Monday, May 6, 2013

കേരളം ഇത്രമേല്‍ മരുഭൂമിയായതെങ്ങിനെ?


മരുഭൂമിയില്‍ തണുപ്പുകാലത്തിന്‍െറ വരവറിയിച്ച് മഞ്ഞും മഴയും പെയ്യാന്‍ തുടങ്ങിയ ഡിസംബറിലാണ് വാര്‍ഷിക അവധിക്ക് കേരളത്തിലേക്ക് തിരിച്ചത്. ചെന്നിറങ്ങിയത് മറ്റൊരു മരുഭൂമിയിലാണോ എന്നുതന്നെ തോന്നിപ്പോയി. വിമാനമിറങ്ങിയ പുലരി മഞ്ഞുപൊഴിയേണ്ട ഡിസംബറിലേതായിട്ടും അവിക്കുന്ന ചൂട്. വേനലാരംഭിച്ചിട്ടില്ല, അതിനുമുമ്പേ കടുത്ത ചൂടും വറുതിയും.


മൂന്നു മാസത്തിനുശേഷം അവിടെനിന്ന് വിമാനം കയറുമ്പോള്‍ വറുതി അതിന്‍െറ മൂര്‍ദ്ധന്യത പ്രാഖ്യാപിച്ചുകഴിഞ്ഞിരുന്നു. കുടിവെള്ളം പോലും വറ്റിപ്പോയി. സൗദിയില്‍ വിമാനമിറങ്ങുമ്പോള്‍ മരുഭൂമിയില്‍ സുഖദസുന്ദരമായ കാലാവസ്ഥ. നേരിയ സുഖമുള്ള തണുപ്പ്. ചെറിയ കാറ്റ്. വല്ലപ്പോഴൊ ഓരോ മഴ. ഡിസംബറിലും ജനുവരിയിലുമൊക്കെ അനുഭവവേദ്യമാകേണ്ട കേരളത്തിന്‍െറ സ്വന്തം ശിശിരകാലമാണ് സൗദിയിലെന്ന് തോന്നി!


ഈ സുഖാന്തരീക്ഷത്തിലേക്ക് അപൂര്‍വം ചില അവസരങ്ങളില്‍ അപ്രതീക്ഷിതമായി പാഞ്ഞത്തെുന്ന പൊടിക്കാറ്റിന്‍െറ അസ്ക്യത ഒഴിച്ചുനിറുത്തിയാല്‍ സൗദി അറേബ്യയും കേരളവും തമ്മില്‍ മാറിപ്പോകുംവിധം കാലാവസ്ഥക്ക് വേഷപ്പകര്‍ച്ച സംഭവിച്ചിരിക്കുന്നു. സൗദിഅറേബ്യ കേരളത്തോളമായില്ളെങ്കിലും കേരളം സൗദിമരുഭൂമിയുടെ എല്ലാ തീക്ഷ്ണതയും അനുഭവിപ്പിച്ചു കൊണ്ടിരിക്കുന്നു.


മരുഭൂമിയില്‍ ആറുമാസം വേനലും ആറുമാസം ശൈത്യവുമെന്നത് പ്രകൃതി പണ്ടേ നിശ്ചയിച്ചുവെച്ച ക്രമമാണ്. സൗദിയിലെ ആ കാലക്രമത്തിനാണ് ചെറിയ വ്യതിയാനവും ശിശിരത്തിന്‍െറ സാന്നിദ്ധ്യവും അനുഭവപ്പെടുന്നത്. (റിയാദ് ഉള്‍പ്പടെയുള്ള മരണല്‍നാടുകളെ വൃക്ഷങ്ങള്‍ നട്ടും പൂന്തോട്ടങ്ങളും കൃഷിത്തോട്ടങ്ങളും കൃത്രിമ ജലാശയങ്ങളും നിര്‍മിച്ചും പച്ചപ്പണിയിക്കാനുള്ള സര്‍ക്കാറിന്‍െറയും ജനങ്ങളുടേയും പ്രയത്നഫലം അന്തരീക്ഷത്തെ സ്വാധീനിക്കുന്നതാവണം. റിയാദ് നഗരത്തെ ചുറ്റി വാദി ഹനീഫ (ഹനീഫ താഴ്വര)യില്‍ പണിതീര്‍ത്ത നീരൊഴുക്കിന്‍െറ അരഞ്ഞാണം വിസ്മയമാണ്).


എന്നാല്‍ കലാവസ്ഥയുടെ എല്ലാ പകര്‍ന്നാട്ടങ്ങളും കൃത്യമായ നിഷ്ഠയോടെ അരങ്ങുവാണിരുന്ന കേരളത്തില്‍ അതെല്ലാം അട്ടിമറിയുകയും വേനല്‍ മറ്റുവേഷങ്ങളെ അണിയറയിലേക്ക് തള്ളിയകറ്റി സ്വന്തം കത്തിവേഷം  തീക്ഷ്ണതയോടെ ആടിത്തിമിര്‍ക്കുകയുമാണ്.
ശിശിരകാലത്തിന്‍െറ തുടക്കത്തില്‍ തന്നെ വേനല്‍പ്പക്ഷിയുടെ ചിറകടിയൊച്ച കേള്‍ക്കേണ്ടിവന്ന ദുര്‍ഗതിയായിരുന്നു മലയാളികള്‍ക്ക്. മഞ്ഞുകാലമെന്ന് നാം വിളിക്കാറുണ്ടായിരുന്ന സീസണിലാണ് കേരളം വറുതിയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയതും കേന്ദ്രം സംസ്ഥാനത്തെ സമ്പൂര്‍ണ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചതും.

‘വെള്ളം വെള്ളം സര്‍വത്ര
തുള്ളി കുടിക്കാനില്ലത്രെ’ 
എന്ന പഴഞ്ചൊല്ലില്‍ പതിരില്ളെന്ന് തെളിയിച്ച്, 44 നദിയും അതിലേറെ ജലാശയങ്ങളുമുള്ള കേരളത്തില്‍ കുടിക്കാനും കുളിക്കാനും വെള്ളം കിട്ടാക്കനിയായ നിര്‍ഭാഗ്യതയിലാണ്ടുകഴിഞ്ഞു മലയാളി.
മണലാരുണ്യത്തില്‍ ചോര വിയര്‍പ്പാക്കിയ പണം കൊണ്ട് പൊന്നിന്‍വിലക്ക് വാങ്ങിച്ച ഭൂമികളില്‍ ആയുഷ്ക്കാല സമ്പാദ്യങ്ങള്‍ കുഴിച്ചിട്ട് മണിമാളികകള്‍ പണിത പ്രവാസികള്‍ പോലും നാട്ടിലത്തെുമ്പോള്‍ പിശകിപ്പോയ ധാരണകളില്‍ ഉള്ളും പുറവും പൊള്ളി വെള്ളമുള്ള മണ്ണുണ്ടോ എന്ന് അന്വേഷിച്ചുതുടങ്ങിയതാണ് കേരളത്തിലെ ‘റിയല്‍ എസ്റ്റേറ്റ് റിയാലിറ്റി’യുടെ പുതിയ വര്‍ത്തമാനം.


