Friday, July 4, 2014

ഹവ്വാമ്മയെന്ന ദൂരൂഹ പെണ്ണുടല്‍

മരണത്തെ അപ്പോള്‍ മുന്നില്‍ കാണുന്നതുപോലെ അയാളുടെ മുഖത്ത് പരിഭ്രമമുണ്ടായിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആ കാഴ്ച അയാളെ വിട്ടുപോയിട്ടില്ളെന്ന് തുറിച്ച കണ്ണുകള്‍ വിളിച്ചുപറഞ്ഞു.
തന്‍െറ വീട്ടിലെ വേലക്കാരിയായിരുന്ന യുവതി ആത്മഹത്യ ചെയ് തതിനെകുറിച്ചാണ് ആ സൗദി പൗരന്‍ പറഞ്ഞുകൊണ്ടിരുന്നത്.
‘സെയിം സെയിം ലിപ്ടണ്‍ ടീ’
ഒരു ഉദാഹരണവുമായി അറബി ചുവയുള്ള ഇംഗ്ളീഷില്‍ അയാള്‍ തപ്പിത്തടഞ്ഞു.
ടീബാഗ് പോലെ തൂങ്ങിക്കിടക്കുകയായിരുന്നുപോലും!



സത്യത്തില്‍ തെന്നല മൊയ്തീന്‍ കുട്ടിക്ക് ആദ്യം കാര്യം പിടികിട്ടി യില്ല. കൈയാംഗ്യം കൂടിയുള്ളതുകൊണ്ട് ചിത്രം പതിയെ തെളിഞ്ഞു കിട്ടി.
അല്ളെങ്കിലും മരണത്തിലേക്കുള്ള ആത്മഹത്യാവഴികളെ അറബി കള്‍ക്ക് ഭയമാണ്. അത് മൊയ്തീന്‍കുട്ടിക്കറിയാം. മതവിശ്വാസപര മായി കൊടിയപാപമാണ് ആത്മഹത്യ. വിശ്വാസാദര്‍ശത്തില്‍ മുറുകെ പിടിക്കുന്നതിനാല്‍ അറബികള്‍ക്കിടയില്‍ സ്വയംഹത്യകള്‍ അപൂര്‍വ മാണ്. അതില്‍തന്നെ തൂങ്ങി മരണം തീര്‍ത്തും അപരിചിതം.
നൂലില്‍ തൂങ്ങിക്കിടന്ന് കണ്ടിട്ടുള്ളത് ടീ ബാഗുകളെയാണ്. അറബ് ജീവിതത്തിന്‍െറ മധുരവും ലഹരിയുമായ ‘സുലൈമാനി’യെന്ന കട്ടന്‍ ചായക്ക് നിറവും കടുപ്പവും പകരാന്‍ ചില്ലുകപ്പിലെ ചൂടുവെള്ളത്തി ലേക്ക് നൂലില്‍ ഞാന്നുകിടക്കുന്ന ‘ലിപ്ടണ്‍ കമ്പനിയുടെ’ ടീ ബാഗിനോളം ഉദാഹരിക്കാന്‍ മറ്റൊന്നില്ലതാനും.

മുറിയിലെ ഫാന്‍ കൊളുത്തിലെ തുണികുരുക്കില്‍ തൂങ്ങിനിന്ന തമിഴ്നാട്ടുകാരിയുടെ മരണം വാക്കുകളും ആംഗ്യങ്ങളും കൊണ്ട് ചിത്രീകരിച്ചുകഴിയുമ്പോഴേക്കും അറബി പരവശനായി. തലയില്‍ നിന്ന് ‘ഇഖാല്‍’ (കറുത്ത ചരട്) അഴിച്ച് ‘ഷിമാഗ്’ (ശിരോ വസ്ത്രം) എടുത്തുകുടഞ്ഞ ശേഷം പുനസ്ഥാപിച്ച് ഒരു നിശ്വാസമുതിര്‍ത്തു.
വേലക്കാരിയുടെ അസ്വാഭാവിക മരണത്തേക്കാള്‍ അനന്തര പ്രശ്ന ങ്ങളാണ് ആ മനസില്‍ അസ്വസ്ഥതയുടെ പാമ്പുകളായി ഇഴയുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മരണാനന്തര നടപടികളൊ ന്നുമായിട്ടില്ല.
മൃതദേഹം റിയാദിലെ ഗവണ്‍മെന്‍റ് ആശുപത്രി മോര്‍ച്ചറിയില്‍ കിടക്കുകയാണ്.
വിദേശി മരിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ഒരു സാധാരണക്കാ രനായ ആ ഗൃഹനാഥന് ഒന്നുമറിയില്ല. ഇന്ത്യന്‍ എംബസിയെ ബന്ധ പ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതിന് എവിടെ തുടങ്ങണം, ആരെ കാണണം എന്നറിയില്ല.

റിയാദിലെ ഇന്ത്യന്‍ സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തക നെന്നനിലയില്‍ അറിയപ്പെടുന്ന മലപ്പുറം തെന്നല സ്വദേശി മൊയ്തീന്‍ കുട്ടി ഇക്കാര്യത്തില്‍ സഹായിക്കുമെന്ന് അരോ പറഞ്ഞറിഞ്ഞപാടെ ഓടിയത്തെിയതാണ്.

തമിഴ്നാട് വാണിയമ്പാടി ആംബൂര്‍ സ്വദേശിനി സുബൈദാബി ‘ഗദ്ദാമ’ (വീട്ടുവേലക്കാരി) വിസയിലാണ് റിയാദിലെ ഹയ്യുല്‍ ബദ്ര്‍ എന്ന സ്ഥലത്തുള്ള ആ അറബിയുടെ വീട്ടിലത്തെിയത്.
ഒരു മാസം തികയുന്നതിന് മുമ്പാണ് ആത്മാഹുതി. അടുക്കളയോട് ചേര്‍ന്ന് താമസിക്കാന്‍ നല്‍കിയ മുറിയില്‍ തൂങ്ങി നില്‍ക്കുന്നതാണ് ഒരു പ്രഭാതത്തില്‍ വീട്ടുകാര്‍ കണ്ടത്.
സമയമേറെ കഴിഞ്ഞിട്ടും കാണാതായപ്പോള്‍ അടഞ്ഞുകിടന്ന വാതില്‍ തള്ളിതുറക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. ഒരു തൂങ്ങിമരണം ആദ്യമായാണ് തങ്ങള്‍ കാണുന്നതെന്ന് അന്നത്തെ അതേ പരിഭ്രമം വീണ്ടും നിഴലിട്ട മുഖഭാവ ത്തോടെ അയാള്‍ പറഞ്ഞു.
പൊലീസത്തെി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെ അനന്തരനടപടികളിലേക്ക് കടക്കണമെ ങ്കില്‍ സുബൈദാബിയുടെ വീട്ടുകാരുടെയും ഇന്ത്യന്‍ എംബസിയു ടേയും ഇടപെടലും അനുമതിയും വേണം. അതിനൊരു പാലം തേടിയാ ണ് മൊയ്തീന്‍കുട്ടിയുടെ മുന്നില്‍ ഇങ്ങിനെ പരവശതയോടെ ഇരിക്കു ന്നത്.



