Wednesday, February 20, 2013

കാട്ടില്‍ കാമറയെന്ത് പിഴച്ചു?

കേരളത്തിലെ വനമേഖലയില്‍ ഫോട്ടോഗ്രാഫി നിരോധന ഉത്തരവുണ്ടായതിനുശേഷമുള്ള ദിവസങ്ങളിലൊന്നില്‍ തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളില്‍ ബോണക്കാട്ടെ ജനവാസ കേന്ദ്രത്തിലേക്കും അഗസ്ത്യമലയിലേക്കുമുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ വശങ്ങളില്‍ പച്ച മരമുട്ടികളുടെ അട്ടികള്‍ കണ്ടു. 
സസ്യത്തൈ പോലും നുള്ളാന്‍ പാടില്ലാത്ത വന്യജീവി സങ്കേതത്തിനുള്ളില്‍ മരങ്ങള്‍ വെട്ടി അട്ടിയിട്ടിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോട് മൊബൈല്‍ ഫോണിലെ കാമറ ഓണ്‍ ചെയ്ത് അത് പകര്‍ത്തി. വിലക്കുള്ളതുകൊണ്ട് മികച്ച സാങ്കേതികത്വവും ലെന്‍സുമുള്ള തന്‍െറ കാമറ അദ്ദേഹം എടുത്തിരുന്നില്ല. ആ ഒരു രോഷം അദ്ദേഹത്തിന്‍െറ ആത്മഗതത്തില്‍ പ്രതിഫലിച്ചു, ‘വനത്തില്‍ കോടാലിയാകാം, കാമറ പാടില്ല! കാമറ ഇതൊന്നും കാണരുതെന്നാവും!’

അത്യപൂര്‍വ ജൈവ വര്‍ഗങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട കേരളത്തിലെ വനങ്ങള്‍ ഇപ്പോള്‍ ഇതുപോലൊരു വൈരുധ്യത്തിന് സാക്ഷി പറയേണ്ട അവസ്ഥയിലാണ്. ഒളിഞ്ഞും തെളിഞ്ഞും കോടാലിക്ക് കാടുകയറാമെന്നിരിക്കെ ഗുണകാംക്ഷിയായ ‘കാമറയുടെ കാടുകയറ്റ’ത്തെ വിലക്കുകയാണ് സംസ്ഥാന വനംവകുപ്പ്. വര്‍ഷാവര്‍ഷം സാഘോഷം വനം, വന്യ ജീവി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കാറുള്ള അതേ വനംവകുപ്പ് തന്നെ കാട്ടിലേക്കുള്ള ‘കാമറ നോട്ട’ങ്ങളെ നിരോധിക്കുമ്പോള്‍ സ്വന്തം നയങ്ങളിലെ വൈരുധ്യം പല്ലിളിക്കുന്നു.  
വന്യജീവി ഫോട്ടോഗ്രാഫര്‍മാരെ കാട്ടില്‍ പ്രവേശിപ്പിക്കരുതെന്ന വകുപ്പ് മന്ത്രിയുടെ വാമൊഴി ഉത്തരവ് രണ്ടാഴ്ച മുമ്പാണ് പുറത്തുവന്നത്. ലോകത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത കാമറയുടെ കാനന പ്രവേശ നിരോധം ആദ്യമായി നടപ്പാക്കിയ നാടെന്ന ഖ്യാതി ഏതായാലും കേരളത്തിന് വനംവകുപ്പ് വഴി സ്വായത്തമാകുകയാണ്. ഏത് തരം ‘കാമറ’യെന്ന വിശദീകരണം ഇനിയുമുണ്ടായിട്ടില്ളെങ്കിലും മന്ത്രിയുടെ ഉത്തരവ് സംബന്ധിച്ച് വന്ന വാര്‍ത്തകളിലെ സൂചന വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരാണ്.
വനംവകുപ്പിന്‍െറ പ്രസിദ്ധീകരണമായ ‘ആരണ്യ’ത്തിലേക്ക് ഫോട്ടോ ചോദിച്ചിട്ട് ചില ഫോട്ടോഗ്രാഫര്‍മാര്‍ കൊടുക്കാന്‍ വിസമ്മതിച്ചതിലുള്ള കെറുവോ പ്രതിഷേധമോ ആണ് ഈ ക്ഷിപ്ര തീരുമാനത്തിന് പിന്നിലെന്നും കേട്ടു.
