Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Monday, July 31, 2017

തുരങ്കം കടന്ന്‌ കഡുഗണ്ണാവയിലേക്ക്‌

ചെറിയൊരു അങ്ങാടിയുടെ നടുവിൽ കാർ നിർത്തി ആഷ്ലി പറഞ്ഞു: ‘ഇതാണ് കഡുഗണ്ണാവ.’ അയാൾ പതുക്കെ കാറിൽനിന്നിറങ്ങി. ഏറിയാൽ 30 പീടികകൾമാത്രംവരുന്ന ചെറിയ ഒരങ്ങാടി. രണ്ടുകെട്ടിടങ്ങൾ മാത്രം കോൺക്രീറ്റിലാണ്. ബാക്കിയെല്ലാം ഓടുമേഞ്ഞ മേൽക്കൂരകൾ. ‘‘ഇതോ?’’ ‘‘ഇതുതന്നെ’’ അകലെ കുന്നിൻചെരിവുകളിൽ ചായത്തോട്ടങ്ങളാണ്; അതിനുമപ്പുറം കാടുകളും. ‘‘അച്ഛന്റെ പേര്?’’ ‘‘കെ.എം. നായർ’’ മൂന്ന് ടാക്സികൾ ആലിൻചുവട്ടിൽ കിടക്കുന്നുണ്ട്. ആഷ്ലി ആ ഡ്രൈവർമാരുമായി സംസാരിച്ചു. എന്നിട്ട് പീടികകളുടെ നേർക്ക് നടന്നു. വേണു അദ്ഭുതപ്പെട്ടു. അച്ഛൻ പ്രതാപിയായിവാണു എന്നുകേട്ട നഗരം ഇതോ? നാട്ടിലെ പഴയ പടിഞ്ഞാറങ്ങാടി ഇതിലും വലുതാണല്ലോ. 
(കടുഗണ്ണാവ, ഒരു യാത്രക്കുറിപ്പ്)

* * *
ശ്രീലങ്ക സന്ദർശിക്കാൻ അവസരം കിട്ടിയാൽ കഡുഗണ്ണാവയിൽ പോകണമെന്ന് ആഗ്രഹമുണ്ടായത് രണ്ടു ദശകങ്ങൾക്ക് മുമ്പാണ്. അക്കാലത്താണ് എം.ടി. വാസുദേവൻ നായരുടെ ചേതോഹരമായ ആ കഥ, ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ വായിച്ചത്; അതിന് നാലുപതിറ്റാണ്ടുമുമ്പ് എഴുതപ്പെട്ട ‘നിന്റെ ഓർമയ്ക്ക്’ എന്ന കഥയുടെ തുടർച്ച.
‘നിന്റെ ഓർമയ്ക്ക്’ എന്ന കഥയിലെ ലീലയുടെ നാടും വീടും സാധിച്ചാൽ അവളെത്തന്നെയും കണ്ടെത്താൻ കഥാകൃത്ത് നടത്തുന്ന സഞ്ചാരമാണല്ലോ ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്.’ കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും കഥ മനസ്സിൽ പച്ചപിടിച്ചുകിടന്നു. ഒപ്പം ശ്രീലങ്കയിൽ പോകണമെന്ന ആഗ്രഹവും. ഇപ്പോഴാണ് അത് സാധിക്കുന്നത്.
റിയാദിൽനിന്നാണ് ശ്രീലങ്കയിലെ കടുനായകെ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഒരു മാസത്തേക്കാണ് വിസയെങ്കിലും മൂന്നുദിവസമേ തങ്ങാൻ പദ്ധതിയുള്ളൂ. കാർ സൗകര്യത്തോടെ ഒരു ടൂറിസ്റ്റ് ഗൈഡിനെയാണ് ഇനി വേണ്ടത്. നേരത്തേ കൊളംബോ സന്ദർശിച്ചിട്ടുള്ള മറ്റൊരു സുഹൃത്ത് ഒരു ടൂറിസ്റ്റ് ടാക്സിഡ്രൈവറുടെ നമ്പർ തന്നിരുന്നു. വിളിച്ചപ്പോൾ വന്നെത്തിയത് പത്തൂം സമരനായകെ എന്ന ഊർജസ്വലനായ സിംഗള ചെറുപ്പക്കാരൻ. കൂടെ പുതുപുത്തൻ ഹോണ്ട ഫിറ്റ് കാറും.
രണ്ടുദിവസം ചുറ്റിയടിക്കാനുള്ള തുക പറഞ്ഞുറപ്പിക്കുന്നതിനിടയിൽ പ്രത്യേകം സൂചിപ്പിച്ചു, റൂട്ട് ഏതായാലും കഡുഗണ്ണാവ കാണണം. സ്ഥലപ്പേര് കേട്ടപ്പോൾ പത്തൂം പറഞ്ഞു: ‘‘അതുപോകും, കാൻഡിയിലേക്കുള്ള നമ്മുടെ റൂട്ടിൽത്തന്നെയാണ് കഡുഗണ്ണാവ. അവിടെയാണ് ദേശീയ റെയിൽവേ മ്യൂസിയം. കാണേണ്ടതാണ്.’’
പ്രശസ്തനായ മലയാളി എഴുത്തുകാരൻ തന്റെ രാജ്യത്തെ ഒരു സ്ഥലം പശ്ചാത്തലമാക്കി കഥയെഴുതിയിട്ടുണ്ടെന്ന് കേട്ടപ്പോൾ പാത്തൂം ജിജ്ഞാസുവായി. കഥ കേൾക്കാൻ അയാൾ ധൃതിപ്പെട്ടു. ഒന്നല്ല, രണ്ട് കഥകൾ, രണ്ടും പറഞ്ഞാലേ എഴുത്തുകാരന്റെ ആത്മാംശമുള്ള കഥ പൂർണമാകൂ എന്ന് ഞാൻ പറഞ്ഞു.


നിന്റെ ഓർമയ്ക്ക്
‘നിന്റെ ഓർമയ്ക്ക്’ തുടങ്ങുന്നതുതന്നെ ഒരു തീയതിയിൽനിന്നാണ്. 20-09-1954. ഒരു പന്തീരാണ്ടിനുശേഷം വാസു എന്ന ഇരുപത്തിരണ്ടുകാരന് തന്റെ പെങ്ങളെക്കുറിച്ച് ഓർമവന്ന ദിവസമാണത്. പഴയപെട്ടിയിൽനിന്ന് ഒരു റബ്ബർ മൂങ്ങയെ കിട്ടിയതാണ് കാരണം. ലീല, അതായത് അയാളുടെ പെങ്ങൾ, അവളാണ് ആ റബ്ബർമൂങ്ങ സമ്മാനിച്ചത്.
താക്കോൽക്കൂട്ടം ചൂണ്ടാണിവിരലിലിട്ട് ചുഴറ്റിക്കൊണ്ട് തുകൽപ്പെട്ടിയുടെ മുകളിൽ ഇരുന്ന ആ പെൺകുട്ടി. വിളറിയ നിറത്തിൽ വട്ടമുഖവും വിടർന്ന കണ്ണുകളും കഴുത്തുവരെ വളർത്തിയ ചുരുണ്ട ചെമ്പൻ മുടിയുമുള്ള ലീല. അച്ഛന് സിലോണിലെ ബന്ധത്തിലുണ്ടായ മകൾ. സ്കൂളിലെ സഹപാഠികൾ കളിയാക്കിയതുപോലെ ‘കൊളമ്പിലെ ചെട്ടിച്ചി’യുടെ മകൾ. വളരെക്കാലം സിലോണിലായ അച്ഛൻ നീണ്ട ആറുവർഷത്തിനുശേഷമാണ് അത്തവണ നാട്ടിൽവന്നത്. അപ്പോൾ കൊണ്ടുവന്നതാണ് അവളെ. വാസുവിന് അന്ന് 10 വയസ്സാണ്. നോറ്റുനോറ്റിരുന്നിട്ടും പെൺമണിയൊന്നിനെ കിട്ടാതെ അമ്മ നാലാമത് പെറ്റതും ആൺകുട്ടിയെ. വാസുവിനെ പ്രസവിച്ചപ്പോൾ നാട്ടിലെത്തിയ അച്ഛൻ അവന് നാലുവയസ്സുള്ളപ്പോഴാണ് അവസാനമായി സിലോണിലേക്ക് മടങ്ങിപ്പോയത്. പിന്നെ വരുന്നത് ആറുവർഷത്തിനുശേഷം.
വീട്ടിൽ വന്നുകയറിയ അച്ഛനെ കണ്ണുനിറയെ കണ്ടുനിൽക്കുമ്പോഴാണ് മറ്റൊരദ്ഭുതം അവൻ ശ്രദ്ധിച്ചത്. അച്ഛന്റെ പിറകിൽ ഒരു പെൺകുട്ടി! വീടിനകത്ത് പിന്നീടുണ്ടായ പിറുപിറുക്കലുകളിൽനിന്ന് ആ സത്യം മനസ്സിലാക്കി: ലീല അച്ഛന്റെ മകളാണ്!
അവൾ കാരണം അച്ഛനും അമ്മയും പിണങ്ങി. അച്ഛൻ അവളെയുംകൂട്ടി സ്വന്തം തറവാടായ വന്നേരിയിലേക്ക് പോയി. പിന്നെ കൊളമ്പിലേക്ക് തിരിച്ചുപോയെന്നും കേട്ടു. വീട്ടിൽനിന്ന് അന്നവൾ അച്ഛനോടൊപ്പം ഇറങ്ങിപ്പോകുന്ന കാഴ്ച വാസുവിന്റെ മനസ്സിലുണ്ട്.
ആ കഥയിൽ പി.കെ. വേണുഗോപാൽ എന്ന പത്രപ്രവർത്തകനില്ല. കഡുഗണ്ണാവ എന്ന സ്ഥലസൂചനയുമില്ല. ഉള്ളത് കൊളമ്പും സിലോണുംമാത്രം. എന്നാൽ, ലീലയുടെ നാട് അതിൽ അദൃശ്യസാന്നിധ്യമായിരുന്നു. അതാണ് കഡുഗണ്ണാവ.

കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്
40 വർഷത്തിനുശേഷം ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ എന്ന കഥയിലെത്തുമ്പോൾ വാസു, പി.കെ. വേണുഗോപാൽ എന്ന വലിയ പത്രപ്രവർത്തകനായി. സിലോൺ ശ്രീലങ്കയായി. കൊളമ്പ് കൊളംബോയും. കഡുഗണ്ണാവ എന്ന ആ അദൃശ്യപശ്ചാത്തലം വെളിപ്പെടുകയും ചെയ്യുന്നു. ശ്രീലങ്കൻ പ്രസിഡന്റ് പ്രേമദാസ കൊല്ലപ്പെട്ട് ഏതാനും മാസങ്ങൾക്കുശേഷമാണ് പി.കെ. വേണുഗോപാൽ ഒരു രാജ്യാന്തര മാധ്യമസെമിനാറിൽ പങ്കെടുക്കാൻ കൊളംബോയിലേക്ക് വിമാനം കയറുന്നത്.
പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത ലീലയെ, തന്റെ പെങ്ങളെ, കാണണമെന്ന ആഗ്രഹമുണ്ടാകുമ്പോഴെല്ലാം ശ്രീലങ്കയിൽ പോകാനൊരുങ്ങിയിട്ടുണ്ടെങ്കിലും അയാളുടെ യാത്ര പലകാരണങ്ങളിൽ തട്ടി മുടങ്ങി. ഒടുവിൽ എല്ലാം ശരിയാവുമ്പോഴേക്കും പ്രായാധിക്യത്തിന്റെ ആരോഗ്യപ്രശ്നങ്ങളായി. അതുമൂലം യാത്രകൾ ഒഴിവാക്കുന്നത് പതിവാക്കിയിട്ടും ശ്രീലങ്കയിൽനിന്നുവന്ന ക്ഷണം സ്വീകരിച്ചതിന് ആ ഒറ്റ കാരണമേയുണ്ടായിരുന്നുള്ളൂ: കഡുഗണ്ണാവ. ശ്രീലങ്കയിൽ എന്നും കാണാനാഗ്രഹിച്ച ഒരേയൊരു സ്ഥലം. അച്ഛൻ ദീർഘകാലം ഒരു പ്രതാപിയെപ്പോലെവാണ സ്ഥലം. ലീലയുടെ ജന്മനാട്. അങ്ങനെ കഥാനായകൻ യാത്രപുറപ്പെടുന്നു.

* * *
‘‘നോക്കൂ ആഷ്ലി, 1922-ലാണ് എന്റെ അച്ഛൻ സിലോണിൽ വന്നത്.’’ ‘‘ധാരാളം പണമുണ്ടായിരിക്കും’’ -അയാൾ ചിരിച്ച് വേണുവിന്റെ ചുമലിൽ തട്ടി. അപ്പോൾ കേട്ട കഥ പറഞ്ഞു. അച്ഛന് എന്തൊക്കെയോ സ്വത്തുണ്ടായിരുന്നത്രെ. ഒരു തോട്ടം, രണ്ടുപീടികകൾ. അതെല്ലാം അവിടെ ഒരു പെൺകുട്ടിക്ക് കൊടുത്തു എന്നാണ് നാട്ടിൽ സംസാരം. കഡുഗണ്ണാവയിലെ പെൺകുട്ടി. നഗരംവിട്ട് മലമ്പാതയിലൂടെ സഞ്ചരിച്ച് ചെറിയ രണ്ട് ചുരങ്ങൾ കയറി മുകളിലെത്തിയപ്പോൾ ആഷ്ലി കാറ് നിർത്താൻ പറഞ്ഞു.
കഡുഗണ്ണാവ എന്ന വാക്കിനർഥം അറിയാമോ? വഴിയമ്പലം എന്നാണ്. അവിടെനിന്നാൽ കാൻഡിയിലെ നഗരാതിർത്തിയിലെ ഓടുമേഞ്ഞ മേൽക്കൂരകൾ പച്ചപ്പടർപ്പിനിടയ്ക്കും ചിതറിക്കിടക്കുന്നു. നഗരത്തെ വലംവെച്ചുപോകുന്ന മഹാബലിപ്പുഴയുടെ ഒരു വളവും അവിടെനിന്ന് കാണാം.

* * *
പത്തൂം പറഞ്ഞു: ‘‘എനിക്കറിയുന്ന അർഥം വേറെയാണ്. കഡുഗണ്ണാവയ്ക്ക് ഒരു ചരിത്രമുണ്ട്. കാൻഡി ഭരിച്ചിരുന്ന വിക്രം രാജസിംഗെ രാജാവിന്റെ കാലഘട്ടം. ചുരം കയറിവന്ന രാജാവ് ശത്രുവിനെ നേരിടാൻനിന്ന സ്ഥലമാണ് ഇവിടെ. കൊടിയ ഏറ്റുമുട്ടലാണ് പിന്നീടുണ്ടായത്. രാജാവ് ഉറയിൽനിന്ന് വാളൂരിയ സ്ഥലം എന്ന അർഥമാണ് കഡുഗണ്ണാവയ്ക്ക് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. വഴിയമ്പലം എന്ന അർഥവുമുണ്ടാവാം.’’ കേരളംപോലെ തോന്നിക്കുന്ന പ്രകൃതിയും ജനവാസമേഖലകളും. വീടും റോഡും തെരുവും പട്ടണങ്ങളും ഗ്രാമങ്ങളുമെല്ലാം കേരളംതന്നെയെന്ന് ആവർത്തിച്ച് പറയുന്നപോലെ. പക്ഷേ, ദൈവത്തിന്റെ സ്വന്തം നാടിനെക്കാൾ വൃത്തിയുണ്ട് അസുരരാജാവിന്റെ നാടിന്!
ശ്രീലങ്കയിലെ ഊട്ടിയായ നുവര ഏലിയ പട്ടണത്തിൽ നാലുംകൂടിയ കവലയിൽ നിൽക്കുമ്പോൾ എന്റെ കൈയിൽനിന്ന് ഒരു പേപ്പർകഷ്ണം താഴെവീണു. ഉടൻ കുനിഞ്ഞ് അതെടുത്ത് സമീപത്തുകണ്ട കംഗാരുപ്പെട്ടിയിൽ നിക്ഷേപിച്ച പത്തൂമിനോട് ഞാൻ ചോദിച്ചു,
‘‘നഗരവൃത്തി! നിയമം അത്രയ്ക്കും കർശനമാണോ ഇവിടെ? കടുത്ത ശിക്ഷ?’’ ‘‘ഹേയ് ഇല്ല. ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ് വൃത്തി. അത് എല്ലാവരും കർശനമായി പാലിക്കുന്നു.’’ മറ്റൊന്നുകൂടി ശ്രദ്ധിച്ചു. തികഞ്ഞ ശാന്തതയാണ് നാടിന്റെ അന്തരീക്ഷത്തിന്. ഒച്ചപ്പാടുകളും ബഹളങ്ങളുമില്ല. ചുറ്റുപാടും കണ്ട ജനജീവിതങ്ങളിലും സന്തോഷത്തിന്റെ നിറവ്. സമ്പൽസമൃദ്ധിയുടെ നേരിയ മിനുപ്പ്.
ഞാൻ വീണ്ടും കഥയിലേക്ക് മടങ്ങി. അതിലെ അന്തരീക്ഷത്തിന് മാറ്റമുണ്ടായിരുന്നു. അശാന്തിയായി ശ്രീലങ്ക കഥയാകെ നിറഞ്ഞുനിൽക്കുന്നു.

