Thursday, April 15, 2010

വാര്‍ത്താചിത്രം

ഒരു ചിത്രം സ്വയം സംസാരിക്കുമ്പോള്‍ അതിനൊരു അടിക്കുറിപ്പ് അനാവശ്യം തന്നെയാണ്. ഫോട്ടോയിലെ ഇരുട്ടില്‍ നിന്ന് വൈദ്യുത ബള്‍ബിന്റെ മങ്ങിയ പ്രകാശം ഒരു കല്ലില്‍ നിന്ന് ശില്പിയുടെ ഉളിയെന്ന പോലെ കൊത്തിയെടുത്ത ദൃശ്യം ശേഖരനെ സംബന്ധിച്ചിടത്തോളം ഇനിയൊരു അടിക്കുറിപ്പ് ആവശ്യപ്പെടുന്നില്ല. ദുരിതാശ്വാസ ക്യാമ്പില്‍ മാനഭംഗശ്രമത്തിന് ഇരയായ പത്ത് വയസുകാരി പെണ്‍കുട്ടി അവളുടെ അമ്മയുടെ മൃതദേഹത്തിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന ആ ദൃശ്യത്തിന് ആര്‍ദ്രമായ ഒരു കാവ്യശകലം അടിക്കുറിപ്പായി ചേര്‍ക്കാന്‍ അയാള്‍ പക്ഷെ തന്റെ ജോലിയുടെ ഭാഗമായി ചുമതലയേല്പിക്കപ്പെടുകയായിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഗോപി കിഴക്കേതില്‍ നല്കിയ ഫോട്ടോ ന്യൂസ് എഡിറ്ററെ കാണിച്ചത് ശേഖരന്‍ തന്നെയായിരുന്നു. മാനഭംഗശ്രമത്തിന്റെ ഇര ജീവിച്ചിരിക്കുന്നിടത്തോളം ആളുടെ പേരോ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങളൊ ചിത്രമോ പ്രസിദ്ധീകരിക്കരുതെന്ന സദാചാരം അയാളുടെ പത്രവും പാലിച്ചുപോന്നിരുന്നു.



എന്നാല്‍, ഈ ചിത്രം വായനക്കാരുടെ കണ്ണു നനയ്ക്കും എന്നതിനപ്പുറം പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു വെളിപ്പെടുത്തലും നടത്തുന്നില്ലെന്നായിരുന്നു ന്യൂസ് എഡിറ്ററുടെ അഭിപ്രായം. അമ്മയുടെ മൃതദേഹത്തിനടുത്ത് നിലത്തിരിക്കുന്ന പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ആംഗിളിലുള്ള ദൃശ്യത്തില്‍ വിശദാംശങ്ങളെല്ലാം ഇരുട്ടിലാണ്ടു കിടന്നു. കൂടുതല്‍ വെളിച്ചത്തിലേക്ക് കടന്നിരുന്നത് മൃതദേഹമാണ്. തല മുതല്‍ താഴേക്ക് വെളിച്ചം സ്വര്‍ണ്ണം പോലെ ഉരുകിയൊലിച്ചിരിക്കുന്നു. മൃതദേഹം പ്രദര്‍ശിപ്പിക്കപ്പെടേണ്ടതായതിനാല്‍ ഫോട്ടോക്ക് അങ്ങനെയും പ്രസക്തിയുണ്ടെന്ന് സഹപ്രവര്‍ത്തകരില്‍ ചിലരും പറഞ്ഞു.



സിറ്റി ബ്യൂറോ റിപ്പോര്‍ട്ടര്‍ സന്ദീപ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനോടൊപ്പം മൂന്നോ നാലോ കോളം വലുപ്പത്തില്‍ ഉപയോഗിക്കപ്പെടാവുന്നതാണ് ഗോപിയുടെ ചിത്രമെന്ന് ഒടുവില്‍ തീരുമാനമായപ്പോള്‍ ഉചിതമായ ഒരടിക്കുറിപ്പ് നല്കി ശേഖരന്‍ വേണ്ടപോലെ ചെയ്തോളൂ എന്ന് ന്യൂസ് എഡിറ്റര്‍ ഔദ്യോഗികമായി തന്നെ ചുമതലയേല്പിക്കുകയും ചെയയ്ക്കു. അപ്പോള്‍ മുതല്‍ ഒരടിക്കുറിപ്പിനായുള്ള ആലോചനയിലാണ് ശേഖരന്‍. കാവ്യാത്മകമാകണം, ആര്‍ദ്രത മുറ്റിനില്ക്കണം, കണ്ണുനീര്‍ തുളുമ്പി നില്ക്കണം. അടിക്കുറിപ്പ് നല്കുന്നതില്‍ തന്റെ വൈദഗ്ദ്ധ്യം പലതവണ പ്രകടിപ്പിച്ച് പ്രശംസ നേടിയിട്ടുള്ള സബ്ബ് എഡിറ്ററാണ് ശേഖരന്‍. അത്തരത്തില്‍ ചേര്‍ക്കപ്പെടുന്ന അടിക്കുറിപ്പുകള്‍ പോലും അയാളു ടെ പത്രത്തിന് യശãസ് നേടിക്കൊടുത്തിട്ടുമുണ്ട്. പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ അത് മറ്റാരെയും അതിശയിക്കുമായിരുന്നു. ഒരു വാര്‍ത്താചിത്രം കൈയ്യില്‍ ലഭിച്ചാല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടുന്ന തന്റെ ജോലിയുടെ സ്വഭാവത്തിനനുസരിച്ച് ഏറ്റവും വേഗത്തില്‍ അടിക്കുറിപ്പുകള്‍ തയ്യാറാക്കിയിരുന്ന ശേഖരന് പക്ഷെ, ഇന്നെന്തോഅതിന് കഴിയുന്നില്ല.



ആലോചനകളില്‍ രൂപപ്പെട്ടതൊക്കെയും പലപ്പോഴും ഉപയോഗിച്ചിട്ടുള്ള വാചകങ്ങളൊ കാവ്യശകലങ്ങളൊ ആണ്. മാത്രമല്ല, പഴയ ഒഴുക്കില്ലാതെ അയാളുടെ ചിന്ത ഗതിമുട്ടി നില്ക്കുകയും ചെയ്തു. ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പിതാവെന്ന നിലയില്‍ സമാനമായ വാര്‍ത്തകള്‍ മുമ്പും അയാളെ ഇങ്ങനെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് ഓഫീസിലെത്തിയ ഉടനെ പതിവില്ലാതെ മകളുടെ സ്കൂളിലേക്ക് വിളിച്ച് ഒരു കാരണവുമില്ലാതെ അയാള്‍ മകളോട് സംസാരിച്ചു. പത്രത്തിന്റെ ആവശ്യത്തിന് സ്കൂള്‍ പ്രിന്‍സിപ്പലിനെ വിളിച്ചപ്പോള്‍ വെറുതെ നിന്നെയും വിളിപ്പിച്ചതാണെന്ന് അച്ഛന്റെ വിളിയുടെ ആകസ്മികതയില്‍ സംശയം തോന്നിയ മകളുടെ ജിജ്ഞാസയ്ക്ക് മറുപടിയായി അയാള്‍ ചെറിയൊരു കളവും പറഞ്ഞു.



