Monday, August 27, 2012

തെന്മല: ദൈവം പോലും സ്വയം വിസ്മയിച്ച രചനാശില്‍പം


ഈയെഴുത്തു കൂട്ടം 2012 ഡിസംബര്‍ 30ന് തെന്മലയില്‍ സംഘടിപ്പിക്കുന്ന ബ്ലോഗേഴ്സ് മീറ്റിനെ കുറിച്ച് 


തേന്മലയല്ല തെക്കന്‍ മലയാണ് തെന്മലയായതെങ്കിലും പ്രകൃതി ഭംഗിയില്‍ തെന്മല തേനോലും കാഴ്ചാനുഭവമാണ്. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പശ്ചിമ ഘട്ടത്തിന്‍െറ തെക്കന്‍ സഹ്യനിരകളും അതിന്‍െറ താഴ്വരകളും നിറഞ്ഞ തെന്മല കണ്ടിട്ടില്ലങ്കില്‍, ഒരിക്കലെങ്കിലും അവിടെ പോയിട്ടില്ലങ്കില്‍ അത്രമേല്‍ നഷ്ടമെന്ത്? അതിഭാവുകത്വമെന്ന് പുശ്ചിക്കല്ലേ, സത്യമാണ്.

തെന്മലയും ഒരു അനുഭവമാണ്. അനുഭവിച്ച് തന്നെ അറിയേണ്ട പ്രകൃതിയുടെ മനോഹര രചനകളിലൊന്ന്. മായിക ലോകത്തെ സര്‍ഗതല്‍പരര്‍ പരസ്പരം കാണാന്‍ ഭൂമിയിലേക്കിറങ്ങി വരുമ്പോള്‍ സംഗമിക്കാന്‍ ഇത്രമേല്‍ ഇണങ്ങിയ മറ്റൊരു സ്ഥലമില്ല തന്നെ. പ്രകൃതി ഒരു കാവ്യമാണ് തെന്മലയില്‍. ദൈവം പോലും സ്വയം വിസ്മയിച്ച ഒരു രചനാശില്‍പം.

തെക്കന്‍ കാറ്റില്‍ മുളങ്കൂട്ടങ്ങളുരയുമ്പോള്‍, പക്ഷികള്‍ പാടുമ്പോള്‍, കല്ളോലിനികള്‍ ഒഴുകുമ്പോള്‍ ജനിക്കുന്ന സംഗീതത്തിന്‍െറ ശ്രാവ്യ മധുരം കേള്‍പ്പിക്കാന്‍ ഈ വരികള്‍ മതിയാവില്ല. അതുകൊണ്ടാണ് എല്ലാവരേയും ക്ഷണിക്കുന്നത്, വരൂ, മഞ്ഞുപെയ്യുന്ന ഡിസംബറിലെ അവസാന ഞായറാഴ്ച തെന്മലയിലേക്ക്.

പ്രകൃതിയുടെ മനോഹാരിത ആവോളം നുകരാന്‍ തെന്മലയിലത്തെുന്നവര്‍ തിരിച്ചുപോകുമ്പോള്‍ ഹൃദയത്തില്‍ പച്ചപ്പിന്‍െറ താഴ്വരകള്‍ നിറയണം. പ്രകൃതിയെ കുറിച്ചുള്ള ഒരു വീണ്ടുവിചാരമുണ്ടാവണം. പ്രകൃതി വിചാരങ്ങള്‍ക്ക് കൂടി ഇടം കൊടുത്തുകൊണ്ടാണ് ഇയെഴുത്തുകൂട്ടത്തിന്‍െറ ആഭിമുഖ്യത്തില്‍ ഈ സംഗമം നടക്കുന്നത്.

2012 ഡിസംബര്‍ 30, ഞായറാഴ്ച കല്ലട ജലസേചന പദ്ധതിയോട് ചേര്‍ന്നുള്ള തെന്മല ഇക്കോ ടൂറിസം മേഖലയിലാണ് മലയാളി ബ്ളോഗറന്മാരുടെ കൂടിച്ചേരല്‍. ബൂലോകത്തൊരു ഹരിത രാഷ്ട്രീയ ചേരിയാവാം നമുക്ക്. മരവും മനുഷ്യനും എന്നൊരു തലക്കെട്ടില്‍ ചര്‍ച്ചകള്‍ നടന്നാല്‍ നന്നായി. ജനാധിപത്യം വല്ലാത്തൊരു തുറസായതിനാല്‍ തലക്കെട്ടുകള്‍ വേറെയും നിര്‍ദേശിക്കാനുള്ള അവസരം വിശാലമാണ്.

ഒരു വൃക്ഷത്തൈ നട്ടാവട്ടെ സംഗമത്തിന്‍െറ തുടക്കമെന്ന ആഗ്രഹത്തിന്മേല്‍ ക്യാമ്പ് ഡയറക്ടര്‍ പ്രശസ്ത കവി കുഴീപ്പുഴ ശ്രീകുമാര്‍ നട്ടത് കാഞ്ഞിര മരത്തിന്‍െറ തൈ ആയാലെന്താ എന്ന നിര്‍ദേശമാണ്. കയ്പിന്‍െറ കാരണം പറഞ്ഞ് എല്ലാവരും അകലേക്ക് മാറ്റിനിറുത്തുന്ന കാഞ്ഞിരം തന്നെ നെഞ്ചേറ്റിയാല്‍ അതൊരു പുതിയ വിപ്ളവമായിരിക്കും.

അന്യായമായ ചൂഷണത്തിലൂടെ തകര്‍ന്ന പ്രകൃതിയില്‍നിന്നുള്ള തിരിച്ചടികളുടെ കയ്പ്നീര്‍ കുടിക്കുന്ന മനുഷ്യന്‍ ചില കൈപ്പേറിയ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനുള്ള സമയമായി. കാവ്യപ്രതിഭക്ക് വിപ്ളവാഭിവാദ്യങ്ങള്‍.

