Friday, November 2, 2012

നിതാഖാത്ത് കാലത്തെ അതിജീവന ചിന്തകള്‍



പത്താം ക്ളാസ് കഴിഞ്ഞാല്‍ ഏതൊരു മലയാളി ചെറുപ്പക്കാരന്‍േറയും പരമാവധി സ്വപ്നം ഗള്‍ഫിലൊരു ജോലിയായിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് കേരളത്തില്‍ സാഹചര്യം മാറിയിരിക്കുന്നു. പുതുതലമുറയുടെ സ്വപ്നങ്ങളുടെ അതിരുകള്‍ വികസിച്ചിരിക്കുന്നു. സാങ്കേതിക വിദ്യ വികസന വിപ്ളവത്തിന്‍െറ കാലത്ത് എംപ്ളോയ്മെന്‍റ് ഡസ്റ്റിനേഷനുകള്‍ മാറിപ്പോയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇനി പറയുന്ന കാര്യങ്ങള്‍ നമ്മുടെ പുതുതലമുറക്ക് വേണ്ടിയുള്ളതല്ല. പാസ്പോര്‍ട്ടെടുക്കുക, വില കൊടുത്തോ ബന്ധു തന്നോ കിട്ടുന്ന വിസയില്‍ കടല്‍ കടക്കുക, കിട്ടുന്ന ജോലിയും വരുമാനവും കൊണ്ട് ജീവിതം കരുപിടിപ്പിക്കുക എന്ന മിനിമം ആഗ്രഹങ്ങളുമായി കഴിഞ്ഞുകൂടിയ ഒന്നോ രണ്ടോ തലമുറക്ക് മാത്രം ബാധകമാണ് നിതാഖാത്ത് കാലത്തെ ആശങ്കകള്‍. കേരള പിറവിക്കും ഇന്ദിരാഗാന്ധി വധത്തിനുമിടയിലെ ഒരു കാലയളവില്‍ ജനിച്ച് അതിനുശേഷമുള്ള കാലത്തിലേക്ക് വളര്‍ന്നു ഗൃഹസ്ഥാശ്രമികളായവരാണവര്‍. ദാരിദ്ര്യത്തിന്‍െറ ചാണകം മെഴുകിയ തിണ്ണയില്‍ പിറന്നുവീണ കേരളത്തെ അരുമയോടെ എടുത്ത് സമ്പല്‍ സമൃദ്ധിയുടെ ഗ്രാനൈറ്റ് ഫ്ളോറില്‍ വെച്ച് പരിപാലിച്ച് വളര്‍ത്തിയത് അവരാണ്. അവരുടെ അതിജീവന വഴികളിലാണ് മാറിയ കാലം പലതരം പ്രതിസന്ധികളുയര്‍ത്തിയിട്ടുള്ളത്. ഗൃഹസ്ഥാശ്രമ ജീവിതത്തിലെ തുടക്കക്കാര്‍ മുതല്‍ വാനപ്രസ്ഥത്തിലേക്ക് കടക്കാന്‍ കാലമായവര്‍ വരെ ഇപ്പോഴും ജീവിക്കാന്‍ വേണ്ടി അന്യനാടുകളില്‍ ജീവിതം പണയപ്പെടുത്തുന്നു. അവരിലൊരാളെന്ന നിലയിലാണ് സൗദി അറേബ്യന്‍ തൊഴില്‍ വിപണിയിലെ നിതാഖാത്ത് കാല അതിജീവന ചിന്തകള്‍ പങ്കുവെക്കാന്‍ മുതിരുന്നത്.

സൗദി അറേബ്യ

സാധാരണക്കാരായ മലയാളികളില്‍ വലിയൊരു പങ്ക് ജീവിതവും തൊഴിലും തേടി പുറപ്പെട്ടുപോയത് സൗദി അറേബ്യ പോലുള്ള ഗള്‍ഫ് നാടുകളിലേക്കായിരുന്നു. കൂട്ടത്തില്‍ ഭൂമിശാസ്ത്രപരമായ വിസ്തൃതിയും ജനസംഖ്യയും സമ്പല്‍ സമൃദ്ധിയും കൂടുതലായതു കാരണം അവരില്‍ കൂടുതലും സൗദിയില്‍ തന്നെയത്തെി. അങ്ങിനെ മരുഭൂമിയിലെ ഏറ്റവും വലിയൊരു പച്ചപ്പായി മാറി മലയാളിക്ക് സൗദി അറേബ്യ. മലയാളിയുടെ പ്രവാസത്തിന് ഇവിടെ പരമാവധി പ്രായം 40. കേരളത്തിലേക്കൊഴുകിയ വിദേശപണത്തിലെ സാമാന്യം വലിയ പങ്ക് അങ്ങിനെ സൗദി അറേബ്യയില്‍നിന്നുള്ളതായി. കാര്യമായ ജോലികളൊന്നും അറിയാത്ത, മഴയത്ത് നനയാതിരിക്കാന്‍ വരാന്തയില്‍ കയറിനിന്ന സ്കൂള്‍ ബന്ധം മാത്രമുള്ളവരുള്‍പ്പെടെയുള്ള ‘അണ്‍ സ്കില്‍ഡ്’ തൊഴില്‍ അഭയാര്‍ഥികള്‍ക്ക് പോലും അഭയമേകി ജോലിയും മോശമല്ലാത്ത വരുമാനവും നല്ല ജീവിതവും സമ്മാനിച്ച സൗദി അറേബ്യയോട് അതുകൊണ്ടുതന്നെ മലയാളിക്ക് വളര്‍ത്തമ്മയോടുള്ള കടപ്പാടുണ്ടായിത്തീര്‍ന്നത് സ്വാഭാവികവും. അങ്ങിനെയുള്ളൊരു ജനസഞ്ചയം ഇന്നും ആ പച്ചപ്പ് വിട്ടുപോകാതെ സൗദിയില്‍ കഴിയുന്നു. പ്രവാസത്തില്‍നിന്ന് സ്വയം ഒരു റിട്ടയര്‍മെന്‍റിന് ധൈര്യമില്ലാതെ സാമ്പത്തിക അസ്ഥിരതയുടെ അടിത്തറയില്‍ പണിതുയര്‍ത്തിയ ജീവിതമെന്ന വീടിന്‍െറ ദുര്‍ബലമായ കഴുക്കോലുകളെ നോക്കി, കുറച്ചുകാലം കൂടി കഴിയട്ടെ, ഈ കഴുക്കോലുകള്‍ കൂടി ഒന്ന് മാറി വീട്ടിയുടേതാക്കിയിട്ട് മതി മടക്കം എന്നു കരുതി ആശ്വാസം കൊണ്ടിരുന്നവരെ പേടിപ്പിച്ചുകൊണ്ടാണ് നിതാഖാത്ത് കാലത്തിന്‍െറ ഗ്രഹണ പകര്‍ച്ചകള്‍ പ്രവാസ മുറ്റത്ത് നിഴലായി വീണത്.

12 ലക്ഷത്തിന്‍െറ പ്രത്യക്ഷ ജീവിതവും മൂന്നര കോടിയുടെ പരോക്ഷ ജീവിതവും

20 ലക്ഷം ഇന്ത്യക്കാരുള്ള സൗദിയില്‍ 12 ലക്ഷവും മലയാളികളാണ് എന്നാണ് ഏകദേശ മതിപ്പ്. ഒൗദ്യോഗിക കണക്കില്‍ അത് എട്ടേയുള്ളൂ. ഒന്നിനുമില്ലല്ളോ ഒരു കൃത്യത. ഒൗദ്യോഗിക രേഖയിലുള്ളത് എട്ടാണെങ്കില്‍ യഥാര്‍ഥ കണക്ക് 12 കവിയുമെന്ന് ആര്‍ക്കാണ് അറിയാത്തത്? ഈ 12 ലക്ഷമെന്നത് കേരളത്തിലെ മൊത്തം മൂന്നരക്കോടിയുടെ മിനിയേച്ചറാണല്ളോ. 12 ലക്ഷം നേരിട്ട് സൗദിയില്‍ ജീവിതം തേടുമ്പോള്‍ അവരിലൂടെ മൂന്നരക്കോടി പരോക്ഷമായും ജീവിക്കുന്നു. അതുകൊണ്ടുതന്നെ 12 ലക്ഷത്തിന് എന്ത് ചേതമുണ്ടായാലും അതിന്‍െറ ഒരോഹരി മൂന്നരക്കോടിയേയും ബാധിക്കും. നേട്ടമെന്ന പോലെ കോട്ടവും. നേരത്തെ പറഞ്ഞ പുതുതലമുറയെ കൂടി പരിഗണിച്ചുകൊണ്ട് തന്നെ പറയാന്‍ കഴിയും, സൗദിയിലെ മലയാളി സമൂഹത്തിന്‍െറ പ്രതിസന്ധി കേരളത്തിന്‍െറ കൂടി പ്രതിസന്ധിയാണ്.

എന്താണിത്ര പ്രതിസന്ധി?
പറയത്തക്ക ഒരു പ്രതിസന്ധി പ്രവാസികള്‍ സൗദിയില്‍ നേരിടുന്നുണ്ടോ? അതിഭാവുകത്വമാണോ ഈ വേവലാതികള്‍? നേരിയൊരു അന്വേഷണത്തിന് മുതിരുകയാണ്. അണ്‍സ്കില്‍ഡ് മലയാളികള്‍ക്ക് വരെ ജീവിത മാര്‍ഗം നല്‍കിയ സൗദി അറേബ്യയിലെ ഏതൊരു പരിഷ്കരണ നടപടികളുടേയും ഗുണദോഷങ്ങള്‍ മലയാളി സമൂഹത്തേയും ബാധിക്കുന്നു.
എന്താണ് നിതാഖാത്ത്?
അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാഷ്ട്രത്തിന്‍െറ ദൈനംദിന ഭരണ സംവിധാനങ്ങളുടെ പുനക്രമീകരണം ത്വരിതപ്പെടുത്തിയ സൗദി അറേബ്യ സാമൂഹിക യാഥാര്‍ഥ്യങ്ങളെ പഠന വിധേയമാക്കി അതിന്‍െറ ഫലശ്രുതിക്ക് അനുസരിച്ച് സാമൂഹിക ഘടനയേയും സംവിധാനങ്ങളേയുമെല്ലാം പരിഷ്കരിക്കാനും തുടങ്ങിയത് ഇക്കഴിഞ്ഞ ദശകം മുതലാണ്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ സൗദി അറേബ്യ കുറച്ചുവൈകിയെന്ന് പറയേണ്ടിയും വരും. 

എന്നാല്‍ തുടങ്ങിയപ്പോള്‍ ഇന്ത്യയെക്കാള്‍ കുറച്ചു അഡ്വാന്‍സ്ഡാവാന്‍ അവര്‍ ശ്രദ്ധിക്കുകയും ചെയ്തു. കാലത്തിന് അനുസരിച്ച് സ്വാഭാവികമായ ഒരു മാറ്റമായി കാണേണ്ട ഇതിനെ ലോകത്തിന്‍െറ നാനാ ദിക്കുകളിലുള്ളവര്‍ ഉത്കണ്ഠയോടെ കാണാന്‍ തുടങ്ങിയതിന് കാരണം മറ്റൊന്നുമല്ല, ലോകത്തിന്‍െറ ഏറ്റവും വലിയ എണ്ണ ദാതാവ് മാത്രമല്ല അന്ന ദാതാവും സൗദി അറേബ്യയാണ് എന്നതാണ്. ലോകത്തിന്‍െറ മുക്കുമൂലകള്‍ സൗദിയിലെ തൊഴില്‍ മേഖലയെ അത്രമേല്‍ ആശ്രയിച്ചിരിക്കുന്നതിനാല്‍ മാറ്റങ്ങളുടെ പ്രകമ്പനങ്ങള്‍ ലോകത്തിന്‍െറ 

ഞരമ്പുകളേയും ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിന് തൊഴില്‍ നല്‍കുമ്പോള്‍ തന്നെ സ്വന്തം പൗരന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവരുന്നതും അതിന്‍െറ അസ്വസ്ഥതകള്‍ സ്വന്തം സാമൂഹിക ഗാത്രത്തില്‍ തിണര്‍പ്പുകളാവുന്നതും തിരിച്ചറിഞ്ഞ പ്രജാക്ഷേമ തല്‍പരരായ സൗദി ഭരണകൂടം കണ്ടത്തെിയ പ്രതിവിധിയാണ് എന്നും വിദേശികളുടെ മുഖ്യ ആകര്‍ഷണമായിരുന്ന തങ്ങളുടെ ആഭ്യന്തര തൊഴില്‍ മേഖലയെ അടിമുടി പരിഷ്കരിച്ചെടുത്ത് തദ്ദേശീയര്‍ക്ക് കൂടി പ്രിയപ്പെട്ടതാക്കി മാറ്റുക എന്നത്. 

മൊത്തം സാമൂഹിക മാറ്റത്തിന് തുടക്കമിട്ടത് വിദ്യാഭ്യാസ രംഗവും കരിക്കുലവും മാറ്റിപ്പണിതുകൊണ്ടാണ്. തൊഴില്‍ മേഖലയുടെ പുനസൃഷ്ടിപ്പിന് അടിസ്ഥാനമാക്കിയതും വിദ്യാഭ്യാസത്തെ തന്നെയാണ്. സ്വദേശി യുവതക്ക് ഗുണമേന്മയുള്ള അടിസ്ഥാന, തൊഴിലധിഷ്ടിത, പ്രൊഫഷണല്‍ വിദ്യാഭ്യാസം നല്‍കാന്‍ ആദ്യ നടപടി സ്വീകരിച്ചു. അഭ്യസ്ഥ വിദ്യരായ സ്വദേശി യുവതിയുവാക്കളില്‍ തൊഴില്‍ രഹിതരുടെ എണ്ണം പെരുകുന്നത് ഒരു സാമൂഹിക യാഥാര്‍ഥ്യമായി ബോധ്യപ്പെട്ടപ്പോഴാണ് പ്രതിവിധിയെന്ന നിലയില്‍ പൊതുമേഖല പോലെ സ്വകാര്യ മേഖലയിലും സ്വദശിവത്കരണത്തിന് തുടക്കമിട്ടത്.

 
ഏറെ കാലമെടുത്ത് നടപ്പാക്കി തുടങ്ങിയ സ്വദേശിവത്കരണ പരിപാടി ത്വരിതപ്പെടുത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം ശാസ്ത്രീയമായി ആവിഷ്കരിച്ചതാണ് നിതാഖാത്ത് പദ്ധതി. സ്വദേശി ജീവനക്കാരുടെ എണ്ണം മാനദണ്ഡമാക്കി നാലു കാറ്റഗറിയായി സ്വകാര്യ സ്ഥാപനങ്ങളേയും കമ്പനികളേയും വേര്‍തിരിക്കുന്ന പദ്ധതി നടപ്പായപ്പോള്‍ ആയിരക്കണക്കിന് മലയാളികളുള്‍പ്പടെ വിദേശി സമൂഹത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ജീവനക്കാരില്‍ തീരെ തദേശീയ പ്രാതിനിധ്യമില്ലാത്ത സ്ഥാപനങ്ങള്‍ ചുവപ്പ് കാറ്റഗറിയിലും മന്ത്രാലയം നിശ്ചയിച്ച തോതിലത്തൊത്ത കമ്പികള്‍ മഞ്ഞ കാറ്റഗറിയിലുമാവുകയും ഇത് മറികടക്കാനാവശ്യമായ സ്വദേശി നിയമനം നടത്താന്‍ അനുവദിച്ചിരുന്ന കലാവധി അവസാനിക്കുക കൂടി ചെയ്തതോടെ നിയമ പ്രാബല്യമില്ലാതെ അനധികൃതാവസ്ഥയിലായ ഈ കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പിലുണ്ടായിരുന്ന വിദേശികള്‍ മുഴുവന്‍ കടുത്ത പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. തിരിച്ചുപോക്കിന് നിര്‍ബന്ധിതമായിരിക്കുന്നു എന്ന് മാത്രമല്ല, പതിയെ പലവിധ നിയമകുരുക്കുകളില്‍പെട്ട് നിയമാനുസൃത യാത്ര തന്നെ അനിശ്ചിതത്തിലാവുമെന്ന ഭീഷണിയുമുയര്‍ന്നുകഴിഞ്ഞു. 

പ്രതിവിധി
അപകടകരമായ കാറ്റഗറികളിലേക്ക് വീണ് നിയമപ്രാബല്യം നഷ്ടമായ കമ്പനികളില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പ് ഗ്രീന്‍, എക്സലന്‍റ് പോലെ സുരക്ഷിത കാറ്റഗറികളിലെ കമ്പനികളിലേക്ക് എത്രയും വേഗം മാറ്റാനുള്ള നടപടി സ്വീകരിക്കണം. നിലവിലെ ഇഖാമ (റെസിഡന്‍റ് പെര്‍മിറ്റ്) യുടെ കാലാവധി കഴിയുന്നതിന് മുമ്പാണെങ്കില്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ എളുപ്പത്തില്‍ സാധ്യമാവും. ഇഖാമയിലെ പ്രൊഫഷന് ഇണങ്ങുന്ന കമ്പനികള്‍ കിട്ടാതെ വരികയാണെങ്കില്‍ ഇഖാമയുടെ കാലാവധി കഴിയും മുമ്പ് തന്നെ എക്സിറ്റ് അടിച്ച് നാടുപിടിക്കുന്നതാണ് നിയമകുരുക്കില്‍ പെടാതിരിക്കാന്‍ നല്ലത്. 

