Thursday, July 18, 2013

അബൂഫൈസല്‍






ജാഹിലിയാകാലത്തെ അറേബ്യന്‍ പ്രണയകഥയിലെ നായിക ഉനൈസയുടെ പേരുള്ള നാട്ടില്‍ നിന്നായിരുന്നു അബൂ ഫൈസലും വന്നത്. സൗദി അറേബ്യയുടെ അല്‍ഖസീം പ്രവിശ്യയിലെ പഴയൊരു പട്ടണം. അബൂഫൈസലിന്‍െറ പ്രണയത്തിന് ഞങ്ങള്‍ ഒരു ഇതിഹാസകഥയുടെ പരിവേഷംനല്‍കിയത് അതുകൊണ്ടാണ്. ഉനൈസയെ പ്രണയിച്ച ഇംറുല്‍ ഖൈസിനെ ഞങ്ങള്‍ അബൂഫൈസലില്‍ കണ്ടു





അബൂഫൈസല്‍
ഞങ്ങളുടെ കഫീല്‍ (തൊഴിലുടമ) അഹ്മദ് മുഹമ്മദ് അല്‍റദൈനിയുടെ വിളിപ്പേര് അതായിരുന്നു.
ഫൈസലിന്‍െറ ബാപ്പ!
കമ്പനിയിലെ ടെലിഫോണിലേക്ക് ചിലപ്പോഴെങ്കിലും വരാറുള്ള ഒരു ആര്‍ദ്ര ശബ്ദവും അതുതന്നെ ചോദിച്ചു.
‘‘ഫേന്‍ അബൂഫൈസല്‍?’’ (അബൂഫൈസല്‍ എവിടെ?)
അത് അദ്ദേഹത്തിന്‍െറ ഭാര്യയായിരുന്നു.
ഗൂoeമായൊരു പ്രണയബന്ധത്തില്‍ കുരുങ്ങിക്കിടക്കുന്ന ഭര്‍ത്താവിന്‍െറ മൊബൈല്‍ഫോണ്‍ നിശ്ശബ്ദമാകുമ്പോഴെല്ലാം സി.സി സെന്‍റര്‍ എന്ന അദ്ദേഹത്തിന്‍െറ പരസ്യക്കമ്പനിയിലേക്ക് ഒട്ടൊരു ആകുലതയോടെ ആ ഫോണ്‍വിളി വന്നു. വിഷാദത്തിന്‍െറ നനവുണ്ടാകുമായിരുന്നു ആ ശബ്ദത്തിന്. ഫ്രണ്ടോഫിസില്‍ മറ്റാരുമില്ലാത്തതിനാല്‍ ഞാനായിരുന്നു മറുപടി പറഞ്ഞത്.
സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനായ അദ്ദേഹം ഉച്ചക്ക് സ്കൂളില്‍നിന്നിറങ്ങി മിക്കപ്പോഴും സി.സി സെന്‍ററിലേക്ക് വന്നു. ഭര്‍ത്താവ് അവിടെയത്തെിയോ എന്നറിയുക എന്നതിനപ്പുറം ആ വിളിക്ക് മറ്റൊന്നും വേണ്ടിയിരുന്നില്ല. അബൂഫൈസലിനെ കണക്ട് ചെയ്യാന്‍ ഒരിക്കലും ആവശ്യപ്പെട്ടതുമില്ല.
എന്നാല്‍, ആ വിളി അറ്റന്‍ഡ് ചെയ്യല്‍ എനിക്ക് ഗൂoeമായൊരു ആഹ്ളാദമായിരുന്നു.