തെന്മല ഡാം ജംഗ്ഷനിലുള്ള കല്ലട ഇറിഗേഷന്‍ പ്രോജക്ടില്‍ (കെ.ഐ.പി) ഇന്‍സ്പെക്ഷന്‍ ബംഗ്ളാവാണ് ക്യാമ്പ് സ്ഥലം. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് മണി വരെ. അതിരാവിലെ തന്നെ തെന്മലയിലത്തെിയാല്‍ പ്രകൃതി മഞ്ഞാടകള്‍ ഊരി മാറ്റുന്നതിന് മുമ്പുള്ള ആ വിസ്മയ കാഴ്ചകള്‍ നുകരാം. സുഖമുള്ള കുളരിലിരുന്ന് രാവിലെ എട്ടോടെ നല്ല ചൂടുള്ള പ്രാതല്‍ കഴിക്കാം. ഒമ്പത് മണിയോടെ ക്യാമ്പംഗങ്ങളുടെ രജിസ്ട്രേഷന്‍ തുടങ്ങാം. 9.45ന് പരസ്പരം പരിചയപ്പെടല്‍ (സൗഹാര്‍ദ അരങ്ങ്).

11 മണിക്ക് ക്യാമ്പ് സ്ഥലത്തുനിന്ന് ഇക്കോ ടൂറിസം വക ബസില്‍ ജലസംഭരണിയുടെ തീരത്തത്തെിച്ചേര്‍ന്ന് അവിടെ പുല്‍പ്പരപ്പില്‍ കൂടിയിരുന്ന് ഏതെങ്കിലും വിഷയത്തിന്മേലൊരു പൊതുചര്‍ച്ച- ‘പരിസ്ഥിതി സംരക്ഷണത്തിന് ഇയെഴുത്ത്’ അല്ളെങ്കില്‍ മരവും മനുഷ്യനും അല്ളെങ്കില്‍ വേറൊന്ന്, ഏതുമാകാം.

പിന്നെ ക്യാമ്പ് ഡയറക്ടറുടെ കവിതകളുള്‍പ്പെടെ ഒരു കവിയരങ്ങും. ഉച്ചക്ക് 1.30 ആവുന്നതോടെ തീര്‍ച്ചയായും നാം ഒരു വിളിക്ക് വഴങ്ങേണ്ടിവരും, വിശപ്പിന്‍െറ വിളിക്ക്. തിരിച്ച് ഇന്‍സ്പെക്ഷന്‍ ബംഗ്ളാവിലത്തെി വിഭവ സമൃദ്ധമായ നാടന്‍ ഭക്ഷണം.

പിന്നെ ഒരല്‍പം വിശ്രമം. 2.30 മുതല്‍ വിനോദ സഞ്ചാരമാണ്. ഫിഷറീസ് വകുപ്പിന്‍െറ അക്വോറിയം സന്ദര്‍ശനം, ട്രീ പാത്തിലൂടെയുള്ള യാത്ര, അഡ്വഞ്ചര്‍ പാര്‍ക്കില്‍ ചുമ്മാ സാഹസങ്ങള്‍.

ഇതെല്ലാം കഴിഞ്ഞ് തിരിച്ചത്തെി വൈകീട്ട് നാലോടെ ചായ, കടി. തുടര്‍ന്ന് ഒറ്റക്കല്‍ ലുക്കൗട്ടിലേക്കുള്ള യാത്ര. അതിനിടയില്‍ ഡീര്‍ പാര്‍ക്കും മറ്റ് അനുബന്ധ കാഴ്ചകളും.

അവിടെനിന്ന് തിരിച്ചത്തെി വൈകീട്ട് ആറ് മണിയോടെ മ്യൂസിക് ഫൗണ്ടന്‍. അതാണ് നമ്മുടെ ക്യാമ്പ് ഫയര്‍. കൂട്ടമണിയടി... ദേശീയഗാനം ചൊല്ലി പിരിയാം.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍
മ്യൂസിക് ഫൌണ്ടന്‍: റാം 


ബ്ളോഗേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതിലൂടെ പോയി ഹാജര്‍ അറിയിക്കാം

Tuesday, July 24, 2012

അല്‍ഗസാസിലെ വിരുന്നുകാരന്‍

കഥ ഇതുവരെ
അല്‍ഗസാസ്. ടാര്‍ റോഡെന്ന ഒറ്റ ഞരമ്പിലൂടെ സൗദി നാഗരിക ജീവിതവുമായി ബന്ധംസ്ഥാപിച്ച് ജീവസന്ധാരണം നടത്തുന്ന ആയിരക്കണക്കിന് മരുഭൂ ഗ്രാമങ്ങളിലൊന്ന്. നോക്കത്തൊ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമികള്‍ക്കിടയില്‍ കൂണുകള്‍ പൊടിഞ്ഞതു പോലെ കുമ്മായംപൂശിയ എടുപ്പുകള്‍. കുറെ വീടുകളും അനുബന്ധ സൗകര്യങ്ങളും ചേര്‍ന്ന ആ ജനവാസകേന്ദ്രമാണ് അല്‍ഗസാസിന്‍െറ ഹൃദയം. അല്‍സാഹിലിയെന്ന ബദൂവിയന്‍ ഗോത്രക്കാരായ 15 കുടുംബങ്ങളാണവിടെ താമസം. പിന്നെ ഒരു പള്ളിയും സ്കൂളും. ഗ്രാമത്തിലെ ഉയരംകൂടിയ എടുപ്പുകളാണ് ഇവ രണ്ടും. ഗ്രാമത്തലവനായ അമീര്‍ ഖാലിം അല്‍സാഹിലിയുടെ വീടിനുപോലും അത്ര ഉയരമില്ല.

