Sunday, July 20, 2014

മഴയിലലിഞ്ഞ് വര്‍ണക്കൂട്ടുകള്‍


കേരളത്തിലെ മണ്‍സൂണ്‍, കൃഷിക്കെന്നപോലെ സര്‍ഗാത്മകതക്കും മണ്ണൊരുക്കുന്ന പ്രകൃതിയുടെ വിസ്മയ പ്രതിഭാസമാണ്. മാനം പെയ്തിറങ്ങുമ്പോള്‍ മനം കുളിര്‍ക്കും. കുതിര്‍ന്ന മണ്ണില്‍ ഒരു വിത്ത് പുതച്ചുവെച്ചാല്‍ മുളച്ചുപൊന്തും പോലെ, തരളിതമാകുന്ന ഹൃദയം ഭാവനയുടെ മാനങ്ങളിലേക്ക് ചിറകടിച്ചുയരും.

റജീനയുടെ മനസിലെ കാന്‍വാസില്‍ മഴയുടെ ചാരനിറത്തിനുമീതെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കൂട്ടുകള്‍ ഒഴുകിപ്പരക്കും. പെണ്‍കുട്ടികള്‍ വര്‍ണക്കുടകള്‍ ചൂടി മഴയിലങ്ങിനെ അലിഞ്ഞുചേരുന്നത് വരഞ്ഞുകഴിഞ്ഞപ്പോള്‍ ബ്രഷിനെ താന്‍ ചുംബിച്ചുപോയെന്ന് ഈ ചിത്രകാരി പറയുന്നു. പ്രവാസത്തിന്‍െറ മരുഭൂ മുഷിപ്പില്‍ ആശ്വാസം ഓര്‍മകളില്‍ പെയ്യുന്ന മണ്‍സൂണ്‍ കാലങ്ങളാണ്.

മരുഭൂമിയിലും മഴ പെയ്യാറുണ്ടെങ്കിലും കോണ്‍ക്രീറ്റ് കാട്ടില്‍ വീണുടഞ്ഞ് ചാരുത തകര്‍ന്ന് ഭൂമിക്കുവേണ്ടാതെ കെട്ടിക്കിടന്ന് ജീര്‍ണിക്കും. അല്ളെങ്കില്‍ ആകാശം സൂര്യന്‍െറ കൈകള്‍ താഴ്ത്തി വലിച്ചെടുക്കും. പ്രകൃതി തിരസ്കരിക്കുന്ന മഴയും ദാഹത്തോടെ കാത്തിരിക്കുന്ന മഴയും തമ്മില്‍ വ്യത്യാസമുണ്ട്. റജീന പ്രണിയക്കുന്ന മഴ പ്രകൃതി സുരത ദാഹത്തോടെ കാത്തിരിക്കുന്ന മഴയാണ്. കേരളത്തിലെ തുലാര്‍ഷവും കാലവര്‍ഷവുമൊക്കെയാണത്.

അതുകൊണ്ടാണ് കാന്‍വാസുകളില്‍ മഴ ആഘോഷമായി നിറയുന്നത്.
പെയ്യാന്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ആകാശത്തിന് നേരെ വര്‍ണക്കുട ഉയര്‍ത്തിപ്പിടിച്ച് പെണ്‍കുട്ടി ഉല്ലാസ നൃത്തം ചവിട്ടുന്നത്. മഴ മാത്രമല്ല, പെണ്ണും പ്രകൃതിയും മറ്റ് ചരാചരങ്ങളും നിറങ്ങളുമെല്ലാം റജീനയുടെ കാന്‍വാസില്‍ ആഘോഷത്തിമിര്‍പ്പിലാണ്. എങ്ങുമില്ല ശോകം. നിറഞ്ഞ പ്രസരിപ്പ്. പ്രത്യാശയുടെ തിളക്കം. വരഞ്ഞുകഴിഞ്ഞ നാല്‍പത് പെയിന്‍റിങ്ങുകളില്‍ മരുഭൂമി ഒരെണ്ണത്തില്‍ മാത്രം. അതിലും വര്‍ണക്കൂട്ടുകളുടെ മേളപ്പെരുക്കമാണ്. പ്രകാശമാനമായ വിദൂരലക്ഷ്യങ്ങളിലേക്ക് ഉന്മേഷപൂര്‍വം നടന്നുനീങ്ങുന്ന ഒട്ടകങ്ങളുടെ നിര.

ഫ്ളാറ്റിന്‍െറ നാലുചുവരുകള്‍ക്കുള്ളില്‍ ഇരവുപകലുകള്‍ക്കുപോലും നിറവ്യത്യാസമില്ലാതാകുമ്പോഴും ഒരു പ്രവാസി കുടുംബിനിയുടെ കാഴ്ചകള്‍ ഇത്രമേല്‍ വര്‍ണാഭമാകുന്നതെങ്ങിനെ? ജീവിതത്തെ അത്രമേല്‍ ആഘോഷഭരിതമാക്കി നിറുത്താന്‍ കഴിയുന്നതെങ്ങിനെ?
പിറന്നനാട് വിട്ടുപോന്നിട്ടില്ലാത്ത ഒരു മനസുള്ളതുകൊണ്ടാണെന്ന് കൃത്യമായ ഒരുത്തരം കണ്ടെടുക്കാന്‍ ‘ജീന’ എന്ന റജീന നിയാസിന് പ്രയാസമില്ല. തൃശൂര്‍ ചേലക്കര പുതുവീട്ടില്‍ പരേതനായ അബ്ദുറസാഖിന്‍െറ മൂന്നുമക്കളിലൊരാളായ റജീന റിയാദ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി ചെയര്‍മാന്‍ നിയാസ് ഉമറിന്‍െറ ജീവിത പങ്കാളിയാണ്. ആലപ്പുഴ സ്വദേശിയായ നിയാസിനോടൊപ്പം ഒമ്പത് വര്‍ഷം മുമ്പാണ് റിയാദിലത്തെിയത്. സൗദി സ്നാക് ഫുഡ് കമ്പനിക്ക് കീഴില്‍ ലെയ്സിന്‍െറ ബ്രാന്‍ഡ് മാനേജരായ ഭര്‍ത്താവിനോടൊപ്പം സാധാരണ വീട്ടമ്മയായി കഴിഞ്ഞിരുന്ന റജീന അടുത്തകാലത്താണ് ചിത്രകലയിലേക്ക് ഗൗരവമായി തിരിഞ്ഞത്.

ജന്മസിദ്ധമായ കഴിവിനെ വളരെ വൈകി തേച്ചുമിനുക്കിയെടുത്ത അവര്‍ പ്രവാസ ജീവിതം തന്നെയാണ് തന്നെ ചിത്രകാരിയാക്കിയതെന്ന് പറയും. വെറും 18 മാസത്തിനുള്ളിലാണ് അത് ഗൗരവമായ ഒരു സപര്യയായി മാറിയത്. ജീവിക്കുന്നു എന്നതിന്‍െറ ചിത്രത്തെളിവുകളാണിവയെന്ന് റിയാദ് മലസിലെ തന്‍െറ ഫ്ളാറ്റിലെ മുറികളായ മുറികളിലെല്ലാം നിറഞ്ഞിരിക്കുന്ന പെയിന്‍റിങ്ങുകളിലേക്ക് അവര്‍ വിരല്‍ ചൂണ്ടി. സംതൃപ്തവും പ്രത്യാശാഭരിതവുമായ ഒരു ജീവിതം പ്രിയ ഭര്‍ത്താവിനും മൂന്ന് അരുമ മക്കള്‍ക്കുമൊപ്പം ആഘോഷപൂര്‍വം ആസ്വദിക്കുമ്പോള്‍ അതിന്‍െറ പ്രതിഫലനം തന്‍െറ കരവരുതില്‍ പ്രകടമാകാതിരിക്കില്ളെന്ന് സൗഹൃദ വലയത്തിലുള്ള ഒരു സൗദി പെണ്‍കുട്ടിയെ മോഡലാക്കി വരച്ച ‘ധന്യാത്മക നിമിഷങ്ങള്‍’ എന്ന മനോഹരമായ പെയിന്‍റിങ് ചൂണ്ടിക്കാട്ടി പറയുന്നു അവര്‍. ചക്രവാളങ്ങളിലേക്ക് ഒഴുകിപ്പരക്കുന്ന അതിസുന്ദര ഉടയാടകളില്‍ പൊതിഞ്ഞു സ്വപ്നാടനം നടത്തുന്ന സുന്ദരി.

ചിത്രകാരിയുടെ വെബ്സൈറ്റില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നതില്‍ ഒന്ന് ഈ ചിത്രമാണ്. പിന്നെ വര്‍ണമത്സ്യം. നീല ജലാശയത്തിനുള്ളില്‍ തിളക്കമുള്ള കണ്ണും അഴകോലും ഉടല്‍വര്‍ണങ്ങളുമായി കിടക്കുന്ന മത്സ്യത്തിനുപോലും എന്തൊരു ചാരുത. കടലിലേക്ക് അതിജീവനത്തിന്‍െറ വലയെറിയുന്ന മീന്‍പിടിത്തക്കാരനാണ് മറ്റൊരു ചിത്രം.

