Saturday, May 12, 2012

ഈ കോഴിയെന്‍ പ്രിയ തോഴി

ഹൃദയബന്ധത്തോളം ആഴമുള്ള സൗഹൃദം മനുഷ്യര്‍ക്കിടയില്‍ മാത്രമേ സാധ്യമാവൂ എന്ന എന്‍െറ വിശ്വാസം തിരുത്തപ്പെടുന്നത് തിരുവനന്തപുരം ജില്ലയിലെ വിതുരയ്ക്ക് സമീപം ചാത്തന്‍കോട് ആദിവാസി കോളനിയില്‍ ഒരിക്കല്‍ പോയപ്പോഴാണ്.

കോളനിവാസികളിലൊരാളുടെ പിടക്കോഴിയും കാടിറങ്ങിവരുന്ന ഒരു പെണ്‍കുരങ്ങും തമ്മിലുടലെടുത്ത ആത്മബന്ധത്തിന് മനുഷ്യര്‍ തമ്മിലുള്ളതിനേക്കാള്‍ ഇഴയടുപ്പം അന്നെനിക്ക് ബോധ്യമായി.

ഈ അത്യപൂര്‍വ്വ സൗഹൃദ സല്ലാപത്തിന് കോളനിവാസികള്‍ സാക്ഷിയാവാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി.

പേപ്പാറ വന്യജീവി സങ്കേതത്തിലുള്‍പ്പെടുന്ന ചാത്തന്‍കോട് കാണിക്കുടിയിലെ മല്ലന്‍ കാണിയുടേതാണ് കോഴി. മല്ലന് കോഴികള്‍ എണ്ണത്തിലേറെയുണ്ട്. പക്ഷെ കാട്ടിലെ കുരങ്ങേടത്തിക്ക് ഈ കൗമാരക്കാരിയെ മാത്രമേ പിടിച്ചുള്ളൂ. അതാവട്ടെ വല്ലാത്തൊരു ഇഷ്ടവുമായി.

കോഴി കൂവുന്ന നേരത്ത് കാട്ടില്‍നിന്ന് കോളനിയിലേക്കിറങ്ങി വരുന്ന കുരങ്ങേടത്തി നേരെ കോഴിക്കൂട്ടത്തിനടുത്തത്തെും.

പ്രിയ തോഴിയെ കണ്ടാലുടന്‍ കോഴി ഓടിയടുത്തത്തെും. കുരങ്ങേടത്തി സഖിയെ അണച്ചുപിടിക്കും.

പിന്നെ പകല്‍ മുഴുവന്‍ കോളനിയില്‍ കറങ്ങിനടക്കുന്ന കുരങ്ങന്‍െറ കൈത്തണ്ടയിലാണ് കോഴിയുടെ ഇരുപ്പ്. വൈകുന്നേരം കാട്ടിലേക്ക് മടങ്ങുമ്പോള്‍ ചിലപ്പോള്‍ കോഴിയും കൂടെ പോകും. പിറ്റേന്ന് രണ്ടുപേരും ഒരുമിച്ചാകും കോളനിയിലേക്കുള്ള വരവ്.

കോഴിയെ അണച്ചുപിടിച്ച് മരച്ചില്ലയിലേക്ക് വലിഞ്ഞുകയറുന്ന കുരങ്ങന്‍ അവിടെയിരുന്നു കോഴിയുടെ തൂവലുകള്‍ക്കിടയില്‍ പേന്‍ തിരയും. സ്നേഹത്തോടെ കൊക്കില്‍ മുഖം ചേര്‍ക്കും. ഈ സമയത്ത് കോഴിയെ പിടിക്കാനൊ മറ്റൊ ആരെങ്കിലും അടുത്തത്തെിയാല്‍ ആക്രമിക്കാന്‍ മുതിരും.

മറ്റ് കോഴികളെയൊന്നും കുരങ്ങന് പഥ്യമല്ല. ആ കൈത്തണ്ടയില്‍ കയറിയിരിക്കാമെന്ന് മോഹവുമായി ഇഷ്ടക്കാരിയൊഴികെ മറ്റേത് കോഴി വന്നാലും കുരങ്ങന്‍ ഓടിച്ചുവിടും. ഫോറസ്റ്റുദ്യോഗസ്ഥരാണ് ഈ കുരങ്ങനെ മാസങ്ങള്‍ക്ക് മുമ്പ് ഇവിടുത്തെ വനത്തില്‍ കൊണ്ടുവന്നുവിട്ടതത്രെ.

ഏതോ വീട്ടില്‍ അനധികൃതമായി പാര്‍പ്പിച്ചിരുന്നതറിഞ്ഞ് ഉദ്യോഗസ്ഥര്‍ പിടികൂടിയതാണ്.

