Monday, November 29, 2010

ജെഫ്രി പോള്‍നജയുടെ ചക്രപ്പാടുകള്‍

മഗല്ലന്റെ കപ്പല്‍ച്ചാലുകളും ജെഫ്രി പോള്‍നജയുടെ ചക്രപ്പാടുകളും തമ്മിലെന്ത്? ഒരാള്‍ ഭൂമിയെ ചുറ്റിക്കാണാനിറങ്ങി. അപരന്‍ ലോകത്തിന്റെ വിശാല ഹൃദയത്തെ തൊട്ടറിയാനും. മഗല്ലന്റെ ജലവഴികളില്‍ പിന്നീട് ഒഴുകിനീങ്ങിയതൊക്കെയും വന്‍കരകള്‍ കീഴടക്കാനുള്ള അതിമോഹങ്ങളുടെ നൌകകളായിരുന്നു. പോര്‍വിളികളുടെ ചരിത്രഗതിയില്‍ ആ ജലവഴികളില്‍ ചോരവീണു പരന്നു. ഓളങ്ങളുടെ എണ്ണ പകര്‍ച്ചയില്‍ തീ പടരാന്‍ തുടങ്ങി. കടലും കരയും രണാങ്കണങ്ങളായി.

എന്നാലിപ്പോള്‍ ലോകത്തിന് കുറുകെ ജെഫ്രി റോണി പോള്‍നജയുടെ ചക്രപ്പാടുകള്‍ മായ്ക്കാന്‍ ശ്രമിക്കുന്നത് യുദ്ധടാങ്കുകള്‍ കുത്തിക്കീറിയ മണ്ണിലെ പോറലുകളെയാണ്. സാമ്രാജ്യത്ത മോഹികള്‍ ചക്രായുധങ്ങള്‍ കൊണ്ട് ജനകോടികളുടെ തലയരിഞ്ഞ കലുഷിതമായ ചരിത്രത്തിനും വര്‍ത്തമാനത്തിനുമിടയിലെ ആര്‍ത്തനാദങ്ങള്‍ക്കരികിലൂടെ ശാന്തി മന്ത്രമുരുവിട്ട് ഈ ഇന്തോനേഷ്യന്‍ ബൈക്ക് റൈഡര്‍ തന്റെ ഇരുചക്ര രഥമോടിച്ചു കയറ്റുന്നത് ലോക മനസാക്ഷിയുടെ സമാധാന താഴ്വരകളിലേക്കാണ്. വന്‍കരകള്‍ കീഴടക്കുക തന്നെയാണ് അദ്ദേഹത്തിന്റെയും ലക്ഷ്യം. അത് പക്ഷെ രക്ത രൂക്ഷിത യുദ്ധങ്ങളിലൂടെ സാമ്രാജ്യത്തം സ്ഥാപിക്കാനല്ല. സമാധാന ലക്ഷ്യങ്ങള്‍ക്കായി മനസുകള്‍ കീഴടക്കാനാണ്. 


ഇരുചക്രത്തിന്മേല്‍ ഒരു അശ്വമേധം

ലോക സമാധാനത്തിനും മനുഷ്യമനസുകളുടെ ഇണക്കത്തിനും യുഗാബ്ദ ശ്രമങ്ങളില്‍ തന്റെയും പങ്ക് എന്ന ആഗ്രഹത്തോടെ നൂറ് രാജ്യങ്ങള്‍ ലക്ഷ്യമിട്ടുള്ള പോള്‍നജയുടെ ബൈക്ക് യാത്ര അടുത്ത വര്‍ഷം അവസാന പാദത്തോടെ ദൌത്യം പൂര്‍ത്തിയാക്കുകയാണ്. ബി.എം.ഡബ്ല്യു ആര്‍ 1150 ജി.എസ് ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍ ബൈക്കില്‍ 2006 ഏപ്രില്‍ 23ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നാരംഭിച്ച അശ്വമേധം ഇതിനോടകം മൂന്ന് വന്‍കരകളിലായി 74 രാജ്യങ്ങള്‍ കടന്നുപോയി. 2007 ഫെബ്രുവരിയിലാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. പല സംസ്ഥാനങ്ങളിലൂടെയും തലസ്ഥാന നഗരിയിലൂടെയും അദ്ദേഹത്തിന്റെ ഇരുചക്ര ദൌത്യം കടന്നുപോയി. അതേ വര്‍ഷം മാര്‍ച്ച് മൂന്നിന് തന്റെ പര്യടന വഴിയിലെ 19ാമത്തെ രാജ്യമായ സൌദി അറേബ്യയിലുമെത്തി. തലസ്ഥാനമായ റിയാദില്‍ ഇന്തോനേഷ്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടയിലാണ് ആ സാഹസികനെ അടുത്തു പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. അതിനുശേഷം കഴിഞ്ഞ നാലുവര്‍ഷമായി അദ്ദേഹത്തിന്റെ യാത്രാവഴികളെ ഈമെയില്‍ വഴി പിന്തുടരാനും സാധിക്കുന്നു.


രണ്ട് ചക്രങ്ങള്‍ കൊണ്ട് ആറ് വന്‍കരകള്‍ കീഴടക്കുക, അവിടങ്ങളിലെ മനുഷ്യ ജീവിതങ്ങളെ തൊട്ടറിയുക, സമാധാനത്തിന്റെ സന്ദേശം പരസ്പരം പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരമൊരു യാത്രക്ക് പ്രചോദനമായത് യുദ്ധവും അതിക്രമങ്ങളും കൊണ്ട് കലുഷിതമായ ലോകത്തിന്റെ ഇന്നത്തെ അവസ്ഥയാണെന്ന് അദ്ദേഹം പറയുന്നു. യുദ്ധങ്ങളുടെ ഭീകരതയും കുട്ടികളും സ്ത്രീകളും വൃദ്ധ ജനങ്ങളുമടക്കമുള്ള പച്ച മനുഷ്യരുടെ ആര്‍ത്തനാദങ്ങളും ടി.വിയില്‍ നിരന്തരം കണ്ടപ്പോള്‍ മനസു നൊന്താണ് ഇങ്ങനെയൊരു പുറപ്പെടലിനുള്ള തീരുമാനമുണ്ടാകുന്നത്. രണ്ടാണ്‍കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം തന്റെ ആഗ്രഹമറിഞ്ഞപ്പോള്‍ പ്രോല്‍സാഹിപ്പിച്ചു.

സമാധാനത്തിന്റെ സന്ദേശത്തോടൊപ്പം ഇന്തോനേഷ്യന്‍ ജനതയെ ലോക ജനതയുമായി കൂട്ടിയിണക്കുക, ആത്മീയതയുടെയും സാഹസികതയുടെയും സ്വാതന്ത്യ്രത്തിന്റെയും പ്രതീകമായി മോട്ടോര്‍ ബൈക്ക് സ്പോര്‍ട്സില്‍ ഇന്തോനേഷ്യയെ ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യങ്ങളും കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ ഉദ്യമത്തെ പിന്തുണക്കാന്‍ ആളുകളും കമ്മിറ്റിയുമുണ്ടായി. ഇന്തോനേഷ്യന്‍ ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ രൂപവല്‍കരിച്ച ഒരു കമ്മിറ്റി പോള്‍നജയുടെ ലോക പര്യടനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു. യാത്രയുടെ ചെലവില്‍ വലിയ പങ്കും പക്ഷെ സ്വന്തം കീശയില്‍ നിന്നാണെടുക്കുന്നത്. ജക്കാര്‍ത്തയില്‍ സ്വന്തമായി ഒരു മോട്ടോര്‍ സൈക്കിള്‍ സ്പെയര്‍ പാര്‍ട്സ് ഷോപ്പുണ്ട്. അതില്‍ നിന്നുള്ള വരുമാനം തന്നെയാണ് മുഖ്യം.


ഇരു ഘട്ടങ്ങളില്‍ ഒരു ലോക ദൌത്യം

ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമായി ഇതിനോടകം 74 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഇപ്പോള്‍ ജര്‍മ്മനിയില്‍ പര്യടനം പൂര്‍ത്തിയാക്കുകയാണ്. ഇന്ത്യ 12^ാമത്തെ രാജ്യമായിരുന്നു. സൌദി അറേബ്യ 19^ാമത്തെ രാജ്യവും. രണ്ട് ഘട്ടമായി സംഘടിപ്പിച്ചിരിക്കുന്ന യാത്രയുടെ ആദ്യ ഘട്ടം നോര്‍ത്ത് ആഫ്രിക്കയും കടന്ന് യൂറോപ്പിലവസാനിക്കും. അപ്പോഴേക്കും 750 ദിനങ്ങള്‍ ആയുസിന്റെ പുസ്തകത്തില്‍നിന്ന് നഷ്ടപ്പെട്ടിരിക്കും. അടുത്ത മാസത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാവും. രണ്ടാം ഘട്ടത്തില്‍ അമേരിക്കന്‍ വന്‍കരകളും ആസ്ട്രേലിയയുമാണുള്ളത്. 2011ല്‍ യാത്ര പൂര്‍ത്തിയാവും. രണ്ട് ഘട്ടങ്ങളിലെ യാത്രക്കിടയില്‍ മൂന്ന് തവണ കുറച്ചുദൂരം വിമാനത്തില്‍ സഞ്ചരിക്കും. കടല്‍ കടക്കാന്‍ വേണ്ടി മാത്രം. യൂറോപ്പില്‍ നിന്ന് വടക്കേ അമേരിക്കയിലേക്കും തെക്കേ അമേരിക്കയില്‍ നിന്ന് ആസ്ട്രേലിയയിലേക്കും ആസ്ട്രേലിയയില്‍ നിന്ന് ജന്മനാട്ടിലേക്കും. എന്നാല്‍ കരയിലൂടെയുള്ള മുഴുവന്‍ ദൂരവും ഒറ്റക്ക് ബൈക്കില്‍ തന്നെയാണ് പൂര്‍ത്തിയാക്കുക.


പിന്നിട്ട ഭൂഭാഗങ്ങളില്‍ മിക്കവയും പലതരത്തിലുള്ള കലുഷിതാവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളായിരുന്നു. അത്യന്തം കലാപകലുഷിതമായ അഫ്ഗാനിസ്ഥാനിലൂടെ സഞ്ചരിക്കുമ്പോള്‍ തീക്ഷ്ണമായ പല അനുഭവങ്ങള്‍ക്കും സാക്ഷിയായി. പക്ഷെ അത് ലോകം ഭീകരവാദികള്‍ എന്ന് മുദ്രകുത്തിയവര്‍ മാത്രം സൃഷ്ടിക്കുന്നവയായിരുന്നില്ല. സമാധാനത്തിന് വേണ്ടി യുദ്ധം നടത്തുന്നവരുടെ ഭീകരത പലപ്പോഴും പുറം ലോകമറിയുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അധിനിവേശം തകര്‍ത്തുകളഞ്ഞ ആ പൌരാണിക രാജ്യം പിന്നിട്ടത് ആര്‍ദ്രമായ മനസോടെയാണ്. ഇന്ത്യയില്‍ തീവ്രവാദ സാന്നിദ്ധ്യമുള്ള ആസാമിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച അനുഭവവും മറക്കാനാവുന്നില്ല. ന്യൂഡെല്‍ഹിയില്‍ പല സ്ഥലങ്ങളും സന്ദര്‍ശിച്ചു. ചരിത്രത്തിന്റെ ഭൌതിക തിരുശേഷിപ്പുകളുടെ സമൃദ്ധി, എങ്ങനെയാണ് ഈ നഗരം ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ തലസ്ഥാനമായി മാറിയതെന്ന് ബോദ്ധ്യപ്പെടുത്തുന്നു ^അദ്ദേഹം പറയുന്നു. ചരിത്ര സ്മാരകങ്ങള്‍ക്കിടയിലെ മനോജ്ഞ പ്രണയകാവ്യം താജ്മഹലിന്റെ നേര്‍ക്കാഴ്ച മനസിന് പകര്‍ന്ന് നല്‍കിയ ആനന്ദത്തിന് അതിരുകളില്ല. സൌദി അറേബ്യയിലെ പര്യടനത്തിനിടെ കിട്ടിയ സമയം വിശുദ്ധ മക്കാ തീര്‍ത്ഥാടന (ഉംറ) ത്തിന് ഉപയോഗപ്പെടുത്തി.


ലോകസമാധാനത്തിന് വേണ്ടിയുള്ള മനസിലെ പ്രാര്‍ത്ഥന ദൈവത്തിന് മുമ്പില്‍ സമര്‍പ്പിക്കാനുള്ള അവസരമായിരുന്നു അത്. ഉലകം ചുറ്റലിനിടയിലും സ്വന്തം കുടുംബത്തെ കാണാനും അവര്‍ക്കൊപ്പം ദിവസങ്ങള്‍ ചെലവഴിക്കാനും വഴി കണ്ടെത്താറുണ്ട്. സൌകര്യപ്രദമായ രാജ്യത്തായിരിക്കുമ്പോള്‍ ജക്കാര്‍ത്തയില്‍ നിന്ന് അവരെ വിമാനത്തില്‍ എത്തിച്ചാണിത്. യാത്രക്കിടയിലെ മുഴുവന്‍ വിവരങ്ങളും ചിത്രങ്ങളും പര്യടന പരിപാടി സംബന്ധിച്ചുള്ള വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. www.rideforpeace.info എന്നതാണ് വെബ് സൈറ്റിന്റെ അഡ്രസ്.

Saturday, October 9, 2010

അയോധ്യ വിധിയിലെ പകല്‍ വെളിച്ചവും ഇരുളിടങ്ങളും

അയോധ്യയിലെ ഭൂമിതര്‍ക്കത്തിന് സമവായത്തിലൂടെ പരിഹാരം കാണാന്‍ ശ്രമിച്ച ലഖ്നോ ബഞ്ചിലെ മൂന്ന് ജഡ്ജിമാരിലൊരാളായ എസ്.യു ഖാന്‍ തന്റെ വിധിന്യായത്തില്‍ പറയുന്നു: ചരിത്രത്തിലൊ പുരാവസ്തു ശാസ്ത്രത്തിലൊ ആഴത്തിലിറങ്ങിയുള്ള പരിശോധനക്ക് തുനിഞ്ഞിട്ടില്ല. ഉടമസ്ഥാവകാശ തര്‍ക്കം സംബന്ധിച്ച കേസില്‍ ഇത് നിര്‍ബന്ധമല്ല. സിവില്‍ കേസ് പരിഹരിക്കാന്‍ ചരിത്രപരമായ വസ്തുതകള്‍ക്കും അവകാശവാദങ്ങള്‍ക്കും സ്ഥാനമില്ലെന്ന് കര്‍ണാടക വഖഫ് ബോര്‍ഡും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.

ജസ്റ്റീസ് ഖാന്‍ ചൂണ്ടിക്കാട്ടുന്ന ഈ പഴുതിലൂടെ തങ്ങള്‍ അകപ്പെട്ട ഒരു പ്രശ്നാവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ ലഖ്നോ ഡിവിഷന്‍ ബഞ്ചിലെ മൂന്നു ന്യായാധിപന്മാരും ശ്രമിച്ചത് ലോകത്തിന് കാത്തിരുന്നു കിട്ടിയ സുപ്രധാന അയോധ്യ വിധിയെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. വിധി വന്ന ശേഷമുള്ള വിലയിരുത്തലുകളില്‍ രണ്ടാം അയോധ്യ ദുരന്തം എന്നുവരെ ആക്ഷേപിച്ചുകേള്‍ക്കുന്നുണ്ട്. ജസ്റ്റീസ് ഖാന്‍ പറയുന്നതുപോലെ ഇത് ഭൂമി തര്‍ക്കത്തിന്മേല്‍ തീര്‍പ്പുകല്‍പ്പിച്ച വെറുമൊരു സിവില്‍ കേസ് വിധിയാണെന്നിരിക്കെ അത്രമാത്രം നിരാശപ്പെടാന്‍ എന്താണെന്ന ചോദ്യം പ്രത്യക്ഷത്തില്‍ ന്യായമാണ്. അയോധ്യയുടെ പേരില്‍ ചരിത്രപരമായ തര്‍ക്കത്തിന്മേലുള്ള ഒരു വിധി കല്‍പിക്കലായിരുന്നില്ല ഇത്. ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ ന്യായവിധിയുമായിരുന്നില്ല. എന്നാല്‍, രാമജന്മഭൂമിയാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു, അതുകൊണ്ട് അത് പരിഗണിക്കുന്നു എന്ന നിലപാടില്‍ മൂന്നുപേരില്‍ രണ്ട് ന്യായാധിപന്മാര്‍ എത്തിച്ചേര്‍ന്നു എന്നിടത്താണ് അന്യായത്തിന്റെ ചെന്നിനായകം രുചിക്കുന്നത്. മൂന്നംഗ സമിതിയില്‍ ഈ നിലപാടിന് ഭൂരിപക്ഷാഭിപ്രായത്തിന്റെ ബലമായതിനാല്‍ അതിന് ഉത്തരവിന്റെ സ്വഭാവമുണ്ടായത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ന്യൂനത.

രാമന്‍ ജനിച്ചത് ബാബരി പള്ളിയുടെ മൂന്നു താഴികക്കുടങ്ങളില്‍ നടുവിലത്തേതിന് താഴെയാണെന്ന് വിധിയില്‍ തീര്‍പ്പായത് പക്ഷെ, ജസ്റ്റീസ് ഖാന്റെ, ചരിത്രവും വസ്തുതകളും പരിഗണിക്കാതെയുള്ള കേവലം വസ്തുതര്‍ക്കത്തിന്മേലുള്ള സിവില്‍ വിധിയാണെന്ന വാദത്തിനെതിരായി മാറുന്നു എന്നതാണ് ദുരന്തം. പിന്നീട് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഘടകം ഇതാണ്. ചരിത്ര വസ്തുതകള്‍ പരിശോധിക്കാതെ വിശ്വാസത്തെ മാത്രം കണക്കിലെടുത്തു നടത്തിയ വിധി തീര്‍പ്പാക്കലാണിത്.

പകലായിരിക്കെ സമൂഹത്തിലെ ഭൂരിപക്ഷം അത് രാത്രിയാണെന്ന് വിശ്വസിക്കുന്നു. ന്യൂനപക്ഷം, അല്ല അത് പകലാണെന്ന് വാദിക്കുന്നു. തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട കോടതി ന്യൂനപക്ഷം നിരത്തുന്ന വസ്തുതകളെ നിരാകരിച്ച് ഭൂരിപക്ഷത്തിന്റെ വിശ്വാസം കണക്കിലെടുത്ത് രാത്രിയാണെന്ന് വിധിക്കുന്നു. ഇതാണ് അയോധ്യ വിധിയിലെ രാമജന്മഭൂമി സംബന്ധിച്ച ചരിത്രപരമായ തീര്‍പ്പാക്കല്‍. ഇവിടെ കോടതി ദുര്‍ബലമായ ന്യായവാദങ്ങളുയര്‍ത്തി വസ്തുതകളുടെ കത്തിജ്വലിക്കുന്ന സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കുകയാണ്.

ലഖ്നോ ബഞ്ചിലെ മൂന്നു ജഡ്ജിമാരുടെയും വെവ്വേറെയുള്ള വിധി പ്രസ്താവങ്ങള്‍ വായിച്ചാല്‍ തന്നെ അവര്‍ അനുഭവിച്ച പലനിലക്കുള്ള സമര്‍ദ്ദങ്ങളെ തൊട്ടറിയാന്‍ പറ്റും. വ്യക്തിയെന്ന നിലയില്‍ അവരവരുടെ ഇഷ്ടാനിഷ്ടങ്ങള്‍, ദൌര്‍ബല്യങ്ങള്‍, വിശ്വാസങ്ങള്‍ എല്ലാം അതില്‍ പ്രതിഫലിക്കുന്നുണ്ട്. അതിലേറെ രാഷ്ട്രീയ ഘടകങ്ങളും. അതുകൊണ്ടാണ് വിധി വന്നയുടനെയുള്ള പ്രതികരണങ്ങളില്‍ 'തെളിവുകളും വസ്തുതകളും സുക്ഷ്മമായി വിലയിരുത്തി നിഷ്പക്ഷവും മതനിരപേക്ഷവുമായി വിധി പറയേണ്ട കോടതികള്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നുണ്ടോ' എന്ന ആശങ്കയും സ്ഥാനം പിടിച്ചത്.

അയോധ്യ വിധി കേവലം ഒരു വസ്തു തര്‍ക്കത്തിന്മേല്‍ സമവായത്തിലൂടെ പരിഹാരം കാണാനുള്ള ശ്രമമാണെങ്കില്‍ അതില്‍ വിമര്‍ശിക്കപ്പെടേണ്ടതായി ഒന്നുമില്ല. രണ്ട് സമുദായങ്ങള്‍ തമ്മിലായതിനാല്‍ അതിന് സമവായത്തിന്റെയും വീതം വെപ്പിന്റെയും പരിഹാരമാര്‍ഗം കോടതി ആരാഞ്ഞതില്‍ തെറ്റുമില്ല. ഇരു സമുദായങ്ങള്‍ക്കും അവരവരുടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുക കൂടി ചെയ്യുന്നതിനാല്‍ ഒരു മതില്‍ കെട്ടിനപ്പുറമിപ്പുറവും ആത്മീയതയുടെ പാരസ്പര്യം സൌഹാര്‍ദ്ദത്തിന്റെ പുതിയ നെയ്ത്തിരികള്‍ തെളിക്കും. രാമനാമവും തക്ബീര്‍ ധ്വനികളും അന്തരീക്ഷത്തില്‍ കൂടിക്കലരും.

ഭഗവാന്‍ ശ്രീരാമന്റെ പേരില്‍ ഒരു വിശാല ക്ഷേത്രം നിര്‍മിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും അയോധ്യ ഭൂമി ഒരു അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായി മാറും. തൊട്ടുചേര്‍ന്ന് ഒരു മുസ്ലിം ദേവാലയം കൂടിയുണ്ടെന്നും അവിടെയും ആരാധന കര്‍മ്മങ്ങള്‍ക്കായി വിശ്വാസികള്‍ വന്നുചേരുന്നുണ്ടെന്നുമാകുമ്പോള്‍ ഇന്ത്യന്‍ ബഹുസ്വരതയുടെ സ്നേഹമസൃണമായ ഒരു സമന്വയം അവിടെ ലോകത്തിന് ദര്‍ശിച്ചറിയാനുള്ള അന്തരീക്ഷമുണ്ടാകും. മതസൌഹാര്‍ദ്ദത്തിന്റെ ഒരു പുതിയ അധ്യായം അയോധ്യ രചിക്കും. 

അതുകൊണ്ട് തന്നെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് നല്‍കാനെടുത്ത തീരുമാനം നല്ലതുതന്നെ. കേവലം ഒരു തുണ്ട് ഭൂമി, അത് മൂന്നായി വിഭജിക്കുന്നു എന്നങ്ങ് ജഡ്ജിമാര്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയുണ്ടാകുമായിരുന്നില്ല. അതില്‍ ചരിത്ര വസ്തുതയെ വിശ്വാസത്തിന്റെ അളവുകോല്‍ കൊണ്ട് അളന്ന് ഇന്നയിടത്താണ് ഭഗവാന്റെ ജന്മസ്ഥലമെന്ന് തീരുമാനിക്കുന്നയിടത്താണ് അപകടത്തിന്റെ ചതിക്കുഴികള്‍ മറഞ്ഞുകിടക്കുന്നത്. ഒരു കോടതിവിധി വരാനിരിക്കുന്ന ഒരുപാട് കേസുകള്‍ക്ക് റഫറന്‍സാണെന്നിരിക്കെ ഭാവിയില്‍ എത്ര നീതിയും സത്യവുമാണ് ഈ ഇരുള്‍ മൂലകളിലെ ചതിക്കുഴികളില്‍ വീണൊടുങ്ങുകയെന്ന് അല്‍പം ഭയത്തോടെയല്ലാതെ ചിന്തിക്കാന്‍ കഴിയുന്നില്ല.

അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കുന്നതില്‍ ഇന്ത്യന്‍ ജനതക്ക് സമ്മതമാണ് എന്നാണ് വിധി പുറത്തുവന്നയുടനെ രാജ്യം മുമ്പെങ്ങുമില്ലാത്ത ശാന്തതയോടെ പറഞ്ഞുതന്നത്. പടക്കം പൊട്ടിക്കാനൊ കരഞ്ഞുകണ്ണീര്‍ വാര്‍ക്കാനൊ ആരുമുണ്ടായില്ല. എല്ലാവരും ഭൂമിയെ വിഭജിക്കുന്നതിനെയും ഇരുകൂട്ടരുടെയും ആരാധനാലയങ്ങള്‍ അവിടെ ഉയരുന്നതിനെയും അനുകൂലിക്കുകയാണെന്നാണ് പ്രതികരണങ്ങളില്‍നിന്ന് വ്യക്തമായത്. എന്നിട്ടും ഭൂമി വീതം വെക്കാനെടുത്ത തീരുമാനം ശരിയല്ലെന്നും മുഴുവന്‍ ഭൂമിയും തങ്ങള്‍ക്കു മാത്രമായി വിട്ടുതരണമെന്നും ആവശ്യപ്പെട്ട് കേസിലെ കക്ഷികള്‍ ഓരോരുത്തരും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത് ഒട്ടും നന്നായില്ല.

