Thursday, June 9, 2011

പുതിയ കുരുക്ഷേത്രത്തിലെ അന്തര്‍നാടകങ്ങള്‍

ഒടുവില്‍ അത് ശരിവെക്കപ്പെട്ടു, ബാബാ രാംദേവ് എന്ന യോഗാചാര്യന്‍ സംഘ്പരിവാറിന് വേണ്ടി ശിഖണ്ഡി വേഷം കെട്ടുകയാണെന്ന്. ദല്‍ഹിയുടെ അധികാരം തിരിച്ചുപിടിക്കാനുള്ള പുതിയ കുരുക്ഷേത്രത്തില്‍ സംഘ്പരിവാര്‍ രാഷ്ട്രീയം ശിഖണ്ഡിയെ മറയാക്കി ജനാധിപത്യ സംവിധാനത്തിനും സര്‍വോപരി രാഷ്ട്ര സമാധാനത്തിനും നേരെ വില്ലു കുലച്ചുനില്‍ക്കുകയാണ്.

ബി.ജെ.പിയുടെ വര്‍ഗീയതയും അഴിമതിയും ചേര്‍ന്ന ഇരട്ട ദുരന്തത്തേക്കാള്‍ കോണ്‍ഗ്രസിന്റെ അഴിമതി സഹിച്ചോളാം എന്ന് ജനം തീരുമാനമെടുത്തതോടെ തുടര്‍ച്ചയായി പ്രതിപക്ഷത്തിരുന്ന് മുഷിയേണ്ടിവന്ന സംഘ്പരിവാറിന് ഇനി ഇതല്ലാതെ ഒരു രക്ഷയുമില്ലെന്ന് തോന്നി തുടങ്ങിയിരിക്കുന്നു. ഒരു തിരിച്ചുവരവിനുള്ള ശ്രമം തുടങ്ങണമെങ്കില്‍ പോലും രാഷ്ട്രം വീണ്ടും ഒരു കലാപസ്ഥിതിയിലേക്ക് തിരിച്ചെത്താതെ നിവൃത്തിയുമില്ല. അങ്ങിനെ ഗൃഹപാഠം നടത്തിയുള്ള അന്തര്‍നാടകങ്ങളാണ് ഇപ്പോള്‍ രാംലീലാ മൈതാനിയില്‍ രാവണ ലീലയുടെ പകര്‍ന്നാട്ട ഭീഷണിയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ കഷ്ടമാണ് ബി.ജെ.പിയെന്ന് ഇന്ത്യന്‍ ജനത അനുഭവത്തിലൂടെ തന്നെ പഠിച്ചു. നാലു പതിറ്റാണ്ടുകൊണ്ട് കോണ്‍ഗ്രസിന് കഴിഞ്ഞതിനെക്കാള്‍ എത്രയോ വലിയ അഴിമതിയാണ് ശവപ്പെട്ടികളില്‍ കിടന്ന് ബി.ജെ.പിക്കാരന്റെ തോളിലിരുന്ന് ചീഞ്ഞുനാറിയത്. നാഴികക്ക് നാല്‍പതുവട്ടം ദേശക്കൂറിന്റെ വാചകമടി തുടരുന്ന സംഘ്പരിവാര്‍ രാഷ്ട്രീയം കാര്‍ഗില്‍ രക്തസാക്ഷികള്‍ക്ക് വേണ്ടി വാങ്ങിയ ശവപ്പെട്ടികളുടെ പേരില്‍ പോലും അഴിമതി നടത്തി. അഴിമതി കയ്യോടെ പിടികൂടപ്പെട്ടതിന് രാജിവെച്ചു ദേശീയാധ്യക്ഷന്‍ തന്നെ വനവാസത്തിന് പോകേണ്ടിവന്ന ഒരു ഗതികേട് ബി.ജെ.പിക്കല്ലാതെ കോണ്‍ഗ്രസിനുപോലുമുണ്ടായിട്ടില്ല.

