Monday, August 15, 2016

മണ്ണ് എന്‍െറ അടയാളമാണ്

മണ്ണില്‍നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നാം നിങ്ങളെ മടക്കും. അതില്‍നിന്ന് തന്നെ നാം നിങ്ങളെ മറ്റൊരിക്കല്‍ പുറപ്പെടുവിക്കുകയും ചെയ്യും
(വിശുദ്ധ ഖുര്‍ആന്‍)


പിറന്ന മണ്ണിനോടുള്ള കൂറ് ജാതിയുടെയും മതത്തിന്‍േറയും അടിസ്ഥാനത്തില്‍ തീവ്രമായ അളന്നുതിട്ടപ്പെടുത്തലുകള്‍ക്ക് ഇരയായി കൊണ്ടിരുന്ന ബാബരി മസ്ജിദ് ദുരന്താനന്തര കാലത്താണ് ജീവിക്കാന്‍ ഒരു മാര്‍ഗം തേടി കുലം വിട്ടുപോന്നത്. ലോകത്തിന്‍െറ നാനാദേശങ്ങളില്‍നിന്നുള്ള പല ഭാഷാ ജാതി മത വര്‍ഗങ്ങള്‍ ഉപജീവനം തേടിയത്തെി സംഗമിച്ച സൗദി അറേബ്യയിലാണ് ആ പ്രയാണം നങ്കൂരമിട്ടത്. തിരിച്ചറിയാനുള്ള അടയാളങ്ങള്‍ പ്രധാനപ്പെട്ടതായി മാറിയത് പെട്ടന്നായിരുന്നു. സ്വയം വെളിപ്പെടാനുള്ള ഏറ്റവും വലിയ അടയാളം പിറന്ന മണ്ണാണെന്ന തിരിച്ചറിവാണ് പ്രവാസം നല്‍കിയ ആദ്യ പാഠം.

എയര്‍പ്പോര്‍ട്ടില്‍നിന്ന് പുറത്തുകടന്ന് കഫീല്‍ (തൊഴില്‍ ദാതാവ്) അയച്ച വണ്ടിയില്‍ യാത്ര തുടരുമ്പോള്‍ ഡ്രൈവര്‍ സീറ്റിലിരുന്നയാള്‍ ചോദിച്ചു. ‘അന്ത ഹിന്ദി?’ അന്യനാട്ടില്‍ കേട്ട ആദ്യ കുശലാന്വേഷണത്തിന് നല്‍കിയ ‘കേരള’ എന്ന മറുപടി അയാളെ ചിരിപ്പിച്ചു. ‘അവല്‍ ഹിന്ദി, ബഅ്ദേന്‍ കേരള’. അയാള്‍ പിന്നേയും ഉറക്കെ ചിരിച്ചു. ആദ്യം ഹിന്ദിയാവൂ, എന്നിട്ട് കേരളീയനായാല്‍ മതിയെന്ന അയാളുടെ ഉപദേശം തെല്ളൊരു ജാള്യത സമ്മാനിച്ചെങ്കിലും മനസിനെ ഉണര്‍ത്തിയ ആദ്യ ദേശീയോദ്ഗ്രഥന ഗീഥമായി.


‘ഇന്ത്യ എന്‍െറ മാതൃരാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്‍െറ സഹോദരി സഹോദരന്മാരാണ്...’ സ്കൂള്‍ അസംബ്ളിയില്‍ ചൊല്ലാന്‍ പി.ടി മാഷ് തല്ലി പഠിപ്പിച്ച പ്രതിജ്ഞാ വാചകങ്ങള്‍ ഓര്‍മ വന്നു. പേരോ, ജാതിയോ മതമോ ഒന്നുമല്ല, അന്യനാട്ടില്‍ തിരിച്ചറിയാനുള്ള ഏറ്റവും വലിയ അടയാളം പിറന്ന മണ്ണാണെന്ന ആദ്യ പാഠം സമ്മാനിച്ച ഡ്രൈവര്‍ താന്‍ യമനിയാണെന്ന് സ്വയം പരിചയപ്പെടുത്തി. പണ്ട് മദ്റസയില്‍ പഠിച്ച തട്ടുമുട്ട് അറബികൊണ്ട് പേര് ചോദിച്ച് കുശലന്വേഷണ ബാധ്യത നിറവേറ്റി. ലുത്ഫി എന്നയാള്‍ പേര് പറഞ്ഞു. തിരിച്ച് അയാള്‍ പേരോ മതമോ ചോദിച്ചില്ല. ജാതിയും മതവും അറിയാന്‍ (വേണ്ടി മാത്രം) കണ്ടാലുടന്‍ പേരും തണ്ടപ്പേരും പിന്നെ തറവാട്ടുപേരും ചോദിച്ച് പരിചയപ്പെടുന്ന മലയാളിയുടെ ചിരകാല സാമൂഹിക ശീലത്തെ ലജ്ജയോടെ മറന്നുകളയാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു പിന്നീടുണ്ടായ ഓരോ പരിചയപ്പെടലനുഭവങ്ങളും.

വീട്ടിന്‍ മുറ്റത്തെ തുണിപ്പന്തലുകൊണ്ടുണ്ടാക്കിയ അതിഥിപ്പുരയിലേക്ക് ക്ഷണിച്ചുകൊണ്ട് കഫീല്‍ ചിരിച്ചു, അഹ്ലന്‍ വ സഹ്ലന്‍... ഖഹ്വ പകര്‍ന്നു തരുമ്പോഴും ഈത്തപ്പഴം നിറച്ച പാത്രം മുന്നിലേക്ക് നീക്കിവെച്ചു തരുമ്പോഴും കഫീല്‍ എന്തെല്ലാമോ ചോദിച്ചു. ഒന്നും മനസിലായില്ല. അതിനിടയില്‍ കേട്ട ഒരു വാചകം മാത്രം മനസില്‍ തടഞ്ഞുനിന്നു. കുല്ലു ഹിന്ദി തമാം, മലബാരി മുംതാസ്. (എല്ലാ ഹിന്ദികളും നല്ലവരാണ്, മലബാരികള്‍ അതിലും കേമരാണ്).

കമ്പനി വക താമസസ്ഥലത്തിന് സമീപമുള്ള ഗ്രോസറി ഷോപ്പിലേക്ക് പിറ്റേന്ന് സഹപ്രവര്‍ത്തകനോടൊപ്പം റൊട്ടി വാങ്ങാന്‍ പോകുമ്പോള്‍ കട നടത്തുന്ന പാകിസ്ഥാനി മധ്യ വയസ്കന്‍ ചോദിച്ചു, ‘നയാ ആത്മി, ഇന്ത്യാ ഹെ?’ അബദ്ധം പിണയാതിരിക്കാന്‍ കരുതിക്കൂട്ടിയുള്ള മറുപടിയായിരുന്നു, ‘....ജീ.’ ‘കേരള...?’ കൂട്ടുപുരികം വളച്ച് മൈലാഞ്ചി ഛായ പകര്‍ന്ന താടിയുഴിഞ്ഞ് അദ്ദേഹം മന്ദസ്മിതനായി. പേര് ചോദിച്ചത് മൂന്നാം ദിവസം, പറ്റു ബുക്കില്‍ എഴുതാന്‍ വേണ്ടി മാത്രം. പേര് പറഞ്ഞപ്പോള്‍ മാത്രം, ‘മുസല്‍മാന്‍?’ എന്നദ്ദേഹം പ്രസന്നതയോടെ മുഖമുയര്‍ത്തി. എന്നിട്ടും നോട്ടുബുക്കില്‍ പേരും ബ്രാക്കറ്റില്‍ ഹിന്ദിയെന്നും കേരളയെന്നുമേ എഴുതിയുള്ളൂ.

പിറന്നത് ഒരേ വിശ്വാസാദര്‍ശത്തിലായിട്ടും യമനിയും സൗദിയും പാകിസ്ഥാനിയും തന്നെ ഹിന്ദിയായി മാത്രം അടയാളപ്പെടുത്തിയ ആദ്യാനുഭവം യാദൃശ്ചികതയല്ളെന്ന് മനസിലാക്കാന്‍ കാലമേറെ വേണ്ടിവന്നില്ല. ധാരണകള്‍ തകര്‍ന്നുവീഴുന്നത് എത്ര വേഗമാണ്. കിണറ്റില്‍നിന്ന് പുറത്തുകടക്കുമ്പോഴാണല്ളോ ലോകം എത്ര വലുതാണെന്ന് മനസിലാവുക.


പിറന്ന മണ്ണും മാതൃ ഭാഷയും തന്നെയാണ് പ്രഥമ പരിഗണനകള്‍. താമസസ്ഥലത്ത് സഹവാസിയെ തെരഞ്ഞെടുക്കുമ്പോഴും പ്രഥമ പരിഗണനകള്‍ ഇത് മാത്രം. ലേബര്‍ ക്യാമ്പുകള്‍ തന്നെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍. ഇനി ഓരോ രാജ്യക്കാരുടേയും ഭാഗത്തേക്ക് ചെന്നാലോ, പിറന്ന മണ്ണിന്‍െറ വ്യാപ്തി കുറെക്കൂടി ചുരുങ്ങും. പ്രവിശ്യകളാവും പരിഗണന. മലയാളിക്കും തമിഴനും തെലുങ്കനും ഹിന്ദി ബെല്‍റ്റിനുമൊക്കെയിടയില്‍ ഉപദേശീയതയുടെ അതിര്‍വരമ്പുകള്‍.

ഓരോ ദേശീയതക്ക് കീഴിലും ഉപദേശീയതകള്‍ വേര്‍തിരിഞ്ഞുതന്നെ നില്‍ക്കുന്ന കാഴ്ചകള്‍. ലോകത്തിന്‍െറ നാനാദിക്കുകളില്‍നിന്നുള്ള അനേകായിരം മനുഷ്യര്‍ ഇടകലരാറുള്ള സൗദിയുടെ തലസ്ഥാന നഗരിയിലെ ബത്ഹ എന്ന വാണിജ്യ കേന്ദ്രത്തില്‍ സായം സന്ധ്യകള്‍ ഇതുപോലുള്ള എത്ര കാഴ്ചകള്‍ക്ക് സാക്ഷ്യം പറയുന്നു. രാജ്യങ്ങള്‍ തിരിച്ചുള്ള കൂടിച്ചേരലുകളുടെ അലിഖിത ദേശീയാതിര്‍ത്തികള്‍ക്കുള്ളില്‍ തന്നെ മലയാളി ഗല്ലിയും തമിഴ് ഗല്ലിയും ഹൈദരാബാദീ ഗല്ലിയുമെല്ലാം വേറിട്ടൊഴുകുന്നു.


