Sunday, September 13, 2009

എന്താണ് ഭീകരത, ആരാണ് ഭീകരര്‍?

കഴിഞ്ഞ കുറെക്കാലമായി ചോദിക്കുന്ന ചോദ്യമാണ്. ഭീകരതയുടെ അര്‍ഥമെന്താണ്? ഉത്തരം പറയേണ്ട ബാധ്യത ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമാണ്. രണ്ട് ദശകമായി ജനാധിപത്യ ഇന്ത്യയില്‍ പരക്കെ ഉപയോഗിക്കപ്പെട്ട ഈ വാക്ക് ഉല്‍പാദിപ്പിച്ച പ്രയോജനം അനുഭവിച്ചവര്‍ ഇവരാണ്, ഭരണകൂടങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ പാര്‍ട്ടികളും പിന്നെ മാധ്യമങ്ങളും.

മുസ്ലിം എന്ന വാക്ക് ചേര്‍ത്തുവെക്കുമ്പോഴാണ് കൂടുതല്‍ ഗുണം കിട്ടിയിരുന്നത് എന്നതുകൊണ്ട് തന്നെ ഇന്ത്യന്‍ ജനതയുടെ പൊതുബോധത്തില്‍ അത്തരത്തിലൊരു അര്‍ഥ കല്‍പന ആവര്‍ത്തിച്ചുള്ള അടിച്ചേല്‍പിക്കലുകളിലൂടെ ആഴത്തില്‍ പതിപ്പിച്ചെടുക്കുകയും തരാതരം പോലെ അതുപയോഗപ്പെടുത്തി ഭരണകൂടങ്ങളും മാധ്യമങ്ങളും തങ്ങളുടെ അഭീഷ്ടങ്ങള്‍ സാധ്യമാക്കുകയും ചെയ്തുവന്നു. ലോകതലത്തില്‍ ഇസ്ലാം എന്ന ചാണയിലുരച്ച് ഭീകരത എന്ന വാക്കിനെ മൂര്‍ച്ചയുള്ള ആയുധമാക്കാനും അതിനെ കുറിച്ചുള്ള ഭീതി പരത്തി കാലുഷ്യമുണ്ടാക്കാനും ഇസ്രായേല്‍ ബുദ്ധി അമേരിക്കന്‍ കായിക മുഷ്ടിയിലൂടെ നടത്തിയ ശ്രമം വിജയിച്ചതാണ് ഭീകരതാ സങ്കല്‍പത്തിന്റെ ആഗോളവ്യാപനത്തിന് കാരണം. ഇന്ത്യയില്‍ വര്‍ഗീയ ഫാഷിസത്തിന്റെ കായിക ബലമാണ് അവരെ സഹായിച്ചത്. ഭീകരതയുടെയും വിമത ദേശീയവാദ വ്യാജനിര്‍മ്മിതിയുടെയും വാണിജ്യ നേട്ടങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള ഇന്ത്യന്‍ മാധ്യമങ്ങള്‍ അതിന്റെ പ്രചരണ ചുമതല ഏറ്റെടുത്തതോടെ കാര്യങ്ങള്‍ വളരെ വേഗം പുരോഗമിച്ചു. ഇതിനിടയില്‍ നിന്ന് വീണ് കിട്ടുന്ന വറ്റും പൊടിയും കൊണ്ട് ജീവിക്കാന്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളും ശീലിച്ചപ്പോള്‍ ഇശ്റത്ത് ജഹാനെന്ന കിളുന്തു പെണ്‍കുട്ടിയും കൂട്ടരും കൊടും ഭീരവാദികളായി അഞ്ചുവര്‍ഷത്തോളം ഇന്ത്യന്‍ പൌരബോധത്തിന്റെ തെരുവില്‍ കണ്ണുതുറിച്ചു മരിച്ചുകിടന്നു.

