Thursday, May 19, 2011

നടന്ന് നടന്ന് സുബൈദ പുരസ്കാര നിറവില്‍

ചരിത്രത്തില്‍ അങ്ങിനെ പലതുമുണ്ടാവും. പ്രശസ്തി കിട്ടാന്‍ ഹിമാലയന്‍ കൊടുമുടികള്‍ കയറിയതും വന്‍കരകള്‍ക്ക് ചുറ്റും കപ്പലോട്ടിയതും. എന്നാല്‍ ചുമ്മാ നടന്ന് നടന്ന് പ്രശസ്തിയിലും പുരസ്കാര നിറവിലും ചെന്നുകയറിയ സുബൈദയുടെ ചരിത്ര നിയോഗത്തിന് പകരം വെക്കാന്‍ മലയാളത്തിലെങ്കിലും മറ്റൊന്നില്ല.

അതുകൊണ്ടാണല്ലൊ 500ഓളം എപ്പിസോഡുകളിലെത്തി അംഗീകാരവും പ്രേക്ഷക പ്രീതിയും നേടിയ ഏഷ്യാനെറ്റിലെ 'എ വോക്ക് വിത്ത് സുബൈദ'ക്ക് ആ പേര് നിശ്ചയിക്കുമ്പോള്‍ തുടക്കത്തില്‍ പലരും നെറ്റി ചുളിച്ചത്. ആരാണ് ഈ സുബൈദ, പ്രേക്ഷകര്‍ക്ക് മുന്നില്‍ ഈ പേരിന് എന്ത് പ്രസക്തി എന്നൊക്കെ ആളുകള്‍ ചോദിച്ചു.

ശരിയായിരുന്നു. സുബൈദ ആരുമായിരുന്നില്ല, പ്രവാസിയായ ഒരു വീട്ടമ്മയെന്നല്ലാതെ, (വ്യക്തിത്വ വികസന പരിശീലക എന്ന നിലയില്‍ ചില കോളേജ് കാമ്പസുകള്‍ക്ക് പരിചിതയായിരുന്നതൊഴിച്ചാല്‍). റിയാദില്‍ മുനിസിപ്പല്‍ എഞ്ചിനീയറായ ഭര്‍ത്താവിനെ തനിച്ചാക്കി മക്കളുടെ പഠനസൌകര്യം പരിഗണിച്ച് ഒരു ദശകം നീണ്ട പ്രവാസ ജീവിതത്തില്‍നിന്ന് അവധിയെടുത്തു കോട്ടയത്തുവന്ന് വാടക വീട്ടില്‍ താമസമാക്കിയ നാലു മക്കളുടെ അമ്മ മാത്രമായിരുന്നു അപ്പോഴും. മക്കളുടെ കാര്യങ്ങള്‍ നോക്കി സമയം ബാക്കിയുണ്ടെങ്കില്‍ ടി.വിക്ക് മുന്നിലിരുന്നാലായി. ചില ടോക്ക് ഷോകളിലെ അവതാരകമാരെ കാണുമ്പോള്‍ സ്വതവേ സംസാര പ്രിയയായ സുബൈദ ഒന്ന് മോഹിച്ചുപോയിട്ടുണ്ടെങ്കിലും എന്നെങ്കിലും ആ ഫ്രെയിമില്‍ കയറി നില്‍ക്കാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

കോട്ടയത്ത് ചെന്നതാണ് നിമിത്തമായത്. ഏഷ്യാനെറ്റില്‍ ബ്രോഡ്കാസ്റ്റിങ് ജേര്‍ണലിസ്റ്റായ പ്രശസ്ത യുവ കഥാകൃത്ത് ഉണ്ണി ആറിന്റെ നാട് കോട്ടയത്തിനടുത്ത് കുടമാളൂരാണ്. കോട്ടയത്ത് വെച്ച് ഒരു പൊതുസുഹൃത്ത് വഴി അദ്ദേഹത്തെ പരിചയപ്പെടാനിടയായതാണ് വഴിത്തിരിവായത്. ഏഷ്യാനെറ്റ് ന്യൂസിലെ ഏഷ്യാനെറ്റ് സ്പെഷ്യലില്‍ കുറച്ചു എപ്പിസോഡുകളില്‍ അവതാരകയാകാന്‍ ആ വഴിക്കാണ് ക്ഷണം വന്നെത്തിയത്. പിന്നീട് 10 എപ്പിസോഡുകളുള്ള മറ്റൊരു പരിപാടിയും. എന്നാലും ആളുകള്‍ സുബൈദയെ അറിഞ്ഞുതുടങ്ങിയിരുന്നില്ല. ദൃശ്യമാധ്യമ രംഗം കടല്‍ പോലെ പരന്നുകിടക്കുമ്പോള്‍ 10 എപ്പിസോഡ് കൊണ്ട് എന്താകാന്‍?

