്യുന്ന ആദിവാസികളെക്കാള്‍, വനം കാണാതെ പരീക്ഷണശാലയുടെ ചില്ലുമേടകള്‍ക്കുള്ളിലിരുന്നു സെല്ലുകളില്‍ മൈക്രോനോട്ടം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്കും അധികാരികള്‍ക്കുമാണോ കൃത്യമായ ഉത്തരം പറയാനാവുകയെന്ന മല്ലന്‍കാണിയുടെ ചോദ്യത്തിന് നല്ല മൂര്‍ച്ചയുണ്ടുതാനും.       

സഹ്യമലനിരകളിലെ പാറയിടുക്കുകള്‍ക്കിടയിലൂടെയും പുല്‍മേടുകളിലൂടെയും 'തുമ്പി'യെപോലെ പാഞ്ഞുനടക്കുന്ന 'കല്ലാന' ഒരു ആദിവാസി വാമൊഴിക്കഥയല്ലെന്നും സാധാരണ ആനകളില്‍നിന്ന് വ്യത്യസ്തമായ കുള്ളനാനവര്‍ഗമാണെന്നും ഉറച്ചുവിശ്വസിക്കാന്‍ ഇരുവരും ആധാരമാക്കുന്നത് തങ്ങളുടെ കണ്ണുകളെ തന്നെയാണ്.

സാലിയുടെ കാമറാഫ്രെയിമിലേക്ക് ഓടിക്കയറിയത് സാധാരണ ആനവര്‍ഗത്തില്‍പെട്ട ഒരു കുള്ളനാനയൊ, അല്ലെങ്കില്‍ ഒരു ആനക്കുട്ടിയൊ ആയിരിക്കാമെന്ന വനംവകുപ്പിന്റെയും ശാസ്ത്രലോകത്തിന്റെയും വിധിതീര്‍പ്പിനെതിരെ അഞ്ചുവര്‍ഷത്തിനുശേഷവും ഇതേ മലനിരകളില്‍നിന്ന് കൂടുതല്‍ 'കല്ലാനച്ചിത്രങ്ങള്‍' പകര്‍ത്തി സാലിയുടെയും സംഘത്തിന്റെയും പോരാട്ടം തുടരുകയാണ്. 


Thursday, June 9, 2011

പുതിയ കുരുക്ഷേത്രത്തിലെ അന്തര്‍നാടകങ്ങള്‍

ഒടുവില്‍ അത് ശരിവെക്കപ്പെട്ടു, ബാബാ രാംദേവ് എന്ന യോഗാചാര്യന്‍ സംഘ്പരിവാറിന് വേണ്ടി ശിഖണ്ഡി വേഷം കെട്ടുകയാണെന്ന്. ദല്‍ഹിയുടെ അധികാരം തിരിച്ചുപിടിക്കാനുള്ള പുതിയ കുരുക്ഷേത്രത്തില്‍ സംഘ്പരിവാര്‍ രാഷ്ട്രീയം ശിഖണ്ഡിയെ മറയാക്കി ജനാധിപത്യ സംവിധാനത്തിനും സര്‍വോപരി രാഷ്ട്ര സമാധാനത്തിനും നേരെ വില്ലു കുലച്ചുനില്‍ക്കുകയാണ്.

ബി.ജെ.പിയുടെ വര്‍ഗീയതയും അഴിമതിയും ചേര്‍ന്ന ഇരട്ട ദുരന്തത്തേക്കാള്‍ കോണ്‍ഗ്രസിന്റെ അഴിമതി സഹിച്ചോളാം എന്ന് ജനം തീരുമാനമെടുത്തതോടെ തുടര്‍ച്ചയായി പ്രതിപക്ഷത്തിരുന്ന് മുഷിയേണ്ടിവന്ന സംഘ്പരിവാറിന് ഇനി ഇതല്ലാതെ ഒരു രക്ഷയുമില്ലെന്ന് തോന്നി തുടങ്ങിയിരിക്കുന്നു. ഒരു തിരിച്ചുവരവിനുള്ള ശ്രമം തുടങ്ങണമെങ്കില്‍ പോലും രാഷ്ട്രം വീണ്ടും ഒരു കലാപസ്ഥിതിയിലേക്ക് തിരിച്ചെത്താതെ നിവൃത്തിയുമില്ല. അങ്ങിനെ ഗൃഹപാഠം നടത്തിയുള്ള അന്തര്‍നാടകങ്ങളാണ് ഇപ്പോള്‍ രാംലീലാ മൈതാനിയില്‍ രാവണ ലീലയുടെ പകര്‍ന്നാട്ട ഭീഷണിയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ കഷ്ടമാണ് ബി.ജെ.പിയെന്ന് ഇന്ത്യന്‍ ജനത അനുഭവത്തിലൂടെ തന്നെ പഠിച്ചു. നാലു പതിറ്റാണ്ടുകൊണ്ട് കോണ്‍ഗ്രസിന് കഴിഞ്ഞതിനെക്കാള്‍ എത്രയോ വലിയ അഴിമതിയാണ് ശവപ്പെട്ടികളില്‍ കിടന്ന് ബി.ജെ.പിക്കാരന്റെ തോളിലിരുന്ന് ചീഞ്ഞുനാറിയത്. നാഴികക്ക് നാല്‍പതുവട്ടം ദേശക്കൂറിന്റെ വാചകമടി തുടരുന്ന സംഘ്പരിവാര്‍ രാഷ്ട്രീയം കാര്‍ഗില്‍ രക്തസാക്ഷികള്‍ക്ക് വേണ്ടി വാങ്ങിയ ശവപ്പെട്ടികളുടെ പേരില്‍ പോലും അഴിമതി നടത്തി. അഴിമതി കയ്യോടെ പിടികൂടപ്പെട്ടതിന് രാജിവെച്ചു ദേശീയാധ്യക്ഷന്‍ തന്നെ വനവാസത്തിന് പോകേണ്ടിവന്ന ഒരു ഗതികേട് ബി.ജെ.പിക്കല്ലാതെ കോണ്‍ഗ്രസിനുപോലുമുണ്ടായിട്ടില്ല.

ഈ ചരിത്രം കോണ്‍ഗ്രസിനെയും യു.പി.എ ഗവണ്‍മെന്റിലെ കനിമൊഴി രാജമാരെയും അലട്ടിയതാവണം കേവലം രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ അതി ഭീകര അഴിമതി നടത്തി ബി.ജെ.പിയെ തോല്‍പിക്കാന്‍ പ്രേരണയായത്. ഒരു മുറിവുതന്നെ ഇനിയും സഹിക്കാന്‍ കഴിയാത്ത ഭാരതാംബക്ക് ഇനിയും മുറിവുകളുണ്ടാവരുതെന്ന ജാഗ്രതയോടെ ബി.ജെ.പിയെ അകറ്റിനിറുത്തി കോണ്‍ഗ്രസിനെ സഹിക്കാന്‍ തയ്യാറായ ജനത്തെ മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കാതെ, അന്നാ ഹസാരെയുടെ നാടകം കൂടി വിജയിപ്പിക്കാന്‍ ഇട നല്‍കാതെ, ലോക്പാല്‍ ബില്ല് എത്രയും വേഗം പാസാക്കി സ്വന്തം തടിക്കൊപ്പം രാഷ്ട്രത്തെ കൂടി രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കണം. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ അഴിമതി വിരുദ്ധ ജന മുന്നേറ്റത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ രാജ്യത്തെ ഇടതുപക്ഷം തയ്യാറാവണം. ഇന്ത്യയെ ഇനിയും ഭിന്നിപ്പിച്ച് അസ്ഥിരപ്പെടുത്താനും കലാപത്തില്‍ മുക്കാനും കാത്തുനില്‍ക്കുന്ന ദുഷ്ട ശക്തികളില്‍നിന്ന് രക്ഷനേടാനുള്ള വഴി ഇതിലൊന്നു മാത്രമാണ്... തങ്ങളുടെ നാടകങ്ങള്‍ വിജയം കണ്ടു തുടങ്ങിയതിന്റെ ആഹ്ലാദപ്രകടനമായിരുന്നല്ലൊ സുഷമ സ്വരാജിന്റെ നടന ചാരുതയില്‍ മിന്നിത്തെളിഞ്ഞത്...