ജീവിതത്തിന്‍െറ തീക്ഷ്ണമായ വേനലും കടുത്ത വെല്ലുവിളികളും ചിത്രീകരിക്കുന്ന രണ്ട് ചിത്രങ്ങളേയുള്ളൂ. ഒന്ന് ഒരു ചെറിയ വഞ്ചിയില്‍ പ്രളയത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു തൊപ്പിക്കാരന്‍െറ ചിത്രം. പ്രളയം ജീവനെ ചുറ്റിവളഞ്ഞ ചരടുകളായകുന്ന ആ ചിത്രത്തിന്‍െറ പശ്ചാത്തലം കാഴ്ചക്കാരെ അസ്വസ്ഥപ്പെടുത്താന്‍ പോന്നതാണ്. എന്നാല്‍ നിര്‍ഭയമായി അതിനെതിരെ തുഴയെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വള്ളക്കാരന്‍െറ ആത്മവിശ്വാസം സ്ഫുരിക്കുന്ന ഭാവം കാഴ്ചക്കാരനും ധൈര്യവും ഊര്‍ജ്ജവും പകരും.  കാടും മരങ്ങളും കടപുഴക്കുന്ന പ്രളയത്തെ പോലും റജീനയുടെ നിറക്കൂട്ടുകള്‍ എത്ര ഹൃദയഹാരിയാക്കിയാണ് അവതരിപ്പിക്കുന്നത്.

വേനലിന്‍െറ തീക്ഷ്ണത വരഞ്ഞ പെയിന്‍റിങിലും നിറക്കൂട്ടുകളുടെ മിഴിവുള്ള സമ്മേളനമാണ്. ശുദ്ധ സ്നേഹത്തിന്‍െറ മാതൃഭാവങ്ങള്‍ തൂവലണക്കുന്ന അമ്മയും കുഞ്ഞുമെന്ന ചിത്രം ഹൃദയസ്പര്‍ശിയാണ്. സാത്വികഭാവമുള്ള അമ്മ മാറോട് അണച്ചുപിടിച്ചിരിക്കുന്ന കുഞ്ഞിന് മുലകൊടുക്കുന്ന ചിത്രം മാതൃശിശു ബന്ധത്തിന്‍െറ ഊഷ്മളതയും പവിത്രതയും വെളിപ്പെടുത്തുന്നതാണ്. അതിന്‍െറ പശ്ചാത്തലമായ പനമ്പ് മറയുടെ ചിത്രീകരണം ചിത്രകാരിയുടെ കരവിരുതിന്‍െറ മികവ് തൊട്ടറിയാന്‍ സഹായിക്കുന്നതാണ്.

ചിത്രകലയില്‍ തന്നെ പൂര്‍ണമായും സമര്‍പ്പിക്കുന്നതിന് മുമ്പ് കുറെക്കാലം റിയാദിലെ എരിത്രിയന്‍ എംബസി വക സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്തുണ്ടായ അടുപ്പത്തിനപ്പുറം ആഫ്രിക്കന്‍ ചിത്രകലാശൈലിയുടെ പ്രത്യേകത ഏറെ ആകര്‍ഷിച്ചതാണ് ആഫ്രിക്കന്‍ സാമൂഹിക ജീവിതവും നാടോടി കലാപാരമ്പര്യവും വിഷയമാക്കി പൂര്‍ണമായും ആഫ്രിക്കന്‍ ചിത്രകലയുടെ ശൈലിയില്‍ തന്നെ രണ്ട് മൂന്ന് പെയിന്‍റിങ്ങുകള്‍ ചെയ്യാന്‍ ഇടയാക്കിയത്.

ഓയില്‍പെയിന്‍റിങിന് പുറമെ അക്രിലിക്, മെറ്റാലിക് മീഡിയങ്ങളും ഉപയോഗിച്ച് പെയിന്‍റിങ് നടത്തുന്നുണ്ട്. കരകൗശല കലയില്‍ ലഭിച്ച ചെറിയൊരു പരിശീലനത്തിനപ്പുറം ചിത്രകലയില്‍ ഒരു പഠനവുമുണ്ടായിട്ടില്ല. കുട്ടിക്കാലം മുതലേ ചിത്രം വരക്കാനുള്ള താല്‍പര്യമുണ്ടായിരുന്നു. സ്വയം അഭ്യസിച്ചതാണ്. അതുകൊണ്ട് തന്നെ പറയാന്‍ പ്രത്യേകിച്ച് ഗുരുക്കന്മാരാരുമില്ല. ഇന്‍റര്‍നെറ്റ് സ്വയം പഠനത്തിന് സൗകര്യമൊരുക്കി എന്നുവേണമെങ്കില്‍ പറയാം.

പെയിന്‍റിങിന് പുറമെ രേഖാചിത്ര രചനയിലും സ്വന്തമായി വൈദഗ്ധ്യം നേടിയിട്ടുണ്ട്. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനെ വരച്ച പെന്‍സില്‍ സ്കെച്ചിനെ കുറിച്ച് അറബ് ന്യൂസില്‍ വന്ന വാര്‍ത്ത വലിയ പ്രചോദനമായി.
വാസ്തവത്തില്‍ ഫേസ്ബുക്കാണ് തന്നിലെ ചിത്രകാരിയെ ഉണര്‍ത്തിയതെന്ന് റജീന പറയുന്നു. വരച്ച ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടപ്പോള്‍ കിട്ടിയ അനുമോദനങ്ങളും പിന്തുണയുമാണ് ചിത്രകലയെ ഗൗരവത്തിലെടുക്കാന്‍ പ്രേരിപ്പിച്ചത്.  താന്‍ വരക്കുന്ന ചിത്രങ്ങള്‍ വിലകൊടുത്തുവാങ്ങാന്‍ പോലും ആളുകള്‍ തയാറാണെന്ന് മനസിലാക്കിയപ്പോള്‍ ഒരു വെബ്സൈറ്റ് തുടങ്ങി ആഗോള ചിത്രകലാ വിപണിയുടെ ഭാഗവുമായി. ഒമ്പത് പെയിന്‍റിങുകള്‍ വലിയ വിലകള്‍ക്ക് തന്നെ വിറ്റുപോയി. അതുപോലെ പെന്‍സില്‍ പോര്‍ട്രെയിറ്റ് സ്കെച്ചുകളും.

www.jeenaarts.com എന്ന സ്വന്തം വെബ്സൈറ്റിലൂടെ ചിത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവുമൊരുക്കി. ഓയില്‍ പെയിന്‍റിങിനും പെന്‍സില്‍ ഡ്രായിങിനും ഓര്‍ഡര്‍ ചെയ്താല്‍ വരച്ച് ലോകത്തെവിടേയും ഷിപ്മെന്‍റ് ചെയ്യാന്‍ കഴിയുന്ന സംവിധാനവും ഏര്‍പ്പെടുത്തി. എല്ലാം കുറഞ്ഞ കാലത്തിനുള്ളിലാണ് എന്നത് ഓര്‍ക്കുമ്പോള്‍ റജീന സ്വയം വിസ്മയിക്കുന്നു.
പ്രദര്‍ശനത്തില്‍ അണിനിരത്താന്‍ യോഗ്യമായ നാല്‍പത് പെയിന്‍റിങുകള്‍ തയാറാണ്. ഒരു പ്രദര്‍ശനം നടത്തുകയെന്നതാണ് ഏറ്റവും വലിയ ആഗ്രഹം.
ഗണിതത്തില്‍ ബിരുദവും ബി.എഡുമുള്ള റജീന വളരെ കുറച്ചുകാലം മാത്രമേ അധ്യാപനജോലി ചെയ്തുള്ളൂ. പിന്നീട് മൂന്നുമക്കളുടെ ഉമ്മയായി, പ്രിയതമന്‍െറ പ്രിയപ്പെട്ട കുടുംബിനിയായി വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടി. അപ്പോഴാണ് അതുവരെ മനസില്‍ അടങ്ങിക്കിടന്ന ചിത്രകാരി പുറത്ത് ചാടിയത്. അത് ഇന്ന് ജീവിതത്തിന്‍െറ ഏറ്റവും വലിയ ആഹ്ളാദവും അര്‍ഥവും പ്രതീക്ഷയുമായി.

മൂത്ത മകന്‍ അജ്മല്‍ തൃശൂര്‍ ചിറ്റിലപ്പള്ളിയിലെ ഐ.ഇ.എസ് സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്. റിയാദ് ഇന്ത്യന്‍ സ്കൂളില്‍ നാലാം ക്ളാസ് വിദ്യാര്‍ഥി അന്‍ഹറും എല്‍.കെ.ജി വിദ്യാര്‍ഥിനി ആയിഷയുമാണ് മറ്റ് മക്കള്‍.
ഫാത്തിമ ഉമ്മയും ഹാരിഷ്, സബീന എന്നിവര്‍ സഹോദരങ്ങളും.

