Showing posts with label ഫീച്ചര്‍. Show all posts
Showing posts with label ഫീച്ചര്‍. Show all posts

Saturday, October 20, 2018

റിയാദ്: സ്വപ് നോദ്യാനം

‘‘കെയ്റോ തലവേദനയും ബാഗ്ദാദ് ജലദോഷവും
കാസാ ബ്ളാങ്ക ചുമയുമാണെങ്കില്‍ റിയാദ് രോഗ ശാന്തിയാണ്’’
മണ്‍മറഞ്ഞ ഈജിപ്ഷ്യന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനും തത്വചിന്തകനുമായ അനീസ് മുഹമ്മദ് മന്‍സൂര്‍ കുറിച്ചുവെച്ചത് ഇങ്ങനെ.

‘ഖുല്‍ ലീ യാ ഉസ്താദ്’ (ഗുരുനാഥാ എന്നോട് പറയൂ) എന്ന അദ്ദേഹത്തിന്‍െറ ഗ്രന്ഥത്തിലെ ഈ പരാമര്‍ശം ലോകത്തിലെ ഏറ്റവും സമ്പന്ന നഗരങ്ങളിലൊന്നായ റിയാദിനെ കുറിച്ച് വായിക്കാനിടയായതില്‍ ഏറ്റവും ഇണക്കമുള്ള വിശേഷമാണെന്ന് തോന്നി. 

അനീസ് മന്‍സൂര്‍ നിസാരക്കാരനല്ല. അറബി കൂടാതെ മൊഴിമാറ്റപ്പെട്ട് ഇംഗ്ളീഷും റഷ്യനുമടക്കം നിരവധി യൂറോപ്യന്‍ ഭാഷകളില്‍ കൂടി വായിക്കപ്പെട്ട എഴുത്തുകാരനാണ്. സഞ്ചാരപ്രിയനും. ഇരുന്നൂറ് ദിവസം വരെ തുടര്‍ച്ചയായി ലോക സഞ്ചാരം നടത്തുകയും ഒട്ടുമിക്ക ലോക നഗരങ്ങളേയും ദീര്‍ഘനാളത്തെ സഹവാസം കൊണ്ട് അടുത്തറിയുകയും ചെയ്ത സഞ്ചാരി.

അങ്ങനെയൊരാള്‍ ഇങ്ങനെ എഴുതിവെച്ചത് വെറുതെയാവില്ല. പ്രഥമ ദര്‍ശനത്തില്‍ അനുരാഗം ജനിപ്പിക്കാന്‍ പോന്ന പ്രത്യേകതകളൊന്നുമില്ലാഞ്ഞിട്ടും എഴുത്തുകാരന്‍െറ ഹൃദയം കീഴടക്കാന്‍ ഈ നഗരത്തിന് കഴിഞ്ഞതെങ്ങനെ? 

ജീവിതത്തില്‍ അല്‍പം ശാന്തി ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ലല്ളോ. തന്നിലേക്കത്തെുന്നവരെ റിയാദ് അണച്ചുപിടിക്കുന്നത് അത്രമേല്‍ ശാന്തതയോടെയാണ്. അതുതന്നെയാവും ലോകം ചുറ്റിസഞ്ചരിച്ച അനീസ് മന്‍സൂറിനേയും ആകര്‍ഷിച്ചിരിക്കുക. അതിനപ്പുറം എന്ത് സവിശേഷതയാണ് ഈ വരണ്ട കോസ്മോപൊളിറ്റന്‍ സിറ്റിക്കെന്ന് ചോദിച്ചാല്‍ ഒരുത്തരം പെട്ടെന്ന് പറയാനാവില്ല. അത് ഇവിടെ ജീവിച്ച് അനുഭവിച്ച് തന്നെ അറിയേണ്ടതാണ്. 

മണല്‍ക്കുന്നിലെ പാനീസുകള്‍

മരുഭൂമിയില്‍ വിരിച്ചിട്ട് നിറം കെട്ടുപോയ ഒരു തുണി പോലെയാണ് പകല്‍ ഈ നഗരം. രാത്രിയില്‍ മരുഭൂനടുവില്‍ ഉലയൂതി തിളക്കിയ ആഴിയായി ജ്വലിക്കും. ചുട്ടുപ്പഴുത്ത ഹീറ്റര്‍ കോയില്‍ ചുരുള്‍ നിവര്‍ന്ന് കിടക്കുന്നപോലെ പല കൈവഴികള്‍ വിരിച്ച് വെട്ടിത്തിളങ്ങും. മണല്‍ക്കുന്നുകളില്‍ പരസഹസ്രം പാനീസുകള്‍ ഒരുമിച്ച് കത്തിയ പ്രതീതിയില്‍ മിന്നുന്ന ഉടലഴകാണ് രാത്രിയിലെ നഗരത്തിന്.

റിയാദ് എന്ന പേരിലെ കൗതുകം ചെറുതല്ല. ചുറ്റും മരുഭൂമി. ചുട്ടെടുക്കുന്ന ചൂടാണ് കൊല്ലത്തില്‍ പാതിക്കെങ്കില്‍ മറുപാതിക്ക് തണുപ്പിന്‍െറ മൂര്‍ച്ച. തണുപ്പായാലും ചൂടായാലും കാലാവസ്ഥ വരണ്ടത്. എന്നിട്ടും പേര് പൂന്തോപ്പെന്നായി. ഉദ്യാനം എന്നര്‍ഥമുള്ള ‘റൗദ’ എന്ന അറബി പദത്തില്‍ നിന്നാണ് അതുണ്ടായത്. അറേബ്യന്‍ നാഗരിക ജീവിതത്തെ ആധുനികവത്കരിച്ചതാകാം തദ്ദേശീയരുടെ മനസുകളില്‍ റിയാദ് പൂത്തുമലരാന്‍ കാരണം.

എന്നാല്‍ ലോകത്തിന്‍െറ നാനാദിക്കുകളില്‍ നിന്ന് ജീവിതം തെരഞ്ഞുവന്ന തൊഴില്‍ അഭയാര്‍ഥികള്‍ക്ക് തങ്ങളുടെ സ്വപ്നങ്ങള്‍ ആയിരം നിറങ്ങളില്‍ വിരിഞ്ഞുകണ്ട ഉദ്യാനമാണ് റിയാദ്. ലോകത്തിലെ ഏറ്റവും വലിയ ആശ്രിതവത്സല രാജ്യങ്ങളിലൊന്നായപ്പോള്‍ സൗദിയുടെ തലസ്ഥാനം തൊഴില്‍ അഭയാര്‍ഥിത്വത്തിന്‍െറ പറുദീസയായി.


വൈരുധ്യങ്ങളുടെ പ്രകൃതി

മലനിരകളുടെയും താഴ്വരകളുടെയുടെയും ഇടയില്‍ എക്കല്‍ സമതലവും വരണ്ട മരുഭൂമിയും ചേര്‍ന്ന ഈ വിശാല ഭൂതലം കടല്‍നിരപ്പില്‍ നിന്ന് 600 മീറ്റര്‍ ഉയരത്തിലാണ് കിടക്കുന്നത്. നഗര വിസ്തൃതി 1798 ചതുരശ്ര കിലോമീറ്റര്‍. വെറും എട്ട് ചതുരശ്ര കിലോമീറ്ററിലൊതുങ്ങിയ ചെറിയൊരു ജനവാസ കേന്ദ്രത്തിന്‍െറ ഇത്തിരിവട്ടത്തില്‍ നിന്നാണ് ഒരു നൂറ്റാണ്ടില്‍ താഴെ പ്രായം കൊണ്ട് ഇത്രയും തെഴുത്തത്.

അമേരിക്കയിലെ ഡിലെവര്‍ സിറ്റിയോളമോ സിംഗപ്പൂരിനെക്കാള്‍ മൂന്നിരട്ടിയോ വലിപ്പമാണിത്. എന്നാല്‍ കൃത്യവും ആധുനികോത്തരവുമായ ഒരു നഗരാസൂത്രണത്തിന്‍െറ അസ്ഥിവാരത്തില്‍ പടുക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ വികസന ക്ഷമത ഈ ഭൂവട്ടത്തിലുമൊതുങ്ങാന്‍ പോകുന്നില്ല.

റിയാദ് ഉള്‍പ്പെടുന്ന മധ്യപ്രവിശ്യ ഭൂവിസ്തൃതിയില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. നാല് ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റര്‍. ഏതാണ്ട് എല്ലാതരം മരുഭൂമികളുടെയും സംഗമ ഭൂമി. മരങ്ങളും ചെടികളും നിറഞ്ഞ താഴ്വരകളും ചതുപ്പ് നിലങ്ങളും വല്ലപ്പോഴോ പെയ്യുന്ന മഴ കെട്ടി നില്‍ക്കുന്ന ജലാശയങ്ങളും എല്ലാം ചേര്‍ന്ന ചെറിയ ചെറിയ മരുപ്പച്ചകളുടെ സംഘാതം. മരുഭൂമിയുടെ സ്വര്‍ണ ഞൊറികള്‍ക്കിടയിലെ പച്ചപ്പിന്‍െറ അരപ്പട്ടകളായി അഴകുചാര്‍ത്തുന്ന പലവിധ കൃഷിയിടങ്ങളും തോട്ടങ്ങളും. കാലാവസ്ഥ പൊതുവേ വരണ്ടതായിട്ടും ഭൂമിക്കടിയില്‍ നനവുണ്ട്. ഈ ജലസമൃദ്ധി മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നു. അത് പ്രവിശ്യയെ കാര്‍ഷികവത്കരിക്കുന്നു. പച്ച പുതച്ച അല്‍ഖര്‍ജിനെ മേഖലയിലെ കുട്ടനാടെന്ന് വിളിക്കാം.


പ്രകൃതിയിലെ സഞ്ചാര ലക്ഷ്യങ്ങള്‍

റിയാദിനെ അറിയാനത്തെുന്ന ഒരു സഞ്ചാരിയെ സംബന്ധിച്ച് ഒഴിവാക്കാനാകാത്തതാണ് പ്രകൃതിയുടെ പ്രത്യേകത. വരണ്ട മരുഭൂമിയും കാര്‍ഷിക സമൃദ്ധിയുടെ ശാദ്വല പ്രദേശങ്ങളും ഇടകലരുന്ന വൈരുധ്യമാണത്. ഏതെങ്കിലുമൊരു കുന്നിന്‍െറ മുകളില്‍ കയറി ഭൂമിയിലേക്ക് കാമറ തുറന്നാല്‍ കണ്ണിലും മനസിലും നിറയുന്ന കാഴ്ചയാണ് മണല്‍നിറവും കാര്‍ഷിക പച്ചപ്പും ലയിച്ചുചേരുന്ന വിസ്മയം.

നഗരത്തിന്‍െറ തെക്കുദിക്കില്‍ അല്‍ഖര്‍ജ് മുതല്‍ സഹന, ദിലം, ഹുത്ത ബനീ തമീം, ഹരീഖ്, അഫ്ലാജ്, വാദി ദവാസിര്‍ വരെ പച്ചപ്പിന്‍െറ ഹൃദയഹാരിയായ കാഴ്ച നീളുന്നു. റിയാദില്‍ നിന്ന് അല്‍ഖര്‍ജിലേക്കുള്ള വഴിമദ്ധ്യേയാണ് സുലൈ പര്‍വതനിരകള്‍ക്ക് ചുവട്ടില്‍ ഒളിഞ്ഞുകിടക്കുന്ന ഐന്‍ ഹീത്ത് പോലുള്ള ഗുഹാ ജലാശയങ്ങള്‍. പ്രകൃതിയുടെ മറ്റൊരു വിസ്മയം. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് കടല്‍ കയറിക്കിടന്ന പ്രദേശമാണ് അറേബ്യന്‍ മരുഭൂമി എന്നതിന്‍െറ അവശേഷിക്കുന്ന തെളിവുകളില്‍ ചിലത്.

ലൈലാ മജ്നൂനെന്ന പ്രാചീന അറേബ്യന്‍ പ്രണയകവ്യത്തിന്‍െറ ഇതിഹാസ ഭൂമി കൂടിയാണ് ലൈല അഫ്ലാജ്. പ്രണയ നായിക ലൈലയുടേതെന്ന് കരുതുന്ന ഗ്രാമവും കാമുകന്‍ ഖൈസും ലൈലയും സംഗമിച്ചിരുന്ന ഗുഹയും ഇവിടെയാണ്.

വടക്ക് ദിക്കില്‍ ഹുറൈംല, മജ്മഅ, ഹുത്ത സുദൈര്‍, മറാത്ത്, സുല്‍ഫി എന്നിവ പിന്നിട്ട് ബുറൈദയിലേക്ക് നീളുന്ന യാത്ര അറേബ്യന്‍ ഗ്രാമീണതയുടെ ശക്തി സൗന്ദര്യങ്ങളുടെ ഉള്‍ത്തുടിപ്പുകളിലൂടെയാണ്. കൃഷിത്തോട്ടങ്ങളുടെ സമൃദ്ധി ഈ ദിക്കിലുമുണ്ട് ധാരാളം. പടിഞ്ഞാട്ട് തിരിഞ്ഞാല്‍ മുസാഹ്മിയ മുതല്‍ ദുര്‍മ, അല്‍ഖുവയ്യ, ദവാദ്മി, ബിജാദിയ, അഫീഫും കടന്ന് നീളുന്ന യാത്രയും സമ്പന്നമായ കാഴ്ചകള്‍ക്കിടയിലൂടെയാണ്. മരുഭൂമിയും മരുപ്പച്ചകളും തന്നെയാണ് ഈ വഴിയിലും.

കിഴക്കാകട്ടെ മരുപ്പച്ചകളേയില്ലാത്ത മരുഭൂമിയുടെ അനന്തമായ കടലാണ്. തുമാമ, ജനാദ്രിയ തുടങ്ങിയ ഈ ഭാഗങ്ങള്‍ സാഹസികത കൂടി ചേരുന്ന വിനോദ സഞ്ചാരത്തിന് അനുയോജ്യമാണ്. മണല്‍ക്കുന്നുകളിലെ വാഹന കസര്‍ത്ത് ത്രസിപ്പിക്കുന്ന അനുഭവം. വിശ്രമ വേളകളെ തമ്പടിച്ച് കൂടാന്‍ പ്രേരിപ്പിക്കുന്ന മണല്‍പ്പരപ്പിന്‍െറ അപാരതയാണ് തുമാമയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. തണുപ്പുകാലമാണ് ഏറ്റവും ഇണങ്ങിയ സീസണ്‍.

ജനാദ്രിയ രാജ്യത്തെ ഏറ്റവും വലിയ പൈതൃകോത്സവ നഗരിയാണ്. പ്രതിദിനം രണ്ടര ലക്ഷത്തിലേറെ ആളുകള്‍ എത്തുന്ന ഉത്സവം രണ്ടാഴ്ച നീണ്ടുനില്‍ക്കും. എല്ലാവര്‍ഷവും ഫെബ്രുവരിയിലാണ് ഇത്.

വടക്ക് പടിഞ്ഞാറ് ഭാഗത്തെ തുവൈഖ് മലനിരകളുടെ ചരിവുകളിലേയും താഴ്വാരങ്ങളിലേയും ത്രസിപ്പിക്കുന്ന കാഴ്ചകള്‍ ലോകത്ത് മറ്റൊരിടത്തുമില്ലാത്തതാണ്. എന്തുകൊണ്ടെന്നാല്‍ ആ പര്‍വത കെട്ടുകള്‍ക്കപ്പുറം ലോകം അവസാനിക്കുകയാണ്. അല്ളെങ്കില്‍ ആ താഴ്വരകളുടെ അനന്തതയില്‍ ലോകം ഒരു ശൂന്യതയില്‍ അലിഞ്ഞില്ലാതാകുകയാണ്. ഇതൊരു പ്രതീതി യാഥാര്‍ത്ഥ്യമാകാം. പേര്, എഡ്ജ് ഓഫ് ദ വേള്‍ഡ്. 



അറേബ്യന്‍ ദേശീയതയുടെ ആസ്ഥാനം

രാജ്യത്തിന്‍െറ ഭരണ സിരാകേന്ദ്രമാണ് റിയാദ്. മുഴുവന്‍ ഭരണവകുപ്പുകളും ജിദ്ദയില്‍ നിന്ന് ഇവിടേക്ക് മാറിയിട്ട് കാലമേറെയായിട്ടില്ളെങ്കിലും അതിനെക്കാള്‍ കുറഞ്ഞ സമയം കൊണ്ട് ഒരു സമ്പന്ന രാജ്യത്തിന്‍െറ തലസ്ഥാനത്തിന് വേണ്ട ഗൗരവവും പാകതയും രൂപ ഭദ്രതയും ആര്‍ജ്ജിക്കാനായി. ശീതകാല ആവശ്യത്തിനായി ജിദ്ദയില്‍ ഇപ്പോഴും ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മുഴുവന്‍ മന്ത്രാലയങ്ങളും ഭരണ കാര്യാലയങ്ങളും സമ്പൂര്‍ണമായും ഇവിടേക്ക് മാറിക്കഴിഞ്ഞു. 

പുറമെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ലോക രാഷ്ട്രീയ ഭൂപടത്തില്‍ റിയാദിന് വലിയ പ്രാധാന്യം നല്‍കുന്നു. അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്‍െറ ഒത്ത നടുക്കാണ് എന്നതാണ് ഒരു ഘടകം. അറബ് രാഷ്ട്രീയ, സാമൂഹിക, വാണിജ്യ ഭൂപടത്തിലെ മര്‍മസ്ഥാനമാണിത്. അതുകൊണ്ട് കരഗതമായ തന്ത്രപ്രധാന പദവി. അറബ് രാഷ്ട്രീയത്തിന്‍െറ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നിടത്തോളം ശക്തികേന്ദ്രം. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി), മുസ്ലിം വേള്‍ഡ് യൂത്ത് മൂവ്മെന്‍റ് (വമി), 95ലേറെ രാജ്യങ്ങള്‍ അംഗമായ അന്താരാഷ്ട്ര ഊര്‍ജ ഫോറം എന്നിവയുടെയെല്ലാം ആസ്ഥാനമാണ് ഈ നഗരം. 

ജനസംഖ്യയുടെ കാര്യത്തിലും മറ്റേതൊരു ഗള്‍ഫ്, അറബ് നഗരങ്ങളെക്കാള്‍ മുന്നിലാണ് റിയാദ്. ഏറ്റവും പുതിയ സ്ഥിതിവിവര സൂചിക പ്രകാരം 70 ലക്ഷത്തിന് മുകളിലാണത്. മൂന്ന് കോടിയാണ് രാജ്യത്തെ മൊത്തം ജനസംഖ്യ. 

ഈ സവിശേഷതകളെല്ലാം ചേര്‍ന്ന് ഒരു ലോകോത്തര നഗര നിലവാരത്തിലേക്ക് റിയാദിനെ ഉയര്‍ത്തിയിട്ടുണ്ട്. ന്യുയോര്‍ക്കും ടോക്കിയോയും ദുബൈയും സിംഗപ്പൂരും പോലെ ആധുനികോത്തര ആഡംബര നാഗരിക പരിവേഷമണിയാനുള്ള റിയാദിന്‍െറ വെമ്പല്‍ ഉലയ സ്ട്രീറ്റിന്‍െറയും കിങ് ഫഹദ് റിങ് റോഡിന്‍െറ ഇരുവശങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്ന എടുപ്പുകളില്‍ പ്രതിഫലിക്കുന്നു. ആകാശം മുട്ടേ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിട സമുച്ചയങ്ങളും ഗോപുരങ്ങളും ഏറ്റവും പുതിയ ലോകോത്തര വാസ്തുശൈലിയിലുള്ളതാണ്.

ഫൈസലിയ, കിങ്ഡം ടവറുകള്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. 99 നില ഉയരത്തില്‍ കിങ്ഡം ടവറിലെ ആകാശ ഇടനാഴിയാണ് കൂട്ടത്തില്‍ വലിയ വിസ്മയം. ഏറ്റവും മികവുറ്റ അംബരചുംബിക്കുള്ള വിശ്വോത്തര പുരസ്കാരം നേടിയ ഈ ചില്ല് ഗോപുരം സൗദി രാജകുടുംബാംഗം അമീര്‍ വലീദ് ബിന്‍ തലാലിന്‍േറതാണ്. നഗരത്തിലെ ആഡംബര തെരുവുകളില്‍പ്രധാനപ്പെട്ടതാണ് തഹ്ലിയ. സഞ്ചാരികളെ ഊഷ്മളമായി മാടിവിളിക്കുന്നു, കമനീയവും ഹൃദ്യവുമായ ആ തെരുവിലെ സന്ധ്യകള്‍. 