രാജ്യത്തും നീതിയും സമാധാനവും പുലര്‍ന്നുകാണാനാഗ്രഹിക്കുന്നവര്‍ കേസിലെ ഈ കക്ഷികളെ മാറ്റിനിറുത്തി, സുപ്രീം കോടതിയില്‍ കേസിനുപോകണം. ലഖ്നോ ബഞ്ചിന്റെ ഭൂമിയെ വീതം വെക്കാനുള്ള തീരുമാനത്തിനെതിരെയല്ല, മറിച്ച് വസ്തുതകളെയും നീതിയെയും നിരാകരിച്ച് വിശ്വാസത്തെ ന്യായത്തിന്റെ അളവുകോലാക്കി തീര്‍പ്പാക്കിയ വിധിയിലെ ചില ഭാഗങ്ങള്‍ നീക്കികിട്ടാന്‍. എന്നാല്‍ ഈ സമവായ വിധിയെ അവാസ്തവത്തിന്റെ കലര്‍പ്പില്‍നിന്ന് ശുദ്ധീകരിച്ചെടുക്കാന്‍ കഴിയും. 

ജഡ്ജിമാരുടെ പക്ഷം ചേരല്‍ സത്യത്തോടും വസ്തുതകളോടുമാവണമെന്ന് നിയമപുസ്തകം നിഷ്കളങ്കതയോടെ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ നീതി പീഠം അത് ആവശ്യപ്പെടുകയും വേദപുസ്തകത്തില്‍ തൊട്ട് സത്യം ചെയ്യിക്കുകയും ചെയ്യുന്നു. എന്നാല്‍ സംഭവിക്കുന്നത് ചിലപ്പോഴൊക്കെയും മറിച്ചാവുന്നു എന്ന് നിരാശപ്പെടുമ്പോള്‍ മുന്നിലുയരുന്നത്, ലജിസ്ലേറ്റീവിനും എക്സിക്യുട്ടീവിനും നല്‍കാത്ത ഒരു വിശുദ്ധ പരിവേഷം ജുഡീഷ്യറിക്ക് മാത്രം നല്‍കി അതില്‍നിന്ന് നന്മകളെ പ്രതീക്ഷിക്കൂ എന്ന് വാശിപിടിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ്. ഒരു ജനാധിപത്യ സംവിധാനത്തിലെ ആദ്യ രണ്ട് ഘടകങ്ങള്‍ക്കും പുഴുക്കുത്തുപിടിക്കുന്ന ഒരു അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍നിന്ന് ജുഡീഷ്യറി മാത്രം എങ്ങിനെ രക്ഷപ്പെടാന്‍?

നജിം കൊച്ചുകലുങ്ക്

Thursday, October 7, 2010

ഒരു കുരുന്നു കുനു ചിറകുമായ് വരിക ശലഭമേ...



ഐ. സമീല്‍

കനക മുന്തിരികള്‍ മണികള്‍ 
കോര്‍ക്കുമൊരു പുലരിയില്‍ 
ഒരു കുരുന്നു കുനു ചിറകുമായ് 
വരിക ശലഭമേ...  

ഇതൊരു സിനിമാ ഗാനമല്ല, സിനിമാ ഗാനത്തിന്റെ എഡിറ്റ് ചെയ്യപ്പെട്ട ദൃശ്യക്കൂട് പൊട്ടിച്ച് ചാടിപ്പോയ ഗാന ശകലമാണ്. അതു കൊണ്ടാവാം യൂട്യൂബ് ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സൈറ്റുകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേള്‍ക്കപ്പെട്ട ഗാനങ്ങളിലൊന്നായിട്ടും ഇതിന്റെ ദൃശ്യമില്ലാതെ പോയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മലയാളത്തില്‍ ഇറങ്ങിയ 'അവാര്‍ഡ് സിനിമ' ഗാനങ്ങളില്‍ ദൈവത്തിന്റെ വികൃതികളിലെ 'ഇരുളിന്‍ മഹാനിദ്രയില്‍' കഴിഞ്ഞാല്‍ ഏറെ പേര്‍ കേട്ടിട്ടുണ്ടാവുക, ഒരുപക്ഷേ ഈ ഗാനമാവും. ഏറെ പ്രസിദ്ധമായ നോവലിന്റെ സിനിമാ രൂപം, രഘുവരന്റെ അലകളുതിര്‍ക്കുന്ന അഭിനയം, അതിലെല്ലാമേറെ അക്കാലത്ത് കാമ്പസിന്റെ ഹരമായിരുന്ന മധുസൂദനന്‍ നായരുടെ ആലാപനം തുടങ്ങിയ അടയാഭരണങ്ങള്‍ കൂടി 'ഇരുളിന്‍ മഹാനിദ്രയെ' ശ്രദ്ധേയമാക്കുന്നുണ്ട്. അതിനാലാവാം ആ ഗാനത്തോടൊപ്പം രഘുവരന്റെ പാറിപ്പറന്ന മുടിയും നമ്മെ തേടി വരുന്നത്. എന്നാല്‍ ഇത്തരത്തിലൊന്നിന്റേയും പിന്‍ബലമില്ലാതെയാണ് 'കനക മുന്തിരികള്‍' നമ്മിലേക്ക് ഒഴുകിയെത്തുന്നത്. 2000ല്‍ റിലീസ് ചെയ്യപ്പെട്ട 'പുനരധിവാസം' എന്ന സിനിമയിലേതാണ് ഈ ഗാനം. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്, മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച കഥക്കുള്ള സംസ്ഥാന അവാര്‍ഡ് എന്നിവ നേടിയ ഈ ചിത്രത്തെ പോലെ പതിവു വഴികള്‍ വിട്ടു സഞ്ചരിക്കുന്നതായിരുന്നു ഇതിലെ സംഗീതവും. ലൂയിസ് ബാങ്ക്സ് എന്ന നേപ്പാള്‍ വംശജനായ ഇന്ത്യന്‍ സംഗീതജ്ഞനാണ് ഈ പാട്ടിന് ഈണം നല്‍കിയത്. ഇന്ത്യയിലെ ഏറെ പ്രസിദ്ധനായ ജാസ് വാദകനും 2008ല്‍ ഗ്രാമി അവാര്‍ഡിന് ശിപാര്‍ശ ചെയ്യപ്പെട്ടയാളുമാണ് ലൂയിസ് ബാങ്ക്സ് എന്ന ദാംബര്‍ ബഹദൂര്‍ ബുദപ്രീതി. മലയാളിയല്ല എന്നു മാത്രമല്ല മലയാളമായോ ദക്ഷിണേന്ത്യന്‍ സംഗീത പാരമ്പര്യമായോ ബന്ധവുമില്ലാത്തയാളാണിദ്ദേഹം. സ്വാതന്ത്യ്ര പൂര്‍വ ഇന്ത്യയിലെ ഡാര്‍ജീലിങില്‍ ജനിച്ച ഇദ്ദേഹത്തിന്റെ ബാല്യവും സംഗീത ലോകങ്ങളും നിര്‍ണയിച്ചത് കൊല്‍ക്കത്തയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തലസ്ഥാനമായിരുന്ന കൊല്‍ക്കത്തയിലെ പടിഞ്ഞാറന്‍ സംഗീതത്തിന്റെ ഈണങ്ങളില്‍ വളര്‍ന്ന ഇദ്ദേഹം സ്വാഭാവികമായും ഗിറ്റാര്‍, ട്രംപന്റ്, പിയാനോ എന്നിവയിലൂടെയാണ് സംഗീതാക്ഷരങ്ങള്‍ കുറിക്കുന്നത്. തുകല്‍ വാദ്യമൊഴികെയുള്ള രണ്ടിലും പ്രാവീണ്യം നേടിയ ഇദ്ദേഹത്തിന്റെ സംഗീത ജീവിതത്തെ നിര്‍ണയിച്ചത് പടിഞ്ഞാറന്‍ സംഗീതാക്ഷരത്തിനൊപ്പം ഇന്ത്യന്‍ വേരുകളിലേക്ക് ഇറങ്ങി ചെല്ലാനുള്ള അനിതരസാധാരണ കഴിവു കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ പിതാമഹന്‍ ഭഗത് ബഹദൂര്‍ ബുദപ്രീതിയാണ് നേപ്പാളിന്റെ ദേശീയ ഗാനം രചിച്ചത്. ഇന്ത്യന്‍ സംഗീത രംഗത്തെ പ്രഗത്ഭരായ ആര്‍.ഡി ബര്‍മന്‍, രവി ശങ്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ജിംഗ്ള്‍സുകള്‍ക്ക് സംഗീതം നല്‍കുന്നതോടെയാണ് പൊതു ശ്രദ്ധയിലെത്തുന്നത്. ദൂരദര്‍ശന്‍ ഇന്ത്യയുടെ കണ്ണും കാതുമായിരുന്ന 1988 കാലത്ത് ദേശീയേദ്ഗ്രഥനത്തിനായി നിര്‍മിച്ച 'മിലേ സുര്‍ മേരാ തുമാരാ' എന്ന ഹ്രസ്വ സിനിമക്ക് ഇദ്ദേഹം നല്‍കിയ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനൌദ്യോഗിക ദേശീയ ഗാനമെന്ന തരത്തിലേക്ക് വരെ അതിന്റെ ജനപ്രീതി ഉയര്‍ന്നിരുന്നു. ഗിറ്റാറില്‍ ഇദ്ദേഹമൊരുക്കിയ മാന്ത്രികത കൊണ്ട് കേരളത്തിന് നല്‍കിയ സമ്മാനമാണ് 'കനക മുന്തിരികള്‍' എന്നു പറയാം. കവിതയെ ബെയ്സ് ഗിറ്റാര്‍ ഒരുക്കുന്ന താളത്തിലൂടെ നിത്യ ശൂന്യതയിലേക്ക് നയിക്കുന്ന വല്ലാത്തൊരു ഈണം. ഗിരീഷ് പുത്തഞ്ചേരിയാണ് ഒറ്റത്തീര്‍പ്പില്‍ ഈണമിട്ടു പോകാനാവത്ത ഈ വരികള്‍ രചിച്ചത്. പ്രണയത്തിന്റെ മധ്യാഹ്ന വെയിലില്‍ നില്‍ക്കുന്ന ഒരുത്തന്റെ നിസ്സഹായാവസ്ഥ പോലെ ഒഴുകിയിട്ടും ഒഴുകിയിട്ടും തീരാത്ത ഒന്ന്. ഗ്രാമത്തിന്റെ വേരുകളില്‍ നിന്നെത്തി നഗരത്തിന്റെ ഉച്ച വെയിലില്‍ തിളക്കുന്ന പ്രണായക്ഷരങ്ങള്‍, 'വേനല്‍ പൊള്ളും നെറുകില്‍ നീ തൊട്ടു' എന്നെഴുതി ആ ചൂടിനെ ആറും മുമ്പ് പകര്‍ന്ന തരുന്ന വരികള്‍. വല്ലാത്തൊരു ഇണക്കവും പിണക്കവും ഈ വരികള്‍ക്കും ഈണത്തിനുമുണ്ട്. ജി. വേണുഗോപാലും എ.കെ. ദേവിയും ഈ പാട്ടുകള്‍ പാടിയിട്ടുണ്ട്. പുറമെ ഈ പാട്ടിന്റെ ഈണം മാത്രം എ.കെ. ദേവിയുടെ ശബ്ദത്തില്‍ മൂളുന്ന അതിമനോഹര അനുഭവം കേള്‍ക്കേണ്ടതു തന്നെയാണ്. വരികളുടെ ജലപ്രവാഹം ഒഴുകിയെത്തും മുമ്പുള്ള വിദൂര ജല പതനത്തിന്റെ ശബ്ദം, അത് അനുഭവിപ്പിക്കുന്നത് ലൂയിസ് ബാങ്ക്സിന്റെ മാന്ത്രിക ഗിറ്റാറില്‍ ലയിക്കുന്ന എ.കെ. ദേവിയുടെ സ്വരമാണ്. ശേഷം വേണുഗോപാലിന്റെ സ്വരത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ ആ മധ്യാഹ്ന വെയില്‍ കൂടി ചേരുമ്പോള്‍ അത് മറ്റൊരു അനുഭവം തന്നെ. 

ഒന്ന്
'പുനരധിവാസ'ത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷം മലപ്പുറത്ത് രശ്മി ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ചലച്ചിത്ര മേളയില്‍ ചിത്രം കണ്ടപ്പോഴാണ് ആദ്യമായി 'കനക മുന്തിരികള്‍' കേള്‍ക്കുന്നത്. അന്ന് ഈ പാട്ട് ചെവിയില്‍ നിന്ന് കരളിലേക്ക് കടന്നിരുന്നില്ല. കാരണം പലതാണ്. വി.കെ. പ്രകാശ് എന്ന പരസ്യ ചിത്ര സംവിധായകന്‍ ആദ്യമായി ചെയ്ത മനോഹര ചിത്രം. പരസ്യ ചിത്ര സംവിധാന രംഗത്തു നിന്നെത്തി ഇത്തരമൊരു സിനിമ എടുക്കുന്നവര്‍ മലയാളത്തില്‍ വിരളമാണ്. അതിനാല്‍ തന്നെ 'അവാര്‍ഡ് സിനിമ' ഗണത്തില്‍ കേരളം പ്രതീക്ഷിക്കുന്ന ദൃശ്യ സാധ്യതകളുടെ മുകളിലൂടെയായിരുന്നു 'പുനരധിവാസ'ത്തിന്റെ സഞ്ചാരം. ഷാജി കൈലാസിന്റെ തീപാറും ചിത്രങ്ങള്‍ക്ക് ദൃശ്യമൊരുക്കി അക്കാലത്ത് ശ്രദ്ധേയനായ രവി കെ. ചന്ദ്രന്റെ ദൃശ്യങ്ങള്‍ കൂടി ചേര്‍ന്നതോടെ പതിവു വഴികളിലല്ല തങ്ങളുള്ളതെന്ന് 'പുനരധിവാസ'ത്തിന്റെ പിന്നണിക്കാര്‍ തെളിയിക്കുകയും ചെയ്തു. എന്തോ ഏറെ പ്രതീക്ഷകള്‍ പുലര്‍ത്തിയ വി.കെ. പ്രകാശ് പിന്നീട് ആ വഴി സഞ്ചരിച്ചതുമില്ല. മകനും അഛനും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ തീവ്രതയില്‍ 'കനക മുന്തിരി'യെ മറന്നു പോയി എന്നതാവും ശരി. 2004ല്‍ തിരൂരില്‍ ഒരു സംഗീത സ്കൂളിന്റെ ഉദ്ഘാടനത്തിനെത്തിയ ഗായകന്‍ ജി. വേണുഗോപാല്‍ സംഗീതത്തിന്റെ അകമ്പടിയൊന്നുമില്ലാതെ പാടിയപ്പോഴാണ് വീണ്ടും 'കനക മുന്തിരി'യിലേക്ക് തിരിച്ചെത്തുന്നത്. അവസാനിക്കില്ലെന്നു തേന്നിക്കുന്ന വരികളും ഈണവുമായി ആ ഗാനം കരഞ്ഞു തളര്‍ന്ന ശബ്ദത്തില്‍ വേണുഗോപാല്‍ പാടിയപ്പോഴായിരിക്കണം സിനിമ സമ്മാനിച്ച ദൃശ്യങ്ങള്‍ക്ക് പുറത്തേക്ക് ഈ ഗാനം ഒഴുകിപ്പോയത്. തിരൂരിലെ ആ ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടരക്ക് ചെറിയ സദസിനുമുന്നില്‍ തന്റെ കരിയറിലെ നിര്‍ഭാഗ്യത്തെ അനുസ്മരിച്ച ശേഷമാണിത് വേണുഗോപാല്‍ പാടിയത്. ദേശീയ അവാര്‍ഡ് നിര്‍ണയ വേളയില്‍ 'പുനരധിവാസ'ത്തിലെ ഈ ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് കപ്പിനും ചുണ്ടിനുമിടയിലാണ് തനിക്ക് നഷ്ടമായതെന്ന വേണുഗോപാലിന്റെ നഷ്ട സ്മൃതി ആ ഗാനത്തിലേക്ക് കേള്‍വിക്കാരെ കൂടുതല്‍ അടുപ്പിക്കുകയായിരുന്നു. ഹൃദയ വേദനയാല്‍ പിടയുന്നൊരുത്തന്റെ ഗിറ്റാര്‍ വാദനം പേലെ അതവിടെയാകെ ഒഴുകിപ്പരന്നു. 

രണ്ട്
2008 പകുതിയിലാണ് ജിഷയുടെ ജീവിത ദുരന്തങ്ങളറിയുന്നത്. പ്രീഡിഗ്രി പഠന കാലത്തുണ്ടായ വാഹനാപകടത്തില്‍ പെട്ട് മരണത്തിന്റെ കടല്‍ക്കരയോളമെത്തി തിരിച്ചെത്തുമ്പോള്‍ അവള്‍ക്ക് നഷ്ടമായത് കേള്‍വി ശേഷിയാണ്. പിന്നീട് പ്രണയത്തിന്റെ കടലലകളില്‍ മുങ്ങി നിവരുമ്പോള്‍ കൂടെയുണ്ടായിരുന്ന ജീവിത പങ്കാളിയും അവളെ വിട്ടു പോയിരുന്നു. സൈബര്‍ ലോകത്തിന്റെ നാലതിരുകള്‍ക്കത്തിരുന്നാണ് അവള്‍ സങ്കടങ്ങളുടെ കെട്ടഴിച്ചിരുന്നത്. കൌമാരത്തിന്റെ അവസാനം വരെ ലോകത്തെ കേള്‍ക്കുകയും ലോകത്തോട് സംസാരിക്കുകയും ചെയ്തിരുന്ന ഒരാള്‍ പെടുന്നനെ അങ്ങിനെയൊന്നുമല്ലാതായിത്തീരുന്നതിന്റെ ആഴം ഓര്‍ത്തു നോക്കൂ. ഈ ദുരന്ത കാലത്തില്‍ കൂടെയുണ്ടായിരുന്ന ജീവിത പങ്കാളി അകന്നു പോയതോടെയാവണം ലോകത്തോട് സംസാരിക്കാന്‍ അവള്‍ സൈബര്‍ ലോകത്തിലെ പൌരത്വമെടുത്തത്. രാവിന്റെ അവസാന കോളത്തില്‍ ജോലിയുടെ തിരക്കൊഴിഞ്ഞ് ഞാന്‍ സൈബര്‍ ലോകത്തെത്തുമ്പോഴാണ് ചാറ്റ് കോളത്തില്‍ ലോകത്തോട് മുഴുവന്‍ സംസാരിച്ചു തീരാതെ അവളെ കാണുക. അത്തരമൊരു രാവില്‍ ചാറ്റ് ബോക്സില്‍ വന്നുവീണ അവളുടെ അക്ഷരങ്ങള്‍ക്കൊന്നും മറുപടി പറയാതെ ഹെഡ് ഫോണില്‍ 'കനക മുന്തിരികള്‍' കേട്ടിരിക്കുകയായിരുന്നു ഞാന്‍. സഹികെട്ട് അവള്‍ ചോദിച്ചു, നീ പാട്ട് കേട്ടിരിക്കുകയാണോ?. അതെയെന്ന ഉത്തരത്തിന് പാട്ടേതെന്നായി ചോദ്യം. 'കനക മുന്തിരികള്‍' എന്ന് ഞാന്‍ ടൈപ്പ് ചെയ്തതും മറുപടിയായി അവളുടെ വക കീബോര്‍ഡിലെ വിവിധ ചിഹ്നങ്ങളുടെ പ്രവാഹമായിരുന്നു ചാറ്റ് ബോക്സില്‍. ഒരു പക്ഷേ ഈ ഗാനം എത്രമേല്‍ മനോഹരമാണെന്ന് ലോകത്തോട് വിളിച്ച പറഞ്ഞ വാക്കുകളായിരിക്കും അവ. കേള്‍വി ശേഷി നഷ്ടപ്പെടുത്തിയ വാഹനാപകടം ഉണ്ടാകുന്നതിന് കുറച്ച് നാള്‍ മുമ്പാണ് ആ പാട്ട് കേട്ടതെന്ന് അവള്‍ പറഞ്ഞു. പിന്നെ ഏറെ നേരത്തേക്ക് അവളില്‍ നിന്ന് പ്രതികരണമുണ്ടായില്ല. തന്നില്‍ നിന്നും പറന്നു പോയ പാട്ടിലെ പൂമ്പാറ്റ കുഞ്ഞുങ്ങളെ ഓര്‍ത്തതായിരിക്കാം. കുറേ കഴിഞ്ഞ് ചാറ്റ് ബോക്സില്‍ അക്ഷരങ്ങള്‍ വീഴുന്നു, നോക്കുമ്പോള്‍ 'കനക മുന്തിരി'യുടെ വരികള്‍ ഓരോന്നായി വരികയാണ്, ആ പാട്ട് കേള്‍ക്കുന്ന അതേ ക്രമത്തില്‍. അപ്പോഴാണ് ഞാനറിഞ്ഞത് ഇതുവരെ കേട്ടതൊന്നുമല്ല ആ പാട്ട്. കേള്‍ക്കാതെ കേള്‍ക്കുന്ന പാട്ട്, ശബ്ദ വീചികള്‍ കാതിലെത്താതെ കേട്ട ആ ഗാനം, അക്ഷര വസ്ത്രമണിയാത്ത കവിത പോലെ. എങ്ങിനെയെഴുതി എന്തെഴുതിയാണ് ആ അനുഭവം മറ്റൊരാള്‍ക്ക് പകരുക?. ശബ്ദങ്ങളുടെ ആര്‍ഭാടങ്ങളില്‍ നിന്ന് മൌനത്തിന്റെ ആഴങ്ങളില്‍ പോയി ഒളിച്ച ഒരാള്‍ കേള്‍ക്കുന്ന/ഓര്‍ക്കുന്ന സംഗീതത്തിന്റെ അനുഭവങ്ങളിലേക്ക് ഉയരാന്‍ നമുക്കാവില്ല. അതായിരിക്കാം ബീഥോവന്‍ ഹൃദയത്തിന്റെ സംഗീത കാലങ്ങള്‍ കൊണ്ട് സഞ്ചരിച്ചെത്തിയ സിംഫണിയുടെ വെറും ശബ്ദ വസ്ത്രങ്ങളില്‍ മാത്രം നാം നനഞ്ഞു കുളിരുന്നത്. അനുഭവത്തിന്റെ ഒരു പെരുംകടലിനെ അകമേ കൊണ്ടു നടക്കുന്നതിനാലാവാം ഈ ഗാനത്തിന്റെ പല്ലവി 'ഒരു കുരുന്നു കുനു ചിറകുമായ് വരിക ശലഭമേ...' എന്നായി അവസാനിക്കുന്നത്. 

(ഈ ലക്കം മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ചത്)


കനക മുന്തിരിയെന്ന മനോഹര ഗാനം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, September 30, 2010

പ്രവാസി അനുഭവത്തിന്റെ ചൂരുമായി 'ഗദ്ദാമ'

'ഖാദിമ' എന്ന അറബി പദത്തിന് പരിചാരകയെന്നാണ് അര്‍ഥം. മലയാളികളുടെ അന്തമില്ലായ്ക മൂലം പ്രയോഗം 'ഗദ്ദാമ'യെന്നായി. ഗള്‍ഫിലെത്തുന്ന വീട്ടുവേലക്കാരികളുടെ ജീവിതവും ഇതുപോലെ ചില അന്തമില്ലായ്കകളാണ്. പ്രവാസത്തിന്റെ ചൂടും ചൂരും അറിയുന്ന ഒരു പത്രപ്രവര്‍ത്തകന്‍ സിനിമക്ക് കഥയെഴുതുമ്പോള്‍ അത് ഈ പാവം 'ഗദ്ദാമ'കളില്‍നിന്നല്ലാതെ എങ്ങിനെ തുടങ്ങാന്‍? പ്രവാസി പത്രപ്രവര്‍ത്തകന്‍ കെ.യു ഇഖ്ബാലിന്റെ 'ഗദ്ദാമ'യെന്ന അനുഭവകുറിപ്പാണ് പ്രശസ്ത സംവിധായകന്‍ കമല്‍ സിനിമയാക്കുന്നത്. കെ. ഗിരീഷ് കുമാര്‍ തിരക്കഥയൊരുക്കുന്നു. ശ്രീനിവാസനും കാവ്യ മാധവനും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ പൂജ കഴിഞ്ഞു. വൈകാതെ ദുബായില്‍ ഷൂട്ടിങ് തുടങ്ങും.

