Monday, July 31, 2017

തുരങ്കം കടന്ന്‌ കഡുഗണ്ണാവയിലേക്ക്‌

ചെറിയൊരു അങ്ങാടിയുടെ നടുവിൽ കാർ നിർത്തി ആഷ്ലി പറഞ്ഞു: ‘ഇതാണ് കഡുഗണ്ണാവ.’ അയാൾ പതുക്കെ കാറിൽനിന്നിറങ്ങി. ഏറിയാൽ 30 പീടികകൾമാത്രംവരുന്ന ചെറിയ ഒരങ്ങാടി. രണ്ടുകെട്ടിടങ്ങൾ മാത്രം കോൺക്രീറ്റിലാണ്. ബാക്കിയെല്ലാം ഓടുമേഞ്ഞ മേൽക്കൂരകൾ. ‘‘ഇതോ?’’ ‘‘ഇതുതന്നെ’’ അകലെ കുന്നിൻചെരിവുകളിൽ ചായത്തോട്ടങ്ങളാണ്; അതിനുമപ്പുറം കാടുകളും. ‘‘അച്ഛന്റെ പേര്?’’ ‘‘കെ.എം. നായർ’’ മൂന്ന് ടാക്സികൾ ആലിൻചുവട്ടിൽ കിടക്കുന്നുണ്ട്. ആഷ്ലി ആ ഡ്രൈവർമാരുമായി സംസാരിച്ചു. എന്നിട്ട് പീടികകളുടെ നേർക്ക് നടന്നു. വേണു അദ്ഭുതപ്പെട്ടു. അച്ഛൻ പ്രതാപിയായിവാണു എന്നുകേട്ട നഗരം ഇതോ? നാട്ടിലെ പഴയ പടിഞ്ഞാറങ്ങാടി ഇതിലും വലുതാണല്ലോ. 
(കടുഗണ്ണാവ, ഒരു യാത്രക്കുറിപ്പ്)

* * *
ശ്രീലങ്ക സന്ദർശിക്കാൻ അവസരം കിട്ടിയാൽ കഡുഗണ്ണാവയിൽ പോകണമെന്ന് ആഗ്രഹമുണ്ടായത് രണ്ടു ദശകങ്ങൾക്ക് മുമ്പാണ്. അക്കാലത്താണ് എം.ടി. വാസുദേവൻ നായരുടെ ചേതോഹരമായ ആ കഥ, ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ വായിച്ചത്; അതിന് നാലുപതിറ്റാണ്ടുമുമ്പ് എഴുതപ്പെട്ട ‘നിന്റെ ഓർമയ്ക്ക്’ എന്ന കഥയുടെ തുടർച്ച.
‘നിന്റെ ഓർമയ്ക്ക്’ എന്ന കഥയിലെ ലീലയുടെ നാടും വീടും സാധിച്ചാൽ അവളെത്തന്നെയും കണ്ടെത്താൻ കഥാകൃത്ത് നടത്തുന്ന സഞ്ചാരമാണല്ലോ ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്.’ കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും കഥ മനസ്സിൽ പച്ചപിടിച്ചുകിടന്നു. ഒപ്പം ശ്രീലങ്കയിൽ പോകണമെന്ന ആഗ്രഹവും. ഇപ്പോഴാണ് അത് സാധിക്കുന്നത്.
റിയാദിൽനിന്നാണ് ശ്രീലങ്കയിലെ കടുനായകെ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഒരു മാസത്തേക്കാണ് വിസയെങ്കിലും മൂന്നുദിവസമേ തങ്ങാൻ പദ്ധതിയുള്ളൂ. കാർ സൗകര്യത്തോടെ ഒരു ടൂറിസ്റ്റ് ഗൈഡിനെയാണ് ഇനി വേണ്ടത്. നേരത്തേ കൊളംബോ സന്ദർശിച്ചിട്ടുള്ള മറ്റൊരു സുഹൃത്ത് ഒരു ടൂറിസ്റ്റ് ടാക്സിഡ്രൈവറുടെ നമ്പർ തന്നിരുന്നു. വിളിച്ചപ്പോൾ വന്നെത്തിയത് പത്തൂം സമരനായകെ എന്ന ഊർജസ്വലനായ സിംഗള ചെറുപ്പക്കാരൻ. കൂടെ പുതുപുത്തൻ ഹോണ്ട ഫിറ്റ് കാറും.
