Saturday, April 2, 2011

ജൂണും അഞ്ചിലെ തോല്‍വിയും...

ജൂണ്‍ പിറക്കുമ്പോള്‍ മനസില്‍നിന്ന് വള്ളിനിക്കറിട്ട ഒരു കുട്ടി പുറത്തേക്ക് ചാടും. സ്ളേറ്റ്, കല്ലുപെന്‍സില്‍, വെള്ളത്തണ്ട്. ബയന്‍റ് പോയ പുസ്തകം. മഴ നനഞ്ഞ പകലുകളുടെ സ്നിഗ്ദ്ധത.
10 പൈസയാണ് വണ്ടിക്കൂലി. അതുപോലും ഇല്ലാത്തതിനാല്‍ ‘നടരാജന്‍’ വണ്ടി പിടിച്ചു നടന്നുതീര്‍ത്ത സ്കൂളിലേക്കും വീട്ടിലേക്കുമുള്ള വഴികള്‍.
മറവിയുടെ കരിയിലകള്‍ക്കടിയില്‍നിന്ന് ആ കുട്ടി ഓര്‍മകളെ ചവിട്ടിപ്പറപ്പിക്കുമ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞപോലെ. ഓര്‍മയുടെ സ്ളേറ്റില്‍ കല്ലുപെന്‍സിലിന്‍െറ കോറലുകള്‍. അതിന്മേല്‍ മണ്ടന്‍ കുട്ടിയുടെ പഠനനിലവാരത്തിന് വിലയിട്ട് ടീച്ചറുടെ ചോക്ക് വര.

രണ്ടാം ക്ളാസിലെ കൊല്ല പരീക്ഷക്ക്
കിട്ടിയത് അഞ്ചുമാര്‍ക്ക്.
കറുത്ത സ്ളേറ്റില്‍ വെളുത്തുകിടന്ന
അഞ്ചിനുമുകളിലൂടെ വിരലോടിച്ച്
വിരല്‍തുമ്പത്ത് തടഞ്ഞ ചോക്കുപൊടികൊണ്ട്
അടുത്തൊരു പൂജ്യമിട്ട് അമ്പതാക്കി
പരീക്ഷക്ക് അമ്പതില്‍ അമ്പതും വാങ്ങി
വീട്ടില്‍ വീരനായി.
അഞ്ചിനെ വഞ്ചിച്ചതുകൊണ്ടാകാം
അഞ്ചിലെന്നെ തോല്‍പിച്ച് അവന്‍
പകരം വീട്ടി.
സ്ളേറ്റുള്ളപ്പോള്‍ മോഹം ഒരു ചോക്ക് സ്വന്തമാക്കാനായിരുന്നു
ഇഷ്ടംപോലെ മാര്‍ക്കിട്ട് ടീച്ചറെ തോല്‍പിക്കാമല്ളോ.