എന്നാല്‍, അല്‍ഗസാസിലത്തെുന്ന ഒരാളെ ഇതൊന്നുമായിരിക്കില്ല ആദ്യകാഴ്ചയില്‍ സ്വാഗതംചെയ്യുക. ഗ്രാമത്തിന്‍െറ ഒത്ത നടുക്ക് അയാളുണ്ടാവും. പത്തനംതിട്ട ജില്ലയിലെ പുല്ലാട്ടുകാരന്‍ മാത്യു വര്‍ഗീസ്. അന്നാട്ടിലെ ഏക പരദേശി. പച്ചപ്പുനിറഞ്ഞ തന്‍െറ ജന്മനാടിനേക്കാള്‍ ഈ വരണ്ട ഗ്രാമത്തെ സ്നേഹിക്കുന്നവന്‍. ഒരു വ്യാഴവട്ടംമുമ്പ് തല മുതിര്‍ന്ന നാട്ടുപൗരന്‍ മുഹമ്മദ് റാശിദിന്‍െറ ഹൗസ് ഡ്രൈവര്‍ ജോലിക്ക് റിയാദില്‍ വിമാനമിറങ്ങി 135 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറേക്ക് യാത്രചെയ്ത് ഇവിടെയത്തെിയവന്‍. പള്ളിയും പള്ളിക്കൂടവും കഴിഞ്ഞാല്‍ ഗ്രാമത്തിലെ പ്രധാനപ്പെട്ട മറ്റൊരു പൊതുസ്ഥാപനം അയാള്‍ നടത്തുന്ന ബഖാലയാണ്. മക്കള്‍ വലുതായി വാഹനമോടിക്കാന്‍ ആളു വേണ്ടാതായപ്പോള്‍ കഫീലിന്‍െറ ഉദാര മനസ്കതയുടെ സമ്മാനം. വളയം പിടിച്ച കൈകളില്‍ ഒരു നാടിന്‍െറ സമസ്താവശ്യങ്ങള്‍ക്കുമായുള്ള വ്യാപാര സ്ഥാപനത്തിന്‍െറ കടിഞ്ഞാണ്‍. കുടിവെള്ളം വേണമെങ്കില്‍ പോലും മാത്യു കൊടുക്കണം എന്ന അവസ്ഥയില്‍ കട പെട്ടെന്ന് പച്ച പിടിച്ചു. അല്‍ഗസാസിന്‍െറ ഹൈപര്‍മാര്‍ക്കറ്റെന്നു വിളിച്ചാലും തെറ്റില്ളെന്ന അവസ്ഥയിലത്തെി.

12 വര്‍ഷത്തിനിടെ ആകെ നാലുതവണ മാത്രമാണ് നാട്ടില്‍ പോകാനായത്. സഹധര്‍മ്മിണി അച്ചാമ്മയും മക്കളായ ബ്ളസിയും ബിന്‍സിയും ബെക്സിയും അവിടെ തനിച്ചാണ്. ബി.എസ്സി നഴ്സിങ്ങുകാരിയായ ബ്ളസിയുടെയും ജനറല്‍ നഴ്സിങ്ങുകാരിയായ ബിന്‍സിയുടെയും പഠനത്തിനാവശ്യമായ പണം കണ്ടത്തെലായിരുന്നു ആദ്യലക്ഷ്യം. പഠനംകഴിഞ്ഞപ്പോള്‍ അവരുടെ വിവാഹമായി അടുത്തലക്ഷ്യം. എന്നാല്‍, നാട്ടിലേക്കുള്ള യാത്രകള്‍ക്കിടയിലെ ഇടവേളകള്‍ ദീര്‍ഘിക്കാന്‍ ഇവ മാത്രമായിരുന്നില്ല കാരണം. ഉപ്പുമുതല്‍ കുടിനീര് വരെ അല്‍ഗസാസിലെ ജനജീവിതത്തിനാവശ്യമായതെല്ലാം പ്രദാനംചെയ്യുന്ന ‘ഹൈപര്‍ മാര്‍ക്കറ്റ്’ കുറച്ചുനാളത്തേക്കെങ്കിലും അടച്ചിട്ടുപോകാനുള്ള വിമ്മിട്ടംതന്നെ കാരണം.


ഗ്രാമവാസികള്‍ക്ക് കൂടപ്പിറപ്പിനെ പോലെയാണ് മാത്യു. അവര്‍ സ്നേഹപൂര്‍വം വിളിക്കുന്ന പേര് ഇബ്രാഹിമെന്നാണ്. അല്‍ഗസാസുകാരായ അവരില്‍ പെട്ടവനല്ല താനെന്ന് മാത്യുവിനോ അന്യദേശിയും മറ്റൊരു മതവിശ്വാസിയുമാണ് മാത്യുവെന്ന് അവര്‍ക്കോ തോന്നലുകളില്ല. കുരുത്തക്കേട് കാട്ടുന്ന അന്നാട്ടിലെ കുട്ടികളെ തല്ലാനും ശാസിക്കാനും വരെ അവിടത്തെ ‘ബാബ’മാര്‍ മാത്യുവിന് സ്വാതന്ത്ര്യംകൊടുത്തു. വെള്ളിയാഴ്ചകളില്‍ അവരോടൊപ്പം പള്ളിയില്‍ പോകും. റമദാനില്‍ വ്രതമനുഷ്ഠിക്കും.

ഇതിനിടയില്‍ കടയിലേക്കാവശ്യമായ സാധനങ്ങളെടുക്കാന്‍ 35 കിലോമീറ്ററകലെയുള്ള ദുര്‍മ പട്ടണത്തിലേക്ക് പോകുമ്പോള്‍ മാത്രമാണ് മലയാളിയാകുന്നത്. അവിടെ കാണാന്‍ കിട്ടുന്ന മലയാളികളോട് കൊതിതീരെ മലയാളത്തില്‍ സംസാരിക്കും. കൂടെ മലയാളപത്രവും വാങ്ങി അല്‍ഗസാസിലേക്ക് തിരിക്കും. പിന്നെ പത്രവാര്‍ത്തകളോടാണ് മാതൃഭാഷയിലുള്ള സല്ലാപം. സൗദിയിലത്തെിയ കാലം മുതലുള്ള ശീലമാണ്. ഇതിനിടയില്‍ നാട്ടിലേക്കുള്ള യാത്രയുടെ ഇടവേള അല്‍പം നീണ്ടുപോയിരുന്നു. നാലുവര്‍ഷം. അല്‍ഗസാസിലെ ഏക പരദേശിയെ കുറിച്ച് അക്കാലത്താണ് ‘ഗള്‍ഫ് മാധ്യമ’ത്തില്‍ വാര്‍ത്ത വരുന്നത്. വാര്‍ത്ത കണ്ട് സൗദിയിലുള്ള ബന്ധുക്കളും നാട്ടുകാരും ഫോണിലും നേരിലും തേടിയത്തെി. നാട്ടില്‍ പോകാന്‍ നിര്‍ബന്ധിതനായി. ഒരു വര്‍ഷം മുമ്പ് പോയി ഒരു മാസം നിന്നു തിരിച്ചുപോന്നു. മൂന്നുമാസം മുമ്പ് ജ്യേഷ്ഠന്‍ മരിച്ചപ്പോള്‍ 15 ദിവസത്തേക്ക് ഒന്നുകൂടി പോയി.

