Wednesday, May 8, 2013

ഈരടികള്‍ മുറിഞ്ഞ് ഈണം മാത്രമായി...

തിരയടിച്ചുയരാന്‍ വെമ്പുന്ന കടലായി ഉള്ളുനിറയെ സംഗീതം. തുള്ളിത്തുളുമ്പി നാവോളമെത്തുമ്പോള്‍ പക്ഷാഘാതത്തിന്‍െറ അടിതെറ്റലില്‍ ഈരടികള്‍ മുറിഞ്ഞ് ഈണം മാത്രം പുറത്തേക്ക്. രോഗം തളര്‍ത്തിയ നാവിന് പിടികൊടുക്കാതെ വാക്കുകള്‍ അകന്നുപോകുമ്പോള്‍ ഒരു അവശതക്കും തടുക്കാന്‍ കഴിയാത്ത തന്‍െറ സ്വരമാധുരിയില്‍ അദ്ദേഹം നൊമ്പരമൊളിപ്പിക്കുന്നു. മലയാളിയെ ഒരുകാലത്ത് പാടിയുണര്‍ത്തിയ എം.എസ്. നസീം എന്ന ഭാവഗായകന് പാടാന്‍ കഴിയാതായിട്ട് ഏഴുവര്‍ഷം.

 മൂവായിരത്തിലേറെ ഗാനസദസുകളിലുടേയും ദൂരദര്‍ശനും ആകാശവാണിയുമുള്‍പ്പടെ വിവിധ മാധ്യമങ്ങളിലൂടെയും മലയാളിയുടെ പാട്ടുശീലങ്ങളില്‍ ഇടമുറപ്പിക്കാന്‍ കഴിഞ്ഞ ഗതകാല പ്രതാപത്തിന്‍െറ ഓര്‍മകളിലുണര്‍ന്ന്, റിയാദിന്‍െറ നഗരകേന്ദ്രമായ ബത്ഹയില്‍, മകള്‍ നാദിയ ജാസിറിന്‍െറ വീട്ടിലിരുന്നു അദ്ദേഹം പാടി, ‘നിറയും താരങ്ങളെ...’ 1990ല്‍ ഇറങ്ങിയ ‘അനന്തവൃത്താന്തം’ എന്ന സിനിമയില്‍ ചിത്രയോടൊപ്പം പാടിയ യുഗ്മഗാനത്തിന്‍െറ ഈണം മാത്രമേ കേള്‍പ്പിക്കാനായുള്ളൂവെങ്കിലും ആ നാദമാധുരിയില്‍ ലയിച്ചിരിക്കുമ്പോള്‍ വാക്കുകള്‍ അനാവശ്യമാണെന്ന് തോന്നി.

ഗായകന്‍, മ്യൂസിക് കണ്ടക്ടര്‍, മലയാള സംഗീതത്തിന്‍െറ ചരിത്ര സൂക്ഷിപ്പുകാരന്‍, സ്റ്റേജ്-ടെലിവിഷന്‍ പരിപാടികളുടെ സംഘാടകന്‍, ഡോകൂമെന്‍ററി സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ നസീമിനെ മലയാള സംഗീതത്തിന്‍െറ വര്‍ത്തമാന ലോകത്തുനിന്ന് തട്ടിയകറ്റിയത് ഹൈപ്പര്‍ടെന്‍ഷന്‍ എന്ന രോഗമാണ്. ഇന്ത്യന്‍ സംഗീതരംഗത്തെ ഇതിഹാസമായ മുഹമ്മദ് റഫിയേയും മലയാളി സംഗീതജ്ഞന്‍ എ.ടി. ഉമ്മറിനേയും കുറിച്ച് തയാറാക്കിയ ഡോക്യുമെന്‍ററികളുടെ സീഡികളുമായി കഴക്കൂട്ടം, വെട്ടുറോഡിലെ ‘അസ്മ മേടയില്‍’ വീട്ടില്‍നിന്ന് പ്രമുഖ ടെലിവിഷന്‍ ചാനലിന്‍െറ തിരുവനന്തപുരത്തെ ഓഫീസിലേക്കുള്ള യാത്രക്കിടയിലാണ് ബസില്‍വെച്ച് രോഗത്തിന്‍െറ ആക്രമണം.