ഈ ചരിത്രം കോണ്‍ഗ്രസിനെയും യു.പി.എ ഗവണ്‍മെന്റിലെ കനിമൊഴി രാജമാരെയും അലട്ടിയതാവണം കേവലം രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ അതി ഭീകര അഴിമതി നടത്തി ബി.ജെ.പിയെ തോല്‍പിക്കാന്‍ പ്രേരണയായത്. ഒരു മുറിവുതന്നെ ഇനിയും സഹിക്കാന്‍ കഴിയാത്ത ഭാരതാംബക്ക് ഇനിയും മുറിവുകളുണ്ടാവരുതെന്ന ജാഗ്രതയോടെ ബി.ജെ.പിയെ അകറ്റിനിറുത്തി കോണ്‍ഗ്രസിനെ സഹിക്കാന്‍ തയ്യാറായ ജനത്തെ മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കാതെ, അന്നാ ഹസാരെയുടെ നാടകം കൂടി വിജയിപ്പിക്കാന്‍ ഇട നല്‍കാതെ, ലോക്പാല്‍ ബില്ല് എത്രയും വേഗം പാസാക്കി സ്വന്തം തടിക്കൊപ്പം രാഷ്ട്രത്തെ കൂടി രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കണം. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ അഴിമതി വിരുദ്ധ ജന മുന്നേറ്റത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ രാജ്യത്തെ ഇടതുപക്ഷം തയ്യാറാവണം. ഇന്ത്യയെ ഇനിയും ഭിന്നിപ്പിച്ച് അസ്ഥിരപ്പെടുത്താനും കലാപത്തില്‍ മുക്കാനും കാത്തുനില്‍ക്കുന്ന ദുഷ്ട ശക്തികളില്‍നിന്ന് രക്ഷനേടാനുള്ള വഴി ഇതിലൊന്നു മാത്രമാണ്... തങ്ങളുടെ നാടകങ്ങള്‍ വിജയം കണ്ടു തുടങ്ങിയതിന്റെ ആഹ്ലാദപ്രകടനമായിരുന്നല്ലൊ സുഷമ സ്വരാജിന്റെ നടന ചാരുതയില്‍ മിന്നിത്തെളിഞ്ഞത്...


