Sunday, August 30, 2009

ജേസിയെന്ന പീഡിതയുടെ കഥ

ലോകം വല്ലാതെ കടുപ്പമേറിയ അനുഭവമായി മാറുന്നു
മാനുഷിക വെളിച്ചങ്ങളെല്ലാമണഞ്ഞുപോയി കൂരിരുള്‍ നിറഞ്ഞ ഒരു പ്രാചീന ശിലാഗുഹപോലെ അത് പേടിപ്പെടുത്തുന്നു...


മനസില്‍ മാനുഷികത ഇനിയും ബാക്കിയായവരെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു ജേസിയുടേത്. സ്കൂളില്‍ പോവുന്നതിനിടെ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി 18 വര്‍ഷത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തുന്ന കഥ. ക്രൂരമായ ലൈംഗിക പീഡനങ്ങളുടേതായിരുന്നു ആ 18 വര്‍ഷങ്ങള്‍.

ബ്രിട്ടീഷ് പത്രമായ 'ദി മിറര്‍' ലേഖകന്‍ റയാന്‍ പാരി പറഞ്ഞത്...

വേദനാഭരിതമായ 18 വര്‍ഷങ്ങളില്‍ ടെറി പ്രോബിന്‍ സ്വപ്നം കണ്ട നിമിഷമായിരുന്നു അത്. ചുറ്റുമുള്ളവരെല്ലാം കൈവിട്ടിട്ടും, മനസ്സില്‍ നിന്നൊഴിയാതെ അവളെ ജീവിപ്പിച്ചത് ആ നിമിഷത്തെക്കുറിച്ച പ്രതീക്ഷയായിരുന്നു.

ആ നിമിഷം മുന്നില്‍. ഇത്തിരിയകലെ മകള്‍ ജേസി. 11ാം വയസ്സില്‍ കണ്‍മുന്നില്‍നിന്ന് അപഹരിക്കപ്പെട്ട അതേ മകള്‍. കൊല്ലപ്പെട്ടെന്ന് പോലിസും ഉറ്റവരും വിശ്വസിച്ച അതേ മകള്‍. പക്ഷേ, അവളിപ്പോള്‍ മുന്നില്‍. 29 വയസ്സുള്ള യുവതിയായി. തെരുവില്‍ മറയുന്നതിന് മുമ്പ് ആ കണ്ണുകളിലുണ്ടായിരുന്ന തിളക്കം മാത്രമേ അവളിലിപ്പോള്‍ ശേഷിക്കുന്നുള്ളൂ.

അവള്‍ക്കരികില്‍ രണ്ട് കുട്ടികള്‍. 11ഉം 15ഉം വയസ്സുള്ളവര്‍. രണ്ട് പതിറ്റാണ്ടോളം അവളെ തടവില്‍ പാര്‍പ്പിച്ച ഫിലിപ്പ് ഗാരിദോ എന്ന ലൈംഗിക കുറ്റവാളിയില്‍ അവള്‍ക്കുണ്ടായ മക്കള്‍.

അവിസ്മരണീയമായിരുന്നു ആ നിമിഷം. ടെറി ഓടിച്ചെന്ന് മകളെ കൈക്കുള്ളിലാക്കി. അതിരറ്റ സന്തോഷം അവര്‍ക്കിടയില്‍ വിങ്ങുന്നുണ്ടായിരുന്നു.

വടക്കന്‍ കാലിഫോര്‍ണിയയിലെ ആ വീട്ടില്‍ സഹോദരി ഷവ്നയെയും ജേസി കണ്ടു. ജേസിയെ കാണാതാവുമ്പോള്‍ ഒരു വയസ്സായിരുന്നു ഷവ്നക്ക്.

18 വര്‍ഷങ്ങളുടെ പീഡനനാളുകള്‍ ജേസിയെ തകര്‍ത്തു കളഞ്ഞോ? ഇല്ലെന്നാണ്, ജേസിയുടെ രണ്ടാനച്ഛനായ കാളിന്റെ അഭിപ്രായം. 'അവള്‍ക്ക് കാര്യമായ മാറ്റങ്ങളില്ല. ഒന്നും മറന്നിട്ടില്ലെന്ന് അവളമ്മയോട് പറയുന്നുണ്ടായിരുന്നു. കാണാതായ കാലത്തേതിലും അവള്‍ മാറിയിട്ടുണ്ട്.'

