Saturday, October 9, 2010

അയോധ്യ വിധിയിലെ പകല്‍ വെളിച്ചവും ഇരുളിടങ്ങളും

അയോധ്യയിലെ ഭൂമിതര്‍ക്കത്തിന് സമവായത്തിലൂടെ പരിഹാരം കാണാന്‍ ശ്രമിച്ച ലഖ്നോ ബഞ്ചിലെ മൂന്ന് ജഡ്ജിമാരിലൊരാളായ എസ്.യു ഖാന്‍ തന്റെ വിധിന്യായത്തില്‍ പറയുന്നു: ചരിത്രത്തിലൊ പുരാവസ്തു ശാസ്ത്രത്തിലൊ ആഴത്തിലിറങ്ങിയുള്ള പരിശോധനക്ക് തുനിഞ്ഞിട്ടില്ല. ഉടമസ്ഥാവകാശ തര്‍ക്കം സംബന്ധിച്ച കേസില്‍ ഇത് നിര്‍ബന്ധമല്ല. സിവില്‍ കേസ് പരിഹരിക്കാന്‍ ചരിത്രപരമായ വസ്തുതകള്‍ക്കും അവകാശവാദങ്ങള്‍ക്കും സ്ഥാനമില്ലെന്ന് കര്‍ണാടക വഖഫ് ബോര്‍ഡും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.

ജസ്റ്റീസ് ഖാന്‍ ചൂണ്ടിക്കാട്ടുന്ന ഈ പഴുതിലൂടെ തങ്ങള്‍ അകപ്പെട്ട ഒരു പ്രശ്നാവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ ലഖ്നോ ഡിവിഷന്‍ ബഞ്ചിലെ മൂന്നു ന്യായാധിപന്മാരും ശ്രമിച്ചത് ലോകത്തിന് കാത്തിരുന്നു കിട്ടിയ സുപ്രധാന അയോധ്യ വിധിയെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. വിധി വന്ന ശേഷമുള്ള വിലയിരുത്തലുകളില്‍ രണ്ടാം അയോധ്യ ദുരന്തം എന്നുവരെ ആക്ഷേപിച്ചുകേള്‍ക്കുന്നുണ്ട്. ജസ്റ്റീസ് ഖാന്‍ പറയുന്നതുപോലെ ഇത് ഭൂമി തര്‍ക്കത്തിന്മേല്‍ തീര്‍പ്പുകല്‍പ്പിച്ച വെറുമൊരു സിവില്‍ കേസ് വിധിയാണെന്നിരിക്കെ അത്രമാത്രം നിരാശപ്പെടാന്‍ എന്താണെന്ന ചോദ്യം പ്രത്യക്ഷത്തില്‍ ന്യായമാണ്. അയോധ്യയുടെ പേരില്‍ ചരിത്രപരമായ തര്‍ക്കത്തിന്മേലുള്ള ഒരു വിധി കല്‍പിക്കലായിരുന്നില്ല ഇത്. ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ ന്യായവിധിയുമായിരുന്നില്ല. എന്നാല്‍, രാമജന്മഭൂമിയാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു, അതുകൊണ്ട് അത് പരിഗണിക്കുന്നു എന്ന നിലപാടില്‍ മൂന്നുപേരില്‍ രണ്ട് ന്യായാധിപന്മാര്‍ എത്തിച്ചേര്‍ന്നു എന്നിടത്താണ് അന്യായത്തിന്റെ ചെന്നിനായകം രുചിക്കുന്നത്. മൂന്നംഗ സമിതിയില്‍ ഈ നിലപാടിന് ഭൂരിപക്ഷാഭിപ്രായത്തിന്റെ ബലമായതിനാല്‍ അതിന് ഉത്തരവിന്റെ സ്വഭാവമുണ്ടായത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ന്യൂനത.

രാമന്‍ ജനിച്ചത് ബാബരി പള്ളിയുടെ മൂന്നു താഴികക്കുടങ്ങളില്‍ നടുവിലത്തേതിന് താഴെയാണെന്ന് വിധിയില്‍ തീര്‍പ്പായത് പക്ഷെ, ജസ്റ്റീസ് ഖാന്റെ, ചരിത്രവും വസ്തുതകളും പരിഗണിക്കാതെയുള്ള കേവലം വസ്തുതര്‍ക്കത്തിന്മേലുള്ള സിവില്‍ വിധിയാണെന്ന വാദത്തിനെതിരായി മാറുന്നു എന്നതാണ് ദുരന്തം. പിന്നീട് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഘടകം ഇതാണ്. ചരിത്ര വസ്തുതകള്‍ പരിശോധിക്കാതെ വിശ്വാസത്തെ മാത്രം കണക്കിലെടുത്തു നടത്തിയ വിധി തീര്‍പ്പാക്കലാണിത്.