മാര്‍ക്ക് വാങ്ങാന്‍ പണ്ടേ മണ്ടനായിരുന്നു. അതുകൊണ്ടാണ് മടത്തറ കാണി ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ അഞ്ചില്‍ തോറ്റുപോയത്. അന്നേ മനസില്‍ അള്ളിപ്പിടിച്ചുകിടന്ന വ്യവസ്ഥിതിയോടുള്ള വിയോജിപ്പ് പക്ഷെ, തോല്‍വി സമ്മതിക്കാന്‍ കൂട്ടാക്കിയില്ല.
മേയ് മാസത്തില്‍ സ്കുളില്‍ പ്രദര്‍ശിപ്പിച്ച ജയിച്ചവരുടെ ലിസ്റ്റില്‍നിന്ന് ജയം ഉറപ്പിച്ചതുകൊണ്ടാണ് ജൂണ്‍ രണ്ടിന് സ്കൂള്‍ തുറന്ന തക്കത്തിന് ആറാം ക്ളാസില്‍ കയറിയിരുന്നത്.
എന്നാല്‍, സ്കൂളിലെ കോഓപ്പറേറ്റീവ് സ്റ്റോറില്‍നിന്ന് വാങ്ങിയ ആറിലേക്കുള്ള പുസ്തകങ്ങളുടെ പുത്തന്‍മണം നുകര്‍ന്നുതീരും മുമ്പ് അഭിമാനത്തിന്‍െറ ഇടനെഞ്ച് തകര്‍ത്ത് ആ ഞെട്ടിക്കുന്ന വാര്‍ത്തയത്തെി.
ഞാന്‍ ജയിച്ചിട്ടില്ല!!!
സ്കൂള്‍ തുറന്ന് അധികം വൈകാതെ തന്നെ ഉടലെടുത്ത ഒരു ക്ളാസ് പ്രവേശ തര്‍ക്കത്തിന്‍െറ തീര്‍പ്പായിരുന്നു അത്.  അഞ്ചാം ക്ളാസില്‍ ഒരേ പേരുകാരായി ഞങ്ങള്‍ രണ്ടുപേരുണ്ടായിരുന്നു. പിതാക്കളുടെ പേരും ഒന്നായിരുന്നു. അതിനാല്‍ ഇനിഷ്യലിലും വ്യത്യാസമുണ്ടായില്ല. രണ്ടുപേരില്‍ ഒരാള്‍ തോറ്റു. അതാര് എന്നതായിരുന്നു തര്‍ക്ക വിഷയം.
അഞ്ചില്‍ ക്ളാസ് ടീച്ചര്‍ അറ്റന്‍ഡസ് പുസ്തകം നിവര്‍ത്തി ഹാജര്‍ വിളിക്കുമ്പോള്‍ രണ്ട് വിളിക്ക് രണ്ടുത്തരം എന്നതായിരുന്നു പതിവ്. ആറില്‍ ഒരു വിളിക്ക് രണ്ട് ഹാജര്‍ എന്നായതോടെ ടീച്ചര്‍ വശംകെട്ടു. വിഷയം സ്കൂളിലെ പരമോന്നത നീതിപീഠമായ ഹെഡ്മാഷിന്‍െറ മുന്നിലത്തെി.
തര്‍ക്കം മറ്റൊരു അയോധ്യയായി മാറാന്‍ പിന്നെ താമസമുണ്ടായില്ല. തര്‍ക്കം തീരുംവരെ രണ്ടും പുറത്തുനില്‍ക്കട്ടെ എന്ന് ഹെഡ്മാഷില്‍നിന്ന് ഒരു ഇടക്കാല ഉത്തരവുണ്ടായി. തോറ്റവനും ജയിച്ചവനും പുറത്തായി. അതോടെ ഇരുവരുടേയും രക്ഷാകര്‍ത്താക്കള്‍  രംഗത്തത്തെി.
മറ്റവനും പുറത്തായല്ളോയെന്ന മരുമോളുടെ കണ്ണീരില്‍ ആനന്ദം കാണുന്ന അമ്മായിയമ്മയുടെ വികാരത്തോടെ ഞാന്‍  കൂളായി വീട്ടിലേക്ക് പോയി. വ്യവസ്ഥിതിയുടെ കൊള്ളരുതായ്മക്കെതിരെ പടപൊരുതിയവന്‍ ഒടുവില്‍ നാടുകടത്തപ്പെട്ടു എന്ന ഖ്യാതിയാവും നാട്ടിലെന്ന അഹംബോധത്തോടെ ഒരു പത്തുവയസുകാരന്‍െറ എല്ലാ അഹങ്കാരത്തോടെയും ഞാന്‍ വീട്ടില്‍ ഉല്ലാസപൂര്‍വം നാളുകള്‍ അടിച്ചുതിമിര്‍ത്തു.
സ്കൂളെന്ന പൊല്ലാപ്പ് പ്രഭാതങ്ങളില്‍ ചിലപ്പോഴെങ്കിലും എനിക്കുണ്ടാക്കിയിരുന്ന ഇല്ലാ (വയര്‍, കാല്‍, തല) വേദനകളില്‍നിന്നും വിടുതല്‍ കിട്ടി.
എന്നാല്‍ ഈ സമയമെല്ലാം എന്‍െറ പോളിറ്റുബ്യൂറോയും അപരന്‍െറ ഹൈക്കമാന്‍റും ഹെഡ്മാഷിന്‍െറ കോടതിയില്‍ നിയമയുദ്ധം തുടരുകയായിരുന്നു. ഒടുവില്‍ അയോധ്യ വിധിപോലെ അതുണ്ടായി, ഒന്നാം ക്ളാസ് മുതലുള്ള സ്കൂള്‍ രജിസ്റ്റര്‍ പരിശോധിച്ചുണ്ടാക്കിയ പുരാവസ്തു വസ്തുതാന്വേഷണ റിപ്പോര്‍ട്ടും എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെന്ന് തോന്നുമോ എന്ന പ്രതികളില്‍ ഒരാളില്‍ പ്രകടമായ പരുങ്ങല്‍ ഭാവവും തോറ്റവനെ കുറിച്ചുള്ള കൃത്യമായ സൂചനകള്‍ നല്‍കുന്നുണ്ടെന്ന് ഹെഡ്മാഷ് മേശപ്പുറത്ത് റൂള്‍ തടി ഉരുട്ടി വിധി പ്രഖ്യാപിച്ചു.
അങ്ങിനെയാണ് ഞാന്‍ ജയിച്ചിട്ടില്ല എന്ന വിധിതീര്‍പ്പുണ്ടാവുന്നത്.
‘പണ്ടേ അമ്പതില്‍ അമ്പതും വാങ്ങിയിരുന്ന എന്‍െറ കുട്ടിയെ ആ ഹെഡ്മാഷ് മനഃപ്പൂര്‍വം തോല്‍പിച്ചതാണെന്ന’ ഉമ്മയുടെ ധാര്‍മികരോഷത്തെ ‘അങ്ങോരുടെ കുഴപ്പമല്ല, ഇവന്‍െറ തലയിലൊന്നുമില്ലാത്തതാണെന്ന’ ലാത്തിവീശല്‍ കൊണ്ട് ബാപ്പ നേരിട്ടു. അപമാനത്തിന്‍െറ ദണ്ഡനം വീട്ടിനുള്ളില്‍നിന്ന് കൂടി തലക്ക് വീണപ്പോള്‍ ആത്മാഭിമാനത്തിന് മുറിവേറ്റ എന്നിലെ ആണ്‍കുട്ടി ‘എങ്കിലിനി ഞാന്‍ പഠിക്കുന്നില്ളെന്ന്’ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട വി.എസിനെ പോലെ കെറുവിച്ചു.