രണ്ടുദിവസം ചുറ്റിയടിക്കാനുള്ള തുക പറഞ്ഞുറപ്പിക്കുന്നതിനിടയിൽ പ്രത്യേകം സൂചിപ്പിച്ചു, റൂട്ട് ഏതായാലും കഡുഗണ്ണാവ കാണണം. സ്ഥലപ്പേര് കേട്ടപ്പോൾ പത്തൂം പറഞ്ഞു: ‘‘അതുപോകും, കാൻഡിയിലേക്കുള്ള നമ്മുടെ റൂട്ടിൽത്തന്നെയാണ് കഡുഗണ്ണാവ. അവിടെയാണ് ദേശീയ റെയിൽവേ മ്യൂസിയം. കാണേണ്ടതാണ്.’’
പ്രശസ്തനായ മലയാളി എഴുത്തുകാരൻ തന്റെ രാജ്യത്തെ ഒരു സ്ഥലം പശ്ചാത്തലമാക്കി കഥയെഴുതിയിട്ടുണ്ടെന്ന് കേട്ടപ്പോൾ പാത്തൂം ജിജ്ഞാസുവായി. കഥ കേൾക്കാൻ അയാൾ ധൃതിപ്പെട്ടു. ഒന്നല്ല, രണ്ട് കഥകൾ, രണ്ടും പറഞ്ഞാലേ എഴുത്തുകാരന്റെ ആത്മാംശമുള്ള കഥ പൂർണമാകൂ എന്ന് ഞാൻ പറഞ്ഞു.


നിന്റെ ഓർമയ്ക്ക്
‘നിന്റെ ഓർമയ്ക്ക്’ തുടങ്ങുന്നതുതന്നെ ഒരു തീയതിയിൽനിന്നാണ്. 20-09-1954. ഒരു പന്തീരാണ്ടിനുശേഷം വാസു എന്ന ഇരുപത്തിരണ്ടുകാരന് തന്റെ പെങ്ങളെക്കുറിച്ച് ഓർമവന്ന ദിവസമാണത്. പഴയപെട്ടിയിൽനിന്ന് ഒരു റബ്ബർ മൂങ്ങയെ കിട്ടിയതാണ് കാരണം. ലീല, അതായത് അയാളുടെ പെങ്ങൾ, അവളാണ് ആ റബ്ബർമൂങ്ങ സമ്മാനിച്ചത്.
താക്കോൽക്കൂട്ടം ചൂണ്ടാണിവിരലിലിട്ട് ചുഴറ്റിക്കൊണ്ട് തുകൽപ്പെട്ടിയുടെ മുകളിൽ ഇരുന്ന ആ പെൺകുട്ടി. വിളറിയ നിറത്തിൽ വട്ടമുഖവും വിടർന്ന കണ്ണുകളും കഴുത്തുവരെ വളർത്തിയ ചുരുണ്ട ചെമ്പൻ മുടിയുമുള്ള ലീല. അച്ഛന് സിലോണിലെ ബന്ധത്തിലുണ്ടായ മകൾ. സ്കൂളിലെ സഹപാഠികൾ കളിയാക്കിയതുപോലെ ‘കൊളമ്പിലെ ചെട്ടിച്ചി’യുടെ മകൾ. വളരെക്കാലം സിലോണിലായ അച്ഛൻ നീണ്ട ആറുവർഷത്തിനുശേഷമാണ് അത്തവണ നാട്ടിൽവന്നത്. അപ്പോൾ കൊണ്ടുവന്നതാണ് അവളെ. വാസുവിന് അന്ന് 10 വയസ്സാണ്. നോറ്റുനോറ്റിരുന്നിട്ടും പെൺമണിയൊന്നിനെ കിട്ടാതെ അമ്മ നാലാമത് പെറ്റതും ആൺകുട്ടിയെ. വാസുവിനെ പ്രസവിച്ചപ്പോൾ നാട്ടിലെത്തിയ അച്ഛൻ അവന് നാലുവയസ്സുള്ളപ്പോഴാണ് അവസാനമായി സിലോണിലേക്ക് മടങ്ങിപ്പോയത്. പിന്നെ വരുന്നത് ആറുവർഷത്തിനുശേഷം.