രാജ്യത്തിനാവശ്യമായ വിദേശ തൊഴിലാളികളെ കൊണ്ടുവരാനും ആവശ്യത്തിന് വിതരണം ചെയ്യാനും സര്‍ക്കാരിന്‍െറ മേല്‍നോട്ടത്തില്‍ സ്വകാര്യ മേഖലയില്‍ ഒന്നിലേറെ വലിയ റിക്രൂട്ടിങ്ങ് കമ്പനികള്‍ രൂപവത്കരിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ നിതാഖാത്ത് മൂലം മടങ്ങേണ്ടിവരുന്നവര്‍ക്ക് റിക്രൂട്ടിങ്ങ് കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ തിരിച്ചത്തൊനും തങ്ങളുടെ മുന്‍ സൗദി പരിചയം കൈമുതലാക്കി മെച്ചപ്പെട്ട തൊഴിലുകള്‍ തേടാനും ബുദ്ധിമുട്ടില്ളെന്നാണ് മനസിലാകുന്നത്. അതേസമയം തൊഴില്‍ വിസയിലത്തെി വാണിജ്യ വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെ കാര്യത്തില്‍ ഇതൊന്നും പ്രതിവിധിയല്ളെന്നത് ഒൗദ്യോഗികമായി പരിഗണന കിട്ടാത്ത ഒരു പരുക്കന്‍ യാഥാര്‍ഥ്യമാണ്. എത്ര വലിയ ഉഭയകക്ഷി സൗഹൃദത്തിന്‍െറ ബലത്തിലും പ്രതിവിധി കാണാന്‍ കഴിയാത്ത സമസ്യയാണത്.

(റിയാദിലെ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) സോവനീറിന് വേണ്ടി എഴുതിയത് - ജൂണ്‍, 2012)

Tuesday, September 25, 2012

ഓര്‍ക്കാന്‍ എനിക്കുമുണ്ട് ഒരു കാരണം

പലനാള്‍ ഉടക്കിട്ടതിന് ശേഷം മരണവുമായി തിലകന്‍ ഒത്തുതീര്‍പ്പിലത്തെിയിരിക്കുന്നു. അങ്ങിനെയൊന്നിനും പെട്ടെന്ന് വഴങ്ങികൊടുക്കാത്ത അദ്ദേഹം മരണത്തേയും കുറെക്കാലം കളിപ്പിച്ചുനിറുത്തി. മരണം വാപൊളിച്ചുനിന്നിടത്തുനിന്നെല്ലാം ‘അമ്മ’യോട് വഴക്കിട്ട കുട്ടിയെ പോലെ അദ്ദേഹം കുതറിമാറി. അല്ളെങ്കില്‍ മരണം അദ്ദേഹത്തെ തൊടാന്‍ മടിച്ചുനിന്നു. ആരൊക്കെ വിലക്കിയാലും ഞാന്‍ അഭിനയിക്കും എന്ന് ദൃഢനിശ്ചയം ചെയ്തതുപോലെ മരണമേ, നിനക്ക് തരാന്‍ എന്‍െറ കൈയ്യിലിപ്പോള്‍ കാള്‍ ഷീറ്റില്ളെന്ന് തുറന്നുപറഞ്ഞിരിക്കണം നേരത്തെ ക്ഷണമത്തെിയിരുന്നപ്പോഴെല്ലാം. ഏതായാലും അത് സംഭവിച്ചു. ഇനിയില്ല.

ഒടുവില്‍ മരണവുമായി ഒരു സന്ധിയാവാമെന്ന ആലോചനയില്‍ ആശുപത്രി കിടക്കയില്‍ ശരീരം അവശതപ്പെടുമ്പോഴും അഭിനയത്തെ കുറിച്ച് ആരോ ഒന്നുറക്കെ പറഞ്ഞത് ആ അര്‍ധ ബോധത്തിലുമുണര്‍ത്തിയ വലിയ തിരയിളക്കത്തെ കുറിച്ച് കേട്ടതോര്‍ക്കുന്നു. അഭിനയത്തോടുണ്ടായിരുന്നത് അടങ്ങാത്ത ആര്‍ത്തി. അത് നിഷേധിക്കപ്പെടുമ്പോഴാണ് അദ്ദേഹം കലാപകാരിയായി മാറിയിരുന്നത്. നിലപാടുകള്‍. വിവാദങ്ങള്‍. അതുയര്‍ത്തിയ കൊടുങ്കാറ്റുകള്‍. അഭിനയത്തിലെ അതേ സൂക്ഷ്മത നിലപാടുകളിലും അഭിപ്രായ പ്രകടനങ്ങളിലും പാലിച്ചിരുന്നു. അതുകൊണ്ടാണ് ഒരു തിരുത്തലോ നയമാറ്റമോ അദ്ദേഹത്തില്‍നിന്ന് സംഭവിക്കാതിരുന്നത്.

ഏറെ സൂക്ഷ്മതയോടെ, മുന്നൊരുക്കത്തോടെയാണ് കഥാപാത്രങ്ങളിലേക്കുള്ള വേഷപ്പകര്‍ച്ചയെന്ന പോലെ അഭിപ്രായ പ്രകടനങ്ങളും അദ്ദേഹം നടത്തുന്നതെന്ന് നേരിട്ട് ബോധ്യപ്പെടാനൊരു അവസരമുണ്ടായത് ഇപ്പോള്‍ ഓര്‍മയിലത്തെുന്നു. അഭ്രപാളിക്ക് പുറത്ത് ആദ്യം കണ്ടതും ആദ്യവും അവസാനവുമായി അദ്ദേഹത്തിന്‍െറ ഒരു വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്തതും 2012 ഫെബ്രുവരിയില്‍ റിയാദ് നാടക വേദി ആന്‍റ ചില്‍ഡ്രന്‍സ് തിയേറ്ററിന്‍െറ രണ്ടാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ റിയാദിലത്തെിയപ്പോഴാണ്.

കാരിരുമ്പിന്‍െറ കരുത്തുറ്റ കഥാപാത്രങ്ങളായി മനസിലെ ആകാശം മുട്ടിനിന്ന ആ മഹാനടന്‍െറ യഥാര്‍ഥ ആകാരം മുന്നില്‍ മുഖത്തെ നരച്ചരോമങ്ങളുടെ ധവളപ്രകാശത്തോടൊപ്പം മന്ദഹസിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ വിസ്മയിച്ചുപോയി. ആരോഗ്യനിലയിലെ അവശത ആ ചെറിയ ശരീരത്തെ ഒന്നുകൂടി ദുര്‍ബലപ്പെടുത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തിനായി ഒരുക്കിയ മേശക്കരുകിലേക്ക് നടക്കുമ്പോള്‍ ശോഷിച്ച കാലുകളില്‍ ആ ശരീരം ഒന്നുവേച്ചിരുന്നോ!



സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പക്ഷെ, തിരയില്‍ കണ്ട് പരിചയിച്ച ആ തിലകന്‍ തന്നെയായിരുന്നു ആ അതിഗാംഭീര്യത്തോടെ മുന്നിലിരുന്നത്. വാര്‍ത്താസമ്മേളനമെന്ന കാര്യം പോലും മറന്ന് എല്ലാവരും ആ വലിയ പ്രഭാഷകന്‍െറ മുന്നിലെ അച്ചടക്കം പാലിച്ച ശ്രോതാക്കളായി. സമയം പോയതറിഞ്ഞില്ല. മധുരമിഠായി അലിഞ്ഞുതീരും വേഗത്തിലാണ് ആ ഒന്നര മണിക്കൂര്‍ തീര്‍ന്നത്. അപ്പോള്‍ മാത്രമാണ് വന്ന ദൗത്യത്തെ കുറിച്ചോര്‍മ വന്നത്. പ്രഭാഷണത്തിന്‍െറ മഴവെള്ളപ്പാച്ചിലിനിടയില്‍ തുണ്ടുപേപ്പറുകളില്‍ കോരിയെടുക്കാനായതിന്‍േറയും മൊബൈല്‍ ഫോണില്‍ ശേഖരിക്കാനായ വോയ്സിന്‍േറയും ധൈര്യത്തില്‍ മടങ്ങാനൊരുങ്ങുമ്പോള്‍ സഹപ്രവര്‍ത്തകരിലൊരാള്‍ ഓര്‍മപ്പെടുത്തി. അതിലുള്ളത് പലതവണ കേട്ടും വായിച്ചും ഉറപ്പുവരുത്തിയിട്ട് മതി കേട്ടോ...


മേശക്കപ്പുറം വന്നിരുന്ന അദ്ദേഹം വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് തൊട്ട് മുമ്പ് ഒരു ചെറിയ കാമറ കൊണ്ട് മുന്നിലിരുന്ന മുഴുവന്‍ മാധ്യമപ്രതിനിധികളുടേയും ഫോട്ടോയെടുത്തിരുന്നു. അതെന്തിനാവുമെന്ന സംശയത്തോടെയും കൗതുകത്തോടെയും നോക്കിയിരിക്കുമ്പോള്‍ അടുത്തിരുന്നയാള്‍ ചെവിയില്‍ പറഞ്ഞു, ഫോട്ടോ മാത്രമല്ല, ശബ്ദം റെക്കോര്‍ഡ് ചെയ്യാറുണ്ടെന്നും കേട്ടിട്ടുണ്ട്. പറയാത്ത കാര്യങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തുവരാതിരിക്കാനുള്ള മുന്‍ കരുതലാണത്... ഒരാളുടെ അഭിപ്രായവും നിലപാടും അത്രമേല്‍ സൂക്ഷ്മതയോടെ പരിപാലിക്കേണ്ടതാണെന്ന ആ നേരറിവ് അദ്ദേഹത്തോടുള്ള ആദരവിനെ വളര്‍ത്തി. തെറ്റിക്കാന്‍ ഒരു ചെറിയ ശ്രമം പോലും ചുറ്റുപാടില്‍നിന്നുണ്ടാവരുതെന്ന ആ ജാഗ്രത മാതൃകയാണെന്നും തോന്നി.

Photos by Shakeeb Kolakkadan

Monday, August 27, 2012

തെന്മല: ദൈവം പോലും സ്വയം വിസ്മയിച്ച രചനാശില്‍പം


ഈയെഴുത്തു കൂട്ടം 2012 ഡിസംബര്‍ 30ന് തെന്മലയില്‍ സംഘടിപ്പിക്കുന്ന ബ്ലോഗേഴ്സ് മീറ്റിനെ കുറിച്ച് 


തേന്മലയല്ല തെക്കന്‍ മലയാണ് തെന്മലയായതെങ്കിലും പ്രകൃതി ഭംഗിയില്‍ തെന്മല തേനോലും കാഴ്ചാനുഭവമാണ്. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പശ്ചിമ ഘട്ടത്തിന്‍െറ തെക്കന്‍ സഹ്യനിരകളും അതിന്‍െറ താഴ്വരകളും നിറഞ്ഞ തെന്മല കണ്ടിട്ടില്ലങ്കില്‍, ഒരിക്കലെങ്കിലും അവിടെ പോയിട്ടില്ലങ്കില്‍ അത്രമേല്‍ നഷ്ടമെന്ത്? അതിഭാവുകത്വമെന്ന് പുശ്ചിക്കല്ലേ, സത്യമാണ്.

തെന്മലയും ഒരു അനുഭവമാണ്. അനുഭവിച്ച് തന്നെ അറിയേണ്ട പ്രകൃതിയുടെ മനോഹര രചനകളിലൊന്ന്. മായിക ലോകത്തെ സര്‍ഗതല്‍പരര്‍ പരസ്പരം കാണാന്‍ ഭൂമിയിലേക്കിറങ്ങി വരുമ്പോള്‍ സംഗമിക്കാന്‍ ഇത്രമേല്‍ ഇണങ്ങിയ മറ്റൊരു സ്ഥലമില്ല തന്നെ. പ്രകൃതി ഒരു കാവ്യമാണ് തെന്മലയില്‍. ദൈവം പോലും സ്വയം വിസ്മയിച്ച ഒരു രചനാശില്‍പം.

തെക്കന്‍ കാറ്റില്‍ മുളങ്കൂട്ടങ്ങളുരയുമ്പോള്‍, പക്ഷികള്‍ പാടുമ്പോള്‍, കല്ളോലിനികള്‍ ഒഴുകുമ്പോള്‍ ജനിക്കുന്ന സംഗീതത്തിന്‍െറ ശ്രാവ്യ മധുരം കേള്‍പ്പിക്കാന്‍ ഈ വരികള്‍ മതിയാവില്ല. അതുകൊണ്ടാണ് എല്ലാവരേയും ക്ഷണിക്കുന്നത്, വരൂ, മഞ്ഞുപെയ്യുന്ന ഡിസംബറിലെ അവസാന ഞായറാഴ്ച തെന്മലയിലേക്ക്.

പ്രകൃതിയുടെ മനോഹാരിത ആവോളം നുകരാന്‍ തെന്മലയിലത്തെുന്നവര്‍ തിരിച്ചുപോകുമ്പോള്‍ ഹൃദയത്തില്‍ പച്ചപ്പിന്‍െറ താഴ്വരകള്‍ നിറയണം. പ്രകൃതിയെ കുറിച്ചുള്ള ഒരു വീണ്ടുവിചാരമുണ്ടാവണം. പ്രകൃതി വിചാരങ്ങള്‍ക്ക് കൂടി ഇടം കൊടുത്തുകൊണ്ടാണ് ഇയെഴുത്തുകൂട്ടത്തിന്‍െറ ആഭിമുഖ്യത്തില്‍ ഈ സംഗമം നടക്കുന്നത്.

2012 ഡിസംബര്‍ 30, ഞായറാഴ്ച കല്ലട ജലസേചന പദ്ധതിയോട് ചേര്‍ന്നുള്ള തെന്മല ഇക്കോ ടൂറിസം മേഖലയിലാണ് മലയാളി ബ്ളോഗറന്മാരുടെ കൂടിച്ചേരല്‍. ബൂലോകത്തൊരു ഹരിത രാഷ്ട്രീയ ചേരിയാവാം നമുക്ക്. മരവും മനുഷ്യനും എന്നൊരു തലക്കെട്ടില്‍ ചര്‍ച്ചകള്‍ നടന്നാല്‍ നന്നായി. ജനാധിപത്യം വല്ലാത്തൊരു തുറസായതിനാല്‍ തലക്കെട്ടുകള്‍ വേറെയും നിര്‍ദേശിക്കാനുള്ള അവസരം വിശാലമാണ്.

ഒരു വൃക്ഷത്തൈ നട്ടാവട്ടെ സംഗമത്തിന്‍െറ തുടക്കമെന്ന ആഗ്രഹത്തിന്മേല്‍ ക്യാമ്പ് ഡയറക്ടര്‍ പ്രശസ്ത കവി കുഴീപ്പുഴ ശ്രീകുമാര്‍ നട്ടത് കാഞ്ഞിര മരത്തിന്‍െറ തൈ ആയാലെന്താ എന്ന നിര്‍ദേശമാണ്. കയ്പിന്‍െറ കാരണം പറഞ്ഞ് എല്ലാവരും അകലേക്ക് മാറ്റിനിറുത്തുന്ന കാഞ്ഞിരം തന്നെ നെഞ്ചേറ്റിയാല്‍ അതൊരു പുതിയ വിപ്ളവമായിരിക്കും.

അന്യായമായ ചൂഷണത്തിലൂടെ തകര്‍ന്ന പ്രകൃതിയില്‍നിന്നുള്ള തിരിച്ചടികളുടെ കയ്പ്നീര്‍ കുടിക്കുന്ന മനുഷ്യന്‍ ചില കൈപ്പേറിയ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനുള്ള സമയമായി. കാവ്യപ്രതിഭക്ക് വിപ്ളവാഭിവാദ്യങ്ങള്‍.

തെന്മല ഡാം ജംഗ്ഷനിലുള്ള കല്ലട ഇറിഗേഷന്‍ പ്രോജക്ടില്‍ (കെ.ഐ.പി) ഇന്‍സ്പെക്ഷന്‍ ബംഗ്ളാവാണ് ക്യാമ്പ് സ്ഥലം. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് മണി വരെ. അതിരാവിലെ തന്നെ തെന്മലയിലത്തെിയാല്‍ പ്രകൃതി മഞ്ഞാടകള്‍ ഊരി മാറ്റുന്നതിന് മുമ്പുള്ള ആ വിസ്മയ കാഴ്ചകള്‍ നുകരാം. സുഖമുള്ള കുളരിലിരുന്ന് രാവിലെ എട്ടോടെ നല്ല ചൂടുള്ള പ്രാതല്‍ കഴിക്കാം. ഒമ്പത് മണിയോടെ ക്യാമ്പംഗങ്ങളുടെ രജിസ്ട്രേഷന്‍ തുടങ്ങാം. 9.45ന് പരസ്പരം പരിചയപ്പെടല്‍ (സൗഹാര്‍ദ അരങ്ങ്).

11 മണിക്ക് ക്യാമ്പ് സ്ഥലത്തുനിന്ന് ഇക്കോ ടൂറിസം വക ബസില്‍ ജലസംഭരണിയുടെ തീരത്തത്തെിച്ചേര്‍ന്ന് അവിടെ പുല്‍പ്പരപ്പില്‍ കൂടിയിരുന്ന് ഏതെങ്കിലും വിഷയത്തിന്മേലൊരു പൊതുചര്‍ച്ച- ‘പരിസ്ഥിതി സംരക്ഷണത്തിന് ഇയെഴുത്ത്’ അല്ളെങ്കില്‍ മരവും മനുഷ്യനും അല്ളെങ്കില്‍ വേറൊന്ന്, ഏതുമാകാം.

പിന്നെ ക്യാമ്പ് ഡയറക്ടറുടെ കവിതകളുള്‍പ്പെടെ ഒരു കവിയരങ്ങും. ഉച്ചക്ക് 1.30 ആവുന്നതോടെ തീര്‍ച്ചയായും നാം ഒരു വിളിക്ക് വഴങ്ങേണ്ടിവരും, വിശപ്പിന്‍െറ വിളിക്ക്. തിരിച്ച് ഇന്‍സ്പെക്ഷന്‍ ബംഗ്ളാവിലത്തെി വിഭവ സമൃദ്ധമായ നാടന്‍ ഭക്ഷണം.