എന്നിട്ടും അസ്വസ്ഥത വിട്ടുമാറാതായപ്പോള്‍ അഞ്ചു മണിക്ക് ശേഷം വീട്ടിലേക്ക് വിളിച്ച് ഭാര്യയോട് മകളെത്തിയോ എന്ന് അയാള്‍ വീണ്ടും അന്വേഷിച്ചു. രാത്രി എട്ടുമണി കഴിയുമ്പോഴേക്കും അയാള്‍ മൂന്ന് തവണ കൂടി വീട്ടിലേക്ക് ഫോണ്‍ ചെയ്തുകഴിഞ്ഞിരുന്നു.



ദുരിതാശ്വാസക്യാമ്പിലെ സംഭവം സംബന്ധിച്ച് സന്ദീപ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ക്യാമ്പിലുള്ള ചിലരുടെ മൊഴികളുണ്ട്. സര്‍ക്കാര്‍ കെട്ടിടത്തിന്റെ ചായ്പില്‍ വലിച്ചുകെട്ടിയ കീറത്തുണിയുടെയും പിഞ്ഞിത്തുടങ്ങിയ ടാര്‍പോളീന്റേയും നേരിയ അതിരുകള്‍ക്കിടയില്‍ കഴിയുന്ന ഒരു അഭയാര്‍ത്ഥികൂട്ടത്തില്‍ ചിലരുടേത്.



രാത്രി പാതിരകഴിഞ്ഞാകാം സംഭവം നടന്നിട്ടുള്ളതെന്നതാണ് അത്തരം മൂന്ന് അതിരുകള്‍ക്കപ്പുറം കഴിയുന്ന ഒരു സ്ത്രീ പറഞ്ഞത്. പെണ്‍കുട്ടിയുടെ തള്ളയ്ക്ക് നല്ല സുഖമില്ലായിരുന്നു. നാട്ടില്‍ അവര്‍ അടുത്തടുത്ത വീടുകളില്‍ കഴിഞ്ഞിരുന്നവരാണ്. അതുകൊണ്ട് തന്നെ പനി മൂര്‍ച്ഛിച്ച് അവശയായ തന്റെ പഴയ അയല്‍ക്കാരിയുടെ അടുത്ത് വളരെ വൈകിയും അവരുണ്ടായിരുന്നു. തൊട്ടടുത്ത മറയ്ക്കുള്ളില്‍ കഴിയുന്ന വൃദ്ധ പറഞ്ഞതാണ് ശേഖരന്റെ മനസിനെ വല്ലതെ പിടിച്ചുലച്ചത്. പത്ത് വയസെങ്കിലും അതിലും മുഴുപ്പ് തോന്നിക്കുന്ന മകളെ ചൊല്ലി പെണ്‍കുട്ടിയുടെ തള്ളയ്ക്ക് ഭയങ്കര വേവലാതിയായിരുന്നെന്നും രാത്രി മകളെ ഇറുകെ കെട്ടിപ്പുണര്‍ന്നായിരുന്നു അവര്‍ കിടന്നിരുന്നതെന്നും ആ സ്ത്രീ ഗ്രാമ്യഭാഷയില്‍ പറഞ്ഞത് സന്ദീപ് അതേപോലെ ചേര്‍ത്തിരുന്നു. തള്ളയുടേത് കൊലപാതകമാകാമെന്ന് ശേഖരന്‍ ഉറച്ചു ചിന്തിക്കാന്‍ തുടങ്ങിയത് അതിന് ശേഷമാണ്. അസുഖം മൂലം വിവശയായ ആ സ്ത്രീയെ അക്രമിക്ക് വളരെയെളുപ്പം നിശãബ്ദയാക്കാന്‍ കഴിഞ്ഞിരിക്കാം. അതുകൊണ്ടായിരിക്കും തൊട്ടടുത്ത് ഉറങ്ങിയവര്‍ പോലും ഒന്നുമറിയാതിരുന്നത്. കഴുത്തില്‍ കൈത്തലമമര്‍ത്തി ശ്വാസം മുട്ടിച്ച്........ അല്ലാതെ തള്ളയുടെ കരവലയത്തില്‍ നിന്ന് പെണ്‍കുട്ടിയെ എടുത്തുകൊണ്ട് പോകല്‍ എളുപ്പമായിരുന്നിരിക്കില്ല......... ക്യാമ്പ് കെട്ടിടത്തിന്റെ പുറക് വശത്ത് പെണ്‍കുട്ടിയെ അക്രമിക്കുകയായിരുന്ന ഹിംസ്ര ജന്തു നിലവിളി

കേട്ട് തങ്ങളെത്തുമ്പോഴേക്കും ഇരുട്ടിലേക്ക് ഓടിമറഞ്ഞുവെന്നും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുമാണ് ക്യാമ്പിലെ ചില കുടുംബനാഥന്മാരുടെ മൊഴിയായി സന്ദീപ് രേഖപ്പെടുത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ മാത്രമല്ല ഒരു പുരുഷന്റെ അലര്‍ച്ചയും തങ്ങള്‍ കേട്ടിരുന്നു എന്നും കരഞ്ഞ് നിലവിളിച്ചപ്പോള്‍ വായപൊത്താന്‍ ശ്രമിച്ച അക്രമിയുടെ കൈയില്‍ പെണ്‍കുട്ടി ശക്തമായി കടിച്ചിരിക്കാമെന്നും അവര്‍ സന്ദേഹിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ വായ നിറയെ ചോരയുണ്ടായിരുന്നത്രെ! അത് വായിച്ചപ്പോള്‍ ശേഖരന് അല്പം ആശ്വാസം തോന്നി, രക്ഷപ്പെടാക്കന്‍ പെണ്‍കുട്ടികള്‍ക്ക് അങ്ങനെ

യും പഴുതുണ്ടല്ലൊ എന്നോര്‍ത്ത്. രാവിലെ ആശുപത്രിയിലേക്ക് മാറ്റുന്നതുവരേയും പെണ്‍കുട്ടി ഒന്നും സംസാരിച്ചിരുന്നില്ല. ആശുപത്രിയില്‍ വച്ചും പെണ്‍കുട്ടി മൊഴി നല്കിയതായി റിപ്പോര്‍ട്ടില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും പോലീസ് അത് പത്രക്കാരില്‍ നിന്ന് മറച്ചു പിടിച്ചിരിക്കാനാണ് സാദ്ധ്യത.