വീട്ടിൽ വന്നുകയറിയ അച്ഛനെ കണ്ണുനിറയെ കണ്ടുനിൽക്കുമ്പോഴാണ് മറ്റൊരദ്ഭുതം അവൻ ശ്രദ്ധിച്ചത്. അച്ഛന്റെ പിറകിൽ ഒരു പെൺകുട്ടി! വീടിനകത്ത് പിന്നീടുണ്ടായ പിറുപിറുക്കലുകളിൽനിന്ന് ആ സത്യം മനസ്സിലാക്കി: ലീല അച്ഛന്റെ മകളാണ്!
അവൾ കാരണം അച്ഛനും അമ്മയും പിണങ്ങി. അച്ഛൻ അവളെയുംകൂട്ടി സ്വന്തം തറവാടായ വന്നേരിയിലേക്ക് പോയി. പിന്നെ കൊളമ്പിലേക്ക് തിരിച്ചുപോയെന്നും കേട്ടു. വീട്ടിൽനിന്ന് അന്നവൾ അച്ഛനോടൊപ്പം ഇറങ്ങിപ്പോകുന്ന കാഴ്ച വാസുവിന്റെ മനസ്സിലുണ്ട്.
ആ കഥയിൽ പി.കെ. വേണുഗോപാൽ എന്ന പത്രപ്രവർത്തകനില്ല. കഡുഗണ്ണാവ എന്ന സ്ഥലസൂചനയുമില്ല. ഉള്ളത് കൊളമ്പും സിലോണുംമാത്രം. എന്നാൽ, ലീലയുടെ നാട് അതിൽ അദൃശ്യസാന്നിധ്യമായിരുന്നു. അതാണ് കഡുഗണ്ണാവ.

കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്
40 വർഷത്തിനുശേഷം ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ എന്ന കഥയിലെത്തുമ്പോൾ വാസു, പി.കെ. വേണുഗോപാൽ എന്ന വലിയ പത്രപ്രവർത്തകനായി. സിലോൺ ശ്രീലങ്കയായി. കൊളമ്പ് കൊളംബോയും. കഡുഗണ്ണാവ എന്ന ആ അദൃശ്യപശ്ചാത്തലം വെളിപ്പെടുകയും ചെയ്യുന്നു. ശ്രീലങ്കൻ പ്രസിഡന്റ് പ്രേമദാസ കൊല്ലപ്പെട്ട് ഏതാനും മാസങ്ങൾക്കുശേഷമാണ് പി.കെ. വേണുഗോപാൽ ഒരു രാജ്യാന്തര മാധ്യമസെമിനാറിൽ പങ്കെടുക്കാൻ കൊളംബോയിലേക്ക് വിമാനം കയറുന്നത്.
പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത ലീലയെ, തന്റെ പെങ്ങളെ, കാണണമെന്ന ആഗ്രഹമുണ്ടാകുമ്പോഴെല്ലാം ശ്രീലങ്കയിൽ പോകാനൊരുങ്ങിയിട്ടുണ്ടെങ്കിലും അയാളുടെ യാത്ര പലകാരണങ്ങളിൽ തട്ടി മുടങ്ങി. ഒടുവിൽ എല്ലാം ശരിയാവുമ്പോഴേക്കും പ്രായാധിക്യത്തിന്റെ ആരോഗ്യപ്രശ്നങ്ങളായി. അതുമൂലം യാത്രകൾ ഒഴിവാക്കുന്നത് പതിവാക്കിയിട്ടും ശ്രീലങ്കയിൽനിന്നുവന്ന ക്ഷണം സ്വീകരിച്ചതിന് ആ ഒറ്റ കാരണമേയുണ്ടായിരുന്നുള്ളൂ: കഡുഗണ്ണാവ. ശ്രീലങ്കയിൽ എന്നും കാണാനാഗ്രഹിച്ച ഒരേയൊരു സ്ഥലം. അച്ഛൻ ദീർഘകാലം ഒരു പ്രതാപിയെപ്പോലെവാണ സ്ഥലം. ലീലയുടെ ജന്മനാട്. അങ്ങനെ കഥാനായകൻ യാത്രപുറപ്പെടുന്നു.

