Thursday, April 28, 2011

അങ്ങിനെ അവസാന കള്ളവും പൊളിഞ്ഞിരിക്കുന്നു

സായി ബാബയുടെ അവസാന നാളില്‍ പ്രമുഖ യുക്തിവാദിയും സാംസ്കാരിക പ്രവര്‍ത്തകനുമായ യു. കലാനാഥന്‍ മാധ്യമ പ്രവര്‍ത്തകന്‍ സവാദിനോട് ഫോണില്‍ പറഞ്ഞതാണിത്. കേരള അച്ചടി ദൃശ്യ മാധ്യമങ്ങളുടെ 'ഒരു സ്പൂണ്‍ തേന്‍:ഒരു സ്പൂണ്‍ വിഷം' എന്ന സംതുലന നിലപാടുകളാല്‍ വെളിച്ചം കാണിക്കാനാവാതെ ഫോര്‍ത്ത് എസ്റ്റേറ്റിലെ ഏറ്റവും ശക്തമായ സൈബര്‍ മാധ്യമത്തിലൂടെ വായനക്കാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് ഈ ലേഖനം. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മെയില്‍ ഗ്രൂപ്പുകളിലും ബ്ലോഗുകളിലും ആര്‍ക്കും ആരുടെയും അനുവാദം കൂടാതെ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കപ്പെട്ട ഈ വസ്തുതകള്‍, സൈബര്‍ മാധ്യമത്തിന്റെ മുല്ലപ്പൂ വിപ്ലവം ആത്മീയ വ്യാപാര മേഖലകളെ കൂടി ഇളക്കിമറിക്കണമെന്ന താല്‍പര്യത്തോടെ സ്ളേറ്റും കടം കൊണ്ട് പ്രസിദ്ധീകരിക്കുന്നു. 

അങ്ങിനെ അവസാന കള്ളവും പൊളിഞ്ഞിരിക്കുന്നു
യു. കലാനാഥന്‍

പരിചിതമോ അപരിചിതമോ ആയ ഏതൊരു ജീവജാലത്തിന്റെയും മരണം ഒരു സഹജീവി എന്ന നിലയില്‍ എനിക്ക് വ്യസനമുണ്ടാക്കാറുണ്ട്. ബാബയുടെ മരണവാര്‍ത്ത കേള്‍ക്കുമ്പോഴും എനിക്ക് അതേ വികാരമാണ്. പക്ഷെ മറ്റു മനുഷ്യരുടെ മരണങ്ങള്‍ നല്‍കുന്നതിനേക്കാളുപരിയായ ആലോചനകള്‍ക്ക് ഈ 'ദിവ്യാവതാര'ത്തിന്റെ തിരോധാനം വഴിതുറക്കുന്നു. എന്നെയോ നിങ്ങളെയോ പോലെ വെറുമൊരു 'മനുഷ്യന്‍' അല്ലല്ലോ ശ്രീമാന്‍ ബാബ. ദൈവത്തിന്റെ അവതാരമായ താന്‍ 96ാം വയസിലേ മരിക്കൂ എന്നും അതു വരെ പൂര്‍ണ ആരോഗ്യവാനായി ജീവിക്കും എന്നുമായിരുന്നു ഈ ദൈവപുരുഷന്റെ അരുളപ്പാടുകള്‍.(ബാബയുടെ കേളി ഭൂഖണ്ഡങ്ങള്‍ക്കപ്പുറം പരത്തിയ അരുമശിഷ്യന്‍ എച്ച്.എസ്. ഹിസ്ലാപ്പ് എഴുതിയ 'ഭഗവാന്‍ സത്യസായി ബാബയുടെ സംഭാഷണങ്ങള്‍' എന്ന പുസ്തകം നോക്കുക)പക്ഷെ 85ാം വയസില്‍ സായി ബാബ മരണപ്പെട്ടിരിക്കുന്നു.