പിറന്ന മണ്ണിനോടും ഭാഷയോടും തന്നെയാണ് ഏതൊരു മനുഷ്യനും പ്രഥമവും പ്രധാനവുമായ കൂറെന്ന വലിയ തിരിച്ചറിവുകള്‍ ലഭിക്കുന്നത് പ്രവാസത്തിലായിരിക്കുമ്പോഴാണ്. എന്നിട്ടുമെന്തേ പിറന്ന മണ്ണില്‍ ചിലരെങ്കിലും മറ്റ് ചിലര്‍ക്കെതിരെ മതഭേദത്തിന്‍െറ കണ്ണടയിലൂടെ ദേശസ്നേഹത്തിന്‍െറ സംശയദൃഷ്ടി പതിപ്പിക്കുന്നു? ഒരു ഇന്ത്യന്‍ പൗരന്‍ ഇന്ത്യക്ക് പുറത്തും ഇന്ത്യന്‍ പൗരന്‍ മാത്രമായിരിക്കുമെന്ന ലളിതമായ ഉത്തരം അറിയാഞ്ഞിട്ടാണോ ചിലര്‍ ഇപ്പോഴും അബദ്ധ ധാരണകളുടെ പൊതുസ്വീകാര്യതക്ക് വേണ്ടി കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുന്നത്? തന്‍െറ ശരീരം തന്നെ മണ്ണാണെന്ന് പഠിപ്പിക്കുന്ന, പിറന്ന മണ്ണിന്‍െറ രുചിയാണ് ചോരക്കെന്ന് ഓര്‍മപ്പെടുത്തുന്ന വേദഗ്രന്ഥം ജീവിത പുസ്തകമാക്കിയവന് എങ്ങിനെ സ്വയം എതിരായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമാവും?

Sunday, July 3, 2016

വന്യ ജീവിത സമൃദ്ധിക്കും നാശത്തിനുമിടയില്‍ വരയാടുകളുടെ ജീവിതം




നാട്ടിലെ ആടിന് കാട്ടിലുള്ള വംശ ബന്ധുവാണ് ‘വരയാട്’. ആട് വര്‍ഗത്തിലെ ഏക വന്യജീവി. ലോകത്ത് എല്ലായിടത്തും പലയിനം ആട് വര്‍ഗങ്ങളുണ്ടെങ്കിലും വരയാട് ഒരേയൊരിടത്തേയുള്ളൂ. തെക്കേ ഇന്ത്യയുടെ ഏറ്റവും തെക്ക് ഭാഗത്ത്. അതായത് പശ്ചിമഘട്ടത്തില്‍ കേരളവും തമിഴ്നാടും പങ്കിടുന്ന വന മേഖലയില്‍. International Union for Conservation of Nature (IUCN) ന്‍െറ റെഡ് ലിസ്റ്റിലുള്ള വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളിലൊന്നാണിത്.
ഒരേ സമയം പശ്ചിമഘട്ടത്തിന്‍െറ ജൈവ വൈവിധ്യ സമൃദ്ധിയുടെയും സംരക്ഷണ വെല്ലുവിളികളുടെയും പ്രതീകമാണ് ഈ നിഷ്കളങ്ക മൃഗം. വംശനാശ ഭീഷണിയില്‍ അങ്ങേയറ്റമായ ഭീമന്‍ പാണ്ട ലോക വന്യജീവി സംഘടനയുടെ ചിഹ്നമാണെങ്കില്‍, സമൃദ്ധിയില്‍ ജീവിക്കുമ്പോഴും നാശോന്മുഖതയെ നേരിടുന്ന വര്‍ഗങ്ങളുടെ പ്രതീകമായി വരയാടിനും അതുപോലൊരു ലോക മുദ്രയാകാനുള്ള അര്‍ഹതയുണ്ട്.



ശാസ്ത്രീയമായി ‘നീലഗിരി താര്‍’ എന്നറിയപ്പെടുന്ന വരയാട് മലമുകളിലെ പുല്‍മേടുകളുടെ ആഹ്ളാദമാണ്. അവ മേഞ്ഞുനടക്കുന്ന പുല്‍മേടുകള്‍ മരുഭൂമിയെ തടയാനുള്ള കേരളത്തിന്‍െറ രക്ഷാകവചമാണ്. മണ്ണിനും അതിന്‍െറ നനവിനും സംരക്ഷണം നല്‍കി പ്രകൃതിയുടെ ശാദ്വലതയെ നിലനിറുത്തുന്നതില്‍ പുല്‍മേടിനും വരയാട് പോലുള്ളവക്കും ഒരേ ജൈവിക പങ്കാണുള്ളത്. കേരളം മരുഭൂമിയായെന്ന് മലയാളി ഉരുകിയൊലിച്ച് തിരിച്ചറിഞ്ഞ വേനലൊന്ന് കടന്നുപോയതേയുള്ളൂ. മഴ, പുഴ, മലനിരകള്‍, പുല്‍മേടുകള്‍, വനം, അവയിലെ ജീവികള്‍ ഇവ തമ്മിലെ പാരസ്പര്യം മനുഷ്യന്‍െറ നിലനില്‍പിന്‍െറ ആധാരമാണെന്ന തിരിച്ചറിവാണ് പതിവില്ലാത്ത വിധം വേനല്‍ ചുട്ടുപഴുത്തപ്പോള്‍  മലയാളിക്കുണ്ടായത്. അതിന്‍െറ മാറ്റം പാരിസ്ഥിതിക അവബോധത്തില്‍ പ്രകടമാണ്.



തമിഴ്നാടിന്‍െറ സംസ്ഥാന മൃഗം
തമിഴ്നാടിന്‍െറ സംസ്ഥാന മൃഗമാണ് വരയാട്. എന്നാല്‍ എണ്ണത്തില്‍ കൂടുതലുള്ളത് കേരളത്തിന്‍െറ അതിരുകള്‍ക്കുള്ളിലാണ്. ചെങ്കുത്തായതും മിനുസമാര്‍ന്നതും ഉരുണ്ടതുമായ ഏതുതരം പാറകളിലൂടെയും മിന്നായം പോലെ പായാനും ശത്രുവിനെ കബളിപ്പിച്ച് കടന്നുകളയാനും വിരുതുള്ള ഈ കാട്ടാടിന് ‘വരയാട്’ എന്ന പേര് തമിഴിന്‍െറ സംഭാവനയാണ്. പാറ എന്നാണ് ‘വരൈ’ എന്ന തമിഴ് പദത്തിന്‍െറ അര്‍ത്ഥം. പര്‍വതനിരകളിലെ പുല്‍മേടുകള്‍ മേച്ചില്‍പ്പുറവും പാറക്കെട്ടുകളുടെ ഇടുക്കുകളും ഗുഹകളും വാസസ്ഥലവുമാക്കുന്ന ‘വരൈയാടുകള്‍’ അങ്ങിനെ മലയാളികള്‍ക്ക് വരയാടുകളായി മാറി.



പശ്ചിമഘട്ടത്തിന്‍െറ ജൈവ വൈവിധ്യ സമൃദ്ധിയുടെ അടയാളമായി വരയാട് വിശേഷിപ്പിക്കപ്പെടുന്നതിന് വ്യക്തമായ കാരണമുണ്ട്. ലോകത്ത് അങ്ങിനെയൊരു ജീവി വര്‍ഗം പശ്ചിമഘട്ടത്തിലെ പര്‍വത നിരകളില്‍ മാത്രമാണുള്ളത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ലോക വന്യജീവി സംഘടന ഡബ്ള്യു.ഡബ്യൂ.എഫിന്‍െറ ഇന്ത്യന്‍ ഘടകം തമിഴ്നാട്, കേരള സംസ്ഥാന വനംവകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ കണക്കെടുപ്പിനും പഠനത്തിനുമൊടുവില്‍ അന്നത്തെ തമിഴ്നാട് വനം മന്ത്രി എം.എസ്്.എം ആനന്ദനാണ് പശ്ചിമഘട്ട മലനിരകളുടെ ജൈവ വൈവിധ്യത്തിന്‍െറയും ഒപ്പം വംശനാശോന്മുഖത യുടെയും പ്രതീകമായി വരയാടിനെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം (2015) ഒക്ടോബറില്‍ ഡബ്ള്യു.ഡബ്യൂ.എഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 3122 എണ്ണം വരയാടുകളാണ് ഈ മേഖലയിലുള്ളത്. എന്നാല്‍ ശാസ്ത്രീയവും വിട്ടുവീഴ്ചയില്ലാത്തതുമായ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ സമീപ ഭാവിയില്‍ തന്നെ അത് 5000 ആയി ഉയര്‍ത്താനാകുമെന്ന ശുഭപ്രതീക്ഷയും റിപ്പോര്‍ട്ട് നല്‍കി. തമിഴ്നാടും കേരളവും ഓഹരി വെച്ച വനമേഖലയിലെ 5790 ചതുരശ്ര കിലോമീറ്ററിലാണ് സര്‍വേ നടന്നത്.



ഒരുപക്ഷേ, ഈയടുത്ത ദശാബ്ദങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ ഒരു ഉപജീവി വര്‍ഗത്തെ പ്രത്യേകമായി എടുത്ത് ഏറെ ഗൗരവത്തോടെ നടന്ന ആദ്യത്തെ സമഗ്ര പഠനമായിരുന്നു അത്. സര്‍വേയില്‍ കണ്ടത്തെിയ വിവരങ്ങളെ ഒന്ന് താരതമ്യം ചെയ്തുനോക്കാന്‍ പോലും ഒരു മുന്‍ മാതൃകയുണ്ടായിരുന്നില്ല എന്നതാണ് സത്യം. അതായത് വരയാടുകളെ കുറിച്ച് മുമ്പെങ്ങും ഒരു പഠനവും ഇന്ത്യയില്‍ നടന്നിട്ടില്ല എന്ന് വ്യക്തം. സര്‍വേഫലമായി വരയാടുകളുടെ 17 പുതിയ വാസയിടങ്ങള്‍ കൂടി കണ്ടത്തൊന്‍ കഴിഞ്ഞു. വര്‍ഷത്തിലേറിയ കൂറും കനത്ത മഴയോ മൂടല്‍മഞ്ഞോ ഉണ്ടാകുന്ന, പുറമെ നിന്നുള്ള ഏതൊന്നിനും ദുഷ്പ്രാപ്യമായ കന്യാമേഖലകളാണ് കണ്ടത്തെിയവയില്‍ ഏറിയവയും. വരയാടിന്‍െറ നിലവിലെ സ്ഥിതിയും വംശവര്‍ദ്ധനവും സംബന്ധിച്ച് കൃത്യമായ വിവരങ്ങളാണ് ഈ പഠനം ബാക്കിവെച്ചത്. ഇന്ത്യയിലെ കുളമ്പുള്ള ഗിരിവര്‍ഗ ജീവികളില്‍ വരയാടുകളാണ് ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് സഹ്യന്‍െറ കേരള, തമിഴ്നാട് ഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയതെന്നും സര്‍വേ റിപ്പോര്‍ട്ട് അടിവരയിട്ടു.