പകലായിരിക്കെ സമൂഹത്തിലെ ഭൂരിപക്ഷം അത് രാത്രിയാണെന്ന് വിശ്വസിക്കുന്നു. ന്യൂനപക്ഷം, അല്ല അത് പകലാണെന്ന് വാദിക്കുന്നു. തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട കോടതി ന്യൂനപക്ഷം നിരത്തുന്ന വസ്തുതകളെ നിരാകരിച്ച് ഭൂരിപക്ഷത്തിന്റെ വിശ്വാസം കണക്കിലെടുത്ത് രാത്രിയാണെന്ന് വിധിക്കുന്നു. ഇതാണ് അയോധ്യ വിധിയിലെ രാമജന്മഭൂമി സംബന്ധിച്ച ചരിത്രപരമായ തീര്‍പ്പാക്കല്‍. ഇവിടെ കോടതി ദുര്‍ബലമായ ന്യായവാദങ്ങളുയര്‍ത്തി വസ്തുതകളുടെ കത്തിജ്വലിക്കുന്ന സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കുകയാണ്.

ലഖ്നോ ബഞ്ചിലെ മൂന്നു ജഡ്ജിമാരുടെയും വെവ്വേറെയുള്ള വിധി പ്രസ്താവങ്ങള്‍ വായിച്ചാല്‍ തന്നെ അവര്‍ അനുഭവിച്ച പലനിലക്കുള്ള സമര്‍ദ്ദങ്ങളെ തൊട്ടറിയാന്‍ പറ്റും. വ്യക്തിയെന്ന നിലയില്‍ അവരവരുടെ ഇഷ്ടാനിഷ്ടങ്ങള്‍, ദൌര്‍ബല്യങ്ങള്‍, വിശ്വാസങ്ങള്‍ എല്ലാം അതില്‍ പ്രതിഫലിക്കുന്നുണ്ട്. അതിലേറെ രാഷ്ട്രീയ ഘടകങ്ങളും. അതുകൊണ്ടാണ് വിധി വന്നയുടനെയുള്ള പ്രതികരണങ്ങളില്‍ 'തെളിവുകളും വസ്തുതകളും സുക്ഷ്മമായി വിലയിരുത്തി നിഷ്പക്ഷവും മതനിരപേക്ഷവുമായി വിധി പറയേണ്ട കോടതികള്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നുണ്ടോ' എന്ന ആശങ്കയും സ്ഥാനം പിടിച്ചത്.

അയോധ്യ വിധി കേവലം ഒരു വസ്തു തര്‍ക്കത്തിന്മേല്‍ സമവായത്തിലൂടെ പരിഹാരം കാണാനുള്ള ശ്രമമാണെങ്കില്‍ അതില്‍ വിമര്‍ശിക്കപ്പെടേണ്ടതായി ഒന്നുമില്ല. രണ്ട് സമുദായങ്ങള്‍ തമ്മിലായതിനാല്‍ അതിന് സമവായത്തിന്റെയും വീതം വെപ്പിന്റെയും പരിഹാരമാര്‍ഗം കോടതി ആരാഞ്ഞതില്‍ തെറ്റുമില്ല. ഇരു സമുദായങ്ങള്‍ക്കും അവരവരുടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുക കൂടി ചെയ്യുന്നതിനാല്‍ ഒരു മതില്‍ കെട്ടിനപ്പുറമിപ്പുറവും ആത്മീയതയുടെ പാരസ്പര്യം സൌഹാര്‍ദ്ദത്തിന്റെ പുതിയ നെയ്ത്തിരികള്‍ തെളിക്കും. രാമനാമവും തക്ബീര്‍ ധ്വനികളും അന്തരീക്ഷത്തില്‍ കൂടിക്കലരും.

