Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, August 30, 2015

‘മല്‍ഫി’

പലവഴിക്ക് ചിതറിപ്പോയവരെ ചിരകാല സൗഹൃദം പെറുക്കി കൂട്ടി വീണ്ടും ഗ്രാമത്തിലത്തെിച്ചതായിരുന്നു. ഉപജീവന മാര്‍ഗം തേടി പലനാടുകളിലേക്ക് ചിന്നിയ ചങ്ങാതിമാര്‍. ഒരേ നാട്ടില്‍ ഒരുമിച്ച് വളര്‍ന്നവര്‍. ഫേസ്ബുക്കിലെ ഒരു അന്തി ചര്‍ച്ചക്കിടെ പെട്ടെന്നുയര്‍ന്ന് വന്നതാണ് ആശയം. വളരെ പണിപ്പെട്ടിട്ടാണെങ്കിലും വ്യത്യസ്തമായ അവധിക്കാലങ്ങള്‍ ഒരേ കാലയളവിലാക്കി ‘ഇത്തവണ ഓണം നമ്മള്‍ ഒരുമിച്ചുണ്ണും’ എന്ന ടാഗ് ലൈനില്‍ എല്ലാവരും നാട്ടിലത്തെി.

അവരുടെ വായനശാല അവിടെ തന്നെയുണ്ടായിരുന്നു. അവര്‍ നാടിന്‍െറ നടത്തിപ്പുകാരായിരുന്ന കാലത്ത് മൂക്കളയൊലിപ്പിച്ച് നടന്ന പയ്യന്മാരാണ് ഇന്നതിന്‍െറ കൈകാര്യകര്‍ത്താക്കളെന്ന് മാത്രം. വായനശാലയുടെ ആഭിമുഖ്യത്തില്‍ ഇത്തവണയും ഓണാഘോഷമുണ്ട്. എല്ലാം തങ്ങളുടെ പ്രതാപകാലത്തിലേത് പോലെ തന്നെ.

നാടാകെ മാറിപ്പോയെന്നും എല്ലാ തനിമയും പുതിയ കാലത്തിന്‍െറ കടലെടുത്തെന്നുമുള്ള പരിഭവം മലയാളിയുടെ ഗൃഹാതുര പൊങ്ങച്ചം മാത്രമാണെന്ന് അവര്‍ക്ക് മനസിലായി. ചെറുപ്പകാലം കടന്നുപോയ നാട്ടിടവഴികളില്‍ വീണ്ടും കൂട്ടം ചേര്‍ന്ന് നടന്നപ്പോള്‍ ഇടയ്ക്കൊക്കെ ഒറ്റക്ക് വന്നു തിരിച്ചുപോയ അവധിക്കാലങ്ങളിലൊന്നും ഇതൊന്നും കാണാന്‍ കഴിയാഞ്ഞതിനെ കുറിച്ചോര്‍ത്തു സങ്കടപ്പെട്ടു. നാടൊന്നും പഴയ പോലല്ളെന്ന് തിരികെ ചെന്ന് പ്രവാസി സുഹൃത്തുക്കള്‍ക്കിടയില്‍ വിലപിച്ചതോര്‍ത്തപ്പോള്‍ ലജ്ജ തോന്നി.

ഉറക്കെയുള്ള കൂട്ടച്ചിരി കേട്ട് അടുത്ത വീട്ടില്‍ നിന്ന് ഒരു ചാവാലി പട്ടി ഓടി വഴിയിലേക്കിറങ്ങി നോക്കി നിന്നിട്ട് തിരിച്ചോടിപ്പോയി. അതും പണ്ടത്തെ കാഴ്ച തന്നെ.

കവലയിലെ ഇപ്പോഴും ഒരു മാറ്റവുമില്ലാത്ത കലുങ്കിന്‍െറ മുകളില്‍ പോയി ഇരുന്ന് പണ്ട് അവിടെയിരുന്ന് റോഡിലൂടെ പോയിരുന്ന ബസുകളിലേക്ക് നോക്കി പ്രണയത്തിന്‍െറ ബഹുമുഖ ശരങ്ങള്‍ എയ്തുവിട്ടിരുന്നത് ഓര്‍ത്തപ്പോള്‍ ഹൃദയങ്ങള്‍ ചെറിപ്പഴങ്ങളായി.

കാടിനോട് ചേര്‍ന്ന അമ്പല മൈതാനിയിലെ മരത്തറയില്‍ വീണ്ടും ചേര്‍ന്നിരുന്നപ്പോള്‍ ജീവിതം പുതു ലഹരികളെ തിരിച്ചറിഞ്ഞ ആയിരം ശിവരാത്രികളിലെ വെടിക്കെട്ട് ഓര്‍മയില്‍ മുഴങ്ങി. ഓരോരുത്തര്‍ക്കും ഓണപ്പായസം പോലെ പങ്കുവെക്കാന്‍ മധുരമുള്ള ഓര്‍മകള്‍ ഒരുപാടുണ്ടായിരുന്നു.

‘‘നമ്മുടെ കളഞ്ഞുപോയ ജീവിതം തിരിച്ചുകിട്ടിയെടാ’’ എന്ന് പരസ്പരം പുണര്‍ന്ന് ആര്‍ത്തുവിളിച്ചു.

അപ്പോഴാണ് അയാള്‍ വന്നത്. അയാള്‍ എന്നും ഒറ്റയാനായിരുന്നു. കാലത്തിന്‍െറ പിറകെ ഏതോ നാട്ടില്‍ അവരെ പോലെ ജീവിതം തെരഞ്ഞുപോയ അയാളും ഈ ഓണത്തിന് നാട്ടിലത്തെിയെന്നറിഞ്ഞത് അപ്പോള്‍ അവിടെ കണ്ടപ്പോഴായിരുന്നു.

‘‘എല്ലാവരുമുണ്ടല്ളോ!’’ എന്ന് പതിവില്ലാത്ത വിധം അയാള്‍ അടുപ്പം കാണിക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. എല്ലാവരേയും ഹസ്തദാനം ചെയ്ത് അവന്‍ പറഞ്ഞു: ‘‘ഇക്കാലത്ത് ഇങ്ങിനൊരു കാഴ്ച കാണാന്‍ കിട്ടില്ല. ഒരു ‘മല്‍ഫി’യെടുക്കാം. ഫേസ്ബുക്കിലിട്ടാല്‍ നന്നായി ഓടും.’’

‘‘മല്‍ഫിയോ’’ അവര്‍ ഒറ്റസ്വരത്തില്‍ ചോദിച്ചുപോയി. ‘‘അതെന്താണെന്ന് പറയാം. ആദ്യം ഇതെടുക്കാം’’. മൊബൈല്‍ കാമറ ശരിയാക്കി എല്ലാവരുടേയും മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ അവന്‍ പറഞ്ഞു.

‘‘മല്‍ഫി’യെന്ന് പറഞ്ഞാല്‍ ‘മതേതര സെല്‍ഫി’. ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയുമൊക്കെ ഇങ്ങിനെ ചേര്‍ന്നിരിക്കുന്ന കാഴ്ച ഇന്നത്തെ കാലത്ത് കിട്ടുമോ?’’ ഫോട്ടോയെടുത്ത് തിരിഞ്ഞ അവന്‍ പറഞ്ഞു.

ആ പറഞ്ഞതിനെക്കാള്‍ ലാഘവത്തോടെ ഫോട്ടോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യാന്‍ അവന്‍ ശ്രമിക്കവേ, അവര്‍ നിശബ്ദരായി. തങ്ങള്‍ക്കിടയില്‍ മതിലുകള്‍ പൊടുന്നനെ ഉയര്‍ന്നുവന്നതുപോലെ അവര്‍ക്ക് വീര്‍പ്പുമുട്ടി. പരസ്പരം നോക്കാനാവാതെ, പിരിമുറുക്കത്തിന് അയവുവരുത്താന്‍ മറ്റൊരു വിഷയവും കിട്ടാതെ അവര്‍ നിസഹായരായി.