വനസംരക്ഷണത്തിലെ പിഴവുകളാണ് ഇവയുടെ നിലനില്‍പിന് ഭീഷണിയാകുന്നതെന്ന കണ്ടത്തെലുകളും ഈ റിപ്പോര്‍ട്ടിലുണ്ട്. സാമ്പ്രദായിക വനപരിപാലന രീതിയില്‍ കാലികവും കാലാവസ്ഥ വ്യതിയാനത്തിന് അനുസൃതവുമായ പരിഷ്കരണം അത്യാവശ്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സംരക്ഷണ നടപടികളിന്മേല്‍ നിരന്തര നിരീക്ഷണം വേണം.
കാട്ടു തീ മൂലമുണ്ടാകുന്ന തീറ്റപ്പുല്ലിന്‍െറ നാശം, മൃഗങ്ങള്‍ക്കിടയില്‍ പടരുന്ന രോഗങ്ങള്‍, പള്‍പ്പ് വുഡുകളുടെ അസന്തുലിതമായ പ്ളാന്‍േറഷന്‍, വേട്ടയാടല്‍, വനാന്തരങ്ങളിലെ പുണ്യസ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനവും മറ്റും മൂലമുണ്ടാകുന്ന മനുഷ്യന്‍െറ കടന്നുകയറ്റം തുടങ്ങിയവയാണ് വരയാടിന്‍െറയും നിലനില്‍പിന് ഭീഷണിയാകുന്നത്. ഈ സമഗ്ര പഠന റിപ്പോര്‍ട്ട് വരയാടുകളുടെ തല്‍സ്ഥിതിയെ കുറിച്ചുള്ള ഒരു ഉള്‍ക്കാഴ്ച മാത്രമല്ല, ആ സവിശേഷ ജീവി വര്‍ഗത്തിന്‍െറ ഭാവി ഭദ്രമാക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളും കര്‍മ പദ്ധതിയും മുന്നോട്ടുവെക്കുകയാണെന്ന് wwf - Indiaയുടെ സെക്രട്ടറി ജനറല്‍ രവി സിങ് അഭിപ്രായപ്പെട്ടു. റെഡ് ലിസ്റ്റിലുള്ള ഒരു ജീവി വര്‍ഗത്തെ തദ്ദേശ വനം വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ തന്നെ രക്ഷപ്പെടുത്താനാവുമെന്ന ആത്മവിശ്വാസമാണ് ഡബ്ള്യു.ഡബ്ള്യു.എഫ് പ്രകടിപ്പിക്കുന്നത്.



വരയാടുകളുടെ പറുദീസയില്‍
വരയാടുകളെന്ന് കേട്ടാല്‍ ആരുടേയും മനസില്‍ ആദ്യം തെളിയുക മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനമാണ്. അവിടെ പോയിട്ടുള്ളവര്‍ വരയാടുകളോടൊപ്പം ഒരു സെല്‍ഫിയെങ്കിലുമെടുക്കാതെ മടങ്ങാറില്ല. മനുഷ്യരുടെ മണമടിക്കുമ്പോള്‍ ഓടിമറയുന്ന വരയാടുകളെ അതുകൊണ്ട് തന്നെ വിനോദസഞ്ചാരികള്‍ക്ക് അപരിചിതവുമായിരിക്കും. മനുഷ്യനോട് ഇണങ്ങിയ വരയാടുകള്‍ ഇരവികുളത്തിന്‍െറ മാത്രം പ്രത്യേകതയാണ്്. വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ ജനങ്ങളുടെ നിത്യ സാന്നിദ്ധ്യമുണ്ടായതാണ് വന്യത ചോര്‍ത്തിയത്.

എന്നാല്‍ വന്യപ്രകൃതിയില്‍ തന്നെ വരയാടുകളെ കാണാന്‍ ‘വരയാടുമൊട്ട’ പോലുള്ള മറ്റ് ആവാസ കേന്ദ്രങ്ങളിലേക്ക് മല കയറണം. പശ്ചിമഘട്ടത്തിന്‍െറ തെക്കേ ഖണ്ഡത്തില്‍ തിരുവനന്തപുരം ജില്ലയുടെ തെക്ക് കിഴക്ക് അഗസ്ത്യ വനം ജൈവമണ്ഡലത്തിലെ പേപ്പാറ വന്യ ജീവി സങ്കേതത്തില്‍ പൊന്മുടി കുന്നുകളോട് ചേര്‍ന്നാണ് വരയാടുകളുടെ ഈ പറുദീസ. ഇരവികുളത്തെ രാജമല, പന്തുമല, ചിന്നപ്പന്തുമല എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആടുകളുള്ള പ്രദേശമാണ് ‘വരയാടുമൊട്ട’. എന്നാല്‍ വന്യതയിലും ആടുകളുടെ ആരോഗ്യ സമൃദ്ധയിലും ഒന്നാം സ്ഥാനത്താണ് ഈ കേന്ദ്രം. മലയോര പട്ടണമായ പെരിങ്ങമ്മലയിലെ പ്രാന്തത്തിലുള്ള ഞാറനീലി ഗ്രാമത്തിലൂടെയും മങ്കയം ഇക്കോടൂറിസം വഴിയും വിതുരയില്‍ നിന്ന് പൊന്മുടി റൂട്ടില്‍ മുടിപ്പിന്‍ വളവുകള്‍ കയറി മൊട്ടമൂട് ആദിവാസി കോളനിയുടെ ഓരം ചേര്‍ന്നും വരയാടുമൊട്ടയില്‍ എത്താം. ഏതുവഴി പോയാലും അത് ഹൃദ്യവും സാഹസികവുമായ യാത്രാനുഭവമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ആകാശത്തെ തൊട്ട് മേഘളോടുരുമി നില്‍ക്കുന്ന ശിലാഗ്രത്തോട് കൂടിയ ഒരു ശക്തിദുര്‍ഗമാണ് വരയാടുമൊട്ട. പച്ച പുതച്ച അതിന്‍െറ മേനികളില്‍ മേഞ്ഞുകളിക്കുന്ന വരയാടുകള്‍ പ്രകൃതിയുടെ ജീവനനക്കങ്ങളാണ്. സഹ്യന്‍െറ മടക്കുകളിലെ ഏറ്റവും മികച്ച ട്രക്കിങ്ങ് അനുഭവങ്ങളിലൊന്ന് അതീവ സാഹസികമായി പകര്‍ന്നുതരും വരയാടുമൊട്ടയിലേക്കുള്ള യാത്ര. അറുന്നൂറിലേറെ ഒൗഷധികളാല്‍ സമ്പന്നമായ പശ്ചിമഘട്ടത്തിന് അരപ്പട്ട കെട്ടിയ ചോലക്കാടുകളുടെ നിബിഡത നൂഴ്ന്നാണ് കാല്‍നട യാത്ര തുടങ്ങേണ്ടത്. നിധിമോഹികള്‍ വൈഡൂര്യ ഖനനത്തിന് വേണ്ടി മലയുടെ അകിടുകളില്‍ തുരന്ന ഗര്‍ത്തങ്ങളിലേക്ക് കാലുതെന്നാതെ കരുതലോടെ പച്ചപ്പിന്‍െറ ഇരുളന്‍ തണല്‍ പറ്റി കയറ്റങ്ങള്‍ താണ്ടിയാല്‍ വരയാടുമൊട്ടയുടെ പാദത്തിലത്തൊം.
ഇരട്ട കുന്നുകളില്‍ ആദ്യം കാണുന്ന പൊക്കം കുറഞ്ഞത് സര്‍ക്കാര്‍ മൊട്ടയാണ്. ‘സര്‍ക്കാര്‍’ എന്നത് താഴ്വരയിലെ പ്രദേശവാസികള്‍ നല്‍കിയ പേരാണ്. പേരിന്‍െറ കാരണം നാട്ടുകാര്‍ക്കും കൃത്യമായി അറിയില്ല. ആകാശം തൊട്ട് നില്‍ക്കുന്ന രണ്ടാമത്തെ വലിയ ശക്തി ദുര്‍ഗമാണ് യഥാര്‍ഥ വരയാടുമൊട്ട. നോക്കത്തൊ ദൂരത്തോളം പ്രകൃതിയൊരുക്കിയ മതില്‍ പോലെ ആകാശത്തെ തൊട്ടുരുമി നിവര്‍ന്നുകിടക്കുന്ന അതിന് സമുദ്ര നിരപ്പില്‍ നിന്ന് 1500 മീറ്ററിലേറെ ഉയരമുണ്ട്. മേഖലയിലെ ഏറ്റവും ഉയരമുള്ള മുടിയായ അഗസ്ത്യാര്‍കൂടത്തിന്‍േറത് 1800 മീറ്ററാണ്.



അഗസ്ത്യന്‍െറ തോളൊപ്പം പൊക്കത്തില്‍ നില്‍ക്കുന്ന വരയാടു മൊട്ടയുടെ മുകളിലത്തെുക വടികുത്തിയും വിയര്‍പ്പൊഴുക്കിയും നടത്തേണ്ട അതി സാഹസികമായൊരു മലകയറ്റം തന്നെയാണ്. പച്ചപ്പ് പൊതിഞ്ഞ ആനപ്പുറം പോലത്തെ മലനിരയുടെ മുകളിലത്തെിയാല്‍ ഒന്ന് അണച്ചുനിവരുമ്പോഴേക്കും കുളരിന്‍െറ കൈകള്‍ നീട്ടി കാറ്റ് ആലിംഗനം ചെയ്യും. അതോടെ അണപ്പും വിയര്‍പ്പുമൊക്കെ താനേ അലിഞ്ഞില്ലാതാകും. വിയര്‍പ്പ് രന്ധ്രങ്ങളില്‍ കുളിര് കയറും. സൂര്യന്‍ കത്തിജ്വലിക്കുന്ന നട്ടുച്ചക്കും കാറ്റിന് ഇവിടെ കുളിരാണ്. ചുറ്റുമൊന്ന് കണ്ണോടിച്ചാലോ കണ്ണഞ്ചിക്കുന്ന കാഴ്ചയാണ്. നേരെ താഴേക്ക് നോക്കിയാല്‍ കണ്ണുതള്ളും. കാലില്‍ വിറ കയറും. തിരിച്ചിറങ്ങുന്നതിനെ കുറിച്ചോര്‍ത്ത് നെഞ്ച് കിടുങ്ങും.