ഭഗവാന്‍ ശ്രീരാമന്റെ പേരില്‍ ഒരു വിശാല ക്ഷേത്രം നിര്‍മിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും അയോധ്യ ഭൂമി ഒരു അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായി മാറും. തൊട്ടുചേര്‍ന്ന് ഒരു മുസ്ലിം ദേവാലയം കൂടിയുണ്ടെന്നും അവിടെയും ആരാധന കര്‍മ്മങ്ങള്‍ക്കായി വിശ്വാസികള്‍ വന്നുചേരുന്നുണ്ടെന്നുമാകുമ്പോള്‍ ഇന്ത്യന്‍ ബഹുസ്വരതയുടെ സ്നേഹമസൃണമായ ഒരു സമന്വയം അവിടെ ലോകത്തിന് ദര്‍ശിച്ചറിയാനുള്ള അന്തരീക്ഷമുണ്ടാകും. മതസൌഹാര്‍ദ്ദത്തിന്റെ ഒരു പുതിയ അധ്യായം അയോധ്യ രചിക്കും. 

അതുകൊണ്ട് തന്നെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് നല്‍കാനെടുത്ത തീരുമാനം നല്ലതുതന്നെ. കേവലം ഒരു തുണ്ട് ഭൂമി, അത് മൂന്നായി വിഭജിക്കുന്നു എന്നങ്ങ് ജഡ്ജിമാര്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയുണ്ടാകുമായിരുന്നില്ല. അതില്‍ ചരിത്ര വസ്തുതയെ വിശ്വാസത്തിന്റെ അളവുകോല്‍ കൊണ്ട് അളന്ന് ഇന്നയിടത്താണ് ഭഗവാന്റെ ജന്മസ്ഥലമെന്ന് തീരുമാനിക്കുന്നയിടത്താണ് അപകടത്തിന്റെ ചതിക്കുഴികള്‍ മറഞ്ഞുകിടക്കുന്നത്. ഒരു കോടതിവിധി വരാനിരിക്കുന്ന ഒരുപാട് കേസുകള്‍ക്ക് റഫറന്‍സാണെന്നിരിക്കെ ഭാവിയില്‍ എത്ര നീതിയും സത്യവുമാണ് ഈ ഇരുള്‍ മൂലകളിലെ ചതിക്കുഴികളില്‍ വീണൊടുങ്ങുകയെന്ന് അല്‍പം ഭയത്തോടെയല്ലാതെ ചിന്തിക്കാന്‍ കഴിയുന്നില്ല.

അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കുന്നതില്‍ ഇന്ത്യന്‍ ജനതക്ക് സമ്മതമാണ് എന്നാണ് വിധി പുറത്തുവന്നയുടനെ രാജ്യം മുമ്പെങ്ങുമില്ലാത്ത ശാന്തതയോടെ പറഞ്ഞുതന്നത്. പടക്കം പൊട്ടിക്കാനൊ കരഞ്ഞുകണ്ണീര്‍ വാര്‍ക്കാനൊ ആരുമുണ്ടായില്ല. എല്ലാവരും ഭൂമിയെ വിഭജിക്കുന്നതിനെയും ഇരുകൂട്ടരുടെയും ആരാധനാലയങ്ങള്‍ അവിടെ ഉയരുന്നതിനെയും അനുകൂലിക്കുകയാണെന്നാണ് പ്രതികരണങ്ങളില്‍നിന്ന് വ്യക്തമായത്. എന്നിട്ടും ഭൂമി വീതം വെക്കാനെടുത്ത തീരുമാനം ശരിയല്ലെന്നും മുഴുവന്‍ ഭൂമിയും തങ്ങള്‍ക്കു മാത്രമായി വിട്ടുതരണമെന്നും ആവശ്യപ്പെട്ട് കേസിലെ കക്ഷികള്‍ ഓരോരുത്തരും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത് ഒട്ടും നന്നായില്ല.

രാജ്യത്തും നീതിയും സമാധാനവും പുലര്‍ന്നുകാണാനാഗ്രഹിക്കുന്നവര്‍ കേസിലെ ഈ കക്ഷികളെ മാറ്റിനിറുത്തി, സുപ്രീം കോടതിയില്‍ കേസിനുപോകണം. ലഖ്നോ ബഞ്ചിന്റെ ഭൂമിയെ വീതം വെക്കാനുള്ള തീരുമാനത്തിനെതിരെയല്ല, മറിച്ച് വസ്തുതകളെയും നീതിയെയും നിരാകരിച്ച് വിശ്വാസത്തെ ന്യായത്തിന്റെ അളവുകോലാക്കി തീര്‍പ്പാക്കിയ വിധിയിലെ ചില ഭാഗങ്ങള്‍ നീക്കികിട്ടാന്‍. എന്നാല്‍ ഈ സമവായ വിധിയെ അവാസ്തവത്തിന്റെ കലര്‍പ്പില്‍നിന്ന് ശുദ്ധീകരിച്ചെടുക്കാന്‍ കഴിയും. 