* * *
നാലാംനിലയിലെ മുറിയിൽനിന്ന് നോക്കിയാൽ കടലിന്റെ അംശം കാണാം. മുകളിൽ കൊടി പാറുന്ന കെട്ടിടം. അതിന്റെ മുകളിൽ ഒരു ഹെലികോപ്റ്റർ പറക്കുന്നത് നോക്കിനിൽക്കേ ഗുണതിലകെ പറഞ്ഞു: ‘‘സെക്യൂരിറ്റി. പ്രസിഡന്റിന്റെ ഓഫീസാണ്.’’ അയാൾ ജനാലയിലെ കർട്ടൻ നീക്കി.
‘‘നോക്കൂ, നേവൽ ബോട്ടുകൾ മുന്നിൽ, ഗാർഡ് ഡ്യൂട്ടിയുണ്ട്'’’ ‘‘ഇപ്പോൾ സ്ഥിതിഗതികൾ എങ്ങനെയുണ്ട്. പൊതുവേ ശാന്തമാണോ?’’ ‘‘എന്നും ശാന്തമാണ്. എന്നും അപകടമുണ്ടാവുകയും ചെയ്യാം. അതാ, ആ മേൽപ്പുര കാണുന്നില്ലേ? ഗോപുരം പോലത്തെ മേൽപ്പുര. അതിനുതാഴെയാണ് പ്രേമദാസയെ കൊല്ലാൻ ബോംബ് പൊട്ടിയത്. കെന്നഡി പറഞ്ഞതാണ് ശരി, ആർക്കെങ്കിലും എന്നെ കൊല്ലണമെങ്കിൽ എത്ര സുരക്ഷാസന്നാഹത്തിനും തടയാനാവില്ല. എന്റെ ജീവന് പകരം സ്വന്തം ജീവൻ കൊടുക്കാനുള്ള സന്നദ്ധതമാത്രം മതി ഒരുത്തന്.’’ ആഷ്ലി ഗുണതിലകെ ഇൻഫർമേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനാണ്. മുപ്പത്തഞ്ചിലേറെ പ്രായം വരില്ല. പ്രായമേറിയ ഒരു ഭരണാധികാരിയുടെ പക്വമായ സ്വരത്തിലാണ് അയാൾ സംസാരിക്കുന്നതെന്ന് വേണുഗോപാൽ ശ്രദ്ധിച്ചു. ‘‘പന്ത്രണ്ടു വയസ്സുകാരെയാണ് ഇപ്പോൾ എൽ.ടി.ടി.ഇ. റിക്രൂട്ട് ചെയ്യുന്നത്. പട്ടാളക്യാമ്പിലെ കൂട്ടക്കൊല കഴിഞ്ഞപ്പോൾ പകരം വീട്ടാൻ പതിനഞ്ചുവയസ്സുകാർ ഞങ്ങളുടെ റിക്രൂട്ടിങ് ഓഫീസുകളിൽ ദിവസവും ക്യൂ നിൽക്കുന്നു. ഷെല്ലി പറഞ്ഞത് കേട്ടിട്ടുണ്ടോ?’’ ‘‘ആര്?’’ ‘‘ഷെല്ലി, പി.ബി. ഷെല്ലി. ഇംഗ്ലീഷ് കവി. യുദ്ധം ഭരണാധികാരികൾക്ക് വിനോദമാണ്, പുരോഹിതർക്ക് ആനന്ദമാണ്. അഭിഭാഷകർക്ക് ഫലിതമാണ്. വാടകക്കൊലയാളിക്ക് വ്യാപാരവുമാണ്.’’

* * *
കഥ കേൾക്കുന്നതിനിടയിൽ പാത്തൂം ചിരിച്ചു. ‘‘നിങ്ങളുടെ കഥാകൃത്ത് പഴയ ശ്രീലങ്കയെക്കുറിച്ചാണ് എഴുതിയത്. പുതിയ ശ്രീലങ്കയെ അദ്ദേഹത്തിന് അറിയില്ല.2010-നുശേഷമുള്ള ശ്രീലങ്ക പുതിയതാണ്. ഇവിടെ ഇപ്പോൾ വിഘടനവാദമില്ല. രാജ്യത്തിന്റെയും തങ്ങളുടെയും അഭിവൃദ്ധിയിലാണ് എല്ലാവിഭാഗം ജനങ്ങളുടെ ശ്രദ്ധയും താത്പര്യവും.’’ പാത്തൂം പറയുന്നത് എന്താണെന്ന് മനസ്സിലായി. തമിഴ് ഈഴ വിടുതലൈ പുലികളെ ശ്രീലങ്കൻസൈന്യം അമർച്ചചെയ്ത സംഭവത്തെക്കുറിച്ചാണ്. തങ്ങളെ ശ്രീലങ്കൻസൈന്യം പരാജയപ്പെടുത്തിയെന്ന് എൽ.ടി.ടി.ഇ. ലോകത്തോട് തുറന്നുസമ്മതിക്കുന്നത് 2009 മേയ് 17-ന്. പത്രങ്ങളിൽ അടിച്ചുവന്ന വേലുപ്പിള്ള പ്രഭാകരന്റെയും മകന്റെയും സഹപ്രവർത്തകരുടെയുമെല്ലാം മൃതശരീരങ്ങളുടെ ചിത്രങ്ങൾ പെട്ടെന്ന് ഓർമയിൽ തെളിഞ്ഞുവന്നു. വല്ലാത്ത അസ്വസ്ഥത പടർത്തുന്നതായിരുന്നു ആ ദാരുണ ചിത്രങ്ങൾ.
കൊളംബോയിലും സമീപമേഖലകളിലും സിംഹളരും മുസ്ലിങ്ങളും തമ്മിലുണ്ടായ വർഗീയകലാപങ്ങൾ മനസ്സിൽ തെളിഞ്ഞു. കലാപാനന്തരം ശ്രീലങ്ക സന്ദർശിച്ച തമിഴ് നോവലിസ്റ്റ് തോപ്പിൽ മുഹമ്മദ് മീരാൻ വംശഹത്യയോളം രൂക്ഷഫലമുണ്ടാക്കിയ ആ കലാപത്തെക്കുറിച്ച് എഴുതിയത് മറക്കാനുള്ള കാലമായിട്ടില്ലായിരുന്നു.
‘‘അത്തരം ചില അസ്വസ്ഥതകളുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ആ സാഹചര്യത്തിനും മാറ്റമുണ്ട്.’’ കൊളംബോയിലെ തന്റെ വീടിനടുത്തുള്ള മുസ്ലിം കുടുംബങ്ങളുമായുള്ള സൗഹൃദത്തെക്കുറിച്ചും തന്റെ പ്രിയപ്പെട്ട മുസ്ലിം യുവ സുഹൃത്തുക്കളെക്കുറിച്ചും പാത്തൂം വാചാലനായി. രാവണന്റെ അസുരലങ്കയെ ബുദ്ധൻ സമാധാനത്തിലേക്ക് വീണ്ടെടുത്തുവെന്നാണ് ഐതിഹ്യം. ആ രാജ്യം രണ്ടായി പിളരുന്ന അവസ്ഥയിൽനിന്നാണ് രക്ഷപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതൽ ചാവേറാക്രമണങ്ങൾ നടത്തിയ, അതിനുവേണ്ടി 15 വയസ്സുപോലും തികയാത്ത കുട്ടികളെ ഉപയോഗിച്ച എൽ.ടി.ടി.ഇ.യുടെ ക്രൂരവിനോദത്തിനാണ് അന്ത്യംകുറിച്ചത്. അത് ഒരുകണക്കിന് വലിയ സമാധാനംതന്നെയാണ്. ഏതുനിമിഷവും ബോംബ്പൊട്ടുമെന്ന്, വംശീയകലാപങ്ങൾ പൊട്ടിപ്പുറപ്പെടുമെന്ന് ഭയപ്പെട്ട ഒരു അപകടമുനമ്പിലായിരുന്നു ആ നാട്. അതിന് മാറ്റംവന്നെങ്കിൽ അതൊരു നല്ല കാര്യംതന്നെ.