വരയാടുമൊട്ടയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ അറബിക്കടലും തിരുവനന്തപുരം നഗരത്തിന്‍െറ ഒരു ഭാഗവും അരുവിക്കര, പേപ്പാറ അണക്കെട്ടുകളും കാണാം. മലനിരയുടെ പച്ചപ്പ് പൊതിഞ്ഞ നിന്മനോന്നതങ്ങളിലൂടെ ചിലപ്പോഴെങ്കിലും മിന്നായം പോലെ വരയാടുകള്‍ പായുന്നതും കാണാം. കാട്ടുപോത്തും മറ്റ് ജീവികളുമുണ്ടെങ്കിലും കണ്ണില്‍ പെടുക വരയാടുകളാണ്. മലഞ്ചെരിവിന്‍െറ പള്ളയിലാണ് പശ്ചിമഘട്ടത്തില്‍ തന്നെ ഇതുവരെ കണ്ടത്തൊന്‍ കഴിഞ്ഞ വരയാടുകളുടെ പ്രകൃതിയൊരുക്കിയ ഒരേയൊരു ഈറ്റില്ലമുള്ളത്. പാറക്കെട്ടിനുള്ളില്‍ താനെയുണ്ടായ വലിയൊരു ഗുഹയാണത്. ലേബര്‍ റൂമടക്കമുള്ള പ്രസവ ശശ്രൂഷ ഗേഹം. ഒരേ സമയം നൂറിലേറെ ആടുകള്‍ക്ക് കിടക്കാന്‍ തക്ക വിസ്തൃതിയുള്ളത്. പ്രകൃതി മണല്‍ വിരിച്ചൊരുക്കിയ മത്തെയാണ് ഗുഹയുടെ നിലം. മനുഷ്യ നിര്‍മിതിയോ എന്ന് സംശയിച്ചുപോകത്തക്ക കൃത്യത!

ഇവിടുത്തെ വരയാടുകളെ സംരക്ഷിക്കാന്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ താല്‍പര്യപ്രകാരം ചില ശ്രമങ്ങളൊക്കെയുണ്ടായിട്ടുണ്ടെങ്കിലും മൂന്നാറിലേത് പോലെ ഗൗരവമായ കരുതല്‍ പദ്ധതികളൊന്നുമുണ്ടായിട്ടില്ല.
wwfന്‍െറ പഠന സംഘവും ഈ മല കയറിയിട്ടുണ്ടോ എന്ന സംശയം പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന് കീഴിലെ ബയോഡൈവേഴ്സിറ്റി മാനേജ്മെന്‍റ് കമ്മിറ്റി ഭാരവാഹി കൂടിയായ പെരിങ്ങമ്മല ഇഖ്ബാല്‍ കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. ഖമറുദ്ദീന്‍ പങ്കുവെക്കുന്നു. പെരിങ്ങമ്മല പഞ്ചയത്തിലുള്‍പ്പെടുന്ന സഹ്യ മേഖല മുഴുവന്‍ ജൈവവൈവിധ്യത്തിന്‍െറ സമൃദ്ധയിലാണെങ്കിലും ഏറ്റവും ഹോട്ടായ പോയിന്‍റാണെങ്കിലും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പോലും ചിറ്റമ്മനയമാണ് പുലര്‍ത്തുന്നതെന്ന് പ്രദേശവാസികളായ പരിസ്ഥിതി സ്നേഹികള്‍ അഭിപ്രായപ്പെടുന്നു.

ഇവിടെയുള്ള വരയാടുകളെയും പുല്‍മേടുകളെയും സംരക്ഷിക്കാന്‍ വേണ്ടത്ര ശ്രമങ്ങളൊന്നും ഇനിയുമുണ്ടായിട്ടില്ല. ഒൗദ്യോഗിക കണക്കെടുപ്പൊന്നും ഉണ്ടായിട്ടില്ളെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ അനൗദ്യോഗിക സര്‍വേയിലൂടെ മനസിലാക്കാനായത് അറുന്നൂറിലേറെ ആടുകള്‍ ഇവിടെയുണ്ടെന്നാണ്. അതുകൊണ്ട് തന്നെ വരയാടുകളെ കുറിച്ച് പഠിക്കുമ്പോള്‍ വരയാടുമൊട്ടയേയും അറിയണം.

നജിം കൊച്ചുകലുങ്ക്

ഫോട്ടോകള്‍: സാലി പാലോട്

Sunday, May 8, 2016

ജയില്‍ ജീവിതം



നാരായണ്‍... നാരായണ്‍... ആരോ കമ്പിയഴികളില്‍ തട്ടി ഉറക്കെ വിളിക്കുന്നു. അറബി ഭാഷയുടെ കനപ്പില്‍ ഞെട്ടി നാരായണന്‍പിടഞ്ഞെഴുന്നേറ്റു. ചുറ്റുമുള്ളവരൊന്നും വിളി കേട്ടിട്ടില്ല. എല്ലാവരും പുലര്‍കാലത്തെ സുഖമുള്ള ഉറക്കിലാണ്. ഇരുകൈപ്പത്തികളും കൊണ്ട് മുഖമുഴിഞ്ഞ് ഉറക്കച്ചടവ് കളയാന്‍ ശ്രമിച്ചുകൊണ്ട് ഓടി ഇരുമ്പ് വാതിലിന് അടുത്തത്തെി. അഴികള്‍ക്കപ്പുറം പരിചയമുള്ള മുഖം. ജയിലിലെ ഉദ്യോഗസ്ഥരിലൊരാളാണ്. ഇടനാഴിയിലെ ഇരുണ്ട നിശ്ശബ്ദതയെ ഞെട്ടിച്ച ്അയാളുടെ പരുക്കന്‍ ശബ്ദം അറബിയില്‍ മുഴങ്ങി: ‘വേഗം റെഡിയാകണം. നിന്‍െറ സാധനങ്ങളെല്ലാം എടുത്തോ. മുദീര്‍ വിളിക്കുന്നു’. ഉദ്യോഗസ്ഥന്‍ ഇടനാഴിയിലെ ഇരുളിലേക്ക് മറഞ്ഞശേഷവും അനങ്ങാനാവാതെ കമ്പിയഴികളില്‍ പിടിച്ച് കുറച്ചുനേരം നിന്നു. എന്തിനാവും, ഇത്ര രാവിലെ? ഇതിനുമുമ്പ് ഇങ്ങനെ വിളിച്ചുണര്‍ത്തി ഒരുങ്ങാന്‍ കല്‍പനയുണ്ടാകുന്നത് പതിവുള്ള കോടതി യാത്രകള്‍ക്ക് വേണ്ടിയായിരുന്നു. രണ്ടുവര്‍ഷമായി അത് നിലച്ചിട്ട്.
ഇപ്പോള്‍ എന്തിനാവും? വീണ്ടും കോടതിയിലേക്കാവുമോ? എങ്കില്‍ സാധനങ്ങളെടുക്കാന്‍ പറയില്ലല്ളോ! പോയാലും ഇങ്ങോട്ടു തന്നെയാണല്ളോ തിരിച്ചത്തെുക. പെട്ടെന്നൊരു ഉള്‍വിളിയുണ്ടായതു പോലെ അയാള്‍ ഞെട്ടി. ദൈവമേ, ജയില്‍ മാറ്റാനാവുമോ? സെല്ലില്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ ഇതുപോലൊരു പുലര്‍കാലത്ത് വിളിച്ചുണര്‍ത്തി കൊണ്ടുപോയത് ജയില്‍ മാറ്റാന്‍ വേണ്ടിയായിരുന്നു. അല്‍ഹൈറിലെ ജയിലിലേക്ക് കൊണ്ടുപോകുന്നത് വധശിക്ഷ പോലുള്ള കടുത്ത ശിക്ഷക്ക് വിധിക്കപ്പെട്ടവരെയാണെന്ന് കേട്ടിട്ടുണ്ട്. ഇനി, തന്നെയും....! അയാളുടെ മനസ്സ് പതറി. കേസിലെ വാദിഭാഗം മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയത് എംബസി ഉദ്യോഗസ്ഥന്‍ വന്നപ്പോള്‍ പറഞ്ഞത് പെട്ടെന്നോര്‍മ വന്നു. പുതിയ വിധി വല്ലതും വന്നതാവുമോ?