ബാബാ രാംദേവ്-സംഘ് പരിവാര്‍ ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെയാണ്. വാര്‍ത്ത താഴെ:
ന്യൂദല്‍ഹി: ബാബാ രാംദേവ് ആര്‍.എസ്.എസുമായി ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന രേഖകളും വസ്തുതകളും സര്‍ക്കാര്‍ ബുധനാഴ്ച പുറത്തുവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരങ്ങള്‍ ആദ്യം ദൂരദര്‍ശന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയ കേ
ന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പിന്നീട് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് ഇക്കാര്യം ഔദ്യോഗികമായി ആവര്‍ത്തിക്കുകയായിരുന്നു. ആര്‍.എസ്.എസിന്റെ പരമോന്നത വേദിയായ അഖില ഭാരതീയ പ്രതിനിധി സഭ കര്‍ണാടകയിലെ പുത്തൂരില്‍ 2011 മാര്‍ച്ചില്‍ യോഗം ചേര്‍ന്നാ
ണ് രാംദേവിന്റെ അഴിമതിവിരുദ്ധ പോരാട്ടത്തിന് തുടക്കമിട്ടതെന്ന് പി. ചിദംബരം വ്യക്തമാക്കി. അതിനുശേഷം 2011 ഏപ്രില്‍ ഏഴിന് അഴിമതിവിരുദ്ധ പ്രസ്ഥാനം തുടങ്ങാന്‍ ആര്‍.എസ്.എസ് തീരുമാനിക്കുകയും ബാബാ രാംദേവിനെ അതിന്റെ രക്ഷാധികാരിയും ആര്‍.എസ്.എസ് താത്ത്വികാചാര്യന്‍ ഗോവിന്ദാചാര്യയെ അതിന്റെ സഹരക്ഷാധികാരിയുമാക്കുകയും ചെയ്തു. 2011 മേയ് 20ന് സുരേഷ് ജോഷിയെന്ന ആര്‍.എസ്.എസ് നേതാവ് അയച്ച ഔദ്യോഗിക സര്‍ക്കുലറില്‍ ബാബാ രാംദേവിന്റെ അഴിമതി വിരുദ്ധ സമരത്തില്‍ പങ്കാളികളാകണമെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഇതിന് പുറമെ വിശ്വഹിന്ദുപരിഷത്തും ഔദ്യോഗികമായി ഈ പ്രസ്ഥാനത്തില്‍ പങ്കാളിയായതായി ചിദംബരം വിശദീകരിച്ചു. സുരേഷ് ജോഷി അയച്ച അതേ തരത്തിലുള്ള സര്‍ക്കുലര്‍ പിന്നീട് വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍ സ്വന്തം പ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്ത് രാംദേവിനൊപ്പം അണിചേരാന്‍ ആവശ്യപ്പെട്ടു. യുവാക്കള്‍ 'അഴിമതിക്കെതിരെ'എന്ന കാമ്പയിന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ തുടങ്ങിയതും രാംദേവിന്റെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്ന് ചിദംബരം കൂട്ടിച്ചേര്‍ത്തു. രാംലീല മൈതാനിയില്‍നിന്ന് അര്‍ധരാതി ബലംപ്രയോഗിച്ച് ഒഴിപ്പിച്ചതിനു പിന്നില്‍ വല്ല അപകടവുമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് രാംദേവിന് അപായം സംഭവിച്ചേക്കുമെന്ന് പൊലീസിന് ചില സൂചനകള്‍ ലഭിച്ചിരുന്നതായി ആഭ്യന്തരമന്ത്രി പറഞ്ഞു. പൊലീസ് ബലപ്രയോഗത്തില്‍ പരിക്കേറ്റ രാജ്ബാല എന്ന സ്ത്രീയുടെ സ്ഥിതി ഗുരുതരമാണെന്നും അവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും അവരുടെ വീട് സന്ദര്‍ശിക്കുമെന്നും ചിദംബരം വ്യക്തമാക്കി. ബാക്കിയുള്ളവരെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ട്. യോഗക്ക് നല്‍കിയ അനുമതി രാംദേവ് ഉപവാസത്തിന് ഉപയോഗിച്ചത് തെറ്റാണെന്ന് ചിദംബരം ആവര്‍ത്തിച്ചു. രാംദേവിന്റെ ആര്‍.എസ്.എസ് ബന്ധം ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം പുറത്തുവിട്ട ശേഷമാണ് ബുധനാഴ്ച പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും വി.എച്ച്.പി നേതാവ് അശോക് സിംഗാളും ഹരിദ്വാറിലെ ആശ്രമത്തിലെത്തി രാംദേവിനും സമരത്തിനും പരസ്യപിന്തുണ പ്രഖ്യാപിച്ചത്.

Thursday, May 19, 2011

നടന്ന് നടന്ന് സുബൈദ പുരസ്കാര നിറവില്‍

ചരിത്രത്തില്‍ അങ്ങിനെ പലതുമുണ്ടാവും. പ്രശസ്തി കിട്ടാന്‍ ഹിമാലയന്‍ കൊടുമുടികള്‍ കയറിയതും വന്‍കരകള്‍ക്ക് ചുറ്റും കപ്പലോട്ടിയതും. എന്നാല്‍ ചുമ്മാ നടന്ന് നടന്ന് പ്രശസ്തിയിലും പുരസ്കാര നിറവിലും ചെന്നുകയറിയ സുബൈദയുടെ ചരിത്ര നിയോഗത്തിന് പകരം വെക്കാന്‍ മലയാളത്തിലെങ്കിലും മറ്റൊന്നില്ല.

അതുകൊണ്ടാണല്ലൊ 500ഓളം എപ്പിസോഡുകളിലെത്തി അംഗീകാരവും പ്രേക്ഷക പ്രീതിയും നേടിയ ഏഷ്യാനെറ്റിലെ 'എ വോക്ക് വിത്ത് സുബൈദ'ക്ക് ആ പേര് നിശ്ചയിക്കുമ്പോള്‍ തുടക്കത്തില്‍ പലരും നെറ്റി ചുളിച്ചത്. ആരാണ് ഈ സുബൈദ, പ്രേക്ഷകര്‍ക്ക് മുന്നില്‍ ഈ പേരിന് എന്ത് പ്രസക്തി എന്നൊക്കെ ആളുകള്‍ ചോദിച്ചു.

