Showing posts with label വിവര്‍ത്തനം. Show all posts
Showing posts with label വിവര്‍ത്തനം. Show all posts

Saturday, August 16, 2014

മുന്നേറ്റത്തിന്‍െറ ചക്രവാളങ്ങളില്‍ ഇന്ത്യ-സൗദി സൗഹൃദം

ബഹുമുഖങ്ങളുള്ള ആഴമേറിയ ബന്ധമാണ് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍. അതാകട്ടെ ശതാബ്ദങ്ങള്‍ക്ക് മുമ്പേ ഇന്ത്യ ഉപഭൂഖണ്ഡത്തിനും അറേബ്യന്‍ നാടുകള്‍ക്കുമിടയില്‍ ചരിത്രം കപ്പല്‍ചാലുകള്‍ കീറിയ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മാനങ്ങളുള്ള ബന്ധത്തിന്‍െറ തുടര്‍ച്ചയാണ്.

ഇന്ത്യയും സൗദി അറേബ്യയും നയതന്ത്രബന്ധം ആരംഭിക്കുന്നത് 1947ലാണ്. 1955ല്‍ അന്നത്തെ സൗദി ഭരണാധികാരി സുഊദ് ബിന്‍ അബ്ദുല്‍ അസീസ് ആലുസുഊദ് ഇന്ത്യയിലേക്കും തൊട്ടടുത്ത വര്‍ഷം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു സൗദിയിലേക്കും നടത്തിയ സന്ദര്‍ശനങ്ങളാണ് സൗഹൃദത്തിന്‍െറ ഊടും പാവും ബലപ്പിച്ചത്. 1982ല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സൗദിയിലത്തെിയത് ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ഊഷ്മളവും ശക്തവുമാക്കി. ഇവരുടെ പിന്‍ഗാമികളുടെ പില്‍ക്കാലത്തെ ചരിത്ര സംഭവങ്ങളായി മാറിയ പരസ്പര സന്ദര്‍ശനങ്ങള്‍ ഇരുരാജ്യങ്ങളുടെയും പാരസ്പര്യത്തിന് പുതിയ മാനങ്ങള്‍ തന്നെ നല്‍കി. 2006ല്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ഇന്ത്യ സന്ദര്‍ശനത്തിനിടെ നടത്തിയ ചരിത്ര സംഭവമായി മാറിയ ‘ഡല്‍ഹി പ്രഖ്യാപനവും’ 2010ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്‍െറ സൗദി പര്യടനത്തിനിടയിലെ ‘റിയാദ് പ്രഖ്യാപനവും’ ബന്ധത്തിന് സംവേഗശക്തി പകര്‍ന്നു. ഈ സന്ദര്‍ശനങ്ങള്‍ സര്‍വതലസ്പര്‍ശിയായിരുന്നു.

എല്ലാ മേഖലകളിലെയും പരസ്പര താല്‍പര്യമുള്ള വിഷയങ്ങളിലെല്ലാം ഉഭയകക്ഷി സഹകരണത്തിന് കൃത്യവും സ്പഷ്ടവുമായ രൂപരേഖകളുണ്ടായി. രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, രാജ്യ സുരക്ഷ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന തന്ത്രപ്രധാനമായ പങ്കാളിത്തം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രൂപപ്പെടുത്താനാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനവേളയില്‍ ഇരുകൂട്ടരും പ്രധാനമായും ശ്രദ്ധിച്ചത്. അത് ഫലവത്താകുകയും സവിശേഷ മേഖലകളിലെ ദീര്‍ഘകാല സഹകരണത്തിനുള്ള ശ്രമങ്ങള്‍ ഏറെ പുരോഗതി ആര്‍ജ്ജിക്കുകയും ചെയ്തു. സഹകരണത്തിന്‍െറ പുതിയൊരു യുഗപ്പിറവി തന്നെ സംഭവിച്ചു.