Monday, August 16, 2010

ചുവപ്പന്‍ സ്വപ്നങ്ങളെ മഥിക്കുന്ന 'ഗുല്‍സാരി'

ഒരു കുതിര തിരിഞ്ഞുനടക്കുകയാണ്, ഏറ്റവും വേഗതയുള്ള ഓട്ടക്കാരനായി ഓടി മുന്നേറിയ ഒരു ചരിത്രത്തിന്റെ ഇടവഴികളിലൂടെ കുന്നിറക്കങ്ങളിറങ്ങി. പോയ കാലത്തിന്റെ ഓര്‍മ്മപ്പാതകളില്‍ അതൊറ്റക്കല്ല, വായുവിനെക്കാള്‍ വേഗത്തില്‍ കാലത്തെ പിന്നോട്ട് പായിക്കാന്‍ വീര്യമായി, ആവേഗമായി എന്നും തന്നെ നയിച്ചിരുന്ന വീരനായകനുമുണ്ട് കൂടെ.
ഒരു നീണ്ട യാത്രയുടെ അലച്ചിലും പ്രയാധിക്യത്തിന്റെ ക്ഷീണവും രണ്ടുപേരിലുമേറെ. അവരെ മൂടിയ രാവിരുള്‍ പുതപ്പില്‍ കിതപ്പിന്റെ ഞൊറിവുകളിളകുന്നുണ്ട്. ഇനിയൊരിഞ്ച് മുന്നോട്ട് നടക്കാനാവാതെ കുതിര മുടന്തുകയാണ്. വീട്ടിലെത്തേണ്ട വഴിദൂരം ഏറെ മുന്നിലുണ്ടെന്നോര്‍മ്മപ്പെടുത്തമ്പോഴും കുതിരയുടെ അവശത അയാള്‍ തിരിച്ചറിയുന്നു.....


'ഫെയര്‍വെല്‍, ഗുല്‍സാരി' എന്ന കസാഖ് സിനിമ തുടങ്ങുന്നതിങ്ങനെയാണ്.

സോവിയറ്റ് സോഷ്യലിസ്റ്റ് യൂണിയനില്‍ പെട്ട കസാഖിസ്ഥാനില്‍ സ്റ്റാലിന്‍ ഭരണകാലത്ത് കമ്യൂണിസ്റ്റ് ദുശാഠ്യങ്ങള്‍ക്കിരയായി ഞെരിഞ്ഞമരുന്ന ഗുല്‍സാരി എന്ന കുതിരയുടെയും അടിയുറച്ച കമ്യുണിസ്റ്റുകാരനായ താനബയേവ് എന്ന കുതിരക്കാരന്റെയും ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കുതിരയോട്ടക്കാരനും അയാളുടെ പ്രിയപ്പെട്ട കുതിരയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു രൂപഘടനയില്‍ വികസിച്ച് പര്യവസാനിക്കുന്ന ഉപരിപ്ലവ കഥാകഥനത്തെ അതിശക്തവും കൃത്യവുമായ രാഷ്ട്രീയ സംവാദ തലത്തിലേക്ക് തിരിച്ചുവിട്ട് സൂചിത രാഷ്ട്രീയ ശക്തിയുടേതിന് തുല്യമായ കടുപ്പമേറിയ അന്തരീക്ഷത്തിലും പിരിമുറുക്കത്തിലുമെത്തിക്കാന്‍ കഴിയുന്നിടത്താണ് ഈ ചിത്രത്തിന്റെ വിജയം.
നിഷ്കളങ്ക കമ്യൂണിസ്റ്റ് പോരാളിയായ തനാബയേവ് യുദ്ധമുഖത്തും തന്റെ പാര്‍ട്ടിയംഗത്വ കാര്‍ഡ് കൈമോശം വരാതിരിക്കാന്‍ കാണിച്ച ജാഗ്രതയോര്‍ത്ത് അഭിമാനം കൊള്ളുന്നവനാണ്. ആട്ടിടയന്‍ കൂടിയായ തനാബയേവ് യുദ്ധ ശേഷം കസാഖിസ്ഥാനില്‍ മടങ്ങിയെത്തി സ്റ്റാലിന്റെ നിര്‍ദേശപ്രകാരമുള്ള കൂട്ടുകൃഷി സമ്പ്രദായം നടപ്പില്‍ വരുത്തുന്നതിന് പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്‍ കീഴില്‍ ചുമതലയേറ്റെടുക്കുന്നു.
മികച്ച കുതിരയോട്ടക്കാരനായ അയാള്‍ പട്ടണത്തിലെ മുഴുവന്‍ കുതിരകളെയും പിന്നിലാക്കാന്‍ പോന്ന വീറുറ്റ 'ഗുല്‍സാരി'യെന്ന കുതിരയെ സ്വന്തമാക്കുന്നതോടെ അഹങ്കാരം കലര്‍ന്ന ഒരഭിമാന ബോധത്തിലേക്ക് ഉയരുന്നു. പാര്‍ട്ടിയുടെ ഒരു ധീരയോദ്ധാവ് എന്ന ബോധം അയാളില്‍ നേരത്തെ തന്നെ ഒരു നെഞ്ചൂക്ക് പ്രകടമാക്കുന്നുണ്ട്.
കൃഷിത്തോട്ടങ്ങളെല്ലാം ദേശസാല്‍കരിക്കപ്പെടുകയും സ്വകാര്യ സ്വത്തവകാശങ്ങളെല്ലാമെടുത്തു കളഞ്ഞ് സ്റ്റേറ്റിന്റെ സമഗ്രാധിപത്യം നടപ്പാക്കപ്പെടുകയും ചെയ്യുമ്പോള്‍ തങ്ങളുടെ ജീവിത പരിസരത്തില്‍ സോഷ്യലിസത്തിന്റെ വസന്തം വിരിയുന്നതിനെ കുറിച്ച് തനാബായേവ് ഒരിക്കല്‍ തന്റെ ഭാര്യയോട് സംസാരിക്കുന്നുണ്ട്.
കുതിരയോട്ട മല്‍സരത്തിനിടയില്‍ ഗുല്‍സാരിയുടെ കടിഞ്ഞാണുമേന്തി വിജയകുതിപ്പ് നടത്തുന്ന തനാബയേവ് ഒരു സുന്ദരിയുടെ അനുരാഗ കടാക്ഷത്തിന് പാത്രമാവുമ്പോള്‍ ഗുല്‍സാരി പ്രദേശിക പാര്‍ട്ടി അധികാരികളിലൊരാളുടെ കണ്ണിലുടക്കുന്നു. അത്രയും മിടുക്കനായ ആ വൃഷണാശ്വത്തെ സ്വന്തമാക്കണമെന്ന് അയാളില്‍ മോഹമുദിക്കുന്നു. സ്വകാര്യ സ്വത്തവകാശങ്ങളടക്കം എല്ലാം പാര്‍ട്ടിയുടെ അല്ലെങ്കില്‍ സ്റ്റേറ്റിന്റെ വരുതിയില്‍ എന്ന സമഗ്രാധിപത്യ ആയുധമാണ് അയാള്‍ ഇതിനായി പ്രയോഗിക്കുന്നത്. പാര്‍ട്ടിയെ അനുസരിക്കാന്‍ പ്രതിജ്ഞാബദ്ധമായ തനാബയേവിന് അങ്ങിനെ പ്രിയപ്പെട്ട കുതിരയെ നഷ്ടപ്പെടുന്നു.
അധികാരിയുടെ വരുതിയില്‍ നില്‍ക്കാതെ പല തവണ കുതിര തനാബയേവിലേക്ക് തന്നെ മടങ്ങിയെത്തുന്നു. ഗുല്‍സാരിക്ക് തന്റെ സാരഥിയോടുള്ള അടങ്ങാത്ത സ്നേഹം മാത്രമല്ല തനാബയേവിന്റെ കുതിരലായത്തിലെ പെണ്‍കുതിരകളോടുളള അഭിനിവശേവും പ്രലോഭനീയതയും ഇതിനുകാരണമായി മാറുന്നു. ഒടുവില്‍ വരിയുടച്ച് കുതിരയെ അധികാരി വരുതിയിലാക്കുന്നു. നേതൃത്വത്തോട് തനാബയേവിന്റെയുള്ളില്‍ അതൃപ്തിയും അമര്‍ഷവും സൃഷ്ടിക്കാനിതിടയാക്കുന്നു.
പിന്നീട് പ്രകൃതിക്ഷോഭവും മറ്റും മൂലം കൃഷി നഷ്ടത്തിലാവുമ്പോള്‍ അത് തന്റെ കുറ്റമായി പാര്‍ട്ടി നേതൃത്വം കാണുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതോടെ തനാബയേവിന്റെ മനസില്‍ രോഷം പതഞ്ഞുയരുകയും ചോദ്യം ചെയ്യാനെത്തിയ പാര്‍ട്ടി സെക്രട്ടറിയെ നന്നായി കൈകാര്യം ചെയ്യുകയും ചെയ്യുന്നു. പാര്‍ട്ടി നേതൃത്വം ദുഷിച്ച ഉദ്യോഗസ്ഥ വൃന്ദത്തെ പോലെയൊ ക്രൂരനായ നാടുവാഴിയെ പോലെയോ പെരുമാറുന്നതില്‍ വേദനിക്കുകയും വെറുപ്പുതോന്നുകയും ചെയ്യുന്ന തനാബയേവ് പ്രാദേശിക നേതൃത്വത്തിന്റെ ആജ്ഞകളെ ധിക്കരിക്കുന്നു.
നേതൃത്വത്തിന്റെ പ്രത്യയശാസ്ത്രപരമായ വരട്ട് ചോദ്യങ്ങള്‍ക്ക് തനാബയേവ് നല്‍കുന്ന ഉത്തരങ്ങള്‍ ചിരിക്കാന്‍ വക നല്‍കുന്നതാണ്. കനത്ത മഴയില്‍നിന്ന് രക്ഷിക്കാനാവാതെ ചെമ്മരിയാട്ടിന്‍ കുട്ടികള്‍ ചത്തൊടുങ്ങുന്നതിനെ കുറിച്ചുള്ള പാര്‍ട്ടി സെക്രട്ടറിയുടെ ചോദ്യം 'നീയൊരു കമ്യൂണിസ്റ്റായിട്ടും ആട്ടിന്‍ കുട്ടികളെ രക്ഷിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണെന്നാണ്?'. താനൊരു കമ്യൂണിസ്റ്റാണെന്ന് ആട്ടിന്‍ കുട്ടികള്‍ക്കറിയില്ല എന്ന തനാബയേവിന്റെ മറുപടി പ്രേക്ഷകരില്‍ പൊട്ടിച്ചിരിയുണ്ടാക്കും. തദേശീയമായ പ്രത്യയശാസ്ത്ര സമീപനങ്ങളിലെ സമാനമായ തമാശകള്‍ അവര്‍ ഓര്‍ത്തുപോകുന്നതുകൊണ്ടാകാം.
തനാബയേവിന്റെ അച്ചടക്ക രാഹിത്യം പാര്‍ട്ടി ഉന്നത നേതൃത്വത്തിന് മുന്നിലെത്തുന്നു. പാര്‍ട്ടിയെ ധിക്കരിച്ചതിനും പാര്‍ട്ടി സെക്രട്ടറിയെ കൈകാര്യം ചെയ്തതിനും നേതൃത്വത്തിന്റെ വിചാരണയ്ക്കും ശിക്ഷാവിധിയ്ക്കുമായി യോഗത്തിന് മുന്നില്‍ ഹാജരായിരിക്കുമ്പോള്‍ തനാബയേവിന്റെ മുഖഭാവം പുറത്താക്കപ്പെടുന്നതിനെക്കാള്‍ വേദനാകരമാണ് സ്വയം പുറത്തുപോകാന്‍ തീരുമാനത്തിലെത്തേണ്ടിവരുന്നതെന്ന് വിളിച്ചു പറയുന്നു. യോഗത്തിനൊടുവില്‍ തന്റെ കണ്ഠത്തിന് നേരെ നീണ്ടേക്കാവുന്ന പുറത്താക്കലെന്ന ശിക്ഷാവിധിയുടെ വാളിനെ പ്രതി ഇനിയൊരു വ്യാകുലതയ്ക്ക് കുടിയേറാനിടമില്ലാത്തവിധം ആ മനസ് വരിഞ്ഞ് മുറുകപ്പെടുന്നു.
പ്രാണനെ പോലെ ഹൃദയത്തോട് ചേര്‍ത്തുസൂക്ഷിക്കുന്ന പാര്‍ട്ടി അംഗത്വകാര്‍ഡ് നേതൃത്വം പറിച്ചെടുക്കുമ്പോള്‍ മുഖപേശികളില്‍ ഇരമ്പിക്കയറിയ ചോരക്കടലിനെ ആവിയാക്കാന്‍ പോന്ന കൂസലില്ലായ്മയുടെ ഒരു നട്ടുച്ച യോഗത്തില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ ആ മുഖത്ത് വെയില്‍ വിരിക്കുന്നു.
അധികാരം മത്തേറ്റിയ നേതൃത്വങ്ങള്‍ ഇപ്പോഴും വിപ്ലവ ജനാധിപത്യത്തിന്റെ മൂവന്തിനേരത്തെ ക്ഷണിക സുഖാലസ്യത്തില്‍ മതിമറന്ന് ഇതു പോലെ എത്ര നട്ടുച്ചകളെയാണ് തള്ളി പുറത്താക്കാന്‍ ശ്രമം തുടരുന്നതെന്ന് ആലോചിക്കാന്‍ വേണ്ടത്ര സമയം നല്‍കുന്നതാണ് സിനിമയുടെ ഫ്രെയിമുകള്‍ക്കി ടയില്‍ വീണുകിടക്കുന്ന വാചാലമായ നിശബ്ദത. തനാബയേവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിന് കണ്ണുരുട്ടലിലൂടെയാണ് യോഗാധ്യക്ഷന്‍ ഐക്യകണ്ഠമുറപ്പുവരുത്തുന്നത്.

.....ഗതികെട്ട കാലത്തിന്റെ ഓര്‍മ്മ ഭാരങ്ങള്‍ നിറഞ്ഞ വണ്ടി തനാബയേവ് വഴിയിലുപേക്ഷിക്കുന്നു. വലിയ ഭാരം വേര്‍പ്പെട്ടതോടെ കുതിരയ്ക്ക് കുറച്ചുകൂടി മുന്നോട്ട് നടക്കാനാവുന്നു. എന്നാല്‍ പിന്നേയും മുടന്തുന്ന കുതിരയെ നടത്തിക്കാന്‍ തനാബയേവ് ഒരു വിഫല ശ്രമത്തിന് മുതിരുന്നു. സാമൂഹിക മാറ്റമെന്ന പ്രലോഭനീയതയില്‍ കുടുങ്ങി കമ്യൂണിസ്റ്റ് വഴികളില്‍ ചെലവിട്ട് തീര്‍ന്ന ജീവിതം സമ്മാനിച്ച അകാല വാര്‍ദ്ധക്യം തന്നെയും കുതിരെയും ഇനിയൊന്നിനും കൊള്ളാത്തവരാക്കിയെന്ന് വൃദ്ധന്‍ കയ്പോടെ സമ്മതിക്കുന്നു. അവശനായി ചരിഞ്ഞുവീണ ഗുല്‍സാരി മരണത്തിന് കീഴ്പ്പെടുന്നു. തന്റെ പ്രിയപ്പെട്ടവന് വിട ചൊല്ലി മുന്നില്‍ നീണ്ടുകിടക്കുന്ന വഴിയിലൂടെ വൃദ്ധന്‍ വേച്ചുനീങ്ങുന്നു.

പാര്‍ട്ടിയുടെ യൌവനത്തിനായി യുവത്വത്തെ വരിയുടച്ചു വരുതിയിലാക്കുന്നതും നേതൃത്വത്തിന്റെ ദുഷ്പ്രഭുത്വത്തെ ചോദ്യം ചെയ്യുന്നവനെ പടിയടച്ചു പുറത്താക്കുന്നതും സമാനമായ പാര്‍ട്ടി ശീലമാണെന്ന പാഠഭേദത്തിലാണ് സിനിമ അവസാനിക്കുന്നത്.
പ്രശസ്ത ചലച്ചിത്രകാരന്‍ അര്‍ദാഗ് അമിര്‍ കുലോവാണ് സിനിമയുടെ സംവിധായകന്‍. കിര്‍ഗിസ്ഥാന്‍ നോവലിസ്റ്റ് ഐദ്മദോവിന്റെ കൃതിയാണ് പ്രമേയത്തിനാധാരം. 

നജിം കൊച്ചുകലുങ്ക്

(13ാമത് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് ശേഷം 2009 ജനുവരിയില്‍ വാരാദ്യ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)

Saturday, August 14, 2010

മാലാഖമാര്‍

ഇരുതോളിലിരുന്ന് നന്മതിന്മകളെഴുതുന്ന
മാലാഖമാര്‍
ഇന്നലെ രാജിവെച്ചു
ചെയ്യാന്‍ ജോലിയൊന്നുമില്ലെന്ന്
നന്മയുടെ മാലാഖ
അമിതജോലിയെടുത്ത് മടുത്തെന്ന്
തിന്മയുടെ മാലാഖയും

നജിം കൊച്ചുകലുങ്ക്

Sunday, August 8, 2010

ഹൃദയം

ഒരാള്‍ അയാളുടെ ഹൃദയം എന്നെ ഏല്‍പിച്ചുപോയി. ഞാനത് പവിത്രമായി സൂക്ഷിച്ചു. അയാള്‍ തിരക്കൊഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ഒരു കുഴപ്പവും കൂടാതെ തിരിച്ചുകൊടുക്കാന്‍. ഇതൊന്നു നോക്കിക്കോളൂ, ഞാനിതാ വരുന്നു എന്ന് ഒരു ബാഗോ കൈയ്യിലുള്ള എന്തെങ്കിലുമോ ഏല്‍പിച്ചുപോകുന്ന ലാഘവത്തോടെയാണ് അയാള്‍ പോയത്. എനിക്കും അയാള്‍ക്കും യാത്ര തുടരേണ്ട വണ്ടി വരാറായി. അയാള്‍ ഇനിയും വന്നിട്ടില്ല. മറ്റൊരാളുടെ ഹൃദയവും കൈയ്യില്‍പിടിച്ച് ഈ കാത്തുനില്‍പ്പുണ്ടല്ലൊ, അത് അസഹനീയമാണ്. മുഷിവോടെ സമയം ഇഴയുമ്പോള്‍ അതൊന്നു തുറന്നുനോക്കാന്‍ എനിക്ക് തോന്നി. മറ്റൊരാളുടെ ഹൃദയം തുറന്നുനോക്കിയാല്‍ എന്താണ് കാണുക? അല്ല അങ്ങിനെ തുറന്നുനോക്കുന്നത് ശരിയാണൊ? ഒന്നുരണ്ട് ചാല്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. വേണ്ട തുറന്നുനോക്കേണ്ട എന്ന തീരുമാനത്തിലെത്തി. പിന്നെയും സമയമിഴഞ്ഞു. അയാള്‍ വന്നില്ല. അപ്പോള്‍ എനിക്ക് പേടിയായി. അയാള്‍ വന്നില്ലെങ്കിലൊ? ഇതെന്തു ചെയ്യും... ഈശ്വരാ. എനിക്ക് അവകാശപ്പെടാത്ത ഒരു ഹൃദയവുമായി, ഞാന്‍..? വണ്ടിയുടെ ചൂളംവിളി... തിരയുണരുന്ന പ്ലാറ്റുഫോം... പെട്ടെന്നെ എവിടെനിന്നോ അയാള്‍ ഓടിക്കിതച്ചെത്തി. ധൃതിയില്‍ എന്നില്‍നിന്ന് അതേറ്റുവാങ്ങി. നന്ദി പറഞ്ഞു തിരക്കില്‍ അയാള്‍ മറഞ്ഞു. യാത്രയുടെ തുടര്‍ച്ചക്കായി തിരക്കില്‍ അലിയുമ്പോള്‍ ഞാന്‍ വെറുതെ ചിന്തിച്ചു, ഹൃദയമില്ലാതെ അയാള്‍ എവിടെ പോയതാവും, അടുത്ത പ്ലാറ്റുഫോമില്‍ ആരാണ് അയാളെ കാത്തുനിന്നിരിക്കുക... ശെ.., അ ഹൃദയം ഒന്നു തുറന്നുനോക്കേണ്ടതായിരുന്നു
എന്ന നഷ്ടബോധം അപ്പോള്‍ തോന്നി...

Saturday, June 19, 2010

കറവപ്പശുവിന്റെ ആത്മഭാഷണങ്ങള്‍

പ്രവാസിജീവിതം /  നജിം കൊച്ചുകലുങ്ക്


പ്രവാസിയെന്ന കറവപ്പശുവിനെ പിഴിയുന്നവരില്‍ എല്ലാവരുമുണ്ട്. ഗള്‍ഫുകാരനെന്ന് അറിഞ്ഞാല്‍
കൈക്കൂലിയുടെ തുക ഉയര്‍ത്തുന്നതും കൊള്ളയടിക്കുന്നതും കസ്റ്റംസുകാരന്‍ മാത്രമല്ല, വില്ലേജ്
ഓഫിസര്‍ വരെ ആ നിര നീണ്ടതാണ്. മക്കളുടെ വിദ്യാഭ്യാസത്തിന് ഫീസിളവ് ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കേറ്റിന് ചെല്ലുമ്പോള്‍, വില്ലേജ് ഓഫീസര്‍ ഒരിക്കലും ആനുകൂല്യം ലഭിക്കാനിടയില്ലാത്ത സംഖ്യ വരുമാന കോളത്തില്‍ എഴുതിവെക്കും. വിദേശത്തെ വിയര്‍പ്പിന്റെ ആളോഹരിയായി പ്രതിവര്‍ഷം നാലായിരം കോടി രൂപയാണ് ഈ കറവപ്പശുക്കള്‍ ഇന്ത്യന്‍ സാമ്പത്തിക വിപണിയിലേക്ക് ചുരത്തുന്നത്. നാടിന്റെ നട്ടെല്ല് ഉറച്ചുനില്‍ക്കുന്നത് പ്രവാസിയുടെ മജ്ജയിലാണെന്ന് ആര്‍ക്കാണറിയാത്തത്?

തൊഴിലില്ലായ്മയുടെ വേനല്‍ചൂടേറ്റ് മനസ്സ് തിണര്‍ത്തുകിടന്ന കാലം. നേരിനും നിനവിനുമിടയിലെ നെടുവീര്‍പ്പിന്റെ ആഴക്കയങ്ങളിലേക്കാണ് ഏജന്റ് വിസ എന്ന കച്ചിത്തുരുമ്പിട്ടുതന്നത്. ഉമ്മയുടെ കെട്ടുതാലി വരെ പണയപ്പെടുത്തി ബാപ്പ വിയര്‍ത്തു. പാസ്പോര്‍ട്ട് നേരത്തേ എടുത്തുവെച്ചിരുന്നതിനാല്‍ അതിന്റെ പൊല്ലാപ്പുണ്ടായില്ല. എങ്കിലും വെരിഫിക്കേഷന് വന്ന പൊലീസുകാരന്റെ കഴുകന്‍ചുണ്ടിന് തീറ്റ കൊടുക്കാന്‍ നൂറുറുപ്പിക തികച്ചെടുക്കാനില്ലാതെ വിയര്‍ത്ത ബാപ്പ അടുത്ത വീട്ടിലേക്കോടിയത് വേദനയായി ബാക്കിയുണ്ട്. എല്ലാറ്റിനും പരിഹാരമാകാന്‍ പോകുകയല്ലേ, അപ്പോള്‍ ഈ വേദനക്കൊക്കെ കടംവീട്ടും എന്ന് മനസ്സില്‍ സ്വപ്നം ചിറകുവിരിച്ചു.

ജനാലക്കപ്പുറം വിമാനത്തിന്റെ ചിറക് മേഘങ്ങളെ കീറിമുറിക്കുമ്പോള്‍ ഒട്ടൊരു ഗൃഹാതുരതയോടെ മനസ്സ് പിന്നിലേക്ക് പാളിനോക്കി. അറിയാതെപൊക്കിളില്‍ കൈവിരലുകള്‍ എത്തുന്നു. ഒരു പൊക്കിള്‍കൊടി ബന്ധം ഇതാ മുറിഞ്ഞുവീഴുന്നു... ഒരു പ്രവാസി അവന്റെയാത്ര തുടങ്ങുകയായി...