മനുഷ്യര്‍ വര്‍ഗീയമായി വേര്‍തിരിഞ്ഞ് പരസ്പരം വാളോങ്ങുന്ന കാലത്ത് വര്‍ഗഭേദം അലിഞ്ഞില്ലാതാകുന്ന ഈ സൗഹൃദം രണ്ട് വര്‍ഷത്തിനുശേഷവും ശക്തമായി തുടരുന്നു എന്ന് അടുത്ത കാലത്ത് വീണ്ടും ആ കോളനിയില്‍ പോയപ്പോള്‍ കാണാനിടയായി.


(2009ല്‍ മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്)
ഫോട്ടോ: സാലി പാലോട്

Saturday, May 5, 2012

‘പാര്‍ട്ടി കട്ട്’ മെഡിക്കല്‍ ടെര്‍മിനോളജിയിലിടം നേടുമ്പോള്‍...

ചാനലിലെ ഫ്ളാഷ് ന്യൂസിലാണ് ആദ്യം കണ്ടത്. പിന്നീട് ദൃശ്യങ്ങള്‍ വരാന്‍ തുടങ്ങി. ചാനല്‍ ആഘോഷമാക്കുകയാണ്. അവതാരകന്‍ നിറുത്താതെ പറയാന്‍ തുടങ്ങി. ദൃശ്യങ്ങളിലേക്ക് അധികനേരം നോക്കിയിരിക്കാനായില്ല. മനസ് ഇടിയുന്നു. ചോരയുടെ മണം. റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയെന്ന ചോരച്ചുമപ്പിലെ മൂഴുത്ത അക്ഷരങ്ങള്‍ ഹൃദയത്തിനുള്ളില്‍ വീണ തീക്കനലായി. വെട്ടിയരിഞ്ഞിട്ട മനുഷ്യനെ വാരിക്കൂട്ടി ബാന്‍േറജില്‍ പൊതിഞ്ഞ് സ്ട്രെച്ചറിലിട്ട് കൊണ്ടുപോകുന്ന കാഴ്ചയിലേക്ക് നോട്ടം ഉറപ്പിക്കാനാവാതെ കണ്ണുകള്‍ ദുര്‍ബലമായി. അറവുശാലയിലത്തെിയപോലൊരു പ്രതീതി. പച്ച മാംസത്തിന്‍െറയും കട്ടപിടിച്ച ചോരയുടെയും ചൊരുക്കുന്ന മണം മൂക്കിലേക്കടിച്ചുകയറുന്നതുപോലെ. മനസ് പിടിവിട്ടതുപോലെയായി. തളര്‍ച്ച തോന്നി. ദൃശ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചാനല്‍. ധാര്‍മിക രോഷത്തിന്‍െറ രൂക്ഷത ശബ്ദത്തില്‍ മയപ്പെടുത്താന്‍ പാടുപെടുന്നു വാര്‍ത്താവതാരകന്‍. ‘വെട്ടിക്കൊലപ്പെടുത്തി’യെന്ന വാക്കും വെട്ടിക്കീറിയ ഉടലിന്‍െറ കാഴ്ചകളും ആവര്‍ത്തിക്കുന്ന ചാനലും, ഒരു പച്ച മനുഷ്യനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടിക്കൊലപ്പെടുത്തിയ അക്രമികളുടെ അതേ മാനസികാവസ്ഥയാണോ പ്രകടിപ്പിക്കുന്നതെന്ന് അല്‍പം ഉറക്കെ ആത്മഗതം ചെയ്തുപോയി. വയ്യ, ആ കാഴ്ചകള്‍ കാണാന്‍ വയ്യെന്ന് സഹപ്രവര്‍ത്തകനും. ടിവി ഓഫ് ചെയ്യൂ എന്ന് പറഞ്ഞദ്ദേഹം തല കുടഞ്ഞു എഴുന്നേറ്റുപോയി.