അടുത്തകാലത്തായി ഇരുരാജ്യങ്ങളും തമ്മില്‍ എല്ലാ നിലകളിലുമുള്ള പരസ്പര സന്ദര്‍ശനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുസുഊദ് ഈ വര്‍ഷം ഫെബ്രുവരി 26 മുതല്‍ 28വരെ ഇന്ത്യ സന്ദര്‍ശിക്കുകയും ഇന്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു. അതുപോലെ സൗദി തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഹ് ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ നാലുവരെ ഡല്‍ഹിയില്‍ പര്യടനം നടത്തുകയും ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് സംബന്ധിച്ച ലിഖിത കരാര്‍ യാഥാര്‍ഥ്യവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിക്കുകയും ചെയ്തു. ഇതേസമയം ഇന്ത്യന്‍ ഭാഗത്തുനിന്ന് ധനകാര്യമന്ത്രി പി. ചിദംബരത്തിന്‍െറ സന്ദര്‍ശനം സൗദിയിലേക്കുണ്ടായി. ഈ വര്‍ഷം ജനുവരി 27ന് 10ാമത് ഇന്ത്യ-സൗദി സംയുക്ത യോഗത്തില്‍ പങ്കെടുക്കാന്‍ രണ്ടുദിന സന്ദര്‍ശന പരിപാടിയുമായി റിയാദിലത്തെിയ ചിദംബരം സൗദി കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുസുഊദുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് അബ്ദുല്ല രാജാവിന്‍െറ പ്രത്യേക പ്രതിനിധിയയ അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുസുഊദുമായും സൗദി വാണിജ്യ വ്യവസായ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ എന്നിവരെയും കണ്ട ഇന്ത്യന്‍ മന്ത്രി വാണിജ്യ വ്യാപാര രംഗങ്ങളില്‍ ഫലപ്രദമായ യോജിച്ച മുന്നേറ്റത്തിന് ഇന്ത്യ, സൗദി വാണിജ്യ പ്രമുഖരുമായും മുഖാമുഖത്തിനിരിക്കുകയും ചെയ്തു. ശേഷം ഏപ്രിലില്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹ്മദ് സൗദിയിലത്തെുകയും ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ഹജ്ജ്കാര്യ മന്ത്രി ഡോ. ബന്ദര്‍ ബിന്‍ ഹജ്ജാറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യ-സൗദി സാമ്പത്തിക, വാണിജ്യ ബന്ധങ്ങള്‍ സ്ഥിരമായ വളര്‍ച്ചയുടെ പാതയിലാണ്. ഇക്കാലത്തിനിടയ്ക്ക് ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാര പങ്കാളിയായി സൗദി അറേബ്യ മാറി. ഉഭയകഷി വ്യാപാരം 2013-14 കാലയളവില്‍ 48.75 ബില്യണ്‍ അമേരിക്കന്‍ ഡോളറായി വളര്‍ന്നു. 2012-13ല്‍ ഇത് 43.78 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. 11.35ശതമാനം വളര്‍ച്ചയാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞത്. ഉഭയകക്ഷി വ്യാപാരത്തിന്‍െറ പ്രധാന ഭാഗവും ക്രൂഡ് ഓയിലിന്‍െറ ഇറക്കുമതിക്കുവേണ്ടി ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. രാജ്യത്തിന് മൊത്തം ആവശ്യമുള്ള എണ്ണയുടെ 19ശതമാനവും ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമായ സൗദി അറേബ്യയെ ആശ്രയിക്കുന്ന ഇന്ത്യക്ക് സുദൃഢമായ സൗഹൃദത്തിലൂടെ തുറന്നുകിട്ടിയ മാര്‍ഗം ഏറ്റവും വലിയ നേട്ടമായി മാറുകയായിരുന്നു.
ഇന്ത്യന്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ ഏറ്റവും മികച്ച വിദേശ വിപണികളില്‍ ആറാം സ്ഥാനമാണ് സൗദി അറേബ്യക്ക്. ഇന്ത്യയുടെ ആഗോള കയറ്റുമതിരംഗത്ത് 3.91ശതമാനം ഉല്‍പന്നങ്ങളും പോകുന്നത് സൗദി വിപണിയിലേക്കാണ്. അതേസമയം ഇന്ത്യയുടെ ആഗോള ഇറക്കുമതി വിഭവങ്ങളില്‍ 8.12 ശതമാനം സൗദി അറേബ്യയില്‍നിന്നുള്ളതാണ്. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യ അഞ്ചാമത്തെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ്. സൗദിയുടെ ആഗോള കയറ്റുമതിയില്‍ 8.3ശതമാനമാണ് ഇന്ത്യയിലേക്കുള്ള ഓഹരി. സൗദി അറേബ്യയിലേക്കുള്ള ഇറക്കുമതിരംഗത്ത് ഇന്ത്യ ഏഴാം റാങ്കിലാണ്. ഇറക്കുമതിയിലെ സൗദി ആശ്രയത്വം ഇന്ത്യയോട് 3.4ശതമാനമാണ്. വ്യാപാര രംഗത്തെ ഈ കണക്കുകള്‍ നല്‍കുന്ന സൂചന വ്യാപാര മേഖലയുടെ വൈവിധ്യവത്കരണത്തിലൂന്നിയ മുന്നേറ്റത്തിന്‍േറതാണ്.