വര്‍ഷങ്ങളായി കരള്‍, ഹൃദയരോഗ ബാധിതനായിരുന്ന ഇദ്ദേഹം എല്ലുപൊടിഞ്ഞു പോകുന്ന osteoporosis എന്ന രോഗത്താലും പീഡിതനായിരുന്നു. ഭക്തര്‍ക്ക് ആയുസും ആരോഗ്യവും നല്‍കി സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന ദൈവാവതാരം അവസാന ദിവസങ്ങളില്‍ ശ്വാസം കഴിച്ചത് പോലും ശാസ്ത്ര പുരോഗതിയുടെ പിന്തുണയാല്‍ സാധാരണ മനുഷ്യര്‍ നിര്‍മിച്ച യന്ത്രങ്ങളുടെ സഹായത്തോടെയാണ്. ഭക്തര്‍ക്ക് രോഗം വന്നാല്‍ തന്നെ ദര്‍ശിച്ച്, സൌഖ്യം നേടണം എന്ന് പറയുന്ന ആള്‍ദൈവം സ്വന്തം ജീവന്‍ പിടിച്ചു നിര്‍ത്താന്‍ യന്ത്രങ്ങളെ ആശ്രയിച്ചത് എന്തിനാണാവോ? സമാനമായ ലീലാവിലാസങ്ങളുമായി അനുയായികളെ സംഘടിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച് പണം പിടുങ്ങുന്ന അമൃതാനന്ദമയിയെപ്പോലുള്ള നിരവധി സഹദേവീ ദേവന്‍മാര്‍ ഈ മഹാരാജ്യത്തുണ്ടായിരുന്നല്ലോ.
ആദ്യം ഷിര്‍ദിയിലെ സായി ബാബയുടെ അവതാരമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ദൈവത്തിന്റെ അവതാരപുരുഷനാണ് താനെന്നാണ് ഈ സ്വയം പ്രഖ്യാപിത ദൈവം അവകാശപ്പെട്ടിരുന്നത്. ഒരിക്കല്‍ പോലും ദിവ്യത്വം അവകാശപ്പെട്ടിട്ടില്ലാത്ത ഷിര്‍ദിയിലെ സായിബാബക്ക് മേല്‍ അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകള്‍ മൂലം ജനം ഭഗവാന്‍ പട്ടം ചാര്‍ത്തിക്കൊടുക്കുകയായിരുന്നു.

എന്നാല്‍ കണ്‍കെട്ട്^കയ്യടക്ക് വിദ്യകള്‍ പ്രയോഗിച്ച് ജനങ്ങളെ കബളിപ്പിച്ചാണ് പുട്ടപര്‍ത്തിയിലെ സായിബാബ ദൈവം കളിച്ചത്. ആയിരത്തോളം ദിവ്യാല്‍ഭുതങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് ബാബയും അയാളുടെ സ്തുതിപ്പാട്ടുകാരും പ്രചരിപ്പിച്ചിരുന്നത്^ വാസ്തവമെന്താണ്? പ്രമുഖ മജീഷ്യന്‍ ജുനിയര്‍ സര്‍ക്കാറിനൊപ്പം മാജിക് പഠിച്ചയാളാണ് ബാബ. ശൂന്യതയില്‍ നിന്ന് ഭസ്മം വരുത്തി ഭക്തര്‍ക്ക് നല്‍കലായിരുന്നു ഇദ്ദേഹത്തിന്റെ ജനപ്രിയ ദിവ്യാല്‍ഭുതം. കഞ്ഞിവെള്ളത്തില്‍ കുഴച്ച് വിരലുകള്‍ക്കിടയില്‍ തേച്ചുവെക്കുന്ന ഭസ്മക്കട്ട ഭക്തര്‍ക്ക് മുന്നില്‍ പൊടിച്ച് വിതരണം ചെയ്യുന്ന-കുട്ടികള്‍ക്ക്  പോലും കാണിക്കാവുന്ന ഈ 'അത്ഭുതപ്രവര്‍ത്തി' ബാബയേക്കാള്‍ മനോഹരമായി ചെയ്യുന്നവരാണ് നമ്മുടെ ആര്‍.കെ.മലയത്ത്, ഗോപിനാഥ് മുതുക്കാട്, പ്രദീപ് ഹൌഡിനി തുടങ്ങിയ മാന്ത്രികരെല്ലാം. ജനങ്ങളെ ചൂഷണം ചെയ്ത് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കണമെന്ന കുടിലബുദ്ധി ഇല്ലാത്തതിനാല്‍ അവരാരും മാന്ത്രിക കലയിലെ പ്രാവീണ്യം ദുരുപയോഗം ചെയ്യുന്നില്ലെന്ന് മാത്രം.