ജീവനറ്റവരുടേയും ജീവിച്ചിരിക്കെ ആലംബമറ്റവരുടേയും കൂട്ടുകാരനായ തെന്നല മൊയ്തീന്‍കുട്ടി പതിവ് തെറ്റിച്ചില്ല. ഒടുവില്‍ സുബൈ ദാബിയുടെ ജഡഭാരം ഇറക്കിവെക്കാന്‍ ഒരു ചുമല്‍ കണ്ടത്തെിയ ആശ്വാസത്തോടെ ആ തൊഴിലുടമ മടങ്ങി. എന്നാല്‍ പ്രശ്നങ്ങള്‍ അവ സാനിക്കുകയല്ല പുതിയത് തുടങ്ങുകയാണുണ്ടായത്. പ്രശ്നസങ്കീര്‍ ണതകളുടെ ചുഴിയില്‍ കിടന്ന് കറങ്ങുന്ന ജഡമാണ് സുബൈദാബി യുടേതെന്ന് താമസിയാതെ മൊയ്തീന്‍കുട്ടിക്ക് മനസിലായി.


അത് സുബൈദാബിയായിരുന്നില്ല!
നാട്ടിലെ കുടുംബത്തില്‍നിന്ന് പരാതിയൊന്നുമില്ളെന്ന് അറിയിച്ച് അനുമതിപത്രം ഇന്ത്യന്‍ എംബസിയിലേക്ക് അയച്ചുകിട്ടിയാല്‍ പോ സ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങി റിയാദില്‍ തന്നെ മറവുചെയ്യാം. അതാണ് പതിവ്.
അടുത്തദിവസം തന്നെ മൊയ്തീന്‍കുട്ടി അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങി.
റിയാദിലെ ഇന്ത്യന്‍ എംബസിയധികൃതരെ വിവരം ധരിപ്പിച്ചു. സ്പോണ്‍സര്‍ ഏല്‍പിച്ച പാസ്പോര്‍ട്ടിലെ വിലാസപ്രകാരം, എംബസി മുഖാന്തിരം ജില്ലാഭരണകൂടത്തിന്‍േറയും സ്ഥലം എം.എല്‍.എയുടേ യും സഹായത്തോടെ സുബൈദാബിയുടെ വീടും വീട്ടുകാരേയും ക ണ്ടത്തെി.
ഇതിനിടെ റിയാദിലെ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലത്തെിയ മൊയ്തീന്‍കുട്ടിയെ കാത്തിരുന്നത് ഞെട്ടിക്കുന്ന ഒരു പുതിയ വിവര മായിരുന്നു. സുബൈാദാബിയുടെ പാസ്പോര്‍ട്ടിലെ മുഖമല്ല മരിച്ച രൂപത്തിന്!
41കാരിയായ സുബൈദാബിക്ക് പകരം മരിച്ചുമരവിച്ചുകിടക്കുന്നത് തീരെ ചെറുപ്പമാര്‍ന്ന മറ്റൊരു പെണ്ണുടല്‍!
തമിഴ്നാട്ടിലെ ബന്ധപ്പെട്ട ജില്ലാഭരണകൂടം എംബസിക്ക് അയച്ച മറുപടിയിലും ആ വിവരമാണുണ്ടായിരുന്നത്: പാസ്പോര്‍ട്ടുടമയായ സുബൈദാബി നാട്ടില്‍ ജീവനോടെയുണ്ടെന്ന്!

മോര്‍ച്ചറിയില്‍ കിടക്കുന്ന സുബൈദാബി?
ആ ചോദ്യമാണ് പിന്നീട് മാസങ്ങളോളം എംബസിയധികൃ തരുടേയും തെന്നല മൊയ്തീന്‍കുട്ടിയുടേയും ഉറക്കം കെടുത്തിയത്.
മോര്‍ച്ചറിയില്‍ മരവിച്ചുകിടക്കുന്ന സുബൈദാബി യഥാര്‍ഥത്തില്‍ ആരാണ്?
സൗദി തൊഴിലുടമക്കും അധികനാള്‍ ആശ്വാസത്തോടെയിരിക്കാ നായില്ല. പൊലീസ് ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. ആശുപത്രിയധികൃത രും തുടര്‍നടപടികളെ കുറിച്ച് ചോദിച്ചുതുടങ്ങി.
ജീവനുള്ളതിനെക്കാള്‍ ഭാരമാണല്ളോ മരിച്ചതിന്. ഇരിക്കുന്നിട ത്തോളം ഭാരം കൂടുകയേയുള്ളൂ. എത്രയും പെട്ടെന്ന് ആ ഭാരം ഒഴിവാ ക്കണം.
എല്ലാവര്‍ക്കും വേണ്ടത് അതാണ്. എല്ലാവരുടേയും ശ്രദ്ധ തെന്നല മൊയ്തീന്‍കുട്ടിയിലാണ്. വര്‍ഷങ്ങളുടെ ശീലം കൊണ്ട് എംബസി ഉദ്യോഗസ്ഥര്‍ക്കും സൗദി പൊലീസിലുള്ളവര്‍ക്കും അയാളില്‍ വിശ്വാ സമാണ്.
മരിച്ചുകിടക്കുന്നത് ആരെന്ന് തിരിച്ചറിയാതെ ഒരിഞ്ച് മുന്നോട്ടുപോ കാനാവില്ല.