കഡുഗണ്ണാവയിൽ
കയറ്റം കയറുമ്പോഴേ കണ്ടു, റോഡിലെ ആ തുരങ്കം. തുമ്പിക്കൈ തറയിൽ കുത്തി തലകുമ്പിട്ട് നിൽക്കുന്ന ഒരു ആനയെപ്പോലെ തോന്നിപ്പിച്ച വലിയ പാറക്കെട്ട്. കീഴ്ചുണ്ട് തറയിൽ മുട്ടുംവിധം വലിച്ചുതുറന്ന വായപോലെ തുരങ്കവും. അതൊരു കൗതുകക്കാഴ്ചയായിരുന്നു. കൊളംബോ-കാൻഡി ഹൈവേയിൽ പാറതുരന്ന് റോഡ് നിർമിച്ചത് പതിനെട്ടാം നൂറ്റാണ്ടിലാണ്. കഡുഗണ്ണാവയുടെ അടയാളമായി അതുതന്നെ ആദ്യം മനസ്സിൽ പതിയുകയും ചെയ്തു. ദ്വീപിലെ ആദ്യത്തെ ആധുനിക ഹൈവേയാണ് തലസ്ഥാന നഗരത്തെയും മലമുകളിലെ വിനോദസഞ്ചാരകേന്ദ്രവും ബുദ്ധിസ്റ്റുകളുടെ ആഗോള തീർഥാടനകേന്ദ്രവുമായ കാൻഡിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ്. ബ്രിട്ടീഷ് സർക്കാറുദ്യോഗസ്ഥനായിരുന്ന എൻജിനീയർ വില്യം ഫ്രാൻസിസ് ഡേവിസണാണ് റോഡുപണിക്ക് നേതൃത്വംനൽകിയത്. എന്നാൽ, നിർമാണം പൂർത്തിയാകുംമുമ്പ് അദ്ദേഹം മരിച്ചു. കഡുഗണ്ണാവയിലുള്ള ഡേവിസൺ ടവർ അദ്ദേഹത്തിനുള്ള സ്മാരകമാണ്.


ചുരംകയറി മുകളിലെത്തിയപ്പോൾ കുറേദൂരം ഒരേനിരപ്പിലുള്ള റോഡാണ്. അതിൽ നീണ്ടുനിവർന്നുകിടക്കുന്ന സാമാന്യം തിരക്കുപിടിച്ച പട്ടണമായി കഡുഗണ്ണാവ വളർന്നിട്ടുണ്ട്. കാൽനൂറ്റാണ്ടുമുമ്പ് എം.ടി. തന്റെ നാട്ടിലെ പടിഞ്ഞാറങ്ങാടിയെക്കാൾ ചെറുതായിക്കണ്ട അങ്ങാടിയല്ല ഇന്ന് കഡുഗണ്ണാവ. കുന്നുകൾക്കിടയിൽ പച്ചപുതച്ച് കിടപ്പാണെങ്കിലും ആധുനിക നാഗരികഭാവം അങ്ങിങ്ങ് തലയുയർത്തി നിൽക്കുന്നു. പട്ടണനടുവിലാണ് ദേശീയ റെയിൽവേമ്യൂസിയം. പ്രകൃതിയുടെ അഴകും ഈ മ്യൂസിയവും മറ്റുചില ചരിത്രസ്മാരകങ്ങളുംകൊണ്ട് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുകൂടിയാണ് ഇന്ന് കഡുഗണ്ണാവ. 150 വയസ്സ് പിന്നിട്ട ശ്രീലങ്കൻ റെയിൽവേയുടെ വാർഷികം പ്രമാണിച്ചാണ് ദേശീയ റെയിൽവേമ്യൂസിയം കഡുഗണ്ണാവയിൽ സ്ഥാപിച്ചത്. ദ്വീപിലെ ആദ്യത്തെ റെയിൽപ്പാതയിലെ ആദ്യതീവണ്ടി സ്റ്റേഷനുകളിലൊന്നാണ് കഡുഗണ്ണാവ.
മ്യൂസിയം മാത്രമല്ല, കാണാൻ പലതുമുണ്ട് കഡുഗണ്ണാവയിൽ. എന്നാൽ, കഥയിൽനിന്ന് ഇറങ്ങിവരാൻ മടിച്ച മനസ്സ് വേറെചിലതാണ് അവിടെ തിരഞ്ഞുകൊണ്ടിരുന്നത്.
വേണുവിന്റെ അച്ഛൻ വ്യാപാരം നടത്തിയിരുന്ന പീടിക എവിടെയാണ്? നാട്ടിൽനിന്ന് കൊണ്ടുവന്ന തൊഴിലാളികൾ താമസിച്ചിരുന്ന മുകൾത്തട്ടുള്ള കെട്ടിടം? രണ്ട് പീടികകളായിരുന്നല്ലോ സ്വന്തമായി അവിടെ ഉണ്ടായിരുന്നെന്ന് കേട്ടത്. അതെല്ലാം എവിടെ? ചായത്തോട്ടം? ലീലയുടെ വീട്? അവളുടെ മകനെന്ന് ഊഹിക്കാനായ അരഭ്രാന്തൻ യുവാവിനെ വേണു ഒടുവിൽ കണ്ട ആ സ്ഥലവും വീടും തോട്ടിക്കോൽകൊണ്ട് അയാൾ പായൽ വലിച്ചുകൂട്ടിയിരുന്ന കുളവും എല്ലാം എവിടെയാണുള്ളത്? സ്ഥലം തെറ്റിയതാണോ? കഥയിലെ കഡുഗണ്ണാവ വേറെയാണോ? വേറെയാവാൻ തരമില്ല. ഈ രാജ്യത്ത് കഡുഗണ്ണാവ എന്ന പേരിൽ ഈ സ്ഥലം മാത്രമേയുള്ളൂ എന്ന് പാത്തൂം പറയുന്നുണ്ടായിരുന്നു. തുരങ്കം കടന്ന് ചുരമിറങ്ങുന്ന കാറിലിരിക്കുമ്പോഴും എന്റെ മനസ്സ് കഥയിലേക്കുതന്നെ ചാഞ്ഞുകിടന്നു.


നജിം കൊച്ചുകലുങ്ക്


Wednesday, September 24, 2014

വിസ്മയ മുനമ്പ്

കടല്‍ ഇറങ്ങിപ്പോയ ശൂന്യതയില്‍ ആ ഭൂമി മൂകമായി വരണ്ടുകിടന്നു. മലയെടുപ്പുകളില്‍ പ്രകൃതി തുറന്നിട്ട ജാലകങ്ങളിലൂടെ ആകാശ നീലിമയില്‍ അലിഞ്ഞില്ലാതാകുന്ന ലോകത്തിന്‍െറ അതിര് നോക്കി നില്‍ക്കുമ്പോള്‍ ഈ പ്രദേശത്തെ ‘ലോകത്തിന്‍െറ മുനമ്പ്’ എന്നു വിളിച്ച മരുഭൂ പര്യവേക്ഷകരെ നന്ദിയോടെ ഓര്‍ത്തു. പ്രകൃതിയുടെ വിസ്മയങ്ങളില്‍ ഒന്നിനെ ഓര്‍മയില്‍ അടയാളപ്പെടുത്തിവെക്കാന്‍ ഒരു പേരുണ്ടായല്ളോ!

സൗദി തലസ്ഥാനമായ റിയാദ് നഗരത്തില്‍ നിന്ന് 180 കിലോമീറ്റര്‍ താണ്ടിയാണ് തുവൈഖ് മലനിരകളുടെ ചരിവുകളിലേയും താഴ്വാരങ്ങളിലേയും ത്രസിപ്പിക്കുന്ന കാഴ്ചകളിലേക്ക് എത്തിച്ചേര്‍ന്നത്. 135 കിലോമീറ്ററുകളോളം ടാര്‍ റോഡിലൂടെയും പിന്നെയൊരു 40 കിലോമീറ്റര്‍ മരുഭൂമിയിലെ ചക്രപ്പാട് തെളിഞ്ഞ വഴിയിലുടെയും അത്രതന്നെ ദൂരം വഴിതെളിയാത്ത മരുഭൂമിയിലൂടെയും ചാടിയും തെറിച്ചും കിതച്ചും കുതിച്ചും ഓടുമ്പോള്‍ വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന കുടിവെള്ളത്തില്‍ ഏറെയും പുറത്തെ കത്തിജ്വലിക്കുന്ന സൂര്യന്‍ കുടിപ്പിച്ചുതീര്‍ത്തു.

