Tuesday, July 11, 2017

മര സമരങ്ങള്‍


സഹ്യന്‍െറ താഴ്വര ഒരു പ്രക്ഷോഭത്തിന്‍െറ ചൂടിലാണ്. ഭൂമിയുടെ ചോരയൂറ്റുന്ന വൈദേശിക സസ്യവര്‍ഗങ്ങള്‍ക്കെതിരെ ഗ്രാമങ്ങള്‍ കൊളുത്തിയ സമരജ്വാല കത്തിപ്പടരുന്നു. കേരളത്തിന്‍െറ ജൈവവൈവിധ്യത്തെ തകര്‍ക്കുന്നതും മരുഭൂമിവത്കരിക്കുന്നതുമായ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് പോലുള്ള വൈദേശിക മരങ്ങള്‍ക്കെതിരായ പ്രക്ഷോഭം പശ്ചിമഘട്ടത്തിന്‍െറ തെക്കേയറ്റത്തുള്ള നാലു പഞ്ചായത്തുകളിലാണ്.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നാല് ദിവസം മുമ്പ്് പേപ്പാറ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന വനംവകുപ്പിന്‍െറ പ്ളാന്‍േറഷനില്‍ അക്കേഷ്യ തൈകള്‍ നടാനത്തെിയ തൊഴിലാളികളെ പ്രദേശത്തെ ജനങ്ങള്‍ തുരത്തിയോടിച്ചു. അക്കേഷ്യ വെട്ടിയൊഴിഞ്ഞ അവിടെ വീണ്ടും തൈവെക്കാനുള്ള നീക്കത്തെ തടയുകയായിരുന്നു അവര്‍. വനംവകുപ്പിന് അടിയറവ് പറയേണ്ടിവന്നു. മന്ത്രി കെ. രാജു തന്നെ ഇടപെട്ട് തൈനടീല്‍ പരിപാടി ഉപേക്ഷിച്ചു.
അതിന് മൂന്നു മാസം മുമ്പ്, അതായത് വേനല്‍ക്കാലാരംഭത്തില്‍ മേഖലയിലെ നാലു പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചതാണ് ആ വലിയ ജനകീയ പ്രക്ഷോഭം. പാലോട് കേന്ദ്രമാക്കി അഗസ്ത്യമല ബയോസ്ഫിയര്‍ കണ്‍സര്‍വേഷന്‍ ഫോറം (പാലോട് ജനകീയ കൂട്ടായ്മ) എന്ന സംഘടന രൂപവത്കരിച്ചുകൊണ്ടാണ് പെരിങ്ങമ്മല, വിതുര, നന്ദിയോട്, പാങ്ങോട് എന്നീ പഞ്ചായത്തുകളിലെ ജനങ്ങള്‍ കേരളീയ പ്രകൃതിക്ക് വിരുദ്ധമായ പള്‍പ് വുഡ് പ്ളാന്‍േറഷനുകള്‍ക്കെതിരെ സമര രംഗത്തിറങ്ങിയത്.