പഠനദോഷം തീര്‍ക്കാന്‍ സ്ഥാനം മാറ്റിയിരുത്തിനോക്കൂ എന്ന് ഏത് നാടന്‍ കണിയാരാണോ പറഞ്ഞതെന്ന് അറിയില്ല, ടി.സിയുടെ ചുരുളന്‍ കടലാസിനൊപ്പം എന്നെ ബാപ്പ തൊട്ടടുത്ത അരിപ്പല്‍ യു.പി സ്കൂളിലേക്ക് വലിച്ചുകൊണ്ടുപോയി. ആദ്യ ടേം കഴിയാറായല്ളോ എന്ന് മുഖം ചുളിച്ച ഹെഡ്ഡന്‍ ജോണി സാറിനോട് ബാപ്പ കെഞ്ചി, ആകെയുള്ളൊരു ആണ്‍തരിയാണ്, രക്ഷിക്കണം.
അഞ്ചില്‍ തോറ്റൊരുത്തന്‍ കാലംതെറ്റി ടി.സിയും വാങ്ങി വന്നിട്ടുണ്ടെന്ന് നാരദനും മുമ്പുണ്ടായ ആരോ വാര്‍ത്തയടിച്ച് വിറ്റിട്ടുണ്ടാകണം. അത്രക്ക് ഗംഭീരമായിരുന്നു അഞ്ചാം ക്ളാസില്‍ എനിക്ക് കിട്ടിയ വരവേല്‍പ്. അഞ്ച് ഒരു നയവഞ്ചകനാണെന്ന് തോന്നിത്തുടങ്ങിയത് അന്നുമുതലാണ്.

9 comments:

  1. ഓരോ തോല്‍വിയും വിജയത്തിലേയ്ക്കുള്ള പടികളല്ലേ മോനേ ദിനേശാ. (ഇല്ലെങ്കില്‍ ഇന്ന് ഈ പോസ്റ്റ് ഉണ്ടാകുമായിരുന്നോ?)