വെട്ടിക്കൊലപ്പെടുത്തിയെന്ന വാക്കില്‍ തടഞ്ഞ് എന്‍െറ വിചാരങ്ങള്‍ തളംകെട്ടി. എത്ര ലാഘവത്തോടെയാണ് ആ വാക്കുകള്‍ മിന്നിയും മറഞ്ഞും സ്ക്രോള്‍ ചെയ്യുന്നത്! അതിലും എത്രയോ വേഗത്തിലാവും അക്രമികളുടെ വാള്‍ത്തലപ്പുകള്‍ ആ ശരീരത്തെ വെട്ടിക്കീറിയത്, മാംസം ചെറുചീളുകള്‍ പോലെ ചിതറിത്തെറിപ്പിച്ചത്!! രാക്ഷസീയമായ ഈ പ്രവര്‍ത്തി ചെയ്യാന്‍ മനുഷ്യര്‍ക്ക് എങ്ങിനെ കഴിയുന്നു? ബോംബെറിഞ്ഞ് ഭീകരാവസ്ഥയുണ്ടാക്കുന്നത് രാക്ഷസീയതക്ക് മനസിനെ പരുവപ്പെടുത്താനായിരിക്കുമോ! സ്വയം ബോധം മറച്ചാവുമോ ക്രുരതയിലേക്ക് അവര്‍ വാള്‍ വീശിയത്! എന്ത് ലഹരികൊണ്ടാവും അവര്‍ പ്രജ്ഞയെ മറിച്ചിട്ടത്? ഒരായിരം ചോദ്യങ്ങളുടെ വാള്‍മുനയില്‍ വെച്ച മനസ്, സാദാ ബോധത്തോടെ ഒരാള്‍ക്കും ഒരാളേയും ഇങ്ങിനെ നിഷ്ഠൂരമായി വെട്ടിയരിയാനാവില്ളെന്ന് പിറുപിറുത്തുകൊണ്ടിരുന്നു. പാര്‍ട്ടിവികാരവും ലഹരിയാകാമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനായ ബ്യൂറോ മേധാവി പറഞ്ഞു. പാര്‍ട്ടിയാണ് പിന്നിലെന്ന് ചാനല്‍ വാര്‍ത്ത ഒളിമുന കൂര്‍പ്പിച്ചത് ഓര്‍മ വന്നു. അതങ്ങിനെയാവരുതേയെന്ന പ്രാര്‍ഥനയില്‍ ഹൃദയം തുടിച്ചു. ആകെയുള്ളൊരു പ്രതീക്ഷ ആ പാര്‍ട്ടിയില്‍ വെച്ചുപുലര്‍ത്തുന്ന ഇടതുപക്ഷ അനുകൂലിയായതുകൊണ്ടുള്ളൊരു വിമ്മിഷ്ടം. അദ്ദേഹം ഒരു കഥ പറഞ്ഞു. ‘പാര്‍ട്ടി കട്ട്’ മെഡിക്കല്‍ ടെര്‍മിനോളജിയിലിടം നേടിയ കഥ. ഒരിക്കല്‍ വാഹനാപകടത്തില്‍ പരിക്കേറ്റ അടുത്ത ബന്ധുവുമായി ആശുപത്രിയിലത്തെിയപ്പോഴുണ്ടായ അനുഭവമായിരുന്നു അത്. ബസും ലോറിയും കൂട്ടിയിടിച്ച അപകടത്തില്‍ ചെറുപ്പക്കാരന്‍െറ തോളറ്റംവരെയുള്ള കൈയ്യാണ് അറ്റ് റോഡില്‍ വീണത്. വലിച്ചുപറിച്ച പോലെ തെറിച്ചുപോയ കൈ. ഞരമ്പുകളും അസ്ഥിയും മാംസവും തൊങ്ങലാടുന്ന അതും കൂടിയെടുത്താണ് അവര്‍ ആശുപത്രിയിലത്തെിയത്. അറ്റുപോയ ആ അവയവം ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിക്കാനാവുമോ എന്ന് അറിയാനാണ് തീവ്രപരിചരണ വിഭാഗത്തിലെ വിദഗ്ധന്‍െറ അടുത്തേക്ക് അവര്‍ കയറിചെന്നത്. ഡോക്ടര്‍ പറഞ്ഞു: ‘പാര്‍ട്ടി കട്ട്’ അല്ലാത്തതിനാല്‍ വിജയ സാധ്യതയില്ല. ‘പാര്‍ട്ടി കട്ട്’ എന്ന് വാക്കിലുടക്കി മനസിലാകാതെയിരുന്നപ്പോള്‍ ബോധോദയം വന്നതുപോലെ ഡോക്ടര്‍ പറഞ്ഞു: സോറി, ഒരു മെഡിക്കല്‍ ടേമാണത്. വലിച്ചുപറിച്ചതുപോലെയുള്ള ഈ കേസില്‍ തുന്നിച്ചേര്‍ക്കല്‍ എളുപ്പമാകില്ളെന്നാണ് ഞാനുദേശിച്ചത്. കൃത്യമായി വെട്ടിമുറിച്ചതാണെങ്കില്‍, ചതയാത്ത, വലിയാത്ത ഞരമ്പുകളുടെ കൂട്ടിയോജിപ്പിക്കലെളുപ്പമാണ്. ‘പാര്‍ട്ടി കട്ട്’ ഒരു മെഡിക്കല്‍ സാങ്കേതിക സംജ്ഞയായതെങ്ങനെയെന്ന് ആ ഡോക്ടര്‍ വിശദമാക്കി കൊടുത്തത്രെ. പാര്‍ട്ടിയാക്രമണങ്ങളിലെ ‘വെട്ടു’കളില്‍നിന്ന് മെഡിക്കല്‍ ടെര്‍മിനോളജി കടം കൊണ്ട നാടന്‍ സാങ്കേതിക ശബ്ദം! രാഷ്ട്രീയാക്രമണങ്ങളും കൊലപാതകങ്ങളും പതിവായ നാട്ടില്‍ ഇത്തരമൊരു സംജ്ഞ വൈദ്യ നിഘണ്ടുവില്‍ കയറിയില്ളെങ്കിലേ അത്ഭുതപെടേണ്ടതുള്ളെന്ന് ബ്യൂറോ മേധാവി ഒരു കറുത്ത ഫലിതം  പറഞ്ഞു.