പിന്നെ ഒരല്‍പം വിശ്രമം. 2.30 മുതല്‍ വിനോദ സഞ്ചാരമാണ്. ഫിഷറീസ് വകുപ്പിന്‍െറ അക്വോറിയം സന്ദര്‍ശനം, ട്രീ പാത്തിലൂടെയുള്ള യാത്ര, അഡ്വഞ്ചര്‍ പാര്‍ക്കില്‍ ചുമ്മാ സാഹസങ്ങള്‍.

ഇതെല്ലാം കഴിഞ്ഞ് തിരിച്ചത്തെി വൈകീട്ട് നാലോടെ ചായ, കടി. തുടര്‍ന്ന് ഒറ്റക്കല്‍ ലുക്കൗട്ടിലേക്കുള്ള യാത്ര. അതിനിടയില്‍ ഡീര്‍ പാര്‍ക്കും മറ്റ് അനുബന്ധ കാഴ്ചകളും.

അവിടെനിന്ന് തിരിച്ചത്തെി വൈകീട്ട് ആറ് മണിയോടെ മ്യൂസിക് ഫൗണ്ടന്‍. അതാണ് നമ്മുടെ ക്യാമ്പ് ഫയര്‍. കൂട്ടമണിയടി... ദേശീയഗാനം ചൊല്ലി പിരിയാം.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍
മ്യൂസിക് ഫൌണ്ടന്‍: റാം 


ബ്ളോഗേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതിലൂടെ പോയി ഹാജര്‍ അറിയിക്കാം

Tuesday, July 24, 2012

അല്‍ഗസാസിലെ വിരുന്നുകാരന്‍

കഥ ഇതുവരെ
അല്‍ഗസാസ്. ടാര്‍ റോഡെന്ന ഒറ്റ ഞരമ്പിലൂടെ സൗദി നാഗരിക ജീവിതവുമായി ബന്ധംസ്ഥാപിച്ച് ജീവസന്ധാരണം നടത്തുന്ന ആയിരക്കണക്കിന് മരുഭൂ ഗ്രാമങ്ങളിലൊന്ന്. നോക്കത്തൊ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമികള്‍ക്കിടയില്‍ കൂണുകള്‍ പൊടിഞ്ഞതു പോലെ കുമ്മായംപൂശിയ എടുപ്പുകള്‍. കുറെ വീടുകളും അനുബന്ധ സൗകര്യങ്ങളും ചേര്‍ന്ന ആ ജനവാസകേന്ദ്രമാണ് അല്‍ഗസാസിന്‍െറ ഹൃദയം. അല്‍സാഹിലിയെന്ന ബദൂവിയന്‍ ഗോത്രക്കാരായ 15 കുടുംബങ്ങളാണവിടെ താമസം. പിന്നെ ഒരു പള്ളിയും സ്കൂളും. ഗ്രാമത്തിലെ ഉയരംകൂടിയ എടുപ്പുകളാണ് ഇവ രണ്ടും. ഗ്രാമത്തലവനായ അമീര്‍ ഖാലിം അല്‍സാഹിലിയുടെ വീടിനുപോലും അത്ര ഉയരമില്ല.

എന്നാല്‍, അല്‍ഗസാസിലത്തെുന്ന ഒരാളെ ഇതൊന്നുമായിരിക്കില്ല ആദ്യകാഴ്ചയില്‍ സ്വാഗതംചെയ്യുക. ഗ്രാമത്തിന്‍െറ ഒത്ത നടുക്ക് അയാളുണ്ടാവും. പത്തനംതിട്ട ജില്ലയിലെ പുല്ലാട്ടുകാരന്‍ മാത്യു വര്‍ഗീസ്. അന്നാട്ടിലെ ഏക പരദേശി. പച്ചപ്പുനിറഞ്ഞ തന്‍െറ ജന്മനാടിനേക്കാള്‍ ഈ വരണ്ട ഗ്രാമത്തെ സ്നേഹിക്കുന്നവന്‍. ഒരു വ്യാഴവട്ടംമുമ്പ് തല മുതിര്‍ന്ന നാട്ടുപൗരന്‍ മുഹമ്മദ് റാശിദിന്‍െറ ഹൗസ് ഡ്രൈവര്‍ ജോലിക്ക് റിയാദില്‍ വിമാനമിറങ്ങി 135 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറേക്ക് യാത്രചെയ്ത് ഇവിടെയത്തെിയവന്‍. പള്ളിയും പള്ളിക്കൂടവും കഴിഞ്ഞാല്‍ ഗ്രാമത്തിലെ പ്രധാനപ്പെട്ട മറ്റൊരു പൊതുസ്ഥാപനം അയാള്‍ നടത്തുന്ന ബഖാലയാണ്. മക്കള്‍ വലുതായി വാഹനമോടിക്കാന്‍ ആളു വേണ്ടാതായപ്പോള്‍ കഫീലിന്‍െറ ഉദാര മനസ്കതയുടെ സമ്മാനം. വളയം പിടിച്ച കൈകളില്‍ ഒരു നാടിന്‍െറ സമസ്താവശ്യങ്ങള്‍ക്കുമായുള്ള വ്യാപാര സ്ഥാപനത്തിന്‍െറ കടിഞ്ഞാണ്‍. കുടിവെള്ളം വേണമെങ്കില്‍ പോലും മാത്യു കൊടുക്കണം എന്ന അവസ്ഥയില്‍ കട പെട്ടെന്ന് പച്ച പിടിച്ചു. അല്‍ഗസാസിന്‍െറ ഹൈപര്‍മാര്‍ക്കറ്റെന്നു വിളിച്ചാലും തെറ്റില്ളെന്ന അവസ്ഥയിലത്തെി.

12 വര്‍ഷത്തിനിടെ ആകെ നാലുതവണ മാത്രമാണ് നാട്ടില്‍ പോകാനായത്. സഹധര്‍മ്മിണി അച്ചാമ്മയും മക്കളായ ബ്ളസിയും ബിന്‍സിയും ബെക്സിയും അവിടെ തനിച്ചാണ്. ബി.എസ്സി നഴ്സിങ്ങുകാരിയായ ബ്ളസിയുടെയും ജനറല്‍ നഴ്സിങ്ങുകാരിയായ ബിന്‍സിയുടെയും പഠനത്തിനാവശ്യമായ പണം കണ്ടത്തെലായിരുന്നു ആദ്യലക്ഷ്യം. പഠനംകഴിഞ്ഞപ്പോള്‍ അവരുടെ വിവാഹമായി അടുത്തലക്ഷ്യം. എന്നാല്‍, നാട്ടിലേക്കുള്ള യാത്രകള്‍ക്കിടയിലെ ഇടവേളകള്‍ ദീര്‍ഘിക്കാന്‍ ഇവ മാത്രമായിരുന്നില്ല കാരണം. ഉപ്പുമുതല്‍ കുടിനീര് വരെ അല്‍ഗസാസിലെ ജനജീവിതത്തിനാവശ്യമായതെല്ലാം പ്രദാനംചെയ്യുന്ന ‘ഹൈപര്‍ മാര്‍ക്കറ്റ്’ കുറച്ചുനാളത്തേക്കെങ്കിലും അടച്ചിട്ടുപോകാനുള്ള വിമ്മിട്ടംതന്നെ കാരണം.


ഗ്രാമവാസികള്‍ക്ക് കൂടപ്പിറപ്പിനെ പോലെയാണ് മാത്യു. അവര്‍ സ്നേഹപൂര്‍വം വിളിക്കുന്ന പേര് ഇബ്രാഹിമെന്നാണ്. അല്‍ഗസാസുകാരായ അവരില്‍ പെട്ടവനല്ല താനെന്ന് മാത്യുവിനോ അന്യദേശിയും മറ്റൊരു മതവിശ്വാസിയുമാണ് മാത്യുവെന്ന് അവര്‍ക്കോ തോന്നലുകളില്ല. കുരുത്തക്കേട് കാട്ടുന്ന അന്നാട്ടിലെ കുട്ടികളെ തല്ലാനും ശാസിക്കാനും വരെ അവിടത്തെ ‘ബാബ’മാര്‍ മാത്യുവിന് സ്വാതന്ത്ര്യംകൊടുത്തു. വെള്ളിയാഴ്ചകളില്‍ അവരോടൊപ്പം പള്ളിയില്‍ പോകും. റമദാനില്‍ വ്രതമനുഷ്ഠിക്കും.

ഇതിനിടയില്‍ കടയിലേക്കാവശ്യമായ സാധനങ്ങളെടുക്കാന്‍ 35 കിലോമീറ്ററകലെയുള്ള ദുര്‍മ പട്ടണത്തിലേക്ക് പോകുമ്പോള്‍ മാത്രമാണ് മലയാളിയാകുന്നത്. അവിടെ കാണാന്‍ കിട്ടുന്ന മലയാളികളോട് കൊതിതീരെ മലയാളത്തില്‍ സംസാരിക്കും. കൂടെ മലയാളപത്രവും വാങ്ങി അല്‍ഗസാസിലേക്ക് തിരിക്കും. പിന്നെ പത്രവാര്‍ത്തകളോടാണ് മാതൃഭാഷയിലുള്ള സല്ലാപം. സൗദിയിലത്തെിയ കാലം മുതലുള്ള ശീലമാണ്. ഇതിനിടയില്‍ നാട്ടിലേക്കുള്ള യാത്രയുടെ ഇടവേള അല്‍പം നീണ്ടുപോയിരുന്നു. നാലുവര്‍ഷം. അല്‍ഗസാസിലെ ഏക പരദേശിയെ കുറിച്ച് അക്കാലത്താണ് ‘ഗള്‍ഫ് മാധ്യമ’ത്തില്‍ വാര്‍ത്ത വരുന്നത്. വാര്‍ത്ത കണ്ട് സൗദിയിലുള്ള ബന്ധുക്കളും നാട്ടുകാരും ഫോണിലും നേരിലും തേടിയത്തെി. നാട്ടില്‍ പോകാന്‍ നിര്‍ബന്ധിതനായി. ഒരു വര്‍ഷം മുമ്പ് പോയി ഒരു മാസം നിന്നു തിരിച്ചുപോന്നു. മൂന്നുമാസം മുമ്പ് ജ്യേഷ്ഠന്‍ മരിച്ചപ്പോള്‍ 15 ദിവസത്തേക്ക് ഒന്നുകൂടി പോയി.

കുട്ടികളുടെ വിവാഹം നടത്തണം. എട്ടാം ക്ളാസുകാരിയായ ഇളയ കുട്ടിയുടെ പഠനം. പണമാവശ്യമാണ്. അല്‍ഗസാസുകാര്‍ അനുവദിക്കുന്ന കാലത്തോളം ഈ ഗ്രാമത്തില്‍തന്നെ പിടിച്ചുനില്‍ക്കണം. കടക്ക് മുനിസിപ്പാലിറ്റി ലൈസന്‍സ് കിട്ടിയത് അഞ്ചുമാസം മുമ്പാണ്. കുറച്ചുകൂടി വിശാലതയുള്ള കെട്ടിടത്തിലേക്ക് മാറ്റി വിപുലീകരിച്ചു.
വരാന്‍ പോകുന്നത് റമദാന്‍ കാലമാണ്. പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലാത്ത ഗ്രാമത്തിന്‍െറ ഏക ഉത്സവകാലം റമദാനാണ്. റമദാനിലെ ഇഫ്താര്‍ വിരുന്നുകളില്‍ ഈ 15 വീടുകളിലെയും വിശേഷപ്പെട്ട അതിഥിയാവും താനിനിയെന്ന്, കഴിഞ്ഞുപോയ വിരുന്നുകാലങ്ങളില്‍ രുചിച്ച അല്‍ഗസാസിന്‍െറ സ്നേഹവാത്സല്യങ്ങളുടെ ഓര്‍മകളില്‍ നിറഞ്ഞ് മാത്യു പറഞ്ഞുതുടങ്ങുന്നു.




തുടര്‍ന്നുവായിക്കുക...
റമദാനിലെ ഓരോ ബാങ്കൊലിക്കും ഒരു പ്രത്യേക മധുരമാണ്. പള്ളിയില്‍നിന്ന് ഓരോതവണ ദൈവത്തിന്‍െറ മഹത്വമുദ്ഘോഷിച്ച് വിളിയുയരുമ്പോഴും അതില്‍ ശ്രദ്ധയൂന്നാന്‍ കഴിയുന്നത് റമദാന്‍ കാലത്താണ്. നിശ്ശബ്ദതയുടെ മഹാ ഇടവേളകള്‍ക്കിടയില്‍ ഗ്രാമത്തിലുയര്‍ന്നു കേള്‍ക്കുന്ന ഏക ശബ്ദമാണ് ദൈവാരാധനയിലേക്കുള്ള ആ വിളി. റമദാനില്‍ മഗ്രിബിന്‍െറ ബാങ്കിനാണ് മാധുര്യം കൂടുതല്‍.

അല്‍ഗസാസിന്‍െറ നാലുംകൂടിയ കവലയില്‍നിന്ന് ഒന്ന് വട്ടംകറങ്ങിയാല്‍ കാണുന്നത്ര വീടുകളിലൊന്നിലാവും അന്നത്തെ സായാഹ്ന വിരുന്ന്. ആകെ 15 കുടുംബങ്ങള്‍, 15 വീടുകള്‍. റമദാന്‍ ചന്ദ്രികയുടെ വൃദ്ധിക്ഷയങ്ങള്‍ക്കിടയില്‍ ഒരു വീട്ടില്‍ രണ്ടുതവണ ഇഫ്താര്‍ വിരുന്നിന്‍െറ സുപ്ര നിവര്‍ന്നു മടങ്ങും. ആദ്യ ദിവസത്തെ ഇഫ്ത്താര്‍ വിരുന്ന് അമീറിന്‍െറ വീട്ടിലാണ്. പെരുന്നാളിന്‍െറ തലേ ദിവസത്തെ ഇഫ്താറും അവിടെയായിരിക്കും. ഊഴമിട്ട് ഓരോ വീട്ടിലെയും വിരുന്നുകളില്‍ ഗ്രാമവാസികള്‍ എല്ലാവരും ഒന്നിച്ചു പങ്കെടുക്കും.

മുതിര്‍ന്ന ആണുങ്ങളെല്ലാം കൂടി ഒരു അറുപത് അറുപത്തഞ്ച് പേരുണ്ടാവും. 150ഓളമാണ് ഗ്രാമത്തിലെ മൊത്തം ജനസംഖ്യ. ആണുങ്ങളെല്ലാം വിരുന്നു നടക്കുന്ന വീട്ടിലെ മജ്ലിസില്‍ വട്ടം കൂടിയിരിക്കും. അവരിലൊരാളായി അനറബിയായ ഞാനും. വിശേഷപ്പെട്ട ഒരു അതിഥിയെ പോലെ അവര്‍ എന്നെ ഊട്ടും. 12 വര്‍ഷത്തെ റമദാന്‍ അനുഭവങ്ങളില്‍ ഒരു മാറ്റവും ഇടമുറിയലും ഉണ്ടായിട്ടില്ല. ഏതെങ്കിലും വീട്ടിലെ ഇഫ്താറിനത്തൊനായില്ളെങ്കില്‍ ആ വീട്ടുകാരന്‍ പിണങ്ങും. ഉറ്റവരുടെ പിണക്കം താല്‍ക്കാലികമാണെങ്കിലും അതുപോലും സഹിക്കാനാവില്ല. അതിനാല്‍ മസ്ജിദില്‍നിന്ന് മഗ്രിബ് ബാങ്കൊലി കേള്‍ക്കുന്നതിന് മുമ്പുതന്നെ വിരുന്ന് നടക്കുന്ന വീട്ടില്‍ ആര്‍ക്കും മുമ്പേ ഹാജരാവും. വിഭവ സമൃദ്ധമാണ് നോമ്പുതുറ. ഖഹ്വ, തമര്‍, ഷോര്‍ബ, കഫ്സ, ബുര്‍തുഗാല്‍, തുഫ, സമാം, അസീറാത്ത്, സമൂസ, ലബന്‍... അങ്ങനെ പോകുന്നു വിഭവങ്ങളുടെ നീണ്ടനിര.


വിശ്വാസികളുടെ ആഘോഷമായ റമദാന്‍ ആ ബദൂവിയന്‍ ഗ്രാമത്തിനും ഉത്സവകാലമാണ്. ഗ്രാമവാസികളുടെ എല്ലാ ആഘോഷവും റമദാനില്‍ കേന്ദ്രീകരിക്കും. അകലെയുള്ള റിയാദ് നഗരത്തിലൊക്കെ പോയി ആഘോഷപൂര്‍വം ഷോപ്പിങ്ങ് നടത്തും. റമദാന്‍ തുടങ്ങുമ്പോള്‍ എന്‍െറ ‘ഹൈപര്‍മാര്‍ക്കറ്റ്’ ഇവിടെയുള്ളതായി പോലും അവര്‍ നടിക്കില്ല. റിയാദില്‍നിന്നും മറ്റുമായി അവര്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ 10 ദിവസം കഴിയുമ്പോള്‍ തീരുമെന്ന് അറിയാഞ്ഞിട്ടല്ല. സാധനങ്ങള്‍ തീര്‍ന്നുതുടങ്ങുമ്പോള്‍ അവര്‍ പതിയെ കടയിലേക്ക് വരാന്‍ തുടങ്ങും. അപ്പോഴേക്കും കൂടുതല്‍ സാധനങ്ങളെടുത്ത് കട സമൃദ്ധമാക്കിയിട്ടുണ്ടാവും ഞാന്‍. റമദാനിലെ പകലില്‍ ഉച്ച കഴിഞ്ഞാണ് കട തുറക്കുക. മഗ്രിബിന് അര മണിക്കൂര്‍ മുമ്പെ അടക്കും. പിന്നെ വിരുന്നു നടക്കുന്ന വീട്ടിലേക്ക്.