'ശേഖരേട്ടാ, ഒരു ചായ കഴിച്ചാലോ?' സീറ്റില്‍ നിന്ന് എഴുന്നേറ്റ് ക്യാന്റീനിലേക്കാകണം, നടന്നുകൊണ്ട് സബ് എഡിറ്റര്‍ ഫെഡറിക് വിളിച്ചു ചോദിച്ചു. ഇല്ലെന്ന് ചുമല്‍ കുലുക്കിയപ്പോള്‍ അവന്‍ അടുത്തേക്ക് വന്നു. മേശപ്പുറത്ത് കിടന്ന ചിത്രമെടുത്ത് നോക്കി അവന്‍ ചോദിച്ചു, 'അടിക്കുറിപ്പിനുള്ള ആലോചനയിലായിരിക്കും. ഒരൈഡിയ, നമ്മുടെ 'സമ്മാന മഴ' പദ്ധതിയിലെ അടിക്കുറിപ്പ് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാലൊ?' ശേഖരനറിയാതെ തന്നെ അയാളുടെ കണ്ണുകള്‍ രൂക്ഷതയാര്‍ന്ന് ഫെഡറികിനെ തുറിച്ച് നോക്കി. ആ നോട്ടമേറ്റ് ഒന്നു ചമ്മി, ചമ്മല്‍ മറച്ചുപിടിക്കാന്‍ ചായ ക്കുടിക്കാനുള്ള ക്ഷണം ആവര്‍ത്തിച്ച് അവന്‍ പെട്ടെന്ന് അവിടം വിട്ടുപോയി.



അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ പെട്ടെന്ന് അയാള്‍ക്ക് കുറ്റബോധം തോന്നി. ശെã, അവനോട് തന്റെ പെരുമാറ്റം മോശമായോ? സന്ദേഹത്തോടെ എഴുന്നേറ്റ് അവനെ പിന്തുടരാനായുമ്പോഴാണ് അവന്റെ 'അടിക്കുറിപ്പ് മത്സരം' എന്ന പ്രയോഗത്തില്‍ തടഞ്ഞ് അയാള്‍ പെട്ടെന്ന് എന്തോ ചിന്തയിലാണ്ട് നിന്നുപോയത്.



ഏതോ ബാലമാസികയിലെ അടിക്കുറിപ്പ് മത്സരത്തിന് അടിക്കുറിപ്പ് തയ്യാറാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഒടുവില്‍ തന്റെ മകള്‍ തന്നെ സമീപിച്ചത് അയാള്‍ക്ക് ഓര്‍മ്മ വന്നു. മൂന്നോ നാലോ ദിവസം മുമ്പായിരുന്നു അത്. ഉറങ്ങിക്കിടക്കുന്ന തള്ളപ്പൂച്ചയുടേയും കുഞ്ഞിന്റേയും ഒരു ബഹുവര്‍ണ്ണ ചിത്രം. തള്ളപ്പൂച്ച പൂച്ചക്കുഞ്ഞിനെ തന്റെ പള്ളയോട് ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്ന ആ ചിത്രത്തിന്റെ ഓമനത്തം കൊണ്ടാകണം ഒരാകര്‍ഷണം തോന്നി അല്പസമയം അതില്‍ കണ്ണുനട്ട് നിന്നുപോയിരുന്നു. സുഖകരമായ ആ ഉറക്കത്തിന് ഉചിതമായൊരു അടിക്കുറിപ്പ് വേണമെന്ന ആവശ്യത്തിന് പക്ഷെ മകളെ നിരാശപ്പെടുത്തേണ്ടിവന്നു. തിരക്കിന്റെ കാരണം പറഞ്ഞ്, മിടുക്കി കുട്ടിയല്ലെ, മോളൂ, നീ തന്നെ ആലോചിച്ച് ചെയ്തോളൂ എന്നാശ്വസിപ്പിച്ച് പോരേണ്ടി വന്നു. പിന്നീട് അവള്‍ അത് എന്ത് ചെയ്തെന്നറിയില്ല. അങ്ങനെയൊരാവശ്യം പിന്നീട് അവളുടെ ഭാഗത്ത് നിന്നുയര്‍ന്നതുമില്ല.



ഇരിപ്പിടത്തിലേക്ക് വീണ്ടും അമരുമ്പോള്‍ പെട്ടെന്ന് അയാള്‍ക്ക് മകളെ കാണണമെന്ന് ഉത്ക്കടമായ ആഗ്രഹം തോന്നി. ആ ചിത്രത്തിന് ഉചിതമായ അടിക്കുറിപ്പ് കണ്ടെത്താന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നോ എന്നറിയാനും. സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. ആദ്യ പതിപ്പിന്റെ 'മരണമണി'ക്ക് ഇനി അധികം സമയം ബാക്കിയില്ല. മറ്റ് ജോലികളെല്ലാം പൂര്‍ത്തിയാക്കിയിട്ടും അടിക്കുറിപ്പിന് കഴിയാതെ ബാക്കിയായ ആ ഫോട്ടോയുമായി അയാള്‍ അന്നത്തെ പേജിന്റെ ചുമതലയുള്ള സബ് എഡിറ്റര്‍ സലീം കുറുപുഴയുടെ അടുത്തെത്തി. 'സലീം, എനിക്ക് നല്ല സുഖമില്ല. ചെറുതായി പനിക്കുന്നുണ്ട്. നല്ല തലവേദനയുമുണ്ട്. ഞാന്‍ വീട്ടിലേക്ക് പോകുന്നു. മെയിന്‍ സ്റ്റോറിയോടൊപ്പം ചേര്‍ക്കേണ്ട ഫോട്ടോയാണിത്. തലവേദന കാരണം നല്ലൊരു അടിക്കുറിപ്പ് ആലോചിക്കാന്‍ കഴിഞ്ഞില്ല. താങ്കളൊന്ന് ശ്രമിക്കൂ.' ചിത്രം കൈയ്യില്‍ വാങ്ങി സലീം അതിലേക്ക് കണ്ണുനടുമ്പോള്‍ ശേഖരന്‍ ന്യൂസ് എഡിറ്ററുടെ അടുത്തേക്ക് നടന്നു.



സ്റ്റാന്‍ഡില്‍ നിന്ന് ബൈക്ക് എടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ ക്യാന്റീനില്‍ നിന്ന് ഫെഡറിക് അയാളുടെ നേരെ വന്നു. 'എന്താ ഇന്നല്പം നേരത്തെ?'

'നല്ല സുഖം തോന്നുന്നില്ല, തലവേദന' അവന്‍ പെട്ടെന്ന് ചോദിച്ചു. 'അടിക്കുറിപ്പ് ശരിയായോ?' 'ഇല്ല, ഞാന്‍ സലീമിനെ ഏല്പിച്ചു.'

തിരിഞ്ഞ് നടക്കാന്‍ തുടങ്ങുകയായിരുന്ന ഫെഡറികിനോട് പതിയെ ചോദിച്ചു. 'സോറി ഫെഡറിക്, നേരത്തെ ഞാന്‍ മോശമായി പെരുമാറി, അല്ലേ?'