വടക്കുപടിഞ്ഞാറന്‍ റിയാദിലെ അല്‍അമ്മാരിയ ഡിസ്ട്രിക്റ്റ് കടന്ന്, ഇസ്ലാമിക ചരിത്രത്തില്‍ റിയാദ് പ്രവിശ്യയെ ബന്ധപ്പെടുത്തുന്ന ഏക സംഭവമായ അല്‍യമാമ യുദ്ധം നടന്ന ഉനൈന പട്ടണത്തിലൂടെ മുന്നോട്ടുപോകുമ്പോള്‍ തീര്‍ത്തും വിജനമായ പ്രദേശങ്ങളാണ് യാത്രികരുടെ മുന്നിലേക്ക് വന്നടുക്കുക. വഴിപരിചയമില്ലാത്തവര്‍ക്ക് ലോകത്തിന്‍െറ മുനമ്പില്‍ ചെന്നത്തെുക പ്രയാസം.

റിയാദ് ഡവലപ്മെന്‍റ് അതോറിറ്റിയുടെ വെബ്സൈറ്റില്‍ നല്‍കുന്ന സ്ഥല സൂചനകള്‍ അനുസരിച്ച് നഗരത്തില്‍നിന്ന് ഈ ടാര്‍ റോഡ്വരെ എത്താന്‍ എളുപ്പമുണ്ട്. കുറെ ദൂരം ഈ റോഡിലൂടെ ഓടിയാലാണ് എഡ്ജ് ഓഫ് ദി വേള്‍ഡിലേക്കുള്ള വഴി കിട്ടുക. ഒരു മുന്നറിയിപ്പുമില്ലാതെയാണ് അങ്ങനെയൊരു വഴിതിരിയല്‍ എന്ന് പറയുന്നതാണ് ശരി. എന്നാല്‍ ആ പോയന്‍റ് കണ്ടത്തെലാണ് ദുഷ്കരം. തവിട്ടുനിറത്തിലുള്ള സുചക ഫലകം ശ്രദ്ധയില്‍പ്പെടുക അത്രയെളുപ്പമല്ല. മുന്‍ പരിചയമുള്ള ആരെങ്കിലും കൂടെ ഇല്ളെങ്കില്‍ ആ അടയാളം കാണുക പ്രയാസം. പാതയെന്ന് പറയാന്‍ പറ്റാത്ത, എന്നാല്‍ വാഹനങ്ങളുടെ ചക്രപ്പാട് പതിഞ്ഞ മരുഭൂ വഴിയിലൂടെ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ക്ക് മാത്രമേ സഞ്ചാരയോഗമുള്ളൂ. വിജനതയും ശൂന്യതയും കലര്‍ന്ന് മൂകമായ മരുഭൂമി വഴിതെറ്റിപ്പിക്കുമോ എന്ന് യാത്രികരെ പേടിപ്പിക്കും. കുറെ ഓടിക്കഴിയുമ്പോള്‍ പൊടുന്നനെ അക്കേഷ്യ വാലിയുടെ സമൃദ്ധിയിലേക്ക് പ്രവേശിക്കുകയായി.

വെള്ളമുള്ള ഭൗമാന്തരങ്ങളിലേക്ക് വേരുകള്‍ നീട്ടിയും പടര്‍ത്തിയും തങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമുള്ള ഈര്‍പ്പം വലിച്ചെടുത്ത് തഴച്ചുനില്‍ക്കുന്ന പ്രത്യേകതരം അക്കേഷ്യ മരങ്ങള്‍ ആരോ നട്ടുപ്പിടിപ്പിച്ചതുപോലെ, ഒരു തോട്ടത്തിലെന്നപോലെ അനുസരണയുടെ വരിയൊപ്പിച്ചാണ് നില്‍പ്. മരപച്ചപ്പ് മണല്‍ക്കാറ്റിന്‍െറ തലോടലേറ്റ് നരച്ചിരിക്കുന്നു. അതിനിടയിലെ കുറ്റിച്ചെടികളുടെ ചെറിയ പൊന്തകളിലും നരച്ച പച്ചപ്പിന്‍െറ പകര്‍ച്ച. പച്ച അതിന്‍െറ സമൃദ്ധിയെ തൊടുന്ന കാലങ്ങള്‍ താഴ്വരയില്‍ സംഭവിക്കാറുണ്ടെന്ന് ആ സൂചനകള്‍ പറഞ്ഞുതരുന്നു.

മഴക്കാലങ്ങളില്‍ അവിടെ വെള്ളം നിറയുമെന്നും കുറ്റിച്ചെടികളില്‍ പൂക്കള്‍ വിരിയുമെന്നും ചിത്രശലഭങ്ങളും വിവിധ തരം പക്ഷികളും അവിടെ പാറിനടക്കുമെന്നും റിയാദ് ഡവലപ്മെന്‍റ് അതോറിറ്റിയുടെ സ്ഥല വിവരണത്തില്‍ പറഞ്ഞത് ശരിവെക്കുന്ന പല അടയാളങ്ങളും അവിടെ കണ്ടു. ഓന്തും തുമ്പികളും ഉള്‍പ്പെടെ പലതരം ജീവികളുടെ പറുദീസ. ഒട്ടകങ്ങള്‍ ഒറ്റക്കും കൂട്ടമായും മേഞ്ഞുനടക്കുന്നു. ഇഷ്ട ഭക്ഷണമായ മുള്ള് മരങ്ങളുടെ പട്ട കടിച്ചു കാര്‍ന്ന് തിന്നും കുറ്റിച്ചെടികള്‍ക്കിടയിലൂടെ ഉലാത്തിയും മരത്തണലില്‍ വിശ്രമിച്ചും പൊന്തകള്‍പോലെ വെളുത്തും കറുത്തും ഒട്ടകങ്ങള്‍ അക്കേഷ്യ വാലിയില്‍ നിറയെ.

അറേബ്യന്‍ ഉപഭൂഖണ്ഡത്തിനുള്ളിലെ കിഴക്കു-പടിഞ്ഞാറ് പുരാതന പാത ഈ അക്കേഷ്യ വാലിയിലൂടെയാണ് കടന്നുപോയിരുന്നത്. പഴയ റിയാദായ നജ്ദില്‍നിന്ന് ഇപ്പോഴത്തെ മദീന പ്രദേശമായ പഴയ ഹിജാസിലേക്ക് നീളുന്ന നൂറ്റാണ്ടുകളുടെ ചവിട്ടടികളും ഒട്ടക കുളമ്പടികളും പതിഞ്ഞ വഴി. തുവൈഖ് പര്‍വത നിര ഇറങ്ങി വാദി ഹനീഫയിലൂടെ പടിഞ്ഞാറേക്ക് നീളുന്ന പാത. തുവൈഖിന്‍െറ താഴ്വരകള്‍ കൃഷിക്ക് അനുയോജ്യമായിരുന്നു. സമൃദ്ധമായ പലതരം കൃഷികള്‍ ഇവിടെ നടന്നിരുന്നു. ഇപ്പോഴും ഈ താഴ്വരകളിലെ പല ജനവാസ കേന്ദ്രങ്ങളോടും ചേര്‍ന്ന് പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും പാടങ്ങളുണ്ട്.  

മുന്നോട്ടുപോകുന്തോറും അക്കേഷ്യവാലിയുടെ നിരപ്പ് പതിയെ കുന്നുകയറാന്‍ തുടങ്ങും. പിന്നെയുള്ള വഴി നിര്‍ഭയനായ ഡ്രൈവര്‍ക്ക് മാത്രമുള്ളതാണ്. അത്രമേല്‍ സാഹസമാണ് യാത്ര. മുന്നില്‍ പെട്ടെന്നാണ് ആഴമുള്ള കുഴിയിലേക്ക് വഴി ഒടിഞ്ഞിറങ്ങുകയും അതേ വേഗത്തില്‍ കുത്തനെ കയറുകയും ചെയ്യുന്നത്. ചക്രങ്ങള്‍ പറത്തുന്ന പൊടി വാഹനത്തിന്‍െറ ജാലക ചില്ലുകളെ പൊതിയും. മുന്നില്‍ വാഹനമുണ്ടെങ്കില്‍ പറയുകയേ വേണ്ട.

ഈ സഹിക്കുന്ന പ്രയാസങ്ങളെല്ലാം എഡ്ജ് ഓഫ് ദി വേള്‍ഡിന്‍െറ ആദ്യ പോയന്‍റില്‍ എത്തുമ്പോള്‍ തന്നെ വിസ്മയത്തിനും അതുവഴി എന്തെന്നില്ലാത്ത ഒരു ഉത്സാഹത്തിനും വഴിമാറും. മുന്നില്‍ ഭൂമി പെട്ടെന്ന് അവസാനിച്ചതുപോലെ തോന്നും. അല്‍പം കൂടി മുന്നോട്ട് ചെന്നാല്‍ അഗാധഗര്‍ത്തത്തിലേക്ക് ഇടിഞ്ഞിറങ്ങിയതാണെന്ന് വ്യക്തമാകും. വലിയ ഗര്‍ത്തങ്ങളാണ്. കിഴുക്കാം തൂക്കായ പാറകള്‍ പരസ്പരം അടര്‍ന്നുമാറി ഇപ്പോള്‍ പിളര്‍ന്നുവീഴും എന്നപോലെ.