ആലോചിച്ചപ്പോള്‍ അതായിരിക്കില്ളെന്നുതോന്നി. വാദിഭാഗം ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കാന്‍ ആവതില്ലാത്തവനാണെന്ന ആവലാതി കോടതിയില്‍ കിടക്കുകയാണ്. പാപ്പരാണെന്ന തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയത് അടുത്തിടെയാണ്. കോടതിയില്‍ നിന്ന് മറിച്ചൊരു വിധി വരാന്‍ സാധ്യതയില്ല. പിന്നെ എന്തിനാവും? അയാളാകെ പൊറുതികേടിലായി. കമ്പിയഴികളിലെ പിടിവിട്ട് തിരിച്ചുനടന്നപ്പോള്‍ കാലുകള്‍ വേച്ചു. പതിവില്ലാത്ത ഒരു അസ്വസ്ഥത തോന്നി. ആലോചിച്ചു നില്‍ക്കാന്‍ നേരമില്ല. ഉദ്യോഗസ്ഥന്‍ വീണ്ടും വരും. അതിനുമുമ്പ് തയാറാവണം. അല്ളെങ്കില്‍ ശകാരവും അലര്‍ച്ചയും കേള്‍ക്കണം. പിന്നെയെല്ലാം വേഗത്തിലായി. വെള്ളം നിറച്ച ടാങ്കില്‍നിന്ന് നാലഞ്ചുതവണ ബക്കറ്റ് മുക്കിയെടുത്ത് ദേഹത്തൊഴിച്ചു. കിടുങ്ങിപ്പോയി. വല്ലാത്ത തണുപ്പ്. ദീര്‍ഘകാലമായി ഉപയോഗിച്ച് ആകെ നിറംകെട്ട തോര്‍ത്തെടുത്ത് ദേഹം തുടച്ച് വെള്ളം വാര്‍ന്നുകളഞ്ഞു. ഉള്ളതില്‍ നല്ളൊരു തോബ് എടുത്ത് ധരിച്ചു. സോപ്പും ചീര്‍പ്പും ബ്രഷുമടക്കം തന്‍േറതാണെന്ന് പറയാവുന്ന സാധനങ്ങളെല്ലാം വാരി ഒരു പ്ളാസ്റ്റിക് കവറിനുള്ളിലാക്കി പൊതിഞ്ഞുകൈയിലെടുത്തു. താടി വളര്‍ന്നിരിക്കുന്നു. അതൊന്ന് ഒതുക്കാന്‍ കൂടി നേരം കിട്ടിയില്ല. പഴ്സ് എടുത്തിട്ടില്ളേ എന്ന് ഒന്നുകൂടി ഉറപ്പുവരുത്തി.
തോബിന്‍െറ വലിയ കീശയില്‍ അത് കിടക്കുന്നുണ്ട്. അഞ്ചുവര്‍ഷവും എട്ടു മാസവും നീണ്ട തടവുകാലത്തിനിടയില്‍ പ്രതിമാസ അലവന്‍സായി 115 റിയാല്‍ വീതം കിട്ടിയതില്‍ നിത്യ ചെലവിനു ശേഷം അവശേഷിച്ചതാണ് പഴ്സിലുള്ളത്. ഒന്നുകൂടി എണ്ണിയുറപ്പാക്കി. 650 റിയാലുണ്ട്! സോപ്പും പേസ്റ്റും പോലുള്ള സാധനങ്ങള്‍ വാങ്ങിയും നാട്ടിലേക്ക് ഫോണ്‍ ചെയ്തുമാണ് പണമെല്ലാം തീര്‍ന്നത്. ആഹാരത്തിന് ജയിലില്‍ മുട്ടില്ലായിരുന്നതിനാല്‍ മറ്റാവശ്യങ്ങള്‍ക്കാണ് പണം ചെലവായത്. സഹതടവുകാരില്‍ ചിലര്‍ നടത്തുന്ന ഗ്രോസറി കടകള്‍ ജയിലിനുള്ളിലുണ്ട്. നടത്തിപ്പുകാരന്‍ ശിക്ഷ കഴിഞ്ഞോ വധശിക്ഷ നടപ്പായോ പോകുമ്പോള്‍ അടുത്തയാള്‍ ആ കടയുടെ ചുമതല ഏറ്റെടുക്കുന്നു. പുറത്തെ വിലയെക്കാള്‍ പല മടങ്ങ് അധികം കൊടുക്കണം ഓരോ സാധനത്തിനും എന്നുമാത്രം.
പണം കൂടാതെ പഴ്സിലുള്ളത് ജയിലിലെ തിരിച്ചറിയല്‍ കാര്‍ഡാണ്. ഇത്രയും കാലത്തെ അഴുക്കും മെഴുക്കും കൊണ്ട് കാര്‍ഡും തന്നെ പോലൊരു തടവുകാരന്‍െറ അകാല വാര്‍ധക്യം സമ്പാദിച്ചിട്ടുണ്ട്. അത് കൂടാതെ പഴ്സിലുള്ളത് അയാളുടെ കണ്ണും കരളുമാണ്. പ്രിയതമയുടെയും ഏക മകന്‍െറയും മുഖങ്ങള്‍. രണ്ടുപതിറ്റാണ്ട് മുമ്പ് വിട്ടുപിരിഞ്ഞുപോന്ന പ്രിയപ്പെട്ടവര്‍. മകന്‍ അജിതിന് അന്ന് അഞ്ചു വയസ്സു മാത്രം. നിറമിളകിത്തുടങ്ങിയ ചെറിയൊരു കളര്‍ ഫോട്ടോയിലും മിഴിവോടെ ചിരിച്ചിരിപ്പുണ്ട് ഇരുവരും. പെട്ടെന്നുണ്ടായ ഒരുള്‍ത്തുടിപ്പില്‍ കീശയില്‍ കൈയിട്ട് പഴ്സെടുത്ത് പരിശോധിച്ചു. ഉവ്വ്, ആ ഫോട്ടോ അവിടത്തെന്നെയുണ്ട്.
ഇരുമ്പ് വാതില്‍ തുറന്നുതന്ന ഉദ്യോഗസ്ഥന്‍െറ പിന്നാലെ ‘സിജിന്‍ ഇദാറ’ എന്ന ജയില്‍ ഓഫിസിലേക്ക് നടന്നു. രാവിലത്തെന്നെ ജയില്‍ മേധാവി എത്തിയിട്ടുണ്ട്. ‘നാരായണ്‍. നിന്‍െറ ശിക്ഷാകാലാവധി കഴിഞ്ഞു. അത് എട്ടുമാസം മുമ്പ് തന്നെ അവസാനിച്ചതായിരുന്നു. പൊലീസ് വന്ന് ഏറ്റെടുക്കും എന്നുകരുതി നീണ്ടതാണ്. ഇനിയും നിന്നെ ഇവിടെ നിര്‍ത്താന്‍ നിയമം അനുവദിക്കുന്നില്ല. ആയതിനാല്‍, നിന്‍െറ ഇവിടത്തെ പൊറുതി ഇന്ന് ഈ നിമിഷം അവസാനിക്കുകയാണ്. പൊലീസുകാര്‍ നിനക്കുള്ള കടലാസുകളുമായി വന്നിട്ടുണ്ട്. നടപടിക്രമം പൂര്‍ത്തിയായാല്‍ നിനക്ക് പോകാം.’ കസേരയില്‍ നിന്നെഴുന്നേറ്റ അദ്ദേഹം അടുത്തുവന്ന് തോളില്‍ തട്ടി. ആപ്പീസിന്‍െറ മുന്‍വശത്ത് വാഹനവുമായി പൊലീസ് കാത്തുനിന്നിരുന്നു. പൊലീസ് നടപടികള്‍ കഴിഞ്ഞപ്പോള്‍ ജയിലുദ്യോഗസ്ഥരില്‍ ഒരാള്‍ വന്ന് തോളില്‍ ചേര്‍ത്തുപിടിച്ച് കവാടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ‘നിനക്ക് പോകാം. പൂര്‍ണ സ്വാതന്ത്ര്യത്തോടെ.’ കാവല്‍ ഭടന്‍ ഗേറ്റ് തുറന്നു.
നാരായണന്‍ പുറത്തേക്ക് കാലെടുത്തുവെച്ചു. അഞ്ചുവര്‍ഷവും എട്ടുമാസവും നീണ്ട തടവുജീവിതത്തിനൊടുവില്‍ പുറംലോകത്തിന്‍െറ വെളിച്ചത്തിലേക്കും ചൂടിലേക്കും. എങ്ങോട്ടാണ് പോകേണ്ടത്, എന്താണ് ചെയ്യേണ്ടത് എന്ന ആലോചന അപ്പോഴാണ് തലയില്‍ ഓളം വെട്ടാന്‍ തുടങ്ങിയത്. പോകാമെന്നേ ജയിലുദ്യോഗസ്ഥര്‍ പറഞ്ഞുള്ളൂ. എങ്ങോട്ടു പോകണം എന്തു ചെയ്യണം എന്ന്
പറഞ്ഞില്ല. ജയിലില്‍ സഹതടവുകാരായിരുന്ന പലരും ഇതിനിടയില്‍ മോചിതരായി പോയിട്ടുണ്ട്. ജയിലില്‍നിന്ന് തന്നെ വിമാനത്താവളത്തില്‍ കൊണ്ട് പോയി അവരവരുടെ നാടുകളിലേക്ക് കയറ്റിയയക്കുകയാണ് പതിവ്. തന്‍െറ കാര്യത്തില്‍ മാത്രം ആ പതിവ് എന്തുകൊണ്ടാണ് തെറ്റിയത്? അയാള്‍ക്കൊന്നും മനസ്സിലായില്ല. ജയിലുദ്യോഗസ്ഥരോട് തന്നെ ചോദിക്കാം എന്ന് കരുതി തിരിയുമ്പോഴേക്കും വലിയ ഇരുമ്പ് ഗേറ്റ് ശബ്ദത്തോടെ അടഞ്ഞുകഴിഞ്ഞിരുന്നു. പഴ്സില്‍ പണമുണ്ട്. തൊട്ടുമുന്നിലുള്ള റോഡിലൂടെ ടാക്സികള്‍ ഓടുന്നുണ്ട്. ടാക്സിയില്‍ കയറാം. പക്ഷേ എങ്ങോട്ടുപോകണം? അപ്പോഴാണ് ഏതാനും ദിവസം മുമ്പ് അനുജന്‍ വിശ്വനാഥന്‍ നാട്ടില്‍ നിന്ന് വിളിച്ചപ്പോള്‍ തന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് കോയയുടെ മൊബൈല്‍ നമ്പറിനെ കുറിച്ച് ഓര്‍മ വന്നത്. തന്‍െറ സുഹൃത്താണ്. റിയാദിലുണ്ട്.
പുറത്തിറങ്ങുമ്പോള്‍ അയാളെ വിളിക്കണമെന്നാണ് അവന്‍ പറഞ്ഞത്. നമ്പര്‍ തുണ്ട് കടലാസില്‍ എഴുതി പഴ്സിനകത്ത് സൂക്ഷിച്ചിരുന്നത് കണ്ടത്തെി എടുത്തു. അയാളെ ഒന്ന് വിളിച്ചുനോക്കാം. പക്ഷേ, ഫോണില്ല. സഹതടവുകാരുടെ ഫോണിലൂടെയാണ് നാട്ടിലേക്ക് വിളിച്ച് ഭാര്യയെയും മകനെയും അനുജന്‍ വിശ്വനാഥനെയുമെല്ലാം ബന്ധപ്പെട്ടിരുന്നത്. ഫോണില്ലാതെ എങ്ങനെ മുഹമ്മദ് കോയയെ വിളിക്കും. കുറച്ചുനേരം ജയിലിന്‍െറ കവാടത്തിനരികില്‍ നിന്നു. കാലുവേദനിച്ചപ്പോള്‍ നിലത്ത് കുത്തിയിരുന്നു. അപ്പോഴാണ് ജയില്‍ മുറ്റത്ത് ഒരുവാന്‍ വന്നുനിന്നത്. സെയില്‍സ് വാനാണ്. ജയിലിലെ പലവ്യജ്ഞന കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന വിതരണക്കാരന്‍. നാരായണനെ കണ്ട് അയാള്‍ വിശേഷം ചോദിക്കാനത്തെി. പരിചയപ്പെട്ടപ്പോള്‍ ആലപ്പുഴ സ്വദേശി റഷീദാണ്. കോഴിക്കോട്ടുകാരന്‍ മുഹമ്മദ് കോയയുടെ നമ്പറിലേക്ക് റഷീദിന്‍െറ ഫോണില്‍ നിന്ന് വിളിച്ചു. ബത്ഹയിലെ മലയാളി റസ്റ്റാറന്‍റിന്‍െറ അടുത്തത്തൊന്‍ നിര്‍ദേശം കിട്ടി.
വാനില്‍ കയറ്റി അവിടെയത്തെിച്ച് റഷീദ് പോയി. റസ്റ്റാറന്‍റ് മാനേജരായ മലയാളിയോട് റഷീദ് എല്ലാം പറഞ്ഞിരുന്നു. അയാള്‍ ഭക്ഷണം നല്‍കി. മുഹമ്മദ് കോയയുടെ അടുത്തേക്ക് പോകാന്‍ ടാക്സിയും ഏര്‍പ്പാടാക്കി. ശിഫ എന്ന സഥ് ല  ത്തെ മുഹമ്മദ് കോയയുടെ മുറിയിലത്തെി. ആശ്വാസം തോന്നി. തലചായ്ക്കാന്‍ ഒരിടമായല്ളോ. ഇട്ടിരുന്ന വസ്ത്രം ഊരിയപ്പോഴാണ് കീശക്ക് ഭാരമില്ളെന്ന് മനസ്സിലായത്. അതെ, പഴ്സ് നഷ്ടപ്പെട്ടിരിക്കുന്നു. ജയില്‍ മുറ്റത്തോ ടാക്സിയിലോ എവിടെയങ്കിലും വീണുപോയതാകും. ജയില്‍ കാലത്തെ സമ്പാദ്യം, ജയിലിലെ തിരിച്ചറിയല്‍ കാര്‍ഡ്, പിന്നെ കണ്ണും കരളും. എല്ലാംപോയി. ദുഃഖം തോന്നി...
ദിവസങ്ങള്‍ പലത് കടന്നുപോയി. ഒരു രാത്രി കിടക്കുമ്പോള്‍ മുഹമ്മദ് കോയ ചോദിച്ചു:
‘‘എത്ര ദിവസം എന്നുവെച്ചാ ഇങ്ങനെ? നാട്ടില്‍ പോകണ്ടേ?’’
‘‘പോണം’’ മറുപടി വേഗത്തിലായിരുന്നു.
‘‘പക്ഷേ എങ്ങനെ?’’
‘‘അറിയില്ല, ജയിലുകാര്‍ക്കും അറിയാത്തതുകൊണ്ടാണല്ളോ ഇറക്കിവിട്ടത്’’