ഇന്ത്യയിലേയും സൗദിയിലേയും എമിഗ്രേഷന്‍ വാതിലുകളുടെ കാര്‍ക്കശ്യത്തെ മറികടന്ന് റിയാദിലത്തെി തൊഴിലുടമയുടെ വീട്ടില്‍ തൂങ്ങിമരിച്ച സുബൈദാബി അംബൂരിലെ വീട്ടില്‍ ജീവിച്ചിരിക്കുകയാ ണെന്ന് അറിയുമ്പോള്‍ ആരും പതറിപ്പോകും. ഏത് അധികാരിയും ഞെട്ടും.
ഒന്നര പതിറ്റാണ്ടിനിടെ ആയിരത്തിലേറെ മൃതദേഹങ്ങള്‍ സംസ്ക രിക്കാന്‍ നേതൃത്വം കൊടുത്ത മൊയ്തീന്‍കുട്ടിക്ക് ഇത്തരത്തിലൊന്ന് ആദ്യാനുഭവം.
മരിച്ചതാരെന്നറിയാതെ ഉഴറുമ്പോള്‍ സൗദി തൊഴിലുടമയുടെ ഭാര്യ യുടെ ഒരു വെളിപ്പെടുത്തല്‍ വഴിത്തിരിവായി.
തന്‍െറ വീട്ടുജോലിക്കാരിക്ക് ഹവ്വാമ്മയെന്ന മറ്റൊരു പേരുകൂടിയു  ണ്ടെന്നും അതായിരുന്നു താന്‍ വിളിച്ചിരുന്നതെന്നും!!
ആ പേര് മൊയ്തീന്‍കുട്ടിക്ക് ഒരു പിടിവള്ളിയായി മാറി. വാണിയ മ്പാടി എം.എല്‍.എ അബ്ദുല്‍ ബാസിത്തിനെ  ഈ വിവരം അറിയിച്ചു. ദിവസങ്ങള്‍ക്കുശേഷം എം.എല്‍.എയുടെ മറുപടിയത്തെി.
വേലൂര്‍ ജില്ലയില്‍പെട്ട വാണിയമ്പാടി താലൂക്കിലെ അംബൂര്‍ ടൗണില്‍ മൊട്ടുകൊലൈ്ള മല്ലിഗൈതോപ്പ് സ്ട്രീറ്റില്‍ ‘സി ത്രി’ വീട്ടില്‍ പരേതനായ സി.എസ്. ബസുവിന്‍െറയും കെ. ഖുര്‍ഷിദ ബീഗത്തി ന്‍െറയും മകളാണ് ഹവ്വാമ്മ.


22കാരിയായ അവള്‍ ആംബൂരിലെ തന്നെ സുബൈദയെന്ന മറ്റൊരാ ളുടെ പാസ്പ്പോര്‍ട്ടില്‍ റിയാദിലേക്ക് കടക്കുകയാണുണ്ടായതെന്ന് എം.എല്‍.എയുടെ അന്വേഷണത്തില്‍ തെളിഞ്ഞു. കൃത്യമായ വിവരം കണ്ടത്തൊന്‍ എം.എല്‍.എ കുറച്ചേറെ ബുദ്ധിമുട്ടി.
സുബൈദാബി മാസങ്ങള്‍ക്ക് മുമ്പ് ആംബൂരിലെ ഒരു വിസ ഏജ ന്‍റിന്‍െറ കൈയില്‍ ഗള്‍ഫില്‍ പോകുന്നതിനുള്ള ആഗ്രഹത്തോടെ ഏല്‍പിച്ചതാണ് തന്‍െറ പാസ്പ്പോര്‍ട്ട്.
വിസ ഉടന്‍ ശരിയാകും എന്ന് പറഞ്ഞ് ഏജന്‍റ് നാളുകള്‍ നീട്ടി. അതിനിടയില്‍ അയാളെ കാണാതായി. പിന്നെയൊന്നും സുബൈദാ ബിക്കറിയില്ല.
എം.എല്‍.എയുടെ അന്വേഷണത്തില്‍ ഏജന്‍റ് സുബൈദാബിയു ടെ പാസ്പ്പോര്‍ട്ടില്‍ ഹവ്വാമ്മയെ സൗദിയിലേക്ക് കടത്തുകയായിരുന്നെന്ന് മനസിലായി.

35വയസുകഴിയാത്ത സ്ത്രീകള്‍ക്ക് വിദേശത്തേക്ക് ഗാര്‍ഹികജോ ലിക്ക് പോകാനാവില്ളെന്ന ഇന്ത്യന്‍ നിയമത്തെ മറികടക്കാനാണ് 22കാരിയായ ഹവ്വാമ്മക്കുവേണ്ടി 41കാരിയായ സുബൈദാബിയുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഏജന്‍റ് അതിസാഹസികതക്ക് മുതിര്‍ന്നത്.
എന്നാല്‍ ഇരുരാജ്യങ്ങളുടേയും എമിഗ്രേഷന്‍ കണ്ണുകളുടെ ജാഗ്ര തയെ ഹവ്വാമ്മയെന്ന നിരക്ഷരയായ ഒരു പെണ്ണിന് കബളിപ്പിക്കാന്‍ കഴിഞ്ഞത് എങ്ങിനെയെന്ന് ഇന്നും ദുരൂഹമായി തുടരുകയാണെന്ന് തെന്നല മൊയ്തീന്‍കുട്ടി പറയുന്നു.

രണ്ടുവര്‍ഷം മുമ്പ് നടന്ന സംഭവം ഇന്നലത്തേത് പോലെ മനസിലു ണ്ട്. അടിമുടി ദുരൂഹതകള്‍ നിറഞ്ഞ ഒരു കഥയാണ് ഹവ്വാമ്മ.
പ്രവാസലോകത്ത് ഏതാണ്ട് മുഴുവന്‍ സമയ സാമൂഹികപ്രവര്‍ത്ത കനായി മാറിയശേഷം കെട്ടുകഥകളെ തോല്‍പിക്കുന്ന പല ജീവിതങ്ങ ളേയും മൊയ്തീന്‍കുട്ടിക്ക് കാണാനിടവന്നിട്ടുണ്ട്. എന്നാല്‍ ഹവ്വാമ്മ അതുവരെ അറിയാത്ത തീക്ഷ്ണമായ അനുഭവ ങ്ങളുടെ മറ്റൊരേടാ യിരുന്നു. ഇപ്പോഴും ഓര്‍മയില്‍ കല്ലിച്ചുകിടക്കുന്ന ദുരൂഹ ജീവിതം.

മൊയ്തീന്‍കുട്ടിയും ഒരു വിസ്മയം
പരോപകാരിയായ സാമൂഹികപ്രവര്‍ത്തകനെന്ന നിലയില്‍ റിയാദി ലെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായ തെന്നല മൊയ്തീന്‍കുട്ടിയുടെ വ്യക്തിത്വവും ചില ദുരൂഹതകളിലൊളിഞ്ഞതാണ്.
ഒന്നരപതിറ്റാണ്ടായി ജന്മനാട് കാണാത്ത, എന്നാല്‍ ജന്മം തന്ന നാട്ടിന്‍െറ പേര് സ്വന്തം പേരില്‍ കൊളുത്തിയിട്ട തെന്നല മൊയ്തീന്‍ കുട്ടി ആ നിലക്ക് ഒരു വലിയ വിസ്മയമാണ്.

വിവാഹം കഴിക്കാത്ത തെന്നല ഒറ്റാന്തടിയായി ജീവിതം നയിക്കു മ്പോഴും മുസ്ലിം ലീഗിന്‍െറ പോഷക സംഘടനയായ കെ.എം.സി. സിയുടെ ജീവകാരുണ്യപ്രവര്‍ത്തകനായി ആപത്തില്‍ പെടുന്നവനെ സഹായിക്കാന്‍ പൊതുസമൂഹത്തിന്‍െറ മുന്നിലുണ്ടാവും.