ടൂറിസത്തിന്‍െറ അപാരത

ഒരൊറ്റ ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഒരു കോട്ടക്കുള്ളിലെ ഒരു ചെറിയ പട്ടണമായിരുന്നു ആദ്യകാല റിയാദ്. കോട്ടക്ക് പുറത്തേക്ക് നഗരം പരന്നൊഴുകിയപ്പോള്‍ പുതിയ കോട്ടകളും കമാനങ്ങളും കവാടങ്ങളുമുണ്ടായി. എന്നാല്‍ കോട്ടക്കകത്തൊതുങ്ങാത്ത ദേശരാഷ്ട്രത്തിന്‍െറ തലസ്ഥാനവും മെട്രോയുമായി നഗരം തലയെടുത്തപ്പോള്‍ പൗരാണികതയുടെ ബാക്കിപത്രങ്ങളായി ഒറ്റപ്പെട്ടുപോയി ഇവ.

പൈതൃകമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് കരുതുന്ന ഒരു ജനതയും ഭരണാധികാരികളുമുള്ള രാജ്യം അവയേയും പൊന്നുപോലെ സംരക്ഷിക്കുന്നു. കിഴക്ക് തുമൈറ്, വടക്ക് അല്‍സുവൈലന്‍, തെക്ക് ദുഖ്ന, പടിഞ്ഞാറ് അല്‍മദ്ബഹ, തെക്ക് പടിഞ്ഞാറ് ശുമൈസി എന്നിങ്ങനെയാണ് ആ പുരാതന എടുപ്പുകളും നഗര കവാടങ്ങളും.

ചരിത്രത്തിന് മുകളിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന നാല് കൊട്ടാരങ്ങളാണ് നഗരത്തിന്‍െറ മറ്റൊരു വിശേഷത. മസ്മക്ക്, അല്‍മുറബ്ബ, അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍, ശംസിയ എന്നിവ. കിങ് അബ്ദുല്‍ അസീസ് ഹിസ്റ്റോറിക്കല്‍ സെന്‍റും നാഷനല്‍ മ്യൂസിയവും ലൈബ്രറിയും നഗര കേന്ദ്രത്തിന് സമീപം മുറബ്ബ ഡിസ്ട്രിക്റ്റിലാണ്. ലോകത്തിന്‍െറ ശ്രദ്ധ പതിഞ്ഞ ചരിത്ര പ്രദര്‍ശനശാലയാണത്.

ഇതിന് പുറമെ ദറാഇയ പൈതൃക നഗരം കൂടിചേരുമ്പോഴാണ് റിയാദ് എന്ന വിശാല വിനോദ സഞ്ചാര ഭൂപടത്തിന്മേല്‍ പൗരാണികതയുടെ ഛായമെഴുത്ത് പൂര്‍ണമാകുന്നത്. അതിലേക്ക് ആധുനിക വാസ്തുവിദ്യയുടെ അംബര ചുംബി വിസ്മയങ്ങളായി ഫൈസലിയ ടവറും കിങ്ഡം ടവറും മറ്റ് നിര്‍മിതികളും ഉള്‍ച്ചേരുമ്പോള്‍ പൗരാണികതയും ആധുനികതയും ലയം കൊണ്ട നഗരസംസ്കൃതിയായി റിയാദ് സഞ്ചാരിയുടെ മനസില്‍ നിറയുന്നു.

പുരാതന നിര്‍മിതികളെ പുതുക്കിപ്പണിയുമ്പോഴും നാമാവശേഷമായതിനെ വീണ്ടെടുക്കുമ്പോഴും പുതിയ എടുപ്പുകള്‍ പടുക്കുമ്പോഴും നിറം മുതല്‍ നിലം വരെ പാലിക്കണമെന്ന് ശഠിക്കുന്ന കണിശമായ നിബന്ധനകള്‍ നഗരത്തിന്‍െറ ആത്മാവ് സംരക്ഷിക്കുന്നു.  ഏച്ചുകെട്ടലിന്‍െറ മുഴപ്പുകളില്ലാതെ പഴമയും പുതുമയും ഇണങ്ങിച്ചേരുന്ന ചാരുത എന്നെന്നും ഒളിമിന്നുന്നു. ആഭ്യന്തര വിനോദ സഞ്ചാര ഭൂപടത്തില്‍ നഗരത്തിന് പ്രാധാന്യം കൈവന്നത് ഈ സവിശേഷതകള്‍ കൊണ്ട് തന്നെ. 

ആയിരത്താണ്ടുകളുടെ ചരിത്രം

റിയാദ് എന്ന പേര് പുതിയതാകാം. എന്നാല്‍ നഗരം പഴയതാണ്. നജ്ദ് എന്ന പഴയ പേരിന് ആയിരത്താണ്ടുകളുടെ പഴക്കമുണ്ട്. ഏറിയാല്‍ മുന്നൂറ് വര്‍ഷത്തെ ചരിത്രം മാത്രമാണ് റിയാദ് എന്ന സ്ഥലനാമത്തിനുള്ളത്.

1818ല്‍ രണ്ടാം സൗദി സ്റ്റേറ്റിന്‍െറ ആസ്ഥാനം ദറഇയയില്‍ നിന്ന് റിയാദിലേക്ക് മാറ്റപ്പെട്ട ശേഷമാണ് നഗരത്തിന്‍െറ യഥാര്‍ഥ ചരിത്രം ആരംഭിക്കുന്നത്. അനേകം നാട്ടുരാജ്യങ്ങളായി ഛിന്നഭിന്നമായിരുന്ന അറേബ്യയെ സൗദി അറേബ്യ എന്ന ഒറ്റ മാലയില്‍ കോര്‍ത്ത് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍സഊദ് 1932ല്‍ മൂന്നാം സൗദി സ്റ്റേറ്റ് സ്ഥാപിച്ചതോടെ റിയാദിന്‍െറ തലവര തെളിഞ്ഞു.

ഒന്നാം സൗദി സ്റ്റേറ്റിന്‍െറ ആസ്ഥാനം ഇപ്പോള്‍ വടക്കന്‍ റിയാദായ ദറഇയായിരുന്നു (Historical Daraiya). അഞ്ഞൂറ് വര്‍ഷത്തിന്‍െറ ചരിത്രമുണ്ട് ഈ പുരാതന നഗരത്തിന്. 1818ല്‍ ഒട്ടോമന്‍ തുര്‍ക്കികളുടെ ആക്രമണത്തില്‍ ദറഇയ ഭാഗികമായി തകര്‍ന്നതോടെയാണ് സഊദ് രാജവംശം പുതിയ തലസ്ഥാനം തേടിയത്.

‘91ല്‍ ഹാഇലില്‍ നിന്നുള്ള അല്‍റാഷിദ് ഗോത്ര രാജാവിന്‍െറ ആക്രമണത്തില്‍ രണ്ടാം സൗദി സ്റ്റേറ്റ് വീണതോടെ പിടിച്ച് നില്‍ക്കാനാവാതെ രാജാവ് അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ അല്‍സഊദ് തന്‍െറ പരിവാരങ്ങളെയും കുടുംബത്തെയും കൂട്ടി പാലായനം ചെയ്തു. കുവൈത്തിലാണ് അഭയം കണ്ടത്തെിയത്.

മകന്‍ അബ്ദുല്‍ അസീസ് വളര്‍ന്നപ്പോള്‍ തങ്ങളുടെ രാജ്യം പിടിച്ചടക്കുകയും പിതാവിനെയും കുടുംബത്തേയും ആട്ടിയോടിക്കുകയും ചെയ്ത അല്‍റാഷിദ് ഭരണാധികാരികളോടുള്ള പ്രതികാര വാഞ്ജയുമായി ഒരു ചെറു സൈന്യത്തെയും കൂട്ടി നജ്ദിലേക്ക് തിരിച്ചു.

1902ല്‍ അല്‍റാഷിദിനെ ആട്ടിയോടിച്ച് അയാളുടെ മസ്മക്ക് കോട്ട കീഴടക്കുകയും നജ്ദ് വീണ്ടെടുക്കുകയും ചെയ്തു. അനേകം നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന അറേബ്യയെ കൂട്ടിയോജിപ്പിക്കാനായിരുന്നു നജ്ദ് വിജയത്തിനുശേഷമുള്ള ശ്രമം.

നീണ്ട 21 വര്‍ഷം കൊണ്ട് ആ ലക്ഷ്യം പൂര്‍ത്തീകരിച്ചു. ചെങ്കടലിനും പേര്‍ഷ്യന്‍ ഉള്‍ക്കടലിനുമിടയിലെ വലിയ ഭൂപ്രദേശം ഒറ്റ സാമ്രാജ്യമായി മാറി. 1932ല്‍ മൂന്നാം സൗദി സ്റ്റേറ്റ് അഥവാ സൗദി അറേബ്യ എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടു. അന്ന് മുതലാണ് റിയാദ് യഥാര്‍ഥ തലസ്ഥാനമായി സ്ഥിരപ്പെട്ടത്.

Sunday, January 8, 2017

മരുഭൂമിയിലെ നീരറകള്‍


ഒരു രാത്രിയില്‍ ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ ഓഫീസ് കെട്ടിടത്തിന് മുന്നിലെ നടപ്പാതയിലാണ് അയാളെ കണ്ടത്. കുലീന വേഷം ധരിച്ച സൗദി മദ്ധ്യവയസ്കന്‍. വെപ്രാളപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഇപ്പോള്‍ പിടിച്ചുതിന്നും എന്ന പരുക്കന്‍ ഭാവം. തിടുക്കപ്പെട്ടുള്ള ഉലാത്തലിനിടയില്‍ ആരോടോ എന്തോ ആവശ്യപ്പെടുന്നത് പോലെ പുലമ്പുന്നു. കൈയ്യില്‍ പിടിച്ച വെള്ള കടലാസ് കാറ്റിലിളകുന്നു. എന്താണ് കാര്യമെന്നറിയാതെ ഞാന്‍ അന്ധാളിപ്പോടെ നോക്കിനിന്നു. അടുത്തുള്ള മലയാളി ബൂഫിയ (ലഘുഭക്ഷണ ശാല)യില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ ഓടിവന്ന് സെല്ളോ ടേപ്പിന്‍െറ ഒരു റോള്‍ നീട്ടി. അതോടെ മുഖം തെളിഞ്ഞ കുലീനന്‍ ധൃതിപ്പെട്ടു. അവിടെ നിറുത്തിയിട്ട ഒരു അറുപഴഞ്ചന്‍ കാറിന്‍െറ ബോണറ്റില്‍ കടലാസ് നിവര്‍ത്തിവെച്ചു. നാല് മൂലയും സെല്ളോ കൊണ്ട് ഒട്ടിച്ചുപിടിപ്പിച്ചു. ശേഷം ഒന്ന് മാറിനിന്ന് നന്നായി ഒട്ടിയോ എന്ന് നോക്കി. ഉറപ്പായപ്പോള്‍ തിരിഞ്ഞ് ബൂഫിയയിലെ പയ്യനെ നോക്കി ശുക്റന്‍ എന്ന് മന്ത്രിച്ചു. സെല്ളോ ടേപ്പിന്‍െറ റോള്‍ തിരികെ നീട്ടി. കാറ്റിന്‍െറ വേഗത്തിലായിരുന്നു എല്ലാം. കാറിന്‍െറ മുന്നില്‍ നിറുത്തിയിട്ടിരുന്ന മുന്തിയ ഇനം വാഹനത്തിന്‍െറ ഡോര്‍ തുറന്നതും അടഞ്ഞതും എല്ലാം നൊടിയിടയില്‍. കണ്ണ് ചിമ്മും മുമ്പ് അതോടി നഗരത്തിരക്കില്‍ മറഞ്ഞു.
എനിക്കാകെ കൗതുകം തോന്നി. ബോണറ്റില്‍ പതിച്ച കടലാസില്‍ പേന കൊണ്ട് അറബിയില്‍ എഴുതിയത് എന്താണെന്ന് അറിയാന്‍ അങ്ങോട്ട് നീങ്ങി. അവിടെ നിന്ന ഒന്ന് രണ്ടാളുകളുടെ സഹായത്തോടെ വായിച്ചു:
‘‘സുഹൃത്തേ, എന്‍െറ വാഹനം പിന്നിലേക്കെടുക്കുമ്പോള്‍ ഉരസി താങ്കളുടെ കാറിന്‍െറ മുന്‍വശത്ത് ചെറിയൊരു തകരാറുണ്ടായിട്ടുണ്ട്. താങ്കളെ ഇവിടെയെല്ലാം അന്വേഷിച്ചെങ്കിലും കാണാനായില്ല. എനിക്ക് പോകാന്‍ ധൃതിയുണ്ട്. എന്‍െറ നമ്പറാണ് ഇത്. വിളിക്കണം. നന്നാക്കാനുള്ള പണം തരാം. കാറിന് കേടുപാടുണ്ടാക്കിയതില്‍ ഖേദിക്കുന്നു.’’
ബൂഫിയയിലെ മലയാളി പറഞ്ഞു:
‘‘കടലാസും സെല്ളോടേപ്പും അന്വേഷിച്ച് വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചതാണ്. അത് പഴയ കാറല്ളേ. ചെറിയ പോറലല്ളേ ഉണ്ടായിട്ടുള്ളൂ. അയാള്‍ കണ്ടതുമില്ലല്ളോ. പിന്നെ എന്തിനാണ് എഴുതി ഒട്ടിക്കാന്‍ നില്‍ക്കുന്നതെന്ന്.’’
അദ്ദേഹം അതിന് പറഞ്ഞ മറുപടി എന്‍െറ വായടപ്പിച്ചു. ‘‘അത്, പഴയ കാറായത് അയാള്‍ മിസ്കീന്‍ ആയതുകൊണ്ടല്ളേ. നന്നാക്കാനുള്ള പണം അയാളുടെ കൈയിലുണ്ടായെന്ന് വരില്ല. അയാള്‍ കണ്ടിട്ടില്ളെങ്കിലും അല്ലാഹു കണ്ടല്ളോ.’’
അവിടെ നിന്ന് മടങ്ങുമ്പോള്‍ ചിന്തിച്ചത് മുഴുവന്‍ അദ്ദേഹത്തെ കുറിച്ചാണ്. പുറമേക്ക് വളരെ പരുക്കനായി തോന്നിയ ആ സൗദി പൗരന്‍െറ ഉള്ളിലുള്ള നന്മയുടെ ജലത്തുള്ളികള്‍ എന്നിലേക്ക് വന്നുവീണ പോലെ മനസ് കുളിര്‍ത്തു.
പിന്നീട് റിയാദിലെ ‘ഐന്‍ ഹീത്ത്’ എന്ന ഗുഹയിലെ ജലാശയം കാണാനിടയായപ്പോള്‍ ഈ സൗദി പൗരനെ ഓര്‍മ വന്നു. രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ലാതിരുന്നിട്ടും എന്തുകൊണ്ട് അങ്ങനെ എന്ന ചിന്ത ചില സാമ്യതകള്‍ കണ്ടത്തെി. വരണ്ട മരുഭൂമിയെ പോലെ ആ പരുക്കന്‍ മനുഷ്യനും ഉള്ളില്‍ അലിവിന്‍െറ ജലാശയം കാത്തുസൂക്ഷിക്കുന്നു. വല്ലാതെ അലഞ്ഞുലഞ്ഞ ഒരു യാത്രയുടെ അന്ത്യത്തിലാണ് ഐന്‍ ഹീത്തിലത്തെിയത്. സാഹസപ്പെട്ട് തുരങ്കമിറങ്ങിയതിന്‍െറ ബദ്ധപ്പാട് പിന്നേയും. ആകെ തളര്‍ന്നുപോയ കണ്ണുകള്‍ ഇളം പച്ച നിറത്തില്‍ കണ്ണാടി പോലെ തെളിഞ്ഞുകിടന്ന വെള്ളം കണ്ടപ്പോഴേ തിളങ്ങി. ജലതല സ്പര്‍ശത്തിന്‍െറ കുളിര്‍മയില്‍ ഉള്ളമാകെ തളിര്‍ത്തു. ഇതുപൊലൊരു വൈകാരികാനുഭവമാണ് അന്നാ മനുഷ്യനും പകര്‍ന്നുതന്നത്.

ഐന്‍ ഹീത്ത്

മരുഭൂമി നടുവിലെ വരണ്ട നഗരമാണ് സൗദി തലസ്ഥാനമായ റിയാദ്. ഇന്ന് പക്ഷേ, ചുറ്റും കണ്ണോടിച്ചാല്‍ നഗരം പച്ചപ്പിന്‍െറ ഒരാവരണം അണിയാന്‍ വെമ്പല്‍ കൊള്ളുകയാണെന്ന് തോന്നും. മണല്‍നിറം മറയുന്നു. കൃത്രിമ ജലാശയങ്ങളും പൂന്തോട്ടങ്ങളും മരങ്ങളുമൊക്കെയായി നഗരത്തെ ചുറ്റി നിര്‍മാണം പൂര്‍ത്തിയായി വരുന്ന അതിബൃഹത്തായ വാദി ഹനീഫ പദ്ധതിയും അതോടൊപ്പം നഗര പ്രാന്തങ്ങളില്‍ പന്തലിച്ച കൃഷിത്തോട്ടങ്ങളുടെ സ്വാഭാവിക പച്ചപ്പുമാണ് കാരണം. കടലോ കായലോ പോട്ടെ ഒരു കുഞ്ഞ് നീരൊഴുക്കിന്‍െറ ജലമര്‍മരം പോലും കനിഞ്ഞരുളാതിരുന്നിട്ടും പച്ചപ്പിന്‍െറ തഴപ്പ് എങ്ങനെ? ആലോചിച്ച് അമ്പരക്കുന്നവര്‍ ചവിട്ടിനില്‍ക്കുന്ന മരുഭൂമിക്കടിയില്‍ മറഞ്ഞു കിടക്കുന്ന ശുദ്ധജല ശേഖരങ്ങളുണ്ടെന്ന് അറിയുമ്പോള്‍ വിസ്മയിച്ചുപോകാതിരിക്കില്ല.
നഗരത്തിന് തെക്ക് അല്‍ഖര്‍ജ് പട്ടണത്തിലേക്ക് നീളുന്ന പാതയുടെ ഇടതുവശത്ത് കണ്ണെത്താദൂരത്തോളം ഒരു ശക്തിദുര്‍ഗമുണ്ട്. സുലൈ മലനിരകള്‍. അതിന്‍െറ ഗര്‍ഭത്തിലൊളിഞ്ഞുകിടക്കുന്ന നീരറകളിലേക്ക് പ്രകൃതി തുറന്നുവെച്ച കണ്ണാണ് ഐന്‍ ഹീത്ത്.

റിയാദ് നഗര മധ്യത്തില്‍നിന്ന് 40 കിലോമീറ്റര്‍ അല്‍ഖര്‍ജ് ഹൈവേയിലൂടെ സഞ്ചരിച്ചാല്‍ അയ്ന്‍ ഹീത്തിലേക്കുള്ള മണല്‍ പാതയായി. റിയാദ് - ദമ്മാം റെയില്‍വേ ലൈന്‍ മുറിച്ചുകടന്നുവേണം അതിലേക്ക് കടക്കാന്‍. നീണ്ടുനിവര്‍ന്നുകിടക്കുന്ന സുലൈ മലനിരകളില്‍ ഒന്നിന്‍െറ ചുവട്ടിലാണ് മനുഷ്യ നേത്രത്തിന്‍െറ ആകൃതിയോട് സാദൃശ്യം തോന്നിക്കുന്ന ഗുഹാമുഖമുള്ളത്. ‘ഐന്‍’ എന്ന അറബി പദത്തിന് കണ്ണ് എന്നാണ് അര്‍ത്ഥം.
മലയുടെ അടിവാരത്തില്‍ അഗാധതയിലേക്കിറങ്ങിപ്പോകുന്ന തുരങ്കമാണ് അത്. ചെങ്കുത്തായ ഇറക്കമാണ് ഭൂഗര്‍ഭ ജലത്തിന്‍െറ നിലവറയിലേക്ക്. അടരുകള്‍ പോലുള്ള പര്‍വത പാറക്കെട്ടുകളില്‍നിന്ന് അടരുന്ന പാറച്ചീളുകളും മണ്‍കട്ടകളും വീണുകിടക്കുന്ന ഗുഹാവഴിയിലൂടെ താഴേക്കുള്ള ഇറക്കം അല്‍പം സാഹസികമാണ്. മനസൊന്ന് പതറിയാല്‍ കാലൊന്നിടറിയാല്‍ കണ്ണൊന്നു ചിമ്മിയാല്‍ കല്ലിന്‍ മുനകളില്‍ തട്ടി ചതഞ്ഞും മുറിഞ്ഞും ജലാശയത്തിലെ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ലാത്ത ആഴക്കയത്തിന്‍െറ നിഗൂഢതയിലേക്കാവും വീഴ്ച. സാഹസിക പ്രിയരായ വിനോദ സഞ്ചാരികള്‍ക്ക് മാത്രം പോകാന്‍ പറ്റുന്ന പ്രകൃതി വിസ്മയമാണ് ഐന്‍ ഹീത്ത്.