(ചെപ്പ് വാരപ്പതിപ്പ്, ഗള്‍ഫ് മാധ്യമം)

Friday, July 11, 2014

നിഴല്‍ ചിത്രങ്ങള്‍


മൊട്ടക്കുന്നിന് താഴെ പാറക്കൂട്ടത്തിനടുത്ത് വണ്ടി നിറുത്തിയപ്പോള്‍ മാത്രമേ അരുണ്‍ദാസ് രാമേട്ടന്‍െറ കൈപിടിച്ചുള്ളൂ. കുന്നിന്‍ മുകളിലേക്ക് തെളിഞ്ഞുകിടന്ന വഴിയിലേക്കത്തെുമ്പോഴേക്കും ആ താങ്ങ് വേണ്ടാതായി.
കാഴ്ചയുള്ളയാളെ പോലെ അനായാസമാണ് നടന്നത്. കഴുത്തില്‍ തൂക്കിയിട്ട കാമറ നെഞ്ചത്തേക്ക് ചേര്‍ത്തുപിടിച്ചു. ഒപ്പം നടന്നത്തൊന്‍ പ്രയാസപ്പെട്ട അരുന്ധതി ഒട്ടൊരു വിസ്മയത്തോടെ അയാളെ നോക്കി.
കിതപ്പടക്കാന്‍ പാടുപെടുന്ന തന്നേയും രാമേട്ടനേയും തിരിഞ്ഞുനോക്കി അദ്ദേഹം കളിയാക്കുന്നു: ‘ഒരു കണ്ണുപൊട്ടനോട് ജയിക്കാനാവില്ളേ നിങ്ങള്‍ക്ക്’
അരുണ്‍ദാസെന്ന പേര് ആദ്യം കേട്ട സെന്‍ട്രല്‍ ഹാളിലെ ചിത്ര-ഫോട്ടോ പ്രദര്‍ശനത്തില്‍നിന്നേ തുടങ്ങിയ വിസ്മയം. പ്രമുഖ പത്രത്തിന്‍െറ നഗരത്തിലെ യൂണിറ്റിലേക്ക് സ്ഥലമാറ്റമായി വന്ന ശേഷം എല്ലാം ഒന്ന് പരിചയമായി വരുന്നതേയുണ്ടായിരുന്നുള്ളൂ. മെട്രോ പേജ് അലങ്കരിക്കാന്‍ ലളിതവിഭവങ്ങള്‍ തേടിയിറങ്ങിയ ഒരു പകലില്‍ ആകസ്മികമായാണ് സെന്‍ട്രല്‍ ഹാളിലെ ഏകദിന പ്രദര്‍ശനത്തില്‍ എത്തിച്ചേര്‍ന്നത്.
ചിത്രകാരനും ഫോട്ടോഗ്രാഫറുമായ ഒരു അന്ധന്‍െറ പ്രദര്‍ശനമാണ് അതെന്നറിഞ്ഞപ്പോള്‍ താല്‍പര്യം കൂടി. എന്തോ കാര്യത്തിന് അപ്പോഴേക്കും അവിടം വിട്ടുപോയ അരുണ്‍ദാസിനെ തേടിപിടിച്ചാല്‍ ഒത്തുവരുന്ന ഉഗ്രന്‍ കോളോര്‍ത്ത് അയാളുടെ മൊബൈല്‍ നമ്പരും സംഘടിപ്പിച്ചാണ് മടങ്ങിയത്.
ചീഫ് സബ് എഡിറ്റര്‍ ജീവന്‍ ജോബാണ് അരുണ്‍ദാസിനെ കുറിച്ച് വിശദമായി പറഞ്ഞുതന്നത്. അദ്ദേഹം വിവരിക്കുമ്പോള്‍ ഒരു വിദ്യാര്‍ഥി പ്രക്ഷോഭത്തിന്‍െറ ആരവം അവള്‍ക്ക് ചുറ്റും നിറഞ്ഞു. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനയുടെ പ്രക്ഷോഭകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്യുമ്പോള്‍ മികച്ച ഫോട്ടോ തന്നെ കിട്ടാന്‍ അരുണ്‍ദാസ് ഒരു മതിലിന് മുകളിലേക്ക് വലിഞ്ഞുകയറുന്നത് അവള്‍ കണ്‍മുന്നില്‍ കണ്ടു. വിദ്യാര്‍ഥികളിലൊരാളുടെ ജീവന്‍ നടുറോഡില്‍ പിടഞ്ഞുവീണ് നിശ്ചലമാകുന്നിടത്തോളം മൂര്‍ഛിച്ച കലാപം. ചോരയില്‍ കുളിച്ചു പലരും ചിന്നിച്ചിതറുന്നു.
പെട്ടെന്ന് എവിടെ നിന്നോ പാഞ്ഞത്തെിയ ഒരു കല്‍ച്ചീള് അരുണ്‍ദാസിന്‍െറ നിലതെറ്റിച്ചു. കേട്ടിരിക്കുമ്പോള്‍ അവളുടെ തൊണ്ടയില്‍ ഒരു നിലവിളി കുരുങ്ങി. കാല്‍വഴുതി വീണ അരുണ്‍ദാസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലത്തെിയപ്പോള്‍ അതും ആ സമരത്തിന്‍െറ കണക്കിലുള്‍പ്പെട്ടു. പൊലീസിന്‍െറ ലാത്തിയടിയേറ്റ് തലപിളര്‍ന്ന് വിദ്യാര്‍ഥി മരിച്ച വാര്‍ത്തകള്‍ രാഷ്ട്രീയ കേരളത്തെ പ്രക്ഷുബ്ധമാക്കുമ്പോള്‍ ആശുപത്രിയില്‍ ഇരുട്ടും വേദനയും നിറഞ്ഞ നിമിഷങ്ങളുടെ നിലയില്ലാക്കയത്തില്‍ അയാള്‍ ജീവിതം തുഴയുകയായിരുന്നു.
‘മൂന്നാംദിവസം എല്ലാവരേയും ഞെട്ടിച്ച് അരുണ്‍ദാസിന്‍െറ പത്രം ആ സ്കൂപ്പടിച്ചു. വിദ്യാര്‍ഥിയുടെ തല തല്ലിപ്പൊളിച്ചത് പൊലീസല്ളെന്നും വിദ്യാര്‍ഥികളുടെ പ്രക്ഷോഭനിരയില്‍ തന്നെയുണ്ടായിരുന്ന ഒരാളാണ് പ്രതിയെന്നും. ബഹളത്തിനിടയില്‍ അരുണ്‍ ദാസിന്‍െറ കാണാതായ കാമറയില്‍ ഒളിഞ്ഞിരുന്നത്. അത് രാഷ്ട്രീയ കേരളത്തിന്‍െറ ചരിത്രം തന്നെ മാറ്റിയെഴുതിയപ്പോ വിള കൊയ്തത് പത്രം.
അതൊന്നും അരുണിന്‍െറ നഷ്ടമായ കണ്ണുകള്‍ക്ക് പകരമായില്ല. പ്രക്ഷോഭകാരികളിലാരോ വലിച്ചെറിഞ്ഞ കരിങ്കല്‍ ചീള് കാഴ്ചയുടെ ഞരമ്പിനെയാണ് മുറിച്ചുകളഞ്ഞത്. വിവാദവും പ്രശസ്തിയുമുണ്ടാക്കിയ ആ ഫോട്ടോകള്‍ കാണാനായപ്പോഴേക്കും അരുണ്‍ദാസിന്‍െറ കാഴ്ച പൂര്‍ണമായും നഷ്ടമായിരുന്നു. നിരവധി പുരസ്കാരങ്ങളാണ് ആ ഫോട്ടോകളെ തേടിയത്തെിയത്.
ചുറ്റും ഇരുട്ടുമൂടിയപ്പോള്‍ അരുണ്‍ തന്നിലെ പ്രകാശത്തിലേക്ക് ഒതുങ്ങി....’ ജീവന്‍ ജോബ് ഓര്‍മകളിലേക്ക് ചാരി. അരുന്ധതിയുടെ മനസ് വിങ്ങി.
‘...ഈ നഗരത്തില്‍ തന്നെയുണ്ടായിട്ടും പിന്നീട് ഞങ്ങളാരും അധികം അവനെ കണ്ടിട്ടില്ല. അച്ഛനായിരുന്നു കൂട്ട്. അമ്മ നേരത്തെ മരിച്ചിരുന്നു, ഒരു സഹോദരിയുണ്ടായിരുന്നതും കുട്ടിക്കാലത്തു തന്നെ മരിച്ചു. ചിത്രം വരയിലും ഫോട്ടോഗ്രാഫിയിലും അവന്‍ ആശ്വാസം കണ്ടത്തെുകയായിരുന്നു. കാഴ്ച പോയിട്ടും കാമറ താഴെ വെച്ചിരുന്നില്ളെന്ന് ഞങ്ങളറിയുന്നത് അവന്‍ പകര്‍ത്തിയ സുന്ദരന്‍ പ്രകൃതി ദൃശ്യങ്ങളുടെ ഒരു ആല്‍ബം പിന്നീട് കാണാനിടയായപ്പോഴാണ്. അത്ഭുതപ്പെടുത്തുന്നവയായിരുന്നു അവ. അധികം കഴിയുന്നതിന് മുമ്പ് അച്ഛന്‍ മരിച്ചു. അതോടെ തീര്‍ത്തും ഒറ്റക്കായി എന്നു പറയാനാവില്ല, നേരത്തെ തന്നെ ആ വീട്ടിലുണ്ടായിരുന്ന സഹായി രാമേട്ടന്‍ പിന്നെ അവന്‍െറ അഛനും സുഹൃത്തും സന്തത സഹചാരിയുമെല്ലാമായി മാറുകയായിരുന്നു.’
അരുന്ധതി പറഞ്ഞു:
‘ആ ഫോട്ടോകള്‍ ഞാന്‍ കണ്ടിരുന്നു. പ്രദര്‍ശനത്തിലല്ല, നമ്മുടെ ലൈബ്രറിയില്‍.’
‘ഞാനും സൂക്ഷിച്ചിട്ടുണ്ട്.’ തിരിഞ്ഞ് കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് കണ്ണുപായിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘ഇത്രയും ഷോക്കബിള്‍ ഫോട്ടോഗ്രാഫുകള്‍ ഇതിന് മുമ്പ് ഞാന്‍ കണ്ടിട്ടില്ല.