Tuesday, May 17, 2011

ജനങ്ങളോട് തോറ്റ ജാലവിദ്യക്കാര്‍

സകലവിദ്യകളും സ്വായത്തമാക്കി വന്‍കരകളായ വന്‍കരകള്‍ ചുറ്റിനടന്ന് ആളുകളെ അമ്പരിപ്പിച്ച് വിശവിഖ്യാതനായിത്തീര്‍ന്ന ജാലവിദ്യക്കാരന്‍. യാത്രക്കിടയില്‍ അയാള്‍ ഒരു കടല്‍ത്തീരത്തെത്തി. കാണികളെ അത്ഭുതപരതന്ത്രരാക്കുന്ന പല വിദ്യകളും അവതരിപ്പിച്ചു. പക്ഷെ, ഒന്നും ആളുകളില്‍ ഏശുന്നില്ല. കൂടിനിന്ന ആളുകള്‍ ഒരുതരം ഇരുത്തുന്ന ചിരി ചിരിച്ചുനില്‍ക്കുന്നതല്ലാതെ ആരുടെയും കണ്ണുകളില്‍ വിസ്മയഭാവമില്ല. തന്റെ മായാവിദ്യാ പ്രകടന യാത്രക്കിടയില്‍ അയാള്‍ക്ക് ഇങ്ങിനെയൊരനുഭവം ആദ്യത്തേതാണ്. പതിവിന് വിപരീതമായ ജനങ്ങളുടെ നിസംഗഭാവം ജാലവിദ്യക്കാരനെ അമ്പരിപ്പിച്ചു. മായാവിദ്യകള്‍ ഒന്നിനുപിറകെ ഒന്നായി കൈവശമുണ്ടായിരുന്നതു മുഴുവന്‍ പുറത്തെടുത്തു. 'ഓ ഇതെല്ലാം വെറും കണ്‍കെട്ടല്ലെ, കുറെ കണ്ടിട്ടുള്ളതാണ്' എന്ന ഭാവത്തിലാണ് ആളുകളുടെ നില്‍പ്. 'ഓ പിന്നെ...' എന്ന ആ ആലസ്യ, പരിഹാസ ഭാവത്തിന് മുമ്പില്‍ പാവം ജാലവിദ്യക്കാരന്‍ തളര്‍ന്നുപോയി. തന്റെ ആവനാഴിയിലെ അവസാനത്തെ വിദ്യയുമവസാനിച്ചപ്പോള്‍ അദ്ദേഹം കത്തിയെടുത്ത് സ്വന്തം നെഞ്ചില്‍ കുത്തിയറിക്കി ഹൃദയം അറുത്തെടുത്ത് കൈയ്യില്‍ വെച്ച് കാണിച്ചു. അപ്പോഴും കാണികള്‍ നിസംഗതയോടെ പറഞ്ഞു, 'അത് ആടിന്റെ ചങ്കാ...' രക്തം വാര്‍ന്ന് പിടഞ്ഞു മരിക്കുന്നതിന് മുമ്പ് ജാലവിദ്യക്കാരന്‍ അടുത്തുനിന്നയാളോട് ചോദിച്ചു. 'ഇതേതാ നാട്?' 'കേരള'മെന്നായിരുന്നു മറുപടി. 
പണ്ടെന്നോ വായിച്ചുമറന്ന എം.ടിയുടെ ഈ ചെറു രചന ആ മഹാമാന്ത്രികന്റെ യഥാര്‍ഥ വാചക ഘടനയോടെ അല്ലെങ്കിലും ഇപ്പോള്‍ ഓര്‍മ്മയിലെത്തുന്നത് കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വന്നശേഷം നിരാശയിലാണ്ടു മങ്ങിപ്പോയ ചില രാഷ്ട്രീയ ജാലവിദ്യക്കാരുടെ മുഖങ്ങള്‍ കണുമ്പോഴാണ്.


