Saturday, April 2, 2016

വാഴ്വാന്തോല്‍: കാഴ്ചയുടെ ആനന്ദം



പുഴയുടെ സ്വഛന്ദ ജീവിതത്തിന് ഇളകിമറിയുന്ന ഒരു ‘പെണ്‍കുട്ടി കാല’മുണ്ടെന്ന് അറിയണമെങ്കില്‍ കാട് കയറണം. കാട്ടുപച്ചയുടെ ഇരുളന്‍മേനിയോടൊട്ടി ഇരമ്പി വീഴുന്ന ജലപാതങ്ങള്‍ കാണണം. തൃഷ്ണയുടെ കരിമ്പാറക്കൂട്ടങ്ങളില്‍ തലതല്ലി ആര്‍ത്തലച്ച് താഴേക്ക് ചിന്നിച്ചിതറുന്നതിനിടയിലെവിടെയോ വെച്ചാണ് പുഴ രജസ്വലയാകുന്നത്. ഋതുമതിയുടെ അംഗലാവണ്യത്തോടെ പുഴ അതിന്‍െറ മുഴുവന്‍ സൗന്ദര്യവും പുറത്തെടുത്ത് മിന്നിത്തിളങ്ങുന്നു. പ്രകൃതിയെന്ന മഹാചിത്രകാരന്‍ കടും വര്‍ണക്കൂട്ടുകളാല്‍ വരഞ്ഞിട്ട കാടിനുള്ളിലെ ജലപാതങ്ങള്‍ എന്നും കാഴ്ചയിലെ കൗതുകമാണ്.

പശ്ചിമ ഘട്ടത്തിന്‍െറ കേരളീയ ആകാര വടിവിനുള്ളില്‍ ഇത്തരത്തില്‍ പതിനായിരത്തിലേറെ വെള്ളച്ചാട്ടങ്ങളാണുള്ളത്. വര്‍ഷത്തില്‍ 365 ദിവസവും നീരൊഴുക്കുള്ളതും മഴക്കാലത്തുമാത്രം സജീവമാകുന്നതുമായി രണ്ട് വിഭാഗങ്ങളുണ്ട് ഇവയില്‍. സഹ്യാദ്രി മലനിരകളിലെ പാറയിടുക്കുകളില്‍നിന്ന് ഉത്ഭവിക്കുന്ന നദികള്‍ കുത്തനെ താഴേക്ക് പതിക്കുന്ന ജലപാതങ്ങളിലാണ് 365 ദിവസവും ഒരേപോലെ നീരൊഴുക്കുണ്ടാവുക. ഈ വിഭാഗത്തില്‍ ഏറ്റവും ഭംഗിയുള്ള വെള്ളച്ചാട്ടങ്ങളിലൊന്നാണ് വാഴ്വാന്തോല്‍. തിരുവനന്തപുരം ജില്ലയുടെ തെക്ക് കിഴക്ക്, വിതുരയെന്ന ഉള്‍നാടന്‍ പട്ടണത്തിന് സമീപം പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ പേരില്‍ രണ്ട് ജലപാതങ്ങള്‍.



തലസ്ഥാന നഗരിയില്‍നിന്ന് 40 കിലോമീറ്റര്‍ സഞ്ചരിക്കണം വിതുരയിലത്തൊന്‍. അവിടെനിന്ന് ബോണക്കാട്ടേക്കുള്ള ‘മുടിപ്പിന്‍’ വളവുകള്‍ കയറുമ്പോള്‍ എട്ടാം കിലോമീറ്ററില്‍ പെട്ടെന്ന് വലതുവശത്തേക്ക് തിരിഞ്ഞ് താഴേക്ക് ഒടിഞ്ഞിറങ്ങിയാല്‍ വാഴ്വാന്തോലിലേക്ക് പോകാം. പേപ്പാറ വന്യജീവി സങ്കേതത്തിന്‍െറ പാലോട് റിസര്‍വില്‍ തോടയാര്‍ ഡിവിഷന്‍െറ ചെക്ക്പോസ്റ്റില്‍നിന്നാണ് വിതുര-ബോണക്കാട് റൂട്ടില്‍ വാഴ്വാന്തോലിലേക്കുള്ള വഴി പിരിയുന്നത്. പേപ്പാറയിലെ 13 ആദിവാസി സെറ്റില്‍മെന്‍റുകളിലൊന്നായ ചാത്തന്‍കോട്ടേക്കുള്ള മെറ്റലിളകി അലങ്കോലപ്പെട്ട വഴിയെ രണ്ട് കിലോമീറ്റര്‍ വാഹനത്തില്‍ സഞ്ചരിച്ചാല്‍ തോടയാറത്തെി. ആറിന്‍െറ തീരത്ത് വാഹനം ഒതുക്കിയിട്ട് പിന്നീട് കാട്ടുവഴിയെ നടത്തമാണ് ശരണം. മുള്‍പ്പടര്‍പ്പുകള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും ഇടയിലൂടെ കല്ലും മുള്ളും മരവേരുകളും ചവിട്ടി 2.200 കിലോമീറ്റര്‍ നടക്കണം. ആനയും കാട്ടുപോത്തും ഇടക്കെപ്പോഴെങ്കിലും നടത്താറുള്ള കവാത്തും പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ കുത്തനെയുള്ള കയറ്റിറക്കങ്ങളും ഈ വഴിയെയുള്ള നടത്തം അല്‍പം സാഹസം നിറഞ്ഞതാക്കുന്നു. പഥികന്‍െറ മനസിലാകട്ടെ കാടിന്‍െറ ഇരുട്ടും അകലെ നിന്നേ കാതുകളില്‍ അലച്ചുവീഴുന്ന ജലപാതത്തിന്‍െറ ഹുങ്കാര ശബ്ദവും നേരിയൊരു ഉള്‍ക്കിടിലത്തിന്‍െറ ചെണ്ട പെരുപ്പിക്കുന്നുണ്ടാവും.