2005 ജൂലൈ 20നായിരുന്നു അത്. വലതുവശം തളര്‍ന്ന് ആശുപത്രിയില്‍ കഴിയവേ ഒരിക്കല്‍കൂടി രോഗത്തിന്‍െറ ആക്രമണം. സംസാരശേഷിയും നഷ്ടമായി. അക്ഷരങ്ങള്‍ കൂടിക്കുഴഞ്ഞ് അവ്യക്തമാകുന്ന വാക്കുകള്‍.
വളരെ ചെറുപ്പത്തിലെ സംഗീതലോകത്ത് എത്തിയ അദ്ദേഹത്തിന് ചലച്ചിത്രസംഗീതത്തില്‍ അര്‍ഹപ്പെട്ട അവസരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും പിന്നണിരംഗത്തെ ഗാനഗന്ധര്‍വന്‍ യേശുദാസ് മുതല്‍ വിധുപ്രതാപ് വരെ പലതലമുറകള്‍ നീളുന്ന ശക്തമായ സംഗീത സൗഹൃദത്തിനുടമയായി. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ജൂനിയര്‍ എ.എം രാജയെന്നും കോളജിലെത്തിയപ്പോള്‍ ജൂനിയര്‍ റഫിയെന്നും വിളിപ്പേര് വീണുകിട്ടുംവിധം ശ്രോതാക്കളെ വിസ്മയിപ്പിച്ച സംഗീതസിദ്ധിയാണ് ചലച്ചിത്രരംഗത്ത് അവസരം കിട്ടിയില്ലെങ്കില്‍ പോലും സംഗീതാസ്വാദകരുടെ മനസില്‍ പ്രമുഖസ്ഥാനത്ത് പ്രതിഷ്ഠ നേടിക്കൊടുത്തത്.

മുവായിരത്തിലേറെ ഗാനമേളകളാണ് ഇന്ത്യയിലും പുറത്തുമായി അദ്ദേഹം നയിച്ചത്. സൗദി അറേബ്യയൊഴികെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലുമായി 18ലേറെ വേദികളില്‍ പാടി അദ്ദേഹം പ്രവാസികളുടെ പ്രിയപ്പെട്ട ഗായകനായി. സൗദിയില്‍ കാലൂന്നാന്‍ അവസരമൊത്തപ്പോള്‍ പാടാന്‍ കഴിയാതെയുമായി. കഴിവുകള്‍ തന്ന സര്‍വശക്തനായ ദൈവത്തോട് ഹൃദയമുരുകി പാടാന്‍ ആത്മീയതേട്ടങ്ങളുടെ ഭാഗമായുളള ഒരു തീര്‍ഥയാത്രയാണിത്. മക്കയും മദീനയും സന്ദര്‍ശന ലക്ഷ്യമാണ്.
കേവലം ഒരു ഗായകനില്‍ ഒതുങ്ങിനില്‍ക്കാന്‍ തയാറാകാതിരുന്ന അദ്ദേഹത്തിലെ സംഗീതപ്രേമി അരനൂറ്റാണ്ടിലധികമായ മലയാളിയുടെ സിനിമ, നാടക, ലളിത, ഗസല്‍ സംഗീതചരിത്രത്തിന്‍െറ ഒരു വിജ്ഞാനകോശമായി മാറാനും തന്‍െറ ബഹുമുഖ കഴിവുകളിലൂടെ കഠിനപരിശ്രമം നടത്തി. അദ്ദേഹത്തിന്‍െറ മേടയില്‍ വീട് ഒരു സംഗീത മ്യൂസിയമായി. മലയാള ഗാനചരിത്രം രേഖപ്പെടുത്താന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ആദ്യ സാക്ഷാത്കാരമായിരുന്നു ദൂരദര്‍ശന്‍ ഏറെക്കാലം തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത ‘ആയിരം ഗാനങ്ങള്‍തന്‍ ആനന്ദലഹരി’. മലയാള ഗാനചരിത്രത്തിന്‍െറ സമഗ്രത ഉള്‍ക്കൊള്ളുന്ന ആ ഡോകുമെന്‍ററി അദ്ദേഹം സ്വന്തം സമ്പാദ്യം മുടക്കിയാണ് സംവിധാനം ചെയ്തത്.