ശരിയായിരുന്നു. സുബൈദ ആരുമായിരുന്നില്ല, പ്രവാസിയായ ഒരു വീട്ടമ്മയെന്നല്ലാതെ, (വ്യക്തിത്വ വികസന പരിശീലക എന്ന നിലയില്‍ ചില കോളേജ് കാമ്പസുകള്‍ക്ക് പരിചിതയായിരുന്നതൊഴിച്ചാല്‍). റിയാദില്‍ മുനിസിപ്പല്‍ എഞ്ചിനീയറായ ഭര്‍ത്താവിനെ തനിച്ചാക്കി മക്കളുടെ പഠനസൌകര്യം പരിഗണിച്ച് ഒരു ദശകം നീണ്ട പ്രവാസ ജീവിതത്തില്‍നിന്ന് അവധിയെടുത്തു കോട്ടയത്തുവന്ന് വാടക വീട്ടില്‍ താമസമാക്കിയ നാലു മക്കളുടെ അമ്മ മാത്രമായിരുന്നു അപ്പോഴും. മക്കളുടെ കാര്യങ്ങള്‍ നോക്കി സമയം ബാക്കിയുണ്ടെങ്കില്‍ ടി.വിക്ക് മുന്നിലിരുന്നാലായി. ചില ടോക്ക് ഷോകളിലെ അവതാരകമാരെ കാണുമ്പോള്‍ സ്വതവേ സംസാര പ്രിയയായ സുബൈദ ഒന്ന് മോഹിച്ചുപോയിട്ടുണ്ടെങ്കിലും എന്നെങ്കിലും ആ ഫ്രെയിമില്‍ കയറി നില്‍ക്കാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

കോട്ടയത്ത് ചെന്നതാണ് നിമിത്തമായത്. ഏഷ്യാനെറ്റില്‍ ബ്രോഡ്കാസ്റ്റിങ് ജേര്‍ണലിസ്റ്റായ പ്രശസ്ത യുവ കഥാകൃത്ത് ഉണ്ണി ആറിന്റെ നാട് കോട്ടയത്തിനടുത്ത് കുടമാളൂരാണ്. കോട്ടയത്ത് വെച്ച് ഒരു പൊതുസുഹൃത്ത് വഴി അദ്ദേഹത്തെ പരിചയപ്പെടാനിടയായതാണ് വഴിത്തിരിവായത്. ഏഷ്യാനെറ്റ് ന്യൂസിലെ ഏഷ്യാനെറ്റ് സ്പെഷ്യലില്‍ കുറച്ചു എപ്പിസോഡുകളില്‍ അവതാരകയാകാന്‍ ആ വഴിക്കാണ് ക്ഷണം വന്നെത്തിയത്. പിന്നീട് 10 എപ്പിസോഡുകളുള്ള മറ്റൊരു പരിപാടിയും. എന്നാലും ആളുകള്‍ സുബൈദയെ അറിഞ്ഞുതുടങ്ങിയിരുന്നില്ല. ദൃശ്യമാധ്യമ രംഗം കടല്‍ പോലെ പരന്നുകിടക്കുമ്പോള്‍ 10 എപ്പിസോഡ് കൊണ്ട് എന്താകാന്‍?