കല്ലുകളില്‍ ചവിട്ടിക്കയറിയും ഉയര്‍ന്നിരിക്കുന്ന മരവേരുകളില്‍ പിടിച്ചിറങ്ങിയും വഴിക്ക് കുറുകെ വീണുകിടക്കുന്ന വലിയ വൃക്ഷങ്ങള്‍ക്കടിയിലൂടെ പുനര്‍ജനി നൂഴ്ന്നും ദുര്‍ഘടങ്ങള്‍ താണ്ടിയുള്ള നടത്തയുടെ ക്ഷീണം കണ്ണുകളില്‍ നിറയുന്ന വെള്ളച്ചാട്ടത്തിന്‍െറ ഉടലഴകും അന്തരീക്ഷത്തില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന ജലകണികകളുടെ സുഖകരമായ സ്പര്‍ശവും ഞൊടിയിട കൊണ്ട് മാറ്റും. പ്രകൃതിയെന്ന ശില്‍പി പല അടുക്കുകളാക്കി ഒടിച്ചുമടക്കി ചത്തെിമിനുക്കി നിര്‍ത്തിയ കരിമ്പാറ ശില്‍പങ്ങളില്‍ തട്ടി ചിന്നിച്ചിതറുന്ന ജലധാരയുടെ ദൃശ്യവിസ്മയം എത്ര നോക്കിനിന്നാലും മതിവരില്ല. പച്ചിലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യന്‍ കുലക്കുന്ന മാരിവില്ല് ഒടിച്ചുവേണം പാറയടുക്കുകള്‍ ചവിട്ടിക്കയറി ജലപാതത്തിനടുത്തത്തൊന്‍. ഹുങ്കാരത്തിനുള്ളിലെ ജലമര്‍മ്മരത്തിന്‍െറ ശാന്തിമന്ത്രം കേട്ടും ഉള്ളം കുളിര്‍ക്കുന്ന ജലസ്പര്‍ശമറിഞ്ഞും പാറക്കെട്ടുകളിലിരുന്നാല്‍ ഉദയാസ്തമയങ്ങള്‍ അറിഞ്ഞെന്നുവരില്ല. നിലാവുദിച്ചാല്‍ പകലിനെക്കാള്‍ പലമടങ്ങ് വെട്ടിത്തിളങ്ങും ജലപാതം. പാറക്കൂട്ടത്തിന്‍െറ മേലടുക്കിലും താഴെയുമായി രണ്ട് ജലപാതങ്ങള്‍. ഉയരം കൂടുതല്‍ മുകളിലുള്ളതിനാണ്. എന്നാല്‍ കാണാന്‍ ചന്തമേറെ താഴത്തേതിനും.



ആദിവാസി വാമൊഴി ഭാഷയിലാണ് ‘വാഴ്വാന്തോല്‍’ എന്ന പേര്. വായുഭഗവാന്‍െറ പേരാണത്രെ ഇത്. ആദിവാസി വാമൊഴി വഴക്കത്തില്‍ വായു ഭഗവാന്‍ വാഴ്വനും തോലനും (തമാശക്കാരനും) ആയപ്പോള്‍ ‘വാഴ്വാന്തോല്‍’ എന്ന പേരുണ്ടായി. അങ്ങിനെ വായു ദേവന്‍െറ പേരിലും ഭൂമിയില്‍ ഒരു വെള്ളച്ചാട്ടം.



ഇതൊരു വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ പ്രദേശത്തെ ആദിവാസികളുടെ സഹകരണത്തോടെ ഇക്കോ ഡവലപ്മെന്‍റ് സൊസൈറ്റിയുണ്ടാക്കി വനംവകുപ്പ് എന്തൊക്കയൊ ചെയ്യുന്നുണ്ട്. എന്നാല്‍ ആതിരപ്പള്ളി കഴിഞ്ഞാല്‍ ഒരുപക്ഷെ കേരളത്തിലെ ഏറ്റവും ഭംഗിയുള്ള ഈ വെള്ളച്ചാട്ടത്തെ കുറിച്ച് ജനങ്ങള്‍ വേണ്ടത്ര കേട്ടിട്ടില്ല. ആഴ്ചവട്ട അവധിക്ക് മദ്യവും തീറ്റയുമായത്തെി വെള്ളച്ചാട്ടത്തെക്കാള്‍ വെള്ളം അകത്താക്കി ആമോദിച്ച് ആര്‍ത്തട്ടഹസിച്ച് മടങ്ങുന്ന ആവേശ ചെറുപ്പങ്ങളല്ലാതെ വിനോദ സഞ്ചാരികള്‍ അധികം പേര്‍ ഈ വഴിക്കുണ്ടാവാറില്ല. കണ്ണും കാതുമില്ലാത്ത അമിതാഘോഷക്കാര്‍ വലിച്ചെറിയുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ അങ്ങിങ്ങ് കൂടിക്കിടന്ന് പരിസ്ഥിതിയെ വെല്ലുവിളിക്കാനും തുടങ്ങിയിട്ടുണ്ട്.