തന്റെ കാപട്യങ്ങള്‍ മറച്ചുവെക്കാനും കാരുണ്യമുഖം പ്രദര്‍ശിപ്പിക്കാനുമായി വൈദ്യശാസ്ത്ര വിദ്യയുടെ സാധ്യതകള്‍ പ്രയോഗപ്പെടുത്തുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആശുപത്രി സമുച്ചയം ബാബ പണിതിട്ടുണ്ട് എന്നത് വളരെ നല്ല കാര്യം തന്നെ. പക്ഷെ അതിനായി ചെലവിട്ടത് ഭക്തജനങ്ങളെ വഞ്ചിച്ച് സമ്പാദിച്ച കോടികളാണ്. തന്റെ സ്വയം നിര്‍മിത ദിവത്യമായിരുന്നു ഈ രംഗത്തും ബാബയുടെ മൂലധനം. ഡോ. കോവൂരിന്റെയും ബി. പ്രേമാനന്ദിന്റെയും നേതൃത്വത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ യുക്തിവാദി സംഘം ബാബയുടെ ഒടിവിദ്യകളെല്ലാം പൊളിച്ചുകാണിച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ മരണത്തിലൂടെ ബാബയുടെ അവശേഷിച്ച കള്ളവും പൊളിഞ്ഞിരിക്കുന്നു. ബാബക്ക് മുന്നില്‍ വിധേയരായി വണങ്ങി നില്‍ക്കുന്ന ഭരണത്തലവന്‍മാരുടെയും  ശാസ്ത്രജ്ഞരുടെയും മറ്റും മുഖങ്ങള്‍ മനസില്‍ തെളിയുന്നു. ബുദ്ധിജീവികളും സാമാന്യ ഭക്തജനങ്ങളും സത്യം മനസിലാക്കുന്നതിനും അത് തുറന്ന് സമ്മതിക്കുന്നതിനുമുള്ള 'ദിവ്യാവസര'മായി ഈ സന്ദര്‍ഭം ഉപയോഗിക്കും എന്ന് പ്രത്യാശിക്കട്ടെ.

ഫോര്‍ത്ത് എസ്റ്റേറ്റ് ബ്ലോഗ് കൈയ്യടക്കുമോ?

ബ്ലോഗ് ഏറ്റവും ശക്തമായ മാധ്യമമായി മാറിക്കഴിഞ്ഞു. ആളെണ്ണത്തിന്റെയും വാണിജ്യത്തിന്റെയും കാര്യത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യം ചൈന ഒരു 'പീറ' (വെറും 29കാരനായ) ബ്ലോഗറെ പേടിക്കുന്ന വാര്‍ത്ത ഇതാ. 'വെബ് ദുനിയ'യില്‍ വന്നത് അവരോടുള്ള പൂര്‍ണമായ കടപ്പാട് രേഖപ്പെടുത്തി കൊണ്ട് ദേ ഇവിടെ പൂര്‍ണമായും. ഇങ്ങിനെ പോയാല്‍ ഫോര്‍ത്ത് എസ്റ്റേറ്റിലെ കണ്ണായ ഭാഗം തന്നെ ബൂലോകത്തിന് പതിച്ചുതരേണ്ടിവരും...

ലോകത്തിലെ ഏറ്റവും ജനപ്രിയ ബ്ലോഗര്‍‌മാരിലൊരാളും ചൈനയിലെ ‘നമ്പര്‍ വണ്‍’ ബ്ലോഗറുമായ ഹാന്‍ ഹാനിന്‍റെ സാഹിത്യമാസിക രണ്ടാം ലക്കം ഇറങ്ങുന്നതിന് മുമ്പേ അടച്ചുപൂട്ടേണ്ടിവന്നു. കാറോട്ടക്കാരനും ഗായകനും ഗാനരചയിതാവും ജനപ്രിയ നോവലിസ്റ്റുമായ ഹാന്‍ ആരംഭിച്ച ‘പാര്‍ട്ടി’ എന്ന മാസികയ്ക്കാണ് ഈ ഗതികേടുണ്ടായത്. ഹാന്‍ എഴുതുന്ന ടുകോള്‍‌ഡ് എന്ന ബ്ലോഗിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് പാര്‍ട്ടി മാസിക പ്രവര്‍ത്തനം ആരംഭിച്ചത്. താല്‍‌പര്യമുള്ളവര്‍ക്ക് പാര്‍ട്ടി മാസികയിലേക്ക് സാഹിത്യസൃഷ്ടികള്‍ സംഭാവന ചെയ്യാമെന്ന് ബ്ലോഗിലൂടെ ഹാന്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ലക്ഷക്കണക്കിന് സാഹിത്യസൃഷ്ടികളാണ് ഹാനിന് ലഭിച്ചത്.