ബാബാ രാംദേവ്-സംഘ് പരിവാര്‍ ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെയാണ്. വാര്‍ത്ത താഴെ:
ന്യൂദല്‍ഹി: ബാബാ രാംദേവ് ആര്‍.എസ്.എസുമായി ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന രേഖകളും വസ്തുതകളും സര്‍ക്കാര്‍ ബുധനാഴ്ച പുറത്തുവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരങ്ങള്‍ ആദ്യം ദൂരദര്‍ശന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയ കേ
ന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പിന്നീട് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് ഇക്കാര്യം ഔദ്യോഗികമായി ആവര്‍ത്തിക്കുകയായിരുന്നു. ആര്‍.എസ്.എസിന്റെ പരമോന്നത വേദിയായ അഖില ഭാരതീയ പ്രതിനിധി സഭ കര്‍ണാടകയിലെ പുത്തൂരില്‍ 2011 മാര്‍ച്ചില്‍ യോഗം ചേര്‍ന്നാ
ണ് രാംദേവിന്റെ അഴിമതിവിരുദ്ധ പോരാട്ടത്തിന് തുടക്കമിട്ടതെന്ന് പി. ചിദംബരം വ്യക്തമാക്കി. അതിനുശേഷം 2011 ഏപ്രില്‍ ഏഴിന് അഴിമതിവിരുദ്ധ പ്രസ്ഥാനം തുടങ്ങാന്‍ ആര്‍.എസ്.എസ് തീരുമാനിക്കുകയും ബാബാ രാംദേവിനെ അതിന്റെ രക്ഷാധികാരിയും ആര്‍.എസ്.എസ് താത്ത്വികാചാര്യന്‍ ഗോവിന്ദാചാര്യയെ അതിന്റെ സഹരക്ഷാധികാരിയുമാക്കുകയും ചെയ്തു. 2011 മേയ് 20ന് സുരേഷ് ജോഷിയെന്ന ആര്‍.എസ്.എസ് നേതാവ് അയച്ച ഔദ്യോഗിക സര്‍ക്കുലറില്‍ ബാബാ രാംദേവിന്റെ അഴിമതി വിരുദ്ധ സമരത്തില്‍ പങ്കാളികളാകണമെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഇതിന് പുറമെ വിശ്വഹിന്ദുപരിഷത്തും ഔദ്യോഗികമായി ഈ പ്രസ്ഥാനത്തില്‍ പങ്കാളിയായതായി ചിദംബരം വിശദീകരിച്ചു. സുരേഷ് ജോഷി അയച്ച അതേ തരത്തിലുള്ള സര്‍ക്കുലര്‍ പിന്നീട് വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍ സ്വന്തം പ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്ത് രാംദേവിനൊപ്പം അണിചേരാന്‍ ആവശ്യപ്പെട്ടു. യുവാക്കള്‍ 'അഴിമതിക്കെതിരെ'എന്ന കാമ്പയിന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ തുടങ്ങിയതും രാംദേവിന്റെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്ന് ചിദംബരം കൂട്ടിച്ചേര്‍ത്തു. രാംലീല മൈതാനിയില്‍നിന്ന് അര്‍ധരാതി ബലംപ്രയോഗിച്ച് ഒഴിപ്പിച്ചതിനു പിന്നില്‍ വല്ല അപകടവുമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് രാംദേവിന് അപായം സംഭവിച്ചേക്കുമെന്ന് പൊലീസിന് ചില സൂചനകള്‍ ലഭിച്ചിരുന്നതായി ആഭ്യന്തരമന്ത്രി പറഞ്ഞു. പൊലീസ് ബലപ്രയോഗത്തില്‍ പരിക്കേറ്റ രാജ്ബാല എന്ന സ്ത്രീയുടെ സ്ഥിതി ഗുരുതരമാണെന്നും അവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും അവരുടെ വീട് സന്ദര്‍ശിക്കുമെന്നും ചിദംബരം വ്യക്തമാക്കി. ബാക്കിയുള്ളവരെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ട്. യോഗക്ക് നല്‍കിയ അനുമതി രാംദേവ് ഉപവാസത്തിന് ഉപയോഗിച്ചത് തെറ്റാണെന്ന് ചിദംബരം ആവര്‍ത്തിച്ചു. രാംദേവിന്റെ ആര്‍.എസ്.എസ് ബന്ധം ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം പുറത്തുവിട്ട ശേഷമാണ് ബുധനാഴ്ച പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും വി.എച്ച്.പി നേതാവ് അശോക് സിംഗാളും ഹരിദ്വാറിലെ ആശ്രമത്തിലെത്തി രാംദേവിനും സമരത്തിനും പരസ്യപിന്തുണ പ്രഖ്യാപിച്ചത്.

Thursday, May 19, 2011

നടന്ന് നടന്ന് സുബൈദ പുരസ്കാര നിറവില്‍

ചരിത്രത്തില്‍ അങ്ങിനെ പലതുമുണ്ടാവും. പ്രശസ്തി കിട്ടാന്‍ ഹിമാലയന്‍ കൊടുമുടികള്‍ കയറിയതും വന്‍കരകള്‍ക്ക് ചുറ്റും കപ്പലോട്ടിയതും. എന്നാല്‍ ചുമ്മാ നടന്ന് നടന്ന് പ്രശസ്തിയിലും പുരസ്കാര നിറവിലും ചെന്നുകയറിയ സുബൈദയുടെ ചരിത്ര നിയോഗത്തിന് പകരം വെക്കാന്‍ മലയാളത്തിലെങ്കിലും മറ്റൊന്നില്ല.

അതുകൊണ്ടാണല്ലൊ 500ഓളം എപ്പിസോഡുകളിലെത്തി അംഗീകാരവും പ്രേക്ഷക പ്രീതിയും നേടിയ ഏഷ്യാനെറ്റിലെ 'എ വോക്ക് വിത്ത് സുബൈദ'ക്ക് ആ പേര് നിശ്ചയിക്കുമ്പോള്‍ തുടക്കത്തില്‍ പലരും നെറ്റി ചുളിച്ചത്. ആരാണ് ഈ സുബൈദ, പ്രേക്ഷകര്‍ക്ക് മുന്നില്‍ ഈ പേരിന് എന്ത് പ്രസക്തി എന്നൊക്കെ ആളുകള്‍ ചോദിച്ചു.