ജഡ്ജിമാരുടെ പക്ഷം ചേരല്‍ സത്യത്തോടും വസ്തുതകളോടുമാവണമെന്ന് നിയമപുസ്തകം നിഷ്കളങ്കതയോടെ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ നീതി പീഠം അത് ആവശ്യപ്പെടുകയും വേദപുസ്തകത്തില്‍ തൊട്ട് സത്യം ചെയ്യിക്കുകയും ചെയ്യുന്നു. എന്നാല്‍ സംഭവിക്കുന്നത് ചിലപ്പോഴൊക്കെയും മറിച്ചാവുന്നു എന്ന് നിരാശപ്പെടുമ്പോള്‍ മുന്നിലുയരുന്നത്, ലജിസ്ലേറ്റീവിനും എക്സിക്യുട്ടീവിനും നല്‍കാത്ത ഒരു വിശുദ്ധ പരിവേഷം ജുഡീഷ്യറിക്ക് മാത്രം നല്‍കി അതില്‍നിന്ന് നന്മകളെ പ്രതീക്ഷിക്കൂ എന്ന് വാശിപിടിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ്. ഒരു ജനാധിപത്യ സംവിധാനത്തിലെ ആദ്യ രണ്ട് ഘടകങ്ങള്‍ക്കും പുഴുക്കുത്തുപിടിക്കുന്ന ഒരു അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍നിന്ന് ജുഡീഷ്യറി മാത്രം എങ്ങിനെ രക്ഷപ്പെടാന്‍?

നജിം കൊച്ചുകലുങ്ക്

Thursday, October 7, 2010

ഒരു കുരുന്നു കുനു ചിറകുമായ് വരിക ശലഭമേ...



ഐ. സമീല്‍

കനക മുന്തിരികള്‍ മണികള്‍ 
കോര്‍ക്കുമൊരു പുലരിയില്‍ 
ഒരു കുരുന്നു കുനു ചിറകുമായ് 
വരിക ശലഭമേ...  