ഈ കാലമത്രയും ഭീകരതയുടെ അര്‍ഥമെന്നാല്‍ ഇവരാണ് എന്ന് തെളിയിക്കാനാണ് ഗുജറാത്തിലെ ഹിന്ദുത്വ പരീക്ഷണ ശാല ശ്രമിച്ചുകൊണ്ടിരുന്നത്. ഇശ്റത്ത് ജഹാനെന്ന പെണ്‍കുട്ടിയുടെയും മൂന്ന് യുവാക്കളുടെയും രക്ത സാമ്പിളുകളില്‍ നിന്ന് ഭീകരതയുടെ അര്‍ഥം അവര്‍ വേര്‍തിരിച്ചെടുത്തു. അതിന് മുമ്പ് സൊഹ്റാബുദ്ദീന്റെയും ഭാര്യയുടെയും അസ്ഥികളും മജ്ജയും കൊണ്ടാണ് അവര്‍ പരീക്ഷണം ആവര്‍ത്തിച്ചത്. അങ്ങിനെ 28 ഏറ്റുമുട്ടല്‍ രക്ത പരിശോധനകള്‍ അവര്‍ വിജയകരമായി നടത്തി. 'വിജയകരം' എന്നു തന്നെ പറയാന്‍ കഴിയൂ. കാരണം ഈ റിസള്‍ട്ടുകള്‍ ഇന്ത്യയൊട്ടാകെ പൊതുബോധത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ അത്ര വലുതായിരുന്നു. ഇനിയും എത്രയോ കാലത്തേക്ക് ഇത് ആഴത്തില്‍ പതിപ്പിച്ചിടാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഇന്ത്യയെ തകര്‍ക്കാന്‍ വരുന്ന ജിഹാദ് ഭീകരരെ വെടിവെച്ചു വീഴ്ത്തിയും ചുട്ടെരിച്ചും തങ്ങള്‍ നിങ്ങളെ രക്ഷിക്കുകയാണ് എന്ന് മോഡിക്കും കൂട്ടര്‍ക്കും ഇന്ത്യന്‍ മധ്യവര്‍ഗത്തെയെങ്കിലും നന്നായി വിശ്വസിപ്പിക്കാന്‍ കഴിഞ്ഞു.

ഈ വ്യാജ വിശ്വാസ നിര്‍മ്മിതിയെ പിന്നീട് ഇന്ത്യയൊട്ടാകെ സംഘ്പരിവാറിന്റേതല്ലാത്ത ഭരണകൂടങ്ങള്‍ പോലും തങ്ങളുടെ കാര്യസാധ്യത്തിനായി ഉപയോഗപ്പെടുത്തി. എന്‍.ഡി.എയുടെയും യു.പി.എയുടെയും ഗവണ്‍മെന്റുകള്‍ രാഷ്ട്രീയമായും ഭരണപരമായും പ്രതിസന്ധിയിലാകുമ്പോഴെല്ലാം നടന്ന ഏറ്റുമുട്ടല്‍ കൊലകളുടെ കണക്ക് മോഡിയുടെ 28നെ അതിശയിപ്പിക്കുന്നതാണ്. യു.പി.എ ഭരണകാലത്തെ ബട്ല ഓപ്പറേഷനെ കുറിച്ച് ഇന്നും സംശയമുന്നയിക്കുന്നവര്‍ രാജ്യദ്രോഹികളാണ്. തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാന്‍ മാധ്യമങ്ങളുടെ സഹായത്തോടെ ഭരണകൂടങ്ങള്‍ എന്നും മുസ്ലിം ഭീകരത ഉപാധിയാക്കി. ഏറ്റവുമൊടുവില്‍ ഉന്നതന്മാര്‍ക്ക് ബന്ധമുള്ള കൊച്ചിയിലെ സൈബര്‍ സെക്സ് എങ്ങിനെയാണ് അത് പുറത്തുകൊണ്ടു വന്ന മനോരമ ന്യൂസ് ചാനല്‍ പോലും മറന്നുപോകാനിടയായതെന്ന് ചിന്തിച്ചാല്‍ ഇത് വ്യക്തമാകും. ആ വാര്‍ത്തയുടെ ശ്രദ്ധ തിരിക്കാനാണ് എറണാകുളം കളക്ടറേറ്റില്‍ ബോംബ് സ്ഫോടനം സൃഷ്ടിച്ചതെന്നും നിമിഷങ്ങള്‍ക്കകം ഓപ്പറേഷന്‍ ടേബിളിലെ വാര്‍ത്താശരീരങ്ങളായി 'മുസ്ലിം ഭീകരര്‍' മാറിയതെന്നും സംശയിക്കാതിരിക്കാന്‍ എന്തുകാരണമാണ് മനോരമ ന്യൂസിന് പറയാനുള്ളത്.