ചുണ്ണാമ്പ് ഗുഹകള്‍

ഫോസില്‍ വാട്ടര്‍ അഥവാ ശിലാദ്രവ്യ ജലത്തിന്‍െറ ഭൂഗര്‍ഭ ശേഖരങ്ങളിലൊന്നാണ് അയ്ന്‍ ഹീത്തിലുമുള്ളത്. ചുണ്ണാമ്പുകല്ല് അഥവ കാല്‍സ്യം സള്‍ഫേറ്റുകള്‍ നിറഞ്ഞ ഗുഹകളില്‍ നിരന്തരം ബ്ളീച്ചിങ്ങ് രാസപ്രവര്‍ത്തനത്തിന് വിധേയമായി ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളം ചിലയിടങ്ങളില്‍ ഭൗമോപരിതലത്തോട് ചേര്‍ന്നും മറ്റു ചിലയിടങ്ങളില്‍ ഏറെ ആഴത്തിലും പരന്നുകിടക്കുന്ന ഒരു വാട്ടര്‍ ബെല്‍റ്റിന്‍െറ ഭാഗമാണ്. അല്‍ഖര്‍ജ് മേഖലയുടെ കാര്‍ഷിക സമൃദ്ധിക്ക് കാരണം ഈ ഉപരിതല ജലസാന്നിദ്ധ്യമാണ്.
ചുണ്ണാമ്പുകല്ലുകള്‍ കൊണ്ട് പ്രകൃതിയൊരുക്കിയ നിരവധി ഗുഹകള്‍ സൗദി മരുഭൂമിയില്‍ പലയിടങ്ങളിലുണ്ടെങ്കിലും എല്ലായിപ്പോഴും ജലം നിറഞ്ഞുകിടക്കുന്ന ഗുഹയായി ഐന്‍ ഹീത്ത് മാത്രമാണ് കണ്ടത്തെിയിട്ടുള്ളതെന്ന് സൗദിയിലെ ഗുഹകളെ കുറിച്ച് പഠനം നടത്തിയിരുന്ന അമേരിക്കന്‍ ഗുഹാപര്യവേഷകരായ ജോണ്‍ പിന്‍റ്, ഡാവേ പാറ്റേഴ്സ് എന്നിവര്‍ രേഖപ്പെടുത്തുന്നു. ഇവരോടൊപ്പം സഞ്ചരിച്ച ഗുഹാജലാശയങ്ങളിലെ മുങ്ങല്‍ വിദഗ്ധ എറിക് ബ്യുര്‍സ്റ്റോമാണ് ഐന്‍ ഹീത്തിന്‍െറ ഉള്ളറ രഹസ്യങ്ങളും ആഴവും അറിയാന്‍ ശ്രമിച്ച അതിസാഹസിക. റിയാദ് കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററില്‍ 13വര്‍ഷം കണ്‍സള്‍ട്ടന്‍റ് ഫിസിഷ്യനായിരുന്ന എറിക് ഐന്‍ ഹീത്തില്‍ 40 തവണ പര്യവേക്ഷണ മുങ്ങലുകള്‍ നടത്തി. 100 മീറ്ററോളം ചെങ്കുത്തായ പാറക്കെട്ടിലൂടെ ഇറങ്ങിയാലാണ് ഭൂമിക്കടിയിലെ ജലോപരിതലത്തില്‍ എത്തുക. ഗുഹയുടെ ഉള്‍പ്പിരിവുകളില്‍ നിറഞ്ഞുകിടക്കുന്ന വെള്ളത്തില്‍ ഊളിയിട്ട എറിക് 150ഓളം മീറ്റര്‍ അഗാധതയില്‍ പോയി പരിശോധിച്ചിട്ടും അടിതൊടാനായില്ല. നിഗൂഢതകള്‍ പൊളിക്കാനായില്ല. ശ്വസനോപകരണങ്ങളും പ്രത്യേകതരം ടോര്‍ച്ചു ലൈറ്റുകളും കാമറകളുമൊക്കെയായി എറികും സംഘവും നടത്തിയ മുങ്ങലുകള്‍ ഒരു ഘട്ടത്തിനപ്പുറം കടന്നിട്ടില്ല. 150 മീറ്റര്‍ ആഴത്തിനപ്പുറം അവര്‍ക്ക് സഞ്ചരിക്കാനാവാത്ത വിധം അപകടമേഖലകളുടെ സാന്നിദ്ധ്യം പലപ്പോഴും പിന്തിരിയാന്‍ പ്രേരിപ്പിച്ചു.

പിന്‍റും പാറ്റേഴ്സുമാണ് സൗദിയിലെ ചുണ്ണാമ്പ് ഗുഹകളെ കുറിച്ച് ഗൗരവത്തില്‍ പഠനം നടത്തിയത്. 1983ല്‍ റിയാദ് നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ വടക്ക് കിഴക്കന്‍ ഭാഗത്ത് കണ്ടത്തെിയ ദാഹുല്‍ സുല്‍ത്താനാണ് കണ്ടതില്‍ വെച്ചേറ്റവും വലിയ ഗുഹ. മഴക്കാലത്ത് മാത്രം വെള്ളം നിറയുന്ന ഗുഹയാണിത്. കിലോമീറ്ററുകളോളം ഉടല്‍നീളമുള്ള ആ ഗഹ്വരത്തിന്‍െറ അവസാനം എവിടെയാണെന്ന് കണ്ടത്തൊനായിട്ടില്ല. വെള്ളമില്ലാത്ത കാലങ്ങളില്‍ ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് നടക്കാന്‍ കഴിയുന്നത്ര ഇടുങ്ങിയ ഗുഹാന്തര്‍ നാളിയിലൂടെ നീങ്ങിയാല്‍ കാണുന്ന ചുണ്ണാമ്പ് കല്ലുകളുടെ സ്തൂഭങ്ങളും ശില്‍പങ്ങളും വിസ്യമിപ്പിക്കുന്ന കാഴ്ചാനുഭവമാണെന്ന് പിന്‍റും പാറ്റേഴ്സും എഴുതിയിട്ടുണ്ട്. വലുപ്പം കൊണ്ടാണ് ദാഹ്ല്‍ സുല്‍ത്താന്‍ - ഗുഹകളുടെ സുല്‍ത്താന്‍ - എന്ന് ഇവര്‍ പേര് ചൊല്ലി വിളിച്ചത്.
ദശലക്ഷക്കണക്കിന് വര്‍ഷങ്ങളിലെ പ്രകൃതിയുടെ പരിണാമങ്ങള്‍ക്കിടയില്‍ ബാക്കിയായ ഈ ഗുഹകളില്‍ ഐന്‍ ഹീത്ത് സ്ഥിരമായ ജലസാന്നിദ്ധ്യം കൊണ്ട് തന്നെ വ്യത്യസ്തമാണ്. ഈ പ്രത്യേകതയാണ് എറികിനെ ആകര്‍ഷിച്ചത്. ഒരു ‘കേവ് ഡൈവര്‍’ എന്ന നിലയില്‍ തന്‍െറ താല്‍പര്യത്തിന് ഏറ്റവും യോജ്യം ഐന്‍ ഹീത്താണെന്ന് കണ്ടത്തെിയതോടെ അവിടെ മുങ്ങി പര്യവേഷണം നടത്തല്‍ എറിക് ഒരു അനുഷ്ഠാനം പോലെ പതിവാക്കി.

ഐന്‍ ഹീത്തിന്‍െറ ചരിത്രം

1994ലാണ് പിന്‍റിനും പാറ്റേഴ്സണുമൊപ്പം എറിക് ഈ ഗുഹയില്‍ എത്തുന്നത്. സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്‍െറ കാലത്ത് തന്നെ ഈ ഗുഹ കണ്ടത്തെിയിട്ടുണ്ട്. 1938ല്‍ ഈ ഗുഹ കാണാന്‍ കിഴക്കന്‍ പ്രവിശ്യയിലെ അരാംകോ സൈറ്റുകളിലുണ്ടായിരുന്ന എണ്ണപര്യവേക്ഷകരെ രാജാവ് ക്ഷണിച്ചിട്ടുണ്ട്. പ്രകൃതി പ്രതിഭാസങ്ങള്‍ മരുഭൂമിക്കടിയില്‍ ഒളിപ്പിച്ചിട്ട പലവിധ നിക്ഷേപങ്ങളെ കുറിച്ചുള്ള പഠനങ്ങളില്‍ ഇത്തരം ഗുഹകള്‍ക്കും അതിലെ ചുണ്ണാമ്പിനും ജലത്തിനും ഫോസിലുകള്‍ക്കുമെല്ലാം അത്രമേല്‍ പ്രാധാന്യമുണ്ടെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു. ഈ ഗുഹകളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകള്‍ അരാംകോ വേള്‍ഡ്, സ്കൂബ ക്ളബ് ന്യൂസ് മാഗസിനുകളിലെല്ലാം പിന്നീട് ധാരാളമായി പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്.
അബ്ദുല്‍ അസീസ് രാജാവിന്‍െറ കാലത്ത് ഐന്‍ ഹീത്തില്‍ നിന്ന് നഗരാവശ്യത്തിനുള്ള വെള്ളമെടുത്തിരുന്നു. വെള്ളം നിറച്ച വീപ്പകളും മറ്റും ഒട്ടകങ്ങളുടെ പുറത്തുകയറ്റിയാണ് കൊണ്ടുപോയിരുന്നത്. പിന്നീട് വെള്ളം മോട്ടോര്‍ ഉപയോഗിച്ചും പമ്പ് ചെയ്തിരുന്നു. അതിന് വേണ്ടി പണിത പമ്പ് ഹൗസ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്.

ക്ളോറിനൈസ് ചെയ്ത വെള്ളത്തിന്‍െറ രുചിയാണ് ഐന്‍ ഹീത്തിലെ ജലത്തിനുള്ളത്. വെള്ളത്തില്‍ അലിഞ്ഞുചേരുന്ന കുമ്മായ കല്ലുകളാണ് നിറയെ. കുമ്മായ കല്ലുകളുടെ വെണ്‍മയില്‍ഇളം പച്ച വര്‍ണത്തിലുള്ള കണ്ണാടി പ്രതലമാണ് ജലാശയത്തിന്. ആ കാഴ്ച ഹൃദ്യമാണ്. സുഖദമായ കുളിര്‍മയും വെള്ളത്തിനുണ്ട്. ഒന്നു മുങ്ങിക്കുളിക്കാന്‍ തോന്നിപ്പോകും. നീന്തല്‍ പരിശീലനവും സാഹസിക മനോഭാവവും കൈമുതാലയവര്‍ക്ക് മാത്രം ചാടിമറിഞ്ഞ് ആസ്വദിക്കാം. അത്തരം ആവേശ ചെറുപ്പങ്ങള്‍ ധാരാളം ഇവിടെയത്തെുന്നുണ്ട്. അപ്പോഴും ഓര്‍മയിലുണ്ടാവണം, 150 മീറ്ററും കടന്ന് അഗാധതയിലേക്ക് ആണ്ടുപോകുന്ന നിഗൂഢതയാണ് ഐന്‍ ഹീത്തിന്‍െറ യഥാര്‍ത്ഥ ആഴം.
ഒരു പിക്നിക് സ്പോട്ട് എന്ന നിലയില്‍ വികസിപ്പിച്ചെടുക്കാന്‍ സാധ്യതകള്‍ ആരാഞ്ഞുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

നജിം കൊച്ചുകലുങ്ക്

(ഗള്‍ഫ് മാധ്യമം ചെപ്പ് വാരപ്പതിപ്പ്)


Saturday, April 11, 2015

ചുരം കയറി പ്രവാസിയുടെ കാര്‍ഷിക വിപ്ളവം


ജനുവരി തുടക്കത്തില്‍ വയനാട്ടില്‍ നടന്ന നാഷണല്‍ അഗ്രിഫെസ്റ്റിലെ ശ്രദ്ധിക്കപ്പെട്ട സ്റ്റാളുകളിലൊന്ന് പ്രവാസികളുടേതായിരുന്നു. അമേരിക്കയിലെയും മറ്റും പോളിഹൗസുകളില്‍ സമൃദ്ധമായി വിളയുന്ന സ്ട്രോബറി അതേ രുചിയിലും കണ്‍മിഴിവിലും വയനാടന്‍ മണ്ണില്‍ വിളയിച്ചെടുത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രവാസി കൂട്ടുകൃഷിയുടെ നൂറുമേനി തിളക്കമാണ് ഫെസ്റ്റിലെ സന്ദര്‍ശകര്‍ അനുഭവിച്ചറിഞ്ഞത്.



തൊഴില്‍ മേഖലയിലെ സ്വദേശിവത്കരണം മൂലം ഏത് നിമിഷവും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുമടങ്ങേണ്ടിവരുമെന്ന ആധിയില്‍ കഴിയുന്ന സൗദി അറേബ്യയില്‍നിന്നുള്ള ഒരു പ്രവാസി മലയാളി കൂട്ടായ്മയുടേതാണ് ആ കാര്‍ഷിക വിപ്ളവമെന്ന് അറിയുമ്പോഴാണ് സ്ട്രോബറി, തക്കാളി, ഇഞ്ചി തുടങ്ങി അവിടെ അണിനിരന്ന കാര്‍ഷിക ഫലങ്ങളുടെ രുചി ഇരട്ടിക്കുക. തൃശൂര്‍ ജില്ല സൗഹൃദവേദി സൗദി ഘടകത്തിന് കീഴില്‍ റിയാദിലുള്ള 28 അംഗങ്ങള്‍ ചേര്‍ന്ന് രൂപം കൊടുത്ത തൃശൂര്‍ ജില്ല സൗഹൃദവേദി ഫാംസിന്‍േറതായിരുന്നു ആ സ്റ്റാള്‍.



തിരിച്ചുപോകേണ്ടിവന്നാല്‍ എന്തുചെയ്യും എന്ന് ഗള്‍ഫുനാടുകളിലെ മലയാളികള്‍ സ്വയവും പരസ്പരവും അധികാരികളോടും ചോദിച്ചുതുടങ്ങിയിട്ട് കാലം കുറെയായി. ഭരണാധികാരികള്‍ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞിരുന്ന ‘പുനരധിവാസം’ എന്ന വാക്ക് ഒരിക്കലും മുളക്കാത്ത പാഴ് വിത്തായിട്ടും കാലമേറെയായി. അരനൂറ്റാണ്ട് തികയും മുമ്പ് തന്നെ പടുവാര്‍ദ്ധക്യം ബാധിച്ച ഗള്‍ഫ് പ്രവാസത്തിന്മേല്‍ തൊഴില്‍ രംഗത്തെ സ്വദേശിവത്കരണം ആധിയൂടെ കനല്‍ കൂടി വിതറിയതോടെ, അധികാരികളെയൊന്നും കാത്തുനിന്നിട്ട് കാര്യമില്ളെന്ന് പ്രവാസികള്‍ക്ക് നല്ല ബുദ്ധിയുദിക്കാനും തുടങ്ങി.



ജീവിക്കണമെങ്കില്‍ സ്വന്തമായിട്ട് തന്നെ ഇറങ്ങണമെന്ന് അവര്‍ക്ക് തോന്നി. അങ്ങിനെയാണ് സ്വന്തം പുനരധിവാസം സ്വയം തന്നെ നട്ടുനനച്ചുവളര്‍ത്താന്‍ പ്രവാസികള്‍ ഒറ്റക്കും കൂട്ടായും ആലോചിക്കാന്‍ തുടങ്ങിയത്.
പ്രതീക്ഷകളുടെ വീണ്‍വാക്കുകള്‍ നൂറ്റൊന്നാവര്‍ത്തിക്കാനും നടക്കാപദ്ധതികളുടെ ദിവാസ്വപ്നങ്ങള്‍ പണിയാനുമുള്ള ആണ്ടറുതി വഴിപാടുകളായി സര്‍ക്കാര്‍ വിലാസം വൈറ്റ് കോളര്‍ പ്രവാസി നിക്ഷേപ ആഗോള സംഗമങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പൊടിപൊടിക്കുമ്പോള്‍ അതൊന്നും ഗൗനിക്കാതെ അധ്വാനിയായ യഥാര്‍ഥ പ്രവാസി കൃഷിയുമായി വയനാട് ചുരം കയറിയതും ആ പുതുചിന്ത തെളിച്ച വഴിയേയായിരുന്നു. അല്‍പ സമ്പാദ്യങ്ങള്‍ കൂട്ടിവെച്ച്, പല കൈകള്‍ പരസ്പരം കോര്‍ത്ത് ഫലഭൂയിഷ്ടമായ മണ്ണ് കണ്ടത്തെി അതില്‍ പൊന്ന് വിളയിക്കാനുള്ള ആ യാത്ര ഫലവത്തായതാണ് അഗ്രിഫെസ്റ്റില്‍ ഉന്നാധികാരികളുടേതും പൊതുജനങ്ങളുടേതുമടക്കം മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റാനിടയാക്കിയത്.



സ്റ്റേറ്റ് ഹോള്‍ട്ടി കള്‍ച്ചര്‍ മിഷന്‍െറ സഹായത്തോടെയാണ് തൃശൂര്‍ ജില്ല സൗഹൃദ വേദി (ടി.ജെ.എസ്.വി) ഫാംസ് സ്ട്രോബറി കൃഷി ചെയ്തത്. പതിനയ്യായിരം ഗ്രോ ബാഗുകളില്‍ വിന്‍റര്‍ ഡോണ്‍, സ്വീറ്റ് ചാര്‍ളി എന്നീ സ്ട്രോബറി ഇനങ്ങളുടെ ടിഷ്യു കള്‍ച്ചര്‍ തൈകളാണ് നട്ടത്. പോളിഹൗസിനുള്ളില്‍ തട്ടുകളായി തിരിച്ച് നടത്തിയ കൃഷിയുടെ ആദ്യ വിളവെടുപ്പാണ് ഇപ്പോള്‍ നടത്തിയത്. വിളവെടുപ്പ് പൂര്‍ത്തിയാവാന്‍ ആറുമാസം വേണം. മൂപ്പത്തെിയ ഏതാനും ചെടികളില്‍നിന്ന് ആദ്യ വിളവെടുപ്പില്‍ 75 കിലോയാണ് ലഭിച്ചത്. വിളവെടുപ്പ് പൂര്‍ണമാകുമ്പോള്‍ എട്ട് ടണ്ണെങ്കിലും ഉണ്ടാവും എന്നാണ് പ്രതീക്ഷ. ഒരു ചെടിയില്‍നിന്ന് 500 മുതല്‍ 750 ഗ്രാം വരെ വിളവ് ലഭിക്കും. കിലോക്ക് 250 മുതല്‍ 300 വരെ രൂപ വിലയുണ്ട്. വയനാടിന്‍െറ കാലാവസ്ഥക്ക് ഏറ്റവും ഇണങ്ങിയ ഇനങ്ങളാണത്രെ ഈ സ്ട്രോബറിയിനങ്ങള്‍. ഏതാനും വര്‍ഷം മുമ്പ് കേരള കാര്‍ഷിക സര്‍വകലാശാലയാണ് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ട്രോബറി കൃഷി ചെയ്തത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി നടത്താനുള്ള ആദ്യ അവസരം ലഭിച്ചപ്പോള്‍ നൂറുമേനി വിളയിച്ചത് പ്രവാസികളും.