'ഏയ്, ഞാനല്ലെ മോശത്തരം കാട്ടിയത് ശേഖരേട്ടാ..... ഒരു പിതാവിന്റെ വികാരം എനിക്ക് മനസിലാകില്ലല്ലൊ' അവന്റെ ശബ്ദത്തിന്റെ ഇടര്‍ച്ച അയാള്‍ തിരിച്ചറിഞ്ഞു. എട്ടുവര്‍ഷത്തെ വൈവാഹിക ജീവിതത്തിനിടയില്‍ പിതാവാകാനുള്ള ഭാഗ്യം അവന് സിദ്ധിച്ചിരുന്നില്ലല്ലോ. 'ഇറ്റ്സോള്‍ റൈറ്റ്' എന്ന് അവന്റെ തോളില്‍ തട്ടി ആശ്വസിപ്പിച്ച് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. വീട്ടിലെത്തുമ്പോള്‍ മകളുറങ്ങിക്കഴിഞ്ഞിരുന്നു. ഭാര്യ ടിവിയുടെ മുന്നിലാണ്. മകളുടെ മുറിയിലേക്ക് നടന്നു. അവള്‍ ശാന്തയായി ഉറങ്ങുന്നു. അടുത്ത് ചെന്ന് ശബ്ദമുണ്ടാക്കാതെ ആ മൂര്‍ദ്ധാവില്‍ ഉമ്മ വെച്ചു. പിന്നെ അവളുടെ സ്റ്റഡിടേബിളിലും അലമാരയിലും ആ മാസികക്ക് വേണ്ടി പരതി. അത് കൈയില്‍ തടഞ്ഞപ്പോള്‍ ധൃതിയില്‍ അതിന്റെ പേജുകള്‍ മറിച്ചു. ബാക്ക് പേജിന്റെ ഉള്‍വശത്ത് ആ ചിത്രമുണ്ടായിരുന്നു. അടിക്കുറിപ്പ് എഴുതേണ്ട ഭാഗം ശൂന്യമായി തന്നെ കിടന്നു. അയാള്‍ക്ക് അത്ഭുതം തോന്നി. ഇത്തരം അടിക്കുറിപ്പ് മത്സരങ്ങളിലും മറ്റും സ്വയം പങ്കെടുത്ത് സമ്മാനിതയായിട്ടുള്ള മകള്‍ക്കും ഇപ്പോള്‍ എന്താണ് സംഭവിച്ചത്? സമയമില്ലെന്ന് പറഞ്ഞ് അവളുടെ ആവശ്യം

താന്‍ അവഗണിക്കുന്നത് ഇതാദ്യമല്ലല്ലൊ. അന്നൊക്കെ അവള്‍ അതൊരു വെല്ലുവിളിപോലെ ഏറ്റെടുത്തിട്ടുള്ളതുമാണല്ലോ!



മനസിന് കടുത്ത ഭാരവും വേദനയും അനുഭവപ്പെട്ടു. മാസികയുമായി മകളുടെ അടുത്ത് കട്ടിലിലിരുന്നു. അവളുടെ മൂര്‍ദ്ധാവില്‍ ഒന്ന് കൂടി മുഖമമര്‍ത്തിയ ശേഷം മാസികയിലെ ചിത്രത്തിലേക്ക് കണ്ണുനട്ടു. രാവിലെ ഉറക്കമെഴുന്നേറ്റ മകള്‍ തന്റെ അരുകില്‍ നിവര്‍ന്ന് കിടക്കുന്ന മാസിക കണ്ടു അത്ഭുതപ്പെട്ടു. അവള്‍ അതില്‍ അച്ഛന്റെ വടിവൊത്ത കയ്യക്ഷരം കണ്ടു. അതിങ്ങനെ അവള്‍ വായിച്ചു. 'ദൈവമെ, ഈ ശാന്തനിദ്രയ്ക്ക് നീ തന്നെ കാവല്‍' അപ്പോള്‍ ഉമ്മറത്ത് മറ്റു പത്രങ്ങള്‍ക്കിടയില്‍ നിന്ന് തന്റെ പത്രം ചികഞ്ഞെടുത്ത് അതിന്റെ മുഖപ്പേജിലേക്ക് കണ്ണോട്ടം നടത്തുകയായിരുന്നു അയാള്‍. മുഖപ്പേജില്‍ മെയിന്‍ സ്റ്റോറിയോടൊപ്പം മൂന്ന് കോളം വലിപ്പത്തില്‍ ചേര്‍ത്തിരിക്കുന്ന ആ ബഹുവര്‍ണ്ണ ചിത്രത്തിന്റെ അടിക്കുറിപ്പില്‍ കണ്ണുറച്ചപ്പോള്‍ അയാളുടെ മുഖത്ത് സംതൃപ്തിയുടെ ഒരു മിന്നലാട്ടമുണ്ടായി. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. 'കരള്‍ പിളര്‍ക്കും കാഴ്ച: അമ്മയുടെ മൃതദേഹത്തിനരുകില്‍ മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി.'

പ്രശസ്തമായ ഒരു നോവല്‍ ശീര്‍ഷകത്തെ അനുസ്മരിപ്പിക്കുന്നതെങ്കിലും സലീം വരുത്തിയ ഉചിതമായ ചില ഭേദഗതികളും സന്ദര്‍ഭത്തിന്റെ ഇണക്കവും കൊണ്ട് അത് മനോഹരമായി എന്ന് അയാള്‍ക്ക് തോന്നി.

സലീം കുറുപുഴയെ വിളിച്ച് അഭിനന്ദനം അറിയിച്ച് ഫോണ്‍ വയ്ക്കക്കുമ്പോള്‍ പെട്ടെന്ന് മനസില്‍ എന്തോ ഒരു നഷ്ടബോധം നിറയുന്നത് അയാളറിഞ്ഞു


(2003ലെ ദല കൊച്ചുബാവ കഥാ പുരസ്കാരം നേടിയത്)

Sunday, April 4, 2010

പ്രണയം മധുരമാകുന്നത്

മാടപ്രാവിന്റെ കൈയില്‍ പ്രണയം കൊടുത്തുവിട്ട് പ്രേക്ഷകഹൃദയങ്ങളില്‍ കൂടുകൂട്ടിയ 'മേനെ പ്യാര്‍ കിയ'യിലെ നായിക ഭാഗ്യശ്രീയെ ഞാനാദ്യം നേരില്‍ കണ്ടത് ഒരു വ്യാഴവട്ടം മുമ്പ് അരുവിത്തുറ സെന്റ് ജോര്‍ജസ് കോളജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി ക്ലാസില്‍. വെളുത്തുമെലിഞ്ഞ സുന്ദരി, പാലക്കാരി ഷീബ!

മീനച്ചിലാറിന്റെ തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ആ കോളേജില്‍ ഞാന്‍ അന്ന് രണ്ടാംവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥി. ചിരിക്കുമ്പോള്‍ കവിത വിരിയുന്ന ആ കണ്ണുകള്‍ ഭാഗ്യശ്രീയുടേതല്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഇളം തവിട്ടുനിറത്തിന്റെ വശ്യതയില്‍ കോളേജിടനാഴിയില്‍ നിന്നുള്ള ജാലക കാഴ്ചയിലൂടെ ഹൃദയത്തിലേക്ക് തുളച്ചുകടന്ന ആ കണ്ണുകള്‍ കോളേജിലെ നാഷനല്‍ സര്‍വീസ് സ്കീം ചതുര്‍ദിന വാളന്റിയര്‍ ക്യാമ്പില്‍ വെച്ച് നേരില്‍ പരിചയം ഭാവിച്ചു. ക്യാമ്പിന്റെ സമാപന ദിവസം സായാഹ്നത്തില്‍ കോളേജില്‍ നിന്ന് ടൌണിലേക്ക് ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലൂടെ ഒരുമിച്ച് നടക്കുമ്പോള്‍ സംസാരിച്ച വിഷയങ്ങള്‍ക്ക് അതിരുകളുണ്ടായിരുന്നില്ല. ഓര്‍മകളില്‍ മധുരം നിറയ്ക്കുന്നു, ഇന്നും ആ സായാഹ്നം.