കുട്ടികളുടെ വിവാഹം നടത്തണം. എട്ടാം ക്ളാസുകാരിയായ ഇളയ കുട്ടിയുടെ പഠനം. പണമാവശ്യമാണ്. അല്‍ഗസാസുകാര്‍ അനുവദിക്കുന്ന കാലത്തോളം ഈ ഗ്രാമത്തില്‍തന്നെ പിടിച്ചുനില്‍ക്കണം. കടക്ക് മുനിസിപ്പാലിറ്റി ലൈസന്‍സ് കിട്ടിയത് അഞ്ചുമാസം മുമ്പാണ്. കുറച്ചുകൂടി വിശാലതയുള്ള കെട്ടിടത്തിലേക്ക് മാറ്റി വിപുലീകരിച്ചു.
വരാന്‍ പോകുന്നത് റമദാന്‍ കാലമാണ്. പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലാത്ത ഗ്രാമത്തിന്‍െറ ഏക ഉത്സവകാലം റമദാനാണ്. റമദാനിലെ ഇഫ്താര്‍ വിരുന്നുകളില്‍ ഈ 15 വീടുകളിലെയും വിശേഷപ്പെട്ട അതിഥിയാവും താനിനിയെന്ന്, കഴിഞ്ഞുപോയ വിരുന്നുകാലങ്ങളില്‍ രുചിച്ച അല്‍ഗസാസിന്‍െറ സ്നേഹവാത്സല്യങ്ങളുടെ ഓര്‍മകളില്‍ നിറഞ്ഞ് മാത്യു പറഞ്ഞുതുടങ്ങുന്നു.




തുടര്‍ന്നുവായിക്കുക...
റമദാനിലെ ഓരോ ബാങ്കൊലിക്കും ഒരു പ്രത്യേക മധുരമാണ്. പള്ളിയില്‍നിന്ന് ഓരോതവണ ദൈവത്തിന്‍െറ മഹത്വമുദ്ഘോഷിച്ച് വിളിയുയരുമ്പോഴും അതില്‍ ശ്രദ്ധയൂന്നാന്‍ കഴിയുന്നത് റമദാന്‍ കാലത്താണ്. നിശ്ശബ്ദതയുടെ മഹാ ഇടവേളകള്‍ക്കിടയില്‍ ഗ്രാമത്തിലുയര്‍ന്നു കേള്‍ക്കുന്ന ഏക ശബ്ദമാണ് ദൈവാരാധനയിലേക്കുള്ള ആ വിളി. റമദാനില്‍ മഗ്രിബിന്‍െറ ബാങ്കിനാണ് മാധുര്യം കൂടുതല്‍.

അല്‍ഗസാസിന്‍െറ നാലുംകൂടിയ കവലയില്‍നിന്ന് ഒന്ന് വട്ടംകറങ്ങിയാല്‍ കാണുന്നത്ര വീടുകളിലൊന്നിലാവും അന്നത്തെ സായാഹ്ന വിരുന്ന്. ആകെ 15 കുടുംബങ്ങള്‍, 15 വീടുകള്‍. റമദാന്‍ ചന്ദ്രികയുടെ വൃദ്ധിക്ഷയങ്ങള്‍ക്കിടയില്‍ ഒരു വീട്ടില്‍ രണ്ടുതവണ ഇഫ്താര്‍ വിരുന്നിന്‍െറ സുപ്ര നിവര്‍ന്നു മടങ്ങും. ആദ്യ ദിവസത്തെ ഇഫ്ത്താര്‍ വിരുന്ന് അമീറിന്‍െറ വീട്ടിലാണ്. പെരുന്നാളിന്‍െറ തലേ ദിവസത്തെ ഇഫ്താറും അവിടെയായിരിക്കും. ഊഴമിട്ട് ഓരോ വീട്ടിലെയും വിരുന്നുകളില്‍ ഗ്രാമവാസികള്‍ എല്ലാവരും ഒന്നിച്ചു പങ്കെടുക്കും.

മുതിര്‍ന്ന ആണുങ്ങളെല്ലാം കൂടി ഒരു അറുപത് അറുപത്തഞ്ച് പേരുണ്ടാവും. 150ഓളമാണ് ഗ്രാമത്തിലെ മൊത്തം ജനസംഖ്യ. ആണുങ്ങളെല്ലാം വിരുന്നു നടക്കുന്ന വീട്ടിലെ മജ്ലിസില്‍ വട്ടം കൂടിയിരിക്കും. അവരിലൊരാളായി അനറബിയായ ഞാനും. വിശേഷപ്പെട്ട ഒരു അതിഥിയെ പോലെ അവര്‍ എന്നെ ഊട്ടും. 12 വര്‍ഷത്തെ റമദാന്‍ അനുഭവങ്ങളില്‍ ഒരു മാറ്റവും ഇടമുറിയലും ഉണ്ടായിട്ടില്ല. ഏതെങ്കിലും വീട്ടിലെ ഇഫ്താറിനത്തൊനായില്ളെങ്കില്‍ ആ വീട്ടുകാരന്‍ പിണങ്ങും. ഉറ്റവരുടെ പിണക്കം താല്‍ക്കാലികമാണെങ്കിലും അതുപോലും സഹിക്കാനാവില്ല. അതിനാല്‍ മസ്ജിദില്‍നിന്ന് മഗ്രിബ് ബാങ്കൊലി കേള്‍ക്കുന്നതിന് മുമ്പുതന്നെ വിരുന്ന് നടക്കുന്ന വീട്ടില്‍ ആര്‍ക്കും മുമ്പേ ഹാജരാവും. വിഭവ സമൃദ്ധമാണ് നോമ്പുതുറ. ഖഹ്വ, തമര്‍, ഷോര്‍ബ, കഫ്സ, ബുര്‍തുഗാല്‍, തുഫ, സമാം, അസീറാത്ത്, സമൂസ, ലബന്‍... അങ്ങനെ പോകുന്നു വിഭവങ്ങളുടെ നീണ്ടനിര.