വിസ്മയമാണ് അരുണ്‍ദാസ്. മികച്ചതാവാന്‍ വേണ്ടി എത്ര വലിയ സാഹസത്തിനും അവന്‍ തയ്യാറായിരുന്നു. ഇപ്പോഴും അതേ, കാഴ്ച പോക്കിയിട്ടും അവനെ തളര്‍ത്താനായില്ല, ക്രൂരമായ ദുര്‍വിധിക്ക് പോലും. പലരും ഇതിനോടകം അവനെ കുറിച്ച് എഴുതി കഴിഞ്ഞു. പുതിയ പ്രദര്‍ശനത്തിന്‍െറ പശ്ചാത്തലത്തില്‍ അരുന്ധതിക്കും ഒന്ന് ശ്രമിക്കാവുന്നതാണ്. വിഷ് യു ആള്‍ ദി ബെസ്റ്റ്...
ആ ആശീര്‍വാദത്തിന്‍െറ ബലത്തിലാണ് അവളുടെ വിരലുകള്‍ മൊബൈല്‍ ഫോണിന്‍െറ സ്ക്രീനില്‍ സ്പര്‍ശിച്ചത്. ഫോണിലൂടെ വളരെ കുറച്ചുമാത്രമേ സംസാരിച്ചുള്ളൂ. ഉദ്ദേശം അറിയിച്ചപ്പോള്‍ നേരിട്ടു വരാനുള്ള ക്ഷണം കിട്ടി.
അതിരാവിലെ തന്നെ ചെല്ലുമ്പോള്‍ അവളുടെ ആക്ടിവക്ക് കടക്കാന്‍ മാത്രം പാകത്തില്‍ വലിയ ഗേറ്റിന്‍െറ പാളികളിലൊന്ന് തുറന്നുവെച്ചിരുന്നു. വണ്ടി കാര്‍പ്പോര്‍ച്ചിലേക്ക് ഓടിച്ചുകയറ്റി അതവിടെ സ്റ്റാന്‍റില്‍വെക്കുമ്പോള്‍ സിറ്റൗട്ടിന്‍െറ കല്‍ത്തൂണില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം. പടികള്‍ കയറുമ്പോള്‍ വലതുകരം നീട്ടി. ഒട്ടൊരു വിസ്മയത്തോടെ അവള്‍ ആ കരം പുണര്‍ന്നു. ആ പിടിവിടാതെ തന്നെ അകത്തേക്ക് നടന്നു. വൃത്തിയിലും ചിട്ടയിലും സംവിധാനിച്ച ആ വലിയ ഹാളിന്‍െറ തുടക്കത്തിലിട്ട ടീപ്പോയില്‍ ഇംഗ്ളീഷുള്‍പ്പെടെ അന്നത്തെ അരഡസന്‍ പത്രങ്ങള്‍ ഏതും എളുപ്പത്തില്‍ എടുക്കാനാവും വിധം നിരത്തിവെച്ചിരുന്നു. ടീവിയില്‍ ഒരു വാര്‍ത്താ ചാനല്‍ താഴ്ന്ന ശബ്ദത്തില്‍ സംഭവങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.
ആ കറുത്ത കണ്ണടയില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് കാഴ്ചയില്ളെന്ന് വിശ്വസിക്കാന്‍ അവള്‍ക്ക് പ്രയാസമാകുമായിരുന്നു. കറുത്ത ഗ്ളാസിനുള്ളില്‍ കൃഷ്ണമണികള്‍ ഇളകുന്നത് കണ്ടു. അതൊരു പക്ഷെ വെറുതെ ചലിക്കുന്നതാവും. സെറ്റിയിലെ കുഷനിലേക്ക് ചാരി അദ്ദേഹം അവളെ നോക്കി:
‘അരുന്ധതി, നമ്മള്‍ ആദ്യം കാണുകയാണെന്ന് തോന്നുന്നു’
‘കാണുകയോ?’ അറിയാതെ ചോദിച്ചുപോയി.
അദ്ദേഹം ഉറക്കെ ചിരിച്ചു
‘ഹ...ഹ...ഹ, ശരിയാണ്, എനിക്ക് കാണാന്‍ പറ്റില്ലല്ളോ?’
അവള്‍ വല്ലാതായി
‘ഹേയ്, ഞാന്‍...’
അയാള്‍ അവളെ തടഞ്ഞു
‘നോ പ്രോബ്ളം, കാണുകയെന്നത് കണ്ണുകളുടെ മാത്രം ജോലിയല്ലല്ളോ? എനിക്ക് അരുന്ധതിയെ കാണാം. അരുന്ധതി ധരിച്ച വസ്ത്രത്തിന്‍െറ നിറമെന്തെന്ന് ഞാന്‍ പറയട്ടെ... അല്ളെങ്കില്‍ വേണ്ട, ഞാനെന്‍െറ കാമറയെ കൊണ്ട് പറയിക്കാം....’
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ വീട്ടിലെ രണ്ടേ രണ്ട് മനുഷ്യജീവികളായ അരുണ്‍ദാസും രാമേട്ടനുമായി ഹൃദ്യമായ അടുപ്പമുണ്ടാക്കി അവള്‍. മെട്രോ പേജിനപ്പുറം ഞായറാഴ്ച പതിപ്പില്‍ ഒരു ഫീച്ചര്‍ പ്ളാന്‍ ചെയ്തു അവള്‍.
വീട്ടിന് തൊട്ടടുത്തുള്ള ഒരു മൊട്ടക്കുന്ന് അവള്‍ വരുന്ന വഴിയില്‍ കണ്ടിരുന്നു. പേജ് അലങ്കരിക്കാന്‍ കുറച്ച് ഫോട്ടോ അവിടെ നിന്നാകാമെന്ന് അവള്‍ പറഞ്ഞപ്പോള്‍ അരുണ്‍ ദാസിന് അത് വലിയ സന്തോഷമായി.
കുന്നിന്‍െറ നെറുകയിലത്തെിയതോടെ അദ്ദേഹം കൂടുതല്‍ ഉല്‍സാഹവാനായി. കാഴ്ച തിരിച്ചുകിട്ടിയതുപോലെ നിരന്തരം കാമറ ക്ളിക്ക് ചെയ്തുകൊണ്ടിരുന്നു. കാലടികളെണ്ണിയും കാറ്റിന്‍െറ ആരവത്തില്‍ ചെവി വട്ടം പിടിച്ചും സബ്ജക്ടും കാമറയും തമ്മിലുള്ള അകലമറിയുന്നതും കൃത്യത തെറ്റാതെ പടങ്ങളെടുക്കുന്നതും കാണുമ്പോള്‍ അവളുടെ വിസ്മയം ഇരട്ടിച്ചു.
‘എന്‍െറ കണ്ണുകളില്‍ പൂര്‍ണമായും ഇരുട്ടില്ല...’
തിരികെ, കുന്നിറങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു.
‘നിത്യസ്പര്‍ശത്തിലൂടെ കാമറയുടെ ഓരോ ഭാഗവും എനിക്കറിയാന്‍ പറ്റും. വ്യൂ ഫൈണ്ടറിലൂടെ നോക്കുമ്പോള്‍ നിഴലുകളിളകുന്നത് കാണാം. നിഴലുകള്‍ക്കിടയിലെ വെളിച്ചത്തിന്‍െറ പാതി തിളക്കങ്ങളെ തിരിച്ചറിയാം പറ്റും. അതുകൊണ്ടാവാമെന്ന് തോന്നുന്നു എനിക്കിങ്ങനെ ചിത്രങ്ങളെടുക്കാന്‍ കഴിയുന്നത്. പക്ഷെ, എനിക്കറിയാം, എന്‍െറ കണ്ണുകള്‍ക്ക് പകരമാവാന്‍ ഈ കാമറക്ക് ഒരിക്കലും കഴിയില്ല....
ആ ശബ്ദത്തില്‍ പെട്ടെന്നുണ്ടായ നനവ് അവള്‍ ശ്രദ്ധിച്ചു.
‘അരുന്ധതിയെ കാമറയിലൂടെ കാണുന്നുണ്ടെന്നും ധരിച്ച വസ്ത്രത്തിന്‍െറ നിറം പോലും പറയാന്‍ കഴിയുമെന്നുമൊക്കെ ഞാന്‍ പറഞ്ഞത് വെറുതെയാണ്. കാഴ്ച പോകുന്നതിന് മുമ്പ് മനസില്‍ പതിഞ്ഞുകിടക്കുന്നവയെ ചിലപ്പോള്‍ ഈ നിഴലട യാളങ്ങള്‍ കൊണ്ടു തിരിച്ചറിയാന്‍ കഴിയുന്നുണ്ടാവും. അതല്ലാതെ പുതിയതൊന്നിന്നേയും എനിക്ക് കാണാന്‍ കഴിയുന്നില്ല’.
അതുവരെയുണ്ടായിരുന്ന എല്ലാ ഉന്മേഷവും അദ്ദേഹത്തിന് നഷ്ടപ്പെട്ടതുപോലെ അവള്‍ക്ക് തോന്നി. വാഹനത്തിന് അടുത്തത്തെുമ്പോള്‍ അവള്‍ കൈപിടിച്ചു. കാറോടി തുടങ്ങിയപ്പോള്‍ ആരും ഒന്നുമിണ്ടിയില്ല.
നീണ്ട ഒരു മൗനത്തിന് ശേഷം അദ്ദേഹം പറഞ്ഞു
‘അരുന്ധതിയല്ളേ പറഞ്ഞത്, ഫീച്ചറിന് ഒരു നാടകീയത വേണമെന്ന്. വായനക്കാര്‍ ത്രില്ലടിക്കണമെന്ന്...’
ഒരിട ഒന്നു നിറുത്തിയശേഷം അദ്ദേഹം തുടര്‍ന്നു...
‘അത് അരുന്ധതിയോട് പറയണമോ എന്ന് ഒന്നുരണ്ടുവട്ടം ഞാനാലോചിച്ചതാണ്. വേണ്ടെന്ന് മനസ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തോന്നുന്നു, അത് പറയണമെന്ന്’
ഒരു നിമിഷം മുകളിലേക്ക് കണ്ണുകളയര്‍ത്തി നിശബ്ദനായ അദ്ദേഹത്തിന്‍െറ മുഖത്തേക്ക് അവള്‍ ആകാംക്ഷയോടെ നോക്കി.
‘കാഴ്ച തിരിച്ചുകിട്ടിയെങ്കിലെന്ന് ഞാന്‍ തീവ്രമായി ആഗ്രഹിച്ചുപോയ ഒരു അനുഭവം മൂന്നുദിവസം മുമ്പ് എനിക്കുണ്ടായി. ഫോട്ടോ പ്രദര്‍ശനത്തെ കുറിച്ചുള്ള സമീപദിവസങ്ങളിലെ വാര്‍ത്തകള്‍ വായിച്ച് എങ്ങിനേയൊ എന്‍െറ വിലാസം തേടിപ്പിടിച്ചാണ് അവന്‍ വന്നത്!


