Sunday, August 17, 2014

തണല്‍ തേടുന്ന ആല്‍മരങ്ങള്‍


ഷര്‍ട്ടിന്‍െറ പോക്കറ്റ് കനംതൂങ്ങിയിരുന്നു. താങ്ങാവുന്നതിലും അപ്പുറം നിറഞ്ഞതുകൊണ്ടാവാം പോക്കറ്റിന്‍െറ ഒരു മൂലയിലെ തുന്നലിളകി ഉള്ളിലുള്ളവ പുറത്തേക്ക് തലനീട്ടിത്തുടങ്ങിയിരുന്നു. കുറെ കടലാസുകഷണങ്ങള്‍ക്കൊപ്പം മൂന്നോ നാലോ പാസ്പോര്‍ട്ടുകളാണ് പോക്കറ്റില്‍ കുത്തിത്തിരികിയിരുന്നത്.
എന്‍െറ നോട്ടത്തിലെ ചോദ്യം തിരിച്ചറിഞ്ഞ് തെന്നല പറഞ്ഞു: ‘മരിച്ചവരുടേതാണ്’.

രാത്രിയില്‍ ജോലികഴിഞ്ഞ് ബത്ഹയിലത്തെിയാല്‍ പതിവാണ് ആ കൂടിക്കാഴ്ച. ചിലപ്പോള്‍ അത് നിരത്തുവക്കിലാവും, അല്ളെങ്കില്‍ റമാദ് ഹോട്ടലിന്‍െറ മുറ്റത്തുവെച്ച്. അതുമല്ളെങ്കില്‍ ഏതെങ്കിലുമൊരു ദുരിതജീവിതത്തിന്‍െറ സങ്കടം കേട്ടുനില്‍ക്കുമ്പോള്‍. വാര്‍ത്തക്കുള്ള വിഭവങ്ങള്‍ ശേഖരിക്കാന്‍ കരുതിക്കൂട്ടിയുണ്ടാക്കുന്ന ആ കൂടിക്കാഴ്ചകളില്‍ ആകെക്കൂടിയുണ്ടാകുന്ന മാറ്റം അപ്പുറത്ത് തെന്നല മൊയ്തീന്‍കുട്ടിയൊ ശിഹാബ് കൊട്ടുകാടൊ എന്നതിന് മാത്രമാകും.
ഇവര്‍ രണ്ടുപേരുടെയും കൈകളിലിരിക്കുന്ന ഫയലുകളില്‍ അല്ളെങ്കില്‍ കീശയില്‍ കുത്തിനിറച്ചിരിക്കുന്ന കടലാസുകൂട്ടത്തില്‍ പിറ്റേന്നത്തേക്കുള്ള ഒരു വാര്‍ത്തയുടെ അസംസ്കൃത വസ്തുവുണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
അങ്ങിനെയൊരു കൂടിക്കാഴ്ചയിലാണ് പാസ്പോര്‍ട്ടുകള്‍ നിറഞ്ഞുതുളുമ്പിയ പോക്കറ്റുമായി തെന്നല മൊയ്തീന്‍കുട്ടി മുന്നില്‍ നിന്നത്.
‘ആരാ മരിച്ചത്, മലയാളികളാണോ?’

എന്‍െറ ചോദ്യത്തിലെ ഒൗത്സുക്യത്തെ ഒരു ചിരികൊണ്ട് തടഞ്ഞ് കീശയില്‍നിന്നെടുത്ത പാസ്പോര്‍ട്ടുകള്‍ നീട്ടി. അവ വാങ്ങുമ്പോള്‍ കൈകള്‍ ഒന്ന് വിറച്ചോ, പ്രേതങ്ങളുടെ പാസ്പോര്‍ട്ടുകളാണ്!
ഓരോന്നും മറിച്ചുനോക്കി. മൂന്നും മൂന്ന് ദേശക്കാരുടേതാണ്. മലയാളി ആരുമില്ല. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്. നാലുമാസം മുമ്പ് പെട്രോളൊഴിച്ച് തീപ്പന്തമായി ആത്മഹത്യ ചെയ്തയാളാണ് ഉത്തര്‍പ്രദേശുകാരന്‍. തെന്നല മൊയ്തീന്‍കുട്ടി വിശദീകരിക്കാന്‍ തുടങ്ങി. ഞാന്‍ പേനയും കടലാസുകഷണവുമെടുത്ത് കുറിച്ചെടുക്കാനും.
എട്ടുമാസം മുമ്പ് ഒരു ഹൃദയാഘാതം കൊത്തിക്കൊണ്ടുപോയതാണ് രാജസ്ഥാന്‍കാരന്‍െറ ജീവനെ. വെറും മൂന്നുദിവസത്തെ പഴക്കമാണ് രാജസ്ഥാനിയുടെ മരണത്തിന്. റിയാദിലെ ഒരു കമ്പനിയില്‍ ഉയര്‍ന്ന പദവി വഹിച്ചിരുന്ന അയാള്‍ സ്യൂട്ടും ടൈയുമണിഞ്ഞ് പാസ്പോര്‍ട്ടില്‍ പ്രൗഢിയോടെ ചിരിച്ചു. വെറുമൊരു നെഞ്ചുവേദനയുടെ കാരണം പറഞ്ഞാണ് ജീവന്‍ ആ പ്രതാപശാലിയുടെ ദേഹത്തെ ഉപേക്ഷിച്ചുപോയത്.