Friday, July 11, 2014

നിഴല്‍ ചിത്രങ്ങള്‍


മൊട്ടക്കുന്നിന് താഴെ പാറക്കൂട്ടത്തിനടുത്ത് വണ്ടി നിറുത്തിയപ്പോള്‍ മാത്രമേ അരുണ്‍ദാസ് രാമേട്ടന്‍െറ കൈപിടിച്ചുള്ളൂ. കുന്നിന്‍ മുകളിലേക്ക് തെളിഞ്ഞുകിടന്ന വഴിയിലേക്കത്തെുമ്പോഴേക്കും ആ താങ്ങ് വേണ്ടാതായി.
കാഴ്ചയുള്ളയാളെ പോലെ അനായാസമാണ് നടന്നത്. കഴുത്തില്‍ തൂക്കിയിട്ട കാമറ നെഞ്ചത്തേക്ക് ചേര്‍ത്തുപിടിച്ചു. ഒപ്പം നടന്നത്തൊന്‍ പ്രയാസപ്പെട്ട അരുന്ധതി ഒട്ടൊരു വിസ്മയത്തോടെ അയാളെ നോക്കി.
കിതപ്പടക്കാന്‍ പാടുപെടുന്ന തന്നേയും രാമേട്ടനേയും തിരിഞ്ഞുനോക്കി അദ്ദേഹം കളിയാക്കുന്നു: ‘ഒരു കണ്ണുപൊട്ടനോട് ജയിക്കാനാവില്ളേ നിങ്ങള്‍ക്ക്’
അരുണ്‍ദാസെന്ന പേര് ആദ്യം കേട്ട സെന്‍ട്രല്‍ ഹാളിലെ ചിത്ര-ഫോട്ടോ പ്രദര്‍ശനത്തില്‍നിന്നേ തുടങ്ങിയ വിസ്മയം. പ്രമുഖ പത്രത്തിന്‍െറ നഗരത്തിലെ യൂണിറ്റിലേക്ക് സ്ഥലമാറ്റമായി വന്ന ശേഷം എല്ലാം ഒന്ന് പരിചയമായി വരുന്നതേയുണ്ടായിരുന്നുള്ളൂ. മെട്രോ പേജ് അലങ്കരിക്കാന്‍ ലളിതവിഭവങ്ങള്‍ തേടിയിറങ്ങിയ ഒരു പകലില്‍ ആകസ്മികമായാണ് സെന്‍ട്രല്‍ ഹാളിലെ ഏകദിന പ്രദര്‍ശനത്തില്‍ എത്തിച്ചേര്‍ന്നത്.
ചിത്രകാരനും ഫോട്ടോഗ്രാഫറുമായ ഒരു അന്ധന്‍െറ പ്രദര്‍ശനമാണ് അതെന്നറിഞ്ഞപ്പോള്‍ താല്‍പര്യം കൂടി. എന്തോ കാര്യത്തിന് അപ്പോഴേക്കും അവിടം വിട്ടുപോയ അരുണ്‍ദാസിനെ തേടിപിടിച്ചാല്‍ ഒത്തുവരുന്ന ഉഗ്രന്‍ കോളോര്‍ത്ത് അയാളുടെ മൊബൈല്‍ നമ്പരും സംഘടിപ്പിച്ചാണ് മടങ്ങിയത്.
ചീഫ് സബ് എഡിറ്റര്‍ ജീവന്‍ ജോബാണ് അരുണ്‍ദാസിനെ കുറിച്ച് വിശദമായി പറഞ്ഞുതന്നത്. അദ്ദേഹം വിവരിക്കുമ്പോള്‍ ഒരു വിദ്യാര്‍ഥി പ്രക്ഷോഭത്തിന്‍െറ ആരവം അവള്‍ക്ക് ചുറ്റും നിറഞ്ഞു. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനയുടെ പ്രക്ഷോഭകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്യുമ്പോള്‍ മികച്ച ഫോട്ടോ തന്നെ കിട്ടാന്‍ അരുണ്‍ദാസ് ഒരു മതിലിന് മുകളിലേക്ക് വലിഞ്ഞുകയറുന്നത് അവള്‍ കണ്‍മുന്നില്‍ കണ്ടു. വിദ്യാര്‍ഥികളിലൊരാളുടെ ജീവന്‍ നടുറോഡില്‍ പിടഞ്ഞുവീണ് നിശ്ചലമാകുന്നിടത്തോളം മൂര്‍ഛിച്ച കലാപം. ചോരയില്‍ കുളിച്ചു പലരും ചിന്നിച്ചിതറുന്നു.
പെട്ടെന്ന് എവിടെ നിന്നോ പാഞ്ഞത്തെിയ ഒരു കല്‍ച്ചീള് അരുണ്‍ദാസിന്‍െറ നിലതെറ്റിച്ചു. കേട്ടിരിക്കുമ്പോള്‍ അവളുടെ തൊണ്ടയില്‍ ഒരു നിലവിളി കുരുങ്ങി. കാല്‍വഴുതി വീണ അരുണ്‍ദാസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലത്തെിയപ്പോള്‍ അതും ആ സമരത്തിന്‍െറ കണക്കിലുള്‍പ്പെട്ടു. പൊലീസിന്‍െറ ലാത്തിയടിയേറ്റ് തലപിളര്‍ന്ന് വിദ്യാര്‍ഥി മരിച്ച വാര്‍ത്തകള്‍ രാഷ്ട്രീയ കേരളത്തെ പ്രക്ഷുബ്ധമാക്കുമ്പോള്‍ ആശുപത്രിയില്‍ ഇരുട്ടും വേദനയും നിറഞ്ഞ നിമിഷങ്ങളുടെ നിലയില്ലാക്കയത്തില്‍ അയാള്‍ ജീവിതം തുഴയുകയായിരുന്നു.
‘മൂന്നാംദിവസം എല്ലാവരേയും ഞെട്ടിച്ച് അരുണ്‍ദാസിന്‍െറ പത്രം ആ സ്കൂപ്പടിച്ചു. വിദ്യാര്‍ഥിയുടെ തല തല്ലിപ്പൊളിച്ചത് പൊലീസല്ളെന്നും വിദ്യാര്‍ഥികളുടെ പ്രക്ഷോഭനിരയില്‍ തന്നെയുണ്ടായിരുന്ന ഒരാളാണ് പ്രതിയെന്നും. ബഹളത്തിനിടയില്‍ അരുണ്‍ ദാസിന്‍െറ കാണാതായ കാമറയില്‍ ഒളിഞ്ഞിരുന്നത്. അത് രാഷ്ട്രീയ കേരളത്തിന്‍െറ ചരിത്രം തന്നെ മാറ്റിയെഴുതിയപ്പോ വിള കൊയ്തത് പത്രം.
അതൊന്നും അരുണിന്‍െറ നഷ്ടമായ കണ്ണുകള്‍ക്ക് പകരമായില്ല. പ്രക്ഷോഭകാരികളിലാരോ വലിച്ചെറിഞ്ഞ കരിങ്കല്‍ ചീള് കാഴ്ചയുടെ ഞരമ്പിനെയാണ് മുറിച്ചുകളഞ്ഞത്. വിവാദവും പ്രശസ്തിയുമുണ്ടാക്കിയ ആ ഫോട്ടോകള്‍ കാണാനായപ്പോഴേക്കും അരുണ്‍ദാസിന്‍െറ കാഴ്ച പൂര്‍ണമായും നഷ്ടമായിരുന്നു. നിരവധി പുരസ്കാരങ്ങളാണ് ആ ഫോട്ടോകളെ തേടിയത്തെിയത്.
ചുറ്റും ഇരുട്ടുമൂടിയപ്പോള്‍ അരുണ്‍ തന്നിലെ പ്രകാശത്തിലേക്ക് ഒതുങ്ങി....’ ജീവന്‍ ജോബ് ഓര്‍മകളിലേക്ക് ചാരി. അരുന്ധതിയുടെ മനസ് വിങ്ങി.
‘...ഈ നഗരത്തില്‍ തന്നെയുണ്ടായിട്ടും പിന്നീട് ഞങ്ങളാരും അധികം അവനെ കണ്ടിട്ടില്ല. അച്ഛനായിരുന്നു കൂട്ട്. അമ്മ നേരത്തെ മരിച്ചിരുന്നു, ഒരു സഹോദരിയുണ്ടായിരുന്നതും കുട്ടിക്കാലത്തു തന്നെ മരിച്ചു. ചിത്രം വരയിലും ഫോട്ടോഗ്രാഫിയിലും അവന്‍ ആശ്വാസം കണ്ടത്തെുകയായിരുന്നു. കാഴ്ച പോയിട്ടും കാമറ താഴെ വെച്ചിരുന്നില്ളെന്ന് ഞങ്ങളറിയുന്നത് അവന്‍ പകര്‍ത്തിയ സുന്ദരന്‍ പ്രകൃതി ദൃശ്യങ്ങളുടെ ഒരു ആല്‍ബം പിന്നീട് കാണാനിടയായപ്പോഴാണ്. അത്ഭുതപ്പെടുത്തുന്നവയായിരുന്നു അവ. അധികം കഴിയുന്നതിന് മുമ്പ് അച്ഛന്‍ മരിച്ചു. അതോടെ തീര്‍ത്തും ഒറ്റക്കായി എന്നു പറയാനാവില്ല, നേരത്തെ തന്നെ ആ വീട്ടിലുണ്ടായിരുന്ന സഹായി രാമേട്ടന്‍ പിന്നെ അവന്‍െറ അഛനും സുഹൃത്തും സന്തത സഹചാരിയുമെല്ലാമായി മാറുകയായിരുന്നു.’
അരുന്ധതി പറഞ്ഞു:
‘ആ ഫോട്ടോകള്‍ ഞാന്‍ കണ്ടിരുന്നു. പ്രദര്‍ശനത്തിലല്ല, നമ്മുടെ ലൈബ്രറിയില്‍.’
‘ഞാനും സൂക്ഷിച്ചിട്ടുണ്ട്.’ തിരിഞ്ഞ് കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് കണ്ണുപായിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘ഇത്രയും ഷോക്കബിള്‍ ഫോട്ടോഗ്രാഫുകള്‍ ഇതിന് മുമ്പ് ഞാന്‍ കണ്ടിട്ടില്ല.
വിസ്മയമാണ് അരുണ്‍ദാസ്. മികച്ചതാവാന്‍ വേണ്ടി എത്ര വലിയ സാഹസത്തിനും അവന്‍ തയ്യാറായിരുന്നു. ഇപ്പോഴും അതേ, കാഴ്ച പോക്കിയിട്ടും അവനെ തളര്‍ത്താനായില്ല, ക്രൂരമായ ദുര്‍വിധിക്ക് പോലും. പലരും ഇതിനോടകം അവനെ കുറിച്ച് എഴുതി കഴിഞ്ഞു. പുതിയ പ്രദര്‍ശനത്തിന്‍െറ പശ്ചാത്തലത്തില്‍ അരുന്ധതിക്കും ഒന്ന് ശ്രമിക്കാവുന്നതാണ്. വിഷ് യു ആള്‍ ദി ബെസ്റ്റ്...
ആ ആശീര്‍വാദത്തിന്‍െറ ബലത്തിലാണ് അവളുടെ വിരലുകള്‍ മൊബൈല്‍ ഫോണിന്‍െറ സ്ക്രീനില്‍ സ്പര്‍ശിച്ചത്. ഫോണിലൂടെ വളരെ കുറച്ചുമാത്രമേ സംസാരിച്ചുള്ളൂ. ഉദ്ദേശം അറിയിച്ചപ്പോള്‍ നേരിട്ടു വരാനുള്ള ക്ഷണം കിട്ടി.
അതിരാവിലെ തന്നെ ചെല്ലുമ്പോള്‍ അവളുടെ ആക്ടിവക്ക് കടക്കാന്‍ മാത്രം പാകത്തില്‍ വലിയ ഗേറ്റിന്‍െറ പാളികളിലൊന്ന് തുറന്നുവെച്ചിരുന്നു. വണ്ടി കാര്‍പ്പോര്‍ച്ചിലേക്ക് ഓടിച്ചുകയറ്റി അതവിടെ സ്റ്റാന്‍റില്‍വെക്കുമ്പോള്‍ സിറ്റൗട്ടിന്‍െറ കല്‍ത്തൂണില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം. പടികള്‍ കയറുമ്പോള്‍ വലതുകരം നീട്ടി. ഒട്ടൊരു വിസ്മയത്തോടെ അവള്‍ ആ കരം പുണര്‍ന്നു. ആ പിടിവിടാതെ തന്നെ അകത്തേക്ക് നടന്നു. വൃത്തിയിലും ചിട്ടയിലും സംവിധാനിച്ച ആ വലിയ ഹാളിന്‍െറ തുടക്കത്തിലിട്ട ടീപ്പോയില്‍ ഇംഗ്ളീഷുള്‍പ്പെടെ അന്നത്തെ അരഡസന്‍ പത്രങ്ങള്‍ ഏതും എളുപ്പത്തില്‍ എടുക്കാനാവും വിധം നിരത്തിവെച്ചിരുന്നു. ടീവിയില്‍ ഒരു വാര്‍ത്താ ചാനല്‍ താഴ്ന്ന ശബ്ദത്തില്‍ സംഭവങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.
ആ കറുത്ത കണ്ണടയില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് കാഴ്ചയില്ളെന്ന് വിശ്വസിക്കാന്‍ അവള്‍ക്ക് പ്രയാസമാകുമായിരുന്നു. കറുത്ത ഗ്ളാസിനുള്ളില്‍ കൃഷ്ണമണികള്‍ ഇളകുന്നത് കണ്ടു. അതൊരു പക്ഷെ വെറുതെ ചലിക്കുന്നതാവും. സെറ്റിയിലെ കുഷനിലേക്ക് ചാരി അദ്ദേഹം അവളെ നോക്കി:
‘അരുന്ധതി, നമ്മള്‍ ആദ്യം കാണുകയാണെന്ന് തോന്നുന്നു’
‘കാണുകയോ?’ അറിയാതെ ചോദിച്ചുപോയി.
അദ്ദേഹം ഉറക്കെ ചിരിച്ചു
‘ഹ...ഹ...ഹ, ശരിയാണ്, എനിക്ക് കാണാന്‍ പറ്റില്ലല്ളോ?’
അവള്‍ വല്ലാതായി
‘ഹേയ്, ഞാന്‍...’
അയാള്‍ അവളെ തടഞ്ഞു
‘നോ പ്രോബ്ളം, കാണുകയെന്നത് കണ്ണുകളുടെ മാത്രം ജോലിയല്ലല്ളോ? എനിക്ക് അരുന്ധതിയെ കാണാം. അരുന്ധതി ധരിച്ച വസ്ത്രത്തിന്‍െറ നിറമെന്തെന്ന് ഞാന്‍ പറയട്ടെ... അല്ളെങ്കില്‍ വേണ്ട, ഞാനെന്‍െറ കാമറയെ കൊണ്ട് പറയിക്കാം....’
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ വീട്ടിലെ രണ്ടേ രണ്ട് മനുഷ്യജീവികളായ അരുണ്‍ദാസും രാമേട്ടനുമായി ഹൃദ്യമായ അടുപ്പമുണ്ടാക്കി അവള്‍. മെട്രോ പേജിനപ്പുറം ഞായറാഴ്ച പതിപ്പില്‍ ഒരു ഫീച്ചര്‍ പ്ളാന്‍ ചെയ്തു അവള്‍.
വീട്ടിന് തൊട്ടടുത്തുള്ള ഒരു മൊട്ടക്കുന്ന് അവള്‍ വരുന്ന വഴിയില്‍ കണ്ടിരുന്നു. പേജ് അലങ്കരിക്കാന്‍ കുറച്ച് ഫോട്ടോ അവിടെ നിന്നാകാമെന്ന് അവള്‍ പറഞ്ഞപ്പോള്‍ അരുണ്‍ ദാസിന് അത് വലിയ സന്തോഷമായി.
കുന്നിന്‍െറ നെറുകയിലത്തെിയതോടെ അദ്ദേഹം കൂടുതല്‍ ഉല്‍സാഹവാനായി. കാഴ്ച തിരിച്ചുകിട്ടിയതുപോലെ നിരന്തരം കാമറ ക്ളിക്ക് ചെയ്തുകൊണ്ടിരുന്നു. കാലടികളെണ്ണിയും കാറ്റിന്‍െറ ആരവത്തില്‍ ചെവി വട്ടം പിടിച്ചും സബ്ജക്ടും കാമറയും തമ്മിലുള്ള അകലമറിയുന്നതും കൃത്യത തെറ്റാതെ പടങ്ങളെടുക്കുന്നതും കാണുമ്പോള്‍ അവളുടെ വിസ്മയം ഇരട്ടിച്ചു.
‘എന്‍െറ കണ്ണുകളില്‍ പൂര്‍ണമായും ഇരുട്ടില്ല...’
തിരികെ, കുന്നിറങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു.
‘നിത്യസ്പര്‍ശത്തിലൂടെ കാമറയുടെ ഓരോ ഭാഗവും എനിക്കറിയാന്‍ പറ്റും. വ്യൂ ഫൈണ്ടറിലൂടെ നോക്കുമ്പോള്‍ നിഴലുകളിളകുന്നത് കാണാം. നിഴലുകള്‍ക്കിടയിലെ വെളിച്ചത്തിന്‍െറ പാതി തിളക്കങ്ങളെ തിരിച്ചറിയാം പറ്റും. അതുകൊണ്ടാവാമെന്ന് തോന്നുന്നു എനിക്കിങ്ങനെ ചിത്രങ്ങളെടുക്കാന്‍ കഴിയുന്നത്. പക്ഷെ, എനിക്കറിയാം, എന്‍െറ കണ്ണുകള്‍ക്ക് പകരമാവാന്‍ ഈ കാമറക്ക് ഒരിക്കലും കഴിയില്ല....
ആ ശബ്ദത്തില്‍ പെട്ടെന്നുണ്ടായ നനവ് അവള്‍ ശ്രദ്ധിച്ചു.
‘അരുന്ധതിയെ കാമറയിലൂടെ കാണുന്നുണ്ടെന്നും ധരിച്ച വസ്ത്രത്തിന്‍െറ നിറം പോലും പറയാന്‍ കഴിയുമെന്നുമൊക്കെ ഞാന്‍ പറഞ്ഞത് വെറുതെയാണ്. കാഴ്ച പോകുന്നതിന് മുമ്പ് മനസില്‍ പതിഞ്ഞുകിടക്കുന്നവയെ ചിലപ്പോള്‍ ഈ നിഴലട യാളങ്ങള്‍ കൊണ്ടു തിരിച്ചറിയാന്‍ കഴിയുന്നുണ്ടാവും. അതല്ലാതെ പുതിയതൊന്നിന്നേയും എനിക്ക് കാണാന്‍ കഴിയുന്നില്ല’.
അതുവരെയുണ്ടായിരുന്ന എല്ലാ ഉന്മേഷവും അദ്ദേഹത്തിന് നഷ്ടപ്പെട്ടതുപോലെ അവള്‍ക്ക് തോന്നി. വാഹനത്തിന് അടുത്തത്തെുമ്പോള്‍ അവള്‍ കൈപിടിച്ചു. കാറോടി തുടങ്ങിയപ്പോള്‍ ആരും ഒന്നുമിണ്ടിയില്ല.
നീണ്ട ഒരു മൗനത്തിന് ശേഷം അദ്ദേഹം പറഞ്ഞു
‘അരുന്ധതിയല്ളേ പറഞ്ഞത്, ഫീച്ചറിന് ഒരു നാടകീയത വേണമെന്ന്. വായനക്കാര്‍ ത്രില്ലടിക്കണമെന്ന്...’
ഒരിട ഒന്നു നിറുത്തിയശേഷം അദ്ദേഹം തുടര്‍ന്നു...
‘അത് അരുന്ധതിയോട് പറയണമോ എന്ന് ഒന്നുരണ്ടുവട്ടം ഞാനാലോചിച്ചതാണ്. വേണ്ടെന്ന് മനസ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തോന്നുന്നു, അത് പറയണമെന്ന്’
ഒരു നിമിഷം മുകളിലേക്ക് കണ്ണുകളയര്‍ത്തി നിശബ്ദനായ അദ്ദേഹത്തിന്‍െറ മുഖത്തേക്ക് അവള്‍ ആകാംക്ഷയോടെ നോക്കി.
‘കാഴ്ച തിരിച്ചുകിട്ടിയെങ്കിലെന്ന് ഞാന്‍ തീവ്രമായി ആഗ്രഹിച്ചുപോയ ഒരു അനുഭവം മൂന്നുദിവസം മുമ്പ് എനിക്കുണ്ടായി. ഫോട്ടോ പ്രദര്‍ശനത്തെ കുറിച്ചുള്ള സമീപദിവസങ്ങളിലെ വാര്‍ത്തകള്‍ വായിച്ച് എങ്ങിനേയൊ എന്‍െറ വിലാസം തേടിപ്പിടിച്ചാണ് അവന്‍ വന്നത്!


രാമേട്ടനേയും എന്നേയും ഞെട്ടിച്ചുകൊണ്ട് അവന്‍ മുറ്റത്തുവന്നുനിന്നു ചോദിച്ചു:
‘എന്നെ അറിയില്ളേ?’
‘ആര്?’
‘സമീര്‍ മൂസ. അതെ അങ്ങിനെയാണ് അവന്‍െറ പേര്. അന്ന് ഞാനെടുത്ത ഫോട്ടോയില്‍ ഇരുമ്പു ദണ്ഡ് പിടിച്ച് പ്രതിസ്ഥാനത്തു നിന്ന വിദ്യാര്‍ഥി നേതാവ്. നീണ്ട ജയില്‍വാസത്തിനൊടുവില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അവന്‍ പുറത്തുവന്നത്’
അരുന്ധതി ഞെട്ടിപ്പോയി. അവള്‍ തുറിച്ചുനോക്കി
അരുണ്‍ദാസിന്‍െറ മുഖം പ്രസന്നമായി.
‘അവന്‍ വന്നയുടനെ എന്നോട് ചോദിച്ചത് എന്താണെന്ന് അറിയുമോ?’
‘....?’
‘അവനെ ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ എന്ന്? ഞാനെങ്ങിനെ അവന്‍െറ രൂപം ഓര്‍ക്കാനാണ്? ഞാനവനെ കണ്ടിട്ടില്ലല്ളോ. നിരന്തരമുള്ള ക്ളിക്കുകളില്‍ സമയത്തിന്‍െറ ഏതോ ഒരു നുറുങ്ങില്‍ കാമറ ഒരു മിന്നല്‍പ്പിണര്‍ പോലെ കണ്ട് പതിച്ചിട്ട മുഖങ്ങളിലൊന്ന് മാത്രം. കൊന്നവന്‍േറയും കൊല്ലപ്പെട്ടവന്‍േറയും മുഖങ്ങള്‍ എന്‍െറ കാമറക്ക് ഓര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കിലും എനിക്കതിന് കഴിയില്ലല്ളോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ഒന്നുറക്കെ ചിരിച്ചെന്ന് എനിക്ക് തോന്നി.’
അപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു,
‘എന്നെ കൊല്ലാന്‍ തോന്നുന്നുണ്ടോ നിനക്ക്?’
അവന്‍ എന്‍െറ കൈയ്യില്‍ കടന്നുപിടിച്ചു. പിന്നെ എന്നെ കെട്ടിപ്പിടിച്ചു. എന്‍െറ തോള് നനഞ്ഞു. ഏങ്ങലടിയുയര്‍ന്നു. ഏക്കം മുറിക്കുന്ന വാക്കുകള്‍ ഞാന്‍ കേട്ടു.
‘എന്‍െറ പ്രിയ സുഹൃത്തു കൂടിയായിരുന്നു സഞ്ജയ്. അവനെയാണ് ഞാന്‍...’
എന്തിനായിരുന്നു അതെന്ന എന്‍െറ ചോദ്യത്തിന് അവന്‍ മറുപടി പറഞ്ഞില്ല.
ഏങ്ങലടി മുറിഞ്ഞു. അവന്‍ വേര്‍പെട്ടു.
നനവ് വറ്റിയ ഒരു ശബ്ദമാണ് പിന്നീട് കേട്ടത്.
‘എനിക്കറിയില്ല. മുദ്രാവാക്യങ്ങള്‍ ഏറ്റു ചൊല്ലിയിരുന്നതുപോലെ അനുസരണയുടേതായിരുന്നു ആ കാലം. കൊല്ലാന്‍ പറഞ്ഞു, കൊന്നു. അതിനപ്പുറം എനിക്കൊന്നുമറിയില്ല.’
പോകാനിറങ്ങിയ അവന്‍ എന്‍െറ കൈ പിടിച്ചപ്പോള്‍ എനിക്കൊരു ആഗ്രഹം തോന്നി. അവനെ ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍...
...അരുന്ധതി, സത്യമാണ് ഞാന്‍ പറയുന്നത്. എനിക്കവനെ കാണണമെന്ന തോന്നല്‍ അത്രയേറെ തീവ്രമാണിപ്പോള്‍. അതിനു വേണ്ടി ഒരു നിമിഷാര്‍ധത്തിലെങ്കിലും കാഴ്ച മടക്കിക്കിട്ടിയിരുന്നെങ്കില്‍ !’
ഓടുന്ന വാഹനത്തില്‍ ആലസ്യത്തോടെ ചാഞ്ഞിരുന്ന അരുന്ധതി ത്രസിപ്പിക്കുന്ന ഉണര്‍വിലേക്കൊന്നിളകിയിരുന്നു. ഫീച്ചറിനുവേണ്ടി മനസില്‍ അതുവരെ എഴുതിയതൊക്കേയും അവള്‍ മാറ്റിയെഴുതാന്‍ തുടങ്ങി.