ജേസിയെ ഇനിയൊരിക്കലും കാണുമെന്ന് കരുതിയില്ലെന്ന് കാള്‍ തുറന്നു പറഞ്ഞു. 'അവളെ തിരിച്ചുകിട്ടിയത് അത്യദ്ഭുതമാണ്. ഞാന്‍ പ്രതീക്ഷ എന്നേ കൈവിട്ടിരുന്നു. അതിനു പറ്റിയ മാനസികാവസ്ഥയില്‍ എത്തിയിരുന്നു. അവിശ്വസനീയം. ഈയവസ്ഥയെ വിശേഷിപ്പിക്കാന്‍ മറ്റൊരു വാക്കില്ല.'

'ആ മനുഷ്യന്റെ കൂടെ കഴിയേണ്ടി വന്നതില്‍ അവള്‍ക്ക് കഠിനമായ സങ്കടവും കുറ്റബോധവുമുണ്ട്. ഈ അവസ്ഥയിലൂടെ അവള്‍ക്ക് കടന്നു പോവേണ്ടി വന്നു എന്നത് ദുഃഖകരമാണ്. വീടിനു പിന്നാമ്പുറത്തെ രഹസ്യ ഷെഡില്‍ 18 വര്‍ഷമാണ് അയാളവളെ താമസിപ്പിച്ചത്.'

ജേസിയുടെ പേര് ഫിലിപ്പ് അലിസ എന്നാക്കി മാറ്റിയിരുന്നു; സാന്‍ഫ്രാന്‍സിസ്കോക്ക് അടുത്ത ആന്റിയോകിലെ വീട്ടില്‍ ഫിലിപ്പും ഭാര്യ നാന്‍സിയുമാണ് താമസം. ഭാര്യയെ പറഞ്ഞു വരുതിയിലാക്കിയാണ് ഫിലിപ്പ് ജേസിയെ അടിമയെപ്പോലെ താമസിപ്പിച്ചത്. ഫിലിപ്പിന്റെ അമ്മയുടെ പേരിലാണ് ആ വീട്. നിലത്തുവിരിച്ച രണ്ട് ഷീറ്റുകളിലായിരുന്നു ഉറക്കം. ഒരിക്കല്‍ പോലും പുറത്തു പോയിട്ടില്ല. സ്കൂള്‍ എന്തെന്ന് കുട്ടികള്‍ക്ക് അറിയില്ല. ഒരിക്കലും ഡോക്ടറെ അവര്‍ കണ്ടിട്ടില്ല.

സ്കൂളില്‍ പോവാനിറങ്ങിയപ്പോഴാണ് ജേസി അപഹരിക്കപ്പെട്ടത്. റോഡരികില്‍ ബസ് കാത്തുനിന്ന അവളെ കാറിലെത്തിയ ഫിലിപ്പ് ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

'ഇന്നും അവളുടെ കരച്ചില്‍ മനസ്സിലുണ്ട്. ബസ്സ്റ്റോപ്പിനടുത്ത ഗാരേജില്‍ ജോലി ചെയ്യുകയായിരുന്നു ഞാന്‍. അന്നേരമാണ് ചാര നിറത്തിലുള്ള ഫോര്‍ഡ് കാറിലേക്ക് അവളെ ആരോ വലിച്ചിടുന്നത് കണ്ടത്. അവള്‍ നിലവിളിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഓടി ബൈക്കെടുത്ത്, കാറിന്റെ പിറകില്‍ വിട്ടു. അതിവേഗത്തില്‍ പാഞ്ഞ കാറിനെ തോല്‍പിക്കാനായില്ല' ^ കാള്‍ ആ ദിവസം ഓര്‍ക്കുന്നു.

തട്ടിക്കൊണ്ടു പോവല്‍ വലിയ വാര്‍ത്തയായതോടെ അന്വേഷണം തകൃതിയായി. സംശയമുന അന്ന് കാളിനു നേര്‍ക്കും നീണ്ടു. രണ്ടാനച്ഛന് തിരോധാനവുമായി ബന്ധമുണ്ടെന്ന് ചില വാര്‍ത്തകള്‍ അതിനിടെ വന്നു. മൂന്നു തവണ എഫ്.ബി.ഐ കാളിനെ നുണ പരിശോധനക്ക് വിധേയമാക്കി. കുടുംബത്തിലും അത് പ്രശ്നങ്ങളുണ്ടാക്കി. ഭാര്യയുമായുള്ള ബന്ധം വഷളായി. വിവാഹ മോചനത്തിന്റെ വക്കുവരെയെത്തി. ജേസിയുടെ യഥാര്‍ഥ പിതാവ്, എന്നാല്‍ സംശയ മുനയില്‍ നിന്നൊഴിവായി. കുറ്റം നടക്കുമ്പോള്‍, അയാള്‍ മറ്റൊരിടത്തായിരുന്നു എന്ന വാദം പോലിസ് അംഗീകരിച്ചു.