അടുത്ത വ്യൂ പോയന്‍റുകളിലേക്കുള്ള യാത്ര തരണം ചെയ്തതിലും സാഹസികമാണ്. ഒടുങ്ങാത്ത വിസ്മയം കാഴ്ചക്കാരനെ മുന്നോട്ടു നയിക്കും. കിഴുക്കാംതൂക്കായ പാറകള്‍ കൂടുതല്‍ കൂടുതല്‍ ഉയരത്തില്‍ ആകാശം തൊടാന്‍ വെമ്പുന്നു. മരുഭൂനിരപ്പില്‍നിന്ന് 300 അടിയെങ്കിലും ഉയരമാണ് ഏറ്റവും വലിയ ശിലാഗ്രത്തിന്. അത് രണ്ടായി പിളര്‍ന്നുനില്‍ക്കുന്ന സ്തൂപാകൃതിയുള്ള കിഴുക്കാം തൂക്കായ പാറയാണ്. ഇരട്ട പാറകള്‍. റിയാദ് നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ലാന്‍ഡ് മാര്‍ക്കായ ഉലയ കിങ്ഡം ടവറിന് പോലും 180 അടി മാത്രമാണ് ഉയരമെന്ന് അറിയുമ്പോഴാണ് വിസ്മയം ആകാശം തൊടുക. അടര്‍ന്നുവീഴും എന്ന പോലെ നില്‍ക്കുന്ന പാറക്കൂട്ടങ്ങളിലേക്ക് നടന്നുകയറല്‍ ശരിക്കും ട്രക്കിങ്ങിന്‍െറ വലിയ സാഹസികാനുഭവങ്ങളാണ ശരീരത്തിനും മനസിനും നല്‍കുക. അണച്ച് അവിടെ വീണുപോകും എന്ന് തോന്നിപ്പോകും. നടന്നുകയറി ശിലാഗ്രത്തില്‍ എത്തി അവിടെ നില്‍ക്കുമ്പോഴാണ് മുന്നില്‍ ഭൂമിയില്ല എന്ന തോന്നല്‍ കാഴ്ചക്കാരനെ ഭ്രമിപ്പിക്കുന്നത്. ലോകത്തിന്‍െറ മുനമ്പെന്ന് പ്രദേശത്തിന് പേരുചൊല്ലി വിളിച്ചത് ഇവിടെ വെച്ചായിരിക്കാം.

കടലൊഴിഞ്ഞുപോയ ഭൂമി
ദശലക്ഷം വര്‍ഷം മുമ്പ് കടല്‍ കയറികിടന്ന, അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്‍െറ ഭാഗമാണ് തുവൈഖ് മലഞ്ചെരിവുകള്‍ എന്നാണ് കരുതുന്നത്. ‘ഹിദ്രോസ്’ എന്ന് അന്ന് അറിയപ്പെട്ട കടലിന്‍െറ ഭാഗമായിരുന്നു ഇതെന്നും കാലക്രമേണ കടല്‍ പിന്‍വാങ്ങി കരയായി രൂപാന്തരപ്പെടുകയായിരുന്നെന്നും മരുഭൂമിയെ കുറിച്ച് പഠിക്കുന്ന പലരും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. സമുദ്രാന്തര്‍ ഭാഗങ്ങളില്‍ കാണപ്പെടുന്ന സസ്യങ്ങളുടെയും പവിഴപുറ്റുകളുടെയും ജീവജാലങ്ങളുടെയും ഫോസിലുകള്‍ എന്ന് തോന്നിപ്പിക്കുന്നവ ഇവിടെനിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ടത്രെ. ഇപ്പോഴും അത്തരത്തില്‍ പല അടയാളങ്ങളും ഇവിടെ കാണാം. അവശിഷ്ടങ്ങള്‍ പലതും അവിടെ കണ്ടു. ഒപ്പം പര്‍വത ശരീരങ്ങളില്‍ അടങ്ങിയിരിക്കുന്ന പലതരം ധാതുലവണങ്ങളുടെ സാമ്പിളുകളും. ഒരു പാറക്കഷണം എടുത്തു നിലത്തിട്ടുനോക്കിയപ്പോള്‍ ഇരുമ്പ് കഷണം ഇട്ടതുപോലെ ശബ്ദം. ഇരുമ്പയിരാണ് അത് നിറയെ. കാലങ്ങളായി വെള്ളത്തില്‍ മുങ്ങിക്കിടന്നതെന്ന് തോന്നിപ്പിക്കുന്ന അടയാളങ്ങളുടെ വരവീണ പാറക്കൂട്ടങ്ങള്‍. ശരിക്കും ശൈലസേതുക്കള്‍. ജലാര്‍ദ്രതയില്‍നിന്ന് പൊടുന്നനെ പൂര്‍ണ വിരാമം പ്രാപിച്ച പോലെ മണ്ണിന്‍െറ വരണ്ട അവസ്ഥ.

ഇസ്ലാമിക ചരിത്രവുമായുള്ള ബന്ധം
നജ്ദ് എന്ന് അറിയപ്പെട്ടിരുന്ന റിയാദ് പ്രദേശത്തിന് ഇസ്ലാമിക ചരിത്രവുമായി ആകെയുള്ള ബന്ധം ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്‍െറ കാലഘട്ടത്തില്‍ നടന്ന യമാമ യുദ്ധമാണ്. ആ യുദ്ധത്തിനുവേണ്ടി മദീനയില്‍നിന്ന് ഖാലിദ് ഇബ്നു വലീദിന്‍െറ നേതൃത്വത്തില്‍ എത്തിയ ഇസ്ലാമിക സൈന്യം തമ്പടിച്ചത് തുവൈഖ് പര്‍വതനിരകളുടെ ഈ താഴ്വരയിലായിരുന്നു. യുദ്ധം നടന്ന ഉനൈന ഇവിടെ അടുത്താണ്. ജനവാസ കേന്ദ്രമാണ് ഉനൈന. പുരാതനമായ ഈ ഗ്രാമം അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിക നവോത്ഥാന നായകന്‍ മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്‍െറ ജന്മദേശവും കൂടിയാണ്.

സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ എഡ്ജ് ഓഫ് ദ വേള്‍ഡ് സന്ദര്‍ശിക്കാന്‍ പറ്റിയ കാലം വേനല്‍ തണുപ്പുകാലത്തിന് വഴിമാറുന്ന ആദ്യ സമയങ്ങളാണ്. ആ സമയത്ത് ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ടെന്നും രാത്രികളില്‍ തമ്പടിച്ച് തങ്ങാറുണ്ടെന്നും അത്തരത്തില്‍ പല സംഘങ്ങളോടൊപ്പവും വന്ന് പ്രദേശം നല്ല പരിചയമാവുകയും ടൂറിസ്റ്റ് ഗൈഡിനെ പോലെ സഹായിക്കുകയും ചെയ്യുന്ന ഞങ്ങളോടൊപ്പം വന്ന എരുമേലി സ്വദേശി നിസാം പറഞ്ഞു. ഭക്ഷണം പാചകം ചെയ്ത് കഴിച്ചും തണുപ്പകറ്റാന്‍ തീ കൂട്ടിയും ഇവിടെ കഴിച്ചുകൂട്ടുന്ന രാത്രികള്‍ മറ്റൊരിടത്തും ഇതേ അനുഭൂതിയോടെ ലഭിക്കില്ളെന്ന് നിസാം. ലോകം പുലരുന്നതും ഇവിടെനിന്ന് കാണുന്നത് വ്യത്യസ്തമായ കാഴ്ചാനുഭവമാണ്. കടലിലെ സൂര്യോദയം മരുക്കടലില്‍.

ലോകത്തിന്‍െറ മുനമ്പിലെ വിസ്മയ കാഴ്ചകള്‍ കാണാനും ആ സാഹസികത അനുഭവിക്കാനും ഒരിക്കലെങ്കിലും ഈ വഴി വരണം, അല്ളെങ്കില്‍ അതൊരു നഷ്ടമായിരിക്കും.