വിരഹത്തിന്റെ കണ്ണീര്‍ കണ്ട് എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങിയപ്പോള്‍ ടാക്സിക്കാരനായിരുന്നു ആര്‍ത്തിയുടെ കൈ ആദ്യം നീട്ടിയത്. കടലിനക്കരെ കാണാപ്പൊന്ന് വാരാന്‍ പോകുന്നതല്ലേ. അപ്പോള്‍ ടാക്സിക്കൂലി സാധാരണ പോരല്ലോ. പിന്നെ, തുറിച്ചുനോട്ടക്കാരുടെ ചുട്ടുപഴുത്ത കണ്ണുകള്‍ വട്ടമിട്ട് പറന്നു. മുന്നിലെ കാബിനിലിരിക്കുന്ന ഉദ്യോഗസ്ഥന്റെ അളന്നെടുക്കുന്ന നോട്ടം. നീണ്ട ക്യൂവില്‍നിന്ന് കാല് കഴച്ചാലും അപ്പുറത്തെ കൌണ്ടര്‍ കൂടി തുറന്നുവെച്ച് എളുപ്പമാക്കാന്‍ തയാറാവാത്ത ഉദ്യോഗസ്ഥരുടെ മുഖം കാണുമ്പോള്‍ വല്യുമ്മ പറയാറുള്ള കഥയിലെ നരകം കാക്കുന്ന മാലാഖയുടെ സങ്കല്‍പത്തിലെ മുഖം തെളിഞ്ഞുവരുന്നതായി തോന്നും.

ഒടുവില്‍ ബോര്‍ഡിംഗ് പാസ് കിട്ടി മുന്നോട്ട് നടക്കുമ്പോള്‍ പിന്നില്‍ ഉറ്റവര്‍ ഒരു നേര്‍ത്തകാഴ്ചയായി മറയുന്നു. വിമാനത്തിന്റെ ഇരമ്പത്തിന് കാതോര്‍ത്തിരിക്കുമ്പോള്‍ പേടിച്ചതുതന്നെ കേള്‍ക്കുന്നു. വിമാനം ലേറ്റ്. ഒന്നും രണ്ടുമല്ല, 12 മണിക്കൂറാണ്... ഫ്ലൈറ്റ് വൈകിയാല്‍ വിസ കാന്‍സലാവാം. എയര്‍പോര്‍ട്ടില്‍ കൂട്ടിക്കൊണ്ടുപോകാന്‍ വരുന്നവര്‍ക്കറിയില്ലല്ലോ എയര്‍ ഇന്ത്യയുടെ തമാശകള്‍. പനിയായിരുന്നതിനാല്‍ ക്ലാസില്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്ന് പണ്ട് ക്ലാസ് ടീച്ചറിന് നല്‍കിയപോലൊരു സങ്കടഹര്‍ജി ഗള്‍ഫിലെ സ്പോണ്‍സറുടെ അടുത്ത് വിലപ്പോവില്ലല്ലോ... അങ്ങനെയങ്ങനെ നൂറുകൂട്ടം കടമ്പകളില്‍ തട്ടിത്തടഞ്ഞ് ഒടുവില്‍ സ്വപ്നഭൂമിയില്‍ കാലുകുത്തുന്ന ഓരോ പ്രവാസിയുടെയും തുടക്കം ഇങ്ങനെയൊക്കെ തന്നെയാണ്. തുടര്‍ച്ചയോ, അതിലും വലിയ വ്യത്യാസമൊന്നുമുണ്ടാവില്ല.

ഏജന്റിന്റെ വഞ്ചനയുടെ ചൂടാണ് മരുഭൂമിയിലെത്തിയയുടന്‍മനസ്സിനെ പൊരിച്ചുകളഞ്ഞത്. പറഞ്ഞ ശമ്പളമില്ല. ജോലി ഭാരം കനത്തത്. ഏജന്റ് കൈമലര്‍ത്തി. ദേഷ്യപ്പെട്ടപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു. എംബസിയുടെ നമ്പര്‍ തേടിപ്പിടിച്ച് വിളിച്ചു. മറുതലക്കല്‍ രാഷ്ട്ര ഭാഷ. ഹിന്ദി മാഷിന്റെ ചൂരല്‍പ്പഴങ്ങള്‍ തുട പൊള്ളിച്ചിട്ടും മിനിമം പാസ്മാര്‍ക്ക് പോലും വാങ്ങാന്‍ കഴിയാത്ത ഭാഷയാണ്. എന്തൊക്കെയോ പറഞ്ഞു, എന്തൊക്കെയോ കേട്ടു. ആര്‍ക്കുമാര്‍ക്കുമൊന്നും മനസ്സിലാകാത്തതുകൊണ്ടാവും ഫോണ്‍ മലയാളി ശബ്ദത്തിന് കൈമാറി. അറിയാത്ത ഭാഷയായിരുന്നു നല്ലതെന്ന് തോന്നി. അതിനൊരു സൌമ്യതയുണ്ടായിരുന്നു. കിട്ടിയ വിസയില്‍ ആക്രാന്തം പിടിച്ച് കയറിവരും, അനുഭവിക്ക്, ഇവിടെ വഴിയൊന്നുമില്ല
എന്ന് നല്ല മലയാളത്തില്‍ ആക്രോശം. വിളിക്കേണ്ടിയിരുന്നില്ലെന്ന ് തോന്നി.

സ്വദേശി തൊഴില്‍ ദാതാവ് കുറ്റം തന്റേതല്ലെന്ന് ബോധ്യപ്പെടുത്തി. കൃത്യമായി പറഞ്ഞിരുന്നു, ശമ്പളവും ജോലിയുടെ സ്വഭാവവുമൊക്കെ. എല്ലാം തെറ്റിച്ചത് നിന്റെ നാട്ടുകാരനാണ്, ഏജന്റ്. ഉള്ളതൊക്കെ വിറ്റുപെറുക്കിയതും പലതും പണയപ്പെടുത്തിയതും കടത്തിന്റെ വലിയ വാള്‍ തലക്ക്
മുകളില്‍ തൂങ്ങിനില്‍ക്കുന്നതും തട്ടുമുട്ട് ഭാഷയില്‍ പറഞ്ഞൊപ്പിച്ചപ്പോള്‍ അയാള്‍ ആശ്വസിപ്പിച്ചു. വര്‍ഷങ്ങള്‍ പലത് കടന്നുപോയി.

ആദ്യ യാത്ര നാട്ടിലേക്ക്, പ്രതീക്ഷയുടെ ചിറകുകള്‍ ചരിച്ച് വിമാനമിറങ്ങി. ഉള്‍പ്പുളകത്തോടെ ജന്മനാടിന്റെ വായു ശ്വസിച്ചു. ആ ആശ്വാസം അധികം നീണ്ടില്ല. ആ പഴയ കഴുകന്‍ചുണ്ടുകള്‍ മുന്നില്‍ നിന്നെത്തി വട്ടമിട്ട് പറക്കാന്‍ തുടങ്ങുന്നത് ഞെട്ടലോടെകണ്ടു. കടം തീര്‍ക്കാനും വീടിന്റെ പട്ടിണിയകറ്റാനും ചുരത്തിക്കൊണ്ടിരുന്നതില്‍ മിച്ചം വെച്ചതുകൊണ്ട് വാങ്ങിച്ച അത്യാവശ്യസാധനങ്ങള്‍ നിറഞ്ഞ ബാഗേജുകളിലേക്ക് കുത്തിക്കയറുന്ന ആര്‍ത്തിയുടെ നോട്ടം കണ്ട് ശരിക്കും ഞെട്ടി. ഗ്രീന്‍ ചാനലിലൂടെ പോണോ, കൈയിലുള്ളതെല്ലാം എട്, അല്ലെങ്കില്‍ അങ്ങോട്ട ് മാറിനിന്ന് കെട്ടെല്ലാം ഒന്നൊന്നായി അഴിച്ച് സാധനങ്ങള്‍ വലിച്ച് പുറത്തിടെന്ന് മുന്നില്‍ ട്രോളി തടഞ്ഞ് ഭീഷണി. അത്യാവശ്യ ചെലവിന് വിമാനം കയറും മുമ്പ് റിയാല്‍ മാറ്റി രൂപയാക്കി കൈയില്‍ വെച്ചത് പോരാഞ്ഞിട്ട് പേഴ്സില്‍ ബാക്കിയായ, പഴക്കംകൊണ്ട് പിഞ്ഞിത്തുടങ്ങിയ റിയാല്‍ വരെ പിഴിഞ്ഞെടുത്തു, വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനം കയറുമ്പോഴുണ്ടാവുന്ന അവസ്ഥയില്‍ പുറത്തേക്ക്. പുറത്തേക്കുള്ള വഴിയറിയാതെ വഴിയില്‍ തടഞ്ഞുനില്‍ക്കുമ്പോള്‍ സുരക്ഷാഭടന്റെ തുറിച്ച നോട്ടവും ആക്രോശവും തോളില്‍പിടിച്ചു തള്ളലും.

താക്കോല്‍ കറക്കി ടാക്സിയില്‍ ചാരി ഒരു മൃദുഹാസത്തോടെ ഡ്രൈവര്‍ നോക്കിനില്‍ക്കുമ്പോള്‍ ട്രോളി ഡിക്കിയുടെ അടുത്തേക്ക് വലിച്ചടുപ്പിച്ച് ശാരീരികാവശതകള്‍ മറക്കാന്‍ ശ്രമിച്ച് ഏന്തിവലിഞ്ഞ് ബാപ്പ സാധനങ്ങള്‍ എടുത്തുവെക്കാന്‍ സഹായിക്കുന്നു. എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തുകടക്കുമ്പോള്‍ ഒരാശ്വാസത്തിനായി ശംഖുമുഖം കടപ്പുറത്തേക്ക്, കടലിന്റെ അപാരതയിലേക്ക് വെറുതെ നോക്കി. അതിനക്കരെ സ്വപ്ന ഭൂമിയില്‍നിന്നുള്ള ഓര്‍മകളില്‍ അമര്‍ന്ന് സീറ്റിലേക്ക് ചാരുമ്പോള്‍ വാഹനം ഒരു ഗട്ടറില്‍ വീണ് ആകെ ഒന്നുലയുന്നു. മുമ്പ് എത്രയോ കാലം പൊളിഞ്ഞു തകര്‍ന്നു കിടന്ന റോഡായിരുന്നു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് കണിയാപുരംവരെയുള്ള ഈ റോഡ്. ഒത്തിരി പരാതികളും നിവേദനങ്ങളുമൊക്കെ വേണ്ടിവന്നു ഒന്ന് നന്നാക്കാന്‍. അന്ന് നെടുമ്പാശേãരിയില്‍ വിമാനത്താവളമുണ്ടായിരുന്നില്ല; കരിപ്പൂരിലും. കേരളത്തിലെ മിക്ക പ്രവാസികളും വന്നിറങ്ങി വീടെത്തുകയോ ഗള്‍ഫിലേക്ക് ചേക്കേറുകയോ ചെയ്തിരുന്നത് ഈ പാതയിലൂടെയായിരുന്നു. അതേസമയം, കിഴക്കേക്കോട്ടയില്‍നിന്ന് കോവളത്തേക്ക് സുഖസുന്ദരമായ പാതയുണ്ടായിരുന്നു. കാരണം, അതുവഴി വന്നുപോകുന്നവര്‍ സായിപ്പുമാരായിരുന്നു. ഈ വിവേചനം എല്ലായിടത്തും കണ്ടു. അത് തിരിച്ചറിയാന്‍ കഴിയുന്നത് പ്രവാസിയായപ്പോഴാണല്ലോ എന്ന് പെട്ടെന്നോര്‍ത്തു.

വീട്ടിലെത്തി ഒന്നു മയങ്ങി ഉണരുമ്പോഴേക്കും കാണാന്‍ പലരെത്തി. പഴയ സുഹൃത്തുക്കളില്‍ പലരുമുണ്ട്. പരിചയമില്ലാത്തവരുമുണ്ട്. അവരില്‍ ചിലര്‍ എല്‍.ഐ.സി ഏജന്റുമാരായിരുന്നു. മറ്റു പലതിന്റെയും ഏജന്റുമാരുമുണ്ടായിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടത് ഒന്ന്^എന്നാണ് മടക്കം? വേണ്ടതും ഒന്ന്^ പണം. അവര്‍ കണക്ക് പറഞ്ഞ് പണവും വാങ്ങി പടിയിറങ്ങി. ജീവിതം ആയുഷ്കാലത്തേക്ക് സുരക്ഷിതമായി എന്ന ആശ്വാസത്തോടെ കിടന്നുറങ്ങി. പിന്നീട് വന്നത് പലതരം പിരിവുകാരാണ്. പള്ളിക്കാര്, പാര്‍ട്ടിക്കാര്. അപ്പോഴോര്‍ത്തത് ഇതുപോലെ കൈനീട്ടാന്‍ ഇമ്മിണി വലിയ ആളുകള്‍ വിസയെടുത്ത് അവിടെയുമെത്തുന്നുണ്ടല്ലോ എന്നാണ്. ചോദിച്ചവര്‍ക്കൊക്കെ കൊടുത്ത്, മാസമൊന്ന് തികയുംമുമ്പ് ഓട്ടക്കീശയായി.

രണ്ടാമത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴാണ് കോഴിക്കോടുകാരന്‍ മൊയ്തുക്കയുടെ ദുരന്തകഥ അറിഞ്ഞത്. സമീപത്തുള്ള ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്നു മൊയ്തുക്ക. നാടറിയുന്ന കോണ്‍ഗ്രസുകാരന്‍^ എല്ലാ ആഗസ്റ്റ് 15നും ജനുവരി 26നും അതിരാവിലെ ഉണര്‍ന്ന് ഖദറിട്ട് ടാക്സി പിടിച്ച് എംബസിയിലേക്ക് പോകും. അംബാസഡര്‍ ദേശീയ പതാകയുയര്‍ത്തുമ്പോള്‍ വാനിലുയര്‍ന്ന് പറക്കുന്ന പതാകയിലേക്ക് നോക്കി സല്യൂട്ടടിക്കും. ആ മൊയ്തുക്ക അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ദേശദ്രോഹിയായി മുദ്രകുത്തപ്പെട്ട് ജയിലിലായ വിവരമറിഞ്ഞ് ഞെട്ടിപ്പോയി. എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. പിന്നെയാണ് കാര്യങ്ങള്‍ വിശദമാവുന്നത്. ഇന്ത്യന്‍ മാതാവിന് പാക് പൌരനിലുണ്ടായ ഒരു മകന്‍ മൊയ്തുക്കയുടെ മരുമകനായി പോയതായിരുന്നു ദേശീയ സുരക്ഷാ ഏജന്‍സികളുടേതടക്കം കനത്ത ചോദ്യം ചെയ്യലിനും ജയില്‍വാസത്തിനും പാസ്പോര്‍ട്ട് പിടിച്ചുവെക്കലിനും ദേശദ്രോഹ പട്ടം ചാര്‍ത്തലിലേക്കും നയിച്ചത്. ജയിലിലായിരിക്കുമ്പോള്‍ തന്നെ വിസയുടെ കാലാവധി കഴിഞ്ഞു. ചാര്‍ത്തിക്കിട്ടിയ ദേശദ്രോഹ പട്ടുംവളയുമായി ജന്മനാട്ടില്‍ തന്നെ അടങ്ങിയൊതുങ്ങി കഴിയുകയാണ് മൊയ്തുക്ക.

അടുത്ത യാത്രയിലാണ് എയര്‍പോര്‍ട്ടില്‍ കസ്റ്റംസുകാര്‍ മണിക്കൂറുകളോളം പിടിച്ചുവെച്ച് ഞെക്കിപ്പിഴിഞ്ഞത്. ഭാര്യക്കും ഉമ്മക്കും വേണ്ടി വാങ്ങിയ നാലഞ്ചു പവന്റെ സ്വര്‍ണാഭരണങ്ങളായിരുന്നു കാരണം. കനത്ത ഭീഷണി. ഒടുവില്‍ കൈയിലുള്ള കറന്‍സികളെല്ലാം അവര്‍ കവര്‍ന്നെടുത്തു. സ്വര്‍ണം നഷ്ടപ്പെടാതെ കിട്ടിയ ആശ്വാസത്തോടെയാണ് അന്ന് വീട്ടിലെത്തിയത്. നമ്മുടെ എയര്‍പോര്‍ട്ടുകളില്‍ ഓരോ ദുരനുഭവങ്ങള്‍ നേരിടുമ്പോഴാ
ണ് ഗള്‍ഫിലെ എയര്‍പോര്‍ട്ടുകളുടെ മഹത്ത്വമറിയുക. സ്വന്തംനാട്ടില്‍ കിട്ടുന്നതിനേക്കാള്‍ എത്രയോ മാന്യമായ സ്വീകരണമാണ് അന്യനാട്ടില്‍ പണിയിരന്ന്ചെന്നിട്ടുപോലും കിട്ടുന്നത്...

വര്‍ഷം പലതു കഴിയുന്നതിനിടയില്‍ ഒരിക്കല്‍ ആ അത്യാഹിതവും സംഭവിച്ചു. ഇതിനിടയില്‍ വളര്‍ന്നുപന്തലിച്ച സ്പോണ്‍സറുടെ സ്ഥാപനങ്ങളിലെ പ്രധാന കണക്കെഴുത്തുകാരനായ മലയാളി ലക്ഷക്കണക്കിന് റിയാല്‍ കണക്കില്‍ തിരിമറി കാട്ടി തട്ടിയെടുത്തു മുങ്ങി. സ്പോണ്‍സര്‍ തളര്‍ന്നുപോയി. അയാളുടെ സ്ഥാപനങ്ങള്‍ ഒന്നൊന്നായി പൊട്ടി. നിവൃത്തിയില്ലാതെ അയാള്‍ ഷട്ടറിട്ടു. തൊഴിലാളികളോട് പുറത്തുപോയി ജോലി തേടാന്‍ ആ നല്ലവനായ തൊഴിലുടമ നിര്‍ദേശിച്ചു. അങ്ങനെ കിട്ടിയ തൊഴിലില്‍ ജീവിതത്തിന്റെ ശിഷ്ടഭാഗം കഴിച്ചുകൂട്ടുന്നു.

ഇത്രയും കാലത്തിനിടയില്‍ പലതും കണ്ടു, പലതുമറിഞ്ഞു. പ്രവാസിയെന്ന കറവപ്പശുവിനെ പിഴിയുന്നവരെയാണ് ഏറെയും കണ്ടത്. അവരില്‍ എല്ലാവരുമുണ്ട്. ഗള്‍ഫുകാരനെന്ന് അറിഞ്ഞാല്‍ കൈക്കൂലിയുടെ തുക ഉയര്‍ത്തുന്നതും കൊള്ളയടിക്കുന്നതും കസ്റ്റംസുകാരന്‍ മാത്രമല്ല, വില്ലേജ് ഓഫിസര്‍ വരെ ആ നിര നീണ്ടതാണ്.


മാധ്യമം ആഴ്ചപതിപ്പ്
പ്രവാസി പതിപ്പ് (2010 ജൂണ്‍ 14)

Monday, June 14, 2010

പ്രവാസി പത്രപ്രവര്‍ത്തകന്റെ കൃതി കമല്‍ സിനിമയാക്കുന്നു

റിയാദ്: സൌദിയിലെ പ്രമുഖ മലയാളി പത്രപ്രവര്‍ത്തകന്‍ കെ.യു. ഇഖ്ബാലിന്റെ രചന പ്രശസ്ത സംവിധായകന്‍ കമല്‍ സിനിമയാക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഭാഷാപോഷിണി വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ച 'ഗദ്ദാമ' എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് സിനിമ രൂപപ്പെടുന്നത്. തിരക്കഥ രചനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. സൌദി അറേബ്യയിലെ അല്‍ ഖസീം പ്രവിശ്യയില്‍ വീട്ടുജോലിക്കെത്തിയ മലയാളി യുവതിയുടെ ജീവിതത്തിന്റെ അനുഭവ സാക്ഷ്യമാണ് ലേഖനം. സാധാരണ വീട്ടുജോലിക്കാരികളുടേതില്‍നിന്ന് വ്യത്യസ്തമായി ജോലി ചെയ്യുന്ന സ്ഥലത്തോ പരിസരങ്ങളിലൊ ഒരു തരത്തിലുള്ള പീഡനത്തിനും ഇരയാകാത്ത 'സുബൈദ' എന്ന വീട്ടുജോലിക്കാരി ബന്ധുക്കളുടെ നിരാസത്തെ തുടര്‍ന്ന് അനുഭവിക്കുന്ന കടുത്ത മാനസിക പീഡനമാണ് ലേഖനത്തിലെ വിഷയം.

Tuesday, May 25, 2010

സൈഡ് സ്റ്റോറി

എയര്‍ കണ്ടീഷണറുകള്‍ ഒരുമിച്ച് നിലക്കുകയും മുറിക്കുള്ളില്‍ അസഹ്യമായ ചൂട് നിറയുകയും ചെയ്തതായി ലേഖ ദു:സ്വപ്നം കണ്ടത് പാതി മയക്കത്തിലാണ്. ഞെട്ടിയുണര്‍ന്നപ്പോള്‍ നന്നായി വിയര്‍ത്ത് കുളിച്ചിരുന്നു.


ഒന്ന് മയങ്ങിപ്പോയ അല്പനിമിഷങ്ങള്‍ക്കുള്ളില്‍ അന്തരീക്ഷത്തിന് ഇത്ര പെട്ടെന്ന് മാറ്റം വരാന്‍ എന്താണുണ്ടാ യതെന്ന അമ്പരപ്പോടെ തുവാലയെടുത്ത് മുഖത്തെയും കഴുത്തിലേയും വിയര്‍പ്പൊപ്പി.

ന്യൂസ് മുറിയിലെ മറ്റ് മാളങ്ങളിലൊക്കെ സഹജീവികള്‍ സ്വസ്ഥമായി തങ്ങളുടെ ജോലികളില്‍ മുഴുകിയിരി ക്കുന്നു. മുറിയിലെ അന്തരീക്ഷത്തിനല്ല, തന്നെ ചൂഴ്ന്നു നില്ക്കുന്ന വായുവിന് മാത്രമാണ് മാറ്റമുണ്ടായതെന്ന ഒരു സ്വയം തീര്‍പ്പില്‍ അവള്‍ എത്തിച്ചേര്‍ന്നു.

ഒരു പകലിനെ കവര്‍ന്നെടുത്ത തീവണ്ടിയാത്രയുടെ ക്ഷീണം മനസിലും ശരീരത്തിലും ഇനിയും ബാക്കിയുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഹോസ്റ്റലിലെത്താനും കുളിച്ച് വസ്ത്രം മാറി പത്രമാപ്പീസിലേക്ക് പോരാനും വളരെക്കുറച്ചു സമയമേ എടുത്തുള്ളൂ. എന്നിട്ടും ഓഫീസിലെത്തുമ്പോള്‍ ഇരുട്ട് വീണ് കഴിഞ്ഞിരുന്നു. നൈറ്റ് ഷിഫ്റ്റ് ആരംഭിച്ച് ഒന്നര മണിക്കൂര്‍ വൈകി.

വണ്ടി പതിവിലുമേറെ വൈകിയതാണ് പ്രശ്നമായത്. കൂടാതെ ഒരു ചായ കുടിച്ച് പിരിയാമെന്ന ഇക്ബാലിന്റെ നിര്‍ബന്ധവും.

യാദൃച്ഛികമായ പരിചയം. ട്രെയിനിലെ മണിക്കുറുകള്‍ ഇഴഞ്ഞു നീങ്ങുന്ന അറുമുഷിപ്പന്‍ യാത്രയെ ഇന്ന് ഒരു ദിവസത്തേക്കെങ്കിലും മറക്കാന്‍ സഹായിച്ച ആള്‍. വെറും കുറച്ചു മണിക്കൂറുകള്‍ കൊണ്ട് ഒരു നീണ്ടകാലത്തെ സൌഹൃദം അനുഭവിപ്പിച്ച സഹയാത്രികന്‍. സമയം വൈകിയെന്ന ബോധമുണ്ടായിട്ടും എന്തുകൊണ്ടോ ആ ക്ഷണം നിരസിക്കാനായില്ല.

ന്യുസ് റൂമിലെ ഇരിപ്പിടത്തിലെത്തുമ്പോള്‍ വിയര്‍പ്പ് നനവില്‍ ശരീരമാസകലം പുകഞ്ഞു. ഹാളിനുള്ളിലെ ശീതീകരിച്ച അന്തരീക്ഷത്തില്‍ കുറച്ചു നേരമിരുന്നപ്പോള്‍ അല്പം ആശ്വാസം തോന്നി. അപ്പോള്‍ ഇന്റര്‍കോമിലൂടെ ന്യുസ് എഡിറ്റര്‍ ശങ്കര്‍ വിശ്വനാഥ് ശബ്ദിച്ചു.

'ലേഖ പതിവിലേറെ വൈകിയല്ലൊ, വണ്ടി ഇന്ന് എത്ര മണിക്കൂര്‍ ലേറ്റായി?'