രാത്രിയില്‍ ഗ്രാമമുണരും. മറ്റുള്ള മാസങ്ങളില്‍ കാണാത്ത ഉണര്‍വാണ് റമദാനില്‍. മരുഭൂമിയുടെ ശ്മശാന നിശ്ശബ്ദതയാണ് പകലെങ്കില്‍ രാവ് നാഗരികമായ ബഹള നിറവിലേക്കാണ് ഉണരുന്നത്. ജീവിതത്തില്‍ ഇനിയെത്ര റമദാന്‍ കാലങ്ങളുണ്ടായാലും അതെല്ലാം ഈ ഗ്രാമത്തോടൊപ്പമായിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നത്ര ഹൃദയം നിറയുന്ന സ്നേഹ വാത്സല്യങ്ങളാണ് അവര്‍ ചൊരിയുന്നത്. അത്രമേല്‍ സ്നേഹിച്ചുപോകുകയാണ് ഞാനും അവരെ.

ഫോട്ടോ: ദില്ലു ഷക്കീബ്

Tuesday, May 15, 2012

‘മൂര്‍ഖന്‍’ കൊതിച്ച അവാര്‍ഡ് ‘ഞാഞ്ഞൂലി’ന് കിട്ടിയപ്പോള്‍

പത്രപ്രവര്‍ത്തനത്തില്‍ ‘പാര’കള്‍ കാലിനടിയില്‍ പതുങ്ങികിടക്കുന്ന പാമ്പുകളാണെന്ന് ഇതിന് മുമ്പ് ആരെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. തൊട്ടടുത്തിരിക്കുന്ന സഹപ്രവര്‍ത്തകനോ തൊട്ടുമുകളിലുള്ള സീനിയറോ ഓര്‍ക്കാപ്പുറത്ത് പത്തിവിടര്‍ത്തിയാടും.

പാവം ഒരു പ്രവാസി മലയാളി, തന്‍െറ സാമൂഹിക പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി നടത്തിക്കൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തനത്തിന് ചാനലിലെ സ്വന്തം ചീഫ് തന്നെ കുഴിതോണ്ടിയ കഥയാണിത്. കേട്ട കഥയിലെ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരിക്കുന്നവരായതിനാല്‍ പേരുകളെല്ലാം മായ്ച്ചുകളഞ്ഞ് ബാക്കി ഇവിടെ പകര്‍ത്തിവെക്കുന്നു. അറിയേണ്ടവര്‍ പേരും നാളുമില്ളെങ്കിലും അറിഞ്ഞോളൂം. അല്ലാത്തവര്‍ക്കിതൊരു അസൂയയുടേയും കുശുമ്പിന്‍േറയും രസമുള്ള ‘അറബിക്കഥ’യും.


‘ചീഫ്’ എന്ന ‘മൂര്‍ഖന്‍’ പിണങ്ങാനൊരൊറ്റ കാരണമേ ആ പാവത്താന്‍െറ ഓര്‍മയിലുള്ളൂ, മൂര്‍ഖന്‍ കൊതിച്ച മാധ്യമ അവാര്‍ഡ്  ‘ഞാഞ്ഞൂലി’ന് കിട്ടി. മനപ്പൂര്‍വം തട്ടിയെടുത്തതൊന്നുമല്ല. തികച്ചും അപ്രതീക്ഷിതമായി പൊട്ടന് ലോട്ടറി അടിച്ചെന്ന പോലെ കിട്ടിയതാണ്.
സൗദി അറേബ്യയുടെ അങ്ങ് വടക്കേ മുനമ്പിലൊരു ചെറുപട്ടണത്തിലാണ് കഥാനായകന്‍ ജീവിക്കുന്നത്. കോഴിക്കോട്ടുനിന്ന് പത്തിരുപത് കൊല്ലം മുമ്പ് ഒരു തൊഴില്‍ വിസയുടെ കച്ചിത്തുരുമ്പില്‍ തൂങ്ങി കുടിയേറ്റം നടത്തിയയാള്‍. അറബിനാട്ടില്‍ പലവ്യജ്ഞന കട നടത്തിയാണ് ഉപജീവനം. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആശയത്തോടുമൊപ്പം വളര്‍ന്ന കൗമാര യവ്വനകാലം. അതുകൊണ്ടു തന്നെ സാമൂഹിക പ്രവര്‍ത്തനം തലക്ക് പിടിച്ചുപോയി. പലവ്യജ്ഞന കടയിലെ തിരക്കുകള്‍ക്കിടയിലും ആ ചെറുപട്ടണത്തിലെ ഠാവട്ടം പ്രവര്‍ത്തന മണ്ഡലമാക്കി സാമൂഹിക പ്രവര്‍ത്തനത്തില്‍ മുഴുകി.


നാട്ടില്‍ വെച്ചേ കുറച്ചു എഴുത്തുരോഗവുമുണ്ടായിരുന്നത് കൊണ്ട് തന്‍െറ ഠാവട്ടത്തില്‍ നടക്കുന്നതൊക്കെ വാര്‍ത്തയാക്കി സ്വാധീന മേഖലയിലുള്ള പത്രങ്ങള്‍ക്ക് അയച്ചുകൊടുക്കലും അടിച്ചുവരുമ്പോള്‍ കണ്ട് നിര്‍വൃതിയടയലുമൊക്കെയായി കഴിഞ്ഞുപോകുന്നതിനിടയിലാണ് ഗള്‍ഫില്‍നിന്ന് തന്നെ മലയാള ദിനപത്രങ്ങള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയത്. അതോടെ ആ ശരീരത്തിലൊരു പത്രപ്രവര്‍ത്തകനും തലനീട്ടി. അത് കണ്ടറിഞ്ഞ് ഒരു പത്രം ആ ചെറുപട്ടണത്തിലെ പ്രാ.ലേ. ആയി നിയമിക്കുകയും ചെയ്തു.


സാമൂഹിക പ്രവര്‍ത്തനത്തിനിടയില്‍ കിട്ടുന്ന വറ്റുകള്‍ കൊണ്ട് പത്രവാര്‍ത്തകള്‍ വെച്ചുവിളമ്പി ജീവിക്കുന്നതിനിടയിലാണ് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ ചാനല്‍ തുടങ്ങിയത്. ചാനലില്‍ ദുബായി കേന്ദ്രമാക്കി ഗള്‍ഫ് വാര്‍ത്തകള്‍ തുടങ്ങിയപ്പോള്‍ പ്രാ.ലേ. ചാനല്‍ സ്ട്രിങ്ങറുമായി. ടൂ ഇന്‍ വണ്ണെന്ന് പറഞ്ഞപോലെ വാര്‍ത്തകള്‍ രണ്ടിടത്തേക്കും ചാനലൈസ് ചെയ്യാന്‍ തുടങ്ങി. ഒരു പകുതി പ്രജ്ഞയില്‍ പത്രവും മറുപകുതി പ്രജ്ഞയില്‍ ചാനലും.


ഒരു ഡി.വി കാം വാങ്ങി ഠാവട്ടത്തിലെ വിശേഷങ്ങള്‍ പകര്‍ത്തിയും സ്ക്രിപ്റ്റെഴുതിയും അങ്ങ് ദുബായിലുള്ള ന്യൂസ് ബ്യൂറോയില്‍ നിരന്തരം എത്തിച്ചതോടെ ഇവന്‍ കൊള്ളാമല്ളോ എന്നായി ‘ദുഫാ’യി ബ്യൂറോ ശേഖ്. മരുഭൂമിയില്‍ ദുരിതത്തില്‍പെട്ട മനുഷ്യരുടെ കഥകള്‍ പച്ചയായി പകര്‍ത്തി അയച്ചുകൊടുത്തപ്പോള്‍ ബ്യൂറോയിലെ ശേഖ് അത് എരിയും പുളിയും ഉപ്പും പാകത്തിന് ചേര്‍ത്ത് തന്‍െറ വാര്‍ത്താധിഷ്ടിത പ്രതിവാര പരിപാടിയിലൂടെ വിശിഷ്ട ഭോജ്യമായി വിളമ്പി. കൂട്ടത്തില്‍ കൊടുത്ത ഒരു ‘സ്റ്റോറി’ കയറിയങ്ങ് ക്ളിക്കാവുകയും ചെയ്തതോടെ കഥ തന്നെ മാറി. 
വിസ ഏജന്‍റിന്‍േറയും സുഹൃത്തിന്‍േറയും ചതിയില്‍പെട്ട് മരുഭൂമി കയറേണ്ടിവന്ന ശ്രീനിവാസന്‍െറ ‘അറബിക്കഥ’ സ്റ്റൈല്‍ ദുരിത കഥയിലെ നായകനെ കുറിച്ചുള്ള സ്റ്റോറിയാണ് ശേഖിനെ പോലും അമ്പരിപ്പിച്ച് തിളങ്ങിയത്. പ്രതിവാര പരിപാടിയിലെ സ്പെഷ്യല്‍ സ്റ്റോറിയായി ഹിറ്റാവുകയും അതിന്‍െറ ഫോളോഅപ്പുകള്‍ കൂടുതല്‍ ഹിറ്റാവുകയും ചെയ്തപ്പോള്‍ ‘ദുഫായി’ നഗരത്തിലെ പോഷ് ജീവിതത്തിന്‍െറ ആലസ്യത്തില്‍ ഡസ്ക്ടോപ്പ് ജേര്‍ണലിസം നടത്തുന്ന ശേഖ് കൊടും മരുഭൂമിയിലെ സ്ട്രിങ്ങറെ ഒട്ടൊരു മനുഷ്യ ഗന്ധിയായ ‘സ്റ്റോറി’കള്‍ക്കായി നിരന്തരം ആശ്രയിക്കാന്‍ തുടങ്ങി.


ഹിറ്റായ സ്റ്റോറിയിലെ ദുരിത നായകന്‍െറ മരുഭൂമിയിലലഞ്ഞ ‘ജഡപിടിച്ച’ ജീവിതത്തെ പിടിച്ചുകൊണ്ടുവന്ന് കുളിപ്പിച്ച് വൃത്തിയാക്കി പത്തിരുപത് വര്‍ഷത്തിന് ശേഷം ജന്മനാട് കാണാന്‍ അവസരമൊരുക്കി കൊടുത്തതും സാമൂഹിക പ്രവര്‍ത്തകനായ ഈ പാവം ‘പ്രാ.ലേ’യും കൂട്ടരുമാണ്. സോഷ്യല്‍ ആക്ടിവിസ്റ്റായ ജേര്‍ണലിസ്റ്റെന്ന് പറഞ്ഞാല്‍ ‘യഥാര്‍ഥ’ ജേര്‍ണലസിറ്റുകള്‍ പിണങ്ങിക്കളയുമോ എന്ന് പേടിച്ച് ‘പ്രാ.ലേ’ ഒരിക്കലും താനൊരു മാധ്യമ പ്രവര്‍ത്തകനാണെന്ന് ആരോടും പറയാന്‍ ധൈര്യം കാട്ടിയിട്ടില്ല. കിട്ടുന്ന വാര്‍ത്തകളൊക്കെ അയച്ചുകൊടുക്കുന്ന ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്നാണ് വിനീത വിധേയന്‍െറ സ്വയം പരിചയപ്പെടുത്തല്‍.
അതെന്തുമാവട്ടെ, ദുരിത നായകനെ നാട്ടിലത്തെിച്ച കഥയും ചേര്‍ത്ത് രണ്ടുമൂന്നാഴ്ച വിഭവ സമൃദ്ധമായി വിളമ്പാനുള്ള വിശേഷങ്ങളാണ് തന്‍െറ ചെറു ഡി.വി കാമില്‍ ഷൂട്ട് ചെയ്തും റിപ്പോര്‍ട്ട് എഴുതിയും പ്രാ.ലേ ദുബായിയിലേക്ക് അയച്ചുകൊടുത്തുകൊണ്ടിരുന്നത്. അതെല്ലാം ‘ശേഖി’ന്‍െറ പ്രതിവാര പരിപാടിയുടെ സാമൂഹിക ഇടപെടലിന്‍െറ സാക്ഷ്യപത്രവും എക്സിക്ള്യൂസീവ് സ്റ്റോറിയുമായി കൊണ്ടാടപ്പെട്ടു. അതിന്‍െറ പേരില്‍ പരിപാടിയുടെ ജീവാത്മാവും പരമാത്മാവുമായ ശേഖ് ഒന്നുകൂടി ഞെളിയുകയും പരിസരത്തുനിന്ന് ചില അവാര്‍ഡുകളൊക്കെ തരപ്പെടുത്തുകയും ചെയ്തു.  ഇതൊന്നും പാവം പ്രാ.ലേ അറിയുന്നുണ്ടായിരുന്നില്ല.

അങ്ങിനെയിരിക്കെയാണ് അറബിനാട്ടിലെ ഭൂമിമലയാള മാധ്യമ പ്രവര്‍ത്തകരുടെ ഒരു സംഘടന മികച്ച പത്ര, ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. ശേഖും ഏറെ പ്രതീക്ഷകളോടെ മേല്‍പ്പറഞ്ഞ സ്റ്റോറിയടക്കം അഞ്ച് എന്‍ട്രികള്‍ ഹാജരാക്കി. ഇതൊന്നും പാവം പ്രാ.ലേ അറിയുന്നുണ്ടായിരുന്നില്ല. അയാള്‍ പലവ്യജ്ഞന കച്ചവടത്തിലും സാമൂഹിക, മാധ്യമ പ്രവര്‍ത്തനത്തിലും മുഴുകി ജീവിതം തുടര്‍ന്നു.


ഒരു ദിവസം താന്‍ പ്രാ.ലേ ആയ പത്രത്തില്‍നിന്ന് ഒരു കോള്‍. ............. എന്ന സംഘടന ഏര്‍പ്പെടുത്തിയ ദൃശ്യമാധ്യമ അവാര്‍ഡ് തനിക്കാണെന്ന വിവരം കേട്ട് ആ പാവം ഞെട്ടിപ്പോയി. മാധ്യമ പ്രവര്‍ത്തകനെന്ന് നാലാള്‍ കേള്‍ക്കെ പറയാന്‍ ഭയക്കുന്ന തനിക്ക് മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡോ?
അവാര്‍ഡിനെ കുറിച്ച് യഥാര്‍ഥ സംഘാടകര്‍ തന്നെ നേരിട്ട് വിളിച്ചു പറഞ്ഞപ്പോഴാണ് ഒരു തരത്തില്‍ വിശ്വാസമായത്. ചാനലിന്‍െറ ദുബായ് ചീഫ് ആണ് എന്‍ട്രി നല്‍കിയതെന്നും മൊത്തം കിട്ടിയ നൂറിലേറെ എന്‍ട്രികള്‍ പരിശോധിച്ച കേരളത്തിലെ ഏറ്റവും പ്രമുഖരായ മൂന്നു മാധ്യമ പ്രവര്‍ത്തകരുള്‍പ്പെട്ട ജൂറി ഈ സ്റ്റോറിക്കാണ് അവാര്‍ഡ് നിശ്ചയിച്ചതെന്നും സംഘാടകര്‍ പറഞ്ഞു.


സ്റ്റോറി പരിശോധിക്കുമ്പോള്‍ അവാര്‍ഡ് പ്രതിവാര പരിപാടിക്കോ അതിന്‍െറ നിര്‍മാതാവിനോ അല്ല ദുരിത കഥ സ്പോട്ടില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത ലേഖകന് തന്നെ കൊടുക്കണമെന്ന് ജൂറി തങ്ങളുടെ ജഡ്ജ്മെന്‍റില്‍ പ്രത്യേകം രേഖപ്പെടുത്തിയിരുന്നതാണ് മൂര്‍ഖനെ നിരാശപ്പെടുത്തിക്കൊണ്ട് ഞാഞ്ഞൂലിന് അവാര്‍ഡ് കൊടുക്കാനിടയാക്കിയത്. നേരിട്ട് എന്‍ട്രി സമര്‍പ്പിക്കാതിരുന്നിട്ടും ലേഖകനെ തേടിപ്പിടിച്ച് അവാര്‍ഡ് നല്‍കാന്‍ സംഘാടകരെ പ്രേരിപ്പിച്ചത് ജൂറിയുടെ അസാധാരണവും നീതിപൂര്‍വകവുമായ ഈ നിഷ്കര്‍ഷ ആയിരുന്നു. ഇത് ഫോണില്‍ കേട്ട് വിശ്വാസമായപ്പോള്‍ അല്‍പം ആഹ്ളാദവും ചെറുങ്ങനെ അഭിമാവുമൊക്കെ തോന്നി. താനറിയാതെയാണെങ്കിലും ധൈര്യത്തോടെ ഇനി മാധ്യമ പ്രവര്‍ത്തകനാണെന്ന് പറയാവുന്ന സ്ഥിതിയാലല്ളോ എന്നൊക്കെ ഓര്‍ത്തൊരു ഞെളിവും.


