Friday, February 11, 2011

വൈകല്യത്തിനെതിരായ പോരാട്ടവഴിയില്‍

റിയാദ്: സാഹിത്യവഴിയില്‍ പ്രകാശം പരത്തുമ്പോഴും അസ്ഥിനുറുങ്ങുന്ന വേദനയോടെ റഫീന ചോദിക്കുന്നത് ഒരിറ്റ് കാരുണ്യമാണ്. ജീവിതം ദുസഹമാക്കിയ ശാരീരിക വൈകല്യത്തില്‍നിന്നൊരു മോചനത്തിന് മാര്‍ഗം തെളിഞ്ഞുനില്‍ക്കെ ചെലവിനാവശ്യമായ പണമില്ലാതെ പ്രയാസപ്പെട്ടുകഴിയുന്ന ഈ യുവ എഴുത്തുകാരിക്ക് തുണയേകാന്‍ റിയാദിലെ ചെരാത് സാഹിത്യവേദി മുന്നിട്ടിറങ്ങുന്നു.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കരിമ്പ ഗ്രാമത്തിന്റെ അഭിമാനവും ഒപ്പം വേദനയുമായ പി.പി. റഫീന പിറന്നുവീണതുമുതല്‍ വേദനയുടെ ലോകത്താണ്. ജന്മനാ ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ. അക്ബര്‍ ശരീഫ് വര്‍ഷങ്ങള്‍ നീണ്ട ചികില്‍സയിലൂടെയാണ് വേര്‍പ്പെടുത്തിയത്. കൈകളെക്കാള്‍ ഗുരുതരമായ വൈകല്യമാണ് കാലുകളുടേത്. ഇരുകാലുകളും വളഞ്ഞ് ശരീരത്തിന്റെ ഉയരം കുറുകിയ അവസ്ഥയിലാണ്. വലത്തെ കാല്‍മുട്ടിനാവട്ടെ ഇരട്ട ചിരട്ടകളാണുള്ളത്. വലത്തെ കാല്‍മുട്ടിന് വേദന കഠിനമായി തുടങ്ങിയതോടെ ഡോക്ടര്‍ അക്ബര്‍ ശരീഫും കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിലെ ഡോ. ഗോപിയും റഫീനയെ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയും പാലക്കാട്ടെ ആര്‍.വി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇന്‍ ഇലിസറോവ് ടെക്നോളജിയിലെ ഡോ. വാസുദേവന്റെ സഹായം തേടുകയും ചെയ്തു. ഡോ. വാസുദേവന്റെ പരിശോധനയില്‍ ഇരുകാലുകളിലും 'പാര്‍ഷ്യല്‍ കന്‍ജെനിറ്റല്‍ ഹെമിമീലിയ വിത്ത് മിറര്‍ഫൂട്ട് ഡിഫോര്‍മിറ്റി' എന്ന സങ്കീര്‍ണമായ അംഗവൈകല്യരോഗമാണെന്ന് കണ്ടെത്തി. എത്രയും വേഗം ശസ്ത്രക്രിയക്ക് വിധേയമാക്കുക എന്നതായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ഇത് വൈകിച്ചാല്‍ റഫീന കിടപ്പിലാവാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ ഓര്‍മിപ്പിച്ചു.

ഇരുകാലുകളിലും 'ഇല്ലിസറോവ് ടെക്നോളജി' എന്ന നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്യമായ ഇടവേളകളില്‍ അനേകം ശസ്ത്രക്രിയകള്‍ നടത്തി വൈകല്യപ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നും ഡോക്ടര്‍ കണ്ടെത്തി. ഇത്തരമൊരു ചികില്‍സക്ക് നാലു ലക്ഷം രൂപ ചെലവു വരുമത്രെ. ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ കൈവിരലുകള്‍ക്കിടയില്‍ പേന തിരുകി നന്നെ ചെറുപ്പത്തില്‍ തന്നെ റഫീന കഥയും കവിതയും എഴുതാന്‍ തുടങ്ങി. എട്ടാമത്തെ വയസിലാണ് ആദ്യകവിത പ്രകാശിതമായത്. റഫീനയുടെ ഉപ്പുപ്പയാണ് ഈ സര്‍ഗശേഷിയെ ആദ്യം തിരിച്ചറിഞ്ഞത്. 'ഇനിയും വരാത്ത കവിത' എന്ന പേരില്‍ 2007ല്‍ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. രണ്ട് പതിപ്പുകളിറങ്ങിയ ഈ പുസ്തകത്തിന് ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശിശുക്ഷേമ സമിതി പുരസ്കാരം ലഭിച്ചു. ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ വേര്‍പെടുത്തുമ്പോള്‍ ഡോ.അക്ബര്‍ ശരീഫ് പ്രവചിച്ചിരുന്നു, റഫീന സ്വന്തം വിരലുകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുമെന്ന്. എഴുത്തിന് പുറമെ ഗ്ലാസ് പെയിന്റിങിലും ചിത്രരചനയിലും സാരി ഡിസൈനിംഗിലുമൊക്കെയായി തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തി.