Monday, March 5, 2012

‘വെറുതെയല്ലാതായ വാര്‍ത്ത’യുടെ മഴവില്‍ റിയാലിറ്റിയില്‍

‘മഴവില്‍ മനോരമ’ വിനോദ ചാനലിലെ ജനപ്രതീ സമ്പാദിച്ച ‘വെറുതെയല്ല ഭാര്യ’ റിയാലിറ്റി ഷോയില്‍ മാതൃകാ ദമ്പതികളാവാനുള്ള മല്‍സരത്തിനടിയില്‍ ഒരു വാര്‍ത്തയുണ്ടാക്കിയ വിവാദത്തില്‍ പെട്ട് പുറത്തുപോകേണ്ടിവന്ന നാസര്‍-റജുല ദമ്പതികളുടെ കഥ പലനിലക്കും ‘വായനാസുഖം’ നല്‍കുന്നതാണ്. എന്നാല്‍ മാധ്യമ ധര്‍മത്തിന്‍െറ ‘റിയാലിറ്റി’ പരിശോധിക്കാനും ഇതുപകരിക്കും എന്നതുകൊണ്ട് ഒരു പോസ്റ്റ് ഇവിടെ നാട്ടുകയാണ്. അല്‍പം ക്ഷമയോടെ താഴെ കാണുന്ന മൂന്നു വാര്‍ത്തകളും അവക്കിടയിലെ ‘പീര’കളും വായിച്ച് അടിയിലുള്ള ചോദ്യത്തിന് ഒരുത്തരം തരുമെന്ന പ്രതീക്ഷയോടെ...
 