ഒരു തുണ്ട് കടലാസില്‍ പോലും കുറിച്ചുവെക്കാത്ത വിവരങ്ങള്‍ എത്ര കൃത്യതയോടെയാണ് തെന്നല മൊയ്തീന്‍ കുട്ടി ഓര്‍ത്തെടുത്ത് പറഞ്ഞുതരുന്നതെന്ന് ഞാന്‍ വിസ്മയിച്ചു. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു നാട്ടില്‍നിന്നത്തെിയ, ജീവിച്ചിരിക്കെ തമ്മില്‍ കാണുകയൊ കേള്‍ക്കുകയൊ ചെയ്യാത്ത ആ അന്യനാട്ടുകാരുടെ മൃതദേഹങ്ങള്‍ക്കുവേണ്ടി തന്‍െറ ഏറ്റവും ഉറ്റവനായ ഒരാളുടെതെന്നതുപോലെയാണ് തെന്നലയുടെ ഇടപെടല്‍. മൂന്ന് മൃതദേഹങ്ങളും നാട്ടില്‍ അവരുടെ അനന്തരാവകാശികള്‍ക്ക് എത്തിച്ചുകൊടുക്കണം. അതിനുവേണ്ടിയുള്ള ശ്രമങ്ങളിലാണ് ആ ജീവകാരുണ്യപ്രവര്‍ത്തകന്‍.

മരിച്ചവര്‍ക്കുവേണ്ടി മാത്രമല്ല, മരിക്കാതെ തന്നെ മൃതിയെക്കാള്‍ വലിയ നിസഹായാവസ്ഥയിലായി പോകുന്നവര്‍ക്കുവേണ്ടിയും തെന്നലയോ ശിഹാബോ ഉണ്ടാവും. ഏതാനും ദിവസം മുമ്പ് ഇതേ തെരുവില്‍ ഇവര്‍ ഇരുവരും കൈകോര്‍ത്തിരുന്നു. ഒരു ഹൈദരാബാദി കുടുംബത്തിനുവേണ്ടി. ഒന്നര പതിറ്റാണ്ടോളം നാട്ടില്‍ പോകാനാവാതെ നിയമപ്രശ്നങ്ങളില്‍പെട്ട് നിരാലംബരായി കഴിഞ്ഞ മുഹമ്മദ് അസീസിനേയും ആറുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തേയും സുരക്ഷിതരായി ജന്മനാട്ടിലത്തെിക്കാന്‍ അവര്‍ ഒരുമിച്ച് പ്രയത്നിച്ചു.

ഈ ജീവകാരുണ്യ പ്രവര്‍ത്തകരോടൊപ്പം നില്‍ക്കുമ്പോള്‍ വളര്‍ന്നുപന്തലിച്ച ഒരാല്‍മരത്തിന്‍െറ ചുവട്ടിലത്തെിയതുപോലെ ദുരിതങ്ങളുടെ സൂര്യതാപമേറ്റ ഓരോ ജീവിതവും ആശ്വസിക്കും.

മരൂഭൂമിയിലെ ആല്‍മരങ്ങള്‍
തണലിന്‍െറ ഉടല്‍രൂപമാണല്ളോ ആല്‍മരം. പടര്‍ന്ന് പന്തലിക്കുന്ന അത് ആകാശം വീടാക്കിയ പറവകള്‍ മുതല്‍ മണ്ണിലെ മനുഷ്യനും പഴുതാരക്കും വരെ തണലൊരുക്കുന്നു. കാതങ്ങള്‍ താണ്ടിയ ക്ഷീണവുമായി അണയുന്ന പഥികനെ കുളിര്‍മയുള്ള കാറ്റിന്‍െറ കൈകളാല്‍ അണച്ചുപിടിച്ച് വീണ്ടും മറ്റൊരു വലിയ വഴിദൂരം താണ്ടാനുള്ള ഉന്മേഷമേകി വഴികാട്ടുന്ന കാരുണ്യം. പ്രതിസന്ധികളുടെ സൂര്യന്‍ കത്തിക്കാളുമ്പോള്‍ തണലിട്ട് ആശ്രയമേകുന്ന ആ കരുണകടാക്ഷത്തിലേക്ക് കൃതജ്ഞയുടെ ഒരു മറുനോട്ടം പോലും അയക്കാന്‍ നില്‍ക്കാതെ മുന്നിലുള്ള വഴിദൂരം മാത്രം ചിന്തിച്ച് പൊടിതട്ടി നടന്നുനീങ്ങുന്ന ജീവിതയാത്രികനോട് പരിഭവത്തിന്‍െറ ചെറിയൊരു ഇലവാട്ടം പോലും പ്രകടിപ്പിക്കാതെ അടുത്തയാള്‍ക്ക് തണലിടാന്‍ കാത്തുനില്‍ക്കുന്ന ദയാവായ്പിന്‍െറ മരയുടലഴക്.