* * *
‘‘നോക്കൂ ആഷ്ലി, 1922-ലാണ് എന്റെ അച്ഛൻ സിലോണിൽ വന്നത്.’’ ‘‘ധാരാളം പണമുണ്ടായിരിക്കും’’ -അയാൾ ചിരിച്ച് വേണുവിന്റെ ചുമലിൽ തട്ടി. അപ്പോൾ കേട്ട കഥ പറഞ്ഞു. അച്ഛന് എന്തൊക്കെയോ സ്വത്തുണ്ടായിരുന്നത്രെ. ഒരു തോട്ടം, രണ്ടുപീടികകൾ. അതെല്ലാം അവിടെ ഒരു പെൺകുട്ടിക്ക് കൊടുത്തു എന്നാണ് നാട്ടിൽ സംസാരം. കഡുഗണ്ണാവയിലെ പെൺകുട്ടി. നഗരംവിട്ട് മലമ്പാതയിലൂടെ സഞ്ചരിച്ച് ചെറിയ രണ്ട് ചുരങ്ങൾ കയറി മുകളിലെത്തിയപ്പോൾ ആഷ്ലി കാറ് നിർത്താൻ പറഞ്ഞു.
കഡുഗണ്ണാവ എന്ന വാക്കിനർഥം അറിയാമോ? വഴിയമ്പലം എന്നാണ്. അവിടെനിന്നാൽ കാൻഡിയിലെ നഗരാതിർത്തിയിലെ ഓടുമേഞ്ഞ മേൽക്കൂരകൾ പച്ചപ്പടർപ്പിനിടയ്ക്കും ചിതറിക്കിടക്കുന്നു. നഗരത്തെ വലംവെച്ചുപോകുന്ന മഹാബലിപ്പുഴയുടെ ഒരു വളവും അവിടെനിന്ന് കാണാം.

* * *
പത്തൂം പറഞ്ഞു: ‘‘എനിക്കറിയുന്ന അർഥം വേറെയാണ്. കഡുഗണ്ണാവയ്ക്ക് ഒരു ചരിത്രമുണ്ട്. കാൻഡി ഭരിച്ചിരുന്ന വിക്രം രാജസിംഗെ രാജാവിന്റെ കാലഘട്ടം. ചുരം കയറിവന്ന രാജാവ് ശത്രുവിനെ നേരിടാൻനിന്ന സ്ഥലമാണ് ഇവിടെ. കൊടിയ ഏറ്റുമുട്ടലാണ് പിന്നീടുണ്ടായത്. രാജാവ് ഉറയിൽനിന്ന് വാളൂരിയ സ്ഥലം എന്ന അർഥമാണ് കഡുഗണ്ണാവയ്ക്ക് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. വഴിയമ്പലം എന്ന അർഥവുമുണ്ടാവാം.’’ കേരളംപോലെ തോന്നിക്കുന്ന പ്രകൃതിയും ജനവാസമേഖലകളും. വീടും റോഡും തെരുവും പട്ടണങ്ങളും ഗ്രാമങ്ങളുമെല്ലാം കേരളംതന്നെയെന്ന് ആവർത്തിച്ച് പറയുന്നപോലെ. പക്ഷേ, ദൈവത്തിന്റെ സ്വന്തം നാടിനെക്കാൾ വൃത്തിയുണ്ട് അസുരരാജാവിന്റെ നാടിന്!