Tuesday, May 17, 2011

ജനങ്ങളോട് തോറ്റ ജാലവിദ്യക്കാര്‍

സകലവിദ്യകളും സ്വായത്തമാക്കി വന്‍കരകളായ വന്‍കരകള്‍ ചുറ്റിനടന്ന് ആളുകളെ അമ്പരിപ്പിച്ച് വിശവിഖ്യാതനായിത്തീര്‍ന്ന ജാലവിദ്യക്കാരന്‍. യാത്രക്കിടയില്‍ അയാള്‍ ഒരു കടല്‍ത്തീരത്തെത്തി. കാണികളെ അത്ഭുതപരതന്ത്രരാക്കുന്ന പല വിദ്യകളും അവതരിപ്പിച്ചു. പക്ഷെ, ഒന്നും ആളുകളില്‍ ഏശുന്നില്ല. കൂടിനിന്ന ആളുകള്‍ ഒരുതരം ഇരുത്തുന്ന ചിരി ചിരിച്ചുനില്‍ക്കുന്നതല്ലാതെ ആരുടെയും കണ്ണുകളില്‍ വിസ്മയഭാവമില്ല. തന്റെ മായാവിദ്യാ പ്രകടന യാത്രക്കിടയില്‍ അയാള്‍ക്ക് ഇങ്ങിനെയൊരനുഭവം ആദ്യത്തേതാണ്. പതിവിന് വിപരീതമായ ജനങ്ങളുടെ നിസംഗഭാവം ജാലവിദ്യക്കാരനെ അമ്പരിപ്പിച്ചു. മായാവിദ്യകള്‍ ഒന്നിനുപിറകെ ഒന്നായി കൈവശമുണ്ടായിരുന്നതു മുഴുവന്‍ പുറത്തെടുത്തു. 'ഓ ഇതെല്ലാം വെറും കണ്‍കെട്ടല്ലെ, കുറെ കണ്ടിട്ടുള്ളതാണ്' എന്ന ഭാവത്തിലാണ് ആളുകളുടെ നില്‍പ്. 'ഓ പിന്നെ...' എന്ന ആ ആലസ്യ, പരിഹാസ ഭാവത്തിന് മുമ്പില്‍ പാവം ജാലവിദ്യക്കാരന്‍ തളര്‍ന്നുപോയി. തന്റെ ആവനാഴിയിലെ അവസാനത്തെ വിദ്യയുമവസാനിച്ചപ്പോള്‍ അദ്ദേഹം കത്തിയെടുത്ത് സ്വന്തം നെഞ്ചില്‍ കുത്തിയറിക്കി ഹൃദയം അറുത്തെടുത്ത് കൈയ്യില്‍ വെച്ച് കാണിച്ചു. അപ്പോഴും കാണികള്‍ നിസംഗതയോടെ പറഞ്ഞു, 'അത് ആടിന്റെ ചങ്കാ...' രക്തം വാര്‍ന്ന് പിടഞ്ഞു മരിക്കുന്നതിന് മുമ്പ് ജാലവിദ്യക്കാരന്‍ അടുത്തുനിന്നയാളോട് ചോദിച്ചു. 'ഇതേതാ നാട്?' 'കേരള'മെന്നായിരുന്നു മറുപടി. 
പണ്ടെന്നോ വായിച്ചുമറന്ന എം.ടിയുടെ ഈ ചെറു രചന ആ മഹാമാന്ത്രികന്റെ യഥാര്‍ഥ വാചക ഘടനയോടെ അല്ലെങ്കിലും ഇപ്പോള്‍ ഓര്‍മ്മയിലെത്തുന്നത് കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വന്നശേഷം നിരാശയിലാണ്ടു മങ്ങിപ്പോയ ചില രാഷ്ട്രീയ ജാലവിദ്യക്കാരുടെ മുഖങ്ങള്‍ കണുമ്പോഴാണ്.


ശീലമായിപ്പോയ പഴയ ജാലവിദ്യകളുടെ പുനരവതരണവുമായാണ് പലരും ഇക്കുറിയും തെരഞ്ഞെടുപ്പുവേദികളില്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷെ ജനം 'ഇതു കുറെ കണ്ടതാണ്, ഇനി വേണ്ട മായാവിദ്യക്കാരാ' എന്നങ്ങ് വിളിച്ചു പറഞ്ഞുകളഞ്ഞു. അതുകൊണ്ടാണ് ഇക്കുറി പരാജയപ്പെട്ട രണ്ട് രാഷ്ട്രീയ നേതാക്കള്‍ രമേശ് ചെന്നിത്തലയും പിണറായി വിജയനുമാണെന്ന് ആളുകള്‍ പറയുന്നത്. ബി.ജെ.പിക്കും കേരളത്തെ നന്നായി മനസിലായി.