ജീവിതത്തിലാദ്യമായി പ്രണയമെന്ന വികാരം തോന്നുന്നത് ആ കണ്ണുകളോട്. അലംഭാവം, അല്ലെങ്കില്‍ അധൈര്യം. കണ്ണുകളുടെ ഉടമസ്ഥയോട് അത് തുറന്നുപറയാന്‍ കഴിഞ്ഞില്ല. സുഹൃദ് ബന്ധത്തിന്റെ ചെറിയ ജലാശയത്തിനപ്പുറത്ത് ആഴക്കടലിന്റെ വിശാലതയിലേക്ക് തോണിയിറക്കാന്‍ അശക്തനായ ഒരു തുഴച്ചില്‍ക്കാരനായിരുന്നല്ലൊ ഞാനന്ന്. അങ്ങിനെ ആദ്യത്തെ പ്രണയം മൊട്ടായി ഉള്ളില്‍ കൂമ്പിയണഞ്ഞു.

തെക്കന്‍ ദേശത്തുനിന്ന് മധ്യതിരുവിതാംകൂറില്‍ പ്രീഡിഗ്രിക്ക് മാത്രം പഠിക്കാനെത്തിയ ഞാന്‍ കോഴ്സ് കഴിഞ്ഞു അധികം വൈകാതെ മടങ്ങിപ്പോന്നു. ഇന്ന് ആ 'ഭാഗ്യശ്രീ' എവിടെയാണെന്നറിയില്ല. ഓര്‍മ്മകളുടെ ഏറ്റവും തിളക്കമുള്ളിടത്ത് ആ കണ്ണുകളുണ്ട്. അത്രമാത്രം. ഒരുകാര്യം ഉറപ്പ്: ഇന്നും ഏത് ആള്‍ക്കൂട്ടപ്പെരുവഴിയില്‍ വെച്ചും ആ കണ്ണുകളെ എനിക്ക് തിരിച്ചറിയാന്‍ കഴിയും. അപ്പോള്‍ പറയാന്‍ മനസില്‍ പ്രണയം വാക്കുകള്‍ കരുതിവെച്ചിരിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജാലകക്കാഴ്ചയിലൂടെ വേറൊരു പെണ്‍കുട്ടി മനസിലേക്ക്. പിന്നെ പ്രണയത്തിന്റെ കാളിന്ദീതീരത്തേക്ക്. മൊട്ടായൊടുങ്ങിയില്ല, പ്രണയം വിടര്‍ന്നു. കുറെനാള്‍ അത് ജീവിതത്തില്‍ സൌരഭ്യം പരത്തി. കൊഴിയുന്ന ഇതളുകള്‍ പെറുക്കിയെടുത്തു കൂട്ടിവെച്ച്, കെടാതെ സൂക്ഷിച്ച്... ഒടുവില്‍ എപ്പോഴൊ ഇതളുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച ചതിയുടെ മുള്ളുകള്‍ നീണ്ടുവന്നപ്പോള്‍ മനസില്‍ ചോരപൊടിഞ്ഞു. ഓര്‍ക്കാപ്പുറത്ത് മനസില്‍ ആഴത്തിലുള്ള മുറിവുകള്‍ ബാക്കിയാക്കി ആ പൂവ് ആരുടെയോ പൂക്കുടയിലേറി കടന്നുപോയി.

വിടരാതെ പോയ ആദ്യപ്രണയത്തിന്റെ സുഖം തിരിച്ചറിയുന്നത് ആ വ്യഥിതനാളുകളിലാണ്. അതുകൊണ്ടാണ് വിടരാതെ പോകുന്ന പ്രണയമാണ് മധുരമെന്ന് മനസ് പറയുന്നത്. ഒരു കവിത കുറിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ...

പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്
വിടര്‍ന്നാലത്
വിഷപുഷ്പം
അറിയാതൊന്നു ചുംബിച്ചാല്‍
ശ്വസനമരണം
സ്പര്‍ശിച്ചാല്‍
ദേഹം ചൊറിഞ്ഞ് തിണര്‍ക്കും
വിടര്‍ന്ന് കായായാല്‍
ജീവിതം കല്ലിച്ചതിനുള്ളില്‍
ചുരുങ്ങും
പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്

(ഗള്‍ഫ് മനോരമ-ആദ്യാനുരാഗം 2003 സെപ്തംബര്‍)

Friday, March 26, 2010

ബത്ഹ പുഴയിലെ ഓളങ്ങള്‍...

ബത്ഹയ്ക്ക് സ്വന്തമായി ഒരു ജീവിതമുണ്ടോ? ഇല്ലെന്ന് ഈ മുക്കൂട്ട പെരുവഴിയില്‍ കാണുന്ന ഓരോ ജീവിതവും നിശബ്ദം പറയുന്നു. നാലുഭാഗത്തുനിന്ന് വന്നുചേര്‍ന്ന് പലഭാഗത്തേക്ക് പിരിഞ്ഞൊഴുകുന്ന വഴികളില്‍ മനുഷ്യ ജീവിതത്തിന്റെ സ്പന്ദനമുണ്ട്. അത് പക്ഷെ പലരുടെ ജീവിതമാണ്. ലക്ഷ്യം തേടിയൊഴുകുന്ന മനുഷ്യ ജീവിതങ്ങള്‍ക്കായി ഉടല്‍ വിരിച്ച് കിടക്കുന്ന ഒരു പുഴയാണ് ബത്ഹ. കടലിലെത്തി ജീവിതത്തിന് അര്‍ഥപൂര്‍ണത തേടുകയെന്നത് എന്നും പുഴയുടെ സ്വപ്നമാണ്. എന്നാല്‍ അതൊരിക്കലും കടലിലെത്തുന്നില്ല; അതിലൂടൊഴുകുന്ന വെള്ളമല്ലാതെ. ലോകത്തിന്റെ നാനദിക്കുകളില്‍ നിന്നുല്‍ഭവിച്ച ജീവിതങ്ങള്‍ക്ക് വേണ്ടി ആഴത്തിലും പരപ്പിലും കൈവഴികളൊരുക്കി ഈ വലിയ പുഴ മരുഭൂ പരപ്പിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു, പരദേശിയുടെ കനവും നിനവും കണ്ണീരും ചിരിയും ഓളങ്ങളാക്കി. പഴയൊരു പ്രവാസി അക്ഷരക്കൂട്ടുകാരന്‍ പ്രവാസത്തിന്റെ വലിയ പ്രവാഹങ്ങളെ കുറിച്ച് മറ്റൊരു ദേശ ചരിതത്തില്‍ കുറിച്ചിട്ടിട്ടുണ്ട്, 'ദുബായ് പുഴ'യെന്ന പേരില്‍. ബത്ഹ പുഴയിലെ ഓളപരപ്പില്‍ മിന്നിമറയുന്ന ചെറിയ മീന്‍ കാഴ്ചകളെ കുറിച്ച് എന്തെങ്കിലുമൊന്ന് കുറിച്ചിടാന്‍ തോന്നുമ്പോഴും മനസില്‍ നിറയുന്നത് 'ദുബായ് പുഴ'...