വിശ്വാസികളുടെ ആഘോഷമായ റമദാന്‍ ആ ബദൂവിയന്‍ ഗ്രാമത്തിനും ഉത്സവകാലമാണ്. ഗ്രാമവാസികളുടെ എല്ലാ ആഘോഷവും റമദാനില്‍ കേന്ദ്രീകരിക്കും. അകലെയുള്ള റിയാദ് നഗരത്തിലൊക്കെ പോയി ആഘോഷപൂര്‍വം ഷോപ്പിങ്ങ് നടത്തും. റമദാന്‍ തുടങ്ങുമ്പോള്‍ എന്‍െറ ‘ഹൈപര്‍മാര്‍ക്കറ്റ്’ ഇവിടെയുള്ളതായി പോലും അവര്‍ നടിക്കില്ല. റിയാദില്‍നിന്നും മറ്റുമായി അവര്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ 10 ദിവസം കഴിയുമ്പോള്‍ തീരുമെന്ന് അറിയാഞ്ഞിട്ടല്ല. സാധനങ്ങള്‍ തീര്‍ന്നുതുടങ്ങുമ്പോള്‍ അവര്‍ പതിയെ കടയിലേക്ക് വരാന്‍ തുടങ്ങും. അപ്പോഴേക്കും കൂടുതല്‍ സാധനങ്ങളെടുത്ത് കട സമൃദ്ധമാക്കിയിട്ടുണ്ടാവും ഞാന്‍. റമദാനിലെ പകലില്‍ ഉച്ച കഴിഞ്ഞാണ് കട തുറക്കുക. മഗ്രിബിന് അര മണിക്കൂര്‍ മുമ്പെ അടക്കും. പിന്നെ വിരുന്നു നടക്കുന്ന വീട്ടിലേക്ക്.

രാത്രിയില്‍ ഗ്രാമമുണരും. മറ്റുള്ള മാസങ്ങളില്‍ കാണാത്ത ഉണര്‍വാണ് റമദാനില്‍. മരുഭൂമിയുടെ ശ്മശാന നിശ്ശബ്ദതയാണ് പകലെങ്കില്‍ രാവ് നാഗരികമായ ബഹള നിറവിലേക്കാണ് ഉണരുന്നത്. ജീവിതത്തില്‍ ഇനിയെത്ര റമദാന്‍ കാലങ്ങളുണ്ടായാലും അതെല്ലാം ഈ ഗ്രാമത്തോടൊപ്പമായിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നത്ര ഹൃദയം നിറയുന്ന സ്നേഹ വാത്സല്യങ്ങളാണ് അവര്‍ ചൊരിയുന്നത്. അത്രമേല്‍ സ്നേഹിച്ചുപോകുകയാണ് ഞാനും അവരെ.

ഫോട്ടോ: ദില്ലു ഷക്കീബ്

Tuesday, May 15, 2012

‘മൂര്‍ഖന്‍’ കൊതിച്ച അവാര്‍ഡ് ‘ഞാഞ്ഞൂലി’ന് കിട്ടിയപ്പോള്‍

പത്രപ്രവര്‍ത്തനത്തില്‍ ‘പാര’കള്‍ കാലിനടിയില്‍ പതുങ്ങികിടക്കുന്ന പാമ്പുകളാണെന്ന് ഇതിന് മുമ്പ് ആരെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. തൊട്ടടുത്തിരിക്കുന്ന സഹപ്രവര്‍ത്തകനോ തൊട്ടുമുകളിലുള്ള സീനിയറോ ഓര്‍ക്കാപ്പുറത്ത് പത്തിവിടര്‍ത്തിയാടും.

പാവം ഒരു പ്രവാസി മലയാളി, തന്‍െറ സാമൂഹിക പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി നടത്തിക്കൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തനത്തിന് ചാനലിലെ സ്വന്തം ചീഫ് തന്നെ കുഴിതോണ്ടിയ കഥയാണിത്. കേട്ട കഥയിലെ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരിക്കുന്നവരായതിനാല്‍ പേരുകളെല്ലാം മായ്ച്ചുകളഞ്ഞ് ബാക്കി ഇവിടെ പകര്‍ത്തിവെക്കുന്നു. അറിയേണ്ടവര്‍ പേരും നാളുമില്ളെങ്കിലും അറിഞ്ഞോളൂം. അല്ലാത്തവര്‍ക്കിതൊരു അസൂയയുടേയും കുശുമ്പിന്‍േറയും രസമുള്ള ‘അറബിക്കഥ’യും.


‘ചീഫ്’ എന്ന ‘മൂര്‍ഖന്‍’ പിണങ്ങാനൊരൊറ്റ കാരണമേ ആ പാവത്താന്‍െറ ഓര്‍മയിലുള്ളൂ, മൂര്‍ഖന്‍ കൊതിച്ച മാധ്യമ അവാര്‍ഡ്  ‘ഞാഞ്ഞൂലി’ന് കിട്ടി. മനപ്പൂര്‍വം തട്ടിയെടുത്തതൊന്നുമല്ല. തികച്ചും അപ്രതീക്ഷിതമായി പൊട്ടന് ലോട്ടറി അടിച്ചെന്ന പോലെ കിട്ടിയതാണ്.
സൗദി അറേബ്യയുടെ അങ്ങ് വടക്കേ മുനമ്പിലൊരു ചെറുപട്ടണത്തിലാണ് കഥാനായകന്‍ ജീവിക്കുന്നത്. കോഴിക്കോട്ടുനിന്ന് പത്തിരുപത് കൊല്ലം മുമ്പ് ഒരു തൊഴില്‍ വിസയുടെ കച്ചിത്തുരുമ്പില്‍ തൂങ്ങി കുടിയേറ്റം നടത്തിയയാള്‍. അറബിനാട്ടില്‍ പലവ്യജ്ഞന കട നടത്തിയാണ് ഉപജീവനം. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആശയത്തോടുമൊപ്പം വളര്‍ന്ന കൗമാര യവ്വനകാലം. അതുകൊണ്ടു തന്നെ സാമൂഹിക പ്രവര്‍ത്തനം തലക്ക് പിടിച്ചുപോയി. പലവ്യജ്ഞന കടയിലെ തിരക്കുകള്‍ക്കിടയിലും ആ ചെറുപട്ടണത്തിലെ ഠാവട്ടം പ്രവര്‍ത്തന മണ്ഡലമാക്കി സാമൂഹിക പ്രവര്‍ത്തനത്തില്‍ മുഴുകി.