രാമേട്ടനേയും എന്നേയും ഞെട്ടിച്ചുകൊണ്ട് അവന്‍ മുറ്റത്തുവന്നുനിന്നു ചോദിച്ചു:
‘എന്നെ അറിയില്ളേ?’
‘ആര്?’
‘സമീര്‍ മൂസ. അതെ അങ്ങിനെയാണ് അവന്‍െറ പേര്. അന്ന് ഞാനെടുത്ത ഫോട്ടോയില്‍ ഇരുമ്പു ദണ്ഡ് പിടിച്ച് പ്രതിസ്ഥാനത്തു നിന്ന വിദ്യാര്‍ഥി നേതാവ്. നീണ്ട ജയില്‍വാസത്തിനൊടുവില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അവന്‍ പുറത്തുവന്നത്’
അരുന്ധതി ഞെട്ടിപ്പോയി. അവള്‍ തുറിച്ചുനോക്കി
അരുണ്‍ദാസിന്‍െറ മുഖം പ്രസന്നമായി.
‘അവന്‍ വന്നയുടനെ എന്നോട് ചോദിച്ചത് എന്താണെന്ന് അറിയുമോ?’
‘....?’
‘അവനെ ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ എന്ന്? ഞാനെങ്ങിനെ അവന്‍െറ രൂപം ഓര്‍ക്കാനാണ്? ഞാനവനെ കണ്ടിട്ടില്ലല്ളോ. നിരന്തരമുള്ള ക്ളിക്കുകളില്‍ സമയത്തിന്‍െറ ഏതോ ഒരു നുറുങ്ങില്‍ കാമറ ഒരു മിന്നല്‍പ്പിണര്‍ പോലെ കണ്ട് പതിച്ചിട്ട മുഖങ്ങളിലൊന്ന് മാത്രം. കൊന്നവന്‍േറയും കൊല്ലപ്പെട്ടവന്‍േറയും മുഖങ്ങള്‍ എന്‍െറ കാമറക്ക് ഓര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കിലും എനിക്കതിന് കഴിയില്ലല്ളോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ഒന്നുറക്കെ ചിരിച്ചെന്ന് എനിക്ക് തോന്നി.’
അപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു,
‘എന്നെ കൊല്ലാന്‍ തോന്നുന്നുണ്ടോ നിനക്ക്?’
അവന്‍ എന്‍െറ കൈയ്യില്‍ കടന്നുപിടിച്ചു. പിന്നെ എന്നെ കെട്ടിപ്പിടിച്ചു. എന്‍െറ തോള് നനഞ്ഞു. ഏങ്ങലടിയുയര്‍ന്നു. ഏക്കം മുറിക്കുന്ന വാക്കുകള്‍ ഞാന്‍ കേട്ടു.
‘എന്‍െറ പ്രിയ സുഹൃത്തു കൂടിയായിരുന്നു സഞ്ജയ്. അവനെയാണ് ഞാന്‍...’
എന്തിനായിരുന്നു അതെന്ന എന്‍െറ ചോദ്യത്തിന് അവന്‍ മറുപടി പറഞ്ഞില്ല.
ഏങ്ങലടി മുറിഞ്ഞു. അവന്‍ വേര്‍പെട്ടു.
നനവ് വറ്റിയ ഒരു ശബ്ദമാണ് പിന്നീട് കേട്ടത്.
‘എനിക്കറിയില്ല. മുദ്രാവാക്യങ്ങള്‍ ഏറ്റു ചൊല്ലിയിരുന്നതുപോലെ അനുസരണയുടേതായിരുന്നു ആ കാലം. കൊല്ലാന്‍ പറഞ്ഞു, കൊന്നു. അതിനപ്പുറം എനിക്കൊന്നുമറിയില്ല.’
പോകാനിറങ്ങിയ അവന്‍ എന്‍െറ കൈ പിടിച്ചപ്പോള്‍ എനിക്കൊരു ആഗ്രഹം തോന്നി. അവനെ ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍...
...അരുന്ധതി, സത്യമാണ് ഞാന്‍ പറയുന്നത്. എനിക്കവനെ കാണണമെന്ന തോന്നല്‍ അത്രയേറെ തീവ്രമാണിപ്പോള്‍. അതിനു വേണ്ടി ഒരു നിമിഷാര്‍ധത്തിലെങ്കിലും കാഴ്ച മടക്കിക്കിട്ടിയിരുന്നെങ്കില്‍ !’
ഓടുന്ന വാഹനത്തില്‍ ആലസ്യത്തോടെ ചാഞ്ഞിരുന്ന അരുന്ധതി ത്രസിപ്പിക്കുന്ന ഉണര്‍വിലേക്കൊന്നിളകിയിരുന്നു. ഫീച്ചറിനുവേണ്ടി മനസില്‍ അതുവരെ എഴുതിയതൊക്കേയും അവള്‍ മാറ്റിയെഴുതാന്‍ തുടങ്ങി.