തൃശൂര്‍ ജില്ല സൗഹൃദവേദി
പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക ഡയറക്ടറുമായ അഡ്വ. സി.കെ മേനോന്‍െറ നേതൃത്വത്തില്‍ ഖത്തര്‍ ആസ്ഥാനമായി ആരംഭിച്ച പ്രവാസി സംഘടനയാണ് തൃശൂര്‍ ജില്ല സൗഹൃദ വേദി. മൂന്നുവര്‍ഷം മുമ്പാണ് സൗദിയില്‍ റിയാദ് കേന്ദ്രമാക്കി വേദി രൂപവത്കരിച്ചത്. ഇപ്പോള്‍ ജിദ്ദയിലും ദമ്മാമിലും യൂണിറ്റുകളും അയ്യായിരത്തിലേറെ അംഗങ്ങളുമുണ്ട്. അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന നിരവധി ക്ഷേമപദ്ധതികളുള്ള കൂട്ടായ്മയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രവാസി പുനരധിവാസം.  അതിന്‍െറ ഭാഗമായി റിയാദ് ഘടകത്തിലെ 28പേര്‍ ചേര്‍ന്ന് ടി.ജെ.എസ്.വി ഫാംസ് ആന്‍ഡ് റിസോര്‍ട്ട്സ് രൂപവത്കരിക്കുകയും വയനാട്ടിലെ മാനന്തവാടിക്ക് സമീപം തൊണ്ടര്‍നാട് വില്ളേജിലുള്ള പ്രകൃതി മനോഹരവും ഫലഭൂയിഷ്ടവും സ്വന്തമായി ജലസ്രോതസുമുള്ള ഇരുപത്തഞ്ച് ഏക്കര്‍ ഭൂമി വാങ്ങുകയും ഒന്നര വര്‍ഷം മുമ്പ് ഫാം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. വിദേശനാടുകളില്‍ പ്രത്യേകിച്ച് സ്വിറ്റ്സര്‍ലണ്ടിലും അമേരിക്കയിലുമൊക്കെ പ്രയോഗതലത്തിലുള്ള കൃഷിരീതി മാതൃകയാക്കി വലിയ പോളിഹൗസുകള്‍ നിര്‍മിച്ച് കയറ്റുമതിക്കും ആഭ്യന്തര വിപണിക്കും പറ്റുന്ന വിവിധതരം പഴം പച്ചക്കറിയിനങ്ങളുടെ കൃഷി നടത്തുകയും ഒപ്പം ഫാം ടൂറിസം വികസിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. ഇതിനെല്ലാം പറ്റിയ ഭൂമിയായിരുന്നു, 28 പ്രവാസികള്‍ അവരുടെ സമ്പാദ്യത്തില്‍നിന്ന് ഒരു വിഹിതം വീതമെടുത്ത് കൂട്ടിവെച്ച് വാങ്ങിയത്.



ഭൂമിയിലുണ്ടായിരുന്ന കവുങ്ങ്, സില്‍വര്‍ ഓക്ക്, റബ്ബര്‍, മാവ്, പ്ളാവ്, കാറ്റാടി മരം, ചന്ദം, പുളി, ഞാവല്‍, മാഞ്ചിയം തുടങ്ങിയ വൃക്ഷങ്ങളും ഓറഞ്ച്, പേര, ലീച്ചി, ചാമ്പ തുടങ്ങിയ പഴവര്‍ഗങ്ങള്‍, കുറുന്തോട്ടിയടക്കമുള്ള വിവിധ ഒൗഷധ ചെടികളും ഇല്ലിമുളംകാടുകളും എന്നിവ സംരക്ഷിച്ചുകൊണ്ടുതന്നെയാണ് പുതിയ കൃഷിക്കുവേണ്ട പോളിഹൗസുകള്‍ നിര്‍മിച്ചത്. കുളം, കിണര്‍, തോട് ഉള്‍പ്പെടെയുള്ള ജലസ്രോതസുകളാലും സമൃദ്ധമായിരുന്നതിനാല്‍ കൃഷി എളുപ്പമായിരുന്നു.
ചുറ്റിലും പര്‍വതനിരകളും വെള്ളച്ചാട്ടം, തേയില, കാപ്പി തോട്ടങ്ങള്‍ തുടങ്ങിയവയും ഉളളതിനാല്‍ വിനോദ സഞ്ചാരത്തിനുള്ള സാധ്യതയും ഏറെയായിരുന്നു.



സൗഹൃദ വേദി സൗദി ഘടകം സ്ഥാപക ജനറല്‍ സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ.ആര്‍ രാധാകൃഷ്ണന്‍ റിയാദില്‍നിന്ന് സൗദി അമേരിക്കന്‍ ബാങ്കിലെ രണ്ടുപതിറ്റാണ്ട് നീണ്ട ഒൗദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലത്തെി ഫാം നടത്തിപ്പിന്‍െറ ചുമതല ഏറ്റെടുത്തു. തൃശൂര്‍ കഴിമ്പ്രം സ്വദേശിയായ അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ഫാമില്‍ രണ്ടായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതി വീതമുള്ള മൂന്നു പോളിഹൗസുകളാണ് നിര്‍മിച്ചത്.
പശു തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ പരിപാലനവും തീറ്റപ്പുല്ല്, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, ഏലം എന്നിവയുടെ ചെറിയ തോതിലുള്ള കൃഷിയുമാണ് തുടക്കത്തിലുണ്ടായിരുന്നത്.



പോളിഹൗസുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടിനം തക്കാളിയുടെയും സ്ട്രോബറിയുടെയും കൃഷി ആരംഭിച്ചു. ഉത്പാദിപ്പിക്കുന്ന തക്കാളി മുഴുവന്‍ വാങ്ങാന്‍ ദുബായിലെ ഒരു പ്രമുഖ വ്യാപാര ശൃംഖല മുന്നോട്ടുവന്നത് വലിയ പ്രോത്സാഹനമായി. ഇതിനകം വിളവെടുത്ത തക്കാളി ദുബായിലേക്ക് കയറ്റുമതി ചെയ്തു. കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.
വികസനത്തിന്‍െറ അടുത്ത ഘട്ടത്തില്‍ സംഘടനയിലെ കൂടുതല്‍ പ്രവാസികളെ ഓഹരിയുടമകളാക്കി ചേര്‍ക്കാനാണ് തീരുമാനമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.



സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ വിഷന്‍, ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റി, സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി ഭവന്‍, കാര്‍ഷിക വിജ്ഞാന കേന്ദ്രം, മില്‍മ, കേരള കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന കേന്ദ്രം, ഖാദി വ്യവസായ വകുപ്പ്, ഗ്രാമ പഞ്ചായത്ത് തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ സഹായ സഹകരണങ്ങളോടെയാണ് ഈ ഫാം പ്രവര്‍ത്തിക്കുന്നത്.
പ്രവാസി പുനരധിവാസം എന്ന ആവശ്യം നിരന്തരം ഉന്നയിച്ച് സര്‍ക്കാറില്‍നിന്ന് ഇപ്പോള്‍ കിട്ടും എന്ന് കാത്തിരുന്ന് കാലങ്ങള്‍ വൃഥാവിലാക്കുന്ന മറ്റ് പ്രവാസി സംഘടനകള്‍ക്കും മാതൃകയാവുകയാണ് തൃശൂര്‍ ജില്ല സൗഹൃദ വേദി.

Sunday, February 8, 2015

സചിത്രം സകുടുംബം

ഉറക്കത്തിലും ഉണര്‍വിലും ചിത്രവരയെ കുറിച്ചുമാത്രം ചിന്തിക്കുന്ന ഒരു കുടുംബം. ഉപ്പയും ഉമ്മയും രണ്ടുപെണ്‍മക്കളും. ചിത്രകാരനും ശില്‍പിയുമായ ഉപ്പയെ അതിശയിക്കുന്ന രചനാവൈഭവം സ്വന്തമായ മൂത്ത മകള്‍. ഇരുവരെയും ബ്രഷുകൊണ്ടു മാത്രമല്ല മൗസ് കൊണ്ടും വരയില്‍ തോല്‍പിക്കുന്ന ഇളയവള്‍. മൂന്നുപേരുടെയും വര സപര്യക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി സ്വന്തം ചിത്രകലാതാല്‍പര്യത്തെ മാറ്റിവെച്ച് കുടുംബത്തെ പരിപാലിക്കുന്ന ഉമ്മ. സ്കൂളിന്‍െറ തിണ്ണപോലും കാണാതെ വീട് വിദ്യാലയമാക്കി പ്ളസ്ടു വരെ വിദ്യാഭ്യാസം തുടരുന്ന കുട്ടികള്‍. ഇതാണ് നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി ഇസ്ഹാഖിന്‍െറയും കുടുംബത്തിന്‍െറയും വിസ്മയ വിശേഷങ്ങള്‍.


മൂന്ന് പതിറ്റാണ്ട് മുമ്പ് പ്രവാസത്തിന്‍െറ കാന്‍വാസില്‍ സ്വന്തം ജീവിത ചിത്രം വരക്കാന്‍ തുടങ്ങിയ ഇസ്ഹാഖിന്‍െറ ഫ്ളാറ്റിലേക്ക് കടന്നുചെന്നാല്‍ ചിത്രവരയുടെ പാഠശാലയിലേക്കോ ഗാലറിയിലേക്കൊ പ്രവേശിച്ച അനുഭവമാണ് സ്വാഗതം ചെയ്യുക. റിയാദ് നഗരത്തിലെ ഉമ്മുല്‍ ഹമാം ഡിസ്ട്രിക്റ്റിലുള്ള ആ ഫ്ളാറ്റിലെ മുറികളായ മുറികളിലെല്ലാം കാന്‍വാസ് സ്റ്റാന്‍ഡുകള്‍. വര പൂര്‍ത്തിയായതും പകുതി വരച്ചതും പെന്‍സില്‍ സ്കെച്ചിട്ടതുമായ കാന്‍വാസുകള്‍. വര്‍ണക്കൂട്ടുകള്‍ ചാലിച്ച പാലറ്റുകള്‍, ചായമിട്ട് തോര്‍ന്നതോ നിറക്കൂട്ടില്‍ മുങ്ങിയതോ വര്‍ണം ചാലിക്കാന്‍ ദാഹിക്കുന്നതോ ആയ ബ്രഷുകള്‍. ഭിത്തികളിലെല്ലാം എണ്ണച്ചായത്തിലും ജലച്ചായത്തിലും പേന, പെന്‍സില്‍ സ്കെച്ചിങ്ങിലും വരപൂര്‍ത്തിയായ ചിത്രങ്ങള്‍. വരക്ക് ഊര്‍ജ്ജമേകുന്ന പുസ്തകങ്ങളും ആനുകാലികങ്ങളും ബുക്ക് സ്റ്റാന്‍ഡുകളിലും മേശമേലും സോഫയിലും ചിതറി കിടക്കുന്നു. മലയാളിയുടെ ഗള്‍ഫ് പ്രവാസത്തില്‍ ഇത്തരമൊരു കാഴ്ച വിസ്മയം മാത്രമല്ല ഒരിറ്റ് നൊസ്റ്റാള്‍ജിയയും സമ്മാനിക്കും.


പൂക്കോട്ടുംപാടത്തെ വട്ടപ്പറമ്പില്‍ കുടുംബാംഗമായ ഇസ്ഹാഖ് സൗദി അറേബ്യയിലെ പ്രമുഖ അറബ് ദിനപത്രങ്ങളിലൊന്നായ അല്‍യൗമിന്‍െറ സഹോദര പ്രസിദ്ധീകരണമായ ‘അല്‍മുബവബ’യുടെ റിയാദ് എഡിഷനില്‍ സീനിയര്‍ ഡിസൈനറാണ്. മൂത്ത മകള്‍ രിസാമ ആരിഫ കേരള സിലബസില്‍ വീട്ടിലിരുന്ന് പ്ളസ്ടുവിന് പഠിക്കുമ്പോള്‍ ഇളയവള്‍ ജുമാന ഇതേ വഴിയില്‍ പ്ളസ്വണ്‍ വിദ്യാര്‍ഥിനിയും. കുടുംബാംഗങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാന്‍ ചിത്ര വര വിശേഷങ്ങള്‍ മാത്രം. കുട്ടികള്‍ സ്കൂളില്‍ പോകാത്തതിനാല്‍ വീട്ടകത്തിലൊതുങ്ങുന്ന സൗഹൃദ ലോകമേ അവര്‍ക്കുള്ളൂ എന്ന പരിമിതി പക്ഷെ, ലോകത്തെ അറിയാന്‍ അവര്‍ക്ക് തടസമാകുന്നില്ല. പുസ്തകങ്ങള്‍, സകുടുംബം യാത്രകള്‍, പ്രവാസി സാംസ്കാരിക കൂട്ടായ്മകളുടെ കുടുംബ സംഗമങ്ങള്‍, ഫേസ്ബുക്ക്, ബ്ളോഗ് തുടങ്ങി ലോകത്തെ പരിചയപ്പെടാനും സൗഹൃദത്തിലാകാനുമുള്ള ജാലകങ്ങള്‍ ഏറെയുണ്ട് അവരുടെ മുന്നില്‍. എങ്കിലും അവര്‍ നാലുപേരും പിന്നെ ബ്രഷുകളും വര്‍ണങ്ങളും പുസ്തകങ്ങളും മാത്രമേ ഏറ്റവും പ്രിയപ്പെട്ട ലോകത്തിലുള്ളൂ.


ഇസ്ഹാഖ്
ഓര്‍മയെ ചുട്ടുപൊള്ളിക്കുന്നൊരു ചതിയുടെ കഥ ഏതൊരു പ്രവാസിക്കും പറയാനുണ്ടാവും. ചിത്രകാരന്‍െറ വിസയെന്ന് മോഹിപ്പിച്ച് അറബിയുടെ ഡ്രൈവര്‍ പണിക്ക് കയറ്റിവിട്ട ഏജന്‍റിന്‍െറ ചതിയില്‍നിന്നാണ് ഈ ചിത്രകാരനും തന്‍െറ പ്രവാസ ചരിത്രം പറഞ്ഞ് തുടങ്ങിയത്. ജന്മസഹജമായ കഴിവ് സ്വന്തം പരിശ്രമത്തിലൂടെ വികസിപ്പിച്ച ചിത്രകലാ പാടവവുമായി 1984ല്‍ 18ാമത്തെ വയസിലാണ് റിയാദില്‍ പറന്നിറങ്ങിയത്.
കുടുംബത്തിന് ചിത്രകലാപാരമ്പര്യമുണ്ടായിരുന്നു. അമ്മാവനും രണ്ട് എളാപ്പമാരും നാട്ടില്‍ അറിയപ്പെടുന്ന ചിത്രകാരന്മാരായിരുന്നു. ഉമ്മ ബീയുമ്മയും ചിത്രം വരക്കുമായിരുന്നു. ആ പാരമ്പര്യമാണ് തന്നിലൂടെയും ഇപ്പോള്‍ മക്കളിലൂടെയും തുടരുന്നത്. മറ്റൊരു വീട്ടില്‍ നിന്നത്തെി ജീവിത സഖിയായ നജ്മ ബീവിക്കും യാദൃശ്ചികമായിട്ടാണെങ്കിലും ചിത്രകലയില്‍ താല്‍പര്യമുണ്ടായിരുന്നു. അവളും വരക്കാന്‍ തുടങ്ങി.
വിസ ഏജന്‍റിന്‍െറ വാക്കില്‍ വിശ്വസിച്ച്, മീശ പൊടിച്ചുതുടങ്ങിയ കാലത്തുതന്നെ പിറന്ന നാട് വിട്ടുപോരാന്‍ തയാറായെങ്കിലും ചതിയുടെ മരുച്ചൂടേറ്റ് വാടി രണ്ടുമാസത്തിനുള്ളില്‍ മടങ്ങേണ്ടിവന്നു. അറബിക്ക് ഒരു സ്റ്റുഡിയോ ഉണ്ടെന്നും അവിടെ ചിത്രംവരയാണ് പണിയെന്നുമായിരുന്നു ഏജന്‍റിന്‍െറ വാഗ്ദാനം. ലഭിച്ചത് ഡ്രൈവര്‍ പണി. തിരിച്ചോടാതെ നിവൃത്തിയുണ്ടായിരുന്നില്ല.


ഏതാനും മാസങ്ങള്‍ക്കുശേഷം പുതിയ വിസയില്‍ വീണ്ടും സൗദിയിലേക്ക് പറന്നു. ഇത്തവണ ഹഫര്‍ ബാത്വിന്‍ എന്ന സ്ഥലത്തായിരുന്നു. അപ്പോഴും ചതി പറ്റി. ആര്‍ട്ടിസ്റ്റിന്‍െറ ജോലി എന്നുതന്നെയായിരുന്നു വിസയില്‍. പക്ഷെ, അറബി തൊഴിലുടമയുടെ കെട്ടിടങ്ങള്‍ക്ക് പെയിന്‍റടിയായിരുന്നു പണി. പണിയൊക്കെ തീര്‍ന്നപ്പോള്‍ തൊഴിലുടമയുടെ അനുമതിയോടെ പുറത്ത് പരസ്യ കമ്പനികളില്‍ ആര്‍ട്ടിസ്റ്റിന്‍െറ യഥാര്‍ഥ പണി ചെയ്യാന്‍ തുടങ്ങി. ആറര വര്‍ഷം അങ്ങിനെ കഴിഞ്ഞുപോയി. പിന്നീട് വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് മടങ്ങി. വിവാഹം കഴിഞ്ഞ് മൂത്ത മകള്‍ ആരിഫക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ മൂന്നാമത്തെ വിസയില്‍ വീണ്ടും സൗദിയിലേക്ക്. പരസ്യ കമ്പനിയില്‍ ആര്‍ട്ടിസ്റ്റായി. വൈകാതെ കുടുംബത്തേയും റിയാദില്‍ കൊണ്ടുവന്നു. അപ്പോഴേക്കും ഇളയ മകള്‍ ജുമാനക്ക് മൂന്ന് വയസ് പ്രായമായിക്കഴിഞ്ഞിരുന്നു. കുടുംബം വന്നപ്പോള്‍ ചെലവ് കൂടി. കൂടുതല്‍ വരുമാനം പ്രതീക്ഷിച്ചാണ് സ്വന്തമായി പരസ്യ കമ്പനി തുടങ്ങിയത്. അപ്രതീക്ഷിതമായി എല്ലാം കുഴമറിഞ്ഞു. കമ്പനി നഷ്ടത്തിലായി. വിസ പുതുക്കാന്‍ കഴിയാതെ നിയമപ്രശ്നങ്ങള്‍ വന്നുമൂടി. അക്ഷരാര്‍ത്ഥത്തില്‍ നിയമലംഘകരായുള്ള ജീവിതം. രേഖകളൊന്നും ശരിയല്ലാത്തതിനാല്‍ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാന്‍ കഴിയാതായി. ആരിഫ നാട്ടിലെ സ്കൂളില്‍ ഒന്നാം ക്ളാസില്‍ ചേര്‍ന്ന കാലത്താണ് റിയാദിലേക്ക് വന്നത്്. അഴിക്കാന്‍ ശ്രമിക്കുന്തോറും മുറുകുന്ന നിയമകുരുക്കുകള്‍. കമ്പനി തകര്‍ച്ചയിലായതിനാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍. എന്നാല്‍ അതുകൊണ്ടൊന്നും തളരാന്‍ ഒരുക്കമായിരുന്നില്ല. പഠനം മുടങ്ങിയ മൂത്ത മകളേയും സ്കൂളില്‍ ചേരാന്‍ പ്രായമത്തെിയ ഇളയവളേയും വീട്ടിലിരുത്തി പഠിപ്പിക്കാന്‍ തീരുമാനമായി. അധ്യാപകമാരെ വീട്ടില്‍ വരുത്തി. കേരള പാഠ്യപദ്ധതി പ്രകാരം കുട്ടികള്‍ പഠിച്ചുതുടങ്ങി.