(പുരോഗമന കലാസാഹിത്യ സംഘം, കൂട്ടം, ജിദ്ദ സര്‍ഗസമീക്ഷ, കെ.എന്‍.എം സ്റ്റേറ്റ് കോണ്‍ഫറന്‍സ് എന്നിവയുടെ സമ്മാനങ്ങള്‍ക്ക് അര്‍ഹമായ കഥ)

Monday, October 7, 2013

ഒറ്റയ്ക്കൊരമ്മ


എല്ലാ മാസവും ആദ്യത്തെ ആഴ്ചയിലായിരുന്നു പതിവ്.
അതു തുടങ്ങിയിട്ട് മൂന്നുനാലുവര്‍ഷമായെങ്കിലും പരിചയപ്പെട്ടത് ഏഴോ എട്ടോ മാസം മുമ്പാണ്. പ്യൂണ്‍ ശേഖരനാണ് കാബിനിലേക്ക് കൂട്ടികൊണ്ടുവന്നത്. കുലീനത്വമുള്ള ഭാവം. തലയിലെ വെള്ളിരോമങ്ങള്‍ പ്രായം പറഞ്ഞു. മുഖത്തെ വാല്‍സല്യത്തിന്‍െറ ഞൊറിവുകള്‍ അമ്മച്ചിയെ ഓര്‍മ്മിപ്പിച്ചു. നെഞ്ചിലൊരു നീറ്റല്‍.
‘‘ഒരേയൊരു മകന്‍ സുധീന്ദ്രന്‍ സൗദിയിലാണ്’’ ശേഖരനാണ് പറഞ്ഞത്. ‘‘കുറേനാളായി കൃത്യമായി പണം അയക്കുന്നതാണ്. ഇത്തവണ വന്നിട്ടില്ല. അത് പറഞ്ഞിട്ട് പോകാന്‍ കൂട്ടാക്കുന്നില്ല’’
ഒരു കരച്ചില്‍ ഇപ്പോള്‍ പൊട്ടിച്ചിതറുമെന്നുതോന്നി. ഇരിക്കാന്‍ പറഞ്ഞു.
‘‘അതിവിടെ വന്നപ്പാളാണ് അറിഞ്ഞത് സാറെ. കുറെ ദൂരെയാണ് വീട്. എപ്പളും വരാനാവില്ല. വണ്ടിക്കാശിന് പോലും ബുദ്ധിമുട്ടാ. പണം വന്നിട്ടില്ളെങ്കില്‍ ബാങ്കീന്ന് കൊറച്ചു കടായിട്ടുവേണം. മോന്‍ അയക്കുമ്പോളെടുത്തോളൂ!’’
ചിരിക്കാന്‍ തോന്നി. എന്നാല്‍ വാല്‍സല്യത്തിന്‍െറ ആ ഞൊറിവുകള്‍ ഓര്‍മയില്‍ എന്തോ കൊത്തിവലിച്ചു.
ഉള്ള് പിടഞ്ഞു. അമ്മച്ചി മറഞ്ഞിട്ട് മാസങ്ങളായിട്ടില്ല.
‘‘അവന്‍െറ അറബിയൊരു മൊശടനാ, ശമ്പളം കൊടുത്തട്ട്ണ്ടാവില്യാ, എന്നാലുമിനിക്കവനയക്കാതിരിന്നിട്ടില്യ. എവിടൂന്നെങ്കിലും കടാക്കീറ്റായാലും പതിവ് തെറ്റിച്ചട്ട്ല്യേ. ഇപ്പോ കടവും കിട്ടീട്ട്ണ്ടാവില്യ ന്‍െറ കുട്ടിക്ക്...’’
‘‘കരയാതിരിക്കൂ, എല്ലാം ശരിയാവൂം. പോയീട്ട് വര്‍ഷം കുറെയായീല്ളേ, അവനോട് വരാന്‍ പറയൂ’’
‘‘ഞാനതന്ന്യാ വിളിക്കമ്പളൊക്കെ പറയാറ്. അഛന്‍ മരിച്ചപ്പോള്‍ അവന്‍ കോളേജില് പടിക്കാ. അന്നേ അവനേറ്റെടുത്തതാ ചൊമതല. ഏക മകനാണേയ്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ്ങ്ങത്തെുമെന്നാ ഇന്നാളു വിളിച്ചപ്പളും പറഞ്ഞതേയ്... ഇന്നിട്ട് വേണം യിന്‍െറ കുട്ടിയ്ക്ക് കൈപിടിക്കാന്‍ ഒരു മിടുക്കി കുട്ട്യേ കണ്ടത്തൊന്‍!’’ അവര്‍ കണ്ണു തുടച്ചു.
‘‘ബാങ്കീന്നങ്ങനെ കടം തരാനൊന്നും വകുപ്പില്ല, ലോണിനാണെങ്കില്‍ കുറെ ചിട്ടവട്ടങ്ങള്ണ്ട്. സാരമില്ല. നമുക്ക് വഴീണ്ടാക്കാം. അമ്മയ്ക്കിപ്പോള്‍ എത്രയാ വേണ്ടേ, ഞാന്‍ തരാം. അടുത്ത തവണ വരുമ്പോള്‍ തന്നാല്‍ മതീ...’’
തേങ്ങലിന്‍െറ നദിക്കരയില്‍ വെയില്‍ വീണു. അവര്‍ കരം പുണര്‍ന്നു; ‘‘ഹോ ശ്വാസം വീണൂട്ടോ, നന്ദീണ്ട് മോനെ... എന്താപ്പോ ചെലവേ, മാസമൊന്നങ്ങട് കഴിച്ചൂട്ടാന്‍. ഈ മൊബീല്‍ ഫോണ്‍ അവന്‍ കൊടുത്തയച്ചതാ. കൂട്ടുകാരന്‍ അവധിയില്‍ വന്നപ്പോള്‍. അത് ചാര്‍ജ്ജ് ചെയ്യാനും കറന്‍റ് ബില്ല് കെട്ടാനുമൊക്കേ എത്രയാ! പിന്നെ വീട്ടില്‍ ഞാനൊറ്റയ്ക്കാണേയ്, അടുക്കളേല് സഹായിക്കാനും മുറ്റടിക്കാനൊക്കെയായിട്ട് അടുത്ത വീട്ടിലെ ഒരു പെങ്കുട്ടി വരാറ്ണ്ട്. സ്കൂളീ പടിക്കണ കുട്ട്യാ. കള്ള്യാവള്! മാസം തെകയുമ്പോ പൈസ കൊടുത്തില്ളേല്‍ പിന്നെ വരില്യ’’
അതായിരുന്നു തുടക്കം.
അടുത്ത മാസം മകന്‍ പണം അയച്ചു. വാങ്ങിയ പണം എണ്ണിത്തരുമ്പോള്‍ അവര്‍ വാല്‍സല്യത്തോടെ ചിരിച്ചു. ഓരോ തവണ വരുമ്പോഴും ഏറെനേരം കാബിനില്‍ വന്ന് വിശേഷങ്ങള്‍ പങ്കുവെക്കുന്നത് പതിവാക്കി. യാത്ര പറഞ്ഞ് ഇറങ്ങും മുമ്പ്  വാല്‍സല്യത്തിന്‍െറ വിരലുകള്‍ നീട്ടി കവിളിലൊന്ന് തലോടി.... ഏതാനും മാസം മുമ്പ്, നോക്കിയിരിക്കേ ഒരു ഹൃദയാഘാതത്തിന്‍െറ ന്യായത്തില്‍ പടിയിറങ്ങിപ്പോയ അമ്മച്ചി അങ്ങനെ എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് മറ്റൊരു രൂപത്തില്‍ കാണാന്‍ വന്നു.
കഴിഞ്ഞ മാസം അവര്‍ വീണ്ടുമൊരു നദിയായി കാബിനില്‍ ഒഴുക്കുമുട്ടി നിന്നു. കണ്ണീരൊഴുക്കി അവരുടെ കണ്ണുകള്‍ തളര്‍ന്നു.
മകനെ ഫോണില്‍ കിട്ടുന്നില്ല. വേവലാതിയോടെ ഓടിപ്പോന്നതാണ്.  ബാങ്കില്‍ വന്നുനോക്കുമ്പോള്‍ പണവും അയച്ചിട്ടില്ല. അവനെന്തോ പറ്റിയിട്ടുണ്ടെന്ന് അവര്‍ വ്യാകുലയായി. അവര്‍ നീട്ടിയ മകന്‍െറ മൊബൈല്‍ നമ്പറിലേക്ക് വിളിച്ചുനോക്കി. അത് ഓഫായിരുന്നു. കഴിഞ്ഞ മാസത്തിലും പണമയച്ചിരുന്നില്ളെന്നും ഫോണ്‍ വിളിച്ചില്ളെന്നുമവര്‍ ഏങ്ങലടിച്ചു.
എപ്പോഴും വന്ന് കടം ചോദിക്കാന്‍ മടിതോന്നിയിട്ടാണ് പറയാതിരുന്നതെന്നവര്‍ കണ്ണുതുടച്ചു.
എന്താണ് അവരുടെ മകന് പറ്റിയത്? രണ്ട് മൂന്ന് ദിവസം ആ ചോദ്യം മനസിലങ്ങിനെ കല്ലിച്ച് കിടന്നു. പിന്നെ ഒൗദ്യോഗിക തിരക്കുകളില്‍ എല്ലാം മൂടിപ്പോയി.
ഈ മാസം അവര്‍ വന്നിരുന്നില്ല. പത്താം തീയതി കഴിഞ്ഞപ്പോഴാണ് അതുതന്നെ ഓര്‍ത്തത്. ആ മകനെ കുറിച്ചോര്‍ത്തതും അപ്പോഴാണ്. മൊബൈല്‍ ഫോണിലേക്കൊന്ന് വിളിച്ചുനോക്കാമായിരുന്നെന്ന് തോന്നാതിരുന്നില്ല. അങ്ങിനെയൊരു നമ്പര്‍ സൂക്ഷിച്ചിട്ടില്ലല്ളോ എന്നോര്‍മ്മ വന്നത് അപ്പോഴാണ്. ബാങ്ക് രജിസ്റ്റര്‍ പരതാമെന്ന് വെച്ചു. തിരക്കുകള്‍ക്കിടയില്‍ അതും നടന്നില്ല.
ഇന്നലെ ഉച്ചയൂണിന്‍െറ പാതിമയക്കത്തിനിടയിലേക്കായിരുന്നു ആ അപ്രതീക്ഷിത കടന്നുവരവ്.
മകന്‍ പണം അയച്ചിട്ടുണ്ടാവുമോ, അതുവാങ്ങാനാണോ അവരുടെ വരവ്. വേവലാതിയായി. ശനിയാഴ്ചയാണ്. കൗണ്ടറുകളൊക്കെ അടച്ച് ഓരോരുത്തരായി കളം വിട്ടുപോയിക്കൊണ്ടിരിക്കുന്നു.
മുഖം നിറഞ്ഞ ചിരിയുമായി കാബിന്‍െറ മുന്നില്‍ അവര്‍ മടിച്ചുനിന്നു. അകത്തേയ്ക്ക് വരാന്‍ ക്ഷണം കിട്ടിയപ്പോള്‍ ചില്ലുവാതില്‍ തുറന്ന് സ്നേഹത്തിന്‍െറ ഒരിളം കാറ്റ് അകത്തേയ്ക്ക് കടന്നു. ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ കസേര വലിച്ചിട്ടിരുന്നു. കുറ്റബോധത്തിന്‍െറ പരുങ്ങലോടെ ചോദിച്ചു. ‘‘മകന്‍ വിളിച്ചോ?’’
മുഖത്ത് വലിയ വെളിച്ചം പരന്നു. ‘‘വിളിച്ചൂന്നല്ല, അവന്‍ വന്നൂട്ടോ.., കുറച്ചീസായി, മോനൊന്നും വിചാരിക്കരുത്. അതു വന്ന് പറയാനും ഇനിക്ക് പറ്റീല്ല. അതൂടി പറയാനും മോനെ അങ്ങട് വിളിക്കാനുമാ ഇപ്പോ ഓടിപ്പിടിച്ച് വന്നതന്നെ. അവനുവേണ്ടി ഒരു കുട്ടിയെ കണ്ടൂട്ടോ. നാളെ അവരില്‍ ചെലര്‍ വീട്ടിലേക്ക് വരണ്ണ്ട്. ചടങ്ങായിട്ടൊന്നൂംല്യ. എന്നാലും മോന്‍ വരണം. നിശ്ചയമായും വരണം!’’ പോകാന്‍ നേരം കൈപ്പിടിച്ച് ഓര്‍മിപ്പിച്ചു. ‘‘വരണംട്ടൊ, ഞാനും മോനും കാത്തിരിക്കും’’
കാത്തിരിക്കും. പോണം. മനസ് അതു പലതവണ പറഞ്ഞു. ഞായറാഴ്ചയാണ്. അവധിയാണ്. രാവിലെ പള്ളിയിലെ കുറുബാന കഴിഞ്ഞപ്പോള്‍ തന്നെയിറങ്ങി.
ആദ്യമായിട്ടായിരുന്നു ആ വഴിക്കൊരു യാത്ര. വീതി കുറഞ്ഞ, ടാറും മെറ്റിലുമിളകി ഗട്ടറുകള്‍ നിറഞ്ഞ റോഡിലൂടെ പന്ത്രണ്ട് കിലോമീറ്ററാണ് ഓടിയത്. വീട് കണ്ടത്തൊന്‍ ബുദ്ധിമുട്ടുണ്ടായില്ല. പറഞ്ഞ അടയാളങ്ങള്‍ അത്ര കൃത്യമായിരുന്നു.
പക്ഷെ, പറയാത്തത് ചിലതാണ് വരവേറ്റത്. ചെന്ന് കയറിയത്, മാസങ്ങളായി ആള്‍പ്പെരുമാറ്റമില്ലാതെ കിടന്നതുപോലുള്ള ഒരു കാട്ടുപറമ്പിലേക്ക്. ഓട് മേഞ്ഞ പഴയ കെട്ടിടത്തെ വീടെന്ന് വിളിക്കാം. അതിലെവിടെ ആളനക്കം? അടഞ്ഞ വാതിലിനപ്പുറമോ ഇപ്പുറമോ കല്യാണം പറഞ്ഞുറപ്പിക്കാനത്തെിയവര്‍ പോയിട്ട് വീട്ടുകാരെ തന്നെ കാണാനുണ്ടായിരുന്നില്ല.
പൊടിമണ്ണും കരിയിലകളും നിറഞ്ഞുകിടന്ന ഉമ്മറപ്പടിയില്‍ അന്തിച്ചുനില്‍ക്കുമ്പോള്‍ പിന്നില്‍നിന്നൊരു ചുമയും തുപ്പല്‍ ചോദ്യവും തൊട്ടുവിളിച്ചു. ‘‘ആരാ?’’
കൃശഗാത്രനായ മധ്യവയസ്കന്‍െറ ദൃഢമായ താടിയെല്ലിലെ നരച്ച കുറ്റിരോമങ്ങളിളകി.
‘‘ഇവിടെയാരുമില്ളേ?’’
‘‘ഇല്ലല്ളോ!’’
‘‘എവിടെ പോയി?’’
‘‘ആരേയാ നിങ്ങള്‍ ചോദിക്കണ്ത്?’’
‘‘ഈ വീട്ടുകാരെ, അമ്മയും മകനും’’
‘ഓ ലളിതാമ്മ. അതു പറയാം. നിങ്ങളാരാ, സ്വന്തക്കാര് വല്ലതുമാണോ?’’
മറുപടി പറഞ്ഞില്ളെങ്കിലും അയാള്‍ അങ്ങിനെ മനസിലാക്കിയിരിക്കണം.
‘‘എന്നിട്ടും നിങ്ങളറിഞ്ഞില്യേ! അവര്‍ മരിച്ചുപോയിഷ്ടാ!’’
ഞെട്ടിപ്പോയി. ‘‘എന്ന്?’’, വരണ്ടുപോയ തൊണ്ടയില്‍ നിലവിളി ഈര്‍ച്ചവാളായി.
‘‘ഒരാഴ്ചമുമ്പേര്‍ന്ന്. ആരുമറിഞ്ഞീല്യ. വീട്ടിനുള്ളില്‍ മരിച്ച് കെടക്കാര്‍ന്നു. രണ്ടോ മൂന്നോ ദൂസം കഴിഞ്ഞ് നാറ്റായിട്ടാ ഞങ്ങളയലാക്കരുപോലും അറീണത്’’. ഒന്ന് നിര്‍ത്തിയിട്ട് അയാള്‍ തുടര്‍ന്നു. ‘‘ന്‍െറ കുട്ട്യാ ഇവിടെ അടിച്ചുതളിക്കാനും മറ്റു സഹായത്തീനും വന്നിരുന്നത്. ഗള്‍ഫീല്ള്ള മോന്‍ മരിച്ച വെവരറിഞ്ഞ ശേഷം ആയമ്മ ഒരു തരം മനസിക വിബ്രാന്തിയിലാര്‍ന്ന്. അതുകൊണ്ട് പിന്നെ വല്ലപ്പോളൊക്കേ അവള് വരത്തൊള്ളാരുന്നു. അതാ പൊറത്തറിയാന്‍ വൈക്യേ!’’
ഒരുള്‍പ്പിടച്ചിലുണ്ടായി.
‘‘ആകേള്ള മോനേര്‍ന്ന്. ഗള്‍ഫീല് കൊറെ കൊല്ലം മുമ്പ് പോയതാ. അതിനേഷം വന്നിട്ട്ല്യാ. മരുഭൂമീല് മരിച്ചുകെടന്നൂന്ന് അവിടന്ന് വിളിച്ച് പറഞ്ഞേയ്... പറയത്തക്ക ബന്ധുക്കളാരില്ലാര്‍ന്ന്ന്നാ തോന്നണത്. അകന്ന ബന്ധത്ത്ലൊള്ള ചെലരൊക്കെ വെവരറിഞ്ഞ് വന്നേര്‍ന്ന്. അതുമിതും ആളോള് സംശം പറഞ്ഞോണ്ടാ പോലീസുകാര് ശവം വെട്ടിപ്പൊളിച്ച് നോക്കീത്. ഇവടത്തെന്നെ മറകുത്തിയാ അവര്‍ അത് ചെയ്തത്!’’ അയാള്‍ ഒരു ഭാഗത്തേയ്ക്ക് വിരല്‍ ചൂണ്ടി.
‘‘എന്നിട്ടെന്താ, മോനേ ഓര്‍ത്ത് ചങ്ക് തകര്‍ന്നാ ചത്തേന്ന് ആര്‍ക്കാ അറീത്തത്. അതന്നേര്‍ന്ന് പോലീസ് റിപ്പോര്‍ട്ട്ലും.’’
മിഴിച്ചുനിന്നുപോയി. ‘‘അപ്പോള്‍ ഇന്നലെ ബാങ്കില്‍!?’’
വാരിയെല്ലുകള്‍ക്കിടയില്‍ തണുപ്പ് അരിച്ചുകയറുന്നതുപോലെ. മരവിച്ച കാല്‍ വലിച്ചെടുത്ത് വേഗം തിരിച്ചുനടന്നു. അയാളുടെ ശബ്ദം പുറകില്‍ കേട്ടൂ: ‘‘...പറഞ്ഞില്ലാ, അവരുടെ ആരാ?’’
ആരാ..?