    ReplyDelete
  2. ഒന്നാം ക്ലാസ് മുതലുള്ള സ്കൂള്‍ രജിസ്റ്റര്‍ പരിശോധിച്ചുണ്ടാക്കിയ പുരാവസ്തു വസ്തുതാന്വേഷണ റിപ്പോര്‍ട്ടും എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെന്ന് തോന്നുമോ എന്ന പ്രതികളില്‍ ഒരാളില്‍ പ്രകടമായ പരുങ്ങല്‍ ഭാവവും തോറ്റവനെ കുറിച്ചുള്ള കൃത്യമായ സൂചനകള്‍ നല്‍കുന്നുണ്ടെന്ന് ഹെഡ്മാഷ് മേശപ്പുറത്ത് റൂള്‍ തടി ഉരുട്ടി വിധി പ്രഖ്യാപിച്ചു. ചുരുക്കത്തില്‍ വിധി എനിക്കെതിരായെന്ന് പറഞ്ഞാല്‍ മതിയല്ലൊ."
    നജീം പഠിച്ചിരുന്ന കാലത്ത് ഇതിലപ്പുറമുള്ള ഒരു ivaluation രീതി ഉണ്ടായിരുന്നില്ല എന്നാണോ... ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന തിരുര്‍ക്കാരന്‍ ഹെഡ് മാഷ്‌ പണ്ടാര വളപ്പില്‍ സൈതലവി അല്ലാത്ത കുറെ മാഷന്മാരുണ്ടായിരുന്ന ഒരു കാലത്താണ് ഞാനൊക്കെ അഞ്ചാം ക്ലാസ് കടന്നത്‌. അന്ന് ക്ലാസ് ടീചെര്‍ക്ക് അറിയാത്ത ഒരു അപരന്‍ ഉണ്ടാകുക അസാധ്യം. ഏഴാം ക്ലാസ്സില്‍ എന്റെ കൂടെ രണ്ടു യൂസഫുമാര്‍ ഉണ്ടായിരുന്നു. ഇതില്‍ ഇതു യൂസഫ്‌ ആണ് ക്ലാസ്സിലേക്ക് കടന്നു വരുന്നതെന്ന് അവരുടെ ഇടനാഴികയിലെ കാലൊച്ച കേട്ടു എന്റെ ക്ലാസ് അധ്യാപകനായിരുന്ന ശിവദാസന്‍ മാസ്റര്‍ പറയുമായിരുന്നു. ഇവരുടെയൊക്കെ കാല്‍ കൊല്ല ( കൂട്ടത്തില്‍ പറയട്ടെ...ഞങ്ങള്‍ക്കൊന്നും കൊല്ല വര്‍ഷ പരീക്ഷ ഉണ്ടായിരുന്നില്ല...കൊല്ല പരീക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ...) പരീക്ഷയില്‍ കിട്ടിയ മാര്‍ക്ക് കൊല്ല പരീക്ഷ കഴിഞ്ഞാലും മാസ്റെര്‍ക്ക് ഒര്മയുണ്ടാകുമായിരുന്നു......മടതര കാണി സ്കൂളില്‍ വെറുതെയല്ല....അഞ്ചില്‍ തോറ്റത്. ജയിച്ചവര്‍ മഹാ ഭാഗ്യവാന്മാര്‍....
    സ്ലേറ്റില്‍ ചോക്ക് കൊണ്ട് കാണിക്കുന്ന വികൃതികള്‍ ഇപ്പോഴും തുടരുന്നുണ്ടല്ലോ....അക്ബര്‍ ചക്രവര്‍ത്തിയുടെ സദസ്സില്‍ ബീര്‍ബല്‍ കാണിക്കുന്ന കുസ്രിതികള്‍ പോലെ....പലരും വരച്ച വരയുടെ അടുത്ത് അതിനേക്കാള്‍ വലുത് വരച്ചു അവരെയൊക്കെ കൊചാക്കാനുള്ള വൃഥാ വ്യായാമങ്ങള്‍....
    തൊഴുത്ത് മാറ്റി കെട്ടിയാലും മച്ചി പശു പ്രസവിക്കില്ലാന്നു....ഞങ്ങള്‍ക്കിപ്പോ ബോധ്യമായി സഖാവേ....എന്തായാലും വലിച്ചു നീട്ടി ഇക്ബാല്‍ കോളേജ് വരെ എത്തിച്ചല്ലോ.....അതിനാര്‍ക്കാ നന്ദി പറയേണ്ടത്....? ജോണി സാറിനോടോ...അതോ...