2011 ഡിസംബര്‍ 1ന് മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത

മല്‍സരം മാതൃകാ ഭര്‍ത്താവാകാന്‍:
ചാനല്‍ റിയാലിറ്റി ഷോയില്‍ കവര്‍ച്ചക്കേസ് പ്രതി

തൃശൂര്‍: രണ്ട് ഡസനോളം കവര്‍ച്ചക്കേസുകളിലെ മുഖ്യപ്രതി  പ്രമുഖ വിനോദചാനലിന്‍െറ   റിയാലിറ്റി ഷോയില്‍  മാതൃകാ ഭര്‍ത്താവാകാന്‍ മത്സരിക്കുന്നു!
ഭാര്യ ഇല്ലാതെ പാചകം, കുട്ടികളെ സ്കൂളില്‍ വിടല്‍ തുടങ്ങിയ ജോലികള്‍ ഏറ്റടെുക്കുക, പാട്ടുപാടല്‍, നൃത്തംചെയ്യ, ഭാര്യക്ക് പ്രേമലേഖനം എഴുതല്‍ തുടങ്ങിയ  പരിപാടികളിലാണ് തൃശൂര്‍  മതിലകം പൊലീസ് സ്റ്റേഷനില്‍ 23 കേസുകളില്‍ പ്രതിയായ എറണാകുളം തമ്മനം കിസാന്‍ റോഡില്‍ നാസര്‍ നിരവധി പ്രമുഖര്‍ക്കൊപ്പം പങ്കടെുക്കുന്നത്. നടി ശ്വേത മേനോനാണ് പരിപാടിയുടെ അവതാരക. മതിലകം  സ്റ്റേഷനിലെ ക്രൈം 612/08 മുതല്‍ 634/08  വരെയുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് എസ്.ഐ സാക്ഷ്യപ്പെടുത്തുന്നു. തൃശൂര്‍, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ക്ഷേത്രം, ബാങ്ക് കവര്‍ച്ച, ബൈക്ക് മോഷണം തുടങ്ങിയവയില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. 2008 ആഗസ്റ്റ് 20ന് പെരിഞ്ഞനത്തുനിന്ന് നാസര്‍ അടക്കം ആറു പ്രതികളെ വാഹന പരിശോധനക്കിടെ രണ്ട് മോട്ടോര്‍ സൈക്കിളില്‍നിന്ന് മാരകായുധങ്ങളുമായി പിടികൂടിയിരുന്നു.2006 ജൂണില്‍ പാലാരിവട്ടം പൊന്നുരുന്നി പള്ളി തൃക്കോവില്‍ ക്ഷേത്രത്തിലെ വെള്ളിഗോളക മോഷ്ടിച്ച  ഉദയകുമാറിനൊപ്പം നാസറും പ്രതിയാണ്. 2006 ആഗസ്റ്റില്‍ വരാപ്പുഴ തിരുമുപ്പത്ത് ഒരു വീടിന്‍െറ മുന്‍വശത്തുനിന്ന് ബജാജ് സി.ടി 100 ബൈക്ക് മോഷ്ടിച്ച കേസിലും ഇരുവരും പ്രതികളാണ്. കൂടാതെ, ബിനാനിപുരം പൊലീസ് സ്റ്റേഷനിലെ 152/06 കേസില്‍ നാസറും ഉദയകുമാറും ആലങ്ങാട് തിരുവാലൂര്‍ മഹാദേവക്ഷേത്രത്തില്‍നിന്ന് തിരുവാഭരണം, പഞ്ചലോഹ തിടമ്പ് തുടങ്ങിയവ മോഷ്ടിച്ച കേസിലും പ്രതികളാണ്. 2006 നവംബറില്‍ ഇരിങ്ങാലക്കുട, ഗുരുവായൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍നിന്ന് ആറു പവനും ഡിസംബറില്‍ പാഞ്ഞാള്‍ ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍നിന്ന് രണ്ടര പവനും മോഷ്ടിച്ച കേസ്, അതേവര്‍ഷം തൃപ്പേക്കുളം മഹാദേവ ക്ഷേത്രത്തില്‍നിന്ന് മൂന്നര കിലോ  സ്വര്‍ണാഭരണം മോഷ്ടിച്ച കേസ് എന്നിവയില്‍ ഇരുവരും   ഇരിങ്ങാലക്കുട, ചെറുതുരുത്തി, മാള സ്റ്റേഷനുകളിലെ   കേസുകളില്‍ പ്രതികളാണ്. 2007 ഫെബ്രുവരിയില്‍ പൂവത്തുശേരി ഭഗവതി ക്ഷേത്രത്തിലും   മാര്‍ച്ചില്‍ പൂമംഗലം റവങ്ങാടുപള്ളി ശിവക്ഷേത്രത്തിലും ഏപ്രിലില്‍ വരാപ്പുഴ കോട്ടുവള്ളി ഭഗവതി ക്ഷേത്രത്തിലും മോഷണം നടത്തിയ കേസുകളില്‍  ഇവര്‍  പ്രതികളാണ്. സുനീറുമായി ചേര്‍ന്ന് 2007 മാര്‍ച്ചില്‍ ഷൊര്‍ണൂരിനടുത്ത് മുള്ളൂര്‍ക്കര  ഭഗവതി ക്ഷേത്രത്തില്‍നിന്ന് നാലു കിലോ വെള്ളി ഗോളക മോഷ്ടിച്ചതിന് വടക്കാഞ്ചരേി  പൊലീസ് രജിസ്റ്റര്‍ ചെയ്ത   കേസിലും നാസര്‍ പ്രതിയാണ്. ഇരിങ്ങാലക്കുട ശ്രീകണ്ഠേശ്വര ക്ഷേത്രം, ആലത്തൂര്‍ കാവശേരി ക്ഷേത്രം, നോര്‍ത് പറവൂരിലെ വള്ളുവള്ളി സഹകരണ ബാങ്ക്, കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് റൂറല്‍ സഹകരണ ബാങ്ക്, മാരാരിക്കുളത്തെ കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നടന്ന മോഷണങ്ങളിലും പ്രതിയാണ്. 2007 സെപ്റ്റംബറില്‍ തൃക്കാക്കര  സ്റ്റേഷനിലും 2008 ഏപ്രിലില്‍ മുളന്തുരുത്തിയിലും യഥാക്രമം മൂക്കാക്കര ക്ഷേത്രം, പെരുമ്പിള്ളി നരസിംഹ ക്ഷേത്രം എന്നിവിടങ്ങളില്‍ നാസറിനെതിരെ മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2008 മാര്‍ച്ചില്‍ കോണത്തുകുന്നിലെ വീടിന്‍െറ പോര്‍ച്ചില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും മേയില്‍ ആലപ്പുഴ ചേപ്പാട് സര്‍വീസ് സഹകരണ ബാങ്കിലെ മോഷണത്തിലും ഇരിങ്ങാലക്കുട, കരീലകുളങ്ങര സ്റ്റേഷനുകളില്‍ പ്രതിയാണ്. 2008 ജൂലൈയില്‍ ചേപ്പാടില്‍തന്നെ മോട്ടോര്‍ ബൈക്ക് മോഷ്ടിച്ച കേസിലും ഉദയകുമാറും നാസറും പ്രതികളാണ്. ഇരുവരും ആഗസ്റ്റില്‍ അരയംകാവ് ഭഗവതി ക്ഷേത്രത്തില്‍നിന്ന് വെള്ളി ആഭരണം മോഷ്ടിച്ചു എന്ന കേസുമുണ്ട്. ദീര്‍ഘനാള്‍ ഗള്‍ഫിലായിരുന്നുവെന്നും നാട്ടില്‍ ബിസിനസ് ആണെന്നുമാണ് ചാനലില്‍ നാസറും ഭാര്യയും അവകാശപ്പെടുന്നത്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചിലതില്‍  ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവയില്‍ വിചാരണ നടക്കുന്നു. മോഷണവസ്തുക്കളാണെന്ന് അറിയാതെ ഇയാളില്‍നിന്ന് വാഹനങ്ങളും മറ്റും വാങ്ങിയ നിരവധി പേര്‍ കേസില്‍ കുടുങ്ങിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യകയും ചോദ്യം ചെയ്യകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ ചാനലില്‍ പരിപാടി  കണ്ട്  കണ്ണുതള്ളിയിരിക്കുകയാണ്.  ചാനല്‍ അധികൃതരെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ളെന്ന് പറയുന്നു.