(മാതൃഭൂമി വാരാന്തപ്പതിപ്പ് 2013 ഒക്ടോബര്‍ ആറ്)

Tuesday, May 25, 2010

സൈഡ് സ്റ്റോറി

എയര്‍ കണ്ടീഷണറുകള്‍ ഒരുമിച്ച് നിലക്കുകയും മുറിക്കുള്ളില്‍ അസഹ്യമായ ചൂട് നിറയുകയും ചെയ്തതായി ലേഖ ദു:സ്വപ്നം കണ്ടത് പാതി മയക്കത്തിലാണ്. ഞെട്ടിയുണര്‍ന്നപ്പോള്‍ നന്നായി വിയര്‍ത്ത് കുളിച്ചിരുന്നു.


ഒന്ന് മയങ്ങിപ്പോയ അല്പനിമിഷങ്ങള്‍ക്കുള്ളില്‍ അന്തരീക്ഷത്തിന് ഇത്ര പെട്ടെന്ന് മാറ്റം വരാന്‍ എന്താണുണ്ടാ യതെന്ന അമ്പരപ്പോടെ തുവാലയെടുത്ത് മുഖത്തെയും കഴുത്തിലേയും വിയര്‍പ്പൊപ്പി.

ന്യൂസ് മുറിയിലെ മറ്റ് മാളങ്ങളിലൊക്കെ സഹജീവികള്‍ സ്വസ്ഥമായി തങ്ങളുടെ ജോലികളില്‍ മുഴുകിയിരി ക്കുന്നു. മുറിയിലെ അന്തരീക്ഷത്തിനല്ല, തന്നെ ചൂഴ്ന്നു നില്ക്കുന്ന വായുവിന് മാത്രമാണ് മാറ്റമുണ്ടായതെന്ന ഒരു സ്വയം തീര്‍പ്പില്‍ അവള്‍ എത്തിച്ചേര്‍ന്നു.

ഒരു പകലിനെ കവര്‍ന്നെടുത്ത തീവണ്ടിയാത്രയുടെ ക്ഷീണം മനസിലും ശരീരത്തിലും ഇനിയും ബാക്കിയുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഹോസ്റ്റലിലെത്താനും കുളിച്ച് വസ്ത്രം മാറി പത്രമാപ്പീസിലേക്ക് പോരാനും വളരെക്കുറച്ചു സമയമേ എടുത്തുള്ളൂ. എന്നിട്ടും ഓഫീസിലെത്തുമ്പോള്‍ ഇരുട്ട് വീണ് കഴിഞ്ഞിരുന്നു. നൈറ്റ് ഷിഫ്റ്റ് ആരംഭിച്ച് ഒന്നര മണിക്കൂര്‍ വൈകി.

വണ്ടി പതിവിലുമേറെ വൈകിയതാണ് പ്രശ്നമായത്. കൂടാതെ ഒരു ചായ കുടിച്ച് പിരിയാമെന്ന ഇക്ബാലിന്റെ നിര്‍ബന്ധവും.

യാദൃച്ഛികമായ പരിചയം. ട്രെയിനിലെ മണിക്കുറുകള്‍ ഇഴഞ്ഞു നീങ്ങുന്ന അറുമുഷിപ്പന്‍ യാത്രയെ ഇന്ന് ഒരു ദിവസത്തേക്കെങ്കിലും മറക്കാന്‍ സഹായിച്ച ആള്‍. വെറും കുറച്ചു മണിക്കൂറുകള്‍ കൊണ്ട് ഒരു നീണ്ടകാലത്തെ സൌഹൃദം അനുഭവിപ്പിച്ച സഹയാത്രികന്‍. സമയം വൈകിയെന്ന ബോധമുണ്ടായിട്ടും എന്തുകൊണ്ടോ ആ ക്ഷണം നിരസിക്കാനായില്ല.

ന്യുസ് റൂമിലെ ഇരിപ്പിടത്തിലെത്തുമ്പോള്‍ വിയര്‍പ്പ് നനവില്‍ ശരീരമാസകലം പുകഞ്ഞു. ഹാളിനുള്ളിലെ ശീതീകരിച്ച അന്തരീക്ഷത്തില്‍ കുറച്ചു നേരമിരുന്നപ്പോള്‍ അല്പം ആശ്വാസം തോന്നി. അപ്പോള്‍ ഇന്റര്‍കോമിലൂടെ ന്യുസ് എഡിറ്റര്‍ ശങ്കര്‍ വിശ്വനാഥ് ശബ്ദിച്ചു.

'ലേഖ പതിവിലേറെ വൈകിയല്ലൊ, വണ്ടി ഇന്ന് എത്ര മണിക്കൂര്‍ ലേറ്റായി?'

'വെറും മൂന്ന് മണിക്കൂര്‍ സര്‍' ലേഖ ചിരിച്ചു. ആ ചിരിയുടെ അര്‍ത്ഥമറിഞ്ഞ് അദ്ദേഹവും അതില്‍ പങ്കു ചേര്‍ന്നു.

'അത്രയെങ്കിലും വൈകിയില്ലെങ്കില്‍ പിന്നെ എന്തു റെയില്‍വേ അല്ലെ!, ങ്ഹാ, അതുപോട്ടെ, കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ വീട്ടിലും നാട്ടിലും പുതിയ വിശേഷങ്ങളൊന്നുമുണ്ടായിട്ടില്ലല്ലൊ? ശ്രീകുമാര്‍ എന്തു പറയുന്നു?'

'ശ്രീയേട്ടന് അടുത്തുതന്നെ ഈ നഗരത്തിലെ ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റം തരപ്പെടുമെന്ന് കേള്‍ക്കുന്നു.'

'നന്നായി, രണ്ടാഴ്ച കൂടുമ്പോഴുള്ള ഈ നീണ്ട യാത്രയുടെ അലച്ചിലും ബുദ്ധിമുട്ടും ഒഴിവാകുമല്ലൊ.' ഒന്ന് നിര്‍ത്തി അദ്ദേഹം തുടര്‍ന്നത് സബോര്‍ഡിനേറ്റ്സിനെ ചുമതലകള്‍ ഏല്പിക്കുന്ന മേലധികാരിയുടെ ഭാവമാറ്റത്തോടെയാണ്. അന്നത്തെ പ്രധാന വാര്‍ത്തകള്‍ എന്തായിരിക്കുമെന്നുള്ള സൂചനകള്‍ അദ്ദേഹം നല്കി.

ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷം വീണ്ടും പുകഞ്ഞ് തുടങ്ങിയിരിക്കുന്നു. ആദ്യത്തെ കൊലപാതകം അരങ്ങേറി മണിക്കുറുകള്‍ക്കകം മറ്റൊന്നുകൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ട് സംഘര്‍ഷം മൂര്‍ച്ഛിക്കുകയാണ്.

നഗരത്തിന് തൊട്ടടുത്തുള്ള പാര്‍ട്ടി ഗ്രാമത്തിലാണ് പുതിയ സംഘര്‍ഷത്തിന്റെ ഉത്ഭവം. അതിന്റെ കരിമേഘ ങ്ങള്‍ നഗരത്തിനുമേലും ഒഴുകിയെത്തി ഭീതിയുടെ നിഴല്‍ വീഴ്ത്താന്‍ തുടങ്ങിയിരിക്കുന്നു.

കൊലപാതകങ്ങള്‍ നടന്ന ഗ്രാമത്തിലേക്ക് പോകാനാകാതെ മാധ്യമപ്രവര്‍ത്തകരുടെ സംഘം വഴിയില്‍ തടയപ്പെട്ടതിനാല്‍ ഡീറ്റെയില്‍സ് എത്താന്‍ വൈകുമെന്നാണ് ന്യൂസ് എഡിറ്റര്‍ പറഞ്ഞത്.

സിറ്റി ബ്യൂറോ കണക്കെടുപ്പിന്റെ ജാഗ്രതയിലാണ്. അവിടെ നിന്ന് തന്റെ മുന്നിലെ കംപ്യൂട്ടര്‍ സ്ക്രീനിലേക്ക് വിശദാംശങ്ങളെത്താന്‍ പിന്നെയും വൈകും.

ന്യൂസ് റൂമിലെ മറ്റ് സഹജീവികളോടൊക്കെ കുശലം ചോദിച്ചും പറഞ്ഞും മടങ്ങി വന്നപ്പോഴും കണക്കെടു പ്പിന്റെ കലാശക്കൊട്ടായിട്ടില്ല. അപ്പാള്‍ കണ്ണുകള്‍ താനെ അടഞ്ഞു. കംപ്യൂട്ടര്‍ ഡസ്കിലേക്ക് തല ചേര്‍ത്ത് അറിയാതെ ഒന്ന് മയങ്ങിപ്പോയത് അങ്ങനെയാണ്.

വാഷ്ബെയ്സിനില്‍ ചെന്ന് മുഖത്തെ ഉറക്കച്ചടവും ക്ഷീണഭാവവും കഴുകിക്കളയുവാന്‍ വൃഥാ ഒരു ശ്രമം നടത്തി. റസ്റ്റോറന്റില്‍ ചായക്ക് ഓര്‍ഡര്‍ നല്കി കാത്തിരിക്കുമ്പോള്‍ ഇക്ബാല്‍ അത്ഭുതം കൂറിയത് ഓര്‍മ്മ വന്നു.

'ഒന്നുറങ്ങി ഈ ക്ഷീണമൊട്ടും തീര്‍ക്കാതെ രാത്രി വീണ്ടും ഉറക്കമിളക്കാനൊ?'

'പത്രപ്രവര്‍ത്തകരുടെ ജീവിതം ഇങ്ങനെയാണ് ഇക്ബാല്‍. ഓഫ് ഡേയ്സ് കുടുംബത്തോടൊപ്പം ചെലവഴി ക്കാനെടുത്തതിന്റെ പിഴയൊടുക്കാതെ പറ്റില്ലല്ലൊ! പ്രായമെത്താതെ നരയെത്തുന്നത് പത്രപ്രവര്‍ത്തകരുടെ വര്‍ഗത്തിന് മാത്രമാണെന്ന് ഇക്ബാല്‍ ശ്രദ്ധിച്ചിട്ടുണ്ടൊ?'

'അത് ഈ ടെന്‍ഷനും ഉറക്കമില്ലായ്മയും കൊണ്ട് മാത്രമല്ല.' ഇക്ബാല്‍ ചിരിച്ചു.

'ചിന്തയുടെ വെളിച്ചമാണ് മുടിയില്‍ തെളിയുന്നത്'

ഒരേ സ്റ്റേഷനില്‍ നിന്ന് ഒരേ ദൂരത്തേക്കുള്ള സഹയാത്രികനായിരുന്നു ഇക്ബാല്‍. പുലര്‍ച്ചെ ഓടിത്തുടങ്ങിയ വണ്ടിയില്‍ അധികം ആളുകളില്ലാത്ത റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ തന്റെ കൂപ്പയിലെ ഒരേയൊരു സഹയാത്രികനായിരുന്ന അയാളെ വളരെ വേഗമാണ് ഒരു ചിരപരിചിത സുഹൃത്തിനെ എന്ന പോലെ അനുഭവപ്പെടാന്‍ തുടങ്ങിയത്.

