Saturday, December 3, 2011

അപൂര്‍വതകളുടെ അരിപ്പ

അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷി വര്‍ഗങ്ങളുടെ സങ്കേതമാണ് തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അതിരില്‍ കുളത്തുപ്പുഴ റേഞ്ചിലുള്ള അരിപ്പ വനം പ്രദേശം.
നാലു പതിറ്റാണ്ടോളമായി പ്രധാന പക്ഷി നിരീക്ഷകരുടെയെല്ലാം പറുദീസയാണ് അരിപ്പ. കേരളത്തിലെ ഏറ്റവും പ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതത്തോളമോ അതിലുപരിയോ പ്രാധാന്യം അര്‍ഹിക്കുന്ന സങ്കേതമാണ് അരിപ്പയെന്നാണ് പ്രധാന പക്ഷിനിരീക്ഷകരുടെയെല്ലാം വിലയിരുത്തല്‍.
എപ്പോഴും അപൂര്‍വമായതെന്തെങ്കിലും സന്ദര്‍ശകര്‍ക്കായി കരുതിവെക്കുന്ന അത്യപൂര്‍വമായൊരു ജൈവ കേന്ദ്രമാണ് അരിപ്പയിലെ പച്ചിലക്കാടുകളെന്ന് പ്രശസ്ത പക്ഷി നിരീക്ഷകനും കേരള നേച്ചറല്‍ ഹിസ്റ്ററി സൊസൈറ്റി സ്ഥാപകനുമായിരുന്ന ഇന്ദുചൂഡന്‍ പറഞ്ഞുകേള്‍ക്കാറുണ്ടായിരുന്നെന്ന് യുവനിരയിലെ പ്രമുഖ പക്ഷി നിരീക്ഷകന്‍ സി. സുശാന്ത് ഓര്‍ക്കുന്നു.
കഴിഞ്ഞ മുപ്പത് വര്‍ഷമായി മാസത്തില്‍ രണ്ടു തവണ ഒരു തീര്‍ഥാടനം പോലെ അരിപ്പ വനമേഖല സന്ദര്‍ശിക്കാറുള്ള സുശാന്തിന് അരിപ്പയിലേക്ക് വഴികാട്ടിയായതും ഗുരുവായ ഇന്ദുചൂഡനാണ്. സുശാന്ത് മാത്രമല്ല കേരളത്തില്‍ ഇന്നറിയപ്പെടുന്ന പക്ഷി നിരീക്ഷകരെല്ലാം തട്ടേക്കാട് പോലെ പ്രാധാന്യത്തോടെ കാണുകയും പതിവായി സന്ദര്‍ശനം നടത്തുകയും ചെയ്യുന്ന മേഖലയാണ് 'അരിപ്പ അമ്മയമ്പലം പച്ച' എന്ന പേരില്‍ അറിയപ്പെടുന്ന ഈ സങ്കേതം.
സാധാരണ പ്രകൃതിയില്‍നിന്ന് അപൂര്‍വതയെ അരിച്ചുമാറ്റുന്ന കാടിന്റെ ശേഷിപ്പാണ് അരിപ്പ മേഖല. അതുകൊണ്ടുതന്നെ നിത്യഹരിത വനങ്ങളാല്‍ രമണീയമായ ഇവിടം സ്വന്തം പേരിനെ അന്വര്‍ഥമാക്കുന്നു. സുശാന്തിന്റെ അഭിപ്രായത്തില്‍ തട്ടേക്കാടിനെക്കാള്‍ പ്രകൃതിയുടെ അനുഗ്രഹം സിദ്ധിച്ചിട്ടുള്ള സങ്കേതമാണ് അരിപ്പ.