ഈ ആല്‍മരങ്ങള്‍ക്ക് പ്രവാസത്തിന്‍െറ മണല്‍ക്കാട്ടില്‍ മനുഷ്യരുടെ രൂപമാണ്. ഒരു ശിഹാബിലും തെന്നലയിലും ഒതുങ്ങുന്നതല്ല ആ വൃക്ഷനിര. പലവിധ പ്രശ്നങ്ങളുടെ നട്ടുച്ചയില്‍ വെന്തുപൊരിയുന്ന മനുഷ്യര്‍ക്ക് അഭയമേകുന്ന ആ കാരുണ്യത്തണലുകള്‍ക്ക് ദേശം മാറുമ്പോള്‍ പേരുകള്‍ വേറെയാണ്. ജിദ്ദയില്‍ മുഹമ്മലി പടപ്പറമ്പ്, ദമ്മാമില്‍ സഫിയ അജിത്, ഷാജി മതിലകം, നാസ് വക്കം, ബുറൈദയില്‍ നൗഷാദ് പോത്തന്‍കോട്, അല്‍ഖര്‍ജില്‍ ചന്ദ്രസേനന്‍, മജ്മഅയില്‍ മുമ്പൊരു കോഴിക്കോടുകാരന്‍ വിജയകുമാറും അഫീഫില്‍ തിരുവനന്തപുരത്തുകാരന്‍ എഗ്ഗി ജോസഫുമുണ്ടായിരുന്നു... അവസാനിക്കുന്നില്ല ഈ പേരുകള്‍.

ജീവിച്ചിരിക്കുന്നവരെ പോലെ തന്നെ മരിച്ചവര്‍ക്കുവേണ്ടിയും ദൈവത്തിന്‍െറ കൈകള്‍ പോലെ പ്രവര്‍ത്തിക്കുന്നവരാണ് ശിഹാബും തെന്നലയും മുഹമ്മദലി പടപ്പറമ്പും. ഓരോരുത്തരുടെ പേരിലും നന്മയുടെ കണക്കെഴുത്തുകാരനായ മാലാഖ രേഖപ്പെടുത്തിയ കണക്കില്‍ ആയിരവും ആയിരത്തഞ്ഞൂറിലുമേറെ മൃതദേഹങ്ങള്‍ക്ക് മോക്ഷമാര്‍ഗം തെളിച്ചതിന്‍െറ കണക്കുമുണ്ടാകും. വേണ്ടപ്പെട്ടവര്‍ക്കുപോലും വേണ്ടാതായി മാസങ്ങളും വര്‍ഷങ്ങളും തന്നെ മോര്‍ച്ചറികളിലെ ശീതീകരണികളില്‍ കിടന്ന എത്രയെത്ര മരവിച്ച ഉടലുകള്‍ക്കാണ് അവയര്‍ഹിക്കുന്ന മരണാനന്തരകര്‍മങ്ങളിലൂടെ മണ്ണിലേക്ക് മടങ്ങാന്‍ അവസരമൊരുക്കിയത്.

ശിഹാബിന് മറക്കാനാവില്ല ഒന്നര വര്‍ഷത്തോളം തന്‍െറ ശിരസിന് മുകളില്‍ ഭാരിച്ച കൃഷ്ണന്‍ കുട്ടിയെ. ജീസാനിലെ ആശുപത്രി മോര്‍ച്ചറിയില്‍ മരവിച്ചുകിടന്ന ആ കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ കാത്തിരുന്ന പ്രിയതമക്കും മക്കള്‍ക്കും എത്തിച്ചുകൊടുത്തിട്ടും ആ പ്രേതബാധയൊഴിഞ്ഞില്ല ശിഹാബിനെ. മരിച്ചവനുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാട് തീര്‍ക്കാതെ മൃതദേഹം വിട്ടുതരില്ളെന്ന് വാശിപിടിച്ച കൃഷ്ണന്‍കുട്ടിയുടെ സ്പോണ്‍സറുടെ ദേഷ്യം ജീസാന്‍ ഗവര്‍ണറുടെ സഹായത്തോടെ മൃതദേഹം വീണ്ടെടുത്തുകൊണ്ടുപോയ ശിഹാബിനോടായി. പലവിധ കേസുകളുടെ രൂപത്തില്‍ അയാള്‍ ഇപ്പോഴും ശിഹാബിനെ വേട്ടയാടുന്നു.

മുഹമ്മദലി പടപ്പറമ്പിനും തെന്നലക്കും മാത്രമല്ല, ജീവിതവ്യവഹാരങ്ങളില്‍ അടിതെറ്റുന്നവരും രോഗം, അപകടം പോലുള്ള ആകസ്മികതകളാല്‍ കവര്‍ന്നെടുക്കപ്പെട്ട് ജീവിതനഷ്ടം പേറുന്നവരും തണല്‍ തേടുന്ന മറ്റ് ആല്‍മരങ്ങളായ സഫിയ അജിതിനും നൗഷാദ് പോത്തന്‍കോടിനും നാസ് വക്കത്തിനും ഷാജി മതിലകത്തിനുമെല്ലാം തങ്ങളുടെ സല്‍പ്രവൃത്തിയുടെ പിന്നിലൂടെ വന്നുപിടികൂടുന്ന ഇത്തരം വേട്ടയാടലുകളുടെ കഥകള്‍ പറയാനുണ്ടാവും.