ഇതൊരു സിനിമാ ഗാനമല്ല, സിനിമാ ഗാനത്തിന്റെ എഡിറ്റ് ചെയ്യപ്പെട്ട ദൃശ്യക്കൂട് പൊട്ടിച്ച് ചാടിപ്പോയ ഗാന ശകലമാണ്. അതു കൊണ്ടാവാം യൂട്യൂബ് ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സൈറ്റുകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേള്‍ക്കപ്പെട്ട ഗാനങ്ങളിലൊന്നായിട്ടും ഇതിന്റെ ദൃശ്യമില്ലാതെ പോയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മലയാളത്തില്‍ ഇറങ്ങിയ 'അവാര്‍ഡ് സിനിമ' ഗാനങ്ങളില്‍ ദൈവത്തിന്റെ വികൃതികളിലെ 'ഇരുളിന്‍ മഹാനിദ്രയില്‍' കഴിഞ്ഞാല്‍ ഏറെ പേര്‍ കേട്ടിട്ടുണ്ടാവുക, ഒരുപക്ഷേ ഈ ഗാനമാവും. ഏറെ പ്രസിദ്ധമായ നോവലിന്റെ സിനിമാ രൂപം, രഘുവരന്റെ അലകളുതിര്‍ക്കുന്ന അഭിനയം, അതിലെല്ലാമേറെ അക്കാലത്ത് കാമ്പസിന്റെ ഹരമായിരുന്ന മധുസൂദനന്‍ നായരുടെ ആലാപനം തുടങ്ങിയ അടയാഭരണങ്ങള്‍ കൂടി 'ഇരുളിന്‍ മഹാനിദ്രയെ' ശ്രദ്ധേയമാക്കുന്നുണ്ട്. അതിനാലാവാം ആ ഗാനത്തോടൊപ്പം രഘുവരന്റെ പാറിപ്പറന്ന മുടിയും നമ്മെ തേടി വരുന്നത്. എന്നാല്‍ ഇത്തരത്തിലൊന്നിന്റേയും പിന്‍ബലമില്ലാതെയാണ് 'കനക മുന്തിരികള്‍' നമ്മിലേക്ക് ഒഴുകിയെത്തുന്നത്. 2000ല്‍ റിലീസ് ചെയ്യപ്പെട്ട 'പുനരധിവാസം' എന്ന സിനിമയിലേതാണ് ഈ ഗാനം. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്, മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച കഥക്കുള്ള സംസ്ഥാന അവാര്‍ഡ് എന്നിവ നേടിയ ഈ ചിത്രത്തെ പോലെ പതിവു വഴികള്‍ വിട്ടു സഞ്ചരിക്കുന്നതായിരുന്നു ഇതിലെ സംഗീതവും. ലൂയിസ് ബാങ്ക്സ് എന്ന നേപ്പാള്‍ വംശജനായ ഇന്ത്യന്‍ സംഗീതജ്ഞനാണ് ഈ പാട്ടിന് ഈണം നല്‍കിയത്. ഇന്ത്യയിലെ ഏറെ പ്രസിദ്ധനായ ജാസ് വാദകനും 2008ല്‍ ഗ്രാമി അവാര്‍ഡിന് ശിപാര്‍ശ ചെയ്യപ്പെട്ടയാളുമാണ് ലൂയിസ് ബാങ്ക്സ് എന്ന ദാംബര്‍ ബഹദൂര്‍ ബുദപ്രീതി. മലയാളിയല്ല എന്നു മാത്രമല്ല മലയാളമായോ ദക്ഷിണേന്ത്യന്‍ സംഗീത പാരമ്പര്യമായോ ബന്ധവുമില്ലാത്തയാളാണിദ്ദേഹം. സ്വാതന്ത്യ്ര പൂര്‍വ ഇന്ത്യയിലെ ഡാര്‍ജീലിങില്‍ ജനിച്ച ഇദ്ദേഹത്തിന്റെ ബാല്യവും സംഗീത ലോകങ്ങളും നിര്‍ണയിച്ചത് കൊല്‍ക്കത്തയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തലസ്ഥാനമായിരുന്ന കൊല്‍ക്കത്തയിലെ പടിഞ്ഞാറന്‍ സംഗീതത്തിന്റെ ഈണങ്ങളില്‍ വളര്‍ന്ന ഇദ്ദേഹം സ്വാഭാവികമായും ഗിറ്റാര്‍, ട്രംപന്റ്, പിയാനോ എന്നിവയിലൂടെയാണ് സംഗീതാക്ഷരങ്ങള്‍ കുറിക്കുന്നത്. തുകല്‍ വാദ്യമൊഴികെയുള്ള രണ്ടിലും പ്രാവീണ്യം നേടിയ ഇദ്ദേഹത്തിന്റെ സംഗീത ജീവിതത്തെ നിര്‍ണയിച്ചത് പടിഞ്ഞാറന്‍ സംഗീതാക്ഷരത്തിനൊപ്പം ഇന്ത്യന്‍ വേരുകളിലേക്ക് ഇറങ്ങി ചെല്ലാനുള്ള അനിതരസാധാരണ കഴിവു കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ പിതാമഹന്‍ ഭഗത് ബഹദൂര്‍ ബുദപ്രീതിയാണ് നേപ്പാളിന്റെ ദേശീയ ഗാനം രചിച്ചത്. ഇന്ത്യന്‍ സംഗീത രംഗത്തെ പ്രഗത്ഭരായ ആര്‍.ഡി ബര്‍മന്‍, രവി ശങ്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ജിംഗ്ള്‍സുകള്‍ക്ക് സംഗീതം നല്‍കുന്നതോടെയാണ് പൊതു ശ്രദ്ധയിലെത്തുന്നത്. ദൂരദര്‍ശന്‍ ഇന്ത്യയുടെ കണ്ണും കാതുമായിരുന്ന 1988 കാലത്ത് ദേശീയേദ്ഗ്രഥനത്തിനായി നിര്‍മിച്ച 'മിലേ സുര്‍ മേരാ തുമാരാ' എന്ന ഹ്രസ്വ സിനിമക്ക് ഇദ്ദേഹം നല്‍കിയ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനൌദ്യോഗിക ദേശീയ ഗാനമെന്ന തരത്തിലേക്ക് വരെ അതിന്റെ ജനപ്രീതി ഉയര്‍ന്നിരുന്നു. ഗിറ്റാറില്‍ ഇദ്ദേഹമൊരുക്കിയ മാന്ത്രികത കൊണ്ട് കേരളത്തിന് നല്‍കിയ സമ്മാനമാണ് 'കനക മുന്തിരികള്‍' എന്നു പറയാം. കവിതയെ ബെയ്സ് ഗിറ്റാര്‍ ഒരുക്കുന്ന താളത്തിലൂടെ നിത്യ ശൂന്യതയിലേക്ക് നയിക്കുന്ന വല്ലാത്തൊരു ഈണം. ഗിരീഷ് പുത്തഞ്ചേരിയാണ് ഒറ്റത്തീര്‍പ്പില്‍ ഈണമിട്ടു പോകാനാവത്ത ഈ വരികള്‍ രചിച്ചത്. പ്രണയത്തിന്റെ മധ്യാഹ്ന വെയിലില്‍ നില്‍ക്കുന്ന ഒരുത്തന്റെ നിസ്സഹായാവസ്ഥ പോലെ ഒഴുകിയിട്ടും ഒഴുകിയിട്ടും തീരാത്ത ഒന്ന്. ഗ്രാമത്തിന്റെ വേരുകളില്‍ നിന്നെത്തി നഗരത്തിന്റെ ഉച്ച വെയിലില്‍ തിളക്കുന്ന പ്രണായക്ഷരങ്ങള്‍, 'വേനല്‍ പൊള്ളും നെറുകില്‍ നീ തൊട്ടു' എന്നെഴുതി ആ ചൂടിനെ ആറും മുമ്പ് പകര്‍ന്ന തരുന്ന വരികള്‍. വല്ലാത്തൊരു ഇണക്കവും പിണക്കവും ഈ വരികള്‍ക്കും ഈണത്തിനുമുണ്ട്. ജി. വേണുഗോപാലും എ.കെ. ദേവിയും ഈ പാട്ടുകള്‍ പാടിയിട്ടുണ്ട്. പുറമെ ഈ പാട്ടിന്റെ ഈണം മാത്രം എ.കെ. ദേവിയുടെ ശബ്ദത്തില്‍ മൂളുന്ന അതിമനോഹര അനുഭവം കേള്‍ക്കേണ്ടതു തന്നെയാണ്. വരികളുടെ ജലപ്രവാഹം ഒഴുകിയെത്തും മുമ്പുള്ള വിദൂര ജല പതനത്തിന്റെ ശബ്ദം, അത് അനുഭവിപ്പിക്കുന്നത് ലൂയിസ് ബാങ്ക്സിന്റെ മാന്ത്രിക ഗിറ്റാറില്‍ ലയിക്കുന്ന എ.കെ. ദേവിയുടെ സ്വരമാണ്. ശേഷം വേണുഗോപാലിന്റെ സ്വരത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ ആ മധ്യാഹ്ന വെയില്‍ കൂടി ചേരുമ്പോള്‍ അത് മറ്റൊരു അനുഭവം തന്നെ. 