നിരവധി ഡോകുമെന്‍ററികള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്‍െറ ‘മിഴാവ്’ എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. 1997ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം, സംസ്ഥാന സര്‍ക്കാരിന്‍െറ ടി.വി അവാര്‍ഡ് നാലുതവണ, 2001ല്‍ കുവൈത്തിലെ സ്മൃതി എ.എം രാജ പുരസ്കാരം, 2001ല്‍ സോളാര്‍ ഫിലിം സൊസൈറ്റി പുരസ്കാരം തുടങ്ങി നിരവധി സമ്മാനങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പുതിയ കേരള നിയമസഭാമന്ദിരത്തിന്‍െറ ഒന്നാംവാര്‍ഷിക വേളയില്‍ നിയമസഭക്കുള്ളില്‍ ഗാനമേള നടത്താനും എം.കെ. മുനീര്‍, പി.ജെ. ജോസഫ്, എം. വിജയകുമാര്‍, എസ്. ശര്‍മ തുടങ്ങിയ നേതാക്കളോടൊപ്പം ഗാനാലാപനം നടത്താനും കഴിഞ്ഞത് ഓര്‍മയിലെ ഏറ്റവും തിളക്കമുള്ള അനുഭവം.
എം.എ, ബി.എഡ് കാരനായ അദ്ദേഹം 27 വര്‍ഷം സര്‍ക്കാര്‍ സര്‍വീസിലായിരുന്നു. കെ.എസ്.ഇ.ബിയില്‍ സുപ്രണ്ടായിരിക്കെ 2003ല്‍ സ്വയം വിരമിച്ച് മുഴുസമയ സംഗീത പ്രവര്‍ത്തകനായി. വിഖ്യാത സംഗീതസംവിധായകന്‍ നൗഷാദിനെ മുംബെയില്‍ പോയി കണ്ട് തയാറാക്കിയ ഡോകുമെന്‍ററി പൂര്‍ത്തിയാക്കാനായില്ല.
ഭാര്യ ഷാഹിദയോടൊപ്പമാണ് റിയാദില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ മരുമകന്‍ ജാസിറിന്‍േറയും മകള്‍ നാദിയ ജാസിറിന്‍േറയും അരികിലെത്തിയത്. ഇളയ മകള്‍ നസ്മി ഗീത് നാട്ടില്‍ ബി.ഡി.എസ് വിദ്യാര്‍ഥിനിയാണ്.
പ്രശസ്ത സംഗീത സംവിധായകന്‍ ബാബുരാജിന്‍െറ മക്കളായ സാബിറ ഇബ്രാഹിം ജിദ്ദയില്‍നിന്നും ഷംന സുള്‍ഫിക്കര്‍ യാമ്പുവില്‍നിന്നും അദ്ദേഹത്തെ കാണാന്‍ റിയാദിലെത്തിയിരുന്നു. വീട്ടില്‍ അവരെ കണ്ട് അത്ഭുതം കൂറുമ്പോള്‍ തെക്കന്‍ കേരളത്തിലെ ഭാവഗായകനുമായി കോഴിക്കോടിന്‍െറ പ്രിയ പാട്ടുകാരന്‍ ബാബുരാജിന്‍െറ കുടുംബത്തിനുള്ള ബന്ധം അവര്‍ വെളിപ്പെടുത്തി, നസീമിന്‍െറ ഇളയ അനുജന്‍ സുള്‍ഫിക്കറാണ് ഷംനയെ വിവാഹം കഴിച്ചത്.

https://www.youtube.com/watch?v=phZyP0zIT30

https://www.youtube.com/watch?v=Jn8uYvX6fQU

Monday, May 6, 2013

കേരളം ഇത്രമേല്‍ മരുഭൂമിയായതെങ്ങിനെ?


മരുഭൂമിയില്‍ തണുപ്പുകാലത്തിന്‍െറ വരവറിയിച്ച് മഞ്ഞും മഴയും പെയ്യാന്‍ തുടങ്ങിയ ഡിസംബറിലാണ് വാര്‍ഷിക അവധിക്ക് കേരളത്തിലേക്ക് തിരിച്ചത്. ചെന്നിറങ്ങിയത് മറ്റൊരു മരുഭൂമിയിലാണോ എന്നുതന്നെ തോന്നിപ്പോയി. വിമാനമിറങ്ങിയ പുലരി മഞ്ഞുപൊഴിയേണ്ട ഡിസംബറിലേതായിട്ടും അവിക്കുന്ന ചൂട്. വേനലാരംഭിച്ചിട്ടില്ല, അതിനുമുമ്പേ കടുത്ത ചൂടും വറുതിയും.