നാട്ടിലുള്ള ഉപ്പാക്കും ഉമ്മാക്കും കൃത്യമായി ചെലവിന് കാശയച്ചു കൊടുക്കുന്ന, ഇടക്കിടെ ഉംറ വിസയില്‍ സൗദിയിലേക്ക് കൊണ്ടുവന്ന് അവരെ പരിചരിക്കുന്ന, അവരുടെ സ്നേഹവാത്സല്യങ്ങള്‍ ആവോളം നുകരുന്ന തെന്നലക്ക് ജന്മനാട് എന്തേ അന്യമായി എന്നത് അടുത്ത സുഹൃത്തുക്കള്‍ക്ക് മുന്നില്‍പോലും ചുരുള്‍ നിവരാത്ത വലിയൊരു ദുരൂഹതയാണ്.
അങ്ങിനെയൊരാളാണ് അടിമുടി ദുരൂഹതകളിലൊളിച്ച ഹവ്വാമ്മ യുടെ മയ്യിത്തുകട്ടിലിന്‍െറ കാലുപിടിക്കാന്‍ മറ്റൊരാളില്ലാതെ വന്ന പ്പോള്‍ ഒറ്റക്ക് ചുമന്ന് ശ്മശാനഭൂമിയിലേക്ക് പോയത്.

മരിച്ചത് ഹവാമ്മയെന്ന 22കാരിയാണെന്ന് തീര്‍ച്ചപ്പെട്ടെങ്കിലും ഇരു രാജ്യത്തേയും എമിഗ്രേഷന്‍ രേഖകള്‍ പ്രകാരം 41കാരിയായ സുബൈ ദാബിയായി തന്നെ മണ്ണിലേക്ക് മടങ്ങാനായിരുന്നു നിയോഗം.
നിയമനടപടികളെല്ലാം പൂര്‍ത്തിയായി റിയാദില്‍ മറവുചെയ്യുന്നതി നുള്ള അന്തിമ തീരുമാനം വരുമ്പോഴേക്കും മൂന്നുമാസം കഴിഞ്ഞു.
അതിനിടയിലും, നാട്ടിലെ കുടുംബത്തിന്‍െറ പട്ടിണിയകറ്റാന്‍ കള്ള പ്പാസ്പോര്‍ട്ടില്‍ കടല്‍കടന്ന ഹവ്വാമ്മ വെറും ഒരു മാസത്തിനുള്ളില്‍ ജീവനൊടുക്കിയത് എന്തിനാണെന്ന ചോദ്യം ബാക്കിനിന്നു. എവിടെ നിന്നും ഒരുത്തരവും കിട്ടിയില്ല. കണ്ണീരിനപ്പുറം മാതാപിതാക്കള്‍ക്കും ഒന്നും പറയാനില്ലായിരുന്നു.

ശുമൈസി ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് മരവിച്ച ഉടല്‍ പുറത്തെടുക്കുമ്പോള്‍ ഏറ്റുവാങ്ങാന്‍ സ്വന്തമോ ബന്ധമോ അവകാശ പ്പെടാനില്ലാത്ത ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത മൊയ്തീന്‍കുട്ടി മാത്രമേയുണ്ടായിരുന്നു ള്ളൂ.
പരിചയമുള്ള സ്വകാര്യ പോളിക്ളിനിക്കില്‍നിന്ന് കടമെടുത്ത ആം ബുലന്‍സില്‍ മൃതദേഹം ഒറ്റക്ക് വലിച്ചുകയറ്റി കിലോമീറ്ററുകള്‍ക്കപ്പു റം എക്സിറ്റ് 15ലെ അല്‍രാജ്ഹി പള്ളിയിലത്തെിച്ചു, ബാക്കിയായ അന്ത്യകര്‍മങ്ങളിലൊന്നായ മയ്യിത്ത് നമസ്കാരത്തിനുവേണ്ടി.
ഊരും പേരും അറിയാത്ത ഏതൊക്കെയോ മൃതദേഹങ്ങള്‍ക്കുവേ ണ്ടി നമസ്കാരങ്ങള്‍ നിര്‍വഹിക്കാറുള്ള ആ പള്ളിയിലെ നൂറുകണക്കി ന് പതിവ് സന്ദര്‍ശകരായ വിശ്വാസികളോടൊപ്പം ആ മൃതദേഹത്തെ പരിചയമുള്ള ഏക വ്യക്തിയായി മൊയ്തീന്‍കുട്ടിയും നിന്ന് നമസ്ക രിച്ചു.
അതിനുശേഷവും ഒറ്റക്കായ അയാള്‍ മൃതദേഹം വീണ്ടും ആംബുല ന്‍സില്‍ കയറ്റി പിന്നേയും കിലോമീറ്ററുകള്‍ താണ്ടി നസീം എന്ന സ്ഥലത്തെ ശ്മശാനത്തിലത്തെിച്ചു.

കവാടത്തില്‍ വാഹനം വന്നുനിന്നയുടന്‍ ചില സൗദി യുവാക്കള്‍ ശ്മശാനത്തിന്‍െറ പല ഭാഗത്തുനിന്ന് ഓടിവന്നു. മരണാനന്തര കര്‍മ ങ്ങള്‍ നിര്‍വഹിക്കുകയെന്ന സാമൂഹിക ബാധ്യതക്കുവേണ്ടി  സന്നദ്ധ സേവനം നല്‍കുന്ന നിഷ്കാമ കര്‍മികള്‍.
(ഒരാള്‍ മരിച്ചാല്‍ മൃതദേഹം പട്ടടയിലാക്കുന്നതുവരെയുള്ള കര്‍മ ങ്ങള്‍ ആ പ്രദേശത്തെ മുഴുവനാളുകളുടേയും ബാധ്യതയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഒരാള്‍ മുന്നിട്ടിറങ്ങി ചെയ്താല്‍ അത് എല്ലാവരും ചെയ്യുന്നതിന് തുല്യമാകും. ഒരാളും മുന്നോട്ടുവരാതെ ആ മൃതദേഹം അവിടെ കിടന്ന് പുഴുവരിക്കാന്‍ ഇടയായാല്‍ അവര്‍ ഒന്നട ങ്കം തെറ്റുകാരാകും. ഈ പ്രവാചകാധ്യാപനം അക്ഷരാര്‍ത്ഥത്തില്‍ പാലിക്കാനാണ് ആ യുവാക്കള്‍ രംഗത്തുള്ളത്).
അതുകൊണ്ട്, അവിടെ മാത്രം മൊയ്തീന്‍കുട്ടി ഒറ്റക്കല്ലാതായി. പലകൈകള്‍ സഹായിക്കാന്‍ നീണ്ടുവന്നു.
ആറടി കുഴിയിലേക്ക് മൃതദേഹം ഇറക്കിവെച്ച് മൊയ്തീന്‍കുട്ടി അതിലേക്ക് ഒരു പിടി മണ്ണ് വാരിയിട്ടു.
ഒരു പിടി മണ്ണിന് പരസ്പരം കടപ്പെട്ട മനുഷ്യര്‍.