അറബിപെണ്ണുങ്ങളെല്ലാം അതീവസുന്ദരികളാണെന്ന ധാരണയില്‍ ചെറുപ്പത്തിന്‍െറ കൗതുകമുണര്‍ന്നകാലം. ആര്‍ദ്രത മുറ്റിയ ആ പെണ്‍ശബ്ദം വല്ലാത്തൊരു ആകര്‍ഷണമായി. ഭക്ഷണംപോലെ പെണ്ണും വലിയ കൊതിയായിത്തീര്‍ന്നത് മരുഭൂമിയില്‍വന്നിട്ടാണല്ളോ എന്ന് എം. മുകുന്ദന്‍െറ ‘പ്രവാസം’ നോവലിലെ എന്‍ജിനീയര്‍ ഗോപാലനെപോലെ ഞാനും വിസ്മയിച്ചു.
വളരെ ചെറുപ്പമായിരുന്നെങ്കിലും അബൂഫൈസല്‍ ‘ടാ തടിയാ’ എന്ന ദുരവസ്ഥയില്‍ 120 കിലോയിലേറെ ഭാരവും വഹിച്ചാണ് ജീവിച്ചത്. യുവത്വത്തിന്‍െറ പ്രസരിപ്പിനെ അമിത കൊഴുപ്പിന്‍െറ ആലസ്യം കാണുന്നിടത്തെല്ലാം ചടച്ചിട്ടു. ഫോണിലത്തെുന്ന ആര്‍ദ്രശബ്ദത്തിന്‍െറ ഉടമയും ഒട്ടും മോശമായിരുന്നില്ല. ചേരുംപടി ചേര്‍ക്കപ്പെട്ട ദമ്പതികളാണെന്ന് അദ്ദേഹത്തിന്‍െറ ഹോണ്ട അക്കോര്‍ഡ് കാറിന്‍െറ ഇടതുസൈഡില്‍ പലപ്പോഴും നിറഞ്ഞിരുന്ന കറുത്ത തുണിക്കെട്ട് ഞങ്ങളെ ബോധ്യപ്പെടുത്തി.
മെലിഞ്ഞു സുന്ദരിയായ ഒരു കുവൈത്തി വംശജയാണ് അബൂഫൈസലിന്‍െറ കാമുകിയെന്ന് കമ്പ്യൂട്ടര്‍ ടെക്നീഷ്യനായ വര്‍ക്കല സ്വദേശി കുമാറാണ് പറഞ്ഞത്. കമ്പനിയില്‍ പാര്‍ട്ട് ടൈം പണിക്ക് വന്നിരുന്ന കുമാറിന് കഫീലിനോട് ഏറെ അടുപ്പമുണ്ടായിരുന്നു. കാണാമറയത്തെ ആ കാമുകി ഞങ്ങളുടെ കമ്പനിപരിസരത്ത് ഒരു അദൃശ്യസാന്നിധ്യമായി നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്. അവിടെ ചൂഴ്ന്നുനിന്ന കാറ്റിനുപോലും പ്രണയത്തിന്‍െറ സൗരഭ്യമുണ്ടെന്ന് ഞങ്ങള്‍ക്കുതോന്നി. അബൂഫൈസല്‍ വരുമ്പോഴൊക്കെ വായുവില്‍ പുരളുന്നത് പ്രണയമണമായി അവിടെതന്നെ ചൂഴ്ന്നുനിന്നു.