എന്നാല്‍ ആല്‍മരത്തെ പോലെ ഇവരും നന്ദികേടിന്‍േറയും ഇരുട്ടടികളുടെയും സൂര്യാഘാതമേറ്റുണ്ടാകുന്ന ഇലവാട്ടം പുറത്തുകാണിക്കാതെ വേദന ഉള്ളിലടക്കി പ്രസന്നവദനരായി അടുത്ത ദുരിത ജീവിതങ്ങള്‍ക്ക് തണലിടാന്‍ തയാറായി നില്‍ക്കുന്നു. ദൈവത്തോട് നടത്തിയ ഒരു പ്രതിജ്ഞ പോലെയാണ് കാരുണ്യവഴികളിലെ ആല്‍മരങ്ങളായി തങ്ങളുടെ ജീവിതങ്ങളെ ഇവര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

അന്യദേശത്തെ ഇന്ത്യയുടെ കാരുണ്യ അടയാളങ്ങള്‍
അന്യദേശത്ത് ഇന്ത്യയുടെ അടയാളങ്ങളായി മാറിയവരാണ് ഈ കാരുണ്യപ്രവര്‍ത്തകര്‍. ഭാഷ, ദേശം, മതം, വംശം, ആണ്, പെണ്ണ്, ഉള്ളവന്‍, ഇല്ലാത്തവന്‍ എന്ന വ്യത്യാസങ്ങളൊന്നും കൂടാതെ മനുഷ്യരുടെ വേദനയെ മാത്രം തിരിച്ചറിഞ്ഞ് സഹായിക്കാന്‍ മുന്നില്‍നില്‍ക്കുന്ന ഈ പൗരന്മാരിലൂടെ ഇന്ത്യ കാരുണ്യത്തിന്‍െറ വലിയ പ്രതീകമായി പ്രവാസലോകത്ത് അടയാളപ്പെടുകയാണുണ്ടായത്. നാനാലോക മനുഷ്യര്‍ സംഗമിച്ച ഗള്‍ഫ് രാജ്യങ്ങളിലെവിടെയും ഇത്തരത്തില്‍ ആല്‍മരത്തണലുകളായി മാറിയ ഇന്ത്യന്‍ സന്നദ്ധപ്രവര്‍ത്തകരെ കാണാം. അവരുടെ തണല്‍ ലഭിക്കുക ഇന്ത്യാക്കാരന് മാത്രമായിരിക്കില്ല. കണ്ണ് ഏത് ദേശക്കാരന്‍േറതാണെന്ന് നോക്കിയിട്ടല്ല കണ്ണീരൊപ്പാന്‍ ഇവരുടെ കരങ്ങള്‍ നീണ്ടുവരുക. ഇവര്‍ക്ക് തുല്യമായി മറ്റൊരു ദേശക്കാരനേയും ഒരുപക്ഷെ കണ്ടത്തൊന്‍ കഴിഞ്ഞെന്നുവരില്ല.

തണല്‍ തേടുന്ന ആല്‍മരങ്ങള്‍
ആല്‍മരങ്ങള്‍ വിരിക്കുന്ന തണലില്‍ ഇരിക്കുമ്പോഴും നാം ആലിന് തണലുണ്ടോ എന്ന് ആലോചിക്കാറില്ല. വൃക്ഷത്തിന്‍െറ തലക്ക് മുകളില്‍ ഒരു സൂര്യന്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന കാര്യം ആരും ഓര്‍ക്കാറെയില്ല. കിട്ടുന്ന തണലില്‍ ആശ്വാസം നേടുന്നവരാണ് നാം. അതുകഴിഞ്ഞാല്‍ ആലിനെ തന്നെയും നമ്മള്‍ സൗകര്യപൂര്‍വം മറക്കും.
മരുഭൂമിയിലെ കാരുണ്യമരങ്ങളെ അടുത്തറിയുമ്പോഴാണ് അവരും സ്വന്തം ജീവിതപ്രതിസന്ധികളുടെ നട്ടുച്ചയില്‍ തണലില്ലാതെ പ്രയാസപ്പെടുന്നവരാണെന്ന് മനസിലാകുക. സമൂഹത്തിന്‍െറ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി അലയുമ്പോള്‍ സ്വന്തം ശരീരത്തെ മാരകരോഗം കാര്‍ന്നുതിന്നുന്നതിന്‍െറ വേദന സ്വയം കടിച്ചമര്‍ത്തുന്നവരും നിത്യജീവിതം പ്രതിസന്ധിയിലായവരുമുണ്ട്. ഉള്ള ഉപജീവനമാര്‍ഗങ്ങള്‍ പോലും ഈ സാമുഹികപ്രവര്‍ത്തന അലച്ചിലിനിടയില്‍ ശരിയായി നോക്കാതെ നഷ്ടമായവരുമുണ്ട്.