മരുഭൂമിയിലെ നീരൊഴുക്ക്

മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന് ഖോര്‍ഫുക്കാന്‍ തീരത്ത് നങ്കൂരമിടുന്ന കാലത്ത് ബത്ഹയും ഒരു മണല്‍ക്കാട് മാത്രമായിരുന്നു. അറബിക്കടലിലൂടെ ഖോര്‍ഫുക്കാന്‍ വഴി പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെയും ചെങ്കടലിന്റെയും തീരപ്രദേശങ്ങളിലേക്ക് മലയാളിയുടെ തൊഴില്‍ അഭയാര്‍ഥിത്വം പരന്നൊഴുകിയപ്പോള്‍ ദുബായ് പോലെ, മറ്റ് പല മണല്‍ നഗരങ്ങള്‍ പോലെ റിയാദിലും ഒരു പുഴയൊഴുകി തുടങ്ങുകയായിരുന്നു. മനുഷ്യ മഹാപ്രവാഹത്തിന്റെ ജലമര്‍മരം ഇവിടെയും ജീവിത തുടിപ്പുകളുണര്‍ത്തി. നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴിലഭയാര്‍ഥിത്വം നല്‍കിയ ഒരു മഹാരാജ്യത്തിന്റെ ആസ്ഥാന നഗരഹൃദയം അങ്ങിനെ ഒരു വലിയ ആള്‍ക്കൂട്ട പെരുവഴിയായി, നാനാ ജാതി മനുഷ്യരുടെ പ്രദര്‍ശന ശാലയായി,  ജീവിതം തേടി നാടുവിട്ടോടിയവന്റെ പ്രാണന്റെ തുടിപ്പായി, നഗര പേശീദലങ്ങളില്‍ ജീവിത സംക്രമണത്തിന്റെ ചുവപ്പുരാശി പടര്‍ത്തി. 
നഗരത്തിന്റെ അമ്പത് കിലോമീറ്റര്‍ ചുറ്റതിരുകള്‍ക്കുള്ളിലെ ജനാദ്രിയ, തുമാമ, ഖോര്‍നാഥ, ഖദീം സനയ്യ, സനയ്യ ജദീദ്, ബദിയ, സുവൈദി, ദരിയ, ദല്ല, അറഗ, ദീര, അസീസിയ, ഷിഫ, അല്‍ ഹൈര്‍, നസീം, നദീം, ബഗ്ലഫ്, മലസ്, ഹാര, ഒലയ്യ, സുലൈ തുടങ്ങി അനേകം കൈവഴികള്‍ വന്നുചേരുന്ന വലിയൊരു പുഴയാണ് ബത്ഹ. എല്ലാവഴികളിലൂടെയും ആഴ്ചവട്ടങ്ങളില്‍ ബത്ഹയിലേക്ക് ഒഴുകിയെത്തുന്ന മനഷ്യ സഞ്ചയത്തിന്റെ മഹാസംഗമം, ബത്ഹയുടെ മറ്റൊരു അത്ഭുത പ്രതിഭാസം. എല്ലാ വെള്ളിയാഴ്ചകളിലും ആയിരം ഉറവകള്‍ ഒരുമിച്ചു പൊട്ടിയൊഴുകി കവിഞ്ഞ പുഴപോലെ ബത്ഹ വീര്‍പ്പുമുട്ടും. പ്രത്യേകിച്ചൊരു കാര്യത്തിനല്ലാതെ, കൃത്യമായ ഒരു ഉദ്ദേശവും കൂടാതെ വെറും വെറുതെ വാരാന്തത്തില്‍ ആയിരങ്ങള്‍ ഒത്തുകൂടുന്ന ബത്ഹയുടെ വാരാന്ത പതിവിന് ലോകത്ത് മറ്റെവിടെയെങ്കിലും സമാനത കണ്ടെത്തല്‍ പ്രയാസമാകും. ബത്ഹയ്ക്ക് പുറത്തുള്ളവര്‍ നൂറ് കിലോമീറ്ററപ്പുറത്തെ അല്‍ ഖര്‍ജില്‍ നിന്നുപോലും പതിവായി എല്ലാ വാരാന്ത്യത്തിലും ബത്ഹയിലെത്തുന്നു. വെറുതെ, കമ്പോളത്തില്‍ ഒന്ന് കറങ്ങി, എന്തെങ്കിലും വാങ്ങിയാലായി; ഉറ്റവരെയും ചങ്ങാതിമാരേയും കണ്ടാലൊന്ന് മിണ്ടിപ്പറഞ്ഞാലായി; രാവേറെ ചെല്ലുന്നതിന് മുമ്പ് ലാവണങ്ങളിലേക്ക് മടങ്ങുമ്പോള്‍ മനസില്‍ നിറയുന്ന ബത്ഹ, പ്രവാസ ജീവിത തിരക്കുകളുടെ, ജോലി ഭാരത്തിന്റെ മലകയറ്റങ്ങള്‍ക്കിടയിലെ ആശ്വാസ താഴ്വരയാണ്.