ശ്രീലങ്കയിലെ ഊട്ടിയായ നുവര ഏലിയ പട്ടണത്തിൽ നാലുംകൂടിയ കവലയിൽ നിൽക്കുമ്പോൾ എന്റെ കൈയിൽനിന്ന് ഒരു പേപ്പർകഷ്ണം താഴെവീണു. ഉടൻ കുനിഞ്ഞ് അതെടുത്ത് സമീപത്തുകണ്ട കംഗാരുപ്പെട്ടിയിൽ നിക്ഷേപിച്ച പത്തൂമിനോട് ഞാൻ ചോദിച്ചു,
‘‘നഗരവൃത്തി! നിയമം അത്രയ്ക്കും കർശനമാണോ ഇവിടെ? കടുത്ത ശിക്ഷ?’’ ‘‘ഹേയ് ഇല്ല. ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ് വൃത്തി. അത് എല്ലാവരും കർശനമായി പാലിക്കുന്നു.’’ മറ്റൊന്നുകൂടി ശ്രദ്ധിച്ചു. തികഞ്ഞ ശാന്തതയാണ് നാടിന്റെ അന്തരീക്ഷത്തിന്. ഒച്ചപ്പാടുകളും ബഹളങ്ങളുമില്ല. ചുറ്റുപാടും കണ്ട ജനജീവിതങ്ങളിലും സന്തോഷത്തിന്റെ നിറവ്. സമ്പൽസമൃദ്ധിയുടെ നേരിയ മിനുപ്പ്.
ഞാൻ വീണ്ടും കഥയിലേക്ക് മടങ്ങി. അതിലെ അന്തരീക്ഷത്തിന് മാറ്റമുണ്ടായിരുന്നു. അശാന്തിയായി ശ്രീലങ്ക കഥയാകെ നിറഞ്ഞുനിൽക്കുന്നു.

* * *
നാലാംനിലയിലെ മുറിയിൽനിന്ന് നോക്കിയാൽ കടലിന്റെ അംശം കാണാം. മുകളിൽ കൊടി പാറുന്ന കെട്ടിടം. അതിന്റെ മുകളിൽ ഒരു ഹെലികോപ്റ്റർ പറക്കുന്നത് നോക്കിനിൽക്കേ ഗുണതിലകെ പറഞ്ഞു: ‘‘സെക്യൂരിറ്റി. പ്രസിഡന്റിന്റെ ഓഫീസാണ്.’’ അയാൾ ജനാലയിലെ കർട്ടൻ നീക്കി.
‘‘നോക്കൂ, നേവൽ ബോട്ടുകൾ മുന്നിൽ, ഗാർഡ് ഡ്യൂട്ടിയുണ്ട്'’’ ‘‘ഇപ്പോൾ സ്ഥിതിഗതികൾ എങ്ങനെയുണ്ട്. പൊതുവേ ശാന്തമാണോ?’’ ‘‘എന്നും ശാന്തമാണ്. എന്നും അപകടമുണ്ടാവുകയും ചെയ്യാം. അതാ, ആ മേൽപ്പുര കാണുന്നില്ലേ? ഗോപുരം പോലത്തെ മേൽപ്പുര. അതിനുതാഴെയാണ് പ്രേമദാസയെ കൊല്ലാൻ ബോംബ് പൊട്ടിയത്. കെന്നഡി പറഞ്ഞതാണ് ശരി, ആർക്കെങ്കിലും എന്നെ കൊല്ലണമെങ്കിൽ എത്ര സുരക്ഷാസന്നാഹത്തിനും തടയാനാവില്ല. എന്റെ ജീവന് പകരം സ്വന്തം ജീവൻ കൊടുക്കാനുള്ള സന്നദ്ധതമാത്രം മതി ഒരുത്തന്.’’ ആഷ്ലി ഗുണതിലകെ ഇൻഫർമേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനാണ്. മുപ്പത്തഞ്ചിലേറെ പ്രായം വരില്ല. പ്രായമേറിയ ഒരു ഭരണാധികാരിയുടെ പക്വമായ സ്വരത്തിലാണ് അയാൾ സംസാരിക്കുന്നതെന്ന് വേണുഗോപാൽ ശ്രദ്ധിച്ചു. ‘‘പന്ത്രണ്ടു വയസ്സുകാരെയാണ് ഇപ്പോൾ എൽ.ടി.ടി.ഇ. റിക്രൂട്ട് ചെയ്യുന്നത്. പട്ടാളക്യാമ്പിലെ കൂട്ടക്കൊല കഴിഞ്ഞപ്പോൾ പകരം വീട്ടാൻ പതിനഞ്ചുവയസ്സുകാർ ഞങ്ങളുടെ റിക്രൂട്ടിങ് ഓഫീസുകളിൽ ദിവസവും ക്യൂ നിൽക്കുന്നു. ഷെല്ലി പറഞ്ഞത് കേട്ടിട്ടുണ്ടോ?’’ ‘‘ആര്?’’ ‘‘ഷെല്ലി, പി.ബി. ഷെല്ലി. ഇംഗ്ലീഷ് കവി. യുദ്ധം ഭരണാധികാരികൾക്ക് വിനോദമാണ്, പുരോഹിതർക്ക് ആനന്ദമാണ്. അഭിഭാഷകർക്ക് ഫലിതമാണ്. വാടകക്കൊലയാളിക്ക് വ്യാപാരവുമാണ്.’’

* * *
കഥ കേൾക്കുന്നതിനിടയിൽ പാത്തൂം ചിരിച്ചു. ‘‘നിങ്ങളുടെ കഥാകൃത്ത് പഴയ ശ്രീലങ്കയെക്കുറിച്ചാണ് എഴുതിയത്. പുതിയ ശ്രീലങ്കയെ അദ്ദേഹത്തിന് അറിയില്ല.2010-നുശേഷമുള്ള ശ്രീലങ്ക പുതിയതാണ്. ഇവിടെ ഇപ്പോൾ വിഘടനവാദമില്ല. രാജ്യത്തിന്റെയും തങ്ങളുടെയും അഭിവൃദ്ധിയിലാണ് എല്ലാവിഭാഗം ജനങ്ങളുടെ ശ്രദ്ധയും താത്പര്യവും.’’ പാത്തൂം പറയുന്നത് എന്താണെന്ന് മനസ്സിലായി. തമിഴ് ഈഴ വിടുതലൈ പുലികളെ ശ്രീലങ്കൻസൈന്യം അമർച്ചചെയ്ത സംഭവത്തെക്കുറിച്ചാണ്. തങ്ങളെ ശ്രീലങ്കൻസൈന്യം പരാജയപ്പെടുത്തിയെന്ന് എൽ.ടി.ടി.ഇ. ലോകത്തോട് തുറന്നുസമ്മതിക്കുന്നത് 2009 മേയ് 17-ന്. പത്രങ്ങളിൽ അടിച്ചുവന്ന വേലുപ്പിള്ള പ്രഭാകരന്റെയും മകന്റെയും സഹപ്രവർത്തകരുടെയുമെല്ലാം മൃതശരീരങ്ങളുടെ ചിത്രങ്ങൾ പെട്ടെന്ന് ഓർമയിൽ തെളിഞ്ഞുവന്നു. വല്ലാത്ത അസ്വസ്ഥത പടർത്തുന്നതായിരുന്നു ആ ദാരുണ ചിത്രങ്ങൾ.
കൊളംബോയിലും സമീപമേഖലകളിലും സിംഹളരും മുസ്ലിങ്ങളും തമ്മിലുണ്ടായ വർഗീയകലാപങ്ങൾ മനസ്സിൽ തെളിഞ്ഞു. കലാപാനന്തരം ശ്രീലങ്ക സന്ദർശിച്ച തമിഴ് നോവലിസ്റ്റ് തോപ്പിൽ മുഹമ്മദ് മീരാൻ വംശഹത്യയോളം രൂക്ഷഫലമുണ്ടാക്കിയ ആ കലാപത്തെക്കുറിച്ച് എഴുതിയത് മറക്കാനുള്ള കാലമായിട്ടില്ലായിരുന്നു.