ശരിയായിരുന്നു. സുബൈദ ആരുമായിരുന്നില്ല, പ്രവാസിയായ ഒരു വീട്ടമ്മയെന്നല്ലാതെ, (വ്യക്തിത്വ വികസന പരിശീലക എന്ന നിലയില്‍ ചില കോളേജ് കാമ്പസുകള്‍ക്ക് പരിചിതയായിരുന്നതൊഴിച്ചാല്‍). റിയാദില്‍ മുനിസിപ്പല്‍ എഞ്ചിനീയറായ ഭര്‍ത്താവിനെ തനിച്ചാക്കി മക്കളുടെ പഠനസൌകര്യം പരിഗണിച്ച് ഒരു ദശകം നീണ്ട പ്രവാസ ജീവിതത്തില്‍നിന്ന് അവധിയെടുത്തു കോട്ടയത്തുവന്ന് വാടക വീട്ടില്‍ താമസമാക്കിയ നാലു മക്കളുടെ അമ്മ മാത്രമായിരുന്നു അപ്പോഴും. മക്കളുടെ കാര്യങ്ങള്‍ നോക്കി സമയം ബാക്കിയുണ്ടെങ്കില്‍ ടി.വിക്ക് മുന്നിലിരുന്നാലായി. ചില ടോക്ക് ഷോകളിലെ അവതാരകമാരെ കാണുമ്പോള്‍ സ്വതവേ സംസാര പ്രിയയായ സുബൈദ ഒന്ന് മോഹിച്ചുപോയിട്ടുണ്ടെങ്കിലും എന്നെങ്കിലും ആ ഫ്രെയിമില്‍ കയറി നില്‍ക്കാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

കോട്ടയത്ത് ചെന്നതാണ് നിമിത്തമായത്. ഏഷ്യാനെറ്റില്‍ ബ്രോഡ്കാസ്റ്റിങ് ജേര്‍ണലിസ്റ്റായ പ്രശസ്ത യുവ കഥാകൃത്ത് ഉണ്ണി ആറിന്റെ നാട് കോട്ടയത്തിനടുത്ത് കുടമാളൂരാണ്. കോട്ടയത്ത് വെച്ച് ഒരു പൊതുസുഹൃത്ത് വഴി അദ്ദേഹത്തെ പരിചയപ്പെടാനിടയായതാണ് വഴിത്തിരിവായത്. ഏഷ്യാനെറ്റ് ന്യൂസിലെ ഏഷ്യാനെറ്റ് സ്പെഷ്യലില്‍ കുറച്ചു എപ്പിസോഡുകളില്‍ അവതാരകയാകാന്‍ ആ വഴിക്കാണ് ക്ഷണം വന്നെത്തിയത്. പിന്നീട് 10 എപ്പിസോഡുകളുള്ള മറ്റൊരു പരിപാടിയും. എന്നാലും ആളുകള്‍ സുബൈദയെ അറിഞ്ഞുതുടങ്ങിയിരുന്നില്ല. ദൃശ്യമാധ്യമ രംഗം കടല്‍ പോലെ പരന്നുകിടക്കുമ്പോള്‍ 10 എപ്പിസോഡ് കൊണ്ട് എന്താകാന്‍?

Tuesday, May 17, 2011

ജനങ്ങളോട് തോറ്റ ജാലവിദ്യക്കാര്‍

സകലവിദ്യകളും സ്വായത്തമാക്കി വന്‍കരകളായ വന്‍കരകള്‍ ചുറ്റിനടന്ന് ആളുകളെ അമ്പരിപ്പിച്ച് വിശവിഖ്യാതനായിത്തീര്‍ന്ന ജാലവിദ്യക്കാരന്‍. യാത്രക്കിടയില്‍ അയാള്‍ ഒരു കടല്‍ത്തീരത്തെത്തി. കാണികളെ അത്ഭുതപരതന്ത്രരാക്കുന്ന പല വിദ്യകളും അവതരിപ്പിച്ചു. പക്ഷെ, ഒന്നും ആളുകളില്‍ ഏശുന്നില്ല. കൂടിനിന്ന ആളുകള്‍ ഒരുതരം ഇരുത്തുന്ന ചിരി ചിരിച്ചുനില്‍ക്കുന്നതല്ലാതെ ആരുടെയും കണ്ണുകളില്‍ വിസ്മയഭാവമില്ല. തന്റെ മായാവിദ്യാ പ്രകടന യാത്രക്കിടയില്‍ അയാള്‍ക്ക് ഇങ്ങിനെയൊരനുഭവം ആദ്യത്തേതാണ്. പതിവിന് വിപരീതമായ ജനങ്ങളുടെ നിസംഗഭാവം ജാലവിദ്യക്കാരനെ അമ്പരിപ്പിച്ചു. മായാവിദ്യകള്‍ ഒന്നിനുപിറകെ ഒന്നായി കൈവശമുണ്ടായിരുന്നതു മുഴുവന്‍ പുറത്തെടുത്തു. 'ഓ ഇതെല്ലാം വെറും കണ്‍കെട്ടല്ലെ, കുറെ കണ്ടിട്ടുള്ളതാണ്' എന്ന ഭാവത്തിലാണ് ആളുകളുടെ നില്‍പ്. 'ഓ പിന്നെ...' എന്ന ആ ആലസ്യ, പരിഹാസ ഭാവത്തിന് മുമ്പില്‍ പാവം ജാലവിദ്യക്കാരന്‍ തളര്‍ന്നുപോയി. തന്റെ ആവനാഴിയിലെ അവസാനത്തെ വിദ്യയുമവസാനിച്ചപ്പോള്‍ അദ്ദേഹം കത്തിയെടുത്ത് സ്വന്തം നെഞ്ചില്‍ കുത്തിയറിക്കി ഹൃദയം അറുത്തെടുത്ത് കൈയ്യില്‍ വെച്ച് കാണിച്ചു. അപ്പോഴും കാണികള്‍ നിസംഗതയോടെ പറഞ്ഞു, 'അത് ആടിന്റെ ചങ്കാ...' രക്തം വാര്‍ന്ന് പിടഞ്ഞു മരിക്കുന്നതിന് മുമ്പ് ജാലവിദ്യക്കാരന്‍ അടുത്തുനിന്നയാളോട് ചോദിച്ചു. 'ഇതേതാ നാട്?' 'കേരള'മെന്നായിരുന്നു മറുപടി. 
പണ്ടെന്നോ വായിച്ചുമറന്ന എം.ടിയുടെ ഈ ചെറു രചന ആ മഹാമാന്ത്രികന്റെ യഥാര്‍ഥ വാചക ഘടനയോടെ അല്ലെങ്കിലും ഇപ്പോള്‍ ഓര്‍മ്മയിലെത്തുന്നത് കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വന്നശേഷം നിരാശയിലാണ്ടു മങ്ങിപ്പോയ ചില രാഷ്ട്രീയ ജാലവിദ്യക്കാരുടെ മുഖങ്ങള്‍ കണുമ്പോഴാണ്.


ശീലമായിപ്പോയ പഴയ ജാലവിദ്യകളുടെ പുനരവതരണവുമായാണ് പലരും ഇക്കുറിയും തെരഞ്ഞെടുപ്പുവേദികളില്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷെ ജനം 'ഇതു കുറെ കണ്ടതാണ്, ഇനി വേണ്ട മായാവിദ്യക്കാരാ' എന്നങ്ങ് വിളിച്ചു പറഞ്ഞുകളഞ്ഞു. അതുകൊണ്ടാണ് ഇക്കുറി പരാജയപ്പെട്ട രണ്ട് രാഷ്ട്രീയ നേതാക്കള്‍ രമേശ് ചെന്നിത്തലയും പിണറായി വിജയനുമാണെന്ന് ആളുകള്‍ പറയുന്നത്. ബി.ജെ.പിക്കും കേരളത്തെ നന്നായി മനസിലായി.

പ്രേം നസീറും ഷീലയും അച്ചടി ഭാഷയില്‍ പ്രണയ ഡയലോഗുകള്‍ പറഞ്ഞിരുന്ന കാലത്ത് യൂത്തു നേതാവായിരിക്കുമ്പോള്‍ ശീലിച്ചുപോയ പ്രസംഗ ശൈലി ഫ്രെയിമിട്ടുവെക്കാനെ പറ്റൂ എന്ന് രമേശ് ചെന്നിത്തല ഇനിയും മനസിലാക്കിയിട്ടില്ല. അതുകൊണ്ടാണ് ഹൃദയത്തില്‍നിന്ന് തൂവിപ്പോയ കണ്ണീര് കണ്ട് അത് ഗ്ലിസറിന്‍ കരച്ചിലാണെന്ന് ആളുകള്‍ പറഞ്ഞുകളഞ്ഞത്. ധാര്‍ഷ്ട്യത്തിന്റെ ജാലവിദ്യ ഇനി ഈ കളത്തില്‍ ചെലവാവില്ലെന്ന് വി.എസിന്റെ സ്വീകാര്യതയിലൂടെ ജനം പിണറായിക്കും പറഞ്ഞുകൊടുത്തു.