(പുരോഗമന കലാസാഹിത്യ സംഘം, കൂട്ടം, ജിദ്ദ സര്‍ഗസമീക്ഷ, കെ.എന്‍.എം സ്റ്റേറ്റ് കോണ്‍ഫറന്‍സ് എന്നിവയുടെ സമ്മാനങ്ങള്‍ക്ക് അര്‍ഹമായ കഥ)

Friday, July 4, 2014

ഹവ്വാമ്മയെന്ന ദൂരൂഹ പെണ്ണുടല്‍

മരണത്തെ അപ്പോള്‍ മുന്നില്‍ കാണുന്നതുപോലെ അയാളുടെ മുഖത്ത് പരിഭ്രമമുണ്ടായിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആ കാഴ്ച അയാളെ വിട്ടുപോയിട്ടില്ളെന്ന് തുറിച്ച കണ്ണുകള്‍ വിളിച്ചുപറഞ്ഞു.
തന്‍െറ വീട്ടിലെ വേലക്കാരിയായിരുന്ന യുവതി ആത്മഹത്യ ചെയ് തതിനെകുറിച്ചാണ് ആ സൗദി പൗരന്‍ പറഞ്ഞുകൊണ്ടിരുന്നത്.
‘സെയിം സെയിം ലിപ്ടണ്‍ ടീ’
ഒരു ഉദാഹരണവുമായി അറബി ചുവയുള്ള ഇംഗ്ളീഷില്‍ അയാള്‍ തപ്പിത്തടഞ്ഞു.
ടീബാഗ് പോലെ തൂങ്ങിക്കിടക്കുകയായിരുന്നുപോലും!



സത്യത്തില്‍ തെന്നല മൊയ്തീന്‍ കുട്ടിക്ക് ആദ്യം കാര്യം പിടികിട്ടി യില്ല. കൈയാംഗ്യം കൂടിയുള്ളതുകൊണ്ട് ചിത്രം പതിയെ തെളിഞ്ഞു കിട്ടി.
അല്ളെങ്കിലും മരണത്തിലേക്കുള്ള ആത്മഹത്യാവഴികളെ അറബി കള്‍ക്ക് ഭയമാണ്. അത് മൊയ്തീന്‍കുട്ടിക്കറിയാം. മതവിശ്വാസപര മായി കൊടിയപാപമാണ് ആത്മഹത്യ. വിശ്വാസാദര്‍ശത്തില്‍ മുറുകെ പിടിക്കുന്നതിനാല്‍ അറബികള്‍ക്കിടയില്‍ സ്വയംഹത്യകള്‍ അപൂര്‍വ മാണ്. അതില്‍തന്നെ തൂങ്ങി മരണം തീര്‍ത്തും അപരിചിതം.
നൂലില്‍ തൂങ്ങിക്കിടന്ന് കണ്ടിട്ടുള്ളത് ടീ ബാഗുകളെയാണ്. അറബ് ജീവിതത്തിന്‍െറ മധുരവും ലഹരിയുമായ ‘സുലൈമാനി’യെന്ന കട്ടന്‍ ചായക്ക് നിറവും കടുപ്പവും പകരാന്‍ ചില്ലുകപ്പിലെ ചൂടുവെള്ളത്തി ലേക്ക് നൂലില്‍ ഞാന്നുകിടക്കുന്ന ‘ലിപ്ടണ്‍ കമ്പനിയുടെ’ ടീ ബാഗിനോളം ഉദാഹരിക്കാന്‍ മറ്റൊന്നില്ലതാനും.

മുറിയിലെ ഫാന്‍ കൊളുത്തിലെ തുണികുരുക്കില്‍ തൂങ്ങിനിന്ന തമിഴ്നാട്ടുകാരിയുടെ മരണം വാക്കുകളും ആംഗ്യങ്ങളും കൊണ്ട് ചിത്രീകരിച്ചുകഴിയുമ്പോഴേക്കും അറബി പരവശനായി. തലയില്‍ നിന്ന് ‘ഇഖാല്‍’ (കറുത്ത ചരട്) അഴിച്ച് ‘ഷിമാഗ്’ (ശിരോ വസ്ത്രം) എടുത്തുകുടഞ്ഞ ശേഷം പുനസ്ഥാപിച്ച് ഒരു നിശ്വാസമുതിര്‍ത്തു.
വേലക്കാരിയുടെ അസ്വാഭാവിക മരണത്തേക്കാള്‍ അനന്തര പ്രശ്ന ങ്ങളാണ് ആ മനസില്‍ അസ്വസ്ഥതയുടെ പാമ്പുകളായി ഇഴയുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മരണാനന്തര നടപടികളൊ ന്നുമായിട്ടില്ല.
മൃതദേഹം റിയാദിലെ ഗവണ്‍മെന്‍റ് ആശുപത്രി മോര്‍ച്ചറിയില്‍ കിടക്കുകയാണ്.
വിദേശി മരിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ഒരു സാധാരണക്കാ രനായ ആ ഗൃഹനാഥന് ഒന്നുമറിയില്ല. ഇന്ത്യന്‍ എംബസിയെ ബന്ധ പ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതിന് എവിടെ തുടങ്ങണം, ആരെ കാണണം എന്നറിയില്ല.

റിയാദിലെ ഇന്ത്യന്‍ സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തക നെന്നനിലയില്‍ അറിയപ്പെടുന്ന മലപ്പുറം തെന്നല സ്വദേശി മൊയ്തീന്‍ കുട്ടി ഇക്കാര്യത്തില്‍ സഹായിക്കുമെന്ന് അരോ പറഞ്ഞറിഞ്ഞപാടെ ഓടിയത്തെിയതാണ്.

തമിഴ്നാട് വാണിയമ്പാടി ആംബൂര്‍ സ്വദേശിനി സുബൈദാബി ‘ഗദ്ദാമ’ (വീട്ടുവേലക്കാരി) വിസയിലാണ് റിയാദിലെ ഹയ്യുല്‍ ബദ്ര്‍ എന്ന സ്ഥലത്തുള്ള ആ അറബിയുടെ വീട്ടിലത്തെിയത്.
ഒരു മാസം തികയുന്നതിന് മുമ്പാണ് ആത്മാഹുതി. അടുക്കളയോട് ചേര്‍ന്ന് താമസിക്കാന്‍ നല്‍കിയ മുറിയില്‍ തൂങ്ങി നില്‍ക്കുന്നതാണ് ഒരു പ്രഭാതത്തില്‍ വീട്ടുകാര്‍ കണ്ടത്.
സമയമേറെ കഴിഞ്ഞിട്ടും കാണാതായപ്പോള്‍ അടഞ്ഞുകിടന്ന വാതില്‍ തള്ളിതുറക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. ഒരു തൂങ്ങിമരണം ആദ്യമായാണ് തങ്ങള്‍ കാണുന്നതെന്ന് അന്നത്തെ അതേ പരിഭ്രമം വീണ്ടും നിഴലിട്ട മുഖഭാവ ത്തോടെ അയാള്‍ പറഞ്ഞു.
പൊലീസത്തെി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെ അനന്തരനടപടികളിലേക്ക് കടക്കണമെ ങ്കില്‍ സുബൈദാബിയുടെ വീട്ടുകാരുടെയും ഇന്ത്യന്‍ എംബസിയു ടേയും ഇടപെടലും അനുമതിയും വേണം. അതിനൊരു പാലം തേടിയാ ണ് മൊയ്തീന്‍കുട്ടിയുടെ മുന്നില്‍ ഇങ്ങിനെ പരവശതയോടെ ഇരിക്കു ന്നത്.



ജീവനറ്റവരുടേയും ജീവിച്ചിരിക്കെ ആലംബമറ്റവരുടേയും കൂട്ടുകാരനായ തെന്നല മൊയ്തീന്‍കുട്ടി പതിവ് തെറ്റിച്ചില്ല. ഒടുവില്‍ സുബൈ ദാബിയുടെ ജഡഭാരം ഇറക്കിവെക്കാന്‍ ഒരു ചുമല്‍ കണ്ടത്തെിയ ആശ്വാസത്തോടെ ആ തൊഴിലുടമ മടങ്ങി. എന്നാല്‍ പ്രശ്നങ്ങള്‍ അവ സാനിക്കുകയല്ല പുതിയത് തുടങ്ങുകയാണുണ്ടായത്. പ്രശ്നസങ്കീര്‍ ണതകളുടെ ചുഴിയില്‍ കിടന്ന് കറങ്ങുന്ന ജഡമാണ് സുബൈദാബി യുടേതെന്ന് താമസിയാതെ മൊയ്തീന്‍കുട്ടിക്ക് മനസിലായി.


അത് സുബൈദാബിയായിരുന്നില്ല!
നാട്ടിലെ കുടുംബത്തില്‍നിന്ന് പരാതിയൊന്നുമില്ളെന്ന് അറിയിച്ച് അനുമതിപത്രം ഇന്ത്യന്‍ എംബസിയിലേക്ക് അയച്ചുകിട്ടിയാല്‍ പോ സ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങി റിയാദില്‍ തന്നെ മറവുചെയ്യാം. അതാണ് പതിവ്.
അടുത്തദിവസം തന്നെ മൊയ്തീന്‍കുട്ടി അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങി.
റിയാദിലെ ഇന്ത്യന്‍ എംബസിയധികൃതരെ വിവരം ധരിപ്പിച്ചു. സ്പോണ്‍സര്‍ ഏല്‍പിച്ച പാസ്പോര്‍ട്ടിലെ വിലാസപ്രകാരം, എംബസി മുഖാന്തിരം ജില്ലാഭരണകൂടത്തിന്‍േറയും സ്ഥലം എം.എല്‍.എയുടേ യും സഹായത്തോടെ സുബൈദാബിയുടെ വീടും വീട്ടുകാരേയും ക ണ്ടത്തെി.
ഇതിനിടെ റിയാദിലെ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലത്തെിയ മൊയ്തീന്‍കുട്ടിയെ കാത്തിരുന്നത് ഞെട്ടിക്കുന്ന ഒരു പുതിയ വിവര മായിരുന്നു. സുബൈാദാബിയുടെ പാസ്പോര്‍ട്ടിലെ മുഖമല്ല മരിച്ച രൂപത്തിന്!
41കാരിയായ സുബൈദാബിക്ക് പകരം മരിച്ചുമരവിച്ചുകിടക്കുന്നത് തീരെ ചെറുപ്പമാര്‍ന്ന മറ്റൊരു പെണ്ണുടല്‍!
തമിഴ്നാട്ടിലെ ബന്ധപ്പെട്ട ജില്ലാഭരണകൂടം എംബസിക്ക് അയച്ച മറുപടിയിലും ആ വിവരമാണുണ്ടായിരുന്നത്: പാസ്പോര്‍ട്ടുടമയായ സുബൈദാബി നാട്ടില്‍ ജീവനോടെയുണ്ടെന്ന്!