പരസ്യ കമ്പനിക്ക് താഴിട്ട്, വീണ്ടും ജോലി തേടാന്‍ ശ്രമം തുടങ്ങി. നിയമകുരുക്കുകള്‍ അഴിഞ്ഞു. എട്ടുവര്‍ഷം മുമ്പ് അല്‍യൗം പത്രത്തില്‍ ലേ ഒൗട്ട് ആര്‍ട്ടിസ്റ്റായി ജോലിക്ക് ചേര്‍ന്നു. പതിയെ ജീവിത പ്രതിസന്ധികളില്‍നിന്ന് കരകയറി. അപ്പോഴേക്കും കുട്ടികളിലെ ചിത്രകലാവാസന വെളിപ്പെടുകയും അവര്‍ മികച്ച ചിത്രകാരികളായി വളരുകയും ചെയ്തു. വീട്ടിലിരുന്നുള്ള വിദ്യാഭ്യാസത്തിലും അവര്‍ ഏറെ മുന്നേറി. മികച്ച നിലയില്‍ അവര്‍ക്കത് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് തോന്നിയതിനാല്‍ സ്കൂളില്‍ ചേര്‍ക്കുന്ന കാര്യം പിന്നീട് ആലോചിച്ചതുമില്ല. ആരിഫ ഈ വര്‍ഷം പ്ളസ്ടു പരീക്ഷയെഴുതും. ജുമാന പ്ളസ്വണ്‍ പരീക്ഷയും. ആരിഫയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. വൈകാതെ നടക്കും.


രിസാമ ആരിഫ
ചിത്രകാരി എന്ന് അര്‍ഥമുള്ള രിസാമ എന്ന അറബി പദം മകള്‍ക്ക് പേരായി ഇടുമ്പോള്‍ തന്നെ ഇസ്ഹാഖിന് ഉറപ്പുണ്ടായിരുന്നു മകള്‍ ഒരു ചിത്രകാരിയായി തീരുമെന്ന്. അതുപോലെ തന്നെ സംഭവിച്ചു. തീരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അവള്‍ വരച്ചുതുടങ്ങി. കാമറ കാഴ്ചകള്‍ അതിനെക്കാള്‍ മിഴിവോടെ വരക്കുന്നതിലാണ് അവളുടെ മിടുക്ക്. ഫോട്ടോയെ അതിശയിക്കുന്ന ചിത്രരചനാരീതിയില്‍ ഈ ഇരുപതുകാരി ആരെയും ഞെട്ടിക്കും. മരുഭൂമിയിലെ വരണ്ട കാഴ്ചകളല്ല, കേരളത്തിന്‍െറ ശാദ്വല പ്രകൃതിയുടെ അഴകാണ് ചിത്രങ്ങള്‍ക്ക്.

ഓരോ തവണ നാട്ടില്‍ പോയി വരുമ്പോഴും കാന്‍വാസിലേക്ക് പകര്‍ത്താന്‍ മനം നിറയെ കേരളത്തിന്‍െറ കാഴ്ചകളുണ്ടാവും. സ്വന്തം ഛായാചിത്രവും ഗ്രാമീണ ജീവിതവും പാടശേഖരങ്ങളും പുഴയും ഉള്‍പ്പെടെ ഏതുകാഴ്ചയും കാമറയെക്കാള്‍ മിടുക്കോടെ അവളുടെ ബ്രഷുകള്‍ വരയും. പ്രകൃതി പോലും വിസ്മയത്തോടെ നോക്കിനിന്നുപോകുന്ന വര്‍ണങ്ങളുടെ മായാപ്രപഞ്ചമാണ് ആ ബ്രഷുകള്‍ സൃഷ്ടിക്കുന്നത്. പെന്‍സില്‍, പേന സ്കെച്ചുകള്‍ വരക്കുന്നതിലും അസാമാന്യ വൈഭവമുണ്ട്.

ലോകപ്രശസ്ത ക്ളാസിക്കുകളുള്‍പ്പെടെ പുസ്തക വായന ശീലമാക്കിയ ആരിഫ അവയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവനാസമ്പന്നമായ നിരവധി പെയിന്‍റിങ്ങുകള്‍ ഇതിനകം വരച്ചുകഴിഞ്ഞു. പ്രശസ്ത ഫ്രഞ്ചു ചിത്രകാരന്‍ അഡോള്‍ഫ് വില്ല്യം ബോഗേറോയാണ് ആരിഫയുടെ റോള്‍ മോഡല്‍. അദ്ദേഹത്തിന്‍െറ പ്രശസ്തമായ ഒരു രചനയുടെ പുനരാവിഷ്കാരം ആരിഫ നിര്‍വഹിച്ചിട്ടുണ്ട്.

സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറയും രാജകുടുംബാംഗങ്ങളുടെയും ഛായാചിത്രങ്ങള്‍ വരച്ചത് അറബ് മാധ്യമങ്ങളില്‍ വാര്‍ത്താപ്രാധാന്യം നേടി.  സൗദി അറേബ്യയുടെ ദേശീയോത്സവമായ റിയാദിലെ ജനാദ്രിയ പൈതൃകോത്സവത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സ്വദേശി പൗരസമൂഹത്തിന്‍െറ പ്രശംസ പിടിച്ചുപറ്റാനും അവസരം ലഭിച്ചു.


ജുമാന
ജ്യേഷ്ടത്തിയുടെ ചിത്രരചനാ കമ്പത്തില്‍ പങ്കുചേര്‍ന്നാണ് ജുമാനയും നൈസര്‍ഗികമായ കഴിവ് പ്രകടിപ്പിച്ചുതുടങ്ങിയത്. തനതായ ശൈലിയില്‍ വിസ്മയിപ്പിക്കുന്ന വേഗതയില്‍ വരയെ കൈപ്പിടിയിലൊതുക്കി. ഉപ്പയുടെ രേഖ ചിത്രരചനാ രീതിയും കൂടെപിറപ്പിന്‍െറ പെയിന്‍റിങ് പാടവവും മികവാര്‍ന്ന നിലയില്‍ സമ്മേളിച്ചതായിരുന്നു ജുമാനയുടെ സിദ്ധി.

കൂടാതെ ഡിജിറ്റല്‍ ഗ്രാഫിക്സിലും സ്വന്തം പരിശ്രമത്തിലൂടെ വൈദഗ്്ധ്യം നേടി. ബ്രഷും പെന്‍സിലും പോലെ മൗസും ഫോട്ടോഷോപ്പ് ടൂളുകളും വിസ്മയാംവണ്ണം വഴങ്ങി. ബ്രഷുകൊണ്ട് എണ്ണച്ചായത്തിലും ജലച്ചായത്തിലും സൃഷ്ടിക്കുന്ന മായാജാലം അവള്‍ ഫോട്ടോഷോപ്പിലും സാധ്യമാക്കി. ആരിഫയെ പോലെ ജുമാനയും പരന്ന വായന ശീലമാക്കി തുടങ്ങിയതിനാല്‍ രചനകളില്‍ സര്‍ഗാത്മകതയുടെ തിളക്കവുമുണ്ടായി.

കാരിക്കേച്ചര്‍ വരയിലും അസാമാന്യ വൈദഗ്ധ്യമുണ്ട്. നിരവധി പ്രശസ്തരുടെ കാരിക്കേച്ചറുകള്‍ വരച്ചിട്ടുള്ള ജുമാന രേഖാചിത്രരചനയില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

മധുര ശബ്ദത്തിന്‍െറ ഉടമകൂടിയായ ജുമാന മനോഹരമായി പാടുകയും ചെയ്യും.


ഇസ്ഹാഖിന്‍െറ ദിനവര
സൈബര്‍ സൗഹൃദങ്ങളുടെ മുഖപുസ്തകത്തില്‍ ‘കാണിക്ക’പോലെ ദിവസവും ഒരോ ചിത്രം വരച്ചിടുന്ന പതിവ് ഇസ്ഹാഖ് തുടങ്ങിയത് രണ്ടാണ്ട് മുമ്പാണ്. ഫേസ്ബുക്കിന്‍െറ ചുവരില്‍ എല്ലാവരും മനോവിചാരങ്ങള്‍ വാങ്മയ ചിത്രങ്ങളാക്കുമ്പോള്‍ ഇസ്ഹാഖ് അത് രേഖാചിത്രങ്ങളാക്കുന്നു. രാവിലേയൊ വൈകുന്നേരമോ ഒരു അനുഷ്ഠാനം പോലെയാണ് ദിനവര പിറവികൊള്ളുന്നത്. ലോകമൊട്ടാകെ പരന്നുകിടന്ന ‘വരപ്രേമികളു’ടെ സൗഹൃദവും ഇഷ്ടവും അങ്ങിനെ ഈ വരകളിലൂടെ ഇസ്ഹാഖിനെ തേടിയത്തെുന്നു. ദിനവര ശീലം തുടങ്ങാന്‍ നിമിത്തമായത് പുകവലിയെന്ന ദുശീലമായിരുന്നു. പടംവരക്കാന്‍ ചുണ്ടില്‍ പുകവേണം എന്ന നിര്‍ബന്ധം ആരോഗ്യത്തെ തകര്‍ക്കുമെന്ന ഘട്ടം വന്നപ്പോള്‍ പുകയെ ഒഴിവാക്കാന്‍ വരയും അവസാനിപ്പിച്ചു. രണ്ട് സിഗരറ്റുകള്‍ക്കിടയിലെ ദൂരം ഒരു ബീഡിയുടേത് മാത്രമാണെന്ന നിലയില്‍ ചെയിന്‍ സ്മോക്കറായിരുന്നു. ഒന്നര പതിറ്റാണ്ടോളമാണ് ആ വര മുക്ത, വലി വിമുക്ത ജീവിതം നീണ്ടത്. അപ്പോഴേക്കും പുകവലിയെ പൂര്‍ണമായും വെറുത്തുകഴിഞ്ഞിരുന്നു. എന്നാല്‍ വരയുടെ കാര്യം അതല്ലായിരുന്നു. ഇഷ്ടപ്രേയസിയില്‍നിന്ന് അകന്നുനിന്നതുപോലൊരു വിരഹവേദന വരയിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടുനിന്നു. ഒരിക്കല്‍ കൈയൊഴിച്ച പ്രാണപ്രേയസിയെ നീണ്ട വിരഹകാലത്തിനുശേഷം വീണ്ടെടുക്കുമ്പോള്‍ ഒരു പ്രായശ്ചിത്തം പോലെ തുടങ്ങിയതാണ് ദിനവര.

തിരിച്ചുവരവിന് മക്കളുടെ നിര്‍ബന്ധവും ഒരു പ്രേരണയായിരുന്നു. എങ്ങിനെ എവിടെ നിന്ന് തുടങ്ങണം എന്ന ആലോചനയിലാണ് ഫേസ്ബുക്ക് വാള്‍ തെളിഞ്ഞുവന്നത്. ഒരു ദിവസം പോലും മുടങ്ങാതെ വരക്കാന്‍ തുടങ്ങി. തന്‍െറ പ്രിയപ്പെട്ട ‘ഹീറോ’ പേന കൊണ്ട് കടലാസില്‍ വരച്ച ശേഷം സ്കാന്‍ ചെയ്താണ് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുന്നത്. നിത്യജീവിതത്തിലെ കാഴ്ചകള്‍, വ്യക്തികള്‍, സംഭവങ്ങള്‍, പഴയകാല ഓര്‍മകള്‍, നാട്ടോര്‍മകള്‍ എല്ലാം അങ്ങിനെ രേഖകളായി മാറുന്നു.


വര ബ്ളോഗിങ്
ബ്ളോഗിങ്ങിന്‍െറ തുടക്കകാലത്തുതന്നെ ഇസ്ഹാഖും പിന്നീട് ആരിഫയും ജുമാനയും ഡിജിറ്റലിലേക്കും സൈബര്‍ ലോകത്തേക്കും കടന്നിരുന്നു. മൂവരും ബ്ളോഗുകള്‍ സ്വയം രൂപകല്‍പന ചെയ്ത് തങ്ങളുടെ രചനകള്‍ പോസ്റ്റു ചെയ്യാന്‍ തുടങ്ങി. ഇസ്ഹാഖ് വരക്ക് പുറമെ കുറിപ്പുകളും ഇടാറുണ്ട്. ആരിഫയും ജുമാനയും ചിത്രങ്ങളോടൊപ്പം വരയുടെ ഓരോ ഘട്ടവും വിവരണവും പോസ്റ്റ് ചെയ്യാറുണ്ട്. ചിത്രകല പരിശീലിക്കുന്നവര്‍ക്ക് പ്രയോജനപ്രദമാണ് അത്.

ഇസ്ഹാഖിന്‍െറ ബ്ളോഗിന്‍െറ പേര് ‘വരയിടം’ എന്നാണ്. വിലാസം: www.ishaqh.blogspot.com. ആരിഫ സ്വന്തം പേരിലാണ് ബ്ളോഗ് ആരംഭിച്ചത്: www.risamaarifa.blogspot.in. സ്വന്തം പേരും മനസും കൂട്ടിച്ചേര്‍ത്ത് ‘ജുമാനസം’ എന്ന ഹൃദ്യമായ പേരാണ് ജുമാന തന്‍െറ ബ്ളോഗിന് നല്‍കിയിരിക്കുന്നത്: www.jumanasam.blogspot.in. ഉപ്പയും മക്കളും മാഗസിന്‍ ഡിസൈന്‍ ആന്‍ഡ് ലേ ഒൗട്ടിലും ഒരു കൈ നോക്കാറുണ്ട്. ഓണ്‍ലൈന്‍, പ്രിന്‍റ് മാഗസിനുകളടക്കം നിരവധി പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ഇവര്‍ വരക്കാറുമുണ്ട്.

(ചെപ്പ്, ഗള്‍ഫ് മാധ്യമം വാരപ്പതിപ്പ് 2015 ഫെബ്രുവരി 6)

Sunday, October 5, 2014

അക്കേഷ്യ താഴ്വരയിലെ ഇടയന്‍


‘എഡ്ജ് ഓഫ് ദി വേള്‍ഡി’ലെ പ്രകൃതി വിസ്മയങ്ങള്‍ കണ്ടു മടങ്ങുമ്പോള്‍ അക്കേഷ്യ താഴ്വരയിലാണ് അയാളെ കണ്ടത്. വേനല്‍ സൂര്യനുനേരെ ദുര്‍ബല പ്രതിരോധം തീര്‍ക്കുന്ന അക്കേഷ്യ മരത്തിലേക്ക് ചാരി അതിന്‍െറ ഇത്തിരി തണലില്‍ നില്‍ക്കുകയായിരുന്നു ആ ഇടയന്‍. ആറേഴ് മണിക്കൂറിനിടയില്‍ മരുഭൂമിയില്‍ ഞങ്ങള്‍ക്ക് കാണാനായ മറ്റൊരു മനുഷ്യ ജീവി. എരിത്രിയക്കാരനായ യുവാവ്. ധരിച്ചിരിക്കുന്ന ളോഹയുടെ തവിട്ട് നിറം അഴുക്കും മെഴുക്കും പിടിച്ച് കറുത്തുപോയിരുന്നു. ദേഹത്തിന്‍െറ കരിവീട്ടി നിറത്തോട് ചേരുന്നതായി അത്.

പതിവുപോലെ ഒട്ടക കൂട്ടത്തെ താഴ്വരയില്‍ മേയാന്‍ വിടാന്‍ എത്തിയതാണ് അയാള്‍. ചുറ്റുവട്ടത്തുതന്നെ അക്കേഷ്യ മരങ്ങള്‍ക്ക് ഇടയിലും കുറ്റിച്ചെടികളുടെ പൊന്തകളിലും ഇഷ്ട ഭക്ഷണം തേടി സൈ്വരവിഹാരത്തിലാണ് ഒട്ടകങ്ങള്‍. നട്ടുച്ച കഴിഞ്ഞ് സൂര്യന്‍ പടിഞ്ഞാറേക്ക് നീങ്ങിത്തുടങ്ങിയ നേരത്താണ് കുന്നിനപ്പുറമുള്ള തമ്പില്‍നിന്ന് അയാള്‍ ഒട്ടകങ്ങളുമായി വന്നത്. ഇനി സന്ധ്യമയങ്ങുന്നതുവരെ അവയുടെ മേല്‍ കണ്ണുറപ്പിച്ചുകാത്തുനില്‍ക്കണം. താഴ്വരയുടെ നിശബ്ദതയില്‍ നേരിയ ഒരു ഇളക്കമുണ്ടാക്കാന്‍ കാറ്റുപോലും വരാറില്ല. ഏകാന്തതക്കുപോലും മുഷിവനുഭവപ്പെട്ടുതുടങ്ങുമ്പോള്‍ അയാള്‍ മനോരാജ്യത്തില്‍ മുഴുകും.
അങ്ങിനെ ഒരു പകല്‍സ്വപ്നത്തില്‍ എല്ലാം മറന്നുനില്‍ക്കുകയായിരുന്നിരിക്കണം.

പൊടി പറത്തി ഇരച്ചുതുമിച്ച് വാഹനങ്ങള്‍ മുന്നില്‍ വന്നുനിന്നപ്പോള്‍ ഒന്ന് നടുങ്ങി ഉണര്‍ന്ന പോലെയായി അയാള്‍. വാഹനങ്ങളില്‍നിന്ന് ഇറങ്ങിയ ഞങ്ങളുടെ കൈകളില്‍ കുപ്പിവെള്ളം കണ്ടപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങി. നീട്ടിയ വെള്ളം ആര്‍ത്തിയോടെ വാങ്ങി കുടിക്കുമ്പോള്‍ കൊണ്ടുവന്ന വെള്ളം തീര്‍ന്നുപോയിരുന്നെന്ന് അയാള്‍ പറഞ്ഞു. ആഫ്രിക്കന്‍ വന്‍കരയില്‍നിന്നുവന്ന ആ യുവാവിനും കിഴക്കനേഷ്യക്കാരായ ആഗതര്‍ക്കുമിടയില്‍ അറബി പൊതുഭാഷയാകുന്നുവെന്ന് കണ്ടപ്പോള്‍ അപരിചിതത്വം അകന്നു. റിയാദ് നഗരത്തില്‍നിന്ന് രാവിലെ ‘ലോകത്തിന്‍െറ മുനമ്പ്’ കാണാന്‍ പുറപ്പെട്ട ഞങ്ങള്‍ 185 കിലോമീറ്റര്‍ താണ്ടിയ ആറേഴ് മണിക്കൂറിന് ഇടയില്‍ മരുഭൂമിയില്‍ മറ്റൊരു മനുഷ്യ ജീവിയേയും കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അങ്ങോട്ടുപോയ വഴിയിലൂടെ തിരിച്ചുപോരുമ്പോള്‍ മുന്നില്‍പെട്ട എരിത്രിയന്‍ യുവാവ് കൗകതുകവും ആഹ്ളാദവുമായി തീര്‍ന്നത്.
സൗദി അറേബ്യയുടെ തലസ്ഥാന നഗരം ഉള്‍പ്പെടുന്ന മധ്യപ്രവിശ്യയിലെ തുവൈഖ് മലനിരകളുടെ ഭാഗമാണ് അക്കേഷ്യ താഴ്വരയും അത് ഒടുങ്ങുന്നിടത്തെ ‘എഡ്ജ് ഓഫ് ദി വേള്‍ഡ്’ എന്ന പ്രകൃതിയുടെ പ്രതിഭാസവും. ദശലക്ഷം വര്‍ഷം മുമ്പ് കടലായി കിടന്ന പ്രദേശം കരയായി രൂപാന്തരം പ്രാപിച്ചതിന്‍െറ അത്ഭുത ബാക്കിപത്രങ്ങള്‍ സാഹസികരായ സഞ്ചാരികളെ കാത്ത് അവിടെയുണ്ട്. മുന്നില്‍ ഭൂമി ഇല്ലാതാകുന്നത് ഗിരിശൃംഖങ്ങളുടെ വിസ്മയതുമ്പത്ത് കയറിനിന്ന് കണ്ട് അത്ഭുതപ്പെട്ട് തിരിച്ചുമടങ്ങുമ്പോഴാണ് അതിലും വലിയ വിസ്മയമായി അബ്ദുസമദ് എന്ന ഒട്ടകപാലകന്‍ മുന്നില്‍നിന്നത്.

അയാളുടെ കഥ തീര്‍ച്ചയായും ത്രസിപ്പിക്കുന്നതായിരുന്നു. അഞ്ചുവര്‍ഷം മുമ്പാണ് ഈ താഴ്വരയില്‍ അയാള്‍ എത്തിയത്. അനധികൃതമായി സൗദിറേബ്യയിലേക്ക് കടന്നതാണ്. അതുകൊണ്ടുതന്നെ രാജ്യാന്തര യാത്രക്ക് ആവശ്യമായ പാസ്പോര്‍ട്ടും വിസയും സൗദിയില്‍ താമസിച്ച് ജോലി ചെയ്യുന്നതിനുള്ള അനുമതിരേഖയായ ‘ഇഖാമ’യും ഇല്ല. അതിനി ഉണ്ടാകാനും പോകുന്നില്ല.