ശീലമായിപ്പോയ പഴയ ജാലവിദ്യകളുടെ പുനരവതരണവുമായാണ് പലരും ഇക്കുറിയും തെരഞ്ഞെടുപ്പുവേദികളില്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷെ ജനം 'ഇതു കുറെ കണ്ടതാണ്, ഇനി വേണ്ട മായാവിദ്യക്കാരാ' എന്നങ്ങ് വിളിച്ചു പറഞ്ഞുകളഞ്ഞു. അതുകൊണ്ടാണ് ഇക്കുറി പരാജയപ്പെട്ട രണ്ട് രാഷ്ട്രീയ നേതാക്കള്‍ രമേശ് ചെന്നിത്തലയും പിണറായി വിജയനുമാണെന്ന് ആളുകള്‍ പറയുന്നത്. ബി.ജെ.പിക്കും കേരളത്തെ നന്നായി മനസിലായി.

പ്രേം നസീറും ഷീലയും അച്ചടി ഭാഷയില്‍ പ്രണയ ഡയലോഗുകള്‍ പറഞ്ഞിരുന്ന കാലത്ത് യൂത്തു നേതാവായിരിക്കുമ്പോള്‍ ശീലിച്ചുപോയ പ്രസംഗ ശൈലി ഫ്രെയിമിട്ടുവെക്കാനെ പറ്റൂ എന്ന് രമേശ് ചെന്നിത്തല ഇനിയും മനസിലാക്കിയിട്ടില്ല. അതുകൊണ്ടാണ് ഹൃദയത്തില്‍നിന്ന് തൂവിപ്പോയ കണ്ണീര് കണ്ട് അത് ഗ്ലിസറിന്‍ കരച്ചിലാണെന്ന് ആളുകള്‍ പറഞ്ഞുകളഞ്ഞത്. ധാര്‍ഷ്ട്യത്തിന്റെ ജാലവിദ്യ ഇനി ഈ കളത്തില്‍ ചെലവാവില്ലെന്ന് വി.എസിന്റെ സ്വീകാര്യതയിലൂടെ ജനം പിണറായിക്കും പറഞ്ഞുകൊടുത്തു.

കാല്‍നൂറ്റാണ്ടായി പയറ്റുന്ന പണിക്ക് മാക്സിമം പോയാല്‍ ഒ. രാജഗോപാലിന്റെ ഒന്നു തെളിഞ്ഞ് പിന്നെ നിഴലിലാണ്ട മുഖം വരെ എന്നു ബി.ജെ.പിയെയും ജനം പഠിപ്പിച്ചു. ഇന്ത്യയില്‍ പലയിടത്തും നടത്തിയ ജാലവിദ്യാ പ്രകടനങ്ങള്‍ക്ക് കേരളത്തില്‍ വോട്ടെന്നാല്‍ ഇങ്ങിനെ അങ്ങിങ്ങ് എറിഞ്ഞുകിട്ടുന്ന ചില്ലറ നാണയങ്ങളാണെന്ന് ബി.ജെ.പി ഇനിയും പഠിച്ചിട്ടില്ലെങ്കില്‍ കനത്ത നിരാശയുടെ ഓരോ തെരഞ്ഞെടുപ്പുകാലങ്ങളും കണ്ട് ജീവിതം അങ്ങിനെ കരിന്തിരി കത്തി തീരും.

ആവശ്യം വന്നാല്‍ വി.എസിന്റെ വാചകങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് മുറിച്ചെടുത്ത് തങ്ങള്‍ക്കെതിരെ ഒരു മുരത്ത വര്‍ഗീയവാദിയുടെ ആക്രോശങ്ങള്‍ കേട്ടില്ലേ എന്ന് രഹസ്യ മന്ത്രണം നടത്തി സമുദായ വികാരമിളക്കി മടകളില്‍നിന്ന് അവസാനത്തെ പെണ്‍വോട്ടുവരെ പോളിങ് ബൂത്തിലെത്തിച്ച് ഈ തിരിച്ചടികള്‍ക്കിടയിലും വമ്പിച്ച വിജയങ്ങള്‍ നേടിയ അപ്ഡേറ്റഡ് ജാലവിദ്യക്കാരുടെ മാര്‍ഗമാണ് ഇനി ബി.ജെ.പിക്ക് നല്ലത്. മുസ്ലിം ലീഗിനെയും കേരള കോണ്‍ഗ്രസിനെയും പോലെ ഏതെങ്കിലുമൊരു മുന്നണിയില്‍ കടന്നുകൂടി ഒരു സമുദായ പാര്‍ട്ടിയായാല്‍ അഞ്ചോ പത്തോ എം.എല്‍.എമാരെ ഉണ്ടാക്കി, അക്കൌണ്ട് തുറക്കുക എന്ന തെരഞ്ഞെടുപ്പു അടുക്കുമ്പോഴുണ്ടാകുന്ന പതിവ് വയറുവേദനയുടെ അസ്ക്യതയില്‍നിന്ന് രക്ഷപ്പെടാം. 