'വെറും മൂന്ന് മണിക്കൂര്‍ സര്‍' ലേഖ ചിരിച്ചു. ആ ചിരിയുടെ അര്‍ത്ഥമറിഞ്ഞ് അദ്ദേഹവും അതില്‍ പങ്കു ചേര്‍ന്നു.

'അത്രയെങ്കിലും വൈകിയില്ലെങ്കില്‍ പിന്നെ എന്തു റെയില്‍വേ അല്ലെ!, ങ്ഹാ, അതുപോട്ടെ, കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ വീട്ടിലും നാട്ടിലും പുതിയ വിശേഷങ്ങളൊന്നുമുണ്ടായിട്ടില്ലല്ലൊ? ശ്രീകുമാര്‍ എന്തു പറയുന്നു?'

'ശ്രീയേട്ടന് അടുത്തുതന്നെ ഈ നഗരത്തിലെ ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റം തരപ്പെടുമെന്ന് കേള്‍ക്കുന്നു.'

'നന്നായി, രണ്ടാഴ്ച കൂടുമ്പോഴുള്ള ഈ നീണ്ട യാത്രയുടെ അലച്ചിലും ബുദ്ധിമുട്ടും ഒഴിവാകുമല്ലൊ.' ഒന്ന് നിര്‍ത്തി അദ്ദേഹം തുടര്‍ന്നത് സബോര്‍ഡിനേറ്റ്സിനെ ചുമതലകള്‍ ഏല്പിക്കുന്ന മേലധികാരിയുടെ ഭാവമാറ്റത്തോടെയാണ്. അന്നത്തെ പ്രധാന വാര്‍ത്തകള്‍ എന്തായിരിക്കുമെന്നുള്ള സൂചനകള്‍ അദ്ദേഹം നല്കി.

ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷം വീണ്ടും പുകഞ്ഞ് തുടങ്ങിയിരിക്കുന്നു. ആദ്യത്തെ കൊലപാതകം അരങ്ങേറി മണിക്കുറുകള്‍ക്കകം മറ്റൊന്നുകൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ട് സംഘര്‍ഷം മൂര്‍ച്ഛിക്കുകയാണ്.

നഗരത്തിന് തൊട്ടടുത്തുള്ള പാര്‍ട്ടി ഗ്രാമത്തിലാണ് പുതിയ സംഘര്‍ഷത്തിന്റെ ഉത്ഭവം. അതിന്റെ കരിമേഘ ങ്ങള്‍ നഗരത്തിനുമേലും ഒഴുകിയെത്തി ഭീതിയുടെ നിഴല്‍ വീഴ്ത്താന്‍ തുടങ്ങിയിരിക്കുന്നു.

കൊലപാതകങ്ങള്‍ നടന്ന ഗ്രാമത്തിലേക്ക് പോകാനാകാതെ മാധ്യമപ്രവര്‍ത്തകരുടെ സംഘം വഴിയില്‍ തടയപ്പെട്ടതിനാല്‍ ഡീറ്റെയില്‍സ് എത്താന്‍ വൈകുമെന്നാണ് ന്യൂസ് എഡിറ്റര്‍ പറഞ്ഞത്.

സിറ്റി ബ്യൂറോ കണക്കെടുപ്പിന്റെ ജാഗ്രതയിലാണ്. അവിടെ നിന്ന് തന്റെ മുന്നിലെ കംപ്യൂട്ടര്‍ സ്ക്രീനിലേക്ക് വിശദാംശങ്ങളെത്താന്‍ പിന്നെയും വൈകും.

ന്യൂസ് റൂമിലെ മറ്റ് സഹജീവികളോടൊക്കെ കുശലം ചോദിച്ചും പറഞ്ഞും മടങ്ങി വന്നപ്പോഴും കണക്കെടു പ്പിന്റെ കലാശക്കൊട്ടായിട്ടില്ല. അപ്പാള്‍ കണ്ണുകള്‍ താനെ അടഞ്ഞു. കംപ്യൂട്ടര്‍ ഡസ്കിലേക്ക് തല ചേര്‍ത്ത് അറിയാതെ ഒന്ന് മയങ്ങിപ്പോയത് അങ്ങനെയാണ്.

വാഷ്ബെയ്സിനില്‍ ചെന്ന് മുഖത്തെ ഉറക്കച്ചടവും ക്ഷീണഭാവവും കഴുകിക്കളയുവാന്‍ വൃഥാ ഒരു ശ്രമം നടത്തി. റസ്റ്റോറന്റില്‍ ചായക്ക് ഓര്‍ഡര്‍ നല്കി കാത്തിരിക്കുമ്പോള്‍ ഇക്ബാല്‍ അത്ഭുതം കൂറിയത് ഓര്‍മ്മ വന്നു.

'ഒന്നുറങ്ങി ഈ ക്ഷീണമൊട്ടും തീര്‍ക്കാതെ രാത്രി വീണ്ടും ഉറക്കമിളക്കാനൊ?'

'പത്രപ്രവര്‍ത്തകരുടെ ജീവിതം ഇങ്ങനെയാണ് ഇക്ബാല്‍. ഓഫ് ഡേയ്സ് കുടുംബത്തോടൊപ്പം ചെലവഴി ക്കാനെടുത്തതിന്റെ പിഴയൊടുക്കാതെ പറ്റില്ലല്ലൊ! പ്രായമെത്താതെ നരയെത്തുന്നത് പത്രപ്രവര്‍ത്തകരുടെ വര്‍ഗത്തിന് മാത്രമാണെന്ന് ഇക്ബാല്‍ ശ്രദ്ധിച്ചിട്ടുണ്ടൊ?'

'അത് ഈ ടെന്‍ഷനും ഉറക്കമില്ലായ്മയും കൊണ്ട് മാത്രമല്ല.' ഇക്ബാല്‍ ചിരിച്ചു.

'ചിന്തയുടെ വെളിച്ചമാണ് മുടിയില്‍ തെളിയുന്നത്'

ഒരേ സ്റ്റേഷനില്‍ നിന്ന് ഒരേ ദൂരത്തേക്കുള്ള സഹയാത്രികനായിരുന്നു ഇക്ബാല്‍. പുലര്‍ച്ചെ ഓടിത്തുടങ്ങിയ വണ്ടിയില്‍ അധികം ആളുകളില്ലാത്ത റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ തന്റെ കൂപ്പയിലെ ഒരേയൊരു സഹയാത്രികനായിരുന്ന അയാളെ വളരെ വേഗമാണ് ഒരു ചിരപരിചിത സുഹൃത്തിനെ എന്ന പോലെ അനുഭവപ്പെടാന്‍ തുടങ്ങിയത്.

ഗള്‍ഫില്‍ നിന്ന് നാലഞ്ച് ദിവസം മുമ്പ് മാത്രം നാട്ടിലെത്തിയ അയാള്‍ ഗള്‍ഫില്‍ വെച്ചുണ്ടായിരുന്ന പഴ യൊരു സുഹൃത്തിന്റെ വീട്ടിലേക്കായിരുന്നു യാത്ര. മണലാരുണ്യത്തില്‍ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകനും മാത്രമായിരുന്നില്ല മോഹനേട്ടന്‍ എന്ന് പറയുമ്പോള്‍ അയാളുടെ മുഖം കൃതജ്ഞതാപൂര്‍വ്വം തിളങ്ങി. പ്രവാസ ജീവിതത്തിനിടയില്‍ ഒരു വേള നിലതെറ്റിയപ്പോള്‍ പിടിവള്ളിയിട്ടുതന്ന് രക്ഷപ്പെടുത്തിയത് അദ്ദേഹമാണെന്ന് അയാള്‍ നന്ദിയോടെ സ്മരിച്ചു. രണ്ടു വര്‍ഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ആ സുഹൃത്തിപ്പോള്‍ എന്തുചെയ്യുന്നു എന്ന ചോദ്യത്തിന് അയാളില്‍ നിന്ന് മറുചോദ്യമാണുണ്ടായത്.

'അപ്പോള്‍ മോഹനേട്ടനെ ലേഖക്കറിയില്ലെ?'

അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് അമ്പരക്കുമ്പോള്‍ വിശദീകരണം കൂടെ വന്നു. ഒരു പ്രധാന രാഷ്ട്രീയ കക്ഷിയുടെ പ്രാദേശിക നേതാവും പഞ്ചായത്തു മെമ്പറുമൊക്കെയാണ് അദ്ദേഹമിപ്പോള്‍.

ഡസ്കിലേക്ക് വരുന്ന പ്രാദേശിക വാര്‍ത്തകളില്‍ ആ പേരും ഒരു പക്ഷെ കണ്ടിട്ടുണ്ടാകാമെന്ന തന്റെ മറുപടി യില്‍ തൃപ്തനാവാതെ അയാള്‍ അദ്ദേഹത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളങ്ങള്‍ നിരത്താന്‍ തുടങ്ങി. വാര്‍ത്തകള്‍ മന:പാഠമാക്കേണ്ടതില്ലാത്ത, വെട്ടിയൊരുക്കാന്‍ മാത്രം ചുമതലയേല്പിക്കപ്പെടുന്ന തന്റെ പ്രൊഫഷന്റെ പരിമിതിയെക്കുറിച്ച് ബോധ്യപ്പെടുത്തിയപ്പോള്‍ അയാള്‍ പിന്‍വാങ്ങി.

'എങ്കില്‍ ഇനി ശ്രദ്ധിച്ചോളൂ, കാണും' എന്ന ഓര്‍മ്മപ്പെടുത്തലോടെ.

ഓര്‍മയില്‍ നിന്നുണര്‍ത്തിയത് ഇന്റര്‍കോമിന്റെ സംഗീതം. സിറ്റി ബ്യൂറോ ലൈനിലാണെന്ന് അറിയിക്കുക യായിരുന്നു ന്യൂസ് എഡിറ്റര്‍. ബ്യൂറോയ്ക്ക് സമാഹരിക്കുവാന്‍ കഴിഞ്ഞവയത്രയും ഡെസ്കിലേക്ക് പ്രവഹിച്ച് തുടങ്ങിയിരിക്കുന്നു.

ഇന്റര്‍കോമില്‍ ശബ്ദം നിലച്ചതും മുന്നിലെ സ്ക്രീനില്‍ അക്ഷരപ്രവാഹം ആരംഭിച്ചു. നോക്കിയിരിക്കുമ്പോള്‍ സ്ക്രീനില്‍ അക്ഷരങ്ങള്‍ ചോരനിറമാര്‍ന്ന് തളം കെട്ടുകയാണെന്ന് തോന്നി. സംഭവങ്ങളുടെ തനിയാവര്‍ത്ത നങ്ങളില്‍ മരവിച്ചുപോയ സബ് എഡിറ്റേഴ്സിന്റെ മനസ് നിസംഗതയുടെ ഇറച്ചിപ്പലകയില്‍ വാര്‍ത്തശകലങ്ങളിട്ട് വെട്ടിയൊരുക്കാന്‍ തുടങ്ങി.

പ്രധാന വാര്‍ത്തയുടെ വിശദാംശങ്ങളില്‍ ആദ്യം കൊല്ലപ്പെട്ടത് ഒരു മോഹനനാണെന്ന് വായിച്ചപ്പോള്‍ പെട്ടെന്ന് മനസില്‍ നിന്ന് മരവിപ്പിന്റെ അടരുകള്‍ മാഞ്ഞു പോയി.

ഉള്ളൊന്ന് പിടഞ്ഞു. ഇക്ബാലിന്റെ മോഹനേട്ടനായിരിക്കുമൊ ഇത്?

ഏതാനും മണിക്കൂര്‍ മുമ്പ് അയാള്‍ യാത്ര ചോദിച്ച് പിരിഞ്ഞതും അക്രമത്തിന് തുടക്കം കുറിച്ച ആ ഗ്രാമ ത്തിലേക്ക് പോകാനായിരുന്നല്ലൊ എന്നോര്‍ത്തപ്പോള്‍ ആശങ്കയും ഒപ്പം കുറ്റബോധവും തോന്നി. പുറത്ത് ബഹള ങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ അയാള്‍ എന്തുചെയ്യുകയായിരിക്കും എന്നിതുവരെ താനാലോചിച്ചിരുന്നില്ലല്ലോ!

മോഹനനെ പരിചയപ്പെടുത്താന്‍ ഇക്ബാല്‍ നിരത്തിയ അടയാളങ്ങളെല്ലാം ശരിവെക്കുന്നതായിരുന്നു വാര്‍ത്ത.

അപ്പോള്‍ ഇക്ബാല്‍ എവിടെയായിരിക്കും? ബഹളങ്ങള്‍ക്കിടയില്‍ പെട്ടുപോയിരിക്കുമൊ?

കീബോര്‍ഡിലെ കട്ടകള്‍ക്ക് മേല്‍ വിരലുകള്‍ പതിവില്ലാത്തവിധം ദുര്‍ബലമായപ്പോള്‍ ഇക്ബാലെന്നൊരു സഹയാത്രികന്‍ ഇന്ന് തനിക്കുണ്ടാവാതെ പോയിരുന്നെങ്കില്‍ എന്നാശിച്ചുപോയി.

ഇന്റര്‍കോമില്‍ നിന്ന് റിസപ്ഷണിസ്റ്റ് സാമുവല്‍ മാത്യുവിന്റെ ശബ്ദം കേട്ടു. ഒരു വിസിറ്റര്‍ ഉണ്ടെന്നറിയിച്ച് ശബ്ദം നിലച്ചു.

അമ്പരപ്പാണുണ്ടായത്. ഈ പാതിരാത്രിയില്‍ വിസിറ്ററോ, ആരായിരിക്കും? ശരിക്കും ഭയം തോന്നി. പുറത്ത് നഗരം കത്തുമ്പോള്‍ രാത്രിയില്‍ വാതിലില്‍ മുട്ടുന്നയാള്‍ അഭയാര്‍ത്ഥിയോ, അക്രമിയോ?

രാത്രിയില്‍ വിസിറ്റേഴ്സിനെ ഡസ്കിലേക്ക് കടത്തിവിടാറില്ല. താഴെ വിസിറ്റിംഗ് റൂമിലേക്ക് ഇറങ്ങിച്ചെല്ലുകയേ നിവൃത്തിയുള്ളു. ന്യൂസ് റൂം വിട്ട് താഴേക്കുള്ള ഗോവണിയിറങ്ങുമ്പോള്‍ ആരായിരിക്കുമെന്ന ഉത്കണ്ഠ മനസിനെ വല്ലാതെ ഭയപ്പെടുത്തി. ഒരു പക്ഷേ ഇക്ബാല്‍?

വിസിറ്റേഴ്സ് റൂമില്‍ അയാള്‍ തന്നെയായിരുന്നു! ഭയം കൊണ്ടാകണം ഇക്ബാല്‍ വല്ലാതെ ചൂളിപ്പോയിരി ക്കുന്നു. തന്നെ കണ്ടപ്പോള്‍ കസേരയില്‍ നിന്നെഴുന്നേറ്റൂ. കയ്യില്‍ ആ ബാഗുണ്ട്. പകല്‍ കണ്ട ഇക്ബാലാണതെന്ന് വിശ്വസിക്കുക പ്രയാസമായിരുന്നു.

'എന്താ ഇക്ബാല്‍?'

വാക്കുകള്‍ കിട്ടാന്‍ അയാള്‍ കുഴങ്ങുന്നത് പോലെ തോന്നി. അടുത്ത് ചെന്ന് അയാളോട് ഇരിക്കാന്‍ പറഞ്ഞ് ഒരു കസേര വലിച്ച് അടുത്തിട്ടിരുന്നു. ഇരുന്നിട്ടും ഇരിപ്പുറക്കാത്തവിധം അയാള്‍ അസ്വസ്ഥനായിരുന്നു. തൊണ്ടയില്‍ നിന്ന് ഒരുവിധം പുറത്തുവന്ന ശബ്ദത്തിന് വല്ലാത്തൊരു നനവുണ്ടായിരുന്നു.

'ഈ രാത്രിയില്‍ ബുദ്ധിമുട്ടിക്കുകയാണെന്നറിയാം. അതും ഒറ്റദിവസത്തെ പരിചയത്തിന്റെ പേരില്‍. എന്തു ചെയ്യാം ലേഖ, എനക്കീ നഗരത്തില്‍ മറ്റാരും പരിചയക്കാരില്ല. സംഭവമറിഞ്ഞിരിക്കുമല്ലോ. മോഹനേട്ടന്റെ നാട്ടിലേക്ക് എനിക്ക് പോകാനായില്ല. അവിടെയാണ് കൂടുതല്‍ കുഴപ്പമെന്നറിഞ്ഞത്. നമ്മള്‍ തമ്മില്‍ പിരിഞ്ഞതിന് ശേഷം ഞാന്‍ ബസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ തന്നെ വാഹന ഗതാഗതം നിലച്ചിരുന്നു. അപ്പോള്‍ മുതല്‍ ഈ നഗരത്തില്‍ ഞാന്‍ മുറിയന്വേഷിക്കാത്ത ഒരു ലോഡ്ജുമില്ല. എങ്ങും മുറി കിട്ടിയില്ല. പിന്നെ നഗരത്തിലും കുഴപ്പമായി. ഒടുവില്‍ മനസില്‍ തെളിഞ്ഞ വഴി ലേഖയുടെ പത്രമാപ്പീസ് മാത്രമായിരുന്നു. ഈ രാത്രി ഒന്ന് കഴിഞ്ഞു കൂടിയിരുന്നെങ്കില്‍, ഭയം കൂടാതെ ഒന്ന് ഇരിക്കാന്‍..........'

ലേഖ അസ്വസ്ഥയായി, പത്രമാപ്പീസിലെ നിയമം രാത്രിയില്‍ ആരായാലും ഓഫീസിലേയോ പ്രസിലേയോ ജീവനക്കാരല്ലാത്ത ഒരാളെ കോമ്പൌണ്ടിനുള്ളില്‍ തങ്ങാന്‍ അനുവദിക്കാത്തതാണ്. പക്ഷേ ഇക്ബാലിനെ കയ്യൊഴിയുന്നതെങ്ങനെ? ഒരു പോംവഴി തേടിയാണ് ന്യുസ് എഡിറ്ററുടെ ക്യാബിനിലേക്ക് കയറിച്ചെന്നത്. ശങ്കര്‍ വിശ്വനാഥ് പാതിനര കയറിയ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട് പറഞ്ഞു. 'പക്ഷേ ലേഖ, ആര്‍. എമ്മിന്റെ അനുവാദമില്ലാതെ എനിക്കൊന്നിനുമാവില്ല. ഏതായാലും ഞാനദ്ദേഹത്തോട് ഒന്ന് ചോദിക്കട്ടെ.'

വീട്ടില്‍ ഒരുപക്ഷെ ഉറക്കത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞ റസിഡന്റ് മാനേജര്‍ സുലൈമാന്‍ ഖാലിദിന്റെ ബഡ്റൂമില്‍ ഫോണ്‍ മുഴങ്ങാന്‍ തുടങ്ങിയപ്പോള്‍ താഴേക്ക് നടന്നു. ഇക്ബാലിനേയും കൂട്ടി പിന്നെ കാന്റീനിലേക്ക് നടന്നു. കാന്റീനിലേക്കാണെന്ന് മനസിലായപ്പോള്‍ അയാളാദ്യം മടിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ അനുസരണയുള്ള കുട്ടിയെപ്പോലെ പതിഞ്ഞ കാലടി ശബ്ദത്തോടെ പിന്‍തുടര്‍ന്നു.

ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് അയാളെ അവിടെയിരുത്തി വീണ്ടും ന്യൂസ് എഡിറ്ററുടെ അടുത്തെത്തി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് പ്രസന്നത കണ്ടു.

'ആര്‍. എം. അനുവാദം തന്നിട്ടുണ്ട്. ലേഖ അയാളെ മുകളിലെ ഡോര്‍മിറ്ററിയിലേക്ക് കൊണ്ടുപൊയ്ക്കോളൂ.' വല്ലാത്തൊരാശ്വാസമാണ് തോന്നിയത്. താഴേക്കിറങ്ങുമ്പോള്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

'അയാളുടെ കയ്യില്‍ ഒരു ബാഗുണ്ടന്നല്ലെ പറഞ്ഞത്. അതിങ്ങ് വാങ്ങിച്ചോളൂ.'

സ്റ്റെയര്‍കേസ് കയറുമ്പോള്‍ പതിയെ പറഞ്ഞു.

'ഇക്ബാല്‍ ആ ബാഗിങ്ങ് തരൂ. ഓഫീസില്‍ സൂക്ഷിച്ചോളാം.'

മുകള്‍ നിലയിലെ ഗസ്റ്റ് റൂമുകളിലൊന്ന് തുറന്നിട്ട് കാത്തുനില്ക്കുകയായിരുന്നു ഓഫീസ് ബോയി.

ഗുഡ്നൈറ്റ് പറഞ്ഞ് തിരികെ നടക്കുമ്പോള്‍ ഇക്ബാലിന്റെ തണുത്ത ശബ്ദം പിടിച്ചു നിറുത്തി. 'ലേഖാ സംഭവങ്ങളുടെ പൂര്‍ണ്ണ വിവരമെത്തിയൊ? ആരൊക്കെയാണ് കൊല്ലപ്പെട്ടത്? എന്താണ് സംഭവിച്ചത്?'

ഒരു നിമിഷം തരിച്ചു നിന്നുപോയി. എന്തു മറുപടി പറയും? ഏതായാലും അയാള്‍ കൂടുതലൊന്നുമറിഞ്ഞി ട്ടില്ല. എങ്കില്‍ ഇനിയൊന്നുമറിയരുതെന്ന് തോന്നി. 'ഇല്ല ഇക്ബാല്‍, റിപ്പോര്‍ട്ടുകളെത്തിത്തുടങ്ങിയിട്ടെയുള്ളൂ. ഏറെ വൈകും. ഇക്ബാല്‍ കിടന്നോളു, രാവിലെ അറിയാം.'

ന്യൂസ് റൂമിലേക്ക് നടക്കുമ്പോള്‍ മനസ് കൂടുതല്‍ അസ്വസ്ഥമായി. പ്രിയ സുഹൃത്തിന്റെ ദാരുണമരണം അ യാളിനിയുമറിഞ്ഞിട്ടില്ല. ഇപ്പോള്‍ കലാപത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെട്ട് സുരക്ഷിത സ്ഥാനത്തെ ത്തിയതിന്റെ ഒരു ചെറിയ സമാധാനം ആ മനസിലുണ്ട്. അത് തല്ലിക്കെടുത്തേണ്ടെന്ന് കരുതി. ഈ കാളരാത്രി യുടെ അവസാനയാമങ്ങളെങ്കിലും അയാള്‍ സ്വസ ്ഥമായി ഉറങ്ങിക്കോട്ടെ. തീര്‍ച്ചയായും മോഹനന്റെ മരണം അയാള്‍ക്ക് സഹിക്കാനാവില്ല.

ഡസ്കിലെത്തുമ്പോള്‍ കാര്യമറിയാന്‍ സഹപ്രവര്‍ത്തകര്‍ കൂടി നില്പുണ്ടായിരുന്നു. അവര്‍ പിരിഞ്ഞ് പോയ പ്പോള്‍ ഇന്റര്‍കോം ശബ്ദിച്ചു.

'സോറി ലേഖ, ആര്‍.എം. നിര്‍ദേശിച്ചതനുസരിച്ച് ഒരു മുന്‍കരുതലെന്ന നിലയില്‍ ആ ബാഗൊന്ന് തുറന്ന് പരിശോധിക്കേണ്ടി വന്നു.'

ന്യൂസ് എഡിറ്ററുടെ പതിഞ്ഞ ശബ്ദത്തില്‍ ക്ഷമാപണത്തിന്റെ സ്വരം.

'സാരമില്ല സര്‍, ഞാനത് അയാളോട് സൂചിപ്പിച്ചിരുന്നു.'

'അതില്‍ നിറയെ ഫോറിന്‍ സാധനങ്ങളാണല്ലൊ, ലേഖ?'

'അതേ സര്‍, ഞാന്‍ പറഞ്ഞിരുന്നില്ലേ, കൊല്ലപ്പെട്ട മോഹനനും കുടുംബത്തിനുമുള്ള ഉപഹാരങ്ങളാണവ.'

'ഹോ വല്ലാത്തൊരനുഭവം, സുഹൃത്തിന്റെ മരണം അയാളിനിയുമറിഞ്ഞിട്ടില്ല, അല്ലേ?'

'അതേ സര്‍, ഞാന്‍ പറഞ്ഞതുമില്ല. അയാള്‍ ഇപ്പോള്‍ സ്വസ്ഥമായുറങ്ങട്ടെ.'