പത്തൊമ്പതുകാരിയായ റഫീന ഇപ്പോള്‍ കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. അനാട്ടമി ഓഫ് ഫ്രോഗ് (കഥകള്‍), പുല്‍ച്ചാടിയുടെ സ്വപ്നം (കവിതകള്‍) എന്നീ പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലാമത്തെ പുസ്തകമായ 'നിറയെ നിറയെ നിറയെ കവിത' (ബാലസാഹിത്യം) ഫെബ്രുവരി 17ന് പുറത്തിറങ്ങും. ഹൃദ്രോഗിയായ ഉപ്പുപ്പയും രോഗിയായ ഉമ്മുമ്മയും ഉമ്മയുമടങ്ങുന്ന നിര്‍ദ്ദന കുടുംബം ഇത്രയും വലിയൊരു തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. ചെരാത് സാഹിത്യവേദിയുടെ റഫീന ചികില്‍സാ സഹായകമ്മിറ്റിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ റഫീഖ് പന്നിയങ്കരയുമായി (00 966 553 363 454) ബന്ധപ്പെടാം. അക്കൌണ്ട് നമ്പര്‍: 67113192685, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, തളിപ്പറമ്പ്:670141.

Monday, November 29, 2010

ജെഫ്രി പോള്‍നജയുടെ ചക്രപ്പാടുകള്‍

മഗല്ലന്റെ കപ്പല്‍ച്ചാലുകളും ജെഫ്രി പോള്‍നജയുടെ ചക്രപ്പാടുകളും തമ്മിലെന്ത്? ഒരാള്‍ ഭൂമിയെ ചുറ്റിക്കാണാനിറങ്ങി. അപരന്‍ ലോകത്തിന്റെ വിശാല ഹൃദയത്തെ തൊട്ടറിയാനും. മഗല്ലന്റെ ജലവഴികളില്‍ പിന്നീട് ഒഴുകിനീങ്ങിയതൊക്കെയും വന്‍കരകള്‍ കീഴടക്കാനുള്ള അതിമോഹങ്ങളുടെ നൌകകളായിരുന്നു. പോര്‍വിളികളുടെ ചരിത്രഗതിയില്‍ ആ ജലവഴികളില്‍ ചോരവീണു പരന്നു. ഓളങ്ങളുടെ എണ്ണ പകര്‍ച്ചയില്‍ തീ പടരാന്‍ തുടങ്ങി. കടലും കരയും രണാങ്കണങ്ങളായി.

എന്നാലിപ്പോള്‍ ലോകത്തിന് കുറുകെ ജെഫ്രി റോണി പോള്‍നജയുടെ ചക്രപ്പാടുകള്‍ മായ്ക്കാന്‍ ശ്രമിക്കുന്നത് യുദ്ധടാങ്കുകള്‍ കുത്തിക്കീറിയ മണ്ണിലെ പോറലുകളെയാണ്. സാമ്രാജ്യത്ത മോഹികള്‍ ചക്രായുധങ്ങള്‍ കൊണ്ട് ജനകോടികളുടെ തലയരിഞ്ഞ കലുഷിതമായ ചരിത്രത്തിനും വര്‍ത്തമാനത്തിനുമിടയിലെ ആര്‍ത്തനാദങ്ങള്‍ക്കരികിലൂടെ ശാന്തി മന്ത്രമുരുവിട്ട് ഈ ഇന്തോനേഷ്യന്‍ ബൈക്ക് റൈഡര്‍ തന്റെ ഇരുചക്ര രഥമോടിച്ചു കയറ്റുന്നത് ലോക മനസാക്ഷിയുടെ സമാധാന താഴ്വരകളിലേക്കാണ്. വന്‍കരകള്‍ കീഴടക്കുക തന്നെയാണ് അദ്ദേഹത്തിന്റെയും ലക്ഷ്യം. അത് പക്ഷെ രക്ത രൂക്ഷിത യുദ്ധങ്ങളിലൂടെ സാമ്രാജ്യത്തം സ്ഥാപിക്കാനല്ല. സമാധാന ലക്ഷ്യങ്ങള്‍ക്കായി മനസുകള്‍ കീഴടക്കാനാണ്. 


