Thursday, April 28, 2011

ഫോര്‍ത്ത് എസ്റ്റേറ്റ് ബ്ലോഗ് കൈയ്യടക്കുമോ?

ബ്ലോഗ് ഏറ്റവും ശക്തമായ മാധ്യമമായി മാറിക്കഴിഞ്ഞു. ആളെണ്ണത്തിന്റെയും വാണിജ്യത്തിന്റെയും കാര്യത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യം ചൈന ഒരു 'പീറ' (വെറും 29കാരനായ) ബ്ലോഗറെ പേടിക്കുന്ന വാര്‍ത്ത ഇതാ. 'വെബ് ദുനിയ'യില്‍ വന്നത് അവരോടുള്ള പൂര്‍ണമായ കടപ്പാട് രേഖപ്പെടുത്തി കൊണ്ട് ദേ ഇവിടെ പൂര്‍ണമായും. ഇങ്ങിനെ പോയാല്‍ ഫോര്‍ത്ത് എസ്റ്റേറ്റിലെ കണ്ണായ ഭാഗം തന്നെ ബൂലോകത്തിന് പതിച്ചുതരേണ്ടിവരും...

ലോകത്തിലെ ഏറ്റവും ജനപ്രിയ ബ്ലോഗര്‍‌മാരിലൊരാളും ചൈനയിലെ ‘നമ്പര്‍ വണ്‍’ ബ്ലോഗറുമായ ഹാന്‍ ഹാനിന്‍റെ സാഹിത്യമാസിക രണ്ടാം ലക്കം ഇറങ്ങുന്നതിന് മുമ്പേ അടച്ചുപൂട്ടേണ്ടിവന്നു. കാറോട്ടക്കാരനും ഗായകനും ഗാനരചയിതാവും ജനപ്രിയ നോവലിസ്റ്റുമായ ഹാന്‍ ആരംഭിച്ച ‘പാര്‍ട്ടി’ എന്ന മാസികയ്ക്കാണ് ഈ ഗതികേടുണ്ടായത്. ഹാന്‍ എഴുതുന്ന ടുകോള്‍‌ഡ് എന്ന ബ്ലോഗിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് പാര്‍ട്ടി മാസിക പ്രവര്‍ത്തനം ആരംഭിച്ചത്. താല്‍‌പര്യമുള്ളവര്‍ക്ക് പാര്‍ട്ടി മാസികയിലേക്ക് സാഹിത്യസൃഷ്ടികള്‍ സംഭാവന ചെയ്യാമെന്ന് ബ്ലോഗിലൂടെ ഹാന്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ലക്ഷക്കണക്കിന് സാഹിത്യസൃഷ്ടികളാണ് ഹാനിന് ലഭിച്ചത്.


പാര്‍ട്ടി മാസികയുടെ ആദ്യ ലക്കം എട്ട് ലക്ഷം കോപ്പികള്‍ ഇറക്കി റെക്കോര്‍ഡിട്ടു. ഈ മാസികയാണ് രണ്ടാം ലക്കം ഇറക്കാനാവാതെ പൂട്ടിയത്. മാസിക അച്ചടിക്കാനാവില്ലെന്ന് പ്രിന്‍റര്‍ പറഞ്ഞുവെന്നാണ് ഹാന്‍ ബ്ലോഗിലൂടെ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഹാന്‍ പല പ്രിന്‍റര്‍മാരെയും സമീപിച്ചെങ്കിലും ആരും പാര്‍ട്ടി അച്ചടിക്കാന്‍ തയ്യാറായില്ല. ചൈനാ സര്‍ക്കാരിനെ താന്‍ നിരന്തരം വിമര്‍ശിക്കുന്നതിനാല്‍ സര്‍ക്കാരാണ് പാര്‍ട്ടി പൂട്ടിച്ചത് എന്ന് ഹാന്‍ ആരോപിക്കുന്നു.