(വാരാദ്യമാധ്യമം ജൂണ്‍ 1, 2014)

Monday, January 27, 2014

പ്രവാസപ്പെട്ടിയുടെ അക്കപ്പൂട്ടുകള്‍


നമ്പര്‍ലോക്കുള്ള ബ്രീഫ്കെയ്സുകള്‍ ഒരുകാലത്ത് ഗള്‍ഫുകാരന്‍െറ പത്രാസായിരുന്നു. മരുഭൂമിയിലെ സ്വര്‍ഗങ്ങളില്‍നിന്ന് വലിയ സൗഭാഗ്യങ്ങളെ കടല്‍കടത്തിയ പെട്ടകങ്ങള്‍.
ശ്രേഷ്ഠഭാഷയില്‍ മലയാളീകരിച്ചാല്‍ ‘അക്കപൂട്ടുള്ള പെട്ടികള്‍’.
ഇഷ്ടമുള്ള രഹസ്യ അക്കങ്ങളിട്ടാണ് പൂട്ട് ഉറപ്പിക്കുന്നത്. പെട്ടിക്കൊപ്പം മനസിലിട്ടടക്കുന്ന രഹസ്യ നമ്പര്‍ മറന്നാലോ ചക്രത്തിന് കേടുപറ്റി തിരിയാതിരുന്നാലോ പെട്ടതുതന്നെ. പെട്ടി തുറക്കില്ല.
അക്കപൂട്ടുകള്‍ ബാല്യത്തില്‍ വല്ലാതെ വിസ്മയിപ്പിച്ചിട്ടുണ്ട്. കാലം ജീവിത പ്രാരാബ്ദങ്ങള്‍ തലയിലേക്ക് വലിച്ചിട്ടപ്പോള്‍ ആ പെട്ടി ഞാനും ചുമക്കാന്‍ തുടങ്ങി. എന്നാല്‍ പ്രവാസം തന്നെ ഒരു വലിയ പെട്ടിയാണെന്നും അതിനും അക്കപൂട്ടുണ്ടെന്നും അക്കങ്ങള്‍ മറന്നാല്‍ പെട്ടുപോകുമെന്നും ‘ദുരിതങ്ങളുടെ കണക്കെടുപ്പു പണി’, അഥവാ പ്രവാസി പത്രപ്രവര്‍ത്തനം തുടങ്ങിയശേഷമാണ് തിരിച്ചറിയുന്നത്.
സൗദി അറേബ്യയിലെ സ്വദേശിവത്കരണ നടപടികളുടെ നട്ടുച്ചയിലായിരുന്നു അത്. വിദേശികളുടെ ഉള്ളം പൊള്ളിയ ‘നിതാഖാത്’ കാലം. കത്തിപ്പടരുന്ന ആശങ്കകള്‍. ആശ്വാസമായി തൊഴില്‍ പദവി ശരിയാക്കാനും അത് പറ്റാത്തവര്‍ക്ക് നാടുവിടാനും ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള രാജ വിളംബരം. വര്‍ഷങ്ങളായി അനധികൃതരായി കഴിഞ്ഞ അനേകായിരങ്ങള്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇരമ്പിയാര്‍ക്കുന്നു.

ആപ്പിള്‍ മരങ്ങള്‍ക്കിടയില്‍നിന്ന് മരുഭൂമിയിലേക്ക് ജീവിതം തിരഞ്ഞുവന്നവന്‍
അനുവദിച്ച ഇളവുകള്‍ കൊണ്ടും കുരുക്കില്‍നിന്ന് രക്ഷപ്പെടാനാവില്ളെന്ന തിരിച്ചറിവില്‍ തളര്‍ന്ന് വഴിയാധാരമാകുന്നവര്‍. കടത്തിണ്ണകള്‍, പാലങ്ങളുടെ ചുവടുകള്‍, പാര്‍ക്കുകള്‍ തുടങ്ങി കാണുന്നിടങ്ങളില്‍ അന്തിയുറങ്ങാന്‍ വിരിവെച്ച് അഭയാര്‍ഥികളായി തീരുന്ന പലതരം മനുഷ്യര്‍. മുഷിഞ്ഞ അവരുടെ ശരീരത്തിന്‍േറയും വസ്ത്രങ്ങളുടേയും നാറ്റമാണ് യഥാര്‍ഥ പ്രവാസത്തിനെന്ന് തിരിച്ചറിഞ്ഞതും ഈ നാളുകളിലാണ്. (ഈ മുഷിഞ്ഞ വേഷങ്ങള്‍ക്ക് പ്രവാസി ഭാരതീയ സംഗമങ്ങളില്‍ പ്രവേശനമില്ലാത്തതിനാല്‍ പ്രവാസത്തിന്‍െറ യഥാര്‍ഥ ഗന്ധം ലോകത്തിന് ആസ്വദിക്കാന്‍ കഴിയുന്നില്ളെന്ന് മാത്രം).
അക്കൂട്ടത്തിലാണ് അയാളേയും കണ്ടത്. ബത്ഹയിലെ ഫൂത്ത പാര്‍ക്കില്‍ തമ്പടിച്ച അഭയാര്‍ഥികളില്‍ ഒരു കണ്ണീര്‍ത്തുള്ളി പോലെ അയാള്‍. 58 വയസുള്ള കശ്മീരി മുഹമ്മദ് റസാഖ്. പ്രാര്‍ഥനയുടെ ആകാശത്തേക്കുയര്‍ത്തിയ കരങ്ങള്‍ പോലെ നീണ്ടുമെലിഞ്ഞൊരാള്‍. ദുരിത ദേഹത്തിലൂടെ കരഞ്ഞും വിയര്‍ത്തും ഓലിച്ചിറങ്ങിയ നീര്‍ച്ചാലുകള്‍ മുഷിഞ്ഞ കൂര്‍ത്തയെ നനച്ചു. കാശ്മീരിലെ ആപ്പിള്‍ മരങ്ങള്‍ക്കിടയില്‍നിന്ന് മരുഭൂമിയിലേക്ക് ജീവിതം തിരഞ്ഞുവന്നവന്‍.