മുഖ്യമന്ത്രി ചിരി ചിരിച്ചുതുടങ്ങിയ ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവിന്റെ അതിഗൌരവം വീണ്ടും എടുത്തണിഞ്ഞ വി.എസ് അച്യുതാനന്ദനും ജനങ്ങള്‍ക്ക് പ്രിയപ്പെട്ട ജാലവിദ്യക്കാരാണ്. അവരുടെ കൈയ്യിലുള്ള വിദ്യകള്‍ അപ്ഡേറ്റഡാണ്. ജനങ്ങളെ കൊണ്ട് കയ്യടിപ്പിക്കുന്ന മായാവിദ്യകള്‍. വില്ലന്മാരെ കണ്ടെത്തി അവരുടെ മടയില്‍ചെന്ന് പിടിച്ചിറക്കി നാലു പൂശി ജയിലിലടക്കുകയൊ ജനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുക്കുകയൊ ചെയ്യുന്ന മലയാള സിനിമയിലെ ധാര്‍മിക പോരാളികളായ നായകരെ കണ്ട് കയ്യടിക്കുന്ന ജനങ്ങളും കേരളത്തിലുണ്ടെന്ന് വി.എസിന് നന്നായിട്ടറിയാം. അതുകൊണ്ടാണ് വി.എസ് ധാര്‍മികതയുടെ കച്ചവടക്കാരനാണെന്ന് പരാജയപ്പെട്ട ജാലവിദ്യക്കാരിലൊരാളായ സി.പി. ജോണ്‍ പറഞ്ഞുപോയത്.

'ചീകാത്ത മുടിയും തേഞ്ഞ ചോല്‍ച്ചെരിപ്പുകളും' വിശ്രമമില്ലാത്ത ജനസേവനത്തെ അടയാളപ്പെടുത്തിയപ്പോള്‍ ആ വിദ്യയുടെ പരിപ്പും കേരളത്തില്‍ വേവിക്കാന്‍ ഉമ്മന്‍ചാണ്ടിക്കായി. നരച്ചമുടിയില്‍ കറുപ്പുതേക്കാനും മുഖത്തെ ചുളിവു മായ്ക്കാനും മേക്കപ്പ് ബോക്സും ടച്ചപ്പുബോയിയുമായി കോട്ടയത്തുനിന്ന് ഹരിപ്പാട്ടേക്ക് ഹെലികോപ്റ്റര്‍ പിടിക്കുന്ന ജാഡ നമ്മുടെ കാലത്ത് ജനം പുശ്ചിച്ചുതള്ളുമെന്ന് അറിയാത്ത സുന്ദര വിഡ്ഢികളോട് നല്ല നമസ്കാരം പറയുകയാണ് വേണ്ടതെന്ന് പറയുന്ന പിണറായി വിജയനും അറിയാതെ പോയ പുതിയ ജനകീയ പാഠങ്ങളാണ് 72 X 68 എന്ന അന്തംവിട്ട മാന്ത്രിക കണക്കിലൊളിച്ചിരിക്കുന്നത്.  