എന്നാലും ഇതിനവസരം തന്ന ‘ദുഫാ’യി ശേഖിനെ വിളിച്ചു വിവരം പറഞ്ഞുകളയാമെന്ന് വിചാരിച്ച് ഡയല്‍ ചെയ്തു. അങ്ങത്തേലക്കല്‍, ശേഖിന്‍െറ ഒട്ടും പരിചയമല്ലാത്ത പരുക്കന്‍ ശബ്ദം. അവാര്‍ഡോ, എന്ത് അവാര്‍ഡ്? ആര്, എന്ത്, ഞങ്ങളൊന്നും അറിഞ്ഞില്ലല്ളോ എന്നൊക്കെയുള്ള ഭാവമാറ്റം. മറ്റ് ചാനലുകളിലെല്ലാം അവാര്‍ഡ് വിവരം സ്ക്രോളിങ്ങായി വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍, ഓഹോ, അത് ശരി, നോക്കാം എന്നൊക്കെ പറഞ്ഞ് ഫോണ്‍ വെക്കാനുള്ള ചീഫിന്‍െറ ധൃതി. അതിനിടയില്‍ തനിക്ക് ഇങ്ങിനെയൊരു സൗഭാഗ്യത്തിന് അവസരം തന്നതിന് ഓടിച്ചിട്ടൊരു നന്ദി പ്രാ.ലേ പാസാക്കി. ചീഫ് മറുപടിയായി ഇരുത്തിയൊന്നു മൂളുകയും ചെയ്തു. അതൊരു ഒന്നൊന്നര മൂളലായിരുന്നെന്ന് പ്രാ.ലേ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

അന്ന് രാത്രി സ്വന്തം ചാനലിലെ ഗള്‍ഫ് വാര്‍ത്തില്‍ അവാര്‍ഡ് വിവരം ഒന്ന് തലകാണിച്ചു പോയി. അതോടെ കഴിഞ്ഞു. 25000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ് അതി ഗംഭീര ചടങ്ങില്‍വെച്ച് ഏറ്റുവാങ്ങുന്ന വാര്‍ത്ത പത്രങ്ങളായ പത്രങ്ങളിലും ചാനലായ ചാനലുകളിലും വന്നിട്ടും സ്വന്തം ചാനലില്‍ വന്നുകാണാനുള്ള ഭാഗ്യം പാവം പ്രാ.ലേക്കുണ്ടായില്ല. പിന്നീട് ചീഫോ ചാനലില്‍നിന്ന് മറ്റാരെങ്കിലുമോ വിളിച്ചിട്ടേയില്ല. അങ്ങോട്ട് വിളിച്ചിട്ട് ഫോണ്‍ എടുത്തിട്ടുമില്ല. അയച്ച വാര്‍ത്തകളൊന്നും സ്വീകരിക്കപ്പെട്ടതുമില്ല.


ചാനലിന്‍െറ സ്ട്രിങ്ങറന്മാരുടെ ലിസ്റ്റില്‍നിന്ന് വെട്ടിയതായി പ്രാ.ലേക്ക് ബോധ്യമായി. പല പ്രധാനപ്പെട്ട വാര്‍ത്തകള്‍ പോലും നിഷ്കരണം അവഗണിക്കപ്പെട്ടു. ആ ശേഖ് സ്ഥലം മാറിയപ്പോയി പകരം മറ്റൊരു ശേഖ് വന്നിട്ടും കാര്യങ്ങളില്‍ മാറ്റമുണ്ടായില്ല. പുതിയ ശേഖിനെ പരിചയപ്പെടാന്‍ ഒരിക്കല്‍ വിളിച്ചെങ്കിലും മറുഭാഗത്ത് മൂടിക്കെട്ടിനിന്ന താല്‍പര്യമില്ലായ്മയുടെ കനമറിഞ്ഞപ്പോള്‍ ഫോണ്‍ സ്വയം കട്ട് ചെയ്ത് പ്രാ.ലേ ഒരു നെടുവീര്‍പ്പിട്ടു.
പഴയ ശേഖ് പുതിയ ശേഖിനോട് ഇങ്ങിനെ ഒരു മുന്നറിയിപ്പ് കൊടത്തിട്ടുണ്ടാവുമെന്നാണ് പ്രാ.ലേ ഇപ്പോള്‍ ഊഹിക്കുന്നത്. ‘സൗദി അറേബ്യയുടെ അങ്ങേമൂലക്കല്‍നിന്ന് ഒരുത്തന്‍ വിളിക്കും. അവന്‍െറ ഒരു സഹകരണവും ആവശ്യമില്ല. അവന്‍ ഭയങ്കരനാണ്. ഞാഞ്ഞൂലല്ല, രാജവെമ്പാലയാണ്, സൂക്ഷിക്കണം.’
മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് മാധ്യമ പണി തന്നെ കളയിച്ച ആ കഥ പറഞ്ഞ് പ്രാ.ലേ വീണ്ടും നെടുവീര്‍പ്പിട്ടു.

ഫോട്ടോ: ഹസന്‍ മമ്പാട്

Saturday, May 12, 2012

ഈ കോഴിയെന്‍ പ്രിയ തോഴി

ഹൃദയബന്ധത്തോളം ആഴമുള്ള സൗഹൃദം മനുഷ്യര്‍ക്കിടയില്‍ മാത്രമേ സാധ്യമാവൂ എന്ന എന്‍െറ വിശ്വാസം തിരുത്തപ്പെടുന്നത് തിരുവനന്തപുരം ജില്ലയിലെ വിതുരയ്ക്ക് സമീപം ചാത്തന്‍കോട് ആദിവാസി കോളനിയില്‍ ഒരിക്കല്‍ പോയപ്പോഴാണ്.

കോളനിവാസികളിലൊരാളുടെ പിടക്കോഴിയും കാടിറങ്ങിവരുന്ന ഒരു പെണ്‍കുരങ്ങും തമ്മിലുടലെടുത്ത ആത്മബന്ധത്തിന് മനുഷ്യര്‍ തമ്മിലുള്ളതിനേക്കാള്‍ ഇഴയടുപ്പം അന്നെനിക്ക് ബോധ്യമായി.

ഈ അത്യപൂര്‍വ്വ സൗഹൃദ സല്ലാപത്തിന് കോളനിവാസികള്‍ സാക്ഷിയാവാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി.

പേപ്പാറ വന്യജീവി സങ്കേതത്തിലുള്‍പ്പെടുന്ന ചാത്തന്‍കോട് കാണിക്കുടിയിലെ മല്ലന്‍ കാണിയുടേതാണ് കോഴി. മല്ലന് കോഴികള്‍ എണ്ണത്തിലേറെയുണ്ട്. പക്ഷെ കാട്ടിലെ കുരങ്ങേടത്തിക്ക് ഈ കൗമാരക്കാരിയെ മാത്രമേ പിടിച്ചുള്ളൂ. അതാവട്ടെ വല്ലാത്തൊരു ഇഷ്ടവുമായി.

കോഴി കൂവുന്ന നേരത്ത് കാട്ടില്‍നിന്ന് കോളനിയിലേക്കിറങ്ങി വരുന്ന കുരങ്ങേടത്തി നേരെ കോഴിക്കൂട്ടത്തിനടുത്തത്തെും.

പ്രിയ തോഴിയെ കണ്ടാലുടന്‍ കോഴി ഓടിയടുത്തത്തെും. കുരങ്ങേടത്തി സഖിയെ അണച്ചുപിടിക്കും.

പിന്നെ പകല്‍ മുഴുവന്‍ കോളനിയില്‍ കറങ്ങിനടക്കുന്ന കുരങ്ങന്‍െറ കൈത്തണ്ടയിലാണ് കോഴിയുടെ ഇരുപ്പ്. വൈകുന്നേരം കാട്ടിലേക്ക് മടങ്ങുമ്പോള്‍ ചിലപ്പോള്‍ കോഴിയും കൂടെ പോകും. പിറ്റേന്ന് രണ്ടുപേരും ഒരുമിച്ചാകും കോളനിയിലേക്കുള്ള വരവ്.

കോഴിയെ അണച്ചുപിടിച്ച് മരച്ചില്ലയിലേക്ക് വലിഞ്ഞുകയറുന്ന കുരങ്ങന്‍ അവിടെയിരുന്നു കോഴിയുടെ തൂവലുകള്‍ക്കിടയില്‍ പേന്‍ തിരയും. സ്നേഹത്തോടെ കൊക്കില്‍ മുഖം ചേര്‍ക്കും. ഈ സമയത്ത് കോഴിയെ പിടിക്കാനൊ മറ്റൊ ആരെങ്കിലും അടുത്തത്തെിയാല്‍ ആക്രമിക്കാന്‍ മുതിരും.

മറ്റ് കോഴികളെയൊന്നും കുരങ്ങന് പഥ്യമല്ല. ആ കൈത്തണ്ടയില്‍ കയറിയിരിക്കാമെന്ന് മോഹവുമായി ഇഷ്ടക്കാരിയൊഴികെ മറ്റേത് കോഴി വന്നാലും കുരങ്ങന്‍ ഓടിച്ചുവിടും. ഫോറസ്റ്റുദ്യോഗസ്ഥരാണ് ഈ കുരങ്ങനെ മാസങ്ങള്‍ക്ക് മുമ്പ് ഇവിടുത്തെ വനത്തില്‍ കൊണ്ടുവന്നുവിട്ടതത്രെ.

ഏതോ വീട്ടില്‍ അനധികൃതമായി പാര്‍പ്പിച്ചിരുന്നതറിഞ്ഞ് ഉദ്യോഗസ്ഥര്‍ പിടികൂടിയതാണ്.

മനുഷ്യര്‍ വര്‍ഗീയമായി വേര്‍തിരിഞ്ഞ് പരസ്പരം വാളോങ്ങുന്ന കാലത്ത് വര്‍ഗഭേദം അലിഞ്ഞില്ലാതാകുന്ന ഈ സൗഹൃദം രണ്ട് വര്‍ഷത്തിനുശേഷവും ശക്തമായി തുടരുന്നു എന്ന് അടുത്ത കാലത്ത് വീണ്ടും ആ കോളനിയില്‍ പോയപ്പോള്‍ കാണാനിടയായി.


(2009ല്‍ മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്)
ഫോട്ടോ: സാലി പാലോട്

Saturday, May 5, 2012

‘പാര്‍ട്ടി കട്ട്’ മെഡിക്കല്‍ ടെര്‍മിനോളജിയിലിടം നേടുമ്പോള്‍...

ചാനലിലെ ഫ്ളാഷ് ന്യൂസിലാണ് ആദ്യം കണ്ടത്. പിന്നീട് ദൃശ്യങ്ങള്‍ വരാന്‍ തുടങ്ങി. ചാനല്‍ ആഘോഷമാക്കുകയാണ്. അവതാരകന്‍ നിറുത്താതെ പറയാന്‍ തുടങ്ങി. ദൃശ്യങ്ങളിലേക്ക് അധികനേരം നോക്കിയിരിക്കാനായില്ല. മനസ് ഇടിയുന്നു. ചോരയുടെ മണം. റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയെന്ന ചോരച്ചുമപ്പിലെ മൂഴുത്ത അക്ഷരങ്ങള്‍ ഹൃദയത്തിനുള്ളില്‍ വീണ തീക്കനലായി. വെട്ടിയരിഞ്ഞിട്ട മനുഷ്യനെ വാരിക്കൂട്ടി ബാന്‍േറജില്‍ പൊതിഞ്ഞ് സ്ട്രെച്ചറിലിട്ട് കൊണ്ടുപോകുന്ന കാഴ്ചയിലേക്ക് നോട്ടം ഉറപ്പിക്കാനാവാതെ കണ്ണുകള്‍ ദുര്‍ബലമായി. അറവുശാലയിലത്തെിയപോലൊരു പ്രതീതി. പച്ച മാംസത്തിന്‍െറയും കട്ടപിടിച്ച ചോരയുടെയും ചൊരുക്കുന്ന മണം മൂക്കിലേക്കടിച്ചുകയറുന്നതുപോലെ. മനസ് പിടിവിട്ടതുപോലെയായി. തളര്‍ച്ച തോന്നി. ദൃശ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചാനല്‍. ധാര്‍മിക രോഷത്തിന്‍െറ രൂക്ഷത ശബ്ദത്തില്‍ മയപ്പെടുത്താന്‍ പാടുപെടുന്നു വാര്‍ത്താവതാരകന്‍. ‘വെട്ടിക്കൊലപ്പെടുത്തി’യെന്ന വാക്കും വെട്ടിക്കീറിയ ഉടലിന്‍െറ കാഴ്ചകളും ആവര്‍ത്തിക്കുന്ന ചാനലും, ഒരു പച്ച മനുഷ്യനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടിക്കൊലപ്പെടുത്തിയ അക്രമികളുടെ അതേ മാനസികാവസ്ഥയാണോ പ്രകടിപ്പിക്കുന്നതെന്ന് അല്‍പം ഉറക്കെ ആത്മഗതം ചെയ്തുപോയി. വയ്യ, ആ കാഴ്ചകള്‍ കാണാന്‍ വയ്യെന്ന് സഹപ്രവര്‍ത്തകനും. ടിവി ഓഫ് ചെയ്യൂ എന്ന് പറഞ്ഞദ്ദേഹം തല കുടഞ്ഞു എഴുന്നേറ്റുപോയി.

വെട്ടിക്കൊലപ്പെടുത്തിയെന്ന വാക്കില്‍ തടഞ്ഞ് എന്‍െറ വിചാരങ്ങള്‍ തളംകെട്ടി. എത്ര ലാഘവത്തോടെയാണ് ആ വാക്കുകള്‍ മിന്നിയും മറഞ്ഞും സ്ക്രോള്‍ ചെയ്യുന്നത്! അതിലും എത്രയോ വേഗത്തിലാവും അക്രമികളുടെ വാള്‍ത്തലപ്പുകള്‍ ആ ശരീരത്തെ വെട്ടിക്കീറിയത്, മാംസം ചെറുചീളുകള്‍ പോലെ ചിതറിത്തെറിപ്പിച്ചത്!! രാക്ഷസീയമായ ഈ പ്രവര്‍ത്തി ചെയ്യാന്‍ മനുഷ്യര്‍ക്ക് എങ്ങിനെ കഴിയുന്നു? ബോംബെറിഞ്ഞ് ഭീകരാവസ്ഥയുണ്ടാക്കുന്നത് രാക്ഷസീയതക്ക് മനസിനെ പരുവപ്പെടുത്താനായിരിക്കുമോ! സ്വയം ബോധം മറച്ചാവുമോ ക്രുരതയിലേക്ക് അവര്‍ വാള്‍ വീശിയത്! എന്ത് ലഹരികൊണ്ടാവും അവര്‍ പ്രജ്ഞയെ മറിച്ചിട്ടത്? ഒരായിരം ചോദ്യങ്ങളുടെ വാള്‍മുനയില്‍ വെച്ച മനസ്, സാദാ ബോധത്തോടെ ഒരാള്‍ക്കും ഒരാളേയും ഇങ്ങിനെ നിഷ്ഠൂരമായി വെട്ടിയരിയാനാവില്ളെന്ന് പിറുപിറുത്തുകൊണ്ടിരുന്നു. പാര്‍ട്ടിവികാരവും ലഹരിയാകാമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനായ ബ്യൂറോ മേധാവി പറഞ്ഞു. പാര്‍ട്ടിയാണ് പിന്നിലെന്ന് ചാനല്‍ വാര്‍ത്ത ഒളിമുന കൂര്‍പ്പിച്ചത് ഓര്‍മ വന്നു. അതങ്ങിനെയാവരുതേയെന്ന പ്രാര്‍ഥനയില്‍ ഹൃദയം തുടിച്ചു. ആകെയുള്ളൊരു പ്രതീക്ഷ ആ പാര്‍ട്ടിയില്‍ വെച്ചുപുലര്‍ത്തുന്ന ഇടതുപക്ഷ അനുകൂലിയായതുകൊണ്ടുള്ളൊരു വിമ്മിഷ്ടം. അദ്ദേഹം ഒരു കഥ പറഞ്ഞു. ‘പാര്‍ട്ടി കട്ട്’ മെഡിക്കല്‍ ടെര്‍മിനോളജിയിലിടം നേടിയ കഥ. ഒരിക്കല്‍ വാഹനാപകടത്തില്‍ പരിക്കേറ്റ അടുത്ത ബന്ധുവുമായി ആശുപത്രിയിലത്തെിയപ്പോഴുണ്ടായ അനുഭവമായിരുന്നു അത്. ബസും ലോറിയും കൂട്ടിയിടിച്ച അപകടത്തില്‍ ചെറുപ്പക്കാരന്‍െറ തോളറ്റംവരെയുള്ള കൈയ്യാണ് അറ്റ് റോഡില്‍ വീണത്. വലിച്ചുപറിച്ച പോലെ തെറിച്ചുപോയ കൈ. ഞരമ്പുകളും അസ്ഥിയും മാംസവും തൊങ്ങലാടുന്ന അതും കൂടിയെടുത്താണ് അവര്‍ ആശുപത്രിയിലത്തെിയത്. അറ്റുപോയ ആ അവയവം ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിക്കാനാവുമോ എന്ന് അറിയാനാണ് തീവ്രപരിചരണ വിഭാഗത്തിലെ വിദഗ്ധന്‍െറ അടുത്തേക്ക് അവര്‍ കയറിചെന്നത്. ഡോക്ടര്‍ പറഞ്ഞു: ‘പാര്‍ട്ടി കട്ട്’ അല്ലാത്തതിനാല്‍ വിജയ സാധ്യതയില്ല. ‘പാര്‍ട്ടി കട്ട്’ എന്ന് വാക്കിലുടക്കി മനസിലാകാതെയിരുന്നപ്പോള്‍ ബോധോദയം വന്നതുപോലെ ഡോക്ടര്‍ പറഞ്ഞു: സോറി, ഒരു മെഡിക്കല്‍ ടേമാണത്. വലിച്ചുപറിച്ചതുപോലെയുള്ള ഈ കേസില്‍ തുന്നിച്ചേര്‍ക്കല്‍ എളുപ്പമാകില്ളെന്നാണ് ഞാനുദേശിച്ചത്. കൃത്യമായി വെട്ടിമുറിച്ചതാണെങ്കില്‍, ചതയാത്ത, വലിയാത്ത ഞരമ്പുകളുടെ കൂട്ടിയോജിപ്പിക്കലെളുപ്പമാണ്. ‘പാര്‍ട്ടി കട്ട്’ ഒരു മെഡിക്കല്‍ സാങ്കേതിക സംജ്ഞയായതെങ്ങനെയെന്ന് ആ ഡോക്ടര്‍ വിശദമാക്കി കൊടുത്തത്രെ. പാര്‍ട്ടിയാക്രമണങ്ങളിലെ ‘വെട്ടു’കളില്‍നിന്ന് മെഡിക്കല്‍ ടെര്‍മിനോളജി കടം കൊണ്ട നാടന്‍ സാങ്കേതിക ശബ്ദം! രാഷ്ട്രീയാക്രമണങ്ങളും കൊലപാതകങ്ങളും പതിവായ നാട്ടില്‍ ഇത്തരമൊരു സംജ്ഞ വൈദ്യ നിഘണ്ടുവില്‍ കയറിയില്ളെങ്കിലേ അത്ഭുതപെടേണ്ടതുള്ളെന്ന് ബ്യൂറോ മേധാവി ഒരു കറുത്ത ഫലിതം  പറഞ്ഞു.