2011 ഡിസംബര്‍ 3ന് മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത

‘മാതൃകാ ഭര്‍ത്താവ്’ മത്സരം: കവര്‍ച്ച കേസ് പ്രതി പുറത്ത്
തൃശൂര്‍:  ‘മഴവില്‍ മനോരമ’ ചാനലിലെ  ‘വെറുതെയല്ല ഭാര്യ’  എന്ന റിയാലിറ്റി ഷോയില്‍ പങ്കടെുക്കുന്ന ക്ഷേത്ര - ബാങ്ക് കവര്‍ച്ച കേസുകളിലെ പ്രതി എറണാകുളം തമ്മനം സ്വദേശി നാസറിനെ പരിപാടിയില്‍നിന്ന് ചാനല്‍ അധികൃതര്‍ ഒഴിവാക്കി. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനത്തെുടര്‍ന്ന് മറ്റ് മത്സരാര്‍ഥികള്‍ അധികൃതരെ സമീപിച്ചതോടെയാണ് പുറത്താക്കല്‍.ഭാര്യ ഇല്ലാതെ പാചകം, കുട്ടികളെ സ്കൂളില്‍ വിടല്‍ തുടങ്ങിയ ജോലികള്‍ ഏറ്റടെുക്കല്‍, പാട്ടു പാടല്‍, നൃത്തം ചെയ്യ, ഭാര്യക്ക് പ്രേമലേഖനം എഴുതല്‍ തുടങ്ങിയ മത്സരങ്ങളടങ്ങിയതായിരുന്നു പരിപാടി. റിയാലിറ്റിഷോ മൂലം തങ്ങള്‍ക്ക്  പുറത്തിറങ്ങാന്‍ പറ്റാതായെന്നായിരുന്നു മറ്റ് മത്സരാര്‍ഥികളുടെ പരിദേവനം. ചാനല്‍ അവതാരകന്‍ ശ്രീകണ്ഠന്‍ നായര്‍  ഒടുവില്‍ പ്രശ്നത്തില്‍ ഇടപെട്ടു. നാസറിനെയും ഭാര്യയെയും  വിളിപ്പിച്ച് കാര്യങ്ങള്‍ തിരക്കി. താനും ഭാര്യയും ഷോയില്‍ പങ്കടെുത്തതില്‍ അസൂയയുള്ള ചിലര്‍ ബോധപൂര്‍വം സൃഷ്ടിച്ച പ്രചാരണമാണിതെന്നായിരുന്നു നാസറിന്‍െറ വാദം. യാഥാസ്ഥിതികരായ ചില ബന്ധുക്കള്‍ ഭാര്യ തല മറക്കാതെ ചാനലില്‍ പ്രത്യക്ഷപ്പെടുന്നത് എതിര്‍ത്തുവെന്നും അവരുടെ എതിര്‍പ്പിനിടയിലാണ്  പരിപാടിയില്‍ പങ്കടെുത്തതെന്നും നാസര്‍ വിശദീകരിച്ചു. പത്രവാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമാണോ എന്ന  ചോദ്യത്തിന് നാസറിന് ഉത്തരംമുട്ടി.  യഥാര്‍ഥമാണെന്നും   ഇപ്പോള്‍  മാനസാന്തരപ്പെട്ട് ജീവിക്കാന്‍ ആഗ്രഹിക്കുകയാണെന്നുമായിരുന്നു  മറുപടി.  ഇത് അംഗീകരിക്കാന്‍ കഴിയില്ളെന്നും സ്വമേധയാ പരിപാടിയില്‍നിന്ന് ഒഴിയുന്നതായി   എഴുതിത്തരണമെന്നുമുള്ള ആവശ്യത്തിന് ഒടുവില്‍ നാസര്‍ നിര്‍ബന്ധിതനായി. ഇതത്തേുടര്‍ന്ന ് വെള്ളിയാഴ്ച നടക്കേണ്ട  ഷോയുടെ ചിത്രീകരണം മുടങ്ങി.നാസര്‍ ഉള്‍പ്പെട്ട  ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കിയ ശേഷം സംപ്രേഷണം ചെയ്യമെന്ന് അധികൃതര്‍ മറ്റ് മത്സരാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കി. നേരത്തേ പരിപാടിക്കിടയില്‍ നാസര്‍ താന്‍ ചെയ്ത തെറ്റുകള്‍ക്ക് പരസ്യമായി ഭാര്യയോട് മാപ്പുചോദിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു. ദാമ്പത്യത്തിനിടയില്‍ സ്വാഭാവികമായി ഉണ്ടാകാനിടയുള്ള ചില്ലറ പ്രശ്നങ്ങള്‍ ആയിരിക്കുമിതെന്നാണ് തങ്ങള്‍ ധരിച്ചതെന്ന് ഒരു മത്സരാര്‍ഥി പറഞ്ഞു. വ്യക്തികളെക്കുറിച്ച് ചാനലിന്‍െറ ആളുകള്‍ വേണ്ടത്ര അന്വേഷിക്കാത്തതാണ് കാരണമെന്നും മത്സരാര്‍ഥികള്‍ ആരോപിച്ചു.  ആരോപണത്തില്‍നിന്ന് തലയൂരാന്‍ അധികൃതരുടെ വിശദീകരണം ഇങ്ങനെയാണ്- ‘പശ്ചാത്താപത്തോടെ ഒരാളെ നല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നുവെന്ന തികച്ചും നല്ല ഉദ്ദശ്യേമായിരുന്നു തങ്ങള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ ഇതിനെ ദോഷൈകദൃക്കോടെ സമീപിച്ചപ്പോള്‍ ഒന്നും ചെയ്യന്‍ സാധിച്ചില്ല. വിവാദത്തില്‍ അകപ്പെട്ട മത്സരാര്‍ഥി സ്വയം പിന്മാറാന്‍ തീരുമാനിച്ചതിനാല്‍ പ്രശ്നം അവസാനിച്ചു.’