മലയാളി പെരുമ

ബത്ഹയിലെ മലയാളി ജീവിതത്തിന് ഏറിയാല്‍ 45ാണ് പ്രായം. പക്ഷെ നാലര പതിറ്റാണ്ടിനിടയില്‍ ബത്ഹയില്‍ തങ്ങളുടെ തനത് മുദ്ര പതിപ്പിച്ചിടാന്‍ അവര്‍ക്ക് കഴിഞ്ഞു. അതുകൊണ്ടാണ് ബത്ഹയുടെ ഹൃദയത്തില്‍ തന്നെ ഒരു കേരള മാര്‍ക്കറ്റുണ്ടായത്. മലയാളിത്തം പതിഞ്ഞുകിടക്കുന്ന കേരള മാര്‍ക്കറ്റിലെ തെരുവുകളിലൂടെ നടന്നാല്‍ മലയാളിയുടെ കനവുകള്‍ പുഷ്പിച്ചതിന്റെ സൌരഭ്യവും കനലുകളായി എരിഞ്ഞൊടുങ്ങിയതിന്റെ കരിന്തിരി മണവും അനുഭവപ്പെടും. ബത്ഹ തെരുവുകളില്‍ നിന്ന് മലയാളി കണ്ടെടുത്ത നല്ല ജീവിതങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ സുവര്‍ണ ചരിതങ്ങളെഴുതി. ഇവിടെ തകര്‍ന്നടിഞ്ഞവര്‍ നാടിന്റെ നൊമ്പരവും ഭാരവുമായി. അതെ, ബത്ഹ ജീവിത വിജയങ്ങളുടെ വെയിലും സങ്കടങ്ങളുടെയും വീര്‍പ്പടക്കലുകളുടെയും നിഴലും ഇടകലര്‍ന്നുകിടക്കുന്ന വലിയൊരു നാല്‍ക്കവലയാണ്. എന്നിട്ടും ബത്ഹയെ സങ്കടമുക്ക് എന്നു വിളിച്ച പ്രവാസി കഥയെഴുത്തുകാരന്‍ 'പുഞ്ചിരി' മുക്കെന്ന് വിളിക്കാന്‍ ധൈര്യം കാട്ടിയില്ല. പ്രവാസത്തിന്റെ സഹജമായ അനിശ്ചിതത്വും അസ്ഥിരതയുമാവുമോ അതിന് കാരണം? സങ്കടങ്ങളുറഞ്ഞുകിടക്കുന്ന ഗല്ലികള്‍ മാത്രമാണോ ബത്ഹയിലേത്? കേരള മാര്‍ക്കറ്റിലെ കോണ്‍ക്രീറ്റ് ബാരക്കുകള്‍ക്ക് പോലും പറയാനുള്ളത് മലയാളിയുടെ കണ്ണീരിന്റെ കഥകള്‍ മാത്രമോ? എത്ര കിട്ടിയാലും കൊതി തീരാത്ത, അല്ലെങ്കില്‍ കിട്ടിയതിന് നന്ദി പറയാന്‍ വിമുഖതയുള്ള മലയാളിയുടെ മനോഭാവമാണോ ഇതിന് പിന്നില്‍? ഈ കോണ്‍ക്രീറ്റു കല്ലുകളില്‍ ചാരിനിന്ന് കണ്ണീരും സങ്കടവും പങ്കുവെച്ചവരെ പോലെ തന്നെ നേട്ടങ്ങളുടെ കണക്കുകള്‍ കൂട്ടി സംതൃപ്തിയടഞ്ഞവരും ഏറെയല്ലെ? എന്നിട്ടും ഏതോ സരസനായ മലയാളി, സ്വന്തം പള്ളിക്കുടം മാഷക്ക് പോലും ഓമനപേരിടുന്ന ശീലത്തിന്റെ ലാഘവത്തോടെ ഈ കല്ലുകളെ 'സങ്കട കല്ലെ'ന്നും ബാരക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇരുമ്പു ചങ്ങലകളെ 'കണ്ണീര്‍ ചങ്ങല'യെന്നുമാണല്ലൊ വിളിച്ചത്. ഈ കേരള മാര്‍ക്കറ്റും അതിനപ്പുറം യമനി മാര്‍ക്കറ്റും ഒരു അഗ്നിബാധയില്‍ ഒരിക്കല്‍ കത്തിയമര്‍ന്നപ്പോള്‍ കേരളത്തിന്റെ നെഞ്ചകം പൊള്ളുന്നതും മലയാളി കുടുംബങ്ങളുടെ ഇടനെഞ്ചുകളില്‍ ആധിയുടെ നെരിപ്പോടുകളെരിയുന്നതും നാമറിഞ്ഞു. അത്രമാത്രം രൂഢമൂലമോ ബത്ഹയും കേരളവും തമ്മിലുള്ള രക്തബന്ധം? 