ഗള്‍ഫില്‍ നിന്ന് നാലഞ്ച് ദിവസം മുമ്പ് മാത്രം നാട്ടിലെത്തിയ അയാള്‍ ഗള്‍ഫില്‍ വെച്ചുണ്ടായിരുന്ന പഴ യൊരു സുഹൃത്തിന്റെ വീട്ടിലേക്കായിരുന്നു യാത്ര. മണലാരുണ്യത്തില്‍ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകനും മാത്രമായിരുന്നില്ല മോഹനേട്ടന്‍ എന്ന് പറയുമ്പോള്‍ അയാളുടെ മുഖം കൃതജ്ഞതാപൂര്‍വ്വം തിളങ്ങി. പ്രവാസ ജീവിതത്തിനിടയില്‍ ഒരു വേള നിലതെറ്റിയപ്പോള്‍ പിടിവള്ളിയിട്ടുതന്ന് രക്ഷപ്പെടുത്തിയത് അദ്ദേഹമാണെന്ന് അയാള്‍ നന്ദിയോടെ സ്മരിച്ചു. രണ്ടു വര്‍ഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ആ സുഹൃത്തിപ്പോള്‍ എന്തുചെയ്യുന്നു എന്ന ചോദ്യത്തിന് അയാളില്‍ നിന്ന് മറുചോദ്യമാണുണ്ടായത്.

'അപ്പോള്‍ മോഹനേട്ടനെ ലേഖക്കറിയില്ലെ?'

അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് അമ്പരക്കുമ്പോള്‍ വിശദീകരണം കൂടെ വന്നു. ഒരു പ്രധാന രാഷ്ട്രീയ കക്ഷിയുടെ പ്രാദേശിക നേതാവും പഞ്ചായത്തു മെമ്പറുമൊക്കെയാണ് അദ്ദേഹമിപ്പോള്‍.

ഡസ്കിലേക്ക് വരുന്ന പ്രാദേശിക വാര്‍ത്തകളില്‍ ആ പേരും ഒരു പക്ഷെ കണ്ടിട്ടുണ്ടാകാമെന്ന തന്റെ മറുപടി യില്‍ തൃപ്തനാവാതെ അയാള്‍ അദ്ദേഹത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളങ്ങള്‍ നിരത്താന്‍ തുടങ്ങി. വാര്‍ത്തകള്‍ മന:പാഠമാക്കേണ്ടതില്ലാത്ത, വെട്ടിയൊരുക്കാന്‍ മാത്രം ചുമതലയേല്പിക്കപ്പെടുന്ന തന്റെ പ്രൊഫഷന്റെ പരിമിതിയെക്കുറിച്ച് ബോധ്യപ്പെടുത്തിയപ്പോള്‍ അയാള്‍ പിന്‍വാങ്ങി.

'എങ്കില്‍ ഇനി ശ്രദ്ധിച്ചോളൂ, കാണും' എന്ന ഓര്‍മ്മപ്പെടുത്തലോടെ.

ഓര്‍മയില്‍ നിന്നുണര്‍ത്തിയത് ഇന്റര്‍കോമിന്റെ സംഗീതം. സിറ്റി ബ്യൂറോ ലൈനിലാണെന്ന് അറിയിക്കുക യായിരുന്നു ന്യൂസ് എഡിറ്റര്‍. ബ്യൂറോയ്ക്ക് സമാഹരിക്കുവാന്‍ കഴിഞ്ഞവയത്രയും ഡെസ്കിലേക്ക് പ്രവഹിച്ച് തുടങ്ങിയിരിക്കുന്നു.

ഇന്റര്‍കോമില്‍ ശബ്ദം നിലച്ചതും മുന്നിലെ സ്ക്രീനില്‍ അക്ഷരപ്രവാഹം ആരംഭിച്ചു. നോക്കിയിരിക്കുമ്പോള്‍ സ്ക്രീനില്‍ അക്ഷരങ്ങള്‍ ചോരനിറമാര്‍ന്ന് തളം കെട്ടുകയാണെന്ന് തോന്നി. സംഭവങ്ങളുടെ തനിയാവര്‍ത്ത നങ്ങളില്‍ മരവിച്ചുപോയ സബ് എഡിറ്റേഴ്സിന്റെ മനസ് നിസംഗതയുടെ ഇറച്ചിപ്പലകയില്‍ വാര്‍ത്തശകലങ്ങളിട്ട് വെട്ടിയൊരുക്കാന്‍ തുടങ്ങി.

പ്രധാന വാര്‍ത്തയുടെ വിശദാംശങ്ങളില്‍ ആദ്യം കൊല്ലപ്പെട്ടത് ഒരു മോഹനനാണെന്ന് വായിച്ചപ്പോള്‍ പെട്ടെന്ന് മനസില്‍ നിന്ന് മരവിപ്പിന്റെ അടരുകള്‍ മാഞ്ഞു പോയി.

ഉള്ളൊന്ന് പിടഞ്ഞു. ഇക്ബാലിന്റെ മോഹനേട്ടനായിരിക്കുമൊ ഇത്?

ഏതാനും മണിക്കൂര്‍ മുമ്പ് അയാള്‍ യാത്ര ചോദിച്ച് പിരിഞ്ഞതും അക്രമത്തിന് തുടക്കം കുറിച്ച ആ ഗ്രാമ ത്തിലേക്ക് പോകാനായിരുന്നല്ലൊ എന്നോര്‍ത്തപ്പോള്‍ ആശങ്കയും ഒപ്പം കുറ്റബോധവും തോന്നി. പുറത്ത് ബഹള ങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ അയാള്‍ എന്തുചെയ്യുകയായിരിക്കും എന്നിതുവരെ താനാലോചിച്ചിരുന്നില്ലല്ലോ!

മോഹനനെ പരിചയപ്പെടുത്താന്‍ ഇക്ബാല്‍ നിരത്തിയ അടയാളങ്ങളെല്ലാം ശരിവെക്കുന്നതായിരുന്നു വാര്‍ത്ത.

അപ്പോള്‍ ഇക്ബാല്‍ എവിടെയായിരിക്കും? ബഹളങ്ങള്‍ക്കിടയില്‍ പെട്ടുപോയിരിക്കുമൊ?

കീബോര്‍ഡിലെ കട്ടകള്‍ക്ക് മേല്‍ വിരലുകള്‍ പതിവില്ലാത്തവിധം ദുര്‍ബലമായപ്പോള്‍ ഇക്ബാലെന്നൊരു സഹയാത്രികന്‍ ഇന്ന് തനിക്കുണ്ടാവാതെ പോയിരുന്നെങ്കില്‍ എന്നാശിച്ചുപോയി.

ഇന്റര്‍കോമില്‍ നിന്ന് റിസപ്ഷണിസ്റ്റ് സാമുവല്‍ മാത്യുവിന്റെ ശബ്ദം കേട്ടു. ഒരു വിസിറ്റര്‍ ഉണ്ടെന്നറിയിച്ച് ശബ്ദം നിലച്ചു.

അമ്പരപ്പാണുണ്ടായത്. ഈ പാതിരാത്രിയില്‍ വിസിറ്ററോ, ആരായിരിക്കും? ശരിക്കും ഭയം തോന്നി. പുറത്ത് നഗരം കത്തുമ്പോള്‍ രാത്രിയില്‍ വാതിലില്‍ മുട്ടുന്നയാള്‍ അഭയാര്‍ത്ഥിയോ, അക്രമിയോ?

രാത്രിയില്‍ വിസിറ്റേഴ്സിനെ ഡസ്കിലേക്ക് കടത്തിവിടാറില്ല. താഴെ വിസിറ്റിംഗ് റൂമിലേക്ക് ഇറങ്ങിച്ചെല്ലുകയേ നിവൃത്തിയുള്ളു. ന്യൂസ് റൂം വിട്ട് താഴേക്കുള്ള ഗോവണിയിറങ്ങുമ്പോള്‍ ആരായിരിക്കുമെന്ന ഉത്കണ്ഠ മനസിനെ വല്ലാതെ ഭയപ്പെടുത്തി. ഒരു പക്ഷേ ഇക്ബാല്‍?

വിസിറ്റേഴ്സ് റൂമില്‍ അയാള്‍ തന്നെയായിരുന്നു! ഭയം കൊണ്ടാകണം ഇക്ബാല്‍ വല്ലാതെ ചൂളിപ്പോയിരി ക്കുന്നു. തന്നെ കണ്ടപ്പോള്‍ കസേരയില്‍ നിന്നെഴുന്നേറ്റൂ. കയ്യില്‍ ആ ബാഗുണ്ട്. പകല്‍ കണ്ട ഇക്ബാലാണതെന്ന് വിശ്വസിക്കുക പ്രയാസമായിരുന്നു.

'എന്താ ഇക്ബാല്‍?'

വാക്കുകള്‍ കിട്ടാന്‍ അയാള്‍ കുഴങ്ങുന്നത് പോലെ തോന്നി. അടുത്ത് ചെന്ന് അയാളോട് ഇരിക്കാന്‍ പറഞ്ഞ് ഒരു കസേര വലിച്ച് അടുത്തിട്ടിരുന്നു. ഇരുന്നിട്ടും ഇരിപ്പുറക്കാത്തവിധം അയാള്‍ അസ്വസ്ഥനായിരുന്നു. തൊണ്ടയില്‍ നിന്ന് ഒരുവിധം പുറത്തുവന്ന ശബ്ദത്തിന് വല്ലാത്തൊരു നനവുണ്ടായിരുന്നു.

'ഈ രാത്രിയില്‍ ബുദ്ധിമുട്ടിക്കുകയാണെന്നറിയാം. അതും ഒറ്റദിവസത്തെ പരിചയത്തിന്റെ പേരില്‍. എന്തു ചെയ്യാം ലേഖ, എനക്കീ നഗരത്തില്‍ മറ്റാരും പരിചയക്കാരില്ല. സംഭവമറിഞ്ഞിരിക്കുമല്ലോ. മോഹനേട്ടന്റെ നാട്ടിലേക്ക് എനിക്ക് പോകാനായില്ല. അവിടെയാണ് കൂടുതല്‍ കുഴപ്പമെന്നറിഞ്ഞത്. നമ്മള്‍ തമ്മില്‍ പിരിഞ്ഞതിന് ശേഷം ഞാന്‍ ബസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ തന്നെ വാഹന ഗതാഗതം നിലച്ചിരുന്നു. അപ്പോള്‍ മുതല്‍ ഈ നഗരത്തില്‍ ഞാന്‍ മുറിയന്വേഷിക്കാത്ത ഒരു ലോഡ്ജുമില്ല. എങ്ങും മുറി കിട്ടിയില്ല. പിന്നെ നഗരത്തിലും കുഴപ്പമായി. ഒടുവില്‍ മനസില്‍ തെളിഞ്ഞ വഴി ലേഖയുടെ പത്രമാപ്പീസ് മാത്രമായിരുന്നു. ഈ രാത്രി ഒന്ന് കഴിഞ്ഞു കൂടിയിരുന്നെങ്കില്‍, ഭയം കൂടാതെ ഒന്ന് ഇരിക്കാന്‍..........'

ലേഖ അസ്വസ്ഥയായി, പത്രമാപ്പീസിലെ നിയമം രാത്രിയില്‍ ആരായാലും ഓഫീസിലേയോ പ്രസിലേയോ ജീവനക്കാരല്ലാത്ത ഒരാളെ കോമ്പൌണ്ടിനുള്ളില്‍ തങ്ങാന്‍ അനുവദിക്കാത്തതാണ്. പക്ഷേ ഇക്ബാലിനെ കയ്യൊഴിയുന്നതെങ്ങനെ? ഒരു പോംവഴി തേടിയാണ് ന്യുസ് എഡിറ്ററുടെ ക്യാബിനിലേക്ക് കയറിച്ചെന്നത്. ശങ്കര്‍ വിശ്വനാഥ് പാതിനര കയറിയ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട് പറഞ്ഞു. 'പക്ഷേ ലേഖ, ആര്‍. എമ്മിന്റെ അനുവാദമില്ലാതെ എനിക്കൊന്നിനുമാവില്ല. ഏതായാലും ഞാനദ്ദേഹത്തോട് ഒന്ന് ചോദിക്കട്ടെ.'

വീട്ടില്‍ ഒരുപക്ഷെ ഉറക്കത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞ റസിഡന്റ് മാനേജര്‍ സുലൈമാന്‍ ഖാലിദിന്റെ ബഡ്റൂമില്‍ ഫോണ്‍ മുഴങ്ങാന്‍ തുടങ്ങിയപ്പോള്‍ താഴേക്ക് നടന്നു. ഇക്ബാലിനേയും കൂട്ടി പിന്നെ കാന്റീനിലേക്ക് നടന്നു. കാന്റീനിലേക്കാണെന്ന് മനസിലായപ്പോള്‍ അയാളാദ്യം മടിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ അനുസരണയുള്ള കുട്ടിയെപ്പോലെ പതിഞ്ഞ കാലടി ശബ്ദത്തോടെ പിന്‍തുടര്‍ന്നു.

ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് അയാളെ അവിടെയിരുത്തി വീണ്ടും ന്യൂസ് എഡിറ്ററുടെ അടുത്തെത്തി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് പ്രസന്നത കണ്ടു.

'ആര്‍. എം. അനുവാദം തന്നിട്ടുണ്ട്. ലേഖ അയാളെ മുകളിലെ ഡോര്‍മിറ്ററിയിലേക്ക് കൊണ്ടുപൊയ്ക്കോളൂ.' വല്ലാത്തൊരാശ്വാസമാണ് തോന്നിയത്. താഴേക്കിറങ്ങുമ്പോള്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

'അയാളുടെ കയ്യില്‍ ഒരു ബാഗുണ്ടന്നല്ലെ പറഞ്ഞത്. അതിങ്ങ് വാങ്ങിച്ചോളൂ.'

സ്റ്റെയര്‍കേസ് കയറുമ്പോള്‍ പതിയെ പറഞ്ഞു.

'ഇക്ബാല്‍ ആ ബാഗിങ്ങ് തരൂ. ഓഫീസില്‍ സൂക്ഷിച്ചോളാം.'

മുകള്‍ നിലയിലെ ഗസ്റ്റ് റൂമുകളിലൊന്ന് തുറന്നിട്ട് കാത്തുനില്ക്കുകയായിരുന്നു ഓഫീസ് ബോയി.

ഗുഡ്നൈറ്റ് പറഞ്ഞ് തിരികെ നടക്കുമ്പോള്‍ ഇക്ബാലിന്റെ തണുത്ത ശബ്ദം പിടിച്ചു നിറുത്തി. 'ലേഖാ സംഭവങ്ങളുടെ പൂര്‍ണ്ണ വിവരമെത്തിയൊ? ആരൊക്കെയാണ് കൊല്ലപ്പെട്ടത്? എന്താണ് സംഭവിച്ചത്?'

ഒരു നിമിഷം തരിച്ചു നിന്നുപോയി. എന്തു മറുപടി പറയും? ഏതായാലും അയാള്‍ കൂടുതലൊന്നുമറിഞ്ഞി ട്ടില്ല. എങ്കില്‍ ഇനിയൊന്നുമറിയരുതെന്ന് തോന്നി. 'ഇല്ല ഇക്ബാല്‍, റിപ്പോര്‍ട്ടുകളെത്തിത്തുടങ്ങിയിട്ടെയുള്ളൂ. ഏറെ വൈകും. ഇക്ബാല്‍ കിടന്നോളു, രാവിലെ അറിയാം.'