മൂന്നു മാസത്തിനുശേഷം അവിടെനിന്ന് വിമാനം കയറുമ്പോള്‍ വറുതി അതിന്‍െറ മൂര്‍ദ്ധന്യത പ്രാഖ്യാപിച്ചുകഴിഞ്ഞിരുന്നു. കുടിവെള്ളം പോലും വറ്റിപ്പോയി. സൗദിയില്‍ വിമാനമിറങ്ങുമ്പോള്‍ മരുഭൂമിയില്‍ സുഖദസുന്ദരമായ കാലാവസ്ഥ. നേരിയ സുഖമുള്ള തണുപ്പ്. ചെറിയ കാറ്റ്. വല്ലപ്പോഴൊ ഓരോ മഴ. ഡിസംബറിലും ജനുവരിയിലുമൊക്കെ അനുഭവവേദ്യമാകേണ്ട കേരളത്തിന്‍െറ സ്വന്തം ശിശിരകാലമാണ് സൗദിയിലെന്ന് തോന്നി!


ഈ സുഖാന്തരീക്ഷത്തിലേക്ക് അപൂര്‍വം ചില അവസരങ്ങളില്‍ അപ്രതീക്ഷിതമായി പാഞ്ഞത്തെുന്ന പൊടിക്കാറ്റിന്‍െറ അസ്ക്യത ഒഴിച്ചുനിറുത്തിയാല്‍ സൗദി അറേബ്യയും കേരളവും തമ്മില്‍ മാറിപ്പോകുംവിധം കാലാവസ്ഥക്ക് വേഷപ്പകര്‍ച്ച സംഭവിച്ചിരിക്കുന്നു. സൗദിഅറേബ്യ കേരളത്തോളമായില്ളെങ്കിലും കേരളം സൗദിമരുഭൂമിയുടെ എല്ലാ തീക്ഷ്ണതയും അനുഭവിപ്പിച്ചു കൊണ്ടിരിക്കുന്നു.


മരുഭൂമിയില്‍ ആറുമാസം വേനലും ആറുമാസം ശൈത്യവുമെന്നത് പ്രകൃതി പണ്ടേ നിശ്ചയിച്ചുവെച്ച ക്രമമാണ്. സൗദിയിലെ ആ കാലക്രമത്തിനാണ് ചെറിയ വ്യതിയാനവും ശിശിരത്തിന്‍െറ സാന്നിദ്ധ്യവും അനുഭവപ്പെടുന്നത്. (റിയാദ് ഉള്‍പ്പടെയുള്ള മരണല്‍നാടുകളെ വൃക്ഷങ്ങള്‍ നട്ടും പൂന്തോട്ടങ്ങളും കൃഷിത്തോട്ടങ്ങളും കൃത്രിമ ജലാശയങ്ങളും നിര്‍മിച്ചും പച്ചപ്പണിയിക്കാനുള്ള സര്‍ക്കാറിന്‍െറയും ജനങ്ങളുടേയും പ്രയത്നഫലം അന്തരീക്ഷത്തെ സ്വാധീനിക്കുന്നതാവണം. റിയാദ് നഗരത്തെ ചുറ്റി വാദി ഹനീഫ (ഹനീഫ താഴ്വര)യില്‍ പണിതീര്‍ത്ത നീരൊഴുക്കിന്‍െറ അരഞ്ഞാണം വിസ്മയമാണ്).


എന്നാല്‍ കലാവസ്ഥയുടെ എല്ലാ പകര്‍ന്നാട്ടങ്ങളും കൃത്യമായ നിഷ്ഠയോടെ അരങ്ങുവാണിരുന്ന കേരളത്തില്‍ അതെല്ലാം അട്ടിമറിയുകയും വേനല്‍ മറ്റുവേഷങ്ങളെ അണിയറയിലേക്ക് തള്ളിയകറ്റി സ്വന്തം കത്തിവേഷം  തീക്ഷ്ണതയോടെ ആടിത്തിമിര്‍ക്കുകയുമാണ്.
ശിശിരകാലത്തിന്‍െറ തുടക്കത്തില്‍ തന്നെ വേനല്‍പ്പക്ഷിയുടെ ചിറകടിയൊച്ച കേള്‍ക്കേണ്ടിവന്ന ദുര്‍ഗതിയായിരുന്നു മലയാളികള്‍ക്ക്. മഞ്ഞുകാലമെന്ന് നാം വിളിക്കാറുണ്ടായിരുന്ന സീസണിലാണ് കേരളം വറുതിയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയതും കേന്ദ്രം സംസ്ഥാനത്തെ സമ്പൂര്‍ണ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചതും.

