Friday, November 2, 2012

നിതാഖാത്ത് കാലത്തെ അതിജീവന ചിന്തകള്‍



പത്താം ക്ളാസ് കഴിഞ്ഞാല്‍ ഏതൊരു മലയാളി ചെറുപ്പക്കാരന്‍േറയും പരമാവധി സ്വപ്നം ഗള്‍ഫിലൊരു ജോലിയായിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് കേരളത്തില്‍ സാഹചര്യം മാറിയിരിക്കുന്നു. പുതുതലമുറയുടെ സ്വപ്നങ്ങളുടെ അതിരുകള്‍ വികസിച്ചിരിക്കുന്നു. സാങ്കേതിക വിദ്യ വികസന വിപ്ളവത്തിന്‍െറ കാലത്ത് എംപ്ളോയ്മെന്‍റ് ഡസ്റ്റിനേഷനുകള്‍ മാറിപ്പോയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇനി പറയുന്ന കാര്യങ്ങള്‍ നമ്മുടെ പുതുതലമുറക്ക് വേണ്ടിയുള്ളതല്ല. പാസ്പോര്‍ട്ടെടുക്കുക, വില കൊടുത്തോ ബന്ധു തന്നോ കിട്ടുന്ന വിസയില്‍ കടല്‍ കടക്കുക, കിട്ടുന്ന ജോലിയും വരുമാനവും കൊണ്ട് ജീവിതം കരുപിടിപ്പിക്കുക എന്ന മിനിമം ആഗ്രഹങ്ങളുമായി കഴിഞ്ഞുകൂടിയ ഒന്നോ രണ്ടോ തലമുറക്ക് മാത്രം ബാധകമാണ് നിതാഖാത്ത് കാലത്തെ ആശങ്കകള്‍. കേരള പിറവിക്കും ഇന്ദിരാഗാന്ധി വധത്തിനുമിടയിലെ ഒരു കാലയളവില്‍ ജനിച്ച് അതിനുശേഷമുള്ള കാലത്തിലേക്ക് വളര്‍ന്നു ഗൃഹസ്ഥാശ്രമികളായവരാണവര്‍. ദാരിദ്ര്യത്തിന്‍െറ ചാണകം മെഴുകിയ തിണ്ണയില്‍ പിറന്നുവീണ കേരളത്തെ അരുമയോടെ എടുത്ത് സമ്പല്‍ സമൃദ്ധിയുടെ ഗ്രാനൈറ്റ് ഫ്ളോറില്‍ വെച്ച് പരിപാലിച്ച് വളര്‍ത്തിയത് അവരാണ്. അവരുടെ അതിജീവന വഴികളിലാണ് മാറിയ കാലം പലതരം പ്രതിസന്ധികളുയര്‍ത്തിയിട്ടുള്ളത്. ഗൃഹസ്ഥാശ്രമ ജീവിതത്തിലെ തുടക്കക്കാര്‍ മുതല്‍ വാനപ്രസ്ഥത്തിലേക്ക് കടക്കാന്‍ കാലമായവര്‍ വരെ ഇപ്പോഴും ജീവിക്കാന്‍ വേണ്ടി അന്യനാടുകളില്‍ ജീവിതം പണയപ്പെടുത്തുന്നു. അവരിലൊരാളെന്ന നിലയിലാണ് സൗദി അറേബ്യന്‍ തൊഴില്‍ വിപണിയിലെ നിതാഖാത്ത് കാല അതിജീവന ചിന്തകള്‍ പങ്കുവെക്കാന്‍ മുതിരുന്നത്.

സൗദി അറേബ്യ

സാധാരണക്കാരായ മലയാളികളില്‍ വലിയൊരു പങ്ക് ജീവിതവും തൊഴിലും തേടി പുറപ്പെട്ടുപോയത് സൗദി അറേബ്യ പോലുള്ള ഗള്‍ഫ് നാടുകളിലേക്കായിരുന്നു. കൂട്ടത്തില്‍ ഭൂമിശാസ്ത്രപരമായ വിസ്തൃതിയും ജനസംഖ്യയും സമ്പല്‍ സമൃദ്ധിയും കൂടുതലായതു കാരണം അവരില്‍ കൂടുതലും സൗദിയില്‍ തന്നെയത്തെി. അങ്ങിനെ മരുഭൂമിയിലെ ഏറ്റവും വലിയൊരു പച്ചപ്പായി മാറി മലയാളിക്ക് സൗദി അറേബ്യ. മലയാളിയുടെ പ്രവാസത്തിന് ഇവിടെ പരമാവധി പ്രായം 40. കേരളത്തിലേക്കൊഴുകിയ വിദേശപണത്തിലെ സാമാന്യം വലിയ പങ്ക് അങ്ങിനെ സൗദി അറേബ്യയില്‍നിന്നുള്ളതായി. കാര്യമായ ജോലികളൊന്നും അറിയാത്ത, മഴയത്ത് നനയാതിരിക്കാന്‍ വരാന്തയില്‍ കയറിനിന്ന സ്കൂള്‍ ബന്ധം മാത്രമുള്ളവരുള്‍പ്പെടെയുള്ള ‘അണ്‍ സ്കില്‍ഡ്’ തൊഴില്‍ അഭയാര്‍ഥികള്‍ക്ക് പോലും അഭയമേകി ജോലിയും മോശമല്ലാത്ത വരുമാനവും നല്ല ജീവിതവും സമ്മാനിച്ച സൗദി അറേബ്യയോട് അതുകൊണ്ടുതന്നെ മലയാളിക്ക് വളര്‍ത്തമ്മയോടുള്ള കടപ്പാടുണ്ടായിത്തീര്‍ന്നത് സ്വാഭാവികവും. അങ്ങിനെയുള്ളൊരു ജനസഞ്ചയം ഇന്നും ആ പച്ചപ്പ് വിട്ടുപോകാതെ സൗദിയില്‍ കഴിയുന്നു. പ്രവാസത്തില്‍നിന്ന് സ്വയം ഒരു റിട്ടയര്‍മെന്‍റിന് ധൈര്യമില്ലാതെ സാമ്പത്തിക അസ്ഥിരതയുടെ അടിത്തറയില്‍ പണിതുയര്‍ത്തിയ ജീവിതമെന്ന വീടിന്‍െറ ദുര്‍ബലമായ കഴുക്കോലുകളെ നോക്കി, കുറച്ചുകാലം കൂടി കഴിയട്ടെ, ഈ കഴുക്കോലുകള്‍ കൂടി ഒന്ന് മാറി വീട്ടിയുടേതാക്കിയിട്ട് മതി മടക്കം എന്നു കരുതി ആശ്വാസം കൊണ്ടിരുന്നവരെ പേടിപ്പിച്ചുകൊണ്ടാണ് നിതാഖാത്ത് കാലത്തിന്‍െറ ഗ്രഹണ പകര്‍ച്ചകള്‍ പ്രവാസ മുറ്റത്ത് നിഴലായി വീണത്.

12 ലക്ഷത്തിന്‍െറ പ്രത്യക്ഷ ജീവിതവും മൂന്നര കോടിയുടെ പരോക്ഷ ജീവിതവും

20 ലക്ഷം ഇന്ത്യക്കാരുള്ള സൗദിയില്‍ 12 ലക്ഷവും മലയാളികളാണ് എന്നാണ് ഏകദേശ മതിപ്പ്. ഒൗദ്യോഗിക കണക്കില്‍ അത് എട്ടേയുള്ളൂ. ഒന്നിനുമില്ലല്ളോ ഒരു കൃത്യത. ഒൗദ്യോഗിക രേഖയിലുള്ളത് എട്ടാണെങ്കില്‍ യഥാര്‍ഥ കണക്ക് 12 കവിയുമെന്ന് ആര്‍ക്കാണ് അറിയാത്തത്? ഈ 12 ലക്ഷമെന്നത് കേരളത്തിലെ മൊത്തം മൂന്നരക്കോടിയുടെ മിനിയേച്ചറാണല്ളോ. 12 ലക്ഷം നേരിട്ട് സൗദിയില്‍ ജീവിതം തേടുമ്പോള്‍ അവരിലൂടെ മൂന്നരക്കോടി പരോക്ഷമായും ജീവിക്കുന്നു. അതുകൊണ്ടുതന്നെ 12 ലക്ഷത്തിന് എന്ത് ചേതമുണ്ടായാലും അതിന്‍െറ ഒരോഹരി മൂന്നരക്കോടിയേയും ബാധിക്കും. നേട്ടമെന്ന പോലെ കോട്ടവും. നേരത്തെ പറഞ്ഞ പുതുതലമുറയെ കൂടി പരിഗണിച്ചുകൊണ്ട് തന്നെ പറയാന്‍ കഴിയും, സൗദിയിലെ മലയാളി സമൂഹത്തിന്‍െറ പ്രതിസന്ധി കേരളത്തിന്‍െറ കൂടി പ്രതിസന്ധിയാണ്.

എന്താണിത്ര പ്രതിസന്ധി?
പറയത്തക്ക ഒരു പ്രതിസന്ധി പ്രവാസികള്‍ സൗദിയില്‍ നേരിടുന്നുണ്ടോ? അതിഭാവുകത്വമാണോ ഈ വേവലാതികള്‍? നേരിയൊരു അന്വേഷണത്തിന് മുതിരുകയാണ്. അണ്‍സ്കില്‍ഡ് മലയാളികള്‍ക്ക് വരെ ജീവിത മാര്‍ഗം നല്‍കിയ സൗദി അറേബ്യയിലെ ഏതൊരു പരിഷ്കരണ നടപടികളുടേയും ഗുണദോഷങ്ങള്‍ മലയാളി സമൂഹത്തേയും ബാധിക്കുന്നു.
എന്താണ് നിതാഖാത്ത്?
അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാഷ്ട്രത്തിന്‍െറ ദൈനംദിന ഭരണ സംവിധാനങ്ങളുടെ പുനക്രമീകരണം ത്വരിതപ്പെടുത്തിയ സൗദി അറേബ്യ സാമൂഹിക യാഥാര്‍ഥ്യങ്ങളെ പഠന വിധേയമാക്കി അതിന്‍െറ ഫലശ്രുതിക്ക് അനുസരിച്ച് സാമൂഹിക ഘടനയേയും സംവിധാനങ്ങളേയുമെല്ലാം പരിഷ്കരിക്കാനും തുടങ്ങിയത് ഇക്കഴിഞ്ഞ ദശകം മുതലാണ്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ സൗദി അറേബ്യ കുറച്ചുവൈകിയെന്ന് പറയേണ്ടിയും വരും. 

എന്നാല്‍ തുടങ്ങിയപ്പോള്‍ ഇന്ത്യയെക്കാള്‍ കുറച്ചു അഡ്വാന്‍സ്ഡാവാന്‍ അവര്‍ ശ്രദ്ധിക്കുകയും ചെയ്തു. കാലത്തിന് അനുസരിച്ച് സ്വാഭാവികമായ ഒരു മാറ്റമായി കാണേണ്ട ഇതിനെ ലോകത്തിന്‍െറ നാനാ ദിക്കുകളിലുള്ളവര്‍ ഉത്കണ്ഠയോടെ കാണാന്‍ തുടങ്ങിയതിന് കാരണം മറ്റൊന്നുമല്ല, ലോകത്തിന്‍െറ ഏറ്റവും വലിയ എണ്ണ ദാതാവ് മാത്രമല്ല അന്ന ദാതാവും സൗദി അറേബ്യയാണ് എന്നതാണ്. ലോകത്തിന്‍െറ മുക്കുമൂലകള്‍ സൗദിയിലെ തൊഴില്‍ മേഖലയെ അത്രമേല്‍ ആശ്രയിച്ചിരിക്കുന്നതിനാല്‍ മാറ്റങ്ങളുടെ പ്രകമ്പനങ്ങള്‍ ലോകത്തിന്‍െറ 

ഞരമ്പുകളേയും ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിന് തൊഴില്‍ നല്‍കുമ്പോള്‍ തന്നെ സ്വന്തം പൗരന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവരുന്നതും അതിന്‍െറ അസ്വസ്ഥതകള്‍ സ്വന്തം സാമൂഹിക ഗാത്രത്തില്‍ തിണര്‍പ്പുകളാവുന്നതും തിരിച്ചറിഞ്ഞ പ്രജാക്ഷേമ തല്‍പരരായ സൗദി ഭരണകൂടം കണ്ടത്തെിയ പ്രതിവിധിയാണ് എന്നും വിദേശികളുടെ മുഖ്യ ആകര്‍ഷണമായിരുന്ന തങ്ങളുടെ ആഭ്യന്തര തൊഴില്‍ മേഖലയെ അടിമുടി പരിഷ്കരിച്ചെടുത്ത് തദ്ദേശീയര്‍ക്ക് കൂടി പ്രിയപ്പെട്ടതാക്കി മാറ്റുക എന്നത്. 

മൊത്തം സാമൂഹിക മാറ്റത്തിന് തുടക്കമിട്ടത് വിദ്യാഭ്യാസ രംഗവും കരിക്കുലവും മാറ്റിപ്പണിതുകൊണ്ടാണ്. തൊഴില്‍ മേഖലയുടെ പുനസൃഷ്ടിപ്പിന് അടിസ്ഥാനമാക്കിയതും വിദ്യാഭ്യാസത്തെ തന്നെയാണ്. സ്വദേശി യുവതക്ക് ഗുണമേന്മയുള്ള അടിസ്ഥാന, തൊഴിലധിഷ്ടിത, പ്രൊഫഷണല്‍ വിദ്യാഭ്യാസം നല്‍കാന്‍ ആദ്യ നടപടി സ്വീകരിച്ചു. അഭ്യസ്ഥ വിദ്യരായ സ്വദേശി യുവതിയുവാക്കളില്‍ തൊഴില്‍ രഹിതരുടെ എണ്ണം പെരുകുന്നത് ഒരു സാമൂഹിക യാഥാര്‍ഥ്യമായി ബോധ്യപ്പെട്ടപ്പോഴാണ് പ്രതിവിധിയെന്ന നിലയില്‍ പൊതുമേഖല പോലെ സ്വകാര്യ മേഖലയിലും സ്വദശിവത്കരണത്തിന് തുടക്കമിട്ടത്.

 
ഏറെ കാലമെടുത്ത് നടപ്പാക്കി തുടങ്ങിയ സ്വദേശിവത്കരണ പരിപാടി ത്വരിതപ്പെടുത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം ശാസ്ത്രീയമായി ആവിഷ്കരിച്ചതാണ് നിതാഖാത്ത് പദ്ധതി. സ്വദേശി ജീവനക്കാരുടെ എണ്ണം മാനദണ്ഡമാക്കി നാലു കാറ്റഗറിയായി സ്വകാര്യ സ്ഥാപനങ്ങളേയും കമ്പനികളേയും വേര്‍തിരിക്കുന്ന പദ്ധതി നടപ്പായപ്പോള്‍ ആയിരക്കണക്കിന് മലയാളികളുള്‍പ്പടെ വിദേശി സമൂഹത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ജീവനക്കാരില്‍ തീരെ തദേശീയ പ്രാതിനിധ്യമില്ലാത്ത സ്ഥാപനങ്ങള്‍ ചുവപ്പ് കാറ്റഗറിയിലും മന്ത്രാലയം നിശ്ചയിച്ച തോതിലത്തൊത്ത കമ്പികള്‍ മഞ്ഞ കാറ്റഗറിയിലുമാവുകയും ഇത് മറികടക്കാനാവശ്യമായ സ്വദേശി നിയമനം നടത്താന്‍ അനുവദിച്ചിരുന്ന കലാവധി അവസാനിക്കുക കൂടി ചെയ്തതോടെ നിയമ പ്രാബല്യമില്ലാതെ അനധികൃതാവസ്ഥയിലായ ഈ കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പിലുണ്ടായിരുന്ന വിദേശികള്‍ മുഴുവന്‍ കടുത്ത പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. തിരിച്ചുപോക്കിന് നിര്‍ബന്ധിതമായിരിക്കുന്നു എന്ന് മാത്രമല്ല, പതിയെ പലവിധ നിയമകുരുക്കുകളില്‍പെട്ട് നിയമാനുസൃത യാത്ര തന്നെ അനിശ്ചിതത്തിലാവുമെന്ന ഭീഷണിയുമുയര്‍ന്നുകഴിഞ്ഞു. 

പ്രതിവിധി
അപകടകരമായ കാറ്റഗറികളിലേക്ക് വീണ് നിയമപ്രാബല്യം നഷ്ടമായ കമ്പനികളില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പ് ഗ്രീന്‍, എക്സലന്‍റ് പോലെ സുരക്ഷിത കാറ്റഗറികളിലെ കമ്പനികളിലേക്ക് എത്രയും വേഗം മാറ്റാനുള്ള നടപടി സ്വീകരിക്കണം. നിലവിലെ ഇഖാമ (റെസിഡന്‍റ് പെര്‍മിറ്റ്) യുടെ കാലാവധി കഴിയുന്നതിന് മുമ്പാണെങ്കില്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ എളുപ്പത്തില്‍ സാധ്യമാവും. ഇഖാമയിലെ പ്രൊഫഷന് ഇണങ്ങുന്ന കമ്പനികള്‍ കിട്ടാതെ വരികയാണെങ്കില്‍ ഇഖാമയുടെ കാലാവധി കഴിയും മുമ്പ് തന്നെ എക്സിറ്റ് അടിച്ച് നാടുപിടിക്കുന്നതാണ് നിയമകുരുക്കില്‍ പെടാതിരിക്കാന്‍ നല്ലത്. 

രാജ്യത്തിനാവശ്യമായ വിദേശ തൊഴിലാളികളെ കൊണ്ടുവരാനും ആവശ്യത്തിന് വിതരണം ചെയ്യാനും സര്‍ക്കാരിന്‍െറ മേല്‍നോട്ടത്തില്‍ സ്വകാര്യ മേഖലയില്‍ ഒന്നിലേറെ വലിയ റിക്രൂട്ടിങ്ങ് കമ്പനികള്‍ രൂപവത്കരിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ നിതാഖാത്ത് മൂലം മടങ്ങേണ്ടിവരുന്നവര്‍ക്ക് റിക്രൂട്ടിങ്ങ് കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ തിരിച്ചത്തൊനും തങ്ങളുടെ മുന്‍ സൗദി പരിചയം കൈമുതലാക്കി മെച്ചപ്പെട്ട തൊഴിലുകള്‍ തേടാനും ബുദ്ധിമുട്ടില്ളെന്നാണ് മനസിലാകുന്നത്. അതേസമയം തൊഴില്‍ വിസയിലത്തെി വാണിജ്യ വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെ കാര്യത്തില്‍ ഇതൊന്നും പ്രതിവിധിയല്ളെന്നത് ഒൗദ്യോഗികമായി പരിഗണന കിട്ടാത്ത ഒരു പരുക്കന്‍ യാഥാര്‍ഥ്യമാണ്. എത്ര വലിയ ഉഭയകക്ഷി സൗഹൃദത്തിന്‍െറ ബലത്തിലും പ്രതിവിധി കാണാന്‍ കഴിയാത്ത സമസ്യയാണത്.

(റിയാദിലെ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) സോവനീറിന് വേണ്ടി എഴുതിയത് - ജൂണ്‍, 2012)

Tuesday, September 25, 2012

ഓര്‍ക്കാന്‍ എനിക്കുമുണ്ട് ഒരു കാരണം

പലനാള്‍ ഉടക്കിട്ടതിന് ശേഷം മരണവുമായി തിലകന്‍ ഒത്തുതീര്‍പ്പിലത്തെിയിരിക്കുന്നു. അങ്ങിനെയൊന്നിനും പെട്ടെന്ന് വഴങ്ങികൊടുക്കാത്ത അദ്ദേഹം മരണത്തേയും കുറെക്കാലം കളിപ്പിച്ചുനിറുത്തി. മരണം വാപൊളിച്ചുനിന്നിടത്തുനിന്നെല്ലാം ‘അമ്മ’യോട് വഴക്കിട്ട കുട്ടിയെ പോലെ അദ്ദേഹം കുതറിമാറി. അല്ളെങ്കില്‍ മരണം അദ്ദേഹത്തെ തൊടാന്‍ മടിച്ചുനിന്നു. ആരൊക്കെ വിലക്കിയാലും ഞാന്‍ അഭിനയിക്കും എന്ന് ദൃഢനിശ്ചയം ചെയ്തതുപോലെ മരണമേ, നിനക്ക് തരാന്‍ എന്‍െറ കൈയ്യിലിപ്പോള്‍ കാള്‍ ഷീറ്റില്ളെന്ന് തുറന്നുപറഞ്ഞിരിക്കണം നേരത്തെ ക്ഷണമത്തെിയിരുന്നപ്പോഴെല്ലാം. ഏതായാലും അത് സംഭവിച്ചു. ഇനിയില്ല.

ഒടുവില്‍ മരണവുമായി ഒരു സന്ധിയാവാമെന്ന ആലോചനയില്‍ ആശുപത്രി കിടക്കയില്‍ ശരീരം അവശതപ്പെടുമ്പോഴും അഭിനയത്തെ കുറിച്ച് ആരോ ഒന്നുറക്കെ പറഞ്ഞത് ആ അര്‍ധ ബോധത്തിലുമുണര്‍ത്തിയ വലിയ തിരയിളക്കത്തെ കുറിച്ച് കേട്ടതോര്‍ക്കുന്നു. അഭിനയത്തോടുണ്ടായിരുന്നത് അടങ്ങാത്ത ആര്‍ത്തി. അത് നിഷേധിക്കപ്പെടുമ്പോഴാണ് അദ്ദേഹം കലാപകാരിയായി മാറിയിരുന്നത്. നിലപാടുകള്‍. വിവാദങ്ങള്‍. അതുയര്‍ത്തിയ കൊടുങ്കാറ്റുകള്‍. അഭിനയത്തിലെ അതേ സൂക്ഷ്മത നിലപാടുകളിലും അഭിപ്രായ പ്രകടനങ്ങളിലും പാലിച്ചിരുന്നു. അതുകൊണ്ടാണ് ഒരു തിരുത്തലോ നയമാറ്റമോ അദ്ദേഹത്തില്‍നിന്ന് സംഭവിക്കാതിരുന്നത്.

ഏറെ സൂക്ഷ്മതയോടെ, മുന്നൊരുക്കത്തോടെയാണ് കഥാപാത്രങ്ങളിലേക്കുള്ള വേഷപ്പകര്‍ച്ചയെന്ന പോലെ അഭിപ്രായ പ്രകടനങ്ങളും അദ്ദേഹം നടത്തുന്നതെന്ന് നേരിട്ട് ബോധ്യപ്പെടാനൊരു അവസരമുണ്ടായത് ഇപ്പോള്‍ ഓര്‍മയിലത്തെുന്നു. അഭ്രപാളിക്ക് പുറത്ത് ആദ്യം കണ്ടതും ആദ്യവും അവസാനവുമായി അദ്ദേഹത്തിന്‍െറ ഒരു വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്തതും 2012 ഫെബ്രുവരിയില്‍ റിയാദ് നാടക വേദി ആന്‍റ ചില്‍ഡ്രന്‍സ് തിയേറ്ററിന്‍െറ രണ്ടാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ റിയാദിലത്തെിയപ്പോഴാണ്.

കാരിരുമ്പിന്‍െറ കരുത്തുറ്റ കഥാപാത്രങ്ങളായി മനസിലെ ആകാശം മുട്ടിനിന്ന ആ മഹാനടന്‍െറ യഥാര്‍ഥ ആകാരം മുന്നില്‍ മുഖത്തെ നരച്ചരോമങ്ങളുടെ ധവളപ്രകാശത്തോടൊപ്പം മന്ദഹസിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ വിസ്മയിച്ചുപോയി. ആരോഗ്യനിലയിലെ അവശത ആ ചെറിയ ശരീരത്തെ ഒന്നുകൂടി ദുര്‍ബലപ്പെടുത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തിനായി ഒരുക്കിയ മേശക്കരുകിലേക്ക് നടക്കുമ്പോള്‍ ശോഷിച്ച കാലുകളില്‍ ആ ശരീരം ഒന്നുവേച്ചിരുന്നോ!



സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പക്ഷെ, തിരയില്‍ കണ്ട് പരിചയിച്ച ആ തിലകന്‍ തന്നെയായിരുന്നു ആ അതിഗാംഭീര്യത്തോടെ മുന്നിലിരുന്നത്. വാര്‍ത്താസമ്മേളനമെന്ന കാര്യം പോലും മറന്ന് എല്ലാവരും ആ വലിയ പ്രഭാഷകന്‍െറ മുന്നിലെ അച്ചടക്കം പാലിച്ച ശ്രോതാക്കളായി. സമയം പോയതറിഞ്ഞില്ല. മധുരമിഠായി അലിഞ്ഞുതീരും വേഗത്തിലാണ് ആ ഒന്നര മണിക്കൂര്‍ തീര്‍ന്നത്. അപ്പോള്‍ മാത്രമാണ് വന്ന ദൗത്യത്തെ കുറിച്ചോര്‍മ വന്നത്. പ്രഭാഷണത്തിന്‍െറ മഴവെള്ളപ്പാച്ചിലിനിടയില്‍ തുണ്ടുപേപ്പറുകളില്‍ കോരിയെടുക്കാനായതിന്‍േറയും മൊബൈല്‍ ഫോണില്‍ ശേഖരിക്കാനായ വോയ്സിന്‍േറയും ധൈര്യത്തില്‍ മടങ്ങാനൊരുങ്ങുമ്പോള്‍ സഹപ്രവര്‍ത്തകരിലൊരാള്‍ ഓര്‍മപ്പെടുത്തി. അതിലുള്ളത് പലതവണ കേട്ടും വായിച്ചും ഉറപ്പുവരുത്തിയിട്ട് മതി കേട്ടോ...


മേശക്കപ്പുറം വന്നിരുന്ന അദ്ദേഹം വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് തൊട്ട് മുമ്പ് ഒരു ചെറിയ കാമറ കൊണ്ട് മുന്നിലിരുന്ന മുഴുവന്‍ മാധ്യമപ്രതിനിധികളുടേയും ഫോട്ടോയെടുത്തിരുന്നു. അതെന്തിനാവുമെന്ന സംശയത്തോടെയും കൗതുകത്തോടെയും നോക്കിയിരിക്കുമ്പോള്‍ അടുത്തിരുന്നയാള്‍ ചെവിയില്‍ പറഞ്ഞു, ഫോട്ടോ മാത്രമല്ല, ശബ്ദം റെക്കോര്‍ഡ് ചെയ്യാറുണ്ടെന്നും കേട്ടിട്ടുണ്ട്. പറയാത്ത കാര്യങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തുവരാതിരിക്കാനുള്ള മുന്‍ കരുതലാണത്... ഒരാളുടെ അഭിപ്രായവും നിലപാടും അത്രമേല്‍ സൂക്ഷ്മതയോടെ പരിപാലിക്കേണ്ടതാണെന്ന ആ നേരറിവ് അദ്ദേഹത്തോടുള്ള ആദരവിനെ വളര്‍ത്തി. തെറ്റിക്കാന്‍ ഒരു ചെറിയ ശ്രമം പോലും ചുറ്റുപാടില്‍നിന്നുണ്ടാവരുതെന്ന ആ ജാഗ്രത മാതൃകയാണെന്നും തോന്നി.

Photos by Shakeeb Kolakkadan

Monday, August 27, 2012

തെന്മല: ദൈവം പോലും സ്വയം വിസ്മയിച്ച രചനാശില്‍പം


ഈയെഴുത്തു കൂട്ടം 2012 ഡിസംബര്‍ 30ന് തെന്മലയില്‍ സംഘടിപ്പിക്കുന്ന ബ്ലോഗേഴ്സ് മീറ്റിനെ കുറിച്ച് 


തേന്മലയല്ല തെക്കന്‍ മലയാണ് തെന്മലയായതെങ്കിലും പ്രകൃതി ഭംഗിയില്‍ തെന്മല തേനോലും കാഴ്ചാനുഭവമാണ്. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പശ്ചിമ ഘട്ടത്തിന്‍െറ തെക്കന്‍ സഹ്യനിരകളും അതിന്‍െറ താഴ്വരകളും നിറഞ്ഞ തെന്മല കണ്ടിട്ടില്ലങ്കില്‍, ഒരിക്കലെങ്കിലും അവിടെ പോയിട്ടില്ലങ്കില്‍ അത്രമേല്‍ നഷ്ടമെന്ത്? അതിഭാവുകത്വമെന്ന് പുശ്ചിക്കല്ലേ, സത്യമാണ്.

തെന്മലയും ഒരു അനുഭവമാണ്. അനുഭവിച്ച് തന്നെ അറിയേണ്ട പ്രകൃതിയുടെ മനോഹര രചനകളിലൊന്ന്. മായിക ലോകത്തെ സര്‍ഗതല്‍പരര്‍ പരസ്പരം കാണാന്‍ ഭൂമിയിലേക്കിറങ്ങി വരുമ്പോള്‍ സംഗമിക്കാന്‍ ഇത്രമേല്‍ ഇണങ്ങിയ മറ്റൊരു സ്ഥലമില്ല തന്നെ. പ്രകൃതി ഒരു കാവ്യമാണ് തെന്മലയില്‍. ദൈവം പോലും സ്വയം വിസ്മയിച്ച ഒരു രചനാശില്‍പം.

തെക്കന്‍ കാറ്റില്‍ മുളങ്കൂട്ടങ്ങളുരയുമ്പോള്‍, പക്ഷികള്‍ പാടുമ്പോള്‍, കല്ളോലിനികള്‍ ഒഴുകുമ്പോള്‍ ജനിക്കുന്ന സംഗീതത്തിന്‍െറ ശ്രാവ്യ മധുരം കേള്‍പ്പിക്കാന്‍ ഈ വരികള്‍ മതിയാവില്ല. അതുകൊണ്ടാണ് എല്ലാവരേയും ക്ഷണിക്കുന്നത്, വരൂ, മഞ്ഞുപെയ്യുന്ന ഡിസംബറിലെ അവസാന ഞായറാഴ്ച തെന്മലയിലേക്ക്.

പ്രകൃതിയുടെ മനോഹാരിത ആവോളം നുകരാന്‍ തെന്മലയിലത്തെുന്നവര്‍ തിരിച്ചുപോകുമ്പോള്‍ ഹൃദയത്തില്‍ പച്ചപ്പിന്‍െറ താഴ്വരകള്‍ നിറയണം. പ്രകൃതിയെ കുറിച്ചുള്ള ഒരു വീണ്ടുവിചാരമുണ്ടാവണം. പ്രകൃതി വിചാരങ്ങള്‍ക്ക് കൂടി ഇടം കൊടുത്തുകൊണ്ടാണ് ഇയെഴുത്തുകൂട്ടത്തിന്‍െറ ആഭിമുഖ്യത്തില്‍ ഈ സംഗമം നടക്കുന്നത്.

2012 ഡിസംബര്‍ 30, ഞായറാഴ്ച കല്ലട ജലസേചന പദ്ധതിയോട് ചേര്‍ന്നുള്ള തെന്മല ഇക്കോ ടൂറിസം മേഖലയിലാണ് മലയാളി ബ്ളോഗറന്മാരുടെ കൂടിച്ചേരല്‍. ബൂലോകത്തൊരു ഹരിത രാഷ്ട്രീയ ചേരിയാവാം നമുക്ക്. മരവും മനുഷ്യനും എന്നൊരു തലക്കെട്ടില്‍ ചര്‍ച്ചകള്‍ നടന്നാല്‍ നന്നായി. ജനാധിപത്യം വല്ലാത്തൊരു തുറസായതിനാല്‍ തലക്കെട്ടുകള്‍ വേറെയും നിര്‍ദേശിക്കാനുള്ള അവസരം വിശാലമാണ്.

ഒരു വൃക്ഷത്തൈ നട്ടാവട്ടെ സംഗമത്തിന്‍െറ തുടക്കമെന്ന ആഗ്രഹത്തിന്മേല്‍ ക്യാമ്പ് ഡയറക്ടര്‍ പ്രശസ്ത കവി കുഴീപ്പുഴ ശ്രീകുമാര്‍ നട്ടത് കാഞ്ഞിര മരത്തിന്‍െറ തൈ ആയാലെന്താ എന്ന നിര്‍ദേശമാണ്. കയ്പിന്‍െറ കാരണം പറഞ്ഞ് എല്ലാവരും അകലേക്ക് മാറ്റിനിറുത്തുന്ന കാഞ്ഞിരം തന്നെ നെഞ്ചേറ്റിയാല്‍ അതൊരു പുതിയ വിപ്ളവമായിരിക്കും.

അന്യായമായ ചൂഷണത്തിലൂടെ തകര്‍ന്ന പ്രകൃതിയില്‍നിന്നുള്ള തിരിച്ചടികളുടെ കയ്പ്നീര്‍ കുടിക്കുന്ന മനുഷ്യന്‍ ചില കൈപ്പേറിയ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനുള്ള സമയമായി. കാവ്യപ്രതിഭക്ക് വിപ്ളവാഭിവാദ്യങ്ങള്‍.

തെന്മല ഡാം ജംഗ്ഷനിലുള്ള കല്ലട ഇറിഗേഷന്‍ പ്രോജക്ടില്‍ (കെ.ഐ.പി) ഇന്‍സ്പെക്ഷന്‍ ബംഗ്ളാവാണ് ക്യാമ്പ് സ്ഥലം. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് മണി വരെ. അതിരാവിലെ തന്നെ തെന്മലയിലത്തെിയാല്‍ പ്രകൃതി മഞ്ഞാടകള്‍ ഊരി മാറ്റുന്നതിന് മുമ്പുള്ള ആ വിസ്മയ കാഴ്ചകള്‍ നുകരാം. സുഖമുള്ള കുളരിലിരുന്ന് രാവിലെ എട്ടോടെ നല്ല ചൂടുള്ള പ്രാതല്‍ കഴിക്കാം. ഒമ്പത് മണിയോടെ ക്യാമ്പംഗങ്ങളുടെ രജിസ്ട്രേഷന്‍ തുടങ്ങാം. 9.45ന് പരസ്പരം പരിചയപ്പെടല്‍ (സൗഹാര്‍ദ അരങ്ങ്).

11 മണിക്ക് ക്യാമ്പ് സ്ഥലത്തുനിന്ന് ഇക്കോ ടൂറിസം വക ബസില്‍ ജലസംഭരണിയുടെ തീരത്തത്തെിച്ചേര്‍ന്ന് അവിടെ പുല്‍പ്പരപ്പില്‍ കൂടിയിരുന്ന് ഏതെങ്കിലും വിഷയത്തിന്മേലൊരു പൊതുചര്‍ച്ച- ‘പരിസ്ഥിതി സംരക്ഷണത്തിന് ഇയെഴുത്ത്’ അല്ളെങ്കില്‍ മരവും മനുഷ്യനും അല്ളെങ്കില്‍ വേറൊന്ന്, ഏതുമാകാം.

പിന്നെ ക്യാമ്പ് ഡയറക്ടറുടെ കവിതകളുള്‍പ്പെടെ ഒരു കവിയരങ്ങും. ഉച്ചക്ക് 1.30 ആവുന്നതോടെ തീര്‍ച്ചയായും നാം ഒരു വിളിക്ക് വഴങ്ങേണ്ടിവരും, വിശപ്പിന്‍െറ വിളിക്ക്. തിരിച്ച് ഇന്‍സ്പെക്ഷന്‍ ബംഗ്ളാവിലത്തെി വിഭവ സമൃദ്ധമായ നാടന്‍ ഭക്ഷണം.

പിന്നെ ഒരല്‍പം വിശ്രമം. 2.30 മുതല്‍ വിനോദ സഞ്ചാരമാണ്. ഫിഷറീസ് വകുപ്പിന്‍െറ അക്വോറിയം സന്ദര്‍ശനം, ട്രീ പാത്തിലൂടെയുള്ള യാത്ര, അഡ്വഞ്ചര്‍ പാര്‍ക്കില്‍ ചുമ്മാ സാഹസങ്ങള്‍.

ഇതെല്ലാം കഴിഞ്ഞ് തിരിച്ചത്തെി വൈകീട്ട് നാലോടെ ചായ, കടി. തുടര്‍ന്ന് ഒറ്റക്കല്‍ ലുക്കൗട്ടിലേക്കുള്ള യാത്ര. അതിനിടയില്‍ ഡീര്‍ പാര്‍ക്കും മറ്റ് അനുബന്ധ കാഴ്ചകളും.

അവിടെനിന്ന് തിരിച്ചത്തെി വൈകീട്ട് ആറ് മണിയോടെ മ്യൂസിക് ഫൗണ്ടന്‍. അതാണ് നമ്മുടെ ക്യാമ്പ് ഫയര്‍. കൂട്ടമണിയടി... ദേശീയഗാനം ചൊല്ലി പിരിയാം.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍
മ്യൂസിക് ഫൌണ്ടന്‍: റാം 


ബ്ളോഗേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതിലൂടെ പോയി ഹാജര്‍ അറിയിക്കാം