ഈ രണ്ടുവാര്‍ത്തയും വലിയ വിവാദമുണ്ടാക്കി. ഇത് ‘മാധ്യമ’ത്തിന്‍െറ സദാചാര പൊലീസിങ്ങാണ് എന്ന് ആക്ഷേപമുയര്‍ന്നു. ഭൂതകാല ചെയ്തികളില്‍ പശ്ചാത്തപിച്ച് പുതിയൊരു ജീവിതത്തിലേക്ക് നീങ്ങിയവരെ വീണ്ടും കുറ്റവാളികളായി ചിത്രീകരിക്കുന്ന മാധ്യമത്തിന്‍െറ ചെയ്തി സാംസ്കാരിക കുറ്റകൃത്യം എന്നുവരെ ആളുകള്‍ പറഞ്ഞുവെച്ചു. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും ബ്ളോഗുകളിലും ചര്‍ച്ചകള്‍ ചൂടുപിടിച്ചു. മലയാളി പ്രബുദ്ധതയില്‍ ആഢ്യനാണെന്ന് നടിക്കുമ്പോഴും അവന്‍െറ ധിഷണയെ സ്വാധീനിക്കുന്നത് പൈങ്കിളിയാണെന്ന് പറയുംപോലെ ശബ്ദം ഉച്ചത്തില്‍ കേട്ടത് ‘മാധ്യമ’ത്തിന്‍െറ സദാചാര പൊലീസിങ്ങിനെതിരെയായിരുന്നു. ആളുകളെ നന്നാവാന്‍ വിടാതെ, വെറുതെയല്ല ഭാര്യ എന്ന സാംസ്കാരിക മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ചാനല്‍ പരിപാടിയില്‍ മാതൃക ദമ്പതികളായി വാഴാന്‍ അനുവദിക്കാതെ നാസര്‍, റജുല ദമ്പതികളെ പടിയിറക്കിയ മാധ്യമ ധര്‍മത്തിനെതിരായ വികാരം കത്തിക്കയറി. ബ്ളോഗില്‍ ഉറഞ്ഞുതുള്ളിയ വിമര്‍ശനങ്ങളുടെ സാമ്പിള്‍ വെടിക്കെട്ടിതാ ഇവിടെ.

അപ്പോഴാണ് പുതിയ വാര്‍ത്ത:


2012 മാര്‍ച്ച് 4ന് മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത
യുവതിയുടെ നഗ്നത പകര്‍ത്തി ഭീഷണി: ലോഡ്ജ് ഉടമയും സഹായികളും റിമാന്‍ഡില്‍
മാള: കിഴക്കെ അങ്ങാടിയിലെ ഹസ്കര ലോഡ്ജില്‍ മുറിയെടുത്ത യുവതിയേയും അയല്‍വാസിയേയും ഭീഷണിപ്പെടുത്തി നഗ്നത കാമറയില്‍ പകര്‍ത്തി പണം തട്ടിയ ലോഡ്ജ് ഉടമയും സഹായികളും റിമാന്‍ഡില്‍. ലോഡ്ജ് ഉടമ വടമനായകത്ത് മുഹമ്മദാലി (60), മാനേജര്‍ എറണാകുളം തമ്മനം തോപ്പില്‍ നാസര്‍ (32), നാസറിന്‍െറ ഭാര്യ റെജുല (28), ജീവനക്കാരന്‍ കുഴിക്കാട്ടുശേരി കാരൂര്‍ തട്ടില സൈമണ്‍ (50) എന്നിവരെ ചാലക്കുടി ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച മാള സ്വദേശിയായ യുവതിയും അയല്‍വാസിയും സംസാരിച്ചുകൊണ്ടിരിക്കെ മുറിക്കുള്ളില്‍ കടന്ന് ലോഡ്ജ് മാനേജര്‍ നാസറും ഉടമ മുഹമ്മദാലിയും നിര്‍ബന്ധിച്ച് അശ്ളീല രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. പകര്‍ത്തിയ രംഗങ്ങള്‍ കാണിച്ച് ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50,000വും പിന്നീട് ലക്ഷവും ആവശ്യപ്പെട്ടു. നാലര പവന്‍ മാല നല്‍കി യുവതി ലോഡ്ജില്‍നിന്നും രക്ഷപ്പെട്ടു. പിന്നീട് മാല നഷ്ടപ്പെട്ടതായി പൊലീസില്‍ പരാതി നല്‍കി. മാള എസ്.ഐ. ഡി. മിഥുന്‍െറ ഇടപെടലാണ് ലോഡ്ജ് ഉടമയേയും സംഘത്തേയും കുടുക്കിയത്. ലോഡ്ജ് ഉടമയെ കേസില്‍നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമം എസ്.ഐ പരാജയപ്പെടുത്തി. 33 കേസുകളില്‍ പ്രതിയായ നാസറിനേയും ഭാര്യയേയും ഉടമ ലോഡ്ജില്‍ താമസിപ്പിച്ചുവരികയായിരുന്നു.

ആദ്യ മാധ്യമം വാര്‍ത്തയെ തുടര്‍ന്ന് മഴവില്‍ ചാനല്‍ ഈ ദമ്പതികളെ തങ്ങളുടെ പരിപാടിയില്‍നിന്നൊഴിവാക്കി ആ അധ്യായം അവസാനിപ്പിച്ചതൂകൊണ്ട് സഹജീവിയുടെ മാന്യതയെ കരുതിയാവണം മാധ്യമം പുതിയ വാര്‍ത്തില്‍ പഴയ ‘കഥ‘ കൂടി ചേര്‍ക്കാതിരുന്നതെന്ന് തോന്നുന്നു. എന്നാല്‍ മറവിയില്ലാത്ത വായനക്കാര്‍ ആ പഴയ വാര്‍ത്തകള്‍ തേടിപ്പിടിച്ചു ‘ഇതുതാനല്ലയോ അവന്‍’ എന്ന് വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നു.

ഒ. അബ്ദുല്ലയുടെ ശൈലി കടമെടുത്താല്‍ സത്യത്തില്‍ ഇത് ‘വരമ്പത്ത് കൂലി’ എന്ന ഏര്‍പ്പാടായിമാറി. നാസറും റജുലയും പശ്ചാത്തപിച്ച് നല്ല ജീവിതത്തിലേക്ക് മാറിയിട്ടും അതു പൊറുപ്പിക്കില്ളെന്ന നിലപാടാണ് ഇതെന്നും ഈ സദാചാര പൊലീസിങ്ങിനെ അങ്ങിനെ വെച്ചുപൊറുപ്പിക്കാനാവില്ളെന്നും അന്ന് മാധ്യമം വാര്‍ത്തക്കെതിരെ ചന്ദ്രഹാസമിളക്കിയവര്‍ ഇപ്പോഴും സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും ബൂലോകത്തുമുള്ളതിനാല്‍ പുതിയ സംഭവ വികാസങ്ങളോട് അവര്‍ എങ്ങിനെ പ്രതികരിക്കുന്നു എന്ന് അറിയാനുള്ള ഒരു സാദാ പൗരന്‍െറ താല്‍പര്യത്തോടെയാണ് ഇതെഴുതുന്നത്. സാമൂഹിക പ്രതിബദ്ധതയും പത്രധര്‍മവും പറഞ്ഞു കേരളത്തിലെ പ്രധാന പത്രങ്ങളിലൊന്ന് എന്ന നിലയില്‍ മാധ്യമം സ്വീകരിച്ച നിലപാടോ അതിനെ സദാചാര പൊലീസ് ചമയലെന്ന സാംസ്കാരിക കുറ്റകൃത്യമായി കണ്ട് അപലപിച്ചവരുടെ നിലപാടോ ഏതാണ് ശരിയെന്ന് അറിയാനുള്ള ആഗ്രഹം ഇവിടെ പ്രകടിപ്പിച്ചുകൊള്ളുന്നു.