പ്രേം നസീറും ഷീലയും അച്ചടി ഭാഷയില്‍ പ്രണയ ഡയലോഗുകള്‍ പറഞ്ഞിരുന്ന കാലത്ത് യൂത്തു നേതാവായിരിക്കുമ്പോള്‍ ശീലിച്ചുപോയ പ്രസംഗ ശൈലി ഫ്രെയിമിട്ടുവെക്കാനെ പറ്റൂ എന്ന് രമേശ് ചെന്നിത്തല ഇനിയും മനസിലാക്കിയിട്ടില്ല. അതുകൊണ്ടാണ് ഹൃദയത്തില്‍നിന്ന് തൂവിപ്പോയ കണ്ണീര് കണ്ട് അത് ഗ്ലിസറിന്‍ കരച്ചിലാണെന്ന് ആളുകള്‍ പറഞ്ഞുകളഞ്ഞത്. ധാര്‍ഷ്ട്യത്തിന്റെ ജാലവിദ്യ ഇനി ഈ കളത്തില്‍ ചെലവാവില്ലെന്ന് വി.എസിന്റെ സ്വീകാര്യതയിലൂടെ ജനം പിണറായിക്കും പറഞ്ഞുകൊടുത്തു.

കാല്‍നൂറ്റാണ്ടായി പയറ്റുന്ന പണിക്ക് മാക്സിമം പോയാല്‍ ഒ. രാജഗോപാലിന്റെ ഒന്നു തെളിഞ്ഞ് പിന്നെ നിഴലിലാണ്ട മുഖം വരെ എന്നു ബി.ജെ.പിയെയും ജനം പഠിപ്പിച്ചു. ഇന്ത്യയില്‍ പലയിടത്തും നടത്തിയ ജാലവിദ്യാ പ്രകടനങ്ങള്‍ക്ക് കേരളത്തില്‍ വോട്ടെന്നാല്‍ ഇങ്ങിനെ അങ്ങിങ്ങ് എറിഞ്ഞുകിട്ടുന്ന ചില്ലറ നാണയങ്ങളാണെന്ന് ബി.ജെ.പി ഇനിയും പഠിച്ചിട്ടില്ലെങ്കില്‍ കനത്ത നിരാശയുടെ ഓരോ തെരഞ്ഞെടുപ്പുകാലങ്ങളും കണ്ട് ജീവിതം അങ്ങിനെ കരിന്തിരി കത്തി തീരും.

ആവശ്യം വന്നാല്‍ വി.എസിന്റെ വാചകങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് മുറിച്ചെടുത്ത് തങ്ങള്‍ക്കെതിരെ ഒരു മുരത്ത വര്‍ഗീയവാദിയുടെ ആക്രോശങ്ങള്‍ കേട്ടില്ലേ എന്ന് രഹസ്യ മന്ത്രണം നടത്തി സമുദായ വികാരമിളക്കി മടകളില്‍നിന്ന് അവസാനത്തെ പെണ്‍വോട്ടുവരെ പോളിങ് ബൂത്തിലെത്തിച്ച് ഈ തിരിച്ചടികള്‍ക്കിടയിലും വമ്പിച്ച വിജയങ്ങള്‍ നേടിയ അപ്ഡേറ്റഡ് ജാലവിദ്യക്കാരുടെ മാര്‍ഗമാണ് ഇനി ബി.ജെ.പിക്ക് നല്ലത്. മുസ്ലിം ലീഗിനെയും കേരള കോണ്‍ഗ്രസിനെയും പോലെ ഏതെങ്കിലുമൊരു മുന്നണിയില്‍ കടന്നുകൂടി ഒരു സമുദായ പാര്‍ട്ടിയായാല്‍ അഞ്ചോ പത്തോ എം.എല്‍.എമാരെ ഉണ്ടാക്കി, അക്കൌണ്ട് തുറക്കുക എന്ന തെരഞ്ഞെടുപ്പു അടുക്കുമ്പോഴുണ്ടാകുന്ന പതിവ് വയറുവേദനയുടെ അസ്ക്യതയില്‍നിന്ന് രക്ഷപ്പെടാം. 