ദുരിതബാധിതന്‍െറ കണ്ണീരൊപ്പുമ്പോള്‍ വേദനകൊണ്ട് നിറയുന്ന സ്വന്തം കണ്ണുകളെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നവരാണ് അവര്‍. മരിച്ചവരുടേയും ജീവിച്ചിരിക്കുന്നവരുടേയും സഹായിയായി നടക്കുമ്പോള്‍ നിരാലംബത അനുഭവിക്കുന്ന സ്വന്തം കുടുംബങ്ങളെ കുറിച്ചുള്ള ആധികള്‍ ആരെയുമറിയിക്കാതെ മനസില്‍ പേറുന്ന ത്യാഗികള്‍. നിരവധിയാളുകളെ നിയമപ്രശ്നങ്ങളില്‍നിന്ന് രക്ഷപ്പെടുത്താനും ജയിലുകളില്‍നിന്ന് മോചിപ്പിക്കാനും ജീവിതമുണ്ടാക്കിക്കൊടുക്കാനും സമയംതികയാതെ ഓടുന്ന ഒരു ജീവകാരുണ്യപ്രവര്‍ത്തകന് ഇതുവരെ തന്‍െറ മകളുടെ പാസ്പോര്‍ട്ട് ശരിയാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. നിയമപ്രശ്നങ്ങളുടെ കുരുക്കഴിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കുടുംബവുമായി നാട്ടില്‍ പോകാന്‍ കഴിയാതെ ദുഃഖം ഉള്ളിലടക്കി കഴിയുന്നു. മറ്റൊരു ജീവകാരുണ്യപ്രവര്‍ത്തകനാകട്ടെ ഒന്നര പതിറ്റാണ്ടായി നാട്ടില്‍ പോയിട്ടില്ല. കേള്‍ക്കുമ്പോള്‍ കുറ്റം പറയാന്‍ ആളുകളുണ്ടാവും. എന്തുകൊണ്ട് പോകാന്‍ കഴിയുന്നില്ല എന്ന് അന്വേഷിക്കാന്‍, പ്രതിസന്ധിയുണ്ടെങ്കില്‍ പരിഹാരം കാണാന്‍ ആരും തയാറാവുന്നില്ല.

ഇത്തരം വ്യക്തിഗത ജീവിതപ്രതിസന്ധികള്‍ പോലെ തന്നെ ദുരിത ബാധിതരെ സഹായിക്കാന്‍ ഇടപെട്ടതിന്‍െറ പേരില്‍ പല കോണുകളില്‍നിന്ന് പ്രത്യാഘാതങ്ങളും നിയമനടപടികളും അനുഭവിക്കേണ്ടിവന്നവരുമുണ്ട്. ഉപജീവനം നഷ്ടമായവരും ജയലിലേക്ക് പോകാനുള്ള ഭീഷണി നേരിട്ടവരുമുണ്ട്. എന്നിട്ടും തളരാതെ മറ്റുള്ളവര്‍ക്ക് തണലിടാന്‍ കാരുണ്യ വഴിയില്‍ സഹാനുഭൂതിയുടെ ഇലകള്‍ വിരിച്ച് തലയുയര്‍ത്തി നില്‍ക്കുന്നു അവര്‍.

(ഗള്‍ഫ് മാധ്യമം സ്വാതന്ത്ര്യദിന പതിപ്പ് 2014 ആഗസ്റ്റ് 15)

Saturday, August 16, 2014

മുന്നേറ്റത്തിന്‍െറ ചക്രവാളങ്ങളില്‍ ഇന്ത്യ-സൗദി സൗഹൃദം

ബഹുമുഖങ്ങളുള്ള ആഴമേറിയ ബന്ധമാണ് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍. അതാകട്ടെ ശതാബ്ദങ്ങള്‍ക്ക് മുമ്പേ ഇന്ത്യ ഉപഭൂഖണ്ഡത്തിനും അറേബ്യന്‍ നാടുകള്‍ക്കുമിടയില്‍ ചരിത്രം കപ്പല്‍ചാലുകള്‍ കീറിയ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മാനങ്ങളുള്ള ബന്ധത്തിന്‍െറ തുടര്‍ച്ചയാണ്.

ഇന്ത്യയും സൗദി അറേബ്യയും നയതന്ത്രബന്ധം ആരംഭിക്കുന്നത് 1947ലാണ്. 1955ല്‍ അന്നത്തെ സൗദി ഭരണാധികാരി സുഊദ് ബിന്‍ അബ്ദുല്‍ അസീസ് ആലുസുഊദ് ഇന്ത്യയിലേക്കും തൊട്ടടുത്ത വര്‍ഷം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു സൗദിയിലേക്കും നടത്തിയ സന്ദര്‍ശനങ്ങളാണ് സൗഹൃദത്തിന്‍െറ ഊടും പാവും ബലപ്പിച്ചത്. 1982ല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സൗദിയിലത്തെിയത് ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ഊഷ്മളവും ശക്തവുമാക്കി. ഇവരുടെ പിന്‍ഗാമികളുടെ പില്‍ക്കാലത്തെ ചരിത്ര സംഭവങ്ങളായി മാറിയ പരസ്പര സന്ദര്‍ശനങ്ങള്‍ ഇരുരാജ്യങ്ങളുടെയും പാരസ്പര്യത്തിന് പുതിയ മാനങ്ങള്‍ തന്നെ നല്‍കി. 2006ല്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ഇന്ത്യ സന്ദര്‍ശനത്തിനിടെ നടത്തിയ ചരിത്ര സംഭവമായി മാറിയ ‘ഡല്‍ഹി പ്രഖ്യാപനവും’ 2010ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്‍െറ സൗദി പര്യടനത്തിനിടയിലെ ‘റിയാദ് പ്രഖ്യാപനവും’ ബന്ധത്തിന് സംവേഗശക്തി പകര്‍ന്നു. ഈ സന്ദര്‍ശനങ്ങള്‍ സര്‍വതലസ്പര്‍ശിയായിരുന്നു.