ജലസമൃദ്ധിയില്‍നിന്ന് വറുതിയിലേക്ക് വേരോടെ പറിച്ചുനട്ട മരം പോലെ നിന്നുണങ്ങുന്ന കേരളത്തിന്‍െറ വിങ്ങലുകളാണ് നാട്ടിലേക്ക് വിളിച്ചാല്‍ ഫോണിന്‍െറ മറുതലക്കല്‍നിന്നു കേള്‍ക്കുക. പ്രിയപ്പെട്ടവര്‍ ചോദിക്കുന്നു, ചുട്ടുപൊള്ളുന്ന ചൂട് സഹിച്ചു ജീവിക്കാമെന്നുവെക്കാം, വെള്ളമില്ലാതെ പ്രാണന്‍ കിടക്കുന്നതെങ്ങിനെ?


കേരളത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ശുദ്ധജലതടാകമായ ശാസ്താംകോട്ട ജലാശയം വറ്റിത്തുടങ്ങിയത് അവധിക്കാലത്ത് നേരിട്ടുതന്നെ കാണാനിടയായി. കരിമ്പനകളില്‍ കാറ്റുപിടിക്കുന്ന ഗൃഹാതുരതയുമായി മനസില്‍നിറഞ്ഞു കിടക്കുന്ന പാലക്കാടിനെ മരുഭൂമി വിഴുങ്ങിത്തുടങ്ങിയെന്നുള്ള ദൃശ്യപ്രസ്താവനകളോടെ വന്നത്തെിയ ടി.വി വാര്‍ത്ത ശരിക്കും ഞെട്ടിച്ചുകളഞ്ഞു.

ഉഷ്ണമേഖലകള്‍ അന്വേഷിക്കുന്ന ദേശാടന പക്ഷികള്‍ കേരളത്തില്‍ പുതിയ താവളങ്ങള്‍ കണ്ടത്തെുന്നത് ജനുവരിയുടെ വേപഥുവായാണ് പ്രകൃതിസ്നേഹികള്‍ പങ്കുവെച്ചത്. കാണാതാകുന്ന കേരളത്തിന്‍െറ സ്വന്തം പക്ഷികളെ കുറിച്ചുള്ള ആകുലത അവര്‍ ഫെബ്രുവരിയില്‍ പങ്കുവെച്ചു. ദേശാടനത്തിന്‍െറ ഈ കാലയളവില്‍ കേരളത്തിലേക്ക് വന്നത് ഉഷ്ണമേഖല തേടുന്ന പക്ഷികളാണ് ഏറെയും.

വിരഹത്തിന്‍െറ മാര്‍ച്ചില്‍ വേനലാണ് ചുട്ടുപൊള്ളിച്ചത്. ഇനി ഏപ്രിലും മേയും കൂടിയാവുമ്പോള്‍ തീ തന്നെ തീറ്റിക്കുമോ  എന്ന ഭയപ്പാടിലാണ് മനുഷ്യര്‍.
എങ്ങിനെയാണ് നാട് ഇങ്ങിനെയായത്? ജലരാശികള്‍ എങ്ങോട്ടാണ് പോയത്, ആരാണ് ആട്ടിപ്പായിച്ചത്? ചിന്ത പലവഴി പാഞ്ഞപ്പോള്‍ കണ്‍മുന്നില്‍ കണ്ട യാഥാര്‍ഥ്യങ്ങളുടെ ചൂണ്ടുവിരല്‍ മരുഭൂമിയില്‍ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നീര്‍ത്തടങ്ങള്‍ വെട്ടിമൂടി കോണ്‍ക്രീറ്റ് കാടുകള്‍ പണിയാന്‍ മുന്നില്‍നിന്ന പ്രവാസിയുടെ നേര്‍ക്കും നീളുന്നത് കാണുന്നു.


എന്‍െറ പ്രവാസം ആരംഭിക്കുന്നതിന് മുമ്പ്, അതായത് ഒരു വ്യാഴംവട്ടം മുമ്പുവരെ പോലും ഞങ്ങളുടെ ഗ്രാമത്തില്‍ ത്തക്കത്തൊദൂരത്തോളം നീളുന്ന വലിയ പാടശേഖരങ്ങളുണ്ടായിരുന്നു. അവയുടെ ചുറ്റും തെളിനീരുമായി തോടുകള്‍ ഒഴുകി. ചെറിയ കുളങ്ങളില്‍ വെള്ളം തുളുമ്പിനിന്നു. ആ സ്ഫടിക മേനിയില്‍ ആകാശം മുഖംനോക്കി. മാനത്തുകണ്ണി മുതല്‍ പലവിധ ജലജീവികളും വയല്‍ച്ചെടികളും ആമോദത്തോടെ കഴിഞ്ഞു. കൊതുകുകള്‍ മുട്ടയിട്ട് പെരുകാന്‍ പേടിച്ചു. മഴക്കാലത്ത് പൊന്തന്‍ തവളകളുടെ ‘ക്രോ’ വിളികളാല്‍ ഗ്രാമനിശീഥിനികള്‍ മുഖരിതമായി. വയല്‍വരമ്പുകളിലൂടെ പ്രണയം കൊലുസിട്ട് നടന്നു. ഓരോ അവധിക്ക് പോകുമ്പോഴും സ്ളേറ്റില്‍ വരച്ചിട്ട കല്ലുപെന്‍സില്‍ ചിത്രംപോലെ അവ പതിയെ മാഞ്ഞുതുടങ്ങുന്നത് കാണാതിരുന്നില്ല. എല്ലാം മാഞ്ഞ് സ്ളേറ്റിന്‍െറ കറുപ്പുനിറം കണ്ണിലിരുട്ട് നിറച്ചപ്പോള്‍ മാത്രമാണ് വേവലാതി കനത്തത്.