അഗസ്ത്യമല ജൈവ മണ്ഡലം

ലോകത്തിലെ അതീവ ജൈവവൈവിധ്യ മണ്ഡലങ്ങളില്‍ (Hot spots) ഒന്നായ, ഇന്ത്യയുടെ അമൂല്യ ജൈവസമ്പത്തായ പശ്ചിമഘട്ടത്തിന്‍െറ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അഗസ്ത്യമല ജൈവ മേഖല (Agasthyamala Biosphere Reserve). കേരളത്തിന്‍െറ ജലസമ്പത്തിനെ സംരക്ഷിച്ചുനിറുത്തുന്നതില്‍ ഈ മേഖലകളുടെ പങ്ക് നിസ്തുലമാണ്.
സൂക്ഷ്മ ജീവികളും സസ്യലതാദികളുമടക്കം അപൂര്‍വയിനങ്ങളുള്‍പ്പെടെ ആയിരക്കണക്കിന് ജൈവവര്‍ഗങ്ങളുടെ കലവറയാണ് പശ്ചിമഘട്ടം. അതീവ ജൈവവൈവിധ്യ കേന്ദ്രങ്ങള്‍ (Hot spots) ലോകത്ത് മൊത്തം 34 ആണ്. അവയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവ (Hottest of hot spot) പത്തെണ്ണവും. അതില്‍ രണ്ടെണ്ണമാണ് ഇന്ത്യയില്‍. പശ്ചിമ ഘട്ടവും (Western Ghats) പൂര്‍വ ഹിമാലയന്‍ പ്രദേശവും. പശ്ചിമഘട്ടത്തില്‍ തന്നെ ഏറ്റവും ജൈവവൈവിധ്യ സമ്പുഷ്ടി കേരളത്തിന്‍െറ അതിരുകള്‍ക്കുള്ളിലാണ്. അതായത് തെക്കന്‍ പശ്ചിമഘട്ടത്തില്‍ (Southern Western Ghats). ആയിരക്കണക്കിന് ജീവി വര്‍ഗങ്ങളും സസ്യയിനങ്ങളും ഇവിടെയുണ്ട്. ഇനിയും കണ്ടത്തൊത്ത എത്രയോ ജീവി സസ്യ വര്‍ഗങ്ങള്‍! സസ്യങ്ങളില്‍ ഇതുവരെ കണ്ടത്തെിയത് വെറും 17000 സപുഷ്പികള്‍ മാത്രം. കണ്ടത്തൊതെ കിടക്കുന്നത് ഒട്ടനവധി!
ഇതിന്‍െറയെല്ലാം കലവറയായ അഗസ്ത്യമല ജൈവ മണ്ഡലം 3,500 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ കേരളത്തിലും തമിഴ്നാട്ടിലുമായി പരന്നുകിടക്കുന്നു. പത്തനംതിട്ട ജില്ലയിലെ കോന്നി മുതല്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളും തമിഴ്നാട്ടിലെ തിരുന്നല്‍വേലി, കന്യാകുമാരി ജില്ലകളുടെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് ഈ മേഖല. ഇതില്‍ ‘ഹോട്ടസ്റ്റ് ഓഫ് ഹോട്ട് സ്പോട്ട്’ എന്ന വിശേഷണത്തിന് അര്‍ഹതയുള്ള തിരുവനന്തപുരം ജില്ലയിലാണ് അക്കേഷ്യ, മാഞ്ചിയം വിരുദ്ധ സമരം കൊടുമ്പിരി കൊണ്ട നാലുപഞ്ചായത്തുകളും. ഈ 3,500 ചതുരശ്ര കിലോമീറ്ററിന്‍െറ 20 ശതമാനത്തിലധികം വരും അക്കേഷ്യ, യൂക്കാലിപ്റ്റസ് തോട്ടങ്ങളുടെ വിസ്തൃതി.


സമരത്തിന്‍െറ തുടക്കം

രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് സാധാരണക്കാരായ ആളുകളെ സമരമുഖത്തത്തെിച്ചത്. ഒരിക്കലും വറ്റില്ളെന്ന് കരുതിയ ജലസ്രോതസുകള്‍ ഒന്നൊന്നായി വറ്റിവരളുന്ന വേനലുകള്‍ കടന്നുപോയതോടെ അപകടം ശരിക്കും തിരിച്ചറിഞ്ഞു.
പ്രകൃതിക്കിണങ്ങാത്ത പ്രവര്‍ത്തനങ്ങളാണ് ഈ ദുഃസ്ഥിതിക്ക് കാരണമെന്ന് അവര്‍ മനസിലാക്കി. അതോടെ പ്രദേശവാസികളെ ബോധവത്കരിക്കല്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് എളുപ്പമായി. ഇത്തരം തോട്ടങ്ങള്‍ മൂലം വരള്‍ച്ച ഉണ്ടാകുന്നത് എങ്ങനെയെന്നും പാരിസ്ഥിതിക നാശം എന്താണെന്നും പ്രദേശവാസികളെ ബോധവത്കരിക്കാന്‍ കുടുംബശ്രീ യോഗങ്ങള്‍ വരെ വിളിച്ചുകൂട്ടി. അത് പ്രദേശത്തെ കുടുംബങ്ങളിലൊക്കെ വലിയ സ്വാധീനം ചെലുത്തി. അതോടെ ജനങ്ങളുടെ രോഷം ആളിക്കത്തി. പാകമത്തെി വെട്ടിയൊഴിഞ്ഞ തോട്ടങ്ങളില്‍ ഇനി ഒരു തൈ പോലും നടാന്‍ അനുവദിക്കില്ളെന്ന നിലപാടിലായി അവര്‍.
റീപ്ളാന്‍േറഷനുവേണ്ടിയുള്ള കുഴിയെടുക്കലിന് വനം വകുപ്പിന്‍െറയും കോര്‍പ്പറേഷന്‍െറയും കരാറുകാര്‍ (‘കണ്‍വീനര്‍’ എന്നൊരു നോമിനിയുടെ മറവില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ജോലികള്‍ക്ക് നേതൃത്വം നല്‍കുന്നതും അതിന്‍െറ ലാഭം പറ്റുന്നതും) എത്താന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ തടഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനം നന്ദിയോട് പഞ്ചായത്തിലെ മൈലമൂട് പാണ്ഡ്യന്‍ പാറയില്‍ വനംവകുപ്പിന്‍െറ വെട്ടിയൊഴിഞ്ഞ അക്കേഷ്യ തോട്ടത്തില്‍ പുതിയ തൈ നടാന്‍ കുഴിയെടുക്കാനത്തെിയപ്പോള്‍ അതിനെതിരെ മനുഷ്യ ചങ്ങല തീര്‍ത്തുകൊണ്ടായിരുന്നു പ്രക്ഷോഭത്തിന്‍െറ തുടക്കം. 