വീട്ടിലേക്കുള്ള വഴിതെളിയുമോ
പാര്‍ക്കിലെ ചെറുമരച്ചിലകള്‍ തണല്‍വിരിക്കുന്ന പച്ചപ്പുല്‍ മത്തെയില്‍ തളര്‍ന്നുകിടന്ന അയാളുടെ അര്‍ഥിക്കുന്ന കണ്ണുകള്‍ ചോദിച്ചത് വീട്ടിലേക്കുള്ള വഴിതെളിയുമോ എന്ന്....
ആപ്പിള്‍ മരങ്ങളാണ് അയാളുടെ ഓര്‍മകളില്‍ നിറയെ. 11 വര്‍ഷം മുമ്പ് ആട്ടിടയ വിസയില്‍ സൗദിയിലേക്ക് പറക്കുംവരെ ജമ്മുകാശ്മീരിലെ റജോരി ജില്ലയില്‍ ജന്മനാടായ ഗുലുത്തിയിലെ ആപ്പിള്‍ തോട്ടങ്ങളിലായിരുന്നു ഉപജീവനം. ആപ്പിള്‍ മരങ്ങള്‍ക്കിടയിലെ അയാളുടെ വീട്ടില്‍ തന്നെ കാത്തിരിക്കുന്ന ഭാര്യ ഫര്‍സാന്‍ ബീഗവും മക്കളായ മുഹമ്മദ് സുല്‍ത്താനും മുഹമ്മദ് ഇംറാനും. പോകണം. പോകാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് ആരായുന്ന ആ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു.
ഫൂത്തപാര്‍ക്കില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രത്തിലേക്ക് എന്നും വേച്ചുവേച്ചു അയാള്‍ നടന്നുപോയി. അയാള്‍ മാത്രമല്ല, ജീവിതത്തിന്‍െറ തഹസ്യ അക്കങ്ങള്‍ കൈമോശം വന്ന വേറെയും ആളുകള്‍. എല്ലാവരും ആ പാര്‍ക്കിലെ പച്ചപ്പുല്‍ മത്തെയില്‍ അന്തിയുറങ്ങുകയും പ്രഭാതങ്ങളില്‍ തര്‍ഹീലിലേക്ക് നടക്കുകയും നിരാശയില്‍ ഇരുണ്ടു തിരിച്ചത്തെുകയും ചെയ്തു.