മുമ്പ് വയലുകള്‍ മണ്ണിട്ട് നികത്തിയാല്‍ നാണ്യവിളകളുടെ കൂട്ടത്തില്‍ കാല്‍ക്കാശ് നേട്ടമില്ലാത്ത തെങ്ങിന്‍ തോട്ടമുണ്ടാക്കാമെന്നല്ലാതെ മറ്റ് സാധ്യതകളൊന്നും മലയാളി കണ്ടത്തെിയിരുന്നില്ല. അതുകൊണ്ടുതന്നെ അത്ര വേഗമുണ്ടായിരുന്നില്ല വെട്ടിമൂടലുകള്‍ക്ക്. റബ്ബറിന് വില കയറിയപ്പോള്‍ റബ്ബര്‍ തോട്ടങ്ങളിലായി ആളുകളുടെ ശ്രദ്ധ. അതോടെ കുളങ്ങളുടേയും വയലുകളുടേയും നീര്‍ത്തടങ്ങളുടേയും നാശം വേഗത്തിലായി. പക്ഷെ, ഏറ്റവും ലാഭമുള്ള കൃഷി റിയല്‍ എസ്റ്റേറ്റാണെന്ന് വന്നതോടെ കഥ മാറി. നോക്കിനില്‍ക്കേ വയലും കുന്നുമെല്ലാം ഒരേ നിരപ്പിലുള്ള ‘പ്ളോട്ട് ഫോര്‍ സെയിലു’കളായി. വെട്ടിമൂടിയ മണ്ണടരുകള്‍ക്കടിയില്‍നിന്ന് നീരുറവകള്‍ എങ്ങോട്ടോ വലിഞ്ഞുപോയി. ഒഴുക്കുമുട്ടിയ തോടുകളിലും കുളങ്ങളിലും വെള്ളം കെട്ടിക്കിടന്ന് ജീര്‍ണിച്ചു. വെള്ളമില്ളെന്ന് ഇപ്പോള്‍ പഴിപറഞ്ഞ് നടക്കുന്ന ഗ്രാമീണന്‍െറ നെറ്റിയിലെ വിയര്‍പ്പുമണികള്‍ വിളിച്ചുപറയും സ്വന്തം ചെയ്തികള്‍ വരുത്തിവെച്ച അനര്‍ത്ഥങ്ങളുടെ ചൂട്ടുപൊള്ളിക്കുന്ന നേരുകള്‍.
പ്രകൃതിയേയും ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെയും കുറിച്ച് ഒരുപാടെഴുതിയ ബേപ്പൂര്‍ സുല്‍ത്താന്‍െറ ജന്മനാടായ തലയോലപ്പറമ്പില്‍, മുവാറ്റുപുഴയാറിന്‍െറ തീരത്ത് വെള്ളം നിറഞ്ഞു കിടന്ന് നാറുന്ന വലിയ കുളങ്ങള്‍ കണ്ടു വിസ്മയിച്ചത് ഇക്കഴിഞ്ഞ അവധിക്കാലത്താണ്. അത്രയും വലിയൊരു ജലസമൃദ്ധിയാല്‍ ചുറ്റപ്പെട്ടിട്ടും കുടിക്കാനും പാചകം ചെയ്യാനും സ്വന്തം കിണറ്റിലെ വെള്ളം പോലും ഉപയോഗിക്കാനാവാത്ത സങ്കടം ബന്ധു വെളിപ്പെടുത്തിയപ്പോഴാണ് തുളുമ്പാന്‍ മുട്ടികിടക്കുന്ന ആ ജലാശയങ്ങളുടെ യാഥാര്‍ഥ്യം ചികഞ്ഞത്. ‘മട്ടിമണലെ’ന്ന് അറിയപ്പെടുന്ന കരമണല്‍ ഖനനം ചെയ്തപ്പോഴുണ്ടായ ആഴമേറിയ കുഴികളാണവ. ഭൂമിയുടെ വ്രണങ്ങള്‍!.

കഷ്ടി 200 മീറ്റര്‍ മാത്രം അകലെയുള്ള പുഴയുടെ അതേ ജലനിരപ്പില്‍ നിറഞ്ഞുകിടക്കുന്ന വെള്ളം ഉപയോഗശൂന്യമാണെന്ന് മാത്രമല്ല സമീപത്തെ കിണറുകളില്‍ ഓര് നിറയാന്‍ കാരണവുമായിരിക്കുന്നു. ശുദ്ധജലം ഇല്ലാതാക്കിയതില്‍ തീര്‍ന്നില്ല, ആ മണല്‍ക്കുഴികളുടെ പ്രത്യാഘാതങ്ങള്‍. മഴക്കാലത്ത് പുഴയില്‍ വെള്ളപൊക്കമുണ്ടാവുമ്പോള്‍ ഈ കുളങ്ങളിലും ജലനിരപ്പുയരും. പ്രളയമുണ്ടാകും. കരയും പുഴയും ഒന്നാകും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍നിന്ന് മീഥൈന്‍ പോലുള്ള വിഷവാതകങ്ങളുണ്ടായി അന്തരീക്ഷ മലിനീകരണം വേറെയും.

പുഴയിലെ മണല്‍വാരല്‍ പോലെ തന്നെ പ്രകൃതി വിരുദ്ധമാണ് കരയിലെ മണല്‍ ഖനനവും. രണ്ടായാലും ഫലം മണ്ണിനടിയിലെ വാട്ടര്‍ ബെല്‍റ്റിന്‍െറ തകര്‍ച്ച. സാധാരണഗതിയില്‍ 10 മീറ്റര്‍ വീതിയുള്ള പുഴയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള കിണറുകളിലേയും കുളങ്ങളിലേയും ഉറവകള്‍ പുഴ മൂലം റീച്ചാര്‍ജ്ജ് ചെയ്യപ്പെടുമെന്നാണ് ശാസ്ത്രം പറയുന്നത്. മണല്‍ഖനനം മൂലം പുഴയിലും കരയിലും അപ്രതീക്ഷിത കയങ്ങളും ഗര്‍ത്തങ്ങളും രൂപപ്പെടുകയും കര ഇടിയുകയും ചെയ്യുമ്പോള്‍ അട്ടിമറിക്കപ്പെടുന്നത് പ്രകൃതിയുടെ ഈ സ്വാഭാവിക പ്രക്രിയകള്‍.


മണല്‍ ഖനനം വാട്ടര്‍ ബെല്‍റ്റിന് ഗുരുതര ക്ഷതമേല്‍പ്പിക്കുന്നു. ജലരാശികള്‍ ഛിന്നഭിന്നമാകുന്നു. ഉറവകളുമായുള്ള ബന്ധം മുറിയുന്നു. അതോടെ പ്രകൃതിയുടെ റീച്ചാര്‍ജ്ജിങ് പ്രോസസ് നിലക്കുന്നു. സ്വാഭാവിക ഉറവകള്‍ വരണ്ടുപോകുന്നു. പകരം വെള്ളക്കെട്ടില്‍നിന്ന് ഊറിയത്തെുന്ന ഓരും മറ്റ് ജീര്‍ണതകളും കലങ്ങിയ വെള്ളം കിണറുകളില്‍ നിറയുന്നു.
 ജലത്തിന്‍െറ വലിയ പ്രകൃതിദത്ത സംഭരണികളായ പാറക്കെട്ടുകള്‍ ധൂളികളാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചകളും നാട്ടിലെമ്പാടും കണ്ടു. പൊടിനിറഞ്ഞ അന്തരീക്ഷം ശ്വാസകോശത്തിന് വരുത്തമേറ്റി. പാറ പൊടിച്ച് ബദല്‍ മണല്‍ ഉദ്പാദിപ്പിക്കാനുള്ള വന്‍ നിക്ഷേപ പദ്ധതികള്‍ക്കായി പാറക്കെട്ടുകള്‍ വില്‍പ്പനക്ക് വെക്കുമ്പോള്‍ കയ്യൊഴിക്കുന്നത് ഇപ്പോള്‍ ജീവിക്കുന്നവരുടേത് മാത്രമല്ല, വരാനിരിക്കുന്ന അനേകം തലമുറകളുടെ കൂടി ജീവജലത്തിന്‍െറ വലിയ നിക്ഷേപങ്ങളെ. കുന്നുകള്‍ ഇടിച്ചുനിരത്തുമ്പോള്‍ പൊടിഞ്ഞുപോകുന്നത് അനേകം തലമുറകളുടെ അതിജീവനത്തിനുള്ള പ്രകൃതിയുടെ സ്രോതസുകള്‍.
\