അഫ്രിക്കന്‍ വന്‍കരയുടെ ചെങ്കടല്‍ തീരത്തെ എരിത്രിയയില്‍നിന്ന് മറുകരയിലെ സൗദിയില്‍ എത്തിയത് എങ്ങിനെ എന്ന് അറിയാനുള്ള ഞങ്ങളുടെ ആകാംക്ഷയില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച് തന്‍െറ അതിസാഹസികമായ യാത്രയെ കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങി.
ചെങ്കടലിന്‍െറ ഇരുകരകളും തമ്മില്‍ അകലം കുറയുന്ന ഭാഗം എരിത്രിയയുടെ അസാബ തുറമുഖത്തിനും യമന്‍െറ തലസ്ഥാനമായ സനാഅക്ക് സമീപമുള്ള തുറമുഖത്തിനും ഇടയിലാണ്. ഇവിടെ കടലിലെ കള്ളവഴികളിലൂടെ മറുകരയുടെ സമൃദ്ധിയിലേക്ക് ജീവിതം അന്വേഷിച്ച് നുഴഞ്ഞുകടക്കുന്ന സംഘത്തില്‍ ഒരാളാവുകയായിരുന്നു അബ്ദുസമദും. അധികൃതരുടെ കണ്ണുവെട്ടിച്ച് യമന്‍െറ തീരപ്രദേശങ്ങളിലൂടെയും മലഞ്ചെരിവുകളിലൂടെയും നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടിയും സൗദി-യമന്‍ അതിര്‍ത്തി ദുര്‍ഗങ്ങളെ അതിലും വലിയ സാഹസികതയിലൂടെ മറികടന്നും റിയാദില്‍ എത്തിയ കഥ അയാള്‍ പറഞ്ഞപ്പോള്‍ ജീവന്‍ നിലച്ചുപോകുന്നതുപോലെ തോന്നി ശ്രോതാക്കള്‍ക്ക്.


നിയമ മാര്‍ഗത്തിലൂടെ റിയാദില്‍ വന്ന് ജോലി ചെയ്യുന്ന സഹോദരന്മാരുടെയും ബന്ധുക്കളുടെയും അടുത്താണ് എത്തിയത്. അവരാണ് അനധികൃതരുടെ പറുദീസയായ മരുഭൂമിയിലെ ഇടയ ജീവിതം തരപ്പെടുത്തികൊടുത്തത്.
1800 റിയാലാണ് ശമ്പളം. അത് കൃത്യമായി ലഭിക്കും. കഴിയുന്നത്ര ഇങ്ങിനെ ജോലി ചെയ്ത് ഒരു സമ്പാദ്യം തരപ്പെടുത്തണം. എന്നിട്ട് മടങ്ങണം. വിവാഹം കഴിക്കണം. സുഖമായി ജീവിക്കണം. ഇതൊക്കെയാണ് ഇരുപത്തഞ്ച് വയസിലത്തെിയ ആ ചെറുപ്പക്കാരന്‍െറ സ്വപ്നങ്ങള്‍.
മരുഭൂമിയിലെ തമ്പിലാണ് ജീവിതം. ചൂടും തണുപ്പും എല്ലാം ഒരുപോലെ. രാവിലെ ഉണര്‍ന്ന് ഒട്ടകത്തിന് തീറ്റയും വെള്ളവും കൊടുക്കണം. അവയ്ക്ക് കാവലിരിക്കണം. ഉച്ചകഴിയുമ്പോള്‍ മരുഭൂമിയില്‍ മേയാന്‍ കൊണ്ടുപോകണം. സന്ധ്യമയങ്ങുമ്പോള്‍ എല്ലാറ്റിനേയും ആട്ടിതെളിച്ച് കൂട്ടിലേക്ക് തിരികെ കൊണ്ടുവരണം. ഒരുദിവസം പോലും അവധിയില്ലാത്ത, മാറ്റമില്ലാത്ത ദിനചര്യ. അപ്പോള്‍ പിന്നെ പെരുന്നാള്‍ പോലുള്ള ആഘോഷ അവസരങ്ങളൊ? എന്ന ഞങ്ങളുടെ ചോദ്യത്തിന് കറപിടിച്ച പല്ലുകളില്‍ വിടര്‍ന്ന ചിരിയായിരുന്നു മറുപടി. ദുഖമൊ പരിഹാസമൊ എന്താണ് അതിന്‍െറ ഭാവമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

വലപ്പോഴും സഹോദരന്മാരും മറ്റു ബന്ധുക്കളും മരുഭൂമിയിലേക്ക് വരും. തന്നെ കാണാന്‍. ശമ്പളം കിട്ടി കൈയില്‍ കരുതിയിരിക്കുന്ന പണം അവരെ ഏല്‍പിക്കും. നാട്ടിലേക്ക് അയക്കുന്നത് അവര്‍ വഴിയാണ്. നഗരത്തില്‍നിന്ന് ഭക്ഷണമൊക്കെയായാണ് അവരുടെ വരവ്. അതുതന്നെയാണ് തന്‍െറ പെരുന്നാളുകളെന്നും അത് ഇടക്കിടെ സംഭവിക്കാറുണ്ടെന്നും പറയുമ്പോള്‍ ആ മുഖത്തെ പ്രസന്നതയില്‍ ഒരു നൊമ്പരത്തിന്‍െറ ഛായ കണ്ടു.
മരുഭൂമിയില്‍ വല്ലപ്പോഴും കണ്ടുമുട്ടുന്ന മനുഷ്യരായി ഞങ്ങള്‍ മുന്നില്‍നിന്നപ്പോള്‍ അബ്ദുസമദും ആഹ്ളാദത്തിലായിരുന്നു എന്ന് തോന്നി. അതുകൊണ്ടാണ് കൂട്ടത്തില്‍ അഴകൊത്തതും അനുസരണ ശീലമുള്ളതും തുണികൊണ്ടുള്ള ഇരിപ്പിടം സ്ഥാപിച്ചതുമായ ഒട്ടക പുറത്ത് കയറി ചുറ്റിയടിക്കാന്‍ ഞങ്ങളില്‍ ഭയമില്ലാത്തവര്‍ക്ക് അവസരം നല്‍കിയത്.
രേഖയില്ലാത്ത ജീവിതവുമായി നാട്ടിലേക്ക് മടങ്ങേണ്ടിവരുമ്പോള്‍ അത് എങ്ങിനെയാവും എന്ന് കൂടി അറിയാന്‍ ആഗ്രഹം തോന്നി. ‘‘വന്ന വഴികളിലൂടെ തന്നെ’’, അബ്ദുസമദിന്‍െറ മറുപടി എളുപ്പത്തിലായിരുന്നു!

Tuesday, September 9, 2014

നാടുവിട്ടവന്റെ ഓണം

'നമുക്കെവിടെ ഓണം സര്‍, നാടുവിട്ടോടിയപ്പോള്‍ പലതും അവിടെ ചോര്‍ന്നുവീണില്ലേ? അക്കൂട്ടത്തില്‍ ഓണവും വിഷുവും തിരുവാതിരയും ഞാറ്റുവേലയുമൊക്കെയും പോയി...'
പരിതപിക്കുന്നതില്‍ മലയാളി ആരോടും തോല്‍ക്കാറില്ലല്ലോ? നാടുവിട്ടവനോട് നാടിനെ കുറിച്ചു ചോദിച്ചാല്‍ അപ്പോള്‍ തുടങ്ങും പരിഭവങ്ങളുടെ വര്‍ഷകാലം.
'...ഓണവും ഓണത്തപ്പനും പൂവിളിയും പുലികളിയും എല്ലാം കൈമോശം വന്നില്ലേ? അല്ല, ഒരു ഓണം കൂടിയിട്ട് തന്നെ എത്ര നാളായി? ഒന്നോര്‍ക്കാന്‍ പറ്റുന്നുണ്ടോ, ഓണകോടിയുടുത്തിട്ട്, തൂശനില വിരിച്ച് തുമ്പപ്പൂ പോലത്തെ ചോറിട്ട് ഓണമുണ്ടിട്ട് ആണ്ടെത്ര കഴിഞ്ഞു...! ഇപ്പോള്‍ കേരളത്തില്‍ തന്നെ ഓണമില്ല സര്‍..., ചാനലിലെ ചാറ്റിങ്ങും ഷോപ്പിങ്ങിലെ ചീറ്റിങ്ങുമാണ് സര്‍ അവിടേയും ഓണാഘോഷ പൊടിപൂരം...
...മുക്കൂറ്റി പൂവിറുത്ത് അത്തം പിറക്കാന്‍ കാത്തിരുന്നൊരു കാലം. അത്തം പത്തിന് അത്തപ്പൂക്കള നടുവില്‍ കുത്തിനുറുത്തിയ പാലടയെ അമ്പെയ്ത് വീഴ്ത്തിയ പഴയ വള്ളിനിക്കര്‍കാല വീരസ്യം. ആശ്വസിക്കാന്‍ ആ ഓര്‍മകളെങ്കിലുമുണ്ട് മനസില്‍ ബാക്കിയായി.
കവലയില്‍ ഒരു ഗ്രാമം മുഴുവനെത്തി കാഴ്ചക്കാരാവുമ്പോള്‍ തലപ്പന്ത് കളിയില്‍ സ്മാഷുകള്‍ തീര്‍ത്ത് ഗ്രാമീണ പെണ്‍കൊടികളുടെ അഴകോലും ആദരവ് പിടിച്ചെടുത്തിരുന്ന കാലം. പട്ടുപാവാടകളുലയും പിച്ചിപ്പുവിന്‍ ചിരിയില്‍ ഉള്‍ക്കുളിരണിഞ്ഞു ഗ്രാമം നിറഞ്ഞാടുമ്പോള്‍ ഞെട്ടില്‍നിന്നടര്‍ന്നു കാറ്റില്‍ പറന്നെത്തിയ ഒരു നുണക്കുഴി ചിരിയാണിന്നും എന്റെ ഓര്‍മയിലെ ഓണം....

...നാടുവിട്ടവന്റെ ഓണത്തെ കുറിച്ച് ചോദിച്ചറിയാനിറങ്ങുമ്പോള്‍ ഇത്രമേല്‍ പ്രതീക്ഷിച്ചില്ല. പരിദേവനത്തില്‍ തുടങ്ങി കവിതയായി വിടരുന്ന ഓണക്കാലോര്‍മകളാണ് ഓരോ പ്രവാസിയും മനസില്‍ പേറി നടക്കുന്നത്. അല്ലെങ്കിലും മലയാളിക്ക് അങ്ങിനെയാവാനേ കഴിയൂ... വീട്ടിലേക്കും നാട്ടിലേക്കും തനിയെ സംഭവിക്കുന്ന ഉള്‍വലിയലിന്റെ പിരിമുറുക്കം മനസുലയും നോവായി ഒപ്പം കൊണ്ടുനടക്കുന്ന ഒരു വികാര ജീവിയാണ് ലോകത്തെവിടെയായിരുന്നാലും മലയാളി.

എവിടെ സര്‍ ഇന്ന് ഓണമെന്നൊക്കെ അറുത്തുമുറിച്ചു ചോദിച്ചുകളയുന്ന മല്ലൂസ് പൊന്നോണമെത്തിയാല്‍ ഓര്‍മയുടെ ആഴങ്ങളില്‍ തപ്പി, ഇതളടര്‍ന്ന് കിടക്കുന്നവ പെറുക്കിയെടുത്തു ചേര്‍ത്തുവെച്ച് മനസിന്റെ മുറ്റത്ത് തന്നെ അത്തപ്പൂക്കളമൊരുക്കിക്കളയും. തിരുവോണം പിറന്നാല്‍ പൊന്നിന്‍ വില കൊടുക്കേണ്ടിവന്നാലും മരുഭൂമിയില്‍ പോലും അവന്‍ സദ്യവട്ടം കൂട്ടും. മണലില്‍ തൂശനില വിരിച്ച് അവന്‍ നാടിന്റെ തനത് രുചി വിളമ്പും. അടുക്കളയില്‍ പെരുമാറാന്‍ വളയിട്ട കൈകളില്ലാത്തതിന്റെ കുറവറിയിക്കാതെ ഒറ്റാന്തടി ജീവിതത്തിലും ആളെ കൂട്ടി നാളപാചക നൈപുണ്യം രുചിയോടെ വിളമ്പും. അതാണ് മലയാളിയും ഓണവും തമ്മിലുള്ള രക്തബന്ധം. ഓണത്തെ കുറിച്ച് പറയാന്‍ നാടുവിട്ടവന് പരിഭവത്തിന്റെ മേമ്പൊടിയുണ്ടെങ്കിലും നൂറു നാവാണ്. ജീവിതത്തിന്റെ സന്തോഷ അവസരങ്ങളെ കുറിക്കാനുള്ള ഒറ്റ വാക്കായി ഓണം മാറിയതിന് മലയാളിയുടെ ജീവിതത്തോളം പഴക്കമുണ്ട്. പ്രവാസി ജീവിതത്തിലും ഓണമെന്നത് ആമോദത്തിന്റെ സൂചകം തന്നെയാണ്.

ഒരു പേര് വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ നമുക്ക് അയാളെ രാജന്‍ പിള്ളയെന്ന് വിളിക്കാം. പത്തനംതിട്ടയിലെ ആറന്മുളയില്‍നിന്നാണ് പുറപ്പെട്ടത്. ലോകത്തിന്റെ നാനാദിക്കുകളില്‍നിന്ന് അന്ന് ജനസഞ്ചയത്തിന്റെ പുറപ്പാട് തുടങ്ങിയിട്ടേയുള്ളൂ. അങ്ങിനെ സൌദിയിലേക്കൊഴുകിയെത്തിയ ആദ്യകാല മലയാളികളിലൊരാള്‍. അന്ന് നൂറോ, നൂറ്റമ്പതോ മലയാളികളാണ് റിയാദിലുണ്ടായിരുന്നതെന്ന് രാജന്‍ പിള്ള ഓര്‍ക്കുന്നു. ഒരു മുപ്പത്തേഴ് വര്‍ഷം മുമ്പത്തെ കഥയാണ്. ബത്ഹയിലെ ഇന്നത്തെ പ്രധാന റോഡ് അന്ന് നല്ല ആഴവും വലുപ്പവുമുള്ളൊരു തോടാണ്. തോടിന്റെ ഇരുകരകളിലേയും നിരത്തുകളില്‍നിന്നാണ് അന്ന് മലയാളികള്‍ നാടിനെയും നാടിന്റെ വിശേഷങ്ങളേയും ഓര്‍ത്തെടുത്തിരുന്നത്. തിരുവോണ ദിനത്തില്‍ പറ്റുന്നത്ര പേര്‍ ഒരുമിച്ചുകൂടി ഓണസദ്യയുണ്ടാക്കി നാടിന്റെ തനത് മധുരാനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. പിന്നെ ബത്ഹയിലെ ഈ തെരുവുകളിലേക്ക് വന്ന് ഓര്‍മകള്‍ കൊണ്ട് മനസില്‍ ഓണത്തപ്പനെ ഉണ്ടാക്കിയും ഓണക്കളികള്‍ കളിച്ചും ദിവസമൊന്ന് ചെലവഴിച്ചിരുന്നു.

ലേബര്‍ ക്യാമ്പിലെ മെസ് ഹാളിലൊതുങ്ങുന്ന ഒരോണ സദ്യക്കപ്പുറം വിപുലമായ ഓണാഘോഷത്തിന് പ്രവാസ നാട്ടില്‍ അവസരമില്ലല്ലൊ എന്ന് രാജന്‍ പിള്ള ചോദിക്കും. എന്നാല്‍ ബഹുരാഷ്ട്ര കമ്പനികളുടെ ലേബര്‍ ക്യാമ്പുകളില്‍, നാട്ടിന്‍പുറത്തെ വായനശാലകളിലും ക്ലബുകളിലും അരങ്ങേറിയിരുന്ന പോലെ തന്നെ ഓണാഘോഷം സംഘടിപ്പിച്ചവരുമുണ്ട് ഒരു കാല്‍നൂറ്റാണ്ടിനപ്പുറം റിയാദില്‍. ലേബര്‍ ക്യാമ്പിന്റെ മതില്‍ കെട്ടിനുള്ളിലാണെങ്കിലും സ്റ്റേജുകെട്ടി നാടകം കളിച്ചവര്‍, അത്തപ്പൂക്കളമൊരുക്കിയിരുന്നവര്‍, പുലികളിയും തലപ്പന്ത് കളിയും നടത്തിയിരുന്നവര്‍. നാട്ടില്‍ പോലും പുതിയ ഉപഭോഗ സംസ്കാരത്തിന്റെ പ്രയോജകരായ കച്ചവടക്കാര്‍ ഓണാഘോഷങ്ങളെ ഹൈജാക്ക് ചെയ്തപ്പോള്‍ നഷ്ടമായ തനത് സൌന്ദര്യം വീണ്ടെടുത്തു ഇന്നും നിലനിര്‍ത്തിപ്പോരുന്നത് പ്രവാസികളാണെന്ന് സമ്മതിക്കാതെ വയ്യ.

സെപ്തംബര്‍ ഒന്നിന് റിയാദിലെ നവോദയ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ അല്‍ ഹൈറിലെ ഒവൈദ കൃഷിത്തോട്ടത്തില്‍ അതുപോലൊരു ഓണം-ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിരുന്നു. ഓണത്തിന്റെ എല്ലാ തനത് വിഭവങ്ങളും ഒരുക്കി. പുലികളിച്ചും അത്തപ്പൂക്കളമുണ്ടാക്കിയും പൂവിളിച്ചും ആമോദത്തോടെ അവര്‍ ആഘോഷിച്ചപ്പോള്‍ അതില്‍ പങ്കുചേരാന്‍ യൂറോപ്യരുള്‍പ്പെടെയുള്ളവരെത്തി.


എന്നാല്‍ തങ്ങളുടെ യഥാര്‍ഥ ഓണം അന്ന് എല്ലാ വെള്ളിയാഴ്ചകളിലുമായിരുന്നെന്ന് രാജന്‍ പിള്ള പറയുന്നു. വെള്ളിയാഴ്ച അവധിയായതിനാല്‍ ഉച്ചകഴിഞ്ഞ് സുലൈമാനിയയിലെ വിമാനത്താവളത്തിന് മുന്നില്‍ പോയി നില്‍ക്കും. ഇന്നത്തെ അന്താരാഷ്ട്ര ശ്രദ്ധനേടിയ കിങ് ഖാലിദ് വിമാനത്താവളത്തിന് പകരം അന്ന് സുലൈമാനിയയിലെ ചെറിയ വിമാനത്താവളം മാത്രം. റിയാദിലെ ഒട്ടുമിക്ക മലയാളികളും അവിടെ വരും. രാത്രി വരെ അവിടെ നില്‍ക്കും. മുംബൈയില്‍നിന്നും ദല്‍ഹിയില്‍നിന്നുമുള്ള വിമാനങ്ങളാണ് ലക്ഷ്യം. ഒരു വിമാനത്തില്‍ ഒരു മലയാളിയെങ്കിലുമുണ്ടാവും എന്നാണ് പ്രതീക്ഷ. മാവേലിയെ പോലെ അങ്ങിനെ ഒരു മലയാളികൂടി പുതുതായി വന്നെത്തിയാല്‍ അതായിരുന്നു തങ്ങളുടെ ഓണം. അയാളെ വരവേല്‍ക്കാന്‍ മല്‍സരിച്ചിരുന്നു. അയാളെ സ്വീകരിക്കലും ഒപ്പം ഭക്ഷണവട്ടം കൂടലുമായിരുന്നു തങ്ങളുടെ ഏറ്റവും വലിയ ആഘോഷങ്ങള്‍. ആ കാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ രാജന്‍ പിള്ളയുടെ മുഖത്ത് ഒരു അത്തപ്പൂക്കളത്തിന്റെ സൌന്ദര്യം.