കാല്‍നൂറ്റാണ്ടായി പയറ്റുന്ന പണിക്ക് മാക്സിമം പോയാല്‍ ഒ. രാജഗോപാലിന്റെ ഒന്നു തെളിഞ്ഞ് പിന്നെ നിഴലിലാണ്ട മുഖം വരെ എന്നു ബി.ജെ.പിയെയും ജനം പഠിപ്പിച്ചു. ഇന്ത്യയില്‍ പലയിടത്തും നടത്തിയ ജാലവിദ്യാ പ്രകടനങ്ങള്‍ക്ക് കേരളത്തില്‍ വോട്ടെന്നാല്‍ ഇങ്ങിനെ അങ്ങിങ്ങ് എറിഞ്ഞുകിട്ടുന്ന ചില്ലറ നാണയങ്ങളാണെന്ന് ബി.ജെ.പി ഇനിയും പഠിച്ചിട്ടില്ലെങ്കില്‍ കനത്ത നിരാശയുടെ ഓരോ തെരഞ്ഞെടുപ്പുകാലങ്ങളും കണ്ട് ജീവിതം അങ്ങിനെ കരിന്തിരി കത്തി തീരും.

ആവശ്യം വന്നാല്‍ വി.എസിന്റെ വാചകങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് മുറിച്ചെടുത്ത് തങ്ങള്‍ക്കെതിരെ ഒരു മുരത്ത വര്‍ഗീയവാദിയുടെ ആക്രോശങ്ങള്‍ കേട്ടില്ലേ എന്ന് രഹസ്യ മന്ത്രണം നടത്തി സമുദായ വികാരമിളക്കി മടകളില്‍നിന്ന് അവസാനത്തെ പെണ്‍വോട്ടുവരെ പോളിങ് ബൂത്തിലെത്തിച്ച് ഈ തിരിച്ചടികള്‍ക്കിടയിലും വമ്പിച്ച വിജയങ്ങള്‍ നേടിയ അപ്ഡേറ്റഡ് ജാലവിദ്യക്കാരുടെ മാര്‍ഗമാണ് ഇനി ബി.ജെ.പിക്ക് നല്ലത്. മുസ്ലിം ലീഗിനെയും കേരള കോണ്‍ഗ്രസിനെയും പോലെ ഏതെങ്കിലുമൊരു മുന്നണിയില്‍ കടന്നുകൂടി ഒരു സമുദായ പാര്‍ട്ടിയായാല്‍ അഞ്ചോ പത്തോ എം.എല്‍.എമാരെ ഉണ്ടാക്കി, അക്കൌണ്ട് തുറക്കുക എന്ന തെരഞ്ഞെടുപ്പു അടുക്കുമ്പോഴുണ്ടാകുന്ന പതിവ് വയറുവേദനയുടെ അസ്ക്യതയില്‍നിന്ന് രക്ഷപ്പെടാം. 

മുഖ്യമന്ത്രി ചിരി ചിരിച്ചുതുടങ്ങിയ ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവിന്റെ അതിഗൌരവം വീണ്ടും എടുത്തണിഞ്ഞ വി.എസ് അച്യുതാനന്ദനും ജനങ്ങള്‍ക്ക് പ്രിയപ്പെട്ട ജാലവിദ്യക്കാരാണ്. അവരുടെ കൈയ്യിലുള്ള വിദ്യകള്‍ അപ്ഡേറ്റഡാണ്. ജനങ്ങളെ കൊണ്ട് കയ്യടിപ്പിക്കുന്ന മായാവിദ്യകള്‍. വില്ലന്മാരെ കണ്ടെത്തി അവരുടെ മടയില്‍ചെന്ന് പിടിച്ചിറക്കി നാലു പൂശി ജയിലിലടക്കുകയൊ ജനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുക്കുകയൊ ചെയ്യുന്ന മലയാള സിനിമയിലെ ധാര്‍മിക പോരാളികളായ നായകരെ കണ്ട് കയ്യടിക്കുന്ന ജനങ്ങളും കേരളത്തിലുണ്ടെന്ന് വി.എസിന് നന്നായിട്ടറിയാം. അതുകൊണ്ടാണ് വി.എസ് ധാര്‍മികതയുടെ കച്ചവടക്കാരനാണെന്ന് പരാജയപ്പെട്ട ജാലവിദ്യക്കാരിലൊരാളായ സി.പി. ജോണ്‍ പറഞ്ഞുപോയത്.

'ചീകാത്ത മുടിയും തേഞ്ഞ ചോല്‍ച്ചെരിപ്പുകളും' വിശ്രമമില്ലാത്ത ജനസേവനത്തെ അടയാളപ്പെടുത്തിയപ്പോള്‍ ആ വിദ്യയുടെ പരിപ്പും കേരളത്തില്‍ വേവിക്കാന്‍ ഉമ്മന്‍ചാണ്ടിക്കായി. നരച്ചമുടിയില്‍ കറുപ്പുതേക്കാനും മുഖത്തെ ചുളിവു മായ്ക്കാനും മേക്കപ്പ് ബോക്സും ടച്ചപ്പുബോയിയുമായി കോട്ടയത്തുനിന്ന് ഹരിപ്പാട്ടേക്ക് ഹെലികോപ്റ്റര്‍ പിടിക്കുന്ന ജാഡ നമ്മുടെ കാലത്ത് ജനം പുശ്ചിച്ചുതള്ളുമെന്ന് അറിയാത്ത സുന്ദര വിഡ്ഢികളോട് നല്ല നമസ്കാരം പറയുകയാണ് വേണ്ടതെന്ന് പറയുന്ന പിണറായി വിജയനും അറിയാതെ പോയ പുതിയ ജനകീയ പാഠങ്ങളാണ് 72 X 68 എന്ന അന്തംവിട്ട മാന്ത്രിക കണക്കിലൊളിച്ചിരിക്കുന്നത്.  

ജനം ഇത്ര പക്വതമുറ്റിയവരായി മാറിയെന്ന് പതിവു ജാലവിദ്യകളുമായി തെരഞ്ഞെടുപ്പു ഗോദയിലെത്തുമ്പോള്‍ ഇവരാരും കരുതിയിരുന്നില്ല. അതാണ് പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്ന് ഉമ്മന്‍ ചാണ്ടിയും പ്രതീക്ഷിച്ചിടത്തോളം എത്തിയില്ലെന്ന് വി.എസും ദീര്‍ഘനിശ്വാസമയച്ചത്. ശരിയായ ജനവിധി ഇതാണ്. ഒരു നൂല്‍പ്പാലത്തിനപ്പുറവുമിപ്പുറവും നിറുത്തിയുള്ള കളി. ഓരോ ഇഞ്ചിലും സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍ തെന്നി അഗാധതയിലേക്ക് പതിക്കുമെന്ന ഒരുള്‍ക്കിടിലം ഭരണാധികാരികളെ നേരെ നടക്കാന്‍ പ്രേരിപ്പിക്കും. പാലത്തിന്റെ ബലഹീനത പ്രതിപക്ഷത്തെയും പ്രലോഭിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യും. ആരും വഴിവിട്ടൊന്നും ചിന്തിക്കുക കൂടി ചെയ്യില്ലെന്നുറപ്പ്. അപ്പോള്‍ ആരാണ് ശരിയായ മാന്ത്രികനെന്ന് ചോദിച്ചാല്‍ ഈ ജാലവിദ്യക്കാരെയെല്ലാം നൂല്‍പ്പാലത്തില്‍ നടത്തിക്കുന്ന ജനം തന്നെയെന്ന് ഉത്തരം. 