മോര്‍ച്ചറിയില്‍ കിടക്കുന്ന സുബൈദാബി?
ആ ചോദ്യമാണ് പിന്നീട് മാസങ്ങളോളം എംബസിയധികൃ തരുടേയും തെന്നല മൊയ്തീന്‍കുട്ടിയുടേയും ഉറക്കം കെടുത്തിയത്.
മോര്‍ച്ചറിയില്‍ മരവിച്ചുകിടക്കുന്ന സുബൈദാബി യഥാര്‍ഥത്തില്‍ ആരാണ്?
സൗദി തൊഴിലുടമക്കും അധികനാള്‍ ആശ്വാസത്തോടെയിരിക്കാ നായില്ല. പൊലീസ് ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. ആശുപത്രിയധികൃത രും തുടര്‍നടപടികളെ കുറിച്ച് ചോദിച്ചുതുടങ്ങി.
ജീവനുള്ളതിനെക്കാള്‍ ഭാരമാണല്ളോ മരിച്ചതിന്. ഇരിക്കുന്നിട ത്തോളം ഭാരം കൂടുകയേയുള്ളൂ. എത്രയും പെട്ടെന്ന് ആ ഭാരം ഒഴിവാ ക്കണം.
എല്ലാവര്‍ക്കും വേണ്ടത് അതാണ്. എല്ലാവരുടേയും ശ്രദ്ധ തെന്നല മൊയ്തീന്‍കുട്ടിയിലാണ്. വര്‍ഷങ്ങളുടെ ശീലം കൊണ്ട് എംബസി ഉദ്യോഗസ്ഥര്‍ക്കും സൗദി പൊലീസിലുള്ളവര്‍ക്കും അയാളില്‍ വിശ്വാ സമാണ്.
മരിച്ചുകിടക്കുന്നത് ആരെന്ന് തിരിച്ചറിയാതെ ഒരിഞ്ച് മുന്നോട്ടുപോ കാനാവില്ല.

ഇന്ത്യയിലേയും സൗദിയിലേയും എമിഗ്രേഷന്‍ വാതിലുകളുടെ കാര്‍ക്കശ്യത്തെ മറികടന്ന് റിയാദിലത്തെി തൊഴിലുടമയുടെ വീട്ടില്‍ തൂങ്ങിമരിച്ച സുബൈദാബി അംബൂരിലെ വീട്ടില്‍ ജീവിച്ചിരിക്കുകയാ ണെന്ന് അറിയുമ്പോള്‍ ആരും പതറിപ്പോകും. ഏത് അധികാരിയും ഞെട്ടും.
ഒന്നര പതിറ്റാണ്ടിനിടെ ആയിരത്തിലേറെ മൃതദേഹങ്ങള്‍ സംസ്ക രിക്കാന്‍ നേതൃത്വം കൊടുത്ത മൊയ്തീന്‍കുട്ടിക്ക് ഇത്തരത്തിലൊന്ന് ആദ്യാനുഭവം.
മരിച്ചതാരെന്നറിയാതെ ഉഴറുമ്പോള്‍ സൗദി തൊഴിലുടമയുടെ ഭാര്യ യുടെ ഒരു വെളിപ്പെടുത്തല്‍ വഴിത്തിരിവായി.
തന്‍െറ വീട്ടുജോലിക്കാരിക്ക് ഹവ്വാമ്മയെന്ന മറ്റൊരു പേരുകൂടിയു  ണ്ടെന്നും അതായിരുന്നു താന്‍ വിളിച്ചിരുന്നതെന്നും!!
ആ പേര് മൊയ്തീന്‍കുട്ടിക്ക് ഒരു പിടിവള്ളിയായി മാറി. വാണിയ മ്പാടി എം.എല്‍.എ അബ്ദുല്‍ ബാസിത്തിനെ  ഈ വിവരം അറിയിച്ചു. ദിവസങ്ങള്‍ക്കുശേഷം എം.എല്‍.എയുടെ മറുപടിയത്തെി.
വേലൂര്‍ ജില്ലയില്‍പെട്ട വാണിയമ്പാടി താലൂക്കിലെ അംബൂര്‍ ടൗണില്‍ മൊട്ടുകൊലൈ്ള മല്ലിഗൈതോപ്പ് സ്ട്രീറ്റില്‍ ‘സി ത്രി’ വീട്ടില്‍ പരേതനായ സി.എസ്. ബസുവിന്‍െറയും കെ. ഖുര്‍ഷിദ ബീഗത്തി ന്‍െറയും മകളാണ് ഹവ്വാമ്മ.


22കാരിയായ അവള്‍ ആംബൂരിലെ തന്നെ സുബൈദയെന്ന മറ്റൊരാ ളുടെ പാസ്പ്പോര്‍ട്ടില്‍ റിയാദിലേക്ക് കടക്കുകയാണുണ്ടായതെന്ന് എം.എല്‍.എയുടെ അന്വേഷണത്തില്‍ തെളിഞ്ഞു. കൃത്യമായ വിവരം കണ്ടത്തൊന്‍ എം.എല്‍.എ കുറച്ചേറെ ബുദ്ധിമുട്ടി.
സുബൈദാബി മാസങ്ങള്‍ക്ക് മുമ്പ് ആംബൂരിലെ ഒരു വിസ ഏജ ന്‍റിന്‍െറ കൈയില്‍ ഗള്‍ഫില്‍ പോകുന്നതിനുള്ള ആഗ്രഹത്തോടെ ഏല്‍പിച്ചതാണ് തന്‍െറ പാസ്പ്പോര്‍ട്ട്.
വിസ ഉടന്‍ ശരിയാകും എന്ന് പറഞ്ഞ് ഏജന്‍റ് നാളുകള്‍ നീട്ടി. അതിനിടയില്‍ അയാളെ കാണാതായി. പിന്നെയൊന്നും സുബൈദാ ബിക്കറിയില്ല.
എം.എല്‍.എയുടെ അന്വേഷണത്തില്‍ ഏജന്‍റ് സുബൈദാബിയു ടെ പാസ്പ്പോര്‍ട്ടില്‍ ഹവ്വാമ്മയെ സൗദിയിലേക്ക് കടത്തുകയായിരുന്നെന്ന് മനസിലായി.

35വയസുകഴിയാത്ത സ്ത്രീകള്‍ക്ക് വിദേശത്തേക്ക് ഗാര്‍ഹികജോ ലിക്ക് പോകാനാവില്ളെന്ന ഇന്ത്യന്‍ നിയമത്തെ മറികടക്കാനാണ് 22കാരിയായ ഹവ്വാമ്മക്കുവേണ്ടി 41കാരിയായ സുബൈദാബിയുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഏജന്‍റ് അതിസാഹസികതക്ക് മുതിര്‍ന്നത്.
എന്നാല്‍ ഇരുരാജ്യങ്ങളുടേയും എമിഗ്രേഷന്‍ കണ്ണുകളുടെ ജാഗ്ര തയെ ഹവ്വാമ്മയെന്ന നിരക്ഷരയായ ഒരു പെണ്ണിന് കബളിപ്പിക്കാന്‍ കഴിഞ്ഞത് എങ്ങിനെയെന്ന് ഇന്നും ദുരൂഹമായി തുടരുകയാണെന്ന് തെന്നല മൊയ്തീന്‍കുട്ടി പറയുന്നു.

രണ്ടുവര്‍ഷം മുമ്പ് നടന്ന സംഭവം ഇന്നലത്തേത് പോലെ മനസിലു ണ്ട്. അടിമുടി ദുരൂഹതകള്‍ നിറഞ്ഞ ഒരു കഥയാണ് ഹവ്വാമ്മ.
പ്രവാസലോകത്ത് ഏതാണ്ട് മുഴുവന്‍ സമയ സാമൂഹികപ്രവര്‍ത്ത കനായി മാറിയശേഷം കെട്ടുകഥകളെ തോല്‍പിക്കുന്ന പല ജീവിതങ്ങ ളേയും മൊയ്തീന്‍കുട്ടിക്ക് കാണാനിടവന്നിട്ടുണ്ട്. എന്നാല്‍ ഹവ്വാമ്മ അതുവരെ അറിയാത്ത തീക്ഷ്ണമായ അനുഭവ ങ്ങളുടെ മറ്റൊരേടാ യിരുന്നു. ഇപ്പോഴും ഓര്‍മയില്‍ കല്ലിച്ചുകിടക്കുന്ന ദുരൂഹ ജീവിതം.