വെള്ളമെന്ന വലിയ കടം
വെള്ളം എന്ന രണ്ടക്ഷരത്തിന് ഒരുപാട് അര്‍ത്ഥ വ്യാപ്തിയുണ്ട്. ഗര്‍ഭാവസ്ഥ മുതല്‍ മരണകിടക്കവരെ അതിജീവന പ്രക്രിയയില്‍ മനുഷ്യനടക്കമുള്ള ജീവികള്‍ കടപ്പെട്ടിരിക്കുന്നത് അതിനോടാണ്. അതുകൊണ്ടാണ് മരണാസന്നന്‍െറ തൊണ്ടയിലേക്ക് രണ്ട് തുള്ളി വെള്ളമിറ്റിക്കാനായാല്‍ അതൊരു വലിയ കാര്യമായി ജീവിച്ചിരിക്കുന്നവര്‍ക്ക് തോന്നുന്നത്. രണ്ട് തുള്ളി വെള്ളമാണ് നമ്മുടെ ജീവിതങ്ങളിലെ ഏറ്റവും വലിയ കടം. അത് വീട്ടാനെങ്കിലും തുള്ളി വെള്ളം നാം ഭൂമിയില്‍ ബാക്കിവെക്കണം.
ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ് വഴിയരുകില്‍ കിടന്ന ചെറുപ്പക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിലേര്‍പ്പെടുന്ന വിശ്വന്‍ ആ ചെറുപ്പക്കാരന്‍െറ ചുണ്ടുകളിലേക്ക് മരണസമയത്ത് ഇറ്റിച്ചുകൊടുക്കുന്ന രണ്ട് തുള്ളി വെള്ളമായിരുന്നു തന്‍െറ യഥാര്‍ഥ കടമെന്ന് തിരിച്ചറിയുന്നു.
‘രണ്ടുതുള്ളി വെള്ളമായിരുന്നു എന്‍െറ കടം. അത് ഞാന്‍ കുറച്ചു മുമ്പേ വീട്ടിക്കഴിഞ്ഞു.’ 
വീടിനുമുന്നില്‍ താനെഴുതി വച്ച ആത്മഹത്യാഭീഷണി, അതൊരു വലിയ അസംബന്ധമാണെന്ന് അയാള്‍ക്ക് അപ്പോള്‍ തോന്നി (സന്തോഷ് ഏച്ചിക്കാനത്തിന്‍െറ പ്രസിദ്ധ ചെറുകഥ ‘കൊമാല’യില്‍നിന്ന്)

Wednesday, February 20, 2013

കാട്ടില്‍ കാമറയെന്ത് പിഴച്ചു?

കേരളത്തിലെ വനമേഖലയില്‍ ഫോട്ടോഗ്രാഫി നിരോധന ഉത്തരവുണ്ടായതിനുശേഷമുള്ള ദിവസങ്ങളിലൊന്നില്‍ തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളില്‍ ബോണക്കാട്ടെ ജനവാസ കേന്ദ്രത്തിലേക്കും അഗസ്ത്യമലയിലേക്കുമുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ വശങ്ങളില്‍ പച്ച മരമുട്ടികളുടെ അട്ടികള്‍ കണ്ടു. 
സസ്യത്തൈ പോലും നുള്ളാന്‍ പാടില്ലാത്ത വന്യജീവി സങ്കേതത്തിനുള്ളില്‍ മരങ്ങള്‍ വെട്ടി അട്ടിയിട്ടിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോട് മൊബൈല്‍ ഫോണിലെ കാമറ ഓണ്‍ ചെയ്ത് അത് പകര്‍ത്തി. വിലക്കുള്ളതുകൊണ്ട് മികച്ച സാങ്കേതികത്വവും ലെന്‍സുമുള്ള തന്‍െറ കാമറ അദ്ദേഹം എടുത്തിരുന്നില്ല. ആ ഒരു രോഷം അദ്ദേഹത്തിന്‍െറ ആത്മഗതത്തില്‍ പ്രതിഫലിച്ചു, ‘വനത്തില്‍ കോടാലിയാകാം, കാമറ പാടില്ല! കാമറ ഇതൊന്നും കാണരുതെന്നാവും!’