എവിടെ എന്‍ട്രി നമ്പര്‍?
2013 നവംബര്‍ മൂന്നിന് അവസാനിച്ച ഇളവുകാലത്തിനുശേഷം ബാക്കിയായവരില്‍ ഈ രീതിയില്‍ തിരിച്ചുപോക്ക് തടസപ്പെട്ടത് നിരവധി പേര്‍ക്കായിരുന്നു. 10ഉം 20ഉം വര്‍ഷം രാജ്യത്ത് അനധികൃത ജീവിതം നയിച്ച വിദേശികളോട് ലോകത്തിന്‍െറ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായ സൗദി ഭരണകൂടം കാട്ടിയത് ഏറ്റവും വലിയ ക്ഷമയാണ്. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് ഉപാധികളില്ലാത്ത മാപ്പ്. എന്നാല്‍ ആ പൊതുമാപ്പും പ്രയോജനപ്പെടുത്താന്‍ കഴിയാതെ സങ്കീര്‍ണമായ നിയമകുരുക്കില്‍പെട്ടവരായിരുന്നു ഈ പറഞ്ഞ അഭയാര്‍ഥികള്‍. തിരിച്ചുപോക്കിനുള്ള വഴിതെളിയണമെങ്കില്‍ തുറന്നുകിട്ടേണ്ട വാതിലില്‍ അവരെ പേടിപ്പിച്ചത് ഒരു അക്കപൂട്ടായിരുന്നു. അതിന്‍െറ രഹസ്യ കോഡ് അവരുടെ ദുരിത ജീവിതത്തില്‍ എവിടേയോ കളഞ്ഞുപോയി.
നാടുകടത്തല്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പുരികം വളക്കുന്നത് ആ കോഡ് ചോദിച്ചാണ്: ‘ഫേന്‍ റക്കം ദുഖൂല്‍?’ (എവിടെ എന്‍ട്രി നമ്പര്‍?)
മുഹമ്മദ് റസാഖ് വിറയ്ക്കുന്നു. അങ്ങിനെയൊന്ന് ആദ്യമായി കേള്‍ക്കുകയാണ്. കാര്യമറിയാതെ അമ്പരന്ന് നില്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു: നിന്‍െറ പാസ്പോര്‍ട്ടില്‍ അതുണ്ട്. എന്‍ട്രി നമ്പര്‍. എവിടെ പാസ്പോര്‍ട്ട്?
പാസ്പോര്‍ട്ടിന് പകരം ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ബുദ്ധിമുട്ടി തരപ്പെടുത്തിയ ഒൗട്ട്പാസ് (എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്) മാത്രമേ അയാളുടെ കൈയിലുള്ളൂ. അതെടുത്തുകാണിക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍െറ പുരികം ഒടിയുന്നു: ലാാാാ, ജീബ് ജവാസ് അസലി? (ഇതല്ല, ഒറിജിനല്‍ പാസ്പോര്‍ട്ട്). അല്ളെങ്കില്‍ ഇഖാമ തരൂ എന്നായി ഉദ്യോഗസ്ഥന്‍.
ആ ചോദിച്ച രണ്ടും അയാളുടെ കൈയിലുണ്ടായിരുന്നില്ല. പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കൈയിലാണ്. അയാള്‍ തന്നില്ല. ഓടിപ്പോന്നതാണല്ളോ. ഇഖാമയുണ്ടായിരുന്നു. കാലാവധി കഴിഞ്ഞപ്പോള്‍ അതും എവിടേയോ നഷ്ടപ്പെട്ടു.
എന്നാല്‍ ഇതൊന്നും ആ ഉദ്യോഗസ്ഥനോട് അയാള്‍ക്ക് പറായാനായില്ല. ഉദ്യോഗസ്ഥന്‍െറ കൂര്‍ത്ത നോട്ടം നേരിടാനാകാതെ തിരിഞ്ഞുനടന്നു. പിന്നെ മിക്ക ദിവസങ്ങളിലും ഇതേ രംഗം ആവര്‍ത്തിക്കപ്പെട്ടു. അയാള്‍ക്ക് അത്രയേ കഴിയുമായിരുന്നുള്ളൂ. നാട്ടില്‍ പോകാനുള്ള അനുമതി അവിടെ കിട്ടൂവെന്ന് അയാള്‍ക്കറിയാം. അവിടെയല്ലാതെ വേറെ എവിടെ പോകാന്‍? എല്ലാ ദിവസവും തുടങ്ങുന്നത് തര്‍ഹീലിലേക്കുള്ള പ്രത്യാശയുടെ പകല്‍വഴിയിലാണ്. ഒടുങ്ങുന്നത് ഹതാശമായ ഇരുട്ടിലും.
നാട്ടുകാരനായ ഏജന്‍റാണ് അയാള്‍ക്ക് ആട്ടിടയ വിസ കൊടുത്തത്. സ്പോണ്‍സറുടെ ആട്ടിന്‍പറ്റങ്ങളോടൊപ്പം മരുഭൂമിയില്‍ അലഞ്ഞുതുടങ്ങിയ പ്രവാസ ജീവിതം. ഒമ്പത് മാസത്തിനുശേഷം അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീടൊരു അഞ്ചുവര്‍ഷം റിയാദില്‍ തന്നെ കെട്ടിട നിര്‍മാണ ജോലികള്‍ ചെയ്തു. അതിനുശേഷം ജിദ്ദയില്‍ പോയി അഞ്ചുവര്‍ഷം അവിടെയായിരുന്നു. ഇളവുകാലം വരുന്നെന്ന് കേട്ടാണ് ജിദ്ദ കോണ്‍സുലേറ്റില്‍നിന്ന് ഒൗട്ട്പാസും വാങ്ങി റിയാദിലത്തെിയത്.
സൗദി തലസ്ഥാന നഗരത്തില്‍ വിദേശികള്‍ കൂടുതലായി സംഗമിക്കാറുള്ള ബത്ഹയിലാണ് എത്തിച്ചേര്‍ന്നത്. അവിടെ ഗസാന്‍ തെുവിനോട് ചേര്‍ന്നുള്ള മുനിസിപ്പാലിറ്റി വക ഫൂത്ത പാര്‍ക്കില്‍ നൂറുകണക്കിന് നിയമലംഘകരിലൊരാളായി അഭയംപ്രാപിച്ചു. ഏഴുമാസമാണ് അവിടെ കഴിഞ്ഞത്. അന്ന് മുതല്‍ മിക്ക ദിവസങ്ങളിലും തര്‍ഹീലില്‍ പോകും. തര്‍ഹീലിലേക്ക് നടന്നാണ് പോക്ക്. തിരിച്ചും നടക്കും. ഫൂത്ത പാര്‍ക്കില്‍ തന്നോടൊപ്പവും തനിക്കുശേഷവും വന്ന നൂറുകണക്കിനാളുകള്‍ യാത്രാരേഖകള്‍ ശരിയാക്കി നാടുപിടിച്ചു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് കിട്ടിയ ഒൗട്ട്പാസ് രണ്ട് തവണ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പുതുക്കി. അതുമായി ഓരോ തവണയും തര്‍ഹീലില്‍ പോയി വെറും കയ്യോടെ മടങ്ങി.
അസല്‍ പാസ്പോര്‍ട്ടും സൗദിയിലേക്ക് പ്രവേശിച്ചതിന്‍െറ തെളിവായ എമിഗ്രേഷനില്‍നിന്ന് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്ന എന്‍ട്രി നമ്പറും (റഖം ദുഖൂലു)മാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. പാസ്പോര്‍ട്ട് നമ്പര്‍ പോലും ഓര്‍മയിലില്ല. പിന്നെയല്ളേ, റഖം ദുഖൂല്‍!!!
ആ പ്രതീക്ഷയും വെറുതയായി
മുഹമ്മദ് റസാഖ് ഒളിച്ചോടിയതിന് പിന്നാലെ സ്പോണ്‍സര്‍ സൗദി പാസ്പോര്‍ട്ട് (ജവാസാത്ത്) വിഭാഗത്തില്‍ തന്‍െറ ജോലിക്കാരനെ കാണാനില്ളെന്ന പരാതി നല്‍കി. പാസ്പോര്‍ട്ട് വിഭാഗം ഒളിച്ചോടിയവരുടെ പട്ടികയില്‍പെടുത്തി ‘ഹുറൂബാ’ക്കി. ഇതിനോടൊപ്പം അവിടെയേല്‍പിച്ച പാസ്പോര്‍ട്ട് സാധാരണഗതിയില്‍ പിന്നീട് ഇന്ത്യന്‍ എംബസിയില്‍ എത്തേണ്ടതാണ്. അങ്ങിനെയൊരു പ്രതീക്ഷ മുഹമ്മദ് റസാഖിനുമുണ്ടായിരുന്നു. ആ പ്രതീക്ഷയും വെറുതയായി. പാസ്പോര്‍ട്ട് കിട്ടാത്തതുകൊണ്ടുതന്നെ അതില്‍ രേഖപ്പെടുത്തിയിട്ടുള്ള ‘റഖം ദുഖൂലും’ കണ്ടത്തൊന്‍ കഴിഞ്ഞില്ല. സ്പോണ്‍സറോടൊപ്പം ഒമ്പത് മാസം ജോലി ചെയ്തെങ്കിലും വിദേശികള്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡായ ‘ഇഖാമ’ എടുത്തിരുന്നില്ല. സൗദിയില്‍ എത്തിയതിനുള്ള ഏക തെളിവ് ആ പാസ്പോര്‍ട്ട് മാത്രമായിരുന്നു.
ഇളവുകാലമായ ഏഴുമാസവും കടന്നുപോയി. വേനല്‍ പോയി മഞ്ഞുകാലത്തിന്‍െറ വരവായി. ഋതുമാറ്റത്തിന്‍െറ ലക്ഷണങ്ങള്‍ മഴയായി പെയ്തിറങ്ങി. അന്തിക്ക് തലചായ്ക്കല്‍ സമീപത്തെ കടത്തിണ്ണയിലെ, കെട്ടിടം കാവല്‍ക്കാരന്‍െറ കാലുപിടിച്ചുണ്ടാക്കിയെടുത്ത അല്‍പസ്ഥലത്തേക്ക് മാറ്റി. റിയാദിലെ ഇന്ത്യന്‍ സമൂഹത്തിലെ മനുഷ്യസ്നേഹികളുടെ കാരുണ്യം കമ്പിളിപ്പുതപ്പായത്തെിയത് മാത്രം ആശ്വാസമായി. എങ്കിലും തിണ്ണയിലേക്ക് അടിച്ചുകയറുന്ന മഴചാറ്റലില്‍ കമ്പിളിയും തോറ്റുപോയി. ശരീരം ആലിലപോലെ വിറച്ചു. പ്രായാധിക്യത്തിന്‍െറ ശാരീരികാസ്വാസ്ഥ്യങ്ങള്‍ പെരുകി.
വാര്‍ത്താ ‘സ്റ്റോറി’കളുടെ ചകാരയായിരുന്ന ‘നിതാഖാത് കാലത്ത്’ ആ പാര്‍ക്കിലത്തെുമ്പോള്‍ ഞാന്‍ കണ്ടത് ദുരിതത്തിന്‍െറ ഉടല്‍രൂപമായി മുന്നില്‍നിന്ന് വിറയ്ക്കുന്ന മുഹമ്മദ് റസാഖിനെയാണ്. ഹൃദയമുള്ളവര്‍ക്ക് ‘നിയമം നിയമത്തിന്‍െറ വഴിയെ’ എന്ന് നിസംഗത കൊണ്ട് തടുക്കാന്‍ കഴിയാത്ത കാഴ്ച. ആപ്പിള്‍ മരങ്ങളുടെ നാട്ടിലേക്ക് മടങ്ങാന്‍ കൊതിക്കുന്ന മുഹമ്മദ് റസാഖിനെ കുറിച്ച് പത്രത്തില്‍ വാര്‍ത്തയെഴുതി. അത് വായിച്ച ബത്ഹയിലെ കരുണയുള്ള കുറെ മലയാളി ചെറുപ്പക്കാര്‍ അയാളുടെ സംരക്ഷണം ഏറ്റെടുക്കാനും നാട്ടിലേക്കയക്കാന്‍ സാധ്യമായ മാര്‍ഗം തേടാനും തയാറായി മുന്നോട്ടുവന്നു. തര്‍ഹീലിലെ മേധാവിയുടെ മുന്നിലത്തെിച്ചു.