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ, ചൈനാ സര്‍ക്കാര്‍ സംഘടിപ്പിച്ച ‘ന്യൂ കോണ്‍‌സെപ്റ്റ് റൈറ്റിംഗ് കോമ്പറ്റീഷനി’ല്‍ ഒന്നാം സമ്മാനം സ്വന്തമാക്കികൊണ്ടാണ് ഹാന്‍ മാധ്യമശ്രദ്ധ നേടുന്നത്. എന്നാല്‍ സ്കൂള്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഹാനിന് കഴിഞ്ഞില്ല. ഏഴ് പേപ്പറുകളില്‍ ജയിക്കാനുള്ള മാര്‍ക്ക് നേടാന്‍ കഴിയാതിരുന്ന ഹാന്‍ വീണ്ടും ഒരു വര്‍ഷം സ്കൂളില്‍ തുടര്‍ന്നു. തുടര്‍ന്നും പരീക്ഷകളില്‍ തോറ്റതൊടെ ഹാന്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു. ചൈനയിലെ വിദ്യാഭ്യാസത്തിന് നിലവാരമില്ല എന്ന വിമര്‍ശനം ഇതെത്തുടര്‍ന്ന് ലോകമാധ്യമങ്ങള്‍ ആരോപിച്ചിരുന്നു.

ഓണ്‍‌ലൈനില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സമകാലിക വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെ ചൈനയിലെ ഏറ്റവും ജനപ്രിയ ബ്ലോഗറായി മാറുകയായിരുന്നു ഹാന്‍. ഒപ്പം തന്നെ സര്‍ക്കാരിന്‍റെ കണ്ണിലെ കരടാവുകയും ചെയ്തു ഈ ഇരുപത്തെട്ടുകാരനായ എഴുത്തുകാരന്‍. ഇതിനിടെ ഒരു ഹോളിവുഡ് സിനിമയില്‍ നായകനായി അഭിനയിക്കാന്‍ ഹാനിന് ക്ഷണം ലഭിച്ചു. എന്നാല്‍ താല്‍‌പര്യമില്ല എന്നായിരുന്നു ഹാനിന്‍റെ മറുപടി.

ടുകോള്‍‌ഡ് എന്ന ബ്ലോഗിലൂടെ മറ്റൊരു ജനപ്രിയ എഴുത്തുകാരനായ ബായ് യെയുമായി കൊമ്പുകോര്‍ത്തതോടെയാണ് ചൈനയിലുടനീളം ഹാന്‍ അറിയപ്പെട്ടത്. കുടുംബത്തില്‍ ഒരു കുട്ടി മാത്രം മതിയെന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കപ്പെട്ട 1980-1989 കാലയളവില്‍ ജനിച്ചവര്‍ എഴുതുന്നത് സാഹിത്യമാണോ അല്ലയോ എന്ന ചര്‍ച്ചയായിരുന്നു ഹാനും ബായ് യെയും തമ്മിലുള്ള വഴക്കിന് കാരണമായത്. ഹാനിന്‍റെ വാദഗതികള്‍ക്ക് മുമ്പില്‍ പതറിപ്പോയ ബായ് യെ ബ്ലോഗ് ഡിലീറ്റ് ചെയ്തതോടെ ഹാന്‍ വീണ്ടും പ്രശസ്തനായി.

എന്തായാലും, ഹാനിന്‍റെ മാസിക പൂട്ടിയതിനെ പറ്റി പ്രതികരിക്കാന്‍ ചൈനാ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ ലോകമാധ്യമങ്ങള്‍ ഈ പ്രശ്നം ഏറ്റെടുത്ത് കഴിഞ്ഞു. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്ന നയമാണ് ചൈനാ സര്‍ക്കാരിന്‍റേതെന്നും ചൈനയില്‍ അഭിപ്രായ സ്വാത്യന്ത്ര്യം ഇല്ലെന്നും ഇപ്പോള്‍ തന്നെ മുറവിളിയുണ്ട്. പാര്‍ട്ടി മാസികയുടെ അകാലചരമം ചൈനയ്ക്കെതിരെ വീണ്ടും വിരല്‍ ചൂണ്ടാന്‍ ലോകമാധ്യമങ്ങള്‍ക്ക് ഒരു അവസരം കൂടി നല്‍‌കുകയാണ്.

(കടപ്പാട്: വെബ്ദുനിയ ഡോട്ട് കോം)

1 comment:

  1. കാണാന്‍ പോകുന്ന പൂരം

    ReplyDelete