മുഖ്യമന്ത്രി ചിരി ചിരിച്ചുതുടങ്ങിയ ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവിന്റെ അതിഗൌരവം വീണ്ടും എടുത്തണിഞ്ഞ വി.എസ് അച്യുതാനന്ദനും ജനങ്ങള്‍ക്ക് പ്രിയപ്പെട്ട ജാലവിദ്യക്കാരാണ്. അവരുടെ കൈയ്യിലുള്ള വിദ്യകള്‍ അപ്ഡേറ്റഡാണ്. ജനങ്ങളെ കൊണ്ട് കയ്യടിപ്പിക്കുന്ന മായാവിദ്യകള്‍. വില്ലന്മാരെ കണ്ടെത്തി അവരുടെ മടയില്‍ചെന്ന് പിടിച്ചിറക്കി നാലു പൂശി ജയിലിലടക്കുകയൊ ജനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുക്കുകയൊ ചെയ്യുന്ന മലയാള സിനിമയിലെ ധാര്‍മിക പോരാളികളായ നായകരെ കണ്ട് കയ്യടിക്കുന്ന ജനങ്ങളും കേരളത്തിലുണ്ടെന്ന് വി.എസിന് നന്നായിട്ടറിയാം. അതുകൊണ്ടാണ് വി.എസ് ധാര്‍മികതയുടെ കച്ചവടക്കാരനാണെന്ന് പരാജയപ്പെട്ട ജാലവിദ്യക്കാരിലൊരാളായ സി.പി. ജോണ്‍ പറഞ്ഞുപോയത്.

'ചീകാത്ത മുടിയും തേഞ്ഞ ചോല്‍ച്ചെരിപ്പുകളും' വിശ്രമമില്ലാത്ത ജനസേവനത്തെ അടയാളപ്പെടുത്തിയപ്പോള്‍ ആ വിദ്യയുടെ പരിപ്പും കേരളത്തില്‍ വേവിക്കാന്‍ ഉമ്മന്‍ചാണ്ടിക്കായി. നരച്ചമുടിയില്‍ കറുപ്പുതേക്കാനും മുഖത്തെ ചുളിവു മായ്ക്കാനും മേക്കപ്പ് ബോക്സും ടച്ചപ്പുബോയിയുമായി കോട്ടയത്തുനിന്ന് ഹരിപ്പാട്ടേക്ക് ഹെലികോപ്റ്റര്‍ പിടിക്കുന്ന ജാഡ നമ്മുടെ കാലത്ത് ജനം പുശ്ചിച്ചുതള്ളുമെന്ന് അറിയാത്ത സുന്ദര വിഡ്ഢികളോട് നല്ല നമസ്കാരം പറയുകയാണ് വേണ്ടതെന്ന് പറയുന്ന പിണറായി വിജയനും അറിയാതെ പോയ പുതിയ ജനകീയ പാഠങ്ങളാണ് 72 X 68 എന്ന അന്തംവിട്ട മാന്ത്രിക കണക്കിലൊളിച്ചിരിക്കുന്നത്.  

ജനം ഇത്ര പക്വതമുറ്റിയവരായി മാറിയെന്ന് പതിവു ജാലവിദ്യകളുമായി തെരഞ്ഞെടുപ്പു ഗോദയിലെത്തുമ്പോള്‍ ഇവരാരും കരുതിയിരുന്നില്ല. അതാണ് പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്ന് ഉമ്മന്‍ ചാണ്ടിയും പ്രതീക്ഷിച്ചിടത്തോളം എത്തിയില്ലെന്ന് വി.എസും ദീര്‍ഘനിശ്വാസമയച്ചത്. ശരിയായ ജനവിധി ഇതാണ്. ഒരു നൂല്‍പ്പാലത്തിനപ്പുറവുമിപ്പുറവും നിറുത്തിയുള്ള കളി. ഓരോ ഇഞ്ചിലും സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍ തെന്നി അഗാധതയിലേക്ക് പതിക്കുമെന്ന ഒരുള്‍ക്കിടിലം ഭരണാധികാരികളെ നേരെ നടക്കാന്‍ പ്രേരിപ്പിക്കും. പാലത്തിന്റെ ബലഹീനത പ്രതിപക്ഷത്തെയും പ്രലോഭിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യും. ആരും വഴിവിട്ടൊന്നും ചിന്തിക്കുക കൂടി ചെയ്യില്ലെന്നുറപ്പ്. അപ്പോള്‍ ആരാണ് ശരിയായ മാന്ത്രികനെന്ന് ചോദിച്ചാല്‍ ഈ ജാലവിദ്യക്കാരെയെല്ലാം നൂല്‍പ്പാലത്തില്‍ നടത്തിക്കുന്ന ജനം തന്നെയെന്ന് ഉത്തരം.