Friday, August 19, 2011

ഇന്ത്യന്‍ നഴ്സുമാര്‍, കാരുണ്യത്തിന്റെ വെള്ളപ്പറവകള്‍

'റഷ്യന്‍ അധിനിവേശ കാലത്ത് തുര്‍ക്കിയില്‍ യുദ്ധത്തിന്റെ കൊടുമ്പിരിയിലും കോളറ പോലുള്ള മഹാമാരികളുടെ പിടിയിലകപ്പെട്ട മനുഷ്യരെ വിശ്രമമെന്തന്നറിയാതെ ശുശ്രൂഷിച്ച ഫ്ലോറന്‍സ് നൈറ്റിംഗേല്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത കാരുണ്യത്തിന്റെ അതേ അടയാളങ്ങളാണ് സൌദി അറേബ്യയിലെ ഇന്ത്യന്‍ നഴ്സുമാര്‍ മൂന്നരപതിറ്റാണ്ട് പിന്നിട്ട ചരിത്രത്തിന്റെ പിന്‍തുടര്‍ച്ചയില്‍ പതിപ്പിച്ചിടുന്നതും. തുര്‍ക്കിയില്‍ പ്രവാസിയായി കഴിഞ്ഞുകൊണ്ടാണ് പ്രവാസികളായ ബ്രിട്ടീഷ് പട്ടാളക്കാരെ ശുശ്രൂഷിച്ച് നൈറ്റിംഗേല്‍ ചരിത്രത്തിലെ ആ മഹനീയ അധ്യായം രചിച്ചതെങ്കില്‍ വരണ്ട മണല്‍നിലങ്ങളില്‍ ഒരു തുണ്ട് ആയുസും കൈയ്യില്‍പിടിച്ചുഴലുന്ന ഹതാശരായ മനുഷ്യര്‍ക്ക് താങ്ങും തണലുമേകിയും ഔഷധത്തിനൊപ്പം സ്നേഹവും കാരുണ്യവും ചാലിച്ചും ഇന്ത്യന്‍ വെള്ള പറവകള്‍ തലമുറകള്‍ കൈമാറി ആ ദീപശിഖ ഉയര്‍ത്തിപിടിച്ച് ദൌത്യം തുടരുകയാണ്്.'

1853ലെ ശിശിരകാലത്ത് തുര്‍ക്കിയില്‍ അധിനിവേശം നടത്തിയ റഷ്യന്‍ പടയെ തുരത്താനെത്തിയ ബ്രിട്ടീഷ് പട്ടാളക്കാര്‍ പകര്‍ച്ച വ്യാധിയുടെ പിടയിലായി. ഏതാനും നാളുകള്‍ക്കുള്ളില്‍ 8000 യോദ്ധാക്കളാണ് മഹാമാരി മൂലം കിടപ്പിലായത്. ദിനേനെ മരണം ആറിനൊന്നെന്ന നിലയില്‍ വളരുകയാണ്. യാഥാര്‍ഥ ശത്രു റഷ്യന്‍ സൈന്യമല്ല, രോഗാണുക്കളാണെന്നു വന്നു. ലണ്ടന്‍ ഹാര്‍ലി തെരുവിലെ ആതുരാലയത്തില്‍ നഴ്സിങ് സൂപ്രണ്ടായിരുന്ന ഫ്ലോറന്‍സ് നൈറ്റിംഗേല്‍, തുര്‍ക്കിയിലേക്ക് പോയി രോഗബാധിതരായ പട്ടാളക്കാരെ ശുശ്രൂഷിക്കാനുള്ള തന്റെ സന്നദ്ധത അധികൃതരെ അറിയിച്ചു. എന്നാല്‍ യാഥാസ്ഥിതികത്വം പുരികക്കൊടി വളച്ചു. പട്ടാളക്കാര്‍ മരിച്ചോട്ടെ, എങ്കിലും ഒരു പെണ്ണ് പട്ടാള ബാരക്കിനുള്ളില്‍ ശുശ്രൂഷകയായി കടന്നെത്താന്‍ പാടില്ലെന്ന് പട്ടാള നേതൃത്വം വാശിപിടിച്ചു. ലണ്ടനിലെ 'ദ ടൈംസ്' പത്രം ഈ മനോഭാവത്തിനെതിരേയും കോളറ പിടിപെട്ട് ബ്രിട്ടീഷ് പട്ടാളക്കാര്‍ മരിച്ചുവീഴുന്നതിനെയും കുറിച്ച് റിപ്പോര്‍ട്ടുകളെഴുതി. ജനവികാരം ഗവണ്‍മെന്റ് നിലപാടിനെതിരായി. ഒടുവില്‍ അധികൃതര്‍ മുട്ടുമടക്കി. നൈറ്റിംഗേലിന്റെ നേതൃത്വത്തില്‍ 38 അംഗ വൈദ്യ പരിചാരക സംഘം തുര്‍ക്കിയിലെത്തി. കാരുണ്യത്തിന്റെ വെള്ള പറവകളുടെ ചരിത്രം തിളങ്ങുന്ന ഒരു കാലത്തിലേക്ക് ചിറകുവിരിച്ച് പറക്കാന്‍ തുടങ്ങിയത് അങ്ങിനെ.