'അതേ ലേഖ, അതാണിപ്പോള്‍ നല്ലത്, ഓകെ, ബൈ'

വീണ്ടും സ്ക്രീനിലെ അക്ഷരങ്ങളിലേക്ക് കണ്ണുകള്‍ പായിക്കുമ്പോള്‍ രാഷ്ട്രീയാക്രമങ്ങളും കൊലപാതക ങ്ങളും നിത്യസംഭവമായ ജില്ലയില്‍ പത്രപ്രവര്‍ത്തകയായെത്തിയ ശേഷം ആദ്യമായി കണ്ണുകള്‍ നിറയുന്നതറി യുന്നു. തലക്കുള്ളില്‍ വല്ലാത്തൊരു ഭാരം പോലെ. മനസില്‍ എന്തെന്നില്ലാത്ത ഒരു വിങ്ങല്‍ അണമുറിക്കാ നൊരുങ്ങുന്നു.

'ലേഖ, ക്ഷമിക്കണം, ഞാനാലോചിക്കുകയായിരുന്നു, മുകളിലുറങ്ങുന്ന ഇക്ബാല്‍ നാളത്തെ പ്രധാനവാര്‍ത്ത ക്കൊപ്പം ചേര്‍ക്കാവുന്ന ഒരു സൈഡ് സ്റ്റോറിയുടെ അസംസ്കൃത വസ്തുവല്ലേയെന്ന്! അയാളെ വിളിച്ചുണര്‍ത്തി ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ ധരിപ്പിച്ചാലൊ? തന്നെ വരവേല്ക്കേണ്ട ആതിഥേയത്വം ചോരയിലും കണ്ണീരിലും മുങ്ങിപ്പോയതറിഞ്ഞ് വിതുമ്പുന്ന അയാളുടെ ഹൃദയനോവ്, നാളെ മറ്റു പത്രങ്ങളിലില്ലാത്ത ഒരു സവിശേഷ കോളമായി നിന്റെ ബൈലൈനില്‍, നമ്മുടെ പത്രത്തില്‍.........!'

ഇന്റര്‍കോമിലൂടെ പൊടുന്നനെ ഒഴുകിയെത്തിയ ശങ്കര്‍ വിശ്വനാഥിന്റെ പരുക്കന്‍ സ്വരം കാതിനുള്ളില്‍ തീയൂതി. ഓര്‍ക്കാപ്പുറത്ത് പ്രഹരമേറ്റത് പോലെ അവള്‍ പിടഞ്ഞുപോയി.

(2001)

Thursday, April 15, 2010

വാര്‍ത്താചിത്രം

ഒരു ചിത്രം സ്വയം സംസാരിക്കുമ്പോള്‍ അതിനൊരു അടിക്കുറിപ്പ് അനാവശ്യം തന്നെയാണ്. ഫോട്ടോയിലെ ഇരുട്ടില്‍ നിന്ന് വൈദ്യുത ബള്‍ബിന്റെ മങ്ങിയ പ്രകാശം ഒരു കല്ലില്‍ നിന്ന് ശില്പിയുടെ ഉളിയെന്ന പോലെ കൊത്തിയെടുത്ത ദൃശ്യം ശേഖരനെ സംബന്ധിച്ചിടത്തോളം ഇനിയൊരു അടിക്കുറിപ്പ് ആവശ്യപ്പെടുന്നില്ല. ദുരിതാശ്വാസ ക്യാമ്പില്‍ മാനഭംഗശ്രമത്തിന് ഇരയായ പത്ത് വയസുകാരി പെണ്‍കുട്ടി അവളുടെ അമ്മയുടെ മൃതദേഹത്തിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന ആ ദൃശ്യത്തിന് ആര്‍ദ്രമായ ഒരു കാവ്യശകലം അടിക്കുറിപ്പായി ചേര്‍ക്കാന്‍ അയാള്‍ പക്ഷെ തന്റെ ജോലിയുടെ ഭാഗമായി ചുമതലയേല്പിക്കപ്പെടുകയായിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഗോപി കിഴക്കേതില്‍ നല്കിയ ഫോട്ടോ ന്യൂസ് എഡിറ്ററെ കാണിച്ചത് ശേഖരന്‍ തന്നെയായിരുന്നു. മാനഭംഗശ്രമത്തിന്റെ ഇര ജീവിച്ചിരിക്കുന്നിടത്തോളം ആളുടെ പേരോ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങളൊ ചിത്രമോ പ്രസിദ്ധീകരിക്കരുതെന്ന സദാചാരം അയാളുടെ പത്രവും പാലിച്ചുപോന്നിരുന്നു.



എന്നാല്‍, ഈ ചിത്രം വായനക്കാരുടെ കണ്ണു നനയ്ക്കും എന്നതിനപ്പുറം പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു വെളിപ്പെടുത്തലും നടത്തുന്നില്ലെന്നായിരുന്നു ന്യൂസ് എഡിറ്ററുടെ അഭിപ്രായം. അമ്മയുടെ മൃതദേഹത്തിനടുത്ത് നിലത്തിരിക്കുന്ന പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ആംഗിളിലുള്ള ദൃശ്യത്തില്‍ വിശദാംശങ്ങളെല്ലാം ഇരുട്ടിലാണ്ടു കിടന്നു. കൂടുതല്‍ വെളിച്ചത്തിലേക്ക് കടന്നിരുന്നത് മൃതദേഹമാണ്. തല മുതല്‍ താഴേക്ക് വെളിച്ചം സ്വര്‍ണ്ണം പോലെ ഉരുകിയൊലിച്ചിരിക്കുന്നു. മൃതദേഹം പ്രദര്‍ശിപ്പിക്കപ്പെടേണ്ടതായതിനാല്‍ ഫോട്ടോക്ക് അങ്ങനെയും പ്രസക്തിയുണ്ടെന്ന് സഹപ്രവര്‍ത്തകരില്‍ ചിലരും പറഞ്ഞു.



സിറ്റി ബ്യൂറോ റിപ്പോര്‍ട്ടര്‍ സന്ദീപ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനോടൊപ്പം മൂന്നോ നാലോ കോളം വലുപ്പത്തില്‍ ഉപയോഗിക്കപ്പെടാവുന്നതാണ് ഗോപിയുടെ ചിത്രമെന്ന് ഒടുവില്‍ തീരുമാനമായപ്പോള്‍ ഉചിതമായ ഒരടിക്കുറിപ്പ് നല്കി ശേഖരന്‍ വേണ്ടപോലെ ചെയ്തോളൂ എന്ന് ന്യൂസ് എഡിറ്റര്‍ ഔദ്യോഗികമായി തന്നെ ചുമതലയേല്പിക്കുകയും ചെയയ്ക്കു. അപ്പോള്‍ മുതല്‍ ഒരടിക്കുറിപ്പിനായുള്ള ആലോചനയിലാണ് ശേഖരന്‍. കാവ്യാത്മകമാകണം, ആര്‍ദ്രത മുറ്റിനില്ക്കണം, കണ്ണുനീര്‍ തുളുമ്പി നില്ക്കണം. അടിക്കുറിപ്പ് നല്കുന്നതില്‍ തന്റെ വൈദഗ്ദ്ധ്യം പലതവണ പ്രകടിപ്പിച്ച് പ്രശംസ നേടിയിട്ടുള്ള സബ്ബ് എഡിറ്ററാണ് ശേഖരന്‍. അത്തരത്തില്‍ ചേര്‍ക്കപ്പെടുന്ന അടിക്കുറിപ്പുകള്‍ പോലും അയാളു ടെ പത്രത്തിന് യശãസ് നേടിക്കൊടുത്തിട്ടുമുണ്ട്. പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ അത് മറ്റാരെയും അതിശയിക്കുമായിരുന്നു. ഒരു വാര്‍ത്താചിത്രം കൈയ്യില്‍ ലഭിച്ചാല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടുന്ന തന്റെ ജോലിയുടെ സ്വഭാവത്തിനനുസരിച്ച് ഏറ്റവും വേഗത്തില്‍ അടിക്കുറിപ്പുകള്‍ തയ്യാറാക്കിയിരുന്ന ശേഖരന് പക്ഷെ, ഇന്നെന്തോഅതിന് കഴിയുന്നില്ല.



ആലോചനകളില്‍ രൂപപ്പെട്ടതൊക്കെയും പലപ്പോഴും ഉപയോഗിച്ചിട്ടുള്ള വാചകങ്ങളൊ കാവ്യശകലങ്ങളൊ ആണ്. മാത്രമല്ല, പഴയ ഒഴുക്കില്ലാതെ അയാളുടെ ചിന്ത ഗതിമുട്ടി നില്ക്കുകയും ചെയ്തു. ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പിതാവെന്ന നിലയില്‍ സമാനമായ വാര്‍ത്തകള്‍ മുമ്പും അയാളെ ഇങ്ങനെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് ഓഫീസിലെത്തിയ ഉടനെ പതിവില്ലാതെ മകളുടെ സ്കൂളിലേക്ക് വിളിച്ച് ഒരു കാരണവുമില്ലാതെ അയാള്‍ മകളോട് സംസാരിച്ചു. പത്രത്തിന്റെ ആവശ്യത്തിന് സ്കൂള്‍ പ്രിന്‍സിപ്പലിനെ വിളിച്ചപ്പോള്‍ വെറുതെ നിന്നെയും വിളിപ്പിച്ചതാണെന്ന് അച്ഛന്റെ വിളിയുടെ ആകസ്മികതയില്‍ സംശയം തോന്നിയ മകളുടെ ജിജ്ഞാസയ്ക്ക് മറുപടിയായി അയാള്‍ ചെറിയൊരു കളവും പറഞ്ഞു.



എന്നിട്ടും അസ്വസ്ഥത വിട്ടുമാറാതായപ്പോള്‍ അഞ്ചു മണിക്ക് ശേഷം വീട്ടിലേക്ക് വിളിച്ച് ഭാര്യയോട് മകളെത്തിയോ എന്ന് അയാള്‍ വീണ്ടും അന്വേഷിച്ചു. രാത്രി എട്ടുമണി കഴിയുമ്പോഴേക്കും അയാള്‍ മൂന്ന് തവണ കൂടി വീട്ടിലേക്ക് ഫോണ്‍ ചെയ്തുകഴിഞ്ഞിരുന്നു.



ദുരിതാശ്വാസക്യാമ്പിലെ സംഭവം സംബന്ധിച്ച് സന്ദീപ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ക്യാമ്പിലുള്ള ചിലരുടെ മൊഴികളുണ്ട്. സര്‍ക്കാര്‍ കെട്ടിടത്തിന്റെ ചായ്പില്‍ വലിച്ചുകെട്ടിയ കീറത്തുണിയുടെയും പിഞ്ഞിത്തുടങ്ങിയ ടാര്‍പോളീന്റേയും നേരിയ അതിരുകള്‍ക്കിടയില്‍ കഴിയുന്ന ഒരു അഭയാര്‍ത്ഥികൂട്ടത്തില്‍ ചിലരുടേത്.



രാത്രി പാതിരകഴിഞ്ഞാകാം സംഭവം നടന്നിട്ടുള്ളതെന്നതാണ് അത്തരം മൂന്ന് അതിരുകള്‍ക്കപ്പുറം കഴിയുന്ന ഒരു സ്ത്രീ പറഞ്ഞത്. പെണ്‍കുട്ടിയുടെ തള്ളയ്ക്ക് നല്ല സുഖമില്ലായിരുന്നു. നാട്ടില്‍ അവര്‍ അടുത്തടുത്ത വീടുകളില്‍ കഴിഞ്ഞിരുന്നവരാണ്. അതുകൊണ്ട് തന്നെ പനി മൂര്‍ച്ഛിച്ച് അവശയായ തന്റെ പഴയ അയല്‍ക്കാരിയുടെ അടുത്ത് വളരെ വൈകിയും അവരുണ്ടായിരുന്നു. തൊട്ടടുത്ത മറയ്ക്കുള്ളില്‍ കഴിയുന്ന വൃദ്ധ പറഞ്ഞതാണ് ശേഖരന്റെ മനസിനെ വല്ലതെ പിടിച്ചുലച്ചത്. പത്ത് വയസെങ്കിലും അതിലും മുഴുപ്പ് തോന്നിക്കുന്ന മകളെ ചൊല്ലി പെണ്‍കുട്ടിയുടെ തള്ളയ്ക്ക് ഭയങ്കര വേവലാതിയായിരുന്നെന്നും രാത്രി മകളെ ഇറുകെ കെട്ടിപ്പുണര്‍ന്നായിരുന്നു അവര്‍ കിടന്നിരുന്നതെന്നും ആ സ്ത്രീ ഗ്രാമ്യഭാഷയില്‍ പറഞ്ഞത് സന്ദീപ് അതേപോലെ ചേര്‍ത്തിരുന്നു. തള്ളയുടേത് കൊലപാതകമാകാമെന്ന് ശേഖരന്‍ ഉറച്ചു ചിന്തിക്കാന്‍ തുടങ്ങിയത് അതിന് ശേഷമാണ്. അസുഖം മൂലം വിവശയായ ആ സ്ത്രീയെ അക്രമിക്ക് വളരെയെളുപ്പം നിശãബ്ദയാക്കാന്‍ കഴിഞ്ഞിരിക്കാം. അതുകൊണ്ടായിരിക്കും തൊട്ടടുത്ത് ഉറങ്ങിയവര്‍ പോലും ഒന്നുമറിയാതിരുന്നത്. കഴുത്തില്‍ കൈത്തലമമര്‍ത്തി ശ്വാസം മുട്ടിച്ച്........ അല്ലാതെ തള്ളയുടെ കരവലയത്തില്‍ നിന്ന് പെണ്‍കുട്ടിയെ എടുത്തുകൊണ്ട് പോകല്‍ എളുപ്പമായിരുന്നിരിക്കില്ല......... ക്യാമ്പ് കെട്ടിടത്തിന്റെ പുറക് വശത്ത് പെണ്‍കുട്ടിയെ അക്രമിക്കുകയായിരുന്ന ഹിംസ്ര ജന്തു നിലവിളി

കേട്ട് തങ്ങളെത്തുമ്പോഴേക്കും ഇരുട്ടിലേക്ക് ഓടിമറഞ്ഞുവെന്നും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുമാണ് ക്യാമ്പിലെ ചില കുടുംബനാഥന്മാരുടെ മൊഴിയായി സന്ദീപ് രേഖപ്പെടുത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ മാത്രമല്ല ഒരു പുരുഷന്റെ അലര്‍ച്ചയും തങ്ങള്‍ കേട്ടിരുന്നു എന്നും കരഞ്ഞ് നിലവിളിച്ചപ്പോള്‍ വായപൊത്താന്‍ ശ്രമിച്ച അക്രമിയുടെ കൈയില്‍ പെണ്‍കുട്ടി ശക്തമായി കടിച്ചിരിക്കാമെന്നും അവര്‍ സന്ദേഹിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ വായ നിറയെ ചോരയുണ്ടായിരുന്നത്രെ! അത് വായിച്ചപ്പോള്‍ ശേഖരന് അല്പം ആശ്വാസം തോന്നി, രക്ഷപ്പെടാക്കന്‍ പെണ്‍കുട്ടികള്‍ക്ക് അങ്ങനെ

യും പഴുതുണ്ടല്ലൊ എന്നോര്‍ത്ത്. രാവിലെ ആശുപത്രിയിലേക്ക് മാറ്റുന്നതുവരേയും പെണ്‍കുട്ടി ഒന്നും സംസാരിച്ചിരുന്നില്ല. ആശുപത്രിയില്‍ വച്ചും പെണ്‍കുട്ടി മൊഴി നല്കിയതായി റിപ്പോര്‍ട്ടില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും പോലീസ് അത് പത്രക്കാരില്‍ നിന്ന് മറച്ചു പിടിച്ചിരിക്കാനാണ് സാദ്ധ്യത.



'ശേഖരേട്ടാ, ഒരു ചായ കഴിച്ചാലോ?' സീറ്റില്‍ നിന്ന് എഴുന്നേറ്റ് ക്യാന്റീനിലേക്കാകണം, നടന്നുകൊണ്ട് സബ് എഡിറ്റര്‍ ഫെഡറിക് വിളിച്ചു ചോദിച്ചു. ഇല്ലെന്ന് ചുമല്‍ കുലുക്കിയപ്പോള്‍ അവന്‍ അടുത്തേക്ക് വന്നു. മേശപ്പുറത്ത് കിടന്ന ചിത്രമെടുത്ത് നോക്കി അവന്‍ ചോദിച്ചു, 'അടിക്കുറിപ്പിനുള്ള ആലോചനയിലായിരിക്കും. ഒരൈഡിയ, നമ്മുടെ 'സമ്മാന മഴ' പദ്ധതിയിലെ അടിക്കുറിപ്പ് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാലൊ?' ശേഖരനറിയാതെ തന്നെ അയാളുടെ കണ്ണുകള്‍ രൂക്ഷതയാര്‍ന്ന് ഫെഡറികിനെ തുറിച്ച് നോക്കി. ആ നോട്ടമേറ്റ് ഒന്നു ചമ്മി, ചമ്മല്‍ മറച്ചുപിടിക്കാന്‍ ചായ ക്കുടിക്കാനുള്ള ക്ഷണം ആവര്‍ത്തിച്ച് അവന്‍ പെട്ടെന്ന് അവിടം വിട്ടുപോയി.



അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ പെട്ടെന്ന് അയാള്‍ക്ക് കുറ്റബോധം തോന്നി. ശെã, അവനോട് തന്റെ പെരുമാറ്റം മോശമായോ? സന്ദേഹത്തോടെ എഴുന്നേറ്റ് അവനെ പിന്തുടരാനായുമ്പോഴാണ് അവന്റെ 'അടിക്കുറിപ്പ് മത്സരം' എന്ന പ്രയോഗത്തില്‍ തടഞ്ഞ് അയാള്‍ പെട്ടെന്ന് എന്തോ ചിന്തയിലാണ്ട് നിന്നുപോയത്.



ഏതോ ബാലമാസികയിലെ അടിക്കുറിപ്പ് മത്സരത്തിന് അടിക്കുറിപ്പ് തയ്യാറാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഒടുവില്‍ തന്റെ മകള്‍ തന്നെ സമീപിച്ചത് അയാള്‍ക്ക് ഓര്‍മ്മ വന്നു. മൂന്നോ നാലോ ദിവസം മുമ്പായിരുന്നു അത്. ഉറങ്ങിക്കിടക്കുന്ന തള്ളപ്പൂച്ചയുടേയും കുഞ്ഞിന്റേയും ഒരു ബഹുവര്‍ണ്ണ ചിത്രം. തള്ളപ്പൂച്ച പൂച്ചക്കുഞ്ഞിനെ തന്റെ പള്ളയോട് ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്ന ആ ചിത്രത്തിന്റെ ഓമനത്തം കൊണ്ടാകണം ഒരാകര്‍ഷണം തോന്നി അല്പസമയം അതില്‍ കണ്ണുനട്ട് നിന്നുപോയിരുന്നു. സുഖകരമായ ആ ഉറക്കത്തിന് ഉചിതമായൊരു അടിക്കുറിപ്പ് വേണമെന്ന ആവശ്യത്തിന് പക്ഷെ മകളെ നിരാശപ്പെടുത്തേണ്ടിവന്നു. തിരക്കിന്റെ കാരണം പറഞ്ഞ്, മിടുക്കി കുട്ടിയല്ലെ, മോളൂ, നീ തന്നെ ആലോചിച്ച് ചെയ്തോളൂ എന്നാശ്വസിപ്പിച്ച് പോരേണ്ടി വന്നു. പിന്നീട് അവള്‍ അത് എന്ത് ചെയ്തെന്നറിയില്ല. അങ്ങനെയൊരാവശ്യം പിന്നീട് അവളുടെ ഭാഗത്ത് നിന്നുയര്‍ന്നതുമില്ല.



ഇരിപ്പിടത്തിലേക്ക് വീണ്ടും അമരുമ്പോള്‍ പെട്ടെന്ന് അയാള്‍ക്ക് മകളെ കാണണമെന്ന് ഉത്ക്കടമായ ആഗ്രഹം തോന്നി. ആ ചിത്രത്തിന് ഉചിതമായ അടിക്കുറിപ്പ് കണ്ടെത്താന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നോ എന്നറിയാനും. സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. ആദ്യ പതിപ്പിന്റെ 'മരണമണി'ക്ക് ഇനി അധികം സമയം ബാക്കിയില്ല. മറ്റ് ജോലികളെല്ലാം പൂര്‍ത്തിയാക്കിയിട്ടും അടിക്കുറിപ്പിന് കഴിയാതെ ബാക്കിയായ ആ ഫോട്ടോയുമായി അയാള്‍ അന്നത്തെ പേജിന്റെ ചുമതലയുള്ള സബ് എഡിറ്റര്‍ സലീം കുറുപുഴയുടെ അടുത്തെത്തി. 'സലീം, എനിക്ക് നല്ല സുഖമില്ല. ചെറുതായി പനിക്കുന്നുണ്ട്. നല്ല തലവേദനയുമുണ്ട്. ഞാന്‍ വീട്ടിലേക്ക് പോകുന്നു. മെയിന്‍ സ്റ്റോറിയോടൊപ്പം ചേര്‍ക്കേണ്ട ഫോട്ടോയാണിത്. തലവേദന കാരണം നല്ലൊരു അടിക്കുറിപ്പ് ആലോചിക്കാന്‍ കഴിഞ്ഞില്ല. താങ്കളൊന്ന് ശ്രമിക്കൂ.' ചിത്രം കൈയ്യില്‍ വാങ്ങി സലീം അതിലേക്ക് കണ്ണുനടുമ്പോള്‍ ശേഖരന്‍ ന്യൂസ് എഡിറ്ററുടെ അടുത്തേക്ക് നടന്നു.



സ്റ്റാന്‍ഡില്‍ നിന്ന് ബൈക്ക് എടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ ക്യാന്റീനില്‍ നിന്ന് ഫെഡറിക് അയാളുടെ നേരെ വന്നു. 'എന്താ ഇന്നല്പം നേരത്തെ?'

'നല്ല സുഖം തോന്നുന്നില്ല, തലവേദന' അവന്‍ പെട്ടെന്ന് ചോദിച്ചു. 'അടിക്കുറിപ്പ് ശരിയായോ?' 'ഇല്ല, ഞാന്‍ സലീമിനെ ഏല്പിച്ചു.'

തിരിഞ്ഞ് നടക്കാന്‍ തുടങ്ങുകയായിരുന്ന ഫെഡറികിനോട് പതിയെ ചോദിച്ചു. 'സോറി ഫെഡറിക്, നേരത്തെ ഞാന്‍ മോശമായി പെരുമാറി, അല്ലേ?'

'ഏയ്, ഞാനല്ലെ മോശത്തരം കാട്ടിയത് ശേഖരേട്ടാ..... ഒരു പിതാവിന്റെ വികാരം എനിക്ക് മനസിലാകില്ലല്ലൊ' അവന്റെ ശബ്ദത്തിന്റെ ഇടര്‍ച്ച അയാള്‍ തിരിച്ചറിഞ്ഞു. എട്ടുവര്‍ഷത്തെ വൈവാഹിക ജീവിതത്തിനിടയില്‍ പിതാവാകാനുള്ള ഭാഗ്യം അവന് സിദ്ധിച്ചിരുന്നില്ലല്ലോ. 'ഇറ്റ്സോള്‍ റൈറ്റ്' എന്ന് അവന്റെ തോളില്‍ തട്ടി ആശ്വസിപ്പിച്ച് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. വീട്ടിലെത്തുമ്പോള്‍ മകളുറങ്ങിക്കഴിഞ്ഞിരുന്നു. ഭാര്യ ടിവിയുടെ മുന്നിലാണ്. മകളുടെ മുറിയിലേക്ക് നടന്നു. അവള്‍ ശാന്തയായി ഉറങ്ങുന്നു. അടുത്ത് ചെന്ന് ശബ്ദമുണ്ടാക്കാതെ ആ മൂര്‍ദ്ധാവില്‍ ഉമ്മ വെച്ചു. പിന്നെ അവളുടെ സ്റ്റഡിടേബിളിലും അലമാരയിലും ആ മാസികക്ക് വേണ്ടി പരതി. അത് കൈയില്‍ തടഞ്ഞപ്പോള്‍ ധൃതിയില്‍ അതിന്റെ പേജുകള്‍ മറിച്ചു. ബാക്ക് പേജിന്റെ ഉള്‍വശത്ത് ആ ചിത്രമുണ്ടായിരുന്നു. അടിക്കുറിപ്പ് എഴുതേണ്ട ഭാഗം ശൂന്യമായി തന്നെ കിടന്നു. അയാള്‍ക്ക് അത്ഭുതം തോന്നി. ഇത്തരം അടിക്കുറിപ്പ് മത്സരങ്ങളിലും മറ്റും സ്വയം പങ്കെടുത്ത് സമ്മാനിതയായിട്ടുള്ള മകള്‍ക്കും ഇപ്പോള്‍ എന്താണ് സംഭവിച്ചത്? സമയമില്ലെന്ന് പറഞ്ഞ് അവളുടെ ആവശ്യം

താന്‍ അവഗണിക്കുന്നത് ഇതാദ്യമല്ലല്ലൊ. അന്നൊക്കെ അവള്‍ അതൊരു വെല്ലുവിളിപോലെ ഏറ്റെടുത്തിട്ടുള്ളതുമാണല്ലോ!