സമതല നിത്യഹരിത വനമാണ് (Low Land Evergreen Forset) ഇവിടെയുള്ളത്. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൌകര്യപ്രദമാണ് ഇവിടം. കേരളത്തിലെ തന്നെ മറ്റ് കേന്ദ്രങ്ങള്‍ക്കില്ലാത്ത ഒരു സവിശേഷത കൂടിയാണിത്.
തട്ടേക്കാടിന്റെ ഏറ്റവും വലിയ സവിശേഷതയായി പറയാറുള്ള മാക്കാച്ചി കാടയെന്ന അപൂര്‍വ പക്ഷിവര്‍ഗമായ ശ്രീലങ്കന്‍ ഫ്രോഗ്മൌത്തിനെ ആദ്യമായി കണ്ട് കേരളത്തിലെ ഈ പക്ഷിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത് അരിപ്പയിലാണ്. ഇതിന് ശേഷമാണ് തട്ടേക്കാട് ഈ പക്ഷിയെ കണ്ടെത്തുന്നത്. എന്നാല്‍ അരിപ്പയില്‍ ഇതിനെ കണ്ട വിവരം വനംവകുപ്പിന്റെ ഔദ്യോഗിക രേഖകളില്ല. സുശാന്തിന്റെ നേതൃത്വത്തില്‍ ഒരു പറ്റം പക്ഷി നിരീക്ഷകര്‍ അരിപ്പയില്‍ കണ്ടെത്തിയിട്ടും ക്രഡിറ്റ് തട്ടേക്കാടിനാണ് പോയത്. രാത്രിഞ്ചരനായ മാക്കാച്ചി കാടയെ അരിപ്പയിലെ ഈറ്റക്കാടുകളിലാണ് കൂടുതലായി കാണുന്നത്. കരിയില വര്‍ണത്തിലുള്ള ഇവയെ വളരെ അപൂര്‍വമായി മാത്രമേ കാണാന്‍ കഴിയൂ.
അരിപ്പയില്‍ 270ലേറെ പക്ഷിവര്‍ഗങ്ങളുണ്ട്. കേരളത്തില്‍ കാണുന്ന ഏറ്റവും വലിയ മരങ്കൊത്തിയായ ബ്ലാക്ക് വുഡ് പെക്കര്‍ എന്ന കാക്ക മരങ്കൊത്തി അരിപ്പയില്‍ 90കളില്‍ ഇഷ്ടം പോലെ കണ്ടിരുന്നതായും ഇപ്പോള്‍ കാണറേയില്ലെന്നും ശുശാന്ത് പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ഇനമാണ് ഇത്. പക്ഷികളിലെ ഗാനഗന്ധര്‍വനായ ഷാമക്കിളി എന്ന ഇന്ത്യന്‍ ഷാമയേയും അരിപ്പ വനത്തില്‍ ധാരാളമായി കണ്ടിരുന്നു. മറ്റ് പല പക്ഷിവര്‍ഗങ്ങള്‍ക്കും സംഭവിച്ചപോലൊരു എണ്ണക്കുറവ് ഈ കിളിയുടെ കാര്യത്തിലുമുണ്ടെന്ന് മൂന്ന് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തോടെ സുശാന്ത് പറയുന്നു.