ന്യൂസ് റൂമിലേക്ക് നടക്കുമ്പോള്‍ മനസ് കൂടുതല്‍ അസ്വസ്ഥമായി. പ്രിയ സുഹൃത്തിന്റെ ദാരുണമരണം അ യാളിനിയുമറിഞ്ഞിട്ടില്ല. ഇപ്പോള്‍ കലാപത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെട്ട് സുരക്ഷിത സ്ഥാനത്തെ ത്തിയതിന്റെ ഒരു ചെറിയ സമാധാനം ആ മനസിലുണ്ട്. അത് തല്ലിക്കെടുത്തേണ്ടെന്ന് കരുതി. ഈ കാളരാത്രി യുടെ അവസാനയാമങ്ങളെങ്കിലും അയാള്‍ സ്വസ ്ഥമായി ഉറങ്ങിക്കോട്ടെ. തീര്‍ച്ചയായും മോഹനന്റെ മരണം അയാള്‍ക്ക് സഹിക്കാനാവില്ല.

ഡസ്കിലെത്തുമ്പോള്‍ കാര്യമറിയാന്‍ സഹപ്രവര്‍ത്തകര്‍ കൂടി നില്പുണ്ടായിരുന്നു. അവര്‍ പിരിഞ്ഞ് പോയ പ്പോള്‍ ഇന്റര്‍കോം ശബ്ദിച്ചു.

'സോറി ലേഖ, ആര്‍.എം. നിര്‍ദേശിച്ചതനുസരിച്ച് ഒരു മുന്‍കരുതലെന്ന നിലയില്‍ ആ ബാഗൊന്ന് തുറന്ന് പരിശോധിക്കേണ്ടി വന്നു.'

ന്യൂസ് എഡിറ്ററുടെ പതിഞ്ഞ ശബ്ദത്തില്‍ ക്ഷമാപണത്തിന്റെ സ്വരം.

'സാരമില്ല സര്‍, ഞാനത് അയാളോട് സൂചിപ്പിച്ചിരുന്നു.'

'അതില്‍ നിറയെ ഫോറിന്‍ സാധനങ്ങളാണല്ലൊ, ലേഖ?'

'അതേ സര്‍, ഞാന്‍ പറഞ്ഞിരുന്നില്ലേ, കൊല്ലപ്പെട്ട മോഹനനും കുടുംബത്തിനുമുള്ള ഉപഹാരങ്ങളാണവ.'

'ഹോ വല്ലാത്തൊരനുഭവം, സുഹൃത്തിന്റെ മരണം അയാളിനിയുമറിഞ്ഞിട്ടില്ല, അല്ലേ?'

'അതേ സര്‍, ഞാന്‍ പറഞ്ഞതുമില്ല. അയാള്‍ ഇപ്പോള്‍ സ്വസ്ഥമായുറങ്ങട്ടെ.'

'അതേ ലേഖ, അതാണിപ്പോള്‍ നല്ലത്, ഓകെ, ബൈ'

വീണ്ടും സ്ക്രീനിലെ അക്ഷരങ്ങളിലേക്ക് കണ്ണുകള്‍ പായിക്കുമ്പോള്‍ രാഷ്ട്രീയാക്രമങ്ങളും കൊലപാതക ങ്ങളും നിത്യസംഭവമായ ജില്ലയില്‍ പത്രപ്രവര്‍ത്തകയായെത്തിയ ശേഷം ആദ്യമായി കണ്ണുകള്‍ നിറയുന്നതറി യുന്നു. തലക്കുള്ളില്‍ വല്ലാത്തൊരു ഭാരം പോലെ. മനസില്‍ എന്തെന്നില്ലാത്ത ഒരു വിങ്ങല്‍ അണമുറിക്കാ നൊരുങ്ങുന്നു.

'ലേഖ, ക്ഷമിക്കണം, ഞാനാലോചിക്കുകയായിരുന്നു, മുകളിലുറങ്ങുന്ന ഇക്ബാല്‍ നാളത്തെ പ്രധാനവാര്‍ത്ത ക്കൊപ്പം ചേര്‍ക്കാവുന്ന ഒരു സൈഡ് സ്റ്റോറിയുടെ അസംസ്കൃത വസ്തുവല്ലേയെന്ന്! അയാളെ വിളിച്ചുണര്‍ത്തി ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ ധരിപ്പിച്ചാലൊ? തന്നെ വരവേല്ക്കേണ്ട ആതിഥേയത്വം ചോരയിലും കണ്ണീരിലും മുങ്ങിപ്പോയതറിഞ്ഞ് വിതുമ്പുന്ന അയാളുടെ ഹൃദയനോവ്, നാളെ മറ്റു പത്രങ്ങളിലില്ലാത്ത ഒരു സവിശേഷ കോളമായി നിന്റെ ബൈലൈനില്‍, നമ്മുടെ പത്രത്തില്‍.........!'

ഇന്റര്‍കോമിലൂടെ പൊടുന്നനെ ഒഴുകിയെത്തിയ ശങ്കര്‍ വിശ്വനാഥിന്റെ പരുക്കന്‍ സ്വരം കാതിനുള്ളില്‍ തീയൂതി. ഓര്‍ക്കാപ്പുറത്ത് പ്രഹരമേറ്റത് പോലെ അവള്‍ പിടഞ്ഞുപോയി.

(2001)

Thursday, April 15, 2010

വാര്‍ത്താചിത്രം

ഒരു ചിത്രം സ്വയം സംസാരിക്കുമ്പോള്‍ അതിനൊരു അടിക്കുറിപ്പ് അനാവശ്യം തന്നെയാണ്. ഫോട്ടോയിലെ ഇരുട്ടില്‍ നിന്ന് വൈദ്യുത ബള്‍ബിന്റെ മങ്ങിയ പ്രകാശം ഒരു കല്ലില്‍ നിന്ന് ശില്പിയുടെ ഉളിയെന്ന പോലെ കൊത്തിയെടുത്ത ദൃശ്യം ശേഖരനെ സംബന്ധിച്ചിടത്തോളം ഇനിയൊരു അടിക്കുറിപ്പ് ആവശ്യപ്പെടുന്നില്ല. ദുരിതാശ്വാസ ക്യാമ്പില്‍ മാനഭംഗശ്രമത്തിന് ഇരയായ പത്ത് വയസുകാരി പെണ്‍കുട്ടി അവളുടെ അമ്മയുടെ മൃതദേഹത്തിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന ആ ദൃശ്യത്തിന് ആര്‍ദ്രമായ ഒരു കാവ്യശകലം അടിക്കുറിപ്പായി ചേര്‍ക്കാന്‍ അയാള്‍ പക്ഷെ തന്റെ ജോലിയുടെ ഭാഗമായി ചുമതലയേല്പിക്കപ്പെടുകയായിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഗോപി കിഴക്കേതില്‍ നല്കിയ ഫോട്ടോ ന്യൂസ് എഡിറ്ററെ കാണിച്ചത് ശേഖരന്‍ തന്നെയായിരുന്നു. മാനഭംഗശ്രമത്തിന്റെ ഇര ജീവിച്ചിരിക്കുന്നിടത്തോളം ആളുടെ പേരോ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങളൊ ചിത്രമോ പ്രസിദ്ധീകരിക്കരുതെന്ന സദാചാരം അയാളുടെ പത്രവും പാലിച്ചുപോന്നിരുന്നു.



എന്നാല്‍, ഈ ചിത്രം വായനക്കാരുടെ കണ്ണു നനയ്ക്കും എന്നതിനപ്പുറം പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു വെളിപ്പെടുത്തലും നടത്തുന്നില്ലെന്നായിരുന്നു ന്യൂസ് എഡിറ്ററുടെ അഭിപ്രായം. അമ്മയുടെ മൃതദേഹത്തിനടുത്ത് നിലത്തിരിക്കുന്ന പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ആംഗിളിലുള്ള ദൃശ്യത്തില്‍ വിശദാംശങ്ങളെല്ലാം ഇരുട്ടിലാണ്ടു കിടന്നു. കൂടുതല്‍ വെളിച്ചത്തിലേക്ക് കടന്നിരുന്നത് മൃതദേഹമാണ്. തല മുതല്‍ താഴേക്ക് വെളിച്ചം സ്വര്‍ണ്ണം പോലെ ഉരുകിയൊലിച്ചിരിക്കുന്നു. മൃതദേഹം പ്രദര്‍ശിപ്പിക്കപ്പെടേണ്ടതായതിനാല്‍ ഫോട്ടോക്ക് അങ്ങനെയും പ്രസക്തിയുണ്ടെന്ന് സഹപ്രവര്‍ത്തകരില്‍ ചിലരും പറഞ്ഞു.



സിറ്റി ബ്യൂറോ റിപ്പോര്‍ട്ടര്‍ സന്ദീപ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനോടൊപ്പം മൂന്നോ നാലോ കോളം വലുപ്പത്തില്‍ ഉപയോഗിക്കപ്പെടാവുന്നതാണ് ഗോപിയുടെ ചിത്രമെന്ന് ഒടുവില്‍ തീരുമാനമായപ്പോള്‍ ഉചിതമായ ഒരടിക്കുറിപ്പ് നല്കി ശേഖരന്‍ വേണ്ടപോലെ ചെയ്തോളൂ എന്ന് ന്യൂസ് എഡിറ്റര്‍ ഔദ്യോഗികമായി തന്നെ ചുമതലയേല്പിക്കുകയും ചെയയ്ക്കു. അപ്പോള്‍ മുതല്‍ ഒരടിക്കുറിപ്പിനായുള്ള ആലോചനയിലാണ് ശേഖരന്‍. കാവ്യാത്മകമാകണം, ആര്‍ദ്രത മുറ്റിനില്ക്കണം, കണ്ണുനീര്‍ തുളുമ്പി നില്ക്കണം. അടിക്കുറിപ്പ് നല്കുന്നതില്‍ തന്റെ വൈദഗ്ദ്ധ്യം പലതവണ പ്രകടിപ്പിച്ച് പ്രശംസ നേടിയിട്ടുള്ള സബ്ബ് എഡിറ്ററാണ് ശേഖരന്‍. അത്തരത്തില്‍ ചേര്‍ക്കപ്പെടുന്ന അടിക്കുറിപ്പുകള്‍ പോലും അയാളു ടെ പത്രത്തിന് യശãസ് നേടിക്കൊടുത്തിട്ടുമുണ്ട്. പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ അത് മറ്റാരെയും അതിശയിക്കുമായിരുന്നു. ഒരു വാര്‍ത്താചിത്രം കൈയ്യില്‍ ലഭിച്ചാല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടുന്ന തന്റെ ജോലിയുടെ സ്വഭാവത്തിനനുസരിച്ച് ഏറ്റവും വേഗത്തില്‍ അടിക്കുറിപ്പുകള്‍ തയ്യാറാക്കിയിരുന്ന ശേഖരന് പക്ഷെ, ഇന്നെന്തോഅതിന് കഴിയുന്നില്ല.



ആലോചനകളില്‍ രൂപപ്പെട്ടതൊക്കെയും പലപ്പോഴും ഉപയോഗിച്ചിട്ടുള്ള വാചകങ്ങളൊ കാവ്യശകലങ്ങളൊ ആണ്. മാത്രമല്ല, പഴയ ഒഴുക്കില്ലാതെ അയാളുടെ ചിന്ത ഗതിമുട്ടി നില്ക്കുകയും ചെയ്തു. ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പിതാവെന്ന നിലയില്‍ സമാനമായ വാര്‍ത്തകള്‍ മുമ്പും അയാളെ ഇങ്ങനെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് ഓഫീസിലെത്തിയ ഉടനെ പതിവില്ലാതെ മകളുടെ സ്കൂളിലേക്ക് വിളിച്ച് ഒരു കാരണവുമില്ലാതെ അയാള്‍ മകളോട് സംസാരിച്ചു. പത്രത്തിന്റെ ആവശ്യത്തിന് സ്കൂള്‍ പ്രിന്‍സിപ്പലിനെ വിളിച്ചപ്പോള്‍ വെറുതെ നിന്നെയും വിളിപ്പിച്ചതാണെന്ന് അച്ഛന്റെ വിളിയുടെ ആകസ്മികതയില്‍ സംശയം തോന്നിയ മകളുടെ ജിജ്ഞാസയ്ക്ക് മറുപടിയായി അയാള്‍ ചെറിയൊരു കളവും പറഞ്ഞു.



എന്നിട്ടും അസ്വസ്ഥത വിട്ടുമാറാതായപ്പോള്‍ അഞ്ചു മണിക്ക് ശേഷം വീട്ടിലേക്ക് വിളിച്ച് ഭാര്യയോട് മകളെത്തിയോ എന്ന് അയാള്‍ വീണ്ടും അന്വേഷിച്ചു. രാത്രി എട്ടുമണി കഴിയുമ്പോഴേക്കും അയാള്‍ മൂന്ന് തവണ കൂടി വീട്ടിലേക്ക് ഫോണ്‍ ചെയ്തുകഴിഞ്ഞിരുന്നു.



ദുരിതാശ്വാസക്യാമ്പിലെ സംഭവം സംബന്ധിച്ച് സന്ദീപ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ക്യാമ്പിലുള്ള ചിലരുടെ മൊഴികളുണ്ട്. സര്‍ക്കാര്‍ കെട്ടിടത്തിന്റെ ചായ്പില്‍ വലിച്ചുകെട്ടിയ കീറത്തുണിയുടെയും പിഞ്ഞിത്തുടങ്ങിയ ടാര്‍പോളീന്റേയും നേരിയ അതിരുകള്‍ക്കിടയില്‍ കഴിയുന്ന ഒരു അഭയാര്‍ത്ഥികൂട്ടത്തില്‍ ചിലരുടേത്.



രാത്രി പാതിരകഴിഞ്ഞാകാം സംഭവം നടന്നിട്ടുള്ളതെന്നതാണ് അത്തരം മൂന്ന് അതിരുകള്‍ക്കപ്പുറം കഴിയുന്ന ഒരു സ്ത്രീ പറഞ്ഞത്. പെണ്‍കുട്ടിയുടെ തള്ളയ്ക്ക് നല്ല സുഖമില്ലായിരുന്നു. നാട്ടില്‍ അവര്‍ അടുത്തടുത്ത വീടുകളില്‍ കഴിഞ്ഞിരുന്നവരാണ്. അതുകൊണ്ട് തന്നെ പനി മൂര്‍ച്ഛിച്ച് അവശയായ തന്റെ പഴയ അയല്‍ക്കാരിയുടെ അടുത്ത് വളരെ വൈകിയും അവരുണ്ടായിരുന്നു. തൊട്ടടുത്ത മറയ്ക്കുള്ളില്‍ കഴിയുന്ന വൃദ്ധ പറഞ്ഞതാണ് ശേഖരന്റെ മനസിനെ വല്ലതെ പിടിച്ചുലച്ചത്. പത്ത് വയസെങ്കിലും അതിലും മുഴുപ്പ് തോന്നിക്കുന്ന മകളെ ചൊല്ലി പെണ്‍കുട്ടിയുടെ തള്ളയ്ക്ക് ഭയങ്കര വേവലാതിയായിരുന്നെന്നും രാത്രി മകളെ ഇറുകെ കെട്ടിപ്പുണര്‍ന്നായിരുന്നു അവര്‍ കിടന്നിരുന്നതെന്നും ആ സ്ത്രീ ഗ്രാമ്യഭാഷയില്‍ പറഞ്ഞത് സന്ദീപ് അതേപോലെ ചേര്‍ത്തിരുന്നു. തള്ളയുടേത് കൊലപാതകമാകാമെന്ന് ശേഖരന്‍ ഉറച്ചു ചിന്തിക്കാന്‍ തുടങ്ങിയത് അതിന് ശേഷമാണ്. അസുഖം മൂലം വിവശയായ ആ സ്ത്രീയെ അക്രമിക്ക് വളരെയെളുപ്പം നിശãബ്ദയാക്കാന്‍ കഴിഞ്ഞിരിക്കാം. അതുകൊണ്ടായിരിക്കും തൊട്ടടുത്ത് ഉറങ്ങിയവര്‍ പോലും ഒന്നുമറിയാതിരുന്നത്. കഴുത്തില്‍ കൈത്തലമമര്‍ത്തി ശ്വാസം മുട്ടിച്ച്........ അല്ലാതെ തള്ളയുടെ കരവലയത്തില്‍ നിന്ന് പെണ്‍കുട്ടിയെ എടുത്തുകൊണ്ട് പോകല്‍ എളുപ്പമായിരുന്നിരിക്കില്ല......... ക്യാമ്പ് കെട്ടിടത്തിന്റെ പുറക് വശത്ത് പെണ്‍കുട്ടിയെ അക്രമിക്കുകയായിരുന്ന ഹിംസ്ര ജന്തു നിലവിളി