പാലോട് കുശവൂര്‍ ജംഗ്ഷനില്‍ സ്ഥിരം സമരപന്തല്‍ കെട്ടി പ്രക്ഷോഭം തുടര്‍ന്നു. വൈകുന്നേരങ്ങളില്‍ ആളുകള്‍ സമരപന്തലില്‍ ഒത്തുകൂടി. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ മധു രക്ഷാധികാരിയും ഷിറാസ് ഖാന്‍ പ്രസിഡന്‍റും പി.എസ് പ്രമോദ് സെക്രട്ടറിയുമായ ഫോറത്തില്‍ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും സാമൂഹിക സംഘടനകളുടെയും പ്രതിനിധികള്‍ പങ്കാളികളായി. ഫോറത്തിന്‍െറ നേതൃത്വത്തില്‍ സമരത്തോടൊപ്പം കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി പെരിങ്ങമ്മല പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ കേരള യൂനിവേഴ്സിറ്റി ബോട്ടണി ഡിപ്പാര്‍ട്ട്മെന്‍റിലെ റീഡര്‍ ഡോ. ഖമറുദ്ദീന്‍, നേച്ചര്‍ ഫോട്ടോഗ്രാഫര്‍ സാലി പാലോട് എന്നിവരെ പോലുള്ള നിരവധി പ്രകൃതി സ്നേഹികള്‍ മുന്നിട്ടിറങ്ങി.


പഞ്ചായത്തുകളുടെ പ്രമേയം

പഞ്ചായത്ത് ഭരണസമിതികളും പിന്തുണയുമായി രംഗത്തുവന്നതോടെ പ്രക്ഷോഭത്തിന് ഗൗരവം വര്‍ദ്ധിച്ചു. തങ്ങളുടെ പരിധിക്കുള്ളില്‍ കൃഷി ചെയ്യാന്‍ അനുവദിക്കില്ളെന്ന് പ്രഖ്യാപിച്ച് പെരിങ്ങമ്മല, വിതുര, നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകമ്മിറ്റികള്‍ ഏകകണ്ഠമായി പ്രമേയങ്ങള്‍ പാസാക്കി. കേരളത്തില്‍ സമ്പൂര്‍ണ നിരോധനം ആവശ്യപ്പെട്ട് കണ്‍സര്‍വേഷന്‍ ഫോറം ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുന്നത് ഈ പ്രമേയങ്ങളുടെ കൂടി ബലത്തിലാണ്. പഞ്ചായത്തീരാജ് നിയമപ്രകാരം പാരിസ്ഥിതിക സംരക്ഷണത്തിന്‍െറ കാര്യത്തില്‍ അതാത് പഞ്ചായത്തുകള്‍ക്കുള്ള അവകാശവും 2006ലെ വനാവകാശ നിയമപ്രകാരം വനസംരക്ഷണ കാര്യത്തില്‍ ഗ്രാമസഭകള്‍ക്കുള്ള അധികാരവുമടക്കം ലഭ്യമായ ഭരണഘടനാപരവും നിയമപരവുമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് ഡോ. ഖമറുദ്ദീന്‍ പറയുന്നു.