എല്ലാ മേഖലകളിലെയും പരസ്പര താല്‍പര്യമുള്ള വിഷയങ്ങളിലെല്ലാം ഉഭയകക്ഷി സഹകരണത്തിന് കൃത്യവും സ്പഷ്ടവുമായ രൂപരേഖകളുണ്ടായി. രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, രാജ്യ സുരക്ഷ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന തന്ത്രപ്രധാനമായ പങ്കാളിത്തം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രൂപപ്പെടുത്താനാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനവേളയില്‍ ഇരുകൂട്ടരും പ്രധാനമായും ശ്രദ്ധിച്ചത്. അത് ഫലവത്താകുകയും സവിശേഷ മേഖലകളിലെ ദീര്‍ഘകാല സഹകരണത്തിനുള്ള ശ്രമങ്ങള്‍ ഏറെ പുരോഗതി ആര്‍ജ്ജിക്കുകയും ചെയ്തു. സഹകരണത്തിന്‍െറ പുതിയൊരു യുഗപ്പിറവി തന്നെ സംഭവിച്ചു.


അടുത്തകാലത്തായി ഇരുരാജ്യങ്ങളും തമ്മില്‍ എല്ലാ നിലകളിലുമുള്ള പരസ്പര സന്ദര്‍ശനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുസുഊദ് ഈ വര്‍ഷം ഫെബ്രുവരി 26 മുതല്‍ 28വരെ ഇന്ത്യ സന്ദര്‍ശിക്കുകയും ഇന്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു. അതുപോലെ സൗദി തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഹ് ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ നാലുവരെ ഡല്‍ഹിയില്‍ പര്യടനം നടത്തുകയും ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് സംബന്ധിച്ച ലിഖിത കരാര്‍ യാഥാര്‍ഥ്യവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിക്കുകയും ചെയ്തു. ഇതേസമയം ഇന്ത്യന്‍ ഭാഗത്തുനിന്ന് ധനകാര്യമന്ത്രി പി. ചിദംബരത്തിന്‍െറ സന്ദര്‍ശനം സൗദിയിലേക്കുണ്ടായി. ഈ വര്‍ഷം ജനുവരി 27ന് 10ാമത് ഇന്ത്യ-സൗദി സംയുക്ത യോഗത്തില്‍ പങ്കെടുക്കാന്‍ രണ്ടുദിന സന്ദര്‍ശന പരിപാടിയുമായി റിയാദിലത്തെിയ ചിദംബരം സൗദി കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുസുഊദുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് അബ്ദുല്ല രാജാവിന്‍െറ പ്രത്യേക പ്രതിനിധിയയ അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുസുഊദുമായും സൗദി വാണിജ്യ വ്യവസായ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ എന്നിവരെയും കണ്ട ഇന്ത്യന്‍ മന്ത്രി വാണിജ്യ വ്യാപാര രംഗങ്ങളില്‍ ഫലപ്രദമായ യോജിച്ച മുന്നേറ്റത്തിന് ഇന്ത്യ, സൗദി വാണിജ്യ പ്രമുഖരുമായും മുഖാമുഖത്തിനിരിക്കുകയും ചെയ്തു. ശേഷം ഏപ്രിലില്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹ്മദ് സൗദിയിലത്തെുകയും ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ഹജ്ജ്കാര്യ മന്ത്രി ഡോ. ബന്ദര്‍ ബിന്‍ ഹജ്ജാറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യ-സൗദി സാമ്പത്തിക, വാണിജ്യ ബന്ധങ്ങള്‍ സ്ഥിരമായ വളര്‍ച്ചയുടെ പാതയിലാണ്. ഇക്കാലത്തിനിടയ്ക്ക് ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാര പങ്കാളിയായി സൗദി അറേബ്യ മാറി. ഉഭയകഷി വ്യാപാരം 2013-14 കാലയളവില്‍ 48.75 ബില്യണ്‍ അമേരിക്കന്‍ ഡോളറായി വളര്‍ന്നു. 2012-13ല്‍ ഇത് 43.78 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. 11.35ശതമാനം വളര്‍ച്ചയാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞത്. ഉഭയകക്ഷി വ്യാപാരത്തിന്‍െറ പ്രധാന ഭാഗവും ക്രൂഡ് ഓയിലിന്‍െറ ഇറക്കുമതിക്കുവേണ്ടി ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. രാജ്യത്തിന് മൊത്തം ആവശ്യമുള്ള എണ്ണയുടെ 19ശതമാനവും ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമായ സൗദി അറേബ്യയെ ആശ്രയിക്കുന്ന ഇന്ത്യക്ക് സുദൃഢമായ സൗഹൃദത്തിലൂടെ തുറന്നുകിട്ടിയ മാര്‍ഗം ഏറ്റവും വലിയ നേട്ടമായി മാറുകയായിരുന്നു.
ഇന്ത്യന്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ ഏറ്റവും മികച്ച വിദേശ വിപണികളില്‍ ആറാം സ്ഥാനമാണ് സൗദി അറേബ്യക്ക്. ഇന്ത്യയുടെ ആഗോള കയറ്റുമതിരംഗത്ത് 3.91ശതമാനം ഉല്‍പന്നങ്ങളും പോകുന്നത് സൗദി വിപണിയിലേക്കാണ്. അതേസമയം ഇന്ത്യയുടെ ആഗോള ഇറക്കുമതി വിഭവങ്ങളില്‍ 8.12 ശതമാനം സൗദി അറേബ്യയില്‍നിന്നുള്ളതാണ്. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യ അഞ്ചാമത്തെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ്. സൗദിയുടെ ആഗോള കയറ്റുമതിയില്‍ 8.3ശതമാനമാണ് ഇന്ത്യയിലേക്കുള്ള ഓഹരി. സൗദി അറേബ്യയിലേക്കുള്ള ഇറക്കുമതിരംഗത്ത് ഇന്ത്യ ഏഴാം റാങ്കിലാണ്. ഇറക്കുമതിയിലെ സൗദി ആശ്രയത്വം ഇന്ത്യയോട് 3.4ശതമാനമാണ്. വ്യാപാര രംഗത്തെ ഈ കണക്കുകള്‍ നല്‍കുന്ന സൂചന വ്യാപാര മേഖലയുടെ വൈവിധ്യവത്കരണത്തിലൂന്നിയ മുന്നേറ്റത്തിന്‍േറതാണ്.