കേട്ട് തങ്ങളെത്തുമ്പോഴേക്കും ഇരുട്ടിലേക്ക് ഓടിമറഞ്ഞുവെന്നും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുമാണ് ക്യാമ്പിലെ ചില കുടുംബനാഥന്മാരുടെ മൊഴിയായി സന്ദീപ് രേഖപ്പെടുത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ മാത്രമല്ല ഒരു പുരുഷന്റെ അലര്‍ച്ചയും തങ്ങള്‍ കേട്ടിരുന്നു എന്നും കരഞ്ഞ് നിലവിളിച്ചപ്പോള്‍ വായപൊത്താന്‍ ശ്രമിച്ച അക്രമിയുടെ കൈയില്‍ പെണ്‍കുട്ടി ശക്തമായി കടിച്ചിരിക്കാമെന്നും അവര്‍ സന്ദേഹിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ വായ നിറയെ ചോരയുണ്ടായിരുന്നത്രെ! അത് വായിച്ചപ്പോള്‍ ശേഖരന് അല്പം ആശ്വാസം തോന്നി, രക്ഷപ്പെടാക്കന്‍ പെണ്‍കുട്ടികള്‍ക്ക് അങ്ങനെ

യും പഴുതുണ്ടല്ലൊ എന്നോര്‍ത്ത്. രാവിലെ ആശുപത്രിയിലേക്ക് മാറ്റുന്നതുവരേയും പെണ്‍കുട്ടി ഒന്നും സംസാരിച്ചിരുന്നില്ല. ആശുപത്രിയില്‍ വച്ചും പെണ്‍കുട്ടി മൊഴി നല്കിയതായി റിപ്പോര്‍ട്ടില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും പോലീസ് അത് പത്രക്കാരില്‍ നിന്ന് മറച്ചു പിടിച്ചിരിക്കാനാണ് സാദ്ധ്യത.



'ശേഖരേട്ടാ, ഒരു ചായ കഴിച്ചാലോ?' സീറ്റില്‍ നിന്ന് എഴുന്നേറ്റ് ക്യാന്റീനിലേക്കാകണം, നടന്നുകൊണ്ട് സബ് എഡിറ്റര്‍ ഫെഡറിക് വിളിച്ചു ചോദിച്ചു. ഇല്ലെന്ന് ചുമല്‍ കുലുക്കിയപ്പോള്‍ അവന്‍ അടുത്തേക്ക് വന്നു. മേശപ്പുറത്ത് കിടന്ന ചിത്രമെടുത്ത് നോക്കി അവന്‍ ചോദിച്ചു, 'അടിക്കുറിപ്പിനുള്ള ആലോചനയിലായിരിക്കും. ഒരൈഡിയ, നമ്മുടെ 'സമ്മാന മഴ' പദ്ധതിയിലെ അടിക്കുറിപ്പ് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാലൊ?' ശേഖരനറിയാതെ തന്നെ അയാളുടെ കണ്ണുകള്‍ രൂക്ഷതയാര്‍ന്ന് ഫെഡറികിനെ തുറിച്ച് നോക്കി. ആ നോട്ടമേറ്റ് ഒന്നു ചമ്മി, ചമ്മല്‍ മറച്ചുപിടിക്കാന്‍ ചായ ക്കുടിക്കാനുള്ള ക്ഷണം ആവര്‍ത്തിച്ച് അവന്‍ പെട്ടെന്ന് അവിടം വിട്ടുപോയി.



അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ പെട്ടെന്ന് അയാള്‍ക്ക് കുറ്റബോധം തോന്നി. ശെã, അവനോട് തന്റെ പെരുമാറ്റം മോശമായോ? സന്ദേഹത്തോടെ എഴുന്നേറ്റ് അവനെ പിന്തുടരാനായുമ്പോഴാണ് അവന്റെ 'അടിക്കുറിപ്പ് മത്സരം' എന്ന പ്രയോഗത്തില്‍ തടഞ്ഞ് അയാള്‍ പെട്ടെന്ന് എന്തോ ചിന്തയിലാണ്ട് നിന്നുപോയത്.



ഏതോ ബാലമാസികയിലെ അടിക്കുറിപ്പ് മത്സരത്തിന് അടിക്കുറിപ്പ് തയ്യാറാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഒടുവില്‍ തന്റെ മകള്‍ തന്നെ സമീപിച്ചത് അയാള്‍ക്ക് ഓര്‍മ്മ വന്നു. മൂന്നോ നാലോ ദിവസം മുമ്പായിരുന്നു അത്. ഉറങ്ങിക്കിടക്കുന്ന തള്ളപ്പൂച്ചയുടേയും കുഞ്ഞിന്റേയും ഒരു ബഹുവര്‍ണ്ണ ചിത്രം. തള്ളപ്പൂച്ച പൂച്ചക്കുഞ്ഞിനെ തന്റെ പള്ളയോട് ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്ന ആ ചിത്രത്തിന്റെ ഓമനത്തം കൊണ്ടാകണം ഒരാകര്‍ഷണം തോന്നി അല്പസമയം അതില്‍ കണ്ണുനട്ട് നിന്നുപോയിരുന്നു. സുഖകരമായ ആ ഉറക്കത്തിന് ഉചിതമായൊരു അടിക്കുറിപ്പ് വേണമെന്ന ആവശ്യത്തിന് പക്ഷെ മകളെ നിരാശപ്പെടുത്തേണ്ടിവന്നു. തിരക്കിന്റെ കാരണം പറഞ്ഞ്, മിടുക്കി കുട്ടിയല്ലെ, മോളൂ, നീ തന്നെ ആലോചിച്ച് ചെയ്തോളൂ എന്നാശ്വസിപ്പിച്ച് പോരേണ്ടി വന്നു. പിന്നീട് അവള്‍ അത് എന്ത് ചെയ്തെന്നറിയില്ല. അങ്ങനെയൊരാവശ്യം പിന്നീട് അവളുടെ ഭാഗത്ത് നിന്നുയര്‍ന്നതുമില്ല.



ഇരിപ്പിടത്തിലേക്ക് വീണ്ടും അമരുമ്പോള്‍ പെട്ടെന്ന് അയാള്‍ക്ക് മകളെ കാണണമെന്ന് ഉത്ക്കടമായ ആഗ്രഹം തോന്നി. ആ ചിത്രത്തിന് ഉചിതമായ അടിക്കുറിപ്പ് കണ്ടെത്താന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നോ എന്നറിയാനും. സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. ആദ്യ പതിപ്പിന്റെ 'മരണമണി'ക്ക് ഇനി അധികം സമയം ബാക്കിയില്ല. മറ്റ് ജോലികളെല്ലാം പൂര്‍ത്തിയാക്കിയിട്ടും അടിക്കുറിപ്പിന് കഴിയാതെ ബാക്കിയായ ആ ഫോട്ടോയുമായി അയാള്‍ അന്നത്തെ പേജിന്റെ ചുമതലയുള്ള സബ് എഡിറ്റര്‍ സലീം കുറുപുഴയുടെ അടുത്തെത്തി. 'സലീം, എനിക്ക് നല്ല സുഖമില്ല. ചെറുതായി പനിക്കുന്നുണ്ട്. നല്ല തലവേദനയുമുണ്ട്. ഞാന്‍ വീട്ടിലേക്ക് പോകുന്നു. മെയിന്‍ സ്റ്റോറിയോടൊപ്പം ചേര്‍ക്കേണ്ട ഫോട്ടോയാണിത്. തലവേദന കാരണം നല്ലൊരു അടിക്കുറിപ്പ് ആലോചിക്കാന്‍ കഴിഞ്ഞില്ല. താങ്കളൊന്ന് ശ്രമിക്കൂ.' ചിത്രം കൈയ്യില്‍ വാങ്ങി സലീം അതിലേക്ക് കണ്ണുനടുമ്പോള്‍ ശേഖരന്‍ ന്യൂസ് എഡിറ്ററുടെ അടുത്തേക്ക് നടന്നു.



സ്റ്റാന്‍ഡില്‍ നിന്ന് ബൈക്ക് എടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ ക്യാന്റീനില്‍ നിന്ന് ഫെഡറിക് അയാളുടെ നേരെ വന്നു. 'എന്താ ഇന്നല്പം നേരത്തെ?'

'നല്ല സുഖം തോന്നുന്നില്ല, തലവേദന' അവന്‍ പെട്ടെന്ന് ചോദിച്ചു. 'അടിക്കുറിപ്പ് ശരിയായോ?' 'ഇല്ല, ഞാന്‍ സലീമിനെ ഏല്പിച്ചു.'

തിരിഞ്ഞ് നടക്കാന്‍ തുടങ്ങുകയായിരുന്ന ഫെഡറികിനോട് പതിയെ ചോദിച്ചു. 'സോറി ഫെഡറിക്, നേരത്തെ ഞാന്‍ മോശമായി പെരുമാറി, അല്ലേ?'

'ഏയ്, ഞാനല്ലെ മോശത്തരം കാട്ടിയത് ശേഖരേട്ടാ..... ഒരു പിതാവിന്റെ വികാരം എനിക്ക് മനസിലാകില്ലല്ലൊ' അവന്റെ ശബ്ദത്തിന്റെ ഇടര്‍ച്ച അയാള്‍ തിരിച്ചറിഞ്ഞു. എട്ടുവര്‍ഷത്തെ വൈവാഹിക ജീവിതത്തിനിടയില്‍ പിതാവാകാനുള്ള ഭാഗ്യം അവന് സിദ്ധിച്ചിരുന്നില്ലല്ലോ. 'ഇറ്റ്സോള്‍ റൈറ്റ്' എന്ന് അവന്റെ തോളില്‍ തട്ടി ആശ്വസിപ്പിച്ച് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. വീട്ടിലെത്തുമ്പോള്‍ മകളുറങ്ങിക്കഴിഞ്ഞിരുന്നു. ഭാര്യ ടിവിയുടെ മുന്നിലാണ്. മകളുടെ മുറിയിലേക്ക് നടന്നു. അവള്‍ ശാന്തയായി ഉറങ്ങുന്നു. അടുത്ത് ചെന്ന് ശബ്ദമുണ്ടാക്കാതെ ആ മൂര്‍ദ്ധാവില്‍ ഉമ്മ വെച്ചു. പിന്നെ അവളുടെ സ്റ്റഡിടേബിളിലും അലമാരയിലും ആ മാസികക്ക് വേണ്ടി പരതി. അത് കൈയില്‍ തടഞ്ഞപ്പോള്‍ ധൃതിയില്‍ അതിന്റെ പേജുകള്‍ മറിച്ചു. ബാക്ക് പേജിന്റെ ഉള്‍വശത്ത് ആ ചിത്രമുണ്ടായിരുന്നു. അടിക്കുറിപ്പ് എഴുതേണ്ട ഭാഗം ശൂന്യമായി തന്നെ കിടന്നു. അയാള്‍ക്ക് അത്ഭുതം തോന്നി. ഇത്തരം അടിക്കുറിപ്പ് മത്സരങ്ങളിലും മറ്റും സ്വയം പങ്കെടുത്ത് സമ്മാനിതയായിട്ടുള്ള മകള്‍ക്കും ഇപ്പോള്‍ എന്താണ് സംഭവിച്ചത്? സമയമില്ലെന്ന് പറഞ്ഞ് അവളുടെ ആവശ്യം

താന്‍ അവഗണിക്കുന്നത് ഇതാദ്യമല്ലല്ലൊ. അന്നൊക്കെ അവള്‍ അതൊരു വെല്ലുവിളിപോലെ ഏറ്റെടുത്തിട്ടുള്ളതുമാണല്ലോ!



മനസിന് കടുത്ത ഭാരവും വേദനയും അനുഭവപ്പെട്ടു. മാസികയുമായി മകളുടെ അടുത്ത് കട്ടിലിലിരുന്നു. അവളുടെ മൂര്‍ദ്ധാവില്‍ ഒന്ന് കൂടി മുഖമമര്‍ത്തിയ ശേഷം മാസികയിലെ ചിത്രത്തിലേക്ക് കണ്ണുനട്ടു. രാവിലെ ഉറക്കമെഴുന്നേറ്റ മകള്‍ തന്റെ അരുകില്‍ നിവര്‍ന്ന് കിടക്കുന്ന മാസിക കണ്ടു അത്ഭുതപ്പെട്ടു. അവള്‍ അതില്‍ അച്ഛന്റെ വടിവൊത്ത കയ്യക്ഷരം കണ്ടു. അതിങ്ങനെ അവള്‍ വായിച്ചു. 'ദൈവമെ, ഈ ശാന്തനിദ്രയ്ക്ക് നീ തന്നെ കാവല്‍' അപ്പോള്‍ ഉമ്മറത്ത് മറ്റു പത്രങ്ങള്‍ക്കിടയില്‍ നിന്ന് തന്റെ പത്രം ചികഞ്ഞെടുത്ത് അതിന്റെ മുഖപ്പേജിലേക്ക് കണ്ണോട്ടം നടത്തുകയായിരുന്നു അയാള്‍. മുഖപ്പേജില്‍ മെയിന്‍ സ്റ്റോറിയോടൊപ്പം മൂന്ന് കോളം വലിപ്പത്തില്‍ ചേര്‍ത്തിരിക്കുന്ന ആ ബഹുവര്‍ണ്ണ ചിത്രത്തിന്റെ അടിക്കുറിപ്പില്‍ കണ്ണുറച്ചപ്പോള്‍ അയാളുടെ മുഖത്ത് സംതൃപ്തിയുടെ ഒരു മിന്നലാട്ടമുണ്ടായി. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. 'കരള്‍ പിളര്‍ക്കും കാഴ്ച: അമ്മയുടെ മൃതദേഹത്തിനരുകില്‍ മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി.'

പ്രശസ്തമായ ഒരു നോവല്‍ ശീര്‍ഷകത്തെ അനുസ്മരിപ്പിക്കുന്നതെങ്കിലും സലീം വരുത്തിയ ഉചിതമായ ചില ഭേദഗതികളും സന്ദര്‍ഭത്തിന്റെ ഇണക്കവും കൊണ്ട് അത് മനോഹരമായി എന്ന് അയാള്‍ക്ക് തോന്നി.