റിമാന്റില്‍ കഴിയുന്ന ഫിലിപ്പും ഭാര്യ നാന്‍സിയും തങ്ങള്‍ക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. ജേസിയുടെ കഥ കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് ഫിലിപ്പിന്റെ സഹോദരന്‍ റോണോ പറഞ്ഞു. ഒരിക്കല്‍ പോലും ജേസിയെക്കുറിച്ച് ഫിലിപ്പ് തന്നോട് പറഞ്ഞിട്ടില്ലെന്നും അയാള്‍ പറഞ്ഞു.

നാന്‍സി വെറുമൊരു യന്ത്രമാണെന്ന് റോണോ പറഞ്ഞു. 'അവളൊരു റോബോട്ടാണ്. അവന്റെ ആജ്ഞ അനുസരിക്കുന്ന വെറും യന്ത്രം. മനുഷ്യത്വം അവള്‍ക്ക് പറഞ്ഞിട്ടില്ല.' ചെറുപ്പത്തിലേ മയക്കുമരുന്നിന് അടിമയായിരുന്നു ഫിലിപ്പെന്നും റോണോ പറയുന്നു. 1971ല്‍ തട്ടിക്കൊണ്ടു പോവല്‍, ബലാല്‍സംഗ കേസുകളില്‍ ഫിലിപ്പ് ശിക്ഷിക്കപ്പെട്ടിരുന്നു. ജയിലില്‍ കഴിയുമ്പോഴാണ് വിവാഹം. ജയില്‍ പുള്ളിയായ അമ്മാവനെ കാണാന്‍ വരാറുള്ള നാന്‍സിയെ ഫിലിപ്പ് പ്രണയിക്കുകയായിരുന്നു.

ശിക്ഷ കഴിഞ്ഞശേഷം ഫിലിപ്പ് നാന്‍സിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി.ജേസി ഇപ്പോള്‍ അമ്മക്കരികിലാണ്. 18 വര്‍ഷം നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാനുള്ള കൊതിയാണ് അവളുടെ കണ്ണില്‍. ആ പ്രതീക്ഷകളില്‍ താങ്ങായി, അവള്‍ക്കൊപ്പം സദാ അമ്മയുണ്ട്.

(ഗള്‍ഫ് മാധ്യമം30-08-09)



Friday, August 14, 2009

പ്രബന്ധങ്ങളുമായി ഫിദലിന് 83ാം പിറന്നാള്‍ ആഘോഷം

നല്ല രാഷ്ട്ര നേതാവ് എങ്ങിനെയായിരിക്കണമെന്നതിന്റെ ജീവിക്കുന്ന മാതൃകയാണ്ഫിദല്‍ കാസ്ട്രോ. മഹത്തായ ഇന്ത്യ 63ാം സ്വാതന്ത്യ്ര ദിനമാഘോഷിക്കുമ്പോള്‍ ഇതേപോലൊരു നേതൃത്വം നമുക്കും കിട്ടിയിരുന്നെങ്കില്‍ എന്ന വലിയ ആഗ്രഹത്തോടെ എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്യ്രദിനാശംസകള്‍ നേരുന്നു.


ഹവാന: 83ലും താന്‍ തളരാത്ത വിപ്ലവ വീര്യത്തിന്റെ പ്രതീകമാണെന്ന് തെളിയിച്ചുകൊണ്ട് മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്ട്രോ. ആഗോള സാമ്പത്തികമാന്ദ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയെ കേന്ദ്രീകരിച്ച് തയാറാക്കിയ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു ഫിദല്‍ കഴിഞ്ഞദിവസം തന്റെ 83ാം പിറന്നാള്‍ ആഘോഷിച്ചത്. ഔദ്യോഗികമായി ആഘോഷങ്ങള്‍ ഒഴിവാക്കിയ അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കാന്‍ തെരുവീഥികളില്‍ വന്‍ജനാവലി തടിച്ചുകൂടിയിരുന്നു. 2008 ഫെബ്രുവരിയില്‍ പ്രസിഡന്റ് സ്ഥാനം ഒഴ ിഞ്ഞ അദ്ദേഹ ം 'റിഫക്ല്ഷന്‍സ ്' എന്നപേരില്‍ ദേശീയ പത്രത്തില്‍ ലേഖനങ്ങള്‍ എഴുതിവരികയാണ്. ഇതിനിടെ അദ്ദേഹം ആരോഗ്യവാനായിരിക്കുന്ന പുതിയ ചിത്രം ക്യൂബന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. മൂന്നു വര്‍ഷം മുമ്പ് ഉദരരോഗത്തെ തുടര്‍ന്ന് സഹോദരന്‍ റൌള്‍ കാസ്ട്രോക്ക് അധികാരം കൈമാറിയ ശേഷം അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
(ഗള്‍ഫ് മാധ്യമം)