ഇരുചക്രത്തിന്മേല്‍ ഒരു അശ്വമേധം

ലോക സമാധാനത്തിനും മനുഷ്യമനസുകളുടെ ഇണക്കത്തിനും യുഗാബ്ദ ശ്രമങ്ങളില്‍ തന്റെയും പങ്ക് എന്ന ആഗ്രഹത്തോടെ നൂറ് രാജ്യങ്ങള്‍ ലക്ഷ്യമിട്ടുള്ള പോള്‍നജയുടെ ബൈക്ക് യാത്ര അടുത്ത വര്‍ഷം അവസാന പാദത്തോടെ ദൌത്യം പൂര്‍ത്തിയാക്കുകയാണ്. ബി.എം.ഡബ്ല്യു ആര്‍ 1150 ജി.എസ് ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍ ബൈക്കില്‍ 2006 ഏപ്രില്‍ 23ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നാരംഭിച്ച അശ്വമേധം ഇതിനോടകം മൂന്ന് വന്‍കരകളിലായി 74 രാജ്യങ്ങള്‍ കടന്നുപോയി. 2007 ഫെബ്രുവരിയിലാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. പല സംസ്ഥാനങ്ങളിലൂടെയും തലസ്ഥാന നഗരിയിലൂടെയും അദ്ദേഹത്തിന്റെ ഇരുചക്ര ദൌത്യം കടന്നുപോയി. അതേ വര്‍ഷം മാര്‍ച്ച് മൂന്നിന് തന്റെ പര്യടന വഴിയിലെ 19ാമത്തെ രാജ്യമായ സൌദി അറേബ്യയിലുമെത്തി. തലസ്ഥാനമായ റിയാദില്‍ ഇന്തോനേഷ്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടയിലാണ് ആ സാഹസികനെ അടുത്തു പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. അതിനുശേഷം കഴിഞ്ഞ നാലുവര്‍ഷമായി അദ്ദേഹത്തിന്റെ യാത്രാവഴികളെ ഈമെയില്‍ വഴി പിന്തുടരാനും സാധിക്കുന്നു.


രണ്ട് ചക്രങ്ങള്‍ കൊണ്ട് ആറ് വന്‍കരകള്‍ കീഴടക്കുക, അവിടങ്ങളിലെ മനുഷ്യ ജീവിതങ്ങളെ തൊട്ടറിയുക, സമാധാനത്തിന്റെ സന്ദേശം പരസ്പരം പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരമൊരു യാത്രക്ക് പ്രചോദനമായത് യുദ്ധവും അതിക്രമങ്ങളും കൊണ്ട് കലുഷിതമായ ലോകത്തിന്റെ ഇന്നത്തെ അവസ്ഥയാണെന്ന് അദ്ദേഹം പറയുന്നു. യുദ്ധങ്ങളുടെ ഭീകരതയും കുട്ടികളും സ്ത്രീകളും വൃദ്ധ ജനങ്ങളുമടക്കമുള്ള പച്ച മനുഷ്യരുടെ ആര്‍ത്തനാദങ്ങളും ടി.വിയില്‍ നിരന്തരം കണ്ടപ്പോള്‍ മനസു നൊന്താണ് ഇങ്ങനെയൊരു പുറപ്പെടലിനുള്ള തീരുമാനമുണ്ടാകുന്നത്. രണ്ടാണ്‍കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം തന്റെ ആഗ്രഹമറിഞ്ഞപ്പോള്‍ പ്രോല്‍സാഹിപ്പിച്ചു.