വനമേഖലയിലാകെ ‘ഇക്കോ ടൂറിസം’ ഒരുതരം പരാന്ന സസ്യങ്ങളെ പോലെ പടര്‍ന്നുപന്തലിച്ചിരിക്കുന്നതിനാല്‍ ദിനേനെ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് കാട്ടിലത്തെുന്നത്്. അവര്‍ക്കൊന്നും കാമറ നിരോധം ബാധകമായിട്ടില്ല. മാത്രമല്ല, പല ഇക്കോ ടൂറിസം പോയിന്‍റുകളിലും ഫീസ് ഈടാക്കി കാമറയെ നിയമാനുസൃതം കയറ്റിവിടുന്നത് തുടരുന്നുമുണ്ട്. ഇതിന് പുറമെ സാധാരണ കാമറകളെക്കാള്‍ മികച്ച സാങ്കേതിക സൗകര്യങ്ങളുള്ള മൊബൈല്‍ ഫോണ്‍, ടാബ് ഉപകരണങ്ങള്‍ സന്ദര്‍ശകരുടെ സ്വകാര്യതയായി കാട്ടില്‍ സൈ്വര വിഹാരം നടത്തുകയും ചെയ്യുന്നു. 
അപ്പോള്‍ കാര്യം വ്യക്തമാണ്, വന്യജീവി, പരിസ്ഥിതി ഫോട്ടോഗ്രാഫര്‍മാരോട് മാത്രമേ മന്ത്രിക്കും വകുപ്പിനും വിരോധമുള്ളൂ. കാട്ടില്‍ പ്രവേശിക്കാന്‍ പാടില്ലാത്ത ഭീകര ജീവികളോ വലിയ നാശകാരികളോ ആണ് പ്രകൃതി സ്നേഹികളായ ഈ ഛായാഗ്രാഹകരെന്ന് പറയുകയാണോ വനംവകുപ്പ്? അവരുടെ കൈകളിലുള്ള കാമറ മഴുവിനെക്കാള്‍ വലിയ മാരകായുധവും?
വനം, വന്യജീവി പരിസ്ഥിതി ഫോട്ടോഗ്രാഫര്‍മാരെ കാട്ടുകള്ളന്മാരെ പോലെയാണോ വനംവകുപ്പ് കാണുന്നതെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. അങ്ങിനെയാണെങ്കില്‍ അത് തികഞ്ഞ അനീതിയും നന്ദികേടുമാണ്. കേരളത്തിലെ വനമേഖലയുള്‍പ്പടെ പ്രകൃതിയുടെ സംരക്ഷണത്തിന് അവര്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് വനംവകുപ്പിനാണ് ഏറ്റവും നല്ല ബോധ്യമെന്നത് തീര്‍ച്ച. 
വനം വകുപ്പിനാല്‍ തന്നെ പ്രശംസിക്കപ്പെട്ടവരും അംഗീകരിക്കപ്പെട്ടവരുമാണ് ഇന്ന് ഈ മേഖലയില്‍ സജീവമായി നിലകൊള്ളുന്ന അധികം പേരും. അതിന്‍െറ ചിത്രസാക്ഷ്യങ്ങള്‍ സംസ്ഥാന വനംവകുപ്പിന്‍െറ കേന്ദ്ര ഓഫീസ് മുതല്‍ സംസ്ഥാനമാകെ ചിതറിക്കിടക്കുന്ന കീഴ് ഓഫീസുകളില്‍ വരെ ചെന്നാല്‍ കാണാം. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറന്മരെടുത്ത ചിത്രം ഭിത്തിയില്‍ തൂങ്ങാത്ത വൈല്‍ഡ് ലൈഫ് സാങ്ചറി ഓഫീസുകളുണ്ടാവില്ല കേരളത്തില്‍. വനംവകുപ്പിന്‍െറ പ്രസിദ്ധീകരണങ്ങളുടെ കാര്യവും അതെ.
പരിസ്ഥിതി പ്രേമവും ഛായാഗ്രഹണ താല്‍പര്യവും കൊണ്ടു കാമറയെടുത്തവര്‍ മാത്രമല്ല കാടുകയറുന്നത്, പക്ഷിനിരീക്ഷകരും സസ്യ, ജന്തുശാസ്ത്ര ഗവേഷകരുമെല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാമറ കൈയിലേന്തുന്നവരാണ്. ഫലത്തില്‍ വനംവകുപ്പിന്‍െറ തീരുമാനം അവര്‍ക്കെല്ലാം എതിരാണ്. 