ഒന്ന്
'പുനരധിവാസ'ത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷം മലപ്പുറത്ത് രശ്മി ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ചലച്ചിത്ര മേളയില്‍ ചിത്രം കണ്ടപ്പോഴാണ് ആദ്യമായി 'കനക മുന്തിരികള്‍' കേള്‍ക്കുന്നത്. അന്ന് ഈ പാട്ട് ചെവിയില്‍ നിന്ന് കരളിലേക്ക് കടന്നിരുന്നില്ല. കാരണം പലതാണ്. വി.കെ. പ്രകാശ് എന്ന പരസ്യ ചിത്ര സംവിധായകന്‍ ആദ്യമായി ചെയ്ത മനോഹര ചിത്രം. പരസ്യ ചിത്ര സംവിധാന രംഗത്തു നിന്നെത്തി ഇത്തരമൊരു സിനിമ എടുക്കുന്നവര്‍ മലയാളത്തില്‍ വിരളമാണ്. അതിനാല്‍ തന്നെ 'അവാര്‍ഡ് സിനിമ' ഗണത്തില്‍ കേരളം പ്രതീക്ഷിക്കുന്ന ദൃശ്യ സാധ്യതകളുടെ മുകളിലൂടെയായിരുന്നു 'പുനരധിവാസ'ത്തിന്റെ സഞ്ചാരം. ഷാജി കൈലാസിന്റെ തീപാറും ചിത്രങ്ങള്‍ക്ക് ദൃശ്യമൊരുക്കി അക്കാലത്ത് ശ്രദ്ധേയനായ രവി കെ. ചന്ദ്രന്റെ ദൃശ്യങ്ങള്‍ കൂടി ചേര്‍ന്നതോടെ പതിവു വഴികളിലല്ല തങ്ങളുള്ളതെന്ന് 'പുനരധിവാസ'ത്തിന്റെ പിന്നണിക്കാര്‍ തെളിയിക്കുകയും ചെയ്തു. എന്തോ ഏറെ പ്രതീക്ഷകള്‍ പുലര്‍ത്തിയ വി.കെ. പ്രകാശ് പിന്നീട് ആ വഴി സഞ്ചരിച്ചതുമില്ല. മകനും അഛനും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ തീവ്രതയില്‍ 'കനക മുന്തിരി'യെ മറന്നു പോയി എന്നതാവും ശരി. 2004ല്‍ തിരൂരില്‍ ഒരു സംഗീത സ്കൂളിന്റെ ഉദ്ഘാടനത്തിനെത്തിയ ഗായകന്‍ ജി. വേണുഗോപാല്‍ സംഗീതത്തിന്റെ അകമ്പടിയൊന്നുമില്ലാതെ പാടിയപ്പോഴാണ് വീണ്ടും 'കനക മുന്തിരി'യിലേക്ക് തിരിച്ചെത്തുന്നത്. അവസാനിക്കില്ലെന്നു തേന്നിക്കുന്ന വരികളും ഈണവുമായി ആ ഗാനം കരഞ്ഞു തളര്‍ന്ന ശബ്ദത്തില്‍ വേണുഗോപാല്‍ പാടിയപ്പോഴായിരിക്കണം സിനിമ സമ്മാനിച്ച ദൃശ്യങ്ങള്‍ക്ക് പുറത്തേക്ക് ഈ ഗാനം ഒഴുകിപ്പോയത്. തിരൂരിലെ ആ ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടരക്ക് ചെറിയ സദസിനുമുന്നില്‍ തന്റെ കരിയറിലെ നിര്‍ഭാഗ്യത്തെ അനുസ്മരിച്ച ശേഷമാണിത് വേണുഗോപാല്‍ പാടിയത്. ദേശീയ അവാര്‍ഡ് നിര്‍ണയ വേളയില്‍ 'പുനരധിവാസ'ത്തിലെ ഈ ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് കപ്പിനും ചുണ്ടിനുമിടയിലാണ് തനിക്ക് നഷ്ടമായതെന്ന വേണുഗോപാലിന്റെ നഷ്ട സ്മൃതി ആ ഗാനത്തിലേക്ക് കേള്‍വിക്കാരെ കൂടുതല്‍ അടുപ്പിക്കുകയായിരുന്നു. ഹൃദയ വേദനയാല്‍ പിടയുന്നൊരുത്തന്റെ ഗിറ്റാര്‍ വാദനം പേലെ അതവിടെയാകെ ഒഴുകിപ്പരന്നു. 