‘വെള്ളം വെള്ളം സര്‍വത്ര
തുള്ളി കുടിക്കാനില്ലത്രെ’ 
എന്ന പഴഞ്ചൊല്ലില്‍ പതിരില്ളെന്ന് തെളിയിച്ച്, 44 നദിയും അതിലേറെ ജലാശയങ്ങളുമുള്ള കേരളത്തില്‍ കുടിക്കാനും കുളിക്കാനും വെള്ളം കിട്ടാക്കനിയായ നിര്‍ഭാഗ്യതയിലാണ്ടുകഴിഞ്ഞു മലയാളി.
മണലാരുണ്യത്തില്‍ ചോര വിയര്‍പ്പാക്കിയ പണം കൊണ്ട് പൊന്നിന്‍വിലക്ക് വാങ്ങിച്ച ഭൂമികളില്‍ ആയുഷ്ക്കാല സമ്പാദ്യങ്ങള്‍ കുഴിച്ചിട്ട് മണിമാളികകള്‍ പണിത പ്രവാസികള്‍ പോലും നാട്ടിലത്തെുമ്പോള്‍ പിശകിപ്പോയ ധാരണകളില്‍ ഉള്ളും പുറവും പൊള്ളി വെള്ളമുള്ള മണ്ണുണ്ടോ എന്ന് അന്വേഷിച്ചുതുടങ്ങിയതാണ് കേരളത്തിലെ ‘റിയല്‍ എസ്റ്റേറ്റ് റിയാലിറ്റി’യുടെ പുതിയ വര്‍ത്തമാനം.


ജലസമൃദ്ധിയില്‍നിന്ന് വറുതിയിലേക്ക് വേരോടെ പറിച്ചുനട്ട മരം പോലെ നിന്നുണങ്ങുന്ന കേരളത്തിന്‍െറ വിങ്ങലുകളാണ് നാട്ടിലേക്ക് വിളിച്ചാല്‍ ഫോണിന്‍െറ മറുതലക്കല്‍നിന്നു കേള്‍ക്കുക. പ്രിയപ്പെട്ടവര്‍ ചോദിക്കുന്നു, ചുട്ടുപൊള്ളുന്ന ചൂട് സഹിച്ചു ജീവിക്കാമെന്നുവെക്കാം, വെള്ളമില്ലാതെ പ്രാണന്‍ കിടക്കുന്നതെങ്ങിനെ?


കേരളത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ശുദ്ധജലതടാകമായ ശാസ്താംകോട്ട ജലാശയം വറ്റിത്തുടങ്ങിയത് അവധിക്കാലത്ത് നേരിട്ടുതന്നെ കാണാനിടയായി. കരിമ്പനകളില്‍ കാറ്റുപിടിക്കുന്ന ഗൃഹാതുരതയുമായി മനസില്‍നിറഞ്ഞു കിടക്കുന്ന പാലക്കാടിനെ മരുഭൂമി വിഴുങ്ങിത്തുടങ്ങിയെന്നുള്ള ദൃശ്യപ്രസ്താവനകളോടെ വന്നത്തെിയ ടി.വി വാര്‍ത്ത ശരിക്കും ഞെട്ടിച്ചുകളഞ്ഞു.

ഉഷ്ണമേഖലകള്‍ അന്വേഷിക്കുന്ന ദേശാടന പക്ഷികള്‍ കേരളത്തില്‍ പുതിയ താവളങ്ങള്‍ കണ്ടത്തെുന്നത് ജനുവരിയുടെ വേപഥുവായാണ് പ്രകൃതിസ്നേഹികള്‍ പങ്കുവെച്ചത്. കാണാതാകുന്ന കേരളത്തിന്‍െറ സ്വന്തം പക്ഷികളെ കുറിച്ചുള്ള ആകുലത അവര്‍ ഫെബ്രുവരിയില്‍ പങ്കുവെച്ചു. ദേശാടനത്തിന്‍െറ ഈ കാലയളവില്‍ കേരളത്തിലേക്ക് വന്നത് ഉഷ്ണമേഖല തേടുന്ന പക്ഷികളാണ് ഏറെയും.

വിരഹത്തിന്‍െറ മാര്‍ച്ചില്‍ വേനലാണ് ചുട്ടുപൊള്ളിച്ചത്. ഇനി ഏപ്രിലും മേയും കൂടിയാവുമ്പോള്‍ തീ തന്നെ തീറ്റിക്കുമോ  എന്ന ഭയപ്പാടിലാണ് മനുഷ്യര്‍.
എങ്ങിനെയാണ് നാട് ഇങ്ങിനെയായത്? ജലരാശികള്‍ എങ്ങോട്ടാണ് പോയത്, ആരാണ് ആട്ടിപ്പായിച്ചത്? ചിന്ത പലവഴി പാഞ്ഞപ്പോള്‍ കണ്‍മുന്നില്‍ കണ്ട യാഥാര്‍ഥ്യങ്ങളുടെ ചൂണ്ടുവിരല്‍ മരുഭൂമിയില്‍ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നീര്‍ത്തടങ്ങള്‍ വെട്ടിമൂടി കോണ്‍ക്രീറ്റ് കാടുകള്‍ പണിയാന്‍ മുന്നില്‍നിന്ന പ്രവാസിയുടെ നേര്‍ക്കും നീളുന്നത് കാണുന്നു.


എന്‍െറ പ്രവാസം ആരംഭിക്കുന്നതിന് മുമ്പ്, അതായത് ഒരു വ്യാഴംവട്ടം മുമ്പുവരെ പോലും ഞങ്ങളുടെ ഗ്രാമത്തില്‍ ത്തക്കത്തൊദൂരത്തോളം നീളുന്ന വലിയ പാടശേഖരങ്ങളുണ്ടായിരുന്നു. അവയുടെ ചുറ്റും തെളിനീരുമായി തോടുകള്‍ ഒഴുകി. ചെറിയ കുളങ്ങളില്‍ വെള്ളം തുളുമ്പിനിന്നു. ആ സ്ഫടിക മേനിയില്‍ ആകാശം മുഖംനോക്കി. മാനത്തുകണ്ണി മുതല്‍ പലവിധ ജലജീവികളും വയല്‍ച്ചെടികളും ആമോദത്തോടെ കഴിഞ്ഞു. കൊതുകുകള്‍ മുട്ടയിട്ട് പെരുകാന്‍ പേടിച്ചു. മഴക്കാലത്ത് പൊന്തന്‍ തവളകളുടെ ‘ക്രോ’ വിളികളാല്‍ ഗ്രാമനിശീഥിനികള്‍ മുഖരിതമായി. വയല്‍വരമ്പുകളിലൂടെ പ്രണയം കൊലുസിട്ട് നടന്നു. ഓരോ അവധിക്ക് പോകുമ്പോഴും സ്ളേറ്റില്‍ വരച്ചിട്ട കല്ലുപെന്‍സില്‍ ചിത്രംപോലെ അവ പതിയെ മാഞ്ഞുതുടങ്ങുന്നത് കാണാതിരുന്നില്ല. എല്ലാം മാഞ്ഞ് സ്ളേറ്റിന്‍െറ കറുപ്പുനിറം കണ്ണിലിരുട്ട് നിറച്ചപ്പോള്‍ മാത്രമാണ് വേവലാതി കനത്തത്.


മുമ്പ് വയലുകള്‍ മണ്ണിട്ട് നികത്തിയാല്‍ നാണ്യവിളകളുടെ കൂട്ടത്തില്‍ കാല്‍ക്കാശ് നേട്ടമില്ലാത്ത തെങ്ങിന്‍ തോട്ടമുണ്ടാക്കാമെന്നല്ലാതെ മറ്റ് സാധ്യതകളൊന്നും മലയാളി കണ്ടത്തെിയിരുന്നില്ല. അതുകൊണ്ടുതന്നെ അത്ര വേഗമുണ്ടായിരുന്നില്ല വെട്ടിമൂടലുകള്‍ക്ക്. റബ്ബറിന് വില കയറിയപ്പോള്‍ റബ്ബര്‍ തോട്ടങ്ങളിലായി ആളുകളുടെ ശ്രദ്ധ. അതോടെ കുളങ്ങളുടേയും വയലുകളുടേയും നീര്‍ത്തടങ്ങളുടേയും നാശം വേഗത്തിലായി. പക്ഷെ, ഏറ്റവും ലാഭമുള്ള കൃഷി റിയല്‍ എസ്റ്റേറ്റാണെന്ന് വന്നതോടെ കഥ മാറി. നോക്കിനില്‍ക്കേ വയലും കുന്നുമെല്ലാം ഒരേ നിരപ്പിലുള്ള ‘പ്ളോട്ട് ഫോര്‍ സെയിലു’കളായി. വെട്ടിമൂടിയ മണ്ണടരുകള്‍ക്കടിയില്‍നിന്ന് നീരുറവകള്‍ എങ്ങോട്ടോ വലിഞ്ഞുപോയി. ഒഴുക്കുമുട്ടിയ തോടുകളിലും കുളങ്ങളിലും വെള്ളം കെട്ടിക്കിടന്ന് ജീര്‍ണിച്ചു. വെള്ളമില്ളെന്ന് ഇപ്പോള്‍ പഴിപറഞ്ഞ് നടക്കുന്ന ഗ്രാമീണന്‍െറ നെറ്റിയിലെ വിയര്‍പ്പുമണികള്‍ വിളിച്ചുപറയും സ്വന്തം ചെയ്തികള്‍ വരുത്തിവെച്ച അനര്‍ത്ഥങ്ങളുടെ ചൂട്ടുപൊള്ളിക്കുന്ന നേരുകള്‍.
പ്രകൃതിയേയും ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെയും കുറിച്ച് ഒരുപാടെഴുതിയ ബേപ്പൂര്‍ സുല്‍ത്താന്‍െറ ജന്മനാടായ തലയോലപ്പറമ്പില്‍, മുവാറ്റുപുഴയാറിന്‍െറ തീരത്ത് വെള്ളം നിറഞ്ഞു കിടന്ന് നാറുന്ന വലിയ കുളങ്ങള്‍ കണ്ടു വിസ്മയിച്ചത് ഇക്കഴിഞ്ഞ അവധിക്കാലത്താണ്. അത്രയും വലിയൊരു ജലസമൃദ്ധിയാല്‍ ചുറ്റപ്പെട്ടിട്ടും കുടിക്കാനും പാചകം ചെയ്യാനും സ്വന്തം കിണറ്റിലെ വെള്ളം പോലും ഉപയോഗിക്കാനാവാത്ത സങ്കടം ബന്ധു വെളിപ്പെടുത്തിയപ്പോഴാണ് തുളുമ്പാന്‍ മുട്ടികിടക്കുന്ന ആ ജലാശയങ്ങളുടെ യാഥാര്‍ഥ്യം ചികഞ്ഞത്. ‘മട്ടിമണലെ’ന്ന് അറിയപ്പെടുന്ന കരമണല്‍ ഖനനം ചെയ്തപ്പോഴുണ്ടായ ആഴമേറിയ കുഴികളാണവ. ഭൂമിയുടെ വ്രണങ്ങള്‍!.