നാട്ടില്‍ വെച്ചേ കുറച്ചു എഴുത്തുരോഗവുമുണ്ടായിരുന്നത് കൊണ്ട് തന്‍െറ ഠാവട്ടത്തില്‍ നടക്കുന്നതൊക്കെ വാര്‍ത്തയാക്കി സ്വാധീന മേഖലയിലുള്ള പത്രങ്ങള്‍ക്ക് അയച്ചുകൊടുക്കലും അടിച്ചുവരുമ്പോള്‍ കണ്ട് നിര്‍വൃതിയടയലുമൊക്കെയായി കഴിഞ്ഞുപോകുന്നതിനിടയിലാണ് ഗള്‍ഫില്‍നിന്ന് തന്നെ മലയാള ദിനപത്രങ്ങള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയത്. അതോടെ ആ ശരീരത്തിലൊരു പത്രപ്രവര്‍ത്തകനും തലനീട്ടി. അത് കണ്ടറിഞ്ഞ് ഒരു പത്രം ആ ചെറുപട്ടണത്തിലെ പ്രാ.ലേ. ആയി നിയമിക്കുകയും ചെയ്തു.


സാമൂഹിക പ്രവര്‍ത്തനത്തിനിടയില്‍ കിട്ടുന്ന വറ്റുകള്‍ കൊണ്ട് പത്രവാര്‍ത്തകള്‍ വെച്ചുവിളമ്പി ജീവിക്കുന്നതിനിടയിലാണ് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ ചാനല്‍ തുടങ്ങിയത്. ചാനലില്‍ ദുബായി കേന്ദ്രമാക്കി ഗള്‍ഫ് വാര്‍ത്തകള്‍ തുടങ്ങിയപ്പോള്‍ പ്രാ.ലേ. ചാനല്‍ സ്ട്രിങ്ങറുമായി. ടൂ ഇന്‍ വണ്ണെന്ന് പറഞ്ഞപോലെ വാര്‍ത്തകള്‍ രണ്ടിടത്തേക്കും ചാനലൈസ് ചെയ്യാന്‍ തുടങ്ങി. ഒരു പകുതി പ്രജ്ഞയില്‍ പത്രവും മറുപകുതി പ്രജ്ഞയില്‍ ചാനലും.


ഒരു ഡി.വി കാം വാങ്ങി ഠാവട്ടത്തിലെ വിശേഷങ്ങള്‍ പകര്‍ത്തിയും സ്ക്രിപ്റ്റെഴുതിയും അങ്ങ് ദുബായിലുള്ള ന്യൂസ് ബ്യൂറോയില്‍ നിരന്തരം എത്തിച്ചതോടെ ഇവന്‍ കൊള്ളാമല്ളോ എന്നായി ‘ദുഫാ’യി ബ്യൂറോ ശേഖ്. മരുഭൂമിയില്‍ ദുരിതത്തില്‍പെട്ട മനുഷ്യരുടെ കഥകള്‍ പച്ചയായി പകര്‍ത്തി അയച്ചുകൊടുത്തപ്പോള്‍ ബ്യൂറോയിലെ ശേഖ് അത് എരിയും പുളിയും ഉപ്പും പാകത്തിന് ചേര്‍ത്ത് തന്‍െറ വാര്‍ത്താധിഷ്ടിത പ്രതിവാര പരിപാടിയിലൂടെ വിശിഷ്ട ഭോജ്യമായി വിളമ്പി. കൂട്ടത്തില്‍ കൊടുത്ത ഒരു ‘സ്റ്റോറി’ കയറിയങ്ങ് ക്ളിക്കാവുകയും ചെയ്തതോടെ കഥ തന്നെ മാറി. 
വിസ ഏജന്‍റിന്‍േറയും സുഹൃത്തിന്‍േറയും ചതിയില്‍പെട്ട് മരുഭൂമി കയറേണ്ടിവന്ന ശ്രീനിവാസന്‍െറ ‘അറബിക്കഥ’ സ്റ്റൈല്‍ ദുരിത കഥയിലെ നായകനെ കുറിച്ചുള്ള സ്റ്റോറിയാണ് ശേഖിനെ പോലും അമ്പരിപ്പിച്ച് തിളങ്ങിയത്. പ്രതിവാര പരിപാടിയിലെ സ്പെഷ്യല്‍ സ്റ്റോറിയായി ഹിറ്റാവുകയും അതിന്‍െറ ഫോളോഅപ്പുകള്‍ കൂടുതല്‍ ഹിറ്റാവുകയും ചെയ്തപ്പോള്‍ ‘ദുഫായി’ നഗരത്തിലെ പോഷ് ജീവിതത്തിന്‍െറ ആലസ്യത്തില്‍ ഡസ്ക്ടോപ്പ് ജേര്‍ണലിസം നടത്തുന്ന ശേഖ് കൊടും മരുഭൂമിയിലെ സ്ട്രിങ്ങറെ ഒട്ടൊരു മനുഷ്യ ഗന്ധിയായ ‘സ്റ്റോറി’കള്‍ക്കായി നിരന്തരം ആശ്രയിക്കാന്‍ തുടങ്ങി.