അത്യപൂര്‍വ ജൈവ വര്‍ഗങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട കേരളത്തിലെ വനങ്ങള്‍ ഇപ്പോള്‍ ഇതുപോലൊരു വൈരുധ്യത്തിന് സാക്ഷി പറയേണ്ട അവസ്ഥയിലാണ്. ഒളിഞ്ഞും തെളിഞ്ഞും കോടാലിക്ക് കാടുകയറാമെന്നിരിക്കെ ഗുണകാംക്ഷിയായ ‘കാമറയുടെ കാടുകയറ്റ’ത്തെ വിലക്കുകയാണ് സംസ്ഥാന വനംവകുപ്പ്. വര്‍ഷാവര്‍ഷം സാഘോഷം വനം, വന്യ ജീവി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കാറുള്ള അതേ വനംവകുപ്പ് തന്നെ കാട്ടിലേക്കുള്ള ‘കാമറ നോട്ട’ങ്ങളെ നിരോധിക്കുമ്പോള്‍ സ്വന്തം നയങ്ങളിലെ വൈരുധ്യം പല്ലിളിക്കുന്നു.  
വന്യജീവി ഫോട്ടോഗ്രാഫര്‍മാരെ കാട്ടില്‍ പ്രവേശിപ്പിക്കരുതെന്ന വകുപ്പ് മന്ത്രിയുടെ വാമൊഴി ഉത്തരവ് രണ്ടാഴ്ച മുമ്പാണ് പുറത്തുവന്നത്. ലോകത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത കാമറയുടെ കാനന പ്രവേശ നിരോധം ആദ്യമായി നടപ്പാക്കിയ നാടെന്ന ഖ്യാതി ഏതായാലും കേരളത്തിന് വനംവകുപ്പ് വഴി സ്വായത്തമാകുകയാണ്. ഏത് തരം ‘കാമറ’യെന്ന വിശദീകരണം ഇനിയുമുണ്ടായിട്ടില്ളെങ്കിലും മന്ത്രിയുടെ ഉത്തരവ് സംബന്ധിച്ച് വന്ന വാര്‍ത്തകളിലെ സൂചന വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരാണ്.
വനംവകുപ്പിന്‍െറ പ്രസിദ്ധീകരണമായ ‘ആരണ്യ’ത്തിലേക്ക് ഫോട്ടോ ചോദിച്ചിട്ട് ചില ഫോട്ടോഗ്രാഫര്‍മാര്‍ കൊടുക്കാന്‍ വിസമ്മതിച്ചതിലുള്ള കെറുവോ പ്രതിഷേധമോ ആണ് ഈ ക്ഷിപ്ര തീരുമാനത്തിന് പിന്നിലെന്നും കേട്ടു.
വനമേഖലയിലാകെ ‘ഇക്കോ ടൂറിസം’ ഒരുതരം പരാന്ന സസ്യങ്ങളെ പോലെ പടര്‍ന്നുപന്തലിച്ചിരിക്കുന്നതിനാല്‍ ദിനേനെ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് കാട്ടിലത്തെുന്നത്്. അവര്‍ക്കൊന്നും കാമറ നിരോധം ബാധകമായിട്ടില്ല. മാത്രമല്ല, പല ഇക്കോ ടൂറിസം പോയിന്‍റുകളിലും ഫീസ് ഈടാക്കി കാമറയെ നിയമാനുസൃതം കയറ്റിവിടുന്നത് തുടരുന്നുമുണ്ട്. ഇതിന് പുറമെ സാധാരണ കാമറകളെക്കാള്‍ മികച്ച സാങ്കേതിക സൗകര്യങ്ങളുള്ള മൊബൈല്‍ ഫോണ്‍, ടാബ് ഉപകരണങ്ങള്‍ സന്ദര്‍ശകരുടെ സ്വകാര്യതയായി കാട്ടില്‍ സൈ്വര വിഹാരം നടത്തുകയും ചെയ്യുന്നു. 
അപ്പോള്‍ കാര്യം വ്യക്തമാണ്, വന്യജീവി, പരിസ്ഥിതി ഫോട്ടോഗ്രാഫര്‍മാരോട് മാത്രമേ മന്ത്രിക്കും വകുപ്പിനും വിരോധമുള്ളൂ. കാട്ടില്‍ പ്രവേശിക്കാന്‍ പാടില്ലാത്ത ഭീകര ജീവികളോ വലിയ നാശകാരികളോ ആണ് പ്രകൃതി സ്നേഹികളായ ഈ ഛായാഗ്രാഹകരെന്ന് പറയുകയാണോ വനംവകുപ്പ്? അവരുടെ കൈകളിലുള്ള കാമറ മഴുവിനെക്കാള്‍ വലിയ മാരകായുധവും?
വനം, വന്യജീവി പരിസ്ഥിതി ഫോട്ടോഗ്രാഫര്‍മാരെ കാട്ടുകള്ളന്മാരെ പോലെയാണോ വനംവകുപ്പ് കാണുന്നതെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. അങ്ങിനെയാണെങ്കില്‍ അത് തികഞ്ഞ അനീതിയും നന്ദികേടുമാണ്. കേരളത്തിലെ വനമേഖലയുള്‍പ്പടെ പ്രകൃതിയുടെ സംരക്ഷണത്തിന് അവര്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് വനംവകുപ്പിനാണ് ഏറ്റവും നല്ല ബോധ്യമെന്നത് തീര്‍ച്ച. 
വനം വകുപ്പിനാല്‍ തന്നെ പ്രശംസിക്കപ്പെട്ടവരും അംഗീകരിക്കപ്പെട്ടവരുമാണ് ഇന്ന് ഈ മേഖലയില്‍ സജീവമായി നിലകൊള്ളുന്ന അധികം പേരും. അതിന്‍െറ ചിത്രസാക്ഷ്യങ്ങള്‍ സംസ്ഥാന വനംവകുപ്പിന്‍െറ കേന്ദ്ര ഓഫീസ് മുതല്‍ സംസ്ഥാനമാകെ ചിതറിക്കിടക്കുന്ന കീഴ് ഓഫീസുകളില്‍ വരെ ചെന്നാല്‍ കാണാം. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറന്മരെടുത്ത ചിത്രം ഭിത്തിയില്‍ തൂങ്ങാത്ത വൈല്‍ഡ് ലൈഫ് സാങ്ചറി ഓഫീസുകളുണ്ടാവില്ല കേരളത്തില്‍. വനംവകുപ്പിന്‍െറ പ്രസിദ്ധീകരണങ്ങളുടെ കാര്യവും അതെ.
പരിസ്ഥിതി പ്രേമവും ഛായാഗ്രഹണ താല്‍പര്യവും കൊണ്ടു കാമറയെടുത്തവര്‍ മാത്രമല്ല കാടുകയറുന്നത്, പക്ഷിനിരീക്ഷകരും സസ്യ, ജന്തുശാസ്ത്ര ഗവേഷകരുമെല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാമറ കൈയിലേന്തുന്നവരാണ്. ഫലത്തില്‍ വനംവകുപ്പിന്‍െറ തീരുമാനം അവര്‍ക്കെല്ലാം എതിരാണ്. 
കേരളത്തിലെ നേച്ചര്‍ ഫോട്ടോഗ്രാഫി മേഖലയില്‍ സജീവമായി നില്‍ക്കുന്നവരാരും കേവലം ഫോട്ടോഗ്രാഫര്‍ എന്ന ഒറ്റക്കള്ളിയില്‍ ഒതുക്കാന്‍ കഴിയുന്നവരല്ല. ഫോട്ടോഗ്രാഫി ഒരു തൊഴിലായി സ്വീകരിച്ചവരാരെങ്കിലും അക്കൂട്ടത്തിലുണ്ടെങ്കില്‍ തന്നെയും കാമറയുമെടുത്ത് കാടുകയറുന്നത് വാണിജ്യ ലാഭം പ്രതീക്ഷിച്ചല്ളെന്ന് തീര്‍ച്ച. കാരണം അവിടെ മുതല്‍ മുടക്കേയുള്ളൂ, മനം മയക്കുന്ന മനോഹര ചിത്രങ്ങള്‍ക്കപ്പുറം ഒരു വാണിജ്യ മൂല്യവും തിരിച്ചുകിട്ടില്ളെന്ന് ഈ രംഗത്ത് പ്രാഥമിക പരിചയമുള്ളവര്‍ക്കുപോലും അറിയാം. കാമറയ്ക്കും ലെന്‍സിനും അനുബന്ധ ഉപകരണങ്ങള്‍ക്കും വലിയ മുതല്‍ മുടക്കും പ്രയാസം നിറഞ്ഞ കാടുകയറ്റത്തിന് ശാരീരികാധ്വാനവും പ്രകൃതിയോട് ലയംകൊള്ളാനുള്ള മനസും വേണം. അതത്ര എളുപ്പമല്ല. വാണിജ്യ സാധ്യതകളൊന്നുമില്ലാത്ത ഒരു മേഖലയില്‍ ഇങ്ങിനെ മനസും ശരീരവും പണവും മുടക്കാന്‍ ആളുകള്‍ തയാറാവുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ജൈവീകമായ താല്‍പര്യം കൊണ്ടുള്ള ആത്മാര്‍പ്പണമാകാതെ തരമില്ല. പ്രകൃതിയെ തന്‍െറ പ്രാണന്‍െറ ഭാഗമായി കാണുന്നവന് ഒരിക്കലും അതിനോട് ഭയമോ നിര്‍മമതയോ ഉണ്ടാകില്ല. ആവാസ വ്യവസ്ഥ ഭീഷണി നേരിടുന്നുണ്ടെങ്കില്‍ അതിനെതിരെ പടപൊരുതാനും പ്രചരണം നടത്താനും മുന്നിലുണ്ടാകുകയും ചെയ്യും. അതാണ് ചരിത്രവും. പരിണതപ്രജ്ഞരായ കേരളത്തിലെ നേച്ചര്‍ ഫോട്ടോഗ്രാഫറന്മാരെ അടുത്തറിയുന്നവര്‍ ഈ ഗുണങ്ങളൊക്കെയും അവരില്‍ കണ്ടത്തെുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കേരള വനമേഖലയിലെ ജൈവ വൈവിധ്യ സമ്പന്നതക്ക് പുതിയ കണ്ടത്തെലുകളിലൂടെ മുതല്‍ക്കൂട്ടൊരുക്കുന്നതിലും വലിയ സംഭാവനകളാണ് ഫോട്ടോഗ്രാഫര്‍മാരില്‍നിന്നുണ്ടായിട്ടുള്ളത്. ലോകത്ത് തന്നെ അപൂര്‍വമായിട്ടുള്ള പല സസ്യ, ജീവി വര്‍ഗങ്ങളേയും കണ്ടത്തെി സചിത്ര സാക്ഷ്യത്തോടെ അവതരിപ്പിച്ചവരും ഗവേഷണത്തിനു തുല്യമായ പ്രവര്‍ത്തനങ്ങള്‍ കാമറ കണ്ണുകളിലൂടെ തുടരുന്നവരുമാണ് ഇവര്‍. 
വംശനാശ ഭീഷണി നേരിടുന്ന വര്‍ഗങ്ങളെ കുറിച്ചും പരിസ്ഥിതി നാശത്തിനെതിരെയും മുന്നറിയിപ്പ് നല്‍കുന്നതിലും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിലുമെല്ലാം കാമറയുമായി കാടുകയറുന്നവര്‍ വഹിക്കുന്ന പങ്ക് നിസാരവത്കരിക്കാനാവില്ല. ഇതൊന്നും അറിയാത്തവരല്ല വനപാലക വൃന്ദവും. എന്നാല്‍ പിന്നെ കാമറയെ കാടുകയറ്റില്ളെന്ന നിര്‍ബന്ധബുദ്ധിയെന്തിന്?