ഇന്ത്യന്‍ കമ്പനികള്‍ സൗദി അറേബ്യയില്‍ കാലൂന്നുകയും തങ്ങളുടെ വ്യാപാര സാമ്രാജ്യം വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു. സൗദി അറേബ്യയുടെ നിരവധി പദ്ധതികളുടെ ചുമതലകള്‍ നേടാനും ഈ കമ്പനികള്‍ക്കായി. സൗദി അറേബ്യയുടെ പൊതുമേഖല പെട്രോളിയം കമ്പനിയായ സൗദി അരാംകോയുടെ 54 ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍െറ ഒരു വികസന പദ്ധതി ഇന്ത്യന്‍ കമ്പനിയായ എസ്സാര്‍ പ്രൊജക്ട്സ് സ്വന്തമാക്കിയതാണ് ഈ വഴിയിലെ ഏറ്റവും ഒടുവിലത്തെ നേട്ടം. ലാര്‍സന്‍ ആന്‍റ ടര്‍ബോ (എല്‍ ആന്‍റ് ടി), ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്) എന്നിവ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയില്‍നിന്ന് അഭിമാനകരമായ നിരവധി പദ്ധതികള്‍ നേടിയെടുത്തു.

2013 നവംബറില്‍ സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ (സാബിക്) സ്വന്തം റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് സെന്‍റര്‍ ബംഗളുരുവില്‍ തുറക്കുകയും 100ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍െറ മുതല്‍മുടക്ക് നടത്തുകയും ചെയ്തു.

സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റുമെന്‍റ് അതോറിറ്റി (സാജിയ)യുടെ സ്ഥിവിവര കണക്ക് പ്രകാരം 2010ല്‍ 426 ഇന്ത്യന്‍ കമ്പനികള്‍ക്ക് സൗദി അറേബ്യയില്‍ മുതല്‍മുടക്കിനുള്ള ലൈസന്‍സ് നല്‍കി. 1.6 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍െറ മുതല്‍ മുടക്ക് പ്രതീക്ഷിച്ചുകൊണ്ട് സംയുക്ത, സ്വതന്ത്ര സംരഭങ്ങള്‍ക്കുവേണ്ടിയാണ് അനുമതി നല്‍കിയത്. അങ്ങിനെയാണെങ്കിലും വ്യാപാര വികസനത്തിനുള്ള വലിയ സാധ്യതകള്‍ ഇനിയും ചൂഷണം ചെയ്യപ്പെടാതെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടെന്നതാണ് യാഥാര്‍ഥ്യം.