Wednesday, May 11, 2011

മാര്‍ത്ത ഗ്രഹാം ഗൂഗിള്‍ ഡൂഡിലില്‍ നൃത്തമാടുമ്പോള്‍

ഇന്നത്തെ ഗൂഗിള്‍ ഹോം പേജില്‍ ഒരല്‍പനേരം ചെലവിടുന്നവര്‍ വിസ്മയഭരിതരാവും. സാധാരണ ഗൂഗിള്‍ എന്ന ശീര്‍ഷകം കാണുന്നിടം ആദ്യം തീര്‍ത്തും ശൂന്യം. പെട്ടെന്ന് വലത്തേ മൂലയില്‍ പ്രത്യേക നൃത്തച്ചുവടുമായി ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെടുന്നു. ഭരതനാട്യ ശൈലിയില്‍ വിടര്‍ത്തിയ നിതംബത്തിലിരുന്ന് പെട്ടേന്ന് വലത്തേക്ക് ഉടലൊടിച്ച് പിന്നെ ഇടത്തേക്ക് ചാഞ്ഞുവീണ് ഇംഗ്ലീഷില്‍ 'ഇ' എന്ന അക്ഷരം വരയുന്നു. പൊടുന്നനെ ആ രൂപത്തില്‍നിന്നെഴുന്നേറ്റ് മറ്റൊരു ചുവടിലേക്കുള്ള പകര്‍ന്നാട്ടത്തിലൂടെ 'എല്‍' എന്ന അക്ഷരം.


പിന്നെ ഭൂമിയിലേക്ക് പറന്നിറങ്ങി 'ജി'യിലേക്കുള്ള രൂപാന്തരം. വിണ്ണിലേക്ക് പറന്നുയര്‍ന്ന് 'ഒ' എന്ന അക്ഷരങ്ങളെ അന്തരീക്ഷത്തില്‍ വരഞ്ഞുകൊണ്ട് വേഗത്തിന്റെ ശരീര വഴക്കം വെളിപ്പെടുത്തുന്ന അനായസ നടനവൈഭവത്തിന്റെ ചാരുത. ഒടുവില്‍ വലിയൊരു ജി വരഞ്ഞ് നര്‍ത്തകി നിലം തൊടുമ്പോള്‍ ഇതുവരെ കണ്ടിട്ടുള്ള ഗൂഗിള്‍ ഡൂഡില്‍സുകളില്‍ ഏറ്റവും മനോഹരം, വിസ്മയം ഇതെന്ന് നാം പറഞ്ഞുപോകും. 

ഗൂഗിള്‍ ബ്രൌസറിന്റെ മുഖപ്പേജില്‍ അനുദിനം തെളിയുന്ന ഓരോ ഡൂഡിലിനും സവിശേഷമായ ഒരു പശ്ചാത്തലമുണ്ട്. ലോകപ്രശസ്ത നര്‍ത്തകിയായിരുന്ന മാര്‍ത്ത ഗ്രഹാമാണ് ഗൂഗില്‍ ഡൂഡിലില്‍ ഇങ്ങിനെ നൃത്തമാടുന്നത്. ലോകത്തെമ്പാടും ഗൂഗിളിന്റെ ബ്രൌസിങ് വാതിലില്‍ മാര്‍ത്ത ഗ്രഹാം ഇന്ന് ഇതുപോലെ നൃത്തമാടിക്കൊണ്ടേയിരിക്കും. നൃത്തകലയില്‍ ഒരു പുതുയുഗ പിറവിക്ക് സാക്ഷ്യം വഹിച്ച ഈ അമേരിക്കന്‍ നര്‍ത്തകി പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ 1894 മെയ് 11നാണ് ജനിച്ചത്. 1991 ഏപ്രില്‍ ഒന്നിന് മരിക്കുകയും ചെയ്തു. മാര്‍ത്ത ഗ്രഹാമിന്റെ ജന്മദിനത്തിന് ഗൂഗിള്‍ ആദരം അര്‍പ്പിക്കുകയാണ് ഡൂഡിലിലൂടെ. അമേരിക്കയിലെ ടെന്നിസിയില്‍ ജനിച്ച കൊറിയക്കാരനായ പ്രശസ്ത ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ് ഡെന്നിസ് ഹ്വാങ്ങാണ് ഈ ഡൂഡിലൊരുക്കിയത്.

Saturday, May 7, 2011

ചോര കൊണ്ടെഴുതിയത് (എന്റെ പ്രണയ പുലമ്പലുകള്‍)

പ്രണയത്തിന്റെ ഭാരം

ഹൃദയത്തിന്റെ ഭാരത്തെ ചൊല്ലിയാണ്
ഞങ്ങള്‍ തര്‍ക്കിച്ചത്
ഒഴിഞ്ഞ കാമ്പസിലെ വാകമരച്ചോട്ടില്‍
അപ്പോള്‍ കൊഴിഞ്ഞ പൂക്കളെ പോലെ
അവളും ഞാനും
അവള്‍ ചോദിച്ചു
'എന്നെ നഷ്ടപ്പെട്ടാല്‍ എന്ത് ഭാരം തോന്നും
നിന്റെ ഹൃദയത്തിന്?'
ഞാന്‍ പറഞ്ഞു
'ഈ ഭൂമിയോളം'
'അത്രേയുള്ളൂ?'
അവളുടെ കണ്ണുകള്‍ കുന്തമുനകളായി
'അല്ല, ഈ പ്രപഞ്ചത്തോളം'
ഞാന്‍ തിരുത്തി
'ങ്ഹും, എന്നിട്ടും അത്രേയുള്ളൂ?'
അവള്‍ ശുണ്ഠിയെടുത്തു
എന്റെ ഹൃദയം വല്ലാതെ ഭാരിക്കാന്‍ തുടങ്ങി
അവളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍
കൃത്യമായൊരുത്തരം പറയാനാകാതെ
ഞാന്‍ തളര്‍ന്നു
മരച്ചുവട്ടിലേക്ക് ഞാന്‍ ചായുമ്പോള്‍
അവളെഴുന്നേറ്റു
അവള്‍ പറഞ്ഞു
'എനിക്കറിയാം, എന്റെ ഭാരം താങ്ങാന്‍ നിനക്കാവില്ല'
അവള്‍ നടന്നുപോയി
നെഞ്ചില്‍ കൈചേര്‍ത്ത്
ഞാന്‍ ഞരങ്ങി

(മലയാളം ന്യൂസ് 2003)
 


പ്രണയം ബാക്കി വെയ്ക്കുന്നത്

എന്റെ പ്രണയം
സ്വകാര്യമായിരുന്നപ്പോള്‍
ജാലകക്കാഴ്ച്ചകളില്‍
നടന്നുപോയിരുന്ന
പെണ്‍കുട്ടി
മധുരമായൊരു സ്വപ്നമായിരുന്നു.
മുഖത്തോട് മുഖം
നോക്കിയിരുന്നപ്പോഴാണ്
പ്രണയത്തിന് വയസാകുന്നത്
ഞങ്ങളറിഞ്ഞത്.
പരസ്പരമേറെ
ഇഷ്ടമായിരുന്നെങ്കിലും
വീട്ടുകാര്‍ക്ക് സമ്മതമായപ്പോഴാണ്
ഞങ്ങളൊന്നായത്
അതിന് ശേഷമാണ്
അവള്‍ അവളെ കുറിച്ചും
ഞാനെന്നെ കുറിച്ചും
ചിന്തിച്ചു തുടങ്ങിയത്

(മാധ്യമം വാരാദ്യപതിപ്പ് 2003)


കടലാഴം

അവളുടെ
കണ്ണുകളിലാണ്
ഞാന്‍ കടലിന്റെ
ആഴമളന്നത്
പിന്നെ ഞാനെന്റെ
പ്രാണന്‍ കൊണ്ട്
കടലിന്റെ
ആഴമറിയുമ്പോള്‍
അവള്‍
തിരമാലകളായി
എന്നെ പൊതിഞ്ഞു
മൂന്നാം ദിവസം
കടല്‍ക്കാക്കകള്‍ക്ക്
എറിഞ്ഞു കൊടുക്കും വരെ
അവള്‍ എന്നെ
സ്നേഹിച്ചുകൊണ്ടിരുന്നു.
               
