Monday, January 30, 2012

ആര്‍ത്തി.....!

നഗ്ന മേനിമിനുപ്പുകളെ തഴുകുന്ന ക്യാമറക്കണ്ണുകള്‍ ഗ്യാലറിയുടെ വിദൂര മൂലകളില്‍ സ്ഥാപിച്ചിരുന്ന വലിയ സ്ക്രീനുകളില്‍ സൌന്ദര്യ മല്‍സരവേദിയുടെ ദൃശ്യങ്ങള്‍ എത്തിച്ചുകൊണ്ടിരുന്നു. സ്ക്രീനിന് മുമ്പില്‍ ശേഖരനും ഭാനുമതിയും ആകാംക്ഷയാല്‍ പിടയുന്ന മനസുകളുമായി നിന്നു. മിസ് കേരള മല്‍സരത്തില്‍ മകളെ പങ്കെടുപ്പിക്കാനെത്തിയ ഗ്രാമീണരായ ആ മാതാപിതാക്കള്‍ പരിചയക്കുറവുകൊണ്ടാകണം ഗ്യാലറിയുടെ മുന്‍വശത്തൊന്നും സ്ഥാനം കിട്ടാതെ പിറകിലേക്ക് തള്ളപ്പെട്ടത്.
സ്ക്രീനില്‍ തിളച്ചുമറിയുന്ന നഗ്നമേനികളില്‍ ഒരു മറുക് തിരഞ്ഞ് ഭാനുമതി നിരാശപ്പെടുമ്പോള്‍ ശേഖരന്റെ മനസില്‍ ആര്‍ത്തി അതിന്റെ അഗ്നി നാവുരയുകയായിരുന്നു.
'മുഖമില്ലെങ്കില്‍ എല്ലാം ഒരു പോലെ....' ഭാനുമതിയുടെ പിറുപിറുക്കലുകളെ ശേഖരന്‍ ശരിവെച്ചു.
'അതേയതെ, നമ്മുടെ മകളെ തിരിച്ചറിയാനേ കഴിയുന്നില്ല.'
'എന്താണിവര്‍ ഈ കുട്ടികളുടെ മുഖം കാണിക്കാത്തത്' ഭാനുമതി അസ്വസ്ഥയായി.
ശേഖരനാണ് അതാദ്യം കണ്ടത്. അവിടെ കൂടിയ പുരുഷാരത്തില്‍ ഭൂരിപക്ഷത്തിന്റെയും കണ്ണുകളില്‍ തീ നാവുകള്‍! അത് കാട്ടിക്കൊടുക്കാനായി ഭാര്യയെ അയാള്‍ തൊട്ടുവിളിച്ചു. തിരിഞ്ഞുനോക്കിയ ഭാനുമതി ഭയന്നു നിലവിളിച്ചു. അയാളുടെ കണ്ണുകളിലും അഗ്നി നാവുകള്‍!

(2005)

Friday, January 27, 2012

ആദ്യം 'ഹിന്ദി'യാവുക, പിന്നെ 'മലയാളി'യും...

ഒരു സൌദി പൌരന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു.
എന്താണ് 'ഹിന്ദി'കളൊന്നും 'ഹിന്ദി'യെന്ന് പറയാത്തത്?
മനസിലാവാതെ ആ മുഖത്തേക്ക് തുറിച്ചുനോക്കി നില്‍ക്കുമ്പോള്‍ ഒരു ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു
ആദ്യം കാണുമ്പോള്‍ ഇന്ത്യക്കാരെന്ന് തോന്നുന്നവരോട് പരിചയപ്പെടലിന്റെ ഭാഗമായി 'അന്ത ഹിന്ദി?' എന്ന് ഞാന്‍ ചോദിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും കിട്ടിയിട്ടുള്ള ഉത്തരം
'അന മാഫി ഹിന്ദി... അന കേരള' എന്നാണ്. അത് സംസ്ഥാനം മാറുന്നതിനനുസരിച്ച് മദ്രാസിയെന്നും ബാംഗ്ലൂരിയെന്നും ഹൈദരാബാദിയെന്നുമൊക്കേയായി മാറാറുണ്ട്. എന്താ ഇതൊന്നും ഇന്ത്യയിലല്ലേ എന്ന് ചോദിക്കുമ്പോള്‍ സഹജമായ ആ തലയാട്ടലില്‍ അവര്‍ അതേയെന്ന് ഉത്തരവും നല്‍കും.

എന്തുകൊണ്ടാണ് ഇങ്ങിനെ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മുമ്പില്‍ ഒരിട എനിക്ക് ഉത്തരം മുട്ടി. പിന്നെ മലയാളിയുടെ സഹജമായ മെയ്വഴക്കത്താല്‍ അത് മറികടന്ന് ഞാന്‍ പറഞ്ഞു, ഹിന്ദിയെന്ന് പറയുമ്പോള്‍ ഹിന്ദിയെന്ന ഭാഷയാവും അവരുടെ മനസില്‍ വരിക, അതുകൊണ്ടാവും അങ്ങിനെ...!
തെല്ലൊരു അതിശയഭാവം വരച്ചു അദ്ദേഹത്തിന്റെ പുരികക്കൊടികള്‍.  