കഷ്ടി 200 മീറ്റര്‍ മാത്രം അകലെയുള്ള പുഴയുടെ അതേ ജലനിരപ്പില്‍ നിറഞ്ഞുകിടക്കുന്ന വെള്ളം ഉപയോഗശൂന്യമാണെന്ന് മാത്രമല്ല സമീപത്തെ കിണറുകളില്‍ ഓര് നിറയാന്‍ കാരണവുമായിരിക്കുന്നു. ശുദ്ധജലം ഇല്ലാതാക്കിയതില്‍ തീര്‍ന്നില്ല, ആ മണല്‍ക്കുഴികളുടെ പ്രത്യാഘാതങ്ങള്‍. മഴക്കാലത്ത് പുഴയില്‍ വെള്ളപൊക്കമുണ്ടാവുമ്പോള്‍ ഈ കുളങ്ങളിലും ജലനിരപ്പുയരും. പ്രളയമുണ്ടാകും. കരയും പുഴയും ഒന്നാകും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍നിന്ന് മീഥൈന്‍ പോലുള്ള വിഷവാതകങ്ങളുണ്ടായി അന്തരീക്ഷ മലിനീകരണം വേറെയും.

പുഴയിലെ മണല്‍വാരല്‍ പോലെ തന്നെ പ്രകൃതി വിരുദ്ധമാണ് കരയിലെ മണല്‍ ഖനനവും. രണ്ടായാലും ഫലം മണ്ണിനടിയിലെ വാട്ടര്‍ ബെല്‍റ്റിന്‍െറ തകര്‍ച്ച. സാധാരണഗതിയില്‍ 10 മീറ്റര്‍ വീതിയുള്ള പുഴയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള കിണറുകളിലേയും കുളങ്ങളിലേയും ഉറവകള്‍ പുഴ മൂലം റീച്ചാര്‍ജ്ജ് ചെയ്യപ്പെടുമെന്നാണ് ശാസ്ത്രം പറയുന്നത്. മണല്‍ഖനനം മൂലം പുഴയിലും കരയിലും അപ്രതീക്ഷിത കയങ്ങളും ഗര്‍ത്തങ്ങളും രൂപപ്പെടുകയും കര ഇടിയുകയും ചെയ്യുമ്പോള്‍ അട്ടിമറിക്കപ്പെടുന്നത് പ്രകൃതിയുടെ ഈ സ്വാഭാവിക പ്രക്രിയകള്‍.