ജനം ഇത്ര പക്വതമുറ്റിയവരായി മാറിയെന്ന് പതിവു ജാലവിദ്യകളുമായി തെരഞ്ഞെടുപ്പു ഗോദയിലെത്തുമ്പോള്‍ ഇവരാരും കരുതിയിരുന്നില്ല. അതാണ് പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്ന് ഉമ്മന്‍ ചാണ്ടിയും പ്രതീക്ഷിച്ചിടത്തോളം എത്തിയില്ലെന്ന് വി.എസും ദീര്‍ഘനിശ്വാസമയച്ചത്. ശരിയായ ജനവിധി ഇതാണ്. ഒരു നൂല്‍പ്പാലത്തിനപ്പുറവുമിപ്പുറവും നിറുത്തിയുള്ള കളി. ഓരോ ഇഞ്ചിലും സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍ തെന്നി അഗാധതയിലേക്ക് പതിക്കുമെന്ന ഒരുള്‍ക്കിടിലം ഭരണാധികാരികളെ നേരെ നടക്കാന്‍ പ്രേരിപ്പിക്കും. പാലത്തിന്റെ ബലഹീനത പ്രതിപക്ഷത്തെയും പ്രലോഭിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യും. ആരും വഴിവിട്ടൊന്നും ചിന്തിക്കുക കൂടി ചെയ്യില്ലെന്നുറപ്പ്. അപ്പോള്‍ ആരാണ് ശരിയായ മാന്ത്രികനെന്ന് ചോദിച്ചാല്‍ ഈ ജാലവിദ്യക്കാരെയെല്ലാം നൂല്‍പ്പാലത്തില്‍ നടത്തിക്കുന്ന ജനം തന്നെയെന്ന് ഉത്തരം. 

Wednesday, May 11, 2011

മാര്‍ത്ത ഗ്രഹാം ഗൂഗിള്‍ ഡൂഡിലില്‍ നൃത്തമാടുമ്പോള്‍

ഇന്നത്തെ ഗൂഗിള്‍ ഹോം പേജില്‍ ഒരല്‍പനേരം ചെലവിടുന്നവര്‍ വിസ്മയഭരിതരാവും. സാധാരണ ഗൂഗിള്‍ എന്ന ശീര്‍ഷകം കാണുന്നിടം ആദ്യം തീര്‍ത്തും ശൂന്യം. പെട്ടെന്ന് വലത്തേ മൂലയില്‍ പ്രത്യേക നൃത്തച്ചുവടുമായി ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെടുന്നു. ഭരതനാട്യ ശൈലിയില്‍ വിടര്‍ത്തിയ നിതംബത്തിലിരുന്ന് പെട്ടേന്ന് വലത്തേക്ക് ഉടലൊടിച്ച് പിന്നെ ഇടത്തേക്ക് ചാഞ്ഞുവീണ് ഇംഗ്ലീഷില്‍ 'ഇ' എന്ന അക്ഷരം വരയുന്നു. പൊടുന്നനെ ആ രൂപത്തില്‍നിന്നെഴുന്നേറ്റ് മറ്റൊരു ചുവടിലേക്കുള്ള പകര്‍ന്നാട്ടത്തിലൂടെ 'എല്‍' എന്ന അക്ഷരം.


പിന്നെ ഭൂമിയിലേക്ക് പറന്നിറങ്ങി 'ജി'യിലേക്കുള്ള രൂപാന്തരം. വിണ്ണിലേക്ക് പറന്നുയര്‍ന്ന് 'ഒ' എന്ന അക്ഷരങ്ങളെ അന്തരീക്ഷത്തില്‍ വരഞ്ഞുകൊണ്ട് വേഗത്തിന്റെ ശരീര വഴക്കം വെളിപ്പെടുത്തുന്ന അനായസ നടനവൈഭവത്തിന്റെ ചാരുത. ഒടുവില്‍ വലിയൊരു ജി വരഞ്ഞ് നര്‍ത്തകി നിലം തൊടുമ്പോള്‍ ഇതുവരെ കണ്ടിട്ടുള്ള ഗൂഗിള്‍ ഡൂഡില്‍സുകളില്‍ ഏറ്റവും മനോഹരം, വിസ്മയം ഇതെന്ന് നാം പറഞ്ഞുപോകും. 