Monday, March 5, 2012

‘വെറുതെയല്ലാതായ വാര്‍ത്ത’യുടെ മഴവില്‍ റിയാലിറ്റിയില്‍

‘മഴവില്‍ മനോരമ’ വിനോദ ചാനലിലെ ജനപ്രതീ സമ്പാദിച്ച ‘വെറുതെയല്ല ഭാര്യ’ റിയാലിറ്റി ഷോയില്‍ മാതൃകാ ദമ്പതികളാവാനുള്ള മല്‍സരത്തിനടിയില്‍ ഒരു വാര്‍ത്തയുണ്ടാക്കിയ വിവാദത്തില്‍ പെട്ട് പുറത്തുപോകേണ്ടിവന്ന നാസര്‍-റജുല ദമ്പതികളുടെ കഥ പലനിലക്കും ‘വായനാസുഖം’ നല്‍കുന്നതാണ്. എന്നാല്‍ മാധ്യമ ധര്‍മത്തിന്‍െറ ‘റിയാലിറ്റി’ പരിശോധിക്കാനും ഇതുപകരിക്കും എന്നതുകൊണ്ട് ഒരു പോസ്റ്റ് ഇവിടെ നാട്ടുകയാണ്. അല്‍പം ക്ഷമയോടെ താഴെ കാണുന്ന മൂന്നു വാര്‍ത്തകളും അവക്കിടയിലെ ‘പീര’കളും വായിച്ച് അടിയിലുള്ള ചോദ്യത്തിന് ഒരുത്തരം തരുമെന്ന പ്രതീക്ഷയോടെ...
 

2011 ഡിസംബര്‍ 1ന് മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത

മല്‍സരം മാതൃകാ ഭര്‍ത്താവാകാന്‍:
ചാനല്‍ റിയാലിറ്റി ഷോയില്‍ കവര്‍ച്ചക്കേസ് പ്രതി

തൃശൂര്‍: രണ്ട് ഡസനോളം കവര്‍ച്ചക്കേസുകളിലെ മുഖ്യപ്രതി  പ്രമുഖ വിനോദചാനലിന്‍െറ   റിയാലിറ്റി ഷോയില്‍  മാതൃകാ ഭര്‍ത്താവാകാന്‍ മത്സരിക്കുന്നു!
ഭാര്യ ഇല്ലാതെ പാചകം, കുട്ടികളെ സ്കൂളില്‍ വിടല്‍ തുടങ്ങിയ ജോലികള്‍ ഏറ്റടെുക്കുക, പാട്ടുപാടല്‍, നൃത്തംചെയ്യ, ഭാര്യക്ക് പ്രേമലേഖനം എഴുതല്‍ തുടങ്ങിയ  പരിപാടികളിലാണ് തൃശൂര്‍  മതിലകം പൊലീസ് സ്റ്റേഷനില്‍ 23 കേസുകളില്‍ പ്രതിയായ എറണാകുളം തമ്മനം കിസാന്‍ റോഡില്‍ നാസര്‍ നിരവധി പ്രമുഖര്‍ക്കൊപ്പം പങ്കടെുക്കുന്നത്. നടി ശ്വേത മേനോനാണ് പരിപാടിയുടെ അവതാരക. മതിലകം  സ്റ്റേഷനിലെ ക്രൈം 612/08 മുതല്‍ 634/08  വരെയുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് എസ്.ഐ സാക്ഷ്യപ്പെടുത്തുന്നു. തൃശൂര്‍, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ക്ഷേത്രം, ബാങ്ക് കവര്‍ച്ച, ബൈക്ക് മോഷണം തുടങ്ങിയവയില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. 2008 ആഗസ്റ്റ് 20ന് പെരിഞ്ഞനത്തുനിന്ന് നാസര്‍ അടക്കം ആറു പ്രതികളെ വാഹന പരിശോധനക്കിടെ രണ്ട് മോട്ടോര്‍ സൈക്കിളില്‍നിന്ന് മാരകായുധങ്ങളുമായി പിടികൂടിയിരുന്നു.2006 ജൂണില്‍ പാലാരിവട്ടം പൊന്നുരുന്നി പള്ളി തൃക്കോവില്‍ ക്ഷേത്രത്തിലെ വെള്ളിഗോളക മോഷ്ടിച്ച  ഉദയകുമാറിനൊപ്പം നാസറും പ്രതിയാണ്. 2006 ആഗസ്റ്റില്‍ വരാപ്പുഴ തിരുമുപ്പത്ത് ഒരു വീടിന്‍െറ മുന്‍വശത്തുനിന്ന് ബജാജ് സി.ടി 100 ബൈക്ക് മോഷ്ടിച്ച കേസിലും ഇരുവരും പ്രതികളാണ്. കൂടാതെ, ബിനാനിപുരം പൊലീസ് സ്റ്റേഷനിലെ 152/06 കേസില്‍ നാസറും ഉദയകുമാറും ആലങ്ങാട് തിരുവാലൂര്‍ മഹാദേവക്ഷേത്രത്തില്‍നിന്ന് തിരുവാഭരണം, പഞ്ചലോഹ തിടമ്പ് തുടങ്ങിയവ മോഷ്ടിച്ച കേസിലും പ്രതികളാണ്. 2006 നവംബറില്‍ ഇരിങ്ങാലക്കുട, ഗുരുവായൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍നിന്ന് ആറു പവനും ഡിസംബറില്‍ പാഞ്ഞാള്‍ ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍നിന്ന് രണ്ടര പവനും മോഷ്ടിച്ച കേസ്, അതേവര്‍ഷം തൃപ്പേക്കുളം മഹാദേവ ക്ഷേത്രത്തില്‍നിന്ന് മൂന്നര കിലോ  സ്വര്‍ണാഭരണം മോഷ്ടിച്ച കേസ് എന്നിവയില്‍ ഇരുവരും   ഇരിങ്ങാലക്കുട, ചെറുതുരുത്തി, മാള സ്റ്റേഷനുകളിലെ   കേസുകളില്‍ പ്രതികളാണ്. 2007 ഫെബ്രുവരിയില്‍ പൂവത്തുശേരി ഭഗവതി ക്ഷേത്രത്തിലും   മാര്‍ച്ചില്‍ പൂമംഗലം റവങ്ങാടുപള്ളി ശിവക്ഷേത്രത്തിലും ഏപ്രിലില്‍ വരാപ്പുഴ കോട്ടുവള്ളി ഭഗവതി ക്ഷേത്രത്തിലും മോഷണം നടത്തിയ കേസുകളില്‍  ഇവര്‍  പ്രതികളാണ്. സുനീറുമായി ചേര്‍ന്ന് 2007 മാര്‍ച്ചില്‍ ഷൊര്‍ണൂരിനടുത്ത് മുള്ളൂര്‍ക്കര  ഭഗവതി ക്ഷേത്രത്തില്‍നിന്ന് നാലു കിലോ വെള്ളി ഗോളക മോഷ്ടിച്ചതിന് വടക്കാഞ്ചരേി  പൊലീസ് രജിസ്റ്റര്‍ ചെയ്ത   കേസിലും നാസര്‍ പ്രതിയാണ്. ഇരിങ്ങാലക്കുട ശ്രീകണ്ഠേശ്വര ക്ഷേത്രം, ആലത്തൂര്‍ കാവശേരി ക്ഷേത്രം, നോര്‍ത് പറവൂരിലെ വള്ളുവള്ളി സഹകരണ ബാങ്ക്, കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് റൂറല്‍ സഹകരണ ബാങ്ക്, മാരാരിക്കുളത്തെ കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നടന്ന മോഷണങ്ങളിലും പ്രതിയാണ്. 2007 സെപ്റ്റംബറില്‍ തൃക്കാക്കര  സ്റ്റേഷനിലും 2008 ഏപ്രിലില്‍ മുളന്തുരുത്തിയിലും യഥാക്രമം മൂക്കാക്കര ക്ഷേത്രം, പെരുമ്പിള്ളി നരസിംഹ ക്ഷേത്രം എന്നിവിടങ്ങളില്‍ നാസറിനെതിരെ മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2008 മാര്‍ച്ചില്‍ കോണത്തുകുന്നിലെ വീടിന്‍െറ പോര്‍ച്ചില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും മേയില്‍ ആലപ്പുഴ ചേപ്പാട് സര്‍വീസ് സഹകരണ ബാങ്കിലെ മോഷണത്തിലും ഇരിങ്ങാലക്കുട, കരീലകുളങ്ങര സ്റ്റേഷനുകളില്‍ പ്രതിയാണ്. 2008 ജൂലൈയില്‍ ചേപ്പാടില്‍തന്നെ മോട്ടോര്‍ ബൈക്ക് മോഷ്ടിച്ച കേസിലും ഉദയകുമാറും നാസറും പ്രതികളാണ്. ഇരുവരും ആഗസ്റ്റില്‍ അരയംകാവ് ഭഗവതി ക്ഷേത്രത്തില്‍നിന്ന് വെള്ളി ആഭരണം മോഷ്ടിച്ചു എന്ന കേസുമുണ്ട്. ദീര്‍ഘനാള്‍ ഗള്‍ഫിലായിരുന്നുവെന്നും നാട്ടില്‍ ബിസിനസ് ആണെന്നുമാണ് ചാനലില്‍ നാസറും ഭാര്യയും അവകാശപ്പെടുന്നത്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചിലതില്‍  ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവയില്‍ വിചാരണ നടക്കുന്നു. മോഷണവസ്തുക്കളാണെന്ന് അറിയാതെ ഇയാളില്‍നിന്ന് വാഹനങ്ങളും മറ്റും വാങ്ങിയ നിരവധി പേര്‍ കേസില്‍ കുടുങ്ങിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യകയും ചോദ്യം ചെയ്യകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ ചാനലില്‍ പരിപാടി  കണ്ട്  കണ്ണുതള്ളിയിരിക്കുകയാണ്.  ചാനല്‍ അധികൃതരെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ളെന്ന് പറയുന്നു.

2011 ഡിസംബര്‍ 3ന് മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത

‘മാതൃകാ ഭര്‍ത്താവ്’ മത്സരം: കവര്‍ച്ച കേസ് പ്രതി പുറത്ത്
തൃശൂര്‍:  ‘മഴവില്‍ മനോരമ’ ചാനലിലെ  ‘വെറുതെയല്ല ഭാര്യ’  എന്ന റിയാലിറ്റി ഷോയില്‍ പങ്കടെുക്കുന്ന ക്ഷേത്ര - ബാങ്ക് കവര്‍ച്ച കേസുകളിലെ പ്രതി എറണാകുളം തമ്മനം സ്വദേശി നാസറിനെ പരിപാടിയില്‍നിന്ന് ചാനല്‍ അധികൃതര്‍ ഒഴിവാക്കി. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനത്തെുടര്‍ന്ന് മറ്റ് മത്സരാര്‍ഥികള്‍ അധികൃതരെ സമീപിച്ചതോടെയാണ് പുറത്താക്കല്‍.ഭാര്യ ഇല്ലാതെ പാചകം, കുട്ടികളെ സ്കൂളില്‍ വിടല്‍ തുടങ്ങിയ ജോലികള്‍ ഏറ്റടെുക്കല്‍, പാട്ടു പാടല്‍, നൃത്തം ചെയ്യ, ഭാര്യക്ക് പ്രേമലേഖനം എഴുതല്‍ തുടങ്ങിയ മത്സരങ്ങളടങ്ങിയതായിരുന്നു പരിപാടി. റിയാലിറ്റിഷോ മൂലം തങ്ങള്‍ക്ക്  പുറത്തിറങ്ങാന്‍ പറ്റാതായെന്നായിരുന്നു മറ്റ് മത്സരാര്‍ഥികളുടെ പരിദേവനം. ചാനല്‍ അവതാരകന്‍ ശ്രീകണ്ഠന്‍ നായര്‍  ഒടുവില്‍ പ്രശ്നത്തില്‍ ഇടപെട്ടു. നാസറിനെയും ഭാര്യയെയും  വിളിപ്പിച്ച് കാര്യങ്ങള്‍ തിരക്കി. താനും ഭാര്യയും ഷോയില്‍ പങ്കടെുത്തതില്‍ അസൂയയുള്ള ചിലര്‍ ബോധപൂര്‍വം സൃഷ്ടിച്ച പ്രചാരണമാണിതെന്നായിരുന്നു നാസറിന്‍െറ വാദം. യാഥാസ്ഥിതികരായ ചില ബന്ധുക്കള്‍ ഭാര്യ തല മറക്കാതെ ചാനലില്‍ പ്രത്യക്ഷപ്പെടുന്നത് എതിര്‍ത്തുവെന്നും അവരുടെ എതിര്‍പ്പിനിടയിലാണ്  പരിപാടിയില്‍ പങ്കടെുത്തതെന്നും നാസര്‍ വിശദീകരിച്ചു. പത്രവാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമാണോ എന്ന  ചോദ്യത്തിന് നാസറിന് ഉത്തരംമുട്ടി.  യഥാര്‍ഥമാണെന്നും   ഇപ്പോള്‍  മാനസാന്തരപ്പെട്ട് ജീവിക്കാന്‍ ആഗ്രഹിക്കുകയാണെന്നുമായിരുന്നു  മറുപടി.  ഇത് അംഗീകരിക്കാന്‍ കഴിയില്ളെന്നും സ്വമേധയാ പരിപാടിയില്‍നിന്ന് ഒഴിയുന്നതായി   എഴുതിത്തരണമെന്നുമുള്ള ആവശ്യത്തിന് ഒടുവില്‍ നാസര്‍ നിര്‍ബന്ധിതനായി. ഇതത്തേുടര്‍ന്ന ് വെള്ളിയാഴ്ച നടക്കേണ്ട  ഷോയുടെ ചിത്രീകരണം മുടങ്ങി.നാസര്‍ ഉള്‍പ്പെട്ട  ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കിയ ശേഷം സംപ്രേഷണം ചെയ്യമെന്ന് അധികൃതര്‍ മറ്റ് മത്സരാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കി. നേരത്തേ പരിപാടിക്കിടയില്‍ നാസര്‍ താന്‍ ചെയ്ത തെറ്റുകള്‍ക്ക് പരസ്യമായി ഭാര്യയോട് മാപ്പുചോദിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു. ദാമ്പത്യത്തിനിടയില്‍ സ്വാഭാവികമായി ഉണ്ടാകാനിടയുള്ള ചില്ലറ പ്രശ്നങ്ങള്‍ ആയിരിക്കുമിതെന്നാണ് തങ്ങള്‍ ധരിച്ചതെന്ന് ഒരു മത്സരാര്‍ഥി പറഞ്ഞു. വ്യക്തികളെക്കുറിച്ച് ചാനലിന്‍െറ ആളുകള്‍ വേണ്ടത്ര അന്വേഷിക്കാത്തതാണ് കാരണമെന്നും മത്സരാര്‍ഥികള്‍ ആരോപിച്ചു.  ആരോപണത്തില്‍നിന്ന് തലയൂരാന്‍ അധികൃതരുടെ വിശദീകരണം ഇങ്ങനെയാണ്- ‘പശ്ചാത്താപത്തോടെ ഒരാളെ നല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നുവെന്ന തികച്ചും നല്ല ഉദ്ദശ്യേമായിരുന്നു തങ്ങള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ ഇതിനെ ദോഷൈകദൃക്കോടെ സമീപിച്ചപ്പോള്‍ ഒന്നും ചെയ്യന്‍ സാധിച്ചില്ല. വിവാദത്തില്‍ അകപ്പെട്ട മത്സരാര്‍ഥി സ്വയം പിന്മാറാന്‍ തീരുമാനിച്ചതിനാല്‍ പ്രശ്നം അവസാനിച്ചു.’

ഈ രണ്ടുവാര്‍ത്തയും വലിയ വിവാദമുണ്ടാക്കി. ഇത് ‘മാധ്യമ’ത്തിന്‍െറ സദാചാര പൊലീസിങ്ങാണ് എന്ന് ആക്ഷേപമുയര്‍ന്നു. ഭൂതകാല ചെയ്തികളില്‍ പശ്ചാത്തപിച്ച് പുതിയൊരു ജീവിതത്തിലേക്ക് നീങ്ങിയവരെ വീണ്ടും കുറ്റവാളികളായി ചിത്രീകരിക്കുന്ന മാധ്യമത്തിന്‍െറ ചെയ്തി സാംസ്കാരിക കുറ്റകൃത്യം എന്നുവരെ ആളുകള്‍ പറഞ്ഞുവെച്ചു. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും ബ്ളോഗുകളിലും ചര്‍ച്ചകള്‍ ചൂടുപിടിച്ചു. മലയാളി പ്രബുദ്ധതയില്‍ ആഢ്യനാണെന്ന് നടിക്കുമ്പോഴും അവന്‍െറ ധിഷണയെ സ്വാധീനിക്കുന്നത് പൈങ്കിളിയാണെന്ന് പറയുംപോലെ ശബ്ദം ഉച്ചത്തില്‍ കേട്ടത് ‘മാധ്യമ’ത്തിന്‍െറ സദാചാര പൊലീസിങ്ങിനെതിരെയായിരുന്നു. ആളുകളെ നന്നാവാന്‍ വിടാതെ, വെറുതെയല്ല ഭാര്യ എന്ന സാംസ്കാരിക മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ചാനല്‍ പരിപാടിയില്‍ മാതൃക ദമ്പതികളായി വാഴാന്‍ അനുവദിക്കാതെ നാസര്‍, റജുല ദമ്പതികളെ പടിയിറക്കിയ മാധ്യമ ധര്‍മത്തിനെതിരായ വികാരം കത്തിക്കയറി. ബ്ളോഗില്‍ ഉറഞ്ഞുതുള്ളിയ വിമര്‍ശനങ്ങളുടെ സാമ്പിള്‍ വെടിക്കെട്ടിതാ ഇവിടെ.