രണ്ട്
2008 പകുതിയിലാണ് ജിഷയുടെ ജീവിത ദുരന്തങ്ങളറിയുന്നത്. പ്രീഡിഗ്രി പഠന കാലത്തുണ്ടായ വാഹനാപകടത്തില്‍ പെട്ട് മരണത്തിന്റെ കടല്‍ക്കരയോളമെത്തി തിരിച്ചെത്തുമ്പോള്‍ അവള്‍ക്ക് നഷ്ടമായത് കേള്‍വി ശേഷിയാണ്. പിന്നീട് പ്രണയത്തിന്റെ കടലലകളില്‍ മുങ്ങി നിവരുമ്പോള്‍ കൂടെയുണ്ടായിരുന്ന ജീവിത പങ്കാളിയും അവളെ വിട്ടു പോയിരുന്നു. സൈബര്‍ ലോകത്തിന്റെ നാലതിരുകള്‍ക്കത്തിരുന്നാണ് അവള്‍ സങ്കടങ്ങളുടെ കെട്ടഴിച്ചിരുന്നത്. കൌമാരത്തിന്റെ അവസാനം വരെ ലോകത്തെ കേള്‍ക്കുകയും ലോകത്തോട് സംസാരിക്കുകയും ചെയ്തിരുന്ന ഒരാള്‍ പെടുന്നനെ അങ്ങിനെയൊന്നുമല്ലാതായിത്തീരുന്നതിന്റെ ആഴം ഓര്‍ത്തു നോക്കൂ. ഈ ദുരന്ത കാലത്തില്‍ കൂടെയുണ്ടായിരുന്ന ജീവിത പങ്കാളി അകന്നു പോയതോടെയാവണം ലോകത്തോട് സംസാരിക്കാന്‍ അവള്‍ സൈബര്‍ ലോകത്തിലെ പൌരത്വമെടുത്തത്. രാവിന്റെ അവസാന കോളത്തില്‍ ജോലിയുടെ തിരക്കൊഴിഞ്ഞ് ഞാന്‍ സൈബര്‍ ലോകത്തെത്തുമ്പോഴാണ് ചാറ്റ് കോളത്തില്‍ ലോകത്തോട് മുഴുവന്‍ സംസാരിച്ചു തീരാതെ അവളെ കാണുക. അത്തരമൊരു രാവില്‍ ചാറ്റ് ബോക്സില്‍ വന്നുവീണ അവളുടെ അക്ഷരങ്ങള്‍ക്കൊന്നും മറുപടി പറയാതെ ഹെഡ് ഫോണില്‍ 'കനക മുന്തിരികള്‍' കേട്ടിരിക്കുകയായിരുന്നു ഞാന്‍. സഹികെട്ട് അവള്‍ ചോദിച്ചു, നീ പാട്ട് കേട്ടിരിക്കുകയാണോ?. അതെയെന്ന ഉത്തരത്തിന് പാട്ടേതെന്നായി ചോദ്യം. 'കനക മുന്തിരികള്‍' എന്ന് ഞാന്‍ ടൈപ്പ് ചെയ്തതും മറുപടിയായി അവളുടെ വക കീബോര്‍ഡിലെ വിവിധ ചിഹ്നങ്ങളുടെ പ്രവാഹമായിരുന്നു ചാറ്റ് ബോക്സില്‍. ഒരു പക്ഷേ ഈ ഗാനം എത്രമേല്‍ മനോഹരമാണെന്ന് ലോകത്തോട് വിളിച്ച പറഞ്ഞ വാക്കുകളായിരിക്കും അവ. കേള്‍വി ശേഷി നഷ്ടപ്പെടുത്തിയ വാഹനാപകടം ഉണ്ടാകുന്നതിന് കുറച്ച് നാള്‍ മുമ്പാണ് ആ പാട്ട് കേട്ടതെന്ന് അവള്‍ പറഞ്ഞു. പിന്നെ ഏറെ നേരത്തേക്ക് അവളില്‍ നിന്ന് പ്രതികരണമുണ്ടായില്ല. തന്നില്‍ നിന്നും പറന്നു പോയ പാട്ടിലെ പൂമ്പാറ്റ കുഞ്ഞുങ്ങളെ ഓര്‍ത്തതായിരിക്കാം. കുറേ കഴിഞ്ഞ് ചാറ്റ് ബോക്സില്‍ അക്ഷരങ്ങള്‍ വീഴുന്നു, നോക്കുമ്പോള്‍ 'കനക മുന്തിരി'യുടെ വരികള്‍ ഓരോന്നായി വരികയാണ്, ആ പാട്ട് കേള്‍ക്കുന്ന അതേ ക്രമത്തില്‍. അപ്പോഴാണ് ഞാനറിഞ്ഞത് ഇതുവരെ കേട്ടതൊന്നുമല്ല ആ പാട്ട്. കേള്‍ക്കാതെ കേള്‍ക്കുന്ന പാട്ട്, ശബ്ദ വീചികള്‍ കാതിലെത്താതെ കേട്ട ആ ഗാനം, അക്ഷര വസ്ത്രമണിയാത്ത കവിത പോലെ. എങ്ങിനെയെഴുതി എന്തെഴുതിയാണ് ആ അനുഭവം മറ്റൊരാള്‍ക്ക് പകരുക?. ശബ്ദങ്ങളുടെ ആര്‍ഭാടങ്ങളില്‍ നിന്ന് മൌനത്തിന്റെ ആഴങ്ങളില്‍ പോയി ഒളിച്ച ഒരാള്‍ കേള്‍ക്കുന്ന/ഓര്‍ക്കുന്ന സംഗീതത്തിന്റെ അനുഭവങ്ങളിലേക്ക് ഉയരാന്‍ നമുക്കാവില്ല. അതായിരിക്കാം ബീഥോവന്‍ ഹൃദയത്തിന്റെ സംഗീത കാലങ്ങള്‍ കൊണ്ട് സഞ്ചരിച്ചെത്തിയ സിംഫണിയുടെ വെറും ശബ്ദ വസ്ത്രങ്ങളില്‍ മാത്രം നാം നനഞ്ഞു കുളിരുന്നത്. അനുഭവത്തിന്റെ ഒരു പെരുംകടലിനെ അകമേ കൊണ്ടു നടക്കുന്നതിനാലാവാം ഈ ഗാനത്തിന്റെ പല്ലവി 'ഒരു കുരുന്നു കുനു ചിറകുമായ് വരിക ശലഭമേ...' എന്നായി അവസാനിക്കുന്നത്. 

(ഈ ലക്കം മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ചത്)


കനക മുന്തിരിയെന്ന മനോഹര ഗാനം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക