Friday, January 16, 2015

കറുത്തവന്‍െറ ‘ലുക്കില്ലായ്മ’യിലേക്കുള്ള സവര്‍ണ നോട്ടങ്ങള്‍


കുറച്ചു മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ നടന്‍ സലിം കുമാറിന് ഇന്ത്യയിലെ മികച്ച അഭിനേതാവിനുള്ള പുരസ്കാരം ലഭിക്കുന്നതിന് തൊട്ടു മുമ്പ്. ഒരു ഈ മെയില്‍ ഫോര്‍വേഡ് ചെയ്തുകിട്ടി. ഹോട്ട് ന്യൂസ് എന്ന സബ്ജക്ട് ലൈനിന് താഴെ ‘സലീം കുമാറിന്‍െറ സഹോദരിയെ ആഫ്രിക്കയില്‍ കണ്ടത്തെി’ എന്ന ഒറ്റവരി സചിത്ര സന്ദേശം. ചിത്രത്തിലെ രണ്ട് സ്ത്രീകളില്‍ ഒരാള്‍ മുഖകണ്ണട വെച്ച, കറുത്തു തടിച്ച സ്ത്രീ. ആ സ്ത്രീക്ക് സലീം കുമാറിന്‍െറ മുഖഛായയുണ്ടെന്ന് ഈമെയില്‍ സന്ദേശത്തിന്‍െറ നിര്‍മാതാവ് പറഞ്ഞതുകൊണ്ട് അങ്ങനെ തോന്നി.
കരിക്കട്ട പോലെ കറുത്തവരുടെ, ചുണ്ടു തടിച്ചവരുടെ, മുടി ചുരുണ്ടവരുടെ, സര്‍വോപരി ആധുനിക സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായ രൂപമുള്ളവരുടെ നാടാണെന്ന തോന്നലുള്ളതുകൊണ്ടാണ് കറുത്തവരെ കളിയാക്കുമ്പോള്‍ ആഫ്രിക്ക കടന്നുവരുന്നത്. അത്തരത്തിലൊരു സ്ത്രീയുടെ പടം കിട്ടിയപ്പോള്‍ ഒരു സൈബര്‍ കുഞ്ചന്‍ നമ്പ്യാര്‍ക്ക് തോന്നിയ വികൃതിയായിരുന്നു ആ മെയില്‍. അത് കണ്ടവര്‍ സലീം കുമാറിന്‍െറ ഒരു സിനിമാ കോമഡി കണ്ടതുപോലെ മനസറിഞ്ഞ് ചിരിച്ചു. ഈ മെയിലുണ്ടാക്കിയവനും ഫോര്‍വേഡ് ചെയ്തവരും അത്രയേ ഉദ്ദേശിച്ചിട്ടുണ്ടാവൂ, ഒരു നേരം പോക്ക്!
എന്നാല്‍,ചിന്തയില്‍ അല്‍പമൊരു കാടുകയറ്റം നടത്തിയാല്‍ നേരംപോക്കിന്‍െറ കുറ്റിക്കാടുകള്‍ക്കിടയിലും ചില വിഷമുള്ള ഇനങ്ങള്‍ പതുങ്ങിക്കിടക്കുന്നത് കാണാം. സലീം കുമാറും ആ സ്ത്രീയും തമ്മില്‍ വാസ്തവത്തിലെന്ത്? കേരളത്തിലെ സലീം കുമാറും ആഫ്രിക്കയിലെ ആ സ്ത്രീയും തമ്മില്‍ ഒരു ബന്ധവുമില്ല. പിന്നെ എന്തിനാണ് ഇങ്ങിനെയൊരു മെയില്‍. തമാശക്കു വേണ്ടിയാണോ! എങ്കില്‍ എന്താണ് ഇതില്‍ തമാശയായുള്ളത്? കറുത്തവനായ സലീം കുമാറിന്‍െറ രൂപസാദൃശ്യം അതിനെക്കാള്‍ കറുത്തിരുണ്ട ഒരു സ്ത്രീയില്‍ ആരോപിക്കുന്നു. ജനിതകമായ ചില രൂപ സാദൃശ്യങ്ങളില്‍ പിടിച്ചൊരു കളി. കളിയാക്കല്‍. അതില്‍ വിടരുന്ന ഒരു വലിയ പൊട്ടിച്ചിരി. നിറം കെട്ടവന്‍െറ ‘ലുക്കില്ലായ്മ’യിലേക്ക് നോക്കി സവര്‍ണന്‍െറ പരിഹാസ ചിരി.
വാസ്തവത്തില്‍ സലിം കുമാറിനെ അപമാനിക്കുകയായിരുന്നു ആ മെയില്‍. തന്‍െറ ഒരു സഹോദരിയെ ആഫ്രിക്കയില്‍ കണ്ടല്ളോ എന്ന് പറയുമ്പോള്‍ അതിലൊളിഞ്ഞിരിക്കുന്ന പരിഹാസം തന്തക്ക് പറയലാണ്. അപരനെ കളിയാക്കുമ്പോള്‍ കിട്ടുന്ന ഒരു ആത്മസുഖമാണ് മെയിലിന്‍െറ ഉപജ്ഞാതാവും സഹപ്രചാരകരും ആസ്വദിച്ചത്.
ഇപ്പോള്‍ ഇത് ഓര്‍മിപ്പിച്ചത്, ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില സംഭവങ്ങളാണ്. വര്‍ണവെറിയുടെയും ഉച്ചനീചത്വങ്ങളുടെയും കടുത്ത ചര്‍മ രോഗങ്ങളാല്‍ കേരളീയ സമൂഹത്തിന്‍െറ പ്രബുദ്ധതയെന്ന ശരീരമിനുപ്പില്‍ തെളിഞ്ഞുകണ്ട ചില തിണര്‍പ്പുകള്‍.
'കാശില്ലാത്ത പുലയരൊക്കെ എന്തിന് ബിസിനിറങ്ങി?'
കറുത്ത തൊലിയുള്ളവളായതുകൊണ്ട് ഒരു നവ സംരംഭകക്ക് നേരിട്ട ദുരനുഭവം എറണാകുളത്ത് തിരുമാറാടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോ ലോഡ്ജില്‍ നിന്നാണ്. യുവ വനിത സംരംഭകയായ സൗമ്യ ദേവിയെ ജാതി, വര്‍ണ വെറികളാണ് അവളുടെ സ്വപ്നങ്ങളില്‍ നിന്നുപോലും ആട്ടിപ്പായിക്കാന്‍ അധികാരികളെ പ്രേരിപ്പിച്ചത്. ‘അഴിമുഖം’ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രാകേഷ് എഴുതുന്നു: എന്തായിരുന്നു സൗമ്യ ചെയ്ത അപരാധങ്ങള്‍? വാടക കുടിശിക വരുത്തി, മേലധികാരികളോടു ധാര്‍ഷ്ഠ്യത്തോടെ പെരുമാറി എന്നതോ? അതോ കാശില്ലാത്തൊരു പുലയ പെണ്‍കുട്ടി ബിസിനസ് ചെയ്യാന്‍ ഇറങ്ങിയതിലെ ശരികേടോ?
താന്‍ കുട്ടിക്കാലം മുതല്‍ താലോലിച്ച ഒരു സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ പരിശ്രമങ്ങള്‍ അവള്‍ കറുത്ത തൊലിയുള്ളവളായിപ്പോയതുകൊണ്ടും അവളൊരു താഴ്ന്ന ജാതിയില്‍ ജനിച്ചുപോയതുകൊണ്ടും തകര്‍ക്കപ്പെട്ടതില്‍ നിന്നും എന്തായിരുന്നു സൗമ്യയുടെ മേലുള്ള യഥാര്‍ഥ കുറ്റമെന്ന് വ്യക്തമല്ളേ.
കേരള സര്‍ക്കാരിന്‍െറ ആദ്യ ഗ്രാമീണ ഐ.ടി സംരഭമായ ടെക്നോ ലോഡ്ജില്‍ നിന്ന് സൗമ്യയെ പുറത്താക്കാനായി നിരത്തിയ കാരണങ്ങള്‍ക്കൊപ്പം ഐ.ടി പാര്‍ക്ക് സി.ഇ.ഒ ആയ രഞ്ജിനി ബ്രറ്റ് വിളിച്ചു പറഞ്ഞതാണ്, ‘കാശില്ലാത്ത പുലയരൊക്കെ എന്തിനാണ് ബിസിനസ് ചെയ്യുന്നത്. വേറെ പണിക്കു പോവരുതോ’ എന്ന്. ജാതിയുടെ ഉയര്‍ച്ചയും നല്ല നിറവുമൊക്കെ തന്നെയാണ് ഇവിടെ ജീവിക്കാനുള്ള അവകാശങ്ങള്‍ നിശ്ചയിക്കുന്നതെന്ന് ഐ.ടി പാര്‍ക്ക് സി.ഇ.ഒയുടെ വാക്കുകള്‍ വ്യക്തമാക്കുകയല്ളേ? പൊതുഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന സര്‍ക്കാര്‍ സെര്‍വന്‍റായ സി.ഇ.ഒ പച്ചക്ക് ജാതി പറയാന്‍ ധൈര്യം കാട്ടുന്നത് സാമൂഹിക പൊതുബോധത്തിന് അത് ‘അക്സപ്റ്റബിള്‍’ ആയതുകൊണ്ടു തന്നെ അല്ളേ?
കോഴിക്കോടിനടുത്ത് പേരാമ്പ്രയില്‍ ഒരു സ്കൂളുമായി ബന്ധപ്പെട്ടുയര്‍ന്ന ‘അയിത്ത’ വാര്‍ത്ത പൂര്‍വാധികം ശക്തിയോടെ തിരിച്ചത്തെിയ സാമൂഹിക ഉച്ചനീചത്വങ്ങളുടെ ഉദാഹരണമാണ്. പേരാമ്പ്ര ഗവണ്‍മെന്‍റ് വെല്‍ഫെയര്‍ എല്‍.പി സ്കൂളില്‍ 12 പേരില്‍ 11 പേരും പറയ സമുദായത്തില്‍പെട്ട വിദ്യാര്‍ഥികളാണ്. ഇവര്‍ പഠിക്കുന്നതുകൊണ്ട് മറ്റുവിഭാഗം വിദ്യാര്‍ഥികള്‍ ഈ സ്കൂളില്‍ പഠിക്കാനത്തെുന്നില്ല. ‘പറയന്മാരുടെ സ്കൂള്‍’ എന്നുപറഞ്ഞ് പൊതുസമൂഹം ഈ സ്കൂളില്‍നിന്ന് ‘തീണ്ടാപ്പാടകലെ’ നടക്കുന്നു. സമീപപ്രദേശത്തെ സ്കൂളുകള്‍ ഈ സമുദായത്തില്‍പെട്ട വിദ്യാര്‍ഥികളോട് വിവേചനം പുലര്‍ത്തുകയും ചെയ്യുന്നു. രോഗം മൂര്‍ഛിച്ച, തൊലിപ്പുറത്ത് പ്രകടമായ രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണിവ.
മലയാളി മനസിലെ വര്‍ണ വെറിയുടെ ആധിക്യം അറിയണമെങ്കില്‍ സമീപകാലത്ത് ഫേസ്ബുക്കില്‍ തരംഗമായ ഫോട്ടോ കമന്‍റുകളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി. കറുത്ത തൊലിയുള്ളവരുടെ കോമാളി ചിത്രങ്ങള്‍ ‘പോസ്റ്റി’നെ കളിയാക്കാന്‍ വേണ്ടി ഉപയോഗിക്കുകയാണ്. പല്ലുന്തിയ കറുത്ത പെണ്ണ് ഒരുമ്മ തരട്ടെ എന്ന് ചോദിക്കുമ്പോള്‍ വെറുപ്പോടെ മുഖം തിരിച്ചുപോകുന്ന സവര്‍ണ ബോധത്തിന് മനസറിഞ്ഞ് ചിരിക്കാനുള്ള കോമാളി രൂപമായി അത് മാറുന്നു.
പഴയ കാലത്തേക്കാള്‍ ഭീകരതയോടെ തൊലിയുടെ നിറവും ജനിച്ച ജാതിയും വലിയ സാമൂഹിക അളവുകോലുകളായി മാറുകയാണ്. ദ്രാവിഡന്‍െറ ഇരുണ്ട മേനി ഒരു കുറവാണെന്ന് പിള്ളത്തൊട്ടില്‍ മുതല്‍ തുടങ്ങുന്നു. കുട്ടിമേനിയിലേക്ക് കണ്ണെറിഞ്ഞ് നിറം കുറവാണല്ളെ എന്ന് തുടങ്ങുന്ന സഹതാപം വിവാഹ വേദിയില്‍ പരിഹാസമായി മാറും. നിറമില്ലാത്തവള്‍ക്ക് പണമുണ്ടെങ്കില്‍ മാത്രം വൈവാഹിക ഭാഗ്യമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ രൂക്ഷമാണിന്ന്.
ജോലിക്കുള്ള തെരഞ്ഞെടുപ്പിലും നിറം ഒരു ഘടകമാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. പ്രമുഖ കമ്പനിയുടെ സെയില്‍സ്മാന്‍ ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത ഒരു സുഹൃത്ത്, ഇന്‍റര്‍വ്യൂവര്‍ തന്‍െറ മുന്നിലുള്ള ഇവാലുവേഷന്‍ ഷീറ്റില്‍ ‘കാക്ക കറുപ്പ്’ എന്ന് ആംഗലേയത്തില്‍’ കുറിച്ചിടുന്നത് കാണാനിടയായ അനുഭവം പറഞ്ഞിട്ടുണ്ട്. അവിടെ അവസാനിക്കുന്നില്ല അതുക്കും മേലെയാണ് വര്‍ണവെറിയുടെ കടന്നുകയറ്റം. വെള്ളിത്തിരയിലും ഐ.പി.എസിലും വരെ അതുണ്ടെന്ന് അതാത് മേഖലയിലുള്ള പ്രമുഖര്‍ തന്നെ സഹനത്തിന്‍െറ നെല്ലിപ്പലകയില്‍നിന്ന് പൊട്ടിത്തെറിച്ച് നമ്മെ ഞെട്ടിപ്പിച്ചിട്ടുണ്ട്. നടന്‍ കലാഭവന്‍ മണിയും ഡി.ജി.പി ടി.പി സെന്‍ കുമാറുമൊക്കെ അങ്ങിനെ വെട്ടിത്തുറന്നു പറഞ്ഞുപോയവരാണ്.
കറുത്ത ഹാസ്യത്തിന്‍െറ പരിഹാസച്ചിരികള്‍
വീണ്ടും സലീം കുമാറിലേക്ക് വരാം. ഉമ്മന്‍ ചാണ്ടിയുടെ അപരന്മാരെ അമേരിക്കയിലും റിയാദിലും കണ്ടുമുട്ടിയതായിരുന്നു സമീപ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ വലിയ വിശേഷം. കൗതുകത്തിന്‍െറ മധുര പാല്‍ പുഞ്ചിരിയാണ് ആ രൂപ സാദൃശ്യം നമ്മിലുണ്ടാക്കിയത്. അത് ഓമനത്തം നിറഞ്ഞ വാര്‍ത്തയായി മാധ്യമങ്ങള്‍ കൊണ്ടാടുകയും ചെയ്തു. ‘ശരിക്കും ഉമ്മന്‍ ചാണ്ടിയെ പോലെ’ എന്ന് നമ്മള്‍ മനസ് നിറഞ്ഞ് ആഹ്ളാദപൂര്‍വം ചിരിച്ചു. ആദ്യം പറഞ്ഞ സലീം കുമാറിന്‍െറ സഹോദരിയെ ആഫ്രിക്കയില്‍ കണ്ടുമുട്ടിയ വിശേഷത്തിലെ പരിഹാസമല്ല, കൗതുകത്തിന്‍െറ ഓമനത്വമുള്ള പുഞ്ചിരിയാണ് ഉമ്മന്‍ ചാണ്ടിയുടെ അപരന്മാരുടെ വിശേഷങ്ങള്‍ നമുക്ക് സമ്മാനിച്ചത്. നമ്മെ ഉണര്‍വിലും ഉറക്കത്തിലും ഭരിക്കുന്ന സവര്‍ണബോധമാണ് ഈ വിവേചനത്തിന്‍െറയും അടിസ്ഥാനം. ആസ്വാദ്യതയുടെ അളവുകോലും നോക്കൂ, ജനിതകവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു! നിറത്തിന്‍െറ നിറവ് കൗതുകത്തിന്‍െറ മധുര പുഞ്ചിരിയും നിറമില്ലായ്മ കറുത്ത ഹാസ്യത്തിന്‍െറ പരിഹാസ ചിരിയുമാണ് ജനിപ്പിക്കുന്നത്.
ഇത്തരം വര്‍ണവെറിയുടെ ഇരകളുടെ പട്ടികയില്‍ സലീം കുമാര്‍ മാത്രമല്ല ഉള്ളത്. ആവശ്യമുള്ളപ്പോഴൊക്കെ മഹാപ്രതിഭയായി വാഴ്ത്തി ഉപയോഗപ്പെടുത്താറുള്ള ശ്രീനിവാസന്‍ പോലും ഒഴിവല്ല. പരക്കെ സ്വീകാര്യത നേടിയ ‘ശ്രീനിവാസന്‍ കോംപ്ളക്സ്’ എന്ന പ്രയോഗം തന്നെ അതിന് തെളിവാണ്. ജാതിവര്‍ണ ഭേദങ്ങളെ നവോത്ഥാന പരിഷ്കരണ പുരോഗമന വാദങ്ങളുടെ വാള്‍മുനകൊണ്ട് അരിഞ്ഞ് അറബിക്കടലില്‍ തള്ളിയവരാണ് തങ്ങളെന്ന് മേനി നടിക്കുന്ന മലയാളിയുടെ മനസിലൊളിഞ്ഞുകിടക്കുന്ന, ആവശ്യം വരുമ്പോഴെല്ലാം പത്തി വിടര്‍ത്തിയാടുന്ന വര്‍ണവെറിയുടെ സമ്മര്‍ദ്ദമാണ് ഒരു അപകര്‍ഷതാ ബോധത്തിന്‍െറ രക്ഷാകവചത്തിനുള്ളില്‍ കടന്നിരുന്ന് ശ്രീനിവാസന്‍ തന്‍െറ കോമാളി പ്രതിഛായകള്‍ സിനിമയില്‍ നിര്‍മിച്ചുകൊണ്ടിരിക്കാന്‍ പോലും കാരണം. അപ്പോള്‍, ദ്രാവിഡന്‍െറ രക്തബന്ധം ആഫ്രിക്കയിലെ നീഗ്രോകളില്‍ തിരയുന്നതിന് പിന്നില്‍ നേരംപോക്കിനപ്പുറം മറ്റെന്തോ ഉണ്ടെന്ന് വ്യക്തമാണ്.
കണ്ടാല്‍ ലുക്കില്ലാന്നേയുള്ളൂ....
‘കണ്ടാല്‍ ഒരു ലുക്കില്ലന്നെയുള്ളൂ, ഭയങ്കര ബുദ്ധിയാണെ’ന്ന് മീശമാധവനില്‍ മുകുന്ദനുണ്ണി വക്കീല്‍ പറയുമ്പോള്‍ അതിയഭങ്കര ഹാസ്യം കേട്ടതുപോലെ നാം പൊട്ടിച്ചിരിച്ചതും ഹാസ്യം ആസ്വദിക്കുന്നതിന്‍െറ നിഷ്കളങ്കത കൊണ്ടായിരുന്നില്ല. ഏറ്റവും കുറഞ്ഞത് ഒരു വക്കീലിന് പോലും നമ്മുടെ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്കനുസരിച്ചുള്ള ഒരു ലുക്കുണ്ടാവണമെന്നും അതില്ളെങ്കില്‍ എത്ര വലിയ പ്രഫഷണലായാലും സാമൂഹികാംഗീകാരം കിട്ടില്ളെന്നുമുള്ള ഒരു പഴഞ്ചന്‍ സവര്‍ണ ചിന്തയെ പൊലിപ്പിച്ചുകാട്ടാനായിരുന്നു സലീം കുമാര്‍ ആ സിനിമയില്‍ ഉപയോഗിക്കപ്പെട്ടത്. എന്നു മാത്രമല്ല കറുത്തവന് ബുദ്ധിയില്ളെന്നും അതുണ്ടായാല്‍ വലിയ തമാശയാണെന്നും ലാല്‍ ജോസ് കുറിക്ക് കൊള്ളും വിധം ചിത്രീകരിച്ച് സ്ഥാപിക്കുകയും ചെയ്തു. കള്ളന്‍ മീശമാധവനെന്ന് നാട്ടില്‍ എല്ലാവരാലും വിളിക്കപ്പെടുന്ന നായകനെ സലീം കുമാറിന്‍െറ കറുത്ത തൊലിയുള്ള മുകുന്ദനുണ്ണിയെക്കൊണ്ട് മാത്രമാണ് ‘മാധവന്‍ നായരെ’ന്ന് വിളിപ്പിക്കുന്നത്. വക്കീലായിട്ടും ലുക്കില്ലാത്തതിനാല്‍ സമൂഹം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത മുകുന്ദനുണ്ണിയെ ‘മാധവന്‍ നായരു’ടെ പിന്നാലെ ഒരു വിധേയ കാവലാളായി ഓടിക്കുന്നതിലെ യുക്തിയും മറ്റൊന്നായിരുന്നില്ല. അത്തരമൊരു ദൗത്യമേല്‍പിച്ചു വിടുന്നതിനിടയിലും മെയ്യഭ്യാസത്തിനിടയിലെ ജോക്കര്‍ കളിപോലെ ചാണകക്കുഴിയില്‍ വീഴ്ത്തി കൊഴുത്ത വിസര്‍ജ്യത്തില്‍ മുക്കിയെടുക്കുന്നുമുണ്ട്!
ലുക്ക് തീരുമാനിക്കുന്നത് ജന്മവിശേഷമാണല്ളൊ. ജന്മസഹജമായ രൂപത്തിലും വര്‍ണത്തിലും പിന്നെ ജീവിച്ചുകൊള്ളാനാണ് ഓരോരുത്തരുടെയും വിധി. ഇതേ ലുക്ക് തീരുമാനിക്കുന്ന ജനിതക വിശേഷമാണ് സമൂഹത്തിലെ ജാതി ഘടനയുടെയും അടിസ്ഥാനം. അപരിഷ്കൃതമായ ജാതീയതയും ആധുനിക സൗന്ദര്യ കല്‍പനകളും ഒരുമിച്ചുചേര്‍ന്ന് ഒരു ദ്രാവിഡനെ കൈകാര്യം ചെയ്യുന്ന വിധമാണ് മീശമാധവനെന്ന സിനിമയില്‍ നാം ഹാസ്യമായി ആവോളം നുകര്‍ന്നത്. അതൊരു മീശമാധവനെന്ന രണ്ടാംതരം കോമഡി സിനിമയില്‍ ആരംഭിച്ചതോ അവസാനിക്കുന്നതോ അല്ളെന്ന് പിന്നീട് ദേശീയ പുരസ്കാരത്തില്‍ തിളങ്ങി നിന്ന ദിവസങ്ങളില്‍ മങ്ങിയ മുഖഭാവത്തോടെ സാക്ഷാല്‍ സലീം കുമാര്‍ മുന്നിലിരുന്ന് പറഞ്ഞ ചില അനുഭവങ്ങള്‍ ഉറപ്പിച്ചു.
അവാര്‍ഡ് കിട്ടി ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട് നില്‍ക്കുന്ന ദിവസങ്ങളിലാണ് ഒരു പ്രവാസി സംഘടന അദ്ദേഹത്തെ റിയാദില്‍ കൊണ്ടുവന്നത്. നക്ഷത്ര പദവി ഇല്ലാത്ത ഒരു ഹോട്ടലില്‍ സംഘാടകര്‍ ഏര്‍പ്പാടാക്കിയ മുറിയിലിരുന്ന് അദ്ദേഹം സംസാരിക്കുമ്പോള്‍ ആ മുഖം അപ്പോള്‍ വിങ്ങിപ്പൊട്ടിയേക്കും എന്ന് തോന്നി. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇന്ത്യയിലെ മറ്റനേകം ഉജ്ജ്വല അഭിനേതാക്കള്‍ക്കും കിട്ടിയ അതേ പുരസ്കാരമാണ് ഈ നടനും കിട്ടിയത്. അവാര്‍ഡ് മൂലം വന്നുപെട്ട വാര്‍ത്താപ്രാധാന്യത്തിന്‍െറ ‘ഓളം’ മാത്രമാണ് സംഘാടകരെ പ്രലോഭിച്ചതും. അതിനുള്ളിലുള്ള സലീം കുമാറെന്ന കറുത്തവന് ഒരു പ്രാധാന്യവും അവര്‍ കല്‍പിച്ചില്ല. നക്ഷത്ര പദവിയില്ലാത്ത ഹോട്ടല്‍ മുറിയോ വിമാനത്തിലെ ഇക്കോണമി ക്ളാസ് ടിക്കറ്റോ ഒന്നും അദ്ദേഹത്തെ പ്രയാസപ്പെടുത്തിയിരുന്നില്ല. എന്നാല്‍ മടക്ക ടിക്കറ്റ് കണ്‍ഫേം ചെയ്യുന്നതില്‍ സംഘാടകര്‍ കാട്ടിയ അലംഭാവം അദ്ദേഹത്തെ ഉലച്ചുകളഞ്ഞു. മറ്റൊരു നടനോട് ഇത് ചെയ്യുമോ എന്നദ്ദേഹം രോഷത്തോടെ ചോദിച്ചു. സൗദി അറേബ്യയിലേക്ക് വിമാനം കയറും മുമ്പ് പറഞ്ഞിരുന്നതാണ്, ഇന്ന തീയതിയില്‍ തന്നെ മടങ്ങണം ടിക്കറ്റ് ഉറപ്പാക്കണമെന്ന്. മൂന്നാം ക്ളാസ് ടിക്കറ്റെടുത്തിട്ടും മടക്ക ടിക്കറ്റ് ഉറപ്പിക്കാന്‍ അവര്‍ അത്ര ജാഗ്രത കാട്ടിയില്ല. സലീം കുമാറല്ലേ അത്ര മതി എന്നൊരു അലംഭാവം.
സലീം കുമാറിലെ മികവുറ്റ അഭിനേതാവിനെ അവാര്‍ഡിന്‍െറ ക്ഷണപ്രഭക്കുശേഷം മറന്ന മലയാളി അദ്ദേഹത്തിന്‍െറ ‘ലുക്കില്ലായ്മ’ സൃഷ്ടിക്കുന്ന ഹാസ്യത്തില്‍ ഇനിയും മതിമറന്ന് ചിരിക്കും.

Sunday, October 5, 2014

അക്കേഷ്യ താഴ്വരയിലെ ഇടയന്‍


‘എഡ്ജ് ഓഫ് ദി വേള്‍ഡി’ലെ പ്രകൃതി വിസ്മയങ്ങള്‍ കണ്ടു മടങ്ങുമ്പോള്‍ അക്കേഷ്യ താഴ്വരയിലാണ് അയാളെ കണ്ടത്. വേനല്‍ സൂര്യനുനേരെ ദുര്‍ബല പ്രതിരോധം തീര്‍ക്കുന്ന അക്കേഷ്യ മരത്തിലേക്ക് ചാരി അതിന്‍െറ ഇത്തിരി തണലില്‍ നില്‍ക്കുകയായിരുന്നു ആ ഇടയന്‍. ആറേഴ് മണിക്കൂറിനിടയില്‍ മരുഭൂമിയില്‍ ഞങ്ങള്‍ക്ക് കാണാനായ മറ്റൊരു മനുഷ്യ ജീവി. എരിത്രിയക്കാരനായ യുവാവ്. ധരിച്ചിരിക്കുന്ന ളോഹയുടെ തവിട്ട് നിറം അഴുക്കും മെഴുക്കും പിടിച്ച് കറുത്തുപോയിരുന്നു. ദേഹത്തിന്‍െറ കരിവീട്ടി നിറത്തോട് ചേരുന്നതായി അത്.

പതിവുപോലെ ഒട്ടക കൂട്ടത്തെ താഴ്വരയില്‍ മേയാന്‍ വിടാന്‍ എത്തിയതാണ് അയാള്‍. ചുറ്റുവട്ടത്തുതന്നെ അക്കേഷ്യ മരങ്ങള്‍ക്ക് ഇടയിലും കുറ്റിച്ചെടികളുടെ പൊന്തകളിലും ഇഷ്ട ഭക്ഷണം തേടി സൈ്വരവിഹാരത്തിലാണ് ഒട്ടകങ്ങള്‍. നട്ടുച്ച കഴിഞ്ഞ് സൂര്യന്‍ പടിഞ്ഞാറേക്ക് നീങ്ങിത്തുടങ്ങിയ നേരത്താണ് കുന്നിനപ്പുറമുള്ള തമ്പില്‍നിന്ന് അയാള്‍ ഒട്ടകങ്ങളുമായി വന്നത്. ഇനി സന്ധ്യമയങ്ങുന്നതുവരെ അവയുടെ മേല്‍ കണ്ണുറപ്പിച്ചുകാത്തുനില്‍ക്കണം. താഴ്വരയുടെ നിശബ്ദതയില്‍ നേരിയ ഒരു ഇളക്കമുണ്ടാക്കാന്‍ കാറ്റുപോലും വരാറില്ല. ഏകാന്തതക്കുപോലും മുഷിവനുഭവപ്പെട്ടുതുടങ്ങുമ്പോള്‍ അയാള്‍ മനോരാജ്യത്തില്‍ മുഴുകും.
അങ്ങിനെ ഒരു പകല്‍സ്വപ്നത്തില്‍ എല്ലാം മറന്നുനില്‍ക്കുകയായിരുന്നിരിക്കണം.

പൊടി പറത്തി ഇരച്ചുതുമിച്ച് വാഹനങ്ങള്‍ മുന്നില്‍ വന്നുനിന്നപ്പോള്‍ ഒന്ന് നടുങ്ങി ഉണര്‍ന്ന പോലെയായി അയാള്‍. വാഹനങ്ങളില്‍നിന്ന് ഇറങ്ങിയ ഞങ്ങളുടെ കൈകളില്‍ കുപ്പിവെള്ളം കണ്ടപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങി. നീട്ടിയ വെള്ളം ആര്‍ത്തിയോടെ വാങ്ങി കുടിക്കുമ്പോള്‍ കൊണ്ടുവന്ന വെള്ളം തീര്‍ന്നുപോയിരുന്നെന്ന് അയാള്‍ പറഞ്ഞു. ആഫ്രിക്കന്‍ വന്‍കരയില്‍നിന്നുവന്ന ആ യുവാവിനും കിഴക്കനേഷ്യക്കാരായ ആഗതര്‍ക്കുമിടയില്‍ അറബി പൊതുഭാഷയാകുന്നുവെന്ന് കണ്ടപ്പോള്‍ അപരിചിതത്വം അകന്നു. റിയാദ് നഗരത്തില്‍നിന്ന് രാവിലെ ‘ലോകത്തിന്‍െറ മുനമ്പ്’ കാണാന്‍ പുറപ്പെട്ട ഞങ്ങള്‍ 185 കിലോമീറ്റര്‍ താണ്ടിയ ആറേഴ് മണിക്കൂറിന് ഇടയില്‍ മരുഭൂമിയില്‍ മറ്റൊരു മനുഷ്യ ജീവിയേയും കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അങ്ങോട്ടുപോയ വഴിയിലൂടെ തിരിച്ചുപോരുമ്പോള്‍ മുന്നില്‍പെട്ട എരിത്രിയന്‍ യുവാവ് കൗകതുകവും ആഹ്ളാദവുമായി തീര്‍ന്നത്.
സൗദി അറേബ്യയുടെ തലസ്ഥാന നഗരം ഉള്‍പ്പെടുന്ന മധ്യപ്രവിശ്യയിലെ തുവൈഖ് മലനിരകളുടെ ഭാഗമാണ് അക്കേഷ്യ താഴ്വരയും അത് ഒടുങ്ങുന്നിടത്തെ ‘എഡ്ജ് ഓഫ് ദി വേള്‍ഡ്’ എന്ന പ്രകൃതിയുടെ പ്രതിഭാസവും. ദശലക്ഷം വര്‍ഷം മുമ്പ് കടലായി കിടന്ന പ്രദേശം കരയായി രൂപാന്തരം പ്രാപിച്ചതിന്‍െറ അത്ഭുത ബാക്കിപത്രങ്ങള്‍ സാഹസികരായ സഞ്ചാരികളെ കാത്ത് അവിടെയുണ്ട്. മുന്നില്‍ ഭൂമി ഇല്ലാതാകുന്നത് ഗിരിശൃംഖങ്ങളുടെ വിസ്മയതുമ്പത്ത് കയറിനിന്ന് കണ്ട് അത്ഭുതപ്പെട്ട് തിരിച്ചുമടങ്ങുമ്പോഴാണ് അതിലും വലിയ വിസ്മയമായി അബ്ദുസമദ് എന്ന ഒട്ടകപാലകന്‍ മുന്നില്‍നിന്നത്.

അയാളുടെ കഥ തീര്‍ച്ചയായും ത്രസിപ്പിക്കുന്നതായിരുന്നു. അഞ്ചുവര്‍ഷം മുമ്പാണ് ഈ താഴ്വരയില്‍ അയാള്‍ എത്തിയത്. അനധികൃതമായി സൗദിറേബ്യയിലേക്ക് കടന്നതാണ്. അതുകൊണ്ടുതന്നെ രാജ്യാന്തര യാത്രക്ക് ആവശ്യമായ പാസ്പോര്‍ട്ടും വിസയും സൗദിയില്‍ താമസിച്ച് ജോലി ചെയ്യുന്നതിനുള്ള അനുമതിരേഖയായ ‘ഇഖാമ’യും ഇല്ല. അതിനി ഉണ്ടാകാനും പോകുന്നില്ല.

അഫ്രിക്കന്‍ വന്‍കരയുടെ ചെങ്കടല്‍ തീരത്തെ എരിത്രിയയില്‍നിന്ന് മറുകരയിലെ സൗദിയില്‍ എത്തിയത് എങ്ങിനെ എന്ന് അറിയാനുള്ള ഞങ്ങളുടെ ആകാംക്ഷയില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച് തന്‍െറ അതിസാഹസികമായ യാത്രയെ കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങി.
ചെങ്കടലിന്‍െറ ഇരുകരകളും തമ്മില്‍ അകലം കുറയുന്ന ഭാഗം എരിത്രിയയുടെ അസാബ തുറമുഖത്തിനും യമന്‍െറ തലസ്ഥാനമായ സനാഅക്ക് സമീപമുള്ള തുറമുഖത്തിനും ഇടയിലാണ്. ഇവിടെ കടലിലെ കള്ളവഴികളിലൂടെ മറുകരയുടെ സമൃദ്ധിയിലേക്ക് ജീവിതം അന്വേഷിച്ച് നുഴഞ്ഞുകടക്കുന്ന സംഘത്തില്‍ ഒരാളാവുകയായിരുന്നു അബ്ദുസമദും. അധികൃതരുടെ കണ്ണുവെട്ടിച്ച് യമന്‍െറ തീരപ്രദേശങ്ങളിലൂടെയും മലഞ്ചെരിവുകളിലൂടെയും നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടിയും സൗദി-യമന്‍ അതിര്‍ത്തി ദുര്‍ഗങ്ങളെ അതിലും വലിയ സാഹസികതയിലൂടെ മറികടന്നും റിയാദില്‍ എത്തിയ കഥ അയാള്‍ പറഞ്ഞപ്പോള്‍ ജീവന്‍ നിലച്ചുപോകുന്നതുപോലെ തോന്നി ശ്രോതാക്കള്‍ക്ക്.


നിയമ മാര്‍ഗത്തിലൂടെ റിയാദില്‍ വന്ന് ജോലി ചെയ്യുന്ന സഹോദരന്മാരുടെയും ബന്ധുക്കളുടെയും അടുത്താണ് എത്തിയത്. അവരാണ് അനധികൃതരുടെ പറുദീസയായ മരുഭൂമിയിലെ ഇടയ ജീവിതം തരപ്പെടുത്തികൊടുത്തത്.
1800 റിയാലാണ് ശമ്പളം. അത് കൃത്യമായി ലഭിക്കും. കഴിയുന്നത്ര ഇങ്ങിനെ ജോലി ചെയ്ത് ഒരു സമ്പാദ്യം തരപ്പെടുത്തണം. എന്നിട്ട് മടങ്ങണം. വിവാഹം കഴിക്കണം. സുഖമായി ജീവിക്കണം. ഇതൊക്കെയാണ് ഇരുപത്തഞ്ച് വയസിലത്തെിയ ആ ചെറുപ്പക്കാരന്‍െറ സ്വപ്നങ്ങള്‍.
മരുഭൂമിയിലെ തമ്പിലാണ് ജീവിതം. ചൂടും തണുപ്പും എല്ലാം ഒരുപോലെ. രാവിലെ ഉണര്‍ന്ന് ഒട്ടകത്തിന് തീറ്റയും വെള്ളവും കൊടുക്കണം. അവയ്ക്ക് കാവലിരിക്കണം. ഉച്ചകഴിയുമ്പോള്‍ മരുഭൂമിയില്‍ മേയാന്‍ കൊണ്ടുപോകണം. സന്ധ്യമയങ്ങുമ്പോള്‍ എല്ലാറ്റിനേയും ആട്ടിതെളിച്ച് കൂട്ടിലേക്ക് തിരികെ കൊണ്ടുവരണം. ഒരുദിവസം പോലും അവധിയില്ലാത്ത, മാറ്റമില്ലാത്ത ദിനചര്യ. അപ്പോള്‍ പിന്നെ പെരുന്നാള്‍ പോലുള്ള ആഘോഷ അവസരങ്ങളൊ? എന്ന ഞങ്ങളുടെ ചോദ്യത്തിന് കറപിടിച്ച പല്ലുകളില്‍ വിടര്‍ന്ന ചിരിയായിരുന്നു മറുപടി. ദുഖമൊ പരിഹാസമൊ എന്താണ് അതിന്‍െറ ഭാവമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

വലപ്പോഴും സഹോദരന്മാരും മറ്റു ബന്ധുക്കളും മരുഭൂമിയിലേക്ക് വരും. തന്നെ കാണാന്‍. ശമ്പളം കിട്ടി കൈയില്‍ കരുതിയിരിക്കുന്ന പണം അവരെ ഏല്‍പിക്കും. നാട്ടിലേക്ക് അയക്കുന്നത് അവര്‍ വഴിയാണ്. നഗരത്തില്‍നിന്ന് ഭക്ഷണമൊക്കെയായാണ് അവരുടെ വരവ്. അതുതന്നെയാണ് തന്‍െറ പെരുന്നാളുകളെന്നും അത് ഇടക്കിടെ സംഭവിക്കാറുണ്ടെന്നും പറയുമ്പോള്‍ ആ മുഖത്തെ പ്രസന്നതയില്‍ ഒരു നൊമ്പരത്തിന്‍െറ ഛായ കണ്ടു.
മരുഭൂമിയില്‍ വല്ലപ്പോഴും കണ്ടുമുട്ടുന്ന മനുഷ്യരായി ഞങ്ങള്‍ മുന്നില്‍നിന്നപ്പോള്‍ അബ്ദുസമദും ആഹ്ളാദത്തിലായിരുന്നു എന്ന് തോന്നി. അതുകൊണ്ടാണ് കൂട്ടത്തില്‍ അഴകൊത്തതും അനുസരണ ശീലമുള്ളതും തുണികൊണ്ടുള്ള ഇരിപ്പിടം സ്ഥാപിച്ചതുമായ ഒട്ടക പുറത്ത് കയറി ചുറ്റിയടിക്കാന്‍ ഞങ്ങളില്‍ ഭയമില്ലാത്തവര്‍ക്ക് അവസരം നല്‍കിയത്.
രേഖയില്ലാത്ത ജീവിതവുമായി നാട്ടിലേക്ക് മടങ്ങേണ്ടിവരുമ്പോള്‍ അത് എങ്ങിനെയാവും എന്ന് കൂടി അറിയാന്‍ ആഗ്രഹം തോന്നി. ‘‘വന്ന വഴികളിലൂടെ തന്നെ’’, അബ്ദുസമദിന്‍െറ മറുപടി എളുപ്പത്തിലായിരുന്നു!

Wednesday, September 24, 2014

വിസ്മയ മുനമ്പ്

കടല്‍ ഇറങ്ങിപ്പോയ ശൂന്യതയില്‍ ആ ഭൂമി മൂകമായി വരണ്ടുകിടന്നു. മലയെടുപ്പുകളില്‍ പ്രകൃതി തുറന്നിട്ട ജാലകങ്ങളിലൂടെ ആകാശ നീലിമയില്‍ അലിഞ്ഞില്ലാതാകുന്ന ലോകത്തിന്‍െറ അതിര് നോക്കി നില്‍ക്കുമ്പോള്‍ ഈ പ്രദേശത്തെ ‘ലോകത്തിന്‍െറ മുനമ്പ്’ എന്നു വിളിച്ച മരുഭൂ പര്യവേക്ഷകരെ നന്ദിയോടെ ഓര്‍ത്തു. പ്രകൃതിയുടെ വിസ്മയങ്ങളില്‍ ഒന്നിനെ ഓര്‍മയില്‍ അടയാളപ്പെടുത്തിവെക്കാന്‍ ഒരു പേരുണ്ടായല്ളോ!

സൗദി തലസ്ഥാനമായ റിയാദ് നഗരത്തില്‍ നിന്ന് 180 കിലോമീറ്റര്‍ താണ്ടിയാണ് തുവൈഖ് മലനിരകളുടെ ചരിവുകളിലേയും താഴ്വാരങ്ങളിലേയും ത്രസിപ്പിക്കുന്ന കാഴ്ചകളിലേക്ക് എത്തിച്ചേര്‍ന്നത്. 135 കിലോമീറ്ററുകളോളം ടാര്‍ റോഡിലൂടെയും പിന്നെയൊരു 40 കിലോമീറ്റര്‍ മരുഭൂമിയിലെ ചക്രപ്പാട് തെളിഞ്ഞ വഴിയിലുടെയും അത്രതന്നെ ദൂരം വഴിതെളിയാത്ത മരുഭൂമിയിലൂടെയും ചാടിയും തെറിച്ചും കിതച്ചും കുതിച്ചും ഓടുമ്പോള്‍ വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന കുടിവെള്ളത്തില്‍ ഏറെയും പുറത്തെ കത്തിജ്വലിക്കുന്ന സൂര്യന്‍ കുടിപ്പിച്ചുതീര്‍ത്തു.

വടക്കുപടിഞ്ഞാറന്‍ റിയാദിലെ അല്‍അമ്മാരിയ ഡിസ്ട്രിക്റ്റ് കടന്ന്, ഇസ്ലാമിക ചരിത്രത്തില്‍ റിയാദ് പ്രവിശ്യയെ ബന്ധപ്പെടുത്തുന്ന ഏക സംഭവമായ അല്‍യമാമ യുദ്ധം നടന്ന ഉനൈന പട്ടണത്തിലൂടെ മുന്നോട്ടുപോകുമ്പോള്‍ തീര്‍ത്തും വിജനമായ പ്രദേശങ്ങളാണ് യാത്രികരുടെ മുന്നിലേക്ക് വന്നടുക്കുക. വഴിപരിചയമില്ലാത്തവര്‍ക്ക് ലോകത്തിന്‍െറ മുനമ്പില്‍ ചെന്നത്തെുക പ്രയാസം.

റിയാദ് ഡവലപ്മെന്‍റ് അതോറിറ്റിയുടെ വെബ്സൈറ്റില്‍ നല്‍കുന്ന സ്ഥല സൂചനകള്‍ അനുസരിച്ച് നഗരത്തില്‍നിന്ന് ഈ ടാര്‍ റോഡ്വരെ എത്താന്‍ എളുപ്പമുണ്ട്. കുറെ ദൂരം ഈ റോഡിലൂടെ ഓടിയാലാണ് എഡ്ജ് ഓഫ് ദി വേള്‍ഡിലേക്കുള്ള വഴി കിട്ടുക. ഒരു മുന്നറിയിപ്പുമില്ലാതെയാണ് അങ്ങനെയൊരു വഴിതിരിയല്‍ എന്ന് പറയുന്നതാണ് ശരി. എന്നാല്‍ ആ പോയന്‍റ് കണ്ടത്തെലാണ് ദുഷ്കരം. തവിട്ടുനിറത്തിലുള്ള സുചക ഫലകം ശ്രദ്ധയില്‍പ്പെടുക അത്രയെളുപ്പമല്ല. മുന്‍ പരിചയമുള്ള ആരെങ്കിലും കൂടെ ഇല്ളെങ്കില്‍ ആ അടയാളം കാണുക പ്രയാസം. പാതയെന്ന് പറയാന്‍ പറ്റാത്ത, എന്നാല്‍ വാഹനങ്ങളുടെ ചക്രപ്പാട് പതിഞ്ഞ മരുഭൂ വഴിയിലൂടെ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ക്ക് മാത്രമേ സഞ്ചാരയോഗമുള്ളൂ. വിജനതയും ശൂന്യതയും കലര്‍ന്ന് മൂകമായ മരുഭൂമി വഴിതെറ്റിപ്പിക്കുമോ എന്ന് യാത്രികരെ പേടിപ്പിക്കും. കുറെ ഓടിക്കഴിയുമ്പോള്‍ പൊടുന്നനെ അക്കേഷ്യ വാലിയുടെ സമൃദ്ധിയിലേക്ക് പ്രവേശിക്കുകയായി.

വെള്ളമുള്ള ഭൗമാന്തരങ്ങളിലേക്ക് വേരുകള്‍ നീട്ടിയും പടര്‍ത്തിയും തങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമുള്ള ഈര്‍പ്പം വലിച്ചെടുത്ത് തഴച്ചുനില്‍ക്കുന്ന പ്രത്യേകതരം അക്കേഷ്യ മരങ്ങള്‍ ആരോ നട്ടുപ്പിടിപ്പിച്ചതുപോലെ, ഒരു തോട്ടത്തിലെന്നപോലെ അനുസരണയുടെ വരിയൊപ്പിച്ചാണ് നില്‍പ്. മരപച്ചപ്പ് മണല്‍ക്കാറ്റിന്‍െറ തലോടലേറ്റ് നരച്ചിരിക്കുന്നു. അതിനിടയിലെ കുറ്റിച്ചെടികളുടെ ചെറിയ പൊന്തകളിലും നരച്ച പച്ചപ്പിന്‍െറ പകര്‍ച്ച. പച്ച അതിന്‍െറ സമൃദ്ധിയെ തൊടുന്ന കാലങ്ങള്‍ താഴ്വരയില്‍ സംഭവിക്കാറുണ്ടെന്ന് ആ സൂചനകള്‍ പറഞ്ഞുതരുന്നു.

മഴക്കാലങ്ങളില്‍ അവിടെ വെള്ളം നിറയുമെന്നും കുറ്റിച്ചെടികളില്‍ പൂക്കള്‍ വിരിയുമെന്നും ചിത്രശലഭങ്ങളും വിവിധ തരം പക്ഷികളും അവിടെ പാറിനടക്കുമെന്നും റിയാദ് ഡവലപ്മെന്‍റ് അതോറിറ്റിയുടെ സ്ഥല വിവരണത്തില്‍ പറഞ്ഞത് ശരിവെക്കുന്ന പല അടയാളങ്ങളും അവിടെ കണ്ടു. ഓന്തും തുമ്പികളും ഉള്‍പ്പെടെ പലതരം ജീവികളുടെ പറുദീസ. ഒട്ടകങ്ങള്‍ ഒറ്റക്കും കൂട്ടമായും മേഞ്ഞുനടക്കുന്നു. ഇഷ്ട ഭക്ഷണമായ മുള്ള് മരങ്ങളുടെ പട്ട കടിച്ചു കാര്‍ന്ന് തിന്നും കുറ്റിച്ചെടികള്‍ക്കിടയിലൂടെ ഉലാത്തിയും മരത്തണലില്‍ വിശ്രമിച്ചും പൊന്തകള്‍പോലെ വെളുത്തും കറുത്തും ഒട്ടകങ്ങള്‍ അക്കേഷ്യ വാലിയില്‍ നിറയെ.

അറേബ്യന്‍ ഉപഭൂഖണ്ഡത്തിനുള്ളിലെ കിഴക്കു-പടിഞ്ഞാറ് പുരാതന പാത ഈ അക്കേഷ്യ വാലിയിലൂടെയാണ് കടന്നുപോയിരുന്നത്. പഴയ റിയാദായ നജ്ദില്‍നിന്ന് ഇപ്പോഴത്തെ മദീന പ്രദേശമായ പഴയ ഹിജാസിലേക്ക് നീളുന്ന നൂറ്റാണ്ടുകളുടെ ചവിട്ടടികളും ഒട്ടക കുളമ്പടികളും പതിഞ്ഞ വഴി. തുവൈഖ് പര്‍വത നിര ഇറങ്ങി വാദി ഹനീഫയിലൂടെ പടിഞ്ഞാറേക്ക് നീളുന്ന പാത. തുവൈഖിന്‍െറ താഴ്വരകള്‍ കൃഷിക്ക് അനുയോജ്യമായിരുന്നു. സമൃദ്ധമായ പലതരം കൃഷികള്‍ ഇവിടെ നടന്നിരുന്നു. ഇപ്പോഴും ഈ താഴ്വരകളിലെ പല ജനവാസ കേന്ദ്രങ്ങളോടും ചേര്‍ന്ന് പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും പാടങ്ങളുണ്ട്.  

മുന്നോട്ടുപോകുന്തോറും അക്കേഷ്യവാലിയുടെ നിരപ്പ് പതിയെ കുന്നുകയറാന്‍ തുടങ്ങും. പിന്നെയുള്ള വഴി നിര്‍ഭയനായ ഡ്രൈവര്‍ക്ക് മാത്രമുള്ളതാണ്. അത്രമേല്‍ സാഹസമാണ് യാത്ര. മുന്നില്‍ പെട്ടെന്നാണ് ആഴമുള്ള കുഴിയിലേക്ക് വഴി ഒടിഞ്ഞിറങ്ങുകയും അതേ വേഗത്തില്‍ കുത്തനെ കയറുകയും ചെയ്യുന്നത്. ചക്രങ്ങള്‍ പറത്തുന്ന പൊടി വാഹനത്തിന്‍െറ ജാലക ചില്ലുകളെ പൊതിയും. മുന്നില്‍ വാഹനമുണ്ടെങ്കില്‍ പറയുകയേ വേണ്ട.

ഈ സഹിക്കുന്ന പ്രയാസങ്ങളെല്ലാം എഡ്ജ് ഓഫ് ദി വേള്‍ഡിന്‍െറ ആദ്യ പോയന്‍റില്‍ എത്തുമ്പോള്‍ തന്നെ വിസ്മയത്തിനും അതുവഴി എന്തെന്നില്ലാത്ത ഒരു ഉത്സാഹത്തിനും വഴിമാറും. മുന്നില്‍ ഭൂമി പെട്ടെന്ന് അവസാനിച്ചതുപോലെ തോന്നും. അല്‍പം കൂടി മുന്നോട്ട് ചെന്നാല്‍ അഗാധഗര്‍ത്തത്തിലേക്ക് ഇടിഞ്ഞിറങ്ങിയതാണെന്ന് വ്യക്തമാകും. വലിയ ഗര്‍ത്തങ്ങളാണ്. കിഴുക്കാം തൂക്കായ പാറകള്‍ പരസ്പരം അടര്‍ന്നുമാറി ഇപ്പോള്‍ പിളര്‍ന്നുവീഴും എന്നപോലെ.

അടുത്ത വ്യൂ പോയന്‍റുകളിലേക്കുള്ള യാത്ര തരണം ചെയ്തതിലും സാഹസികമാണ്. ഒടുങ്ങാത്ത വിസ്മയം കാഴ്ചക്കാരനെ മുന്നോട്ടു നയിക്കും. കിഴുക്കാംതൂക്കായ പാറകള്‍ കൂടുതല്‍ കൂടുതല്‍ ഉയരത്തില്‍ ആകാശം തൊടാന്‍ വെമ്പുന്നു. മരുഭൂനിരപ്പില്‍നിന്ന് 300 അടിയെങ്കിലും ഉയരമാണ് ഏറ്റവും വലിയ ശിലാഗ്രത്തിന്. അത് രണ്ടായി പിളര്‍ന്നുനില്‍ക്കുന്ന സ്തൂപാകൃതിയുള്ള കിഴുക്കാം തൂക്കായ പാറയാണ്. ഇരട്ട പാറകള്‍. റിയാദ് നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ലാന്‍ഡ് മാര്‍ക്കായ ഉലയ കിങ്ഡം ടവറിന് പോലും 180 അടി മാത്രമാണ് ഉയരമെന്ന് അറിയുമ്പോഴാണ് വിസ്മയം ആകാശം തൊടുക. അടര്‍ന്നുവീഴും എന്ന പോലെ നില്‍ക്കുന്ന പാറക്കൂട്ടങ്ങളിലേക്ക് നടന്നുകയറല്‍ ശരിക്കും ട്രക്കിങ്ങിന്‍െറ വലിയ സാഹസികാനുഭവങ്ങളാണ ശരീരത്തിനും മനസിനും നല്‍കുക. അണച്ച് അവിടെ വീണുപോകും എന്ന് തോന്നിപ്പോകും. നടന്നുകയറി ശിലാഗ്രത്തില്‍ എത്തി അവിടെ നില്‍ക്കുമ്പോഴാണ് മുന്നില്‍ ഭൂമിയില്ല എന്ന തോന്നല്‍ കാഴ്ചക്കാരനെ ഭ്രമിപ്പിക്കുന്നത്. ലോകത്തിന്‍െറ മുനമ്പെന്ന് പ്രദേശത്തിന് പേരുചൊല്ലി വിളിച്ചത് ഇവിടെ വെച്ചായിരിക്കാം.

കടലൊഴിഞ്ഞുപോയ ഭൂമി
ദശലക്ഷം വര്‍ഷം മുമ്പ് കടല്‍ കയറികിടന്ന, അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്‍െറ ഭാഗമാണ് തുവൈഖ് മലഞ്ചെരിവുകള്‍ എന്നാണ് കരുതുന്നത്. ‘ഹിദ്രോസ്’ എന്ന് അന്ന് അറിയപ്പെട്ട കടലിന്‍െറ ഭാഗമായിരുന്നു ഇതെന്നും കാലക്രമേണ കടല്‍ പിന്‍വാങ്ങി കരയായി രൂപാന്തരപ്പെടുകയായിരുന്നെന്നും മരുഭൂമിയെ കുറിച്ച് പഠിക്കുന്ന പലരും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. സമുദ്രാന്തര്‍ ഭാഗങ്ങളില്‍ കാണപ്പെടുന്ന സസ്യങ്ങളുടെയും പവിഴപുറ്റുകളുടെയും ജീവജാലങ്ങളുടെയും ഫോസിലുകള്‍ എന്ന് തോന്നിപ്പിക്കുന്നവ ഇവിടെനിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ടത്രെ. ഇപ്പോഴും അത്തരത്തില്‍ പല അടയാളങ്ങളും ഇവിടെ കാണാം. അവശിഷ്ടങ്ങള്‍ പലതും അവിടെ കണ്ടു. ഒപ്പം പര്‍വത ശരീരങ്ങളില്‍ അടങ്ങിയിരിക്കുന്ന പലതരം ധാതുലവണങ്ങളുടെ സാമ്പിളുകളും. ഒരു പാറക്കഷണം എടുത്തു നിലത്തിട്ടുനോക്കിയപ്പോള്‍ ഇരുമ്പ് കഷണം ഇട്ടതുപോലെ ശബ്ദം. ഇരുമ്പയിരാണ് അത് നിറയെ. കാലങ്ങളായി വെള്ളത്തില്‍ മുങ്ങിക്കിടന്നതെന്ന് തോന്നിപ്പിക്കുന്ന അടയാളങ്ങളുടെ വരവീണ പാറക്കൂട്ടങ്ങള്‍. ശരിക്കും ശൈലസേതുക്കള്‍. ജലാര്‍ദ്രതയില്‍നിന്ന് പൊടുന്നനെ പൂര്‍ണ വിരാമം പ്രാപിച്ച പോലെ മണ്ണിന്‍െറ വരണ്ട അവസ്ഥ.

ഇസ്ലാമിക ചരിത്രവുമായുള്ള ബന്ധം
നജ്ദ് എന്ന് അറിയപ്പെട്ടിരുന്ന റിയാദ് പ്രദേശത്തിന് ഇസ്ലാമിക ചരിത്രവുമായി ആകെയുള്ള ബന്ധം ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്‍െറ കാലഘട്ടത്തില്‍ നടന്ന യമാമ യുദ്ധമാണ്. ആ യുദ്ധത്തിനുവേണ്ടി മദീനയില്‍നിന്ന് ഖാലിദ് ഇബ്നു വലീദിന്‍െറ നേതൃത്വത്തില്‍ എത്തിയ ഇസ്ലാമിക സൈന്യം തമ്പടിച്ചത് തുവൈഖ് പര്‍വതനിരകളുടെ ഈ താഴ്വരയിലായിരുന്നു. യുദ്ധം നടന്ന ഉനൈന ഇവിടെ അടുത്താണ്. ജനവാസ കേന്ദ്രമാണ് ഉനൈന. പുരാതനമായ ഈ ഗ്രാമം അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിക നവോത്ഥാന നായകന്‍ മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്‍െറ ജന്മദേശവും കൂടിയാണ്.

സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ എഡ്ജ് ഓഫ് ദ വേള്‍ഡ് സന്ദര്‍ശിക്കാന്‍ പറ്റിയ കാലം വേനല്‍ തണുപ്പുകാലത്തിന് വഴിമാറുന്ന ആദ്യ സമയങ്ങളാണ്. ആ സമയത്ത് ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ടെന്നും രാത്രികളില്‍ തമ്പടിച്ച് തങ്ങാറുണ്ടെന്നും അത്തരത്തില്‍ പല സംഘങ്ങളോടൊപ്പവും വന്ന് പ്രദേശം നല്ല പരിചയമാവുകയും ടൂറിസ്റ്റ് ഗൈഡിനെ പോലെ സഹായിക്കുകയും ചെയ്യുന്ന ഞങ്ങളോടൊപ്പം വന്ന എരുമേലി സ്വദേശി നിസാം പറഞ്ഞു. ഭക്ഷണം പാചകം ചെയ്ത് കഴിച്ചും തണുപ്പകറ്റാന്‍ തീ കൂട്ടിയും ഇവിടെ കഴിച്ചുകൂട്ടുന്ന രാത്രികള്‍ മറ്റൊരിടത്തും ഇതേ അനുഭൂതിയോടെ ലഭിക്കില്ളെന്ന് നിസാം. ലോകം പുലരുന്നതും ഇവിടെനിന്ന് കാണുന്നത് വ്യത്യസ്തമായ കാഴ്ചാനുഭവമാണ്. കടലിലെ സൂര്യോദയം മരുക്കടലില്‍.

ലോകത്തിന്‍െറ മുനമ്പിലെ വിസ്മയ കാഴ്ചകള്‍ കാണാനും ആ സാഹസികത അനുഭവിക്കാനും ഒരിക്കലെങ്കിലും ഈ വഴി വരണം, അല്ളെങ്കില്‍ അതൊരു നഷ്ടമായിരിക്കും.

നജിം കൊച്ചുകലുങ്ക്

ഫോട്ടോകള്‍: നൗഫല്‍ പാലക്കാടന്‍, ദില്ലു ഷക്കീബ് & Google Image