ഇന്ത്യന്‍ കമ്പനികള്‍ സൗദി അറേബ്യയില്‍ കാലൂന്നുകയും തങ്ങളുടെ വ്യാപാര സാമ്രാജ്യം വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു. സൗദി അറേബ്യയുടെ നിരവധി പദ്ധതികളുടെ ചുമതലകള്‍ നേടാനും ഈ കമ്പനികള്‍ക്കായി. സൗദി അറേബ്യയുടെ പൊതുമേഖല പെട്രോളിയം കമ്പനിയായ സൗദി അരാംകോയുടെ 54 ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍െറ ഒരു വികസന പദ്ധതി ഇന്ത്യന്‍ കമ്പനിയായ എസ്സാര്‍ പ്രൊജക്ട്സ് സ്വന്തമാക്കിയതാണ് ഈ വഴിയിലെ ഏറ്റവും ഒടുവിലത്തെ നേട്ടം. ലാര്‍സന്‍ ആന്‍റ ടര്‍ബോ (എല്‍ ആന്‍റ് ടി), ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്) എന്നിവ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയില്‍നിന്ന് അഭിമാനകരമായ നിരവധി പദ്ധതികള്‍ നേടിയെടുത്തു.

2013 നവംബറില്‍ സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ (സാബിക്) സ്വന്തം റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് സെന്‍റര്‍ ബംഗളുരുവില്‍ തുറക്കുകയും 100ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍െറ മുതല്‍മുടക്ക് നടത്തുകയും ചെയ്തു.

സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റുമെന്‍റ് അതോറിറ്റി (സാജിയ)യുടെ സ്ഥിവിവര കണക്ക് പ്രകാരം 2010ല്‍ 426 ഇന്ത്യന്‍ കമ്പനികള്‍ക്ക് സൗദി അറേബ്യയില്‍ മുതല്‍മുടക്കിനുള്ള ലൈസന്‍സ് നല്‍കി. 1.6 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍െറ മുതല്‍ മുടക്ക് പ്രതീക്ഷിച്ചുകൊണ്ട് സംയുക്ത, സ്വതന്ത്ര സംരഭങ്ങള്‍ക്കുവേണ്ടിയാണ് അനുമതി നല്‍കിയത്. അങ്ങിനെയാണെങ്കിലും വ്യാപാര വികസനത്തിനുള്ള വലിയ സാധ്യതകള്‍ ഇനിയും ചൂഷണം ചെയ്യപ്പെടാതെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടെന്നതാണ് യാഥാര്‍ഥ്യം.

വാണിജ്യ സംരംഭകരുടെ പരസ്പരമുള്ള കൂടിക്കാഴ്ചകള്‍ക്കും ഉഭയകക്ഷി വ്യാപാരത്തിന്‍െറ വളര്‍ച്ചക്കും നിക്ഷേപത്തിനും സൗകര്യമൊരുക്കുന്നതിനും റിയാദിലെ ഇന്ത്യന്‍ എംബസിയുടെ മുന്‍കൈയില്‍ സൗദി ഇന്ത്യ ബിസിനസ് നെറ്റുവര്‍ക്ക് (എസ്.ഐ.ബി.എന്‍) അടുത്തിടെ രൂപവത്കരിക്കുകയും സജീവപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്യുന്നു. സൗദി-ഇന്ത്യ ഉഭയക്ഷകക്ഷി സാമ്പത്തി, വാണിജ്യ ബന്ധങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കല്‍ ലക്ഷ്യമിട്ട് എസ്.ഐ.ബി.എന്‍ ഒരു വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് വാണിജ്യ വ്യാപാര സംഘങ്ങള്‍ സൗദി സന്ദര്‍ശിക്കുമ്പോള്‍ സൗദി വ്യാപാരികളും വ്യവസായികളുമായും കൂടിക്കാഴ്ചക്കും മറ്റുമുള്ള വേദിയൊരുക്കുക പോലുള്ള മേഖലാബന്ധിത പരിപാടികള്‍ ഈ നെറ്റുവര്‍ക്കിന്‍െറ ആഭിമുഖ്യത്തില്‍ നടന്നുവരുന്നുണ്ട്.