(ഇല 2003)



അവള്‍

പ്രണയം
ഏഴു തിരിയിട്ട് കത്തിക്കുന്ന
വിളക്കാണെന്ന് വിശ്വസിച്ച
എന്റെ സുഹൃത്ത്
വിളക്കിനെ പ്രണയിച്ചു
പ്രണയത്തിന് വഴുവഴുപ്പുണ്ടെന്നും
അതെണ്ണയാണെന്നും മാറ്റിപ്പറഞ്ഞ
അവന്‍ പിന്നീട് പരിക്ഷീണനായി കാണപ്പെട്ടു.
ഒടുവില്‍
പ്രണയം ഇരുട്ടില്‍ കരിന്തിരിയുടെ
പുകമണം മാത്രമാണെന്ന്
തിരിച്ചറിഞ്ഞ
അവന്‍ ഇരുട്ടില്‍ നിന്ന് മടങ്ങി വന്നില്ല

(ദീപിക 2000)



പ്രണയം മധുരമാകുന്നത്

പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്
വിടര്‍ന്നാലത് വിഷപുഷ്പം
അറിയാതൊന്ന് ചുംബിച്ചാല്‍
ശ്വസനമരണമുറപ്പ്
സ്പര്‍ശിച്ചുപോയാല്‍
ദേഹം ചൊറിഞ്ഞ്
തിണര്‍ക്കും
വിടര്‍ന്നു കായായാല്‍
ജീവിതം കല്ലിച്ചതിനുള്ളില്‍
ചുരുങ്ങും
പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്

(മനോരമ 2003)



സ്നേഹം

അവളുടെ സ്നേഹത്തിന് പകരം
ഞാനെന്റെ ഹൃദയം
അടര്‍ത്തി നല്കാമെന്ന്
പറഞ്ഞു
അവള്‍ക്ക് സമ്മതമായില്ല
ഒടുവില്‍
ഞാനെന്റെ വൃക്കകള്‍
നല്കാമെന്ന് പറഞ്ഞപ്പോള്‍
അവളെന്നെ സ്നേഹം കൊണ്ട്
പൊതിഞ്ഞു

(മാധ്യമം വാരാദ്യപതിപ്പ് 2003)


കവിതയെന്ന നാട്യത്തിലുള്ള എന്റെ പുലമ്പലുകള്‍ കേട്ടുമടുത്ത
എന്റെ ജീവിത സഖി ജാസ്മിന്‍ എഴുതിയത്

എന്റെ സൂര്യന്‍

കാറ്റ് പോലെയായിരുന്നു
എന്റെ ഹൃദയത്തിന്മേല്‍
നിന്റെ ആദ്യ സ്പര്‍ശം

പിന്നെ കടലലകളായി
നീ വന്ന് പുല്കിയപ്പോള്‍
എന്റെ ഹൃദയം
ഇളകിമറിയുകയായിരുന്നു

ചോരയുടെ പ്രളയം
ആഴത്തില്‍ ആഴത്തില്‍
എന്റെ ഹൃദയത്തില്‍
ഒരു സ്നേഹക്കടലിനെ
രൂപപ്പെടുത്തിയപ്പോള്‍

ഹേയ്, സൂര്യന്‍
നിന്റെ ഉദയവും അസ്തമയവും
എന്നില്‍ തന്നെയെന്ന്
നീ അറിഞ്ഞിരുന്നുവോ?

(ഗള്‍ഫ് മാധ്യമം 2003)

Saturday, April 30, 2011

ഇളവുകള്‍ പുതിയ കെണിയാണ്!!!

ഭക്ഷണം നിയന്ത്രിക്കാനുള്ള പ്രതിവിധിയായി ഡോക്ടര്‍ പരിമിതമായ ഭക്ഷണ പട്ടിക നിര്‍ദേശിച്ചപ്പോള്‍ രോഗി അറിയാതെ ചോദിച്ചുപോയി. ഡോക്ടര്‍ സര്‍, ഇത് ഭക്ഷണത്തിന് മുമ്പോ, പിമ്പോ! ഒടുവില്‍ സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികള്‍ ജനീവയില്‍ കൂടിയിരുന്നു എന്‍ഡോസള്‍ഫാനെ നിരോധിത ജൈവ രാസവസ്തുക്കളുടെ പട്ടികയായ അനുബന്ധം -എയില്‍ ചേര്‍ത്തപ്പോള്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ചോദിച്ചു: ഇത് പാലിക്കേണ്ടത് പതിവ് എന്‍ഡോസള്‍ഫാന്‍ തളിക്ക് മുമ്പോ ശേഷമോ?

ഇന്ത്യ ഒറ്റപ്പെട്ടതും ലോകവേദിയില്‍ നാറി നാണം കെട്ടതുമൊക്കെ അവിടെ നില്‍ക്കട്ടെ, ക്രിക്കറ്റില്‍ ജയിച്ചതും ആഗോള മാന്ദ്യകാലത്ത് 1.5ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയതും മേനി പറഞ്ഞ് നമുക്ക് ആ നാറ്റത്തെ മറികടക്കാം. എന്നാല്‍ ആഗോള എന്‍ഡോസള്‍ഫാന്‍ നിരോധത്തെ മറികടക്കാന്‍ മരണത്തിന്റെ കച്ചവടക്കാരോട് വഴങ്ങി ഇന്ത്യ സമ്പാദിച്ച ഇളവുകളോ? എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദനിക്കുന്ന കാഴ്ചകളെ സാക്ഷ്യയാക്കി പറയട്ടെ, ഇത് പുതിയ കെണിയാണ്!!!