ജാഹിലിയാകാലത്തെ അറേബ്യന്‍ പ്രണയകഥയിലെ നായിക ഉനൈസയുടെ പേരുള്ള നാട്ടില്‍നിന്നായിരുന്നു അബൂഫൈസലും വന്നത്. സൗദി അറേബ്യയുടെ അല്‍ഖസീം പ്രവിശ്യയിലെ പഴയൊരു പട്ടണം. അബൂഫൈസലിന്‍െറ പ്രണയത്തിന് ഞങ്ങള്‍ ഒരു ഇതിഹാസകഥയുടെ പരിവേഷംനല്‍കിയത് അതുകൊണ്ടാണ്. ഉനൈസയെ പ്രണയിച്ച ഇംറുല്‍ ഖൈസിനെ ഞങ്ങള്‍ അബൂഫൈസലില്‍ കണ്ടു. ഡ്യൂട്ടിസമയം കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് വേറെ പണിയൊന്നുമുണ്ടായിരുന്നില്ലല്ളോ. അന്യന്‍െറ പ്രണയകഥകളില്‍ തൊങ്കലുകള്‍ തുന്നിപ്പിടിപ്പിക്കാനെന്താ രസം!
ഷാജഹാന്‍ മുംതാസിനുവേണ്ടി പണിത താജ്മഹല്‍പോലെ അബൂഫൈസല്‍ പ്രണയിനിക്കുവേണ്ടി തുടങ്ങിയതാണ് പരസ്യ കമ്പനിയെന്ന് കുമാര്‍ ഇടക്കെല്ലാം താമശപറഞ്ഞു. പ്രിയ പത്നിയുടെ പ്രണയത്തിന്‍െറ ഓര്‍മക്കുമുന്നില്‍ സമര്‍പ്പിക്കപ്പെട്ട താജ്മഹലല്ല, തീവ്രപ്രണയത്തിനുവേണ്ടി വാന്‍ഗോഗ് അറുത്തെറിഞ്ഞ ചെവിയാണതെന്ന് ഒടുവില്‍ ഞങ്ങള്‍ സി.സി സെന്‍ററിനെ പഴിക്കാന്‍ തുടങ്ങി. മാസങ്ങളായി ശമ്പളം മുടങ്ങി. കിട്ടിയ വിലയ്ക്ക് കമ്പനി വിറ്റൊഴിച്ച്, വാങ്ങിയ കമ്പനിക്ക് ഞങ്ങളെ വിറ്റ് കഫീലും മലയാളി മാനേജരും സലാം പറഞ്ഞുപിരിഞ്ഞു.
കടലിനക്കരെയുള്ള ജീവിതപ്പച്ചതേടി നാടുവിട്ട ഞങ്ങള്‍ കുറച്ചുപേര്‍ക്ക് മരുഭൂമിയില്‍ തണലിട്ട അബൂഫൈസല്‍ എന്ന ആദ്യത്തെ തൊഴിലുടമയെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ കണ്ണീര്‍പൊടിയാറുണ്ട്. അവസാനം കാണുമ്പോള്‍ പ്രണയകഥയിലെ നായകന്‍െറ പരിവേഷമൊന്നും അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞില്ല. സങ്കല്‍പിച്ചുകൂട്ടിയതിനൊക്കെ വിരുദ്ധമായ കാഴ്ച. വിഷാദംനിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ അദ്ദേഹം എന്നോട് ചോദിച്ചു: നിനക്ക് ഓര്‍മയില്ളേ, എന്‍െറ ആ വലിയ വീട്. ഇപ്പോള്‍ ഞാനും എന്‍െറ കുടുംബവും കഴിയുന്നത് കണ്ടില്ളേ, എലികളുടെ മാളംപോലത്തെ ഈ ഫ്ളാറ്റില്‍.
പ്രവാസികളുടെ തീക്ഷ്ണമായ മണലെഴുത്തുകളിലെങ്ങും മണല്‍ക്കാട്ടില്‍ തണലേകിയ കഫീലന്മാരുടെ ദുരിതകഥകള്‍ വായിക്കാനിടയായിട്ടില്ല, വേദനകളും ആര്‍ത്തനാദങ്ങളും നിറഞ്ഞ പ്രവാസികളുടെ ആടുജീവിതങ്ങളല്ലാതെ. എന്നാല്‍, എനിക്ക് പതിവുതെറ്റിക്കേണ്ടിവരുന്നു.