നജിം കൊച്ചുകലുങ്ക്

Friday, November 2, 2012

നിതാഖാത്ത് കാലത്തെ അതിജീവന ചിന്തകള്‍



പത്താം ക്ളാസ് കഴിഞ്ഞാല്‍ ഏതൊരു മലയാളി ചെറുപ്പക്കാരന്‍േറയും പരമാവധി സ്വപ്നം ഗള്‍ഫിലൊരു ജോലിയായിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് കേരളത്തില്‍ സാഹചര്യം മാറിയിരിക്കുന്നു. പുതുതലമുറയുടെ സ്വപ്നങ്ങളുടെ അതിരുകള്‍ വികസിച്ചിരിക്കുന്നു. സാങ്കേതിക വിദ്യ വികസന വിപ്ളവത്തിന്‍െറ കാലത്ത് എംപ്ളോയ്മെന്‍റ് ഡസ്റ്റിനേഷനുകള്‍ മാറിപ്പോയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇനി പറയുന്ന കാര്യങ്ങള്‍ നമ്മുടെ പുതുതലമുറക്ക് വേണ്ടിയുള്ളതല്ല. പാസ്പോര്‍ട്ടെടുക്കുക, വില കൊടുത്തോ ബന്ധു തന്നോ കിട്ടുന്ന വിസയില്‍ കടല്‍ കടക്കുക, കിട്ടുന്ന ജോലിയും വരുമാനവും കൊണ്ട് ജീവിതം കരുപിടിപ്പിക്കുക എന്ന മിനിമം ആഗ്രഹങ്ങളുമായി കഴിഞ്ഞുകൂടിയ ഒന്നോ രണ്ടോ തലമുറക്ക് മാത്രം ബാധകമാണ് നിതാഖാത്ത് കാലത്തെ ആശങ്കകള്‍. കേരള പിറവിക്കും ഇന്ദിരാഗാന്ധി വധത്തിനുമിടയിലെ ഒരു കാലയളവില്‍ ജനിച്ച് അതിനുശേഷമുള്ള കാലത്തിലേക്ക് വളര്‍ന്നു ഗൃഹസ്ഥാശ്രമികളായവരാണവര്‍. ദാരിദ്ര്യത്തിന്‍െറ ചാണകം മെഴുകിയ തിണ്ണയില്‍ പിറന്നുവീണ കേരളത്തെ അരുമയോടെ എടുത്ത് സമ്പല്‍ സമൃദ്ധിയുടെ ഗ്രാനൈറ്റ് ഫ്ളോറില്‍ വെച്ച് പരിപാലിച്ച് വളര്‍ത്തിയത് അവരാണ്. അവരുടെ അതിജീവന വഴികളിലാണ് മാറിയ കാലം പലതരം പ്രതിസന്ധികളുയര്‍ത്തിയിട്ടുള്ളത്. ഗൃഹസ്ഥാശ്രമ ജീവിതത്തിലെ തുടക്കക്കാര്‍ മുതല്‍ വാനപ്രസ്ഥത്തിലേക്ക് കടക്കാന്‍ കാലമായവര്‍ വരെ ഇപ്പോഴും ജീവിക്കാന്‍ വേണ്ടി അന്യനാടുകളില്‍ ജീവിതം പണയപ്പെടുത്തുന്നു. അവരിലൊരാളെന്ന നിലയിലാണ് സൗദി അറേബ്യന്‍ തൊഴില്‍ വിപണിയിലെ നിതാഖാത്ത് കാല അതിജീവന ചിന്തകള്‍ പങ്കുവെക്കാന്‍ മുതിരുന്നത്.

സൗദി അറേബ്യ

സാധാരണക്കാരായ മലയാളികളില്‍ വലിയൊരു പങ്ക് ജീവിതവും തൊഴിലും തേടി പുറപ്പെട്ടുപോയത് സൗദി അറേബ്യ പോലുള്ള ഗള്‍ഫ് നാടുകളിലേക്കായിരുന്നു. കൂട്ടത്തില്‍ ഭൂമിശാസ്ത്രപരമായ വിസ്തൃതിയും ജനസംഖ്യയും സമ്പല്‍ സമൃദ്ധിയും കൂടുതലായതു കാരണം അവരില്‍ കൂടുതലും സൗദിയില്‍ തന്നെയത്തെി. അങ്ങിനെ മരുഭൂമിയിലെ ഏറ്റവും വലിയൊരു പച്ചപ്പായി മാറി മലയാളിക്ക് സൗദി അറേബ്യ. മലയാളിയുടെ പ്രവാസത്തിന് ഇവിടെ പരമാവധി പ്രായം 40. കേരളത്തിലേക്കൊഴുകിയ വിദേശപണത്തിലെ സാമാന്യം വലിയ പങ്ക് അങ്ങിനെ സൗദി അറേബ്യയില്‍നിന്നുള്ളതായി. കാര്യമായ ജോലികളൊന്നും അറിയാത്ത, മഴയത്ത് നനയാതിരിക്കാന്‍ വരാന്തയില്‍ കയറിനിന്ന സ്കൂള്‍ ബന്ധം മാത്രമുള്ളവരുള്‍പ്പെടെയുള്ള ‘അണ്‍ സ്കില്‍ഡ്’ തൊഴില്‍ അഭയാര്‍ഥികള്‍ക്ക് പോലും അഭയമേകി ജോലിയും മോശമല്ലാത്ത വരുമാനവും നല്ല ജീവിതവും സമ്മാനിച്ച സൗദി അറേബ്യയോട് അതുകൊണ്ടുതന്നെ മലയാളിക്ക് വളര്‍ത്തമ്മയോടുള്ള കടപ്പാടുണ്ടായിത്തീര്‍ന്നത് സ്വാഭാവികവും. അങ്ങിനെയുള്ളൊരു ജനസഞ്ചയം ഇന്നും ആ പച്ചപ്പ് വിട്ടുപോകാതെ സൗദിയില്‍ കഴിയുന്നു. പ്രവാസത്തില്‍നിന്ന് സ്വയം ഒരു റിട്ടയര്‍മെന്‍റിന് ധൈര്യമില്ലാതെ സാമ്പത്തിക അസ്ഥിരതയുടെ അടിത്തറയില്‍ പണിതുയര്‍ത്തിയ ജീവിതമെന്ന വീടിന്‍െറ ദുര്‍ബലമായ കഴുക്കോലുകളെ നോക്കി, കുറച്ചുകാലം കൂടി കഴിയട്ടെ, ഈ കഴുക്കോലുകള്‍ കൂടി ഒന്ന് മാറി വീട്ടിയുടേതാക്കിയിട്ട് മതി മടക്കം എന്നു കരുതി ആശ്വാസം കൊണ്ടിരുന്നവരെ പേടിപ്പിച്ചുകൊണ്ടാണ് നിതാഖാത്ത് കാലത്തിന്‍െറ ഗ്രഹണ പകര്‍ച്ചകള്‍ പ്രവാസ മുറ്റത്ത് നിഴലായി വീണത്.