'ഹിന്ദിയെന്നാല്‍ അത് കേവലമൊരു ഭാഷയുടെ പേരല്ലല്ലോ, സദീഖ്...!'

പ്രശസ്ത അമേരിക്കന്‍ കവിയത്രി സില്‍വിയ പ്ലാത്തിന്റെ കവിതകളില്‍ ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ ആദില്‍ എന്ന ആ സൌദി യുവാവ് ചിന്തയുടെ ഈര്‍ച്ചപ്പൊടിയില്‍ കനലെറിഞ്ഞാണ് അന്ന് നടന്നുപോയത്.    

ചരിത്ര പഥങ്ങളിലെവിടെയോനിന്ന് ആദിലിന്റെ ആദ്യഗാമികളില്‍നിന്നുയര്‍ന്ന 'ഹിന്ദി'യെന്ന ആ വിളി വീണ്ടും കാതുകളില്‍ മുഴങ്ങി. സിന്ധു എന്ന നദിയുടെ കരയില്‍ ജീവിച്ചിരുന്നവരെ സിന്ധികളെന്ന് ആദ്യം വിളിച്ചവരാരായാലും സിന്ധി ഹിന്ദിയായി വായ്മൊഴി വഴക്കം പാലിച്ച കാലത്തിന്റെ കണക്കുകള്‍ നാമെത്ര ചരിത്രപാഠ ക്ലാസുകളിലാണ് ഉരുക്കഴിച്ചത്. ദേശീയോദ്ഗ്രഥനത്തിന്റെ നാള്‍ വഴികള്‍ നാമെത്രയാണ് പിന്നിട്ടത്! എന്നിട്ടുമെന്താണ് നാമിപ്പോഴും ഹിന്ദിയെന്നാല്‍ അതൊരു രാഷ്ട്രമാണെന്ന സിംഫണിയില്‍ ലയിക്കാത്ത ശ്രുതിയായി ഭിന്നസ്ഥായിയില്‍ വേറിട്ടൊഴുകാന്‍ കാരണം?

'ഹിന്ദി'യെന്ന വിളിപ്പേരിനോട് അറബികള്‍ക്ക് ഒരു വൈകാരിക അടുപ്പമുണ്ടാവുക സ്വാഭാവികമാണ്. പൈതൃകത്തിന്റെ ഇഴയടുപ്പമുള്ള സൌഹൃദത്തിന്റെ കൊടുക്കല്‍ വാങ്ങലുകളില്‍ കാലം അനശ്വരത ചാര്‍ത്തിയ ഒരു ഈടുവെപ്പാണത്.

അതുകൊണ്ടാണ് ആദിലിന്റെ ചോദ്യം വിചാരങ്ങളെ ഇളക്കിമറിച്ചത്. അയാള്‍ ചോദിച്ചതുപോലെ ഹിന്ദി ഒരു ഭാഷയുടെ മാത്രം പേരാണോ? ഒരു വലിയ രാഷ്ട്രത്തേയും മഹത്തായ ഒരു സഞ്ചിത സംസ്കാരത്തേയുമല്ലേ അത് സൂചിപ്പിക്കുന്നത്?

ആദ്യം മലയാളിയും പിന്നെ ഇന്ത്യാക്കാരനുമാവുന്നതിനെയാണ് ആദിലിനെ പോലുള്ളവര്‍ കളിയാക്കുന്നത്. അറിയാതെയാണെങ്കിലും കേരളയെന്നോ മലയാളിയെന്നോ ആദ്യം പറഞ്ഞുപോകും. ഇതറിയുന്ന അന്യരാജ്യക്കാരന്‍ ഒരു തമാശ ആസ്വദിക്കുന്ന ലാഘവത്തോടെ അടുത്ത ചോദ്യവും കൊളുത്തിയിടും. അപ്പോള്‍ ഇന്ത്യക്കാരനല്ലേ? പെട്ടുപോയല്ലോ എന്ന ജാള്യത മറയ്ക്കാന്‍ ശ്രമിച്ചാണ് അതേയെന്ന ആ തലയാട്ടല്‍.

'ഹിന്ദി' ഒരു ഭാഷമാത്രമല്ലെന്ന് 'ഹിന്ദി' ബെല്‍റ്റെന്ന സാങ്കല്‍പിക രേഖക്ക് അപ്പുറവുമിപ്പുറവും നിലയുറപ്പിച്ചവര്‍ തിരിച്ചറിയേണ്ടതുണ്ട്. എത്ര ശ്രമിച്ചാലും കൂടിച്ചേരാന്‍ മടിക്കുന്ന ഭാഷാപരമായ വേര്‍തിരിവ് ഇന്ത്യക്ക് പുറത്തു ഇന്ത്യന്‍ സമൂഹമായി ജീവിക്കുമ്പോഴാണ് കൂടുതല്‍ ദുഷ്കരമാവുക. അതെത്ര കഠിനകരമാണെന്ന് അറിയണമെങ്കില്‍ ഒരുമിച്ചു കൂടാന്‍ സാധ്യതയുള്ള വേദികളില്‍ പലപ്പോഴും രൂപപ്പെടുന്ന ലോബിയിങ്ങിന്റെ ഇരയോ ഗുണഭോക്താവോ ആവണം.