എന്‍ഡോസള്‍ഫാന്‍ ഇരകളുടേതുള്‍പ്പെടെ നികുതിപ്പണം ചെലവഴിച്ച് ജനീവയിലേക്ക് അയച്ച ഇന്ത്യയുടെ സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികള്‍ 'എക്സല്‍ കമ്പനിയുടെ' പ്രതിനിധി സംഘത്തിന്റെ ഓശാരം പറ്റി അവിടെ ചെവഴിച്ച നാലുദിവസത്തെ പ്രയത്നം കൊണ്ട് നേടിയെടുത്ത 22 വിളകള്‍ക്ക് വേണ്ടിയുള്ള ഇളവും 11 വര്‍ഷത്തെ സാവകാശവും കീടനാശിനി മാഫിയകളില്‍നിന്ന് വാങ്ങിയ കോടികള്‍ക്ക് തുല്യമായ പ്രത്യുപകാരമല്ലെങ്കില്‍ പിന്നെ മറ്റെന്തോന്ന്? അക്കാര്യത്തില്‍ കേരള പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞത് നൂറ് ശതമാനം ശരി: കേന്ദ്രനിലപാടിനാണ് വിജയമുണ്ടായത്. പക്ഷെ, ചത്തുജീവിക്കുന്ന ആയിരങ്ങളുടെ കെടുതി നല്ല നേതാക്കളിലൊരാളായ ഉമ്മന്‍ ചാണ്ടിയെ ഒട്ടും അസ്വസ്ഥപ്പെടുത്തുന്നില്ലെന്നോ? ചെങ്കല്‍ റെഡ്ഢി ചൊരിഞ്ഞ ശകാരംപോലെ കാസര്‍കോട്ടെ നശിച്ച മനുഷ്യര്‍ വെറും ഹീന ജാതികളായതുകൊണ്ട് ഒട്ടും വേദന തൊന്നുന്നില്ലെന്നാണോ? ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ച് കൂടിയിരുന്നു ആഗോള വ്യാപകമായി ഒരു മാരക വിപത്തിനെ നേരിടാന്‍ തീരുമാനമെടുക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, പൌരന്റെ ക്ഷേമം ഒന്നാമത്തെ ലക്ഷ്യമായി കരുതേണ്ട ഒരു രാജ്യം അത് ആദ്യ നിമിഷത്തില്‍ തന്നെ നടപ്പാക്കി മാതൃക കാട്ടുകയായിരുന്നില്ലെ വേണ്ടതെന്ന് ഒരു മനുഷ്യപ്പറ്റുള്ള കോണ്‍ഗ്രസ് നേതാവെന്ന് കരുതിപ്പോന്ന ഉമ്മന്‍ ചാണ്ടിയെങ്കിലും ചിന്തിക്കേണ്ടതായിരുന്നില്ലെ?

ഈ കുറിപ്പുകാരന്‍ ഒരു ആഴ്ചയില്‍ 'മാതൃഭൂമി' ആഴ്ചപ്പതിപ്പ് വാങ്ങിയില്ല. ജീവനാശിനി എന്ന വലിയ കറുത്ത അക്ഷരങ്ങള്‍ പഴത്തുവിങ്ങി നില്‍ക്കുന്ന മുഖപ്പേജില്‍ രേഖപ്പെടുത്തിയിരുന്ന പ്രത്യേക അറിയിപ്പില്‍നിന്ന് ഞാന്‍ ഇങ്ങിനെ മനസിലാക്കി; മനസുറപ്പില്ലാത്തവര്‍ ഈ ലക്കം വാങ്ങരുത്.  ആഴ്ചപ്പതിപ്പ് തൂങ്ങികിടക്കുന്ന സ്റ്റാളുകളിലേക്ക് വേദനയോടെ ഉറ്റുനോക്കി നിന്നുപോയി പലതവണ. ആഴ്ചയില്‍ മൂന്നു പ്രമുഖ വാരികകള്‍ പതിവാക്കിയ ഈ കുറിപ്പുകാരന് ആ ആഴ്ച മാതൃഭൂമി മറിച്ചുനോക്കാനുള്ള മനസുറപ്പുണ്ടായിരുന്നില്ല. മധുരാജിന്റെ കാമറക്കണ്ണുകള്‍ പകര്‍ത്തിയ, മനസിനെ കീറിമുറിക്കുംവിധം ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ അതിനുള്ളില്‍ നിറഞ്ഞുകിടപ്പുണ്ടെന്ന് എനിക്കറിയാമായിരുന്നു. കണ്ണേ മടങ്ങുക എന്ന് ഞാന്‍ സ്വയം പറഞ്ഞു.

ഇന്ത്യാവിഷനില്‍ മുന്നൂറോളം മണിക്കൂറുകള്‍ നീണ്ട കാമ്പയിനിടയില്‍ ചിലരംഗങ്ങള്‍ കാണാനാകാതെ മനസ് റിമോട്ട് കണ്‍ട്രോളറിലേക്ക് മാറ്റിനട്ടു. എം.എ. റഹ്മാന്റെ ചലനചിത്രങ്ങള്‍ ഉറക്കത്തില്‍പോലും വേട്ടയാടിക്കൊണ്ടിരുന്നു. മനസിനുറപ്പില്ലാത്തവരെ ഉറക്കത്തില്‍പോലും വേട്ടയാടുന്ന ഈ കാഴ്ചകള്‍ മരിച്ചൊടുങ്ങിയവരുടേതല്ല. വേദനിച്ച് ജീവിച്ചിരിക്കുന്നവരുടേതാണ്. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഈ കാഴ്ചകള്‍ക്ക് നേരെ കണ്ണുകൊടുക്കാത്തത് മനസുറപ്പില്ലാത്തതുകൊണ്ടാണോ മനസില്ലാത്തതുകൊണ്ടാണോ? കീടനാശിനി കമ്പനികളുടെ മച്ചുനന്മാര്‍ പുതിയ കെണികളുമായി പാര്‍ലമെന്റിലെത്തുമ്പോഴെങ്കിലും ഇവര്‍ മനുഷ്യപക്ഷത്തിനുവേണ്ടി ശബ്ദമുയര്‍ത്തുമോ? അതോ ഈ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുമോ?

Thursday, April 28, 2011

അങ്ങിനെ അവസാന കള്ളവും പൊളിഞ്ഞിരിക്കുന്നു

സായി ബാബയുടെ അവസാന നാളില്‍ പ്രമുഖ യുക്തിവാദിയും സാംസ്കാരിക പ്രവര്‍ത്തകനുമായ യു. കലാനാഥന്‍ മാധ്യമ പ്രവര്‍ത്തകന്‍ സവാദിനോട് ഫോണില്‍ പറഞ്ഞതാണിത്. കേരള അച്ചടി ദൃശ്യ മാധ്യമങ്ങളുടെ 'ഒരു സ്പൂണ്‍ തേന്‍:ഒരു സ്പൂണ്‍ വിഷം' എന്ന സംതുലന നിലപാടുകളാല്‍ വെളിച്ചം കാണിക്കാനാവാതെ ഫോര്‍ത്ത് എസ്റ്റേറ്റിലെ ഏറ്റവും ശക്തമായ സൈബര്‍ മാധ്യമത്തിലൂടെ വായനക്കാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് ഈ ലേഖനം. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മെയില്‍ ഗ്രൂപ്പുകളിലും ബ്ലോഗുകളിലും ആര്‍ക്കും ആരുടെയും അനുവാദം കൂടാതെ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കപ്പെട്ട ഈ വസ്തുതകള്‍, സൈബര്‍ മാധ്യമത്തിന്റെ മുല്ലപ്പൂ വിപ്ലവം ആത്മീയ വ്യാപാര മേഖലകളെ കൂടി ഇളക്കിമറിക്കണമെന്ന താല്‍പര്യത്തോടെ സ്ളേറ്റും കടം കൊണ്ട് പ്രസിദ്ധീകരിക്കുന്നു. 

അങ്ങിനെ അവസാന കള്ളവും പൊളിഞ്ഞിരിക്കുന്നു
യു. കലാനാഥന്‍

പരിചിതമോ അപരിചിതമോ ആയ ഏതൊരു ജീവജാലത്തിന്റെയും മരണം ഒരു സഹജീവി എന്ന നിലയില്‍ എനിക്ക് വ്യസനമുണ്ടാക്കാറുണ്ട്. ബാബയുടെ മരണവാര്‍ത്ത കേള്‍ക്കുമ്പോഴും എനിക്ക് അതേ വികാരമാണ്. പക്ഷെ മറ്റു മനുഷ്യരുടെ മരണങ്ങള്‍ നല്‍കുന്നതിനേക്കാളുപരിയായ ആലോചനകള്‍ക്ക് ഈ 'ദിവ്യാവതാര'ത്തിന്റെ തിരോധാനം വഴിതുറക്കുന്നു. എന്നെയോ നിങ്ങളെയോ പോലെ വെറുമൊരു 'മനുഷ്യന്‍' അല്ലല്ലോ ശ്രീമാന്‍ ബാബ. ദൈവത്തിന്റെ അവതാരമായ താന്‍ 96ാം വയസിലേ മരിക്കൂ എന്നും അതു വരെ പൂര്‍ണ ആരോഗ്യവാനായി ജീവിക്കും എന്നുമായിരുന്നു ഈ ദൈവപുരുഷന്റെ അരുളപ്പാടുകള്‍.(ബാബയുടെ കേളി ഭൂഖണ്ഡങ്ങള്‍ക്കപ്പുറം പരത്തിയ അരുമശിഷ്യന്‍ എച്ച്.എസ്. ഹിസ്ലാപ്പ് എഴുതിയ 'ഭഗവാന്‍ സത്യസായി ബാബയുടെ സംഭാഷണങ്ങള്‍' എന്ന പുസ്തകം നോക്കുക)പക്ഷെ 85ാം വയസില്‍ സായി ബാബ മരണപ്പെട്ടിരിക്കുന്നു.