ഹിറ്റായ സ്റ്റോറിയിലെ ദുരിത നായകന്‍െറ മരുഭൂമിയിലലഞ്ഞ ‘ജഡപിടിച്ച’ ജീവിതത്തെ പിടിച്ചുകൊണ്ടുവന്ന് കുളിപ്പിച്ച് വൃത്തിയാക്കി പത്തിരുപത് വര്‍ഷത്തിന് ശേഷം ജന്മനാട് കാണാന്‍ അവസരമൊരുക്കി കൊടുത്തതും സാമൂഹിക പ്രവര്‍ത്തകനായ ഈ പാവം ‘പ്രാ.ലേ’യും കൂട്ടരുമാണ്. സോഷ്യല്‍ ആക്ടിവിസ്റ്റായ ജേര്‍ണലിസ്റ്റെന്ന് പറഞ്ഞാല്‍ ‘യഥാര്‍ഥ’ ജേര്‍ണലസിറ്റുകള്‍ പിണങ്ങിക്കളയുമോ എന്ന് പേടിച്ച് ‘പ്രാ.ലേ’ ഒരിക്കലും താനൊരു മാധ്യമ പ്രവര്‍ത്തകനാണെന്ന് ആരോടും പറയാന്‍ ധൈര്യം കാട്ടിയിട്ടില്ല. കിട്ടുന്ന വാര്‍ത്തകളൊക്കെ അയച്ചുകൊടുക്കുന്ന ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്നാണ് വിനീത വിധേയന്‍െറ സ്വയം പരിചയപ്പെടുത്തല്‍.
അതെന്തുമാവട്ടെ, ദുരിത നായകനെ നാട്ടിലത്തെിച്ച കഥയും ചേര്‍ത്ത് രണ്ടുമൂന്നാഴ്ച വിഭവ സമൃദ്ധമായി വിളമ്പാനുള്ള വിശേഷങ്ങളാണ് തന്‍െറ ചെറു ഡി.വി കാമില്‍ ഷൂട്ട് ചെയ്തും റിപ്പോര്‍ട്ട് എഴുതിയും പ്രാ.ലേ ദുബായിയിലേക്ക് അയച്ചുകൊടുത്തുകൊണ്ടിരുന്നത്. അതെല്ലാം ‘ശേഖി’ന്‍െറ പ്രതിവാര പരിപാടിയുടെ സാമൂഹിക ഇടപെടലിന്‍െറ സാക്ഷ്യപത്രവും എക്സിക്ള്യൂസീവ് സ്റ്റോറിയുമായി കൊണ്ടാടപ്പെട്ടു. അതിന്‍െറ പേരില്‍ പരിപാടിയുടെ ജീവാത്മാവും പരമാത്മാവുമായ ശേഖ് ഒന്നുകൂടി ഞെളിയുകയും പരിസരത്തുനിന്ന് ചില അവാര്‍ഡുകളൊക്കെ തരപ്പെടുത്തുകയും ചെയ്തു.  ഇതൊന്നും പാവം പ്രാ.ലേ അറിയുന്നുണ്ടായിരുന്നില്ല.

അങ്ങിനെയിരിക്കെയാണ് അറബിനാട്ടിലെ ഭൂമിമലയാള മാധ്യമ പ്രവര്‍ത്തകരുടെ ഒരു സംഘടന മികച്ച പത്ര, ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. ശേഖും ഏറെ പ്രതീക്ഷകളോടെ മേല്‍പ്പറഞ്ഞ സ്റ്റോറിയടക്കം അഞ്ച് എന്‍ട്രികള്‍ ഹാജരാക്കി. ഇതൊന്നും പാവം പ്രാ.ലേ അറിയുന്നുണ്ടായിരുന്നില്ല. അയാള്‍ പലവ്യജ്ഞന കച്ചവടത്തിലും സാമൂഹിക, മാധ്യമ പ്രവര്‍ത്തനത്തിലും മുഴുകി ജീവിതം തുടര്‍ന്നു.


ഒരു ദിവസം താന്‍ പ്രാ.ലേ ആയ പത്രത്തില്‍നിന്ന് ഒരു കോള്‍. ............. എന്ന സംഘടന ഏര്‍പ്പെടുത്തിയ ദൃശ്യമാധ്യമ അവാര്‍ഡ് തനിക്കാണെന്ന വിവരം കേട്ട് ആ പാവം ഞെട്ടിപ്പോയി. മാധ്യമ പ്രവര്‍ത്തകനെന്ന് നാലാള്‍ കേള്‍ക്കെ പറയാന്‍ ഭയക്കുന്ന തനിക്ക് മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡോ?
അവാര്‍ഡിനെ കുറിച്ച് യഥാര്‍ഥ സംഘാടകര്‍ തന്നെ നേരിട്ട് വിളിച്ചു പറഞ്ഞപ്പോഴാണ് ഒരു തരത്തില്‍ വിശ്വാസമായത്. ചാനലിന്‍െറ ദുബായ് ചീഫ് ആണ് എന്‍ട്രി നല്‍കിയതെന്നും മൊത്തം കിട്ടിയ നൂറിലേറെ എന്‍ട്രികള്‍ പരിശോധിച്ച കേരളത്തിലെ ഏറ്റവും പ്രമുഖരായ മൂന്നു മാധ്യമ പ്രവര്‍ത്തകരുള്‍പ്പെട്ട ജൂറി ഈ സ്റ്റോറിക്കാണ് അവാര്‍ഡ് നിശ്ചയിച്ചതെന്നും സംഘാടകര്‍ പറഞ്ഞു.