പ്രക്ഷോഭം ഫലം കാണുന്നു

ലോക പരിസ്ഥിതി ദിനത്തില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഒരു കോടി വൃക്ഷതൈകള്‍ നടുന്നതിനെ കുറിച്ച് ആലോചിക്കാന്‍ മേയ് മാസം മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് തൈകള്‍ ഇനി മുതല്‍ നടേണ്ടതില്ളെന്നും ഉള്ള മരങ്ങള്‍ വെട്ടിമാറ്റണമെന്നും തീരുമാനിച്ചു. പരിസ്ഥിതി ദിനാചരണ പരിപാടിയില്‍ വനം വന്യജീവി വകുപ്പ് മന്ത്രി കെ. രാജു അത് പരസ്യമായി പ്രഖ്യാപിച്ചു. പകരം ഫലവൃക്ഷങ്ങളും ഒൗഷധ സസ്യങ്ങളും മാത്രമേ ഇനി നടാന്‍ അനുവദിക്കൂ എന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
പള്‍പ്പിനാവശ്യമായ മരങ്ങള്‍ നല്‍കാമെന്ന് ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ലിമിറ്റഡുമായി സര്‍ക്കാര്‍ 1974ല്‍ ഉണ്ടാക്കിയ 99 വര്‍ഷത്തെ കരാറാണ് വ്യവസായികാടിസ്ഥാനത്തില്‍ പള്‍പ് വുഡുകളുടെ പ്ളാന്‍േറഷന്‍ പരിപാടിയിലേക്ക് വനംവകുപ്പിന്‍െറയും വികസന കോര്‍പ്പറേഷന്‍െറയും ശ്രദ്ധ തിരിക്കുന്നത്. സംരക്ഷിത വനമേഖലകളില്‍ വൈദേശിക മര വര്‍ഗങ്ങളുടെ തോട്ടങ്ങള്‍ നിറയാന്‍ പിന്നീട് അമാന്തമുണ്ടായില്ല. 1980 ലാണ് സാമൂഹിക വനവത്കരണത്തിനുള്ള സസ്യവര്‍ഗങ്ങളില്‍ അക്കേഷ്യയും കടന്നുകൂടിയത്. അത് പിന്നീട് ഈ സ്കീമിലെ മുഖ്യ സസ്യയിനമായി മാറി.
സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അക്കേഷ്യയെ കൈയ്യൊഴിയാന്‍ വിമ്മിഷ്ടമുണ്ടാകുന്നത് അതിലൂടെ ലഭിക്കുന്ന ‘കിമ്പള’ത്തിന്‍െറ ‘നൂറുമേനി’ വിളവ് കാരണമാണ്. താഴെ തട്ടിലെ ജീവനക്കാര്‍ക്ക് വരെ വിഹിതമത്തെുന്ന കോടികള്‍ മറിയുന്ന അഴിമതിയുടെ നല്ല വളക്കൂറുള്ള ‘കാര്‍ഷിക പദ്ധതി’യാണത്്. പുതിയ തീരുമാനത്തെ അട്ടിമറിക്കാനാണ് പേപ്പാറക്ക് പിന്നാലെ ജൂണ്‍ 10ന് പാലോട് വന മേഖലയിലും അക്കേഷ്യ നടാന്‍ നടത്തിയ ശ്രമം. പ്രക്ഷോഭകര്‍ അതെല്ലാം പിഴുതെറിഞ്ഞു. തൊഴിലാളികളെ തുരത്തിയോടിച്ചു. തൈ നടരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന ശാസന നല്‍കി. തിരുവനന്തപുരം ജില്ലക്ക് പുറത്ത് മറ്റ് വനമേഖലകളില്‍ ശ്രമങ്ങള്‍ തുടരുന്നുണ്ട്്.