12 ലക്ഷത്തിന്‍െറ പ്രത്യക്ഷ ജീവിതവും മൂന്നര കോടിയുടെ പരോക്ഷ ജീവിതവും

20 ലക്ഷം ഇന്ത്യക്കാരുള്ള സൗദിയില്‍ 12 ലക്ഷവും മലയാളികളാണ് എന്നാണ് ഏകദേശ മതിപ്പ്. ഒൗദ്യോഗിക കണക്കില്‍ അത് എട്ടേയുള്ളൂ. ഒന്നിനുമില്ലല്ളോ ഒരു കൃത്യത. ഒൗദ്യോഗിക രേഖയിലുള്ളത് എട്ടാണെങ്കില്‍ യഥാര്‍ഥ കണക്ക് 12 കവിയുമെന്ന് ആര്‍ക്കാണ് അറിയാത്തത്? ഈ 12 ലക്ഷമെന്നത് കേരളത്തിലെ മൊത്തം മൂന്നരക്കോടിയുടെ മിനിയേച്ചറാണല്ളോ. 12 ലക്ഷം നേരിട്ട് സൗദിയില്‍ ജീവിതം തേടുമ്പോള്‍ അവരിലൂടെ മൂന്നരക്കോടി പരോക്ഷമായും ജീവിക്കുന്നു. അതുകൊണ്ടുതന്നെ 12 ലക്ഷത്തിന് എന്ത് ചേതമുണ്ടായാലും അതിന്‍െറ ഒരോഹരി മൂന്നരക്കോടിയേയും ബാധിക്കും. നേട്ടമെന്ന പോലെ കോട്ടവും. നേരത്തെ പറഞ്ഞ പുതുതലമുറയെ കൂടി പരിഗണിച്ചുകൊണ്ട് തന്നെ പറയാന്‍ കഴിയും, സൗദിയിലെ മലയാളി സമൂഹത്തിന്‍െറ പ്രതിസന്ധി കേരളത്തിന്‍െറ കൂടി പ്രതിസന്ധിയാണ്.

എന്താണിത്ര പ്രതിസന്ധി?
പറയത്തക്ക ഒരു പ്രതിസന്ധി പ്രവാസികള്‍ സൗദിയില്‍ നേരിടുന്നുണ്ടോ? അതിഭാവുകത്വമാണോ ഈ വേവലാതികള്‍? നേരിയൊരു അന്വേഷണത്തിന് മുതിരുകയാണ്. അണ്‍സ്കില്‍ഡ് മലയാളികള്‍ക്ക് വരെ ജീവിത മാര്‍ഗം നല്‍കിയ സൗദി അറേബ്യയിലെ ഏതൊരു പരിഷ്കരണ നടപടികളുടേയും ഗുണദോഷങ്ങള്‍ മലയാളി സമൂഹത്തേയും ബാധിക്കുന്നു.
എന്താണ് നിതാഖാത്ത്?
അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാഷ്ട്രത്തിന്‍െറ ദൈനംദിന ഭരണ സംവിധാനങ്ങളുടെ പുനക്രമീകരണം ത്വരിതപ്പെടുത്തിയ സൗദി അറേബ്യ സാമൂഹിക യാഥാര്‍ഥ്യങ്ങളെ പഠന വിധേയമാക്കി അതിന്‍െറ ഫലശ്രുതിക്ക് അനുസരിച്ച് സാമൂഹിക ഘടനയേയും സംവിധാനങ്ങളേയുമെല്ലാം പരിഷ്കരിക്കാനും തുടങ്ങിയത് ഇക്കഴിഞ്ഞ ദശകം മുതലാണ്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ സൗദി അറേബ്യ കുറച്ചുവൈകിയെന്ന് പറയേണ്ടിയും വരും. 

എന്നാല്‍ തുടങ്ങിയപ്പോള്‍ ഇന്ത്യയെക്കാള്‍ കുറച്ചു അഡ്വാന്‍സ്ഡാവാന്‍ അവര്‍ ശ്രദ്ധിക്കുകയും ചെയ്തു. കാലത്തിന് അനുസരിച്ച് സ്വാഭാവികമായ ഒരു മാറ്റമായി കാണേണ്ട ഇതിനെ ലോകത്തിന്‍െറ നാനാ ദിക്കുകളിലുള്ളവര്‍ ഉത്കണ്ഠയോടെ കാണാന്‍ തുടങ്ങിയതിന് കാരണം മറ്റൊന്നുമല്ല, ലോകത്തിന്‍െറ ഏറ്റവും വലിയ എണ്ണ ദാതാവ് മാത്രമല്ല അന്ന ദാതാവും സൗദി അറേബ്യയാണ് എന്നതാണ്. ലോകത്തിന്‍െറ മുക്കുമൂലകള്‍ സൗദിയിലെ തൊഴില്‍ മേഖലയെ അത്രമേല്‍ ആശ്രയിച്ചിരിക്കുന്നതിനാല്‍ മാറ്റങ്ങളുടെ പ്രകമ്പനങ്ങള്‍ ലോകത്തിന്‍െറ 

ഞരമ്പുകളേയും ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിന് തൊഴില്‍ നല്‍കുമ്പോള്‍ തന്നെ സ്വന്തം പൗരന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവരുന്നതും അതിന്‍െറ അസ്വസ്ഥതകള്‍ സ്വന്തം സാമൂഹിക ഗാത്രത്തില്‍ തിണര്‍പ്പുകളാവുന്നതും തിരിച്ചറിഞ്ഞ പ്രജാക്ഷേമ തല്‍പരരായ സൗദി ഭരണകൂടം കണ്ടത്തെിയ പ്രതിവിധിയാണ് എന്നും വിദേശികളുടെ മുഖ്യ ആകര്‍ഷണമായിരുന്ന തങ്ങളുടെ ആഭ്യന്തര തൊഴില്‍ മേഖലയെ അടിമുടി പരിഷ്കരിച്ചെടുത്ത് തദ്ദേശീയര്‍ക്ക് കൂടി പ്രിയപ്പെട്ടതാക്കി മാറ്റുക എന്നത്. 