അപ്പോഴാണ് പുതിയ വാര്‍ത്ത:


2012 മാര്‍ച്ച് 4ന് മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത
യുവതിയുടെ നഗ്നത പകര്‍ത്തി ഭീഷണി: ലോഡ്ജ് ഉടമയും സഹായികളും റിമാന്‍ഡില്‍
മാള: കിഴക്കെ അങ്ങാടിയിലെ ഹസ്കര ലോഡ്ജില്‍ മുറിയെടുത്ത യുവതിയേയും അയല്‍വാസിയേയും ഭീഷണിപ്പെടുത്തി നഗ്നത കാമറയില്‍ പകര്‍ത്തി പണം തട്ടിയ ലോഡ്ജ് ഉടമയും സഹായികളും റിമാന്‍ഡില്‍. ലോഡ്ജ് ഉടമ വടമനായകത്ത് മുഹമ്മദാലി (60), മാനേജര്‍ എറണാകുളം തമ്മനം തോപ്പില്‍ നാസര്‍ (32), നാസറിന്‍െറ ഭാര്യ റെജുല (28), ജീവനക്കാരന്‍ കുഴിക്കാട്ടുശേരി കാരൂര്‍ തട്ടില സൈമണ്‍ (50) എന്നിവരെ ചാലക്കുടി ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച മാള സ്വദേശിയായ യുവതിയും അയല്‍വാസിയും സംസാരിച്ചുകൊണ്ടിരിക്കെ മുറിക്കുള്ളില്‍ കടന്ന് ലോഡ്ജ് മാനേജര്‍ നാസറും ഉടമ മുഹമ്മദാലിയും നിര്‍ബന്ധിച്ച് അശ്ളീല രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. പകര്‍ത്തിയ രംഗങ്ങള്‍ കാണിച്ച് ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50,000വും പിന്നീട് ലക്ഷവും ആവശ്യപ്പെട്ടു. നാലര പവന്‍ മാല നല്‍കി യുവതി ലോഡ്ജില്‍നിന്നും രക്ഷപ്പെട്ടു. പിന്നീട് മാല നഷ്ടപ്പെട്ടതായി പൊലീസില്‍ പരാതി നല്‍കി. മാള എസ്.ഐ. ഡി. മിഥുന്‍െറ ഇടപെടലാണ് ലോഡ്ജ് ഉടമയേയും സംഘത്തേയും കുടുക്കിയത്. ലോഡ്ജ് ഉടമയെ കേസില്‍നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമം എസ്.ഐ പരാജയപ്പെടുത്തി. 33 കേസുകളില്‍ പ്രതിയായ നാസറിനേയും ഭാര്യയേയും ഉടമ ലോഡ്ജില്‍ താമസിപ്പിച്ചുവരികയായിരുന്നു.

ആദ്യ മാധ്യമം വാര്‍ത്തയെ തുടര്‍ന്ന് മഴവില്‍ ചാനല്‍ ഈ ദമ്പതികളെ തങ്ങളുടെ പരിപാടിയില്‍നിന്നൊഴിവാക്കി ആ അധ്യായം അവസാനിപ്പിച്ചതൂകൊണ്ട് സഹജീവിയുടെ മാന്യതയെ കരുതിയാവണം മാധ്യമം പുതിയ വാര്‍ത്തില്‍ പഴയ ‘കഥ‘ കൂടി ചേര്‍ക്കാതിരുന്നതെന്ന് തോന്നുന്നു. എന്നാല്‍ മറവിയില്ലാത്ത വായനക്കാര്‍ ആ പഴയ വാര്‍ത്തകള്‍ തേടിപ്പിടിച്ചു ‘ഇതുതാനല്ലയോ അവന്‍’ എന്ന് വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നു.

ഒ. അബ്ദുല്ലയുടെ ശൈലി കടമെടുത്താല്‍ സത്യത്തില്‍ ഇത് ‘വരമ്പത്ത് കൂലി’ എന്ന ഏര്‍പ്പാടായിമാറി. നാസറും റജുലയും പശ്ചാത്തപിച്ച് നല്ല ജീവിതത്തിലേക്ക് മാറിയിട്ടും അതു പൊറുപ്പിക്കില്ളെന്ന നിലപാടാണ് ഇതെന്നും ഈ സദാചാര പൊലീസിങ്ങിനെ അങ്ങിനെ വെച്ചുപൊറുപ്പിക്കാനാവില്ളെന്നും അന്ന് മാധ്യമം വാര്‍ത്തക്കെതിരെ ചന്ദ്രഹാസമിളക്കിയവര്‍ ഇപ്പോഴും സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും ബൂലോകത്തുമുള്ളതിനാല്‍ പുതിയ സംഭവ വികാസങ്ങളോട് അവര്‍ എങ്ങിനെ പ്രതികരിക്കുന്നു എന്ന് അറിയാനുള്ള ഒരു സാദാ പൗരന്‍െറ താല്‍പര്യത്തോടെയാണ് ഇതെഴുതുന്നത്. സാമൂഹിക പ്രതിബദ്ധതയും പത്രധര്‍മവും പറഞ്ഞു കേരളത്തിലെ പ്രധാന പത്രങ്ങളിലൊന്ന് എന്ന നിലയില്‍ മാധ്യമം സ്വീകരിച്ച നിലപാടോ അതിനെ സദാചാര പൊലീസ് ചമയലെന്ന സാംസ്കാരിക കുറ്റകൃത്യമായി കണ്ട് അപലപിച്ചവരുടെ നിലപാടോ ഏതാണ് ശരിയെന്ന് അറിയാനുള്ള ആഗ്രഹം ഇവിടെ പ്രകടിപ്പിച്ചുകൊള്ളുന്നു.

Saturday, February 25, 2012

എന്നാലും പ്രധാനമന്ത്രി അങ്ങിനെ പറയാന്‍ പാടുണ്ടായിരുന്നോ?

പ്രധാനമന്ത്രി സ്ഥാനം ഒരു അലങ്കാരം മാത്രമല്ലല്ലോ. അത് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളേയും പ്രതിനിധാനം ചെയ്യുന്ന ഭരണഘടനാ പദവിയല്ലേ. അതിനോട് തരിമ്പെങ്കിലും ഉത്തരവാദിത്തമുണ്ടായിരുന്നെങ്കില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പട്ടിണികിടന്ന് പൊരുതുന്ന ഒരു ജനതയെ അങ്ങ് ഇങ്ങനെ ഒറ്റികൊടുക്കില്ലായിരുന്നു. അതെങ്ങിനെ, അമേരിക്ക എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഡോ. മന്‍മോഹന്‍സിങ്ങ് കാമുകിയുടെ അടുത്തെത്തിയ കാമുകനെ പോലെയാവും. മതിമറന്നുപോകും. അപ്പോള്‍ എന്ത് ഇന്ത്യ, എന്ത് ജനത! കൂടംകുളത്തെ ജനങ്ങള്‍ അമേരിക്കയിലേയും സ്കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങളിലേയും സന്നദ്ധസംഘടനകളുടെ പണംപറ്റിയാണ് ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്യുന്നതെന്നാണ് അദ്ദേഹം അമേരിക്കന്‍ പ്രസിദ്ധീകരണമായ സയന്‍സിന് നല്‍കിയ അഭിമുഖത്തില്‍ തട്ടിവിട്ടത്. എന്നാല്‍ രണ്ട് മാസംമുമ്പ് ഇതേ സംഗതി കേന്ദ്രമന്ത്രി വി. നാരായണസ്വാമി ആരോപിച്ചപ്പോള്‍ തന്നെ സമരനായകന്‍ എസ്.പി. ഉദയകുമാറും മറ്റും ആരോപണം തെളിയിക്കാന്‍ ഗവണ്‍മെന്റിനെ വെല്ലുവിളിച്ചിരുന്നു. വെല്ലുവിളിയെ തുടര്‍ന്ന് മിണ്ടാതായ ഗവണ്‍മെന്റാണ് ഇപ്പോള്‍ വീണ്ടും അതേ ആരോപണം പ്രധാനമന്ത്രിയുടെ നാവിലൂടെ അഴിച്ചുവിട്ടിരിക്കുന്നത്. എല്ലാ മെഷീനറിയും കയ്യിലുള്ള ഗവണ്‍മെന്റ് അത് തെളിയിക്കാനല്ലേ ശ്രമിക്കേണ്ടത്. അല്ലാതെ ആരോപണം ആരോപണം മാത്രമായി ഇടക്കിടെ ഇങ്ങിനെ ആരോഹണത്തിലും അവരോഹണത്തിലും തട്ടിമൂളിച്ചുകൊണ്ടിരിക്കുകയല്ലല്ലോ വേണ്ടത്. സമരത്തില്‍ പങ്കെടുക്കുന്ന ആയിരങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മറ്റെന്തെങ്കിലും കാരണത്താല്‍ എവിടെനിന്നെങ്കിലും സംഭാവന കിട്ടിയാല്‍ അത് സമരത്തിന് കിട്ടിയതാണെന്ന് പറയാന്‍ തക്ക വിഡ്ഢിത്തം നമ്മുടെ പ്രധാനമന്ത്രിക്കുണ്ടെന്ന് എങ്ങിനെ വിശ്വസിക്കും? ആര്‍ക്കാണ്, എന്തിനാണ് വിദേശസഹായം കിട്ടിയതെന്ന് വ്യക്തമാക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്.  വര്‍ഗീയവാദികളെ വിട്ടുതല്ലിക്കുക പോലുള്ള മറ്റ് ചില കലാപരിപാടികളും അടുത്തിടെ സമരക്കാര്‍ക്കെതിരെ പ്രയോഗിച്ചിരുന്നു. ഏതായാലും കൂടംകുളം സമരത്തെ ഭരണകൂടം ഭയപ്പെടുന്നുണ്ട് എന്നതിന് കൂടുതല്‍ തെളിവുകളാണിതെല്ലാം. കേന്ദ്രം എതിരുനിന്നപ്പോഴും അനുഭാവം പ്രകടിപ്പിച്ച തമിഴ്നാട് ഗവണ്‍മെന്റും ഒറ്റുകാരന്റെ പണിയാണെടുക്കുന്നതെന്ന് ഇപ്പോള്‍ സമരക്കാര്‍ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. ആരെയും വിശ്വസിക്കാനാവാതെ വരുമ്പോള്‍ ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചുകിട്ടാന്‍ മരിക്കാന്‍ തയ്യാറാവുന്ന ജന സമൂഹങ്ങള്‍ നല്‍കുന്ന സന്ദേശം ഭരണകൂടങ്ങളുടെ കണ്ണ് തുറപ്പിക്കുന്നില്ലെങ്കില്‍ കാത്തിരിക്കുന്ന അപകടം അത്ര ചെറുതായിരിക്കില്ല.

പഴയ പോസ്റ്റ് താഴെ....

കൂടംകുളം സമരത്തെ ഭരണകൂടം ഭയപ്പെടുന്നു

കൂടംകുളത്തുനിന്നും ദിവസവും ഓരോ പുതിയ വിശേഷങ്ങളാണ്. റിയാക്ടറുകളിലൊന്ന് ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ പ്രഖ്യാപനം പ്രഖ്യാപനം മാത്രമായി ഒടുങ്ങിയപ്പോള്‍ ഭരണകൂടത്തിനുണ്ടായ അമര്‍ഷം സമരത്തിലുള്ള ജനതയെ വര്‍ഗീയ ഗുണ്ടകളെ വിട്ട് തല്ലിക്കുന്നതില്‍ എത്തിയതായിരുന്നു ഒടുവിലത്തെ വിശേഷങ്ങളില്‍ പ്രധാനപ്പെട്ടത്.
ചര്‍ച്ചയില്‍നിന്ന് സമരക്കാരെ തല്ലിയോടിച്ച ശേഷം കേന്ദ്രം നിയമിച്ച വിദഗ്ധ സമിതി നിലയത്തിന് അനുകൂലമായി റിപ്പോര്‍ട്ടും കൊടുത്തു. മുല്ലപ്പെരിയാര്‍ ഡാമിനെപ്രതിയുയര്‍ന്ന ജനങ്ങളുടെ ഭീതിയും സംസ്ഥാനങ്ങള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങളും സമരകോലാഹലങ്ങളും അന്തരീക്ഷത്തെ ആകെ ശബ്ദായമാനമാക്കി നിര്‍ത്തിയിരിക്കുന്ന തക്കത്തിന് അധികം ആരുടേയും ശ്രദ്ധയില്‍പെടാതെ കമ്മീഷന്‍ ചെയ്യാനുള്ള ശ്രമം പാളിപ്പോയത് കേന്ദ്ര സര്‍ക്കാരിനെ ചില്ലറയൊന്നുമല്ല നോവിച്ചിരിക്കുന്നത്.

ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പടപൊരുതുന്ന കൂടംകുളത്തെ ജനങ്ങളോട് തമിഴ്നാട് സര്‍ക്കാരിനും സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ക്കും അവിടുത്തെ ചില മാധ്യമങ്ങള്‍ക്കും അനുകൂല നിലപാടുള്ളതുകൊണ്ടാണ് കേന്ദ്രത്തിന്‍െറ ചെപ്പടി വിദ്യകളൊന്നും അവിടെ ചെലവാകാത്തത്. ഭരണകൂടങ്ങള്‍ പരസ്പരം കൈകോര്‍ക്കുമ്പോഴാണ് കൂടുതല്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുക. ആരെങ്കിലും ഒന്നിടഞ്ഞുനില്‍ക്കേണ്ടത് ജനങ്ങളുടെ രക്ഷക്ക് ആവശ്യമായി വന്നിരിക്കുകയാണ്. ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്‍െറ മേന്മയായി തന്നെ ഇതിനെയെണ്ണണ്ണം.

കൂടംകുളത്ത് അതിജീവനം അത്രയെളുപ്പമല്ളെന്ന് മന്‍മോഹന്‍ സര്‍ക്കാരിന് ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. പല അടവുകളും ഇതിനോടകം പയറ്റി പരാജയത്തിന്‍െറ രുചിയറിഞ്ഞു. ഒടുവില്‍ പരീക്ഷിച്ചിതാകട്ടെ അത്യന്തം ഹീനമായ മാര്‍ഗവും. സമരത്തെ വര്‍ഗീയവത്കരിച്ച് പോരാട്ട രംഗത്തുള്ളവരെ ഭിന്നിപ്പിച്ചും ഒറ്റപ്പെടുത്തിയും എതിര്‍ ശബ്ദങ്ങളെ വാടക ഗുണ്ടകളെ കൊണ്ട് തല്ലിക്കെടുത്താനാണ് ഏറ്റവും ഒടുവിലായി ഭരണകൂടം ശ്രമം നടത്തിയത്. അതിനായി അവര്‍ വാടകക്കെടുത്തതോ മുരത്ത വര്‍ഗീയവാദികളേയും.
തിരുനല്‍വേലി കളക്ടറേറ്റിലേക്ക് ജനുവരി 31ന് സമരനേതാക്കളെ വിളിച്ചത് ചര്‍ച്ചക്കാണ്. ആണവ നിലയങ്ങളുടെ കാര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ പ്രധാനമന്ത്രി നിയോഗിച്ച വിദഗ്ധ സമതിയുമായുള്ള നാലാം ഘട്ട ചര്‍ച്ചക്കാണ് കളക്ടറേറ്റിലേക്ക് സമരസമിതി നേതാക്കളെ വിളിച്ചുവരുത്തിയത്. സമര സമിതി കണ്‍വീനര്‍ എസ്.പി. ഉദയകുമാറിന്‍െറ നേതൃത്വത്തില്‍ കളക്ടറേറ്റിലത്തെിയ സ്ത്രീകളടക്കമുള്ള സമര നേതാക്കളെ തമിഴ് നാട്ടിലെ ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ് ആക്രമിച്ചത്.
എല്ലാത്തരം ജാതിമത വിഭാഗങ്ങളുമുള്‍പ്പെടുന്ന 56000ഓളം ജനങ്ങളെ നേരിട്ടു ആശങ്കയിലാഴ്ത്തുന്ന ആണവ നിലയത്തിനെതിരായ സമരത്തില്‍ വര്‍ഗീയ രാഷ്ട്രീയക്കാരെ പ്രകോപിപ്പിക്കാന്‍ എന്താണുള്ളത്? കലാപമുണ്ടാക്കാന്‍ ദക്ഷിണ കര്‍ണാടകയില്‍ പ്രമോദ് മുത്തലിക്കിന്‍െറ ശ്രീരാമ സേന രാഷ്ട്രീയക്കാരില്‍നിന്ന് ക്വട്ടേഷന്‍ സ്വീകരിച്ചതുപോലെ തമിഴ്നാട്ടിലെ ഹിന്ദു മുന്നണി കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടവരില്‍നിന്നും കരാറെടുത്തതാണ് ഈ അക്രമ പരിപാടിയെന്ന് സംശയിച്ചാല്‍ കുറ്റം പറയുന്നതെങ്ങിനെ?