ഭാഷാപരമായി എണ്ണത്തില്‍ ഒരുമണി തൂക്കം മുന്തിയാല്‍ പിന്നെ ആധിപത്യത്തെ കുറിച്ചുള്ള ആഗ്രഹവും ആശങ്കയുമായി. പരിഭവങ്ങളും വിഭാഗീയതയും ഒരേയൊരിന്ത്യ, ഒരൊറ്റ ജനതയെന്ന പദഭംഗിയുള്ള ആ ആപ്തവാക്യത്തെ നോക്കി പല്ലിളിക്കും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള വേര്‍തിരിവുകള്‍ വെറും സാങ്കേതികവും ഭാഷാപരമായത് മാനസികവും ആകുന്നതിലെ പിഴവാണിവിടെ. ഹിന്ദി സംസാരിക്കുന്നവരും അതിന് പുറത്തുള്ളവരും എന്ന വിഭാഗീയത ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യന്‍ സമൂഹങ്ങളില്‍ അസ്വസ്ഥകരമായ ഒരു അതിരടയാളമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. അതാണ് 'അന മാഫി ഹിന്ദി' എന്ന പെട്ടെന്നുള്ള പ്രതികരണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചേതോവികാരം. ഈ വിഭാഗീയതക്ക് വളമിടുന്നതില്‍ പലപ്പോഴും വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകളില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ഉദ്യോഗസ്ഥ ലോബിയിങ്ങും പങ്കുവഹിക്കുന്നുണ്ടെന്നത് ഒരു അപ്രിയ സത്യമാണ്.

അറബികളുടെ സ്നേഹവാത്സല്യങ്ങളോയുെള്ള 'ഹിന്ദി'യെന്ന അഭിസംബോധനയെ ഉള്‍ക്കൊള്ളാന്‍ മലയാളികളാദി ഇതര ഇന്ത്യന്‍ ഭാഷാസമൂഹങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടിനും ചിരകാലമായി തുടരുന്ന ഇത്തരം മാറ്റിനിറുത്തലുകളും ലോബിയിങ്ങും കാരണമായിട്ടുണ്ടെന്നുള്ളത് സത്യമാണ്. ഹിന്ദി സംസാരിക്കുന്ന ഒരു ഇന്ത്യന്‍ മിഷന്‍ ഉദ്യോഗസ്ഥന്‍ മലയാളികളോട് അല്‍പം അനുഭാവത്തോടെ പെരുമാറുകയും അടുപ്പം പുലര്‍ത്തുകയും ചെയ്താല്‍ അത് മലയാളികള്‍ ആഘോഷപൂര്‍വം കൊണ്ടാടുന്നതിന് സാക്ഷിയാവാന്‍ കഴിഞ്ഞിട്ടുണ്ട് പലപ്പോഴും. 'നോര്‍ത്തനാ'ണെങ്കിലും ആ വിധ വേര്‍തിരിവുകളൊന്നും ഇല്ലാത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്ന് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞുകേള്‍ക്കുമ്പോള്‍ നിലവില്‍ അസ്വസ്ഥകരമായ വേര്‍തിരിവുകളുണ്ടെന്നും എന്നാല്‍ ഈ ഉദ്യോഗസ്ഥന്‍ അതിന് അപവാദമാണെന്നുമാണല്ലോ മനസിലാക്കേണ്ടത്.

'ഹിന്ദി' കേവലമൊരു ഭാഷാ സമൂഹത്തിന്റെ പേര് മാത്രമല്ലെന്നും ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ജനായത്ത പരമാധികാര രാഷ്ട്ര നന്മയുടെ സൂചകമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ആധുനിക രാഷ്ട്ര സങ്കല്‍പത്തിന് അനുസൃതമായി ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായതിന്റെ 62ാം വാര്‍ഷത്തിലും അതുറപ്പിച്ചിരിക്കുന്ന അടിസ്ഥാനമായ ഇന്ത്യന്‍ ജനതക്ക് ബാഹ്യവേറുകൂറുകളെ അവഗണിക്കാന്‍ കഴിയുംവിധം മാനസികാടുപ്പം സാധ്യമായിട്ടുണ്ടോ എന്നൊരു സ്വയം പരിശോധനക്ക് ആ വലിയ സമുദ്രത്തിലെ ചെറിയൊരു കണികയിയെന്നനിലയില്‍ മുതിരുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. അതിന് ഇന്ത്യയെ സ്നേഹിക്കുന്ന ഒരു അറബി യുവാവിന്റെ ചോദ്യം നിമിത്തമായെന്ന് മാത്രം. ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനതയെന്നത് നാവില്‍ തുടങ്ങി ചുണ്ടുകളില്‍ ഒടുങ്ങുന്ന കേവല പരസ്യവാചക വായ്ത്താരിയാവാതെ ഹൃദയങ്ങളുടെ കടുന്തുടി താളമായി മാറണം.