‘‘അത്തരം ചില അസ്വസ്ഥതകളുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ആ സാഹചര്യത്തിനും മാറ്റമുണ്ട്.’’ കൊളംബോയിലെ തന്റെ വീടിനടുത്തുള്ള മുസ്ലിം കുടുംബങ്ങളുമായുള്ള സൗഹൃദത്തെക്കുറിച്ചും തന്റെ പ്രിയപ്പെട്ട മുസ്ലിം യുവ സുഹൃത്തുക്കളെക്കുറിച്ചും പാത്തൂം വാചാലനായി. രാവണന്റെ അസുരലങ്കയെ ബുദ്ധൻ സമാധാനത്തിലേക്ക് വീണ്ടെടുത്തുവെന്നാണ് ഐതിഹ്യം. ആ രാജ്യം രണ്ടായി പിളരുന്ന അവസ്ഥയിൽനിന്നാണ് രക്ഷപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതൽ ചാവേറാക്രമണങ്ങൾ നടത്തിയ, അതിനുവേണ്ടി 15 വയസ്സുപോലും തികയാത്ത കുട്ടികളെ ഉപയോഗിച്ച എൽ.ടി.ടി.ഇ.യുടെ ക്രൂരവിനോദത്തിനാണ് അന്ത്യംകുറിച്ചത്. അത് ഒരുകണക്കിന് വലിയ സമാധാനംതന്നെയാണ്. ഏതുനിമിഷവും ബോംബ്പൊട്ടുമെന്ന്, വംശീയകലാപങ്ങൾ പൊട്ടിപ്പുറപ്പെടുമെന്ന് ഭയപ്പെട്ട ഒരു അപകടമുനമ്പിലായിരുന്നു ആ നാട്. അതിന് മാറ്റംവന്നെങ്കിൽ അതൊരു നല്ല കാര്യംതന്നെ.



കഡുഗണ്ണാവയിൽ
കയറ്റം കയറുമ്പോഴേ കണ്ടു, റോഡിലെ ആ തുരങ്കം. തുമ്പിക്കൈ തറയിൽ കുത്തി തലകുമ്പിട്ട് നിൽക്കുന്ന ഒരു ആനയെപ്പോലെ തോന്നിപ്പിച്ച വലിയ പാറക്കെട്ട്. കീഴ്ചുണ്ട് തറയിൽ മുട്ടുംവിധം വലിച്ചുതുറന്ന വായപോലെ തുരങ്കവും. അതൊരു കൗതുകക്കാഴ്ചയായിരുന്നു. കൊളംബോ-കാൻഡി ഹൈവേയിൽ പാറതുരന്ന് റോഡ് നിർമിച്ചത് പതിനെട്ടാം നൂറ്റാണ്ടിലാണ്. കഡുഗണ്ണാവയുടെ അടയാളമായി അതുതന്നെ ആദ്യം മനസ്സിൽ പതിയുകയും ചെയ്തു. ദ്വീപിലെ ആദ്യത്തെ ആധുനിക ഹൈവേയാണ് തലസ്ഥാന നഗരത്തെയും മലമുകളിലെ വിനോദസഞ്ചാരകേന്ദ്രവും ബുദ്ധിസ്റ്റുകളുടെ ആഗോള തീർഥാടനകേന്ദ്രവുമായ കാൻഡിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ്. ബ്രിട്ടീഷ് സർക്കാറുദ്യോഗസ്ഥനായിരുന്ന എൻജിനീയർ വില്യം ഫ്രാൻസിസ് ഡേവിസണാണ് റോഡുപണിക്ക് നേതൃത്വംനൽകിയത്. എന്നാൽ, നിർമാണം പൂർത്തിയാകുംമുമ്പ് അദ്ദേഹം മരിച്ചു. കഡുഗണ്ണാവയിലുള്ള ഡേവിസൺ ടവർ അദ്ദേഹത്തിനുള്ള സ്മാരകമാണ്.