(Varthamanam ഓണപ്പതിപ്പ്-2014)

Sunday, August 17, 2014

തണല്‍ തേടുന്ന ആല്‍മരങ്ങള്‍


ഷര്‍ട്ടിന്‍െറ പോക്കറ്റ് കനംതൂങ്ങിയിരുന്നു. താങ്ങാവുന്നതിലും അപ്പുറം നിറഞ്ഞതുകൊണ്ടാവാം പോക്കറ്റിന്‍െറ ഒരു മൂലയിലെ തുന്നലിളകി ഉള്ളിലുള്ളവ പുറത്തേക്ക് തലനീട്ടിത്തുടങ്ങിയിരുന്നു. കുറെ കടലാസുകഷണങ്ങള്‍ക്കൊപ്പം മൂന്നോ നാലോ പാസ്പോര്‍ട്ടുകളാണ് പോക്കറ്റില്‍ കുത്തിത്തിരികിയിരുന്നത്.
എന്‍െറ നോട്ടത്തിലെ ചോദ്യം തിരിച്ചറിഞ്ഞ് തെന്നല പറഞ്ഞു: ‘മരിച്ചവരുടേതാണ്’.

രാത്രിയില്‍ ജോലികഴിഞ്ഞ് ബത്ഹയിലത്തെിയാല്‍ പതിവാണ് ആ കൂടിക്കാഴ്ച. ചിലപ്പോള്‍ അത് നിരത്തുവക്കിലാവും, അല്ളെങ്കില്‍ റമാദ് ഹോട്ടലിന്‍െറ മുറ്റത്തുവെച്ച്. അതുമല്ളെങ്കില്‍ ഏതെങ്കിലുമൊരു ദുരിതജീവിതത്തിന്‍െറ സങ്കടം കേട്ടുനില്‍ക്കുമ്പോള്‍. വാര്‍ത്തക്കുള്ള വിഭവങ്ങള്‍ ശേഖരിക്കാന്‍ കരുതിക്കൂട്ടിയുണ്ടാക്കുന്ന ആ കൂടിക്കാഴ്ചകളില്‍ ആകെക്കൂടിയുണ്ടാകുന്ന മാറ്റം അപ്പുറത്ത് തെന്നല മൊയ്തീന്‍കുട്ടിയൊ ശിഹാബ് കൊട്ടുകാടൊ എന്നതിന് മാത്രമാകും.
ഇവര്‍ രണ്ടുപേരുടെയും കൈകളിലിരിക്കുന്ന ഫയലുകളില്‍ അല്ളെങ്കില്‍ കീശയില്‍ കുത്തിനിറച്ചിരിക്കുന്ന കടലാസുകൂട്ടത്തില്‍ പിറ്റേന്നത്തേക്കുള്ള ഒരു വാര്‍ത്തയുടെ അസംസ്കൃത വസ്തുവുണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
അങ്ങിനെയൊരു കൂടിക്കാഴ്ചയിലാണ് പാസ്പോര്‍ട്ടുകള്‍ നിറഞ്ഞുതുളുമ്പിയ പോക്കറ്റുമായി തെന്നല മൊയ്തീന്‍കുട്ടി മുന്നില്‍ നിന്നത്.
‘ആരാ മരിച്ചത്, മലയാളികളാണോ?’

എന്‍െറ ചോദ്യത്തിലെ ഒൗത്സുക്യത്തെ ഒരു ചിരികൊണ്ട് തടഞ്ഞ് കീശയില്‍നിന്നെടുത്ത പാസ്പോര്‍ട്ടുകള്‍ നീട്ടി. അവ വാങ്ങുമ്പോള്‍ കൈകള്‍ ഒന്ന് വിറച്ചോ, പ്രേതങ്ങളുടെ പാസ്പോര്‍ട്ടുകളാണ്!
ഓരോന്നും മറിച്ചുനോക്കി. മൂന്നും മൂന്ന് ദേശക്കാരുടേതാണ്. മലയാളി ആരുമില്ല. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്. നാലുമാസം മുമ്പ് പെട്രോളൊഴിച്ച് തീപ്പന്തമായി ആത്മഹത്യ ചെയ്തയാളാണ് ഉത്തര്‍പ്രദേശുകാരന്‍. തെന്നല മൊയ്തീന്‍കുട്ടി വിശദീകരിക്കാന്‍ തുടങ്ങി. ഞാന്‍ പേനയും കടലാസുകഷണവുമെടുത്ത് കുറിച്ചെടുക്കാനും.
എട്ടുമാസം മുമ്പ് ഒരു ഹൃദയാഘാതം കൊത്തിക്കൊണ്ടുപോയതാണ് രാജസ്ഥാന്‍കാരന്‍െറ ജീവനെ. വെറും മൂന്നുദിവസത്തെ പഴക്കമാണ് രാജസ്ഥാനിയുടെ മരണത്തിന്. റിയാദിലെ ഒരു കമ്പനിയില്‍ ഉയര്‍ന്ന പദവി വഹിച്ചിരുന്ന അയാള്‍ സ്യൂട്ടും ടൈയുമണിഞ്ഞ് പാസ്പോര്‍ട്ടില്‍ പ്രൗഢിയോടെ ചിരിച്ചു. വെറുമൊരു നെഞ്ചുവേദനയുടെ കാരണം പറഞ്ഞാണ് ജീവന്‍ ആ പ്രതാപശാലിയുടെ ദേഹത്തെ ഉപേക്ഷിച്ചുപോയത്.

ഒരു തുണ്ട് കടലാസില്‍ പോലും കുറിച്ചുവെക്കാത്ത വിവരങ്ങള്‍ എത്ര കൃത്യതയോടെയാണ് തെന്നല മൊയ്തീന്‍ കുട്ടി ഓര്‍ത്തെടുത്ത് പറഞ്ഞുതരുന്നതെന്ന് ഞാന്‍ വിസ്മയിച്ചു. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു നാട്ടില്‍നിന്നത്തെിയ, ജീവിച്ചിരിക്കെ തമ്മില്‍ കാണുകയൊ കേള്‍ക്കുകയൊ ചെയ്യാത്ത ആ അന്യനാട്ടുകാരുടെ മൃതദേഹങ്ങള്‍ക്കുവേണ്ടി തന്‍െറ ഏറ്റവും ഉറ്റവനായ ഒരാളുടെതെന്നതുപോലെയാണ് തെന്നലയുടെ ഇടപെടല്‍. മൂന്ന് മൃതദേഹങ്ങളും നാട്ടില്‍ അവരുടെ അനന്തരാവകാശികള്‍ക്ക് എത്തിച്ചുകൊടുക്കണം. അതിനുവേണ്ടിയുള്ള ശ്രമങ്ങളിലാണ് ആ ജീവകാരുണ്യപ്രവര്‍ത്തകന്‍.

മരിച്ചവര്‍ക്കുവേണ്ടി മാത്രമല്ല, മരിക്കാതെ തന്നെ മൃതിയെക്കാള്‍ വലിയ നിസഹായാവസ്ഥയിലായി പോകുന്നവര്‍ക്കുവേണ്ടിയും തെന്നലയോ ശിഹാബോ ഉണ്ടാവും. ഏതാനും ദിവസം മുമ്പ് ഇതേ തെരുവില്‍ ഇവര്‍ ഇരുവരും കൈകോര്‍ത്തിരുന്നു. ഒരു ഹൈദരാബാദി കുടുംബത്തിനുവേണ്ടി. ഒന്നര പതിറ്റാണ്ടോളം നാട്ടില്‍ പോകാനാവാതെ നിയമപ്രശ്നങ്ങളില്‍പെട്ട് നിരാലംബരായി കഴിഞ്ഞ മുഹമ്മദ് അസീസിനേയും ആറുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തേയും സുരക്ഷിതരായി ജന്മനാട്ടിലത്തെിക്കാന്‍ അവര്‍ ഒരുമിച്ച് പ്രയത്നിച്ചു.

ഈ ജീവകാരുണ്യ പ്രവര്‍ത്തകരോടൊപ്പം നില്‍ക്കുമ്പോള്‍ വളര്‍ന്നുപന്തലിച്ച ഒരാല്‍മരത്തിന്‍െറ ചുവട്ടിലത്തെിയതുപോലെ ദുരിതങ്ങളുടെ സൂര്യതാപമേറ്റ ഓരോ ജീവിതവും ആശ്വസിക്കും.

മരൂഭൂമിയിലെ ആല്‍മരങ്ങള്‍
തണലിന്‍െറ ഉടല്‍രൂപമാണല്ളോ ആല്‍മരം. പടര്‍ന്ന് പന്തലിക്കുന്ന അത് ആകാശം വീടാക്കിയ പറവകള്‍ മുതല്‍ മണ്ണിലെ മനുഷ്യനും പഴുതാരക്കും വരെ തണലൊരുക്കുന്നു. കാതങ്ങള്‍ താണ്ടിയ ക്ഷീണവുമായി അണയുന്ന പഥികനെ കുളിര്‍മയുള്ള കാറ്റിന്‍െറ കൈകളാല്‍ അണച്ചുപിടിച്ച് വീണ്ടും മറ്റൊരു വലിയ വഴിദൂരം താണ്ടാനുള്ള ഉന്മേഷമേകി വഴികാട്ടുന്ന കാരുണ്യം. പ്രതിസന്ധികളുടെ സൂര്യന്‍ കത്തിക്കാളുമ്പോള്‍ തണലിട്ട് ആശ്രയമേകുന്ന ആ കരുണകടാക്ഷത്തിലേക്ക് കൃതജ്ഞയുടെ ഒരു മറുനോട്ടം പോലും അയക്കാന്‍ നില്‍ക്കാതെ മുന്നിലുള്ള വഴിദൂരം മാത്രം ചിന്തിച്ച് പൊടിതട്ടി നടന്നുനീങ്ങുന്ന ജീവിതയാത്രികനോട് പരിഭവത്തിന്‍െറ ചെറിയൊരു ഇലവാട്ടം പോലും പ്രകടിപ്പിക്കാതെ അടുത്തയാള്‍ക്ക് തണലിടാന്‍ കാത്തുനില്‍ക്കുന്ന ദയാവായ്പിന്‍െറ മരയുടലഴക്.



ഈ ആല്‍മരങ്ങള്‍ക്ക് പ്രവാസത്തിന്‍െറ മണല്‍ക്കാട്ടില്‍ മനുഷ്യരുടെ രൂപമാണ്. ഒരു ശിഹാബിലും തെന്നലയിലും ഒതുങ്ങുന്നതല്ല ആ വൃക്ഷനിര. പലവിധ പ്രശ്നങ്ങളുടെ നട്ടുച്ചയില്‍ വെന്തുപൊരിയുന്ന മനുഷ്യര്‍ക്ക് അഭയമേകുന്ന ആ കാരുണ്യത്തണലുകള്‍ക്ക് ദേശം മാറുമ്പോള്‍ പേരുകള്‍ വേറെയാണ്. ജിദ്ദയില്‍ മുഹമ്മലി പടപ്പറമ്പ്, ദമ്മാമില്‍ സഫിയ അജിത്, ഷാജി മതിലകം, നാസ് വക്കം, ബുറൈദയില്‍ നൗഷാദ് പോത്തന്‍കോട്, അല്‍ഖര്‍ജില്‍ ചന്ദ്രസേനന്‍, മജ്മഅയില്‍ മുമ്പൊരു കോഴിക്കോടുകാരന്‍ വിജയകുമാറും അഫീഫില്‍ തിരുവനന്തപുരത്തുകാരന്‍ എഗ്ഗി ജോസഫുമുണ്ടായിരുന്നു... അവസാനിക്കുന്നില്ല ഈ പേരുകള്‍.

ജീവിച്ചിരിക്കുന്നവരെ പോലെ തന്നെ മരിച്ചവര്‍ക്കുവേണ്ടിയും ദൈവത്തിന്‍െറ കൈകള്‍ പോലെ പ്രവര്‍ത്തിക്കുന്നവരാണ് ശിഹാബും തെന്നലയും മുഹമ്മദലി പടപ്പറമ്പും. ഓരോരുത്തരുടെ പേരിലും നന്മയുടെ കണക്കെഴുത്തുകാരനായ മാലാഖ രേഖപ്പെടുത്തിയ കണക്കില്‍ ആയിരവും ആയിരത്തഞ്ഞൂറിലുമേറെ മൃതദേഹങ്ങള്‍ക്ക് മോക്ഷമാര്‍ഗം തെളിച്ചതിന്‍െറ കണക്കുമുണ്ടാകും. വേണ്ടപ്പെട്ടവര്‍ക്കുപോലും വേണ്ടാതായി മാസങ്ങളും വര്‍ഷങ്ങളും തന്നെ മോര്‍ച്ചറികളിലെ ശീതീകരണികളില്‍ കിടന്ന എത്രയെത്ര മരവിച്ച ഉടലുകള്‍ക്കാണ് അവയര്‍ഹിക്കുന്ന മരണാനന്തരകര്‍മങ്ങളിലൂടെ മണ്ണിലേക്ക് മടങ്ങാന്‍ അവസരമൊരുക്കിയത്.

ശിഹാബിന് മറക്കാനാവില്ല ഒന്നര വര്‍ഷത്തോളം തന്‍െറ ശിരസിന് മുകളില്‍ ഭാരിച്ച കൃഷ്ണന്‍ കുട്ടിയെ. ജീസാനിലെ ആശുപത്രി മോര്‍ച്ചറിയില്‍ മരവിച്ചുകിടന്ന ആ കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ കാത്തിരുന്ന പ്രിയതമക്കും മക്കള്‍ക്കും എത്തിച്ചുകൊടുത്തിട്ടും ആ പ്രേതബാധയൊഴിഞ്ഞില്ല ശിഹാബിനെ. മരിച്ചവനുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാട് തീര്‍ക്കാതെ മൃതദേഹം വിട്ടുതരില്ളെന്ന് വാശിപിടിച്ച കൃഷ്ണന്‍കുട്ടിയുടെ സ്പോണ്‍സറുടെ ദേഷ്യം ജീസാന്‍ ഗവര്‍ണറുടെ സഹായത്തോടെ മൃതദേഹം വീണ്ടെടുത്തുകൊണ്ടുപോയ ശിഹാബിനോടായി. പലവിധ കേസുകളുടെ രൂപത്തില്‍ അയാള്‍ ഇപ്പോഴും ശിഹാബിനെ വേട്ടയാടുന്നു.

മുഹമ്മദലി പടപ്പറമ്പിനും തെന്നലക്കും മാത്രമല്ല, ജീവിതവ്യവഹാരങ്ങളില്‍ അടിതെറ്റുന്നവരും രോഗം, അപകടം പോലുള്ള ആകസ്മികതകളാല്‍ കവര്‍ന്നെടുക്കപ്പെട്ട് ജീവിതനഷ്ടം പേറുന്നവരും തണല്‍ തേടുന്ന മറ്റ് ആല്‍മരങ്ങളായ സഫിയ അജിതിനും നൗഷാദ് പോത്തന്‍കോടിനും നാസ് വക്കത്തിനും ഷാജി മതിലകത്തിനുമെല്ലാം തങ്ങളുടെ സല്‍പ്രവൃത്തിയുടെ പിന്നിലൂടെ വന്നുപിടികൂടുന്ന ഇത്തരം വേട്ടയാടലുകളുടെ കഥകള്‍ പറയാനുണ്ടാവും.

എന്നാല്‍ ആല്‍മരത്തെ പോലെ ഇവരും നന്ദികേടിന്‍േറയും ഇരുട്ടടികളുടെയും സൂര്യാഘാതമേറ്റുണ്ടാകുന്ന ഇലവാട്ടം പുറത്തുകാണിക്കാതെ വേദന ഉള്ളിലടക്കി പ്രസന്നവദനരായി അടുത്ത ദുരിത ജീവിതങ്ങള്‍ക്ക് തണലിടാന്‍ തയാറായി നില്‍ക്കുന്നു. ദൈവത്തോട് നടത്തിയ ഒരു പ്രതിജ്ഞ പോലെയാണ് കാരുണ്യവഴികളിലെ ആല്‍മരങ്ങളായി തങ്ങളുടെ ജീവിതങ്ങളെ ഇവര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

അന്യദേശത്തെ ഇന്ത്യയുടെ കാരുണ്യ അടയാളങ്ങള്‍
അന്യദേശത്ത് ഇന്ത്യയുടെ അടയാളങ്ങളായി മാറിയവരാണ് ഈ കാരുണ്യപ്രവര്‍ത്തകര്‍. ഭാഷ, ദേശം, മതം, വംശം, ആണ്, പെണ്ണ്, ഉള്ളവന്‍, ഇല്ലാത്തവന്‍ എന്ന വ്യത്യാസങ്ങളൊന്നും കൂടാതെ മനുഷ്യരുടെ വേദനയെ മാത്രം തിരിച്ചറിഞ്ഞ് സഹായിക്കാന്‍ മുന്നില്‍നില്‍ക്കുന്ന ഈ പൗരന്മാരിലൂടെ ഇന്ത്യ കാരുണ്യത്തിന്‍െറ വലിയ പ്രതീകമായി പ്രവാസലോകത്ത് അടയാളപ്പെടുകയാണുണ്ടായത്. നാനാലോക മനുഷ്യര്‍ സംഗമിച്ച ഗള്‍ഫ് രാജ്യങ്ങളിലെവിടെയും ഇത്തരത്തില്‍ ആല്‍മരത്തണലുകളായി മാറിയ ഇന്ത്യന്‍ സന്നദ്ധപ്രവര്‍ത്തകരെ കാണാം. അവരുടെ തണല്‍ ലഭിക്കുക ഇന്ത്യാക്കാരന് മാത്രമായിരിക്കില്ല. കണ്ണ് ഏത് ദേശക്കാരന്‍േറതാണെന്ന് നോക്കിയിട്ടല്ല കണ്ണീരൊപ്പാന്‍ ഇവരുടെ കരങ്ങള്‍ നീണ്ടുവരുക. ഇവര്‍ക്ക് തുല്യമായി മറ്റൊരു ദേശക്കാരനേയും ഒരുപക്ഷെ കണ്ടത്തൊന്‍ കഴിഞ്ഞെന്നുവരില്ല.

തണല്‍ തേടുന്ന ആല്‍മരങ്ങള്‍
ആല്‍മരങ്ങള്‍ വിരിക്കുന്ന തണലില്‍ ഇരിക്കുമ്പോഴും നാം ആലിന് തണലുണ്ടോ എന്ന് ആലോചിക്കാറില്ല. വൃക്ഷത്തിന്‍െറ തലക്ക് മുകളില്‍ ഒരു സൂര്യന്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന കാര്യം ആരും ഓര്‍ക്കാറെയില്ല. കിട്ടുന്ന തണലില്‍ ആശ്വാസം നേടുന്നവരാണ് നാം. അതുകഴിഞ്ഞാല്‍ ആലിനെ തന്നെയും നമ്മള്‍ സൗകര്യപൂര്‍വം മറക്കും.
മരുഭൂമിയിലെ കാരുണ്യമരങ്ങളെ അടുത്തറിയുമ്പോഴാണ് അവരും സ്വന്തം ജീവിതപ്രതിസന്ധികളുടെ നട്ടുച്ചയില്‍ തണലില്ലാതെ പ്രയാസപ്പെടുന്നവരാണെന്ന് മനസിലാകുക. സമൂഹത്തിന്‍െറ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി അലയുമ്പോള്‍ സ്വന്തം ശരീരത്തെ മാരകരോഗം കാര്‍ന്നുതിന്നുന്നതിന്‍െറ വേദന സ്വയം കടിച്ചമര്‍ത്തുന്നവരും നിത്യജീവിതം പ്രതിസന്ധിയിലായവരുമുണ്ട്. ഉള്ള ഉപജീവനമാര്‍ഗങ്ങള്‍ പോലും ഈ സാമുഹികപ്രവര്‍ത്തന അലച്ചിലിനിടയില്‍ ശരിയായി നോക്കാതെ നഷ്ടമായവരുമുണ്ട്.