മനസിന് കടുത്ത ഭാരവും വേദനയും അനുഭവപ്പെട്ടു. മാസികയുമായി മകളുടെ അടുത്ത് കട്ടിലിലിരുന്നു. അവളുടെ മൂര്‍ദ്ധാവില്‍ ഒന്ന് കൂടി മുഖമമര്‍ത്തിയ ശേഷം മാസികയിലെ ചിത്രത്തിലേക്ക് കണ്ണുനട്ടു. രാവിലെ ഉറക്കമെഴുന്നേറ്റ മകള്‍ തന്റെ അരുകില്‍ നിവര്‍ന്ന് കിടക്കുന്ന മാസിക കണ്ടു അത്ഭുതപ്പെട്ടു. അവള്‍ അതില്‍ അച്ഛന്റെ വടിവൊത്ത കയ്യക്ഷരം കണ്ടു. അതിങ്ങനെ അവള്‍ വായിച്ചു. 'ദൈവമെ, ഈ ശാന്തനിദ്രയ്ക്ക് നീ തന്നെ കാവല്‍' അപ്പോള്‍ ഉമ്മറത്ത് മറ്റു പത്രങ്ങള്‍ക്കിടയില്‍ നിന്ന് തന്റെ പത്രം ചികഞ്ഞെടുത്ത് അതിന്റെ മുഖപ്പേജിലേക്ക് കണ്ണോട്ടം നടത്തുകയായിരുന്നു അയാള്‍. മുഖപ്പേജില്‍ മെയിന്‍ സ്റ്റോറിയോടൊപ്പം മൂന്ന് കോളം വലിപ്പത്തില്‍ ചേര്‍ത്തിരിക്കുന്ന ആ ബഹുവര്‍ണ്ണ ചിത്രത്തിന്റെ അടിക്കുറിപ്പില്‍ കണ്ണുറച്ചപ്പോള്‍ അയാളുടെ മുഖത്ത് സംതൃപ്തിയുടെ ഒരു മിന്നലാട്ടമുണ്ടായി. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. 'കരള്‍ പിളര്‍ക്കും കാഴ്ച: അമ്മയുടെ മൃതദേഹത്തിനരുകില്‍ മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി.'

പ്രശസ്തമായ ഒരു നോവല്‍ ശീര്‍ഷകത്തെ അനുസ്മരിപ്പിക്കുന്നതെങ്കിലും സലീം വരുത്തിയ ഉചിതമായ ചില ഭേദഗതികളും സന്ദര്‍ഭത്തിന്റെ ഇണക്കവും കൊണ്ട് അത് മനോഹരമായി എന്ന് അയാള്‍ക്ക് തോന്നി.

സലീം കുറുപുഴയെ വിളിച്ച് അഭിനന്ദനം അറിയിച്ച് ഫോണ്‍ വയ്ക്കക്കുമ്പോള്‍ പെട്ടെന്ന് മനസില്‍ എന്തോ ഒരു നഷ്ടബോധം നിറയുന്നത് അയാളറിഞ്ഞു


(2003ലെ ദല കൊച്ചുബാവ കഥാ പുരസ്കാരം നേടിയത്)

Sunday, April 4, 2010

പ്രണയം മധുരമാകുന്നത്

മാടപ്രാവിന്റെ കൈയില്‍ പ്രണയം കൊടുത്തുവിട്ട് പ്രേക്ഷകഹൃദയങ്ങളില്‍ കൂടുകൂട്ടിയ 'മേനെ പ്യാര്‍ കിയ'യിലെ നായിക ഭാഗ്യശ്രീയെ ഞാനാദ്യം നേരില്‍ കണ്ടത് ഒരു വ്യാഴവട്ടം മുമ്പ് അരുവിത്തുറ സെന്റ് ജോര്‍ജസ് കോളജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി ക്ലാസില്‍. വെളുത്തുമെലിഞ്ഞ സുന്ദരി, പാലക്കാരി ഷീബ!

മീനച്ചിലാറിന്റെ തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ആ കോളേജില്‍ ഞാന്‍ അന്ന് രണ്ടാംവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥി. ചിരിക്കുമ്പോള്‍ കവിത വിരിയുന്ന ആ കണ്ണുകള്‍ ഭാഗ്യശ്രീയുടേതല്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഇളം തവിട്ടുനിറത്തിന്റെ വശ്യതയില്‍ കോളേജിടനാഴിയില്‍ നിന്നുള്ള ജാലക കാഴ്ചയിലൂടെ ഹൃദയത്തിലേക്ക് തുളച്ചുകടന്ന ആ കണ്ണുകള്‍ കോളേജിലെ നാഷനല്‍ സര്‍വീസ് സ്കീം ചതുര്‍ദിന വാളന്റിയര്‍ ക്യാമ്പില്‍ വെച്ച് നേരില്‍ പരിചയം ഭാവിച്ചു. ക്യാമ്പിന്റെ സമാപന ദിവസം സായാഹ്നത്തില്‍ കോളേജില്‍ നിന്ന് ടൌണിലേക്ക് ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലൂടെ ഒരുമിച്ച് നടക്കുമ്പോള്‍ സംസാരിച്ച വിഷയങ്ങള്‍ക്ക് അതിരുകളുണ്ടായിരുന്നില്ല. ഓര്‍മകളില്‍ മധുരം നിറയ്ക്കുന്നു, ഇന്നും ആ സായാഹ്നം.

ജീവിതത്തിലാദ്യമായി പ്രണയമെന്ന വികാരം തോന്നുന്നത് ആ കണ്ണുകളോട്. അലംഭാവം, അല്ലെങ്കില്‍ അധൈര്യം. കണ്ണുകളുടെ ഉടമസ്ഥയോട് അത് തുറന്നുപറയാന്‍ കഴിഞ്ഞില്ല. സുഹൃദ് ബന്ധത്തിന്റെ ചെറിയ ജലാശയത്തിനപ്പുറത്ത് ആഴക്കടലിന്റെ വിശാലതയിലേക്ക് തോണിയിറക്കാന്‍ അശക്തനായ ഒരു തുഴച്ചില്‍ക്കാരനായിരുന്നല്ലൊ ഞാനന്ന്. അങ്ങിനെ ആദ്യത്തെ പ്രണയം മൊട്ടായി ഉള്ളില്‍ കൂമ്പിയണഞ്ഞു.

തെക്കന്‍ ദേശത്തുനിന്ന് മധ്യതിരുവിതാംകൂറില്‍ പ്രീഡിഗ്രിക്ക് മാത്രം പഠിക്കാനെത്തിയ ഞാന്‍ കോഴ്സ് കഴിഞ്ഞു അധികം വൈകാതെ മടങ്ങിപ്പോന്നു. ഇന്ന് ആ 'ഭാഗ്യശ്രീ' എവിടെയാണെന്നറിയില്ല. ഓര്‍മ്മകളുടെ ഏറ്റവും തിളക്കമുള്ളിടത്ത് ആ കണ്ണുകളുണ്ട്. അത്രമാത്രം. ഒരുകാര്യം ഉറപ്പ്: ഇന്നും ഏത് ആള്‍ക്കൂട്ടപ്പെരുവഴിയില്‍ വെച്ചും ആ കണ്ണുകളെ എനിക്ക് തിരിച്ചറിയാന്‍ കഴിയും. അപ്പോള്‍ പറയാന്‍ മനസില്‍ പ്രണയം വാക്കുകള്‍ കരുതിവെച്ചിരിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജാലകക്കാഴ്ചയിലൂടെ വേറൊരു പെണ്‍കുട്ടി മനസിലേക്ക്. പിന്നെ പ്രണയത്തിന്റെ കാളിന്ദീതീരത്തേക്ക്. മൊട്ടായൊടുങ്ങിയില്ല, പ്രണയം വിടര്‍ന്നു. കുറെനാള്‍ അത് ജീവിതത്തില്‍ സൌരഭ്യം പരത്തി. കൊഴിയുന്ന ഇതളുകള്‍ പെറുക്കിയെടുത്തു കൂട്ടിവെച്ച്, കെടാതെ സൂക്ഷിച്ച്... ഒടുവില്‍ എപ്പോഴൊ ഇതളുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച ചതിയുടെ മുള്ളുകള്‍ നീണ്ടുവന്നപ്പോള്‍ മനസില്‍ ചോരപൊടിഞ്ഞു. ഓര്‍ക്കാപ്പുറത്ത് മനസില്‍ ആഴത്തിലുള്ള മുറിവുകള്‍ ബാക്കിയാക്കി ആ പൂവ് ആരുടെയോ പൂക്കുടയിലേറി കടന്നുപോയി.

വിടരാതെ പോയ ആദ്യപ്രണയത്തിന്റെ സുഖം തിരിച്ചറിയുന്നത് ആ വ്യഥിതനാളുകളിലാണ്. അതുകൊണ്ടാണ് വിടരാതെ പോകുന്ന പ്രണയമാണ് മധുരമെന്ന് മനസ് പറയുന്നത്. ഒരു കവിത കുറിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ...

പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്
വിടര്‍ന്നാലത്
വിഷപുഷ്പം
അറിയാതൊന്നു ചുംബിച്ചാല്‍
ശ്വസനമരണം
സ്പര്‍ശിച്ചാല്‍
ദേഹം ചൊറിഞ്ഞ് തിണര്‍ക്കും
വിടര്‍ന്ന് കായായാല്‍
ജീവിതം കല്ലിച്ചതിനുള്ളില്‍
ചുരുങ്ങും
പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്

(ഗള്‍ഫ് മനോരമ-ആദ്യാനുരാഗം 2003 സെപ്തംബര്‍)

Friday, March 26, 2010

ബത്ഹ പുഴയിലെ ഓളങ്ങള്‍...

ബത്ഹയ്ക്ക് സ്വന്തമായി ഒരു ജീവിതമുണ്ടോ? ഇല്ലെന്ന് ഈ മുക്കൂട്ട പെരുവഴിയില്‍ കാണുന്ന ഓരോ ജീവിതവും നിശബ്ദം പറയുന്നു. നാലുഭാഗത്തുനിന്ന് വന്നുചേര്‍ന്ന് പലഭാഗത്തേക്ക് പിരിഞ്ഞൊഴുകുന്ന വഴികളില്‍ മനുഷ്യ ജീവിതത്തിന്റെ സ്പന്ദനമുണ്ട്. അത് പക്ഷെ പലരുടെ ജീവിതമാണ്. ലക്ഷ്യം തേടിയൊഴുകുന്ന മനുഷ്യ ജീവിതങ്ങള്‍ക്കായി ഉടല്‍ വിരിച്ച് കിടക്കുന്ന ഒരു പുഴയാണ് ബത്ഹ. കടലിലെത്തി ജീവിതത്തിന് അര്‍ഥപൂര്‍ണത തേടുകയെന്നത് എന്നും പുഴയുടെ സ്വപ്നമാണ്. എന്നാല്‍ അതൊരിക്കലും കടലിലെത്തുന്നില്ല; അതിലൂടൊഴുകുന്ന വെള്ളമല്ലാതെ. ലോകത്തിന്റെ നാനദിക്കുകളില്‍ നിന്നുല്‍ഭവിച്ച ജീവിതങ്ങള്‍ക്ക് വേണ്ടി ആഴത്തിലും പരപ്പിലും കൈവഴികളൊരുക്കി ഈ വലിയ പുഴ മരുഭൂ പരപ്പിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു, പരദേശിയുടെ കനവും നിനവും കണ്ണീരും ചിരിയും ഓളങ്ങളാക്കി. പഴയൊരു പ്രവാസി അക്ഷരക്കൂട്ടുകാരന്‍ പ്രവാസത്തിന്റെ വലിയ പ്രവാഹങ്ങളെ കുറിച്ച് മറ്റൊരു ദേശ ചരിതത്തില്‍ കുറിച്ചിട്ടിട്ടുണ്ട്, 'ദുബായ് പുഴ'യെന്ന പേരില്‍. ബത്ഹ പുഴയിലെ ഓളപരപ്പില്‍ മിന്നിമറയുന്ന ചെറിയ മീന്‍ കാഴ്ചകളെ കുറിച്ച് എന്തെങ്കിലുമൊന്ന് കുറിച്ചിടാന്‍ തോന്നുമ്പോഴും മനസില്‍ നിറയുന്നത് 'ദുബായ് പുഴ'...

മരുഭൂമിയിലെ നീരൊഴുക്ക്

മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന് ഖോര്‍ഫുക്കാന്‍ തീരത്ത് നങ്കൂരമിടുന്ന കാലത്ത് ബത്ഹയും ഒരു മണല്‍ക്കാട് മാത്രമായിരുന്നു. അറബിക്കടലിലൂടെ ഖോര്‍ഫുക്കാന്‍ വഴി പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെയും ചെങ്കടലിന്റെയും തീരപ്രദേശങ്ങളിലേക്ക് മലയാളിയുടെ തൊഴില്‍ അഭയാര്‍ഥിത്വം പരന്നൊഴുകിയപ്പോള്‍ ദുബായ് പോലെ, മറ്റ് പല മണല്‍ നഗരങ്ങള്‍ പോലെ റിയാദിലും ഒരു പുഴയൊഴുകി തുടങ്ങുകയായിരുന്നു. മനുഷ്യ മഹാപ്രവാഹത്തിന്റെ ജലമര്‍മരം ഇവിടെയും ജീവിത തുടിപ്പുകളുണര്‍ത്തി. നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴിലഭയാര്‍ഥിത്വം നല്‍കിയ ഒരു മഹാരാജ്യത്തിന്റെ ആസ്ഥാന നഗരഹൃദയം അങ്ങിനെ ഒരു വലിയ ആള്‍ക്കൂട്ട പെരുവഴിയായി, നാനാ ജാതി മനുഷ്യരുടെ പ്രദര്‍ശന ശാലയായി,  ജീവിതം തേടി നാടുവിട്ടോടിയവന്റെ പ്രാണന്റെ തുടിപ്പായി, നഗര പേശീദലങ്ങളില്‍ ജീവിത സംക്രമണത്തിന്റെ ചുവപ്പുരാശി പടര്‍ത്തി. 
നഗരത്തിന്റെ അമ്പത് കിലോമീറ്റര്‍ ചുറ്റതിരുകള്‍ക്കുള്ളിലെ ജനാദ്രിയ, തുമാമ, ഖോര്‍നാഥ, ഖദീം സനയ്യ, സനയ്യ ജദീദ്, ബദിയ, സുവൈദി, ദരിയ, ദല്ല, അറഗ, ദീര, അസീസിയ, ഷിഫ, അല്‍ ഹൈര്‍, നസീം, നദീം, ബഗ്ലഫ്, മലസ്, ഹാര, ഒലയ്യ, സുലൈ തുടങ്ങി അനേകം കൈവഴികള്‍ വന്നുചേരുന്ന വലിയൊരു പുഴയാണ് ബത്ഹ. എല്ലാവഴികളിലൂടെയും ആഴ്ചവട്ടങ്ങളില്‍ ബത്ഹയിലേക്ക് ഒഴുകിയെത്തുന്ന മനഷ്യ സഞ്ചയത്തിന്റെ മഹാസംഗമം, ബത്ഹയുടെ മറ്റൊരു അത്ഭുത പ്രതിഭാസം. എല്ലാ വെള്ളിയാഴ്ചകളിലും ആയിരം ഉറവകള്‍ ഒരുമിച്ചു പൊട്ടിയൊഴുകി കവിഞ്ഞ പുഴപോലെ ബത്ഹ വീര്‍പ്പുമുട്ടും. പ്രത്യേകിച്ചൊരു കാര്യത്തിനല്ലാതെ, കൃത്യമായ ഒരു ഉദ്ദേശവും കൂടാതെ വെറും വെറുതെ വാരാന്തത്തില്‍ ആയിരങ്ങള്‍ ഒത്തുകൂടുന്ന ബത്ഹയുടെ വാരാന്ത പതിവിന് ലോകത്ത് മറ്റെവിടെയെങ്കിലും സമാനത കണ്ടെത്തല്‍ പ്രയാസമാകും. ബത്ഹയ്ക്ക് പുറത്തുള്ളവര്‍ നൂറ് കിലോമീറ്ററപ്പുറത്തെ അല്‍ ഖര്‍ജില്‍ നിന്നുപോലും പതിവായി എല്ലാ വാരാന്ത്യത്തിലും ബത്ഹയിലെത്തുന്നു. വെറുതെ, കമ്പോളത്തില്‍ ഒന്ന് കറങ്ങി, എന്തെങ്കിലും വാങ്ങിയാലായി; ഉറ്റവരെയും ചങ്ങാതിമാരേയും കണ്ടാലൊന്ന് മിണ്ടിപ്പറഞ്ഞാലായി; രാവേറെ ചെല്ലുന്നതിന് മുമ്പ് ലാവണങ്ങളിലേക്ക് മടങ്ങുമ്പോള്‍ മനസില്‍ നിറയുന്ന ബത്ഹ, പ്രവാസ ജീവിത തിരക്കുകളുടെ, ജോലി ഭാരത്തിന്റെ മലകയറ്റങ്ങള്‍ക്കിടയിലെ ആശ്വാസ താഴ്വരയാണ്.


മലയാളി പെരുമ

ബത്ഹയിലെ മലയാളി ജീവിതത്തിന് ഏറിയാല്‍ 45ാണ് പ്രായം. പക്ഷെ നാലര പതിറ്റാണ്ടിനിടയില്‍ ബത്ഹയില്‍ തങ്ങളുടെ തനത് മുദ്ര പതിപ്പിച്ചിടാന്‍ അവര്‍ക്ക് കഴിഞ്ഞു. അതുകൊണ്ടാണ് ബത്ഹയുടെ ഹൃദയത്തില്‍ തന്നെ ഒരു കേരള മാര്‍ക്കറ്റുണ്ടായത്. മലയാളിത്തം പതിഞ്ഞുകിടക്കുന്ന കേരള മാര്‍ക്കറ്റിലെ തെരുവുകളിലൂടെ നടന്നാല്‍ മലയാളിയുടെ കനവുകള്‍ പുഷ്പിച്ചതിന്റെ സൌരഭ്യവും കനലുകളായി എരിഞ്ഞൊടുങ്ങിയതിന്റെ കരിന്തിരി മണവും അനുഭവപ്പെടും. ബത്ഹ തെരുവുകളില്‍ നിന്ന് മലയാളി കണ്ടെടുത്ത നല്ല ജീവിതങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ സുവര്‍ണ ചരിതങ്ങളെഴുതി. ഇവിടെ തകര്‍ന്നടിഞ്ഞവര്‍ നാടിന്റെ നൊമ്പരവും ഭാരവുമായി. അതെ, ബത്ഹ ജീവിത വിജയങ്ങളുടെ വെയിലും സങ്കടങ്ങളുടെയും വീര്‍പ്പടക്കലുകളുടെയും നിഴലും ഇടകലര്‍ന്നുകിടക്കുന്ന വലിയൊരു നാല്‍ക്കവലയാണ്. എന്നിട്ടും ബത്ഹയെ സങ്കടമുക്ക് എന്നു വിളിച്ച പ്രവാസി കഥയെഴുത്തുകാരന്‍ 'പുഞ്ചിരി' മുക്കെന്ന് വിളിക്കാന്‍ ധൈര്യം കാട്ടിയില്ല. പ്രവാസത്തിന്റെ സഹജമായ അനിശ്ചിതത്വും അസ്ഥിരതയുമാവുമോ അതിന് കാരണം? സങ്കടങ്ങളുറഞ്ഞുകിടക്കുന്ന ഗല്ലികള്‍ മാത്രമാണോ ബത്ഹയിലേത്? കേരള മാര്‍ക്കറ്റിലെ കോണ്‍ക്രീറ്റ് ബാരക്കുകള്‍ക്ക് പോലും പറയാനുള്ളത് മലയാളിയുടെ കണ്ണീരിന്റെ കഥകള്‍ മാത്രമോ? എത്ര കിട്ടിയാലും കൊതി തീരാത്ത, അല്ലെങ്കില്‍ കിട്ടിയതിന് നന്ദി പറയാന്‍ വിമുഖതയുള്ള മലയാളിയുടെ മനോഭാവമാണോ ഇതിന് പിന്നില്‍? ഈ കോണ്‍ക്രീറ്റു കല്ലുകളില്‍ ചാരിനിന്ന് കണ്ണീരും സങ്കടവും പങ്കുവെച്ചവരെ പോലെ തന്നെ നേട്ടങ്ങളുടെ കണക്കുകള്‍ കൂട്ടി സംതൃപ്തിയടഞ്ഞവരും ഏറെയല്ലെ? എന്നിട്ടും ഏതോ സരസനായ മലയാളി, സ്വന്തം പള്ളിക്കുടം മാഷക്ക് പോലും ഓമനപേരിടുന്ന ശീലത്തിന്റെ ലാഘവത്തോടെ ഈ കല്ലുകളെ 'സങ്കട കല്ലെ'ന്നും ബാരക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇരുമ്പു ചങ്ങലകളെ 'കണ്ണീര്‍ ചങ്ങല'യെന്നുമാണല്ലൊ വിളിച്ചത്. ഈ കേരള മാര്‍ക്കറ്റും അതിനപ്പുറം യമനി മാര്‍ക്കറ്റും ഒരു അഗ്നിബാധയില്‍ ഒരിക്കല്‍ കത്തിയമര്‍ന്നപ്പോള്‍ കേരളത്തിന്റെ നെഞ്ചകം പൊള്ളുന്നതും മലയാളി കുടുംബങ്ങളുടെ ഇടനെഞ്ചുകളില്‍ ആധിയുടെ നെരിപ്പോടുകളെരിയുന്നതും നാമറിഞ്ഞു. അത്രമാത്രം രൂഢമൂലമോ ബത്ഹയും കേരളവും തമ്മിലുള്ള രക്തബന്ധം? 