സലീം കുറുപുഴയെ വിളിച്ച് അഭിനന്ദനം അറിയിച്ച് ഫോണ്‍ വയ്ക്കക്കുമ്പോള്‍ പെട്ടെന്ന് മനസില്‍ എന്തോ ഒരു നഷ്ടബോധം നിറയുന്നത് അയാളറിഞ്ഞു


(2003ലെ ദല കൊച്ചുബാവ കഥാ പുരസ്കാരം നേടിയത്)

Thursday, October 15, 2009

പഴയൊരനുഭവകഥ-'സനാഥന്‍'

സുഹൃത്തും സ്വന്തം നാട്ടുകാരനുമായിരുന്നിട്ടും രണ്ടുതവണമാത്രമാണ് ഹരി എന്നിലെ പത്രലേഖകനെ തേടി വന്നത്. ആദ്യം വാര്‍ത്തയുമായും പിന്നീട് വാര്‍ത്തയായും!
അവന്‍ വാര്‍ത്തയുമായി വരുമ്പോള്‍ ഞാന്‍ പത്രത്തിന്റെ പ്രാദേശിക ലേഖകനായിരുന്നു. പ്രമുഖ പത്രം എന്റെ പ്രദേശത്ത് ഒരു സബ് ബ്യൂറോ ആരംഭിക്കുകയും അതില്‍ ഞാന്‍ സ്വ.ലേ ആയി ജോലി തുടങ്ങുകയും ചെയ്ത കാലത്ത് അവന്‍ നാട്ടിലുണ്ടായിരുന്നില്ല. മറുനാട്ടിലെവിടെയൊ സാമാന്യം തരക്കേടില്ലാത്ത ഏന്തോ സാങ്കേതിക ജോലിയഭ്യസിച്ച് അതുകൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. നാട് വിട്ടുപോയി അഞ്ചുവര്‍ഷത്തിന് ശേഷം മടങ്ങിവരുമ്പോള്‍ പ്രായത്തെ അതിശയിപ്പിക്കുന്ന ഭേദപ്പെട്ട ജീവിതം അവന്‍ കൈവശപ്പെടുത്തിയതായി നാട്ടുകാരെ പോലെ എനിക്കും തോന്നി. കുട്ടിക്കാലം മുതല്‍ നേരിട്ട ദുരിതവും വീട്ടിലെ പ്രാരാബ്ധങ്ങളുമാണ് ചെറുപ്രായത്തില്‍ തന്നെ നല്ലൊരു ജീവിതം നേടിയെടുക്കാന്‍ അവനെ സഹായിച്ചതെന്ന് എല്ലാവരെയും പോലെ ഞാനും വിശ്വസിച്ചപ്പോള്‍ എനിക്കവനോട് അസൂയ തോന്നാതിരുന്നുമില്ല. നാട്ടിലെ നായ് ശല്യവും തെരുവ് വിളക്കുകള്‍ കത്താത്തതും വ്യാജമദ്യ നിര്‍മ്മാണവും വനം കൊള്ളയുമൊക്കെ ആവര്‍ത്തിച്ചെഴുതി പത്രക്കോളങ്ങളുടെ എണ്ണം തികച്ച് പത്രത്തില്‍ നിന്ന് മാസാവസാനം വന്നുചേരേണ്ട പ്രതിഫലം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ എന്റെ യൌവ്വനം വിയര്‍ത്തുതുടങ്ങിയ കാലമായിരുന്നു അത്!
ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി നടത്തിപ്പുകളിലെ പാളിച്ചകളെയും ക്രമക്കേടുകളെയും കുറിച്ച് പ്രതിപക്ഷത്ത് നിന്ന് ചോര്‍ന്ന് കിട്ടിയ വിവരങ്ങള്‍ വെച്ച് ഒരു 'സ്റ്റോറി' മെനയാന്‍ പാടുപെടുന്ന ഒരുച്ച നേരത്താണ് ഹരി വാര്‍ത്തയുമായി വന്നു കയറിയത്. എന്റെ പത്രത്തിന് അനഭിമതരായ രാഷ്ട്രീയ കക്ഷി ഭരണം നടത്തുന്ന പഞ്ചായത്തിലെ അഴിമതി വാര്‍ത്ത എത്ര പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പൊലിപ്പിച്ചാലും പത്രം പ്രസിദ്ധീകരിക്കും എന്ന വിശ്വാസത്താല്‍ ഭാവനയും യാഥാര്‍ത്ഥ്യവുമായി മല്ലിടുകയായിരുന്ന ഞാന്‍ ഹരിയുടെ രംഗപ്രവേശമറിയാന്‍ അല്പസമയമെടുത്തു. തൊണ്ടയനക്കി എന്റെ ശ്രദ്ധ പിടിച്ചെടുത്ത അവന്‍ പോക്കറ്റില്‍ നിന്ന് ഒരു ഒരിളം നീല കവറെടുത്ത് തുറന്ന് അതില്‍ നിന്ന് ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയെടുത്ത് നീട്ടി പറഞ്ഞു.
'അമ്മയുടേതാണ്. കാണാതായ വിവരം നീയറിഞ്ഞുകാണുമല്ലോ.'
'ഉവ്വ്, എന്തെങ്കിലും വിവരം കിട്ടിയോ?'
'ഇല്ല, മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ല, നീയിതൊന്ന് പത്രത്തില്‍ കൊടുക്കണം. ഇനിയതേ വഴിയുള്ളൂ'
ഒരു ക്ലാസിഫൈഡ് പരസ്യത്തിന്റെ സാദ്ധ്യതയാണ് ആദ്യം തലക്കുള്ളില്‍ മിന്നിമറഞ്ഞത്. അവന്റെ മുഖം കണ്ടപ്പോള്‍ എനിക്കും വിഷമം തോന്നി. കാണ്‍മാനില്ല എന്നൊരു വാര്‍ത്തയാക്കി പിറ്റേന്നത്തെ പത്രത്തില്‍ ഇട്ടു.
നാലു ദിവസങ്ങള്‍ക്ക് ശേഷം ഗ്രാമകവലയില്‍ നാട്ടിലെ ചെറുപ്പക്കാരുടെ സ്ഥിരം സായാഹ്നവേദിയായ വായനശാലയില്‍ കൂട്ടുകാരോടൊത്ത് സൊറ പറഞ്ഞിരിക്കുമ്പോള്‍ അവന്‍ വന്നു. മുഖം കനം തൂങ്ങിയിരുന്നു. പാറിപ്പറന്ന് കിടക്കുന്ന മുടി. ഒന്ന് തൊട്ടാല്‍ തുളുമ്പിയൊഴുകാന്‍ കാത്തു നില്ക്കുന്ന കണ്ണീര്‍പ്പാത്രമാണ് അവനെന്ന് തോന്നി. എല്ലാവരുടേയും മുഖത്ത് സഹതാപം നിഴലായി പാറി വീണു.
'നമുക്കിനി വനത്തില്‍ തെരയാം' എന്ന് എല്ലാവരും കൂടി തീരുമാനമെടുക്കുമ്പോള്‍ അവന്‍ അടുത്തുമാറി നിലത്ത് മുട്ടുകാലില്‍ മുഖം പൂഴ്ത്തിയിരുന്നു. കണ്ണീര്‍പ്പാത്രം തുളുമ്പിയൊഴുകുകയായിരുന്നിരിക്കണം.
പിറ്റേന്ന് പ്രഭാതം മുതല്‍ ആരംഭിച്ച തെരച്ചിലിനിടയില്‍ ഓരോ പൊന്തക്കാടിനുള്ളിലേക്കും ഓരോ തവണയും പല കണ്ണുകള്‍ ഒരുമിച്ച് ചുഴിഞ്ഞിറങ്ങുമ്പോള്‍ അവന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു.
ഒടുവില്‍ ഒരു ചെറിയ വൃക്ഷത്തിന്റെ നിലം തൊടുന്ന ചില്ലയില്‍ ഒരു പ്ലാസ്റ്റിക് കയറിനാല്‍ ബന്ധിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒടിഞ്ഞ കഴുത്തും ദ്രവിച്ചുതുടങ്ങിയ ബാക്കിയുടലും അവന്‍ ഒരു പിടയലോടെ തിരിച്ചറിഞ്ഞു.
'അമ്മ!!'
അവന്‍ കരഞ്ഞില്ല.
പോലീസ് വന്നു, ഇന്‍ക്വസ്റ്റ് നടത്തി, ചീഞ്ഞ ശവങ്ങളെടുക്കാനും മറവു ചെയ്യാനും മിടുക്കനായ പോലീസിന്റെ 'സ്വന്തക്കാരന്‍' മത്തായി വന്നു. സമീപത്ത് ഓലകുത്തിയുണ്ടാക്കിയ മറയില്‍ പോസ്റ്റുമാര്‍ട്ടം നടത്താന്‍ സര്‍ക്കാര്‍ ഡോക്ടറും വന്നു.
മത്തായിക്ക് ചാരായവും ഗാന്ധിത്തലയുള്ള നോട്ടും കൊടുത്തു, പോലീസിനും, ഡോക്ടര്‍ക്കുമെല്ലാം അതുപോലെ പല ഗാന്ധിത്തലകള്‍ കൊടുത്തു. അവന്റെ സമ്പാദ്യത്തിന്റെ കനം ഞങ്ങളറിഞ്ഞു!
'ജീവിച്ചിരുന്നപ്പോള്‍ അമ്മയ്ക്ക് വേണ്ടി ഒന്നും ചെലവാക്കാന്‍ കഴിഞ്ഞിരുന്നില്ല. മരിച്ചപ്പോഴെങ്കിലും...' അവന്‍ കണ്ണു തുടച്ചു.
അവസാന കാലത്ത് അവന്റെ അമ്മയ്ക്ക് മാനസിക ഭ്രമം അനുഭവപ്പെട്ടിരുന്നു. അന്നവന്‍ നാട്ടിലുണ്ടായിരുന്നില്ല. മടങ്ങിയെത്തുമ്പോള്‍ അവരുടെ ഭ്രാന്ത് ചികിത്സക്ക് വഴങ്ങാത്തതായി മാറിയിരുന്നു.
കൈനിറയെ സമ്പാദ്യവുമായി വന്നിട്ടും അവന്‍ അവന്റെ വീട് പുതുക്കി പണിതിരുന്നില്ല. മണ്ണുരുളകള്‍ കൊണ്ടുണ്ടാക്കിയ ആ വീട്ടില്‍ ഇപ്പോള്‍ അവന്റെ ഏക സഹോദരിയാണ് താമസിച്ചിരുന്നത്. സഹോദരിയുടെ വഴിവിട്ട ജീവിതത്തില്‍ മനസ് നൊന്തിരുന്ന അവന്‍ വല്ലപ്പോഴും ആ വീട്ടിലേക്ക് പോയിരുന്നത് അമ്മയെ കാണാന്‍ വേണ്ടി മാത്രമായിരുന്നു!
അമ്മ പെങ്ങള്‍ക്ക് ഭാരമാണെന്ന് മനസിലായപ്പോള്‍ അമ്മയെ അവിടെ നിന്ന് മാറ്റിത്താമസിപ്പിക്കണമെന്ന് അവന് തോന്നി. സ്വന്തമായൊരു വീട് വയ്ക്കാന്‍ അഞ്ചു സെന്റ് സ്ഥലം വാങ്ങി വീടിനുള്ള ഒരുക്കം നടത്തുമ്പോഴാണ് അമ്മയുടെ തിരോധാനം. അമ്മയെ കാണാനില്ല എന്നാണ് പെങ്ങള്‍ അവനെ അറിയിച്ചത്. ഭ്രാന്തിളകി വീട്ടില്‍ നിന്ന് രാത്രിയില്‍ ഇറങ്ങിപ്പോയതാകുമെന്ന് എല്ലാവരും കരുതി.
പക്ഷെ മരണത്തിലെ അസ്വാഭാവികത പല സംശയങ്ങളിലേക്കും വഴി തെളിയിച്ചു. അത് ഒരു ആത്മഹത്യ അല്ലെന്ന് ജനം മുറുമുറുക്കാന്‍ തുടങ്ങി.
എന്നിലെ സ്വ.ലേ ഉണര്‍ന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായ സൂചനകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും തൂങ്ങി മരണത്തിന്റെ നിബന്ധനകളൊന്നും ഈ മരണത്തില്‍ പാലിക്കപെട്ടിട്ടില്ലെന്ന് നാട്ടുകാര്‍ക്കൊപ്പം ഞാനും ചിന്തിക്കാന്‍ തുടങ്ങി. നിലത്ത് മുട്ടി നില്ക്കുന്ന ഒരു വൃക്ഷച്ചില്ലയില്‍ ഒരു മനുഷ്യന് എങ്ങനെയാണ് കെട്ടിത്തൂങ്ങി ചാകാന്‍ കഴിയുക? സംഭവത്തിന്റെ ഫോളോ അപ്പെന്ന നിലയില്‍ 'മദ്ധ്യവയസ്കയുടെ മരണത്തില്‍ ദുരൂഹത' എന്നൊരു വാര്‍ത്ത ഞാന്‍ ചമച്ച് വിട്ട ദിവസം ഹരി വീണ്ടും വന്നു. ബ്യൂറോയിലേക്കാണ് കയറി വന്നതെങ്കിലും എന്നിലെ സ്വ.ലേയെ കാണാനായിരുന്നില്ല ആ വരവ്. വന്ന് കയറിയ ഉടന്‍ അവന്‍ പറഞ്ഞു,
'പത്രപ്രവര്‍ത്തകനാണെന്ന കാര്യം നീ തത്ക്കാലം മറക്കുക. നിനക്കറിയാമല്ലൊ. പുറം വെളിച്ചത്തില്‍ അച്ഛനാരെന്ന് അറിയാത്ത എനിക്ക് രക്തബന്ധത്തില്‍ ഈ ഭൂമിയില്‍ ഇനിയുള്ളത് പെങ്ങള്‍ മാത്രമാണ്. അമ്മയുടേത് ഒരു കൊലപാതകമാണെന്ന് നിങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍ എന്റെ പെങ്ങളെയാണ് ഞാനും സംശയിക്കേണ്ടത്. മാനസിക രോഗിയായിരുന്നു അമ്മയെങ്കിലും, പെങ്ങളുടെ ജീവിത രീതിയോട് എനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അനാഥനല്ല എന്ന തോന്നലിലാണ് ഞാന്‍ ജീവിച്ചിരുന്നത്. ഇനിയും എനിക്ക് അനാഥനാകാന്‍ വയ്യ!'
നിറഞ്ഞ അവന്റെ കണ്ണുകളിലേക്ക് നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
വര്‍ഷം ഒന്ന് കഴിഞ്ഞപ്പോള്‍ എന്റെ ജീവിതത്തിലും ഓര്‍ക്കാപ്പുറത്ത് മാറ്റങ്ങളുണ്ടായി. റിപ്പോര്‍ട്ടര്‍ ട്രൈനിയായി തെരഞ്ഞെടുക്കപ്പെട്ട ഞാന്‍ പത്രത്തിന്റെ ജില്ലാ ബ്യ്യൂറോയിലെത്തി.
പിന്നെയൊരു വാരാന്ത്യത്തില്‍ നാട്ടിലെത്തിയപ്പോള്‍ ഹരി വീട്ടില്‍ വന്നു. അവന്റെ വിവാഹത്തിന് ക്ഷണിക്കാനായിരുന്നു അത്. അവന്‍ ഭൂമിയില്‍ കൂടുതല്‍ വേരുകള്‍ പടര്‍ത്താനൊരുങ്ങുന്നു. സന്തോഷം തോന്നി. മുമ്പ് ഞാന്‍ ട്യൂട്ടോറിയല്‍ കോളേജ് അദ്ധ്യാപകനായിരുന്നപ്പോള്‍ എന്റെ ശിഷ്യയായിരുന്ന ഒരു സാധു കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു അവന്റെ വധു.
വര്‍ഷം ഒന്ന് വീണ്ടും കടന്നുപോയി. ഇതിനിടയില്‍ ഞാന്‍ പത്രത്തിന്റെ ഡസ്കിലെത്തി.
ഇപ്പോള്‍ ദേ എന്റെ മുന്നില്‍ വീണ്ടും അവനെത്തിയിരിക്കുന്നു, ജില്ലാ ബ്യൂറോയില്‍ നിന്നെത്തിയ വാര്‍ത്തകളുടെ കൂട്ടത്തില്‍.
ചായക്കടയില്‍ ചാരായം വിളമ്പുന്നത് ചോദ്യം ചെയ്തതിന് കള്ളുവാറ്റുകാരന്റെ കത്തിക്കുത്തേറ്റ് യുവാവ് മരണമടഞ്ഞു എന്ന വാര്‍ത്തക്കൊപ്പം അവന്റെ മന്ദഹസിക്കുന്ന മുഖം.
വാര്‍ത്തയില്‍ അവന്‍ അനാഥനായിരുന്നില്ല അലമുറയിട്ട് കരയുന്ന ഭാര്യയുടെയും പെങ്ങളുടേയും നിലവിളികള്‍ എനിക്ക് കേള്‍ക്കാമായിരുന്നു.

നജിംകൊച്ചുകലുങ്ക്

(ഗള്‍ഫ് മനോരമ 2006)