പള്‍പ് വുഡുകളുടെ പരിസ്ഥിതി നാശം

വെള്ളം അമിതമായ തോതില്‍ വലിച്ചെടുക്കുന്നു, മറ്റ് സസ്യങ്ങളെ അപേക്ഷിച്ച് കാര്‍ബണ്‍ ഡൈയോക്സൈഡ് വലിച്ചെടുക്കുന്ന തോതിലെ കുറവ് അന്തരീക്ഷോഷ്മാവ് കൂട്ടുന്നു, ജൈവവൈവിധ്യ പ്രകൃതിയെ തകര്‍ക്കുന്നു തുടങ്ങിയവയാണ് അക്കേഷ്യയും യൂക്കാലിപ്റ്റസും പോലുള്ള ഏകവിള തോട്ടങ്ങള്‍ നേരിടുന്ന പ്രധാന ആക്ഷേപം. ആസ്ട്രേലിയയില്‍ നിന്നത്തെിയ അക്കേഷ്യയും ഗ്രാന്‍ഡിസുമെല്ലാം കേരളത്തിന്‍െറ തനത് പ്രകൃതിക്ക് ഘടകവിരുദ്ധമാണ്.
അക്കേഷ്യയുടെ വംശാവലിയിലുള്ളതാണ് മാഞ്ചിയവും. രണ്ടിനം അക്കേഷ്യയാണ് കേരളത്തില്‍ കൃഷി ചെയ്യുന്നത്. അക്കേഷ്യ ഓറിക്കുലിഫോര്‍മിസും (Acacia auriculiformis) അക്കേഷ്യ മാഞ്ചിയവും (Acacia mangium). രണ്ടിന്‍േറയും സ്വഭാവം ഒന്നാണ്. കേരളത്തിന്‍െറ പരിസ്ഥിതിക്ക് തീര്‍ത്തും വിരുദ്ധം. പ്രകാശസംശ്ളേ്ളഷണത്തിന് ഇവയ്ക്ക് വന്‍തോതില്‍ ജലം ആവശ്യമാണ്. പ്രതിദിനം 30 ലിറ്റര്‍ എന്ന നിലയിലാണ് അക്കേഷ്യയും യൂക്കാലിപ്റ്റസും വെള്ളം വലിച്ചെടുക്കുന്നത്. അക്കേഷ്യ നടത്തുന്ന മറ്റൊരു ക്രൂരപ്രവൃത്തി പ്രകൃതിയുടെ ജൈവവൈവിധ്യത്തെ തകര്‍ക്കുന്നു എന്നതാണ്. ഈ തോട്ടങ്ങളില്‍ ഇടതിങ്ങിയ അടിക്കാട് ഉണ്ടാവാറില്ല. മരങ്ങളുടെ ചുവട്ടിലാകട്ടെ മറ്റ് സസ്യങ്ങളൊന്നും കാര്യമായി വളരുകയുമില്ല. വടിച്ചെടുത്ത പോലെ മണ്ണ് മാത്രം തെളിഞ്ഞുകാണും. വിദേശ മരങ്ങളുടെ അധിനിവേശത്തിന് ശേഷം കേരളത്തിലെ അന്തരീക്ഷ താപനം കൂടുകയാണ് ചെയ്തത്. 1980ല്‍ സാമൂഹിക വനവത്കരണ പരിപാടിയുടെ ഭാഗമായി അക്കേഷ്യ കേരളത്തില്‍ അങ്ങോളമിങ്ങോളം നട്ടുപ്പിടിപ്പിക്കാന്‍ വനംവകുപ്പിലെ സസ്യശാസ്ത്രജ്ഞര്‍ അനുകൂല റിപ്പോര്‍ട്ടെഴുതുമ്പോള്‍ കേരളത്തിന്‍െറ അന്തരീക്ഷോഷ്മാവ് വേനല്‍ക്കാലത്ത് പരമാവധി 20 ഡിഗ്രി സെല്‍ഷ്യസിനും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു. എന്നാല്‍ ഇന്ന് 42 ഉം അതിന് മുകളിലും ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നിരിക്കുകയാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍െറ അളവിനെ കൂട്ടുന്ന ഇത്തരം വൃക്ഷങ്ങളുടെ ആധിക്യം തന്നെയാണ് കാരണം.


