Friday, February 11, 2011

വൈകല്യത്തിനെതിരായ പോരാട്ടവഴിയില്‍

റിയാദ്: സാഹിത്യവഴിയില്‍ പ്രകാശം പരത്തുമ്പോഴും അസ്ഥിനുറുങ്ങുന്ന വേദനയോടെ റഫീന ചോദിക്കുന്നത് ഒരിറ്റ് കാരുണ്യമാണ്. ജീവിതം ദുസഹമാക്കിയ ശാരീരിക വൈകല്യത്തില്‍നിന്നൊരു മോചനത്തിന് മാര്‍ഗം തെളിഞ്ഞുനില്‍ക്കെ ചെലവിനാവശ്യമായ പണമില്ലാതെ പ്രയാസപ്പെട്ടുകഴിയുന്ന ഈ യുവ എഴുത്തുകാരിക്ക് തുണയേകാന്‍ റിയാദിലെ ചെരാത് സാഹിത്യവേദി മുന്നിട്ടിറങ്ങുന്നു.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കരിമ്പ ഗ്രാമത്തിന്റെ അഭിമാനവും ഒപ്പം വേദനയുമായ പി.പി. റഫീന പിറന്നുവീണതുമുതല്‍ വേദനയുടെ ലോകത്താണ്. ജന്മനാ ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ. അക്ബര്‍ ശരീഫ് വര്‍ഷങ്ങള്‍ നീണ്ട ചികില്‍സയിലൂടെയാണ് വേര്‍പ്പെടുത്തിയത്. കൈകളെക്കാള്‍ ഗുരുതരമായ വൈകല്യമാണ് കാലുകളുടേത്. ഇരുകാലുകളും വളഞ്ഞ് ശരീരത്തിന്റെ ഉയരം കുറുകിയ അവസ്ഥയിലാണ്. വലത്തെ കാല്‍മുട്ടിനാവട്ടെ ഇരട്ട ചിരട്ടകളാണുള്ളത്. വലത്തെ കാല്‍മുട്ടിന് വേദന കഠിനമായി തുടങ്ങിയതോടെ ഡോക്ടര്‍ അക്ബര്‍ ശരീഫും കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിലെ ഡോ. ഗോപിയും റഫീനയെ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയും പാലക്കാട്ടെ ആര്‍.വി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇന്‍ ഇലിസറോവ് ടെക്നോളജിയിലെ ഡോ. വാസുദേവന്റെ സഹായം തേടുകയും ചെയ്തു. ഡോ. വാസുദേവന്റെ പരിശോധനയില്‍ ഇരുകാലുകളിലും 'പാര്‍ഷ്യല്‍ കന്‍ജെനിറ്റല്‍ ഹെമിമീലിയ വിത്ത് മിറര്‍ഫൂട്ട് ഡിഫോര്‍മിറ്റി' എന്ന സങ്കീര്‍ണമായ അംഗവൈകല്യരോഗമാണെന്ന് കണ്ടെത്തി. എത്രയും വേഗം ശസ്ത്രക്രിയക്ക് വിധേയമാക്കുക എന്നതായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ഇത് വൈകിച്ചാല്‍ റഫീന കിടപ്പിലാവാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ ഓര്‍മിപ്പിച്ചു.

ഇരുകാലുകളിലും 'ഇല്ലിസറോവ് ടെക്നോളജി' എന്ന നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്യമായ ഇടവേളകളില്‍ അനേകം ശസ്ത്രക്രിയകള്‍ നടത്തി വൈകല്യപ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നും ഡോക്ടര്‍ കണ്ടെത്തി. ഇത്തരമൊരു ചികില്‍സക്ക് നാലു ലക്ഷം രൂപ ചെലവു വരുമത്രെ. ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ കൈവിരലുകള്‍ക്കിടയില്‍ പേന തിരുകി നന്നെ ചെറുപ്പത്തില്‍ തന്നെ റഫീന കഥയും കവിതയും എഴുതാന്‍ തുടങ്ങി. എട്ടാമത്തെ വയസിലാണ് ആദ്യകവിത പ്രകാശിതമായത്. റഫീനയുടെ ഉപ്പുപ്പയാണ് ഈ സര്‍ഗശേഷിയെ ആദ്യം തിരിച്ചറിഞ്ഞത്. 'ഇനിയും വരാത്ത കവിത' എന്ന പേരില്‍ 2007ല്‍ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. രണ്ട് പതിപ്പുകളിറങ്ങിയ ഈ പുസ്തകത്തിന് ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശിശുക്ഷേമ സമിതി പുരസ്കാരം ലഭിച്ചു. ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ വേര്‍പെടുത്തുമ്പോള്‍ ഡോ.അക്ബര്‍ ശരീഫ് പ്രവചിച്ചിരുന്നു, റഫീന സ്വന്തം വിരലുകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുമെന്ന്. എഴുത്തിന് പുറമെ ഗ്ലാസ് പെയിന്റിങിലും ചിത്രരചനയിലും സാരി ഡിസൈനിംഗിലുമൊക്കെയായി തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തി.

പത്തൊമ്പതുകാരിയായ റഫീന ഇപ്പോള്‍ കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. അനാട്ടമി ഓഫ് ഫ്രോഗ് (കഥകള്‍), പുല്‍ച്ചാടിയുടെ സ്വപ്നം (കവിതകള്‍) എന്നീ പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലാമത്തെ പുസ്തകമായ 'നിറയെ നിറയെ നിറയെ കവിത' (ബാലസാഹിത്യം) ഫെബ്രുവരി 17ന് പുറത്തിറങ്ങും. ഹൃദ്രോഗിയായ ഉപ്പുപ്പയും രോഗിയായ ഉമ്മുമ്മയും ഉമ്മയുമടങ്ങുന്ന നിര്‍ദ്ദന കുടുംബം ഇത്രയും വലിയൊരു തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. ചെരാത് സാഹിത്യവേദിയുടെ റഫീന ചികില്‍സാ സഹായകമ്മിറ്റിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ റഫീഖ് പന്നിയങ്കരയുമായി (00 966 553 363 454) ബന്ധപ്പെടാം. അക്കൌണ്ട് നമ്പര്‍: 67113192685, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, തളിപ്പറമ്പ്:670141.