മൊത്തം സാമൂഹിക മാറ്റത്തിന് തുടക്കമിട്ടത് വിദ്യാഭ്യാസ രംഗവും കരിക്കുലവും മാറ്റിപ്പണിതുകൊണ്ടാണ്. തൊഴില്‍ മേഖലയുടെ പുനസൃഷ്ടിപ്പിന് അടിസ്ഥാനമാക്കിയതും വിദ്യാഭ്യാസത്തെ തന്നെയാണ്. സ്വദേശി യുവതക്ക് ഗുണമേന്മയുള്ള അടിസ്ഥാന, തൊഴിലധിഷ്ടിത, പ്രൊഫഷണല്‍ വിദ്യാഭ്യാസം നല്‍കാന്‍ ആദ്യ നടപടി സ്വീകരിച്ചു. അഭ്യസ്ഥ വിദ്യരായ സ്വദേശി യുവതിയുവാക്കളില്‍ തൊഴില്‍ രഹിതരുടെ എണ്ണം പെരുകുന്നത് ഒരു സാമൂഹിക യാഥാര്‍ഥ്യമായി ബോധ്യപ്പെട്ടപ്പോഴാണ് പ്രതിവിധിയെന്ന നിലയില്‍ പൊതുമേഖല പോലെ സ്വകാര്യ മേഖലയിലും സ്വദശിവത്കരണത്തിന് തുടക്കമിട്ടത്.

 
ഏറെ കാലമെടുത്ത് നടപ്പാക്കി തുടങ്ങിയ സ്വദേശിവത്കരണ പരിപാടി ത്വരിതപ്പെടുത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം ശാസ്ത്രീയമായി ആവിഷ്കരിച്ചതാണ് നിതാഖാത്ത് പദ്ധതി. സ്വദേശി ജീവനക്കാരുടെ എണ്ണം മാനദണ്ഡമാക്കി നാലു കാറ്റഗറിയായി സ്വകാര്യ സ്ഥാപനങ്ങളേയും കമ്പനികളേയും വേര്‍തിരിക്കുന്ന പദ്ധതി നടപ്പായപ്പോള്‍ ആയിരക്കണക്കിന് മലയാളികളുള്‍പ്പടെ വിദേശി സമൂഹത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ജീവനക്കാരില്‍ തീരെ തദേശീയ പ്രാതിനിധ്യമില്ലാത്ത സ്ഥാപനങ്ങള്‍ ചുവപ്പ് കാറ്റഗറിയിലും മന്ത്രാലയം നിശ്ചയിച്ച തോതിലത്തൊത്ത കമ്പികള്‍ മഞ്ഞ കാറ്റഗറിയിലുമാവുകയും ഇത് മറികടക്കാനാവശ്യമായ സ്വദേശി നിയമനം നടത്താന്‍ അനുവദിച്ചിരുന്ന കലാവധി അവസാനിക്കുക കൂടി ചെയ്തതോടെ നിയമ പ്രാബല്യമില്ലാതെ അനധികൃതാവസ്ഥയിലായ ഈ കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പിലുണ്ടായിരുന്ന വിദേശികള്‍ മുഴുവന്‍ കടുത്ത പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. തിരിച്ചുപോക്കിന് നിര്‍ബന്ധിതമായിരിക്കുന്നു എന്ന് മാത്രമല്ല, പതിയെ പലവിധ നിയമകുരുക്കുകളില്‍പെട്ട് നിയമാനുസൃത യാത്ര തന്നെ അനിശ്ചിതത്തിലാവുമെന്ന ഭീഷണിയുമുയര്‍ന്നുകഴിഞ്ഞു. 

പ്രതിവിധി
അപകടകരമായ കാറ്റഗറികളിലേക്ക് വീണ് നിയമപ്രാബല്യം നഷ്ടമായ കമ്പനികളില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പ് ഗ്രീന്‍, എക്സലന്‍റ് പോലെ സുരക്ഷിത കാറ്റഗറികളിലെ കമ്പനികളിലേക്ക് എത്രയും വേഗം മാറ്റാനുള്ള നടപടി സ്വീകരിക്കണം. നിലവിലെ ഇഖാമ (റെസിഡന്‍റ് പെര്‍മിറ്റ്) യുടെ കാലാവധി കഴിയുന്നതിന് മുമ്പാണെങ്കില്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ എളുപ്പത്തില്‍ സാധ്യമാവും. ഇഖാമയിലെ പ്രൊഫഷന് ഇണങ്ങുന്ന കമ്പനികള്‍ കിട്ടാതെ വരികയാണെങ്കില്‍ ഇഖാമയുടെ കാലാവധി കഴിയും മുമ്പ് തന്നെ എക്സിറ്റ് അടിച്ച് നാടുപിടിക്കുന്നതാണ് നിയമകുരുക്കില്‍ പെടാതിരിക്കാന്‍ നല്ലത്. 

രാജ്യത്തിനാവശ്യമായ വിദേശ തൊഴിലാളികളെ കൊണ്ടുവരാനും ആവശ്യത്തിന് വിതരണം ചെയ്യാനും സര്‍ക്കാരിന്‍െറ മേല്‍നോട്ടത്തില്‍ സ്വകാര്യ മേഖലയില്‍ ഒന്നിലേറെ വലിയ റിക്രൂട്ടിങ്ങ് കമ്പനികള്‍ രൂപവത്കരിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ നിതാഖാത്ത് മൂലം മടങ്ങേണ്ടിവരുന്നവര്‍ക്ക് റിക്രൂട്ടിങ്ങ് കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ തിരിച്ചത്തൊനും തങ്ങളുടെ മുന്‍ സൗദി പരിചയം കൈമുതലാക്കി മെച്ചപ്പെട്ട തൊഴിലുകള്‍ തേടാനും ബുദ്ധിമുട്ടില്ളെന്നാണ് മനസിലാകുന്നത്. അതേസമയം തൊഴില്‍ വിസയിലത്തെി വാണിജ്യ വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെ കാര്യത്തില്‍ ഇതൊന്നും പ്രതിവിധിയല്ളെന്നത് ഒൗദ്യോഗികമായി പരിഗണന കിട്ടാത്ത ഒരു പരുക്കന്‍ യാഥാര്‍ഥ്യമാണ്. എത്ര വലിയ ഉഭയകക്ഷി സൗഹൃദത്തിന്‍െറ ബലത്തിലും പ്രതിവിധി കാണാന്‍ കഴിയാത്ത സമസ്യയാണത്.

(റിയാദിലെ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) സോവനീറിന് വേണ്ടി എഴുതിയത് - ജൂണ്‍, 2012)