അരിപ്പ പക്ഷിസങ്കേതമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാതിരിക്കുകയും ആ വകയില്‍ കിട്ടേണ്ടതായ സംരക്ഷണം കിട്ടാതിരിക്കുകയും ചെയ്യുന്നതിനാല്‍ അപൂര്‍വയിനം ദേശാടന കിളികളുടേതുള്‍പ്പെടെ ഈ പറുദീസ നാള്‍ക്കുനാള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ ഇടപെടലാണ് പ്രധാന കാരണം. കാട്ടുവഴികളിലൂടെ വാഹനങ്ങളില്‍ കടന്നെത്തുന്നവര്‍ ഈ പച്ചിലക്കാടുകള്‍ മദ്യപിച്ച് കൂത്താടാനുള്ള വേദിയാക്കി മാറ്റിയിരിക്കുകയാണ്. വനംവകുപ്പിന്റെ ദുര്‍ബലമായ പ്രതിരോധങ്ങളെ പോലും ഭേദിച്ച് ബാഹ്യ കൈകടത്തലുകളും മറ്റുമായി അപൂര്‍വ പ്രകൃതിയുടെ 'അരിപ്പ'യെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വന മേഖലയിലെവിടെയും പ്ലാസ്റ്റിക് മാലന്യങ്ങള്‍ നിറഞ്ഞിട്ടുണ്ട്.
വനവികസന കോര്‍പ്പറേഷന്‍ തനത് പ്രകൃതിക്കിണങ്ങാത്ത പള്‍പ്പ് വുഡ് വൃക്ഷങ്ങള്‍ പ്ലാന്റ് ചെയ്തും പിന്നെ വെട്ടിയൊഴിച്ചും ഇപ്പോള്‍ ഇക്കോ ടൂറിസം എന്ന പേരില്‍ കാട്ടിക്കൂട്ടലുകള്‍ നടത്തിയും വനനശീകരണത്തില്‍ തങ്ങളുടെ പങ്ക് കൂടി വഹിക്കുകയാണ്.
കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രൈനിങ് കോളജ് സ്ഥിതി ചെയ്യുന്നത് ഈ പച്ചിലക്കാടിനോട് ചേര്‍ന്നാണ്. ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും ഫോസ്റ്റ് അക്കാദമിക്ക് തറക്കല്ലിട്ടിരിക്കുന്നതും ഇവിടെയാണ്. ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന കേന്ദ്രമായിട്ടും മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇവിടെയില്ല. ബാഹ്യ ഇടപെടലുകള്‍ അത്ര ബഹുലമാണ്. ഈ പച്ചപ്പ് നിലനിര്‍ത്താന്‍ അടിയന്തര ശ്രദ്ധ ആവശ്യമാണ്.
കൊല്ലം തിരുവനന്തപുരം ജില്ലകളുടെ കിഴക്കേ അതിരിനോടു ചേര്‍ന്നുള്ള പ്രസിദ്ധ വിനോദ സഞ്ചാരമേഖലയില്‍ അരിപ്പയും ഉള്‍പ്പെടുന്നുണ്ട്. ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം, കുളത്തുപ്പൂഴ ലൈവ് സ്റ്റോക്ക്, പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പൊന്മുടി ഹില്‍ റിസോര്‍ട്ട് തുടങ്ങി പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അമ്പത് കിലോമീറ്റര്‍ ചുറ്റളവിലുള്ളതിനാല്‍ അരിപ്പ പക്ഷി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടാല്‍ വിനോദ സഞ്ചാരത്തിന്റെ നേട്ടം കൂടി കൊയ്യാം. എന്നാല്‍ ആ നിലയില്‍ കിട്ടേണ്ട സംരക്ഷണവും പ്രാധാന്യവും കൂടി കിട്ടുന്നില്ല.

ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാന്‍, പുലി, മലയണ്ണാന്‍, മരപ്പട്ടി, ചെന്നായ, കാട്ടുപൂച്ച, കൂരമാന്‍, മുയല്‍ തുടങ്ങി നിരവധി വന്യമൃഗങ്ങളും ഈ വനമേഖലയിലുണ്ട്. കമ്പക വൃക്ഷങ്ങള്‍ പ്രത്യേകം പ്ലാന്റ് ചെയ്ത വലിയൊരു തോട്ടവും ഈ മേഖലയിലുണ്ട്. ഉയരം കൂടിയ വിവിധയിനം വൃക്ഷങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. വലിയ മരങ്ങളുടെ ഉയരമുള്ള ചില്ലകളിലാണ് അധികം പക്ഷികളും കൂടുകൂട്ടാറ്.
താടിക്കാരന്‍ വേലിതത്ത (Blue Beared Be eater), കാട്ടുമൂങ്ങ (Forest Eagle Owl), ചാരത്തലയന്‍ ബുള്‍ബുള്‍ (Greyheaded Bul bul), ചാരത്തലയന്‍ മീന്‍ പരുന്ത് (Grey Headed Fishing Eagle), മേനിപൊന്മാന്‍ (Threetoed King fisher), കാട്ടുപൊടി പൊന്മാന്‍ (Blue eared King fisher), കിന്നരിപ്പരുന്ത് (Black baza), മീന്‍ കൂമന്‍ (Brown Fish owl), മേനിപ്രാവ് (Green Imperial Pigeon), കോഴി വേഴാമ്പല്‍ (Malabar Grey Hornbill), ഉപ്പന്‍കുയില്‍ (Red wriged Crested Cuckoo), കാട്ടുതത്ത (Malabar Parakeet) തുടങ്ങിയ 270ലേറെ പക്ഷി വര്‍ഗങ്ങളാണ് അരിപ്പയുടെ സവിശേഷത.
ചെവി പോലെ നീണ്ട തൂവലുകള്‍ ഉള്ള കാട്ടുമൂങ്ങ, സഹ്യാദ്രിയിലെ തനത് പക്ഷിയായ അപൂര്‍വയിനം ചാരത്തലയന്‍ ബുള്‍ബുള്‍ എന്നിവ വംശനാശ ഭീഷണി നേരിടുന്ന വര്‍ഗങ്ങളാണ്. കാട്ടുപൊടി പൊന്മാന്‍, മേനി പൊന്മാന്‍, മീന്‍ കൂമന്‍ എന്നിവയെ അരിപ്പയിലെ കാട്ടരുവികളോട് ചേര്‍ന്നുള്ള വനഭാഗത്താണ് കാണുന്നത്. ദേശാടന പക്ഷികളായ കിന്നരിപ്പരുന്ത്, ഉപ്പന്‍ കുയില്‍ എന്നിവയേയും അരിപ്പയില്‍ കാണാറുണ്ട്. സഹ്യാദ്രിയിലെ തനതു പക്ഷികളായ കാട്ടുതത്ത, കോഴി വേഴാമ്പല്‍ എന്നിവയെ അരിപ്പയില്‍ സംഘമായാണ് കാണാറുള്ളത്.
അരിപ്പ പക്ഷിസങ്കേതത്തില്‍ ഏറ്റവും കൂടുതല്‍ പക്ഷികളെ കാണാറുള്ളത് മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയാണെന്ന് സുശാന്ത് പറയുന്നു. എന്നാല്‍ പക്ഷികളുടെ എണ്ണം ചില സമയങ്ങളില്‍ വളരെ കുറയാറുണ്ടത്രെ. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പക്ഷികളുടെ എണ്ണം ക്രമാതീതമായാണ് കുറവു വന്നിരിക്കുന്നത്. അധികൃതരുടെ സത്വരശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ ഈ അപൂര്‍വ ജൈവ സങ്കേതം വൈകാതെ നാശമടയുമെന്നും അദ്ദേഹം പറയുന്നു. വനംവകുപ്പിന്റെ കാര്യമായ ശ്രദ്ധ ഈ ജൈവ മേഖല ആവശ്യപ്പെടുന്നുണ്ട്.