മണല്‍ ഖനനം വാട്ടര്‍ ബെല്‍റ്റിന് ഗുരുതര ക്ഷതമേല്‍പ്പിക്കുന്നു. ജലരാശികള്‍ ഛിന്നഭിന്നമാകുന്നു. ഉറവകളുമായുള്ള ബന്ധം മുറിയുന്നു. അതോടെ പ്രകൃതിയുടെ റീച്ചാര്‍ജ്ജിങ് പ്രോസസ് നിലക്കുന്നു. സ്വാഭാവിക ഉറവകള്‍ വരണ്ടുപോകുന്നു. പകരം വെള്ളക്കെട്ടില്‍നിന്ന് ഊറിയത്തെുന്ന ഓരും മറ്റ് ജീര്‍ണതകളും കലങ്ങിയ വെള്ളം കിണറുകളില്‍ നിറയുന്നു.
 ജലത്തിന്‍െറ വലിയ പ്രകൃതിദത്ത സംഭരണികളായ പാറക്കെട്ടുകള്‍ ധൂളികളാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചകളും നാട്ടിലെമ്പാടും കണ്ടു. പൊടിനിറഞ്ഞ അന്തരീക്ഷം ശ്വാസകോശത്തിന് വരുത്തമേറ്റി. പാറ പൊടിച്ച് ബദല്‍ മണല്‍ ഉദ്പാദിപ്പിക്കാനുള്ള വന്‍ നിക്ഷേപ പദ്ധതികള്‍ക്കായി പാറക്കെട്ടുകള്‍ വില്‍പ്പനക്ക് വെക്കുമ്പോള്‍ കയ്യൊഴിക്കുന്നത് ഇപ്പോള്‍ ജീവിക്കുന്നവരുടേത് മാത്രമല്ല, വരാനിരിക്കുന്ന അനേകം തലമുറകളുടെ കൂടി ജീവജലത്തിന്‍െറ വലിയ നിക്ഷേപങ്ങളെ. കുന്നുകള്‍ ഇടിച്ചുനിരത്തുമ്പോള്‍ പൊടിഞ്ഞുപോകുന്നത് അനേകം തലമുറകളുടെ അതിജീവനത്തിനുള്ള പ്രകൃതിയുടെ സ്രോതസുകള്‍.
\

വെള്ളമെന്ന വലിയ കടം
വെള്ളം എന്ന രണ്ടക്ഷരത്തിന് ഒരുപാട് അര്‍ത്ഥ വ്യാപ്തിയുണ്ട്. ഗര്‍ഭാവസ്ഥ മുതല്‍ മരണകിടക്കവരെ അതിജീവന പ്രക്രിയയില്‍ മനുഷ്യനടക്കമുള്ള ജീവികള്‍ കടപ്പെട്ടിരിക്കുന്നത് അതിനോടാണ്. അതുകൊണ്ടാണ് മരണാസന്നന്‍െറ തൊണ്ടയിലേക്ക് രണ്ട് തുള്ളി വെള്ളമിറ്റിക്കാനായാല്‍ അതൊരു വലിയ കാര്യമായി ജീവിച്ചിരിക്കുന്നവര്‍ക്ക് തോന്നുന്നത്. രണ്ട് തുള്ളി വെള്ളമാണ് നമ്മുടെ ജീവിതങ്ങളിലെ ഏറ്റവും വലിയ കടം. അത് വീട്ടാനെങ്കിലും തുള്ളി വെള്ളം നാം ഭൂമിയില്‍ ബാക്കിവെക്കണം.
ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ് വഴിയരുകില്‍ കിടന്ന ചെറുപ്പക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിലേര്‍പ്പെടുന്ന വിശ്വന്‍ ആ ചെറുപ്പക്കാരന്‍െറ ചുണ്ടുകളിലേക്ക് മരണസമയത്ത് ഇറ്റിച്ചുകൊടുക്കുന്ന രണ്ട് തുള്ളി വെള്ളമായിരുന്നു തന്‍െറ യഥാര്‍ഥ കടമെന്ന് തിരിച്ചറിയുന്നു.
‘രണ്ടുതുള്ളി വെള്ളമായിരുന്നു എന്‍െറ കടം. അത് ഞാന്‍ കുറച്ചു മുമ്പേ വീട്ടിക്കഴിഞ്ഞു.’ 
വീടിനുമുന്നില്‍ താനെഴുതി വച്ച ആത്മഹത്യാഭീഷണി, അതൊരു വലിയ അസംബന്ധമാണെന്ന് അയാള്‍ക്ക് അപ്പോള്‍ തോന്നി (സന്തോഷ് ഏച്ചിക്കാനത്തിന്‍െറ പ്രസിദ്ധ ചെറുകഥ ‘കൊമാല’യില്‍നിന്ന്)