    ReplyDelete
  3. നല്ല ബ്ലോഗേഴുത്തു തന്നെ. നന്നിയുണ്ട്. നന്നായിട്ടുണ്ട്.

    അഞ്ചില്‍ തോറ്റാലെന്ത, ഉദ്ദേഷിച്ചിടത്ത് എത്താന്‍ കഴിഞ്ഞല്ലോ? വി എസ് ഉം ഏഴാം ക്ലാസ്സ്കാരന്‍ അല്ലെ? അദ്ദേഹവും മുഖ്യന്‍ ആയില്ലേ?
    തലേലെഴുത്തല്ലേ പ്രധാനം. ഈശ്വരോ രക്ഷതു.

    ബഷീര്‍ വള്ളികുന്നം
    റിക്സ് - റിയാദ് .
    NB:
    പരിശ്രമം ചെയ്യുകിലെന്തിനെയും
    വശത്തിലാക്കാന്‍ കഴിവുള്ളവണ്ണം
    ധീര്‍ഘങ്ങളാം കൈകളെ നല്‍കിയത്രെ
    മനുഷ്യരെ പാരിലയച്ചദീശന്‍.

    ReplyDelete
  4. രണ്ടാം ക്ലാസിലെ കൊല്ല പരീക്ഷക്ക്
    കിട്ടിയത് അഞ്ചുമാര്‍ക്ക്.
    കറുത്ത സ്ളേറ്റില്‍ വെളുത്തുകിടന്ന
    അഞ്ചിനുമുകളിലൂടെ വിരലോടിച്ച്
    വിരല്‍തുമ്പത്ത് തടഞ്ഞ ചോക്കുപൊടികൊണ്ട്
    അടുത്തൊരു പൂജ്യമിട്ട് അമ്പതാക്കി
    പരീക്ഷക്ക് അമ്പതില്‍ അമ്പതും വാങ്ങി
    വീട്ടില്‍ വീരനായി.
    അഞ്ചിനെ വഞ്ചിച്ചതുകൊണ്ടാകാം
    അഞ്ചിലെന്നെ തോല്‍പിച്ച് അവന്‍
    പകരം വീട്ടി.
    സ്ളേറ്റുള്ളപ്പോള്‍ മോഹം ഒരു ചോക്ക് സ്വന്തമാക്കാനായിരുന്നു
    ഇഷ്ടംപോലെ മാര്‍ക്കിട്ട് ടീച്ചറെ തോല്‍പിക്കാമല്ലൊ...

    :-)

    ReplyDelete
  5. "അഞ്ച് ഒരു നയവഞ്ചകനാണെന്ന് തോന്നിത്തുടങ്ങിയത് അന്നുമുതലാണ്" പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഈ ബ്ലോഗ്‌ വായിക്കുമ്പോള്‍ താങ്കള്‍ക്ക് ആ താങ്കള്‍ വെറുക്കുന്ന അഞ്ചു comments മാത്രമേ ഉണ്ടായിരുന്നുള്ളൂ .. i am making it six.....nice one ...

    ReplyDelete
  6. അതെ അഞ്ചു തന്നെയാ എന്റെയും കുഴപ്പക്കാരന്‍ എന്ന് പറഞ്ഞൂട കാരണം തുടര്‍ന്ന് പഠിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഇവിടെ എത്തുമായിരുന്നില്ല.
    ഏതായാലും താങ്കള്‍ ആ തോല്‍വി കൊണ്ട് ഇവിടം വരെ എത്തിയില്ലേ.
    നന്നായി.

    ReplyDelete
  7. തോല്‍ വി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ഉറപ്പായില്ലേ..
    ആശംസകളോടേ

    ReplyDelete
  8. തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല

    ReplyDelete
  9. <<<>>

    തോല്‍വിയുടെ കഥയുടെ അവതരണം ഇഷ്ടപ്പെട്ടു.
    അഭിനന്ദനങ്ങള്‍.

    ReplyDelete