ഗൂഗിള്‍ ബ്രൌസറിന്റെ മുഖപ്പേജില്‍ അനുദിനം തെളിയുന്ന ഓരോ ഡൂഡിലിനും സവിശേഷമായ ഒരു പശ്ചാത്തലമുണ്ട്. ലോകപ്രശസ്ത നര്‍ത്തകിയായിരുന്ന മാര്‍ത്ത ഗ്രഹാമാണ് ഗൂഗില്‍ ഡൂഡിലില്‍ ഇങ്ങിനെ നൃത്തമാടുന്നത്. ലോകത്തെമ്പാടും ഗൂഗിളിന്റെ ബ്രൌസിങ് വാതിലില്‍ മാര്‍ത്ത ഗ്രഹാം ഇന്ന് ഇതുപോലെ നൃത്തമാടിക്കൊണ്ടേയിരിക്കും. നൃത്തകലയില്‍ ഒരു പുതുയുഗ പിറവിക്ക് സാക്ഷ്യം വഹിച്ച ഈ അമേരിക്കന്‍ നര്‍ത്തകി പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ 1894 മെയ് 11നാണ് ജനിച്ചത്. 1991 ഏപ്രില്‍ ഒന്നിന് മരിക്കുകയും ചെയ്തു. മാര്‍ത്ത ഗ്രഹാമിന്റെ ജന്മദിനത്തിന് ഗൂഗിള്‍ ആദരം അര്‍പ്പിക്കുകയാണ് ഡൂഡിലിലൂടെ. അമേരിക്കയിലെ ടെന്നിസിയില്‍ ജനിച്ച കൊറിയക്കാരനായ പ്രശസ്ത ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ് ഡെന്നിസ് ഹ്വാങ്ങാണ് ഈ ഡൂഡിലൊരുക്കിയത്.

Saturday, May 7, 2011

ചോര കൊണ്ടെഴുതിയത് (എന്റെ പ്രണയ പുലമ്പലുകള്‍)

പ്രണയത്തിന്റെ ഭാരം

ഹൃദയത്തിന്റെ ഭാരത്തെ ചൊല്ലിയാണ്
ഞങ്ങള്‍ തര്‍ക്കിച്ചത്
ഒഴിഞ്ഞ കാമ്പസിലെ വാകമരച്ചോട്ടില്‍
അപ്പോള്‍ കൊഴിഞ്ഞ പൂക്കളെ പോലെ
അവളും ഞാനും
അവള്‍ ചോദിച്ചു
'എന്നെ നഷ്ടപ്പെട്ടാല്‍ എന്ത് ഭാരം തോന്നും
നിന്റെ ഹൃദയത്തിന്?'
ഞാന്‍ പറഞ്ഞു
'ഈ ഭൂമിയോളം'
'അത്രേയുള്ളൂ?'
അവളുടെ കണ്ണുകള്‍ കുന്തമുനകളായി
'അല്ല, ഈ പ്രപഞ്ചത്തോളം'
ഞാന്‍ തിരുത്തി
'ങ്ഹും, എന്നിട്ടും അത്രേയുള്ളൂ?'
അവള്‍ ശുണ്ഠിയെടുത്തു
എന്റെ ഹൃദയം വല്ലാതെ ഭാരിക്കാന്‍ തുടങ്ങി
അവളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍
കൃത്യമായൊരുത്തരം പറയാനാകാതെ
ഞാന്‍ തളര്‍ന്നു
മരച്ചുവട്ടിലേക്ക് ഞാന്‍ ചായുമ്പോള്‍
അവളെഴുന്നേറ്റു
അവള്‍ പറഞ്ഞു
'എനിക്കറിയാം, എന്റെ ഭാരം താങ്ങാന്‍ നിനക്കാവില്ല'
അവള്‍ നടന്നുപോയി
നെഞ്ചില്‍ കൈചേര്‍ത്ത്
ഞാന്‍ ഞരങ്ങി

(മലയാളം ന്യൂസ് 2003)
 


പ്രണയം ബാക്കി വെയ്ക്കുന്നത്

എന്റെ പ്രണയം
സ്വകാര്യമായിരുന്നപ്പോള്‍
ജാലകക്കാഴ്ച്ചകളില്‍
നടന്നുപോയിരുന്ന
പെണ്‍കുട്ടി
മധുരമായൊരു സ്വപ്നമായിരുന്നു.
മുഖത്തോട് മുഖം
നോക്കിയിരുന്നപ്പോഴാണ്
പ്രണയത്തിന് വയസാകുന്നത്
ഞങ്ങളറിഞ്ഞത്.
പരസ്പരമേറെ
ഇഷ്ടമായിരുന്നെങ്കിലും
വീട്ടുകാര്‍ക്ക് സമ്മതമായപ്പോഴാണ്
ഞങ്ങളൊന്നായത്
അതിന് ശേഷമാണ്
അവള്‍ അവളെ കുറിച്ചും
ഞാനെന്നെ കുറിച്ചും
ചിന്തിച്ചു തുടങ്ങിയത്