സമാധാനത്തിന്റെ സന്ദേശത്തോടൊപ്പം ഇന്തോനേഷ്യന്‍ ജനതയെ ലോക ജനതയുമായി കൂട്ടിയിണക്കുക, ആത്മീയതയുടെയും സാഹസികതയുടെയും സ്വാതന്ത്യ്രത്തിന്റെയും പ്രതീകമായി മോട്ടോര്‍ ബൈക്ക് സ്പോര്‍ട്സില്‍ ഇന്തോനേഷ്യയെ ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യങ്ങളും കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ ഉദ്യമത്തെ പിന്തുണക്കാന്‍ ആളുകളും കമ്മിറ്റിയുമുണ്ടായി. ഇന്തോനേഷ്യന്‍ ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ രൂപവല്‍കരിച്ച ഒരു കമ്മിറ്റി പോള്‍നജയുടെ ലോക പര്യടനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു. യാത്രയുടെ ചെലവില്‍ വലിയ പങ്കും പക്ഷെ സ്വന്തം കീശയില്‍ നിന്നാണെടുക്കുന്നത്. ജക്കാര്‍ത്തയില്‍ സ്വന്തമായി ഒരു മോട്ടോര്‍ സൈക്കിള്‍ സ്പെയര്‍ പാര്‍ട്സ് ഷോപ്പുണ്ട്. അതില്‍ നിന്നുള്ള വരുമാനം തന്നെയാണ് മുഖ്യം.


ഇരു ഘട്ടങ്ങളില്‍ ഒരു ലോക ദൌത്യം

ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമായി ഇതിനോടകം 74 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഇപ്പോള്‍ ജര്‍മ്മനിയില്‍ പര്യടനം പൂര്‍ത്തിയാക്കുകയാണ്. ഇന്ത്യ 12^ാമത്തെ രാജ്യമായിരുന്നു. സൌദി അറേബ്യ 19^ാമത്തെ രാജ്യവും. രണ്ട് ഘട്ടമായി സംഘടിപ്പിച്ചിരിക്കുന്ന യാത്രയുടെ ആദ്യ ഘട്ടം നോര്‍ത്ത് ആഫ്രിക്കയും കടന്ന് യൂറോപ്പിലവസാനിക്കും. അപ്പോഴേക്കും 750 ദിനങ്ങള്‍ ആയുസിന്റെ പുസ്തകത്തില്‍നിന്ന് നഷ്ടപ്പെട്ടിരിക്കും. അടുത്ത മാസത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാവും. രണ്ടാം ഘട്ടത്തില്‍ അമേരിക്കന്‍ വന്‍കരകളും ആസ്ട്രേലിയയുമാണുള്ളത്. 2011ല്‍ യാത്ര പൂര്‍ത്തിയാവും. രണ്ട് ഘട്ടങ്ങളിലെ യാത്രക്കിടയില്‍ മൂന്ന് തവണ കുറച്ചുദൂരം വിമാനത്തില്‍ സഞ്ചരിക്കും. കടല്‍ കടക്കാന്‍ വേണ്ടി മാത്രം. യൂറോപ്പില്‍ നിന്ന് വടക്കേ അമേരിക്കയിലേക്കും തെക്കേ അമേരിക്കയില്‍ നിന്ന് ആസ്ട്രേലിയയിലേക്കും ആസ്ട്രേലിയയില്‍ നിന്ന് ജന്മനാട്ടിലേക്കും. എന്നാല്‍ കരയിലൂടെയുള്ള മുഴുവന്‍ ദൂരവും ഒറ്റക്ക് ബൈക്കില്‍ തന്നെയാണ് പൂര്‍ത്തിയാക്കുക.