സ്റ്റോറി പരിശോധിക്കുമ്പോള്‍ അവാര്‍ഡ് പ്രതിവാര പരിപാടിക്കോ അതിന്‍െറ നിര്‍മാതാവിനോ അല്ല ദുരിത കഥ സ്പോട്ടില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത ലേഖകന് തന്നെ കൊടുക്കണമെന്ന് ജൂറി തങ്ങളുടെ ജഡ്ജ്മെന്‍റില്‍ പ്രത്യേകം രേഖപ്പെടുത്തിയിരുന്നതാണ് മൂര്‍ഖനെ നിരാശപ്പെടുത്തിക്കൊണ്ട് ഞാഞ്ഞൂലിന് അവാര്‍ഡ് കൊടുക്കാനിടയാക്കിയത്. നേരിട്ട് എന്‍ട്രി സമര്‍പ്പിക്കാതിരുന്നിട്ടും ലേഖകനെ തേടിപ്പിടിച്ച് അവാര്‍ഡ് നല്‍കാന്‍ സംഘാടകരെ പ്രേരിപ്പിച്ചത് ജൂറിയുടെ അസാധാരണവും നീതിപൂര്‍വകവുമായ ഈ നിഷ്കര്‍ഷ ആയിരുന്നു. ഇത് ഫോണില്‍ കേട്ട് വിശ്വാസമായപ്പോള്‍ അല്‍പം ആഹ്ളാദവും ചെറുങ്ങനെ അഭിമാവുമൊക്കെ തോന്നി. താനറിയാതെയാണെങ്കിലും ധൈര്യത്തോടെ ഇനി മാധ്യമ പ്രവര്‍ത്തകനാണെന്ന് പറയാവുന്ന സ്ഥിതിയാലല്ളോ എന്നൊക്കെ ഓര്‍ത്തൊരു ഞെളിവും.


എന്നാലും ഇതിനവസരം തന്ന ‘ദുഫാ’യി ശേഖിനെ വിളിച്ചു വിവരം പറഞ്ഞുകളയാമെന്ന് വിചാരിച്ച് ഡയല്‍ ചെയ്തു. അങ്ങത്തേലക്കല്‍, ശേഖിന്‍െറ ഒട്ടും പരിചയമല്ലാത്ത പരുക്കന്‍ ശബ്ദം. അവാര്‍ഡോ, എന്ത് അവാര്‍ഡ്? ആര്, എന്ത്, ഞങ്ങളൊന്നും അറിഞ്ഞില്ലല്ളോ എന്നൊക്കെയുള്ള ഭാവമാറ്റം. മറ്റ് ചാനലുകളിലെല്ലാം അവാര്‍ഡ് വിവരം സ്ക്രോളിങ്ങായി വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍, ഓഹോ, അത് ശരി, നോക്കാം എന്നൊക്കെ പറഞ്ഞ് ഫോണ്‍ വെക്കാനുള്ള ചീഫിന്‍െറ ധൃതി. അതിനിടയില്‍ തനിക്ക് ഇങ്ങിനെയൊരു സൗഭാഗ്യത്തിന് അവസരം തന്നതിന് ഓടിച്ചിട്ടൊരു നന്ദി പ്രാ.ലേ പാസാക്കി. ചീഫ് മറുപടിയായി ഇരുത്തിയൊന്നു മൂളുകയും ചെയ്തു. അതൊരു ഒന്നൊന്നര മൂളലായിരുന്നെന്ന് പ്രാ.ലേ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

അന്ന് രാത്രി സ്വന്തം ചാനലിലെ ഗള്‍ഫ് വാര്‍ത്തില്‍ അവാര്‍ഡ് വിവരം ഒന്ന് തലകാണിച്ചു പോയി. അതോടെ കഴിഞ്ഞു. 25000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ് അതി ഗംഭീര ചടങ്ങില്‍വെച്ച് ഏറ്റുവാങ്ങുന്ന വാര്‍ത്ത പത്രങ്ങളായ പത്രങ്ങളിലും ചാനലായ ചാനലുകളിലും വന്നിട്ടും സ്വന്തം ചാനലില്‍ വന്നുകാണാനുള്ള ഭാഗ്യം പാവം പ്രാ.ലേക്കുണ്ടായില്ല. പിന്നീട് ചീഫോ ചാനലില്‍നിന്ന് മറ്റാരെങ്കിലുമോ വിളിച്ചിട്ടേയില്ല. അങ്ങോട്ട് വിളിച്ചിട്ട് ഫോണ്‍ എടുത്തിട്ടുമില്ല. അയച്ച വാര്‍ത്തകളൊന്നും സ്വീകരിക്കപ്പെട്ടതുമില്ല.


ചാനലിന്‍െറ സ്ട്രിങ്ങറന്മാരുടെ ലിസ്റ്റില്‍നിന്ന് വെട്ടിയതായി പ്രാ.ലേക്ക് ബോധ്യമായി. പല പ്രധാനപ്പെട്ട വാര്‍ത്തകള്‍ പോലും നിഷ്കരണം അവഗണിക്കപ്പെട്ടു. ആ ശേഖ് സ്ഥലം മാറിയപ്പോയി പകരം മറ്റൊരു ശേഖ് വന്നിട്ടും കാര്യങ്ങളില്‍ മാറ്റമുണ്ടായില്ല. പുതിയ ശേഖിനെ പരിചയപ്പെടാന്‍ ഒരിക്കല്‍ വിളിച്ചെങ്കിലും മറുഭാഗത്ത് മൂടിക്കെട്ടിനിന്ന താല്‍പര്യമില്ലായ്മയുടെ കനമറിഞ്ഞപ്പോള്‍ ഫോണ്‍ സ്വയം കട്ട് ചെയ്ത് പ്രാ.ലേ ഒരു നെടുവീര്‍പ്പിട്ടു.
പഴയ ശേഖ് പുതിയ ശേഖിനോട് ഇങ്ങിനെ ഒരു മുന്നറിയിപ്പ് കൊടത്തിട്ടുണ്ടാവുമെന്നാണ് പ്രാ.ലേ ഇപ്പോള്‍ ഊഹിക്കുന്നത്. ‘സൗദി അറേബ്യയുടെ അങ്ങേമൂലക്കല്‍നിന്ന് ഒരുത്തന്‍ വിളിക്കും. അവന്‍െറ ഒരു സഹകരണവും ആവശ്യമില്ല. അവന്‍ ഭയങ്കരനാണ്. ഞാഞ്ഞൂലല്ല, രാജവെമ്പാലയാണ്, സൂക്ഷിക്കണം.’
മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് മാധ്യമ പണി തന്നെ കളയിച്ച ആ കഥ പറഞ്ഞ് പ്രാ.ലേ വീണ്ടും നെടുവീര്‍പ്പിട്ടു.

ഫോട്ടോ: ഹസന്‍ മമ്പാട്