
'കല്ലാന' കല്ലുവെച്ച നുണയൊ, കല്ലുറപ്പുള്ള സത്യമൊ എന്ന അന്വേഷണം കേരളത്തെ സംബന്ധിച്ചിടത്തോളം കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ടും തുപ്പാനും വയ്യാത്ത ഒന്നായി മാറിയിട്ടുണ്ട്. ലോകത്തെ അപൂര്‍വ ജീവിവര്‍ഗങ്ങളിലൊന്നായ 'പിഗ്മി' ആനകളില്‍പെട്ടതെന്ന് കരുതുന്ന കല്ലാന സഹ്യാദ്രി വനാന്തരങ്ങളിലുണ്ടെന്ന് തെളിഞ്ഞാല്‍ കേരളത്തിന്റെ അത്യപൂര്‍വ ജൈവവൈവിധ്യപ്രകൃതിയുടെ യശസിന് അതുമൂലം ലഭിച്ചേക്കാവുന്ന തിളക്കം ചെറുതല്ല. സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമായ ആന ഇന്ത്യയുടെ ദേശീയ പൈതൃകമൃഗമാവുകയും കേരളത്തിന്റെകൂടി അഭിമാനഗിരിമകുടമായ പശ്ചിമഘട്ടം യുനസ്കോയുടെ പ്രകൃതിദത്ത ലോകപൈതൃകങ്ങളുടെ പട്ടികയിലുള്‍പ്പെടാന്‍ സമയത്തിനുവേണ്ടി കാത്തുനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലം കൂടിയാവുമ്പോള്‍ പ്രത്യേകിച്ചും.
എന്നിട്ടുമെന്തേ വനംവകുപ്പിനും ശാസ്ത്രത്തിനും 'കല്ലാന'യെ കുറിച്ചുള്ള അന്വേഷണം കല്ലുകടിയാകുന്നു? ഒരു വനരോദനം പോലെ ഈ ചോദ്യം ഉത്തരം കിട്ടാതെ ഒടുങ്ങുമ്പോള്‍ അടങ്ങാത്ത സംശയത്തിന്റെ മുള്‍പ്പടര്‍പ്പുകള്‍ വലിച്ചൊടിച്ച് കല്ലാന കലമ്പല്‍കൂട്ടി ശ്രദ്ധക്ഷണിക്കുന്നത്, അധികാര കേന്ദ്രങ്ങളുടെ മൂക്കിന് കീഴെ, തലസ്ഥാനനഗരിക്ക് ഏതാനും കിലോമീറ്ററകലെ, പേപ്പാറ വന്യജീവി സങ്കേതത്തില്‍നിന്ന് തന്റെ വര്‍ഗത്തെ കണ്ടെത്തി അത് കാമറയില്‍ പകര്‍ത്തി ലോകത്തെ കാണിച്ച പ്രഗത്ഭ പ്രകൃതി ഛായാഗ്രഹകനായ സാലിപാലോടിലേക്കും സഹായി മല്ലന്‍കാണിയിലേക്കുമാണ്.
കല്ലാനയെകുറിച്ചുള്ള കേരള വനംവകുപ്പിന്റെ ഔദ്യോഗികമതത്തെ കുറിച്ച് ചോദിച്ചാല്‍ ഫോട്ടോഗ്രാഫര്‍ എന്തിന് സ്വന്തം കണ്ണിനെയും കാമറയെയും അവിശ്വസിക്കണം എന്നാണ് സാലി പാലോട് മറുചോദ്യമുന്നയിക്കുക. കാമറയുണ്ടെന്ന് വെച്ച് ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കാനാവില്ലല്ലൊ. കണ്ണുറച്ചിടത്താണ് കാമറ മിഴി തുറക്കുന്നത്.
കല്ലാനയെ കണ്ടെത്തുന്നതില്‍ സാലിയെ സഹായിച്ച ആദിവാസി വിഭാഗക്കാരനായ മല്ലന്‍ കാണി ഉയര്‍ത്തുന്ന ചോദ്യവും മറ്റൊന്നല്ല. ആനകളെ കണികണ്ടുണരുകയും ആനച്ചൂരേറ്റുറങ്ങുകയും ചെയ്യുന്ന ആദിവാസികളെക്കാള്‍, വനം കാണാതെ പരീക്ഷണശാലയുടെ ചില്ലുമേടകള്‍ക്കുള്ളിലിരുന്നു സെല്ലുകളില്‍ മൈക്രോനോട്ടം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്കും അധികാരികള്‍ക്കുമാണോ കൃത്യമായ ഉത്തരം പറയാനാവുകയെന്ന മല്ലന്‍കാണിയുടെ ചോദ്യത്തിന് നല്ല മൂര്‍ച്ചയുണ്ടുതാനും.
സഹ്യമലനിരകളിലെ പാറയിടുക്കുകള്‍ക്കിടയിലൂടെയും പുല്‍മേടുകളിലൂടെയും 'തുമ്പി'യെപോലെ പാഞ്ഞുനടക്കുന്ന 'കല്ലാന' ഒരു ആദിവാസി വാമൊഴിക്കഥയല്ലെന്നും സാധാരണ ആനകളില്‍നിന്ന് വ്യത്യസ്തമായ കുള്ളനാനവര്‍ഗമാണെന്നും ഉറച്ചുവിശ്വസിക്കാന്‍ ഇരുവരും ആധാരമാക്കുന്നത് തങ്ങളുടെ കണ്ണുകളെ തന്നെയാണ്.
സാലിയുടെ കാമറാഫ്രെയിമിലേക്ക് ഓടിക്കയറിയത് സാധാരണ ആനവര്‍ഗത്തില്‍പെട്ട ഒരു കുള്ളനാനയൊ, അല്ലെങ്കില്‍ ഒരു ആനക്കുട്ടിയൊ ആയിരിക്കാമെന്ന വനംവകുപ്പിന്റെയും ശാസ്ത്രലോകത്തിന്റെയും വിധിതീര്‍പ്പിനെതിരെ അഞ്ചുവര്‍ഷത്തിനുശേഷവും ഇതേ മലനിരകളില്‍നിന്ന് കൂടുതല്‍ 'കല്ലാനച്ചിത്രങ്ങള്‍' പകര്‍ത്തി സാലിയുടെയും സംഘത്തിന്റെയും പോരാട്ടം തുടരുകയാണ്.