ചുരംകയറി മുകളിലെത്തിയപ്പോൾ കുറേദൂരം ഒരേനിരപ്പിലുള്ള റോഡാണ്. അതിൽ നീണ്ടുനിവർന്നുകിടക്കുന്ന സാമാന്യം തിരക്കുപിടിച്ച പട്ടണമായി കഡുഗണ്ണാവ വളർന്നിട്ടുണ്ട്. കാൽനൂറ്റാണ്ടുമുമ്പ് എം.ടി. തന്റെ നാട്ടിലെ പടിഞ്ഞാറങ്ങാടിയെക്കാൾ ചെറുതായിക്കണ്ട അങ്ങാടിയല്ല ഇന്ന് കഡുഗണ്ണാവ. കുന്നുകൾക്കിടയിൽ പച്ചപുതച്ച് കിടപ്പാണെങ്കിലും ആധുനിക നാഗരികഭാവം അങ്ങിങ്ങ് തലയുയർത്തി നിൽക്കുന്നു. പട്ടണനടുവിലാണ് ദേശീയ റെയിൽവേമ്യൂസിയം. പ്രകൃതിയുടെ അഴകും ഈ മ്യൂസിയവും മറ്റുചില ചരിത്രസ്മാരകങ്ങളുംകൊണ്ട് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുകൂടിയാണ് ഇന്ന് കഡുഗണ്ണാവ. 150 വയസ്സ് പിന്നിട്ട ശ്രീലങ്കൻ റെയിൽവേയുടെ വാർഷികം പ്രമാണിച്ചാണ് ദേശീയ റെയിൽവേമ്യൂസിയം കഡുഗണ്ണാവയിൽ സ്ഥാപിച്ചത്. ദ്വീപിലെ ആദ്യത്തെ റെയിൽപ്പാതയിലെ ആദ്യതീവണ്ടി സ്റ്റേഷനുകളിലൊന്നാണ് കഡുഗണ്ണാവ.
മ്യൂസിയം മാത്രമല്ല, കാണാൻ പലതുമുണ്ട് കഡുഗണ്ണാവയിൽ. എന്നാൽ, കഥയിൽനിന്ന് ഇറങ്ങിവരാൻ മടിച്ച മനസ്സ് വേറെചിലതാണ് അവിടെ തിരഞ്ഞുകൊണ്ടിരുന്നത്.
വേണുവിന്റെ അച്ഛൻ വ്യാപാരം നടത്തിയിരുന്ന പീടിക എവിടെയാണ്? നാട്ടിൽനിന്ന് കൊണ്ടുവന്ന തൊഴിലാളികൾ താമസിച്ചിരുന്ന മുകൾത്തട്ടുള്ള കെട്ടിടം? രണ്ട് പീടികകളായിരുന്നല്ലോ സ്വന്തമായി അവിടെ ഉണ്ടായിരുന്നെന്ന് കേട്ടത്. അതെല്ലാം എവിടെ? ചായത്തോട്ടം? ലീലയുടെ വീട്? അവളുടെ മകനെന്ന് ഊഹിക്കാനായ അരഭ്രാന്തൻ യുവാവിനെ വേണു ഒടുവിൽ കണ്ട ആ സ്ഥലവും വീടും തോട്ടിക്കോൽകൊണ്ട് അയാൾ പായൽ വലിച്ചുകൂട്ടിയിരുന്ന കുളവും എല്ലാം എവിടെയാണുള്ളത്? സ്ഥലം തെറ്റിയതാണോ? കഥയിലെ കഡുഗണ്ണാവ വേറെയാണോ? വേറെയാവാൻ തരമില്ല. ഈ രാജ്യത്ത് കഡുഗണ്ണാവ എന്ന പേരിൽ ഈ സ്ഥലം മാത്രമേയുള്ളൂ എന്ന് പാത്തൂം പറയുന്നുണ്ടായിരുന്നു. തുരങ്കം കടന്ന് ചുരമിറങ്ങുന്ന കാറിലിരിക്കുമ്പോഴും എന്റെ മനസ്സ് കഥയിലേക്കുതന്നെ ചാഞ്ഞുകിടന്നു.


നജിം കൊച്ചുകലുങ്ക്


No comments:

Post a Comment