മറുവാദങ്ങള്‍

പറങ്കി മാവ് പോലുള്ള ഫലവൃക്ഷങ്ങള്‍ അക്കേഷ്യയെക്കാള്‍ ജലനഷ്ടം വരുത്തുന്നു എന്ന് വാദിക്കുന്നവര്‍ സസ്യശാസ്ത്രജ്ഞരില്‍ തന്നെയുണ്ട്. അക്കേഷ്യ പ്രതിദിനം 30 ലിറ്ററെങ്കില്‍ പറങ്കിമാവ് 35 ലിറ്റര്‍ വെള്ളം വലിച്ചെടുക്കുന്നു എന്നതാണ് അവരുടെ വാദം. എന്നാല്‍ ഇതിനെ ഖണ്ഡിക്കല്‍ എളുപ്പമാണ്.
ശിഖരങ്ങളായി വളര്‍ന്ന് പടരുന്ന സസ്യമായതിനാല്‍ ഒരു പറങ്കിമാവ് നില്‍ക്കുന്ന ഭൂമിയുടെ ചുറ്റളവ് 50 മീറ്ററെങ്കിലുമുണ്ടാകും. ഈ അമ്പത് മീറ്റര്‍ ചുറ്റളവിനുള്ളില്‍ പത്തില്‍ കുറയാത്ത അക്കേഷ്യയോ മാഞ്ചിയമോ യൂക്കാലിപ്റ്റസോ മരങ്ങള്‍ നില്‍ക്കും. അപ്പോള്‍ ഒരു പറങ്കിമാവിന് പകരം 10 അക്കേഷ്യയാകുമ്പോള്‍ ജലനഷ്ടം 300 ലിറ്ററായി ഉയരുന്നു. ഈ യാഥാര്‍ഥ്യം മറച്ചുവെച്ചാണ് ചിലര്‍ ഭൂമിയുടെ ചോരയൂറ്റുന്ന അധിനിവേശ സസ്യവര്‍ഗങ്ങള്‍ക്ക് (Invasive alien species) വേണ്ടി വാദിക്കുന്നതെന്ന് ഡോ. ഖമറുദ്ദീന്‍ ചൂണ്ടിക്കാട്ടുന്നു.
പ്രാദേശികതലത്തില്‍ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയാണ് പ്ളാന്‍േറഷന്‍ പരിപാടികളെന്നാണ് മറ്റൊരു വാദം. കുഴിയെടുക്കല്‍, തൈ നടല്‍, പരിപാലനം, ഫയര്‍ലൈന്‍ തെളിക്കല്‍, മരംവെട്ട്, ലോഡിങ് തുടങ്ങിയ ജോലികള്‍ തദ്ദേശീയര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് തടയാനെ ഈ പരിസ്ഥിതി സംരക്ഷണ നയം കൊണ്ട് കഴിയൂ എന്ന് അവര്‍ വാദിക്കുന്നു.


ഈറ്റയും മുളയും

ഈറ്റയും മുളയും നട്ടാലും കടലാസുണ്ടാക്കാനുള്ള അസംസ്കൃത വസ്തുവായി. അക്കേഷ്യയെക്കാള്‍ വേഗത്തില്‍ പാകമാകുമെന്നതിനാല്‍ വാണിജ്യപരമായും തൊഴില്‍ പരമായും കൂടുതല്‍ ലാഭകരമാണ് ഈ കൃഷി. പ്രകൃതിക്കുള്ള നേട്ടം അതിലും വലുതാണ്. വെള്ളം കൂടുതല്‍ വലിച്ചെടുക്കില്ളെന്ന് മാത്രമല്ല മഴ മൂലം ലഭിക്കുന്ന ഈര്‍പ്പനിലയെ സംരക്ഷിച്ച് നിറുത്തി ഭൂമിയിലെ ജലത്തിന്‍െറ അളവിനെ കൂട്ടും. കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുതല്‍ വലിച്ചെടുക്കുകയും ഓക്സിജന്‍ കൂടുതലായി പുറത്തുവിടുകയും ചെയ്ത് അന്തരീക്ഷോഷ്മാവ് കുറക്കും. പ്രദേശവാസികളുടെ തൊഴില്‍ നഷ്ടമെന്ന പരാതി ഒഴിവാക്കുകയും ചെയ്യാം. ഫലവൃക്ഷങ്ങളും ഒൗഷധസസ്യങ്ങളുമായാലും ലാഭത്തിന് കുറവൊന്നുമുണ്ടാവില്ല. തൊഴില്‍ നഷ്ടവുമുണ്ടാവില്ല. വ്യവസായവും പ്രകൃതി സംരക്ഷണവും ഒരുപോലെ നടക്കും. പ്രകൃതിയുടെ ജൈവവൈവിധ്യം സമ്പന്നമായി തന്നെ നിലനില്‍ക്കും.
എന്തായാലും പ്രകൃതിയുടെ നിലനില്‍പിന്, കുടിനീര്‍ സംരക്ഷണത്തിന് ഇത്തരം വൈദേശിക ജാതികള്‍ നമ്മുടെ വനങ്ങളില്‍ നിന്നൊഴിഞ്ഞുപോയേ തീരൂ എന്നത് ജീവല്‍പരമായ ആവശ്യമാണ്.

നജിം കൊച്ചുകലുങ്ക്
ഫോട്ടോകള്‍: സാലി പാലോട്



No comments:

Post a Comment