കേരളത്തിലെ നേച്ചര്‍ ഫോട്ടോഗ്രാഫി മേഖലയില്‍ സജീവമായി നില്‍ക്കുന്നവരാരും കേവലം ഫോട്ടോഗ്രാഫര്‍ എന്ന ഒറ്റക്കള്ളിയില്‍ ഒതുക്കാന്‍ കഴിയുന്നവരല്ല. ഫോട്ടോഗ്രാഫി ഒരു തൊഴിലായി സ്വീകരിച്ചവരാരെങ്കിലും അക്കൂട്ടത്തിലുണ്ടെങ്കില്‍ തന്നെയും കാമറയുമെടുത്ത് കാടുകയറുന്നത് വാണിജ്യ ലാഭം പ്രതീക്ഷിച്ചല്ളെന്ന് തീര്‍ച്ച. കാരണം അവിടെ മുതല്‍ മുടക്കേയുള്ളൂ, മനം മയക്കുന്ന മനോഹര ചിത്രങ്ങള്‍ക്കപ്പുറം ഒരു വാണിജ്യ മൂല്യവും തിരിച്ചുകിട്ടില്ളെന്ന് ഈ രംഗത്ത് പ്രാഥമിക പരിചയമുള്ളവര്‍ക്കുപോലും അറിയാം. കാമറയ്ക്കും ലെന്‍സിനും അനുബന്ധ ഉപകരണങ്ങള്‍ക്കും വലിയ മുതല്‍ മുടക്കും പ്രയാസം നിറഞ്ഞ കാടുകയറ്റത്തിന് ശാരീരികാധ്വാനവും പ്രകൃതിയോട് ലയംകൊള്ളാനുള്ള മനസും വേണം. അതത്ര എളുപ്പമല്ല. വാണിജ്യ സാധ്യതകളൊന്നുമില്ലാത്ത ഒരു മേഖലയില്‍ ഇങ്ങിനെ മനസും ശരീരവും പണവും മുടക്കാന്‍ ആളുകള്‍ തയാറാവുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ജൈവീകമായ താല്‍പര്യം കൊണ്ടുള്ള ആത്മാര്‍പ്പണമാകാതെ തരമില്ല. പ്രകൃതിയെ തന്‍െറ പ്രാണന്‍െറ ഭാഗമായി കാണുന്നവന് ഒരിക്കലും അതിനോട് ഭയമോ നിര്‍മമതയോ ഉണ്ടാകില്ല. ആവാസ വ്യവസ്ഥ ഭീഷണി നേരിടുന്നുണ്ടെങ്കില്‍ അതിനെതിരെ പടപൊരുതാനും പ്രചരണം നടത്താനും മുന്നിലുണ്ടാകുകയും ചെയ്യും. അതാണ് ചരിത്രവും. പരിണതപ്രജ്ഞരായ കേരളത്തിലെ നേച്ചര്‍ ഫോട്ടോഗ്രാഫറന്മാരെ അടുത്തറിയുന്നവര്‍ ഈ ഗുണങ്ങളൊക്കെയും അവരില്‍ കണ്ടത്തെുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കേരള വനമേഖലയിലെ ജൈവ വൈവിധ്യ സമ്പന്നതക്ക് പുതിയ കണ്ടത്തെലുകളിലൂടെ മുതല്‍ക്കൂട്ടൊരുക്കുന്നതിലും വലിയ സംഭാവനകളാണ് ഫോട്ടോഗ്രാഫര്‍മാരില്‍നിന്നുണ്ടായിട്ടുള്ളത്. ലോകത്ത് തന്നെ അപൂര്‍വമായിട്ടുള്ള പല സസ്യ, ജീവി വര്‍ഗങ്ങളേയും കണ്ടത്തെി സചിത്ര സാക്ഷ്യത്തോടെ അവതരിപ്പിച്ചവരും ഗവേഷണത്തിനു തുല്യമായ പ്രവര്‍ത്തനങ്ങള്‍ കാമറ കണ്ണുകളിലൂടെ തുടരുന്നവരുമാണ് ഇവര്‍. 
വംശനാശ ഭീഷണി നേരിടുന്ന വര്‍ഗങ്ങളെ കുറിച്ചും പരിസ്ഥിതി നാശത്തിനെതിരെയും മുന്നറിയിപ്പ് നല്‍കുന്നതിലും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിലുമെല്ലാം കാമറയുമായി കാടുകയറുന്നവര്‍ വഹിക്കുന്ന പങ്ക് നിസാരവത്കരിക്കാനാവില്ല. ഇതൊന്നും അറിയാത്തവരല്ല വനപാലക വൃന്ദവും. എന്നാല്‍ പിന്നെ കാമറയെ കാടുകയറ്റില്ളെന്ന നിര്‍ബന്ധബുദ്ധിയെന്തിന്?

നജിം കൊച്ചുകലുങ്ക്