സുഗന്ധ തെരുവ്

കേരള മാര്‍ക്കറ്റും യമനി മാര്‍ക്കറ്റും കടന്ന് ബംഗ്ലാദേശി മാര്‍ക്കറ്റിന് ഓരത്തൂടെ, പാകിസ്ഥാനി മാര്‍ക്കറ്റിന്റെ മാറിലൂടെ പത്രമോപ്പീസിലേക്കുള്ള ഇടവഴി ഒരു സുഗന്ധ തെരുവാണ്. അത്തറും മറ്റ് സുഗന്ധ ദ്രവ്യങ്ങളും വില്‍ക്കുന്ന കടകളും വഴിവാണിഭക്കാരും നിറഞ്ഞ ഈ തെരുവിലൂടെയുള്ള വൈകുന്നേരത്തെ നടത്തം അനുഭവിപ്പിക്കുന്നത് ജീവിതത്തിന്റെ പലതരം ഗന്ധങ്ങളെയാണ്. വഴിവാണിഭങ്ങളുടെ ഉല്‍സവകാഴ്ചകളില്‍ നിറഞ്ഞ് പഴം, പച്ചക്കറി വില്‍പ്പനക്കാരായ ബംഗ്ലാദേശികളും യമനികളും ഉന്തുവണ്ടികളുമായി ഒരു വശത്ത്. ഊദ്, അത്തര്‍, പെര്‍ഫ്യൂം മുതല്‍ ചൈനീസ് നിര്‍മ്മിത വ്യാജ മൊബൈലുകള്‍ വരെ വില്‍ക്കുന്നവര്‍ മറുവശത്ത്. തെരുവിലേക്ക് ഉടലുന്തി നില്‍ക്കുന്ന ഷോപ്പുകളില്‍ ചിലത്, സുഗന്ധ ദ്രവ്യങ്ങളുടെയും മറ്റ് ചിലത് സ്വര്‍ണ നാണയ, ആഗോള കറന്‍സികളുടെയും വില്‍പന കേന്ദ്രങ്ങളാണ്. ഈ വീതം വെപ്പുകള്‍ക്കിടയില്‍ തെരുവിലെ നടപ്പാതയിലെ ബാക്കിയുള്ള സ്ഥലത്ത് സാധാരണ തൊഴിലാളികളായ വിവിധ രാജ്യക്കാര്‍ ഇടതിങ്ങി നില്‍ക്കും. ജോലി കഴിഞ്ഞെത്തിയവര്‍, അടുത്ത ഷിഫ്റ്റിന് ഡ്യൂട്ടിക്ക് പോകാന്‍ വാഹനവും ആവശ്യക്കാരെയും കാത്ത് നില്‍ക്കുന്നവര്‍. ആര്‍ക്കും ദിവസ ജോലിക്ക് വിളിച്ചുകൊണ്ടുപോകാവുന്ന 'കൂലി കഫീലന്മാര്‍ക്ക്' കീഴിലെ പലതരം തൊഴിലുകളെടുക്കുന്നവരാണ് ഇവര്‍. കൂടുതലും പാകിസ്ഥാനികള്‍. ഇവരുടെ കൈളില്‍ ആകെയുള്ള പണിയായുധങ്ങള്‍, ഒരു ചുറ്റികയും ഒന്നോ രണ്ടോ ഉളിയും മേശന്റെ തേപ്പുകരണ്ടികളും ചിലരുടെ കൈകളില്‍ പെയിന്റടിക്കാനുള്ള ഉരുള്‍ ബ്രഷുകളുമാണ്. ഇതുകൊണ്ട് ഇവര്‍ വലിയ കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തും. കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തും. പെയിന്റിംഗ് നടത്തും. ഇലക്ട്രിക്കല്‍^പ്ലമ്പിംഗ് ജോലികളെടുക്കും. പഴം പച്ചക്കറികളുടെ ചീഞ്ഞ മണവും, തൊഴിലാളികളുടെ വേര്‍പ്പിന്റെയും മുഷിഞ്ഞ വസ്ത്രങ്ങളുടെയും വാട്ട ഗന്ധവും, പിന്നെ അത്തറിന്റെ സുഗന്ധവും ഇടകലര്‍ന്ന നിര്‍വചിക്കാനാവാത്ത ഒരു ഗന്ധമാണ് ഈ തെരുവിനെ പൊതിഞ്ഞു നില്‍ക്കുക. പത്രമോപ്പീസിലേക്കുള്ള വൈകുന്നേര നടത്തങ്ങളില്‍ മനസിലേക്ക് വീണു നിറയുന്ന കാഴ്ചകളില്‍ ചിലത് വേദനിപ്പിക്കുന്നതാണ്. അത്തര്‍ വില്‍പ്പനക്കാരനായ തീക്ഷ്ണമായ കണ്ണുകളുള്ള ഒരു യമനിയുടെ കാഴ്ച അത്തരമൊരോര്‍മ്മയാണ്. ഇയാളെ സ്ഥിരമായി ഈ തെരുവില്‍ കണ്ടിരുന്നു. നടപ്പാതയിലെ ഒരു നിശ്ചിത ഭാഗത്ത് നിന്നു അണുകിട വ്യതിചലിക്കാതെ പതിവായി അത്തര്‍ വിറ്റിരുന്നയാള്‍. ചെറിയ അത്തര്‍ കുപ്പികള്‍ നിവര്‍ത്തിയ വിരലുകള്‍ക്കിടയില്‍ തിരുകി തീക്ഷ്്ണമായ കണ്ണുകളുമായി അയാള്‍ തുറിച്ച നോട്ടത്തോടെ അത്തര്‍ വിറ്റു. പതിവ് നടത്തം കൊണ്ടു പരിചതമായ എന്റെ ഇടതു കൈത്തണ്ടയില്‍ അയാളെന്നും 'സാമ്പിള്‍ തൈലം' പുരട്ടി തന്നു. വഴിവാണിഭക്കാരെ പിടികൂടാന്‍ ബലദിയക്കാര്‍ വരുന്ന ദിവസം ഈ തെരുവ് ആകെ അലങ്കോലമാകും. മഞ്ഞവണ്ടികളുടെ ചുവന്ന മിന്നുന്ന തലവെട്ടം കാണുമ്പോള്‍ പഴം-പച്ചക്കറി വില്‍പ്പനക്കാര്‍ ഉന്തുവണ്ടികള്‍ അതിവേഗം ഉരുട്ടി എങ്ങോട്ടെന്നില്ലാതെ ഓടിച്ചുപോകും. ഭ്രാന്തമായ ആ പരക്കം പാച്ചില്‍ ഈ നടപ്പാതയിലെ കാല്‍നട യത്രക്കാരുടെ പേടി സ്വപ്നമാണ്. ഒരിക്കല്‍ മഞ്ഞവണ്ടികള്‍ കൂട്ടമായി വന്നപ്പോള്‍ ഒരു ഓറഞ്ച് വില്‍പ്പനക്കാരന്‍ ബംഗ്ലാദേശി പഴം നിറച്ച ഉന്തുവണ്ടി ഭ്രാന്തമായി ഓടിച്ചുകയറ്റിയത് ഈ പാവം യമനിയുടെ ശരീരത്തിലേക്കായിരുന്നു. തിരിഞ്ഞുനിന്നിരുന്ന അയാള്‍ എന്തെങ്കിലുമൊന്ന് തിരിച്ചറിയും മുമ്പ് റോഡിലേക്ക് തെറിച്ചുവീണു. കൈവിരലുകള്‍ക്കിടയില്‍ നിന്ന് അത്തര്‍ കുപ്പികള്‍ നിരത്തിലേക്ക് തെറിച്ചുവീണു പൊട്ടി ചിതറി. അയാളുടെ നെറ്റിപ്പൊട്ടി ചോരവാര്‍ന്നു. ഉന്തുവണ്ടിയില്‍ നിന്ന് ഓറഞ്ചുകള്‍ തെറിച്ച് റോഡില്‍ പരന്നു. ദിവസങ്ങളോളം അയാളെ പിന്നീട് കണ്ടില്ല. വീണ്ടും കണ്ടുതുടങ്ങിയപ്പോള്‍ അയാളില്‍ ഒരു മാറ്റവും കണ്ടില്ല. അതേ സ്ഥലത്ത് അതേ തീക്ഷ്ണമായ കണ്ണുകളോടെ, വിരലുകള്‍ക്കിടയില്‍ അത്തര്‍ കുപ്പികള്‍ തിരുകി അയാള്‍ സുഗന്ധം വില്‍ക്കുന്നു.

'അന്ത ലേഷ് മാഫി റൂഹ് ഖര്‍ജ്?'

സുഗന്ധ തെരുവിന്റെ അങ്ങേതലക്കല്‍ പാകിസ്ഥാനി മാര്‍ക്കറ്റിന് മുന്‍വശം അപ്രഖ്യാപിത സ്വദേശി ടാക്സി സ്റ്റാന്റാണ്. നൂറോളം കിലോമീറ്ററകലെയുള്ള അല്‍ ഖര്‍ജ് എന്ന പ്രാചീന പട്ടണത്തിലേക്ക് സ്വകാര്യ ടാക്സിയില്‍ ആളെ വിളിച്ചുകയറ്റിപോകുന്നത് ഇവിടെ നിന്നാണ്. 'ഇനി യൊരാള്‍ കൂടി മതി' എന്ന വലിയ നുണയുടെ അകമ്പടിയോടെ 'ഖര്‍ജ്...ഖര്‍ജ്...' എന്ന് വിളിച്ചുകൂവി സ്വദേശി ടാക്സി ഡ്രൈവര്‍മാര്‍ തങ്ങളുടെ വാഹനങ്ങള്‍ നിറുത്തിയിട്ട് യാത്രക്കാരെയും കാത്തുനില്‍ക്കുന്നത് ഇവിടെയാണ്. തെരുവിലൂടെ നടന്നുവരുന്ന ഓരോരുത്തരും അവരുടെ മുഖങ്ങളില്‍ പ്രതീക്ഷയുടെ മിന്നലാട്ടമുണ്ടാക്കും. പത്രമാപ്പീസിലേക്കുള്ള പതിവായ നടത്തം ഈ ഡ്രൈവറന്മാരുടെ പ്രതീക്ഷകള്‍ക്ക് നേരെ നിഷേധത്തിന്റെ തലയാട്ടലായി ശീലിച്ചുപോയത് അങ്ങിനെയാണ്. ഒരിക്കല്‍ സഹികെട്ട് ഒരു വൃദ്ധനായ ഡ്രൈവര്‍ അല്‍പ രോഷത്തോടെ ചോദിച്ചു, 'നിനക്കൊന്നു അല്‍ ഖര്‍ജില്‍ പോയാലെന്താ?'

Saturday, February 20, 2010

വന്യജീവിതത്തിന്റെ വയനാടന്‍ കാഴ്ചകള്‍



ഇന്ത്യയിലെ ഏറ്റവും വലിയ ജൈവമേഖലയായ നീലഗിരി (Nilgiri Biosphere) യുടെ ഭാഗമായ വയനാടന്‍ വനാന്തരങ്ങളിലൂടെ കാമറക്കണ്ണുകള്‍ തുറന്നുവെച്ച് നടത്തിയ ഒരു യാത്രയുടെ അനുഭവക്കുറിപ്പുകള്‍.

എഴുത്ത്: നജിം കൊച്ചുകലുങ്ക്
ചിത്രങ്ങള്‍: സാലി പാലോട്

ഹൃദയത്തില്‍ നിറയുന്ന ഓരോ യാത്രയും പ്രകൃതിയിലേക്കുള്ളതാണ്. പ്രകൃതിയിലേക്കുള്ള എല്ലാ യാത്രയും വനത്തിലേക്കാണ്. വനത്തിലേക്കുള്ള യാത്രകളെല്ലാം സ്വയമറിയാതെ തന്നെ പ്രാണന്റെ ഉറവ തേടുന്നതാണ്.

വന്യജീവിതത്തിന്റെ വയനാടന്‍ സമൃദ്ധിയിലൂടെ യാത്ര ചെയ്യുമ്പോള്‍ മനസിലുണര്‍ന്നത് ഈ ചിന്തകളായിരുന്നു. 


പ്രകൃതിയുടെ ഹൃദയമാണ് വനം. ജീവന്റെ അദൃശമായ ഊര്‍ജ്ജസ്രോതസുകളുടെ പ്രഭവകേന്ദ്രം. ജീവജാലങ്ങളുടെ അതിജീവനത്തിന്റെ ചാക്രിക വഴികള്‍ പുനര്‍ജനി നൂഴുന്ന കാട്ടുപച്ചയുടെ പടര്‍പ്പുകള്‍.

മഞ്ഞിന്റെ പുതപ്പ് വകഞ്ഞുമാറ്റാതെ തന്നെ ഉറക്കമുണരുന്ന ജനുവരിയുടെ ആദ്യ ദിനങ്ങളില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരും പ്രകൃതി സ്നേഹികളുമടങ്ങിയ ഒരു ചെറു സംഘത്തോടൊപ്പം നടത്തിയ യാത്ര തിരിച്ചറിവുകളുടെ ഇത്തരം കാഴ്ചാനുഭവങ്ങളിലേക്കായിരുന്നു. കാട്ടിലൂടെ, കാട്ടുമൃഗങ്ങള്‍ക്കിടയിലൂടെ കാമറയോടൊപ്പമുള്ള യാത്ര, ഓരോ ചുവട് വെയ്പിലും സാഹസികതയുടെ, കൌതുകത്തിന്റെ, വിസ്മയത്തിന്റെ ഏതെങ്കിലുമൊരനുഭവം പ്രതീക്ഷിച്ചു കൊണ്ടാവും...
....ഫോട്ടോഗ്രാഫറുടെ മനോധര്‍മ്മം പോലെ വെളിച്ചത്തിന്റെ ഈ മായാജാലകം നമുക്ക് നിരുപാധികമായി തുറന്നുവെക്കാം. ഇറ്റീസ് എ വേരി സിംപിള്‍ ടൂള്‍!

(ഫോട്ടോഗ്രാഫറെന്ന മലയാള സിനിമയില്‍ നിന്ന്)

കാമറ: നിക്കോണ്‍ ഡി 200
ലെന്‍സ്: 80-200
ഷട്ടര്‍ സ്പീഡ്: 1/800
അപ്പറേച്ചര്‍: എഫ് 2.8

ക്ലിക്ക്!
തുമ്പിക്കൈ ചുരുട്ടി ചെവികള്‍ വട്ടം പിടിച്ച് വാലു ചുഴറ്റി 'ചാര്‍ജ്ജായി' ഓടിയടുക്കുന്ന ഒറ്റയാന്റെ ക്രൌര്യമെഴുന്ന ഭാവം കാമറയില്‍.
കണ്ണുചിമ്മുന്ന വേഗത്തില്‍ ഡിജിറ്റല്‍ കാമറയുടെ എല്‍.സി.ഡി സ്ക്രീനിലേക്ക് ഒരു തിരനോട്ടം.  വീണ്ടും വ്യൂ ഫൈന്ററിലേക്ക്...
ആദ്യ കുതിപ്പിന്റെ ക്ഷീണം തീര്‍ത്ത് അടുത്ത കുതിപ്പിനൊരുങ്ങുന്ന ഒറ്റയാന്‍ തൊട്ടു മുന്നില്‍. രണ്ട് ചുവട് മതി... ആ തുമ്പിക്കൈയൊന്നു വീശിയാല്‍, മുന്‍ കാലുകളിലൊന്ന് ഉയര്‍ത്തിയാല്‍, തീര്‍ന്നു കഥ!
ട്രൈപ്പോഡിലുറപ്പിച്ച കാമറയെടുത്ത് വഴുതി മാറുന്നതിനിടയില്‍ രണ്ട് ക്ലിക്ക് കൂടി. ഒറ്റയാന്‍ ഉടലഴകിന്റെ തലയെടുപ്പ് മുഴുവന്‍ വീണ്ടും കാമറയില്‍. 

നെഞ്ചുപൊട്ടിക്കുമെന്ന് തോന്നിയ ഭീതിയെ അടക്കിപ്പിടിച്ച് ശ്വാസം വിടാതെ നില്‍ക്കുന്ന സഹയാത്രികര്‍ക്ക് നേരെ ആശ്വാസത്തിന്റെ കൈവീശി, പുഞ്ചിരി തൂകി, ഫോട്ടോ സെഷന്‍ അവസാനിപ്പിച്ച് മടങ്ങിയെത്തുന്ന ഫോട്ടോഗ്രാഫര്‍.
വയനാട്ടിലെ വന്യജീവി സങ്കേതങ്ങളിലൂടെ അഞ്ചുനാള്‍ നീണ്ട യാത്രക്കിടയില്‍ ഇതുപോലെ സംഭ്രമജനകവും സാഹസികവുമായ എത്രയെത്ര രംഗങ്ങള്‍!

ദുര്‍ഘടം പിടിച്ച കാട്ടുപാതയില്‍ മുടന്തി നീങ്ങുന്ന ജീപ്പിനെതിരെ പല തവണ കാട്ടാനകള്‍ കുതിച്ചെത്തി. നീണ്ടകാലത്തെ നേരടുപ്പം കൊണ്ടുണ്ടായ കാട്ടറിവുകള്‍ അപ്പോഴെല്ലാം പരിചയായി.
കാട്ടുമൃഗങ്ങളില്‍ അപ്രതീക്ഷിത ആക്രമണസ്വഭാവം കൂടുതലുള്ള ആനകളില്‍ നിന്ന് സുരക്ഷിതമായ അകലത്തിന്റെ സൂത്രവാക്യം ലളിതമാണ്. വലിയ ശരീരം പെട്ടെന്ന് ചൂടുപിടിക്കുന്നതിനാല്‍ ആ സാധു ജീവിക്ക് ഒറ്റ കുതിപ്പില്‍ ഏറെ മുന്നോട്ടുപോകാനാവില്ല. കിതപ്പിന്റെ ആ ഇടവേളകളാണ് രക്ഷപ്പെടാനുള്ള പഴുതുകള്‍.
വിദൂര-പാര്‍ശ്വ വീക്ഷണങ്ങള്‍ അസാധ്യമായതിനാല്‍ തൊട്ടുമുന്നിലുള്ള കാഴ്ചകളിലേ അതിന്റെ കണ്ണൂറയ്ക്കൂ. കാടിന്റെ നിറത്തോടിണങ്ങുന്ന പച്ചയും കാക്കിയും വസ്ത്രങ്ങളാണ് ധരിച്ചതെങ്കില്‍ കൂടുതല്‍ എളുപ്പമായി. അവയ്ക്ക് തരിമ്പും കണ്ണുപിടിക്കില്ല. ആനകളെ മാത്രമല്ല ഇതര മൃഗങ്ങളെയും കബളിപ്പിച്ച് കാട്ടുപച്ചയിലൊളിച്ചിരിക്കാന്‍ ഇത് സഹായകമാണ്.

കാട്ടുമൃഗങ്ങള്‍ ജീവരക്ഷാര്‍ഥമല്ലാതെ ആക്രമിക്കാറില്ല. അപ്രതീക്ഷിത ആക്രമണവാസന കൂടുതലുണ്ടെന്ന് കരുതപ്പെടുന്ന ആനയും കരടിയുമെല്ലാം തങ്ങള്‍ ആക്രമിക്കപ്പെടും എന്ന ഭീതിയിലേ ആക്രമണത്തിന് മുതിരൂ. അത്തരം തോന്നലുകള്‍ക്കിടനല്‍കുന്നതൊന്നും വനയാത്രികന്റെ ഭാഗത്ത് നിന്നുണ്ടാകരുത്.

ഇത്തരം അറിവുകള്‍ക്ക് മേലുള്ള മനസുറപ്പ് വനാന്തര യാത്രയുടെ ഓരോ നിമിഷവും അല്ലലില്ലാതെ ആസ്വദിക്കാനാവശ്യമാണ്. ഒരിക്കല്‍ വലിയൊരു കടുവ മുന്നിലെത്തിയിട്ടും ഭയത്തിനടിപ്പെടാതെ അതിന്റെ ഭംഗി നുകരാനായത് അതുകൊണ്ടാണ്. തൊട്ടുമുന്നില്‍ കാട്ടുറോഡ് മുറിച്ചുകടന്ന അത് കാമറയ്ക്ക് മുഖം തരാതെ നിമിഷവേഗത്തില്‍ കാട്ടുപൊന്തയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ നിരാശയാണ് തോന്നിയത്.

മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് വിശാലമായ പുല്‍മേടുകളിലേക്കും ജലാശയങ്ങളിലേക്കും ആനയും കാട്ടുപോത്തും കടുവയുമൊക്കെ കുട്ടമായും ഒറ്റയ്ക്കും ഇറങ്ങിവന്നു. പുലര്‍കാലങ്ങളില്‍ പുല്‍മേടുകളില്‍ മേയാനിറങ്ങുന്ന പുള്ളിമാനുകള്‍ മഞ്ഞിന്റെ നേര്‍ത്ത മറയ്ക്കപ്പുറം നിന്ന് ഓമനത്തമുള്ള നോട്ടങ്ങളെറിഞ്ഞു. മനുഷ്യ ചലനങ്ങളില്‍ അപകടം മണത്ത് കുറ്റിക്കാട്ടിലേക്ക് ആദ്യം ഓടിമറയുന്ന അവ ശത്രുനിഴലകന്നോ എന്നറിയാന്‍ തിരിച്ചുവന്ന് നോക്കി നില്‍ക്കുന്നത് പതിവാണ്. നിഷ്കളങ്കമായ ആ മണ്ടത്തമാണ് അവയെ ഹിംസ്ര ജീവികളുടെ ഇരയാക്കുന്നത്.  കാമറക്കണ്ണുകള്‍ക്കാവട്ടെ അത് മികച്ച കാഴ്ചാനുഭവങ്ങളുമാകുന്നു.

പുല്‍മേടുകളുടെ ഇളംപച്ചയിലും മരക്കൂട്ടങ്ങളുടെയും കാട്ടുപൊന്തകളുടെയും കടുംപച്ചയിലുമലിഞ്ഞ്  എണ്ണഛായാ ചിത്രത്തിന്റെ ചാരുതയോടെ ഇരുണ്ട വര്‍ണ്ണത്തില്‍ കാട്ടുപ്പോത്തുകളുടെ കൂട്ട നിരയേയൊ ഒറ്റയാനെയോ കാട്ടില്‍ പലയിടത്തും കണ്ടു.

കാനന യാത്രയുടെ ഒരു വൈകുന്നേരം പോക്കുവെയിലിന്റെ നിറത്തില്‍ മുന്നില്‍ വന്ന് കുത്തിയിരുന്നത് ചെന്നായ. ഇഷ്ടം പോലെ പടം പിടിച്ചോളൂ എന്ന ഉദാരഭാവത്തില്‍ അത് ഏറെനേരം കാമറയിലേക്ക് നോക്കിയിരുന്നു. കാട്ടില്‍ ഇരുള്‍ വീണുതുടങ്ങിയപ്പോഴാണ് തൊട്ടകലെ ഒരു പുള്ളിപ്പുലിയെ കണ്ടത്. 

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതമായ വയനാടിന്റെ മുത്തങ്ങ, തോല്‍പ്പെട്ടി റേഞ്ചുകളുടെ ഉള്‍ക്കാട്ടില്‍ കാമറാക്കണ്ണുകള്‍ തുറന്നുവെച്ച് നടത്തിയ യാത്ര അവിസ്മരണീയനു ഭവങ്ങളുടെ വന്‍ ഡിജിറ്റല്‍ ഇമേജറിയാണ് സമ്മാനിച്ചത്.
സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ തുടര്‍ച്ചയായ ആറു തവണയുള്‍പ്പടെ ദേശീയവും അന്തര്‍ദേശീയവുമായ എഴുപതിലേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള നേച്ചര്‍ ഫോട്ടോഗ്രാഫര്‍ സാലി പാലോടാണ് സംഘത്തെ നയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന വന്യജീവി ഫോട്ടോഗ്രാഫി മല്‍സരജേതായ അജയന്‍ കൊട്ടാര ക്കര, പ്രകൃതി സ്നേഹിയായ ട്രഷറി ഉദ്യോഗസ്ഥന്‍ ബഷീര്‍ പാലോട് എന്നിവരും സംഘത്തിലുള്‍പ്പെട്ടു. വനം^വന്യജീവി വകുപ്പിലെ വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ദീപക്ക് വനവിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറന്നുതരാന്‍ ഒപ്പം വന്നു.


വലിപ്പം കൊണ്ട് രണ്ടാം സ്ഥാനത്താണെങ്കിലും മൃഗങ്ങളുടെ എണ്ണത്തിലും വണ്ണത്തിലും വൈവിദ്ധ്യത്തിലും കേരളത്തില്‍ ഒന്നാം സ്ഥാനത്താണ് 399.550 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന വയനാട് വന്യജീവി സങ്കേതം. സംസ്ഥാനങ്ങളുടെ രാഷ്ട്രീയാതിര്‍ത്തികള്‍ക്ക് ഭേദിക്കാനാവാത്ത വിധം തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് പടരുന്ന ഈ ജൈവനൈരന്തര്യം നീലഗിരി ജൈവമേഖലയുടെ പ്രധാനഭാഗമാണ്.
മുത്തങ്ങ റേഞ്ച് അതിര്‍ത്തി പങ്കുവെക്കുന്നത് തമിഴ്നാടിന്റെ മുതുമല, കര്‍ണാടകയുടെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങളോടാണ്. തോല്‍പ്പെട്ടി റേഞ്ച് കര്‍ണാടകയിലെ നാഗര്‍ഹോള നാഷണല്‍ പാര്‍ക്കുമായും.

മുത്തങ്ങ, ബന്ദിപ്പൂര്‍, മുതുമല സങ്കേതങ്ങള്‍ തമ്മില്‍ രാഷ്ട്രീയാതിര്‍വരമ്പിനുപരി 'നൂല്‍പ്പുഴ' വണ്ണത്തില്‍ പ്രകൃതിയുടെ തന്നെ വേര്‍തിരിവുമുണ്ട്. 'ട്രൈ ജംഗ്ഷനെ'ന്ന് വനംവകുപ്പിന്റെ രേഖകളിലുള്ള ഈ ത്രിവേണി സംഗമത്തിന് നൂല്‍പ്പുഴയുടെ ഒരു കൈവഴിയാണ് അതിരിടുന്നത്. മഴക്കാടുകളുടെ പച്ചപ്പും കുളിരുമാണ് ഇവിടെ.

സംസ്ഥാനങ്ങള്‍ തമ്മിലെ ഭാഷാ-ദേശാതിര്‍വരമ്പുകള്‍ അറിയാത്ത വന്യമൃഗങ്ങള്‍ ഈ ജൈവമേഖയി ലാകെ സ്വൈരവിഹാരം നടത്തുന്നു. ആനയും കാട്ടുപോത്തും കാട്ടുപന്നിയും കേഴയും മ്ലാവും മാനും കുരങ്ങുമെല്ലാം അസംഖ്യമാണ്. കടുവയും പുലിയുമെല്ലാം ആശ്വാസ്യമായ എണ്ണത്തിലുണ്ട്. വംശനിലനില്‍പ് നേരിടുന്ന ആശങ്കകളില്‍ നിന്നകന്ന് ഈ മൃഗങ്ങള്‍ക്ക് സുരക്ഷിതവും സ്വഛന്ദവുമായ ജീവിതമാണിവിടെ.
സഞ്ചാരികളെ സംബന്ധിച്ച് ഒരാഫ്രിക്കന്‍ വനാന്തര യാത്രാനുഭവമാണ് ഇവിടെ നിന്ന് ലഭിക്കുക.