Monday, January 27, 2014

പ്രവാസപ്പെട്ടിയുടെ അക്കപ്പൂട്ടുകള്‍


നമ്പര്‍ലോക്കുള്ള ബ്രീഫ്കെയ്സുകള്‍ ഒരുകാലത്ത് ഗള്‍ഫുകാരന്‍െറ പത്രാസായിരുന്നു. മരുഭൂമിയിലെ സ്വര്‍ഗങ്ങളില്‍നിന്ന് വലിയ സൗഭാഗ്യങ്ങളെ കടല്‍കടത്തിയ പെട്ടകങ്ങള്‍.
ശ്രേഷ്ഠഭാഷയില്‍ മലയാളീകരിച്ചാല്‍ ‘അക്കപൂട്ടുള്ള പെട്ടികള്‍’.
ഇഷ്ടമുള്ള രഹസ്യ അക്കങ്ങളിട്ടാണ് പൂട്ട് ഉറപ്പിക്കുന്നത്. പെട്ടിക്കൊപ്പം മനസിലിട്ടടക്കുന്ന രഹസ്യ നമ്പര്‍ മറന്നാലോ ചക്രത്തിന് കേടുപറ്റി തിരിയാതിരുന്നാലോ പെട്ടതുതന്നെ. പെട്ടി തുറക്കില്ല.
അക്കപൂട്ടുകള്‍ ബാല്യത്തില്‍ വല്ലാതെ വിസ്മയിപ്പിച്ചിട്ടുണ്ട്. കാലം ജീവിത പ്രാരാബ്ദങ്ങള്‍ തലയിലേക്ക് വലിച്ചിട്ടപ്പോള്‍ ആ പെട്ടി ഞാനും ചുമക്കാന്‍ തുടങ്ങി. എന്നാല്‍ പ്രവാസം തന്നെ ഒരു വലിയ പെട്ടിയാണെന്നും അതിനും അക്കപൂട്ടുണ്ടെന്നും അക്കങ്ങള്‍ മറന്നാല്‍ പെട്ടുപോകുമെന്നും ‘ദുരിതങ്ങളുടെ കണക്കെടുപ്പു പണി’, അഥവാ പ്രവാസി പത്രപ്രവര്‍ത്തനം തുടങ്ങിയശേഷമാണ് തിരിച്ചറിയുന്നത്.
സൗദി അറേബ്യയിലെ സ്വദേശിവത്കരണ നടപടികളുടെ നട്ടുച്ചയിലായിരുന്നു അത്. വിദേശികളുടെ ഉള്ളം പൊള്ളിയ ‘നിതാഖാത്’ കാലം. കത്തിപ്പടരുന്ന ആശങ്കകള്‍. ആശ്വാസമായി തൊഴില്‍ പദവി ശരിയാക്കാനും അത് പറ്റാത്തവര്‍ക്ക് നാടുവിടാനും ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള രാജ വിളംബരം. വര്‍ഷങ്ങളായി അനധികൃതരായി കഴിഞ്ഞ അനേകായിരങ്ങള്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇരമ്പിയാര്‍ക്കുന്നു.

ആപ്പിള്‍ മരങ്ങള്‍ക്കിടയില്‍നിന്ന് മരുഭൂമിയിലേക്ക് ജീവിതം തിരഞ്ഞുവന്നവന്‍
അനുവദിച്ച ഇളവുകള്‍ കൊണ്ടും കുരുക്കില്‍നിന്ന് രക്ഷപ്പെടാനാവില്ളെന്ന തിരിച്ചറിവില്‍ തളര്‍ന്ന് വഴിയാധാരമാകുന്നവര്‍. കടത്തിണ്ണകള്‍, പാലങ്ങളുടെ ചുവടുകള്‍, പാര്‍ക്കുകള്‍ തുടങ്ങി കാണുന്നിടങ്ങളില്‍ അന്തിയുറങ്ങാന്‍ വിരിവെച്ച് അഭയാര്‍ഥികളായി തീരുന്ന പലതരം മനുഷ്യര്‍. മുഷിഞ്ഞ അവരുടെ ശരീരത്തിന്‍േറയും വസ്ത്രങ്ങളുടേയും നാറ്റമാണ് യഥാര്‍ഥ പ്രവാസത്തിനെന്ന് തിരിച്ചറിഞ്ഞതും ഈ നാളുകളിലാണ്. (ഈ മുഷിഞ്ഞ വേഷങ്ങള്‍ക്ക് പ്രവാസി ഭാരതീയ സംഗമങ്ങളില്‍ പ്രവേശനമില്ലാത്തതിനാല്‍ പ്രവാസത്തിന്‍െറ യഥാര്‍ഥ ഗന്ധം ലോകത്തിന് ആസ്വദിക്കാന്‍ കഴിയുന്നില്ളെന്ന് മാത്രം).
അക്കൂട്ടത്തിലാണ് അയാളേയും കണ്ടത്. ബത്ഹയിലെ ഫൂത്ത പാര്‍ക്കില്‍ തമ്പടിച്ച അഭയാര്‍ഥികളില്‍ ഒരു കണ്ണീര്‍ത്തുള്ളി പോലെ അയാള്‍. 58 വയസുള്ള കശ്മീരി മുഹമ്മദ് റസാഖ്. പ്രാര്‍ഥനയുടെ ആകാശത്തേക്കുയര്‍ത്തിയ കരങ്ങള്‍ പോലെ നീണ്ടുമെലിഞ്ഞൊരാള്‍. ദുരിത ദേഹത്തിലൂടെ കരഞ്ഞും വിയര്‍ത്തും ഓലിച്ചിറങ്ങിയ നീര്‍ച്ചാലുകള്‍ മുഷിഞ്ഞ കൂര്‍ത്തയെ നനച്ചു. കാശ്മീരിലെ ആപ്പിള്‍ മരങ്ങള്‍ക്കിടയില്‍നിന്ന് മരുഭൂമിയിലേക്ക് ജീവിതം തിരഞ്ഞുവന്നവന്‍.