സി.സി സെന്‍ററില്‍ ജോലിക്കത്തെിയ ഞങ്ങള്‍ എല്ലാ വിദേശികളും പിന്നീട് നല്ല ജീവിതം കരുപ്പിടിപ്പിച്ചു. എന്നാല്‍, തന്‍െറ വലിയ വീടും കമ്പ്യൂട്ടര്‍ സെന്‍ററും സമ്പാദ്യങ്ങളുമെല്ലാം വിറ്റ് ആ സ്ഥാപനം തുടങ്ങിയ അബൂഫൈസലോ?
റിയാദ് നഗരത്തിന്‍െറ പ്രധാന കേന്ദ്രങ്ങളിലൊന്നില്‍തന്നെ സാമാന്യം നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പ്യൂട്ടര്‍ സെന്‍റര്‍ അബൂഫൈസലിനുണ്ടായിരുന്നു. എപ്പോഴോ, എവിടെവെച്ചോ പരിചയപ്പെടാനിടയായ മലയാളി മാനേജര്‍ പ്രമുഖ പരസ്യക്കമ്പനിയിലെ തന്‍െറ നീണ്ടകാലത്തെ പരിചയസമ്പത്ത് പറഞ്ഞുബോധ്യപ്പെടുത്തിയാണ് അദ്ദേഹത്തെക്കൊണ്ട് പരസ്യക്കമ്പനി തുടങ്ങിപ്പിച്ചത്. ഒറ്റമുറിയിലൊതുങ്ങുന്ന കമ്പ്യൂട്ടര്‍ സെന്‍ററിനെക്കാള്‍ ഒരു വലിയ കെട്ടിടത്തോളം വലുപ്പമുള്ള പരസ്യക്കമ്പനിയിലേക്കുള്ള മാറ്റം ജീവിതനിലവാരത്തില്‍ ഉയര്‍ച്ചയും സമൂഹത്തില്‍ അന്തസ്സും വര്‍ധിപ്പിക്കും എന്ന് അദ്ദേഹം ധരിച്ചുവശായിട്ടുണ്ടാകാം. ഇനിയൊരുപക്ഷേ, കുമാര്‍ പറഞ്ഞതുപോലെ കാമുകിയില്‍ മതിപ്പുണ്ടാക്കാന്‍ ചെയ്തതുമാവാം.
കഫീലിന് റിയാദ് നഗരത്തില്‍ സ്വന്തമായി വലിയൊരു വീടുണ്ടായിരുന്നതും വില്‍ക്കേണ്ടിവന്നു. വിറ്റ വീട്ടില്‍നിന്ന് സാധനങ്ങള്‍ മാറ്റാന്‍ ഞങ്ങള്‍ പോയിരുന്നു. വീടും കമ്പ്യൂട്ടര്‍ സെന്‍ററുമൊക്കെ വിറ്റുകിട്ടിയ പണംകൊണ്ടാണ് പരസ്യക്കമ്പനി തുടങ്ങിയത്. മുങ്ങാന്‍ തുടങ്ങിയ കപ്പല്‍ കൃത്യം മൂന്നാമത്തെ വര്‍ഷം മറ്റൊരു കമ്പനിക്ക് വില്‍ക്കാന്‍ കഴിഞ്ഞത് ആരുടെ ഭാഗ്യം? ഏതായാലും അബൂഫൈസലിന്‍േറതായിരുന്നില്ല എന്നുതോന്നി. എല്ലാം നഷ്ടപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ സ്കൂളിലെ ജോലി മാത്രം ആശ്രയമായി.
പുതിയ കമ്പനിയിലേക്ക് സ്പോണ്‍സര്‍ഷിപ് മാറ്റാതെ പത്തുമാസത്തിനുശേഷം ഫൈനല്‍ എക്സിറ്റ് വാങ്ങാന്‍ ഞാന്‍ അബൂഫൈസലിലേക്ക് തിരികെ ചെന്നു. നിലവാരം കുറഞ്ഞ ഒരു ഫ്ളാറ്റിലേക്ക് തുറക്കുന്ന കോറിഡോറിന്‍െറ വാതിലിലൂടെ കുനിഞ്ഞ് അകത്തേക്ക് കടക്കുമ്പോള്‍ താഴ്ന്ന ശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു: ശരിക്കും എലിയുടെ മാളംപോലെ ഇല്ളേ?
നിരാശ ആ വലുപ്പമുള്ള മുഖത്ത് വലിയ നിഴലിട്ടിരുന്നു. എല്ലാം നഷ്ടപ്പെട്ടവന്‍െറ നിര്‍വികാരതയില്‍ താടിയിലെ കുറ്റിരോമങ്ങള്‍ എഴുന്നുനിന്നു!
മാസങ്ങള്‍ക്കുശേഷം പുതിയ വിസയില്‍ റിയാദില്‍ തിരിച്ചത്തെിയപ്പോള്‍ ആകസ്മികമായി വഴിയില്‍വെച്ചു കണ്ട പഴയ യമനി സഹപ്രവര്‍ത്തകന്‍ ലുത്ഫി പറഞ്ഞാണ് അത് അറിഞ്ഞത്. ‘‘അബൂഫൈസല്‍ മൗത്ത്.’’
ഹൃദയാഘാതം. 33ാം വയസ്സില്‍!
കമ്പ്യൂട്ടര്‍ സെന്‍ററിലെ ടെക്നിക്കല്‍ ചീഫായിരുന്ന ലുത്ഫിയും അബൂഫൈസലും തമ്മില്‍ തൊഴിലാളി- മുതലാളി ബന്ധമായിരുന്നില്ല. അടുത്ത സുഹൃത്തുക്കളായിരുന്നു അവര്‍. ആ വേദന ലുത്ഫിയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാനായി.
എന്‍െറ കണ്ണും നിറഞ്ഞുവോ?