Wednesday, April 27, 2011

പ്രിയ ബുദ്ധിമാന്‍ സിങ്ജി, അങ്ങ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?

വളരെ സിമ്പിളായ ചോദ്യം. ഇന്ത്യ ലോകത്ത് ഒറ്റപ്പെട്ടുപോയാലും വേണ്ടില്യ, എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ഒരുതരം പ്രത്യേക പവ്വ(ാ)റോടെ വാശിപിടിക്കുന്നത് എന്തിനാണ് പ്രഭോ? ഉത്തരം അത്ര സിമ്പിളല്ലെന്ന് അങ്ങയുടെ ബാര്‍ബിയന്‍ മുഖം നരച്ച താടിരോമങ്ങളുടെ പഞ്ഞിക്കെട്ടിനുള്ളില്‍ പൂഴ്ത്തുമ്പോള്‍ തിരിയുന്നുണ്ട് തമ്പുരാനെ. എന്നിട്ടും ഇന്ത്യന്‍ പൌരനായി ജനിച്ചത് ഒരു മഹാസൌഭാഗ്യമായെന്ന് കരുതിപ്പോന്ന അടിയങ്ങള്‍ക്ക് ചങ്ക് പൊടിയുന്ന നൊമ്പരത്തോടെ ചോദിക്കാതിരിക്കാനാവുന്നില്ല. പ്രിയ ബുദ്ധിമാന്‍ സിങ്ജി, മഹത്തായ ഈ രാജ്യത്തെ എന്തിനാണ് അങ്ങ് ഇങ്ങിനെ ലോകവേദിയില്‍ നാണം കെടാന്‍ വേഷം കെട്ടി നിറുത്തുന്നത്. ലോകവേദികളില്‍ ഒറ്റപ്പെട്ടുപോകുകയെന്നത് ഒരു ബഹുമതിയല്ല പ്രഭോ.

ലോകത്തെ ഭൂരിപക്ഷം രാഷ്ട്രങ്ങളും മാരക കീടനാശിനികള്‍ വേണ്ടെന്ന് തീര്‍ത്തുപറയുമ്പോള്‍ മറിച്ചു വാദിക്കാനും സമ്മതിപ്പിച്ചെടുക്കാനും ആളെ ചാക്കിട്ട് പിടിച്ചും മിഠായി തരാമെന്ന് പ്രലോഭിച്ചും കൂടെ നിറുത്താന്‍ പതിനെട്ടടവും പയറ്റി നാണം കെടുന്നതറിയുമ്പോള്‍ ചോദിച്ചുപോകും നിഴല്‍ രാജാവേ, അങ്ങെന്ത് ധൈര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ ഇരകളടക്കം നല്‍കുന്ന നികുതി പണം ചെലവാക്കി നമ്മുടെ സ്റ്റോക്കുഹോം മച്ചുനന്മാരെ അങ്ങോട്ടയച്ചത്?

ജനതയെ നിശബ്ദം കൊന്നൊടുക്കാനുള്ള ഉപാധിക്ക് ലൈസന്‍സ് നേടിയെടുക്കാനോ? എന്നിട്ടെന്താ, രഹസ്യമായും പരസ്യമായുമൊക്കെ കെട്ടുബന്ധവും കിടക്ക ബന്ധവും പുലര്‍ത്തുന്നവര്‍ വരെ അവസാന നിമിഷം കയ്യൊഴിഞ്ഞത്? കാലുമടക്കി കാശിയിലേക്ക് പറത്തിയത്? ജനാധിപത്യത്തിന്റെ അടിസ്ഥാന ലക്ഷ്യം ക്ഷേമരാഷ്ട്രമല്ല, കോര്‍പ്പറേറ്റ് അളിയന്മാരുടെ ക്ഷേമമെന്നാണോ, ധനതത്വശാസ്ത്രത്തിന്റെ മുതലാളിത്ത പക്ഷ സിദ്ധാന്തങ്ങള്‍ ഉഴുക്കഴിക്കുന്നതിനിടെ തൊട്ടുകൂട്ടാന്‍ കിട്ടിയ ഉപവിഷയമായ രാഷ്ട്ര മീമാംസയില്‍ അങ്ങ് കണ്ടെത്തിയ നവ വീക്ഷണം?