അന്ന് തുര്‍ക്കിയിലെ ബ്രിട്ടീഷ് പട്ടാള ക്യാമ്പില്‍ നൈറ്റിംഗേല്‍ തെളിച്ചുവെച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ തിരിനാളം അവര്‍ക്ക് മുമ്പേ ബ്രിട്ടനിലെത്തി ജനങ്ങളുടെ മനസുകളെ പ്രഭാപൂരിതമാക്കി കഴിഞ്ഞിരുന്നു. 1856ല്‍ നൈറ്റിംഗേല്‍ ബ്രിട്ടനില്‍ തിരിച്ചെത്തുന്നത് ഒരു ദേശീയ നായികയുടെ പരിവേഷത്തോടെയായിരുന്നു.
ലോകത്തിന്റെ മുക്കുമൂലകളില്‍ പുതിയ പുതിയ നൈറ്റിംഗേലുകള്‍ ആവര്‍ത്തിക്കപ്പെടുകയും അടയാളപ്പെടുത്തലുകള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്. സൌദി അറേബ്യയില്‍ ഇന്ത്യന്‍ അടയാളങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ ഏറ്റവും തിളക്കത്തോടെ തെളിയുന്നത് ഇന്ത്യന്‍ ആതിഥേയത്വത്തിന്റെയും കാരുണ്യത്തിന്റെയും പ്രസന്നത സ്ഫുരിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ നഴ്സുമാരുടെ മുഖഭാവങ്ങളാവാം.

നിറ കാരുണ്യത്തിന്റെ വാല്‍സല്യ സ്പര്‍ശങ്ങള്‍
സൌദി ആരോഗ്യ ശുശ്രൂഷാ രംഗത്ത് ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ഇന്ന് നിര്‍ണായക പങ്കാളിത്തമാണുള്ളത്. സൌദിയിലെ വിദേശ നഴ്സുമാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. മൊത്തം വിദേശ നഴ്സുമാരില്‍ പകുതിയിലേറെ വരുമിത്. രണ്ടാം സ്ഥാനത്ത് ഫിലിപ്പൈന്‍സും. തൊഴില്‍ എന്നതിലുപരി ഏറ്റെടുത്തത് ദൈവീക സേവനമാണെന്ന ബോധ്യത്തോടെയാണ് സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഇവരുടെ പ്രവര്‍ത്തനം. ആരോഗ്യമേഖലയുള്‍പ്പടെ സൌദിയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുമ്പോഴും ഇന്ത്യന്‍ നഴ്സുമാരുടെ സാന്നിധ്യം ഒഴിവാക്കാനാവാത്തതായിട്ടുണ്ട്.


സൌദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലും യൂണിവേഴ്സിറ്റികള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവക്ക് കീഴിലും സ്വകാര്യ മേഖലയിലുമുള്ള ആയിരത്തിലേറെ ആതുരാലയങ്ങളില്‍ ഇന്ത്യന്‍ നഴ്സുമാരുടെ കാരുണ്യ സ്പര്‍ശമുണ്ട്. 18 വര്‍ഷത്തോളം നാട്ടില്‍ പോകാതെ പ്രവാസിയായി ജീവിച്ച്, ഒടുവില്‍ ഒരു ചുമയില്‍ അടിപതറി വീണ് ആരാലോ ആശുപത്രി വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലെത്തിയ മലയാളി മധ്യവയസ്കനെ താങ്ങിയെടുത്ത് വാര്‍ഡിലേക്കെത്തിച്ച് താങ്ങും തണലുമായി നിന്ന മലയാളി നഴ്സുമാര്‍ അദ്യത്തേയോ അവസാനത്തേയോ പത്ര വാര്‍ത്തയിലെ കഥാപാത്രങ്ങളല്ല. റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍സിറ്റിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ അജ്ഞാതനായി കിടന്ന അയാളെ കുറിച്ച് അതേ ആശുപത്രിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ മലയാളി ഡോക്ടര്‍ മുഖാന്തിരം മാധ്യമങ്ങളിലൂടെ പുറംലോകത്തെത്തിച്ച് ഊരും പേരും കണ്ടുപിടിക്കാന്‍ വഴിയൊരുക്കിയതും പ്രചോദനമായതും അവര്‍ തന്നെ. ഇതുപോലെ എത്രയെത്ര നൈറ്റിംഗേല്‍മാരാണ് സൌദിയിലുടനീളം പച്ചപ്പിന്റെ പുതിയ പുതിയ തുരുത്തുകള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നത്.

സൌദി ആരോഗ്യ മന്ത്രാലയത്തിന്റെ 2009ലെ  കണക്കുപ്രകാരം സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെല്ലാം കൂടി 110858 നഴ്സുമാര്‍ സേവനം അനുഷ്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ 63297 ഉം അര്‍ദ്ധ സര്‍ക്കാര്‍ മേഖലയില്‍ 24253 ഉം സ്വകാര്യ മേഖലയില്‍ 23308 ഉം എന്നാണ് കണക്ക്. സൌദി മെഡിക്കല്‍ കൌണ്‍സില്‍ ലൈസന്‍സ് നേടിയവരുടെ ഔദ്യോഗിക കണക്കാണിത്. ലൈസന്‍സ് നേടാത്തവരും സ്വകാര്യ മേഖലയില്‍ സമാന തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഹൌസ് വൈഫ് വിസയിലും മറ്റും എത്തിയവരാണിവര്‍. അനധികൃതമാണ്  പ്രവര്‍ത്തനമെങ്കിലും ആരോഗ്യ മേഖലയിലെ ഇവരുടെ പങ്കാളിത്തവും കണക്കിലെടുക്കേണ്ടതുണ്ട്. സ്വകാര്യ മേഖലയില്‍ നിലവിലുള്ള ഔദ്യോഗിക കണക്കിനോടൊപ്പം ഇതും കൂടി കൂട്ടുമ്പോള്‍ ഇന്ത്യന്‍ പങ്കാളിത്തത്തിന്റെ തോത് വര്‍ധിക്കും.
സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളിലായി മൊത്തം 35000ത്തോളം ഇന്ത്യന്‍ നഴ്സുമാരുണ്ടെന്നാണ് കണക്ക്. ഈ കണക്കെടുക്കുന്ന കാലത്തെ സൌദിയിലെ ആകെ ജനസംഖ്യ രണ്ടേകാല്‍ കോടിയാണ്. അത്രയും പേര്‍ക്ക് വേണ്ടി ആകെയുള്ള 110858 നഴ്സുമാരില്‍ 35000പേര്‍ ഇന്ത്യക്കാരാവുന്നത് അത്ര ചെറിയ പങ്കാളിത്തമല്ലല്ലൊ. അത്രമേല്‍ നിര്‍ണായകമാണ് സൌദിയില്‍ ഇന്ത്യന്‍ നഴ്സുമാരുടെ സാന്നിദ്ധ്യമെങ്കില്‍ ഇന്ത്യക്ക് എന്നും അഭിമാനത്തോടെ ഉയര്‍ത്തികാട്ടാവുന്ന ഏറ്റവും മികച്ച അടയാളം തന്നെയാണിത്.

'ഗള്‍ഫ് മാധ്യമം' ഇന്ത്യന്‍ സ്വാതന്ത്യ്രദിന പതിപ്പ് (15-08-2011)

3 comments:

  1. അതെ, വെള്ളയുടുപ്പിട്ട ഭൂമിയിലെ മാലാഖമാര്‍ക്ക് നമ്മുടെ ആദരങ്ങള്‍

    ReplyDelete
  2. നേരുന്നൂ നന്മകൾ... ആ വെള്ള പ്രാവുകൾക്ക്..

    ReplyDelete