ദുരിതബാധിതന്‍െറ കണ്ണീരൊപ്പുമ്പോള്‍ വേദനകൊണ്ട് നിറയുന്ന സ്വന്തം കണ്ണുകളെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നവരാണ് അവര്‍. മരിച്ചവരുടേയും ജീവിച്ചിരിക്കുന്നവരുടേയും സഹായിയായി നടക്കുമ്പോള്‍ നിരാലംബത അനുഭവിക്കുന്ന സ്വന്തം കുടുംബങ്ങളെ കുറിച്ചുള്ള ആധികള്‍ ആരെയുമറിയിക്കാതെ മനസില്‍ പേറുന്ന ത്യാഗികള്‍. നിരവധിയാളുകളെ നിയമപ്രശ്നങ്ങളില്‍നിന്ന് രക്ഷപ്പെടുത്താനും ജയിലുകളില്‍നിന്ന് മോചിപ്പിക്കാനും ജീവിതമുണ്ടാക്കിക്കൊടുക്കാനും സമയംതികയാതെ ഓടുന്ന ഒരു ജീവകാരുണ്യപ്രവര്‍ത്തകന് ഇതുവരെ തന്‍െറ മകളുടെ പാസ്പോര്‍ട്ട് ശരിയാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. നിയമപ്രശ്നങ്ങളുടെ കുരുക്കഴിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കുടുംബവുമായി നാട്ടില്‍ പോകാന്‍ കഴിയാതെ ദുഃഖം ഉള്ളിലടക്കി കഴിയുന്നു. മറ്റൊരു ജീവകാരുണ്യപ്രവര്‍ത്തകനാകട്ടെ ഒന്നര പതിറ്റാണ്ടായി നാട്ടില്‍ പോയിട്ടില്ല. കേള്‍ക്കുമ്പോള്‍ കുറ്റം പറയാന്‍ ആളുകളുണ്ടാവും. എന്തുകൊണ്ട് പോകാന്‍ കഴിയുന്നില്ല എന്ന് അന്വേഷിക്കാന്‍, പ്രതിസന്ധിയുണ്ടെങ്കില്‍ പരിഹാരം കാണാന്‍ ആരും തയാറാവുന്നില്ല.

ഇത്തരം വ്യക്തിഗത ജീവിതപ്രതിസന്ധികള്‍ പോലെ തന്നെ ദുരിത ബാധിതരെ സഹായിക്കാന്‍ ഇടപെട്ടതിന്‍െറ പേരില്‍ പല കോണുകളില്‍നിന്ന് പ്രത്യാഘാതങ്ങളും നിയമനടപടികളും അനുഭവിക്കേണ്ടിവന്നവരുമുണ്ട്. ഉപജീവനം നഷ്ടമായവരും ജയലിലേക്ക് പോകാനുള്ള ഭീഷണി നേരിട്ടവരുമുണ്ട്. എന്നിട്ടും തളരാതെ മറ്റുള്ളവര്‍ക്ക് തണലിടാന്‍ കാരുണ്യ വഴിയില്‍ സഹാനുഭൂതിയുടെ ഇലകള്‍ വിരിച്ച് തലയുയര്‍ത്തി നില്‍ക്കുന്നു അവര്‍.

(ഗള്‍ഫ് മാധ്യമം സ്വാതന്ത്ര്യദിന പതിപ്പ് 2014 ആഗസ്റ്റ് 15)

Sunday, July 20, 2014

മഴയിലലിഞ്ഞ് വര്‍ണക്കൂട്ടുകള്‍


കേരളത്തിലെ മണ്‍സൂണ്‍, കൃഷിക്കെന്നപോലെ സര്‍ഗാത്മകതക്കും മണ്ണൊരുക്കുന്ന പ്രകൃതിയുടെ വിസ്മയ പ്രതിഭാസമാണ്. മാനം പെയ്തിറങ്ങുമ്പോള്‍ മനം കുളിര്‍ക്കും. കുതിര്‍ന്ന മണ്ണില്‍ ഒരു വിത്ത് പുതച്ചുവെച്ചാല്‍ മുളച്ചുപൊന്തും പോലെ, തരളിതമാകുന്ന ഹൃദയം ഭാവനയുടെ മാനങ്ങളിലേക്ക് ചിറകടിച്ചുയരും.

റജീനയുടെ മനസിലെ കാന്‍വാസില്‍ മഴയുടെ ചാരനിറത്തിനുമീതെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കൂട്ടുകള്‍ ഒഴുകിപ്പരക്കും. പെണ്‍കുട്ടികള്‍ വര്‍ണക്കുടകള്‍ ചൂടി മഴയിലങ്ങിനെ അലിഞ്ഞുചേരുന്നത് വരഞ്ഞുകഴിഞ്ഞപ്പോള്‍ ബ്രഷിനെ താന്‍ ചുംബിച്ചുപോയെന്ന് ഈ ചിത്രകാരി പറയുന്നു. പ്രവാസത്തിന്‍െറ മരുഭൂ മുഷിപ്പില്‍ ആശ്വാസം ഓര്‍മകളില്‍ പെയ്യുന്ന മണ്‍സൂണ്‍ കാലങ്ങളാണ്.

മരുഭൂമിയിലും മഴ പെയ്യാറുണ്ടെങ്കിലും കോണ്‍ക്രീറ്റ് കാട്ടില്‍ വീണുടഞ്ഞ് ചാരുത തകര്‍ന്ന് ഭൂമിക്കുവേണ്ടാതെ കെട്ടിക്കിടന്ന് ജീര്‍ണിക്കും. അല്ളെങ്കില്‍ ആകാശം സൂര്യന്‍െറ കൈകള്‍ താഴ്ത്തി വലിച്ചെടുക്കും. പ്രകൃതി തിരസ്കരിക്കുന്ന മഴയും ദാഹത്തോടെ കാത്തിരിക്കുന്ന മഴയും തമ്മില്‍ വ്യത്യാസമുണ്ട്. റജീന പ്രണിയക്കുന്ന മഴ പ്രകൃതി സുരത ദാഹത്തോടെ കാത്തിരിക്കുന്ന മഴയാണ്. കേരളത്തിലെ തുലാര്‍ഷവും കാലവര്‍ഷവുമൊക്കെയാണത്.

അതുകൊണ്ടാണ് കാന്‍വാസുകളില്‍ മഴ ആഘോഷമായി നിറയുന്നത്.
പെയ്യാന്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ആകാശത്തിന് നേരെ വര്‍ണക്കുട ഉയര്‍ത്തിപ്പിടിച്ച് പെണ്‍കുട്ടി ഉല്ലാസ നൃത്തം ചവിട്ടുന്നത്. മഴ മാത്രമല്ല, പെണ്ണും പ്രകൃതിയും മറ്റ് ചരാചരങ്ങളും നിറങ്ങളുമെല്ലാം റജീനയുടെ കാന്‍വാസില്‍ ആഘോഷത്തിമിര്‍പ്പിലാണ്. എങ്ങുമില്ല ശോകം. നിറഞ്ഞ പ്രസരിപ്പ്. പ്രത്യാശയുടെ തിളക്കം. വരഞ്ഞുകഴിഞ്ഞ നാല്‍പത് പെയിന്‍റിങ്ങുകളില്‍ മരുഭൂമി ഒരെണ്ണത്തില്‍ മാത്രം. അതിലും വര്‍ണക്കൂട്ടുകളുടെ മേളപ്പെരുക്കമാണ്. പ്രകാശമാനമായ വിദൂരലക്ഷ്യങ്ങളിലേക്ക് ഉന്മേഷപൂര്‍വം നടന്നുനീങ്ങുന്ന ഒട്ടകങ്ങളുടെ നിര.

ഫ്ളാറ്റിന്‍െറ നാലുചുവരുകള്‍ക്കുള്ളില്‍ ഇരവുപകലുകള്‍ക്കുപോലും നിറവ്യത്യാസമില്ലാതാകുമ്പോഴും ഒരു പ്രവാസി കുടുംബിനിയുടെ കാഴ്ചകള്‍ ഇത്രമേല്‍ വര്‍ണാഭമാകുന്നതെങ്ങിനെ? ജീവിതത്തെ അത്രമേല്‍ ആഘോഷഭരിതമാക്കി നിറുത്താന്‍ കഴിയുന്നതെങ്ങിനെ?
പിറന്നനാട് വിട്ടുപോന്നിട്ടില്ലാത്ത ഒരു മനസുള്ളതുകൊണ്ടാണെന്ന് കൃത്യമായ ഒരുത്തരം കണ്ടെടുക്കാന്‍ ‘ജീന’ എന്ന റജീന നിയാസിന് പ്രയാസമില്ല. തൃശൂര്‍ ചേലക്കര പുതുവീട്ടില്‍ പരേതനായ അബ്ദുറസാഖിന്‍െറ മൂന്നുമക്കളിലൊരാളായ റജീന റിയാദ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി ചെയര്‍മാന്‍ നിയാസ് ഉമറിന്‍െറ ജീവിത പങ്കാളിയാണ്. ആലപ്പുഴ സ്വദേശിയായ നിയാസിനോടൊപ്പം ഒമ്പത് വര്‍ഷം മുമ്പാണ് റിയാദിലത്തെിയത്. സൗദി സ്നാക് ഫുഡ് കമ്പനിക്ക് കീഴില്‍ ലെയ്സിന്‍െറ ബ്രാന്‍ഡ് മാനേജരായ ഭര്‍ത്താവിനോടൊപ്പം സാധാരണ വീട്ടമ്മയായി കഴിഞ്ഞിരുന്ന റജീന അടുത്തകാലത്താണ് ചിത്രകലയിലേക്ക് ഗൗരവമായി തിരിഞ്ഞത്.

ജന്മസിദ്ധമായ കഴിവിനെ വളരെ വൈകി തേച്ചുമിനുക്കിയെടുത്ത അവര്‍ പ്രവാസ ജീവിതം തന്നെയാണ് തന്നെ ചിത്രകാരിയാക്കിയതെന്ന് പറയും. വെറും 18 മാസത്തിനുള്ളിലാണ് അത് ഗൗരവമായ ഒരു സപര്യയായി മാറിയത്. ജീവിക്കുന്നു എന്നതിന്‍െറ ചിത്രത്തെളിവുകളാണിവയെന്ന് റിയാദ് മലസിലെ തന്‍െറ ഫ്ളാറ്റിലെ മുറികളായ മുറികളിലെല്ലാം നിറഞ്ഞിരിക്കുന്ന പെയിന്‍റിങ്ങുകളിലേക്ക് അവര്‍ വിരല്‍ ചൂണ്ടി. സംതൃപ്തവും പ്രത്യാശാഭരിതവുമായ ഒരു ജീവിതം പ്രിയ ഭര്‍ത്താവിനും മൂന്ന് അരുമ മക്കള്‍ക്കുമൊപ്പം ആഘോഷപൂര്‍വം ആസ്വദിക്കുമ്പോള്‍ അതിന്‍െറ പ്രതിഫലനം തന്‍െറ കരവരുതില്‍ പ്രകടമാകാതിരിക്കില്ളെന്ന് സൗഹൃദ വലയത്തിലുള്ള ഒരു സൗദി പെണ്‍കുട്ടിയെ മോഡലാക്കി വരച്ച ‘ധന്യാത്മക നിമിഷങ്ങള്‍’ എന്ന മനോഹരമായ പെയിന്‍റിങ് ചൂണ്ടിക്കാട്ടി പറയുന്നു അവര്‍. ചക്രവാളങ്ങളിലേക്ക് ഒഴുകിപ്പരക്കുന്ന അതിസുന്ദര ഉടയാടകളില്‍ പൊതിഞ്ഞു സ്വപ്നാടനം നടത്തുന്ന സുന്ദരി.

ചിത്രകാരിയുടെ വെബ്സൈറ്റില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നതില്‍ ഒന്ന് ഈ ചിത്രമാണ്. പിന്നെ വര്‍ണമത്സ്യം. നീല ജലാശയത്തിനുള്ളില്‍ തിളക്കമുള്ള കണ്ണും അഴകോലും ഉടല്‍വര്‍ണങ്ങളുമായി കിടക്കുന്ന മത്സ്യത്തിനുപോലും എന്തൊരു ചാരുത. കടലിലേക്ക് അതിജീവനത്തിന്‍െറ വലയെറിയുന്ന മീന്‍പിടിത്തക്കാരനാണ് മറ്റൊരു ചിത്രം.

ജീവിതത്തിന്‍െറ തീക്ഷ്ണമായ വേനലും കടുത്ത വെല്ലുവിളികളും ചിത്രീകരിക്കുന്ന രണ്ട് ചിത്രങ്ങളേയുള്ളൂ. ഒന്ന് ഒരു ചെറിയ വഞ്ചിയില്‍ പ്രളയത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു തൊപ്പിക്കാരന്‍െറ ചിത്രം. പ്രളയം ജീവനെ ചുറ്റിവളഞ്ഞ ചരടുകളായകുന്ന ആ ചിത്രത്തിന്‍െറ പശ്ചാത്തലം കാഴ്ചക്കാരെ അസ്വസ്ഥപ്പെടുത്താന്‍ പോന്നതാണ്. എന്നാല്‍ നിര്‍ഭയമായി അതിനെതിരെ തുഴയെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വള്ളക്കാരന്‍െറ ആത്മവിശ്വാസം സ്ഫുരിക്കുന്ന ഭാവം കാഴ്ചക്കാരനും ധൈര്യവും ഊര്‍ജ്ജവും പകരും.  കാടും മരങ്ങളും കടപുഴക്കുന്ന പ്രളയത്തെ പോലും റജീനയുടെ നിറക്കൂട്ടുകള്‍ എത്ര ഹൃദയഹാരിയാക്കിയാണ് അവതരിപ്പിക്കുന്നത്.

വേനലിന്‍െറ തീക്ഷ്ണത വരഞ്ഞ പെയിന്‍റിങിലും നിറക്കൂട്ടുകളുടെ മിഴിവുള്ള സമ്മേളനമാണ്. ശുദ്ധ സ്നേഹത്തിന്‍െറ മാതൃഭാവങ്ങള്‍ തൂവലണക്കുന്ന അമ്മയും കുഞ്ഞുമെന്ന ചിത്രം ഹൃദയസ്പര്‍ശിയാണ്. സാത്വികഭാവമുള്ള അമ്മ മാറോട് അണച്ചുപിടിച്ചിരിക്കുന്ന കുഞ്ഞിന് മുലകൊടുക്കുന്ന ചിത്രം മാതൃശിശു ബന്ധത്തിന്‍െറ ഊഷ്മളതയും പവിത്രതയും വെളിപ്പെടുത്തുന്നതാണ്. അതിന്‍െറ പശ്ചാത്തലമായ പനമ്പ് മറയുടെ ചിത്രീകരണം ചിത്രകാരിയുടെ കരവിരുതിന്‍െറ മികവ് തൊട്ടറിയാന്‍ സഹായിക്കുന്നതാണ്.

ചിത്രകലയില്‍ തന്നെ പൂര്‍ണമായും സമര്‍പ്പിക്കുന്നതിന് മുമ്പ് കുറെക്കാലം റിയാദിലെ എരിത്രിയന്‍ എംബസി വക സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്തുണ്ടായ അടുപ്പത്തിനപ്പുറം ആഫ്രിക്കന്‍ ചിത്രകലാശൈലിയുടെ പ്രത്യേകത ഏറെ ആകര്‍ഷിച്ചതാണ് ആഫ്രിക്കന്‍ സാമൂഹിക ജീവിതവും നാടോടി കലാപാരമ്പര്യവും വിഷയമാക്കി പൂര്‍ണമായും ആഫ്രിക്കന്‍ ചിത്രകലയുടെ ശൈലിയില്‍ തന്നെ രണ്ട് മൂന്ന് പെയിന്‍റിങ്ങുകള്‍ ചെയ്യാന്‍ ഇടയാക്കിയത്.

ഓയില്‍പെയിന്‍റിങിന് പുറമെ അക്രിലിക്, മെറ്റാലിക് മീഡിയങ്ങളും ഉപയോഗിച്ച് പെയിന്‍റിങ് നടത്തുന്നുണ്ട്. കരകൗശല കലയില്‍ ലഭിച്ച ചെറിയൊരു പരിശീലനത്തിനപ്പുറം ചിത്രകലയില്‍ ഒരു പഠനവുമുണ്ടായിട്ടില്ല. കുട്ടിക്കാലം മുതലേ ചിത്രം വരക്കാനുള്ള താല്‍പര്യമുണ്ടായിരുന്നു. സ്വയം അഭ്യസിച്ചതാണ്. അതുകൊണ്ട് തന്നെ പറയാന്‍ പ്രത്യേകിച്ച് ഗുരുക്കന്മാരാരുമില്ല. ഇന്‍റര്‍നെറ്റ് സ്വയം പഠനത്തിന് സൗകര്യമൊരുക്കി എന്നുവേണമെങ്കില്‍ പറയാം.

പെയിന്‍റിങിന് പുറമെ രേഖാചിത്ര രചനയിലും സ്വന്തമായി വൈദഗ്ധ്യം നേടിയിട്ടുണ്ട്. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനെ വരച്ച പെന്‍സില്‍ സ്കെച്ചിനെ കുറിച്ച് അറബ് ന്യൂസില്‍ വന്ന വാര്‍ത്ത വലിയ പ്രചോദനമായി.
വാസ്തവത്തില്‍ ഫേസ്ബുക്കാണ് തന്നിലെ ചിത്രകാരിയെ ഉണര്‍ത്തിയതെന്ന് റജീന പറയുന്നു. വരച്ച ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടപ്പോള്‍ കിട്ടിയ അനുമോദനങ്ങളും പിന്തുണയുമാണ് ചിത്രകലയെ ഗൗരവത്തിലെടുക്കാന്‍ പ്രേരിപ്പിച്ചത്.  താന്‍ വരക്കുന്ന ചിത്രങ്ങള്‍ വിലകൊടുത്തുവാങ്ങാന്‍ പോലും ആളുകള്‍ തയാറാണെന്ന് മനസിലാക്കിയപ്പോള്‍ ഒരു വെബ്സൈറ്റ് തുടങ്ങി ആഗോള ചിത്രകലാ വിപണിയുടെ ഭാഗവുമായി. ഒമ്പത് പെയിന്‍റിങുകള്‍ വലിയ വിലകള്‍ക്ക് തന്നെ വിറ്റുപോയി. അതുപോലെ പെന്‍സില്‍ പോര്‍ട്രെയിറ്റ് സ്കെച്ചുകളും.

www.jeenaarts.com എന്ന സ്വന്തം വെബ്സൈറ്റിലൂടെ ചിത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവുമൊരുക്കി. ഓയില്‍ പെയിന്‍റിങിനും പെന്‍സില്‍ ഡ്രായിങിനും ഓര്‍ഡര്‍ ചെയ്താല്‍ വരച്ച് ലോകത്തെവിടേയും ഷിപ്മെന്‍റ് ചെയ്യാന്‍ കഴിയുന്ന സംവിധാനവും ഏര്‍പ്പെടുത്തി. എല്ലാം കുറഞ്ഞ കാലത്തിനുള്ളിലാണ് എന്നത് ഓര്‍ക്കുമ്പോള്‍ റജീന സ്വയം വിസ്മയിക്കുന്നു.
പ്രദര്‍ശനത്തില്‍ അണിനിരത്താന്‍ യോഗ്യമായ നാല്‍പത് പെയിന്‍റിങുകള്‍ തയാറാണ്. ഒരു പ്രദര്‍ശനം നടത്തുകയെന്നതാണ് ഏറ്റവും വലിയ ആഗ്രഹം.
ഗണിതത്തില്‍ ബിരുദവും ബി.എഡുമുള്ള റജീന വളരെ കുറച്ചുകാലം മാത്രമേ അധ്യാപനജോലി ചെയ്തുള്ളൂ. പിന്നീട് മൂന്നുമക്കളുടെ ഉമ്മയായി, പ്രിയതമന്‍െറ പ്രിയപ്പെട്ട കുടുംബിനിയായി വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടി. അപ്പോഴാണ് അതുവരെ മനസില്‍ അടങ്ങിക്കിടന്ന ചിത്രകാരി പുറത്ത് ചാടിയത്. അത് ഇന്ന് ജീവിതത്തിന്‍െറ ഏറ്റവും വലിയ ആഹ്ളാദവും അര്‍ഥവും പ്രതീക്ഷയുമായി.

മൂത്ത മകന്‍ അജ്മല്‍ തൃശൂര്‍ ചിറ്റിലപ്പള്ളിയിലെ ഐ.ഇ.എസ് സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്. റിയാദ് ഇന്ത്യന്‍ സ്കൂളില്‍ നാലാം ക്ളാസ് വിദ്യാര്‍ഥി അന്‍ഹറും എല്‍.കെ.ജി വിദ്യാര്‍ഥിനി ആയിഷയുമാണ് മറ്റ് മക്കള്‍.
ഫാത്തിമ ഉമ്മയും ഹാരിഷ്, സബീന എന്നിവര്‍ സഹോദരങ്ങളും.

(ചെപ്പ് വാരപ്പതിപ്പ്, ഗള്‍ഫ് മാധ്യമം)