വീട്ടിലേക്കുള്ള വഴിതെളിയുമോ
പാര്‍ക്കിലെ ചെറുമരച്ചിലകള്‍ തണല്‍വിരിക്കുന്ന പച്ചപ്പുല്‍ മത്തെയില്‍ തളര്‍ന്നുകിടന്ന അയാളുടെ അര്‍ഥിക്കുന്ന കണ്ണുകള്‍ ചോദിച്ചത് വീട്ടിലേക്കുള്ള വഴിതെളിയുമോ എന്ന്....
ആപ്പിള്‍ മരങ്ങളാണ് അയാളുടെ ഓര്‍മകളില്‍ നിറയെ. 11 വര്‍ഷം മുമ്പ് ആട്ടിടയ വിസയില്‍ സൗദിയിലേക്ക് പറക്കുംവരെ ജമ്മുകാശ്മീരിലെ റജോരി ജില്ലയില്‍ ജന്മനാടായ ഗുലുത്തിയിലെ ആപ്പിള്‍ തോട്ടങ്ങളിലായിരുന്നു ഉപജീവനം. ആപ്പിള്‍ മരങ്ങള്‍ക്കിടയിലെ അയാളുടെ വീട്ടില്‍ തന്നെ കാത്തിരിക്കുന്ന ഭാര്യ ഫര്‍സാന്‍ ബീഗവും മക്കളായ മുഹമ്മദ് സുല്‍ത്താനും മുഹമ്മദ് ഇംറാനും. പോകണം. പോകാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് ആരായുന്ന ആ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു.
ഫൂത്തപാര്‍ക്കില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രത്തിലേക്ക് എന്നും വേച്ചുവേച്ചു അയാള്‍ നടന്നുപോയി. അയാള്‍ മാത്രമല്ല, ജീവിതത്തിന്‍െറ തഹസ്യ അക്കങ്ങള്‍ കൈമോശം വന്ന വേറെയും ആളുകള്‍. എല്ലാവരും ആ പാര്‍ക്കിലെ പച്ചപ്പുല്‍ മത്തെയില്‍ അന്തിയുറങ്ങുകയും പ്രഭാതങ്ങളില്‍ തര്‍ഹീലിലേക്ക് നടക്കുകയും നിരാശയില്‍ ഇരുണ്ടു തിരിച്ചത്തെുകയും ചെയ്തു.

എവിടെ എന്‍ട്രി നമ്പര്‍?
2013 നവംബര്‍ മൂന്നിന് അവസാനിച്ച ഇളവുകാലത്തിനുശേഷം ബാക്കിയായവരില്‍ ഈ രീതിയില്‍ തിരിച്ചുപോക്ക് തടസപ്പെട്ടത് നിരവധി പേര്‍ക്കായിരുന്നു. 10ഉം 20ഉം വര്‍ഷം രാജ്യത്ത് അനധികൃത ജീവിതം നയിച്ച വിദേശികളോട് ലോകത്തിന്‍െറ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായ സൗദി ഭരണകൂടം കാട്ടിയത് ഏറ്റവും വലിയ ക്ഷമയാണ്. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് ഉപാധികളില്ലാത്ത മാപ്പ്. എന്നാല്‍ ആ പൊതുമാപ്പും പ്രയോജനപ്പെടുത്താന്‍ കഴിയാതെ സങ്കീര്‍ണമായ നിയമകുരുക്കില്‍പെട്ടവരായിരുന്നു ഈ പറഞ്ഞ അഭയാര്‍ഥികള്‍. തിരിച്ചുപോക്കിനുള്ള വഴിതെളിയണമെങ്കില്‍ തുറന്നുകിട്ടേണ്ട വാതിലില്‍ അവരെ പേടിപ്പിച്ചത് ഒരു അക്കപൂട്ടായിരുന്നു. അതിന്‍െറ രഹസ്യ കോഡ് അവരുടെ ദുരിത ജീവിതത്തില്‍ എവിടേയോ കളഞ്ഞുപോയി.
നാടുകടത്തല്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പുരികം വളക്കുന്നത് ആ കോഡ് ചോദിച്ചാണ്: ‘ഫേന്‍ റക്കം ദുഖൂല്‍?’ (എവിടെ എന്‍ട്രി നമ്പര്‍?)
മുഹമ്മദ് റസാഖ് വിറയ്ക്കുന്നു. അങ്ങിനെയൊന്ന് ആദ്യമായി കേള്‍ക്കുകയാണ്. കാര്യമറിയാതെ അമ്പരന്ന് നില്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു: നിന്‍െറ പാസ്പോര്‍ട്ടില്‍ അതുണ്ട്. എന്‍ട്രി നമ്പര്‍. എവിടെ പാസ്പോര്‍ട്ട്?
പാസ്പോര്‍ട്ടിന് പകരം ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ബുദ്ധിമുട്ടി തരപ്പെടുത്തിയ ഒൗട്ട്പാസ് (എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്) മാത്രമേ അയാളുടെ കൈയിലുള്ളൂ. അതെടുത്തുകാണിക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍െറ പുരികം ഒടിയുന്നു: ലാാാാ, ജീബ് ജവാസ് അസലി? (ഇതല്ല, ഒറിജിനല്‍ പാസ്പോര്‍ട്ട്). അല്ളെങ്കില്‍ ഇഖാമ തരൂ എന്നായി ഉദ്യോഗസ്ഥന്‍.
ആ ചോദിച്ച രണ്ടും അയാളുടെ കൈയിലുണ്ടായിരുന്നില്ല. പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കൈയിലാണ്. അയാള്‍ തന്നില്ല. ഓടിപ്പോന്നതാണല്ളോ. ഇഖാമയുണ്ടായിരുന്നു. കാലാവധി കഴിഞ്ഞപ്പോള്‍ അതും എവിടേയോ നഷ്ടപ്പെട്ടു.