നാരായണന്‍െറ കഥ
മലപ്പുറം എടപ്പാള്‍ സ്വദേശി നാരായണന്‍ അയാളുടെ കഥ പറയുകയായിരുന്നു. വിചിത്രമെന്നോ അവിശ്വസനീയമെന്നോ തോന്നാവുന്ന കഥ. 21 വര്‍ഷം റിയാദില്‍ കഴിയേണ്ടിവന്ന ഗതികെട്ട പ്രവാസം. ദുരിതത്തിന്മേല്‍ അഗ്നിപാതം പോലെ, കേസും കോടതിയും ജയിലും. അഞ്ചു വര്‍ഷവും എട്ടുമാസവും കാരാഗൃഹ വാസം. ഒരു നാള്‍ പെട്ടെന്ന് ജയിലില്‍ നിന്ന് ഇറക്കിവിടപ്പെട്ടപ്പോള്‍ ഇനിയെന്തു ചെയ്യും എങ്ങോട്ടുപോകും എന്ന പരിഭ്രാന്തിയോടെ ജയില്‍ കവാടത്തിലേക്കു തന്നെ തിരിഞ്ഞുനോക്കി അത് തുറന്നിരുന്നെങ്കില്‍ എന്നാശിച്ച് നിന്നുപോയ നിമിഷങ്ങള്‍. കേസ് തീര്‍ന്നില്ളെന്നും സ്വപ്നത്തില്‍ പോലും താങ്ങാന്‍ പറ്റാത്ത നഷ്ട പരിഹാരം കോടതിയില്‍ കെട്ടിവെച്ചാലേ ജന്മനാട്ടിലേക്ക് മടങ്ങാന്‍ കഴിയൂ എന്നുമുള്ള കനലറിവില്‍ പൊള്ളിപ്പോയ ജീവിതവുമായി കഴിഞ്ഞുകൂടേണ്ടിവന്ന ഒരു വര്‍ഷം പിന്നേയും.

350 റിയാല്‍ ശമ്പളത്തിലൊരു മോഹ ജോലി
റിയാദിലെ ഒരു ശുചീകരണ കരാര്‍ കമ്പനിയുടെ ലേബര്‍ വിസയില്‍ 1989ല്‍ പ്രത്യാശയുടെ കടല്‍ കടക്കുമ്പോള്‍ കാത്തിരുന്നത് പ്രതിമാസം 350 റിയാല്‍ ശമ്പളത്തില്‍ ഇരുട്ടുവെളുക്കെ വിയര്‍പ്പൊഴുക്കേണ്ട ശുചീകരണ തൊഴില്‍! 350 റിയാലില്‍ ഇഖാമയുടെ ഫീസിനത്തിലുള്ള പ്രതിമാസ കിഴിക്കല്‍ കൂടി കഴിഞ്ഞ് തുഛം എന്ന വാക്കിനെ പോലും നാണിപ്പിച്ചുകൊണ്ട് കിട്ടുന്ന ശമ്പളത്തില്‍ ഒറ്റക്കുള്ള ജീവിതത്തിന്‍െറ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെട്ട നാരായണന്‍െറ തോളില്‍ കുടുംബ പ്രാരബ്ധത്തിന്‍െറ വലിയൊരു മാറാപ്പ് കിടന്നിരുന്നു. അച്ഛന്‍ മരിച്ച് അനാഥമായ കുടുംബത്തിന്‍െറ സംരക്ഷണം. അമ്മയും വിവാഹപ്രായത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന നാലു സഹോദരിമാരും സ്കൂള്‍ വിദ്യാര്‍ഥിയായ അനുജനും. രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ ആദ്യത്തെ അവധി. ആദ്യ പെണ്ണുകാണലിലൂടെ ഷീജ ജീവിത സഖിയായി.
കുറഞ്ഞ കാലത്തെ ദാമ്പത്യത്തിനുശേഷം റിയാദിലേക്ക് മടങ്ങി. ആ കാലത്തിനിടക്ക് അവള്‍ക്ക് സമ്മാനിച്ച പ്രണയം ഒരാണ്‍ കുഞ്ഞായി പിറന്നപ്പോഴും ഒരു സഹോദരിയുടെ വിവാഹം നടന്നപ്പോഴുമുണ്ടായ പണച്ചെലവ് അടുത്ത നാട്ടില്‍ പോക്കിനെ അഞ്ചുവര്‍ഷത്തിനപ്പുറത്തേക്ക് ആട്ടിയകറ്റി. ആ കടങ്ങള്‍ വീട്ടി അഞ്ചുവര്‍ഷം കഴിഞ്ഞ് നാട്ടിലത്തെിയപ്പോള്‍ ഏക കണ്‍മണി അജിത്തെന്ന അഞ്ചുവയസ്സുകാരനായി ഓടിക്കളിക്കുന്ന പരുവമായിരുന്നു. അത്തവണ ആറുമാസം നാട്ടില്‍ നിന്നു.
അവധികഴിഞ്ഞ് മടങ്ങിയ ശേഷം പിന്നെ നീണ്ട 21വര്‍ഷം നാട്ടില്‍ പോകാനേ കഴിഞ്ഞില്ല. സഹോദരിമാരുടെ വിവാഹങ്ങളുടെ ചെലവ്, വീട്ടിലെ നിത്യ ആവശ്യങ്ങള്‍. 350 റിയാലില്‍നിന്ന് തന്‍െറ ചെലവ് കഴിഞ്ഞ് ബാക്കിവരുന്ന തുക അയച്ചാല്‍ കടം തീരുകയല്ല, വായ്പയുടെ ബാങ്ക് പലിശ കൂടിക്കൂടി അത് പെരുകുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഇത്രയും കുറഞ്ഞ ശമ്പളം കൊണ്ട് ഒരിക്കലും കടങ്ങളില്‍ നിന്ന് മോചനം നേടാനാവില്ളെന്ന് മനസ്സിലായപ്പോള്‍, സഹനത്തിന്‍െറ നെല്ലിപ്പലകയും തകരുമെന്നായപ്പോള്‍ കമ്പനിയില്‍ നിന്ന് ഒളിച്ചോടി. അക്കാലം റിയാദില്‍ പുറത്ത് എവിടെയും ജോലി സുലഭമായിരുന്നു. ഭേദപ്പെട്ട ശമ്പളവും. സ്പോണ്‍സറിങ് കമ്പനിയില്‍ നിന്ന് ഒളിച്ചോടുന്നതോടെ അനധികൃതനായി മാറുമെങ്കിലും ജോലിയും ശമ്പളവും ജീവിത ദുരിതങ്ങള്‍ക്ക് അറുതി വരുത്തുന്നതായിരുന്നു. റിയാദ് നഗരത്തിന്‍െറ കിഴക്കുഭാഗത്തെ നസീമില്‍ ഒരു സര്‍വിസ് സ്റ്റേഷനില്‍ ജോലി കിട്ടി. വാഹനങ്ങള്‍ കഴുകുക. ജോലി കുറച്ചു കഠിനമെങ്കിലും ശമ്പളം ഭേദമായിരുന്നു. ഒമ്പത് വര്‍ഷമാണ് അവിടെ പണി ചെയ്തത്. പിന്നീട് മറ്റൊരു സര്‍വിസ് സ്റ്റേഷനിലേക്ക്മാറി.
ഇതിനിടയില്‍ നാട്ടില്‍ പോകാനുള്ള പൂതി പെരുത്ത് മനസ്സ് പിടിവിട്ട് സഞ്ചരിക്കാന്‍ തുടങ്ങിയെങ്കിലും നിയമലംഘകനെന്ന അയോഗ്യത നാട്ടിലേക്കുള്ള വഴിയെ അടച്ചു. പുതിയ സര്‍വീസ് സ്റ്റേഷനിലെ ജോലിക്കിടയിലാണ് ജീവിതത്തെ ആകെ മാറ്റിമറിച്ച ആ സംഭവമുണ്ടായത്.



പരാതി പറയാന്‍ പോയി ജയിലിലായി
വാഹനം കളവുപോയെന്ന പരാതി കൊടുക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി ജയിലിലായ കഥയാണ് അത്. 2010 സെപ്റ്റംബര്‍ അഞ്ചായിരുന്നു ആ കറുത്ത ദിനം. ഒരു സൗദി പൗരന്‍ ലാന്‍ഡ് ക്രൂയിസര്‍ കാറുമായി സര്‍വീസ് സ്റ്റേഷനില്‍ എത്തുന്ന തോടെയാണ് ദുരിതങ്ങളുടെ ഖണ്ഡത്തിന്‍െറ തുടക്കം. വാഹനം കഴുകാന്‍ ഏല്‍പിച്ച് അയാള്‍ പോയി. കഴുകിക്കഴിഞ്ഞ് വാഹനം മാറ്റിയിട്ടപ്പോള്‍ ഉടമയുടെ സഹോദരനാണെന്നു പറഞ്ഞ് മറ്റൊരു അറബി വേഷധാരി എത്തി കാറും കൊണ്ടുപോയി. പിന്നീട് യഥാര്‍ഥ ഉടമ വാഹനം എടുക്കാനത്തെിയപ്പോഴാണ് തനിക്ക് പിണഞ്ഞ അബദ്ധം നാരായണന് മനസ്സിലാകുന്നത്. ഇരുവരും കൂടി സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കി. ആ രാത്രിയില്‍ നാരായണനെ അവിടെയിരുത്തി കാറുടമ അയാളുടെ വീട്ടില്‍ പോയി. സ്റ്റേഷനുള്ളില്‍ ഒരു രാവ് മുഴുവന്‍ നീണ്ട ആ ഇരുത്തം പിറ്റേന്ന് ലോക്കപ്പിലേക്കും പിന്നെ മലസിലെ സെന്‍ട്രല്‍ ജയിലിലേക്കും നീളുകയായിരുന്നു.
നാരായണനെ പ്രതിയാക്കി കാറുടമ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു ലക്ഷത്തി പതിനയ്യായിരം റിയാലാണ് അയാള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കാറുകൊണ്ടുപോയയാളെ പിടികിട്ടാത്തതുകൊണ്ടുതന്നെ കോടതിയുടെ മുന്നിലും പ്രതി നാരായണന്‍ തന്നെയായി. കളവുകേസിലെ പൊതു അന്യായപ്രകാരം കോടതി അഞ്ചുവര്‍ഷത്തെ തടവുശിക്ഷയും സ്വകാര്യ അന്യായപ്രകാരം ലാന്‍ഡ് ക്രൂയിസറിന്‍െറ വിലക്ക് തുല്യമായ പിഴയുമാണ് വിധിച്ചത്. അഞ്ചുവര്‍ഷത്തെ തടവുശിക്ഷയുടെ കാലാവധി കഴിഞ്ഞെങ്കിലും സ്വകാര്യ അന്യായ പ്രകാരം കൊടുത്തുവീട്ടേണ്ട നഷ്ട പരിഹാരം ബാക്കി കിടന്നതാണ് തടവുജീവിതം നീളാനിടയാക്കിയത്.
പൊലീസ് എത്താനാണ് ജയിലധികൃതര്‍ കാത്തിരുന്നത്. എട്ടുമാസം കാത്തിട്ടും പൊലീസ് നടപടി ഉണ്ടാകാതെ വന്നപ്പോള്‍ സ്വന്തം വിവേചനാധികാര പ്രകാരം അവര്‍ മോചിപ്പിച്ചു. എന്നാല്‍ ജീവിതത്തിന്മേല്‍ വീണ നിയമത്തിന്‍െറ കുരുക്ക് അഴിഞ്ഞിരുന്നില്ല. അത് കൂടുതല്‍ മുറുകുകയാണ്ചെയ്തത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ കോടതിയില്‍ നിന്ന് വിധിപ്പകര്‍പ്പ് വാങ്ങി പരിശോധിച്ചപ്പോഴാണ് അവശേഷിക്കുന്ന നൂലാമാലകളെ കുറിച്ച് മനസ്സിലായത്. നഷ്ടപരിഹാര തുക നല്‍കാനുള്ള ശേഷിയില്ളെന്ന് കാണിച്ച് നാരായണന്‍ നേരത്തേ കോടതിക്ക് നല്‍കിയ ഹര്‍ജി വാദിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു. നഷ്ടപരിഹാരം ഈടാക്കാന്‍ നടപടി ആവശ്യപ്പെട്ട് വാദിഭാഗം മേല്‍കോടതിയെ സമീപിച്ചു. ജയില്‍ മോചനം കിട്ടിയാലും സൗദിയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാത്ത യാത്രാവിലക്കുണ്ടായത് അങ്ങനെയാണ്. കോടതിയെ അഭയം പ്രാപിക്കുക മാത്രമായിരുന്നു നാരായണന്‍െറ മുന്നിലുണ്ടായ രക്ഷാമാര്‍ഗം.
പ്രവാസി സാംസ്കാരിക വേദി എന്ന സംഘടനയും അതിന്‍െറ പ്രവര്‍ത്തകരായ ലത്തീഫ് തെച്ചിയും സാദിഖ് ബാഷയുമെല്ലാം ചേര്‍ന്ന് വീണ്ടും കോടതിയുടെ മുന്നിലത്തെിച്ചു. കാറുടമയുടെ നഷ്ടപരിഹാരം നല്‍കുക വഴിയേ കേസില്‍ തീര്‍പ്പുണ്ടാകൂ എന്ന് കോടതിയും പറഞ്ഞു.
പാപ്പരാണെന്ന് തെളിയിക്കുന്ന രേഖകള്‍ക്ക് സൗദി മോണിറ്ററിങ് ഏജന്‍സിയുടെ ക്ളിയറന്‍സ് കിട്ടിയാലേ കോടതി അന്തിമമായി പരിഗണിക്കൂ. ഈ സാഹചര്യത്തില്‍ വാദി ഭാഗവുമായി സംസാരിച്ച് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള സാധ്യതയും സാമൂഹിക പ്രവര്‍ത്തകര്‍ തേടി. തുക അറുപതിനായിരം റിയാലാക്കി കുറക്കാന്‍ അദ്ദേഹം തയാറായി. എന്നാല്‍ അതും ഈ അമ്പത്താറുകാരന് ചിന്തിക്കാന്‍ പോലും കഴിയാത്തതായിരുന്നു. അനിശ്ചിതത്വങ്ങളുടെ നാളുകള്‍ക്ക് ഒരു വര്‍ഷത്തിന്‍െറ പ്രായമത്തെിയപ്പോള്‍ കോടതിക്ക് പോലും ഈ സാധു മനുഷ്യനോട് കനിവ് തോന്നി. അപ്പോഴേക്കും മുഹമ്മദ് കോയയുടെ താമസസ്ഥലത്തുനിന്ന് മറ്റു പല മനുഷ്യസ്നേഹികളുടെയും കാരുണ്യത്തണലുകളിലേക്ക് അന്തിയുറക്കത്തിനുള്ള ഇടം നീങ്ങിക്കൊണ്ടിരുന്നു. സാമൂഹികപ്രവര്‍ത്തകരായ ദീപക് കിളിരൂര്‍, കോഴിക്കോട് സ്വദേശി അസ്ലം തുടങ്ങി പലരും പലവിധ സഹായങ്ങള്‍ നല്‍കി. ഒടുവില്‍ ഒരു മലയാളി റസ്റ്റാറന്‍റില്‍ കുറഞ്ഞകാലം ജീവനക്കാരനായി.
ശമ്പളവും ഭക്ഷണവും കിടക്കാനിടവും കിട്ടി. എന്നാലും ജന്മനാടിനെയും പ്രിയപ്പെട്ടവരെയും കാണാതെ 21 വര്‍ഷത്തെ ഒറ്റപ്പെടലില്‍ വരണ്ടുപോയ ജീവിതം ഇനിയും നീട്ടരുതെന്ന്കോടതിക്ക് തോന്നി. യാത്രാവിലക്ക് നീക്കാന്‍ കോടതി തീരുമാനിച്ചു. അപ്പോഴേക്കും അടുത്ത കടമ്പ മുന്നിലുയര്‍ന്നുകഴിഞ്ഞിരുന്നു. 19 വര്‍ഷം ഇഖാമ പുതുക്കാത്തതിന്‍െറ പിഴയുള്‍പ്പെടെ കനത്ത ഫീസും മറ്റുമായി മറ്റൊരു വന്‍തുക വന്‍മല കണക്കെതടസ്സമായി നിന്നു.
ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഒൗട്ട് പാസ് അനുവദിച്ചുകിട്ടിയെങ്കിലും സൗദി അധികൃതരില്‍നിന്ന് എക്സിറ്റ് വിസയുടെ മുദ്ര പതിഞ്ഞുകിട്ടാന്‍ മറ്റൊരു മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിന്‍െറ ഇടപെടലും അദ്ദേഹത്തിന്‍െറ സൗദി ഉദ്യോഗസ്ഥ സൗഹൃദങ്ങളും വേണ്ടിവന്നു. എല്ലാറ്റിനുമൊടുവില്‍, യാതനകളുടെ നോവുമുന കൊണ്ടെഴുതിയ തന്‍െറ കഥ നീരുവറ്റിയ കണ്ണുകളുടെ ശൂന്യതയില്‍ ഒളിപ്പിച്ച് അയാള്‍ നാട്ടിലേക്ക് പറന്നു, കാത്തിരിക്കുന്ന അമ്മയുടെയും ജീവിത സഖിയുടെയും ഏക മകന്‍െറയും അരികിലേക്ക്, വേദന മുറ്റിയ ചിരിയുമായി.