നജിം കൊച്ചുകലുങ്ക്

ഫോട്ടോകള്‍: നൗഫല്‍ പാലക്കാടന്‍, ദില്ലു ഷക്കീബ് & Google Image

Saturday, February 20, 2010

വന്യജീവിതത്തിന്റെ വയനാടന്‍ കാഴ്ചകള്‍



ഇന്ത്യയിലെ ഏറ്റവും വലിയ ജൈവമേഖലയായ നീലഗിരി (Nilgiri Biosphere) യുടെ ഭാഗമായ വയനാടന്‍ വനാന്തരങ്ങളിലൂടെ കാമറക്കണ്ണുകള്‍ തുറന്നുവെച്ച് നടത്തിയ ഒരു യാത്രയുടെ അനുഭവക്കുറിപ്പുകള്‍.

എഴുത്ത്: നജിം കൊച്ചുകലുങ്ക്
ചിത്രങ്ങള്‍: സാലി പാലോട്

ഹൃദയത്തില്‍ നിറയുന്ന ഓരോ യാത്രയും പ്രകൃതിയിലേക്കുള്ളതാണ്. പ്രകൃതിയിലേക്കുള്ള എല്ലാ യാത്രയും വനത്തിലേക്കാണ്. വനത്തിലേക്കുള്ള യാത്രകളെല്ലാം സ്വയമറിയാതെ തന്നെ പ്രാണന്റെ ഉറവ തേടുന്നതാണ്.

വന്യജീവിതത്തിന്റെ വയനാടന്‍ സമൃദ്ധിയിലൂടെ യാത്ര ചെയ്യുമ്പോള്‍ മനസിലുണര്‍ന്നത് ഈ ചിന്തകളായിരുന്നു. 


പ്രകൃതിയുടെ ഹൃദയമാണ് വനം. ജീവന്റെ അദൃശമായ ഊര്‍ജ്ജസ്രോതസുകളുടെ പ്രഭവകേന്ദ്രം. ജീവജാലങ്ങളുടെ അതിജീവനത്തിന്റെ ചാക്രിക വഴികള്‍ പുനര്‍ജനി നൂഴുന്ന കാട്ടുപച്ചയുടെ പടര്‍പ്പുകള്‍.

മഞ്ഞിന്റെ പുതപ്പ് വകഞ്ഞുമാറ്റാതെ തന്നെ ഉറക്കമുണരുന്ന ജനുവരിയുടെ ആദ്യ ദിനങ്ങളില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരും പ്രകൃതി സ്നേഹികളുമടങ്ങിയ ഒരു ചെറു സംഘത്തോടൊപ്പം നടത്തിയ യാത്ര തിരിച്ചറിവുകളുടെ ഇത്തരം കാഴ്ചാനുഭവങ്ങളിലേക്കായിരുന്നു. കാട്ടിലൂടെ, കാട്ടുമൃഗങ്ങള്‍ക്കിടയിലൂടെ കാമറയോടൊപ്പമുള്ള യാത്ര, ഓരോ ചുവട് വെയ്പിലും സാഹസികതയുടെ, കൌതുകത്തിന്റെ, വിസ്മയത്തിന്റെ ഏതെങ്കിലുമൊരനുഭവം പ്രതീക്ഷിച്ചു കൊണ്ടാവും...
....ഫോട്ടോഗ്രാഫറുടെ മനോധര്‍മ്മം പോലെ വെളിച്ചത്തിന്റെ ഈ മായാജാലകം നമുക്ക് നിരുപാധികമായി തുറന്നുവെക്കാം. ഇറ്റീസ് എ വേരി സിംപിള്‍ ടൂള്‍!

(ഫോട്ടോഗ്രാഫറെന്ന മലയാള സിനിമയില്‍ നിന്ന്)

കാമറ: നിക്കോണ്‍ ഡി 200
ലെന്‍സ്: 80-200
ഷട്ടര്‍ സ്പീഡ്: 1/800
അപ്പറേച്ചര്‍: എഫ് 2.8

ക്ലിക്ക്!
തുമ്പിക്കൈ ചുരുട്ടി ചെവികള്‍ വട്ടം പിടിച്ച് വാലു ചുഴറ്റി 'ചാര്‍ജ്ജായി' ഓടിയടുക്കുന്ന ഒറ്റയാന്റെ ക്രൌര്യമെഴുന്ന ഭാവം കാമറയില്‍.
കണ്ണുചിമ്മുന്ന വേഗത്തില്‍ ഡിജിറ്റല്‍ കാമറയുടെ എല്‍.സി.ഡി സ്ക്രീനിലേക്ക് ഒരു തിരനോട്ടം.  വീണ്ടും വ്യൂ ഫൈന്ററിലേക്ക്...
ആദ്യ കുതിപ്പിന്റെ ക്ഷീണം തീര്‍ത്ത് അടുത്ത കുതിപ്പിനൊരുങ്ങുന്ന ഒറ്റയാന്‍ തൊട്ടു മുന്നില്‍. രണ്ട് ചുവട് മതി... ആ തുമ്പിക്കൈയൊന്നു വീശിയാല്‍, മുന്‍ കാലുകളിലൊന്ന് ഉയര്‍ത്തിയാല്‍, തീര്‍ന്നു കഥ!
ട്രൈപ്പോഡിലുറപ്പിച്ച കാമറയെടുത്ത് വഴുതി മാറുന്നതിനിടയില്‍ രണ്ട് ക്ലിക്ക് കൂടി. ഒറ്റയാന്‍ ഉടലഴകിന്റെ തലയെടുപ്പ് മുഴുവന്‍ വീണ്ടും കാമറയില്‍. 

നെഞ്ചുപൊട്ടിക്കുമെന്ന് തോന്നിയ ഭീതിയെ അടക്കിപ്പിടിച്ച് ശ്വാസം വിടാതെ നില്‍ക്കുന്ന സഹയാത്രികര്‍ക്ക് നേരെ ആശ്വാസത്തിന്റെ കൈവീശി, പുഞ്ചിരി തൂകി, ഫോട്ടോ സെഷന്‍ അവസാനിപ്പിച്ച് മടങ്ങിയെത്തുന്ന ഫോട്ടോഗ്രാഫര്‍.
വയനാട്ടിലെ വന്യജീവി സങ്കേതങ്ങളിലൂടെ അഞ്ചുനാള്‍ നീണ്ട യാത്രക്കിടയില്‍ ഇതുപോലെ സംഭ്രമജനകവും സാഹസികവുമായ എത്രയെത്ര രംഗങ്ങള്‍!

ദുര്‍ഘടം പിടിച്ച കാട്ടുപാതയില്‍ മുടന്തി നീങ്ങുന്ന ജീപ്പിനെതിരെ പല തവണ കാട്ടാനകള്‍ കുതിച്ചെത്തി. നീണ്ടകാലത്തെ നേരടുപ്പം കൊണ്ടുണ്ടായ കാട്ടറിവുകള്‍ അപ്പോഴെല്ലാം പരിചയായി.
കാട്ടുമൃഗങ്ങളില്‍ അപ്രതീക്ഷിത ആക്രമണസ്വഭാവം കൂടുതലുള്ള ആനകളില്‍ നിന്ന് സുരക്ഷിതമായ അകലത്തിന്റെ സൂത്രവാക്യം ലളിതമാണ്. വലിയ ശരീരം പെട്ടെന്ന് ചൂടുപിടിക്കുന്നതിനാല്‍ ആ സാധു ജീവിക്ക് ഒറ്റ കുതിപ്പില്‍ ഏറെ മുന്നോട്ടുപോകാനാവില്ല. കിതപ്പിന്റെ ആ ഇടവേളകളാണ് രക്ഷപ്പെടാനുള്ള പഴുതുകള്‍.
വിദൂര-പാര്‍ശ്വ വീക്ഷണങ്ങള്‍ അസാധ്യമായതിനാല്‍ തൊട്ടുമുന്നിലുള്ള കാഴ്ചകളിലേ അതിന്റെ കണ്ണൂറയ്ക്കൂ. കാടിന്റെ നിറത്തോടിണങ്ങുന്ന പച്ചയും കാക്കിയും വസ്ത്രങ്ങളാണ് ധരിച്ചതെങ്കില്‍ കൂടുതല്‍ എളുപ്പമായി. അവയ്ക്ക് തരിമ്പും കണ്ണുപിടിക്കില്ല. ആനകളെ മാത്രമല്ല ഇതര മൃഗങ്ങളെയും കബളിപ്പിച്ച് കാട്ടുപച്ചയിലൊളിച്ചിരിക്കാന്‍ ഇത് സഹായകമാണ്.