പോള്‍വധമുയര്‍ത്തുന്ന അസ്ക്യത അകറ്റാന്‍ 'ലൌവ് ജിഹാദ്' പ്രചാരണങ്ങള്‍ക്ക് വേണ്ടത്ര വീര്യം പോരെന്ന് തോന്നിയിട്ടാവും ഹിന്ദു ഐക്യവേദിയുടെ കൈയ്യില്‍ നിന്ന് തല്‍പരകക്ഷികള്‍ അതു കടംകൊള്ളാത്തത്. ചില്ലറ ഗുണങ്ങളുണ്ടെന്ന് കണ്ടിട്ട് മാധ്യമങ്ങള്‍ കുറേശെ ഉപയോഗപ്പെടുത്തുന്നുണ്ടു താനും. എന്നാലും പോള്‍വധത്തോളം വരില്ലല്ലൊ ഈ 'വധ'ത്തിന്റെ വീര്യം.

യഥാര്‍ഥത്തില്‍ എന്താണ് ഭീകരത, ആരാണ് ഭീകരര്‍? ഇശ്റത്ത് ജഹാനെ മുംബെയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി വെടിവെച്ച്കൊന്നു തെരുവില്‍ തള്ളിയ ശേഷം പോലീസും ഭരണകൂടവും മാധ്യമങ്ങളും ചേര്‍ന്ന് പതിച്ചുനല്‍കിയ കൊടിയ ഭീകരവാദ മുദ്രയാണ് യഥാര്‍ഥ ഭീകരത. അതു മൂലം അവളുടെ ഉമ്മയും സഹോദരങ്ങളും അനുഭവിച്ച് തീര്‍ത്ത ജീവിതമുണ്ടല്ലൊ അതെത്രമേല്‍ ഭീകരമായിരുന്നെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞ അവരുടെ കണ്ണുകള്‍ തന്നെ പറഞ്ഞുതരുന്നു. യഥാര്‍ഥ ഭീകരത ഇതാണ്. അതിനിടയാക്കിയവര്‍ കൊടിയ ഭീകരരും. അവരില്‍ എല്ലാവരുമുണ്ട്, ഭരണകൂടവും അതിന്റെ മര്‍ദ്ദനോപാധികളായ പോലീസും മാധ്യമങ്ങളുമെല്ലാം.

4 comments:

  1. a well-writtan article.

    keep it up.

    mulanthara

    ReplyDelete
  2. പ്രിയ നജീം വളരെ ചിന്തനീയമായ കാര്യങളാണു താങ്കളുടെ ബ്ലൊഗ്.
    എന്നെപ്പൊലെ സാധാരണക്കാരായ ആളുകള്‍ക്ക് മാറി ചിന്തിക്കആന്‍
    ഇതുപകരിക്കട്ടെ എന്നു ആഗ്രഹിക്ക്ഉന്നു.

    Siju George
    Member (
    Riyadh Vazhikkadavu Pravasi Koottayma

    ReplyDelete
  3. excellent...najim..yaatharthiyangal...ingane janangalude munnilethikkan...thangalude...ezhuthinu..sakthiyundakatte..abhinandanangal.....
    shajianchal
    kalakeralam...

    ReplyDelete
  4. Bheekaram .... ee ... maattam.

    ReplyDelete