എന്നാല്‍ ഇതൊന്നും ആ ഉദ്യോഗസ്ഥനോട് അയാള്‍ക്ക് പറായാനായില്ല. ഉദ്യോഗസ്ഥന്‍െറ കൂര്‍ത്ത നോട്ടം നേരിടാനാകാതെ തിരിഞ്ഞുനടന്നു. പിന്നെ മിക്ക ദിവസങ്ങളിലും ഇതേ രംഗം ആവര്‍ത്തിക്കപ്പെട്ടു. അയാള്‍ക്ക് അത്രയേ കഴിയുമായിരുന്നുള്ളൂ. നാട്ടില്‍ പോകാനുള്ള അനുമതി അവിടെ കിട്ടൂവെന്ന് അയാള്‍ക്കറിയാം. അവിടെയല്ലാതെ വേറെ എവിടെ പോകാന്‍? എല്ലാ ദിവസവും തുടങ്ങുന്നത് തര്‍ഹീലിലേക്കുള്ള പ്രത്യാശയുടെ പകല്‍വഴിയിലാണ്. ഒടുങ്ങുന്നത് ഹതാശമായ ഇരുട്ടിലും.
നാട്ടുകാരനായ ഏജന്‍റാണ് അയാള്‍ക്ക് ആട്ടിടയ വിസ കൊടുത്തത്. സ്പോണ്‍സറുടെ ആട്ടിന്‍പറ്റങ്ങളോടൊപ്പം മരുഭൂമിയില്‍ അലഞ്ഞുതുടങ്ങിയ പ്രവാസ ജീവിതം. ഒമ്പത് മാസത്തിനുശേഷം അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീടൊരു അഞ്ചുവര്‍ഷം റിയാദില്‍ തന്നെ കെട്ടിട നിര്‍മാണ ജോലികള്‍ ചെയ്തു. അതിനുശേഷം ജിദ്ദയില്‍ പോയി അഞ്ചുവര്‍ഷം അവിടെയായിരുന്നു. ഇളവുകാലം വരുന്നെന്ന് കേട്ടാണ് ജിദ്ദ കോണ്‍സുലേറ്റില്‍നിന്ന് ഒൗട്ട്പാസും വാങ്ങി റിയാദിലത്തെിയത്.
സൗദി തലസ്ഥാന നഗരത്തില്‍ വിദേശികള്‍ കൂടുതലായി സംഗമിക്കാറുള്ള ബത്ഹയിലാണ് എത്തിച്ചേര്‍ന്നത്. അവിടെ ഗസാന്‍ തെുവിനോട് ചേര്‍ന്നുള്ള മുനിസിപ്പാലിറ്റി വക ഫൂത്ത പാര്‍ക്കില്‍ നൂറുകണക്കിന് നിയമലംഘകരിലൊരാളായി അഭയംപ്രാപിച്ചു. ഏഴുമാസമാണ് അവിടെ കഴിഞ്ഞത്. അന്ന് മുതല്‍ മിക്ക ദിവസങ്ങളിലും തര്‍ഹീലില്‍ പോകും. തര്‍ഹീലിലേക്ക് നടന്നാണ് പോക്ക്. തിരിച്ചും നടക്കും. ഫൂത്ത പാര്‍ക്കില്‍ തന്നോടൊപ്പവും തനിക്കുശേഷവും വന്ന നൂറുകണക്കിനാളുകള്‍ യാത്രാരേഖകള്‍ ശരിയാക്കി നാടുപിടിച്ചു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് കിട്ടിയ ഒൗട്ട്പാസ് രണ്ട് തവണ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പുതുക്കി. അതുമായി ഓരോ തവണയും തര്‍ഹീലില്‍ പോയി വെറും കയ്യോടെ മടങ്ങി.
അസല്‍ പാസ്പോര്‍ട്ടും സൗദിയിലേക്ക് പ്രവേശിച്ചതിന്‍െറ തെളിവായ എമിഗ്രേഷനില്‍നിന്ന് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്ന എന്‍ട്രി നമ്പറും (റഖം ദുഖൂലു)മാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. പാസ്പോര്‍ട്ട് നമ്പര്‍ പോലും ഓര്‍മയിലില്ല. പിന്നെയല്ളേ, റഖം ദുഖൂല്‍!!!
ആ പ്രതീക്ഷയും വെറുതയായി
മുഹമ്മദ് റസാഖ് ഒളിച്ചോടിയതിന് പിന്നാലെ സ്പോണ്‍സര്‍ സൗദി പാസ്പോര്‍ട്ട് (ജവാസാത്ത്) വിഭാഗത്തില്‍ തന്‍െറ ജോലിക്കാരനെ കാണാനില്ളെന്ന പരാതി നല്‍കി. പാസ്പോര്‍ട്ട് വിഭാഗം ഒളിച്ചോടിയവരുടെ പട്ടികയില്‍പെടുത്തി ‘ഹുറൂബാ’ക്കി. ഇതിനോടൊപ്പം അവിടെയേല്‍പിച്ച പാസ്പോര്‍ട്ട് സാധാരണഗതിയില്‍ പിന്നീട് ഇന്ത്യന്‍ എംബസിയില്‍ എത്തേണ്ടതാണ്. അങ്ങിനെയൊരു പ്രതീക്ഷ മുഹമ്മദ് റസാഖിനുമുണ്ടായിരുന്നു. ആ പ്രതീക്ഷയും വെറുതയായി. പാസ്പോര്‍ട്ട് കിട്ടാത്തതുകൊണ്ടുതന്നെ അതില്‍ രേഖപ്പെടുത്തിയിട്ടുള്ള ‘റഖം ദുഖൂലും’ കണ്ടത്തൊന്‍ കഴിഞ്ഞില്ല. സ്പോണ്‍സറോടൊപ്പം ഒമ്പത് മാസം ജോലി ചെയ്തെങ്കിലും വിദേശികള്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡായ ‘ഇഖാമ’ എടുത്തിരുന്നില്ല. സൗദിയില്‍ എത്തിയതിനുള്ള ഏക തെളിവ് ആ പാസ്പോര്‍ട്ട് മാത്രമായിരുന്നു.
ഇളവുകാലമായ ഏഴുമാസവും കടന്നുപോയി. വേനല്‍ പോയി മഞ്ഞുകാലത്തിന്‍െറ വരവായി. ഋതുമാറ്റത്തിന്‍െറ ലക്ഷണങ്ങള്‍ മഴയായി പെയ്തിറങ്ങി. അന്തിക്ക് തലചായ്ക്കല്‍ സമീപത്തെ കടത്തിണ്ണയിലെ, കെട്ടിടം കാവല്‍ക്കാരന്‍െറ കാലുപിടിച്ചുണ്ടാക്കിയെടുത്ത അല്‍പസ്ഥലത്തേക്ക് മാറ്റി. റിയാദിലെ ഇന്ത്യന്‍ സമൂഹത്തിലെ മനുഷ്യസ്നേഹികളുടെ കാരുണ്യം കമ്പിളിപ്പുതപ്പായത്തെിയത് മാത്രം ആശ്വാസമായി. എങ്കിലും തിണ്ണയിലേക്ക് അടിച്ചുകയറുന്ന മഴചാറ്റലില്‍ കമ്പിളിയും തോറ്റുപോയി. ശരീരം ആലിലപോലെ വിറച്ചു. പ്രായാധിക്യത്തിന്‍െറ ശാരീരികാസ്വാസ്ഥ്യങ്ങള്‍ പെരുകി.
വാര്‍ത്താ ‘സ്റ്റോറി’കളുടെ ചകാരയായിരുന്ന ‘നിതാഖാത് കാലത്ത്’ ആ പാര്‍ക്കിലത്തെുമ്പോള്‍ ഞാന്‍ കണ്ടത് ദുരിതത്തിന്‍െറ ഉടല്‍രൂപമായി മുന്നില്‍നിന്ന് വിറയ്ക്കുന്ന മുഹമ്മദ് റസാഖിനെയാണ്. ഹൃദയമുള്ളവര്‍ക്ക് ‘നിയമം നിയമത്തിന്‍െറ വഴിയെ’ എന്ന് നിസംഗത കൊണ്ട് തടുക്കാന്‍ കഴിയാത്ത കാഴ്ച. ആപ്പിള്‍ മരങ്ങളുടെ നാട്ടിലേക്ക് മടങ്ങാന്‍ കൊതിക്കുന്ന മുഹമ്മദ് റസാഖിനെ കുറിച്ച് പത്രത്തില്‍ വാര്‍ത്തയെഴുതി. അത് വായിച്ച ബത്ഹയിലെ കരുണയുള്ള കുറെ മലയാളി ചെറുപ്പക്കാര്‍ അയാളുടെ സംരക്ഷണം ഏറ്റെടുക്കാനും നാട്ടിലേക്കയക്കാന്‍ സാധ്യമായ മാര്‍ഗം തേടാനും തയാറായി മുന്നോട്ടുവന്നു. തര്‍ഹീലിലെ മേധാവിയുടെ മുന്നിലത്തെിച്ചു.

ആ മനസ് ഒരിട ഒന്ന് നനഞ്ഞിരിക്കണം
അയാളുടെ കദനകഥ അദ്ദേഹം കേട്ടു. ആ മനസ് ഒരിട ഒന്ന് നനഞ്ഞിരിക്കണം. സഹാനുഭൂതിയോടെ അദ്ദേഹം അയാളെ നോക്കി. നിയമത്തിന്‍െറ കാര്‍ക്കശ്യം ആ മുഖത്തുനിന്ന് മാഞ്ഞുപോയി. സാധ്യമായ സഹായം നല്‍കാമെന്ന് ആ നല്ലവനായ സൗദി ഉദ്യോഗസ്ഥന്‍ ചെറുപ്പക്കാര്‍ക്ക് വാക്കുനല്‍കി.
അപ്പോഴും ആ പ്രശ്നം ബാക്കിനിന്നു. ആ കോഡ്. റഖം ദുഖൂല്‍. പ്രവാസപ്പെട്ടിയുടെ അക്കപ്പൂട്ട്. കഴിഞ്ഞ 11വര്‍ഷത്തെ രേഖയിലില്ലാത്ത ജീവിതം ആ താഴിനുള്ളിലാണ്. അത് തുറന്നെടുക്കണം. രേഖകളിലേക്ക് പകരണം. അതിന് പ്രവാസത്തിലേക്ക് പ്രവേശിച്ച ആ നമ്പര്‍ കൂടിയേ തീരൂ. അതില്ലാതെ നടപടിക്രമങ്ങള്‍ മുന്നോട്ടുനീങ്ങില്ല.
ആ വകുപ്പ് മേധാവി സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചു. ഉപദേശമാരാഞ്ഞ് ഉന്നതങ്ങളിലേക്ക് വിളിച്ചു. അതിനിടയില്‍ എപ്പോഴോ ആ മുഖത്ത് പ്രകാശം വീഴുന്നത് ചെറുപ്പക്കാര്‍ പ്രത്യാശയോടെ കണ്ടു. അദ്ദേഹം സന്തോഷത്തോടെ അയാളുടേയും ആ ചെറുപ്പക്കാരുടേയും മുഖത്തേക്ക് നോക്കി. രേഖയിലില്ലാത്ത ജീവിതത്തെ ഒരു ഓടകണക്കില്‍ രേഖപ്പെടുത്താന്‍ തീരുമാനമായി. നടപടിക്രമങ്ങളില്‍ അസാധാരണമായ ഗതിമാറ്റം.
വിരലടയാളമെടുക്കുന്ന മെഷീനില്‍ മുഹമ്മദ് റസാഖിന്‍െറ മെല്ലിച്ച വിരലുകള്‍ പതിഞ്ഞു. കാമറയില്‍ കണ്ണുകളും മുഖവും പതിപ്പിച്ചു. അങ്ങിനെ നീണ്ട 11 വര്‍ഷത്തെ ജീവിതം ഏതാനും നിമിഷങ്ങള്‍ കൊണ്ട് തര്‍ഹീലിന്‍േറയും ജവാസാത്തിന്‍േറയും കമ്പ്യുട്ടര്‍ നെറ്റുവര്‍ക്കിലേക്ക് രേഖകളായി ആവാഹിച്ചു. മനസില്‍നിന്നെടുത്ത കരുണയുടെ താക്കോല്‍ കൊണ്ടാണ് അദ്ദേഹം ആ അക്കപ്പൂട്ട് തുറന്ന് അയാളെ മോചിപ്പിച്ചത്.

ആയൂസിലെ 11 വര്‍ഷത്തിന്‍െറ പടം പൊഴിച്ച്
പിന്നെയെല്ലാം വേഗത്തിലായിരുന്നു. എക്സിറ്റ് വിസ ഒൗട്ട്പാസില്‍ പതിച്ചത്തെി. സീസണല്‍ തിരക്കും വിമാന സര്‍വീസിന്‍െറ കുറവും കാരണും ശ്രീനഗറിലേക്ക് വിമാന ടിക്കറ്റ് കിട്ടാനില്ളെന്നായപ്പോള്‍ ദല്‍ഹിയിലേക്ക് മതി. താന്‍ എങ്ങിനേയും തന്‍െറ നാട്ടിലേക്ക് പോയിക്കോളാമെന്ന് ദുരിതഛായ ഒഴിഞ്ഞ മുഖത്തെ വെളിച്ചം പറഞ്ഞു. സൗജന്യ വിമാന ടിക്കറ്റുമായി മനുഷ്യസ്നേഹികളത്തെി. വിരഹം കവര്‍ന്ന ആയൂസിലെ 11 വര്‍ഷത്തിന്‍െറ പടം പൊഴിച്ച് ആഗ്രഹങ്ങളുടേയും പ്രതീക്ഷകളുടേയും പുതിയ കോശങ്ങള്‍ തുടുത്ത മനസുമായി അയാള്‍ സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും പറന്നുപോയി.
തര്‍ഹീലിലെ ഉദ്യോഗസ്ഥന് ആ വയസനോട് തോന്നിയ മനസലിവ് പിന്നീട് അതുപോലെ നൂറുകണക്കിനാളുകള്‍ക്ക് പ്രയോജനപ്പെട്ടു. അക്കപ്പൂട്ടുകളുടെ കുരുക്കഴിച്ച് ഇപ്പോഴും ആളുകള്‍ നാടുകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു.
ഫൂത്ത പാര്‍ക്കിലെ പുല്‍മൈതാനിയില്‍ കഴിഞ്ഞ ദിവസം പുതിയൊരാളെ കണ്ടു. ഏതാനും മാസം മുമ്പ് മാത്രം തൊഴില്‍ വിസയില്‍ വന്ന ഒരു ചെറുപ്പക്കാരന്‍. ഇഖാമ നല്‍കാമെന്ന് പറഞ്ഞ് പണവും പാസ്പോര്‍ട്ടും വാങ്ങിപ്പോയ സ്പോണ്‍സറെ കാണാനില്ല. എന്തുചെയ്യണമെന്നറിയില്ളെന്ന് പകച്ചുനോക്കുന്നു അയാള്‍...

Monday, October 7, 2013

ഒറ്റയ്ക്കൊരമ്മ


എല്ലാ മാസവും ആദ്യത്തെ ആഴ്ചയിലായിരുന്നു പതിവ്.
അതു തുടങ്ങിയിട്ട് മൂന്നുനാലുവര്‍ഷമായെങ്കിലും പരിചയപ്പെട്ടത് ഏഴോ എട്ടോ മാസം മുമ്പാണ്. പ്യൂണ്‍ ശേഖരനാണ് കാബിനിലേക്ക് കൂട്ടികൊണ്ടുവന്നത്. കുലീനത്വമുള്ള ഭാവം. തലയിലെ വെള്ളിരോമങ്ങള്‍ പ്രായം പറഞ്ഞു. മുഖത്തെ വാല്‍സല്യത്തിന്‍െറ ഞൊറിവുകള്‍ അമ്മച്ചിയെ ഓര്‍മ്മിപ്പിച്ചു. നെഞ്ചിലൊരു നീറ്റല്‍.
‘‘ഒരേയൊരു മകന്‍ സുധീന്ദ്രന്‍ സൗദിയിലാണ്’’ ശേഖരനാണ് പറഞ്ഞത്. ‘‘കുറേനാളായി കൃത്യമായി പണം അയക്കുന്നതാണ്. ഇത്തവണ വന്നിട്ടില്ല. അത് പറഞ്ഞിട്ട് പോകാന്‍ കൂട്ടാക്കുന്നില്ല’’
ഒരു കരച്ചില്‍ ഇപ്പോള്‍ പൊട്ടിച്ചിതറുമെന്നുതോന്നി. ഇരിക്കാന്‍ പറഞ്ഞു.
‘‘അതിവിടെ വന്നപ്പാളാണ് അറിഞ്ഞത് സാറെ. കുറെ ദൂരെയാണ് വീട്. എപ്പളും വരാനാവില്ല. വണ്ടിക്കാശിന് പോലും ബുദ്ധിമുട്ടാ. പണം വന്നിട്ടില്ളെങ്കില്‍ ബാങ്കീന്ന് കൊറച്ചു കടായിട്ടുവേണം. മോന്‍ അയക്കുമ്പോളെടുത്തോളൂ!’’
ചിരിക്കാന്‍ തോന്നി. എന്നാല്‍ വാല്‍സല്യത്തിന്‍െറ ആ ഞൊറിവുകള്‍ ഓര്‍മയില്‍ എന്തോ കൊത്തിവലിച്ചു.
ഉള്ള് പിടഞ്ഞു. അമ്മച്ചി മറഞ്ഞിട്ട് മാസങ്ങളായിട്ടില്ല.
‘‘അവന്‍െറ അറബിയൊരു മൊശടനാ, ശമ്പളം കൊടുത്തട്ട്ണ്ടാവില്യാ, എന്നാലുമിനിക്കവനയക്കാതിരിന്നിട്ടില്യ. എവിടൂന്നെങ്കിലും കടാക്കീറ്റായാലും പതിവ് തെറ്റിച്ചട്ട്ല്യേ. ഇപ്പോ കടവും കിട്ടീട്ട്ണ്ടാവില്യ ന്‍െറ കുട്ടിക്ക്...’’
‘‘കരയാതിരിക്കൂ, എല്ലാം ശരിയാവൂം. പോയീട്ട് വര്‍ഷം കുറെയായീല്ളേ, അവനോട് വരാന്‍ പറയൂ’’
‘‘ഞാനതന്ന്യാ വിളിക്കമ്പളൊക്കെ പറയാറ്. അഛന്‍ മരിച്ചപ്പോള്‍ അവന്‍ കോളേജില് പടിക്കാ. അന്നേ അവനേറ്റെടുത്തതാ ചൊമതല. ഏക മകനാണേയ്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ്ങ്ങത്തെുമെന്നാ ഇന്നാളു വിളിച്ചപ്പളും പറഞ്ഞതേയ്... ഇന്നിട്ട് വേണം യിന്‍െറ കുട്ടിയ്ക്ക് കൈപിടിക്കാന്‍ ഒരു മിടുക്കി കുട്ട്യേ കണ്ടത്തൊന്‍!’’ അവര്‍ കണ്ണു തുടച്ചു.
‘‘ബാങ്കീന്നങ്ങനെ കടം തരാനൊന്നും വകുപ്പില്ല, ലോണിനാണെങ്കില്‍ കുറെ ചിട്ടവട്ടങ്ങള്ണ്ട്. സാരമില്ല. നമുക്ക് വഴീണ്ടാക്കാം. അമ്മയ്ക്കിപ്പോള്‍ എത്രയാ വേണ്ടേ, ഞാന്‍ തരാം. അടുത്ത തവണ വരുമ്പോള്‍ തന്നാല്‍ മതീ...’’
തേങ്ങലിന്‍െറ നദിക്കരയില്‍ വെയില്‍ വീണു. അവര്‍ കരം പുണര്‍ന്നു; ‘‘ഹോ ശ്വാസം വീണൂട്ടോ, നന്ദീണ്ട് മോനെ... എന്താപ്പോ ചെലവേ, മാസമൊന്നങ്ങട് കഴിച്ചൂട്ടാന്‍. ഈ മൊബീല്‍ ഫോണ്‍ അവന്‍ കൊടുത്തയച്ചതാ. കൂട്ടുകാരന്‍ അവധിയില്‍ വന്നപ്പോള്‍. അത് ചാര്‍ജ്ജ് ചെയ്യാനും കറന്‍റ് ബില്ല് കെട്ടാനുമൊക്കേ എത്രയാ! പിന്നെ വീട്ടില്‍ ഞാനൊറ്റയ്ക്കാണേയ്, അടുക്കളേല് സഹായിക്കാനും മുറ്റടിക്കാനൊക്കെയായിട്ട് അടുത്ത വീട്ടിലെ ഒരു പെങ്കുട്ടി വരാറ്ണ്ട്. സ്കൂളീ പടിക്കണ കുട്ട്യാ. കള്ള്യാവള്! മാസം തെകയുമ്പോ പൈസ കൊടുത്തില്ളേല്‍ പിന്നെ വരില്യ’’
അതായിരുന്നു തുടക്കം.
അടുത്ത മാസം മകന്‍ പണം അയച്ചു. വാങ്ങിയ പണം എണ്ണിത്തരുമ്പോള്‍ അവര്‍ വാല്‍സല്യത്തോടെ ചിരിച്ചു. ഓരോ തവണ വരുമ്പോഴും ഏറെനേരം കാബിനില്‍ വന്ന് വിശേഷങ്ങള്‍ പങ്കുവെക്കുന്നത് പതിവാക്കി. യാത്ര പറഞ്ഞ് ഇറങ്ങും മുമ്പ്  വാല്‍സല്യത്തിന്‍െറ വിരലുകള്‍ നീട്ടി കവിളിലൊന്ന് തലോടി.... ഏതാനും മാസം മുമ്പ്, നോക്കിയിരിക്കേ ഒരു ഹൃദയാഘാതത്തിന്‍െറ ന്യായത്തില്‍ പടിയിറങ്ങിപ്പോയ അമ്മച്ചി അങ്ങനെ എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് മറ്റൊരു രൂപത്തില്‍ കാണാന്‍ വന്നു.
കഴിഞ്ഞ മാസം അവര്‍ വീണ്ടുമൊരു നദിയായി കാബിനില്‍ ഒഴുക്കുമുട്ടി നിന്നു. കണ്ണീരൊഴുക്കി അവരുടെ കണ്ണുകള്‍ തളര്‍ന്നു.
മകനെ ഫോണില്‍ കിട്ടുന്നില്ല. വേവലാതിയോടെ ഓടിപ്പോന്നതാണ്.  ബാങ്കില്‍ വന്നുനോക്കുമ്പോള്‍ പണവും അയച്ചിട്ടില്ല. അവനെന്തോ പറ്റിയിട്ടുണ്ടെന്ന് അവര്‍ വ്യാകുലയായി. അവര്‍ നീട്ടിയ മകന്‍െറ മൊബൈല്‍ നമ്പറിലേക്ക് വിളിച്ചുനോക്കി. അത് ഓഫായിരുന്നു. കഴിഞ്ഞ മാസത്തിലും പണമയച്ചിരുന്നില്ളെന്നും ഫോണ്‍ വിളിച്ചില്ളെന്നുമവര്‍ ഏങ്ങലടിച്ചു.
എപ്പോഴും വന്ന് കടം ചോദിക്കാന്‍ മടിതോന്നിയിട്ടാണ് പറയാതിരുന്നതെന്നവര്‍ കണ്ണുതുടച്ചു.
എന്താണ് അവരുടെ മകന് പറ്റിയത്? രണ്ട് മൂന്ന് ദിവസം ആ ചോദ്യം മനസിലങ്ങിനെ കല്ലിച്ച് കിടന്നു. പിന്നെ ഒൗദ്യോഗിക തിരക്കുകളില്‍ എല്ലാം മൂടിപ്പോയി.
ഈ മാസം അവര്‍ വന്നിരുന്നില്ല. പത്താം തീയതി കഴിഞ്ഞപ്പോഴാണ് അതുതന്നെ ഓര്‍ത്തത്. ആ മകനെ കുറിച്ചോര്‍ത്തതും അപ്പോഴാണ്. മൊബൈല്‍ ഫോണിലേക്കൊന്ന് വിളിച്ചുനോക്കാമായിരുന്നെന്ന് തോന്നാതിരുന്നില്ല. അങ്ങിനെയൊരു നമ്പര്‍ സൂക്ഷിച്ചിട്ടില്ലല്ളോ എന്നോര്‍മ്മ വന്നത് അപ്പോഴാണ്. ബാങ്ക് രജിസ്റ്റര്‍ പരതാമെന്ന് വെച്ചു. തിരക്കുകള്‍ക്കിടയില്‍ അതും നടന്നില്ല.
ഇന്നലെ ഉച്ചയൂണിന്‍െറ പാതിമയക്കത്തിനിടയിലേക്കായിരുന്നു ആ അപ്രതീക്ഷിത കടന്നുവരവ്.
മകന്‍ പണം അയച്ചിട്ടുണ്ടാവുമോ, അതുവാങ്ങാനാണോ അവരുടെ വരവ്. വേവലാതിയായി. ശനിയാഴ്ചയാണ്. കൗണ്ടറുകളൊക്കെ അടച്ച് ഓരോരുത്തരായി കളം വിട്ടുപോയിക്കൊണ്ടിരിക്കുന്നു.
മുഖം നിറഞ്ഞ ചിരിയുമായി കാബിന്‍െറ മുന്നില്‍ അവര്‍ മടിച്ചുനിന്നു. അകത്തേയ്ക്ക് വരാന്‍ ക്ഷണം കിട്ടിയപ്പോള്‍ ചില്ലുവാതില്‍ തുറന്ന് സ്നേഹത്തിന്‍െറ ഒരിളം കാറ്റ് അകത്തേയ്ക്ക് കടന്നു. ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ കസേര വലിച്ചിട്ടിരുന്നു. കുറ്റബോധത്തിന്‍െറ പരുങ്ങലോടെ ചോദിച്ചു. ‘‘മകന്‍ വിളിച്ചോ?’’
മുഖത്ത് വലിയ വെളിച്ചം പരന്നു. ‘‘വിളിച്ചൂന്നല്ല, അവന്‍ വന്നൂട്ടോ.., കുറച്ചീസായി, മോനൊന്നും വിചാരിക്കരുത്. അതു വന്ന് പറയാനും ഇനിക്ക് പറ്റീല്ല. അതൂടി പറയാനും മോനെ അങ്ങട് വിളിക്കാനുമാ ഇപ്പോ ഓടിപ്പിടിച്ച് വന്നതന്നെ. അവനുവേണ്ടി ഒരു കുട്ടിയെ കണ്ടൂട്ടോ. നാളെ അവരില്‍ ചെലര്‍ വീട്ടിലേക്ക് വരണ്ണ്ട്. ചടങ്ങായിട്ടൊന്നൂംല്യ. എന്നാലും മോന്‍ വരണം. നിശ്ചയമായും വരണം!’’ പോകാന്‍ നേരം കൈപ്പിടിച്ച് ഓര്‍മിപ്പിച്ചു. ‘‘വരണംട്ടൊ, ഞാനും മോനും കാത്തിരിക്കും’’
കാത്തിരിക്കും. പോണം. മനസ് അതു പലതവണ പറഞ്ഞു. ഞായറാഴ്ചയാണ്. അവധിയാണ്. രാവിലെ പള്ളിയിലെ കുറുബാന കഴിഞ്ഞപ്പോള്‍ തന്നെയിറങ്ങി.
ആദ്യമായിട്ടായിരുന്നു ആ വഴിക്കൊരു യാത്ര. വീതി കുറഞ്ഞ, ടാറും മെറ്റിലുമിളകി ഗട്ടറുകള്‍ നിറഞ്ഞ റോഡിലൂടെ പന്ത്രണ്ട് കിലോമീറ്ററാണ് ഓടിയത്. വീട് കണ്ടത്തൊന്‍ ബുദ്ധിമുട്ടുണ്ടായില്ല. പറഞ്ഞ അടയാളങ്ങള്‍ അത്ര കൃത്യമായിരുന്നു.
പക്ഷെ, പറയാത്തത് ചിലതാണ് വരവേറ്റത്. ചെന്ന് കയറിയത്, മാസങ്ങളായി ആള്‍പ്പെരുമാറ്റമില്ലാതെ കിടന്നതുപോലുള്ള ഒരു കാട്ടുപറമ്പിലേക്ക്. ഓട് മേഞ്ഞ പഴയ കെട്ടിടത്തെ വീടെന്ന് വിളിക്കാം. അതിലെവിടെ ആളനക്കം? അടഞ്ഞ വാതിലിനപ്പുറമോ ഇപ്പുറമോ കല്യാണം പറഞ്ഞുറപ്പിക്കാനത്തെിയവര്‍ പോയിട്ട് വീട്ടുകാരെ തന്നെ കാണാനുണ്ടായിരുന്നില്ല.
പൊടിമണ്ണും കരിയിലകളും നിറഞ്ഞുകിടന്ന ഉമ്മറപ്പടിയില്‍ അന്തിച്ചുനില്‍ക്കുമ്പോള്‍ പിന്നില്‍നിന്നൊരു ചുമയും തുപ്പല്‍ ചോദ്യവും തൊട്ടുവിളിച്ചു. ‘‘ആരാ?’’
കൃശഗാത്രനായ മധ്യവയസ്കന്‍െറ ദൃഢമായ താടിയെല്ലിലെ നരച്ച കുറ്റിരോമങ്ങളിളകി.
‘‘ഇവിടെയാരുമില്ളേ?’’
‘‘ഇല്ലല്ളോ!’’
‘‘എവിടെ പോയി?’’
‘‘ആരേയാ നിങ്ങള്‍ ചോദിക്കണ്ത്?’’
‘‘ഈ വീട്ടുകാരെ, അമ്മയും മകനും’’
‘ഓ ലളിതാമ്മ. അതു പറയാം. നിങ്ങളാരാ, സ്വന്തക്കാര് വല്ലതുമാണോ?’’
മറുപടി പറഞ്ഞില്ളെങ്കിലും അയാള്‍ അങ്ങിനെ മനസിലാക്കിയിരിക്കണം.
‘‘എന്നിട്ടും നിങ്ങളറിഞ്ഞില്യേ! അവര്‍ മരിച്ചുപോയിഷ്ടാ!’’
ഞെട്ടിപ്പോയി. ‘‘എന്ന്?’’, വരണ്ടുപോയ തൊണ്ടയില്‍ നിലവിളി ഈര്‍ച്ചവാളായി.
‘‘ഒരാഴ്ചമുമ്പേര്‍ന്ന്. ആരുമറിഞ്ഞീല്യ. വീട്ടിനുള്ളില്‍ മരിച്ച് കെടക്കാര്‍ന്നു. രണ്ടോ മൂന്നോ ദൂസം കഴിഞ്ഞ് നാറ്റായിട്ടാ ഞങ്ങളയലാക്കരുപോലും അറീണത്’’. ഒന്ന് നിര്‍ത്തിയിട്ട് അയാള്‍ തുടര്‍ന്നു. ‘‘ന്‍െറ കുട്ട്യാ ഇവിടെ അടിച്ചുതളിക്കാനും മറ്റു സഹായത്തീനും വന്നിരുന്നത്. ഗള്‍ഫീല്ള്ള മോന്‍ മരിച്ച വെവരറിഞ്ഞ ശേഷം ആയമ്മ ഒരു തരം മനസിക വിബ്രാന്തിയിലാര്‍ന്ന്. അതുകൊണ്ട് പിന്നെ വല്ലപ്പോളൊക്കേ അവള് വരത്തൊള്ളാരുന്നു. അതാ പൊറത്തറിയാന്‍ വൈക്യേ!’’
ഒരുള്‍പ്പിടച്ചിലുണ്ടായി.
‘‘ആകേള്ള മോനേര്‍ന്ന്. ഗള്‍ഫീല് കൊറെ കൊല്ലം മുമ്പ് പോയതാ. അതിനേഷം വന്നിട്ട്ല്യാ. മരുഭൂമീല് മരിച്ചുകെടന്നൂന്ന് അവിടന്ന് വിളിച്ച് പറഞ്ഞേയ്... പറയത്തക്ക ബന്ധുക്കളാരില്ലാര്‍ന്ന്ന്നാ തോന്നണത്. അകന്ന ബന്ധത്ത്ലൊള്ള ചെലരൊക്കെ വെവരറിഞ്ഞ് വന്നേര്‍ന്ന്. അതുമിതും ആളോള് സംശം പറഞ്ഞോണ്ടാ പോലീസുകാര് ശവം വെട്ടിപ്പൊളിച്ച് നോക്കീത്. ഇവടത്തെന്നെ മറകുത്തിയാ അവര്‍ അത് ചെയ്തത്!’’ അയാള്‍ ഒരു ഭാഗത്തേയ്ക്ക് വിരല്‍ ചൂണ്ടി.
‘‘എന്നിട്ടെന്താ, മോനേ ഓര്‍ത്ത് ചങ്ക് തകര്‍ന്നാ ചത്തേന്ന് ആര്‍ക്കാ അറീത്തത്. അതന്നേര്‍ന്ന് പോലീസ് റിപ്പോര്‍ട്ട്ലും.’’
മിഴിച്ചുനിന്നുപോയി. ‘‘അപ്പോള്‍ ഇന്നലെ ബാങ്കില്‍!?’’
വാരിയെല്ലുകള്‍ക്കിടയില്‍ തണുപ്പ് അരിച്ചുകയറുന്നതുപോലെ. മരവിച്ച കാല്‍ വലിച്ചെടുത്ത് വേഗം തിരിച്ചുനടന്നു. അയാളുടെ ശബ്ദം പുറകില്‍ കേട്ടൂ: ‘‘...പറഞ്ഞില്ലാ, അവരുടെ ആരാ?’’
ആരാ..?




(മാതൃഭൂമി വാരാന്തപ്പതിപ്പ് 2013 ഒക്ടോബര്‍ ആറ്)