പിന്നിട്ട ഭൂഭാഗങ്ങളില്‍ മിക്കവയും പലതരത്തിലുള്ള കലുഷിതാവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളായിരുന്നു. അത്യന്തം കലാപകലുഷിതമായ അഫ്ഗാനിസ്ഥാനിലൂടെ സഞ്ചരിക്കുമ്പോള്‍ തീക്ഷ്ണമായ പല അനുഭവങ്ങള്‍ക്കും സാക്ഷിയായി. പക്ഷെ അത് ലോകം ഭീകരവാദികള്‍ എന്ന് മുദ്രകുത്തിയവര്‍ മാത്രം സൃഷ്ടിക്കുന്നവയായിരുന്നില്ല. സമാധാനത്തിന് വേണ്ടി യുദ്ധം നടത്തുന്നവരുടെ ഭീകരത പലപ്പോഴും പുറം ലോകമറിയുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അധിനിവേശം തകര്‍ത്തുകളഞ്ഞ ആ പൌരാണിക രാജ്യം പിന്നിട്ടത് ആര്‍ദ്രമായ മനസോടെയാണ്. ഇന്ത്യയില്‍ തീവ്രവാദ സാന്നിദ്ധ്യമുള്ള ആസാമിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച അനുഭവവും മറക്കാനാവുന്നില്ല. ന്യൂഡെല്‍ഹിയില്‍ പല സ്ഥലങ്ങളും സന്ദര്‍ശിച്ചു. ചരിത്രത്തിന്റെ ഭൌതിക തിരുശേഷിപ്പുകളുടെ സമൃദ്ധി, എങ്ങനെയാണ് ഈ നഗരം ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ തലസ്ഥാനമായി മാറിയതെന്ന് ബോദ്ധ്യപ്പെടുത്തുന്നു ^അദ്ദേഹം പറയുന്നു. ചരിത്ര സ്മാരകങ്ങള്‍ക്കിടയിലെ മനോജ്ഞ പ്രണയകാവ്യം താജ്മഹലിന്റെ നേര്‍ക്കാഴ്ച മനസിന് പകര്‍ന്ന് നല്‍കിയ ആനന്ദത്തിന് അതിരുകളില്ല. സൌദി അറേബ്യയിലെ പര്യടനത്തിനിടെ കിട്ടിയ സമയം വിശുദ്ധ മക്കാ തീര്‍ത്ഥാടന (ഉംറ) ത്തിന് ഉപയോഗപ്പെടുത്തി.


ലോകസമാധാനത്തിന് വേണ്ടിയുള്ള മനസിലെ പ്രാര്‍ത്ഥന ദൈവത്തിന് മുമ്പില്‍ സമര്‍പ്പിക്കാനുള്ള അവസരമായിരുന്നു അത്. ഉലകം ചുറ്റലിനിടയിലും സ്വന്തം കുടുംബത്തെ കാണാനും അവര്‍ക്കൊപ്പം ദിവസങ്ങള്‍ ചെലവഴിക്കാനും വഴി കണ്ടെത്താറുണ്ട്. സൌകര്യപ്രദമായ രാജ്യത്തായിരിക്കുമ്പോള്‍ ജക്കാര്‍ത്തയില്‍ നിന്ന് അവരെ വിമാനത്തില്‍ എത്തിച്ചാണിത്. യാത്രക്കിടയിലെ മുഴുവന്‍ വിവരങ്ങളും ചിത്രങ്ങളും പര്യടന പരിപാടി സംബന്ധിച്ചുള്ള വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. www.rideforpeace.info എന്നതാണ് വെബ് സൈറ്റിന്റെ അഡ്രസ്.

Saturday, October 9, 2010

അയോധ്യ വിധിയിലെ പകല്‍ വെളിച്ചവും ഇരുളിടങ്ങളും

അയോധ്യയിലെ ഭൂമിതര്‍ക്കത്തിന് സമവായത്തിലൂടെ പരിഹാരം കാണാന്‍ ശ്രമിച്ച ലഖ്നോ ബഞ്ചിലെ മൂന്ന് ജഡ്ജിമാരിലൊരാളായ എസ്.യു ഖാന്‍ തന്റെ വിധിന്യായത്തില്‍ പറയുന്നു: ചരിത്രത്തിലൊ പുരാവസ്തു ശാസ്ത്രത്തിലൊ ആഴത്തിലിറങ്ങിയുള്ള പരിശോധനക്ക് തുനിഞ്ഞിട്ടില്ല. ഉടമസ്ഥാവകാശ തര്‍ക്കം സംബന്ധിച്ച കേസില്‍ ഇത് നിര്‍ബന്ധമല്ല. സിവില്‍ കേസ് പരിഹരിക്കാന്‍ ചരിത്രപരമായ വസ്തുതകള്‍ക്കും അവകാശവാദങ്ങള്‍ക്കും സ്ഥാനമില്ലെന്ന് കര്‍ണാടക വഖഫ് ബോര്‍ഡും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.