വര്‍ഷങ്ങളായി കരള്‍, ഹൃദയരോഗ ബാധിതനായിരുന്ന ഇദ്ദേഹം എല്ലുപൊടിഞ്ഞു പോകുന്ന osteoporosis എന്ന രോഗത്താലും പീഡിതനായിരുന്നു. ഭക്തര്‍ക്ക് ആയുസും ആരോഗ്യവും നല്‍കി സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന ദൈവാവതാരം അവസാന ദിവസങ്ങളില്‍ ശ്വാസം കഴിച്ചത് പോലും ശാസ്ത്ര പുരോഗതിയുടെ പിന്തുണയാല്‍ സാധാരണ മനുഷ്യര്‍ നിര്‍മിച്ച യന്ത്രങ്ങളുടെ സഹായത്തോടെയാണ്. ഭക്തര്‍ക്ക് രോഗം വന്നാല്‍ തന്നെ ദര്‍ശിച്ച്, സൌഖ്യം നേടണം എന്ന് പറയുന്ന ആള്‍ദൈവം സ്വന്തം ജീവന്‍ പിടിച്ചു നിര്‍ത്താന്‍ യന്ത്രങ്ങളെ ആശ്രയിച്ചത് എന്തിനാണാവോ? സമാനമായ ലീലാവിലാസങ്ങളുമായി അനുയായികളെ സംഘടിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച് പണം പിടുങ്ങുന്ന അമൃതാനന്ദമയിയെപ്പോലുള്ള നിരവധി സഹദേവീ ദേവന്‍മാര്‍ ഈ മഹാരാജ്യത്തുണ്ടായിരുന്നല്ലോ.
ആദ്യം ഷിര്‍ദിയിലെ സായി ബാബയുടെ അവതാരമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ദൈവത്തിന്റെ അവതാരപുരുഷനാണ് താനെന്നാണ് ഈ സ്വയം പ്രഖ്യാപിത ദൈവം അവകാശപ്പെട്ടിരുന്നത്. ഒരിക്കല്‍ പോലും ദിവ്യത്വം അവകാശപ്പെട്ടിട്ടില്ലാത്ത ഷിര്‍ദിയിലെ സായിബാബക്ക് മേല്‍ അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകള്‍ മൂലം ജനം ഭഗവാന്‍ പട്ടം ചാര്‍ത്തിക്കൊടുക്കുകയായിരുന്നു.

എന്നാല്‍ കണ്‍കെട്ട്^കയ്യടക്ക് വിദ്യകള്‍ പ്രയോഗിച്ച് ജനങ്ങളെ കബളിപ്പിച്ചാണ് പുട്ടപര്‍ത്തിയിലെ സായിബാബ ദൈവം കളിച്ചത്. ആയിരത്തോളം ദിവ്യാല്‍ഭുതങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് ബാബയും അയാളുടെ സ്തുതിപ്പാട്ടുകാരും പ്രചരിപ്പിച്ചിരുന്നത്^ വാസ്തവമെന്താണ്? പ്രമുഖ മജീഷ്യന്‍ ജുനിയര്‍ സര്‍ക്കാറിനൊപ്പം മാജിക് പഠിച്ചയാളാണ് ബാബ. ശൂന്യതയില്‍ നിന്ന് ഭസ്മം വരുത്തി ഭക്തര്‍ക്ക് നല്‍കലായിരുന്നു ഇദ്ദേഹത്തിന്റെ ജനപ്രിയ ദിവ്യാല്‍ഭുതം. കഞ്ഞിവെള്ളത്തില്‍ കുഴച്ച് വിരലുകള്‍ക്കിടയില്‍ തേച്ചുവെക്കുന്ന ഭസ്മക്കട്ട ഭക്തര്‍ക്ക് മുന്നില്‍ പൊടിച്ച് വിതരണം ചെയ്യുന്ന-കുട്ടികള്‍ക്ക്  പോലും കാണിക്കാവുന്ന ഈ 'അത്ഭുതപ്രവര്‍ത്തി' ബാബയേക്കാള്‍ മനോഹരമായി ചെയ്യുന്നവരാണ് നമ്മുടെ ആര്‍.കെ.മലയത്ത്, ഗോപിനാഥ് മുതുക്കാട്, പ്രദീപ് ഹൌഡിനി തുടങ്ങിയ മാന്ത്രികരെല്ലാം. ജനങ്ങളെ ചൂഷണം ചെയ്ത് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കണമെന്ന കുടിലബുദ്ധി ഇല്ലാത്തതിനാല്‍ അവരാരും മാന്ത്രിക കലയിലെ പ്രാവീണ്യം ദുരുപയോഗം ചെയ്യുന്നില്ലെന്ന് മാത്രം.

തന്റെ കാപട്യങ്ങള്‍ മറച്ചുവെക്കാനും കാരുണ്യമുഖം പ്രദര്‍ശിപ്പിക്കാനുമായി വൈദ്യശാസ്ത്ര വിദ്യയുടെ സാധ്യതകള്‍ പ്രയോഗപ്പെടുത്തുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആശുപത്രി സമുച്ചയം ബാബ പണിതിട്ടുണ്ട് എന്നത് വളരെ നല്ല കാര്യം തന്നെ. പക്ഷെ അതിനായി ചെലവിട്ടത് ഭക്തജനങ്ങളെ വഞ്ചിച്ച് സമ്പാദിച്ച കോടികളാണ്. തന്റെ സ്വയം നിര്‍മിത ദിവത്യമായിരുന്നു ഈ രംഗത്തും ബാബയുടെ മൂലധനം. ഡോ. കോവൂരിന്റെയും ബി. പ്രേമാനന്ദിന്റെയും നേതൃത്വത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ യുക്തിവാദി സംഘം ബാബയുടെ ഒടിവിദ്യകളെല്ലാം പൊളിച്ചുകാണിച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ മരണത്തിലൂടെ ബാബയുടെ അവശേഷിച്ച കള്ളവും പൊളിഞ്ഞിരിക്കുന്നു. ബാബക്ക് മുന്നില്‍ വിധേയരായി വണങ്ങി നില്‍ക്കുന്ന ഭരണത്തലവന്‍മാരുടെയും  ശാസ്ത്രജ്ഞരുടെയും മറ്റും മുഖങ്ങള്‍ മനസില്‍ തെളിയുന്നു. ബുദ്ധിജീവികളും സാമാന്യ ഭക്തജനങ്ങളും സത്യം മനസിലാക്കുന്നതിനും അത് തുറന്ന് സമ്മതിക്കുന്നതിനുമുള്ള 'ദിവ്യാവസര'മായി ഈ സന്ദര്‍ഭം ഉപയോഗിക്കും എന്ന് പ്രത്യാശിക്കട്ടെ.