വാണിജ്യ സംരംഭകരുടെ പരസ്പരമുള്ള കൂടിക്കാഴ്ചകള്‍ക്കും ഉഭയകക്ഷി വ്യാപാരത്തിന്‍െറ വളര്‍ച്ചക്കും നിക്ഷേപത്തിനും സൗകര്യമൊരുക്കുന്നതിനും റിയാദിലെ ഇന്ത്യന്‍ എംബസിയുടെ മുന്‍കൈയില്‍ സൗദി ഇന്ത്യ ബിസിനസ് നെറ്റുവര്‍ക്ക് (എസ്.ഐ.ബി.എന്‍) അടുത്തിടെ രൂപവത്കരിക്കുകയും സജീവപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്യുന്നു. സൗദി-ഇന്ത്യ ഉഭയക്ഷകക്ഷി സാമ്പത്തി, വാണിജ്യ ബന്ധങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കല്‍ ലക്ഷ്യമിട്ട് എസ്.ഐ.ബി.എന്‍ ഒരു വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് വാണിജ്യ വ്യാപാര സംഘങ്ങള്‍ സൗദി സന്ദര്‍ശിക്കുമ്പോള്‍ സൗദി വ്യാപാരികളും വ്യവസായികളുമായും കൂടിക്കാഴ്ചക്കും മറ്റുമുള്ള വേദിയൊരുക്കുക പോലുള്ള മേഖലാബന്ധിത പരിപാടികള്‍ ഈ നെറ്റുവര്‍ക്കിന്‍െറ ആഭിമുഖ്യത്തില്‍ നടന്നുവരുന്നുണ്ട്.

ഇരു രാജ്യങ്ങളുടെയും ജനതകള്‍ തമ്മിലും കൂടുതല്‍ അടുത്തിടപഴകുന്നതിനും ഹൃദയ ബന്ധം  വര്‍ധിക്കുന്നതിനും സുദൃഢവും ഊഷ്മളവുമായ ഉഭയകക്ഷി ബന്ധം നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യന്‍ വിനോദസഞ്ചാര മന്ത്രാലയം റിയാദിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ റോഡ് ഷോകള്‍ സംഘടിപ്പിച്ചുവരുന്നു. വിനോദ സഞ്ചാരം ലക്ഷ്യം വെച്ച് ഇന്ത്യയിലേക്ക് പോകുന്ന സൗദി പൗരന്മാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന അനുഭവപ്പെടുന്നുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ ടൂറിസത്തിന്‍െറ പ്രധാന്യവും പ്രയോജനവും സൗദി ജനത തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. മെഡിക്കല്‍ ടൂറിസം ലക്ഷ്യം വെച്ച് ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി സന്ദര്‍ശകര്‍ക്ക് ഉദ്ദേശിച്ച ആരോഗ്യ ഫലപ്രാപ്തി നേടിയെടുക്കാനും ഇന്ത്യന്‍ മുഴുവന്‍ സന്ദര്‍ശിച്ച് കാണാനും അവസരമൊരുങ്ങുന്നു. വിദഗ്ധരായ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലെ മികവുറ്റതും ചെലവാക്കുന്ന പണത്തിന് അനുസരിച്ച് ഗുണപ്രദവുമായ ചികിത്സ ഇന്ത്യന്‍ മെഡിക്കല്‍ ടൂറിസം മേഖലയിലേക്ക് സൗദിയുള്‍പ്പെടെ ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍നിന്നും വന്‍തോതില്‍ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. അതുപോലെ സൗദി വിദ്യാര്‍ഥികളില്‍ ഗണ്യമായ വിഭാഗം ഇന്ത്യയില്‍ ഉപരിപഠന സാധ്യത തേടുന്നതില്‍ ഒൗത്സുക്യം കാട്ടുന്നു. പ്രത്യേകിച്ച് വിവര സാങ്കേതിത, ജൈവ സാങ്കേതികത തുടങ്ങിയ ആധുനിക സാങ്കേതിക വൈജ്ഞാനിക പഠനമേഖലകളില്‍.

രണ്ടര ദശലക്ഷം ജനസംഖ്യയുള്ള സൗദിയിലെ ഇന്ത്യന്‍ സമൂഹം വൈദഗ്ധ്യം, അച്ചടക്കം, നിയമം അനുസരിക്കാനുള്ള മനസ്, സൗമ്യപ്രകൃതം എന്നി ഗുണങ്ങള്‍ കാരണം മുന്തിയ പരിഗണന ലഭിക്കുന്ന തൊഴില്‍ സമൂഹമാണ്. രാജ്യപുരോഗതിക്ക് ഇന്ത്യന്‍ സമൂഹം നല്‍കിയ നിര്‍മാണാത്മകമായ സംഭാവനകളെ കുറിച്ച് വ്യക്തമായ ധാരണകളുള്ള സൗദി ഭരണാധികാരികളും പൗര സമൂഹവും അത് തുറന്നുപ്രകടിപ്പിക്കുന്നതിന് മടിക്കാറില്ല. ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തിലെ മറ്റൊരു പ്രധാന ഘടകമാണ് ഇന്ത്യന്‍ ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍. തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതില്‍ ജാഗ്രത പാലിക്കാറുള്ള സൗദി അറേബ്യയുടെ നടപടി എല്ലായിപ്പോഴും ഇന്ത്യന്‍ കൃതജ്ഞതക്ക് പാത്രമാകുന്നു. 2103ലെ ഹജ്ജ് തീര്‍ഥാടന വേളയില്‍ 135000 ഇന്ത്യക്കാര്‍ ഹജ്ജ് നിര്‍വഹിക്കാന്‍ സൗദിയിലത്തെി, അതിലേറെ ഉംറ നിര്‍വഹണത്തിനും.

(ഗള്‍ഫ് മാധ്യമം ഇന്ത്യന്‍ സ്വാതന്ത്ര്യദിന സപ്ളിമെന്‍റ് ആഗസ്റ്റ് 15, 2014)