ജസ്റ്റീസ് ഖാന്‍ ചൂണ്ടിക്കാട്ടുന്ന ഈ പഴുതിലൂടെ തങ്ങള്‍ അകപ്പെട്ട ഒരു പ്രശ്നാവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ ലഖ്നോ ഡിവിഷന്‍ ബഞ്ചിലെ മൂന്നു ന്യായാധിപന്മാരും ശ്രമിച്ചത് ലോകത്തിന് കാത്തിരുന്നു കിട്ടിയ സുപ്രധാന അയോധ്യ വിധിയെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. വിധി വന്ന ശേഷമുള്ള വിലയിരുത്തലുകളില്‍ രണ്ടാം അയോധ്യ ദുരന്തം എന്നുവരെ ആക്ഷേപിച്ചുകേള്‍ക്കുന്നുണ്ട്. ജസ്റ്റീസ് ഖാന്‍ പറയുന്നതുപോലെ ഇത് ഭൂമി തര്‍ക്കത്തിന്മേല്‍ തീര്‍പ്പുകല്‍പ്പിച്ച വെറുമൊരു സിവില്‍ കേസ് വിധിയാണെന്നിരിക്കെ അത്രമാത്രം നിരാശപ്പെടാന്‍ എന്താണെന്ന ചോദ്യം പ്രത്യക്ഷത്തില്‍ ന്യായമാണ്. അയോധ്യയുടെ പേരില്‍ ചരിത്രപരമായ തര്‍ക്കത്തിന്മേലുള്ള ഒരു വിധി കല്‍പിക്കലായിരുന്നില്ല ഇത്. ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ ന്യായവിധിയുമായിരുന്നില്ല. എന്നാല്‍, രാമജന്മഭൂമിയാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു, അതുകൊണ്ട് അത് പരിഗണിക്കുന്നു എന്ന നിലപാടില്‍ മൂന്നുപേരില്‍ രണ്ട് ന്യായാധിപന്മാര്‍ എത്തിച്ചേര്‍ന്നു എന്നിടത്താണ് അന്യായത്തിന്റെ ചെന്നിനായകം രുചിക്കുന്നത്. മൂന്നംഗ സമിതിയില്‍ ഈ നിലപാടിന് ഭൂരിപക്ഷാഭിപ്രായത്തിന്റെ ബലമായതിനാല്‍ അതിന് ഉത്തരവിന്റെ സ്വഭാവമുണ്ടായത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ന്യൂനത.

രാമന്‍ ജനിച്ചത് ബാബരി പള്ളിയുടെ മൂന്നു താഴികക്കുടങ്ങളില്‍ നടുവിലത്തേതിന് താഴെയാണെന്ന് വിധിയില്‍ തീര്‍പ്പായത് പക്ഷെ, ജസ്റ്റീസ് ഖാന്റെ, ചരിത്രവും വസ്തുതകളും പരിഗണിക്കാതെയുള്ള കേവലം വസ്തുതര്‍ക്കത്തിന്മേലുള്ള സിവില്‍ വിധിയാണെന്ന വാദത്തിനെതിരായി മാറുന്നു എന്നതാണ് ദുരന്തം. പിന്നീട് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഘടകം ഇതാണ്. ചരിത്ര വസ്തുതകള്‍ പരിശോധിക്കാതെ വിശ്വാസത്തെ മാത്രം കണക്കിലെടുത്തു നടത്തിയ വിധി തീര്‍പ്പാക്കലാണിത്.

പകലായിരിക്കെ സമൂഹത്തിലെ ഭൂരിപക്ഷം അത് രാത്രിയാണെന്ന് വിശ്വസിക്കുന്നു. ന്യൂനപക്ഷം, അല്ല അത് പകലാണെന്ന് വാദിക്കുന്നു. തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട കോടതി ന്യൂനപക്ഷം നിരത്തുന്ന വസ്തുതകളെ നിരാകരിച്ച് ഭൂരിപക്ഷത്തിന്റെ വിശ്വാസം കണക്കിലെടുത്ത് രാത്രിയാണെന്ന് വിധിക്കുന്നു. ഇതാണ് അയോധ്യ വിധിയിലെ രാമജന്മഭൂമി സംബന്ധിച്ച ചരിത്രപരമായ തീര്‍പ്പാക്കല്‍. ഇവിടെ കോടതി ദുര്‍ബലമായ ന്യായവാദങ്ങളുയര്‍ത്തി വസ്തുതകളുടെ കത്തിജ്വലിക്കുന്ന സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കുകയാണ്.