കാട്ടുമൃഗങ്ങള്‍ ജീവരക്ഷാര്‍ഥമല്ലാതെ ആക്രമിക്കാറില്ല. അപ്രതീക്ഷിത ആക്രമണവാസന കൂടുതലുണ്ടെന്ന് കരുതപ്പെടുന്ന ആനയും കരടിയുമെല്ലാം തങ്ങള്‍ ആക്രമിക്കപ്പെടും എന്ന ഭീതിയിലേ ആക്രമണത്തിന് മുതിരൂ. അത്തരം തോന്നലുകള്‍ക്കിടനല്‍കുന്നതൊന്നും വനയാത്രികന്റെ ഭാഗത്ത് നിന്നുണ്ടാകരുത്.

ഇത്തരം അറിവുകള്‍ക്ക് മേലുള്ള മനസുറപ്പ് വനാന്തര യാത്രയുടെ ഓരോ നിമിഷവും അല്ലലില്ലാതെ ആസ്വദിക്കാനാവശ്യമാണ്. ഒരിക്കല്‍ വലിയൊരു കടുവ മുന്നിലെത്തിയിട്ടും ഭയത്തിനടിപ്പെടാതെ അതിന്റെ ഭംഗി നുകരാനായത് അതുകൊണ്ടാണ്. തൊട്ടുമുന്നില്‍ കാട്ടുറോഡ് മുറിച്ചുകടന്ന അത് കാമറയ്ക്ക് മുഖം തരാതെ നിമിഷവേഗത്തില്‍ കാട്ടുപൊന്തയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ നിരാശയാണ് തോന്നിയത്.

മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് വിശാലമായ പുല്‍മേടുകളിലേക്കും ജലാശയങ്ങളിലേക്കും ആനയും കാട്ടുപോത്തും കടുവയുമൊക്കെ കുട്ടമായും ഒറ്റയ്ക്കും ഇറങ്ങിവന്നു. പുലര്‍കാലങ്ങളില്‍ പുല്‍മേടുകളില്‍ മേയാനിറങ്ങുന്ന പുള്ളിമാനുകള്‍ മഞ്ഞിന്റെ നേര്‍ത്ത മറയ്ക്കപ്പുറം നിന്ന് ഓമനത്തമുള്ള നോട്ടങ്ങളെറിഞ്ഞു. മനുഷ്യ ചലനങ്ങളില്‍ അപകടം മണത്ത് കുറ്റിക്കാട്ടിലേക്ക് ആദ്യം ഓടിമറയുന്ന അവ ശത്രുനിഴലകന്നോ എന്നറിയാന്‍ തിരിച്ചുവന്ന് നോക്കി നില്‍ക്കുന്നത് പതിവാണ്. നിഷ്കളങ്കമായ ആ മണ്ടത്തമാണ് അവയെ ഹിംസ്ര ജീവികളുടെ ഇരയാക്കുന്നത്.  കാമറക്കണ്ണുകള്‍ക്കാവട്ടെ അത് മികച്ച കാഴ്ചാനുഭവങ്ങളുമാകുന്നു.

പുല്‍മേടുകളുടെ ഇളംപച്ചയിലും മരക്കൂട്ടങ്ങളുടെയും കാട്ടുപൊന്തകളുടെയും കടുംപച്ചയിലുമലിഞ്ഞ്  എണ്ണഛായാ ചിത്രത്തിന്റെ ചാരുതയോടെ ഇരുണ്ട വര്‍ണ്ണത്തില്‍ കാട്ടുപ്പോത്തുകളുടെ കൂട്ട നിരയേയൊ ഒറ്റയാനെയോ കാട്ടില്‍ പലയിടത്തും കണ്ടു.

കാനന യാത്രയുടെ ഒരു വൈകുന്നേരം പോക്കുവെയിലിന്റെ നിറത്തില്‍ മുന്നില്‍ വന്ന് കുത്തിയിരുന്നത് ചെന്നായ. ഇഷ്ടം പോലെ പടം പിടിച്ചോളൂ എന്ന ഉദാരഭാവത്തില്‍ അത് ഏറെനേരം കാമറയിലേക്ക് നോക്കിയിരുന്നു. കാട്ടില്‍ ഇരുള്‍ വീണുതുടങ്ങിയപ്പോഴാണ് തൊട്ടകലെ ഒരു പുള്ളിപ്പുലിയെ കണ്ടത്. 

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതമായ വയനാടിന്റെ മുത്തങ്ങ, തോല്‍പ്പെട്ടി റേഞ്ചുകളുടെ ഉള്‍ക്കാട്ടില്‍ കാമറാക്കണ്ണുകള്‍ തുറന്നുവെച്ച് നടത്തിയ യാത്ര അവിസ്മരണീയനു ഭവങ്ങളുടെ വന്‍ ഡിജിറ്റല്‍ ഇമേജറിയാണ് സമ്മാനിച്ചത്.
സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ തുടര്‍ച്ചയായ ആറു തവണയുള്‍പ്പടെ ദേശീയവും അന്തര്‍ദേശീയവുമായ എഴുപതിലേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള നേച്ചര്‍ ഫോട്ടോഗ്രാഫര്‍ സാലി പാലോടാണ് സംഘത്തെ നയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന വന്യജീവി ഫോട്ടോഗ്രാഫി മല്‍സരജേതായ അജയന്‍ കൊട്ടാര ക്കര, പ്രകൃതി സ്നേഹിയായ ട്രഷറി ഉദ്യോഗസ്ഥന്‍ ബഷീര്‍ പാലോട് എന്നിവരും സംഘത്തിലുള്‍പ്പെട്ടു. വനം^വന്യജീവി വകുപ്പിലെ വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ദീപക്ക് വനവിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറന്നുതരാന്‍ ഒപ്പം വന്നു.


വലിപ്പം കൊണ്ട് രണ്ടാം സ്ഥാനത്താണെങ്കിലും മൃഗങ്ങളുടെ എണ്ണത്തിലും വണ്ണത്തിലും വൈവിദ്ധ്യത്തിലും കേരളത്തില്‍ ഒന്നാം സ്ഥാനത്താണ് 399.550 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന വയനാട് വന്യജീവി സങ്കേതം. സംസ്ഥാനങ്ങളുടെ രാഷ്ട്രീയാതിര്‍ത്തികള്‍ക്ക് ഭേദിക്കാനാവാത്ത വിധം തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് പടരുന്ന ഈ ജൈവനൈരന്തര്യം നീലഗിരി ജൈവമേഖലയുടെ പ്രധാനഭാഗമാണ്.
മുത്തങ്ങ റേഞ്ച് അതിര്‍ത്തി പങ്കുവെക്കുന്നത് തമിഴ്നാടിന്റെ മുതുമല, കര്‍ണാടകയുടെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങളോടാണ്. തോല്‍പ്പെട്ടി റേഞ്ച് കര്‍ണാടകയിലെ നാഗര്‍ഹോള നാഷണല്‍ പാര്‍ക്കുമായും.

മുത്തങ്ങ, ബന്ദിപ്പൂര്‍, മുതുമല സങ്കേതങ്ങള്‍ തമ്മില്‍ രാഷ്ട്രീയാതിര്‍വരമ്പിനുപരി 'നൂല്‍പ്പുഴ' വണ്ണത്തില്‍ പ്രകൃതിയുടെ തന്നെ വേര്‍തിരിവുമുണ്ട്. 'ട്രൈ ജംഗ്ഷനെ'ന്ന് വനംവകുപ്പിന്റെ രേഖകളിലുള്ള ഈ ത്രിവേണി സംഗമത്തിന് നൂല്‍പ്പുഴയുടെ ഒരു കൈവഴിയാണ് അതിരിടുന്നത്. മഴക്കാടുകളുടെ പച്ചപ്പും കുളിരുമാണ് ഇവിടെ.

സംസ്ഥാനങ്ങള്‍ തമ്മിലെ ഭാഷാ-ദേശാതിര്‍വരമ്പുകള്‍ അറിയാത്ത വന്യമൃഗങ്ങള്‍ ഈ ജൈവമേഖയി ലാകെ സ്വൈരവിഹാരം നടത്തുന്നു. ആനയും കാട്ടുപോത്തും കാട്ടുപന്നിയും കേഴയും മ്ലാവും മാനും കുരങ്ങുമെല്ലാം അസംഖ്യമാണ്. കടുവയും പുലിയുമെല്ലാം ആശ്വാസ്യമായ എണ്ണത്തിലുണ്ട്. വംശനിലനില്‍പ് നേരിടുന്ന ആശങ്കകളില്‍ നിന്നകന്ന് ഈ മൃഗങ്ങള്‍ക്ക് സുരക്ഷിതവും സ്വഛന്ദവുമായ ജീവിതമാണിവിടെ.
സഞ്ചാരികളെ സംബന്ധിച്ച് ഒരാഫ്രിക്കന്‍ വനാന്തര യാത്രാനുഭവമാണ് ഇവിടെ നിന്ന് ലഭിക്കുക.