(മാധ്യമം ആഴ്ചപ്പതിപ്പ് 2013 ജൂലൈ 22)

18 comments:

  1. ജീവിയ്ക്കുവാനായി നെട്ടോട്ടമോടുന്ന എല്ലാ പ്രവാസികളുടെയും മുൻപിലൂടെ ഇതുപോലെയുള്ള എത്ര ജീവിതങ്ങൾ മാറിമറിഞ്ഞുപോകുന്നു.. ചിലർ വളരുന്നു... ചിലർ ഇനിയൊരിയ്ക്കലും എഴുന്നേൽക്കുവാനാകാത്തവിധം വീണുപോകുന്നു.. എല്ലാവർക്കും ഈ കാഴ്ചകൾ, അനുഭവങ്ങൾക്കുമാത്രം പകർന്നുതരുവാൻ കഴിയുന്ന പാഠങ്ങളായി മാറട്ടെ...

    ReplyDelete
  2. നാം കേട്ടുപോന്ന കഥകളുടെ മറുവശം വളരെ നന്നായി എഴുതി

    ReplyDelete
  3. നന്നായിട്ടുണ്ട് നജീം ക ....വായനയുടെ സുഖം ഏതോ നിലവില്‍ പെയ്ത മഴപോലെ ..പ്രവസ്മ ത്തില്‍ മുറിഞ്ഞ ജീവിത വരികള്‍

    ReplyDelete
  4. വായനയുടെ അവസാനം എന്റെ മനസ്സ് പുടഞ്ഞുവോ..?
    രണ്ടര പതിറ്റാണ്ട് കഴിഞ്ഞ് നില്‍ക്കുന്ന എന്റെ പ്രവാസ ജീവിതത്തില്‍ എന്റെ മുന്നിലൂടെ പ്രൗഡിയില്‍ വന്ന് അവസാനം എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് റിസ്ക്ക് മിനല്ലാഹ് എന്ന് മനസ്സില്‍ തട്ടിയ വാക്കുമായി അല്ലാഹുവിന് സാക്ഷിപ്പെടിത്തി പോയ ഒരു പിടി അറബികളും എല്ലും തൊലിയുമായി മായി അന്ത അന സൈം സൈം അബൂ എന്ന തപ്പി പറക്കിയ അറബി പറഞ്ഞ് മാസ്മര ലോകത്ത് കൊണ്ട് നിര്‍ത്തി , അവസനം ബൈ ബൈ പറഞ്ഞ് പിരിയുമ്പോല്‍ പന്നിയെ പോലെ വീര്‍ത്ത് പോകുന്ന സമൂഹങ്ങളെയും കണ്ടു... അവിടെ ഇതാ ഒരു അബുഫൈസല്‍ കൂടി എന്റെ മനസ്സില്‍ ഞാന്‍ കുറിച്ചിടുന്നു ...
    അഭിനന്ദനം നജീം സാഹിബ് ...

    ReplyDelete
  5. മനസ്സില്‍ എവിടെയൊക്കെയോ ഒരു ചെറിയ നൊമ്പരം ഉണ്ടാക്കുന്ന മനോഹരമായ കുറിപ്പ്... നന്ദി നജീമ്ക...

    ReplyDelete
  6. നല്ല രചന ,മികച്ചുനില്‍ക്കുന്ന അവതരണം

    ReplyDelete
  7. എഴുത്ത് ശൈലി ഇഷ്ടപ്പെട്ടു

    ReplyDelete
  8. ഇത് അനുഭവമാണോ കഥയാണോ ഇനി മറ്റു വല്ലതും ആണോ എന്നെനിക്കറിയില്ല.
    കൊള്ളാം എന്ന് പറയാന്‍ ഇത് എന്താണ് എന്ന് അറിയേണ്ട ആവശ്യവും ഇല്ലല്ലോ.. ;)

    ReplyDelete
    Replies
    1. വേനല്‍ പോലെ, മഴ പോലെ, മഞ്ഞുപോലെ സത്യമായ ഒരു അനുഭവം

      Delete
  9. നജിംക്കാ...
    വളരെ നന്നായിരിക്കുന്നു...
    നാം ചില മുഖങ്ങളിലെ ചിരിക്കു പിന്നില്‍ കുറെ കണ്ണുനീര്‍ കഥകള്‍
    ഉണ്ടെന്നു അറിയാതെ പോകുന്നു...

    ആശംസകള്‍.....

    ReplyDelete
  10. ഫിലിപൈനി ഊറ്റിയ മുതലാളിയെ എനിക്കറിയാം. പാവം ഇപ്പോള്‍ ജയിലില്‍ ആണ്.

    ReplyDelete
  11. നിലവാരം കുറഞ്ഞ ഒരു ഫ്ളാറ്റിലേക്ക് തുറക്കുന്ന കോറിഡോറിന്‍െറ വാതിലിലൂടെ കുനിഞ്ഞ് അകത്തേക്ക് കടക്കുമ്പോള്‍ താഴ്ന്ന ശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു: ശരിക്കും എലിയുടെ മാളംപോലെ ഇല്ലേ ?

    കിടക്കാനൊരു കൂര പോലുമില്ലാതെ ഇതിലും മോശം അവസ്ഥയിൽ ജീവിക്കുന്നവരില്ലേ ഈ ഭൂമിയിൽ ? പക്ഷെ അതൊന്നും ആരും ഓർക്കാറില്ല, എങ്കിലും അബൂ ഫൈസൽ ചെറിയൊരു നൊമ്പരമായി. അതീവ സുന്ദരമായ രചന.

    ReplyDelete
  12. അബൂഫൈസൽ..
    പ്രവാസികളായി ഇവിടെയുള്ള പലരും കാണാതെ പോകുന്നത്.
    നല്ല എഴുത്ത്.

    ReplyDelete