മൊയ്തീന്‍കുട്ടിയും ഒരു വിസ്മയം
പരോപകാരിയായ സാമൂഹികപ്രവര്‍ത്തകനെന്ന നിലയില്‍ റിയാദി ലെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായ തെന്നല മൊയ്തീന്‍കുട്ടിയുടെ വ്യക്തിത്വവും ചില ദുരൂഹതകളിലൊളിഞ്ഞതാണ്.
ഒന്നരപതിറ്റാണ്ടായി ജന്മനാട് കാണാത്ത, എന്നാല്‍ ജന്മം തന്ന നാട്ടിന്‍െറ പേര് സ്വന്തം പേരില്‍ കൊളുത്തിയിട്ട തെന്നല മൊയ്തീന്‍ കുട്ടി ആ നിലക്ക് ഒരു വലിയ വിസ്മയമാണ്.

വിവാഹം കഴിക്കാത്ത തെന്നല ഒറ്റാന്തടിയായി ജീവിതം നയിക്കു മ്പോഴും മുസ്ലിം ലീഗിന്‍െറ പോഷക സംഘടനയായ കെ.എം.സി. സിയുടെ ജീവകാരുണ്യപ്രവര്‍ത്തകനായി ആപത്തില്‍ പെടുന്നവനെ സഹായിക്കാന്‍ പൊതുസമൂഹത്തിന്‍െറ മുന്നിലുണ്ടാവും.

നാട്ടിലുള്ള ഉപ്പാക്കും ഉമ്മാക്കും കൃത്യമായി ചെലവിന് കാശയച്ചു കൊടുക്കുന്ന, ഇടക്കിടെ ഉംറ വിസയില്‍ സൗദിയിലേക്ക് കൊണ്ടുവന്ന് അവരെ പരിചരിക്കുന്ന, അവരുടെ സ്നേഹവാത്സല്യങ്ങള്‍ ആവോളം നുകരുന്ന തെന്നലക്ക് ജന്മനാട് എന്തേ അന്യമായി എന്നത് അടുത്ത സുഹൃത്തുക്കള്‍ക്ക് മുന്നില്‍പോലും ചുരുള്‍ നിവരാത്ത വലിയൊരു ദുരൂഹതയാണ്.
അങ്ങിനെയൊരാളാണ് അടിമുടി ദുരൂഹതകളിലൊളിച്ച ഹവ്വാമ്മ യുടെ മയ്യിത്തുകട്ടിലിന്‍െറ കാലുപിടിക്കാന്‍ മറ്റൊരാളില്ലാതെ വന്ന പ്പോള്‍ ഒറ്റക്ക് ചുമന്ന് ശ്മശാനഭൂമിയിലേക്ക് പോയത്.

മരിച്ചത് ഹവാമ്മയെന്ന 22കാരിയാണെന്ന് തീര്‍ച്ചപ്പെട്ടെങ്കിലും ഇരു രാജ്യത്തേയും എമിഗ്രേഷന്‍ രേഖകള്‍ പ്രകാരം 41കാരിയായ സുബൈ ദാബിയായി തന്നെ മണ്ണിലേക്ക് മടങ്ങാനായിരുന്നു നിയോഗം.
നിയമനടപടികളെല്ലാം പൂര്‍ത്തിയായി റിയാദില്‍ മറവുചെയ്യുന്നതി നുള്ള അന്തിമ തീരുമാനം വരുമ്പോഴേക്കും മൂന്നുമാസം കഴിഞ്ഞു.
അതിനിടയിലും, നാട്ടിലെ കുടുംബത്തിന്‍െറ പട്ടിണിയകറ്റാന്‍ കള്ള പ്പാസ്പോര്‍ട്ടില്‍ കടല്‍കടന്ന ഹവ്വാമ്മ വെറും ഒരു മാസത്തിനുള്ളില്‍ ജീവനൊടുക്കിയത് എന്തിനാണെന്ന ചോദ്യം ബാക്കിനിന്നു. എവിടെ നിന്നും ഒരുത്തരവും കിട്ടിയില്ല. കണ്ണീരിനപ്പുറം മാതാപിതാക്കള്‍ക്കും ഒന്നും പറയാനില്ലായിരുന്നു.

ശുമൈസി ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് മരവിച്ച ഉടല്‍ പുറത്തെടുക്കുമ്പോള്‍ ഏറ്റുവാങ്ങാന്‍ സ്വന്തമോ ബന്ധമോ അവകാശ പ്പെടാനില്ലാത്ത ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത മൊയ്തീന്‍കുട്ടി മാത്രമേയുണ്ടായിരുന്നു ള്ളൂ.
പരിചയമുള്ള സ്വകാര്യ പോളിക്ളിനിക്കില്‍നിന്ന് കടമെടുത്ത ആം ബുലന്‍സില്‍ മൃതദേഹം ഒറ്റക്ക് വലിച്ചുകയറ്റി കിലോമീറ്ററുകള്‍ക്കപ്പു റം എക്സിറ്റ് 15ലെ അല്‍രാജ്ഹി പള്ളിയിലത്തെിച്ചു, ബാക്കിയായ അന്ത്യകര്‍മങ്ങളിലൊന്നായ മയ്യിത്ത് നമസ്കാരത്തിനുവേണ്ടി.
ഊരും പേരും അറിയാത്ത ഏതൊക്കെയോ മൃതദേഹങ്ങള്‍ക്കുവേ ണ്ടി നമസ്കാരങ്ങള്‍ നിര്‍വഹിക്കാറുള്ള ആ പള്ളിയിലെ നൂറുകണക്കി ന് പതിവ് സന്ദര്‍ശകരായ വിശ്വാസികളോടൊപ്പം ആ മൃതദേഹത്തെ പരിചയമുള്ള ഏക വ്യക്തിയായി മൊയ്തീന്‍കുട്ടിയും നിന്ന് നമസ്ക രിച്ചു.
അതിനുശേഷവും ഒറ്റക്കായ അയാള്‍ മൃതദേഹം വീണ്ടും ആംബുല ന്‍സില്‍ കയറ്റി പിന്നേയും കിലോമീറ്ററുകള്‍ താണ്ടി നസീം എന്ന സ്ഥലത്തെ ശ്മശാനത്തിലത്തെിച്ചു.

കവാടത്തില്‍ വാഹനം വന്നുനിന്നയുടന്‍ ചില സൗദി യുവാക്കള്‍ ശ്മശാനത്തിന്‍െറ പല ഭാഗത്തുനിന്ന് ഓടിവന്നു. മരണാനന്തര കര്‍മ ങ്ങള്‍ നിര്‍വഹിക്കുകയെന്ന സാമൂഹിക ബാധ്യതക്കുവേണ്ടി  സന്നദ്ധ സേവനം നല്‍കുന്ന നിഷ്കാമ കര്‍മികള്‍.
(ഒരാള്‍ മരിച്ചാല്‍ മൃതദേഹം പട്ടടയിലാക്കുന്നതുവരെയുള്ള കര്‍മ ങ്ങള്‍ ആ പ്രദേശത്തെ മുഴുവനാളുകളുടേയും ബാധ്യതയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഒരാള്‍ മുന്നിട്ടിറങ്ങി ചെയ്താല്‍ അത് എല്ലാവരും ചെയ്യുന്നതിന് തുല്യമാകും. ഒരാളും മുന്നോട്ടുവരാതെ ആ മൃതദേഹം അവിടെ കിടന്ന് പുഴുവരിക്കാന്‍ ഇടയായാല്‍ അവര്‍ ഒന്നട ങ്കം തെറ്റുകാരാകും. ഈ പ്രവാചകാധ്യാപനം അക്ഷരാര്‍ത്ഥത്തില്‍ പാലിക്കാനാണ് ആ യുവാക്കള്‍ രംഗത്തുള്ളത്).
അതുകൊണ്ട്, അവിടെ മാത്രം മൊയ്തീന്‍കുട്ടി ഒറ്റക്കല്ലാതായി. പലകൈകള്‍ സഹായിക്കാന്‍ നീണ്ടുവന്നു.
ആറടി കുഴിയിലേക്ക് മൃതദേഹം ഇറക്കിവെച്ച് മൊയ്തീന്‍കുട്ടി അതിലേക്ക് ഒരു പിടി മണ്ണ് വാരിയിട്ടു.
ഒരു പിടി മണ്ണിന് പരസ്പരം കടപ്പെട്ട മനുഷ്യര്‍.

(വാരാദ്യമാധ്യമം ജൂണ്‍ 1, 2014)