ഇരു രാജ്യങ്ങളുടെയും ജനതകള്‍ തമ്മിലും കൂടുതല്‍ അടുത്തിടപഴകുന്നതിനും ഹൃദയ ബന്ധം  വര്‍ധിക്കുന്നതിനും സുദൃഢവും ഊഷ്മളവുമായ ഉഭയകക്ഷി ബന്ധം നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യന്‍ വിനോദസഞ്ചാര മന്ത്രാലയം റിയാദിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ റോഡ് ഷോകള്‍ സംഘടിപ്പിച്ചുവരുന്നു. വിനോദ സഞ്ചാരം ലക്ഷ്യം വെച്ച് ഇന്ത്യയിലേക്ക് പോകുന്ന സൗദി പൗരന്മാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന അനുഭവപ്പെടുന്നുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ ടൂറിസത്തിന്‍െറ പ്രധാന്യവും പ്രയോജനവും സൗദി ജനത തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. മെഡിക്കല്‍ ടൂറിസം ലക്ഷ്യം വെച്ച് ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി സന്ദര്‍ശകര്‍ക്ക് ഉദ്ദേശിച്ച ആരോഗ്യ ഫലപ്രാപ്തി നേടിയെടുക്കാനും ഇന്ത്യന്‍ മുഴുവന്‍ സന്ദര്‍ശിച്ച് കാണാനും അവസരമൊരുങ്ങുന്നു. വിദഗ്ധരായ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലെ മികവുറ്റതും ചെലവാക്കുന്ന പണത്തിന് അനുസരിച്ച് ഗുണപ്രദവുമായ ചികിത്സ ഇന്ത്യന്‍ മെഡിക്കല്‍ ടൂറിസം മേഖലയിലേക്ക് സൗദിയുള്‍പ്പെടെ ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍നിന്നും വന്‍തോതില്‍ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. അതുപോലെ സൗദി വിദ്യാര്‍ഥികളില്‍ ഗണ്യമായ വിഭാഗം ഇന്ത്യയില്‍ ഉപരിപഠന സാധ്യത തേടുന്നതില്‍ ഒൗത്സുക്യം കാട്ടുന്നു. പ്രത്യേകിച്ച് വിവര സാങ്കേതിത, ജൈവ സാങ്കേതികത തുടങ്ങിയ ആധുനിക സാങ്കേതിക വൈജ്ഞാനിക പഠനമേഖലകളില്‍.

രണ്ടര ദശലക്ഷം ജനസംഖ്യയുള്ള സൗദിയിലെ ഇന്ത്യന്‍ സമൂഹം വൈദഗ്ധ്യം, അച്ചടക്കം, നിയമം അനുസരിക്കാനുള്ള മനസ്, സൗമ്യപ്രകൃതം എന്നി ഗുണങ്ങള്‍ കാരണം മുന്തിയ പരിഗണന ലഭിക്കുന്ന തൊഴില്‍ സമൂഹമാണ്. രാജ്യപുരോഗതിക്ക് ഇന്ത്യന്‍ സമൂഹം നല്‍കിയ നിര്‍മാണാത്മകമായ സംഭാവനകളെ കുറിച്ച് വ്യക്തമായ ധാരണകളുള്ള സൗദി ഭരണാധികാരികളും പൗര സമൂഹവും അത് തുറന്നുപ്രകടിപ്പിക്കുന്നതിന് മടിക്കാറില്ല. ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തിലെ മറ്റൊരു പ്രധാന ഘടകമാണ് ഇന്ത്യന്‍ ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍. തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതില്‍ ജാഗ്രത പാലിക്കാറുള്ള സൗദി അറേബ്യയുടെ നടപടി എല്ലായിപ്പോഴും ഇന്ത്യന്‍ കൃതജ്ഞതക്ക് പാത്രമാകുന്നു. 2103ലെ ഹജ്ജ് തീര്‍ഥാടന വേളയില്‍ 135000 ഇന്ത്യക്കാര്‍ ഹജ്ജ് നിര്‍വഹിക്കാന്‍ സൗദിയിലത്തെി, അതിലേറെ ഉംറ നിര്‍വഹണത്തിനും.

(ഗള്‍ഫ് മാധ്യമം ഇന്ത്യന്‍ സ്വാതന്ത്ര്യദിന സപ്ളിമെന്‍റ് ആഗസ്റ്റ് 15, 2014)