ആ മനസ് ഒരിട ഒന്ന് നനഞ്ഞിരിക്കണം
അയാളുടെ കദനകഥ അദ്ദേഹം കേട്ടു. ആ മനസ് ഒരിട ഒന്ന് നനഞ്ഞിരിക്കണം. സഹാനുഭൂതിയോടെ അദ്ദേഹം അയാളെ നോക്കി. നിയമത്തിന്‍െറ കാര്‍ക്കശ്യം ആ മുഖത്തുനിന്ന് മാഞ്ഞുപോയി. സാധ്യമായ സഹായം നല്‍കാമെന്ന് ആ നല്ലവനായ സൗദി ഉദ്യോഗസ്ഥന്‍ ചെറുപ്പക്കാര്‍ക്ക് വാക്കുനല്‍കി.
അപ്പോഴും ആ പ്രശ്നം ബാക്കിനിന്നു. ആ കോഡ്. റഖം ദുഖൂല്‍. പ്രവാസപ്പെട്ടിയുടെ അക്കപ്പൂട്ട്. കഴിഞ്ഞ 11വര്‍ഷത്തെ രേഖയിലില്ലാത്ത ജീവിതം ആ താഴിനുള്ളിലാണ്. അത് തുറന്നെടുക്കണം. രേഖകളിലേക്ക് പകരണം. അതിന് പ്രവാസത്തിലേക്ക് പ്രവേശിച്ച ആ നമ്പര്‍ കൂടിയേ തീരൂ. അതില്ലാതെ നടപടിക്രമങ്ങള്‍ മുന്നോട്ടുനീങ്ങില്ല.
ആ വകുപ്പ് മേധാവി സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചു. ഉപദേശമാരാഞ്ഞ് ഉന്നതങ്ങളിലേക്ക് വിളിച്ചു. അതിനിടയില്‍ എപ്പോഴോ ആ മുഖത്ത് പ്രകാശം വീഴുന്നത് ചെറുപ്പക്കാര്‍ പ്രത്യാശയോടെ കണ്ടു. അദ്ദേഹം സന്തോഷത്തോടെ അയാളുടേയും ആ ചെറുപ്പക്കാരുടേയും മുഖത്തേക്ക് നോക്കി. രേഖയിലില്ലാത്ത ജീവിതത്തെ ഒരു ഓടകണക്കില്‍ രേഖപ്പെടുത്താന്‍ തീരുമാനമായി. നടപടിക്രമങ്ങളില്‍ അസാധാരണമായ ഗതിമാറ്റം.
വിരലടയാളമെടുക്കുന്ന മെഷീനില്‍ മുഹമ്മദ് റസാഖിന്‍െറ മെല്ലിച്ച വിരലുകള്‍ പതിഞ്ഞു. കാമറയില്‍ കണ്ണുകളും മുഖവും പതിപ്പിച്ചു. അങ്ങിനെ നീണ്ട 11 വര്‍ഷത്തെ ജീവിതം ഏതാനും നിമിഷങ്ങള്‍ കൊണ്ട് തര്‍ഹീലിന്‍േറയും ജവാസാത്തിന്‍േറയും കമ്പ്യുട്ടര്‍ നെറ്റുവര്‍ക്കിലേക്ക് രേഖകളായി ആവാഹിച്ചു. മനസില്‍നിന്നെടുത്ത കരുണയുടെ താക്കോല്‍ കൊണ്ടാണ് അദ്ദേഹം ആ അക്കപ്പൂട്ട് തുറന്ന് അയാളെ മോചിപ്പിച്ചത്.

ആയൂസിലെ 11 വര്‍ഷത്തിന്‍െറ പടം പൊഴിച്ച്
പിന്നെയെല്ലാം വേഗത്തിലായിരുന്നു. എക്സിറ്റ് വിസ ഒൗട്ട്പാസില്‍ പതിച്ചത്തെി. സീസണല്‍ തിരക്കും വിമാന സര്‍വീസിന്‍െറ കുറവും കാരണും ശ്രീനഗറിലേക്ക് വിമാന ടിക്കറ്റ് കിട്ടാനില്ളെന്നായപ്പോള്‍ ദല്‍ഹിയിലേക്ക് മതി. താന്‍ എങ്ങിനേയും തന്‍െറ നാട്ടിലേക്ക് പോയിക്കോളാമെന്ന് ദുരിതഛായ ഒഴിഞ്ഞ മുഖത്തെ വെളിച്ചം പറഞ്ഞു. സൗജന്യ വിമാന ടിക്കറ്റുമായി മനുഷ്യസ്നേഹികളത്തെി. വിരഹം കവര്‍ന്ന ആയൂസിലെ 11 വര്‍ഷത്തിന്‍െറ പടം പൊഴിച്ച് ആഗ്രഹങ്ങളുടേയും പ്രതീക്ഷകളുടേയും പുതിയ കോശങ്ങള്‍ തുടുത്ത മനസുമായി അയാള്‍ സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും പറന്നുപോയി.
തര്‍ഹീലിലെ ഉദ്യോഗസ്ഥന് ആ വയസനോട് തോന്നിയ മനസലിവ് പിന്നീട് അതുപോലെ നൂറുകണക്കിനാളുകള്‍ക്ക് പ്രയോജനപ്പെട്ടു. അക്കപ്പൂട്ടുകളുടെ കുരുക്കഴിച്ച് ഇപ്പോഴും ആളുകള്‍ നാടുകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു.
ഫൂത്ത പാര്‍ക്കിലെ പുല്‍മൈതാനിയില്‍ കഴിഞ്ഞ ദിവസം പുതിയൊരാളെ കണ്ടു. ഏതാനും മാസം മുമ്പ് മാത്രം തൊഴില്‍ വിസയില്‍ വന്ന ഒരു ചെറുപ്പക്കാരന്‍. ഇഖാമ നല്‍കാമെന്ന് പറഞ്ഞ് പണവും പാസ്പോര്‍ട്ടും വാങ്ങിപ്പോയ സ്പോണ്‍സറെ കാണാനില്ല. എന്തുചെയ്യണമെന്നറിയില്ളെന്ന് പകച്ചുനോക്കുന്നു അയാള്‍...