ലഖ്നോ ബഞ്ചിലെ മൂന്നു ജഡ്ജിമാരുടെയും വെവ്വേറെയുള്ള വിധി പ്രസ്താവങ്ങള്‍ വായിച്ചാല്‍ തന്നെ അവര്‍ അനുഭവിച്ച പലനിലക്കുള്ള സമര്‍ദ്ദങ്ങളെ തൊട്ടറിയാന്‍ പറ്റും. വ്യക്തിയെന്ന നിലയില്‍ അവരവരുടെ ഇഷ്ടാനിഷ്ടങ്ങള്‍, ദൌര്‍ബല്യങ്ങള്‍, വിശ്വാസങ്ങള്‍ എല്ലാം അതില്‍ പ്രതിഫലിക്കുന്നുണ്ട്. അതിലേറെ രാഷ്ട്രീയ ഘടകങ്ങളും. അതുകൊണ്ടാണ് വിധി വന്നയുടനെയുള്ള പ്രതികരണങ്ങളില്‍ 'തെളിവുകളും വസ്തുതകളും സുക്ഷ്മമായി വിലയിരുത്തി നിഷ്പക്ഷവും മതനിരപേക്ഷവുമായി വിധി പറയേണ്ട കോടതികള്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നുണ്ടോ' എന്ന ആശങ്കയും സ്ഥാനം പിടിച്ചത്.

അയോധ്യ വിധി കേവലം ഒരു വസ്തു തര്‍ക്കത്തിന്മേല്‍ സമവായത്തിലൂടെ പരിഹാരം കാണാനുള്ള ശ്രമമാണെങ്കില്‍ അതില്‍ വിമര്‍ശിക്കപ്പെടേണ്ടതായി ഒന്നുമില്ല. രണ്ട് സമുദായങ്ങള്‍ തമ്മിലായതിനാല്‍ അതിന് സമവായത്തിന്റെയും വീതം വെപ്പിന്റെയും പരിഹാരമാര്‍ഗം കോടതി ആരാഞ്ഞതില്‍ തെറ്റുമില്ല. ഇരു സമുദായങ്ങള്‍ക്കും അവരവരുടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുക കൂടി ചെയ്യുന്നതിനാല്‍ ഒരു മതില്‍ കെട്ടിനപ്പുറമിപ്പുറവും ആത്മീയതയുടെ പാരസ്പര്യം സൌഹാര്‍ദ്ദത്തിന്റെ പുതിയ നെയ്ത്തിരികള്‍ തെളിക്കും. രാമനാമവും തക്ബീര്‍ ധ്വനികളും അന്തരീക്ഷത്തില്‍ കൂടിക്കലരും.

ഭഗവാന്‍ ശ്രീരാമന്റെ പേരില്‍ ഒരു വിശാല ക്ഷേത്രം നിര്‍മിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും അയോധ്യ ഭൂമി ഒരു അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായി മാറും. തൊട്ടുചേര്‍ന്ന് ഒരു മുസ്ലിം ദേവാലയം കൂടിയുണ്ടെന്നും അവിടെയും ആരാധന കര്‍മ്മങ്ങള്‍ക്കായി വിശ്വാസികള്‍ വന്നുചേരുന്നുണ്ടെന്നുമാകുമ്പോള്‍ ഇന്ത്യന്‍ ബഹുസ്വരതയുടെ സ്നേഹമസൃണമായ ഒരു സമന്വയം അവിടെ ലോകത്തിന് ദര്‍ശിച്ചറിയാനുള്ള അന്തരീക്ഷമുണ്ടാകും. മതസൌഹാര്‍ദ്ദത്തിന്റെ ഒരു പുതിയ അധ്യായം അയോധ്യ രചിക്കും. 

അതുകൊണ്ട് തന്നെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് നല്‍കാനെടുത്ത തീരുമാനം നല്ലതുതന്നെ. കേവലം ഒരു തുണ്ട് ഭൂമി, അത് മൂന്നായി വിഭജിക്കുന്നു എന്നങ്ങ് ജഡ്ജിമാര്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയുണ്ടാകുമായിരുന്നില്ല. അതില്‍ ചരിത്ര വസ്തുതയെ വിശ്വാസത്തിന്റെ അളവുകോല്‍ കൊണ്ട് അളന്ന് ഇന്നയിടത്താണ് ഭഗവാന്റെ ജന്മസ്ഥലമെന്ന് തീരുമാനിക്കുന്നയിടത്താണ് അപകടത്തിന്റെ ചതിക്കുഴികള്‍ മറഞ്ഞുകിടക്കുന്നത്. ഒരു കോടതിവിധി വരാനിരിക്കുന്ന ഒരുപാട് കേസുകള്‍ക്ക് റഫറന്‍സാണെന്നിരിക്കെ ഭാവിയില്‍ എത്ര നീതിയും സത്യവുമാണ് ഈ ഇരുള്‍ മൂലകളിലെ ചതിക്കുഴികളില്‍ വീണൊടുങ്ങുകയെന്ന് അല്‍പം ഭയത്തോടെയല്ലാതെ ചിന്തിക്കാന്‍ കഴിയുന്നില്ല.

അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കുന്നതില്‍ ഇന്ത്യന്‍ ജനതക്ക് സമ്മതമാണ് എന്നാണ് വിധി പുറത്തുവന്നയുടനെ രാജ്യം മുമ്പെങ്ങുമില്ലാത്ത ശാന്തതയോടെ പറഞ്ഞുതന്നത്. പടക്കം പൊട്ടിക്കാനൊ കരഞ്ഞുകണ്ണീര്‍ വാര്‍ക്കാനൊ ആരുമുണ്ടായില്ല. എല്ലാവരും ഭൂമിയെ വിഭജിക്കുന്നതിനെയും ഇരുകൂട്ടരുടെയും ആരാധനാലയങ്ങള്‍ അവിടെ ഉയരുന്നതിനെയും അനുകൂലിക്കുകയാണെന്നാണ് പ്രതികരണങ്ങളില്‍നിന്ന് വ്യക്തമായത്. എന്നിട്ടും ഭൂമി വീതം വെക്കാനെടുത്ത തീരുമാനം ശരിയല്ലെന്നും മുഴുവന്‍ ഭൂമിയും തങ്ങള്‍ക്കു മാത്രമായി വിട്ടുതരണമെന്നും ആവശ്യപ്പെട്ട് കേസിലെ കക്ഷികള്‍ ഓരോരുത്തരും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത് ഒട്ടും നന്നായില്ല.

രാജ്യത്തും നീതിയും സമാധാനവും പുലര്‍ന്നുകാണാനാഗ്രഹിക്കുന്നവര്‍ കേസിലെ ഈ കക്ഷികളെ മാറ്റിനിറുത്തി, സുപ്രീം കോടതിയില്‍ കേസിനുപോകണം. ലഖ്നോ ബഞ്ചിന്റെ ഭൂമിയെ വീതം വെക്കാനുള്ള തീരുമാനത്തിനെതിരെയല്ല, മറിച്ച് വസ്തുതകളെയും നീതിയെയും നിരാകരിച്ച് വിശ്വാസത്തെ ന്യായത്തിന്റെ അളവുകോലാക്കി തീര്‍പ്പാക്കിയ വിധിയിലെ ചില ഭാഗങ്ങള്‍ നീക്കികിട്ടാന്‍. എന്നാല്‍ ഈ സമവായ വിധിയെ അവാസ്തവത്തിന്റെ കലര്‍പ്പില്‍നിന്ന് ശുദ്ധീകരിച്ചെടുക്കാന്‍ കഴിയും. 

ജഡ്ജിമാരുടെ പക്ഷം ചേരല്‍ സത്യത്തോടും വസ്തുതകളോടുമാവണമെന്ന് നിയമപുസ്തകം നിഷ്കളങ്കതയോടെ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ നീതി പീഠം അത് ആവശ്യപ്പെടുകയും വേദപുസ്തകത്തില്‍ തൊട്ട് സത്യം ചെയ്യിക്കുകയും ചെയ്യുന്നു. എന്നാല്‍ സംഭവിക്കുന്നത് ചിലപ്പോഴൊക്കെയും മറിച്ചാവുന്നു എന്ന് നിരാശപ്പെടുമ്പോള്‍ മുന്നിലുയരുന്നത്, ലജിസ്ലേറ്റീവിനും എക്സിക്യുട്ടീവിനും നല്‍കാത്ത ഒരു വിശുദ്ധ പരിവേഷം ജുഡീഷ്യറിക്ക് മാത്രം നല്‍കി അതില്‍നിന്ന് നന്മകളെ പ്രതീക്ഷിക്കൂ എന്ന് വാശിപിടിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ്. ഒരു ജനാധിപത്യ സംവിധാനത്തിലെ ആദ്യ രണ്ട് ഘടകങ്ങള്‍ക്കും പുഴുക്കുത്തുപിടിക്കുന്ന ഒരു അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍നിന്ന് ജുഡീഷ്യറി മാത്രം എങ്ങിനെ രക്ഷപ്പെടാന്‍?

നജിം കൊച്ചുകലുങ്ക്