ഏതായാലും അതോടെ കേന്ദ്ര സമിതിയുമായി ഇനി ചര്‍ച്ചക്കില്ളെന്ന് പറഞ്ഞ് സമര സമിതി പിന്‍മാറുകയായിരുന്നു. കേന്ദ്ര വിദഗ്ധ സമിതി അതൊരു അവസരമാക്കി കൂടംകുളത്ത് ജനങ്ങള്‍ക്ക് ആശങ്കയില്ളെന്ന് റിപ്പോര്‍ട്ട് എഴുതി കേന്ദ്ര സര്‍ക്കാരിന് കൊടുക്കുകയും ചെയ്തു. ഭീതി കൂടാതെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സമര രംഗത്തുള്ളവരുടെ ജീവന് സുരക്ഷയില്ളെന്ന് എസ്.പി. ഉദയകുമാര്‍ പ്രതികരിച്ചതിന്, തമിഴ് മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കിയത്.
ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടേതായ വിദഗ്ധ സമിതിയെ നിയമച്ചുകൊണ്ട് കേന്ദ്രത്തിന്‍െറ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ജയലളിതയും കരുണാനിധിയുമെല്ലാം ഒറ്റക്കെട്ടാണ്. ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു പദ്ധതിയേയും സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കില്ളെന്ന് നിയമസഭയില്‍ ജയലളിത വ്യക്തമാക്കിയപ്പോള്‍ എതിര്‍ ശബ്ദങ്ങളുയര്‍ന്നില്ല. സംസ്ഥാന സര്‍ക്കാരിന്‍െറ തീരുമാനത്തെ സമരസമിതി സ്വാഗതം ചെയ്യുകയും ചെയ്തു. അപ്പോഴും കോണ്‍ഗ്രസ് അവിടേയും കേന്ദ്ര നിലപാടിനോടൊപ്പമാണെന്ന് മാത്രമല്ല, സമരത്തിന് സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണയെ വകവെക്കാതെ ആണവ നിലയം തുറക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ പ്രചരണ പരിപാടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുകയുമാണ്. ഹിന്ദു മുന്നണിക്കാരെ വിട്ട് സമരക്കാരെ തല്ലിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് സമരസമതി ആവര്‍ത്തിക്കുമ്പോള്‍ ആ ആരോപണത്തെ ശരിവെക്കുന്നതായി മാറുന്നു കോണ്‍ഗ്രസിന്‍െറ ഈ നിലപാടുകള്‍.


കൂടംകുളം സമരത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനു മുമ്പ് പ്രയോഗിച്ച ആയുധം സമരത്തിന് പിന്നില്‍ വിദേശ സഹായമുണ്ടെന്നതായിരുന്നു. സമരം നടക്കുന്നത് ഇടിന്തകരൈയിലെ സെന്‍റ് ലൂര്‍ദ്സ് മേരി കാത്തലിക് ചര്‍ച്ചിന് മുന്നില്‍ കെട്ടിയുയര്‍ത്തിയ പന്തലിലായതും സമരത്തിലണിനിരന്നവരില്‍ മുക്കുവ കൃസ്ത്യാനികള്‍ എണ്ണത്തില്‍ അല്‍പം കൂടുതലായതും കൃസ്തീയ സഭാ നേതൃത്വങ്ങളുടെ പിന്തുണ സമരത്തിനുണ്ടായതുമാണ് സമരത്തിന് വിദേശ ബന്ധം സ്ഥാപിക്കാന്‍ കേന്ദ്രം കണ്ടത്തെിയ കച്ചിത്തുരുമ്പുകള്‍. എത്ര ഹീനമായാണ് ഭരണകൂടം സ്വന്തം ജനതയെ വിഭജിച്ച് പല കള്ളികളിലാക്കി സമൂഹത്തിന്‍െറ പൊതുസ്വരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്! ഈമെയില്‍ വിവാദത്തില്‍നിന്ന് തടി കഴിച്ചിലാക്കാന്‍ കേരള സര്‍ക്കാര്‍ പയറ്റിയതും സമാനമായ അടവാണല്ളോ എന്ന് സന്ദര്‍ഭ വശാല്‍ ഓര്‍ത്തുപോകുന്നു.

സമര നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലൊക്കെ കേന്ദ്ര ഏജന്‍സികളെ അയച്ച് റെയ്ഡ് ചെയ്യിക്കലും കേന്ദ്രമന്ത്രി വി. നാരായണ സ്വാമിയുടെ ഒൗദ്യോഗിക വെളിപ്പെടുത്തലെന്ന് തോന്നിപ്പിക്കുംവിധമുള്ള വായാടിത്തങ്ങളുമാണ് അതിനായി കേന്ദ്ര ഭരണകൂടം പയറ്റിയ ആയുധങ്ങള്‍ . സമരസമിതിയുമായി ബന്ധപ്പെട്ട രണ്ട് സന്നദ്ധ സംഘടനകള്‍ക്ക് 54 കോടിയുടെ സഹായവും മറ്റൊരു സംഘടനക്ക് 1.5 കോടി രൂപയുടെ സഹായവും വിദേശത്തുനിന്നത്തെിയെന്നാണ് മന്ത്രി കുറച്ചുനാള്‍ മുമ്പ് ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി പറഞ്ഞത്. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ അതിന് നല്ല പ്രചരണവും നല്‍കി. ആര്‍ക്കാണ് ആ വിദേശ ഫണ്ട് കിട്ടിയതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് സമര നേതാക്കള്‍ മന്ത്രിയെ വെല്ലുവിളിച്ചു. അതിന് മന്ത്രിയില്‍നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. അതോടെ അത് ഉണ്ടയില്ലാ വെടിയാണെന്ന് വെളിവായി.

പിന്നീടാണ് തല്ലിയൊതുക്കല്‍ കുതന്ത്രം അരങ്ങേറിയത്. അതിന് ഉപയോഗപ്പെടുത്തിയത് ഹിന്ദു മുന്നണി പ്രവര്‍ത്തകരേയും. അതില്‍നിന്ന് ഒരു കാര്യം സ്പഷ്ടം. കൂടംകുള ജനകീയ സമരത്തെ ഒരു പ്രത്യേക മത വിഭാഗതതിന്‍േറതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭരണകൂടവും അതുമായി ബന്ധപ്പെട്ടവരും കിണഞ്ഞു പരിശ്രമിക്കുകയാണ്. കൂടംകുളത്തേത് ക്രൈസ്തവര്‍ നയിക്കുന്ന സമരമെന്ന് വരുത്തിയാല്‍ ഹിന്ദു വര്‍ഗീയവാദികളെ അതിനെതിരെ തിരിച്ചുവിടാം. അതോടെ സമരത്തിന്‍െറ ഒച്ച താഴും എന്നായിരിക്കാം ഭരണകൂടം കണക്കു കൂട്ടുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍േറയും സംസ്ഥാന രാഷ്ട്രീയ കക്ഷികളുടേയെല്ലാം മാനസിക പിന്തുണ കൂടംകുളം സമരക്കാര്‍ക്കുണ്ടാവുന്നതിനാല്‍ കേന്ദ്രത്തിന്‍െറ ഇത്തരം കളികളെല്ലാം വിഫലമാവുകയാണ്.

കൂടംകുളത്തെ ജനങ്ങള്‍ തങ്ങളുടെ സമരത്തെ സംരക്ഷിക്കുന്നവിധം

ജീവിക്കുന്നതിനുള്ള അവകാശത്തിന് വേണ്ടിയാണ് കൂടംകുളത്തെ ജനങ്ങള്‍ പട്ടിണികിടന്ന് സമരം ചെയ്യുന്നത്. തങ്ങളുടെ ജീവതങ്ങളെ മാത്രമല്ല തങ്ങളുടെ സമരത്തേയും ഭരണകൂട ഭീകരതയില്‍നിന്ന് സംരക്ഷിക്കാന്‍ പെടാപ്പാടുപെടേണ്ട അവസ്ഥയിലാണ് അവര്‍. ജനകീയ സമരങ്ങളെ നേരിടാന്‍ ഭരണകൂടങ്ങള്‍ സ്ഥിരമായി പ്രയോഗിക്കാറുള്ള വിദേശ സഹായം, വര്‍ഗീയത, ഭീകരത തുടങ്ങിയ ആയുധങ്ങളെല്ലാം പ്രയോഗിക്കപ്പെട്ടു കഴിഞ്ഞു.
വിദേശ സഹായമെന്ന ആരോപണം കടുത്തുനിന്ന സമയത്താണ്, വര്‍ഷങ്ങളായി തുടര്‍ച്ചയായ ആണവ വിരുദ്ധ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ജനങ്ങള്‍ എങ്ങിനെ തങ്ങളുടെ ജീവിതത്തേയും സമരത്തേയും സംരക്ഷിക്കുന്നു എന്നറിയാനുള്ള ആഗ്രഹവുമായി ഇടിന്തകരൈയിലെ സമരപന്തലില്‍ ഒരിക്കല്‍ പോയത്.
സെന്‍റ് ലൂര്‍ദ്സ് മേരി പള്ളി മുറ്റത്തെ സമര പന്തലിലത്തെുമ്പോള്‍ അവിടെ നിരാഹാരമിരിക്കുന്ന മനുഷ്യ ജീവിതങ്ങളെ അഭിമുഖീകരിച്ചത്, മനസില്‍ സംശയത്തിന്‍െറ അണുപിളര്‍ന്നുണ്ടായ നിരവധി ചോദ്യങ്ങളുമായായിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും മാത്രമല്ല കുടുംബം പോറ്റേണ്ട പുരുഷാരം തന്നെ ജീവിതായോധനത്തിനായി കടലില്‍ പോകേണ്ടതോ മറ്റ് വരുമാന മാര്‍ഗങ്ങള്‍ തേടേണ്ടതോ ആയ പകല്‍ മുഴുവന്‍ സമര പന്തലില്‍ വന്നിരുന്നാല്‍ അവരുടെ ജീവിത ചെലവുകള്‍ എങ്ങിനെ നടന്നുപോകും? സമരത്തിനാവശ്യമായ ചെലവുകള്‍ക്ക് എങ്ങിനെ പണം കണ്ടത്തെും? അപ്പോള്‍ പുറത്തുനിന്ന് സഹായം ആവശ്യം വരില്ളേ? വിദേശത്തുനിന്നാണെങ്കില്‍ ആരാണ് അങ്ങിനെ പണം കൊടുക്കുന്നത്? വരും തലമുറകളുടെ കൂടി ജീവിത സംരക്ഷണത്തിന് വേണ്ടി സമര രംഗത്തിറങ്ങിയ ജനത തങ്ങളുടെ സമരത്തെ സംരക്ഷിച്ചുനിലനിര്‍ത്തു ന്നതെങ്ങിനെ തുടങ്ങിയ സംശയങ്ങള്‍ക്ക് സമര സമതി നേതാക്കളുടെ ഉത്തരം ദൃഢതയും വ്യക്തതയുള്ളതുമായിരുന്നു.
ഭരണകൂടത്തിന്‍െറ ആരോപണങ്ങളെ അവര്‍ ചെറുചിരികള്‍ കൊണ്ടു നേരിടുന്നു. സമരത്തിന് മുമ്പും തങ്ങള്‍ക്ക് ജീവിക്കാന്‍ വിദേശ സഹായം ആവശ്യമായിരുന്നില്ല. ഇപ്പോഴും അതേയെന്ന് അവര്‍ പറയുന്നു. പിന്നെ സമര ചെലവുകള്‍. ഈ സമരം അതി ജീവനത്തിനായുള്ളതാണ്. വായും മണ്ണും വെള്ളവും ഞങ്ങള്‍ക്ക് വേണം. അതില്‍ വിഷം കലരാതിരിക്കാന്‍ ഞങ്ങള്‍ കാവല്‍ നില്‍ക്കുകയാണ്. ഈ സമരം ഇന്ന് ഞങ്ങളുടെ ജീവിത ശീലമാണ്. അതുകൊണ്ട് അതിന് പ്രത്യേകിച്ചു ചെലവുകളില്ല. ഞങ്ങള്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്നു.
ഇടിന്തകരയിലെ അഞ്ചും കൂടംകുളത്തെ 13ഉം ഗ്രാമങ്ങളിലായി 56000 ജനങ്ങളുണ്ട്. ഇവരെല്ലാം സമരത്തിലാണെങ്കിലും ഒരുമിച്ചല്ല സമര പന്തലിലത്തെുന്നത്. ഊഴമിട്ടാണ്. അപ്പോള്‍ ബാക്കിയുള്ളവര്‍ പതിവ് വരുമാന മാര്‍ഗങ്ങള്‍ക്ക് പോകും. പിന്നെ, സമരത്തിനാവശ്യമായ പണം കണ്ടത്തൊന്‍ ഒരു മാര്‍ഗം നേരത്തെ തന്നെ കണ്ടത്തെിയിരുന്നു. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന വരില്‍ ഭൂരിപക്ഷവും മുക്കുവരാണ്. ആഴ്ചയിലൊരു ദിവസത്തെ കടല്‍ വരുമാനത്തിന്‍െറ പത്തിലൊന്ന് സമര ചെലവിലേക്കെടുക്കും. അതു തന്നെ വലിയൊരു തുക വരും. ആ വിഹിതമാകട്ടെ ചിലപ്പോള്‍ ഒന്നര ലക്ഷം രൂപവരെയത്തെും.
എന്നാലോ പറയത്തക്ക ചെലവുകളൊന്നും സമരത്തിനില്ല. പകല്‍ മുഴുവന്‍ നിരാഹാരത്തിലാണ്. പിന്നെയുള്ളത് ഉച്ചഭാഷിണിയുടേയും വെളിച്ചത്തിന്‍േറയും ചെലവുകളാണ്. അത് സമരത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ തന്നെ സംഭാവന ചെയ്തതാണ്.
സമര പന്തലിന്‍െറ  ചുമതലക്കാരനായ മില്‍ട്ടന്‍ പറഞ്ഞു: തങ്ങള്‍ മാറ്റിവെക്കുന്ന ഈ വിഹിതം തന്നെ ധാരാളം. പിന്നെ വിദേശ ഫണ്ടെന്തിന്? അല്ളെങ്കില്‍ ആരാണ് അങ്ങിനെ വിദേശത്തുനിന്ന് തങ്ങള്‍ക്ക് ഫണ്ട് തരാനുള്ളത്? ആരെങ്കിലും ഫണ്ട് തരാനുണ്ടായാല്‍ തന്നെ അതു കൊണ്ട് അവര്‍ക്കെന്ത് നേട്ടം? ആണവ നിലയത്തിന്‍െറ പേരില്‍ വിദേശ കരാറുകളിലേര്‍പ്പെ ട്ടിട്ടുള്ളത് തങ്ങളല്ലല്ളോ, ഭരണകൂടവും അവരുടെ ആളുകളുമല്ളേ? അതുകൊണ്ടാണ് ആണവ നിലയത്തിന്‍െറ സുരക്ഷാ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാക്കിയിട്ടുള്ള കരാറുകള്‍ എന്തൊക്കെയാണെന്ന് കൂടി വെളിപ്പെടുത്താന്‍ തങ്ങള്‍ ആവശ്യപ്പെട്ടത്.
തങ്ങള്‍ക്ക് വിദേശ സഹായമുണ്ടെന്ന നിലയില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ പൊളത്തരം വെളിപ്പെടുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഞങ്ങളെ തന്നെ തിരിച്ചറിയാനും കഴിയുന്നു. തങ്ങള്‍ സ്വാശ്രിതരാണല്ളോ എന്ന തിരിച്ചറിവ്. ഒരു ഉപരോധത്തിനും ഞങ്ങളെ തളര്‍ത്താനാവില്ല. കടലില്‍ മല്‍സ്യ സമ്പത്തുള്ളിടത്തോളം ഞങ്ങളിലെ മുക്കുവര്‍ തളരാത്തിടത്തോളം ഞങ്ങള്‍ക്ക് ആരേയും ആശ്രയിക്കേണ്ടി വരില്ല. കുലം മുടിക്കുന്ന ഭൂതത്തെ കുടിയിരുത്തിയ ഈ രണ്ട് റിയാക്ടറുകള്‍ ഇവിടെനിന്ന് നീക്കം ചെയ്താല്‍ ഞങ്ങള്‍ സുരക്ഷിതരാണ്, മില്‍ട്ടന്‍ പറയുന്നു.
അതുവരെ സമരം നീളും. ആണവ നിലയത്തിന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം 56000ത്തോളം ആളുകള്‍ താമസിക്കുന്നുണ്ട്. ആണവ നിലയത്തിന്‍െറ പ്രവര്‍ത്തനം തുടങ്ങിയാല്‍ മനുഷ്യവാസമേ പാടില്ളെന്ന് പറയുന്ന ഒന്നര കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ 12000പേരാണുള്ളത്. മനുഷ്യവാസം ഏതാനും നൂറുകളായി പരിമിതപ്പെടുത്തിയ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ 56000ത്തോളം പേരും.
ഇത്രയും കടുത്ത ഭീഷണിയുടെ ചുവട്ടില്‍ തങ്ങള്‍ക്ക് മനസമാധാനത്തോടെ അന്തിയുറങ്ങാനാവില്ല. ഫുക്കിഷിമോ ഞങ്ങളുടെ നെഞ്ചിലെ നെരിപ്പോടാണ്. സുനാമി കാലത്ത് 124 വീടുകളും ഒരു കൃസ്ത്യന്‍ പള്ളിയും രണ്ട് ജീവനുകളുമാണ് തിരകള്‍ തുടച്ചെടുത്തത്. അതിന് സമീപത്താണ് റിയാക്ടറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. തങ്ങളെങ്ങിനെ മനസമാധാനത്തോടെ കഴിയും?

കൂടംകുളത്തെ ആണവ നിലയത്തിലേക്കുള്ള പ്രവേശന കവാടത്തനരികെ ഉയര്‍ത്തിയ പൊലീസ് ബാരിക്കേഡുകള്‍ക്ക് സമീപം നിന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു, ഭരണകൂടത്തിന് മാത്രമല്ല ശാസ്ത്രജ്ഞര്‍ക്കും ഹൃദയമില്ല. ഹൃദയമുള്ളവര്‍ക്ക് ഈ ഭീഷണിക്ക് മുമ്പില്‍ അടങ്ങിയിരിക്കാനാവില്ല, കൂടംകുളം ആണവ നിലയ മകുടങ്ങളിലേക്ക് വിരല്‍ ചൂണ്ടി അഭ്യസ്ഥ വിദ്യനായ ആ ചെറുപ്പക്കാരന്‍ രോഷം കൊണ്ടു.