(ചെപ്പ് വാരപ്പതിപ്പ്, 2016 ഏപ്രില്‍ 22 വെള്ളി 9)

Saturday, April 2, 2016

വാഴ്വാന്തോല്‍: കാഴ്ചയുടെ ആനന്ദം



പുഴയുടെ സ്വഛന്ദ ജീവിതത്തിന് ഇളകിമറിയുന്ന ഒരു ‘പെണ്‍കുട്ടി കാല’മുണ്ടെന്ന് അറിയണമെങ്കില്‍ കാട് കയറണം. കാട്ടുപച്ചയുടെ ഇരുളന്‍മേനിയോടൊട്ടി ഇരമ്പി വീഴുന്ന ജലപാതങ്ങള്‍ കാണണം. തൃഷ്ണയുടെ കരിമ്പാറക്കൂട്ടങ്ങളില്‍ തലതല്ലി ആര്‍ത്തലച്ച് താഴേക്ക് ചിന്നിച്ചിതറുന്നതിനിടയിലെവിടെയോ വെച്ചാണ് പുഴ രജസ്വലയാകുന്നത്. ഋതുമതിയുടെ അംഗലാവണ്യത്തോടെ പുഴ അതിന്‍െറ മുഴുവന്‍ സൗന്ദര്യവും പുറത്തെടുത്ത് മിന്നിത്തിളങ്ങുന്നു. പ്രകൃതിയെന്ന മഹാചിത്രകാരന്‍ കടും വര്‍ണക്കൂട്ടുകളാല്‍ വരഞ്ഞിട്ട കാടിനുള്ളിലെ ജലപാതങ്ങള്‍ എന്നും കാഴ്ചയിലെ കൗതുകമാണ്.

പശ്ചിമ ഘട്ടത്തിന്‍െറ കേരളീയ ആകാര വടിവിനുള്ളില്‍ ഇത്തരത്തില്‍ പതിനായിരത്തിലേറെ വെള്ളച്ചാട്ടങ്ങളാണുള്ളത്. വര്‍ഷത്തില്‍ 365 ദിവസവും നീരൊഴുക്കുള്ളതും മഴക്കാലത്തുമാത്രം സജീവമാകുന്നതുമായി രണ്ട് വിഭാഗങ്ങളുണ്ട് ഇവയില്‍. സഹ്യാദ്രി മലനിരകളിലെ പാറയിടുക്കുകളില്‍നിന്ന് ഉത്ഭവിക്കുന്ന നദികള്‍ കുത്തനെ താഴേക്ക് പതിക്കുന്ന ജലപാതങ്ങളിലാണ് 365 ദിവസവും ഒരേപോലെ നീരൊഴുക്കുണ്ടാവുക. ഈ വിഭാഗത്തില്‍ ഏറ്റവും ഭംഗിയുള്ള വെള്ളച്ചാട്ടങ്ങളിലൊന്നാണ് വാഴ്വാന്തോല്‍. തിരുവനന്തപുരം ജില്ലയുടെ തെക്ക് കിഴക്ക്, വിതുരയെന്ന ഉള്‍നാടന്‍ പട്ടണത്തിന് സമീപം പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ പേരില്‍ രണ്ട് ജലപാതങ്ങള്‍.



തലസ്ഥാന നഗരിയില്‍നിന്ന് 40 കിലോമീറ്റര്‍ സഞ്ചരിക്കണം വിതുരയിലത്തൊന്‍. അവിടെനിന്ന് ബോണക്കാട്ടേക്കുള്ള ‘മുടിപ്പിന്‍’ വളവുകള്‍ കയറുമ്പോള്‍ എട്ടാം കിലോമീറ്ററില്‍ പെട്ടെന്ന് വലതുവശത്തേക്ക് തിരിഞ്ഞ് താഴേക്ക് ഒടിഞ്ഞിറങ്ങിയാല്‍ വാഴ്വാന്തോലിലേക്ക് പോകാം. പേപ്പാറ വന്യജീവി സങ്കേതത്തിന്‍െറ പാലോട് റിസര്‍വില്‍ തോടയാര്‍ ഡിവിഷന്‍െറ ചെക്ക്പോസ്റ്റില്‍നിന്നാണ് വിതുര-ബോണക്കാട് റൂട്ടില്‍ വാഴ്വാന്തോലിലേക്കുള്ള വഴി പിരിയുന്നത്. പേപ്പാറയിലെ 13 ആദിവാസി സെറ്റില്‍മെന്‍റുകളിലൊന്നായ ചാത്തന്‍കോട്ടേക്കുള്ള മെറ്റലിളകി അലങ്കോലപ്പെട്ട വഴിയെ രണ്ട് കിലോമീറ്റര്‍ വാഹനത്തില്‍ സഞ്ചരിച്ചാല്‍ തോടയാറത്തെി. ആറിന്‍െറ തീരത്ത് വാഹനം ഒതുക്കിയിട്ട് പിന്നീട് കാട്ടുവഴിയെ നടത്തമാണ് ശരണം. മുള്‍പ്പടര്‍പ്പുകള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും ഇടയിലൂടെ കല്ലും മുള്ളും മരവേരുകളും ചവിട്ടി 2.200 കിലോമീറ്റര്‍ നടക്കണം. ആനയും കാട്ടുപോത്തും ഇടക്കെപ്പോഴെങ്കിലും നടത്താറുള്ള കവാത്തും പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ കുത്തനെയുള്ള കയറ്റിറക്കങ്ങളും ഈ വഴിയെയുള്ള നടത്തം അല്‍പം സാഹസം നിറഞ്ഞതാക്കുന്നു. പഥികന്‍െറ മനസിലാകട്ടെ കാടിന്‍െറ ഇരുട്ടും അകലെ നിന്നേ കാതുകളില്‍ അലച്ചുവീഴുന്ന ജലപാതത്തിന്‍െറ ഹുങ്കാര ശബ്ദവും നേരിയൊരു ഉള്‍ക്കിടിലത്തിന്‍െറ ചെണ്ട പെരുപ്പിക്കുന്നുണ്ടാവും.

കല്ലുകളില്‍ ചവിട്ടിക്കയറിയും ഉയര്‍ന്നിരിക്കുന്ന മരവേരുകളില്‍ പിടിച്ചിറങ്ങിയും വഴിക്ക് കുറുകെ വീണുകിടക്കുന്ന വലിയ വൃക്ഷങ്ങള്‍ക്കടിയിലൂടെ പുനര്‍ജനി നൂഴ്ന്നും ദുര്‍ഘടങ്ങള്‍ താണ്ടിയുള്ള നടത്തയുടെ ക്ഷീണം കണ്ണുകളില്‍ നിറയുന്ന വെള്ളച്ചാട്ടത്തിന്‍െറ ഉടലഴകും അന്തരീക്ഷത്തില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന ജലകണികകളുടെ സുഖകരമായ സ്പര്‍ശവും ഞൊടിയിട കൊണ്ട് മാറ്റും. പ്രകൃതിയെന്ന ശില്‍പി പല അടുക്കുകളാക്കി ഒടിച്ചുമടക്കി ചത്തെിമിനുക്കി നിര്‍ത്തിയ കരിമ്പാറ ശില്‍പങ്ങളില്‍ തട്ടി ചിന്നിച്ചിതറുന്ന ജലധാരയുടെ ദൃശ്യവിസ്മയം എത്ര നോക്കിനിന്നാലും മതിവരില്ല. പച്ചിലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യന്‍ കുലക്കുന്ന മാരിവില്ല് ഒടിച്ചുവേണം പാറയടുക്കുകള്‍ ചവിട്ടിക്കയറി ജലപാതത്തിനടുത്തത്തൊന്‍. ഹുങ്കാരത്തിനുള്ളിലെ ജലമര്‍മ്മരത്തിന്‍െറ ശാന്തിമന്ത്രം കേട്ടും ഉള്ളം കുളിര്‍ക്കുന്ന ജലസ്പര്‍ശമറിഞ്ഞും പാറക്കെട്ടുകളിലിരുന്നാല്‍ ഉദയാസ്തമയങ്ങള്‍ അറിഞ്ഞെന്നുവരില്ല. നിലാവുദിച്ചാല്‍ പകലിനെക്കാള്‍ പലമടങ്ങ് വെട്ടിത്തിളങ്ങും ജലപാതം. പാറക്കൂട്ടത്തിന്‍െറ മേലടുക്കിലും താഴെയുമായി രണ്ട് ജലപാതങ്ങള്‍. ഉയരം കൂടുതല്‍ മുകളിലുള്ളതിനാണ്. എന്നാല്‍ കാണാന്‍ ചന്തമേറെ താഴത്തേതിനും.



ആദിവാസി വാമൊഴി ഭാഷയിലാണ് ‘വാഴ്വാന്തോല്‍’ എന്ന പേര്. വായുഭഗവാന്‍െറ പേരാണത്രെ ഇത്. ആദിവാസി വാമൊഴി വഴക്കത്തില്‍ വായു ഭഗവാന്‍ വാഴ്വനും തോലനും (തമാശക്കാരനും) ആയപ്പോള്‍ ‘വാഴ്വാന്തോല്‍’ എന്ന പേരുണ്ടായി. അങ്ങിനെ വായു ദേവന്‍െറ പേരിലും ഭൂമിയില്‍ ഒരു വെള്ളച്ചാട്ടം.



ഇതൊരു വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ പ്രദേശത്തെ ആദിവാസികളുടെ സഹകരണത്തോടെ ഇക്കോ ഡവലപ്മെന്‍റ് സൊസൈറ്റിയുണ്ടാക്കി വനംവകുപ്പ് എന്തൊക്കയൊ ചെയ്യുന്നുണ്ട്. എന്നാല്‍ ആതിരപ്പള്ളി കഴിഞ്ഞാല്‍ ഒരുപക്ഷെ കേരളത്തിലെ ഏറ്റവും ഭംഗിയുള്ള ഈ വെള്ളച്ചാട്ടത്തെ കുറിച്ച് ജനങ്ങള്‍ വേണ്ടത്ര കേട്ടിട്ടില്ല. ആഴ്ചവട്ട അവധിക്ക് മദ്യവും തീറ്റയുമായത്തെി വെള്ളച്ചാട്ടത്തെക്കാള്‍ വെള്ളം അകത്താക്കി ആമോദിച്ച് ആര്‍ത്തട്ടഹസിച്ച് മടങ്ങുന്ന ആവേശ ചെറുപ്പങ്ങളല്ലാതെ വിനോദ സഞ്ചാരികള്‍ അധികം പേര്‍ ഈ വഴിക്കുണ്ടാവാറില്ല. കണ്ണും കാതുമില്ലാത്ത അമിതാഘോഷക്കാര്‍ വലിച്ചെറിയുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ അങ്ങിങ്ങ് കൂടിക്കിടന്ന് പരിസ്ഥിതിയെ വെല്ലുവിളിക്കാനും തുടങ്ങിയിട്ടുണ്ട്.