(മാധ്യമം വാരാദ്യപതിപ്പ് 2003)


കടലാഴം

അവളുടെ
കണ്ണുകളിലാണ്
ഞാന്‍ കടലിന്റെ
ആഴമളന്നത്
പിന്നെ ഞാനെന്റെ
പ്രാണന്‍ കൊണ്ട്
കടലിന്റെ
ആഴമറിയുമ്പോള്‍
അവള്‍
തിരമാലകളായി
എന്നെ പൊതിഞ്ഞു
മൂന്നാം ദിവസം
കടല്‍ക്കാക്കകള്‍ക്ക്
എറിഞ്ഞു കൊടുക്കും വരെ
അവള്‍ എന്നെ
സ്നേഹിച്ചുകൊണ്ടിരുന്നു.
               
(ഇല 2003)



അവള്‍

പ്രണയം
ഏഴു തിരിയിട്ട് കത്തിക്കുന്ന
വിളക്കാണെന്ന് വിശ്വസിച്ച
എന്റെ സുഹൃത്ത്
വിളക്കിനെ പ്രണയിച്ചു
പ്രണയത്തിന് വഴുവഴുപ്പുണ്ടെന്നും
അതെണ്ണയാണെന്നും മാറ്റിപ്പറഞ്ഞ
അവന്‍ പിന്നീട് പരിക്ഷീണനായി കാണപ്പെട്ടു.
ഒടുവില്‍
പ്രണയം ഇരുട്ടില്‍ കരിന്തിരിയുടെ
പുകമണം മാത്രമാണെന്ന്
തിരിച്ചറിഞ്ഞ
അവന്‍ ഇരുട്ടില്‍ നിന്ന് മടങ്ങി വന്നില്ല

(ദീപിക 2000)



പ്രണയം മധുരമാകുന്നത്

പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്
വിടര്‍ന്നാലത് വിഷപുഷ്പം
അറിയാതൊന്ന് ചുംബിച്ചാല്‍
ശ്വസനമരണമുറപ്പ്
സ്പര്‍ശിച്ചുപോയാല്‍
ദേഹം ചൊറിഞ്ഞ്
തിണര്‍ക്കും
വിടര്‍ന്നു കായായാല്‍
ജീവിതം കല്ലിച്ചതിനുള്ളില്‍
ചുരുങ്ങും
പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്

(മനോരമ 2003)



സ്നേഹം

അവളുടെ സ്നേഹത്തിന് പകരം
ഞാനെന്റെ ഹൃദയം
അടര്‍ത്തി നല്കാമെന്ന്
പറഞ്ഞു
അവള്‍ക്ക് സമ്മതമായില്ല
ഒടുവില്‍
ഞാനെന്റെ വൃക്കകള്‍
നല്കാമെന്ന് പറഞ്ഞപ്പോള്‍
അവളെന്നെ സ്നേഹം കൊണ്ട്
പൊതിഞ്ഞു

(മാധ്യമം വാരാദ്യപതിപ്പ് 2003)


കവിതയെന്ന നാട്യത്തിലുള്ള എന്റെ പുലമ്പലുകള്‍ കേട്ടുമടുത്ത
എന്റെ ജീവിത സഖി ജാസ്മിന്‍ എഴുതിയത്

എന്റെ സൂര്യന്‍

കാറ്റ് പോലെയായിരുന്നു
എന്റെ ഹൃദയത്തിന്മേല്‍
നിന്റെ ആദ്യ സ്പര്‍ശം

പിന്നെ കടലലകളായി
നീ വന്ന് പുല്കിയപ്പോള്‍
എന്റെ ഹൃദയം
ഇളകിമറിയുകയായിരുന്നു

ചോരയുടെ പ്രളയം
ആഴത്തില്‍ ആഴത്തില്‍
എന്റെ ഹൃദയത്തില്‍
ഒരു സ്നേഹക്കടലിനെ
രൂപപ്പെടുത്തിയപ്പോള്‍

ഹേയ്, സൂര്യന്‍
നിന്റെ ഉദയവും അസ്തമയവും
എന്നില്‍ തന്നെയെന്ന്
നീ അറിഞ്ഞിരുന്നുവോ?

(ഗള്‍ഫ് മാധ്യമം 2003)