നജിം കൊച്ചുകലുങ്ക്

പ്രശസ്ത വനം വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോട് അരിപ്പയില്‍നിന്ന് പകര്‍ത്തിയ വിവിധ പക്ഷികളുടേയും അരിപ്പ പച്ചിലക്കാടിന്റേയും ദൃശ്യങ്ങള്‍.

(വാരാദ്യ മാധ്യമം-നവംബര്‍ 27, 2011 & ചെപ്പ്-ഗള്‍ഫ് മാധ്യമം-02-11-2011)

8 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഇത് വരെ ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് കേട്ടിട്ടില്ല, പറഞ്ഞു തന്നതിന് നന്ദി നജീം ഇക്ക..

    ReplyDelete
  3. അത് ശരി അപ്പ അരിപ്പയിൽ കിളിയെപ്പിടിക്കാൻ പോയതാണല്ലേ?.

    നല്ല റിപ്പോർട്ട്.. നജീം, നമുക്കൊരു തട്ടേക്കാട് മാത്രമേയുള്ളു എന്നു കരുതിയിരിക്കുകയായിരുന്നു ഞാൻ!!.
    കുഞ്ഞൻ അപ്പൂസ്.

    ReplyDelete
  4. തൊട്ടടുത്തുണ്ടായിട്ടുംഇത്രയും അറിഞ്ഞില്ല നന്ദി ആശംസകള്‍

    ReplyDelete
  5. സര്‍,
    ഞാന്‍ കണ്ടു, വായിച്ചു, നന്നയീട്ടുന്ദ്

    നന്ദി

    jaharsha
    jaharmk@gmail.com

    ReplyDelete
  6. ചെപ്പില്‍ വായിച്ചു
    ആശംസകള്‍

    ReplyDelete
  7. ചില വിവരങ്ങള്‍ അറിയാന്‍ ഇത്തരം പോസ്റ്റുകള്‍ വായിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  8. വളരെപ്രയോജനപ്രദമായ വിവരണം
    ഞങ്ങൾ മീഡിയ മേറ്റ്സ് നേച്ചർ ഫോട്ടോഗ്രാഫി ക്ളബ്ബിൻറെ ആഭിമുഖ്യത്തിൽ നവംബറിൽ അരിപ്പ സന്ദർശിച്ചിരുന്നു

    ReplyDelete