സുഗന്ധ തെരുവ്

കേരള മാര്‍ക്കറ്റും യമനി മാര്‍ക്കറ്റും കടന്ന് ബംഗ്ലാദേശി മാര്‍ക്കറ്റിന് ഓരത്തൂടെ, പാകിസ്ഥാനി മാര്‍ക്കറ്റിന്റെ മാറിലൂടെ പത്രമോപ്പീസിലേക്കുള്ള ഇടവഴി ഒരു സുഗന്ധ തെരുവാണ്. അത്തറും മറ്റ് സുഗന്ധ ദ്രവ്യങ്ങളും വില്‍ക്കുന്ന കടകളും വഴിവാണിഭക്കാരും നിറഞ്ഞ ഈ തെരുവിലൂടെയുള്ള വൈകുന്നേരത്തെ നടത്തം അനുഭവിപ്പിക്കുന്നത് ജീവിതത്തിന്റെ പലതരം ഗന്ധങ്ങളെയാണ്. വഴിവാണിഭങ്ങളുടെ ഉല്‍സവകാഴ്ചകളില്‍ നിറഞ്ഞ് പഴം, പച്ചക്കറി വില്‍പ്പനക്കാരായ ബംഗ്ലാദേശികളും യമനികളും ഉന്തുവണ്ടികളുമായി ഒരു വശത്ത്. ഊദ്, അത്തര്‍, പെര്‍ഫ്യൂം മുതല്‍ ചൈനീസ് നിര്‍മ്മിത വ്യാജ മൊബൈലുകള്‍ വരെ വില്‍ക്കുന്നവര്‍ മറുവശത്ത്. തെരുവിലേക്ക് ഉടലുന്തി നില്‍ക്കുന്ന ഷോപ്പുകളില്‍ ചിലത്, സുഗന്ധ ദ്രവ്യങ്ങളുടെയും മറ്റ് ചിലത് സ്വര്‍ണ നാണയ, ആഗോള കറന്‍സികളുടെയും വില്‍പന കേന്ദ്രങ്ങളാണ്. ഈ വീതം വെപ്പുകള്‍ക്കിടയില്‍ തെരുവിലെ നടപ്പാതയിലെ ബാക്കിയുള്ള സ്ഥലത്ത് സാധാരണ തൊഴിലാളികളായ വിവിധ രാജ്യക്കാര്‍ ഇടതിങ്ങി നില്‍ക്കും. ജോലി കഴിഞ്ഞെത്തിയവര്‍, അടുത്ത ഷിഫ്റ്റിന് ഡ്യൂട്ടിക്ക് പോകാന്‍ വാഹനവും ആവശ്യക്കാരെയും കാത്ത് നില്‍ക്കുന്നവര്‍. ആര്‍ക്കും ദിവസ ജോലിക്ക് വിളിച്ചുകൊണ്ടുപോകാവുന്ന 'കൂലി കഫീലന്മാര്‍ക്ക്' കീഴിലെ പലതരം തൊഴിലുകളെടുക്കുന്നവരാണ് ഇവര്‍. കൂടുതലും പാകിസ്ഥാനികള്‍. ഇവരുടെ കൈളില്‍ ആകെയുള്ള പണിയായുധങ്ങള്‍, ഒരു ചുറ്റികയും ഒന്നോ രണ്ടോ ഉളിയും മേശന്റെ തേപ്പുകരണ്ടികളും ചിലരുടെ കൈകളില്‍ പെയിന്റടിക്കാനുള്ള ഉരുള്‍ ബ്രഷുകളുമാണ്. ഇതുകൊണ്ട് ഇവര്‍ വലിയ കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തും. കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തും. പെയിന്റിംഗ് നടത്തും. ഇലക്ട്രിക്കല്‍^പ്ലമ്പിംഗ് ജോലികളെടുക്കും. പഴം പച്ചക്കറികളുടെ ചീഞ്ഞ മണവും, തൊഴിലാളികളുടെ വേര്‍പ്പിന്റെയും മുഷിഞ്ഞ വസ്ത്രങ്ങളുടെയും വാട്ട ഗന്ധവും, പിന്നെ അത്തറിന്റെ സുഗന്ധവും ഇടകലര്‍ന്ന നിര്‍വചിക്കാനാവാത്ത ഒരു ഗന്ധമാണ് ഈ തെരുവിനെ പൊതിഞ്ഞു നില്‍ക്കുക. പത്രമോപ്പീസിലേക്കുള്ള വൈകുന്നേര നടത്തങ്ങളില്‍ മനസിലേക്ക് വീണു നിറയുന്ന കാഴ്ചകളില്‍ ചിലത് വേദനിപ്പിക്കുന്നതാണ്. അത്തര്‍ വില്‍പ്പനക്കാരനായ തീക്ഷ്ണമായ കണ്ണുകളുള്ള ഒരു യമനിയുടെ കാഴ്ച അത്തരമൊരോര്‍മ്മയാണ്. ഇയാളെ സ്ഥിരമായി ഈ തെരുവില്‍ കണ്ടിരുന്നു. നടപ്പാതയിലെ ഒരു നിശ്ചിത ഭാഗത്ത് നിന്നു അണുകിട വ്യതിചലിക്കാതെ പതിവായി അത്തര്‍ വിറ്റിരുന്നയാള്‍. ചെറിയ അത്തര്‍ കുപ്പികള്‍ നിവര്‍ത്തിയ വിരലുകള്‍ക്കിടയില്‍ തിരുകി തീക്ഷ്്ണമായ കണ്ണുകളുമായി അയാള്‍ തുറിച്ച നോട്ടത്തോടെ അത്തര്‍ വിറ്റു. പതിവ് നടത്തം കൊണ്ടു പരിചതമായ എന്റെ ഇടതു കൈത്തണ്ടയില്‍ അയാളെന്നും 'സാമ്പിള്‍ തൈലം' പുരട്ടി തന്നു. വഴിവാണിഭക്കാരെ പിടികൂടാന്‍ ബലദിയക്കാര്‍ വരുന്ന ദിവസം ഈ തെരുവ് ആകെ അലങ്കോലമാകും. മഞ്ഞവണ്ടികളുടെ ചുവന്ന മിന്നുന്ന തലവെട്ടം കാണുമ്പോള്‍ പഴം-പച്ചക്കറി വില്‍പ്പനക്കാര്‍ ഉന്തുവണ്ടികള്‍ അതിവേഗം ഉരുട്ടി എങ്ങോട്ടെന്നില്ലാതെ ഓടിച്ചുപോകും. ഭ്രാന്തമായ ആ പരക്കം പാച്ചില്‍ ഈ നടപ്പാതയിലെ കാല്‍നട യത്രക്കാരുടെ പേടി സ്വപ്നമാണ്. ഒരിക്കല്‍ മഞ്ഞവണ്ടികള്‍ കൂട്ടമായി വന്നപ്പോള്‍ ഒരു ഓറഞ്ച് വില്‍പ്പനക്കാരന്‍ ബംഗ്ലാദേശി പഴം നിറച്ച ഉന്തുവണ്ടി ഭ്രാന്തമായി ഓടിച്ചുകയറ്റിയത് ഈ പാവം യമനിയുടെ ശരീരത്തിലേക്കായിരുന്നു. തിരിഞ്ഞുനിന്നിരുന്ന അയാള്‍ എന്തെങ്കിലുമൊന്ന് തിരിച്ചറിയും മുമ്പ് റോഡിലേക്ക് തെറിച്ചുവീണു. കൈവിരലുകള്‍ക്കിടയില്‍ നിന്ന് അത്തര്‍ കുപ്പികള്‍ നിരത്തിലേക്ക് തെറിച്ചുവീണു പൊട്ടി ചിതറി. അയാളുടെ നെറ്റിപ്പൊട്ടി ചോരവാര്‍ന്നു. ഉന്തുവണ്ടിയില്‍ നിന്ന് ഓറഞ്ചുകള്‍ തെറിച്ച് റോഡില്‍ പരന്നു. ദിവസങ്ങളോളം അയാളെ പിന്നീട് കണ്ടില്ല. വീണ്ടും കണ്ടുതുടങ്ങിയപ്പോള്‍ അയാളില്‍ ഒരു മാറ്റവും കണ്ടില്ല. അതേ സ്ഥലത്ത് അതേ തീക്ഷ്ണമായ കണ്ണുകളോടെ, വിരലുകള്‍ക്കിടയില്‍ അത്തര്‍ കുപ്പികള്‍ തിരുകി അയാള്‍ സുഗന്ധം വില്‍ക്കുന്നു.

'അന്ത ലേഷ് മാഫി റൂഹ് ഖര്‍ജ്?'

സുഗന്ധ തെരുവിന്റെ അങ്ങേതലക്കല്‍ പാകിസ്ഥാനി മാര്‍ക്കറ്റിന് മുന്‍വശം അപ്രഖ്യാപിത സ്വദേശി ടാക്സി സ്റ്റാന്റാണ്. നൂറോളം കിലോമീറ്ററകലെയുള്ള അല്‍ ഖര്‍ജ് എന്ന പ്രാചീന പട്ടണത്തിലേക്ക് സ്വകാര്യ ടാക്സിയില്‍ ആളെ വിളിച്ചുകയറ്റിപോകുന്നത് ഇവിടെ നിന്നാണ്. 'ഇനി യൊരാള്‍ കൂടി മതി' എന്ന വലിയ നുണയുടെ അകമ്പടിയോടെ 'ഖര്‍ജ്...ഖര്‍ജ്...' എന്ന് വിളിച്ചുകൂവി സ്വദേശി ടാക്സി ഡ്രൈവര്‍മാര്‍ തങ്ങളുടെ വാഹനങ്ങള്‍ നിറുത്തിയിട്ട് യാത്രക്കാരെയും കാത്തുനില്‍ക്കുന്നത് ഇവിടെയാണ്. തെരുവിലൂടെ നടന്നുവരുന്ന ഓരോരുത്തരും അവരുടെ മുഖങ്ങളില്‍ പ്രതീക്ഷയുടെ മിന്നലാട്ടമുണ്ടാക്കും. പത്രമാപ്പീസിലേക്കുള്ള പതിവായ നടത്തം ഈ ഡ്രൈവറന്മാരുടെ പ്രതീക്ഷകള്‍ക്ക് നേരെ നിഷേധത്തിന്റെ തലയാട്ടലായി ശീലിച്ചുപോയത് അങ്ങിനെയാണ്. ഒരിക്കല്‍ സഹികെട്ട് ഒരു വൃദ്ധനായ ഡ്രൈവര്‍ അല്‍പ രോഷത്തോടെ ചോദിച്ചു, 'നിനക്കൊന്നു അല്‍ ഖര്‍ജില്‍ പോയാലെന്താ?'